Wednesday, October 24, 2012
ക്രയോജനിക് ടെക്നോളജി:അമേരിക്കന്‍ അട്ടിമറിക്ക് പിന്നിലെ അധിനിവേശ താത്പര്യങ്ങള്‍
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണക്കുതിപ്പിന്റെ കുതികാല്‍ വെട്ടാന്‍ അമേരിക്ക എന്തിന് തയ്യാറായി എന്നറിയണമെങ്കില്‍ ഭൂസ്ഥിരഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങളെ എത്തിക്കുന്നതിലെ വ്യാപാര-വാണിജ്യ ഘടകങ്ങള്‍ അറിഞ്ഞിരിക്കണം.ഇന്ത്യ ക്രയോജനിക് ടെക്നോളജിയിലൂടെ ജിഎസ്‌എല്‍വി റോക്കറ്റുകള്‍ വികസിപ്പിച്ചെടുത്താല്‍ അമേരിക്കയടക്കമുള്ള റോക്ക്റ്റ് വിക്ഷേപണ പഞ്ചശക്തികള്‍ക്കുണ്ടകാവുന്ന വരുമാന നഷ്ടവും അറിയണം.ഇന്ത്യയുടെ ജിഎസ്‌എല്‍വി പ്രോജക്ട് വിജയിച്ചാല്‍ റോക്കറ്റ് വിക്ഷേപണ രംഗത്ത് അമേരിക്കയ്ക്കും ഫ്രാന്‍സിനും വാണിജ്യപരമായ വന്‍ തിരിച്ചടി നേരിടും.ഇന്ത്യയുടേയും റഷ്യയുടേയും ഈ വാണിജ്യ ബന്ധം അമേരിക്കയുടെ കണ്ട്രോള്‍ തെറ്റിച്ചില്ലെങ്കില്‍ അത്ഭുതപ്പെട്ടാല്‍ മതിയല്ലോ.
പിന്നെ അവര്‍ അതിനായുള്ള അടിവലി തുടങ്ങി.ക്രയോജനിക് സാങ്കേതിക വിദ്യ കൈമാറാന്‍ ഇന്ത്യയുമായുണ്ടാക്കിയ കറാര്‍ റദ്ദാക്കാന്‍ റഷ്യക്കു മേല്‍ അമേരിക്കയുടെ സമ്മര്‍ദ്ദം രൂക്ഷമായി.അമേരിക്കന്‍ ഭീഷണിക്ക് വഴങ്ങി ഗത്യന്തരമില്ലാതെ ഇന്ത്യയുമായുണ്ടാക്കിയ കരാര്‍ റദ്ദാക്കേണ്ടി വന്നെങ്കിലും വിദേശനാണ്യ പ്രതിസന്ധി രൂക്ഷമായ റഷ്യക്ക് ഈ സാങ്കേതിക വിദ്യ ഇന്ത്യക്ക് കൈമാറി കോടികള്‍ നേടേണ്ടത് നിലനില്‍പ്പിന്റെ പ്രശ്നമായിരുന്നു.അതു കൊണ്ട് അമേരിക്കയുടെ കണ്ണുവട്ടിച്ച് സാങ്കേതിക വിദ്യ കൈമാറാന്‍ അവര്‍ ഒരു പദ്ധതിയിട്ടു.അതു കൂടിയായപ്പോള്‍ യാങ്കി അധിനിവേശത്തിന്റെ കഴുകന്‍ കണ്ണുകള്‍ ഇന്ത്യക്കു നേരേയും തിരിഞ്ഞു.ആ പകയില്‍ നിന്ന് ഐഎസ്‌ആര്‍ഒ ചാരക്കഥയുടെ തിരക്കഥ രചിക്കപ്പെട്ടു
ആതിരേ,റോക്കറ്റ് വിക്ഷേപണ മേഖലയിലെ പഞ്ചശക്തികളായ അമേരിക്ക,ഫ്രാന്‍സ്,റഷ്യ,ചൈന,ജപ്പാന്‍ എന്നിവയെ വെല്ലുവിളിച്ച് ദ്രവഇന്ധന സാങ്കേതിയക വിദ്യയിലൂടെ (ക്രയോജനിക് ടെക്നോളജി )ശൂന്യാകാശത്ത് 36000 കിലോമീറ്റര്‍ ഉയരത്തില്‍,ഭൂസ്ഥിര ഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങള്‍ എത്തിക്കുന്നതില്‍ ഇന്ത്യ വിജയിച്ചാല്‍ ഈ രംഗത്തെ അമേരിക്കയുടെ സാങ്കേതിക-വാണിജ്യ കുത്ത തകരുമെന്ന ആശങ്കയില്‍ നിന്നാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണക്കുതിപ്പ് അട്ടിമറിക്കാന്‍ ' അങ്കിള്‍ സാം' അവസരം കത്തിരിക്കുകയായിരുന്നു.
" വായുവി,ലമേരിക്കന്‍ മജ്ജയിലുടനീളം വ്യാപകമായിക്കാണ്മൂ സാമ്രജ്യത്വ,പണക്കൊതി " എന്ന് പാബ്ലോ നെരൂദ ചൂണ്ടിക്കാട്ടിയ സാമ്രാജ്യത്വ അധിനിവേശത്തിന്റെ ഈ മുഖം കാണാന്‍ മലയാളമാധ്യമ പ്രവര്‍ത്തകര്‍ തയ്യാറാകാതെ പോലീസിലേയും അതിലുപരി ഇന്റലിജന്‍സ് ബ്യൂറോയിലേയും അമേരിക്കന്‍ അഞ്ചാംപത്തികള്‍ സൃഷ്ടിച്ചെടുത്ത കല്‍പിതകഥയക്ക് രതിമേളനത്തിന്റെ മസാല ചേര്‍ക്കാനായിരുന്നു മത്സരിച്ചത്.അമേരിക്കക്കൊപ്പം നിന്ന് ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞന്മാരേയും ബഹിരാകാശ ഗവേഷണ ഗവേഷണത്തേയും തകര്‍ക്കുന്നതായിരുന്നു 18 വര്‍ഷം മുന്‍പത്തെ ചാരക്കേസ് സംബന്ധിച്ച മലയാളത്തിലെ അന്വേഷണാത്മക പത്രപ്രവര്‍ത്തനം.അന്ന് മാലിയിലൊക്കെ പോയി ഇക്കിളിക്കഥകള്‍ എഴുതിപ്പിടിപ്പിച്ചതില്‍ ഇന്നവര്‍ക്ക് കുറ്റബോധം തോന്നുന്നുണ്ടാവണം.
ആതിരേ,ആ പൈങ്കിളി പത്രപ്രവര്‍ത്തന ജാനസില്‍ പെടാതെ ഒറ്റപ്പെട്ടുനിന്നിരുന്ന ജെ.രാജശേഖരന്‍ നായര്‍ നടത്തിയ ദീര്‍ഘവും സമഗ്രവും ധീരവുമായ അന്വേഷണമാണ് ഐഎസ്‌ആര്‍ഒ ചാരക്കഥയുടെ പിന്നാമ്പുറ രഹസ്യ അജണ്ടകള്‍ പുറത്തു കൊണ്ടുവന്നത്;യഥാര്‍ത്ഥ വില്ലനെ ചൂണ്ടിക്കാണിച്ചു തന്നത്'സ്പൈസ് ഫ്രം സ്പേസ്: തെ ഐഎസ്‌ആര്‍ഒ ഫ്രേം അപ്പ് ' എന്ന പുസ്തകത്തിലാണ് സ്തോഭജനകവും ക്ഷോഭജനകവുമായ ആ വാസ്തവങ്ങളുള്ളത്.
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണക്കുതിപ്പിന്റെ കുതികാല്‍ വെട്ടാന്‍ അമേരിക്ക എന്തിന് തയ്യാറായി എന്നറിയണമെങ്കില്‍, ആതിരേ, ഭൂസ്ഥിരഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങളെ എത്തിക്കുന്നതിലെ വ്യാപാര-വാണിജ്യ ഘടകങ്ങള്‍ അറിഞ്ഞിരിക്കണം.ഇന്ത്യ ക്രയോജനിക് ടെക്നോളജിയിലൂടെ ജിഎസ്‌എല്‍വി റോക്കറ്റുകള്‍ വികസിപ്പിച്ചെടുത്താല്‍ അമേരിക്കയടക്കമുള്ള റോക്ക്റ്റ് വിക്ഷേപണ പഞ്ചശക്തികള്‍ക്കുണ്ടകാവുന്ന വരുമാന നഷ്ടവും അറിയണം.
ഉപഗ്രഹങ്ങളെ ഭൂസ്ഥിര ഭ്രമണപഥത്തിലെത്തിക്കാന്‍ അമേരിക്ക മൂന്ന് റോക്കറ്റാണ് വികസിപ്പിച്ചെടുത്തിട്ടുള്ളത്.' ടൈറ്റാന്‍-4 ;,' ഡെല്‍റ്റ ;.' അറ്റ്ലസ് '.ഫ്രാന്‍സിന്റെ റോക്കറ്റാണ് 'അരിയാന്‍'.റഷ്യയുടേത് 'പ്രോട്ടോണ്‍ '.ചൈനയുടെ റോക്കറ്റ് ' ലോങ്ങ് മാര്‍ച്ച്-3' ,ജപ്പാന്റേത് 'എച്ച്-2 '
ഈ റോക്കറ്റുകള്‍ ഉപയോഗിച്ച് ഉപഗ്രഹങ്ങള്‍ ഭൂസ്ഥിരഭ്രമണ പഥത്തിലെത്തിക്കാന്‍ വേണ്ട ചെലവ് ഇനി പറയുന്നു:ടൈറ്റാന്‍-4 ഉപയോഗിച്ചാല്‍ 43000 ഡോളര്‍, ഡെല്‍റ്റക്ക് 31000 ഡോളര്‍,അറ്റ്ലസ് 35000 ഡോളര്‍.ഫ്രാന്‍സിന്റെ 'അരിയാന്‍'റോക്കറ്റാകുമ്പോള്‍ അത് 28000 ഡോളര്‍.റഷ്യയുടെ പ്രോട്ടോണ്‍ ' 22000 ഡോളര്‍.ജപ്പാന്റെ ' എച്ച്-2 '33000 ഡോളരും ചൈനയുടെ ലോങ്ങ് മാര്‍ച്ച്-3'ന് 20000 ഡോളര്‍.ഇന്ത്യയുടെ ജിഎസ്‌എല്‍വിയാണ് ഉപയോഗിക്കുന്നതെങ്കില്‍ അത് കേവലം 18000 ഡോളര്‍ മാത്രം ( 1994 ലെ കണക്കാണിത് ).അതായത് ഇന്ത്യയുടെ ജിഎസ്‌എല്‍വി പ്രോജക്ട് വിജയിച്ചാല്‍ റോക്കറ്റ് വിക്ഷേപണ രംഗത്ത് അമേരിക്കയ്ക്കും ഫ്രാന്‍സിനും വാണിജ്യപരമായ വന്‍ തിരിച്ചടി നേരിടും.
ക്രയോജനിക് റോക്ക്റ്റ് നിര്‍മ്മാണ-വിക്ഷേപണ വിഷയത്തില്‍ ഇന്ത്യ അമേരിക്കയുമായും ഫ്രാന്‍സുമായും സാങ്കേതികവിദ്യ കൈമാറ്റത്തെക്കുറിച്ച് കൂലങ്കക്ഷമായ ചര്‍ച്ചകളാണ് നടത്തിയത്.1990കളുടെ മധ്യത്തിലാണ് ഈ ചര്‍ച്ചകള്‍ നടന്നത്.ക്രയോജനിക് റോക്കറ്റ് സാങ്കേതിക വിദ്യ ഇന്ത്യക്ക് കൈമാറുന്നതിന് അമേരിക്കയിലെ 'ജനറല്‍ ഡൈനാമിക്സ് ' എന്ന സ്ഥാപനം ആവശ്യപ്പെട്ടത് 950 കോടി ഡോളറാണ്.ഫ്രഞ്ച് കമ്പനി ആവശ്യപ്പെട്ടത് 650 കോടി ഡോളറും.ഈ ഘട്ടത്തില്‍ വ്യക്തമായ ഒരു തീരുമാനമെടുക്കാനാവാതെ ഇന്ത്യ കുഴങ്ങി.കുറഞ്ഞ മുടക്കുള്ള ഫ്രാന്‍സിന്റെ സാങ്കേതിക വിദ്യ വാങ്ങണോ,അതോ കൂടുതല്‍ മുടക്കുള്ള അമേരിക്കന്‍ സാങ്കേതിക വിദ്യ വാങ്ങി പുതിയൊരു വാണിജ്യബന്ധം സ്ഥാപിക്കണമോ എന്നതായിരുന്നു തീരുമാനിക്കേണ്ടിയിരുന്നത്.
ഭാഗ്യം,അവസാനവട്ട ചര്‍ച്ച തുടങ്ങും മുന്‍പ് വളരെ ചീപ് റേറ്റുമായി റഷ്യ മുന്നോട്ടുവന്നു.റഷ്യയിലെ ഗ്ലാവ്കോസ്മോസ് കമ്പനിയാണ് പ്രലോഭിപ്പിക്കുന്ന വാഗ്ദാനവുമായെത്തിയത്. 235 കോടി ഡോളറാണ് അവര്‍ ആവശ്യപ്പെട്ടത്.പിന്നെ മറ്റൊന്നും ചിന്തിക്കാതെ ഇന്ത്യ ആ വാഗ്ദാനം സ്വീകരിച്ചു.1992 ജനുവരിയില്‍ ഐഎസ്‌ആര്‍ഒയും ഗ്ലാവ്കോസ്മോസും കരാറില്‍ ഒപ്പുവച്ചു.1996ല്‍ ഇന്ത്യയുടെ ജിഎസ്‌എല്‍വി പ്രോജക്ട് വിജയകരമാകുമെന്നായിരുന്നു ധാരണ.
ആതിരേ,ഗൊര്‍ബച്ചേവിന്റെ 'ഗ്ലാസ്നസ്റ്റും"പെരിസ്ട്രോയിക്കയും' തരിപ്പണമാക്കിയ സോവ്യറ്റ് യൂണിയനിലെ റഷ്യയടക്കമുള്ള രാഷ്ടങ്ങള്‍ വിദേശനാണയത്തിനായി വെമ്പുന്ന കാലം.അതിജീവനം മാത്രം ലക്ഷ്യമായിരുന്ന റഷ്യ ക്രയോജനിക് ടെക്നോളജി കൈമാറുമ്പോള്‍ കിട്ടാവുന്ന ഉയര്‍ന്ന തുകയെക്കുറിച്ച് ചിന്തിച്ചതേയില്ല.ഇന്ത്യയുടേയും റഷ്യയുടേയും ഈ വാണിജ്യ ബന്ധം അമേരിക്കയുടെ കണ്ട്രോള്‍ തെറ്റിച്ചില്ലെങ്കില്‍ അത്ഭുതപ്പെട്ടാല്‍ മതിയല്ലോ.
പിന്നെ അവര്‍ അതിനായുള്ള അടിവലി തുടങ്ങി.ക്രയോജനിക് സാങ്കേതിക വിദ്യ കൈമാറാന്‍ ഇന്ത്യയുമായുണ്ടാക്കിയ കരാര്‍ റദ്ദാക്കാന്‍ റഷ്യക്കു മേല്‍ അമേരിക്കയുടെ സമ്മര്‍ദ്ദം രൂക്ഷമായി.റഷ്യ വഴങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ ഒരു പെരുംകള്ളത്തിന്റെ മറവില്‍ ഭീഷണി ശക്തമാക്കി.അമേരിക്കയും റഷ്യയും തമ്മിലുണ്ടാക്കിയ എംറ്റിസിആര്‍ ഉടമ്പടി (MTCR- Missile Technology Control Regime))യുടെ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി റഷ്യക്കു മേല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി.അതില്‍ റഷ്യ വിരണ്ടു പോയി.കരാര്‍ റദ്ദാക്കപ്പെട്ടു.
മിസൈല്‍ സാങ്കേതിക വിദ്യ കൈമാറുന്ന വിഷയത്തില്‍ മാത്രമാണ് എംറ്റിസിആര്‍ ഉടമ്പടി പ്രസക്തമാകുന്നത്.ഇവിടെ റോക്കറ്റ് വിക്ഷേപണസാങ്കേതിക വിദ്യയാണ് കൈമാറുന്നത്.എന്നിട്ടും അങ്കിള്‍ സാമിന്റെ മുഷ്ക്കിന് കുറവുണ്ടായില്ല
അമേരിക്കന്‍ ഭീഷണിക്ക് വഴങ്ങി ഗത്യന്തരമില്ലാതെ ഇന്ത്യയുമായുണ്ടാക്കിയ കരാര്‍ റദ്ദാക്കേണ്ടി വന്നെങ്കിലും വിദേശനാണ്യ പ്രതിസന്ധി രൂക്ഷമായ റഷ്യക്ക് ഈ സാങ്കേതിക വിദ്യ ഇന്ത്യക്ക് കൈമാറി കോടികള്‍ നേടേണ്ടത് നിലനില്‍പ്പിന്റെ പ്രശ്നമായിരുന്നു.അതു കൊണ്ട് അമേരിക്കയുടെ കണ്ണുവട്ടിച്ച് സാങ്കേതിക വിദ്യ കൈമാറാന്‍ അവര്‍ ഒരു പദ്ധതിയിട്ടു.അതു കൂടിയായപ്പോള്‍ യാങ്കി അധിനിവേശത്തിന്റെ കഴുകന്‍ കണ്ണുകള്‍ ഇന്ത്യക്കു നേരേയും തിരിഞ്ഞു.ആ പകയില്‍ നിന്ന്, ആതിരേ, ഐഎസ്‌ആര്‍ഒ ചാരക്കഥയുടെ തിരക്കഥ രചിക്കപ്പെട്ടു
നാളെ :റഷ്യയുടെ ബദല്‍ പദ്ധതിയും അമേരിക്കയുടെ അട്ടിമറിയും
Sunday, October 21, 2012
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ മുന്നേറ്റത്തെ തകര്‍ത്ത അമേരിക്കന്‍ അട്ടിമറി
ഇന്ത്യയുടെ ജിഎസ്‌എല്‍വി പദ്ധതി തകര്‍ക്കാന്‍ തുടക്കം മുതല്‍ ചരടുവലിക്കുകയായിരുന്നു അമേരിക്ക.അപ്പോഴാണ് സ്മാര്‍ട്ട് വിജയന്റെ നടക്കാതെ പോയ അവിഹിതബന്ധക്കൊതിയില്‍ നിന്ന് മറിയം റഷീദയും ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞന്‍ ശശികുമാറും തമ്മിലുള്ള സൗഹൃദം വീണുകിട്ടിയത്.പിന്നീടെല്ലാം അമേരിക്കന്‍ അജണ്ട അനുസരിച്ചുള്ള തിരക്കഥയായിരുന്നു.ഇന്ത്യയുടെ സ്വയം ശീര്‍ഷത്വത്തിന് മേലുണ്ടായ ഈ 'യാങ്കി' അധിനിവേശത്തെ തിരിച്ചറിയാന്‍ മലയാളത്തിലെ മുഖ്യധാര മാധ്യമങ്ങളിലെ ഇന്‍വെസ്റ്റിഗേറ്റിവ് ശിങ്കങ്ങള്‍ക്ക് കഴിയാതെ പോയി.റോക്കറ്റും മിസെയിലും തമ്മിലുള്ള ഘടനാപരവും പ്രവര്‍ത്തനപരവുമായ വ്യത്യാസം പോലും അവര്‍ തിരിച്ചറിഞ്ഞില്ല.അതിന് മെനക്കെട്ടില്ല എന്ന് പറയുന്നതാണ് ശരി.അവര്‍ക്ക് വേണ്ടിയിരുന്നത് മറിയം റഷീദയുടേ അഴകളവുകളും രതിനിപുണിയും രതിനിര്‍വേദവും അവരുമൊത്ത് ഇന്ത്യാക്കാരായ ചില പുരുഷന്മാര്‍ നടത്തിയെന്ന് പറയപ്പെടുന്ന കിടപ്പറക്കേളികളുമായിരുന്നു.
ആതിരേ,പാശ്ചാത്യ മൂലധനശക്തികളെ അമ്പരപ്പിച്ചു കൊണ്ട് ബഹിരാകാശ ഗവേഷണ മേഖലയില്‍ ഇന്ത്യ നടത്തിയ വന്‍ കുതിപ്പുകള്‍ക്ക് കടിഞ്ഞാണിടാന്‍ ലോകനാശകമായ അമേരിക്കന്‍ സാമ്രാജ്യത്വ ധിക്കാരം നടത്തിയ ഹീനമായ അട്ടിമറിയായിരുന്നു യഥാര്‍ത്ഥത്തില്‍ ഐഎസ്‌ആര്‍ഒ ചാരക്കേസ്.പിഎസ്‌എല്‍വി (Polar Satellite Launch Vehicle )യുടെ വിജയകരമായ വിക്ഷേപണത്തിനു പിന്നാലെ ഉപഗ്രഹങ്ങളെ ഭൂസ്ഥിരഭ്രമണപഥത്തില്‍ (Geo Stationary Orbit)ശീതീകരിച്ച ദ്രവഇന്ധനം ഉപയോഗിച്ച്(Cryogenic Technology)എത്തിക്കാനുള്ള ജിഎസ്‌എല്‍വി(Geosynchronous Satellite Launch Vehicle )റോക്കറ്റുകളുടെ നിര്‍മാണവിജയത്തിന്റെ നിര്‍ണായക ഘട്ടത്തിലാണ് ചാരക്കേസിന്റെ ഉത്ഭവം.
അമേരിക്ക,റഷ്യ,ഫ്രാന്‍സ്,ചൈന,ജപ്പാന്‍ തുടങ്ങിയ രാഷ്ടങ്ങള്‍ക്ക് മാത്രമെ ക്രയോജനിക് ടെക്നോളജിയിലൂടെ റോക്കറ്റുകള്‍ ബഹിരാകാശത്ത് എത്തിക്കാനുള്ള നൈപുണ്യം (Technical know how)ഉള്ളു.ആ കുത്തക തകര്‍ത്തുകൊണ്ട് ഇന്ത്യ ആ മേഖലയില്‍ എത്തുന്നത് മേല്‍ സൂചിപ്പിച്ച രാഷ്ടങ്ങള്‍ക്ക് പൊതുവേയും അമേരിക്കയ്ക്ക് പ്രത്യേകിച്ചും അസഹനീയമായിരുന്നു.
രണ്ടുണ്ട് കാരണങ്ങള്‍.1) റോക്കറ്റ് വിക്ഷേപണകലയിലെ ഈ വിജയം ബഹിരാകാശ ഗവേഷണ മേഖലയില്‍ അമേരിക്കന്‍ കുത്തകയ്ക്ക് തിരിച്ചടിയാകും.ആ ഭയത്തിന് ശാസ്ത്രീയ അടിത്തറയുണ്ട്.ഇന്ത്യയുടെ ചന്ദ്രയാന്‍ പദ്ധതിയാണല്ലോ ആദ്യമായി ചന്ദ്രനില്‍ ജലസാന്നിദ്ധ്യത്തിന്റെ സൂചനകള്‍ നല്‍കിയത്.2)റോക്കറ്റ് വിക്ഷേപണത്തിലെ വാണിജ്യമേഖലയില്‍ ഇന്ത്യ വന്‍ നേട്ടമുണ്ടാക്കും അമേരിക്കയുടേയും ഫ്രാന്‍സിന്റേയും ജപ്പാന്റേയും ചൈനയുടേയും റോക്കറ്റുകള്‍ ഉപയോഗിച്ച് ഉപഗ്രഹ വിക്ഷേപണം നടത്താന്‍ വേണ്ടിവരുന്ന ചെലവ് നേര്‍പകുതികണ്ട് ഇന്ത്യന്‍ റോക്കറ്റുകള്‍ ഉപയോഗിച്ചാല്‍ കുറയ്ക്കാന്‍ പറ്റും.അപ്പോള്‍ മറ്റു രാഷ്ടങ്ങള്‍ ഇന്ത്യയെ ആശ്രയിക്കും .ഇത് ഇന്ത്യയുടേ സാമ്പത്തീക മേഖലയ്ക്ക് വന്‍ കരുത്താകും;അമേരിക്കയുള്‍പ്പെടെയുള്ള രാഷ്ട്രങ്ങളുടെ വരുമാനത്തില്‍ സാരമായ ഇടിവുണ്ടാക്കും.
അതു കൊണ്ട് ഇന്ത്യയുടെ ജിഎസ്‌എല്‍വി പദ്ധതി തകര്‍ക്കാന്‍ തുടക്കം മുതല്‍ ചരടുവലിക്കുകയായിരുന്നു അമേരിക്ക.ക്രയോജനിക് ടെക്നോളജി ഇന്ത്യക്ക് കൈമാറാന്‍ റഷ്യ തയ്യാറയപ്പോള്‍ റഷ്യക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിക്കൊണ്ടാണ് അമേരിക്ക തിരിച്ചടി തുടങ്ങിയത്.അതിനെ വിജയകരമായി മറികടന്നപ്പോള്‍ അമേരിക്കയുടേ പ്രതികാരം ഇരട്ടിച്ചു.ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ പദ്ധതികളെ തകര്‍ക്കാന്‍ ഒരു നിസാര കാരണം കണ്ടെത്താന്‍ കണ്ണിലെണ്ണയൊഴിച്ച് അമേരിക്ക കാത്തിരിക്കുകയായിരുന്നു.
അപ്പോഴാണ്,ആതിരേ, സ്മാര്‍ട്ട് വിജയന്റെ നടക്കാതെ പോയ അവിഹിതബന്ധക്കൊതിയില്‍ നിന്ന് മറിയം റഷീദയും ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞന്‍ ശശികുമാറും തമ്മിലുള്ള സൗഹൃദം വീണുകിട്ടിയത്.പിന്നീടെല്ലാം അമേരിക്കന്‍ അജണ്ട അനുസരിച്ചുള്ള തിരക്കഥയായിരുന്നു.ഇന്ത്യന്‍ ഇന്റലിജന്‍സ് ബ്യൂറോയിലെ അമരിക്കന്‍ അഞ്ചാംപത്തികള്‍ അവസരത്തിനൊത്തുയര്‍ന്നു.ചാരക്കാഥയക്ക് പൊടിപ്പും തൊങ്ങലും ലഭിച്ചു.അത് രതിവര്‍ണനത്തിലേയ്ക്ക് വഴുതി വീണു.മുഖ്യധാരാമലയാളം മാധ്യമങ്ങള്‍ അറിഞ്ഞോ അറിയാതേയോ അമേരിക്കന്‍ ഹിഡന്‍ അജണ്ട കൊഴുപ്പിച്ചു.അങ്ങനെ 1996ല്‍ നടക്കേണ്ടിയിരുന്ന ജിഎസ്‌എല്‍വി വിക്ഷേപണത്തിന് 2001 വരെ ഇന്ത്യക്ക് കാത്തിരിക്കേണ്ടി വന്നു
ആതിരേ,ഇന്ത്യയുടെ സ്വയം ശീര്‍ഷത്വത്തിന് മേലുണ്ടായ ഈ 'യാങ്കി' അധിനിവേശത്തെ തിരിച്ചറിയാന്‍ മലയാളത്തിലെ മുഖ്യധാര മാധ്യമങ്ങളിലെ ഇന്‍വെസ്റ്റിഗേറ്റിവ് ശിങ്കങ്ങള്‍ക്ക് കഴിയാതെ പോയി.റോക്കറ്റും മിസെയിലും തമ്മിലുള്ള ഘടനാപരവും പ്രവര്‍ത്തനപരവുമായ വ്യത്യാസം പോലും അവര്‍ തിരിച്ചറിഞ്ഞില്ല.അതിന് മെനക്കെട്ടില്ല എന്ന് പറയുന്നതാണ് ശരി.അവര്‍ക്ക് വേണ്ടിയിരുന്നത് മറിയം റഷീദയുടേ അഴകളവുകളും രതിനിപുണിയും രതിനിര്‍വേദവും അവരുമൊത്ത് ഇന്ത്യാക്കാരായ ചില പുരുഷന്മാര്‍ നടത്തിയെന്ന് പറയപ്പെടുന്ന കിടപ്പറക്കേളികളുമായിരുന്നു.
മലയാളത്തിലെ മുഖ്യധാര മാധ്യമപ്രവര്‍ത്തകര്‍ ഇത്തരത്തിലുള്ള രാഷ്ട്രദ്രോഹം ഉളുപ്പില്ലാതെ ചെയ്തപ്പോള്‍ ഒരാള്‍ മാത്രം സത്യം തേടി പോയി.ആ ദൗത്യത്തില്‍ ഞെട്ടിക്കുന്ന രാഷ്ടാന്ത്രഗൂഢാലോചനയുടെ ഉള്ളുകള്ളികളും ഉള്‍പ്പിരിവുകളും അദ്ദേഹം കണ്ടെത്തി.ഇന്ത്യയുടെ രഹസ്യന്വേഷണ വിഭാഗങ്ങള്‍ നടത്തേണ്ടിയിറുന്ന ദൗത്യവും ഉത്തരവാദിത്തവുമാണ് ആ മനുഷ്യന്‍ ഒറ്റയ്ക്ക് തിരുവനന്തപുരത്തിരുന്ന് നടത്തിയത്.ആയിരക്കണക്കിന് ഔദ്യോഗികരേഖകള്‍ ശാസ്ത്രീയമായി വിശകലനം ചെയ്ത് അദ്ദേഹമാണ് ആദ്യമായി ചാരക്കഥയ്ക്കു പിന്നിലെ നൃശംസത നിറഞ്ഞ അമേരിക്കന്‍ സാന്നിധ്യം ചൂണ്ടിക്കാണിച്ചത്.
മുംബൈയില്‍ നിന്ന് പ്രസിദ്ധികരിക്കുന്ന 'സാവി' മാഗസിന്റെ ബ്യൂറോ ചീഫ് ആയിരുന്ന ജെ.രാജശേഖരന്‍ നായരാണ് ആ ദൗത്യം നിര്‍വഹിച്ചത്.ഒരര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ ആ അന്വേഷണവും അക്ഷരദൗത്യവും മലയാളമാധ്യമപ്രവര്‍ത്തകര്‍ നടത്തിയ രാഷ്ട്രദ്രോഹപ്രവര്‍ത്തനങ്ങളുടെ പ്രായശ്ചിത്തം കൂടെയായിരുന്നു
" സ്പൈസ് ഫ്രം സ്പേസ്: ദ് ഐഎസ്‌ആര്‍ഒ ഫ്രേം അപ്പ് "(The Spies From Space:The ISRO Frame up)എന്ന കൃതി അന്വേഷണാത്മക പത്രപ്രവത്തനത്തിന്റെ മികച്ച ഉദാഹരണം കൂടിയാണ്.നടുക്കുന്ന,സ്തോഭവും രോഷവുമുണര്‍ത്തുന്ന കണ്ടെത്തലുകളാണ് ആതിരേ, രാജശേഖരന്‍ നായര്‍ നടത്തിയത്.
നാളെ:ക്രയോജനിക് ടെക്നോളജി:അമേരിക്കന്‍ അട്ടിമറിക്ക് പിന്നിലെ അധിനിവേശ താത്പര്യങ്ങള്‍
Wednesday, October 17, 2012
എം.എസ്.മണിയുടെ പ്രതികാരം രമണ്‍ ശ്രിവാസ്തവയെ ചാരക്കേസില്‍ കുടുക്കി
മരിച്ചു പോയവരെക്കുറിച്ച് മാന്യമായേ സംസാരിക്കാവൂ എന്ന പൊതു തത്വം, ഇവിടെ ലംഘിക്കുകയാണ്.കാരണം ജീവിച്ചിരിക്കുന്ന ചിലരെ ശാരീരികമായും മാനസികമായും സാമ്പത്തീകമായും തകര്‍ത്ത് അവരുടെ ദാമ്പത്യ ജീവിതത്തില്‍ അഗ്നിപര്‍വത സ്ഫോടനങ്ങള്‍ സൃഷ്ടിച്ച് സമൂഹത്തിലും ബന്ധുജങ്ങള്‍ക്കിടയിലും ഭ്രഷ്ടരാക്കിയ ദുഷ്ടതയെക്കുറിച്ചോര്‍ക്കുമ്പോള്‍ മരിച്ചു പോയവരുടെ ചെറ്റത്തരങ്ങള്‍ തുറന്നു കാട്ടിയേ മതിയാകു.ചാരക്കേസില്‍ പ്രതികളാക്കപ്പെട്ടത് മൂലം സമൂഹം തെമ്മാടിക്കുഴിയിലേയ്ക്ക് തള്ളിയവര്‍ നേരിട്ട ദുരന്തവും അനുഭവിച്ച ദുരിതങ്ങളും വാക്കുകളില്‍ ആവാഹിക്കാനാവാത്ത വിധം ബിഭത്സവും ഭീകരവുമാണ്.സ്വകാര്യവും ശുഷ്കവുമായ പ്രതികാരത്തില്‍ നിന്നാണ് ഐഎസ്‌ആര്‍ഒ ചാരക്കേസ് എന്ന പൈങ്കിളിക്കഥകളുടെ തുടക്കം.സ്മാര്‍ട്ട് വിജയനെന്ന പോലീസ് ഉദ്യോഗസ്ഥന്റെ അവിഹിത ബന്ധക്കൊതിയും കേരള കൗമുദി പത്രാധിപരായിരുന്ന എം.എസ്.മണിയുടെ കുടുംബവഴക്കില്‍ പക്ഷം പിടിക്കാതിരുന്നതില്‍ രമണ്‍ ശ്രിവാസ്തവയോടുണ്ടായിരുന്ന പ്രതികാര മനോഭവവും ഒന്നിച്ചപ്പോള്‍ മലയാളമാധ്യമപ്രവര്‍ത്തനത്തിലെ ശ്യാമദിനങ്ങള്‍ പിറക്കുകയായിരുന്നു.
മരിച്ചു പോയവരെക്കുറിച്ച് മാന്യമായേ സംസാരിക്കാവൂ എന്ന പൊതു തത്വം, ആതിരേ, ഇവിടെ ലംഘിക്കുകയാണ്.കാരണം ജീവിച്ചിരിക്കുന്ന ചിലരെ ശാരീരികമായും മാനസികമായും സാമ്പത്തീകമായും തകര്‍ത്ത് അവരുടെ ദാമ്പത്യ ജീവിതത്തില്‍ അഗ്നിപര്‍വത സ്ഫോടനങ്ങള്‍ സൃഷ്ടിച്ച് സമൂഹത്തിലും ബന്ധുജങ്ങള്‍ക്കിടയിലും ഭ്രഷ്ടരാക്കിയ ദുഷ്ടതയെക്കുറിച്ചോര്‍ക്കുമ്പോള്‍ മരിച്ചു പോയവരുടെ ചെറ്റത്തരങ്ങള്‍ തുറന്നു കാട്ടിയേ മതിയാകു.ചാരക്കേസില്‍ പ്രതികളാക്കപ്പെട്ടത് മൂലം സമൂഹം തെമ്മാടിക്കുഴിയിലേയ്ക്ക് തള്ളിയവര്‍ നേരിട്ട ദുരന്തവും അനുഭവിച്ച ദുരിതങ്ങളും വാക്കുകളില്‍ ആവാഹിക്കാനാവാത്ത വിധം ബിഭത്സവും ഭീകരവുമാണ്.
ആതിരേ,സ്വകാര്യവും ശുഷ്കവുമായ പ്രതികാരത്തില്‍ നിന്നാണ് ഐഎസ്‌ആര്‍ഒ ചാരക്കേസ് എന്ന പൈങ്കിളിക്കഥകളുടെ തുടക്കം.സ്മാര്‍ട്ട് വിജയനെന്ന പോലീസ് ഉദ്യോഗസ്ഥന്റെ അവിഹിത ബന്ധക്കൊതിയും കേരള കൗമുദി പത്രാധിപരായിരുന്ന എം.എസ്.മണിയുടെ കുടുംബവഴക്കില്‍ പക്ഷം പിടിക്കാതിരുന്നതില്‍ രമണ്‍ ശ്രിവാസ്തവയോടുണ്ടായിരുന്ന പ്രതികാര മനോഭവവും ഒന്നിച്ചപ്പോള്‍ മലയാളമാധ്യമപ്രവര്‍ത്തനത്തിലെ ശ്യാമദിനങ്ങള്‍ പിറക്കുകയായിരുന്നു.
ഇത് സംബന്ധിച്ച് പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ജെ.രാജശേഖരന്‍ നായരുടെ "സ്പൈസ് ഫ്രം സ്പേസ്: ദ് ഐഎസ്‌ആര്‍ഒ ഫ്രേം അപ്പ് "എന്ന പുസ്തകത്തില്‍ പറയുന്നതിങ്ങനെ:
മാന്യനായിരുന്നു എം.എസ്.മണി.ആ മനസ്സിലേയ്ക്ക് പ്രതികാരത്തിന്റെ കനലുകള്‍ കുടഞ്ഞിട്ടത് കുടുംബസ്വത്ത് തര്‍ക്കമായിരുന്നു.സഹോദരന്മാരുമായുള്ള നിയമയുദ്ധത്തിലേറ്റ പരാജയത്തിന്റെ നാണക്കേട് മണി തീര്‍ത്തത് ശ്രിവാസ്തവയെ മറിയം റഷീദയ്ക്കൊപ്പം കിടത്തിക്കൊണ്ടായിരുന്നു.ഒരു കൊടതി വിധി നടപ്പാക്കുന്നത് ഒരാഴ്ച താമസിപ്പിക്കണമെന്ന മണിയുടെ താഴമനിറഞ്ഞ അപേക്ഷ നിയമത്തിന്റേയും സാങ്കേതികതയുടേയും ന്യായത്തില്‍ ശ്രിവാസ്തവ നിരസിച്ചപ്പോള്‍ തന്നെ മണി ചെവിയില്‍ നുള്ളിയതാണ്: "ഇതിന് പ്രതികാരം ചെയ്യാതെ താനടങ്ങില്ല "പുരാണത്തിലെ പാഞ്ചാലി ശപഥം പോലെ ഒന്ന് മണിയും മനസ്സില്‍ കുറിച്ചിട്ടു.
തികച്ചും വ്യക്തിയപരമായ ആ പ്രതികാരമാണ് ചാരക്കേസിന് രാഷ്ട്രാന്തരമാനം നല്‍കിയ പ്രഥമഘടകം.
അതിലേയ്ക്ക് പോകും മുന്‍പ് ആതിരേ, കേരളകൗമുദിയുടെ അല്‍പം ചരിത്രം പറയണം;" പത്രാധിപര്‍ " എന്ന സംജ്ഞയാല്‍ മലയാളം ആദരിക്കുന്ന കെ.സുകുമാരന്റെ കുടുംബ കഥ വിവരിക്കണം
പിന്നാക്ക വിഭാഗമായ ഈഴവരുടെ വികാരങ്ങള്‍ അധികാര കേന്ദ്രങ്ങളിലും പൊതുസമൂഹമനസ്സിലുമെത്തിക്കാനാണ് കെ.സുകുമാരന്‍ 1911ല്‍ കേരളകൗമുദി എന്ന വാരിക തുടങ്ങിയത്.1940ല്‍ കേരളകുമുദി വാരിക കെ.സുകുമാരന്റെ മാത്രം ഉടമസ്ഥതയില്‍ ദിനപത്രമായി.ഒന്നരപ്പതിറ്റാണ്ടിന് ശേഷം 1955 ല്‍ കെ.സുകുമാരനും ഭാര്യ സി.എന്‍.മാധവിയും കേരളകൗമുദിയെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കി.1973 വരെ കെ .സുകുമാരന്‍ മാനേജിംഗ് എഡിറ്ററായും പിന്നീട് 1981 ല്‍ മരിക്കുന്നത് വരെ ചെയര്‍മാനായും തുടര്‍ന്നു.ഇതിനിടെ രാഷ്ടം ആ കര്‍മ്മധീരനെ പദ്മഭൂഷന്‍ നല്‍കി ആദരിച്ചു
കെ.സുകുമാരന് നാലു മക്കള്‍.എം.എസ്.മണിയാണ് മൂത്ത പുത്രന്‍.ബിരുദ സമ്പാദനത്തിന് മുന്‍പ് തന്നെ മണി കേരളകൗമുദിയുടെ പത്രാധിപ സമിതിയംഗമായി.ബിരുദം നേടിയതോടെ മണി പത്രത്തിന്റെ എഡിറ്ററായി.ഇന്ത്യയില്‍ ഒരു മുഖ്യധാര ദിനപത്രത്തിന്റെ പത്രാധിപരായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എം.എസ് മണിയായിരുന്നു.
1973 സെപ്റ്റംബര്‍ 13
വനം കൊള്ളയെക്കുറിച്ച് കേരളകൗമുദി ഒരു അന്വേഷണാത്മക റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.വലിയ കോളിളക്കമാണതുണ്ടാക്കിയത്.അന്ന് വനം മന്ത്രിയായിരുന്ന കെ.ജി.അഡിയോഡിക്കെതിരെ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു.കരുണകരന്റെ ഏറ്റവും അടുത്ത വ്യക്തിയായിരുന്ന അടിയോടിക്കെതിരെയുണ്ടായ കോടതി പരാമര്‍ശം വന്‍ രാഷ്ട്രീയ കോളിളക്കത്തിന് കാരണമായൈ.അടിയോടി രാജി വച്ചു.എം.എസ്.മണി കരുണാകന്റെ കണ്ണിലെ കരടായി.
കുടുംബത്തില്‍ ഛിദ്രമുണ്ടാക്കിയാണ്, ആതിരേ കരുണാകരന്‍ തിരിച്ചടിച്ചത്.1975 ജൂലൈ 17ന് എം.എസ്.മധുസൂദനന്‍ പത്രത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ക്ക് പുറമെ പത്രാധിപരുമായി.അതു വരെ ഇടതുപക്ഷ ചായവ് പ്രകടിപ്പിച്ചിരുന്ന കേരളകൗമുദി കോണ്‍ഗ്രസ് പക്ഷത്തേയ്ക്ക് ചാഞ്ഞു.ഇതില്‍ പ്രതിഷേധിച്ച് മണി കേരളകൗമുദിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് രാജിവച്ചു. മണിക്ക് കേരള കൗമുദിയുടെ പത്രാധിപസ്ഥാനം നഷ്ടമായി.
ഇതേ തുടര്‍ന്ന് അമ്മ മധവി സുകുമാരന്‍,ബോര്‍ഡ് ചെയര്‍പേഴ്സണ്‍,മകനായ മധുസൂദനന്റെ നടപടികളെ ചോദ്യം ചെയ്ത് 33 പേജുള്ള ഒരു സര്‍ക്കുലര്‍ ഓഹരി ഉടമകള്‍ക്ക് അയച്ചു.മണിയും മാധവി സുകുമാരനും-ചേട്ടനും അമ്മയും- ന്യൂസ്പ്രിന്റ് കരിഞ്ചന്തയില്‍ വില്‍ക്കുന്നു തുടങ്ങിയ ആരോപണങ്ങള്‍ മധുസൂദനനും ഉന്നയിച്ചു.
തുടര്‍ന്ന് ആരോപണപ്രത്യാരോപണങ്ങളുടേയും നിയമ നടപടികളുളേയും പെരുക്കക്കാലമായിരുന്നു കേരളകൗമുദിയില്‍
1990 മാര്‍ച്ച് 15
ഹൈക്കോടതി മധുസൂദനനനെ, നീണ്ട നിയമ യുദ്ധങ്ങള്‍ക്കൊടുവില്‍ ,പത്രാധിയപരായി വിധിച്ചു.വിധി നടപ്പാക്കി മണിയെ തത്സ്ഥാനത്ത് നിന്ന് മാറ്റാന്‍ ത്രുവനന്തപുരം പോലീസ് കമ്മീഷണര്‍ക്ക് ഉത്തരവിട്ടു.ദക്ഷിണ മേഖല ഐജി റമണ്‍ ശ്രിവാസ്തവയുടെ മേല്‍നോട്ടത്തില്‍ വേണം നടപടികള്‍ എന്നും ഉത്തരവിലുണ്ടായിരുന്നു
1990 മാര്‍ച്ച് 21.രാവിലെ.നിരാശനായ എം.എസ്.മണി രമണ്‍ ശ്രിവാസ്തവയെ അദ്ദേഹത്തിന്റെ ഓഫീസില്‍ ചെന്നുകണ്ട് പോലീസ് നടപടി ഒരാഴ്ച ദീര്‍ഘിപ്പിക്കണമെന്ന് കാലുപിടിച്ച് അപേക്ഷിച്ചു.ഒരാഴ്ചയ്ക്കുള്‍ലില്‍ താന്‍ അനുകൂല വിധി നേടിക്കൊള്ളാമെന്നും ഉറപ്പു കൊടുത്തു.പക്ഷെ ശ്രിവാസ്തവ വഴങ്ങിയില്ല."സാധ്യമല്ല" എന്ന് മുഖത്തടിക്കുന്ന വിധത്തിലായിരുന്നു ദക്ഷിണമേഖല ഐജിയുടെ മര്‍ടുപടി
1990 മാര്‍ച്ച് 22
ദക്ഷിണമേഖല ഐജി രമണ്‍ ശ്രിവാസ്തവയുടേയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടേയും നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം കേരളകൗമുദിയിലെത്തി ബലം പ്രയോഗിച്ച് എം.എസ് മണിയെ ഓഫീസില്‍ നിന്നും പുറത്താക്കി.പൊതുജനമധ്യത്തില്‍ അന്നു വിഷണ്ണനായും തിരസ്കൃതനായും നിന്ദിതനുമായും നില്‍ക്കേര്‍ണ്ടി വന്നപ്പോള്‍ മണി എടുത്ത പ്രതിജ്ഞയുടെ ബാക്കി പത്രമായിരുന്നു ചാരക്കേസിലെ രമണ്‍ ശ്രിവാസ്തവയുടെ സ്ഥാനവും മറിയം റഷീദയ്ക്കൊപ്പമുള്ള രതിമന്മഥകഥകളും
നാളെ :ചാരക്കേസ് ഇന്ത്യയുടെ ബഹിരാകാശ രംഗത്തെ കുതിപ്പ് തടയാന്‍ അമേരിക്ക നിര്‍മിച്ച കുഴി ബോംബ്
Monday, October 15, 2012
മറിയം റഷീദയെ ചാരവനിതയാക്കിയത് ഇന്‍സ്പെക്ടര്‍ വിജയന്റെ രതിഭ്രാന്തും ദേശാഭിമാനിയുടെ രാഷ്ട്രീയ ഭ്രാന്തും
ഇന്ത്യയുടെ മിസെയില്‍ നിര്‍മാണ രഹസ്യങ്ങള്‍ പാക്കിസ്ഥാന് കൈമാറി എന്നതാണ് ചാരക്കേസിന്റെ അടിസ്ഥാനം. ഇതിന് നമ്പിനാരായണന്‍, ശശികുമാര്‍ തുടങ്ങിയ മലയാളി ശാസ്ത്രജ്ഞന്മാരും ഇന്ത്യയുമായി ബഹിരാകാശ ഗവേഷണ വിഷയത്തില്‍ സഹകരണം പുലര്‍ത്തിയിരുന്ന റഷ്യയിലെ ഗ്ലാവ്കോസ്മോസിന്റെ ഇന്ത്യയിലെ പ്രതിനിധി അലക്സി വി.വാസിന്‍, ബാംഗ്ലൂരിലെ വ്യവസായി ചന്ദ്രശേഖരന്‍ തുടങ്ങിയവരും ചേര്‍ന്ന് മറിയം റഷീദ, ഫൗസിയ എന്നീ മാലി ദ്വീപില്‍ നിന്നുള്ള വനിതകളിലൂടെ ബഹിരാകാശ ഗവേഷണ രഹസ്യങ്ങള്‍ രാജ്യത്തുനിന്ന് പുറത്തു കടത്തി എന്നതായിരുന്നു ലോക്കല്‍ പോലീസും ഇന്റലിജന്‍സ് ബ്യൂറോയും റോയും മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. അതീവ സുന്ദരിയും മദാലസയും വിവാഹമുക്തയുമായ ഒരു സ്ത്രീയോടൊത്ത് ശയിക്കാനുള്ള വികടനായ ഒരു പോലീസ് ഓഫീസറുടെ ആഗ്രഹം സാധിക്കാതെ പോയതിന്റെ പ്രതികാര നടപടികളാണ്, ആവര്‍ത്തിക്കുന്നു ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തെപ്പോലും പിന്നോട്ടടിച്ച ചാരക്കേസിന് പിന്നിലെ യഥാര്‍ത്ഥ സംഭവം.
ആതിരേ,തിരുവനന്തപുരം പോലീസ് കമ്മീഷണര്‍ ഓഫീസില്‍ ഫോറിനേഴ്സ് സെക്ഷന്റെ ചാര്‍ജുണ്ടായിരുന്ന ഇന്‍സ്പെക്ടര്‍ വിജയന്റെ നടക്കാതെ പോയ അവിഹിത ബന്ധമോഹത്തില്‍ നിന്നാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തെപ്പോലും അട്ടിമറിച്ച ചാരക്കേസിന്റെ തുടക്കം എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും.
സ്മാര്‍ട്ട് വിജയന്‍ എന്നറിയപ്പെടുന്ന ഈ ഇന്‍സ്പെക്ടറും ദേശാഭിമാനി പത്രവും ചേര്‍ന്ന് ഒരുക്കിയ കള്ളക്കഥയില്‍ നിന്നാണ് പിന്നീട് മലയാള മാധ്യമ ചരിത്രത്തിലെ ഏറ്റവും അശ്ലീല ഭരിതമായ പരമ്പരകള്‍ ചമയ്ക്കാന്‍ പത്രങ്ങള്‍ തയ്യാറായതും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തെ വലിയൊരു അളവില്‍ പിന്നോട്ടടിച്ചത്.
ലോക്കല്‍ പോലീസും ഇന്റലിജന്‍സ് ബ്യൂറോയും റോയും കെട്ടിച്ചമച്ച കള്ളക്കഥകള്‍ അപ്പാടെ വിഴുങ്ങി അവയ്ക്ക് രതിമേളനത്തിന്റെ മേമ്പൊടി ചാര്‍ത്തി മലയാളത്തിലെ പത്രങ്ങളെല്ലാം ആഘോഷിച്ചപ്പോള്‍ സത്യം എവിടെയെല്ലാമോ അലയുകയായിരുന്നു, ആതിരേ.
18 വര്‍ഷത്തിനുശേഷം വീണ്ടും ചാരക്കേസ് രാഷ്ട്രീയ ചര്‍ച്ചകളില്‍ വിവാദമായി സജീവമാകുമ്പോള്‍ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ബോധപൂര്‍വ്വം തമസ്കരിച്ച സത്യാന്വേഷണമാണ് ഈ പരമ്പരയിലൂടെ നടത്തുന്നത്.
ആതിരേ,നീചവും നികൃഷ്ടവുമായ താല്‍പര്യങ്ങളുള്ള പോലീസും അധികാരമോഹങ്ങളുള്ള രാഷ്ട്രീയ മാധ്യമങ്ങളും സര്‍ക്കുലേഷന്‍ വര്‍ദ്ധിപ്പിക്കാന്‍ ഏതറ്റം വരെ പോകാനുള്ള ധാര്‍മ്മിക ഉളുപ്പില്ലായ്മ പാരമ്പര്യമായി കരുതുന്ന മുഖ്യധാരാ മാധ്യമങ്ങളും ചേര്‍ന്നാല്‍ ഏതു പൗരനെതിരെയും ഇത്തരം കള്ളക്കഥകള്‍ ചമച്ച് അവന്റെ ജീവിക്കാനുള്ള അവകാശം ഹനിക്കാമെന്നുള്ളതിന്റെ ദൃഷ്ടാന്തം കൂടിയാണ് 1994-ല്‍ ലോകശ്രദ്ധ ആകര്‍ഷിച്ച കുപ്രസിദ്ധ ചാരക്കേസ്.
ഇന്ത്യയുടെ മിസെയില്‍ നിര്‍മാണ രഹസ്യങ്ങള്‍ പാക്കിസ്ഥാന് കൈമാറി എന്നതാണ് ചാരക്കേസിന്റെ അടിസ്ഥാനം. ഇതിന് നമ്പിനാരായണന്‍, ശശികുമാര്‍ തുടങ്ങിയ മലയാളി ശാസ്ത്രജ്ഞന്മാരും ഇന്ത്യയുമായി ബഹിരാകാശ ഗവേഷണ വിഷയത്തില്‍ സഹകരണം പുലര്‍ത്തിയിരുന്ന റഷ്യയിലെ ഗ്ലാവ്കോസ്മോസിന്റെ ഇന്ത്യയിലെ പ്രതിനിധി അലക്സി വി.വാസിന്‍, ബാംഗ്ലൂരിലെ വ്യവസായി ചന്ദ്രശേഖരന്‍ തുടങ്ങിയവരും ചേര്‍ന്ന് മറിയം റഷീദ, ഫൗസിയ എന്നീ മാലി ദ്വീപില്‍ നിന്നുള്ള വനിതകളിലൂടെ ബഹിരാകാശ ഗവേഷണ രഹസ്യങ്ങള്‍ രാജ്യത്തുനിന്ന് പുറത്തു കടത്തി എന്നതായിരുന്നു ലോക്കല്‍ പോലീസും ഇന്റലിജന്‍സ് ബ്യൂറോയും റോയും മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. അതീവ സുന്ദരിയും മദാലസയും വിവാഹമുക്തയുമായ ഒരു സ്ത്രീയോടൊത്ത് ശയിക്കാനുള്ള വികടനായ ഒരു പോലീസ് ഓഫീസറുടെ ആഗ്രഹം സാധിക്കാതെ പോയതിന്റെ പ്രതികാര നടപടികളാണ്, ആവര്‍ത്തിക്കുന്നു ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തെപ്പോലും പിന്നോട്ടടിച്ച ചാരക്കേസിന് പിന്നിലെ യഥാര്‍ത്ഥ സംഭവം.
1994 ഒക്ടോബര്‍ 8. പാസ്പോര്‍ട്ട് നമ്പര്‍ എ-080493-ന്റെ ഉടമയും മാലി ദ്വീപ് സ്വദേശിയുമായ മറിയം റഷീദ എന്ന യുവതി ഇന്‍സ്പെക്ടര്‍ എസ്.വിജയനെ അന്ന് പകല്‍ 11.30-ന് ഓഫീസില്‍ ചെന്ന് കണ്ടു. ആ ഒക്ടോബര്‍ 17-ന് അവസാനിക്കുന്ന, ഇന്ത്യയില്‍ താമസിക്കാനുള്ള അനുവാദം നീട്ടി തരണം എന്നതായിരുന്നു മറിയം റഷീദയുടെ അപേക്ഷ.
ഫോര്‍നേഴ്സ് ഓര്‍ഡര്‍ 1948 റൂള്‍ ഏഴ് അനുസരിച്ച് ഇന്ത്യയിലെത്തുന്ന എല്ലാ വിദേശ പൗരന്മാരും അനുവദിക്കപ്പെട്ട സമയം കഴിഞ്ഞും ഇവിടെ താമസിക്കണമെങ്കില്‍ അതിന് പ്രത്യേക അനുമതി വാങ്ങിയിരിക്കണം എന്നതുകൊണ്ടാണ് മറിയം റഷീദ വിജയനെ കാണാന്‍ എത്തിയത്.
ഒക്ടോബര്‍ 17ന് തന്നെ മടങ്ങിപ്പോകാന്‍ രണ്ട് എയര്‍ ടിക്കറ്റുകള്‍ മറിയം റഷീദയുടെ കൈവശം ഉണ്ടായിരുന്നു. ഒന്ന് ഇന്ത്യന്‍ എയര്‍ലെന്‍സിന്റെയും മറ്റൊന്ന് എയര്‍ലങ്കയുടെയും. എന്നാല്‍, പ്ലേഗ് ബാധയെത്തുടര്‍ന്ന് മാലി ദ്വീപിലേക്കുള്ള എല്ലാ വിമാനസര്‍വ്വീസുകളും റദ്ദാക്കിയതുകൊണ്ട് എന്ന് നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ കഴിയും എന്ന് നിശ്ചയമില്ലാതിരുന്നതുകൊണ്ടാണ് അധികം ദിവസം ഇവിടെ താമസിക്കാനുള്ള അനുമതി തേടി മറിയം റഷീദ ഇന്‍സ്പെക്ടര്‍ വിജയനെ കണ്ടത്.
1-3-1990-ല്‍ കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ ഒരു സര്‍ക്കുലര്‍ പ്രകാരം മാലി ദ്വീപില്‍ നിന്ന് ഇന്ത്യയില്‍ എത്തുന്നവര്‍ക്ക് വീസയുടെ ആവശ്യം ഇല്ലായിരുന്നു. എന്നാല്‍, ഒരു കണ്ടീഷന്‍ ഉണ്ട്. അവരുടെ താമസം 90 ദിവസത്തില്‍ അധികമാകാന്‍ പാടില്ല. അവരുടെ വരവ് ആദ്യത്തേതുമായിരിക്കണം.
എന്നാല്‍, മറിയം റഷീദയുടെ മൂന്നാം കേരള സന്ദര്‍ശനമായിരുന്നു അപ്പോള്‍. നേരത്തെ 1994 ജൂണ്‍ രണ്ടിന് ഇവിടെ എത്തുകയും ഏഴു ദിവസത്തിനുശേഷം മടങ്ങിപ്പോകുകയും ചെയ്തിരുന്നു. പിന്നീട് ജൂണ്‍ 20-ന് കേരളത്തിലെത്തി 13 ദിവസത്തിനുശേഷം മടങ്ങിപ്പോയി. ഓഗസ്റ്റ് എട്ടിന് കേരളത്തില്‍ എത്തിയിട്ട് മടങ്ങിപ്പോയിട്ടില്ല. ഒക്ടോബര്‍ 17-ാം തീയതി 90 ദിവസം തികയും ചെയ്യും. അതുകൊണ്ടാണ് മറിയം റഷീദ തന്റെ യാത്രാ രേഖകളുമായി വിജയനെ കാണാന്‍ ഓഫീസില്‍ എത്തിയത്.
മദാലസ സുന്ദരിയായ മറിയം റഷീദയുടെ ആദ്യ ദര്‍ശനം തന്നെ വിജയന്റെ സിരകളെ ത്രസിപ്പിച്ചു. പിന്നെ റഷീദയെ വളയ്ക്കാനുള്ള തന്ത്രങ്ങളാണ് ആ മനസ്സില്‍ സജീവമായത്. അതുകൊണ്ട് രേഖകള്‍ പരിശോധിക്കേണ്ടതുകൊണ്ട് രണ്ടുദിവസം കഴിഞ്ഞ വരൂ എന്ന് പറഞ്ഞ് വിജയന്‍ റഷീദയെ മടക്കി അയച്ചു.
പിന്നീട് മൂന്നു തവണ വിജയനെക്കാണാന്‍ മറിയം റഷീദ കമ്മീഷണര്‍ ഓഫീസില്‍ എത്തിയെങ്കിലും കാണാന്‍ സാധിച്ചില്ല. അന്ന് മറിയം റഷീദയും ഫൗസിയയും തിരുവനന്തപുരത്ത് സമ്രാട്ട് ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്.
ഒക്ടോബര്‍ 12 റൂം നമ്പര്‍ 205 സമ്രാട്ട് ഹോട്ടല്‍
മറിയം റഷീദയെ തേടി വിജയന്‍ അവര്‍ താമസിച്ചിരുന്ന 205-ാം നമ്പര്‍ മുറിയിലെത്തി. അപ്പോള്‍ അവിടെയുണ്ടായിരുന്ന ഫൗസിയയെ പുറത്തു നിര്‍ത്തി മറിയം റഷീദയുമായി വിജയന്‍ സംസാരം ആരംഭിച്ചു. പേടിക്കേണ്ട. യാത്രാ രേഖകളൊക്കെ ഞാന്‍ ശരിയാക്കി തരാം. ചില സാങ്കേതിക കാരണങ്ങള്‍ ഉള്ളതുകൊണ്ട് അല്‍പ്പം താമസിക്കും അത്രയേയുള്ളൂ എന്ന് അനുനയത്തില്‍ അറിയിച്ചശേഷം വിജയന്‍ ചൂണ്ട പുറത്തെടുത്തു. റഷീദയെ അനുഭവിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിജയന്‍ എത്തിയിരുന്നത്. അതിനായി റഷീദയുടെ കുടുംബകാര്യങ്ങളിലേക്ക് സംഭാഷണം നീട്ടി. വിവാഹമുക്തയാണെന്ന് അറിഞ്ഞതോടെ തന്റെ അവസരം എത്തി എന്ന് തോന്നിയ വിജയന്‍ റഷീദയെ സമീപിക്കുകയും തോളത്ത് കൈവച്ച് സംസാരിക്കുകയും പിന്നീട് കൈ താഴോട്ട് ഇറങ്ങുകയും ചെയ്തപ്പോള്‍ റഷീദയുടെ ഭാവം മാറി. കൈ നിവര്‍ത്തി വിജയന്റെ മുഖത്ത് അടിക്കുകയും ബാസ്റ്റാഡ് യു ഗറ്റ് ഔട്ട് എന്ന് ആക്രോശിക്കുകയും ചെയ്തു.
വെടികൊണ്ട പുലിയെപ്പോലെ മുറി തുറന്ന് പുറത്തേക്കോടുന്ന വിജയനെയും കോപം കൊണ്ട് ജ്വലിച്ചു നില്‍ക്കുന്ന മറിയം റഷീദയെയുമാണ് ഫൗസിയ കണ്ടത്. പോകുന്ന വഴിക്ക് നിന്നെ കാണിച്ചു തരാം... ച്ചീ.... എന്ന് വിജയന്‍ പുലമ്പുന്നുണ്ടായിരുന്നു. വിജയനുപിന്നാലെ വാതില്‍ക്കലെത്തിയ മറിയം റഷീദ വിളിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു. "നിന്നെ കാണിച്ചു തരാമെടാ. ഐജി എന്റെ സുഹൃത്താണ് ഞാന്‍ ഇക്കാര്യം അദ്ദേഹത്തോട് റിപ്പോര്‍ട്ട് ചെയ്യും." നിന്ദിതനും നാണം കെട്ടവനുമായി അടങ്ങാത്ത കാമപ്പകയോടെയാണ് വിജയന്‍ സമ്രാട്ട് ഹോട്ടലിലെ 205-ാം നമ്പര്‍ മുറി വിട്ട് പോയത്.
ഓഫീസില്‍ എത്തിയ വിജയന്‍ ഹോട്ടല്‍ റിസപ്ഷന്റെ സഹായത്തോടെ മറിയം റഷീദയുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചപ്പോള്‍ മൂന്ന് നമ്പറുകളില്‍ അവര്‍ നിരന്തരം വിളിച്ചതായി തിരിച്ചറിഞ്ഞു. രണ്ടെണ്ണം തിരുവനന്തപുരത്തും ഒരെണ്ണം ബാംഗ്ലൂരുമായിരുന്നു. ബാംഗ്ലൂരിലെ നമ്പര്‍ തല്‍ക്കാലം വിസ്മരിച്ച് തിരുവനന്തപുരത്തെ നമ്പറിന് പിന്നാലെയായി വിജയന്റെ വികലമായ വികടമായ അന്വേഷണം. ഈ നമ്പര്‍ തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രവുമായി ബന്ധപ്പെട്ട ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററിലെ ക്രയോജനിക് പ്രോജക്ടിന്റെ ഡപ്യൂട്ടി പ്രോജക്ട് ഡയറക്ടര്‍ ഡി.ശശികുമാരന്റേതായിരുന്നു. ശശികുമാറുമായി ബന്ധപ്പെട്ട് നമ്പര്‍ ഉറപ്പുവരുത്തിയശേഷമായിരുന്നു ഇന്ത്യയെ പിടിച്ചുലച്ച ചാരക്കഥയുടെ നിര്‍മ്മിതി.
ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ മാലി ദ്വീപുകാരായ രണ്ട് മദാലസകള്‍ തിരുവനന്തപുരത്ത് ഹോട്ടലില്‍ തങ്ങുന്നുണ്ടെന്നും ക്രയോജനിക് പ്രോജക്ട് ഡപ്യൂട്ടി ഡയറക്ടര്‍ അടക്കമുള്ളവരുമായി ഇവര്‍ നിരന്തരം ബന്ധപ്പെടുന്നു എന്നുമുള്ള കഥ അങ്ങനെയാണ് മെനയപ്പെട്ടത്.
ഇതിനു മുന്‍പ് ദേശാഭിമാനിയും ഇന്ത്യന്‍ കമ്യൂണിക്കേറ്ററും രണ്ട് വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു. വ്യാജ രേഖകളുടെ അടിസ്ഥാനത്തില്‍ വിദേശികള്‍ തലസ്ഥാന നഗരിയില്‍ തങ്ങുന്നുണ്ടെന്നും ഇവര്‍ക്ക് എയര്‍പോര്‍ട്ട് അധികൃതരുടെയും ചില അഭിഭാഷകരുടെയും സഹായം ഉണ്ടെന്നുമായിരുന്നു റിപ്പോര്‍ട്ട്. അതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ വി.ആര്‍.രാജീവന്‍ ഒരു സര്‍ക്കുലര്‍ ഇറക്കി. തിരുവനന്തപുരത്ത് ഹോട്ടലുകളിലും മറ്റും തങ്ങുന്ന വിദേശികളെക്കുറിച്ച് അന്വേഷിക്കണമെന്നായിരുന്നു സര്‍ക്കുലറുകളുടെ ചുരുക്കം. അതിന്റെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 15-ന് മറിയം റഷീദയുമായി വീണ്ടും വിജയന്‍ കണ്ടു മുട്ടുകയും ചില വിവരങ്ങള്‍ അവരോട് ചോദിച്ചറിയുകയും ചെയ്തു.
അതും തന്റെ കഥയ്ക്ക് പൊടിപ്പും തൊങ്ങലും വയ്ക്കാന്‍ വിജയന് സഹായകമായി.
മദാലസ മേനിയുമായി പുരുഷ ഹൃദയങ്ങളെ ഇളക്കി നടന്നിരുന്ന മറിയം റഷീദ ഉള്ളതില്‍ അല്‍പ്പം പുറത്തു കാണിക്കുന്ന സ്വഭാവക്കാരി കൂടിയായിരുന്നു. 1988 മുതല്‍ 94-ലെ തുടക്കം വരെ മാലിദ്വീപ് പട്ടാളത്തില്‍ പഴ്സണല്‍ റെക്കോര്‍ഡ് സെക്ഷനില്‍ ക്ലര്‍ക്കായി മറിയം റഷീദ ജോലി ചെയ്തിരുന്നു. എന്നാല്‍, താന്‍ മാലിദ്വീപ് പട്ടാളത്തിലെ ഉദ്യോഗസ്ഥയായിരുന്നു എന്നാണ് വിജയനോട് റഷീദ പറഞ്ഞത്. ഇനിയും വിജയനില്‍ നിന്ന് വികടമായ ശാരീരിക സമീപനം ഉണ്ടാകാതിരിക്കാനാണ് മാലി ദ്വീപിലെ പട്ടാളക്കാരിയാണ് താനെന്ന് മറിയം അറിയിച്ചത്. ഇതുകൂടി കേട്ടതോടെ വിജയന് തന്റെ കഥ പൂര്‍ത്തിയാക്കാന്‍ എളുപ്പമായി.
മാലി ദ്വീപിലെ സൈന്യത്തിലെ രണ്ട് വനിത ജീവനക്കാര്‍ തിരുവനന്തപുരത്ത് താമസിച്ച് ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രഹസ്യങ്ങള്‍ ചോര്‍ത്തുന്നു എന്നും ഇവരുമായി ക്രയോജനിക് പ്രോജക്ടിലെ ശാസ്ത്രജ്ഞന്മാര്‍ക്ക് അവിഹിത ബന്ധമുണ്ടെന്നും രഹസ്യം ചോര്‍ത്തി നല്‍കുന്നതിന് കോടിക്കണക്കിന് അമേരിക്കന്‍ ഡോളര്‍ ഈ സ്ത്രീകളിലൂടെ ശാസ്ത്രജ്ഞന്മാര്‍ക്ക് പ്രതിഫലമായി നല്‍കിയിട്ടുണ്ടെന്നും ഒരു കഥ വിജയന്‍ മെനഞ്ഞെടുത്തു.
ഇന്ത്യന്‍ കമ്യൂണിക്കേറ്റര്‍ എന്ന ഇംഗ്ലീഷ് പ്രസിദ്ധീകരണത്തില്‍ വാര്‍ത്ത വരുത്താനായിരുന്നു വിജയന് താല്‍പര്യം. എന്നാല്‍, അന്ന് അതിന്റെ ലേഖകനെ കണ്ടെത്താന്‍ കഴിയാതിരുന്നതുകൊണ്ട് തനിനിറം പത്രത്തിന്റെ ലേഖകനായ സുഹൃത്തിന് ഈ വാര്‍ത്ത വിളിച്ചു പറഞ്ഞു കൊടുത്തു. അന്നത്തെ സായാഹ്ന പത്രത്തില്‍ തനിനിറവും പിറ്റേന്ന് ദേശാഭിമാനിയും ഈ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതോടെയാണ് ,ആതിരേ,മലയാള പത്രപ്രവര്‍ത്തന ചരിത്രത്തില്‍ അശ്ലീല സ്ഫോടനം സൃഷ്ടിക്കുകയും ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിന് പാരയാകുകയും ചെയ്ത ചാരക്കേസിന്റെ തുടക്കം.
നാളെ: ഒരു പത്രാധിപരുടെ അഹന്തയില്‍ കഥകള്‍ക്ക് ചിറക് മുളച്ചപ്പോള്‍.
Sunday, October 14, 2012
മറിയം റഷീദ : ചാരക്കഥയിലെ ചതിക്കപ്പെട്ട നായിക
ചാരവനിത മറിയം റഷീദ അറസ്റ്റില്‍' എന്ന തലക്കെട്ടോടെ കേരളത്തെ ഇളക്കിമറിച്ച വാര്‍ത്താസ്ഫോടനമായിരുന്നു 18 വര്‍ഷം മുന്‍പ്,1994 നവബംര്‍ 18 ന് ജയചന്ദ്രന്റെ ബെയിലൈനോടെ തനിനിറം പത്രം പുറത്തിറങ്ങിയത്. ഇന്ന് ആര്‍ ജയചന്ദ്രന്‍ മംഗളം പത്രത്തിന്റെ തിരുവനന്തപുരം ലേഖകനാണ് ഞെട്ടരുത് ഒരു സത്യം പറയാം ചാരക്കേസിലെ വാര്‍ത്തകള്‍ക്ക് ഹരം പിടിപ്പിക്കാന്‍ ബാലരമയിലെ കുറ്റാനാന്വേഷണ കഥകളിലെ പരാമര്‍ശങ്ങളും സംഭവങ്ങളും വരെ വാര്‍ത്തകളില്‍ ഇടം പിടിച്ചു!ക്രൈംത്രില്ലര്‍ ചിത്രകഥയിലെ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും പല വാര്‍ത്തകളിലും ചേരുവ പോലെ പരാമര്‍ശമായി. അങ്ങിനെയാണ് രഹസ്യങ്ങള്‍ കടല്‍ കടന്നത് ഫ്ലോപ്പി വഴിയാണെന്ന വെളിപ്പെടുത്തലുണ്ടായത്. . മലയാളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ മത്സരിച്ച് ഫ്ലോപ്പികഥയെഴുതി. അതോടെ ഫ്ലോപി മലയാളികള്‍ക്ക് മുന്നില്‍ ദുരൂഹതയുണര്‍ത്തുന്ന സംജ്ഞയും ചിഹ്നവുമായി !!. ബാലരമയിലെ ഇന്‍സ്പെക്ടര്‍ വിക്രം എന്ന കുറ്റാന്വേഷണ ചിത്രകഥയില്‍ നിന്നു വരെ അടിച്ചുമാറ്റിയാണ് അന്ന് തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകളെഴുതിയത് എന്ന ഞെട്ടിക്കുന്ന സത്യവും ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നു.
ചാരക്കേസ്:പരമ്പരയ്ക്കൊരു മുഖവുര
ബാലരമ ചിത്രകഥയില്‍ നിന്ന് പ്രചോദനം!
ആതിരേ, മദാലസ സുന്ദരിയായിരുന്നു മാലിക്കാരി മറിയം റഷീദ.അംഗോപാംഗം വിലാസവതി..വിടര്‍ന്ന കണ്ണുകളിലെ കുസൃതി മതിയായിരുന്നു പുരുഷനെ വശീകരിച്ച് വീഴത്താന്‍.അതു കൊണ്ട് തന്നെ മറിയം റഷീദയെ കേന്ദ്രീകരിച്ച് പടച്ചുവിട്ട ചാരക്കഥകളില്‍ തൃഷ്ണയുടെ തിളപ്പ് വ്യക്തമായിരുന്നു. മറിയത്തിന്റെ കഥകള്‍ക്കും ഉപകഥനങ്ങള്‍ക്കും മസാല ചേര്‍ക്കാന്‍ തലസ്ഥാന നഗരിയിലെ മാധ്യമ ശിങ്കങ്ങള്‍.മത്സരിക്കുകയായിരുന്നു,
ചാരസുന്ദരിമാരുമായി ബന്ധപ്പെട്ട കഥകളെല്ലാം മന്മഥലീലാലോലങ്ങളായിരുന്നല്ലോ.വായിച്ചറിഞ്ഞതും പറഞ്ഞു കേട്ടതും മദ്യഷാപ്പുകളിലെ നാടന്‍ ചരക്ക് വര്‍ണനകളുമെല്ലാം അതു കൊണ്ടു തന്നെ ധാരാളിത്തത്തോടെ മറിയം റഷീദയ്ക്ക് ചാര്‍ത്തി കൊടുത്തു.കുപ്രസിദ്ധ ഇന്ത്യന്‍ ചാരവനിത, ഡബിള്‍ ഏജന്റ് മാതാഹരിയുമായി സമീകരിച്ചും കഥകള്‍ സൃഷ്ടിക്കപ്പെട്ടു.
ആരും അക്കാര്യത്തില്‍ അന്യരായിരുന്നില്ല,മോശക്കാരുമായിരുന്നില്ല.എക്സ്ക്ലൊാസെവ് സ്റ്റോറികളെന്ന നിലയ്ക്കാണ് ഈ അമിട്ടുകള്‍ പൊട്ടിച്ചു കൊണ്ടിരുന്നത്
ചാരവനിത മറിയം റഷീദ അറസ്റ്റില്‍' എന്ന തലക്കെട്ടോടെ കേരളത്തെ ഇളക്കിമറിച്ച വാര്‍ത്താസ്ഫോടനമായിരുന്നു 18 വര്‍ഷം മുന്‍പ്,1994 നവബംര്‍ 18 ന് ജയചന്ദ്രന്റെ ബെയിലൈനോടെ തനിനിറം പത്രം പുറത്തിറങ്ങിയത്. ഇന്ന് ആര്‍ ജയചന്ദ്രന്‍ മംഗളം പത്രത്തിന്റെ തിരുവനന്തപുരം ലേഖകനാണ്
പക്ഷെ ആതിരേ, ചാരക്കേസിലെ ചില വാര്‍ത്തകള്‍ തെറ്റായിരുന്നുവെന്ന് ഇന്ന് അദ്ദേഹം സമ്മതിക്കും. അന്ന് സെക്രട്ടേറിയറ്റിലെ പിആര്‍ഡി പ്രസ്‌റൂം ചാരക്കേസിന്റെ ചൂടുള്ള വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന 'കണ്‍ട്രോള്‍' റൂമായിമാറി. മറിയം റഷീദയില്‍നിന്ന് പടര്‍ന്നു പന്തലിച്ച് ചാരക്കേസിലെ പലതും മാധ്യമ പ്രവര്‍ത്തകരുടെ സൃഷ്ടി മാത്രമായിരുന്നു ആര്‍ ജയചന്ദ്രന്‍ സമ്മതിക്കും. ചാരക്കേസില്‍ മലയാളിയെ ഞെട്ടിച്ച പല വാര്‍ത്തകളും സ്വയം സൃഷ്ടിച്ചവയായിരുന്നു എന്ന് ഇന്നറിയുമ്പോള്‍ എന്തായിരുന്നു ഇത്തരത്തിലൊരു കല്‍പ്പിത കഥ പാര്‍ട്ടിപ്പത്രവും പത്രമുത്തശ്ശിയും കൊണ്ടാടാനുണ്ടായ കാരണം.
പ്രമുഖ പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ അന്വേഷണ സംഘത്തില്‍ നിന്നുള്ള ചില പോലീസുകാര്‍ സൃഷ്ടിച്ചതായിരുന്നു. ഇങ്ങനെ തലസ്ഥാനത്തെ പല ഭാഗങ്ങളിലിരുന്ന് ചമച്ച കഥകളായിരുന്നു മിക്ക പത്രങ്ങളിലും തുരുതുരേ പ്രത്യക്ഷപ്പെട്ടത്. സിബി മാത്യു നേതൃത്വം നല്‍കിയ അന്വേഷണ സംഘത്തോടും അന്ന് ദക്ഷിണമേഖല ഐജിയായിരുന്ന രമണ്‍ ശ്രിവാസ്തവയോടും പകയുള്ള പുറത്തുള്ള ചില പോലീസ് ഉദ്യോഗസ്ഥരാണ് കഥകള്‍ ചമക്കുന്നതില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം മത്സരിച്ചത്.
ആതിരേ,ഞെട്ടരുത് ഒരു സത്യം പറയാം ചാരക്കേസിലെ വാര്‍ത്തകള്‍ക്ക് ഹരം പിടിപ്പിക്കാന്‍ ബാലരമയിലെ കുറ്റാനാന്വേഷണ കഥകളിലെ പരാമര്‍ശങ്ങളും സംഭവങ്ങളും വരെ വാര്‍ത്തകളില്‍ ഇടം പിടിച്ചു!ക്രൈംത്രില്ലര്‍ ചിത്രകഥയിലെ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും പല വാര്‍ത്തകളിലും ചേരുവ പോലെ പരാമര്‍ശമായി. അങ്ങിനെയാണ് രഹസ്യങ്ങള്‍ കടല്‍ കടന്നത് ഫ്ലോപ്പി വഴിയാണെന്ന വെളിപ്പെടുത്തലുണ്ടായത്. . മലയാളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ മത്സരിച്ച് ഫ്ലോപ്പികഥയെഴുതി. അതോടെ ഫ്ലോപി മലയാളികള്‍ക്ക് മുന്നില്‍ ദുരൂഹതയുണര്‍ത്തുന്ന സംജ്ഞയും ചിഹ്നവുമായി !!.
ബാലരമയിലെ ഇന്‍സ്പെക്ടര്‍ വിക്രം എന്ന കുറ്റാന്വേഷണ ചിത്രകഥയില്‍ നിന്നു വരെ അടിച്ചുമാറ്റിയാണ് അന്ന് തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകളെഴുതിയത് എന്ന ഞെട്ടിക്കുന്ന സത്യവും ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നു.
" മറിയം റഷീദയ്ക്ക് എയ്ഡ്സ് "
" മറിയം റഷീദ ഏഴ് കല്യാണം കഴിച്ചു.."
" ട്യൂണ പോലെ പിടയ്ക്കുന്ന മറിയം റഷീദ.."
മറിയം റഷീദയുടെ അടങ്ങത്ത തൃഷ്ണയേയും അവരുടെ ഉടലിന്റെ ഒടുങ്ങാത്ത രതിവാഞ്ചയേയുമാണ് ഈ ശീര്‍ഷകങ്ങളിലൂടെ ധ്വനിപ്പിച്ചതെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
ഈ കസര്‍ത്തുകളെല്ലാം തിരുവനന്തപുരത്തിരുന്നു കൊണ്ടായിരുന്നു.തലസ്ഥാന നഗരിയിലെ ഓഫീസിലിരുന്ന് മാലിയിലെ തെരുവുകളിലൂടെ അലഞ്ഞാണ് പത്രലേഖകര്‍ മറിയത്തിന്റെ അറിയാക്കഥകളും ഇക്കിളിക്കഥകളും ചികഞ്ഞെടിത്തത്.അന്ന് ചനലുകള്‍ ഇന്നത്തേതു പോലെ സജീവമല്ലായിരുന്നത് കൊണ്ട് തത്സംയ സംപ്രേക്ഷണങ്ങള്‍ ഇല്ലായിരുന്നു എന്നു മാത്രം
" മറിയം റഷീദ ചോര്‍ത്തിയത് നാവിക രഹസ്യങ്ങള്‍" എന്നാണ് മുത്തശ്ശിപ്പത്രത്തിന്റെ ന്യൂഡല്‍ഹി ബ്യൂറോ ചീഫ് കണ്ടെത്തി!
ഈ മാസാല വാര്‍ത്തകള്‍ വായിച്ച് മലയാളികള്‍ അന്തം വിട്ടു; കോരിത്തരിച്ചു.മറിയം റഷീദയ്ക്കൊപ്പം ശയിക്കാന്‍ ഭാഗ്യം സിദ്ധിച്ചവരെന്ന് മാധ്യമങ്ങള്‍ കണ്ടുപിടിച്ച നമ്പിനാരായണനേയും ശശികുമാറിനേയുമൊക്കെ അസൂയയോടെ നോക്കിക്കണ്ടു.ഇങ്ങനെ സര്‍ചാര്‍ജ് ചെയ്യപ്പെട്ട വായനക്കാരെ
ചാരസുന്ദരികളുടെ കഥകള്‍ക്കൊപ്പം മറിയം റഷീദയുടെ മേനിക്കൊഴുപ്പും ചേര്‍ത്ത് ഇവര്‍ ത്രസിപ്പിച്ചു. മലയാള മനോരമയും മാതൃഭൂമിയും മത്സരിച്ച് പരമ്പരയാരംഭിച്ചു. പിന്നാലെ ദീപികയും ദേശാഭിമാനിയും മംഗളവും ചാരക്കഥകള്‍ ദിവസങ്ങള്‍ നീണ്ട പരമ്പരയാക്കി.മറിയം റഷീദയ്ക്കൊപ്പം ഫൗസിയയും കഥാപാത്രമായി
എല്ലാ പത്രങ്ങളിലും മാലി വനിതകളുടെ കഥകള്‍ക്ക് പ്രാമുഖ്യം കിട്ടി. രാജ്യത്തിന്റെ പ്രതിരോധ രഹസ്യം ചോര്‍ത്തിയ ചാര വാര്‍ത്തയില്‍ നിന്ന് മാലി സുന്ദരികളുടെ കിടപ്പറ രഹസ്യങ്ങള്‍ തേടിയുള്ള യാത്രയായി പല പരമ്പരകളും മാറി. പതിനെട്ടു വര്‍ഷത്തിനുശേഷം . എല്ലാം മണ്ടത്തരമായിരുന്നെന്ന് പറഞ്ഞ് വാര്‍ത്തകളെഴുതിയ ലേഖകര്‍ നിസാരമായി കയ്യൊഴിയുമ്പോള്‍ എന്തിനായിരുന്നു,ആര്‍ക്കുവേണ്ടിയായിരുന്നു ഈ അശ്ലീലപരമ്പര സൃഷ്ടിച്ചതെന്ന ചോദ്യം ഉയരുന്നു.
ഉത്തരമുണ്ട് ആ ചോദ്യത്തിന് .അത് പിന്നാലെ പറയാം.അതിന് മുന്‍പ് മറിയം റഷീദയെ ചാരവനിതയാക്കിയ പത്രപ്രവര്‍ത്തനത്തിന്റെ പഴയ താളുകള്‍ മറിച്ച് നോക്കേണ്ടത് അനിവാര്യമാണ്
1994 ഡിസംബര്‍ 14ലെ ഒരു പ്രമുഖപത്രത്തിലെ ചാരവാര്‍ത്താ തലക്കെട്ട് ഇങ്ങനെയായിരുന്നു: . " എട്ടാമന്‍ അമ്പോ ഭയങ്കരന്‍, ' ഒര്‍മാനിയ' ! "
മറിയം റഷീദയുടെ ഉമ്മയെയും ബന്ധുക്കളെയും നേരില്‍ കണ്ട് ആ പത്രത്തിന്റെ തിരുവനന്തപുരം ലേഖകന്‍ മാലിയില്‍ നിന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇങ്ങനെ :
" എന്റെ മകളെ നശിപ്പിച്ചത് ഫൗസിയയാണ് ദൈവം അവള്‍ക്കും മാപ്പു കൊടുക്കില്ല; മറിയം റഷീദയുടെ അമ്മ ആസിഫാനു കൊച്ചുമകള്‍ പത്തുവയസുകാരി നിഷാനയെ മടിയിലിരുത്തി വിമ്മിക്കരഞ്ഞു. ഇങ്ങനെ തുടങ്ങുന്ന വാര്‍ത്തയില്‍ മറയത്തിന്റെ 7 കല്ല്യാണവും രണ്ടാഴ്ച്ച മാത്രം ആയുസുള്ള ദാമ്പത്യ ജീവിതത്തെ കുറിച്ച് ബന്ധുക്കള്‍ പറഞ്ഞതുവരെ നിറയുന്നു
എന്നാല്‍ മാലിയിലെത്തിയ ലേഖകന്‍ പലതും ഭാവനയില്‍ നിന്നാണ് പടച്ചുണ്ടാക്കിയതെന്ന് പിന്നീട് ഡോക്യുമെന്ററി ചിത്രീകരണത്തിനായി കേരളത്തിലെത്തിയ മറിയം റഷീദ വെളിപ്പെടുത്തിയിരുന്നു.
" മാലി തെരുവിലെ കാമുകിമാര്‍ "
" മറിയം തുറന്നു വിട്ട ഭൂതങ്ങള്‍ "
" പണത്തില്‍ പെണ്ണുങ്ങള്‍ വീണു "
" മതാഹരി സര്‍പ്പ സുന്ദരി മലബാര്‍ ബന്ധം "
" മാലിക്കാരിയുടെ ബാഗിലെ രഹസ്യ രേഖകള്‍ "
എന്നിങ്ങനെ പോകുന്നു മലയാള മേല്‍സൂചിപ്പിച്ച പത്രത്തിന്റെ ചാരക്കേസിനെ കുറിച്ചുള്ള അന്വേഷണത്മക പത്രപ്രവര്‍ത്തനം. മലയാള മാധ്യമ ചരിത്രത്തില്‍ നാണക്കേടിന്റെ തലക്കെട്ടുകള്‍ സമ്മാനിച്ച ഈ വാര്‍ത്തകളെ കുറിച്ച് പിന്നീട് ആ പത്രം ഒരക്ഷരം മിണ്ടിയിട്ടില്ല. കഥകള്‍ പലതും സ്വപ്നലോകത്ത് നിന്ന് മെനഞ്ഞെടുക്കുകയായിരുന്നു എന്നതാണ് സത്യം. . അട്ടിമറി നടന്നു എന്നാണ് ഇവരുടെ വാദം. എന്നാല്‍ എവിടെയാണ് ചാരക്കേസില്‍ അട്ടിമറി നടന്നതെന്ന് പറയാന്‍ ഈ ലേഖകര്‍ക്ക് ബാധ്യതയില്ലേ? നമ്പിനാരായണന് നഷ്ട് പരിഹാരം നല്‍കേണ്ടത് മാധ്യമ സ്ഥാപനങ്ങളും മാധ്യമ പ്രവര്‍ത്തകരുമാണെന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബിആര്‍പിയുടെ നിലപാട് പ്രസ്കതമാകുന്നത് ഇത് കൊണ്ടാണ്.
-സ്പെഷല്‍ ബ്രാഞ്ച് സി ഐ വിജയന്‍ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ സാമാന്യത്തിലധികം ഉയരവും ആകാരവുമുളള യുവതി വന്ന് വല്ലാതെ ആടിക്കുഴഞ്ഞു;
-മറിയം റഷീദ മാലിയില്‍ നിന്ന് ഐ എസ് ആര്‍ ഒ ഉദ്യോഗസ്ഥരുടെ 'ഉറക്കം കെടുത്താന്‍'വന്ന കാമമോഹിനി.
-ചാര നാടകത്തിന്റെ കഥകള്‍ ഇന്നുമുതല്‍.
എന്നായിരുന്നു പ്രമുഖപത്രത്തിലെ പരമ്പരയുടെ പരസ്യം. എല്ലാ പത്രങ്ങളും നീലക്കഥകളുടെ അന്വേഷണാത്മ പത്രപ്രവര്‍ത്തനമായിരുന്നു അന്ന് നടത്തിയത്. നിരവധി നിരപരാധികള്‍ ഈ മാധ്യമ വേട്ടയില്‍ പീഡിപ്പിക്കപ്പെട്ടു. മാലിയില്‍ നിന്ന് ആ പത്രം നടത്തിയ നടത്തിയ വെളിപ്പെടുത്തലുകള്‍ പച്ചക്കള്ളമായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു.
ആതിരേ,രഞ്ജി പണിക്കര്‍ തിരക്കഥയെഴുതിയ 'പത്രം' എന്ന ചലചിത്രം കണ്ടവര്‍ക്കെല്ലാം ചാരക്കഥയുടെ നിര്‍മിതി മനസ്സിലായിട്ടുണ്ട്.ആ സിനിമയിലെ ചീഫ് എഡിറ്റര്‍ കുറെ അര്‍ധനഗ്ന യുവതികളുടെ ചിത്രങ്ങള്‍ നല്‍കിയിട്ട് അവയുടെ അടിസ്ഥാനത്തില്‍ പരമ്പര എഴുതാന്‍ ആവശ്യപ്പെടുന്നത് ഓര്‍ക്കുക
നാളെ
മറിയം റഷീദയെ ചാരവനിതയാക്കിയതാരെല്ലാം
Friday, October 5, 2012
തോപ്പില്‍ രാമചന്ദ്രന്‍ പിള്ള:പെരുവിരല്‍ ഛേദിച്ചു വാങ്ങാതിരുന്ന ഗുരുപ്രസാദം
പ്രസ്ഥാനത്തിന്റെ പിളര്‍പ്പും വ്യതിയാനങ്ങളും അത്രയ്ക്കാണ് ആ മനസ്സിനെയുലച്ചത്.വിപ്ലവസ്വപ്നം പൊലിഞ്ഞ് ഹതാശയരായ ഒരു തലമുറയിലെ ശപ്താവശേഷിപ്പായിരുന്നു സാര്‍ അന്ന്.അതു കൊണ്ടാവാം തൃഷ്ണകളുടെ സഖിത്വമായി ആ ജന്മം മാറിയതെന്ന് ഞാന്‍ വിശ്വസിക്കുന്നു, ആതിരേ.പകരം വയ്ക്കാനൊന്നുമില്ലാത്ത ഒരു വിശ്വാസനഷ്ടത്തിന്റെ നീറ്റല്‍ അനുഭവിച്ചു തന്നെ അറിയേണ്ടതാണ്. .പത്രപ്രവര്‍ത്തന രംഗത്തും ചലചിത്രമേഖലയിലും ലഹരിയുടെ നുരകളിലും വേഴമ്പലിനെപ്പോലെയലഞ്ഞതും മറ്റൊന്നും കൊണ്ടല്ല.വ്യവസ്ഥാപിതമായ പല മൂല്യസങ്കല്‍പ്പങ്ങളേയും തൃണവല്‍ഗണിച്ചതും അതുമൂലമുള്ള ഹൃദയവ്യഥകളില്‍,നിരാസങ്ങളില്‍,സ്തോഭങ്ങളില്‍,തിരസ്കാരങ്ങളില്‍ സ്വയമുരുക്കിയതും ഒരു കാലം.ജീവിതത്തിന്റെ സന്ദിഗ്ദ്ധതകളില്‍,പരാജയങ്ങളില്‍,നിസാരവത്ക്കരണങ്ങളില്‍,പുറംതള്ളലുകളില്‍,കൃതഘ്നതകളില്‍,നിസ്വാവസ്ഥകളിലൊക്കെ അവയ്ക്ക് മുഖാമുഖം നിന്ന് ആത്മനിന്ദയനുഭവിച്ചത് മറ്റൊരു കാലം.
ആതിരേ,പത്രപ്രവര്‍ത്തന മേഖലയില്‍ ഏകലവ്യനായിത്തുടങ്ങിയ എന്നില്‍ ഗുരുപ്രസാദം ചൊരിഞ്ഞെന്റെ അക്ഷരങ്ങള്‍ക്ക് മൂര്‍ച്ചയേകിയ , നിലപാടുകള്‍ക്ക് നട്ടെല്ലുറപ്പ് നല്‍കിയ ഗുരുവര്യന്മാരുണ്ട്.പെരുവിരല്‍ ഛേദിച്ചു വാങ്ങാത്ത ദ്രോണാചാര്യന്മാര്‍.മാത്യൂ കദളിക്കാട്,തോപ്പില്‍ രാമചന്ദ്രന്‍ പിള്ള ,വി.കെ.ബി.നായര്‍,ജോയ് തിരുമൂലപുരം,കെ.എം.റോയ്,ഡോ.സെബാസ്റ്റ്യന്‍ പോള്‍.എന്റെമാത്രം ഗുരുകൃപകള്‍. ചൊവ്വാഴ്ച (4-10-2012) തോപ്പില്‍ രാമചന്ദ്രന്‍ പിള്ള സാര്‍ നോവിറ്റിക്കുന്ന ഓര്‍മ്മയായി, ആതിരേ!
വിപ്ലവാവേശവും കവിതയും തിളയ്ക്കുന്ന അക്ഷരങ്ങളിലൂടെയാണ്,ആതിരേ, സാറിനെ പരിചയപ്പെടുന്നത്.ആദ്യം പരിചിതമായത് സാറിലെ പത്രപ്രവര്‍ത്തകനെയാണ്.അടിയന്തിരാവസ്ഥക്കാലത്ത് കോട്ടയം സിഎംഎസ് കോളേജില്‍ ബിരുദവിദ്യാര്‍ത്ഥിയായിരുന്നു ഞാന്‍.രാജന്റെ ദുരന്തം നിരോധിത ലഘുലേഖകളില്‍ നിന്നറിഞ്ഞ് ക്ഷോഭവും പകയും മനസ്സില്‍ ലാവയായെരിഞ്ഞ നാളുകള്‍.അടിച്ചേല്‍പ്പിച്ച അച്ചടക്കത്തിന്റെ ഉള്‍പ്പിരിവുകളില്‍ അതു തിളച്ചുമറിഞ്ഞൊടുങ്ങാതെ കിടന്നു;ഇന്നും കിടക്കുന്നു.രാജന്‍ പറഞ്ഞ കഥയെന്ന സിനിമകണ്ട് വിക്കേരിയസ് സാറ്റിസ്ഫാക്ഷനിലൂടെ രാജന്റെ കൊലയാളികളോട് പ്രതികാരം തീര്‍ക്കാന്‍ മാത്രമേ അന്നു കഴിഞ്ഞിരുന്നുള്ളൂ,ആതിരേ...
പിന്നാലെയാണ് രാജനെ പഞ്ചസാരയും പെട്രോളും ചേര്‍ത്ത് കത്തിച്ച് ചാരമാക്കി പുഴയിലൊഴുക്കുകയായിരുന്നു എന്ന ഞെട്ടിക്കുന്ന സത്യം തോപ്പില്‍ സാറില്‍ നിന്നറിഞ്ഞത്.'രാജന്‍:എന്തെന്തു മോഹങ്ങളായിരുന്നു;എത്രകിനാവുകളായിരുന്നു','മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച നാടകീയ തിരോധാനം' എന്നീ ശീര്‍ഷകങ്ങളിലെത്തിയ റിപ്പോര്‍ട്ടുകള്‍ അന്ന് എന്തൊരാവേശത്തോടെയായിരുന്നു സഹപാഠികളായിരുന്ന രാമദാസും,ഫിലിപ്പും ബേബിയും മാത്യൂ ജോസഫുംചന്ദ്രനും ഞാനുമൊക്കെ വായിച്ചത്.ഒരു തോക്ക് കിട്ടിയിരുന്നെങ്കില്‍ ജയറാം പടിക്കലിനേയും ലക്ഷ്മണയേയും പുലിക്കോടന്‍ നാരായണനേയും മധുസൂദനനേയും ഒറ്റവെടിക്ക് വകവരുത്താന്‍ കൊതിച്ച, അതിനായി ഒരുപാടൊരുപാട് ആശിക്കുകയും പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്ത അസ്വസ്ഥതാഭരിതമായ,സംത്രാസദിവസങ്ങള്‍..
രാജനിലൂടെയാണ് തോപ്പില്‍ രാമചന്ദ്രന്‍ പിള്ളയെന്ന പത്രപ്രവര്‍ത്തകനേയും പിന്നീട് നോവലിസ്റ്റിനേയും പരിചയപ്പെടുന്നത്.ഏകലവ്യനേപ്പോലെ അകലേ നിന്നുകൊണ്ടുള്ള ആരാധന.അക്ഷരങ്ങളിലൂടെയുള്ള ഉപാസന.അങ്ങനെ 'സര്‍പ്പങ്ങള്‍ മയങ്ങുന്ന താഴവര' 'ശംഖ്‌വീണുടയുന്നു' 'കാദംബരി"വേണാട്ട് സിംഹം"ചരിത്രപൗര്‍ണമി'എന്നീ നോവലുകള്‍ അവയുടെ പ്രമേയപരമായ പ്രത്യേകതകളാലല്ല അനുവാചകഹൃദയങ്ങളെ കൊരുത്തുവലിച്ചത്,മറിച്ച് അവതരണത്തിലെ കവിതയായിരുന്നു വേറിട്ടതും സവിശേഷവുമായതും .തൃഷ്ണകളുടെ വര്‍ണനങ്ങളിലെ പദങ്ങളുടെ മേളപ്പെരുക്കം മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയെയാണ് , ആതിരേ അനുസ്മരിപ്പിച്ചത്.
"ദേവൂ" അയാള്‍ മന്ത്രിച്ചു
"ന്തോ" അവളാ മാറിലേയ്ക്കുതിര്‍ന്നു .,
തോപ്പില്‍ രാമചന്ദ്രന്‍ പിള്ള സാറിന്റെ പ്രണയ -രതി വര്‍ണനകള്‍ ഓര്‍മ്മകളിലിന്നും പുതുമഞ്ഞിന്‍ കുളുര്‍ത്തൂവലാണ്...
കവിത തന്നെയായിരുന്നു സാറിന്റെ ഗദ്യം.ചിന്തകളിലേയ്ക്ക് ,ബോധത്തിലേയ്ക്ക്,അനുഭൂതികളിലേയ്ക്ക് പീയൂഷമായിറ്റുന്ന പദാവലികളും പ്രയോഗങ്ങളും.സ്തംഭിച്ചിരുന്നു പോയിട്ടുണ്ട് ആ അക്ഷരസംഘാതങ്ങള്‍ക്ക് മുന്നില്‍ ഒത്തിരിയൊത്തിരി വട്ടം."അഗ്നിവര്‍ണപ്പട്ടുസാരി" " ഉഷഃശുക്രതാരമുണരും മുന്‍പേ" തുടങ്ങിയുള്ള പ്രയോഗങ്ങള്‍ എത്രയോ വട്ടം കടംകൊണ്ടുപയോഗിച്ചിട്ടുണ്ട്.
അക്ഷരങ്ങളുടെ ഈ തലത്തില്‍ വച്ചാണ് ആതിരേ, സാറിലെ കമ്മ്യൂണിസ്റ്റിന്‍ പരിചയപ്പെടുന്നത്.കൊല്ലം എസ്‌എന്‍ ,എസ്ഡി, യൂണിവേഴ്സിറ്റി കോളേജുകളില്‍ പഠനം പൂര്‍ത്തിയാക്കി കമ്മ്യൂണിസ്റ്റ് വിദ്യാര്‍ത്ഥി സംഘടനയിലൂടെ സജീവ രാഷ്ട്രിയത്തിന്റെ ഭാഗമായതും,എസ്ഡി കോളേജ് യൂണിയന്‍ ചെയര്‍മാനായതും 1957ല്‍ കേരള യൂണിവേഴ്സിറ്റിയുടെ പ്രതിനിധി സംഘത്തിലംഗമായി അഖിലേന്ത്യാ പര്യടനം നടത്തിയതും പിന്നീട് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കായംകുളം താലൂക്ക് സെക്രട്ടറിയായതും നിരവധി തവണ ജയില്‍വാസമനുഭവിച്ചതുമെല്ലാം സാറന്ന് പങ്കുവച്ചത് നിസംഗനായി,നിര്‍മമനായാണ്.പ്രസ്ഥാനത്തിന്റെ പിളര്‍പ്പും വ്യതിയാനങ്ങളും അത്രയ്ക്കാണ് ആതിരേ ആ മനസ്സിനെയുലച്ചത്.വിപ്ലവസ്വപ്നം പൊലിഞ്ഞ് ഹതാശയരായ ഒരു തലമുറയിലെ ശപ്താവശേഷിപ്പായിരുന്നു സാര്‍ അന്ന്.
അതു കൊണ്ടാവാം തൃഷ്ണകളുടെ സഖിത്വമായി ആ ജന്മം മാറിയതെന്ന് ഞാന്‍ വിശ്വസിക്കുന്നു, ആതിരേ.പകരം വയ്ക്കാനൊന്നുമില്ലാത്ത ഒരു വിശ്വാസനഷ്ടത്തിന്റെ നീറ്റല്‍ അനുഭവിച്ചു തന്നെ അറിയേണ്ടതാണ്. .പത്രപ്രവര്‍ത്തന രംഗത്തും ചലചിത്രമേഖലയിലും ലഹരിയുടെ നുരകളിലും വേഴമ്പലിനെപ്പോലെയലഞ്ഞതും മറ്റൊന്നും കൊണ്ടല്ല.വ്യവസ്ഥാപിതമായ പല മൂല്യസങ്കല്‍പ്പങ്ങളേയും തൃണവല്‍ഗണിച്ചതും അതുമൂലമുള്ള ഹൃദയവ്യഥകളില്‍,നിരാസങ്ങളില്‍,സ്തോഭങ്ങളില്‍,തിരസ്കാരങ്ങളില്‍ സ്വയമുരുക്കിയതും ഒരു കാലം.ജീവിതത്തിന്റെ സന്ദിഗ്ദ്ധതകളില്‍,പരാജയങ്ങളില്‍,നിസാരവത്ക്കരണങ്ങളില്‍,പുറംതള്ളലുകളില്‍,കൃതഘ്നതകളില്‍,നിസ്വാവസ്ഥകളിലൊക്കെ അവയ്ക്ക് മുഖാമുഖം നിന്ന് ആത്മനിന്ദയനുഭവിച്ചത് മറ്റൊരു കാലം.
പിന്നെ എല്ലാ പ്രലോഭങ്ങങ്ങളെയുമൊതുക്കി മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ സ്വയം തടവുകാരനാക്കി കഴിഞ്ഞനാളുകള്‍.മുന്‍പ് 'അണിയാത്തവളകള്‍'എന്ന സിനിമയ്ക്ക് തിരക്കഥ രചിക്കുകയും 'രാധയെന്ന പേണ്‍കുട്ടി'എന്ന ബാലചന്ദ്രമേനോന്‍ ചിത്രത്തില്‍ വില്ലന്‍ വേഷമണിയുകയും ചെയ്ത കമ്മ്യൂണിസ്റ്റായിരുന്ന തോപ്പില്‍ രാമചന്ദ്രന്‍ പിള്ള സാര്‍ 'നിന്റെ രാജ്യം വരേണമേ' എന്ന ഡോക്യുമെന്ററി തിരക്കഥയെഴുതി സംവിധാനം ചെയ്ത് മനസ്താപത്തിന്റെ പ്രായശ്ചിത്തത്തിന്റെ പര്യായവുമായി.
പിന്നീടുള്ള ഇടവേളകളിലെ കണ്ടുമുട്ടലുകളില്‍ പ്രായത്തിന്റെ അവശതകള്‍ തീണ്ടാത്ത പ്രസരിപ്പായിരുന്നു , ആതിരേ,എനിക്ക് രാമചന്ദ്രന്‍ പിള്ള സാര്‍. വാക്കുകളില്‍ ഭാവങ്ങളില്‍ യുവത്വത്തിന്റെ 'ചുറ്റിക്കളികള്‍' അപ്പോഴുമവാഹിക്കുമായിരുന്നു .നാല് വര്‍ഷം മുന്‍പ്, ഞാന്‍ ചീഫ് എഡിറ്ററായിരുന്ന 'വാസ്തവം'പത്രത്തിന്റെ പ്രസിദ്ധീകരണത്തിന്റെ നൂറാം ദിവസം ആശിര്‍വദിക്കാനെത്തിയത് രാമചന്ദ്രന്‍ പിള്ള സാറായിരുന്നു.അക്കാര്യം ആവശ്യപ്പെട്ടപ്പോള്‍ ഒരു നിമിഷം ആലോചിക്കാതെ വരാമെന്ന് സമ്മതിക്കുകയായിരുന്നു.അന്ന് മകനും എന്റെ സുഹൃത്തും ചന്ദ്രികയുടെ സബ് എഡിറ്ററുമായ ജയറാം തോപ്പിലിന്റെ കര്‍ശന നിയന്ത്രണത്തിന്‍ കീഴില്‍ വിശ്രമ ജീവിതത്തിലായിരുന്നു സാര്‍.ജയറാമിനെ അറിയിക്കാതെയാണ് അന്നു പുറത്തിറങ്ങിയത്."ഒളിച്ചെത്തിയതാണ്.പെട്ടെന്നു പോണം" എന്നുപറഞ്ഞാണ് ഞങ്ങളെ അനുഗ്രഹിച്ചത്
നിയോഗമാകണം,മലയാളം വിക്കിപീഡിയയില്‍ രാമചന്ദ്രന്‍ സാറിന്റെ ഇമേജ് തിരഞ്ഞപ്പോള്‍: ലഭിച്ചത് അന്നത്തെ ചടങ്ങിന്റെ ഫോട്ടോയും റിപ്പോര്‍ട്ടുമാണ്.ആ ഫോട്ടോയും റിപ്പോര്‍ട്ടും ഇതിനൊപ്പം.
ഇല്ല ഇനി സാറില്ല.നഷ്ടമാണ് സംഭവിച്ചത്.നോവുന്നുണ്ട്.പക്ഷെ കരയില്ല.ആതിരേ,ഒരു മരണവും കരയാനുള്ളതല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു.ദൗത്യം തീര്‍ന്നാല്‍ ജീവിതത്തില്‍ നിന്ന് നിഷ്ക്രമിക്കണം.അതില്‍ അനുരഞ്ജനമില്ല.പുഷ്കലമാണ് സാറിനെക്കുറിച്ചുള്ള എന്റെ ഓര്‍മ്മകള്‍.ആ സന്തുഷ്ടിയില്‍ ഞാന്‍ നമ്രശിരസ്കനാകുന്നു.പിതൃവിയോഗത്തില്‍ ദുഃഖിക്കുന്ന പ്രിയ ചങ്ങാതി ജയറാം തോപ്പിലിനെ മനസ്സുകൊണ്ടാശ്ലേഷിക്കുന്നു.സര്‍ഥകമായിരുന്ന ഒരു ജീവിതം കവര്‍ന്നെടുത്ത് മരണവും ധന്യമായിരിക്കുന്നു,ആതിരേ..
സത്യത്തിനും നീതിക്കും വേണ്ടി പീഡാനുഭവങ്ങള്‍ സഹിക്കാന്‍ പത്രപ്രവര്‍ത്തകര്‍ തയ്യാറാവണം:തോപ്പില്‍ രാമചന്ദ്രപിള്ള
കൊച്ചി: സത്യത്തിനും നീതിക്കും വേണ്ടി പീഡാനുഭവങ്ങള്‍ സഹിക്കാന്‍ പത്രപ്രവര്‍ത്തകര്‍ തയ്യാറാവണമെന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകനും കേരളശബ്ദം മുന്‍ പത്രാധിപരുമായ തോപ്പില്‍ രാമചന്ദ്രപിള്ള. 'വാസ്തവം' ദിനപത്രത്തിന്റെ നൂറാംദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനുദിനം മാറിവരുന്ന ലോകത്ത് വായനക്കാരുടെ മാറുന്ന അഭിരുചികള്‍ക്കനുസരിച്ച് പത്രപ്രവര്‍ത്തനത്തിലും മാറ്റമുണ്ടാകണം. ഇപ്പോള്‍ പൊതുവെ കണ്ടുവരുന്ന പ്രവണതകള്‍ ആശാവഹമല്ല. അധികാര സ്ഥാനങ്ങളെ പ്രീണിപ്പിക്കാനും സമ്പന്നവര്‍ഗത്തിന്റെ വൃത്തികേടുകള്‍ക്ക് കൂട്ടുനില്‍ക്കാനും പത്രപ്രവര്‍ത്തകര്‍ മുന്നോട്ടുവരുന്നത് നാടിനെ പിന്നോട്ടുനയിക്കും അദ്ദേഹം പറഞ്ഞു.
'ഭയകൗടില്യ ലോഭങ്ങള്‍ വളര്‍ക്കില്ലൊരു നാടിനെ' എന്ന് സ്വദേശാഭിമാനി മുഖപ്രസംഗമെഴുതിയ ചരിത്രം നാം ഓര്‍ക്കണം. ഈശ്വരന്‍ തെറ്റു ചെയ്താലും ഞാനത് റിപ്പോര്‍ട്ട് ചെയ്യും എന്ന സ്വദേശാഭിമാനിവചനം പത്രപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന പാഠമാകണമെന്നും തോപ്പില്‍ രാമചന്ദ്രന്‍പിള്ള പറഞ്ഞു.
Monday, October 1, 2012
ഈ ഒക്ടോബര്‍ രണ്ടിന് ഗാന്ധിജിയുടെ പ്രസക്തി എന്താണ്
സത്യഗ്രഹം എന്നാല്‍, സത്യത്തെ മുറുകെ പിടിച്ചുകൊണ്ടുള്ള പോരാട്ടമായിരുന്നു ഗാന്ധിജിക്കെങ്കില്‍ ഇന്നത്തെ ഗാന്ധിയന്മാര്‍ക്ക് സത്യം ത്യജിച്ചുകൊണ്ടുള്ള അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് മറയിടാനുള്ള ഖദര്‍ തുണിക്കഷണമാണത്. ഗാന്ധിയുടെ ധര്‍മ്മ സമര പ്രസ്ഥാനത്തെയാണ് ആധുനിക ഇന്ത്യയിലെ വ്യാജ ഗാന്ധിമാരും ഗാന്ധിയന്മാരും വ്യഭിചരിച്ച് പോക്കറ്റ് വീര്‍പ്പിക്കാനുള്ള കുറുക്കു വഴിയാക്കി മാറ്റിയത്. ആ വ്യാജഗാന്ധിമാര്‍ കരിമ്പൂച്ചകളുടെ സംരക്ഷണത്തില്‍ ശീതികരിച്ച പഞ്ചനക്ഷത്ര മാളികകളില്‍, ജനങ്ങളുടെ നികുതിപ്പണം ധൂര്‍ത്തടിച്ച് ഇന്ത്യയെയും ഇന്ത്യക്കാരനെയും വീണ്ടും പാശ്ചാത്യ ശക്തികള്‍ക്ക് അടിമകളാക്കാന്‍ ശ്രമിക്കുമ്പോള്‍ ഗാന്ധിജിയും ഇന്ത്യയുടെ മോചനത്തിന് ആ മനുഷ്യന്‍ സഹിച്ച ത്യാഗങ്ങളും ഓര്‍മ്മകളില്‍ കൈപ്പുനീരായി കിനിഞ്ഞിറങ്ങുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഈ കാലത്തിന് യോജിക്കാത്ത ഇന്ത്യക്കാരനാണ് എന്നാണ് നിങ്ങളുടെ തലക്കുറി.
"ഈ ഭൂമുഖത്ത് ഇതുപോലൊരു മനുഷ്യന്‍ രക്തമാംസാദികളോടെ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കാന്‍ വരും തലമുറ തയ്യാറായില്ലെന്നുവരും." രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെക്കുറിച്ച് വിശ്രുത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ നടത്തിയ ഈ നിരീക്ഷണം അക്ഷരം പ്രതി സാര്‍ത്ഥമാകുന്ന വര്‍ത്തമാനകാലത്തില്‍ ,ആതിരേ,ഒരിക്കല്‍ കൂടി ഒക്ടോബര്‍ രണ്ട്-ഗാന്ധി ജയന്തിയും രാജ്യാന്തര അഹിംസാ ദിനവും കടന്നു വരികയാണ്.
ഇന്നും, വിവേകത്തോടെ വിലയിരുത്തുന്നവര്‍ക്കെല്ലാം അത്ഭുത പ്രതിഭാസവും മഹത്വമേറെ നിറഞ്ഞ ജീവിത ഗാഥയുമാണ് മഹാത്മാഗാന്ധി. സത്യഗ്രഹം, നിസ്സഹകരണം, ആത്മത്യാഗം എന്നീ മൂന്ന് ആയുധങ്ങളോടെ ഭാരതീയരെ, സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരെ അണിനിരത്തി സ്വാതന്ത്ര്യം നേടിയെടുത്ത കറതീര്‍ന്ന ദേശസ്നേഹവും കളങ്കമറ്റ പൗരാവകാശ പ്രതിബദ്ധതയുമായിരുന്നു മഹാത്മാജി. അതുകൊണ്ടാണ് "ഗാന്ധിജി വെറുമൊരു മനുഷ്യനല്ല, ഒരു പ്രതിഭാസമാണ്. നന്മ ഇത്രയേറെ ഉണ്ടാകുന്നത് അപകടകരമാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു എന്ന് ലോകാരാധ്യനായ നാടകകൃത്ത് ബര്‍ണാഡ് ഷാ മഹാത്മാഗാന്ധിയെ വിലയിരുത്തിയത്.
ആതിരേ,അര്‍ദ്ധനഗ്ന ഫക്കീര്‍ എന്നും കുഞ്ഞുകുരുവി എന്നുമൊക്കെ അല്‍പ്പം ബഹുമാനവും അതിലേറെ അവഹേളനവും തിരുകി അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ വിശേഷിപ്പിച്ച സാധാരണ മനുഷ്യന്‍ അസാധാരണമായ മനഃശക്തിയും അനന്യമായ നേതൃപാടവവും കൊണ്ട് 60 കോടി ജനങ്ങളെ നയിച്ച് ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ മുട്ടു കുത്തിച്ച ഗാന്ധിജി വര്‍ത്തമാനകാല ഇന്ത്യയില്‍ കേവലാര്‍ത്ഥത്തില്‍ തന്നെ ബിംബമാക്കപ്പെട്ടിരിക്കുകയാണ്.
ഏതെല്ലാം സാമൂഹിക-ഭരണ ഭീകരതകള്‍ക്കെതിരായാണോ ഗാന്ധിജി ഭാരതീയരെ നയിച്ചത്, ഏതെല്ലാം സാമുദായിക-ജാതീയ തിന്മകള്‍ക്ക് എതിരായാണോ ഗാന്ധിജി ഭാരതത്തിലെ ദുര്‍ബല-മര്‍ദ്ദിത വിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ട് വന്നത് ആ ശാപങ്ങള്‍ എല്ലാം വര്‍ദ്ധിത വീര്യത്തോടെ ഇന്ത്യന്‍ ഭരണരംഗത്തും സാമൂഹിക രംഗത്തും മതസാമുദായിക രംഗത്തും പൈശാചികമായി പിടിമുറുക്കിയലറുന്ന അസ്വസ്ഥതാ ജനകമായ വര്‍ത്തമാനകാലത്ത് ഗാന്ധിജിയുടെ പ്രസക്തി ഏറുന്നു എന്ന് പറയുന്നത് രാഷ്ട്രീയക്കാരന്റെ കണ്ഠക്ഷോഭമല്ല, ആതിരേ. മറിച്ച് നീതിക്കും ന്യായത്തിനും നന്മയ്ക്കും ധര്‍മ്മത്തിനും വേണ്ടി കൊതിക്കുന്ന ഓരോ ഭാരതീയന്റെയും പ്രാര്‍ത്ഥനയാണ്. ഗാന്ധിജിയുടെ നാമം ധരിച്ച് ഇന്ത്യയെയും അതിന്റെ ഈടുവയ്പ്പുകളെയും സ്വയം ശീര്‍ഷത്വത്തെയും പാശ്ചാത്യ മൂലധന ശക്തികള്‍ക്കും സൈനിക ശക്തികള്‍ക്കും അടിയറ വയ്ക്കാന്‍ അടിവലി നടത്തുന്ന നെഹൃപരമ്പരയുടെ ഭരണത്തില്‍ അവകാശങ്ങളെല്ലാം കവര്‍ന്നെടുക്കപ്പെട്ട് കേവല മനുഷ്യനായി ജീവിക്കാനുള്ള സാഹചര്യങ്ങള്‍ പോലും നിഷേധിക്കപ്പെട്ട് ആഗോളീകരണ കാലത്തെ സമ്പദ്ശക്തികളുടെ അടിമകളായി ഇന്ത്യക്കാരന്‍ നരകിക്കുമ്പോള്‍ ഗാന്ധിജിയെപ്പോലെയുള്ള ഒരു നേതൃത്വത്തിനുവേണ്ടി പ്രാര്‍ത്ഥനകള്‍ ഉയരുന്നത് സ്വാഭാവികം.
അറിയാമായിരിക്കാം; ജീവിക്കാന്‍ ഏറെ അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ടാണ് 'ബിലാത്തി'യില്‍ പോയി ബാരിസ്റ്റര്‍ അറ്റ് ലോ എന്ന ബിരുദം നേടാന്‍ മോഹന്‍ദാസ് കരം ചന്ദ് ഗാന്ധിക്ക് കഴിഞ്ഞത്. നിയമബിരുദം നേടി നാട്ടില്‍ തിരിച്ചെത്തി ബ്രിട്ടീഷുകാര്‍ക്കുവേണ്ടി നിയമങ്ങള്‍ വ്യാഖ്യാനിച്ച് പതിനായിരങ്ങള്‍ മകന്‍ സമ്പാദിക്കും എന്നായിരുന്നു മോഹന്‍ദാസ് കരം ചന്ദ് ഗാന്ധിയുടെ പിതാവ് സ്വപ്നം കണ്ടത്. പക്ഷേ, മോഹന്‍ദാസില്‍ കാലം ഏല്‍പ്പിച്ച ദൗത്യം മറ്റൊന്നായിരുന്നു. സ്വന്തം കുടുംബത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനമല്ല മറിച്ച്, ഇന്ത്യയിലെ കോടാനുകോടി ജനങ്ങളുടെ രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക-സാമുദായിക സ്വാതന്ത്ര്യവും ഉയര്‍ച്ചയും പ്രയോഗത്തില്‍ കൊണ്ടുവരാനുള്ള മാര്‍ഗ്ഗവും ലക്ഷ്യവും ആയിരുന്നു ഗാന്ധിജി.
ആതിരേ,അതിനായി അദ്ദേഹം അവലംബിച്ച സമര മാര്‍ഗ്ഗങ്ങളാണ് ഇന്നും വേറിട്ടു നില്‍ക്കുന്നത്; ഇന്നും അപഹസിക്കപ്പെടുന്നതും. സത്യഗ്രഹം എന്നാല്‍, സത്യത്തെ മുറുകെ പിടിച്ചുകൊണ്ടുള്ള പോരാട്ടമായിരുന്നു ഗാന്ധിജിക്കെങ്കില്‍ ഇന്നത്തെ ഗാന്ധിയന്മാര്‍ക്ക് സത്യം ത്യജിച്ചുകൊണ്ടുള്ള അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് മറയിടാനുള്ള ഖദര്‍ തുണിക്കഷണമാണത്. ഗാന്ധിയുടെ ധര്‍മ്മ സമര പ്രസ്ഥാനത്തെയാണ് ആധുനിക ഇന്ത്യയിലെ വ്യാജ ഗാന്ധിമാരും ഗാന്ധിയന്മാരും വ്യഭിചരിച്ച് പോക്കറ്റ് വീര്‍പ്പിക്കാനുള്ള കുറുക്കു വഴിയാക്കി മാറ്റിയത്. ആ വ്യാജഗാന്ധിമാര്‍ കരിമ്പൂച്ചകളുടെ സംരക്ഷണത്തില്‍ ശീതികരിച്ച പഞ്ചനക്ഷത്ര മാളികകളില്‍, ജനങ്ങളുടെ നികുതിപ്പണം ധൂര്‍ത്തടിച്ച് ഇന്ത്യയെയും ഇന്ത്യക്കാരനെയും വീണ്ടും പാശ്ചാത്യ ശക്തികള്‍ക്ക് അടിമകളാക്കാന്‍ ശ്രമിക്കുമ്പോള്‍ ഗാന്ധിജിയും ഇന്ത്യയുടെ മോചനത്തിന് ആ മനുഷ്യന്‍ സഹിച്ച ത്യാഗങ്ങളും ഓര്‍മ്മകളില്‍ കൈപ്പുനീരായി കിനിഞ്ഞിറങ്ങുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഈ കാലത്തിന് യോജിക്കാത്ത ഇന്ത്യക്കാരനാണ് എന്നാണ് നിങ്ങളുടെ തലക്കുറി.
ശ്രദ്ധിക്കണം. ദ്രോഹം ചെയ്യുന്നവനോട് നന്മ ചെയ്താല്‍ അവന്‍ തിന്മയെപ്പറ്റി ബോധവാനാകും അതാണ് ഉന്നതമായ പ്രവര്‍ത്തി എന്നര്‍ത്ഥം വരുന്ന ഒരു ഗുജറാത്തി കവിതയില്‍ നിന്നും പിന്നീട് യേശുദേവന്റെ ഉപദേശങ്ങളില്‍ നിന്നുമാണ്, ആതിരേ, സത്യഗ്രഹം എന്ന ധര്‍മ്മ സമര പ്രസ്ഥാനം ഗാന്ധിജിയില്‍ ഉരുവം കൊണ്ടത്. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരുടെ സ്വാതന്ത്ര്യപ്പോരാട്ടത്തിന് നാമകരണം ചെയ്യാന്‍ പുതിയൊരു സംഞ്ജ കണ്ടെത്താന്‍ ഗാന്ധിജി തീരുമാനിച്ചു. എത്ര ശ്രമിച്ചിട്ടും അതിന് കഴിയാതെ വന്നപ്പോള്‍ ഗാന്ധിജിയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന ഇന്ത്യന്‍ ഒപ്പീനിയന്‍ എന്ന പത്രത്തില്‍ നല്ല പേര് നിര്‍ദ്ദേശിക്കുന്നവര്‍ക്ക് സമ്മാനം നല്‍കുമെന്ന് ഗാന്ധിജി പ്രഖ്യാപിച്ചു. അങ്ങനെ 'സദാ ഗ്രഹ' (സത്-സത്യം; ആഗ്രഹ-ഉറച്ചു നില്‍ക്കല്‍) എന്ന വാക്കിന് മഗന്‍ലാല്‍ ഗാന്ധി രൂപം നല്‍കി. ആ വാക്കില്‍ നിന്നാണ് സത്യഗ്രഹത്തിന്റെ നിഷ്പത്തി.
1906 സെപ്തംബര്‍ 11-നാണ് ഗാന്ധിജിയുടെ ആദ്യത്തെ സത്യഗ്രഹ സമരം ദക്ഷിണാഫ്രിക്കയില്‍ നടന്നത്. കഠിനമായ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നിട്ടും തോറ്റുകൊടുക്കാന്‍ തയ്യാറാകാതെ അദ്ദേഹം സത്യഗ്രഹ സമരം തുടര്‍ന്നും നയിച്ചു. അന്തിമ വിജയം ഗാന്ധിജിക്കായിരുന്നു. പരാജയം സംഭവിച്ച അന്നത്തെ ഭരണാധികാരികള്‍ പറഞ്ഞത് ഇങ്ങനെയാണ്: "ഇതിനെക്കാള്‍ മൂര്‍ച്ചയുള്ള ഒരായുധവും ലോകം ഇന്നേവരെ കണ്ടുപിടിച്ചിട്ടില്ല. മിസ്റ്റര്‍ ഗാന്ധിയെക്കാള്‍ ധീരനായ ഒരു യുദ്ധസാരഥിയേയും ഞങ്ങള്‍ കണ്ടിട്ടില്ല." ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിന്റെ ഹിംസയ്ക്കുമേല്‍ അഹിംസയുടെ വിജയത്തിലൂടെ ലോകത്തിന് പുതിയൊരു ധര്‍മ്മ സമരരീതി പരിചയപ്പെടുത്തിയ ഗാന്ധിജിയുടെ നാട്ടിലാണ് ആവര്‍ത്തിക്കട്ടെ വ്യാജ ഗാന്ധിമാര്‍ ഹിംസാത്മകമായ സാമ്പത്തിക നയങ്ങളും വഞ്ചന നിറഞ്ഞ ഭരണനടപടികളും കൊണ്ട് ഗാന്ധിജി മോചിതരാക്കിയ ഇന്ത്യക്കാരുടെ പിന്‍മുറക്കാരെ പാശ്ചാത്യ സാമ്പത്തിക ശക്തികള്‍ക്ക് അടിയറ വയ്ക്കാന്‍ വിടുപണി ചെയ്യുന്നത്.
ആതിരേ,ഇത്തരം ഒരു ദുരവസ്ഥയിലേക്ക് തന്റെ രാഷ്ട്രം നിപതിക്കുമെന്ന് ഭ്രമാത്മകമായ ചിന്തയിലെങ്കിലും ഗാന്ധിജിക്ക് തോന്നലുണ്ടായിരുന്നുവെങ്കില്‍, എനിക്കുറപ്പുണ്ട് അദ്ദേഹം ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിയെടുക്കില്ലായിരുന്നു . ഈ ഗാന്ധി ജയന്തി ദിനത്തിലും രാജ്യാന്തര അഹിംസാദിനത്തിലും പ്രസക്തമാകുന്ന വാസ്തവം അതാണ്; അതു മാത്രമാണ്. മരണാനന്തര ജീവിതം യാഥാര്‍ത്ഥ്യമാണെങ്കില്‍ ആതിരേ, ഗാന്ധിജി ആത്മനിന്ദകൊണ്ട് ഇപ്പോള്‍ ഉരുകുകയായിരിക്കും; വ്യാജ ഗാന്ധി-ഗാന്ധിയന്മാരെ മനസ്സുരുകി ശപിക്കുകയുമായിരിക്കും.
Subscribe to:
Posts (Atom)






