Tuesday, January 17, 2012

വരാപ്പുഴപെണ്‍കുട്ടിയെ കടിച്ചു കുടഞ്ഞവരില്‍ കോണ്‍ഗ്രസ്‌ വക്താവും


മദ്യത്തിന്‌ മാത്രം പതിനായിരങ്ങള്‍ ചെലവാക്കിയ അഖിലേന്ത്യന്റെ കൊച്ചിയിലെ അന്നത്തെ രാത്രി മാരകേളീലോലമായിരുന്നെന്നും തലേന്ന്‌ അണികളില്‍ ചിലരുണ്ടാക്കിയ കുന്നായമയുടെ ടെന്‍ഷനെല്ലാം രാവെളുക്കും മുന്‍പ്‌ ഒലിച്ചിറങ്ങിയെന്നും ,അതുകൊണ്ട്‌ പിറ്റേന്ന്‌ വര്‍ദ്ധിത വീര്യത്തോടെ മാര്‍ട്ടിന്‌ വേണ്ടി ഹൈക്കോടതിയില്‍ വാദിച്ചെന്നതുമെല്ലാം പുരാവൃത്തം..സുഹൃത്തുക്കളായ രണ്ട്‌ കോണ്‍ഗസുകാര്‍ക്കൊപ്പം നഗരപിതാവും അഖിലേന്ത്യന്‍ തങ്ങിയ ഹോട്ടലില്‍ അന്നു രാത്രിയുണ്ടായിരുന്നു. സ്വന്തം മകളുടെ പ്രായം പോലുമില്ലാത്ത ഈ പെണ്‍കുട്ടിയുടെ ദേഹത്തന്ന്‌ നഗരപിതാവും കയറിനിരങ്ങി."വാഴയ്ക്ക്‌ നനയ്ക്കുമ്പോള്‍ ചീരക്കും നനവ്‌ കിട്ടില്ലേ "യെന്നാണ്‌,ഇതേക്കുറിച്ച്‌ ജില്ലയിലെ ഒരു ഉയര്‍ന്ന നേതാവ്‌ പ്രതികരിച്ചത്‌





ആതിരേ, വിശ്വസിക്കണം,വരാപ്പുഴ പീഡനക്കേസിലെ പെണ്‍കുട്ടിയില്‍ തന്റെ കാമമൊലിപ്പിച്ച്‌ സുഖിച്ച ബീജസംഭരണികളുടെ കൂട്ടത്തില്‍ എഐസിസി വക്താവും പ്രമുഖ അഭിഭാഷകനുമായ മനു അഭിഷേക്‌ സിംഗ്‌വിയുമുണ്ട്‌!
ഏറെ വിവാദമുണ്ടാക്കിയ ലോട്ടറിക്കേസില്‍ സാന്റിയാഗോ മാര്‍ട്ടിന്‌ വേണ്ടി കേരള ഹൈക്കോടതിയില്‍ ഹാജരാകാന്‍ കൊച്ചിയിലെത്തിയപ്പോഴാണ്‌ സംഭവം.മറൈന്‍ ഡ്രൈവിലെ ടാജ്‌ ഹോട്ടലിലെ സ്വീറ്റില്‍ വച്ചായിരുന്നു പീഡനം.സിംഗ്‌വിക്ക്‌ പെണ്‍കുട്ടിയെ തരമാക്കി കൊടുത്തത്‌,കളമശേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ജമാല്‍ മണക്കാടനും.( 2012 ജനുവരി 14-ാ‍ം തിയതിയിലെ'ന്യൂസ്‌ റിപ്പോര്‍ട്ടറി 'ല്‍ ഞാനിത്‌ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു)
കൊച്ചിയിലെത്തിയ സിംഗ്‌വിയുടെ ഇടപാടുകള്‍ കുഴപ്പം കൂടാതെ നോക്കാനുള്ള ചുമതല കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല ഏല്‍പ്പിച്ചത്‌ ഈ നഗരപിതാവിനെ ആയിരുന്നു.ചെന്നിത്തല കൊച്ചിയിലെത്തിയാല്‍ സുഖസൗകര്യങ്ങള്‍ അന്വേഷിക്കുന്നതും വേണ്ടതെല്ലാം ഏര്‍പ്പാടാക്കി കൊടുക്കുന്നതും ഈ നഗരപിതാവ്‌ തന്നെ.
ലോട്ടറിക്കേസില്‍ പ്രതികള്‍ക്ക്‌ വേണ്ടി എഐസിസി വക്താവ്‌ ഹാജരാകുന്നതിനെ പറവൂര്‍ എംഎല്‍എ വി.ഡി.സതീശന്‍ ശക്തമായി എതിര്‍ത്തിരുന്നു.ഇക്കാര്യം പക്ഷെ സിംഗ്‌വി അറിഞ്ഞിരുന്നില്ല.നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ വക്കീലിനെ എതിരേറ്റത്ത്‌ സതീശന്റെ ഒപ്പമുള്ള യുവ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ പ്രതിഷേധമായിരുന്നു .
.അതില്‍ കുപിതനും ക്ഷുഭിതനുമായ അഖിലേന്ത്യനെ തണുപ്പിക്കാനും കൊച്ചിയിലെ രാത്രി അവിസ്മരണീയമാക്കാനും, ആതിരേ, നഗരപിതാവ്‌ കണ്ട ഉപായം ശോഭാ ജോണിന്റെ കസ്റ്റഡിയിലുള്ള പെണ്‍കുട്ടിയെ കാഴ്ചവയ്ക്കുക എന്നതായിരുന്നു.അന്ന്‌ ശോഭാ ജോണ്‍ പെണ്‍കുട്ടിയുമായി നഗരത്തിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ ഉണ്ടായിരുന്ന കാര്യം നഗരപിതാവിനറിയാമായിരുന്നു. ഒട്ടും വൈകിയില്ല നഗരപിതാവ്‌,ശോഭാ ജോണിന്റെ ഇടനിലക്കാരനും കേസിലെ 16-ാ‍ം പ്രതിയുമായ രാജേഷുമായി ബന്ധപ്പെട്ടു. ഇപ്പോള്‍ പോലീസ്‌ കസ്റ്റഡിയിലുള്ള അയാളാണ്‌ പെണ്‍കുട്ടിയെ മറൈന്‍ ഡ്രൈവിലുള്ള ഹോട്ടലിലെ അഖിലേന്ത്യന്റെ മുറിയിലെത്തിച്ചത്‌.
മദ്യത്തിന്‌ മാത്രം പതിനായിരങ്ങള്‍ ചെലവാക്കിയ അഖിലേന്ത്യന്റെ കൊച്ചിയിലെ അന്നത്തെ രാത്രി മാരകേളീലോലമായിരുന്നെന്നും തലേന്ന്‌ അണികളില്‍ ചിലരുണ്ടാക്കിയ കുന്നായമയുടെ ടെന്‍ഷനെല്ലാം രാവെളുക്കും മുന്‍പ്‌ ഒലിച്ചിറങ്ങിയെന്നും ,അതുകൊണ്ട്‌ പിറ്റേന്ന്‌ വര്‍ദ്ധിത വീര്യത്തോടെ മാര്‍ട്ടിന്‌ വേണ്ടി ഹൈക്കോടതിയില്‍ വാദിച്ചെന്നതുമെല്ലാം പുരാവൃത്തം..
സുഹൃത്തുക്കളായ രണ്ട്‌ കോണ്‍ഗസുകാര്‍ക്കൊപ്പം നഗരപിതാവും അഖിലേന്ത്യന്‍ തങ്ങിയ ഹോട്ടലില്‍ അന്നു രാത്രിയുണ്ടായിരുന്നു. സ്വന്തം മകളുടെ പ്രായം പോലുമില്ലാത്ത ഈ പെണ്‍കുട്ടിയുടെ ദേഹത്തന്ന്‌ നഗരപിതാവും കയറിനിരങ്ങി."വാഴയ്ക്ക്‌ നനയ്ക്കുമ്പോള്‍ ചീരക്കും നനവ്‌ കിട്ടില്ലേ "യെന്നാണ്‌,ആതിരേ ഇതേക്കുറിച്ച്‌ ജില്ലയിലെ ഒരു ഉയര്‍ന്ന നേതാവ്‌ പ്രതികരിച്ചത്‌.
ഈ അഖിലേന്ത്യന്റെ പേര്‌ പുറത്ത്‌ വരാതിരിക്കാനും നഗരപിതാവിന്റെ രാഷ്ട്രീയ ഭാവി സംരക്ഷിക്കാനുമാണ്‌ ആലുവ റൂറല്‍ എസ്പി ഹര്‍ഷിത അട്ടല്ലൂരിയെ പുകച്ചു പുറത്താക്കിയത്‌.
ബംഗലൂരുവില്‍ അറസ്റ്റിലായപ്പോഴും പിന്നീട്‌ ആലുവയില്‍ ചോദ്യം ചെയ്തപ്പോഴും നഗരപിതാവിന്റേയും അഖിലേന്ത്യന്റേയും പേരുകള്‍ ശോഭാ ജോണ്‍ പോലീസിനോട്‌ പറഞ്ഞിരുന്നു.ഈ പേരുകള്‍ കേട്ട്‌ ലോക്കല്‍ പോലീസ്‌ വിരണ്ടു പോയി. എന്നാല്‍ വരാപ്പുഴ പീഡനക്കേസിലെ പ്രതികള്‍ എത്ര ഉന്നതരായലും അവരെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവന്നേ തീരൂ എന്ന നിര്‍ബന്ധം അട്ടലൂരിക്കുണ്ടായിരുന്നു.അതിന്റെ അടിസ്ഥാനത്തില്‍ നഗരപിതാവിനെ സ്റ്റേഷനില്‍ വിളിപ്പിച്ച്‌ ചോദ്യം ചെയ്യാന്‍ അട്ടല്ലൂരി നീക്കം ആരംഭിച്ചപ്പോള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനില്‍ നിന്ന്‌ വിവരം ചോര്‍ന്നുകിട്ടിയ നഗരപിതാവ്‌,ജില്ലയിലെ ഉമ്മന്‍ ചാണ്ടിയുടെ എറ്റവും വിശ്വസ്തനായ ബെന്നി ബെഹ്നാന്റെ തിരുവനന്തപുരത്തെ എംഎല്‍എ ക്വാര്‍ട്ടേഴ്സില്‍ മൂന്നു ദിവസം ഒളിവില്‍ക്കഴിഞ്ഞ്‌, ബെഹ്നാനെക്കൊണ്ട്‌ ചരട്‌ വലിപ്പിച്ച്‌ രക്ഷപെടുകയായിരുന്നു. ബെഹ്നാന്റെ നീക്കത്തിന്റെ ഫലമായാണ്‌ അട്ടല്ലൂരിയെ ആലുവയില്‍ നിന്ന്‌ പറപ്പിച്ചത്‌.
അതേ,ആതിരേ വരാപ്പുഴ പെണ്‍വാണിഭക്കേസും അട്ടിമറിക്കപ്പെട്ടു..
കുറിമാനം: വരാപ്പുഴ പീഡനക്കേസില്‍ കളമശേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‌ പങ്കുണ്ടെന്നും രാഷ്ട്രീയ സ്വാധീനമുപയോഗിച്ച്‌ രക്ഷപെട്ടു നില്‍ക്കുകയാണെന്നുമാരോപിച്ച്‌ പത്രസമ്മേളനം നടത്തിയ സഹോദരപുത്രനും മുന്‍ കൗണ്‍സിലറുമായ സജി മണക്കാടനും, ബിഎസ്പി എറണാകുളം ജില്ലാ സെക്രട്ടറി ഗിരീഷ്‌ ബാബുവിനും എതിരെ ജമാല്‍ മണക്കാടന്‍ മാനനഷ്ടത്തിന്‌ വക്കീല്‍ നോട്ടിസ്‌ അയച്ചു.തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ 10 ദിവസത്തിനകം പത്രസമ്മേളനം വിളിച്ച്‌ പിന്‍വലിച്ചില്ലെങ്കില്‍ കേസുമായി മുന്നോട്ടുപോകുമെന്ന്‌ അഡ്വ.രാംകുമാര്‍ മുഖേനെ അയച്ച വക്കീല്‍ നോട്ടിസില്‍ പറയുന്നു.50 ലക്ഷം രൂപയാണ്‌ മാനനഷ്ടത്തിന്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌.

Thursday, January 12, 2012

അച്യുതാനന്ദനും വീഴുമ്പോള്‍


സവിശേഷവും സുപ്രധാനവുമായ വസ്തുത കേരളത്തിലെ പതിനായിരക്കണക്കിന്‌ ആദിവാസികള്‍ തങ്ങളുടെ അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുക്കാനുള്ള സമരത്തിലാണ്‌. ചെങ്ങറപോലെ കേരളത്തിന്റെ മന:സാക്ഷിയെയും രാഷ്ട്രീയ സമവാക്യങ്ങളെയും പിടിച്ചുലച്ച സമരങ്ങള്‍ നടന്നതും ഭൂരഹിതന്‌ ഭൂമി ലഭിക്കാന്‍ വേണ്ടിയായിരുന്നു. കൃഷി ഭൂമി കര്‍ഷകന്‌ എന്ന അടിസ്ഥാന മുദ്രാവാക്യം ഉയര്‍ത്തി നിരവധി സമരങ്ങള്‍ നയിച്ചിട്ടുള്ള നേതാവാണ്‌ അച്യുതാനന്ദന്‍. എന്നിട്ടും അദ്ദേഹത്തിന്റെ ഭരണകാലത്തുപോലും ആദിവാസികള്‍ക്കോ ഭൂരഹിതരായ കര്‍ഷകര്‍ക്കോ ഒരു തുണ്ടു ഭൂമി നേടിക്കൊടുക്കാന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ്‌ 2.33 ഏക്കര്‍ സ്വന്തക്കാരന്‌ വിട്ടുകൊടുക്കാന്‍ മുഖ്യമന്ത്രി എന്ന നിലയ്ക്ക്‌ അച്യുതാനന്ദന്‍ നടപടികള്‍ സ്വീകരിച്ചത്‌. സംശയമില്ല ഇത്‌, കറ തീര്‍ന്ന അഴിമതിയാണ്‌.



ബന്ധുവിന്‌ വഴിവിട്ട്‌ സര്‍ക്കാര്‍ ഭൂമി അനുവദിച്ച കേസില്‍ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദനെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്ന വിജിലന്‍സ്‌ വകുപ്പിന്റെ ശിപാര്‍ശ, കഴിഞ്ഞ 70 വര്‍ഷമായി അച്യുതാനന്ദന്‍ സൃഷ്ടിച്ചെടുത്ത സുതാര്യവും അഴിമതി രഹിതവുമായ പൊതുജീവിതത്തിനേറ്റ കനത്ത ആഘാതമാണ്‌ എന്നതിലുപരി ഇനി അഴിമതിക്കെതിരെ പോരാടാന്‍ കേരളത്തില്‍ ആരുണ്ട്‌ എന്ന ആശങ്കയാണ്‌, ആതിരേ, പൊതുസമൂഹത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്‌.
1938-ല്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനായി രാഷ്ട്രീയ രംഗത്തെത്തിയ വേലിക്കകത്ത്‌ ശങ്കരന്‍ മകന്‍ അച്യുതാനന്ദന്‍ 1940-ല്‍ അവിഭക്ത കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ അംഗമായതോടെയാണ്‌ സമരസന്നിഭവും സുതാര്യവുമായ പൊതുജീവിതത്തിനും രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കും തുടക്കമായത്‌. 1964-ല്‍ അന്നത്തെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി നേതൃത്വത്തിന്റെ വലതുപക്ഷ നിലപാടുകളോട്‌ കലഹിച്ച്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ മാര്‍ക്സിസ്റ്റിന്‌ ബീജാവാപം ചെയ്ത ഒന്‍പതുപേരില്‍ ജീവിച്ചിരിക്കുന്ന ഒരാളാണ്‌ അച്യുതാനന്ദന്‍.
പുന്നപ്ര വയലാര്‍ പ്രക്ഷോഭകാലത്തും പിന്നീട്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി നിരോധിക്കപ്പെട്ട നാളുകളിലും ആര്‍ക്കും കീഴടങ്ങാത്ത സമരോജ്ജ്വലതയുടെ പ്രതീകമായി അധഃസ്ഥിതന്റെയും അദ്ധ്വാനിക്കുന്നവന്റെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ദുര്‍ബല വിഭാഗത്തിന്റെയും മോചനത്തിനും ഉന്നമനത്തിനും വേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു, ആതിരേ, അച്യുതാനന്ദന്റേത്‌. ഒപ്പമുണ്ടായിരുന്ന സഖാക്കള്‍ പല ഘട്ടങ്ങളില്‍ വലതുപക്ഷ വ്യതിയാനങ്ങള്‍ക്ക്‌ ഇരയാവുകയും പിന്നീട്‌ നവലിബറല്‍ ആശയങ്ങളില്‍ ആകൃഷ്ടരായി പൊതുജീവിതത്തിലെ സുതാര്യതയും പ്രത്യയശാസ്ത്ര വിശുദ്ധിയും പണയം വച്ച്‌ സമ്പന്നരാവുകയും അങ്ങനെ ജനങ്ങളില്‍ നിന്നകലുകയും ചെയ്തപ്പോഴും തന്റെ നിലപാടുകളില്‍ അണുവിട അനുരഞ്ജനത്തിന്‌ തയ്യാറാകാതെ അഴിമതി വിരുദ്ധ സമരമാക്കി പൊതു പ്രവര്‍ത്തനത്തെ പരിവര്‍ത്തനം ചെയ്ത 'രാഷ്ട്രിയ പിതാമഹനാണ്‌ ', ആതിരേ, ഇപ്പോള്‍ അഴിമതിക്കേസില്‍ ഒന്നാം പ്രതിയായി വിജിലന്‍സ്‌ കോടതിയിലും ജനങ്ങളുടെ കോടതിയിലും വിചാരണ ചെയ്യപ്പെടാന്‍ പോകുന്നത്‌.
വര്‍ത്തമാനകാല രാഷ്ട്രീയ നേതാക്കളില്‍ , കേരളത്തിലെ പൊതുസമൂഹത്തിന്‌ രാഷ്ട്രീയാതീതമായ താല്‍പര്യം ആരോടെങ്കിലും ഉണ്ടെങ്കില്‍ അത്‌ അച്യുതാനന്ദനോട്‌ മാത്രമാണ്‌. അഴിമതിക്കും സ്ത്രീപീഡനത്തിനും അനീതിക്കും എതിരെ പ്രതിപക്ഷത്തായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്ന സമയത്തും അദ്ദേഹം സ്വീകരിച്ച നിലപാടുകളും അദ്ദേഹം നയിച്ച പ്രക്ഷോഭങ്ങളും രാഷ്ട്രീയത്തിന്‌ അതീതമായ ഒരു രക്ഷക സങ്കല്‍പ്പം, അദ്ദേഹത്തിന്‌ കേരള മനസ്സുകളില്‍ നേടിക്കൊടുത്തിരുന്നു. മതികെട്ടാനിലെ ചോലവനക്കൈയ്യേറ്റം, മൂന്നാര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ഹാരിസണ്‍ പ്ലാന്റേഷന്‍ സ്വന്തമാക്കി വച്ചിട്ടുള്ള റവന്യൂ ഭൂമി, ഐസ്ക്രീം പാര്‍ലര്‍ കേസ്‌, കിളിരൂര്‍-കവിയൂര്‍ കേസുകള്‍, ഇടമലയാര്‍ കേസ്‌, പാമോയില്‍ കേസ്‌, മൂന്നാര്‍ ഒഴിപ്പിക്കല്‍ ദൗത്യം, ലോട്ടറി മാഫിയക്കെതിരായുള്ള സമരങ്ങള്‍, സ്വാശ്രയ വിദ്യാഭ്യാസ വാണിക്കുകള്‍ക്കെതിരായ പ്രക്ഷോഭങ്ങള്‍ തുടങ്ങി അക്കമിട്ട്‌ നിരത്താന്‍ അദ്ദേഹത്തിന്റെ പേരിന്‌ കീഴില്‍ മാത്രമേ ഇത്തരത്തിലുള്ള അഴിമതി വിരുദ്ധ, ജനപക്ഷ മുന്നേറ്റങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും നിര ഉണ്ടാവുകയുള്ളൂ. അല്ല ഉള്ളൂ.
മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മുന്നണി ഭരണത്തിന്റെയും പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗത്തിന്റെയും സമ്മര്‍ദ്ദങ്ങളും കാലു വാരലുകളും കൊണ്ട്‌ ഏറ്റെടുത്ത ദൗത്യങ്ങളില്‍ നിന്ന്‌ ലജ്ജാപൂര്‍വ്വം പിന്നോട്ട്‌ പോകേണ്ടി വന്നെങ്കിലും പാര്‍ട്ടിക്കുള്ളിലും പൊതുസമൂഹത്തിലും അഴിമതിവിരുദ്ധന്‍ എന്ന ആര്‍ക്കും അവകാശപ്പെടാനില്ലാത്ത ഒരു വിശുദ്ധ ലേബല്‍ അച്യുതാനന്ദന്‌ നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നു. അതുകൊണ്ടാണ്‌ തെരഞ്ഞെടുപ്പുകളില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി സീറ്റ്‌ നിഷേധിച്ചപ്പോള്‍ അതിനെതിരെ പൊതുവായ ജനവികാരം ഉന്നിദ്രമായതും അച്യുതാനന്ദനുവേണ്ടി രാഷ്ട്രീയാതീത മേഖലകളില്‍ നിന്ന്‌ ആഹ്വാനങ്ങള്‍ ഉയര്‍ന്നതും.
ആ അച്യുതാനന്ദനാണ്‌, ആതിരേ, ഇപ്പോള്‍ അഴിമതിക്കേസില്‍ പ്രതിയായി വിചാരണ ചെയ്യപ്പെടാന്‍ പോകുന്നത്‌. മുഖ്യമന്ത്രിയായിരിക്കെ ബന്ധുവും വിമുക്തഭടനുമായ സോമന്‌, കാസര്‍കോഡ്‌ ജില്ലയില്‍ 2.33 ഏക്കര്‍ ഭൂമി വില്‍പ്പനാവകാശത്തോടെ നല്‍കാന്‍ അച്യുതാനന്ദന്‍ കൂട്ടു നിന്നു എന്നും അതിനായി മുഖ്യമന്ത്രി എന്ന പദവി ദുരുപയോഗം ചെയ്തു എന്നുമാണ്‌ കേസ്‌. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ലോട്ടറി ഇടപാടില്‍ മകളുടെ പേരും മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മകന്റെ പേരും അഴിമതി കേസുകളില്‍ വലിച്ചിഴക്കപ്പെട്ടിരുന്നെങ്കിലും അതിലൊന്നിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട അച്യുതാനന്ദനാണ്‌ ഇപ്പോള്‍ അഴിമതി ആരോപണങ്ങളുടെ വേലിക്കകത്തായിരിക്കുന്നത്‌.
വേണമെങ്കില്‍, സാങ്കേതിക ന്യായം പറഞ്ഞ്‌ അച്യുതാനന്ദനും കൂട്ടര്‍ക്കും പിടിച്ചു നില്‍ക്കാം.യുഡിഎഫ്‌ നേതാക്കളുമടങ്ങുന്ന ലാന്‍ഡ്‌ അക്വിസിഷന്‍ കമ്മിറ്റിയാണ്‌ സോമന്‌ ഭൂമി അനുവദിക്കാന്‍ തീരുമാനിച്ചത്‌.എന്നാല്‍ ആ തീരുമാനം ശരിയല്ലെന്ന്‌ ബോദ്ധ്യപ്പെട്ടപ്പോള്‍ അതേക്കുറിച്ച്‌ സമഗ്രമായിഅന്വേഷിക്കണം എന്ന്‌ ധനവകുപ്പിനോട്‌ ആവശ്യപ്പെട്ട ശേഷമാണ്‌ അച്യുതാനന്ദന്‍ മുഖ്യമന്ത്രി പദം ഒഴിഞ്ഞത്‌. അതായത്‌ ഇനിയും തീരുമാനം എടുക്കാത്ത ഒരു കേസിലാണ്‌ അച്യുതാനന്ദന്‍ പ്രതിയാക്കപ്പെട്ടതെന്ന്‌ ചൂണ്ടിക്കാണിക്കുവാന്‍ കഴിയുമെന്ന്‌ മാത്രം. എന്നാല്‍, സോമന്‌ ഈ ഭൂമി സ്വന്തമാകുകയും അതിന്‌ അവലംബിച്ച മാര്‍ഗ്ഗങ്ങള്‍ ചട്ടവിരുദ്ധമാകുകയും ചെയ്ത സ്ഥിതിക്ക്‌ അച്യുതാനന്ദന്‌ ഈ ആരോപണങ്ങളില്‍ നിന്ന്‌ മുഖം തിരിക്കാന്‍ കഴിയുകയില്ല.
ബന്ധുവായ സോമന്‌ ഭൂമി വിട്ടുകൊടുത്തതിന്‌, ആതിരേ, മുന്നോട്ടു വയ്ക്കുന്ന ഒരു ന്യായം അദ്ദേഹം വിമുക്ത ഭടനാണ്‌ എന്നതാണ്‌. എന്നാല്‍ വിമുക്ത ഭടന്മാര്‍ക്ക്‌ ഭൂമി പതിച്ചു നല്‍കുന്ന നടപടി അവസാനിച്ചിട്ട്‌ നാളുകളായി. ആ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി നേരിട്ട്‌ നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി ക്രമങ്ങള്‍ സ്വീകരിച്ചതെന്നാണ്‌ ആരോപണം. അത്‌ നിഷേധിക്കാനോ ആരോപണം അടിസ്ഥാന രഹിതമാണെന്ന്‌ തെളിയിക്കാനോ വിജിലന്‍സിന്‌ നല്‍കിയ മൊഴിയില്‍ കഴിയാതെ പോയതുകൊണ്ടാണ്‌ ഇപ്പോള്‍ അച്യുതാനന്ദന്‍ പ്രതിയാക്കപ്പെട്ടിരിക്കുന്നത്‌.
മറ്റൊരു സവിശേഷവും സുപ്രധാനവുമായ വസ്തുത കേരളത്തിലെ പതിനായിരക്കണക്കിന്‌ ആദിവാസികള്‍ തങ്ങളുടെ അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുക്കാനുള്ള സമരത്തിലാണ്‌. ചെങ്ങറപോലെ കേരളത്തിന്റെ മന:സാക്ഷിയെയും രാഷ്ട്രീയ സമവാക്യങ്ങളെയും പിടിച്ചുലച്ച സമരങ്ങള്‍ നടന്നതും ഭൂരഹിതന്‌ ഭൂമി ലഭിക്കാന്‍ വേണ്ടിയായിരുന്നു. കൃഷി ഭൂമി കര്‍ഷകന്‌ എന്ന അടിസ്ഥാന മുദ്രാവാക്യം ഉയര്‍ത്തി നിരവധി സമരങ്ങള്‍ നയിച്ചിട്ടുള്ള നേതാവാണ്‌ അച്യുതാനന്ദന്‍. എന്നിട്ടും അദ്ദേഹത്തിന്റെ ഭരണകാലത്തുപോലും ആദിവാസികള്‍ക്കോ ഭൂരഹിതരായ കര്‍ഷകര്‍ക്കോ ഒരു തുണ്ടു ഭൂമി നേടിക്കൊടുക്കാന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ്‌ 2.33 ഏക്കര്‍ സ്വന്തക്കാരന്‌ വിട്ടുകൊടുക്കാന്‍ മുഖ്യമന്ത്രി എന്ന നിലയ്ക്ക്‌ അച്യുതാനന്ദന്‍ നടപടികള്‍ സ്വീകരിച്ചത്‌. ഇത്‌, സംശയമില്ല കറ തീര്‍ന്ന അഴിമതിയാണ്‌.
അച്യുതാനന്ദനെതിരെ ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം പ്രതിപക്ഷ നേതാവ്‌ എന്ന സ്ഥാനം ഉപേക്ഷിക്കണമെന്ന എം.എം.ഹസനെപ്പോലെയുള്ളവരുടെ പ്രലപനങ്ങളൊന്നും പൊതുസമൂഹം ശ്രദ്ധിക്കാന്‍ പോകുന്നില്ല. ആറോളം മന്ത്രിമാരാണ്‌ വിജിലന്‍സ്‌ കേസില്‍ പ്രതികളായി ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലിലുള്ളത്‌. അച്യുതാനന്ദനെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ഉമ്മന്‍ചാണ്ടിയിലെ രാഷ്ട്രീയക്കാരന്‍ ആഗ്രഹിച്ചു എന്ന്‌ ആരോപിക്കുന്നതും ശരിയല്ല. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്‌ നടന്നിരിക്കുന്നത്‌. ഇത്‌ അച്യുതാനന്ദന്റെ രാഷ്ട്രീയ ഭാവിയെയും മൂല്യബോധങ്ങളെയും ബാധിക്കും എന്നതിലുപരി അഴിമതിക്കെതിരെ പോരാടാന്‍ ഇനി കേരളത്തില്‍ ആര്‌ എന്ന ചോദ്യം ഉന്നയിക്കപ്പെടുന്നു എന്നതാണ്‌ , ആതിരേ, പ്രശ്നത്തിന്റെ സങ്കീര്‍ണ്ണത; പൂരണം തേടുന്ന സമസ്യ.

Monday, January 9, 2012

ലൗ ജിഹാദിന്റെ പേരിലെ കൊലവെറികള്‍


ചെയ്യാത്ത ഒരു കുറ്റത്തിന്‌, മുസ്ലിം സമുദായത്തെ മുഴുവന്‍ ഒറ്റപ്പെടുത്തി ഭീകരവാദികള്‍ എന്ന ലേബല്‍ ചാര്‍ത്തി വ്യക്തികളുടെ മനസ്സില്‍ ഭയാശങ്കകളും വൈരവും നിറച്ച ഈ മാധ്യമങ്ങള്‍ക്കെതിരെ എന്തു നടപടിയെടുക്കുമെന്ന്‌ വിശദീകരിക്കാന്‍, ക്രമസമാധാന പാലനത്തിന്റെ ചുമതലയുള്ള പോലീസിന്‌ ബാധ്യതയുണ്ട്‌. എല്ലാ കാലഘട്ടത്തിലും വ്യത്യസ്ത സമുദായങ്ങള്‍ക്കിടയില്‍ മിശ്രവിവാഹം നടന്നിട്ടുണ്ട്‌. അത്തരം വിവാഹത്തിന്റെ കണക്കുകളാണ്‌ മാധ്യമങ്ങളും കെസിബിസി പോലെയുള്ള ഉത്തരവാദിത്തപ്പെട്ട സംഘടനയും ലൗജിഹാദ്‌ സംബന്ധിച്ചുള്ള തങ്ങളുടെ മുന്‍വിധിയും വാദങ്ങളും ന്യായീകരിക്കാന്‍ ഉയര്‍ത്തിക്കാട്ടിയത്‌ . വിദ്യാഭ്യാസവും സാമ്പത്തിക നിലയും ഇടപഴകാനുള്ള അവസരവും വര്‍ദ്ധിച്ചതോടെ മതങ്ങളുടെ പേരില്‍ വരച്ച അയുക്തികലക്ഷ്മണ രേഖകള്‍ ലംഘിച്ച്‌ വര്‍ത്തമാനകാല കേരളയുവത ജീവിതപങ്കാളികളെ കണ്ടെത്തിയതാണ്‌ ഭീകരവാദപ്രവര്‍ത്തനമായി ഉത്തരവാദിത്തരഹിതമായി മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്‌



ആതിരേ,മുസ്ലീം സമുദായത്തെ രാജ്യവിരുദ്ധരെന്നും നിയമനിഷേധികളെന്നും 'ക്രുദ്ധനാം സര്‍പ്പത്തെക്കാള്‍ ഏറ്റവും പേടിക്കേണ്ട' ജന്തുക്കളെന്നും വരുത്തി തീര്‍ക്കാന്‍ സംഘടിതവും നിരന്തരവുമായ പ്രചാരണമാണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌. ഭീകരവാദികളാണ്‌, രാഷ്ട്രവിരുദ്ധരാണ്‌, സമാധാനഭഞ്ജകരാണ്‌ തുടങ്ങിയുള്ള ലേബലുകള്‍ ചാര്‍ത്തി മാന്യമായി ജീവിക്കുന്ന മുസ്ലീം സഹോദരന്മാരെയും സഹോദരിമാരെയും സമൂഹമദ്ധ്യേ താറടിച്ച്‌ കാണിക്കാന്‍ സ്വീകരിച്ച തന്ത്രങ്ങളില്‍ ഏറ്റവും നൂതനവും ദൂഷണം നിറഞ്ഞതുമായിരുന്നു ലൗ ജിഹാദ്‌.
പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍ വീഴ്ത്തി മതം മാറ്റി അവരെ ഭീകരപ്രവര്‍ത്തനത്തിന്‌ ഉപയോഗിക്കുന്നു എന്നതാണ്‌ ലൗ ജിഹാദ്‌ എന്ന സംജ്ഞകൊണ്ട്‌ മാധ്യമങ്ങള്‍ അര്‍ത്ഥമാക്കിയത്‌. അച്ചടിച്ചു വരുന്ന വാര്‍ത്തകളെല്ലാം സത്യസന്ധമാണെന്ന പൊതുവിശ്വാസം മുതലെടുത്ത്‌ ലൗ ജിഹാദിന്റെ പേരില്‍ വിഷലിപ്തമായ ആശയപ്രചാരണങ്ങളാണ്‌ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളില്‍ പ്രധാനപ്പെട്ട മലയാള മനോരമ, കേരള കൗമുദി, മംഗളം എന്നിവ എക്സ്ക്ലൊാസെവ്‌ വാര്‍ത്തകളെന്ന പേരില്‍ പ്രചരിപ്പിച്ചു കൊണ്ടിരുന്നത്‌. പരമ്പരകള്‍ വരെ ഈ വിഷയത്തെ ആസ്പദമാക്കി പ്രസിദ്ധീകരിക്കപ്പെട്ടു, ആതിരേ..!. ആദ്യ വായനയില്‍ തന്നെ ഭയന്നുപോകുന്ന രൂപകങ്ങളും ചമല്‍ക്കാരങ്ങളും നിറഞ്ഞതായിരുന്നു ഈ റിപ്പോര്‍ട്ടുകളും പരമ്പരകളും. വിദ്യാര്‍ത്ഥിനികളായ പെണ്‍കുട്ടികളുള്ള മാതാപിതാക്കളുടെ മനസ്സില്‍ ഈ റിപ്പോര്‍ട്ടുകളും പരമ്പരകളും സൃഷ്ടിച്ച പ്രക്ഷുബ്ധതകള്‍ വാക്കുകള്‍ക്കതീതമാണ്‌. ഇതിലൂടെ മുസ്ലീം സമുദായത്തോടും അതിലെ യുവാക്കളോടും സാക്ഷര കേരളം ഭയം കലര്‍ന്ന അകലം പാലിക്കുകയും വെറുപ്പു നിറഞ്ഞ പ്രചാരണങ്ങള്‍ വായ്മൊഴിയാല്‍ നടത്തുകയും ചെയ്തു.
മാധ്യമങ്ങളുടെ ഈ ഇല്ലാവചന ചര്‍വ്വണങ്ങള്‍ക്ക്‌ പോലീസ്‌, അവരുടെ കണ്ടെത്തലെന്ന നിലയ്ക്ക്‌ ചില കണക്കുകളുടെ ചുണ്ണാമ്പു കൂടി ചേര്‍ത്തപ്പോള്‍ സ്വന്തം ലേഖകന്മാര്‍ മുറിക്കി തുപ്പിയതെല്ലാം ലൗ ജിഹാദിനിരയായെന്നു പറയപ്പെടുന്ന കേരളത്തിലെ മറ്റു മതങ്ങളിലെ പെണ്‍കുട്ടികളുടെ ഹൃദയരക്തവും അവരുടെ മാതാപിതാക്കളുടെ ഭയാശങ്കകളുമായിരുന്നു. മത്സരിച്ചാണ്‌, ആതിരേ, ഈ മുഖ്യധാരാ മാധ്യമങ്ങള്‍ ലൗ ജിഹാദിനെക്കുറിച്ചുള്ള കള്ളക്കഥകള്‍ ചമച്ചു വിട്ടതും അവയ്ക്ക്‌ വായനക്കാരുടെ ഇടയില്‍ സ്വീകാര്യത നേടിക്കൊടുത്തതും. കേരളത്തെ പിടിച്ചുലച്ച ചാരക്കേസിന്റെ അണിയറക്കഥകള്‍ രചിച്ചതിലും കൗശലവും കള്ളത്തരവും കലര്‍ത്തിയാണ്‌ ലൗ ജിഹാദിന്റെ പേരില്‍ പരമ്പരകള്‍ പടച്ചു വിട്ടത്‌.
എന്നാല്‍, മാധ്യമങ്ങളും പോലീസും പേടിപ്പിച്ചതുപോലെ കേരളത്തില്‍ മുസ്ലീം സമുദായത്തിലെ തീവ്രാശയ വിഭാഗക്കാര്‍ പോലും ലൗ ജിഹാദിന്റെ പേരില്‍ ഒരു പെണ്‍കുട്ടിയേയും മതം മാറ്റിയിട്ടില്ലെന്നും പെണ്‍കുട്ടികളെ ഉപയോഗിച്ച്‌ ഭീകരപ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നും ഇപ്പോള്‍ പോലീസ്‌ കണ്ടെത്തിയിരിക്കുന്നു ! ലൗ ജിഹാദ്‌ എന്ന പേരില്‍ കേരളത്തില്‍ തീവ്രഭയാശങ്ക സൃഷ്ടിച്ച വിവാദങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും പിന്നില്‍ ഒരു മതസംഘടനയുടെ വെബ്സൈറ്റാണെന്ന്‌ ഇപ്പോള്‍ പോലീസ്‌ പറയുന്നു !! ഹിന്ദുജനജാഗ്രുതി എന്ന പേരില്‍ തീവ്രഹിന്ദുത്വ ചിന്താഗതിക്കാരനായ മാര്‍ഗ്ഷ്‌ കൃഷ്ണ എന്നയാളാണ്‌ വെബ്സൈറ്റ്‌ രജിസ്റ്റര്‍ ചെയ്തതെന്നും ആ വെബ്സൈറ്റിലൂടെ പ്രചരിപ്പിച്ച കള്ളക്കഥകളാണ്‌ ലൗ ജിഹാദിന്റെ പേരില്‍ കേരളത്തില്‍ പ്രചരിച്ചതെന്നുമാണ്‌ ഇന്റലിജന്‍സ്‌ മേധാവി ഹേമചന്ദ്രന്‍ ഡിജിപി ജേക്കബ്‌ പുന്നൂസിന്‌ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്‌.
കേരളത്തില്‍ ലൗ ജിഹാദ്‌ ഇല്ലെന്ന്‌ ഒരു വര്‍ഷം മുന്‍പു തന്നെ പോലീസ്‌ കണ്ടെത്തിയതാണെങ്കിലും ഇതുസംബന്ധിച്ച വ്യാജ പ്രചാരണം അനിയന്ത്രിതമായി തുടര്‍ന്നതുകൊണ്ടാണ്‌ വിശദമായി അന്വേഷണം നടത്താന്‍ ഇന്റലിജന്‍സ്‌ മേധാവി എ.ഹേമചന്ദ്രന്‍ നിര്‍ദ്ദേശം നല്‍കിയത്‌. അങ്ങനെയാണ്‌ ഹിന്ദു ജനജാഗ്രുതി എന്ന സവര്‍ണ്ണ തീവ്രഹിന്ദു ചിന്തയില്‍ ഉയിരിട്ട ന്യൂനപക്ഷ വിരോധത്തിന്റെ ബീഭത്സതയില്‍ നിന്നാണ്‌ ലൗ ജിഹാദ്‌ സംബന്ധിച്ച വിശദാംശങ്ങള്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്കും പോലീസിനും ലഭിച്ചതെന്ന്‌ ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. ഈ സൈറ്റില്‍ ഓരോ മതവിഭാഗത്തിലെയും പെണ്‍കുട്ടികളെ വശീകരിച്ച്‌ മതംമാറ്റി വിവാഹം കഴിപ്പിക്കുന്നതിനുള്ള സമ്മാനത്തുക (മൂന്നര ലക്ഷം മുതല്‍ എട്ടു ലക്ഷം രൂപ വരെ) രേഖപ്പെടുത്തിയിരുന്നു. കൂടാതെ, ലൗ ജിഹാദിന്റെ പേരില്‍ കേരളത്തിലും ഇന്ത്യയിലും മുസ്ലീം തീവ്രവാദി യുവാക്കള്‍ നടത്തുന്ന പ്രണയ പ്രലോഭനങ്ങളുടെ വിശദാംശങ്ങളും സൈറ്റില്‍ നല്‍കിയിരുന്നു.
ആതിരേ,പക്വമായ ചിന്തയും മതനിരപേക്ഷ നിലപാടും നിശിതമായ വിശകലന സ്വഭാവവും പ്രകടിപ്പിക്കേണ്ട മാധ്യമ പ്രവര്‍ത്തകര്‍ ഇത്തരം വ്യാജ പ്രചാരണത്തിന്റെ സാര്‍ത്ഥവാഹക സംഘങ്ങളായെങ്കില്‍ അതിനു പിന്നിലെ താല്‍പര്യങ്ങളും അവരെ നിയന്ത്രിച്ച സമ്മര്‍ദ്ദങ്ങളും എന്താണെന്ന്‌ കണ്ടെത്തേണ്ടിയിരിക്കുന്നു. ഒരു സമുദായത്തെ മുഴുവന്‍ അടച്ചാക്ഷേപിച്ച്‌ പരമ്പരകള്‍ സൃഷ്ടിക്കുമ്പോള്‍ അത്‌ സമൂഹത്തിലുണ്ടാക്കുന്ന വിഭജനവും അതുമൂലം വ്യക്തികളുടെ മനസ്സില്‍ രൂപം കൊള്ളുന്ന കലുഷ്യവും കാലാന്തരത്തില്‍ അതില്‍ നിന്ന്‌ ഉരുവം കൊള്ളുന്ന സാമുദായിക ശത്രുതയും എത്ര ഭീകരമായിരിക്കുമെന്ന്‌ അറിഞ്ഞുകൊണ്ടു തന്നെ മാധ്യമങ്ങള്‍ ഇത്തരം സമൂഹവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ നാം തിരിച്ചറിയേണ്ടത്‌ പണത്തിനു മീതെ പറക്കാത്ത പരുന്തുകള്‍ക്ക്‌ ഇങ്ങനെയും സമൂഹത്തെ ദ്രോഹിക്കാന്‍ കഴിയും; സാമുദായിക വൈര്യം വളര്‍ത്തി അരാജകത്വം സൃഷ്ടിക്കാന്‍ കഴിയും എന്നൊക്കെയാണ്‌.
ഹിന്ദുജനജാഗ്രുതിയുടെ സൈറ്റിലെ വിവരങ്ങള്‍ അപ്പാടെ പകര്‍ത്തി അവയ്ക്ക്‌ എരിവും പുളിയും ചാര്‍ത്തി മാധ്യമങ്ങള്‍ പരമ്പരകള്‍ പടച്ചപ്പോള്‍ മൂവായിരത്തിലധികം പെണ്‍കുട്ടികളാണ്‌ കേരളത്തില്‍ ലൗ ജിഹാദിന്റെ വലയില്‍ വീണ്‌ മതം മാറി ഭീകരപ്രവര്‍ത്തകരായി മാറിയത്‌. തീര്‍ച്ചയായും ഞെട്ടലും അശാന്തിയും ഉണ്ടാക്കുന്നതാണ്‌ ഈ കണക്കുകള്‍. കേരള കത്തോലിക്ക മെത്രാന്‍ സമിതി പോലും ഈ വ്യാജ പ്രചാരണത്തില്‍ കുടുങ്ങി മുസ്ലീം സമുദായത്തിനെതിരെ കുരിശു യുദ്ധം പ്രഖ്യാപിച്ചത്‌ നാം മറന്നു പോയിട്ടില്ല.
ചെയ്യാത്ത ഒരു കുറ്റത്തിന്‌, മുസ്ലിം സമുദായത്തെ മുഴുവന്‍ ഒറ്റപ്പെടുത്തി ഭീകരവാദികള്‍ എന്ന ലേബല്‍ ചാര്‍ത്തി വ്യക്തികളുടെ മനസ്സില്‍ ഭയാശങ്കകളും വൈരവും നിറച്ച ഈ മാധ്യമങ്ങള്‍ക്കെതിരെ എന്തു നടപടിയെടുക്കുമെന്ന്‌ വിശദീകരിക്കാന്‍, ക്രമസമാധാന പാലനത്തിന്റെ ചുമതലയുള്ള പോലീസിന്‌ ബാധ്യതയുണ്ട്‌. എല്ലാ കാലഘട്ടത്തിലും വ്യത്യസ്ത സമുദായങ്ങള്‍ക്കിടയില്‍ മിശ്രവിവാഹം നടന്നിട്ടുണ്ട്‌. അത്തരം വിവാഹത്തിന്റെ കണക്കുകളാണ്‌ മാധ്യമങ്ങളും കെസിബിസി പോലെയുള്ള ഉത്തരവാദിത്തപ്പെട്ട സംഘടനയും ലൗജിഹാദ്‌ സംബന്ധിച്ചുള്ള തങ്ങളുടെ മുന്‍വിധിയും വാദങ്ങളും ന്യായീകരിക്കാന്‍ ഉയര്‍ത്തിക്കാട്ടിയത്‌ . വിദ്യാഭ്യാസവും സാമ്പത്തിക നിലയും ഇടപഴകാനുള്ള അവസരവും വര്‍ദ്ധിച്ചതോടെ മതങ്ങളുടെ പേരില്‍ വരച്ച അയുക്തികലക്ഷ്മണ രേഖകള്‍ ലംഘിച്ച്‌ വര്‍ത്തമാനകാല കേരളയുവത ജീവിതപങ്കാളികളെ കണ്ടെത്തിയതാണ്‌ ഭീകരവാദപ്രവര്‍ത്തനമായി ഉത്തരവാദിത്തരഹിതമായി മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്‌. ഇതുസംബന്ധിച്ച്‌ കേരള ഹൈക്കോടതിയില്‍ ജസ്റ്റിസ്‌ ശങ്കരന്റെ ശ്രദ്ധേയമായ വിധിയുണ്ടായിരുന്നു. ലൗ ജിഹാദിന്റെ കാര്യത്തില്‍ പോലീസ്‌ പോലും മുസ്ലീം സമുദായത്തിനെതിരായ മുന്‍വിധി നിറഞ്ഞ നിലപാടാണ്‌ സ്വീകരിച്ചതെന്ന്‌ അസന്ദിഗ്ധമായി ജസ്റ്റിസ്‌ ശങ്കരന്‍ തന്റെ വിധി ന്യായത്തില്‍ പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും, ആതിരേ, മുസ്ലീം സമുദായത്തിനെതിരെയുള്ള ദൂഷണം പരത്തുന്നതില്‍ മാധ്യമങ്ങള്‍ അന്യോന്യം മത്സരിക്കുകയായിരുന്നു. ഒരു സമൂഹത്തെ മുഴുവന്‍ കൊലയാളികളായി ചിത്രീകരിച്ച ഇവര്‍ക്കെതിരെ എന്തു ശിക്ഷണ നടപടി എടുക്കുമെന്ന്‌ വിശദീകരിക്കാന്‍ ഡിജിപി ജേക്കബ്‌ പുന്നൂസ്‌ ബാദ്ധ്യസ്ഥനാണ്‌

Sunday, January 8, 2012

"ഒതുക്കച്ചായന്റെ" കളികള്‍ തീവ്രവാദി സംരക്ഷണം വരെ


ഇപ്പോള്‍, 500 കോടിയുടെ കാര്‍ കള്ളക്കടത്ത്‌ നടത്തിയ അലക്സ്‌ സി. ജോസഫിനെക്കാളും വലിയ കുറ്റവാളിയായി കേരള സമൂഹത്തിന്റെ മുന്‍പില്‍ നില്‍ക്കുകയാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ ഓഫീസും. ഇത്‌ നാടിനാകെ അപത്ക്കരമായ ഒരു സൂചനയാണ്‌. കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനത്തിന്‌ പണം മുടക്കിയ അലക്സ്‌ സി.ജോസഫിനെ സംരക്ഷിക്കുന്നതിലൂടെ തീവ്രവാദികള്‍ക്ക്‌ കൂട്ടുനില്‍ക്കുകയാണ്‌ മുഖ്യമന്ത്രി . ടോമിന്‍ ജെ.തച്ചങ്കരി കേസിലും സമാന നിലപാടാണ്‌ മുഖ്യമന്ത്രി സ്വീകരിച്ചത്‌. അതായത്‌ സംസ്ഥാനത്തിന്റെ സുരക്ഷയ്ക്ക്‌ മുകളില്‍ തൂങ്ങുന്ന ഡമോക്ലീസിന്റെ വാളാകുകയാണ്‌ ഉമ്മന്‍ചാണ്ടി.



ആതിരേ,കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തടിയന്റവിട നസീറുമായി സമീകരിച്ചാല്‍ പ്രതിപക്ഷത്തുള്ളവര്‍ പോലും യോജിച്ചെന്ന്‌ വരില്ല. അത്രയ്ക്ക്‌ ക്ലീന്‍ ഇമേജാണ്‌ അദ്ദേഹത്തില്‍ ചാര്‍ത്തിക്കൊടുത്തിട്ടുള്ളത്‌. എന്നാല്‍, അധികാര രാഷ്ട്രീയത്തിന്റെ കൗശലങ്ങളെല്ലാം സ്വായത്തമാക്കിയ ഈ ഉത്തരാധുനിക കൗടില്യന്‌, നിലനില്‍പ്പ്‌ രാഷ്ട്രീയത്തിന്റെ ഭീഷണമായ ഏത്‌ അറ്റം വരെ പോകാനും മടിയുമില്ല.
എല്ലായിപ്പോഴും ജനക്കൂട്ടത്തിന്റെ നടുവില്‍ കഴിയാന്‍ ആഗ്രഹിക്കുകയും അത്‌ പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന ഉമ്മന്‍ചാണ്ടിക്ക്‌ മറ്റൊരു ദുഷ്ടമുഖമുണ്ട്‌ എന്ന്‌ തിരിച്ചറിഞ്ഞാണ്‌ പുതുപ്പള്ളിക്കാരും കോട്ടയത്തെ കോണ്‍ഗ്രസുകാരും "ഒതുക്കച്ചായന്‍" എന്ന പേര്‌ ചാര്‍ത്തിക്കൊടുത്തത്‌. ശുഭ്രഖദറിന്റെ മറവില്‍ ശ്യാമരാഷ്ട്രീയകേളികള്‍ നടത്താന്‍ ഒട്ടും ഉളുപ്പില്ലാത്ത കോണ്‍ഗ്രസ്‌ നേതാക്കളില്‍ ഒരാളാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സമൂഹവിരുദ്ധമായ ആ രാഷ്ട്രീയക്കളി, ആതിരേ, അതിന്റെ ഏറ്റവും അപത്ക്കരമായ ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണെന്ന്‌ പറയേണ്ടിയിരിക്കുന്നു.
500 കോടി രൂപയുടെ കാര്‍ ഇറക്കുമതി കേസിലെ പ്രതി അലക്സ്‌ സി.ജോസഫിന്റെ വ്യാജ പാസ്പോര്‍ട്ട്‌ നശിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതും അത്‌ നടപ്പിലാക്കിയതും ഉമ്മന്‍ചാണ്ടിയുടെ ഓഫീസാണെന്നറിയുമ്പോള്‍, 24 മണിക്കൂറും ഇന്റര്‍നെറ്റില്‍ സുതാര്യമാക്കിയിട്ടുള്ള ആ ഓഫീസിന്റെ പിന്നാമ്പുറങ്ങളില്‍ നടക്കുന്ന ബീഭത്സമായ രാഷ്ട്രവിരുദ്ധ നീക്കങ്ങളും രാഷ്ട്രീയ കള്ളക്കളികളും എത്രയാണെന്ന്‌ ഊഹിക്കുക.
പി.ജെ.കുര്യന്‍ അടക്കമുള്ള കോണ്‍ഗ്രസ്‌ നേതാക്കന്മാരുടെ സംരക്ഷണത്തോടെയായിരുന്നു അലക്സ്‌ സി.ജോസഫ്‌ കാര്‍ കള്ളക്കടത്ത്‌ നടത്തിയതെന്ന്‌ ഇപ്പോള്‍ പോലീസും സമ്മതിക്കുന്നുണ്ട്‌. ഈ അന്താരാഷ്ട്ര കള്ളക്കടത്ത്‌ വീരന്റെ നീക്കങ്ങളും അയാള്‍ക്കു പിന്നിലുള്ള അതിര്‍ത്തിക്കപ്പുറത്തെ ഭീകരവാദികളുടെ സാന്നിദ്ധ്യവും ക്രൈം വാരിക 2004-ല്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നതാണ്‌. കോഫെപോസ അനുസരിച്ച്‌ അറസ്റ്റുവാറണ്ട്‌ ഉണ്ടായിരുന്നിട്ടും ഒന്‍പതുവര്‍ഷത്തോളം പോലീസിനെയും സര്‍ക്കാരിനെയും കബളിപ്പിച്ച്‌ ഇന്ത്യയിലും വിദേശത്തുമായി കഴിയാന്‍ തിരുവല്ലക്കാരന്‍ അലക്സ്‌ സി.ജോസഫിന്‌ കഴിഞ്ഞെങ്കില്‍ അതിനു പിന്നിലെ രാഷ്ട്രീയ സംരക്ഷണ സമൂഹത്തെക്കുറിച്ച്‌ ഊഹിച്ചാല്‍ മതി. കേന്ദ്ര സര്‍ക്കാരില്‍ സ്വാധീനമുള്ള കേരളത്തിലെ കോണ്‍ഗ്രസ്‌ നേതാക്കന്മാരെയും കസ്റ്റംസ്‌ ഇന്റലിജന്‍സ്‌ ഉദ്യോഗസ്ഥരെയും വിലയ്ക്കെടുത്തായിരുന്നു അലക്സ്‌ സി.ജോസഫിന്റെ കാര്‍ കള്ളക്കടത്ത്‌. വിദേശക്കാറുകള്‍ വ്യാജരേഖകള്‍ ഉണ്ടാക്കി ഇന്ത്യയിലും കേരളത്തിലും ഇറക്കുമതി ചെയ്ത്‌ വിറ്റു കിട്ടുന്ന ലാഭം ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കാണ്‌ ഉപയോഗിക്കുന്നതെന്നും ക്രൈം റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. അലക്സ്‌ സി.ജോസഫിന്റെ പിന്നില്‍ പാകിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐയും ഉണ്ട്‌ .തെളിവുകള്‍ നിരത്തിയാണ്‌ അന്ന്‌ അലക്സ്‌ സി.ജോസഫിന്റെ അധോലോക പ്രവര്‍ത്തനങ്ങളെയും അയാളുമായി ബന്ധമുള്ള രാഷ്ട്രീയ സംവിധാനങ്ങളുടെയും വാണിജ്യ ഭീന്മാരുടെയും വിശദാംശങ്ങളും റിപ്പോര്‍ട്ട്‌ ചെയ്തത്‌. വ്യാജ പാസ്പോര്‍ട്ട്‌ ഉപയോഗിച്ച്‌ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന വിവരവും ആ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.
ഒന്‍പതുവര്‍ഷത്തിനുശേഷം ഹൈദ്രബാദില്‍ അറസ്റ്റിലായപ്പോള്‍ അലക്സ്‌ സി.ജോസഫിന്റെ കൈവശം നാല്‌ വ്യാജ പാസ്പോര്‍ട്ടുകളാണ്‌ ഉണ്ടായിരുന്നത്‌. ആ പാസ്പോര്‍ട്ടുകള്‍ ഇപ്പോള്‍ കാണാനില്ല എന്ന്‌ കേരള പോലീസ്‌ കൈമലര്‍ത്തുമ്പോള്‍,ആതിരേ, ഇപ്പോഴും അലക്സ്‌ സി.ജോസഫിന്‌ ആഭ്യന്തരവകുപ്പിലും പോലീസിലെ ഉന്നതന്മാരിലുമുളള സ്വാധീനമാണ്‌ വ്യക്തമാക്കുന്നത്‌.
ഹൈദ്രബാദിലെ ഷംസദാബാദ്‌ പോലീസ്‌ സ്റ്റേഷനില്‍ നിന്ന്‌ അലക്സ്‌ സി.ജോസഫിനെ കസ്റ്റഡിയില്‍ വാങ്ങിയപ്പോള്‍ അന്നത്തെ തിരുവല്ല എസ്‌ഐയായ വിനോദ്‌ കൃഷ്ണന്‍ പാസ്പോര്‍ട്ടും സ്വീകരിച്ചതായി ഹൈദ്രബാദ്‌ പോലീസിന്‌ നല്‍കിയ രേഖ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്‌. അലക്സ്‌ സി.ജോസഫിനെ ഹൈദ്രബാദില്‍ നിന്ന്‌ കേരളത്തിലേക്ക്‌ കൊണ്ടുവരുന്നതിന്‌ മുമ്പു തന്നെ തെളിവുകള്‍ നശിപ്പിക്കാനും അന്വേഷണം അട്ടിമറിക്കാനുമുള്ള ശ്രമം ഡിവൈഎസ്പി കെ.എന്‍.രാജീവിന്റെ നേതൃത്വത്തില്‍ നടന്നിരുന്നു എന്നാണ്‌ ഇപ്പോള്‍ വ്യക്തമാകുന്നത്‌. സാമ്പത്തിക കുറ്റവാളിയായ അലക്സ്‌ സി.ജോസഫിനെ മധുരൈ, കോവില്‍പ്പെട്ടി, നാഗര്‍ക്കോവില്‍, തക്കല, നെയ്യാറ്റിന്‍കര വഴി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിക്കാനായിരുന്നു ഡയറക്ടറേറ്റ്‌ ഓഫ്‌ റവന്യൂ ഇന്റലിജന്‍സ്‌ (ഡിആര്‍ഐ) നല്‍കിയ നിര്‍ദ്ദേശം. എന്നാല്‍, പാതി വഴി വച്ച്‌ തിരുവല്ല ഡിവൈഎസ്പി കെ.എന്‍.രാജീവ്‌, എസ്‌ഐ വിനോദ്‌ കൃഷ്ണയെ ഫോണില്‍ വിളിച്ച്‌ റൂട്ടു മാറ്റി പാലക്കാട്‌ വഴിയാണ്‌ കേരളത്തില്‍ കൊണ്ടു വന്നത്‌.അപ്പോള്‍ വ്യാജ പാസ്പോര്‍ട്ട്‌ നശിപ്പിക്കാനാണ്‌ ്‌ പാലക്കാട്‌ വഴി തിരുവല്ലയില്‍ കൊണ്ടു വന്നതെന്ന്‌വ്യക്തം.
എന്നു മാത്രമല്ല, പാസ്പോര്‍ട്ട്‌ അലക്സ്‌ സി.ജോസഫിന്‌ തിരികെ നല്‍കി എന്ന്‌ രേഖയുണ്ടാക്കാനും ഡിവൈഎസ്പി രാജീവ്‌ ഉപദേശിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ പാസ്പോര്‍ട്ട്‌ നശിപ്പിച്ച്‌ മാന്യനായിരിക്കുകയാണ്‌ അലക്സ്‌. എന്റെ കൈയ്യില്‍ വ്യാജ പാസ്പോര്‍ട്ടുണ്ടെങ്കില്‍ അത്‌ തെളിയിക്ക്‌ എന്ന്‌ ഡിആര്‍ഐഎയെ അലക്സ്‌ വെല്ലുവിളിച്ചത്‌ വെറുതെയായിരുന്നില്ല . കര്‍ണ്ണാടക പോലീസ്‌ കൈമാറിയത്‌ വ്യാജ പാസ്പോര്‍ട്ടാണ്‌ എന്നറിഞ്ഞിട്ടും, ഡിആര്‍ഐയുടെ നിര്‍ദദേശങ്ങള്‍ ലംഘിച്ച്‌ അലക്സിനെ കേരളത്തില്‍ കൊണ്ടുവരികയും പാസ്പോര്‍ട്ട്‌ അദ്ദേഹത്തിന്‌ തിരിച്ചു നല്‍കുകയും ചെയ്ത ഡിവൈഎസ്പി കെ.എന്‍.രാജീവിന്റെയും അദ്ദേഹത്തിന്റെ ആജ്ഞാനുവര്‍ത്തി എസ്‌ഐ വിനോദ്‌ കൃഷ്ണയുടെയും പ്രവര്‍ത്തികള്‍ ഇവിടെ അലക്സിന്റെ അധോലോക പ്രവര്‍ത്തനങ്ങളുമായി സമീകരിക്കപ്പെടുകയാണ്‌.
കേന്ദ്ര സര്‍ക്കാരും അന്വേഷണ ഏജന്‍സികളും നോട്ടമിട്ടിട്ടുള്ള അലക്സ്‌ സി.ജോസഫിന്റെ വ്യാജ പാസ്പോര്‍ട്ട്‌ നശിപ്പിച്ച്‌ അയാളെ സംരക്ഷിക്കാനുള്ള ബുദ്ധി രാജീവിന്റെയും വിനോദ്‌ കൃഷ്ണന്റേയും മാത്രം ബുദ്ധിയില്‍ ഉദിച്ചതല്ല. അലക്സുമായി അഭേദ്യബന്ധമുണ്ടായിരുന്ന പി.ജെ.കുര്യനെ സംരക്ഷിക്കാനാണ്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌ ഈ വിഷയത്തില്‍ ഇടപെട്ടതും രാജീവിനെയും വിനോദ്‌ കൃഷ്ണയെയും കരുക്കളാക്കി തെളിവുകള്‍ നശിപ്പിച്ചതും.
ഇപ്പോള്‍ അലക്സ്‌ ജോസഫിനെക്കാളും വലിയ കുറ്റവാളിയായി കേരള സമൂഹത്തിന്റെ മുന്‍പില്‍ നില്‍ക്കുകയാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ ഓഫീസും. ഇത്‌ നാടിനാകെ അപത്തായ ഒരു സൂചനയാണ്‌. കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനത്തിന്‌ പണം മുടക്കിയ അലക്സ്‌ സി.ജോസഫിനെ സംരക്ഷിക്കുന്നതിലൂടെ മുഖ്യമന്ത്രി തീവ്രവാദികള്‍ക്ക്‌ കൂട്ടുനില്‍ക്കുകയാണ്‌. ടോമിന്‍ ജെ.തച്ചങ്കരി കേസിലും സമാന നിലപാടാണ്‌ മുഖ്യമന്ത്രി സ്വീകരിച്ചത്‌. അതായത്‌, ആതിരേ, സംസ്ഥാനത്തിന്റെ സുരക്ഷയ്ക്ക്‌ മുകളില്‍ തൂങ്ങുന്ന ഡമോക്ലീസിന്റെ വാളാകുകയാണ്‌ ഉമ്മന്‍ചാണ്ടി.

Thursday, January 5, 2012

ഉണ്ടിരുന്ന നായര്‍ക്കൊരു വിളിവന്നപ്പോള്‍


ന്യൂനപക്ഷ ജാതിരാഷ്ട്രീയവും ഭൂരിപക്ഷ ജാതി രാഷ്ട്രീയവും അധികാരം പങ്കിടാന്‍ നടത്തുന്ന അശ്ലീല നീക്കങ്ങള്‍ക്ക്‌ ഉമ്മന്‍ചാണ്ടിയെപ്പോലെയുള്ള ഒരു ഭരണാധികാരിയെ മൂന്നാനാക്കാനുള്ള ശ്രമമാണ്‌ സുകുമാരന്‍ നായര്‍ നടത്തിയത്‌. നേരത്തെ സൂചിപ്പിച്ചതുപോലെ മതനിരപേക്ഷമല്ല മതനിബദ്ധമാണ്‌ കേരള മോഡല്‍ ജനാധിപത്യമെന്ന്‌ ഒരിക്കല്‍ കൂടി സ്ഥാപിച്ചെടുക്കുകയായിരുന്നു സുകുമാരന്‍ നായര്‍. അതിന്‌ വഴങ്ങിയില്ലെങ്കില്‍ ചില ഒടി വിദ്യകളെല്ലാം പ്രയോഗിക്കാന്‍ കേരളത്തിലെ നായന്മാര്‍ക്ക്‌ കഴിയും എന്ന ഭീഷണിയും പെരുന്ന പ്രഖ്യാപനത്തില്‍ സുകുമാരന്‍ നായര്‍ തിരികിയിട്ടുണ്ട്‌. അത്‌ തിരിച്ചറിയാനുള്ള വിവേകവും പ്രതിരോധിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയും ഉമ്മന്‍ചാണ്ടിക്കുണ്ടോ എന്നാണ്‌ ഇനി അറിയാനുള്ളത്‌.



കുഞ്ചന്‍ നമ്പ്യാരെ സമ്മതിക്കണം, ആതിരേ. കേരള രാഷ്ട്രീയത്തില്‍ നായര്‍ കാര്‍ഡിറക്കി കളിക്കാന്‍ തയ്യാറാകുന്ന പി.കെ.നാരായണപ്പണിക്കരെയും ജി.സുകുമാരന്‍ നായരെയും ആ മനീഷ നൂറ്റാണ്ടുകള്‍ക്കു മുന്‍പെ ദീര്‍ഘദര്‍ശനം ചെയ്ത്‌ കുറെയധികം നിരീക്ഷണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഒന്നൊഴിയാതെ അവയെല്ലാം സംഭവങ്ങളായി വിവര്‍ത്തനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്‌ രാഷ്ട്രീയ നിരീക്ഷകര്‍ കൗതുകത്തോടെയാണ്‌ വിലയിരുത്തുന്നത്‌.
അതില്‍ ഒടുവിലത്തെതാണ്‌ എന്‍എസ്‌എസിന്റെ 135-ാ‍ം വാര്‍ഷിക ദിനത്തില്‍ പെരുന്നയില്‍ എന്‍എസ്‌എസ്‌ ആസ്ഥാനത്ത്‌ ചേര്‍ന്ന അഖില കേരള നായര്‍ മഹാ സമ്മേളനത്തെ അഭിസംബോധന ചെയ്ത്‌ സംസാരിക്കുന്നതിനിടയില്‍ എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരില്‍ നിന്നുണ്ടായ നായര്‍ പരാമര്‍ശങ്ങളും അവയ്ക്ക്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും നല്‍കിയ മറുപടികളും.
ജനാധിപത്യ ഭരണക്രമം മതനിരപേക്ഷമാണെന്ന വിശ്വാസത്തെയാണ്‌ ,ആതിരേ, സുകുമാരന്‍ നായരും പിണറായിയും വെള്ളാപ്പള്ളിയുമെല്ലാം 'വട്ടു തട്ടുന്നത്‌'. നായന്മാരെന്നാല്‍ ഒരു മഹാസംഭവമാണെന്നും അവരെ കൂടാതെ കേരള രാഷ്ട്രീയത്തിന്‌ നിലനില്‍പ്പില്ലെന്നും അവരെ വകവയ്ക്കാത്ത ഒരു ഭോഷനും രാഷ്ട്രീയ ഭാവിയില്ലെന്നുമുള്ള സമദൂരം ശരിദൂരം സിദ്ധാന്തമാണ്‌ പെരുന്നയില്‍ ജി.സുകുമാരന്‍ നായര്‍ അഷ്ടബന്ധമിട്ട്‌ ഉറപ്പിക്കാന്‍ ശ്രമിച്ചത്‌. നായന്മാരോട്‌ ഇടതുപക്ഷ പാര്‍ട്ടികള്‍ പുലര്‍ത്തുന്ന എയ്ഡ്സ്‌ സിന്‍ഡ്രോം സഹിക്കാന്‍ കഴിയാതെയാണ്‌ സുകുമാരന്‍ നായര്‍ ചില വാസ്തവങ്ങള്‍ വെളിപ്പെടുത്തിയത്‌. കാള പെറ്റു എന്ന്‌ കേട്ടപ്പോള്‍ കയറെടുത്ത വിഡ്ഢ്യാസുരന്റെ റോളില്‍ പിണറായി വിജയനും തന്റെ ജാതിബോധവും അതിലടങ്ങിയിരിക്കുന്ന രാഷ്ട്രീയ ലക്ഷ്യങ്ങളും വ്യക്തമാക്കിയപ്പോള്‍ സംഗതിയാകെ കുളമായി എന്നു പറഞ്ഞാല്‍ മതിയല്ലോ.
നായന്മാരുടെ ആവശ്യങ്ങളോടൊന്നും ഇടതുപക്ഷത്തിന്‌ അനുഭാവപൂര്‍ണ്ണമായ നിലപാടല്ല ഉള്ളതെന്നും എന്‍എസ്‌എസ്‌ ആസ്ഥാനത്തോ നായര്‍ മഹാ സമ്മേളനത്തിലോ അവരാരും പങ്കെടുക്കാറില്ലെന്നും നായര്‍ മഹാസമ്മേളനത്തെ എയ്ഡ്സിനെപ്പോലെ ആണ്‌ ഇടതുപക്ഷ നേതാക്കള്‍ കാണുന്നതെന്നും എന്നാല്‍, കഴിഞ്ഞ അഞ്ചുമാസത്തെ യുഡിഎഫ്‌ ഭരണത്തിനിടയില്‍ തങ്ങളുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കപ്പെട്ടു എന്നുമൊക്കെയായിരുന്നു സുകുമാരന്‍ നായരുടെ വിലാപവും ആശ്വാസവും.
ഇതിന്‌ ഉരുളക്കുപ്പേരി എന്ന മട്ടില്‍ മറുപടി പറഞ്ഞുകൊണ്ടാണ്‌ പിണറായി വിജയന്‍ നായര്‍ രാഷ്ട്രീയ കാര്‍ഡിറക്കുന്നതില്‍ താനും മിടുക്കനാണെന്ന്‌ തെളിയിക്കാന്‍ ഭാവിച്ചത്‌. നായന്മാരുടെ അട്ടിപ്പേറവകാശം ഒരു സംഘടനയ്ക്കുമില്ലെന്നും മുന്നാക്ക വിഭാഗത്തിലെ നിശ്ചിത ശതമാനം പാവപ്പെട്ടവര്‍ക്ക്‌ സംവരണം ഏര്‍പ്പെടുത്തണമെന്ന്‌ ഇന്ത്യയില്‍ ആദ്യമായി ആവശ്യം ഉന്നയിച്ച പാര്‍ട്ടി സിപിഎം ആണെന്ന്‌ യുഡിഎഫിനെ പുകഴ്ത്തുന്നവര്‍ മറക്കേണ്ടെന്നുമൊക്കെയായിരുന്നു പിണറായിയുടെ ഉപദേശം കലര്‍ന്ന ഭീഷണി.
ആചാര്യന്‍ മന്നത്തു പത്മനാഭന്‍ നായന്മാരുടെ മാത്രം സ്വത്തല്ലെന്നും അത്‌ കേരളത്തിന്റെ മുഴുവന്‍ അഭിമാനമാണെന്നും പറഞ്ഞുകൊണ്ട്‌ സുകുമാരന്‍ നായര്‍ക്കിട്ട്‌, ഈ ബഹളത്തിനിടയില്‍, വെള്ളാപ്പള്ളി നടേശന്‍ ഒരു കൊട്ടുകൊടുത്ത്‌ ജാതിരാഷ്ട്രീയ കളിയില്‍ തന്നെ മാറ്റി നിര്‍ത്താനാര്‍ക്കും കഴിയുകയില്ല എന്ന്‌ വ്യക്തമാക്കുകയും ചെയ്തു.
സുകുമാരന്‍ നായരുടെ സമദൂരം ശരിദൂരം, ആതിരേ, നേരെ ചൊവ്വേ വിശകലനം ചെയ്താല്‍ അതിവേഗം ബഹുദൂരം എന്ന മുദ്രാവാക്യത്തിന്റെ രൂപം മാറിയ ഭാവമാണെന്ന്‌ പെരുന്നക്കാരല്ലാത്തവര്‍ക്കും മനസ്സിലാകും. മന്നം സമാധിസ്ഥാനത്ത്‌ മുന്‍പ്രധാനമന്ത്രി പി.വി.നരസിംഹറാവു ചെരിപ്പിട്ടു കയറി എന്ന ഒറ്റ കാരണത്താല്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡണ്ട്‌ സ്ഥാനം അടക്കം അന്നത്തെ യുഡിഎഫ്‌ സര്‍ക്കാരില്‍ നിന്ന്‌ ലഭിച്ച അധികാരത്തിന്റെ പങ്കെല്ലാം ഉപേക്ഷിച്ച്‌ യുഡിഎഫിനോടും കോണ്‍ഗ്രസിനോടും വിടപറഞ്ഞ എന്‍എസ്‌എസ്‌ ഇപ്പോള്‍ കേരളത്തിലെ സമ്മതിദായകരില്‍ ഭൂരിപക്ഷവും വെറുപ്പോടെ വീക്ഷിക്കുന്ന ഉമ്മന്‍ചാണ്ടി ഭരണത്തെ പുകഴ്ത്തി പറയുമ്പോള്‍ അതിനുപിന്നിലെ നായര്‍ബുദ്ധി തിരിച്ചറിയാന്‍ അഖിലകേരള നായര്‍ മഹാസമ്മേളനത്തില്‍ പങ്കെടുക്കേണ്ട കാര്യമില്ല.
ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ്‌ ഭരിക്കുമ്പോള്‍ മാത്രമേ സുകുമാരന്‍ നായര്‍ പ്രതിനിധാനം ചെയ്യുന്ന നായര്‍ വിഭാഗത്തിന്റെ വാണിജ്യ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുകയുള്ളൂ എന്നത്‌, ആതിരേ, സുകുമാരന്‍ നായരെപ്പോലെ തന്നെ കേരളത്തിലെ സാധാരണ നായന്മാര്‍ക്കും ഈഴവര്‍ക്കും മാര്‍ക്സിസ്റ്റുകാര്‍ക്കും ബോധ്യമുള്ളതാണ്‌. ആ സ്ലോട്ടിലേക്ക്‌ കടക്കാനുള്ള നായര്‍ കൗശലമാണ്‌ സുകുമാരന്‍ നായരുടെ പ്രസംഗത്തിലെ അന്തര്‍ധാര. ഒപ്പം തന്നെ കുഞ്ഞാലിക്കുട്ടയുടെ മുസ്ലീം ലീഗിന്റെ നെഞ്ചത്ത്‌ മലപ്പുറം കത്തി കയറ്റാനുള്ള ശ്രമവുമായിരുന്നു സുകുമാരന്‍ നായരുടെ പെരുന്ന പ്രഖ്യാപനം. ഇപ്പോഴത്തെ യുഡിഎഫില്‍ രണ്ടാം സ്ഥാനക്കാര്‍ എന്ന്‌ അഹങ്കരിച്ച്‌ ഭരണത്തിലെ സുപ്രധാന വകുപ്പുകളായ വിദ്യാഭ്യാസം, പൊതുമരാമത്ത്‌, നഗരാസൂത്രണം എന്നിവ കൈവശം വച്ച്‌ ഉമ്മന്‍ചാണ്ടിയെ ബ്ലാക്ക്മെയില്‍ ചെയ്ത്‌ ലീഗും അതിലെ കൗശലബുദ്ധിക്കാരും നേട്ടങ്ങള്‍ കൊയ്യുന്നതിലെ അമര്‍ഷവും അസൂയയുമായിരുന്നു യഥാര്‍ത്ഥത്തില്‍ സുകുമാരന്‍ നായര്‍ പറഞ്ഞുവെച്ചത്‌.
വിദ്യാഭ്യാസ വകുപ്പ്‌ കൈകാര്യം ചെയ്യുന്ന ലീഗ്‌ സുകുമാരന്‍ നായര്‍ക്കും എന്‍എസ്‌എസിനും എന്നും ചതുര്‍ത്ഥിയാണ്‌. ലീഗിന്‌ വിദ്യാഭ്യാസ വകുപ്പ്‌ കൊടുക്കാതിരിക്കാന്‍ മന്ത്രിസഭാ രൂപീകരണ വേളയില്‍ രമേശ്‌ ചെന്നിത്തലയുടെ ബലത്തില്‍ കുറെയധികം ചരടുവലിച്ചെങ്കിലും ഉമ്മന്‍ചാണ്ടി അതെല്ലാം പൊട്ടിച്ചു പുറത്തുവന്നാണ്‌ കുഞ്ഞാലിക്കുട്ടിയുടെ പാര്‍ട്ടിക്ക്‌ വിദ്യാഭ്യാസ വകുപ്പ്‌ ഏല്‍പ്പിച്ചുകൊടുത്തത്‌. യുഡിഎഫ്‌ ഭരിക്കുമ്പോഴെല്ലാം വിദ്യാഭ്യാസ വകുപ്പ്‌ ലീഗിന്‌ കൊടുക്കുന്നത്‌ നീതിമത്കരിക്കാവുന്ന രാഷ്ട്രീയ തീരുമാനമല്ല എന്നാണ്‌ ഇപ്പോഴും എന്‍എസ്‌എസിന്റെയും സുകുമാരന്‍ നായരുടെയും നിലപാട്‌. പത്തു കാശുണ്ടാക്കാന്‍ പറ്റിയ വകുപ്പായ വിദ്യാഭ്യാസവും പൊതുമരാമത്തും നഗരാസൂത്രണവും കൈക്കലാക്കി മാര്‍ഗ്ഗവാസികളായ ലീഗ്‌ ഞെളിയുമ്പോള്‍ സവര്‍ണ്ണ നായന്മാര്‍ ചൊറിയുംകുട്ടി ഇരിക്കേണ്ടിവരുന്നത്‌ സുകുമാരന്‍ നായര്‍ എങ്ങനെ സഹിക്കുമെന്നാണ്‌? ലീഗിന്‌ മന്ത്രിസഭയിലും യുഡിഎഫിലുമുള്ള സ്വാധീനം തകര്‍ക്കാനാണ്‌ സമദൂരത്തെ സുകുമാരന്‍ നായര്‍ ശരിദൂരമാക്കി പ്രഖ്യാപിച്ചിരിക്കുന്നത്‌. രാഷ്ട്രീയത്തിലെ ജാതി ചിന്തയുടെ മ്ലേച്ഛത എത്ര രൂക്ഷമാണെന്ന്‌ ഈ നിലപാടുകള്‍ വ്യക്തമാക്കുന്നു. ന്യൂനപക്ഷ ജാതിരാഷ്ട്രീയവും ഭൂരിപക്ഷ ജാതി രാഷ്ട്രീയവും അധികാരം പങ്കിടാന്‍ നടത്തുന്ന അശ്ലീല നീക്കങ്ങള്‍ക്ക്‌ ഉമ്മന്‍ചാണ്ടിയെപ്പോലെയുള്ള ഒരു ഭരണാധികാരിയെ മൂന്നാനാക്കാനുള്ള ശ്രമമാണ്‌ സുകുമാരന്‍ നായര്‍ നടത്തിയത്‌. നേരത്തെ സൂചിപ്പിച്ചതുപോലെ മതനിരപേക്ഷമല്ല മതനിബദ്ധമാണ്‌ കേരള മോഡല്‍ ജനാധിപത്യമെന്ന്‌ ഒരിക്കല്‍ കൂടി സ്ഥാപിച്ചെടുക്കുകയായിരുന്നു സുകുമാരന്‍ നായര്‍. അതിന്‌ വഴങ്ങിയില്ലെങ്കില്‍ ചില ഒടി വിദ്യകളെല്ലാം പ്രയോഗിക്കാന്‍ കേരളത്തിലെ നായന്മാര്‍ക്ക്‌ കഴിയും എന്ന ഭീഷണിയും പെരുന്ന പ്രഖ്യാപനത്തില്‍ സുകുമാരന്‍ നായര്‍ തിരികിയിട്ടുണ്ട്‌. അത്‌ തിരിച്ചറിയാനുള്ള വിവേകവും പ്രതിരോധിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയും ഉമ്മന്‍ചാണ്ടിക്കുണ്ടോ എന്നാണ്‌, ആതിരേ ഇനി അറിയാനുള്ളത്‌.

Wednesday, January 4, 2012

മഅ്ദനിയുടെ മോചനത്തിനായി അണിചേരുക


ഇന്ന്‌ മഅ്ദനി
നാളെ ഞാനോ നിങ്ങളോ ആകാം
ഡോ.ബിനായക്‌ സെന്നിന്റെ അനുഭവവും ഇസ്രത്‌ ജഹാന്റേയും പ്രാണേഷ്‌ കുമാറിന്റേയും ദുരന്തവും മാവോയിസ്റ്റുകള്‍ക്കെതിരെ എന്നപേരില്‍ നടക്കുന്ന സൈനീക ഉന്മൂലനങ്ങളും ഇംഫാലില്‍ ഇറോം ശര്‍മിളയുടെ ദശാബ്ദം ദീര്‍ഘിച്ച നിരാഹാരസമരവുമെല്ലാം ജനാധിപത്യ ഭാരതത്തിലെ അധികാരഭീകരതയുടെ കരാള ദംഷ്ട്രകളില്‍ നിന്നിറ്റുന്ന നിണത്തുള്ളികളാണ്‌;ഉദാസീനരാകരുതെന്ന ആഹ്വാനങ്ങളാണ്‌
അതുകൊണ്ട്‌ ഭരണകൂടത്തിന്റെ അധിനിവേശ പ്രവണതയ്ക്കെതിരെ പ്രതിരോധം ശക്തമാക്കേണ്ടത്‌ അനിവാര്യമാകുന്നു.അതിനു വേണ്ടി ജനാധിപത്യ ബോധമുള്ള, പൗരാവകാശ പ്രതിബദ്ധതയുള്ള എല്ലാ വ്യക്തികളും അബ്ദുള്‍ നാസര്‍ മഅ്ദനിക്ക്‌ ജാമ്യം ലഭിക്കാന്‍ ഒറ്റക്കെട്ടായ പ്രക്ഷോഭമാകേണ്ടത്‌ അനുപേക്ഷണീയവുമാണ്‌


ആതിരേ,പിഡിപി നേതാവ്‌ അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ രാഷ്ട്രീയ നിലപാടുകള്‍ തല്‍ക്കാലം ഓരത്തേയ്ക്ക്‌ ഒതുക്കുക. എന്നിട്ട്‌ മഅ്ദനി എന്ന ഇന്ത്യന്‍ പൗരനെ സ്വീകരിക്കുക. ആ മനസ്സോടെ ഇന്ത്യയിലെ ഭരണകൂടങ്ങളും അന്വേഷണ സംവിധാനങ്ങളും കോടതികളും പരമോന്നത ന്യായപപീഠം പോലും പൗരന്റെ മൗലികാവകാശങ്ങള്‍ ചവുട്ടിമെതിക്കുന്നതിനെക്കുറിച്ച്‌ ഗൗരവമായി ചിന്തിക്കുക.
2008 ജൂലൈ 25-ലെ ബംഗളൂരു സ്ഫോടനകേസിലെ പ്രതിയാക്കപ്പെട്ട്‌ മഅ്ദനി ലോക്കപ്പില്‍ അടയ്ക്കപ്പെട്ടിട്ട്‌ ഒരു വര്‍ഷവും നാലു മാസവും കഴിഞ്ഞു. കടുത്ത പ്രമേഹരോഗിയും വികലാംഗനുമായ മഅ്ദനി ജാമ്യത്തിനായി, ഒരു വര്‍ഷമായി വിവിധ കോടതികളിലും ബഞ്ചുകളിലും നിയമയുദ്ധം നടത്തുകയായിരുന്നു. പരമോന്നത നീതിപീഠത്തില്‍ നിന്നെങ്കിലും അനുകൂലമായ പ്രതികരണം ഉണ്ടാകുമെന്ന പ്രതീക്ഷ ചൊവ്വാഴ്ചത്തെ കോടതി വിധിയോടെ അണികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അസ്മതിച്ചിരിക്കുകയാണ്‌. ഇത്‌ ഒരു ദശാബ്ദത്തോളം ദീര്‍ഘിച്ച ഒരു വിചാരണ തടവിന്റെ കയ്പുംക്കുകയാണ്‌.
മഅ്ദനിയുടെ ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീംകോടതി ബഞ്ചിലെ ജസ്റ്റിസ്‌ സദാശിവം, സ്ഫോടന കേസില്‍ പ്രതിയായ വ്യക്തിക്ക്‌ ജാമ്യം നല്‍കാന്‍ ആവില്ല എന്ന്‌ ആദ്യമേ വ്യക്തമാക്കിയിരുന്നു. ജാമ്യാപേക്ഷ പരിഗണിക്കാന്‍ കഴിയില്ലെന്ന നിലപാട്‌ മൂലം ഹര്‍ജിയുടെ മെറിറ്റിലേക്ക്‌ കടക്കാനോ മഅ്ദനിക്ക്‌ അര്‍ഹമായ ആനുകൂല്യം നേടിയെടുക്കാനോ അഭിഭാഷകന്‌ കഴിയാതെ പോയി.
ബംഗളൂരു സ്ഫോടന കേസുമായി മഅ്ദനിയെ ബന്ധിപ്പിക്കാന്‍ കര്‍ണാടക പോലീസ്‌ മെനഞ്ഞുണ്ടാക്കിയ കഥ, ആതിരേ, അതീവ ദുര്‍ബലമാണ്‌. കേസിലെ പ്രതികളായ തടിയന്റവിട നസീറിനും കൂട്ടര്‍ക്കും അന്‍വാര്‍ശേരിയില്‍ ഒളിയിടം നല്‍കി എന്നാണ്‌ പോലീസ്‌ കേസ്‌. ഇതിലൂടെ ബംഗളൂരു സ്ഫോടന കേസിന്റെ ഗൂഢാലോചനയില്‍ മഅ്ദനിക്കും പങ്കുണ്ട്‌ എന്ന്‌ സ്ഥാപിക്കാനാണ്‌ കര്‍ണാടക പോലീസും പ്രോസിക്യൂഷനും ചില മുഖ്യധാരാ മാധ്യമങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. പ്രഥമ ദര്‍ശനത്തില്‍ തന്നെ കര്‍ണാടക പോലീസിന്റെ കള്ളക്കളി വിവേകമുള്ളവര്‍ക്കെല്ലാം വ്യക്തമാകും. സ്ഫോടനത്തിനുശേഷമാണ്‌ തടിയന്റവിട നസീറിനും കൂട്ടര്‍ക്കും അബ്ദുള്‍ നാസര്‍ മഅ്ദനി സംരക്ഷണം നല്‍കിയതെന്നാണ്‌ പ്രോസിക്യൂഷന്‍ രേഖകളില്‍ ഉള്ളത്‌.അപ്പോള്‍ ഏതൊരു വിഡ്ഢിക്കും തിരിച്ചറിയാന്‍ കഴിയുന്ന ഗൂഢാലോചനയാണ്‌ മഅ്ദനിക്കെതിരെ പോലീസ്‌ ചമച്ചിട്ടുള്ളത്‌. അത്‌ വെള്ളം തൊടാതെ വിഴുങ്ങാന്‍ ഇന്ത്യയിലെ പരമോന്നത ന്യായപീഠം അലങ്കരിക്കുന്ന ന്യായാധിപന്മാര്‍ തയ്യാറാകുമ്പോള്‍ അട്ടിമറിക്കപ്പെടുന്നത്‌ ഇന്ത്യന്‍ ഭരണഘടന അതിന്റെ പൗരന്മാര്‍ക്ക്‌ ഉറപ്പാക്കിയിട്ടുള്ള മൗലികാവകാശ തത്വങ്ങളും പൗരവകാശ മൂല്യങ്ങളുമാണ്‌.
ചാര്‍ജ്‌ ചെയ്യപ്പെട്ട കേസ്‌ ജാമ്യം നിഷേധിക്കാന്‍ ശക്തമല്ലെന്നിരിക്കെ വികലാംഗനും രോഗിയുമായ അബ്ദുള്‍ നാസര്‍ മഅ്ദനിയെ വീണ്ടും ജയിലില്‍ അടച്ച്‌ പീഡിപ്പിക്കുന്നതിന്‌ പിന്നിലെ ക്രൂര മാനസങ്ങളുടെ രാഷ്ട്രീയവും വംശീയവുമായ ലക്ഷ്യങ്ങള്‍, ആതിരേ, നാം തിരിച്ചറിയേണ്ടതുണ്ട്‌. ഒരു മുസ്ലീമായി ജനിച്ചതുകൊണ്ടും മുസ്ലീമിന്റെ നാമം പേറുന്നതുകൊണ്ടും ഒരു ഘട്ടത്തില്‍ മുസ്ലീം ജനതയെ വഞ്ചിച്ച്‌ അവരുടെ സംരക്ഷകര്‍ എന്നവകാശപ്പെടുന്ന രാഷ്ട്രീയ സംവിധാനങ്ങള്‍ അധികാരത്തിന്റെ ശീതളതയില്‍ വിശ്രമിച്ചപ്പോള്‍ മുറിവേറ്റ മുസ്ലീമിന്റെ വികാരങ്ങള്‍ക്ക്‌ വാഗ്‌രൂപം നല്‍കുകയും അവന്റെ വിക്ഷോഭങ്ങള്‍ നാടാകെ ഏകോപിപ്പിക്കുകയും ചെയ്തത്‌. ഭീകരപ്രവര്‍ത്തനമാകുമെന്ന്‌ ഭരണകര്‍ത്താക്കള്‍ എങ്ങനെ അവകാശപ്പെടാന്‍ കഴിയും? പോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ ആരോപിക്കാന്‍ കഴിയും? നമുക്കറിയാം ഓരോ അധികാര രൂപത്തിനും അതിന്റെ വൃത്തികേടുകളെയോ അമിതാധികാര പ്രവണതയെയോ അധിനിവേശ ത്വരയെയോ ചോദ്യം ചെയ്യന്നവരെല്ലാം ഭരണകൂടവിരുദ്ധരും ഭീകരവാദികളുമാണ്‌. നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി ഇന്നും ഇംഗ്ലണ്ടിന്‌ അവരുടെ സാമ്രാജ്യത്തിനെതിരെ ഇന്ത്യയിലെ ജനങ്ങളെ കലാപ കലുഷിതമായി സംഘടിപ്പിച്ച ഭരണവിരുദ്ധനാണ്‌. സ്വാതന്ത്ര്യാനന്തരം കമ്യൂണിസ്റ്റുകാരോടും പില്‍ക്കാല ഭരണകൂടങ്ങള്‍ നക്സലൈറ്റ്‌ പ്രസ്ഥാനങ്ങളോടും അനുവര്‍ത്തിച്ചത്‌ അതായിരുന്നു.ഇന്ന്‌ ഭരണവര്‍ഗ്ഗം മാവോയിസ്റ്റ്‌ സമീപനങ്ങളെയും മുസ്ലീം തീവ്ര ചിന്തകളെയും പാര്‍ശ്വവല്‍ക്കരിച്ച്‌ ലേബല്‍ ചാര്‍ത്തി കുറ്റവാളികളാക്കുന്നതിനു പിന്നില്‍ അധികാരത്തിന്റെ ക്രൂരതയുമ്യും ഭരണകൂടത്തിന്റെ ഭീകരമനോഭാവവുമാണ്‌ ഉള്ളത്‌. പൗരന്റെ അവകാശങ്ങളും മനുഷ്യനായി ജീവിക്കാനുള്ള സ്വാതന്ത്ര്യവും കവര്‍ന്നെടുക്കാന്‍ ഒരു ഭരണകൂടത്തിനും അധികാരമോ അവകാശമോ ഇല്ല. പൗരന്റെ സംരക്ഷണവും അവന്റെ അവകാശങ്ങളുടെ പരിരക്ഷയുമാണ്‌ ഭരണകൂടങ്ങളുടെയും ഭരണകര്‍ത്താക്കളുടെയും പ്രഥമവും പ്രധാനവുമായ കര്‍ത്തവ്യം. ഈ കര്‍ത്തവ്യത്തില്‍ നിന്ന്‌ പുറത്തു കടന്ന്‌ ശുഷ്കവും മുന്‍വിധി നിറഞ്ഞതുമായ രാഷ്ട്രീയ നിലപാടുകളോടെ പൗരനെയും അവന്റെ സംഘബോധത്തെയും രാഷ്ട്രീയ വിവേകത്തേയും അഭിമുഖീകരിക്കുമ്പോള്‍ നിലനില്‍പ്‌ അപകടത്തിലാണെന്ന്‌ മനസ്സിലാക്കിയാണ്‌, ആതിരേ, ഭരണകൂടം സമരസജ്ജതകള്‍ക്ക്‌ ഭീകരപ്രവര്‍ത്തകരെന്ന ലേബല്‍ ചാര്‍ത്തുന്നത്‌. ഒരിക്കല്‍ അങ്ങനെ ഒരു തലക്കെട്ട്‌ കൊടുത്തു കഴിഞ്ഞാല്‍ പിന്നീട്‌ എല്ലായ്പ്പോഴും ആ കൊള്ളരുതായ്മയുടെ അടിസ്ഥാനത്തില്‍ പൗരന്റെ അവകാശങ്ങളും ആനുകൂല്യങ്ങളും അട്ടിമറിച്ച്‌ അവനെ തടവിലാക്കി പീഡിപ്പിക്കാന്‍ കഴിയും.
അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ കാര്യത്തില്‍ തുടക്കം മുതല്‍ തന്നെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും കര്‍ണ്ണാടകത്തിലെയും ഭരണകൂടങ്ങള്‍, അത്‌ ഇടതുവലത്‌ ഭേദമില്ലാതെ ഈ നെറികേടാണ്‌ തുടര്‍ന്നുപോന്നത്‌. കര്‍ണ്ണാടക സര്‍ക്കാരും സുപ്രീംകോടതിയും അതാണ്‌ ആവര്‍ത്തിക്കുന്നത്‌. അഹമദബാദ്‌,സൂററ്റ്‌,ജയ്പൂര്‍ സ്ഫേടന കേസുകളുമായി ബന്ധപ്പെടുത്തി അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ പേര്‌ സൗകര്യപൂര്‍വ്വം ഭരണകൂടത്തിന്റെയും ക്രമസമധാനപാലനത്തിന്റേയും വക്താക്കള്‍ എടുത്തുപയോഗിക്കാറുണ്ട്‌. ഭാഗ്യം അമേരിക്കയുടെ അഹന്തയ്ക്ക്‌ കനത്ത പ്രഹരം ഏല്‍പ്പിച്ച വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണത്തില്‍ മഅ്ദനി പ്രതിയാണെന്ന്‌ പറഞ്ഞില്ലല്ലോ.
ആതിരേ,നമുക്കറിയാം കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ ഈ മനുഷ്യനെ പത്തുവര്‍ഷത്തോളം തടവിലിട്ട്‌ പീഡിപ്പിച്ച ഭരണകൂടത്തിന്റെയും അന്വേഷണ സംവിധാനങ്ങളുടെയും ന്യായാസനങ്ങളുടെയും ഫാസിസ്റ്റ്‌-സാഡിസ്റ്റ്‌ മനോഭാവം. മനുഷ്യാവകാശ പ്രവര്‍ത്തകരും പൗരന്‌ മാന്യമായി ജീവിക്കാനുള്ള അവസരമുണ്ടാകണം എന്ന്‌ ആഗ്രഹിച്ചവരെല്ലാം അന്ന്‌ മഅ്ദനിക്കുവേണ്ടി ശബ്ദം ഉയര്‍ത്തിയതാണ്‌. അന്നും ഒരു ഭീകരവാദിക്കാണ്‌ ജാമ്യം നല്‍കാന്‍ ആവശ്യപ്പെടുന്നതെന്ന്‌ അധിക്ഷേപിച്ചായിരുന്നു മഅ്ദനിയുടെ പീഡനം തുടര്‍ന്നതും മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ ധിക്കരിച്ചതും. പക്ഷേ, വിചാരണക്കോടതിയില്‍ നിരപരാധിത്വം തെളിയിക്കപ്പെട്ട്‌ അബ്ദുള്‍ നാസര്‍ മഅ്ദനി മോചിതനായപ്പോള്‍ ലോകം തിരിച്ചറിഞ്ഞതാണ്‌ ജനാധിപത്യ ഭാരതത്തിലെ ഭരണകര്‍ത്താക്കളുടെ ഭീകരതാവാദങ്ങള്‍. സമാന സ്വഭാവത്തിലുള്ള അധിക്ഷേപാര്‍ഹവും ഭരണഘടനാവിരുദ്ധവുമായ അന്തരീക്ഷം സൃഷ്ടിച്ചിട്ടാണ്‌ സുപ്രീംകോടതി പോലും ഇപ്പോള്‍ അബ്ദുള്‍ നാസര്‍ മഅ്ദനിക്ക്‌ ജാമ്യം നിഷേധിച്ചിരിക്കുന്നത്‌. ആതിരേ,ഇത്‌ ഭരണ ഘടനവിരുദ്ധമാണ്‌, മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്‌ മാന്യമായി ജീവിക്കാനുള്ള പൗരന്റെ അധികാരത്തിന്മാലുള്ള കടന്നുകയറ്റമാണ്‌.
ഇന്ന്‌ മഅ്ദനി
നാളെ ഞാനോ നിങ്ങളോ ആകാം
ഡോ.ബിനായക്‌ സെന്നിന്റെ അനുഭവവും ഇസ്രത്‌ ജഹാന്റേയും പ്രാണേഷ്‌ കുമാറിന്റേയും ദുരന്തവും മാവോയിസ്റ്റുകള്‍ക്കെതിരെ എന്നപേരില്‍ നടക്കുന്ന സൈനീക ഉന്മൂലനങ്ങളും ഇംഫാലില്‍ ഇറോം ശര്‍മിളയുടെ ദശാബ്ദം ദീര്‍ഘിച്ച നിരാഹാരസമരവുമെല്ലാം ജനാധിപത്യ ഭാരതത്തിലെ അധികാരഭീകരതയുടെ കരാള ദംഷ്ട്രകളില്‍ നിന്നിറ്റുന്ന നിണത്തുള്ളികളാണ്‌;ഉദാസീനരാകരുതെന്ന ആഹ്വാനങ്ങളാണ്‌
അതുകൊണ്ട്‌ ഭരണകൂടത്തിന്റെ അധിനിവേശ പ്രവണതയ്ക്കെതിരെ പ്രതിരോധം ശക്തമാക്കേണ്ടത്‌ അനിവാര്യമാകുന്നു.അതിനു വേണ്ടി ജനാധിപത്യ ബോധമുള്ള, പൗരാവകാശ പ്രതിബദ്ധതയുള്ള എല്ലാ വ്യക്തികളും അബ്ദുള്‍ നാസര്‍ മഅ്ദനിക്ക്‌ ജാമ്യം ലഭിക്കാന്‍ ഒറ്റക്കെട്ടായ പ്രക്ഷോഭമാകേണ്ടത്‌ അനുപേക്ഷണീയവുമാണ്‌

Monday, January 2, 2012

കണ്ടുപിടിക്കണം,സത്യസന്ധനും നീതിമാനുമായ ദൈവത്തെ


ആതിരേ
കുഞ്ഞുങ്ങള്‍ക്ക്‌ നേരത്തെ ഭക്ഷണം നല്‍കി ഉറക്കിയ ശേഷം
ജാരനുമൊത്ത്‌ ലൈംഗീകകേളികളാടിത്തിമിര്‍ക്കുകയും
ജോലികഴിഞ്ഞെത്തിയ ഭര്‍ത്താവിനൊപ്പമിരുന്ന്‌ ഭക്ഷണം കഴിക്കുകയും,
ഭക്ഷണത്തില്‍ ഉറക്കഗുളിക പൊടിച്ചു ചേര്‍ത്ത്‌ ഉറക്കുകയും
അതിനിടയില്‍ കാമുകനൊമൊത്ത്‌ രതിയിലേര്‍പ്പെടുകയും
പിന്നെ ഭര്‍ത്താവിനെ കഴുത്ത്‌ മുറുക്കി കൊല്ലുകയും ചെയ്ത സജിത....

ഭര്‍ത്താവിനെ കൊലപ്പെടുത്തിയശേഷം
കുട്ടികളുമായി കാമുകനോടൊപ്പം ഇംഗ്ലണ്ടില്‍ കഴിയാമെന്ന വ്യാമോഹിച്ച **മോള്‍...

പറക്കമുറ്റാത്ത രണ്ടു പെണ്‍കുഞ്ഞുങ്ങളുടെ ജീവിതത്തില്‍
ഇരുട്ടു പരത്തിയ വഞ്ചകിയും കൊലപാതകിയുമായ അമ്മ ...

കാമുകിയുമൊത്തു ജീവിക്കാന്‍ ഭാര്യയെ കൊല്ലാന്‍ പദ്ധതിയിട്ട ടിസന്‍

തെരുവിലലഞ്ഞ മനോരോഗികളെ പിടിച്ചു കൊണ്ടുവന്ന്‌,
ചങ്ങലയ്ക്കിട്ട്‌ പൂട്ടി അവരുടെ വൃക്കമോഷ്ടിച്ച തൃശൂരിലെ ജോഷി

പ്രജ്ഞയില്‍
പിത്തവെള്ളക്കയ്പ്
പടര്‍ത്തുന്ന
പുതുവര്‍ഷക്കാഴ്ചകള്‍....

ദൈവം എന്തുകൊണ്ടാണിവരെയൊക്കെ
"പനപോലെ വളര്‍ത്തിയത്‌ "..?

ഇത്തരം പൊലയാടിമക്കളുടെ നെറുകില്‍ വെള്ളിടി വീഴ്ത്തി
അവരെ ഉന്മൂലനം ചെയ്യുന്ന
സത്യസന്ധനും നിതിമാനുമായ
ഒരു ദൈവത്തെ കണ്ടുപിടിക്കുന്നതാകട്ടെ,
ആതിരേ,
നവവര്‍ഷത്തിലെ നമ്മുടെ
ആദ്യത്തെ ദൗത്യം;കര്‍ത്തവ്യം