
ഡി.ജി.പി. ജേക്കബ്ബ് പുന്നൂസിനെക്കുറിച്ച് ആതിരേ, ഇടതുപക്ഷ സഹയാത്രികനായിട്ടാണ് ഔദ്യോഗിക രംഗത്ത് പൊതുവേ പറഞ്ഞുകേള്‍ക്കുന്നത്. ശരിയാരിക്കാം തെറ്റായിരിക്കാം. രണ്ടായാലും കേരള പോലീസിലെ മിടുക്കനായ ഉദ്യോഗസ്ഥനാണ് താനെന്ന് പലവട്ടം അദ്ദേഹം തെളിയിച്ചിട്ടുണ്ട്. സാധാരണ ഏമാന്മാര്‍ക്കുള്ള തെറിവിളിയും കൂമ്പിനിട്ട് ഇടിയുമില്ലാതെ ക്രമസമാധാനപാലനം വി്ജയകരമായി നടത്താമെന്ന് തെളിയിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. അദ്ദേഹം ഈശ്വരവിശ്വാസിയാണ്. മനുഷ്യന്റെ അവസ്ഥകള്‍ ഉള്‍ക്കൊള്ളാനുള്ള മനസ്സും അദ്ദേഹത്തിനുണ്ട്. മാനുഷികമായ സമീപനമാണ് ഔദ്യേഗിക കൃത്യനിര്‍വ്വഹണത്തില്‍ അദ്ദേഹത്തിന്റെ മുഖമുദ്ര. എല്ലാവര്‍ക്കും സമാരാധ്യനും സ്വീകാര്യനുമായ പോലീസ് ഉദ്യോഗസ്ഥനാണ്. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ അനാവശ്യമായ ഒരു ഇടപെടലും അനുവദിക്കാത്ത സത്യസന്ധനുമാണ്. ഈ സ്വഭാവവിശേഷമെല്ലാമടങ്ങുന്ന ഒരു ഡിജിപി അടുത്തകാലത്തൊന്നും കേരളത്തിലുണ്ടായിട്ടില്ല.
പക്ഷേ, അദ്ദേഹത്തിന്റെ മൂക്കിനുകീഴിലിരുന്ന് ഒരു മന്ത്രി പുത്രനും അയാളുടെ കുരുത്തംകെട്ട കുറെ കൂട്ടുകാരും സഖാക്കളും കാണിച്ചുകൂട്ടുന്ന സാമദ്രോഹങ്ങള്‍ എങ്ങനെയാണ് അദ്ദേഹം സഹിക്കുന്നതെന്നും അനുവദിക്കുന്നതെന്നും എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല, ആതിരേ...
ആഭ്യന്തരമന്ത്രിയുടെ പുത്രനെതിരെ ഒന്നൊന്നായി ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ 'യൂത്ത് കോണ്‍ഗ്രസ്സ് 'റസാഖിന്റെയോ 'യുവമോര്‍ച' സുരേന്ദ്രേന്റയോ രാഷ്ട്രീയ കണ്ടെത്തലുകളല്ല. മാധ്യമങ്ങള്‍ക്കും പൊതുസമൂഹത്തിനും ഒരുപോലെ ബോദ്ധ്യമുള്ള അധികാരത്തിന്റെ കൈകടത്തലാണ്. പിതാവ് അധികാരത്തിലില്ലാതിരുന്ന നാളുകളിലും ഇദ്ദേഹം വിവാദവാര്‍ത്തകളില്‍ ഇടം നേടി കുപ്രസിദ്ധനായിട്ടുണ്ട്.(ഓര്‍മ്മയുണ്ടല്ലോ കിളിരൂര്‍-കവിയൂര്‍ പീഡനക്കേസുകള്‍ ) കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായതോടെ പുത്രന്റെ കുറുന്താളിപ്പ് അസഹനീയമാംവിധം വര്‍ദ്ധിച്ചിരിക്കുകയാണ്.
മഠത്തില്‍ രഘു, സേവി മനോ മാത്യൂ, നടന്‍ ബൈജു, ശബരിനാഥ്, വിജയകുമാര്‍ തുടങ്ങി അടുത്ത ദിവസങ്ങളില്‍, വാര്‍ത്തകളില്‍ കുപ്രസിദ്ധരായ എല്ലാ സമൂഹവിരുദ്ധന്മാരുടെയും സംരക്ഷകനായി ബിനീഷ് കോടിയേരിയുടെ പേരാണ് പറഞ്ഞുകേള്‍ക്കുന്നത്. ഇത് ആരോപണമല്ല, അടിച്ചുപൂസായി വിമാനത്താവളത്തിലെ സെക്യൂരിറ്റി സ്റ്റാഫിനെ ഫുട്ബോള്‍ തട്ടിയപ്പോള്‍ മഠത്തില്‍ രഘു വിളിച്ചുപറഞ്ഞത് തങ്ങള്‍ ബിനീഷിന്റെ കൂട്ടുകാരാണെന്നാണ്.
സര്‍ക്കാരിനു തന്നെ നാണക്കേടുണ്ടാക്കിയ, മേല്‍സൂചിപ്പിച്ച മാന്യന്മാരുടെ എല്ലാ കൊള്ളരുതായ്മകള്‍ക്കും കൂട്ടുനില്‍ക്കാന്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ അടക്കമുള്ള ഏമാന്‍മാരുമുണ്ട്. അതുകൊണ്ട് ബിനീഷിന്റെ സുഹൃത് വലയത്തിലാണെന്ന് ബോദ്ധ്യപ്പെട്ടാല്‍ എത്ര കൊടിയ ചട്ടംബിക്കും നാട്ടില്‍ നെഞ്ചുവിരിച്ചു വിലസാം, എന്തു കൊള്ളരുതായ്മയും ചെയ്യാം. സാധാരണ പോലീസുകാര്‍ അവര്‍ക്കെതിരെ നടപടി എടുക്കാന്‍ തയ്യറാകുകയില്ല, അല്ലെങ്കില്‍ നാട്ടുകാരുടെ കണ്ണില്‍പൊടിയിടാന്‍ ലഘുവായ വകുപ്പുകള്‍ ചുമത്തി പെറ്റിക്കേസുകള്‍ ചാര്‍ജ്ജ് ചെയ്ത് കുറ്റവാളികളെ സുരക്ഷിതരായി സംഭവസ്ഥലത്തുനിന്ന് മാറ്റി ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കും. ചോദിക്കാനും പറയാനും ആരുമില്ലാത്ത വെള്ളരിക്കാപട്ടണമായിരിക്കുന്നു കേരളമിപ്പോള്‍.
ഈ വെള്ളരിക്കാ പട്ടണത്തിന്റെ ഡിജിപി ആയിരിക്കാന്‍ ജേക്കബ്ബ് പുന്നൂസ്, താങ്കള്‍ക്ക് ലജ്ജ തോന്നുന്നില്ലേ എന്നു എങ്ങനെ ചോദിക്കാതിരിക്കും, ആതിരേ..?
നോക്ക് ആതിരേ സാധാരണ ഒരു വര്‍ക് ഷോപ്പ് തൊഴിലാളിയായി ജീവിതം ആരംഭിച്ച് ഗള്‍ഫിലെത്തി കോടിശ്വരനായ വ്യക്തിയാണ് മഠത്തില്‍ രഘു. ദുബായില്‍ ഡാന്‍സ് ബാര്‍ നടത്തുന്ന രഘുവിന് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരുമായും സാമുദായിക നേതാക്കളുമായും നല്ല ബന്ധമാണുള്ളത്. ( അതില്‍ തെറ്റില്ല. സമ്പത്ത് വര്‍ദ്ധിക്കുമ്പോള്‍ സൗഹൃദം മറക്കുന്ന ചെറ്റയല്ലെന്നെങ്കിലും അദ്ദേഹത്തെ കുറിച്ച് പറയാമല്ലോ.അല്ലേ..!). ഗള്‍ഫിലെ അദ്ദേഹത്തിന്റെ പഞ്ചനക്ഷത്ര ഹോട്ടല്‍ സന്ദര്‍ശിക്കാത്ത, അവിടുത്തെ സുഖസൗകര്യങ്ങള്‍ ഓസിന് അനുഭവിക്കാത്ത രാഷ്ട്രീയ നേതാക്കളും അവരുടെ പ്രായപൂര്‍ത്തിയായ പുത്രന്മാരുമില്ല എന്നതാണ് തലസ്ഥാന നഗരിയിലെ അങ്ങാടിപ്പാട്ട്. ഈ ബന്ധം 'സുദൃഡമാക്കാന്‍ ' നേതാക്കന്മാരുടെ രാത്രിമേളനത്തിന്റെ രഹസ്യ സീഡികള്‍ രഘുവിന്റെ കൈവശമുണ്ടത്രെ. അതുകൊണ്ടാണ് വിമാനത്താവളത്തില്‍ തോന്ന്യാസം കാണിച്ചിട്ടും രഘുവിനെ രക്ഷിക്കാന്‍ അണിയറയില്‍ നേതാക്കന്മാര്‍ മത്സരിച്ചതത്രെ.
രഘുവിനൊപ്പം വന്ന വിദേശി അല്‍ ജലാലിനെ പോലീസ് കസ്റ്റഡിയില്‍വിട്ട്, ജാമ്യം എടുപ്പിച്ച് കേസ് അട്ടിമറിച്ചത് ഈ നേതാക്കന്മാരുടെയും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെയും ബുദ്ധിപൂര്‍വ്വകമായ നീക്കമായിരുന്നു,ആതിരേ.. ജാമ്യം എടുക്കാന്‍ അല്‍ ജലാല്‍ കെട്ടിവച്ചത് ഇന്ത്യന്‍ കറന്‍സി. ഈ കറന്‍സി നല്‍കിയ രഘു പിണറായി വിജയന്റെയും അടുത്ത സുഹൃത്താണെന്നാണ് തിരുവനന്തപുരത്തെ സംസാരം.
വിമാനത്താവളത്തില്‍ രഘുവും അല്‍ ജലാലും കൂട്ടരും പോകൃത്തരം കാണിച്ചപ്പോള്‍ അവരെ രക്ഷിക്കാനെത്തിയത് സേവി മനോ മാത്യുവും നടന്‍ ബൈജുവുമാണ്. അരയില്‍ തോക്കുതിരുകിയാണത്രെ വിമാനത്താവളത്തിലെ സുരക്ഷിത മേഖലയില്‍ ഈ നടന്‍ പ്രവേശിച്ചതെന്ന് ഇപ്പോള്‍ പോലീസ് സമ്മതിക്കുന്നു. മുമ്പൊരിക്കല്‍, തലസ്ഥാനത്തെ ഉന്നതന്മാരുടെ വിഹാര കേന്ദ്രമായ ട്രിവന്‍ഡ്രം ക്ലബ്ബില്‍ നടന്ന ഒരു കശപിശക്കിടയില്‍ തോക്കുചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസും ബൈജുവിന്റെ പേരിലുണ്ട്. വിമാനത്താവളത്തിലെ ആക്രമണത്തിന്റെ പേരില്‍ ഇപ്പോഴും പോലീസ് രഘുവിനെ അന്വേഷിച്ചു നടക്കുകയാണ്. രഘുവിനോട് കീഴടങ്ങാന്‍ കോടതിയും ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്ത് ഡി.ജി.പിയുടെ മൂക്കിനു കീഴില്‍ ഉന്നതന്മാരുടെ സംരക്ഷണത്തില്‍ രഘു സുഖവാസത്തിലാണെന്ന് ആഭ്യന്തരവകുപ്പിലെ എല്ലാവര്‍ക്കുമറിയാം. അപ്പോഴും ലജ്ജയില്ലാതെ ഡി.ജി.പി.യുടെ തൊപ്പിയണിഞ്ഞ് ക്രമസമാധാനപാലനത്തിന് പുതിയ ചിട്ടയും ചട്ടവട്ടങ്ങളും ഉണ്ടാക്കുന്ന തിരക്കിലാണ് ഡി.ജി.പി. ജേക്കബ്ബ് പുന്നൂസ്.
ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് പ്രതി ശബരിനാഥിനെ രക്ഷപ്പെടുത്താന്‍ ഡിജിപിയുടെ കീഴിലെ പോലീസ് എമാന്മാര്‍ നടത്തിയ കളികളും അങ്ങാടിപ്പാട്ടാണ്. അതുകൊണ്ടാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്, അവരാകട്ടെ, കേസ് അട്ടിമറിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിക്കൊണ്ടിരിക്കുകയാണ്. ആദ്യം സമര്‍പ്പിച്ച കുറ്റപത്രം പതിനേഴ് വിശദീകരണ ചോദ്യങ്ങളോടെ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. ഡസ്മണ്ട് നെറ്റോ മടക്കിയതാണ്. വീണ്ടും സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രതികളെ രക്ഷിക്കാനുള്ള പഴുതുകളാണുള്ളതെന്ന് അദ്ദേഹം കണ്ടെത്തിയതോടെ അതും തള്ളിയിരിക്കുകയാണ്. ഇതെല്ലാം നടന്നതും നടക്കുന്നതും ജേക്കബ്ബ് പുന്നൂസിന്റെ ഔദ്യോഗിക ഓഫീസിന്റെ പരിധിക്കകത്താണ്. കുറ്റവാളികള്‍ക്കെതിരെ പഴുതില്ലാത്ത കുറ്റപത്രം തയ്യാറാക്കാന്‍ കഴിയാത്തവിധം പോലിസിന്റെ കൈകളില്‍ വിലങ്ങണിയച്ചിരിക്കുകയാണ്, ആരെല്ലാമോ ആതിരേ...!. മാധ്യമവാര്‍ത്തകള്‍ വിശ്വസിക്കാമെങ്കില്‍ ഇതിനു ചുക്കാന്‍ പിടിക്കുന്നത് ആഭ്യന്തരമന്ത്രിയുടെ പുത്രനും ആരോഗ്യമന്ത്രിയുടെ പുത്രനും അവരുടെ ശിങ്കടികളായ പോലീസ് ഏമാന്മാരുമാണ്.
കഴിവുള്ള ഒരു നടനായിട്ടാണ് ഒരാഴ്ച മുമ്പുവരെ വിജയകുമാര്‍ അറിയപ്പെട്ടിരുന്നത്.(വിജയകുമാര്‍ എന്ന നടനെ കുറിച്ചൊരിക്കല്‍ വാതോരാതെ കുട്ടി സംസാരിച്ചത് ഞാനിപ്പോളോര്‍ക്കുന്നു.'വനിതയില്‍'വന്ന അയാളുടെ മുഖാമുഖ സംസാരവും കുടുംബ വിശേഷങ്ങളും നിര്‍ബന്ധിച്ച് എന്നെകൊണ്ട് വായിപ്പിച്ചതും മറന്നിട്ടില്ല ) ഇന്ന് കുഴല്‍പ്പണ സംഘത്തിലെ മുഖ്യകണ്ണിയാണ് അദ്ദേഹമെന്ന് പോലീസ് പറയുന്നു.( 'ലേലം' എന്ന ചിതരത്തിലെ കഥാപാത്രം തന്നെ) ചിത്രങ്ങളില്ലാതെ സാമ്പത്തികമായി തകര്‍ന്ന വിജയകുമാര്‍ പിടിച്ചുനില്‍ക്കാനാണ് കുഴല്‍പ്പണ മാഫിയയുമായി ബന്ധപ്പെട്ടതെന്ന് പോലീസ് തന്നെ വിശദീകരിക്കുന്നു. 25 ലക്ഷം രൂപ കവര്‍ന്നെടുത്ത കേസിലെ മുഖ്യപ്രതിയായി വിജയകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യം ചെയ്യാന്‍ പോലും കഴിയാതെ അദ്ദേഹത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കാനുള്ള സാഹചര്യമൊരുക്കാനാണ് പോലിസിന് കഴിഞ്ഞിട്ടുള്ളു. സിനിമാ-കുഴല്‍പ്പണ മാഫിയ ലക്ഷങ്ങള്‍ വാരിയെറിഞ്ഞാണ് വിജയകുമാറിനെ രക്ഷപ്പെടുത്തിയിരിക്കുന്നത്. ഇതിന് പ്രോസിക്യൂഷനും കൂട്ടു നിന്നു എന്നാണ് ആത്മാര്‍ത്ഥതയോടെ പോലീസില്‍ പ്രവര്‍ത്തിക്കുന്നവരും വിജയകുമാറിനെ കസ്റ്റഡിയിലെടുത്തതുമായ പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പട്ടാപ്പകല്‍ കൊച്ചി നഗരത്തില്‍ ഒരു കബളിപ്പിക്കല്‍ നടത്തി 25 ലക്ഷം തട്ടിയെടുത്ത ഒരു വ്യക്തിക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടായിട്ടും അദ്ദേഹത്തെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ കഴിയാത്ത വിധം പോലീസ് നിസ്സഹായരായി തീര്‍ന്നിരിക്കുന്നു
. അല്ല അങ്ങനെ അവരെ ആക്കിയിരിക്കുന്നു, ആതിരേ
അറസ്റ്റ് ചെയ്യുന്ന പ്രതികളെ പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് രക്ഷപ്പെടുത്തുക എന്നതാണ് ആഭ്യന്തരമന്ത്രി കോടിയേരിയുടെ പാര്‍ട്ടിയിലെ മുതിര്‍ന്ന സഖാക്കളുടെയും യുവസഖാക്കളുടെയും ഇപ്പോഴത്തെ രീതി. അത്തരം ഒരുഡസനിലധികം സംഭവങ്ങള്‍ കേരളത്തില്‍ അരങ്ങേറിയിട്ടുണ്ട്. പോലീസ് സ്റ്റേഷന്‍ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന മന്ത്രിയുടെ പ്രസ്താവന അല്ലാതെ മറ്റൊന്നും ഈ ഗുണ്ടകളെ തടയാന്‍ ഇതുവരെ നടപടിയായിട്ടില്ല. ഏറ്റവുമൊടുവില്‍ നടന്ന സംഭവത്തില്‍ സഖാക്കളുടെ ആക്രമണത്തില്‍ സി.ഐ.യ്ക്കുവരെ പരിക്കേറ്റു. എന്നിട്ടും അക്രമകാരികളെ മാതൃകാപരമായി ശിക്ഷിക്കാന്‍ സാധിക്കുന്നില്ല.
കേരളത്തിലെ ക്രമസമാധാനപാലനം ഇങ്ങനെ കുട്ടിച്ചോറായിട്ട് നാളുകളായി ആതിരേ.(സാഗരങ്ങള്‍ക്കും സമയ രേഖകള്‍ക്കും അപ്പുറത്തിരിക്കുന്ന കുട്ടി ഇതെല്ലാം ടിവി വാര്‍ത്തകളായെങ്കിലും കണ്ടിട്ടുണ്ടെന്നു കരുതുന്നു) വ്യാപകമായ ഈ അരാജകത്വത്തിന് ചുക്കാന്‍ പിടിക്കുന്നത് ആരൊക്കെയാണെന്ന് പൊതുജനങ്ങള്‍ക്കറിയാം. എന്നിട്ടും പോലീസിന്റെ ഭാഗത്തുനിന്നുമാത്രം നടപടി ഉണ്ടാകുന്നില്ല. നികുതിപ്പണം ശമ്പളമായി എണ്ണിവാങ്ങുമ്പോള്‍ അമ്പത് ശമതമാനമെങ്കിലും ആത്മാര്‍ത്ഥത തിരിച്ചും പ്രകടിപ്പിക്കാന്‍ ഡിജിപിയടക്കമുള്ള പോലീസേമ്മാന്മര്‍ക്ക് ബാദ്ധ്യതയില്ലേ് ആതിരെ... ?
ഈ വൃത്തിക്കേടുകള്‍ക്കെല്ലാം നെറുകയില്‍ ഡി.ജി.പി.യുടെ തൊപ്പി തലയില്‍ വച്ച് നിര്‍ഗ്ഗുണപരബ്രഹ്മത്തെപ്പോലെയിരിക്കാന്‍, മിസ്റ്റര്‍ ഡി.ജി.പി. നിങ്ങള്‍ക്ക് ലജ്ജയില്ലേ എന്നു ചോദിച്ചുപോകുന്നത് സഹികെട്ടിട്ടാണ്.... കുറ്റവാളികള്‍ക്കെതിരെ നടപടി എടുക്കാന്‍ കഴിവില്ലെങ്കില്‍ രാജിവെച്ച് ഒഴിയണം. കാരണം ഈ അധോലോക സംഘങ്ങളുടെ പീഡനമേറ്റുവാങ്ങുന്ന പരശതം സാധാരണക്കാര്‍ നല്‍കുന്ന നികുതിയാണ് നിങ്ങള്‍ ശമ്പളമായി എണ്ണിവാങ്ങുന്നത്.
ഒരു ദൈവവിശ്വാസിക്ക് ചേരുന്നതാണോ താങ്കളുടെ ഈ നിലപാട്, ജേക്കബ് പുന്നൂസേ...


