Monday, November 21, 2011

കര്‍ഷക ജഡത്തില്‍ ചവിട്ടി ഉമ്മന്‍ചാണ്ടി കൊലവിളി നടത്തുമ്പോള്‍

കാര്‍ഷിക വായ്പ എടുത്തവരല്ല ആത്മഹത്യ ചെയ്ത കര്‍ഷകരെന്ന ഡി.സി.സി പ്രസിഡന്റുമാരുടെ വാദം സാങ്കേതികാര്‍ത്ഥത്തില്‍ ശരിയാകുമ്പോള്‍,ബാങ്കുകള്‍ അനുവര്‍ത്തിക്കുന്ന കര്‍ഷക ദ്രോഹ നിലപാടാണ്‌ തളിര്‍വീശി പടരുന്നത്‌. നാമമാത്ര കര്‍ഷകര്‍ക്കും ഇടത്തരം കര്‍ഷകര്‍ക്കും വായ്പ അനുവദിക്കാത്ത ഷെഡ്യൂള്‍ഡ്‌ ബാങ്കുകളും ന്യൂ ജനറേഷന്‍ ബാങ്കുകളും, വായ്പയെടുത്താല്‍ അവ തിരിച്ചടക്കാത്ത സമ്പന്ന വിഭാഗത്തിന്‌ അതിരില്ലാത്ത സാമ്പത്തിക സഹായങ്ങളാണ്‌ വാഗ്ദാനം ചെയ്യുന്നതും നടപ്പിലാക്കുന്നതും. അതുകൊണ്ട്‌, കാര്‍ഷികേതര ആവശ്യങ്ങളുടെ പേരില്‍ വായ്പയെടുത്ത്‌ ആ തുക കൃഷിയില്‍ മുടക്കാന്‍ നിര്‍ബന്ധിതരാണ്‌ ഇന്ന്‌ കേരളത്തിലെ ഇടത്തരം നാമമാത്ര കര്‍ഷകര്‍. ഉമ്മന്‍ചാണ്ടി ഭരണകൂടത്തിന്റെ കര്‍ഷക വിരുദ്ധ മനോഭാവവും, കര്‍ഷകദ്രോഹ നിലപാടുകളുമാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌.കര്‍ഷകരെ കൊന്നതുംപോരാഞ്ഞിട്ട്‌, അവരുടെ ജഡങ്ങളില്‍ ചവിട്ടിനിന്ന്‌ കൊലവിളി നടത്തുകയുമാണ്‌ ഉമ്മന്‍ ചാണ്ടി




കേരളത്തിന്റെ സുബോധങ്ങളില്‍ വിദ്യുത്സ്ഫുലിംഗം പടര്‍ത്തുന്ന കര്‍ഷക ആത്മഹത്യകളെക്കുറിച്ച്‌ അഭിപ്രായം പറയാന്‍ ആരാണ്‌ ആതിരേ,ഡി.സി.സി പ്രസിഡന്റുമാര്‍ക്ക്‌ അധികാരം നല്‍കിയത്‌?
പാദസേവകരായ ഇത്തരം നപുംസകങ്ങളുടെ വിടുവായിത്തം ,വസ്തുതാപരമായ സത്യമാണെന്ന്‌ കേരളത്തെ ബോദ്ധ്യപ്പെടുത്താന്‍ എന്തിനാണ്‌ ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്‌?
കഴിഞ്ഞ 20 ദിവസത്തിനിടയില്‍ 11 കര്‍ഷകരാണ്‌ കടംകയറി മുടിഞ്ഞ്‌ ആത്മഹത്യ ചെയ്തത്‌. കറുത്തപൊന്നിന്റെ ജില്ല എന്നറിയപ്പെടുന്ന വയനാട്ടിലും കോട്ടയത്തും തൃശൂരും പാലക്കാട്ടും കണ്ണൂരുമുള്ള നിസ്സഹായരായ കര്‍ഷകരാണ്‌ , കഴിഞ്ഞ യു.ഡി.എഫ്‌ ഭരണകാലത്തെ കര്‍ഷക ദുരന്ത ദിനങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ട്‌, ഭരണകൂടത്തിന്റെയും സാമ്പത്തിക സ്ഥാപനങ്ങളുടെയും കിരാതസമ്മര്‍ദ്ദങ്ങള്‍ താങ്ങാനാവാതെ ജീവന്‍ വലിച്ചെറിഞ്ഞത്‌.
ഇവരാരും കാര്‍ഷിക കടംകൊണ്ട്‌ പൊറുതിമുട്ടി ആത്മഹത്യ ചെയ്തതല്ല എന്നാണ്‌,ആതിരേ, വയനാട്‌-കോട്ടയം ഡി.സി.സി പ്രസിഡന്റുമാരുടെ വിദ്ഗ്ദ്ധാഭിപ്രായം. അത്‌ അപ്പാടെ വിഴുങ്ങി, കര്‍ഷക ആത്മഹത്യയ്ക്ക്‌ കാരണമായ സാഹചര്യങ്ങളും, ഭരണപരമായ പരാജയങ്ങളും തമസ്കരിക്കാനാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്‌. വയനാട്ടിലെ കര്‍ഷകരുടെ ആത്മഹത്യ കടക്കെണിമൂലമാണെന്ന കളക്ടറുടെ റിപ്പോര്‍ട്ടും, അതേക്കുറിച്ച്‌ അന്വേഷിക്കാന്‍ നിയോഗിച്ച അഡീഷണല്‍ ചീഫ്‌ സെക്രട്ടറി കെ.ജയകുമാറിന്റെ വിലയിരുത്തലും പകല്‍പോലെ കത്തിനില്‍ക്കുമ്പോഴാണ്‌, ഡി.സി.സി പ്രസിഡന്റുമാരും കേരള മുഖ്യമന്ത്രിയും ശവത്തില്‍ കുത്തി ആനന്ദിക്കുന്നത്‌. 'നക്രോമാനിയ' എന്ന്‌ മന:ശാസ്ത്രകാരന്മാര്‍ വിവക്ഷിക്കുന്ന വൈകൃതത്തിന്റെ ഉടമകളാണ്‌ വെളുത്ത ഖദര്‍ ധരിച്ച ഈ ഡി.സി.സി പ്രസിഡന്റുമാരും, അവരുടെ നേതാവ്‌ ഉമ്മന്‍ചാണ്ടിയുമെന്ന്‌ സന്ദേഹത്തിന്‌ അതീതമായി തെളിയിച്ചുകഴിഞ്ഞു.
ആതിരേ ശ്രദ്ധിക്കണം, കഴിഞ്ഞ അഞ്ചുവര്‍ഷമായി കേരളത്തിന്റെ ഭീതിയുടെ പരിസരത്തുനിന്ന്‌ എങ്ങോ പോയി ഒളിച്ചിരുന്ന കര്‍ഷക ആത്മഹത്യകളാണ്‌, യു.ഡി.എഫ്‌ ഭരണം ആരംഭിച്ചപ്പോള്‍ത്തന്നെ തിരിച്ചെത്തിയിരിക്കുന്നത്‌. എ.കെ.ആന്റണിയും ഉമ്മന്‍ചാണ്ടിയും നേതൃത്വംകൊടുത്ത കഴിഞ്ഞ യു.ഡി.എഫ്‌ ഭരണകാലത്ത്‌ 533 കര്‍ഷകരാണ്‌ കടക്കെണിയില്‍പ്പെട്ട്‌ ജീവതം അവസാനിപ്പിച്ചത്‌. കഴിഞ്ഞ 12 ദിവസത്തെ അനുഭവങ്ങള്‍ ഒരു സൂചികയായി എടുത്താല്‍ ഈ ഭരണം അവസാനിക്കുംമുമ്പ്‌ 10,000 കര്‍ഷകര്‍ക്കെങ്കിലും, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും, ബാങ്കുകളുടെയും, സമാന്തര സാമ്പത്തിക സ്ഥാപനങ്ങളുടെയും കണ്ണില്‍ച്ചോരയില്ലായ്മയ്ക്ക്‌ തങ്ങളുടെ ജീവന്‍ വച്ചുമാറേണ്ടിവരും.
ഈ ദുര്‍മരണങ്ങള്‍ക്ക്‌ മന്‍മോഹന്റെ സര്‍ക്കാരും ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാരും ഒരുപോലെ ഉത്തരവാദികളാണ്‌. വളത്തിന്റെ വില കേന്ദ്ര സര്‍ക്കാര്‍ ഇരട്ടിയാക്കിയപ്പോള്‍, സംസ്ഥാന സര്‍ക്കാര്‍ കര്‍ഷക ദ്രോഹ പരമ്പരയുടെ തുടക്കമായി കൃഷിക്കും ചെറുകിട വ്യവസായങ്ങള്‍ക്കുമുള്ള സൗജന്യ വൈദ്യുതി നിര്‍ത്തലാക്കി. ഇന്ത്യ ഒരു കര്‍ഷക രാജ്യമാണെന്ന്‌ അഭിമാനിക്കുമ്പോഴും, കര്‍ഷക വിരുദ്ധ നയങ്ങളും നടപടികളും ഉളുപ്പില്ലാതെ സ്വീകരിച്ച്‌ ഇന്ത്യയിലാകമാനമുള്ള കര്‍ഷകരെ ശ്വാസംമുട്ടിച്ച്‌ കൊന്നുരസിക്കുകയാണ്‌ കേന്ദ്രം ഭരിക്കുന്ന മന്‍മോഹനും, കേരളം ഭരിക്കുന്ന ഉമ്മന്‍ചാണ്ടിയും.
ഇറക്കുമതി ഉദാരീകരണവും ഉത്പന്നങ്ങള്‍ക്ക്‌ ന്യായവില ഉറപ്പാക്കാനുള്ള ഉത്തരവാദിത്തമില്ലായ്മയുംമൂലം കേരളത്തിലെ നാണ്യവിള കര്‍ഷകര്‍ ഇഞ്ചി, വാഴ തുടങ്ങിയ കൃഷികളിലേയ്ക്ക്‌ ചുവടുമാറിയിരിക്കുകയാണ്‌,ആതിരേ. മുമ്പ്‌ നാണ്യവിളകളില്‍നിന്ന്‌ ലഭിച്ചിരുന്ന വരുമാനം ഇപ്പോള്‍ ലഭിക്കണമെങ്കില്‍ കൂടുതല്‍ സ്ഥലത്ത്‌ ഈ കൃഷി ഇറക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാണ്‌. ഇതിനായി, സ്ഥലം പാട്ടത്തിനെടുത്തും പണം വട്ടിപ്പലിശയ്ക്ക്‌ ബ്ലേഡുകളില്‍നിന്ന്‌ കടംകൊണ്ടുമാണ്‌ കൃഷിയിറക്കിക്കൊണ്ടിരിക്കുന്നത്‌. എന്നാല്‍, കാലാവസ്ഥാ വ്യതിയാനവും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധ നയങ്ങളുംമൂലം ഈ കൃഷിയും കര്‍ഷകരെ ചതിച്ചിരിക്കുകയാണ്‌. ആ ചതി നേരിടാനാകാതെയാണ്‌ ഇപ്പോള്‍ ഏഴോളം കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയംതേടിയിരിക്കുന്നത്‌.
കാര്‍ഷിക വായ്പ എടുത്തവരല്ല ഇവരെന്ന ഡി.സി.സി പ്രസിഡന്റുമാരുടെ വാദം സാങ്കേതികാര്‍ത്ഥത്തില്‍ ശരിയാകുമ്പോള്‍, ബാങ്കുകള്‍ അനുവര്‍ത്തിക്കുന്ന കര്‍ഷക ദ്രോഹ നിലപാടാണ്‌ തളിര്‍വീശി പടരുന്നത്‌. നാമമാത്ര കര്‍ഷകര്‍ക്കും ഇടത്തരം കര്‍ഷകര്‍ക്കും വായ്പ അനുവദിക്കാത്ത ഷെഡ്യൂള്‍ഡ്‌ ബാങ്കുകളും ന്യൂ ജനറേഷന്‍ ബാങ്കുകളും, വായ്പയെടുത്താല്‍ അവ തിരിച്ചടക്കാത്ത സമ്പന്ന വിഭാഗത്തിന്‌ അതിരില്ലാത്ത സാമ്പത്തിക സഹായങ്ങളാണ്‌ വാഗ്ദാനം ചെയ്യുന്നതും നടപ്പിലാക്കുന്നതും. അതുകൊണ്ട്‌, കാര്‍ഷികേതര ആവശ്യങ്ങളുടെ പേരില്‍ വായ്പയെടുത്ത്‌ ആ തുക കൃഷിയില്‍ മുടക്കാന്‍ നിര്‍ബന്ധിതരാണ്‌ ഇന്ന്‌ കേരളത്തിലെ ഇടത്തരം നാമമാത്ര കര്‍ഷകര്‍.
ഇവരെയാണ്‌,ആതിരേ, ദ്രോഹകരമായ നയങ്ങള്‍ ആവിഷ്കരിച്ച്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും, സാമ്പത്തിക സ്ഥാപനങ്ങളും ജപ്തിയുടെ വക്കത്തെത്തിച്ചിരിക്കുന്നത്‌. കിടപ്പാടം ബാങ്കുകാര്‍ ജപ്തി ചെയ്തുകൊണ്ടുപോകുന്നത്‌ കണ്ടുനില്‍ക്കാനും, ജപ്തിമൂലം കുടുംബാംഗങ്ങള്‍ വഴിയിലിറങ്ങുന്നത്‌ സഹിക്കാനും ത്രാണിയില്ലാതെയാണ്‌ നിര്‍ഭാഗ്യവാന്മാരായ ഏഴ്‌ കര്‍ഷകര്‍ ഇതിനിടെ ജീവന്‍ ബലിനല്‍കിയത്‌. ഈ വസ്തുതകള്‍ അറിയില്ല എന്ന മുഖ്യമന്ത്രിയുടെ നാട്യം കേരളത്തിലെ കര്‍ഷകരോടും, പൊതുസമൂഹത്തോടുമുള്ള ഭരണത്തിന്റെ അഹന്തയായിട്ടുതന്നെ വിലയിരുത്തേണ്ടതുണ്ട്‌.
കേരളത്തിലെ സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജനസമ്പര്‍ക്ക പരിപാടിയും, ഓണ്‍ലൈന്‍ സംവിധാനവും ഏര്‍പ്പെടുത്തിട്ടുള്ള മുഖ്യമന്ത്രിക്ക്‌ വയനാട്ടിലേയും കേരളത്തിലെ മറ്റു ജില്ലകളിലേയും കര്‍ഷകരുടെ അവസ്ഥ നന്നായി അറിയാവുന്നതാണ്‌. വയനാട്ടില്‍ ആത്മഹത്യ ചെയ്ത എടവക പഞ്ചായത്തിലെ തോണിച്ചാല്‍ സ്വദേശി ആത്മഹത്യ ചെയ്ത തോപ്പില്‍ ജോസിന്റെ ഭാര്യ കഴിഞ്ഞ ആഗസ്റ്റ്‌ 22ന്‌ തങ്ങള്‍ അനുഭവിക്കുന്ന സാമ്പത്തിക സമ്മര്‍ദ്ദങ്ങളെക്കുറിച്ച്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്‌ വിശദമായ കത്ത്‌ അയച്ചതാണ്‌. ആഗസ്റ്റ്‌ 25നെങ്കിലും ഈ കത്ത്‌ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചിരിക്കണം. എന്നാല്‍, മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ ഇങ്ങനെയൊരു കത്ത്‌ കിട്ടിയതായി ഇതുവരെ ഭാവിക്കുന്നില്ല. ആനി ജോസിന്റെ കത്ത്‌ സമയത്ത്‌ മുഖ്യമന്ത്രി കണ്ടിരുന്നെങ്കില്‍ ആഗസ്റ്റ്‌ ആറാംതീയതി തോപ്പില്‍ ജോസ്‌ വിഷംകഴിച്ച്‌ മരിക്കേണ്ടിവരുമായിരുന്നില്ല. ഉമ്മന്‍ചാണ്ടി ഭരണകൂടത്തിന്റെ കര്‍ഷക വിരുദ്ധ മനോഭാവവും, കര്‍ഷകദ്രോഹ നിലപാടുകളുമാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. എന്നിട്ടാണ്‌,ആതിരേ ആത്മഹത്യ ചെയ്ത കര്‍ഷകര്‍ കാര്‍ഷിക കടം ഉള്ളവരായിരുന്നില്ല എന്ന്‌ ഡി.സി.സി പ്രസിഡന്റുമാരും, ഉമ്മന്‍ചാണ്ടിയും ഉളുപ്പില്ലാതെ പ്രസ്താവനയിറക്കുന്നത്‌. കര്‍ഷകരെ കൊന്നതുംപോരാഞ്ഞിട്ട്‌, അവരുടെ ജഡങ്ങളില്‍ ചവിട്ടിനിന്ന്‌ കൊലവിളി നടത്തുകയുമാണ്‌ ഉമ്മന്‍ ചാണ്ടി .

Tuesday, November 15, 2011

കൊടിയത്തൂരിലെ 'സദാചാര ഭീകരവാദികള്‍'


ചോദിക്കട്ടെ, അമാന്യതയും അപഥസഞ്ചാരവും സ്ത്രീകളില്‍ അടിച്ചേല്‍പ്പിക്കുന്ന പുരുഷകേസരിമാര്‍ നടത്തുന്ന വിവാഹപൂര്‍വ്വ-വിവാഹബാഹ്യ രതിമേളനങ്ങള്‍ തടയാന്‍ കൊടിയത്തൂരിലേയും അതേപോലെ മറ്റു പലയിടത്തും തലപൊക്കുന്ന മത-ഭീകര-സദാചാരസംരക്ഷണ- സത്വങ്ങള്‍ക്ക്‌ കഴിവുണ്ടോ, അവരതിന്‌ സന്നദ്ധരാണോ? അല്ല എന്നുതന്നെയാണ്‌ ഏതു തലത്തില്‍ പ്രശ്നത്തെ സമീപിച്ചാലും ലഭിക്കുന്ന ഉത്തരം.അവിടെയാണ്‌ കൊടിയത്തൂര്‍ വര്‍ത്താമാനകാല സമൂഹജീവിതത്തിന്‌ ഭീഷണിയായ പൈശാചികതയാകുന്നത്‌. അതുകൊണ്ട്‌,നിയമനിഷേധത്തിന്റെ ഇത്തരം 'സദാചാര സംരക്ഷകര്‍'ക്കെതിരെ സമൂഹംതന്നെ പ്രതികരണത്തിന്റെയും പ്രതിരോധത്തിന്റെയും കോട്ട തീര്‍ക്കേണ്ടതുണ്ട്‌.


"വൈകാരികമൂല്യങ്ങളിലൂന്നിയുള്ള സദാചാര സങ്കല്‍പം തികഞ്ഞ ഭ്രമാത്മകതയാണ്‌. തീര്‍ത്തും അശ്ലീലമായ ഈ ബോധത്തില്‍ സത്യത്തിന്റെ കണികപോലും ഉണ്ടാകുകയില്ല."
"സദാചാരത്തിനും ഉന്നിദ്രമായ അവസ്ഥ കാംക്ഷിക്കുക. വെറുതെ മാന്യനാകാതെ നന്മയ്ക്കുവേണ്ടി ആഗ്രഹിക്കുക."
സദാചാരത്തെക്കുറിച്ച്‌ യഥാക്രമം സോക്രട്ടീസും തോറോയും നടത്തിയ നിരീക്ഷണങ്ങളാണ്‌, ആതിരേ മുകളില്‍ ഉദ്ധരിച്ചത്‌.
വിവേകത്തിന്റെയും, പക്വതയുടെയും ഈ കാഴ്ചപ്പാടിനെക്കുറിച്ച്‌ കൊടിയത്തൂരിലെ സാംസ്കാരിക ഭീകരവാദികളോട്‌ വിവരിക്കുന്നതിനേക്കാള്‍ അപകടം കുറഞ്ഞതാണ്‌ വെട്ടാന്‍വരുന്ന പോത്തിന്റെ കാതില്‍ വേദമോതുന്നത്‌.
സ്ത്രീകള്‍ മാത്രമുള്ള ഒരു വീട്ടില്‍ 'അസമയത്ത്‌' സന്ദര്‍ശനം നടത്തിയിരുന്നു ' എന്ന്‌ ആരോപിക്കപ്പെടുന്ന ഷഹീദ്‌ ബാവ എന്ന ചെറുപ്പക്കാരനാണ്‌ കൊടിയത്തൂരിലെ 'സദാചാര പോലീസി'ന്റെ മൂന്നാംമുറയ്ക്ക്‌ ഇരയായി കിരാതമായി കൊല്ലപ്പെട്ടത്‌. ഈ വീട്ടിലെ സന്ദര്‍ശനം നിരോധിച്ചുകൊണ്ട്‌ കൊടിയത്തൂരിലെ 'സദാചാര സംരക്ഷകര്‍' ഷാഹിദ്‌ ബാവയ്ക്ക്‌ നല്‍കിയ അന്ത്യശാസനം ചെവിക്കൊള്ളാതിരുന്നതുകൊണ്ടാണ്‌, 15 പേരടങ്ങിയ സംഘം ആ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചതും പോസ്റ്റില്‍ കെട്ടിയിട്ട്‌ പോത്തിനെ തല്ലുന്നതുപോലെ തല്ലിയതും, അതിന്റെ ഫലമായി ഷാഹിദ്‌ ബാവ മരണമടഞ്ഞതും.
സംഭവത്തില്‍, ഭീകരവാദ പ്രവര്‍ത്തനവുമായി ബന്ധമുള്ള ചിലര്‍ക്ക്‌ പങ്കുണ്ടെന്നും, ഷാഹിദിനെ മര്‍ദ്ദിച്ചവരില്‍ നാട്ടുകാരല്ലാത്ത ചിലരും ഉണ്ടായിരുന്നെന്നും, പ്രതികളില്‍ ചിലര്‍ വിദേശത്തേയ്ക്ക്‌ കടന്നു എന്നുമാണ്‌ പോലീസിന്റെ ഭാഷ്യം. ഭീകര പ്രവര്‍ത്തകരടങ്ങിയ സംഘം കരുതിക്കൂട്ടി നടത്തിയ 'ആസൂത്രിത കൊലപാതക'മായതുകൊണ്ട്‌, സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ പ്രത്യേക പോലീസ്‌ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.
അതെന്തുമാകട്ടെ, സദാചാരത്തിന്റെ സംരക്ഷണാധികാരം നാട്ടുകാര്‍ക്ക്‌ ആരാണ്‌ ആതിരേ,പതിച്ചുകൊടുത്തിട്ടുള്ളത്‌? ശുഷ്കവും ഹ്രസ്വദൃഷ്ടിയിലൂന്നിയതുമായ സ്ത്രീ-പുരുഷ സങ്കല്‍പത്തിന്റെ അടിസ്ഥാനത്തില്‍ നിയമം കൈയിലെടുക്കാന്‍ ഏതു മതബോധനങ്ങളാണ്‌ വക്രീകരിച്ച ഉപദേശങ്ങളുമായി ചെറുപ്പക്കാരെ വഴിതെറ്റിക്കുന്നത്‌?
ഷാഹിദ്‌ ബാവ 'അസമയത്ത്‌' സന്ദര്‍ശനം നടത്തിയിരുന്ന വീട്ടിലെ യുവതിയുടെ ഭര്‍ത്താവ്‌ ഗള്‍ഫിലാണെന്നും, 90 കഴിഞ്ഞ വൃദ്ധരാണ്‌ വീട്ടിലുള്ളതെന്നും, ഭര്‍ത്താവിനെ വഞ്ചിച്ച്‌ ജാരബന്ധമാണ്‌ അവിടത്തെ യുവതിയായ വീട്ടമ്മ നടത്തിക്കൊണ്ടിരിക്കുന്നതെന്നും, അത്‌ അനുവദിക്കാന്‍ സാദ്ധ്യമല്ലെന്നും ശഠിച്ചാണ്‌ കൊടിയത്തൂരിലെ 'സദാചാര വിശുദ്ധികള്‍' നൃശംസയതയുടെ ഭാവം ആവാഹിച്ചത്‌.
ആതിരേ, വിവാഹിതയായ ഒരു യുവതി ആരുമായി ബന്ധപ്പെടണം, ആരുമായി ബന്ധപ്പെടരുത്‌; ഭര്‍ത്താവ്‌ വിദേശത്ത്‌ ജോലിയുള്ള കുടുംബങ്ങളില്‍ മറ്റു പുരുഷന്മാര്‍ ഏതെല്ലാം സമയത്ത്‌ സന്ദര്‍ശനം നടത്താം, എപ്പോഴെല്ലാം അത്‌ പാടില്ല എന്നു തീരുമാനിക്കാന്‍ നാട്ടുകാര്‍ക്ക്‌ എന്തു അധികാരമാണുള്ളത്‌? തന്റെ ഭാര്യ വഴിതെറ്റിപ്പോകുന്നുണ്ടെങ്കില്‍ അതുസംബന്ധിച്ച്‌ രോഷംകൊള്ളേണ്ടതും, നടപടിയെടുക്കേണ്ടതും ഭര്‍ത്താവ്‌ മാത്രമാണ്‌. അല്ലാതെ, ഭര്‍ത്താവിന്റെ അധികാരം കയ്യാളാന്‍ പൊതുജനത്തിനോ, മതസംവിധാനങ്ങള്‍ക്കോ അധികാരമോ അവകാശമോ ഇല്ല.
പോലീസ്‌ ഉണ്ടായിട്ടും മോഷണമടക്കമുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ 'ജനകീയ പോലീസ്‌' രൂപീകരിച്ചതുപോലെ, ഭര്‍ത്താന്മാര്‍ വിദേശത്ത്‌ ജോലിചെയ്യുന്ന വീടുകളിലെ സ്ത്രീകളുടെ സദാചാരം സംരക്ഷിക്കാന്‍ ആരാണ്‌ ഇത്തരത്തില്‍ ക്രൂരവും വികാരവിക്ഷുബ്ധവുമായ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്‌?
ഓരോ മതങ്ങള്‍ക്കും ഈശ്വരവിശ്വാസവും, സദാചാര-ധാര്‍മ്മിക സങ്കല്‍പവുമുണ്ട്‌. എന്നാല്‍, അത്‌ വിശ്വാസികളില്‍പ്പോലും അടിച്ചേല്‍പ്പിക്കാന്‍ ആര്‍ക്കും അധികാരമില്ല. ആ സാഹചര്യത്തില്‍, നാട്ടിലെ 'സദാചാര വാഴ്ച'യുടെ മേല്‍നോട്ടം ഏറ്റെടുത്ത്‌ ബീഭത്സമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും, അതിന്‌ വഴങ്ങാത്തവരെ കിരാതമായി ഉന്മൂലനം ചെയ്യുന്നതും, ആതിരേ,സദാചാര താലിബാനിസം തന്നെയാണ്‌.
പെണ്ണ്‌ പിഴച്ചുപോയാല്‍ കടലമ്മ കോപിക്കുമെന്നും തീരം നശിക്കുമെന്നുമുള്ള ഒരു ധാര്‍മ്മിക വിശുദ്ധ വിശ്വാസം അരയ സമുദായങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഏകപത്നീവ്രതത്തിലൂന്നിയ കുടുംബ സങ്കല്‍പം നടപ്പിലായ കാലം മുതല്‍ വിവാഹിതയായ സ്ത്രീയുടെ പുരുഷബന്ധങ്ങളെ, അവ സൗഹൃദങ്ങളാണെങ്കില്‍പ്പോലും, അനുവദിക്കാത്ത അടച്ചുകെട്ടിയ ധാര്‍മ്മിക വിചാരവും അതിന്റെ നടത്തിപ്പുമാണ്‌ കഴിഞ്ഞ 5000 വര്‍ഷമായി വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍, സംസ്കാരങ്ങള്‍ക്കിടയില്‍, നാടുകളില്‍ നിലവിലിരിക്കുന്നത്‌.
രാഷ്ട്രീയമായും സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പുരോഗതിപ്രാപിച്ച കേരളത്തിലും ഇതേ സദാചാര സങ്കല്‍പം തന്നെയാണ്‌ ഉള്ളത്‌. പക്ഷേ, ആതിരേ,സൗകര്യപൂര്‍വം അത്‌ ലംഘിച്ച്‌ നിഷിധ സുഖങ്ങള്‍ ആസ്വദിച്ച്‌ മാന്യന്മാരായി കഴിയുന്നരാണ്‌ സമൂഹത്തില്‍ പകുതിയിലേറെപ്പേരും. തങ്ങള്‍ക്ക്‌ കിട്ടാതെപോകുന്ന അവസരങ്ങളെ സദാചാരത്തിന്റെ സങ്കല്‍പനങ്ങള്‍ക്കുള്ളില്‍ തിരുകിക്കയറ്റി വിചാരണ നടത്തുകയും വിധി പ്രഖ്യാപിക്കുകയും ചെയ്യുന്ന അശ്ലീലതയെ മാന്യതയെന്ന്‌ അംഗീകരിക്കുന്ന ഒരു സമൂഹമാണ്‌ വര്‍ത്തമാന കേരളം.
ഇവിടെ, ധാര്‍മ്മികഭ്രംശത്തെക്കുറിച്ച്‌ സംസാരിക്കാനും ശിക്ഷാനടപടികള്‍ സ്വീകരിക്കാനും വ്യക്തികള്‍ക്കോ സമുദായങ്ങള്‍ക്കോ സംഘടനകള്‍ക്കോ അല്ല അധികാരം, മറിച്ച്‌ ക്രമസമാധാനപാലനത്തിന്റെയും നിയമപാലത്തിന്റെയും ചുമതലയുള്ളവര്‍ക്കാണ്‌ ആ അവകാശം. കൊടിയത്തൂരിലെ ബന്ധപ്പെട്ട വീട്ടില്‍ സദാചാരലംഘനം നടക്കുന്നുണ്ടായിരുന്നെങ്കില്‍ വിദേശത്തുള്ള ഭര്‍ത്താവിനേയും തൊട്ടടുത്തുള്ള പോലീസ്‌ സ്റ്റേഷനിലും അറിയിച്ച്‌ നിയമപരമായ നടപടി സ്വീകരിച്ചിരുന്നെങ്കില്‍, അത്‌ വ്യക്തികളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള ഭരണകൂടത്തിന്റെയും, സമുദായ-സമൂഹ പിടിവാശികളുടെയും കടന്നുകയറ്റമാണെങ്കില്‍പ്പോലും,ആതിരേ, പൊതുവെ അംഗീകരിക്കപ്പെട്ടേനെ. ഭര്‍ത്താക്കന്മാര്‍ വിദേശത്തും അന്യസംസ്ഥാനത്തും ജോലിനോക്കുന്ന കുടുംബങ്ങളിലെ സ്ത്രീകളുടെ 'സദാചാരവിരുദ്ധ പ്രവൃത്തി' നിരീക്ഷിക്കാനും നടപടിയെടുക്കാനും ഏതു സമുദായമൂല്യങ്ങളുടെയും വിശ്വാസങ്ങളുടെയും അടിസ്ഥാനത്തില്‍ തീരുമാനമെടുത്താലും അത്‌ കറകളഞ്ഞ സദാചാര ഭീകരപ്രവര്‍ത്തനം തന്നെയാണ്‌.
ചോദിക്കട്ടെ, അമാന്യതയും അപഥസഞ്ചാരവും സ്ത്രീകളില്‍ അടിച്ചേല്‍പ്പിക്കുന്ന പുരുഷകേസരിമാര്‍ നടത്തുന്ന വിവാഹപൂര്‍വ്വ-വിവാഹബാഹ്യ രതിമേളനങ്ങള്‍ തടയാന്‍ കൊടിയത്തൂരിലേയും അതേപോലെ മറ്റു പലയിടത്തും തലപൊക്കുന്ന മത-ഭീകര-സദാചാരസംരക്ഷണ- സത്വങ്ങള്‍ക്ക്‌ കഴിവുണ്ടോ, അവരതിന്‌ സന്നദ്ധരാണോ? അല്ല എന്നുതന്നെയാണ്‌ ഏതു തലത്തില്‍ പ്രശ്നത്തെ സമീപിച്ചാലും ലഭിക്കുന്ന ഉത്തരം.അവിടെയാണ്‌ ആതിരേ,കൊടിയത്തൂര്‍ വര്‍ത്താമാനകാല സമൂഹജീവിതത്തിന്‌ ഭീഷണിയായ പൈശാചികതയാകുന്നത്‌. പോലീസിന്റെ ഇപ്പോഴത്തെ അന്വേഷണരീതി ആ പൈശാചികതയ്ക്ക്‌ വളംവയ്ക്കുന്നതാണ്‌. കാരണം, ഈ ഭീകരസത്വങ്ങളെ നിയന്ത്രിക്കുന്നത്‌ രാഷ്ട്രീയ കോമരങ്ങളാണ്‌. അദ്ധ്യാപകന്റെ കൈവെട്ടിയ ഭീകരവാദികളെ മുഴുവന്‍ പിടികൂടാന്‍ കഴിയാത്ത പുന്നൂസിന്റെ പോലീസിന്‌ കൊടിയത്തൂരിലെ 'സദാചാര ഭീകരന്മാരെ'യും അമര്‍ച്ച ചെയ്യാന്‍ കഴിയുകയില്ല. അതുകൊണ്ട്‌,നിയമനിഷേധത്തിന്റെ ഇത്തരം 'സദാചാര സംരക്ഷകര്‍'ക്കെതിരെ സമൂഹംതന്നെ പ്രതികരണത്തിന്റെയും പ്രതിരോധത്തിന്റെയും കോട്ട തീര്‍ക്കേണ്ടതുണ്ട്‌.

Sunday, November 13, 2011

കടലും കട്ടു മുടിക്കാന്‍ കുഞ്ഞാലിക്കുട്ടിയും കുഞ്ഞുമാണിയും കുഞ്ഞൂഞ്ഞും

കരിമണല്‍ ഖാനനത്തിന്റെ പേരില്‍ കേരളത്തിന്റെ കടല്‍ തീരം കൊള്ളയടിച്ചുകൊണ്ടിരിക്കുന്ന സമൂഹവിരുദ്ധരെ സംരക്ഷിക്കുന്ന കുഞ്ഞാലിക്കുട്ടി തന്നെയാണ്‌ മാണിയെക്കൊണ്ട്‌ ഈ ആശയം മുന്നോട്ട്‌ വയ്പിച്ചിട്ടുള്ളത്‌. ടൈറ്റാനിയം കമ്പനിയിലെ മാലിന്യ നിര്‍മ്മാര്‍ജന പദ്ധതിയിലൂടെ ലക്ഷങ്ങള്‍ കൈക്കലാക്കിയവരൊക്കെ തന്നെയാണ്‌ കടല്‍ മണല്‍ ഖാനനത്തിന്‌ പിന്നിലും ഇപ്പോഴുള്ളത്‌. അന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കൊണ്ട്‌ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‌ കത്തെഴുതിച്ച രാഷ്ട്രീയ സമ്മര്‍ദ്ദ മേധാവി, കുഞ്ഞാലിക്കുട്ടി, ഇന്നും ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലുണ്ട്‌. കോടതികളെപ്പോലും കോടികള്‍ വലിച്ചെറിഞ്ഞ്‌ ഹൈജാക്‌ ചെയ്ത ആ രാഷ്ട്രീയ കൗടില്യം തന്നെയാണ്‌ ഇപ്പോള്‍ മാണിയെക്കൊണ്ടും കടല്‍ മണല്‍ ഖാനന പദ്ധതി പുനരവതരിപ്പിച്ചിരിക്കുന്നത്‌.ഈ ഷൈലോക്കുകളുടെ നീചലാഭക്കൊതിയില്‍ നിന്ന്‌ നാടിനെയും പ്രകൃതിയെയും സംരക്ഷിക്കാനുള്ള പ്രക്ഷോഭങ്ങള്‍ക്ക്‌ തുടക്കം കുറിക്കേണ്ട സമയം അതിക്രമിച്ചു എന്നാണ്‌ കുഞ്ഞുമാണിയും കുഞ്ഞാപ്പയും കുഞ്ഞൂഞ്ഞും വ്യക്തമാക്കുന്നത്‌.



"വല്ലഭന്‌ പുല്ലും ആയുധം" എന്ന്‌ പറഞ്ഞതുപോലെയാണ്‌, ആതിരേ, അധികാരത്തിലെത്തിയാല്‍ യുഡിഎഫിന്‌ അഴിമതി നടത്താന്‍ ജീവിത വ്യാപാര രംഗങ്ങളും പ്രകൃതിയും. കട്ടു മുടിച്ച്‌ നാട്‌ നശിപ്പിക്കുക എന്ന ഏക അജണ്ടയാണ്‌ ഭരണാധികാരം കൈയ്യില്‍ കിട്ടിയപ്പോഴെല്ലാം യുഡിഎഫ്‌ നടപ്പിലാക്കിയിട്ടുള്ളത്‌. സാമൂഹിക ബോധവും പാരിസ്ഥിതികാവബോധവും വരും തലമുറകളോടുള്ള പ്രതിബദ്ധതയൊന്നും ഇക്കാര്യത്തില്‍ ഇവരെ അലോസരപ്പെടുത്താറില്ല. കാട്ടു കള്ളന്മാര്‍ക്ക്‌ കുടപിടിച്ച ഒരു മുന്‍ യുഡിഎഫ്‌ മന്ത്രിയാണല്ലോ കടലില്‍ മരമുണ്ടായിട്ടാണോ മഴ പെയ്യുന്നതെന്ന സൈദ്ധാന്തിക ചോദ്യം ഉന്നയിച്ചത്‌.
ആ നെറികേടിന്റെ ചുവടു പിടിച്ച്‌ കടലും കോരി വറ്റിച്ച്‌ പോക്കറ്റ്‌ വീര്‍പ്പിക്കാനാണ്‌ കെ.എം.മാണിയും കുഞ്ഞാലിക്കുട്ടിയുമടക്കമുള്ള മന്ത്രിപുംഗവന്മാര്‍ പുതിയ വികസന നയങ്ങളും നടപടികളും ആവിഷ്കരിക്കുന്നത്‌.
മണല്‍ദാരിദ്ര്യം മൂലം കേരളത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാണെന്നത്‌ വര്‍ത്തമാനകാല വാസ്തവം. അതിന്‌ പരിഹാരം കണ്ടെത്താനെന്നോണം പുതിയൊരു 'അതിവേഗ വികസന' തന്ത്രമാണ്‌ ഇപ്പോള്‍ ഇവര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്‌.
കടലില്‍ ഇഷ്ടംപോലെ മണലുണ്ട്‌. അത്‌ കോരിയെടുത്ത്‌ ശുദ്ധീകരിച്ച്‌ ഉപയോഗിച്ചാല്‍ മണല്‍ക്ഷാമം തീരും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പൂര്‍ത്തിയാകും എന്നൊക്കെ പ്രചരിപ്പിച്ചാണ്‌ ആഴമളക്കാനാവാത്ത മോഷണത്തിന്‌ ഇവര്‍ കോപ്പു കൂട്ടുന്നത്‌. കടലിലെ മണല്‍ വാരിയാല്‍ എന്തു പരിസ്ഥിതി പ്രശ്നമാണ്‌ ഉണ്ടാകാന്‍ പോകുന്നത്‌ എന്ന മാണിയുടെ ചോദ്യത്തില്‍ നിന്ന്‌ വമിക്കുന്നത്‌, ആതിരേ, കടലോളം പരപ്പുള്ള അഴിമതിയുടെ ദുര്‍ഗ്ഗന്ധമാണ്‌.
എവിടെ നിന്നാണ്‌ ഈ പ്രപ്പോസല്‍ മാണിക്ക്‌ ലഭിച്ചതെന്ന്‌ അന്വേഷിക്കുമ്പോഴാണ്‌ കേരളത്തെ വിറ്റു തുലയ്ക്കാന്‍ കഴിഞ്ഞ യുഡിഎഫ്‌ ഭരണകാലത്ത്‌ കുഞ്ഞാലിക്കുട്ടി രൂപം കൊടുത്ത വ്യവസായ വികസന തന്ത്രങ്ങളില്‍ നാം എത്തുന്നത്‌. 2003-ല്‍ കൊട്ടിഘോഷിച്ച്‌ നടത്തിയ ആഗോള നിക്ഷേപക സംഗമ (ജിം)ത്തിലാണ്‌ ആദ്യമായി കടല്‍ മണല്‍ ഖാനന പദ്ധതി അവതരിപ്പിച്ചത്‌. ബഹറിന്‍ ആസ്ഥാനമായുള്ള ക്രൗണ്‍ മാരിടൈം കമ്പനിയാണ്‌ ഈ പദ്ധതി മുന്നോട്ടു വച്ചത്‌. മാവേലിക്കര സ്വദേശിയായ സുജാതന്റെ ഉടമസ്ഥതയിലുള്ളതാണ്‌ ക്രൗണ്‍ മാരിടൈം.
കേരളത്തില്‍ അഞ്ച്‌ കേന്ദ്രങ്ങളില്‍ കടല്‍ മണല്‍ ഖാനനത്തിനുള്ള പദ്ധതിയാണ്‌ അന്ന്‌ ആവിഷ്കരിച്ചത്‌. വര്‍ക്കല, പറവൂര്‍, ആലുവ, ചേറ്റുവ, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന്‌ മണല്‍ ശേഖരിക്കാനായിരുന്നു ലക്ഷ്യം. കോടികള്‍ മുതല്‍ മുടക്കുള്ള ഈ പദ്ധതിയില്‍ പ്രതിവര്‍ഷം 50 ലക്ഷം ടണ്‍ മണല്‍ ഡ്രഡ്ജിംഗ്‌ വഴി ശേഖരിക്കാമെന്നായിരുന്നു നിര്‍ദ്ദേശം. അന്ന്‌ പരിസ്ഥിതി പ്രവര്‍ത്തകരുടെ ശക്തമായ എതിര്‍പ്പ്‌ മൂലം മാറ്റിവെച്ച പദ്ധതിയാണിത്‌.കേരള തീരത്തെ മത്സ്യസമ്പത്തിന്‌ ഇത്‌ ദോഷം ചെയ്യുമെന്ന്‌ മനസ്സിലായപ്പോള്‍ അന്നത്തെ ഫിഷറീസ്‌ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത തലത്തില്‍ ചര്‍ച്ച നടത്തി വേണ്ടെന്നു വെച്ച പദ്ധതിയാണ്‌ ഇപ്പോള്‍ 'കടലിലെ മണല്‍ വാരിയാല്‍ എന്ത്‌ പരിസ്ഥിതി പ്രശ്നമാണ്‌ ഉണ്ടാകുന്നതെന്ന' അവഹേളന പ്രസ്താവത്തിലൂടെ കുഞ്ഞുമാണിയും കുഞ്ഞാപ്പയും നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്‌.
12-ാ‍ം പഞ്ചവത്സര പദ്ധതിയുടെ സമീപന രേഖയെപ്പറ്റി പാര്‍ലമെന്ററികാര്യ ഇന്‍സ്റ്റിറ്റിയൂട്ട്‌ സംഘടിപ്പിച്ച ചര്‍ച്ചയിലാണ്‌ മാണി, അധിക വിഭവ സമാഹാരണത്തിന്‌ കടലില്‍നിന്ന്‌ മണല്‍ വാരണമെന്ന നിര്‍ദ്ദേശം മുന്നോട്ടു വച്ചത്‌. മണല്‍ ഖാനനം കടലിന്റെ ആവാസ വ്യവസ്ഥയെ തകിടം മറിക്കുമെന്ന വിദഗ്ധാഭിപ്രായമൊന്നും, വിഭവ സമാഹരണം വര്‍ദ്ധിപ്പിക്കാന്‍ കച്ചകെടി ഇറങ്ങിയിട്ടുള്ള മാണിക്ക്‌ സ്വീകാര്യമല്ല. കേരള തീരത്ത്‌ സുനാമി ആഞ്ഞടിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്‌ കൊല്ലം, ആലപ്പുഴ തീരങ്ങളിലായിരുന്നു. ഇവിടെ നടക്കുന്ന മണല്‍ ഖാനനമാണ്‌ ഇതിന്‌ കാരണമെന്ന്‌ മത്സ്യത്തൊഴിലാളികളും പരിസ്ഥതി പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു. സുനാമിക്കു പുറമെ വലിയ കടല്‍ത്തിരകളും മണല്‍ ഖാനനം മൂലമുണ്ടാകും. തീരം നഷ്ടപ്പെടുന്നതുകൊണ്ടും കടല്‍ പുറ്റുകള്‍ നശിക്കുന്നതുകൊണ്ടുമാണ്‌ ഇത്തരത്തില്‍ കടലാക്രമണം ഉണ്ടാകുന്നത്‌. എന്നു മാത്രമല്ല ഇപ്പോള്‍ സുലഭമായി ലഭിക്കുന്ന ചൂര, വാള, അയല, നെത്തോലി തുടങ്ങിയ മത്സ്യങ്ങള്‍ നശിക്കുമെന്ന കാര്യത്തിലും സംശയമില്ല.
1996-ല്‍ നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ധനമന്ത്രിയായിരുന്ന ശിവദാസമേനോനാണ്‌ യഥാര്‍ത്ഥത്തില്‍ കടലില്‍ നിന്ന്‌ മണല്‍ ഖാനനം ചെയ്യുന്ന പദ്ധതി ആദ്യമായി അവതരിപ്പിച്ചത്‌. എന്നാല്‍, മത്സ്യത്തൊഴിലാളികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന്‌ സര്‍ക്കാര്‍ ആ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. ഇതേ അനുഭവം തന്നെയാണ്‌ 2003-ലും ഉണ്ടായത്‌. എന്നിട്ടും , ആതിരേ, ഇപ്പോള്‍ ഈ ആശയവുമായി ധനമന്ത്രി മുന്നോട്ട്‌ വന്നത്‌ വെറുതെയല്ല. അതിന്‌ പിറകില്‍ കൃത്യവും നിശ്ചിതവുമായ താല്‍പര്യങ്ങളും വ്യക്തികളും സംരംഭകരുമുണ്ട്‌. അവരെ സംരക്ഷിക്കുന്ന കുഞ്ഞാലിക്കുട്ടിയുമുണ്ട്‌.
കരിമണല്‍ ഖാനനത്തിന്റെ പേരില്‍ കേരളത്തിന്റെ കടല്‍ തീരം കൊള്ളയടിച്ചുകൊണ്ടിരിക്കുന്ന സമൂഹവിരുദ്ധരെ സംരക്ഷിക്കുന്ന കുഞ്ഞാലിക്കുട്ടി തന്നെയാണ്‌ മാണിയെക്കൊണ്ട്‌ ഈ ആശയം മുന്നോട്ട്‌ വയ്പിച്ചിട്ടുള്ളത്‌. ടൈറ്റാനിയം കമ്പനിയിലെ മാലിന്യ നിര്‍മ്മാര്‍ജന പദ്ധതിയിലൂടെ ലക്ഷങ്ങള്‍ കൈക്കലാക്കിയവരൊക്കെ തന്നെയാണ്‌ കടല്‍ മണല്‍ ഖാനനത്തിന്‌ പിന്നിലും ഇപ്പോഴുള്ളത്‌. അന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കൊണ്ട്‌ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‌ കത്തെഴുതിച്ച രാഷ്ട്രീയ സമ്മര്‍ദ്ദ മേധാവി, കുഞ്ഞാലിക്കുട്ടി, ഇന്നും ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലുണ്ട്‌. കോടതികളെപ്പോലും കോടികള്‍ വലിച്ചെറിഞ്ഞ്‌ ഹൈജാക്‌ ചെയ്ത ആ രാഷ്ട്രീയ കൗടില്യം തന്നെയാണ്‌ ഇപ്പോള്‍ മാണിയെക്കൊണ്ടും കടല്‍ മണല്‍ ഖാനന പദ്ധതി പുനരവതരിപ്പിച്ചിരിക്കുന്നത്‌. കേവലഭൂരിപക്ഷം മാത്രമുള്ള ഒരു മന്ത്രിസഭയ്ക്ക്‌ ഇത്തരം രാഷ്ട്രീയ ശകുനികളുടെ നിര്‍ബന്ധങ്ങള്‍ക്ക്‌ വഴങ്ങേണ്ടി വരുന്നത്‌ സ്വാഭാവികം. എന്നാല്‍, ഒരു നാടിന്റെ ഈടുവയ്പുകള്‍ വിറ്റു തുലയ്ക്കാനും വരാനിരിക്കുന്ന തലമുറയെ മാത്രമല്ല, ഇപ്പോഴത്തെ തലമുറയെ തന്നെ ഉന്മൂലനം ചെയ്യാനും ഒട്ടും ഉളുപ്പില്ലാത്ത ലാഭക്കൊതികളെയാണല്ലോ വിലയേറിയ സമ്മതിദാനത്തിലൂടെ, രാഷ്ട്രീയ പ്രബുദ്ധരും സാക്ഷരരും എന്ന്‌ അഭിമാനിക്കുന്ന കേരളീയര്‍ അധികാരത്തിലേറ്റിയതെന്നോര്‍ക്കുമ്പോള്‍ പുച്ഛം തോന്നുകയാണ്‌
ഈ ഷൈലോക്കുകളുടെ നീചലാഭക്കൊതിയില്‍ നിന്ന്‌ നാടിനെയും പ്രകൃതിയെയും സംരക്ഷിക്കാനുള്ള പ്രക്ഷോഭങ്ങള്‍ക്ക്‌ തുടക്കം കുറിക്കേണ്ട സമയം അതിക്രമിച്ചു എന്നാണ്‌, ആതിരേ, കുഞ്ഞുമാണിയും കുഞ്ഞാപ്പയും കുഞ്ഞൂഞ്ഞും വ്യക്തമാക്കുന്നത്‌.

Thursday, November 10, 2011

ഐശ്വര്യയുടെ ഗര്‍ഭവും പ്രസവവും ദേശിയ സമസ്യകളോ..?

വിവേകമതികളുടെയും സാധാരണക്കാരുടെയും എതിര്‍പ്പ്‌ തിരിച്ചറിഞ്ഞ്‌ ഐശ്വര്യയുടെ പ്രസവ വാര്‍ത്ത ബ്രേക്കിങ്ങ്‌ ന്യൂസായി നല്‍കുകയില്ല എന്ന്‌ കഴിഞ്ഞ ദിവസം ബ്രോഡ്കാസ്റ്റിങ്ങ്‌ എഡിറ്റേഴ്സ്‌ അസോസിയേഷന്‍ തീരുമാനിച്ചത്‌ വൈകി വന്ന വിവേകം തന്നെയാണ്‌. ആരോഗ്യപരിപാലനം, ശിശുമരണം പ്രസവത്തോടെയുള്ള മാതാക്കളുടെ മരണം തുടങ്ങിയ നിസ്സഹായതകളിലാണ്‌ ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും. നികുതിദായകരും സമ്മതിദായകരുമായ അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാത്ത ഭരണകൂടത്തെയും രാഷ്ട്രീയ സംവിധാനങ്ങളെയും തുറന്നു കാട്ടേണ്ട മാധ്യമ ബോധങ്ങള്‍ കേവലം ഒരു ധനാഢ്യയായ സ്ത്രീയുടെ പ്രസവത്തിന്‌ പിന്നാലെ പോകുന്നത്‌, ഏറ്റവും ഒതുക്കി പറഞ്ഞാല്‍ തികഞ്ഞ ചെറ്റത്തരമാണ്‌.


ആതിരേ,തങ്ങളുടെ ഭരണതോന്ന്യാസങ്ങള്‍ക്കെതിരായ ജനകീയ വികാരം, പ്രക്ഷോഭത്തിന്റെ മാര്‍ഗ്ഗങ്ങള്‍ തേടുമ്പോള്‍ അതിന്‌ അപഭ്രംശം വരുത്താനും ജനശ്രദ്ധ തിരിച്ചുവിടാനും റോമന്‍ ചക്രവര്‍ത്തിമാര്‍ക്ക്‌ വിനോദങ്ങളുടെ നിരവധി തന്ത്രങ്ങള്‍ ഉണ്ടായിരുന്നു. ഭരണത്തിനെതിരെ പ്രതിഷേധം ശക്തമാകുമ്പോള്‍ 'കൊളീസി'യത്തില്‍ സിംഹവും മനുഷ്യനും തമ്മിലുള്ള മല്‍പ്പിടുത്തം വിളംബരം ചെയ്യുന്നതായിരുന്നു പ്രധാന ഉഡായിപ്പ്‌. ഇത്തരം വിളംബരം വന്നു കഴിഞ്ഞാല്‍ പിന്നെ സാധാരണ ജനങ്ങളുടെ ഊണിലും ഉറക്കത്തിലും മനുഷ്യന്‍-സിംഹം പോരാട്ട ദ്വന്ദ്വമായിരിക്കും. .
മുന്‍കാലങ്ങളില്‍ ഇത്തരം 'ഏറ്റുമുട്ടല്‍' ഉണ്ടായപ്പോള്‍ സംഭവിച്ച കാര്യങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ച്‌ അവതരിപ്പിച്ചും പുതിയ മല്‍പ്പിടുത്തത്തില്‍ മനുഷ്യനും സിംഹത്തിനുമുള്ള ജയസാധ്യത വിലയിരുത്തി ബെറ്റുവച്ചും ജനങ്ങള്‍ സമയം കളയുമ്പോള്‍ ഭരണ കൂടത്തിനെതിരെ ഉരുണ്ടു കൂടിയ ഉന്മൂലനത്തിന്റെ ഭീഷണി അഴിഞ്ഞഴിഞ്ഞ്‌ ഇല്ലാതാകുമായിരുന്നു.
സമാന സ്വഭാവത്തിലുള്ള നടപടി ക്രമങ്ങളും പരിപാടികളും വാര്‍ത്താ അവതരണങ്ങളും കൊണ്ട്‌ ഇന്ത്യയിലെ ദൃശ്യ മാധ്യമങ്ങളും അച്ചടി മാധ്യമങ്ങളും ജനങ്ങളെ അവരുടെ പ്രശ്നങ്ങളില്‍ നിന്നും ഭരണകൂടം അവരില്‍ അടിച്ചേല്‍പ്പിക്കുന്ന അധിനിവേശ രാഷ്ട്രീയ നീക്കങ്ങളില്‍ നിന്നും നിരന്തരം ശ്രദ്ധ തിരിച്ചു കൊണ്ടിരിക്കുകയാണ്‌ ആതിരേ..
ഇന്ന്‌ നടക്കുമെന്ന്‌ പറയുന്ന ഐശ്വര്യ റായിയുടെ പ്രസവം അത്തരം അശ്ലീലം നിറഞ്ഞ ഒരു പൈങ്കിളി വാര്‍ത്തയും അധിക്ഷേപം കലര്‍ന്ന വിനോദ പരിപാടിയുമാണ്‌. കലണ്ടറില്‍ 11-ന്റെ മാന്ത്രികത വരുന്ന ഇന്ന്‌ പകല്‍ 11 മണി കഴിഞ്ഞ്‌ 11 മിനിട്ടും 11 സെക്കന്റുമാകുമ്പോള്‍ ഐശ്വര്യ റായി പ്രസവിക്കുമെന്നാണ്‌ ഇന്ത്യയിലെ മാധ്യമങ്ങളെല്ലാം ആഘോഷപൂര്‍വ്വം കൊണ്ടാടിക്കൊണ്ടിരിക്കുന്ന ഒരു പ്രവചനം. ഈ പ്രസവത്തിന്റെ പേരില്‍ ഏകദേശം 150 കോടി രൂപയുടെ വാതുവയ്പ്പാണ്‌ നടന്നിട്ടുള്ളത്‌. ഐശ്വര്യ ഇന്ന്‌ പ്രസവിക്കും, പ്രസവിക്കില്ല എന്ന തര്‍ക്കത്തിലാണ്‌ സിനിമാ ഭ്രാന്തന്മാരല്ലാത്തവര്‍ പോലും ഇന്ന്‌ ഐശ്വര്യക്ക്‌ പിറക്കാന്‍ പോകുന്നത്‌ ആണ്‍കുട്ടിയാണെന്ന്‌ ഒരു വിഭാഗവും അല്ല പെണ്‍കുട്ടിയാണെന്ന്‌ മറുവിഭാഗവും വാദിക്കുന്നു. ഐശ്വര്യയുടെ ഗര്‍ഭത്തില്‍ ഇരട്ടക്കുട്ടികള്‍ ഉണ്ടെന്ന്‌ ഒരു വിഭാഗം മാധ്യമങ്ങള്‍ 'സ്കൂപ്പ്‌' ന്യൂസ്‌ കൊടുക്കുമ്പോള്‍ ഒറ്റക്കുട്ടിയേ ഉള്ളൂ എന്ന കണ്ടെത്തലുമായി അഹങ്കരിക്കുകയാണ്‌ സത്യം മാത്രം പറയുന്നു എന്ന്‌ അഭിമാനിക്കുന്ന അച്ചടി ദൃശ്യമാധ്യമങ്ങള്‍. അഭിഷേക്‌ ബച്ചന്റെ ജന്മദിനം ഒരു 11-നായതുകൊണ്ട്‌ ഐശ്വര്യയുടെ പ്രസവവും 11ന്‌ തന്നെ നടക്കുമെന്നും ചിലര്‍ ശഠിക്കുന്നു.
ഇതെല്ലാം ടാബ്ലോയിഡ്‌ പ്രസിദ്ധീകരണങ്ങളുടെ പ്രചാരണം കൂട്ടാനുള്ള ഉഡായിപ്പുകളല്ല, ആതിരേ... ദേശീയ മാധ്യമങ്ങള്‍ പോലും ഈ നിസ്സാര വിഷയത്തിലാണ്‌ കഴിഞ്ഞ ഒരാഴ്ചയിലധികമായി അഭിരമിച്ചുകൊണ്ടിരിക്കുന്നത്‌. ഗര്‍ഭിണിയായ ഐശ്വര്യ ഒരിക്കല്‍ ആശുപത്രിയില്‍ പോയതിന്റെ ദൃശ്യം ഒപ്പിയെടുത്ത ഒരു ചാനല്‍ നിരന്തരം ആ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തുകൊണ്ടാണ്‌ ഐശ്വര്യയുടെ പ്രസവ വിഷയം കൊണ്ടാടുന്നത്‌.
ഹോളിവുഡ്‌ നടിയും ഓസ്കാര്‍ അവാര്‍ഡ്‌ ജേതാവുമായ അഞ്ജലീന ജൂലി ഒരു കരീബിയന്‍ ആശുപത്രിയില്‍ ആദ്യ പ്രസവത്തിനായി മൂന്നു വര്‍ഷം മുന്‍പ്‌ പ്രവേശിപ്പിക്കപ്പെട്ടപ്പോല്‍ വിവരം അറിഞ്ഞ്‌ ചാനല്‍ പ്രവര്‍ത്തകരും ഫോട്ടോ ഗ്രാഫര്‍മാരും ആ ആശുപത്രിയില്‍ രോഗികളായും ജീവനക്കാരായും പ്രവേശിച്ചു. പ്രസവനത്തിന്റെ 'തത്സമയ സംപ്രേഷണ'മായിരുന്നു ലക്ഷ്യം. എന്നാല്‍ വിവരം ചോര്‍ന്നതോടെ ആശുപത്രിയില്‍ ഉണ്ടായിരുന്ന മുഴുവന്‍ രോഗികളെയും ജീവനക്കാരെയും സര്‍ക്കാര്‍ പുറത്താക്കി.
പപ്പരാസി ജര്‍ണലിസത്തിന്റെ ജീര്‍ണ്ണത അത്രയ്ക്കൊന്നും ഇന്ത്യന്‍ മാധ്യമങ്ങളെ ഗ്രസിച്ചിട്ടില്ലെങ്കിലും ഐശ്വര്യയുടെ പ്രസവ കാര്യത്തില്‍ മറ്റൊരു ദേശീയ സമസ്യക്കും ഇതുവരെ ലഭിക്കാത്ത ഹൈപ്‌ ആണ്‌ ചാനലുകളിലും അച്ചടി മാധ്യമങ്ങളിലും ലഭിച്ചിരിക്കുന്നത്‌.
വിലക്കയറ്റം, തൊഴിലില്ലായ്മ, പണപ്പെരുപ്പം, അഴിമതി, മാഫിയ പ്രവര്‍ത്തനങ്ങള്‍ സ്വദേശിയവും വിദേശീയവുമായ ഭീകരപ്രവര്‍ത്തന ഭീഷണികള്‍ സ്ത്രീ പീഡനം തുടങ്ങി വര്‍ത്തമാനകാല ഭാരതത്തിന്റെ സ്വസ്ഥത നശിപ്പിക്കുന്ന വിഷയങ്ങള്‍ നിരവധിയാണ്‌. ഇവയ്ക്കെല്ലാം പരിഹാരം കാണേണ്ട രാഷ്ട്രീയ നേതൃത്വങ്ങളും ഭരണകൂടങ്ങളും ക്രമസമാധാന-നിയമപാലനസംവിധാനങ്ങളും തങ്ങളുടെ ഉത്തരവാദിത്തങ്ങളില്‍ നിന്ന്‌ വ്യതിചലിച്ച്‌ സമൂഹവിരുദ്ധ ശക്തികളുടെ അഞ്ചാം പത്തികളായി മാറുകയും നികുതി നല്‍കുകയും വോട്ട്‌ നല്‍കുകകയും ചെയ്യുന്ന പൗരന്മാരെ നിരന്തരം വഞ്ചിക്കുകയും ചെയ്യുന്ന പ്രതിഭാസങ്ങള്‍ തുറന്നു കാട്ടി ഭരണകൂടങ്ങളുടെ ജനവിരുദ്ധത വ്യക്തമാക്കി മാറ്റത്തിന്റെ കാറ്റ്‌ സൃഷ്ടിച്ചെടുക്കാന്‍ സാമൂഹികമായും ധാര്‍മ്മികമായും ഉത്തരവാദിത്തമുള്ള മാധ്യമങ്ങളാണ്‌ ഏതോ ഒരു സെലിബ്രിറ്റിയുടെ ഈറ്റു പുരയിലേക്ക്‌ തങ്ങളുടെ കണ്ണും ക്യാമറകളും തിരിച്ചുവച്ച്‌ കാത്തിരിക്കുന്നത്‌. നേരത്തെ സൂചിപ്പിച്ച റോമ സാമ്രാജ്യാധിപതികളുടെ ജനവഞ്ചനയുടെ ഉഡായിപ്പ്‌ തന്ത്രങ്ങളുടെ പിന്മുറക്കാരായി അധഃപതിച്ചു, ഇന്ത്യയിലെ മാധ്യമ ബോധവും പ്രവര്‍ത്തനങ്ങളും.
തന്റെ ഗര്‍ഭവവും പ്രസവവും തികച്ചും സ്വകാര്യ അനുഭവമാണെന്ന്‌ പലവട്ടം രോഷാകുലയായി ഐശ്വര്യ റായി വ്യക്തമാക്കിയിട്ടും അവരുടെ സ്വകാര്യതയിലേക്ക്‌ ഇടിച്ചു കയറുകയാണ്‌ സെലിബ്രിറ്റി ന്യൂസ്‌ ബ്രേക്കുകാര്‍. മുംബൈയിലെ ഏക സെവന്‍ സ്റ്റാര്‍ ആശുപത്രി സെവന്‍ഹില്‍സിലാണ്‌ ഐശ്വര്യയുടെ പ്രസവം നടക്കുന്നത്‌ എന്നതുകൊണ്ട്‌ ആ ആശുപത്രിക്കും അനാവശ്യ പ്രചാരം നല്‍കിയിരിക്കുകയാണ്‌ നീചമായ ഈ ഇക്കിളി ജര്‍ണലിസ്റ്റുകള്‍. പ്രസവത്തോടെ മണ്ണടിയുന്ന മാതാക്കളും കുഞ്ഞുങ്ങളും ലക്ഷക്കണക്കിനുള്ള ഒരു രാഷ്ട്രത്തിലാണ്‌ ഉത്തരവാദിത്തമില്ലായ്മയുടെ ഈ മാധ്യമ ഭീകരപ്രവര്‍ത്തനം.
വിവേകമതികളുടെയും സാധാരണക്കാരുടെയും എതിര്‍പ്പ്‌ തിരിച്ചറിഞ്ഞ്‌ ഐശ്വര്യയുടെ പ്രസവ വാര്‍ത്ത ബ്രേക്കിങ്ങ്‌ ന്യൂസായി നല്‍കുകയില്ല എന്ന്‌ കഴിഞ്ഞ ദിവസം ബ്രോഡ്കാസ്റ്റിങ്ങ്‌ എഡിറ്റേഴ്സ്‌ അസോസിയേഷന്‍ തീരുമാനിച്ചത്‌ വൈകി വന്ന വിവേകം തന്നെയാണ്‌. ആരോഗ്യപരിപാലനം, ശിശുമരണം പ്രസവത്തോടെയുള്ള മാതാക്കളുടെ മരണം തുടങ്ങിയ നിസ്സഹായതകളിലാണ്‌ ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും. നികുതിദായകരും സമ്മതിദായകരുമായ അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാത്ത ഭരണകൂടത്തെയും രാഷ്ട്രീയ സംവിധാനങ്ങളെയും തുറന്നു കാട്ടേണ്ട മാധ്യമ ബോധങ്ങള്‍ കേവലം ഒരു ധനാഢ്യയായ സ്ത്രീയുടെ പ്രസവത്തിന്‌ പിന്നാലെ പോകുന്നത്‌,ആതിരേ, ഏറ്റവും ഒതുക്കി പറഞ്ഞാല്‍ തികഞ്ഞ ചെറ്റത്തരമാണ്‌.

Wednesday, November 9, 2011

ജയരാജന്റെ പരാമര്‍ശത്തെ ലജ്ജിപ്പിക്കുന്ന കോടതി വിധി

ഇത്തരം വിധികളിലൂടെയും നിലപാടുകളിലൂടെയുമാണോ നീതി പീഠത്തിന്റെയും ന്യായാധിപന്മാരുടെയും മഹത്വം നിലനിര്‍ത്തേണ്ടതെന്ന ചോദ്യം കൂടി ഈ വിധിയുടെ പരിസരത്തുനിന്ന്‌ ഉയരുന്നുണ്ട്‌. സ്വതന്ത്രമായ വിധി ന്യായങ്ങളും സമീപനവും ധീരതയും മാന്യതയും വസ്തുനിഷ്ഠതയും നീതിന്യായ പ്രവര്‍ത്തനത്തിലെ ആഭിജാത്യവും ആത്മ നിയന്ത്രണവും തുടങ്ങിയ അനുപേക്ഷണീയതകളിലൂടെയല്ലെ നീതി പീഠങ്ങളും ന്യായാധിപന്മാരും ജനഹൃദയങ്ങളിലും ജനാധിപത്യ ഭൂമികയിലും പ്രതിഷ്ഠിക്കപ്പെടേണ്ടത്‌? അതോ പൗരന്‌ ഭരണഘടന അനുശാശിക്കുന്ന സ്വാതന്ത്ര്യം പോലും നിഹനിച്ചു കൊണ്ടുള്ള നീതികേടിന്റെ നിലപാടിലൂടെയാണോ?



ആതിരേ,ഹൈക്കോടതി ജഡ്ജിമാരെ 'ശുംഭന്‍' എന്ന്‌ വിശേഷിപ്പിക്കുകയും 'മണ്ടത്തരം', 'പുല്ലുവില' തുടങ്ങിയ പ്രയോഗങ്ങളിലൂടെ ന്യായാധിപന്മാരെയും നീതി പീഠങ്ങളെയും അധിക്ഷേപിക്കുകയും ചെയ്തതിന്റെ പേരില്‍ സിപിഎം സംസ്ഥാന സമിതി അംഗവും മുന്‍ എംഎല്‍എയുമായ എം.വി.ജയരാജനെ ആറുമാസത്തെ ജയില്‍ ശിക്ഷയ്ക്കും 2000 രൂപ പിഴയടയ്ക്കാനും കേരള ഹൈക്കോടതി ജസ്റ്റിസുമാരായ വി.രാംകുമാറും പി.ക്യു.ബര്‍ക്കത്തലിയും വിധിച്ചത്‌ അന്യായമാണെന്ന്‌ പറഞ്ഞേ തീരൂ.
പാതയോരത്തെ പൊതുയോഗങ്ങള്‍ നിരോധിച്ചുകൊണ്ട്‌ കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ 2010 ജൂണ്‍ 28-ന്‌ കണ്ണൂരില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ വിമര്‍ശിക്കവെയാണ്‌ ഇപ്പോള്‍ ഹൈക്കോടതി, കോടതിയലക്ഷ്യമെന്ന്‌ വിലയിരുത്തിയ പദപ്രയോഗങ്ങളുണ്ടായത്‌. അന്നത്തെ ആ നിലപാടും സമാന സ്വഭാവത്തിലുള്ള പദപ്രയോഗങ്ങളും പിന്നീടും തുടര്‍ന്ന്‌ ജഡ്ജിമാരെയും ന്യായ പീഠങ്ങളെയും നിരന്തരം സഭ്യേതരമായ രീതിയിലായിരുന്നു എം.വി.ജയരാജന്‍ വിമര്‍ശിച്ചത്‌. വിചാരണയ്ക്കിടയില്‍ പോലും കോടതിക്ക്‌ അലോസരമുണ്ടാക്കുന്ന പദപ്രയോഗങ്ങളും നടപടികളുമാണ്‌ പ്രതിയായ എം.വി.ജയരാജനില്‍ നിന്ന്‌ ഉണ്ടായത്‌.
ജനാധിപത്യത്തിന്റെ ആധാരശിലകളില്‍ പ്രധാനങ്ങളായ നിയമനിര്‍മ്മാണ സംവിധാനവും ഭരണ നിര്‍വ്വഹണ സംവിധാനവും അഴിമതിയിലും അഴിഞ്ഞാട്ടത്തിലും ആമഗ്നമായി ഭീഷണമായ അവസ്ഥയില്‍ തുടരുമ്പോള്‍ പൗരന്‌ അവന്റെ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള അവസാനത്തെ അത്താണിയായി ഇന്ന്‌ അവശേഷിക്കുന്നത്‌, ആതിരേ നീതി പീഠങ്ങളാണ്‌. വിപണി സമ്പദ്‌ വ്യവസ്ഥയുടെയും ആഗോളീകരണത്തിന്റെയും അനാശാസ്യതകള്‍ നീതി നിര്‍വ്വഹണ സംവിധാനങ്ങളില്‍ പോലും നുഴഞ്ഞു കയറിയിട്ടുണ്ടെങ്കിലും പ്രായേണ അകളങ്കിതമായി നില കൊള്ളുന്ന ജനാധിപത്യ സംരക്ഷണ സംവിധാനമാണ്‌ കോടതികള്‍. അതുകൊണ്ടു തന്നെ കോടതികളോടുള്ള സമീപനത്തിലും കോടതി വിധികളെ വിലയിരുത്തുന്ന രീതികളിലും വൈകാരിക വിക്ഷുബ്ധതയെക്കാള്‍ വിവേകത്തിന്റെ ശമനമാര്‍ന്ന പദപ്രയോഗങ്ങള്‍ ഉണ്ടാകേണ്ടത്‌ അനിവാര്യമാണ്‌. ആ തലത്തില്‍ നിന്ന്‌ നോക്കുമ്പോള്‍ എം.വി.ജയരാജന്റെ ഭാഗത്തു നിന്നുണ്ടായ പ്രതികരണങ്ങള്‍ കോടതികളെയും ന്യായാധിപന്മരെയും പൊതുസമൂഹത്തില്‍ അവഹേളിക്കുന്ന തരത്തിലുള്ളത്‌ തന്നെയായിരുന്നു.
എന്നാല്‍, ജയരാജന്‍ ചെയ്തു എന്ന്‌ കേരള ഹൈക്കോടതി അനുമാനിക്കുന്ന കോടതിയലക്ഷ്യത്തിന്‌ അദ്ദേഹത്തിന്‌ വിധിച്ച ശിക്ഷയുടെ സ്വഭാവവും തുടര്‍ന്ന്‌ ഉണ്ടായ നടപടി ക്രമങ്ങളും വിലയിരുത്തുമ്പോള്‍ ജയരാജന്റെ പരാമര്‍ശങ്ങളെ ലജ്ജിപ്പിക്കുന്നതായി പോയി ഹൈക്കോടതിയുടെ സമീപനം. വിധി റദ്ദാക്കി അപ്പീല്‍ സമര്‍പ്പിക്കാനുള്ള സ്വാതന്ത്ര്യം പോലും കവര്‍ന്നെടുത്താണ്‌ ജയരാജനെ ജയിലില്‍ അടച്ചിരിക്കുന്നത്‌. വ്യക്തിക്ക്‌ ഭരണഘടന ഉറപ്പു നല്‍കിയിട്ടുള്ള സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമായിട്ട്‌ ഇതിനെ വ്യാഖ്യാനിച്ചാല്‍,ആതിരേ, മുഖം ചുളിച്ചിട്ട്‌ കാര്യമില്ല.
ഒരര്‍ത്ഥത്തില്‍ ജയരാജന്റെ പരാമര്‍ശങ്ങള്‍ കോടതി അവഗണിച്ചിരുന്നെങ്കില്‍ അതായിരുന്നില്ലെ കൂടുതല്‍ മാന്യവും സ്വീകാര്യവുമായ നിലപാടെന്ന്‌ ഇപ്പോള്‍ തോന്നിപ്പോകുന്നുണ്ട്‌. ഏതൊരു വിധിക്കെതിരായാണോ ജയരാജന്‍ സംസാരിച്ചത്‌ ആ വിധിയില്‍ കോടതി നിര്‍ബന്ധപൂര്‍വ്വം നടപ്പിലാക്കണമെന്ന്‌ ആവശ്യപ്പെട്ട കാര്യം കേരള നിയമസഭ ഒരു പ്രമേയത്തിലൂടെ തിരുത്തിയ പശ്ചാത്തലത്തിലാണ്‌ ഈ ചോദ്യം ഉന്നയിക്കപ്പെടുന്നത്‌. പാതയോരത്തെ പൊതുയോഗങ്ങള്‍ നിരോധിക്കണമെന്ന ഹൈക്കോടതി വിധിയെ നിയന്ത്രിക്കണമെന്ന്‌ നിയമസഭ തിരുത്തിയിട്ടുണ്ട്‌. അതായത്‌, കോടതി പുറപ്പെടുവിച്ച ഒരു വിധി ന്യായത്തിന്മേലുള്ള കടുംപിടിത്തം മൂലമാണ്‌ ഇത്തരത്തില്‍ ഒരു നടപടിക്രമങ്ങള്‍ ജയരാജന്‌ എതിരെ ഉണ്ടായത്‌. കോടതി തന്നെ പരാതിക്കാരനാവുകയും തെളിവ്‌ ഹാജരാക്കുകയും വിധി പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യം കൂടി കണക്കിലെടുക്കുമ്പോഴാണ്‌ ജയരാജന്‌ അപ്പീല്‍ പോകാനുള്ള അവസരം നിഷേധിച്ചതിലെ നീതികേട്‌ ഏറെ ശ്രദ്ധേയമാകുന്നത്‌.
ആതിരേ,ഇത്തരം വിധികളിലൂടെയും നിലപാടുകളിലൂടെയുമാണോ നീതി പീഠത്തിന്റെയും ന്യായാധിപന്മാരുടെയും മഹത്വം നിലനിര്‍ത്തേണ്ടതെന്ന ചോദ്യം കൂടി ഈ വിധിയുടെ പരിസരത്തുനിന്ന്‌ ഉയരുന്നുണ്ട്‌. സ്വതന്ത്രമായ വിധി ന്യായങ്ങളും സമീപനവും ധീരതയും മാന്യതയും വസ്തുനിഷ്ഠതയും നീതിന്യായ പ്രവര്‍ത്തനത്തിലെ ആഭിജാത്യവും ആത്മ നിയന്ത്രണവും തുടങ്ങിയ അനുപേക്ഷണീയതകളിലൂടെയല്ലെ നീതി പീഠങ്ങളും ന്യായാധിപന്മാരും ജനഹൃദയങ്ങളിലും ജനാധിപത്യ ഭൂമികയിലും പ്രതിഷ്ഠിക്കപ്പെടേണ്ടത്‌? അതോ പൗരന്‌ ഭരണഘടന അനുശാശിക്കുന്ന സ്വാതന്ത്ര്യം പോലും നിഹനിച്ചു കൊണ്ടുള്ള നീതികേടിന്റെ നിലപാടിലൂടെയാണോ?
ഇവിടെ 1980 കളില്‍ വിവാദമുയര്‍ത്തിയ ഒരു കോടതിയലക്ഷ്യ കേസ്‌ ഓര്‍മ്മയിലെത്തേണ്ടതാണ്‌. അന്ന്‌ നിയമമന്ത്രിയായിരുന്ന ശിവശങ്കര്‍ സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ നടത്തിയ രൂക്ഷമായ പദപ്രയോഗങ്ങളാണ്‌ കോടതിയലക്ഷ്യ കേസിന്‌ കാരണമായത്‌. 'ഫെറ നിയമ ലംഘകരും വധുവിനെ ജീവനോടെ ദഹിപ്പിക്കുന്നവരും പിന്തിരിപ്പന്മാരും അടങ്ങിയ സാമൂഹിക വിരുദ്ധന്മാരുടെ പറുദീസയായി സുപ്രീംകോടതി മാറിയെന്നും ജമീന്താര്‍മാരോടും മഹാധിപതിമാരോടും സഹതാപം കാണിക്കുന്ന സ്ഥാപനമാണ്‌ സുപ്രീംകോടതിയെന്നും അവര്‍ക്ക്‌ സുപ്രീംകോടതിയില്‍ നിന്ന്‌ കിട്ടുന്ന പരിഗണന മറ്റ്‌ എവിടെ നിന്നും കിട്ടുന്നില്ലെന്നും' ആയിരുന്നു ശിവശങ്കറിന്റെ നിയന്ത്രണമില്ലാത്ത നാവു വാഴ്ച.
ആ പദപ്രയോഗങ്ങള്‍ അതിരൂക്ഷമായിരുന്നുവെങ്കിലും അദ്ദേഹം സ്ഥാപനവിമര്‍ശനം നടത്തി കോടതിയുടെ കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാട്ടുകയായിരുന്നു എന്നും അതിനാല്‍ അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ ഒരു വിധ കോടതിയലക്ഷ്യവും ഇല്ല എന്നായിരുന്നു സുപ്രീംകോടതി വിധിച്ചത്‌.
പൗരസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഒരു വിധി ന്യായത്തെയാണ്‌ ജയരാജന്‍ വിമര്‍ശിച്ചത്‌. അത്‌ വ്യക്തിപരമായ ആരോപണങ്ങളായിരുന്നില്ല. നിയമനിര്‍മ്മാണത്തിന്റെയും ഭരണ നിര്‍വ്വഹണത്തിന്റെയും തലത്തില്‍ വരുന്നകാര്യങ്ങളില്‍ കോടതി ഇടപെടുന്നതിനെതിരായുള്ള പൗരന്റെ പ്രതികരണമായിരുന്നു അത്‌. ആ അര്‍ത്ഥത്തില്‍ ജയരാജന്റെ പരാമര്‍ശങ്ങളെ വിലയിരുത്തുകയും സ്വീകരിക്കുകയും അവഗണിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ഹൈക്കോടതിയുടെ മാന്യത കുറേക്കൂടി വര്‍ദ്ധിക്കുമായിരുന്നു. എന്നാല്‍, പൗരന്റെ അടിസ്ഥാന ആവകാശം വരെ ലംഘിക്കുന്ന തലത്തില്‍ എത്തി നില്‍ക്കുക വഴി, ആവര്‍ത്തിക്കട്ടെ ജയരാജന്റെ പരാമര്‍ശത്തെ ലജ്ജിപ്പിക്കുന്ന അവസ്ഥയിലാണ്‌ ആതിരേ,ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ വിധി.

Thursday, November 3, 2011

ഗണേഷ്‌ കുമാറിന്റെ തോട്ടിപിടുത്തത്തില്‍ ഉമ്മന്‍ചാണ്ടി കൊമ്പു കുത്തുമ്പോള്‍...

തന്റെ മന്ത്രിസഭയ്ക്കും സര്‍ക്കാരിനും ഉണ്ടായ നിലനില്‍പ്പ്‌ ഭീഷണിയെ മറി കടക്കാനാണ്‌ മനുഷ്യത്വത്തിന്റെയും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 161 പ്രകാരമുള്ള സവിശേഷാധികാരത്തിന്റേയും മറവില്‍ ആര്‍.ബാലകൃഷ്ണപിള്ളയെ ജയില്‍ മോചിതനാക്കിയിരിക്കുന്നത്‌. 2006-ല്‍ മുഖ്യമന്ത്രിയായി അധികാരത്തിലേറിയപ്പോള്‍ കറിവേപ്പിലപോലെ ആര്‍.ബാലകൃഷ്ണപിള്ളയെയും ടി.എം.ജേക്കബിനെയും പുറത്തെറിഞ്ഞ്‌ മന്ത്രിസഭ രൂപീകരിച്ച ഉമ്മന്‍ചാണ്ടിയാണ്‌ ഇപ്പോള്‍ അതീവ നിസ്സഹായനായി പൊതുസമൂഹ മധ്യേ അപമാനിതനായി നില്‍ക്കുന്നത്‌. ഭരണം നിലനിര്‍ത്താനാണ്‌ ഗണേഷ്‌ കുമാറിന്റെയും പി.സി.ജോര്‍ജിന്റെയും ഒക്കെ അഹന്താമൊഴികള്‍ സൃഷ്ടിച്ച രാഷ്ട്രീയ അശ്ലീലതകളുടെയും വിഴുപ്പേറ്റെടുത്ത്‌ കേരളത്തിലെ സമ്മതിദായകരുടെ മുന്‍പില്‍ നാണം കെട്ട്‌ ഉമ്മന്‍ചാണ്ടി നില്‍ക്കുന്നത്‌. ഭരണത്തിന്റെ ലഹരി ഇത്രയ്ക്കുണ്ടോ,..?



ആന അഹങ്കാരമായിരുന്ന കീഴൂട്ട്‌ തറവാട്ടില്‍ രാമന്‍പിള്ള മകന്‍ ബാലകൃഷ്ണപിള്ള മകന്‍ 'നിലവില്‍' മന്ത്രിയും വിവാദ നായകനുമായ കെ.ബി.ഗണേഷ്‌ കുമാറിന്റെ 'തോട്ടിപ്പിടുത്ത'ത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുട്ടു മടക്കിയപ്പോള്‍ യുഡിഎഫിന്റെ നിലനില്‍പ്പ്‌ രാഷ്ട്രീയത്തിന്റെ അശ്ലീലതകളാണ്‌ ആതിരേ പ്രദര്‍ശിപ്പിക്കപ്പെട്ടത്‌.
ടി.എം.ജേക്കബിന്റെ നിര്യാണവും പി.സി.ജോര്‍ജിനെതിരെ ഇലക്ഷന്‍ കമ്മീഷന്‍ അയച്ച നോട്ടീസ്‌ ഉയര്‍ത്തുന്ന സാധ്യതയും ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ നിലനില്‍പ്പ്‌ ഭീഷണിയിലായിരിക്കുകയാണ്‌. ഈ സാഹചര്യത്തിലാണ്‌ ഭരണത്തില്‍ കടിച്ചു തൂങ്ങാന്‍ ഇതുവരെ കേട്ടു കേള്‍വിപോലും ഇല്ലാത്ത നീച രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കാന്‍ ഉമ്മന്‍ചാണ്ടി നിര്‍ബന്ധിതനായിരിക്കുന്നത്‌.
കേരളപ്പിറവി ദിനത്തില്‍ ആര്‍.ബാലകൃഷ്ണപിള്ളയടക്കം 138 ജയില്‍പ്പുള്ളികളെ സ്വതന്ത്രരാക്കിക്കൊണ്ട്‌ പുതിയൊരു കീഴ്‌വഴക്കമാണ്‌ ഉമ്മന്‍ചാണ്ടി സൃഷ്ടിച്ചിരിക്കുന്നത്‌. മുന്‍പ്‌ സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ ജൂബിലി, അംബേദ്കര്‍ ജയന്തി, സഹസ്രാബ്ദ ആഘോഷം എന്നിവയുമായി ബന്ധപ്പെട്ടാണ്‌ തടവുകാര്‍ക്ക്‌ ഇളവനുവദിച്ചിരുന്നത്‌. എന്നാല്‍, കേരളപ്പിറവി ദിനത്തില്‍ ഇത്തരത്തില്‍ ഒരു ആനുകൂല്യം പ്രഖ്യാപിക്കുന്നത്‌ നടാടെയാണ്‌. കുറ്റവാളികള്‍ക്ക്‌ ആനുകൂല്യങ്ങളും ഇളവുകളും പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള അവകാശം ഭരണഘടനാ ദത്തമാണ്‌. ആ അര്‍ത്ഥത്തില്‍, സാങ്കേതികമായി, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിന്‌ സാധൂകരണമുണ്ട്‌. എന്നാല്‍, ആതിരേ, ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്‌ രാഷ്ട്രീയ ധാര്‍മ്മികതയും മാന്യതയുമാണ്‌.
വാര്‍ദ്ധക്യത്തിന്റെ ക്ഷീണാവസ്ഥയും രോഗവും കണക്കിലെടുത്താണ്‌ ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക്‌ ശിക്ഷാ ഇളവ്‌ അനുവദിക്കുന്നതെന്നാണ്‌ ചീഫ്‌ വിപ്പ്‌ അടക്കമുള്ളവര്‍ പ്രചരിപ്പിക്കുന്നത്‌. കേവലം മനുഷ്യത്വപരമായ ഒരു നടപടിയായി ഇതിനെ കാണണമെന്നും അവര്‍ ആവശ്യപ്പെടുന്നു. പി.സി.ജോര്‍ജ്‌ അടക്കമുള്ളവര്‍ എത്രയൊക്കെ വെള്ള പൂശിയാലും തെളിഞ്ഞു വരന്നതാണ്‌ ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ രാഷ്ട്രീയ അധമത്വവും അധാര്‍മ്മികതയും.
ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ടാണ്‌ കഴിഞ്ഞ ഫെബ്രുവരി 18-ാ‍ം തീയതി ആര്‍.ബാലകൃഷ്ണപിള്ള പൂജപ്പുര സെന്‍ട്രല്‍ ജിയിലില്‍ ആയത്‌. ഇടമലയാര്‍ കേസ്‌ കൈകാര്യം ചെയ്യാന്‍ രൂപീകരിച്ച വിചാരണ കോടതി ബാലകൃഷ്ണപിള്ളയെ ശിക്ഷിച്ചത്‌ അഞ്ചുവര്‍ഷത്തേയ്ക്കാണ്‌. ഇതിനെതിരെ ഹൈക്കോടതിയില്‍ പിള്ള നല്‍കിയ അപ്പീല്‍ അനുവദിച്ച്‌ അദ്ദേഹത്തെ വെറുതെ വിട്ടു. സ്വാഭാവികമായും ഇതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകേണ്ടതായിരുന്നു. പക്ഷേ അതുണ്ടായില്ല. അതുകൊണ്ട്‌ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്‌.അച്യുതാനന്ദനാണ്‌ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്‌. ആ അപ്പീല്‍ അനുവദിക്കുകയും ബാലകൃഷ്ണപിള്ളയുടെ ശിക്ഷ ശരിവയ്ക്കുകയും ചെയ്തു.
ആതിരേ,ഇവിടെ ഗൗരവമായ ഒരു വസ്തുത ശ്രദ്ധിക്കേണ്ടതുണ്ട്‌. വിചാരണ കോടതിയുടെ അഞ്ചുവര്‍ഷത്തെ ശിക്ഷ അംഗീകരിക്കുമ്പോള്‍ തന്നെ കേസ്‌ വിസ്താരം വൈകിയതും അതില്‍ കോടതിയുടെ ഉത്തരവാദിത്തവും പിള്ളയുടെ പ്രായവും പരിഗണിച്ച്‌ അഞ്ചുവര്‍ഷത്തെ ശിക്ഷ ഒരു വര്‍ഷമാക്കി ഇളവ്‌ നല്‍കി. മറ്റൊരു ആനുകൂല്യത്തിനും പിള്ള അര്‍ഹനല്ലെന്ന്‌ വിധി ന്യായത്തില്‍ എടുത്തു പറയുകയും ചെയ്തിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും തെറ്റിനെ ലഘൂകരിച്ച്‌ കാണരുതെന്നും ശിക്ഷയില്‍ ദാക്ഷിണ്യം പാടില്ലെന്നും അങ്ങനെ ദാക്ഷിണ്യം കാട്ടുന്നത്‌ ജനങ്ങളോടുള്ള അനീതിയാണെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
അതനുസരിച്ച്‌ പിള്ള ഒരു തരത്തിലുള്ള ഇളവിനും അര്‍ഹനല്ല. എന്നാല്‍, മറ്റ്‌ തടവുകാര്‍ക്കുള്ള ഇളവുകളില്‍ പിള്ളയേയും ഉള്‍പ്പെടുത്തുകയാണ്‌ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്‌. ഈ ഒരു വര്‍ഷത്തെ ശിക്ഷയില്‍ 69 ദിവസം മാത്രമാണ്‌ പിള്ള ജയിലില്‍ കഴിഞ്ഞത്‌. 75 ദിവസം പരോളിലായിരുന്നു. കഴിഞ്ഞ 85 ദിവസമായി പഞ്ചനക്ഷത്ര സൗകര്യമുള്ള ആശുപത്രിയില്‍ ചികിത്സയിലാണ്‌. അതായത്‌, സുപ്രീംകോടതിയെ തന്നെ ധിക്കരിച്ചും വിധി ലംഘിച്ചുമാണ്‌ പിള്ളയ്ക്ക്‌ പരോള്‍ അടക്കമുള്ള ഇളവുകള്‍ അനുവദിച്ചതെന്ന്‌ സാരം. ഇക്കാര്യത്തില്‍ കഴിഞ്ഞ എല്‍ഡിഎഫ്‌ സര്‍ക്കാരും നിയമവിരുദ്ധമായിട്ടാണ്‌ പെരുമാറിയത്‌. അവരും പിള്ളയ്ക്ക്‌ പരോള്‍ അനുവദിച്ചിരുന്നു.
തടവുകാരെ വിട്ടയയ്ക്കുന്നതില്‍ സര്‍ക്കാരിനുള്ള അധികാരങ്ങള്‍ക്ക്‌ പരിധിയില്ലെങ്കിലും സുപ്രീംകോടതി പ്രത്യേകം വ്യവസ്ഥ വച്ചിട്ടുള്ള വിധി ന്യായത്തെ മറി കടന്നുകൊണ്ടുള്ള ഇളവ്‌ പ്രഖ്യാപനം ഭരണഘടനാ വിരുദ്ധവും കോടതി അലക്ഷ്യവുമാണ്‌.
ശ്രദ്ധിക്കണം. പിള്ളയെപ്പോലെ തന്നെ വാര്‍ദ്ധക്യത്തിന്റെ അസ്ക്യതകളും രോഗപീഡകളും അലട്ടുന്ന വ്യക്തിയാണ്‌ വര്‍ഗ്ഗീസ്‌ വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ലക്ഷ്മണ. എന്നാല്‍, അദ്ദേഹത്തിന്‌ ആനുകൂല്യം നല്‍കിയിട്ടില്ല. അതേസമയം, പിള്ളയോടൊപ്പം ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട കരാറുകാരന്‍ സജീവന്‌ ഇളവ്‌ ലഭിച്ചിട്ടുമുണ്ട്‌. കൂടാതെ, മറ്റ്‌ 137 ജയില്‍ പുള്ളികളും കേരളപ്പിറവി ദിനത്തില്‍ സ്വതന്ത്രരായി.
നിലനില്‍പ്പ്‌ രാഷ്ട്രീയത്തിന്റെ വര്‍ത്തമാനകാല നീചത്വമാണ്‌ ഉമ്മന്‍ചാണ്ടി എന്നാണ്‌, ആതിരേ ഇതുവരെയുള്ള അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്‌. അതിവേഗം ബഹുദൂരം അദ്ദേഹവും മന്ത്രിസഭയും സഞ്ചരിക്കുന്നത്‌ അനീതികളുടെയും ഭരണഘടനാ വിരുദ്ധമായ നിലപാടുകളുടെയും വീഥിയിലൂടെയാണ്‌. തന്റെ മന്ത്രിസഭയ്ക്കും സര്‍ക്കാരിനും ഉണ്ടായ നിലനില്‍പ്പ്‌ ഭീഷണിയെ മറി കടക്കാനാണ്‌ മനുഷ്യത്വത്തിന്റെയും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 161 പ്രകാരമുള്ള സവിശേഷാധികാരത്തിന്റേയും മറവില്‍ ആര്‍.ബാലകൃഷ്ണപിള്ളയെ ജയില്‍ മോചിതനാക്കിയിരിക്കുന്നത്‌. സംശയിക്കേണ്ട ബാലകൃഷ്ണപിള്ളയെ വിട്ടയക്കാന്‍ വേണ്ടി മാത്രമാണ്‌ മറ്റ്‌ 137 ജയില്‍ പുള്ളികളെയും സ്വതന്ത്രരാക്കിയിരിക്കുന്നത്‌.
2006-ല്‍ മുഖ്യമന്ത്രിയായി അധികാരത്തിലേറിയപ്പോള്‍ കറിവേപ്പിലപോലെ ആര്‍.ബാലകൃഷ്ണപിള്ളയെയും ടി.എം.ജേക്കബിനെയും പുറത്തെറിഞ്ഞ്‌ മന്ത്രിസഭ രൂപീകരിച്ച ഉമ്മന്‍ചാണ്ടിയാണ്‌ ഇപ്പോള്‍ അതീവ നിസ്സഹായനായി പൊതുസമൂഹ മധ്യേ അപമാനിതനായി നില്‍ക്കുന്നത്‌. ഭരണം നിലനിര്‍ത്താനാണ്‌ ഗണേഷ്‌ കുമാറിന്റെയും പി.സി.ജോര്‍ജിന്റെയും ഒക്കെ അഹന്താമൊഴികള്‍ സൃഷ്ടിച്ച രാഷ്ട്രീയ അശ്ലീലതകളുടെയും വിഴുപ്പേറ്റെടുത്ത്‌ കേരളത്തിലെ സമ്മതിദായകരുടെ മുന്‍പില്‍ നാണം കെട്ട്‌ ഉമ്മന്‍ചാണ്ടി നില്‍ക്കുന്നത്‌. ഭരണത്തിന്റെ ലഹരി ഇത്രയ്ക്കുണ്ടോ,ആതിരേ..?

Tuesday, November 1, 2011

സൗമ്യ വധം: അഭിമാനാര്‍ഹം ഈ വിധി

സമാനതകളില്ലാത്ത കുറ്റമാണ്‌ ഗോവിന്ദച്ചാമി ചെയ്തതെന്നും അതുകൊണ്ട്‌ പരമാവധി ശിക്ഷ തന്നെ നല്‍കണമന്നുമാണ്‌ പ്രോസിക്യൂഷന്‍ വാദിച്ചത്‌. എന്നാല്‍, ദൃക്‌സാക്ഷികള്‍ ഇല്ല എന്നും മെഡിക്കല്‍ തെളിവുകള്‍ ശക്തമല്ല എന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വിചാരണയെ സ്വാധീനിക്കാന്‍ നിരവധി വേറിട്ട വഴികളിലൂടെ പ്രതിഭാഗം വിസ്താരവും വാദവും നടത്തിയെങ്കിലും കേരളം ആഗ്രഹിച്ചതുപോലെ പ്രതി ഗോവിന്ദച്ചാമിക്ക്‌ ശിക്ഷ വിധിച്ചിരിക്കുകയാണ്‌ കോടതി. ശിക്ഷയുടെ സ്വഭാവം നവംബര്‍ നാലിന്‌ മാത്രമേ വ്യക്തമാകുകയുള്ളൂ എങ്കിലും ഇത്തരം ഒരു കേസില്‍ പ്രതിയെ ശിക്ഷിച്ചുകൊണ്ട്‌ വിധി വരുന്നത്‌,ആതിരേ, നിരന്തരം ആക്രമിക്കപ്പെടുന്ന കേരളത്തിലെ സ്ത്രീത്വത്തെക്കുറിച്ച്‌ വേവലാതി കൊള്ളുന്ന മനസ്സുകള്‍ക്ക്‌ ആശ്വാസം പകരുന്നത്‌ തന്നെയാണ്‌.



ആതിരേ,സൗമ്യ വധക്കേസില്‍, തമിഴ്‌നാട്‌ കടലൂര്‍ സമത്വപുരം വിരുതാചലം സ്വദേശി ഗോവിന്ദച്ചാമി കൊലപാതകം, മാനഭംഗം, മോഷണം, പിടിച്ചുപറി, അതിക്രമിച്ചു കടക്കല്‍ എന്നീ കുറ്റങ്ങള്‍ ചെയ്തെന്ന്‌ സംശയാസ്പദമായി തെളിയിക്കപ്പെട്ടെന്ന തൃശൂര്‍ അതിവേഗ കോടതി വിധി സാമൂഹിക തലത്തിലും നിയമ തലത്തിലും അഭിമാനിക്കാവുന്ന ഒന്നാണ്‌.
ശിക്ഷിക്കപ്പെടാതെ പോകുന്ന ഓരോ കുറ്റവും സമൂഹത്തിന്‌ നേരെയുള്ള കുറ്റമാണെന്ന നിയമഭൂമികയില്‍ നില്‍ക്കുമ്പോഴാണ്‌ സൗമ്യ വധക്കേസില്‍ തൃശൂര്‍ അതിവേഗ കോടതിയില്‍ നിന്നുണ്ടായ ഈ വിധി ആശ്വാസവും അഭിമാനവുമാകുന്നത്‌. അനുദിനം പെരുകി വരുന്ന സ്ത്രീപീഡന കേസുകളുടെ നാട്ടില്‍ സൗമ്യയെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്ത പ്രതിക്ക്‌ ശിക്ഷ വിധിച്ച കോടതി, നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട്‌ സ്ത്രീത്വത്തിന്റെ പരിരക്ഷയുമാണ്‌ നടത്തിയിരിക്കുന്നത്‌.
2011 ഫെബ്രുവരി ഒന്നിനാണ്‌ എറണാകുളം-ഷൊര്‍ണ്ണൂര്‍ പാസഞ്ചറിലെ യാത്രക്കാരിയായിരുന്ന മഞ്ഞക്കാട്‌ സ്വദേശി സൗമ്യ എന്ന 23-കാരി തീവണ്ടിയിലെ വനിതാ കമ്പാര്‍ട്ടുമെന്റില്‍വെച്ച്‌ ആക്രമിക്കപ്പെട്ടതും പുറത്തേക്ക്‌ തള്ളിയിട്ട്‌ ബലാത്സംഗം ചെയ്യപ്പെട്ടത്‌. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന്‌ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍വച്ച്‌ അന്ത്യശ്വാസം വലിച്ചു. ഫെബ്രുവരി നാലിനാണ്‌ ഗോവിന്ദച്ചാമി അറസ്റ്റിലാകുന്നത്‌.
ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സാക്ഷി മൊഴികളും സാഹചര്യ തെളിവുകളും മുന്‍നിര്‍ത്തിയാണ്‌, ആതിരേ, വിചാരണ നടന്നത്‌. ഏക പ്രതി മാത്രമുള്ള ഈ കേസില്‍ 82 സാക്ഷികളെ പ്രതിഭാഗം വിസ്തരിച്ചു. തെളിവിലേക്ക്‌ 43 തൊണ്ടി മുതലുകളും 101 രേഖകളും സമര്‍പ്പിക്കപ്പെട്ടു. 1000 പേജുള്ള കുറ്റപത്രം മൂന്ന്‌ വോളിയങ്ങളായി സിഡിയിലാക്കിയാണ്‌ സ്പെഷ്യല്‍ പ്രോസിക്യട്ടര്‍ക്ക്‌ പോലീസ്‌ നല്‍കിയത്‌. 4000ത്തിലധികം വരുന്ന സാക്ഷി മൊഴികള്‍ ജഡ്ജി രവീന്ദ്രബാബു നേരിട്ട്‌ സ്വന്തം കൈപ്പടയില്‍ എഴുതിയെടുക്കുകയായിരുന്നു. 11 ദിവസം കൊണ്ട്‌ അവസാനിക്കുമെന്ന്‌ കരുതി തുടങ്ങിയ വിചാരണ തീരാന്‍, അങ്ങനെ അഞ്ച്‌ മാസം വേണ്ടി വന്നു.
വിവിധ തലങ്ങളില്‍ ശ്രദ്ധേയമായിരുന്നു സൗമ്യ വധക്കേസിന്റെ വിചാരണ. ട്രെയിനില്‍ ഭിക്ഷാടനം നടത്തുന്ന വ്യക്തിയെന്ന്‌ പോലീസ്‌ ആരോപിക്കുന്ന ഗോവിന്ദച്ചാമിക്കുവേണ്ടി വാദിക്കാനെത്തിയ മുംബൈ അധോലോക ഭീകരന്‍ അരുണ്‍ ഗാവ്ലിയുടെ കേസുകള്‍ വാദിക്കുന്ന അഡ്വ. ബി.ആര്‍.ആളൂരടക്കം അഞ്ചംഗ അഭിഭാഷക സംഘമാണ്‌. 12 ലക്ഷം രൂപയാണ്‌ വക്കീല്‍ ഫീസായി ഇവര്‍ക്ക്‌ നല്‍കിയത്‌. മുംബൈ പനവേല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ സംഘമാണ്‌ അഡ്വ. ആളൂരിന്‌ ഗോവിന്ദച്ചാമിയുടെ വക്കാലത്ത്‌ ഏല്‍പിച്ചത്‌. വന്‍ അധോലോക സംഘത്തിലെ അംഗമാണ്‌ ഗോവിന്ദച്ചാമി എന്ന്‌ ഇത്‌ വ്യക്തമാക്കുന്നു.
എന്നിട്ടും ഈ ഗോവിന്ദച്ചാമി ആരാണെന്നോ എന്താണ്‌ അദ്ദഹത്തിന്റെ ഭൂതകാലമെന്നോ അന്വേഷിക്കുന്നതില്‍ പോലീസ്‌ വീഴ്ച വരുത്തി, ആതിരേ.എങ്കിലും പ്രോസിക്യഷന്റെ ശാസ്ത്രീയമായ ഇടപെടലും വിശകലനവും വാദവും മൂലം പ്രതി കുറ്റക്കാരനാണെന്ന്‌ തെളിയിക്കാന്‍ സാധിച്ചു. ഇന്ത്യന്‍ റെയില്‍വേയുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്ന അധോലോകസംഘത്തിലെ കണ്ണിയാണ്‌ ഗോവിന്ദച്ചാമി. ആളൂരിനെപ്പോലെയുള്ള ഒരു വക്കീലിനെ വക്കാലത്ത്‌ ഏല്‍പ്പിക്കാന്‍ കേവലം ഒരു ഭിക്ഷക്കാരന്‌ സാധിക്കുകയില്ല . അപ്പോള്‍ പോലും ഇന്ത്യന്‍ ഭരണഘടനയും ശിക്ഷാ നിയമവും അനുശാസിക്കുന്ന പ്രതിയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ തൃശൂര്‍ അതിവേഗ കോടതി പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിരുന്നു. പ്രതിക്ക്‌ തന്റെ ഭാഗം നിയമപരമായി വാദിക്കാന്‍ അവസരം നല്‍കിയ ശേഷമാണ്‌ വസ്തുതകളും തെളിവുകളും വിലയിരുത്തി ഗോവിന്ദച്ചാമി കുറ്റക്കാരനാണെന്ന്‌ കോടതി വിധിച്ചത്‌. ഇത്‌ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ശക്തിയെയാണ്‌ വ്യക്തമാക്കുന്നത്‌.
നാടകീയമായ നിരവധി സംഭവങ്ങള്‍ കേസിന്റെ വിചാരണക്കിടയിലുണ്ടായി. പ്രതിയെ നാട്ടുകാര്‍ കൈയ്യേറ്റം ചെയ്തതു മുതല്‍ പ്രോസിക്യൂഷന്റെ നിര്‍ണ്ണായക സാക്ഷി പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോ. ഉന്മേഷിന്റെ കൂറുമാറ്റം വരെയുള്ള പ്രശ്നങ്ങളും പ്രതിബന്ധങ്ങളും ഈ കേസിലുണ്ടായി. സമ്മര്‍ദ്ദങ്ങള്‍ ചെലുത്തി കേസിന്റെ അന്തിമവിധിയെ സ്വാധീനിക്കാനുള്ള പ്രതിഭാഗത്തിന്റെ നീക്കമായിരുന്നു ഇതെല്ലാം.. എന്നാല്‍, അവയെയെല്ലാം നിയമം അനുശാസിക്കുന്ന രീതിയില്‍ തരണം ചെയ്ത്‌ വിധി പ്രഖ്യാപിക്കാനയത്‌ ജഡ്ജി രവീന്ദ്രബാബുവിന്‌ നീതിന്യായ വ്യവസ്ഥയോടുള്ള പ്രതിബദ്ധതയാണ്‌ വ്യക്തമാക്കുന്നത്‌.നിരവധി പ്രതിസന്ധികളും പ്രതിബദ്ധങ്ങളുമുണ്ടായിട്ടും അഞ്ചുമാസത്തിനുള്ളില്‍ വിസ്താരം പൂര്‍ത്തിയാക്കി വിധി പറഞ്ഞതിലൂടെ ശ്രമിച്ചാല്‍ കേസ്‌ വിസ്താരം നിര്‍ദ്ദിഷ്ട സമയ പരിധിക്കുള്ളില്‍ തന്നെ നടത്തി വിധി പ്രഖ്യാപിക്കാന്‍ കഴിയുമെന്ന സന്ദേശം കൂടിയാണ്‌ ജഡ്ജി രവീന്ദ്രബാബു നല്‍കുന്നത്‌.
അതേസമയം, ഡോ. ഉന്മേഷിനെപ്പോലെയുള്ള നിര്‍ണ്ണായക സാക്ഷികളെ വിലയ്ക്കെടുത്ത്‌ വിചാരണയുടെ സ്വഭാവം അട്ടിമറിക്കാന്‍ നടത്തിയ ശ്രമങ്ങളും ശ്രദ്ധിക്കേണ്ടതാണ്‌.
സമാനതകളില്ലാത്ത കുറ്റമാണ്‌ ഗോവിന്ദച്ചാമി ചെയ്തതെന്നും അതുകൊണ്ട്‌ പരമാവധി ശിക്ഷ തന്നെ നല്‍കണമന്നുമാണ്‌ പ്രോസിക്യൂഷന്‍ വാദിച്ചത്‌. എന്നാല്‍, ദൃക്‌സാക്ഷികള്‍ ഇല്ല എന്നും മെഡിക്കല്‍ തെളിവുകള്‍ ശക്തമല്ല എന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വിചാരണയെ സ്വാധീനിക്കാന്‍ നിരവധി വേറിട്ട വഴികളിലൂടെ പ്രതിഭാഗം വിസ്താരവും വാദവും നടത്തിയെങ്കിലും കേരളം ആഗ്രഹിച്ചതുപോലെ പ്രതി ഗോവിന്ദച്ചാമിക്ക്‌ ശിക്ഷ വിധിച്ചിരിക്കുകയാണ്‌ കോടതി. ശിക്ഷയുടെ സ്വഭാവം നവംബര്‍ നാലിന്‌ മാത്രമേ വ്യക്തമാകുകയുള്ളൂ എങ്കിലും ഇത്തരം ഒരു കേസില്‍ പ്രതിയെ ശിക്ഷിച്ചുകൊണ്ട്‌ വിധി വരുന്നത്‌,ആതിരേ, നിരന്തരം ആക്രമിക്കപ്പെടുന്ന കേരളത്തിലെ സ്ത്രീത്വത്തെക്കുറിച്ച്‌ വേവലാതി കൊള്ളുന്ന മനസ്സുകള്‍ക്ക്‌ ആശ്വാസം പകരുന്നത്‌ തന്നെയാണ്‌.