Monday, February 23, 2015
`ജനകീയ ഇടത്‌പക്ഷത്തിന് നേതൃത്വം നല്‍കുക എന്നതാണ് വിഎസില്‍ നിന്ന് കേരളം പ്രതീക്ഷിക്കുന്നത്
ഫാസിസത്തിന്റെ ചൂരുമണക്കുന്ന ആ രാഷ്ട്രീയ വഞ്ചനയ്‌ക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച് പാര്‍ട്ടിയില്‍ നിന്ന് പുറത്തുവന്ന് ജനകീയ ഇടതുപക്ഷ ശക്തികളെ ഏകോപിപ്പിക്കുകയാണ് കാലം വിഎസില്‍ നിന്ന് പ്രതീക്ഷിക്കുന്ന സമകാലീന ദൗത്യം.യൂറോപ്പിലെങ്ങും ഗ്രീസിലും ഉയര്‍ന്നുവന്നിട്ടുള്ള ജനകീയ ഇടതുപക്ഷ മുന്നേറ്റം പോലെ ,ഡല്‍ഹിയില്‍ രൂപം കൊണ്ട ജനപക്ഷ പ്രതിഷേധം പോലെ ഒന്ന് കേരളത്തില്‍ പുഷ്‌കലമാകാന്‍ വിഎസ് സംഘടനാപരമായ `വേലി'ക്കെട്ടുകളെല്ലാം പൊട്ടിച്ചെറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.രാഷ്ട്രീയ നിഷ്‌ക്രിയത്വത്തില്‍ നിന്നും വര്‍ഗീയ ചേരിതിരിവില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍ അത്തരമൊരു ദൗത്യം അനിവാര്യമാണ്.വിഎസിന് മാത്രമേ അതിന് വഴിമരുന്നിടാന്‍ കഴിയൂ.അതിന് വിഎസ് സന്നദ്ധമാകുന്ന മുഹൂര്‍ത്തത്തിനായാണ് കേരളീയ പൊതുസമൂഹം വെമ്പലോടെ കാത്തിരിക്കുന്നത്.അല്ലാതെ പുതിയ പാര്‍ട്ടി സെക്രട്ടറിയുടെ നേതൃത്വത്തില്‍ സിപിഎം ജനകീയ പ്രശ്‌നങ്ങളെ എങ്ങനെ അഭിസംബോധന ചെയ്യുമെന്ന് അറിയാനല്ല.
ഇന്ത്യയിലെ ഇടതുപക്ഷ പാര്‍ട്ടികള്‍ ,പ്രത്യേകിച്ച് സിപിഎം അതിന്റെ ഏറ്റവും `ഭീകരമായ' പ്രത്യയശാസ്‌ത്ര ജീര്‍ണതയെ അഭിമുഖീകരിക്കുമ്പോള്‍ ഒരുവശത്ത് അച്യുതാനന്ദനും മറുവശത്ത് പിണറായിയും നിന്നുകൊണ്ട് ഉത്‌പാദിപ്പിക്കുന്ന വിഭാഗിയതയുടെ രീതിശാസ്‌ത്രങ്ങളാണ്,ആതിരേ, സിപിഎമ്മിനേയും അതിന്റെ വര്‍ത്തമനകാല ദൗത്യത്തേയും ദശാബ്ദങ്ങള്‍ പിറകോട്ടടിച്ചു കൊണ്ടിരിക്കുന്നത്.ഇത് തിരിച്ചറിയാനും സ്വയം തിരുത്താനും തയ്യാറാകാതെ പാര്‍ട്ടി അണികളുടെയും അനുഭാവികളുടെയും മനസ്സ് കലുഷമാക്കുന്നതിലാണ് ഈ രണ്ട് നേതാക്കള്‍ക്കും ഔത്സുക്യം.
അതേസമയം സിപിഎം ഒരു ഫാസിസ്റ്റ് പാര്‍ട്ടിയായി അധഃപതിച്ചു എന്ന വിഎസിന്റെ ആരോപണം അക്ഷരാര്‍ത്ഥത്തില്‍ വസ്‌തവമാണെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ഒന്നര ദശാബ്ദത്തിലധികമായുള്ള പാര്‍ട്ടിയുടെ നയങ്ങളും നിലപാടുകളും.ചാത്തുണ്ണി മാസ്റ്റര്‍ക്ക് ശേഷം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേയ്‌ക്ക് അച്യുതാനന്ദന്‍ കൈപിടിച്ചുയര്‍ത്തിയ പിണറായി വിജയന്‍,വര്‍ഗബഹുജന തത്‌പര്യങ്ങളില്‍ നിന്ന് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്‌ത് നവമൂലധന ശക്തികളുടെ പിന്നാമ്പുറത്ത് കൊണ്ട് കെട്ടിയിട്ടതിന്റെ തികട്ടിവരലുകളും തിരിച്ചടികളും അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയിരിക്കുന്നു എന്നാണ്,ആതിരേ, ആലപ്പുഴ സമ്മേളനം വ്യക്തമാക്കുന്നത്.
സിപിഎം കെട്ടിപ്പടുത്തതില്‍ ജീവിച്ചിരിക്കുന്ന ഏക വ്യക്തിക്ക്,ഹൃദയവ്യഥയോടെ അന്‍പതാം സംസ്ഥാന സമ്മേളന വേദിയില്‍ നിന്നിറങ്ങിപ്പോകേണ്ട ഗതികേടുണ്ടായത്,ഇന്നത്തെ പാര്‍ട്ടി നേതൃത്വം പിന്തുടരുന്ന അഹങ്കാരത്തിന്റേയും ഡംഭിന്റേയും മുഷ്‌ക്കിന്റേയും ദുര്‍മദം കൊണ്ടു തന്നെയാണ്.ഒറ്റപോയിന്റ് അജണ്ടയില്‍ 600 പ്രതിനിധികള്‍ 92വയസുള്ള ആ വൃദ്ധ കമ്യൂണിസ്‌റ്റിനെ വളഞ്ഞിട്ടാക്രമിച്ചത് എന്തിന് വേണ്ടി,ആര്‍ക്ക് വേണ്ടിയായിരുന്നു?ആ കൂട്ടായ ആക്രമണം മുന്നോട്ടു വയ്‌ക്കുന്ന സ്വാര്‍ത്ഥലിപ്‌ത നിലപാടുകള്‍ എന്തെല്ലാമാണ്?
ആതിരേ,അധികം ചോദ്യങ്ങള്‍ ചോദിക്കേണ്ടതില്ല.പിണറായി വിജയന്‍ എന്ന സ്റ്റാലിനിസ്റ്റിന്റെ നീചമായ ലിക്വിഡേഷന്‍ തന്ത്രങ്ങള്‍ക്ക് രാസത്വരകങ്ങളാകുകയായിരുന്നു സമ്മേളനത്തില്‍ പങ്കെടുത്ത 600 പ്രതിനിധികളും.എം.സ്വരാജിനേയും ചിന്ത ജെറോമിനേയും പോലെ മഞ്ഞളുമാറത്ത പിള്ളേരെ ഇറക്കി അച്യുതാനന്ദനെ തലങ്ങും വിലങ്ങും വെട്ടിച്ചപ്പോള്‍ സ്ഥാനം ഒഴിയുന്ന പാര്‍ട്ടി സെക്രട്ടറിയുടെ ഡംഭും ഏകാധിപത്യത്വരയും എത്ര ഹീനമായിരുന്നു എന്ന് കേരളം തിരിച്ചറിയുകയാണ്.
അച്യുതാനന്ദന്‍-പിണറായി പോരിന് പ്രത്യയശാത്രപരമായ അടിസ്ഥാനമൊന്നുമില്ലെന്ന് ആര്‍ക്കാണ്,ആതിരേ, അറിഞ്ഞു കൂടാത്തത്!പാര്‍ട്ടിയില്‍ അധികാരം സ്ഥാപിക്കാനുള്ള അധമമായ ലക്ഷ്യമേ രണ്ട് കൂട്ടര്‍ക്കുമുള്ളു.പക്ഷേ അത് പറയുമ്പോഴും ഒരു കമ്യൂണിസ്റ്റുകാരനായി ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് അഴിമതിക്കും അനീതിക്കുമെതിരെ പോരാടാനുള്ള ആര്‍ജവം വിഎസ് മാത്രമാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത് എന്ന് കാണാതിരുന്നു കൂട.കഴിഞ്ഞ 16 വര്‍ഷത്തിനിടെ പിണറായി വിജയനും സിപിഎമ്മും ഏറ്റെടുത്തു വിജയിപ്പിച്ച ജനകീയ പോരാട്ടം ഏതാണുള്ളത്?പാര്‍ട്ടിയുടെതെന്ന പേരില്‍ ചൂണ്ടിക്കാണിക്കാന്‍ അച്യുതാനന്ദന്‍ നയിച്ച പോരാട്ടങ്ങള്‍ മാത്രമല്ലേ ഉള്ളത്?ഇക്കലയളവില്‍ നിസ്വ ജനതയ്‌ക്കും പാര്‍ശ്വവത്‌ക്കരിക്കപ്പെട്ടവര്‍ക്കും ചൂഷിതര്‍ക്കും വേണ്ടി ഉയര്‍ന്നിട്ടുള്ള ഏകസ്വരം വിഎസിന്റേത് മാത്രമാണ്.അതു കൊണ്ടാണ് തെരെഞ്ഞെടുപ്പില്‍ വിഎസിന് പാര്‍ട്ടി സീറ്റ് നിഷേധിച്ചപ്പോള്‍ കേരളം പാര്‍ട്ടിക്കതീതമായി രണ്ട് വട്ടവും പൊട്ടിത്തെറിച്ചത്.ആ വിഎസിനെ പുകച്ചു പുറത്ത് ചാടിക്കാനാണ്,ആതിരേ, ബ്രാഞ്ച് സമ്മേളങ്ങള്‍ മുതല്‍ പിണറായിയും കണ്ണൂര്‍ ലോബിയും ചരട് വലിച്ചത്.അതിന്റെ അശ്ലീലപരിണതിയാണ് കേരളമിപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നത്.
പോരാട്ടങ്ങളുടെ നിണമണമുള്ള ആലപ്പുഴയില്‍ സംസ്ഥാന സമ്മേളനം ആരംഭിച്ചത് വിവാദങ്ങളോടെയായത് അതു കൊണ്ടു മാത്രമാണ്. വി.എസ്സിന്റെ വിയോജന രേഖയോട് പാര്‍ട്ടി സെക്രട്ടറി പരസ്യമായി പ്രതികരിച്ചത്,കീഴ്‌വഴക്കങ്ങളെല്ലാം ലംഘിച്ചും സിപിഎമ്മിന്റെ സംഘടനാതത്വങ്ങളെല്ലാം കടപുഴക്കി എറിഞ്ഞു കൊണ്ടുമായിരുന്നു.ശത്രുവിന്റെ ചോരയ്‌ക്ക് വേണ്ടി ചുരമാന്തുന്ന ഒരു ചെന്നായയുടെ ശൗര്യമായിരുന്നു പിണറായിയുടെ വാക്കിലും നോക്കിലുമുണ്ടായിരുന്നത്.അമാന്യവും അധികാര ഗര്‍വ് തിളച്ചതുമായ ആ നീക്കമുണ്ടായിരുന്നില്ലെങ്കില്‍,ആതിരേ, പുതിയ പ്രതിസന്ധി രൂപം കൊള്ളില്ലുകയില്ലായിരുന്നു; സംസ്ഥാനസമ്മേളനത്തിന്റെ ശോഭ കെടുകയുമില്ലായിരുന്നു.
കേരളത്തില്‍ പാര്‍ട്ടിയെ കൂടുതല്‍ ശക്തീകരിക്കാനും സമരസജ്ജമാക്കാനും ഉതകുന്ന സമൂര്‍ത്തമായ പരിപാടികള്‍ ആസൂത്രണം ചെയ്യാനുള്ള ചര്‍ച്ചകള്‍ നടക്കേണ്ടിടത്താണ് വിഎസ്-പിണറായി പോര് വേദി കീഴടക്കിയത്......ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് സമര്‍പ്പിതരായ ചുണയുള്ള അണികളെ വാര്‍ത്തെടുക്കുന്നതിന് പുറമെ സാമൂഹിക സേവന രംഗത്തേയ്‌ക്കിറങ്ങുന്ന സന്നദ്ധതയായി പാര്‍ട്ടിയെ ഉടച്ചു വാര്‍ക്കേണ്ട സമയത്താണ്,സ്ഥാനമൊഴിയുന്ന സെക്രട്ടറിയുടെ ബീഭത്സ വൈര്യനിര്യാതന ബുദ്ധിയില്‍ പാര്‍ട്ടി സമ്മേളനം അലങ്കോലമായത്.
ദേശീയ രാഷ്ട്രീയത്തില്‍ ഉരുത്തിരിഞ്ഞ വര്‍ഗീയ ഫാസിസത്തേയും അത് നിയന്ത്രിക്കുന്ന കേന്ദ്രഭരണത്തേയും ചെറുക്കാന്‍ ഇടത്-മതനിരപേക്ഷ-ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്താനുള്ള വിശാല നിലപാട് സ്വീകരിച്ച് കേരളത്തില്‍ പോലും 40 ശതമാനത്തോളം മധ്യവര്‍ഗ കുടുംബങ്ങളില്‍ പാര്‍ട്ടിക്ക് സ്വാധീനമില്ലെന്ന വസ്‌തുതയുടെ അടിസ്ഥാനത്തില്‍ പുതിയ കര്‍മരേഖ മുന്നോട്ട് വെച്ച് ന്യൂനപക്ഷ, പിന്നാക്ക, അധ:സ്ഥിത വിഭാഗങ്ങളിലേക്ക് എത്തിച്ചേരുന്ന സംഘടനാ ശീലങ്ങള്‍ക്ക് രൂപം കൊടുക്കേണ്ട സമയമാണ് ആലപ്പുഴ സമ്മേളനത്തില്‍ ദുര്‍വ്യയം ചെയ്യപ്പെട്ടത്.ആതിരേ,ഇതില്‍ അണികള്‍ക്കും അനുഭാവികള്‍ക്കും കേരളത്തിലെ പൊതുസമൂഹത്തിനും തീര്‍ത്താല്‍ തീരത്ത പകയുണ്ട്.
ഒരു വശത്ത് അഴിമതിയില്‍ മുങ്ങിക്കുളിച്ച യുഡിഎഫ് ഭരണം.മറുവശത്ത് എങ്ങനേയും കേരള പൊതുമണ്ഡലത്തില്‍ നുഴഞ്ഞു കയറാന്‍ തക്കം പാര്‍ത്തിരിക്കുന്ന വര്‍ഗീയ-മത വാദങ്ങള്‍.ഇവയ്‌ക്കിടയില്‍ മതനിരപേക്ഷ-ജനാധിപത്യ ശക്തികളെ ഒന്നിപ്പിച്ച് ഇടതു ബദലായി ഉയരേണ്ട സിപിഎം ചില നേതൃമ്മന്യന്മാരുടെ നെറികെട്ട അധികാര ഗര്‍വിന്റെ സംരക്ഷണത്തിനും സാക്ഷാത്‌കാരത്തിനുമാണ് ആര്‍ജ്ജിത ഊര്‍ജ്ജം ചെലവാക്കുന്നത്. കൊലയാളികളെ സംരക്ഷിക്കുന്ന,മൂലധനശക്തികള്‍ക്ക് വഴങ്ങുന്ന,ഫാസിസ്റ്റ് നുഴഞ്ഞുകയറ്റത്തിന് അവസരമൊരുക്കുന്ന അവസരവാദവും അതിനിണങ്ങുന്ന അതിജീവനരാഷ്ട്രീയവുമാണ്,ആതിരേ, സിപിഎമ്മിന്റെ ഇന്നത്തെ മുഖം.ഈ കാപട്യത്തിനെതിരായ പോരാട്ടമാണ് വിഎസിനെ ഔദ്യോഗിക പക്ഷത്തിന് അനഭിമതനാക്കിയത്,പൊതു സമൂഹത്തിന് സ്വീകാര്യനാക്കിയത്.പാര്‍ട്ടി വിരുദ്ധനെന്ന് സംസ്ഥാന സമ്മേളനക്കാലത്ത് പത്രസമ്മേളനം നടത്തി പിണറായി പ്രഖ്യാപിക്കുകയും,പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ 56 പേജ് വിഎസ് വധത്തിനായി നീക്കിവയ്‌ക്കുകയും ചെയ്‌ത സ്റ്റാലിനിസ്റ്റ് മുന്‍വിധിയാണ് സിപിഎമ്മിന്റെ ശാപം.
ഫാസിസത്തിന്റെ ചൂരുമണക്കുന്ന ആ രാഷ്ട്രീയ വഞ്ചനയ്‌ക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച് പാര്‍ട്ടിയില്‍ നിന്ന് പുറത്തുവന്ന് ജനകീയ ഇടതുപക്ഷ ശക്തികളെ ഏകോപിപ്പിക്കുകയാണ് കാലം വിഎസില്‍ നിന്ന് പ്രതീക്ഷിക്കുന്ന സമകാലീന ദൗത്യം.യൂറോപ്പിലെങ്ങും ഗ്രീസിലും ഉയര്‍ന്നുവന്നിട്ടുള്ള ജനകീയ ഇടതുപക്ഷ മുന്നേറ്റം പോലെ ,ഡല്‍ഹിയില്‍ രൂപം കൊണ്ട ജനപക്ഷ പ്രതിഷേധം പോലെ ഒന്ന് കേരളത്തില്‍ പുഷ്‌കലമാകാന്‍ വിഎസ് സംഘടനാപരമായ `വേലി'ക്കെട്ടുകളെല്ലാം പൊട്ടിച്ചെറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.രാഷ്ട്രീയ നിഷ്‌ക്രിയത്വത്തില്‍ നിന്നും വര്‍ഗീയ ചേരിതിരിവില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍ അത്തരമൊരു ദൗത്യം അനിവാര്യമാണ്.വിഎസിന് മാത്രമേ അതിന് വഴിമരുന്നിടാന്‍ കഴിയൂ.അതിന് വിഎസ് സന്നദ്ധമാകുന്ന മുഹൂര്‍ത്തത്തിനായാണ്,ആതിരേ, കേരളീയ പൊതുസമൂഹം വെമ്പലോടെ കാത്തിരിക്കുന്നത്.അല്ലാതെ പുതിയ പാര്‍ട്ടി സെക്രട്ടറിയുടെ നേതൃത്വത്തില്‍ സിപിഎം ജനകീയ പ്രശ്‌നങ്ങളെ എങ്ങനെ അഭിസംബോധന ചെയ്യുമെന്ന് അറിയാനല്ല.
Thursday, February 12, 2015
കല്യാണ്‍ പട്ടുസാരികള്‍ വനിതാ നേതാക്കളുടെ കണ്ണുകെട്ടുമ്പോള്‍
5000 രൂപയാണ് കല്യാണ്‍ സാരീസിലെ തൊഴിലാളികളുടെ മാസ ശമ്പളം . പലരും കുടുംബം പോറ്റുന്നത് കല്യാണ്‍ നല്‍കുന്ന തുച്ഛമായ ഈ ശമ്പളം കൊണ്ടാണ്. ഇങ്ങനെ ഗതികേടിലായ ഒരു തൊഴിലാളി മാനേജുമെന്റിനോട് ശമ്പളം കൂട്ടിച്ചോദിച്ചു. ശമ്പളം ആവശ്യമുള്ളയാള്‍ ഓഫീസിലേയ്‌ക്കു വരു എന്നായിരുന്നു മാനേജ്‌മെന്റിന്റെ മറുപടി. എന്നാല്‍ ആരും ചെല്ലില്ലെന്നു പ്രതീക്ഷിച്ചിരുന്ന മാനേജ്‌മെന്റിനുമുന്നില്‍ ഒരു ഫ്‌ളോറിലെ തൊഴിലാളി സ്‌ത്രീകള്‍ ഒന്നടങ്കം ശമ്പളം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി ചെന്നു. തൊഴിലാളികള്‍ക്കു മുന്നില്‍ മുതലാളി സാക്ഷാല്‍ രാമചന്ദ്രന്‍ സ്വാമി നേരിട്ടെത്തി. ഗവണ്‍മെന്റ് തലത്തില്‍ ശമ്പളം ഏഴായിരം ആക്കിയിട്ടുണ്ടെന്നും സാമ്പത്തിക പ്രതിസന്ധിമൂലമാണ് ഇതുവരെ കൂട്ടാതിരുന്നതെന്നും രണ്ടുമാസത്തിനകം അടിസ്ഥാന ശമ്പളം വര്‍ദ്ധിപ്പിക്കാമെന്നും വാക്കുനല്‍കി. (കേരളത്തില്‍ കൂണുപോലെ വസ്‌ത്ര സാമ്രാജ്യം കെട്ടിപ്പൊക്കുന്ന ബ്രാന്റിനാണ് സാമ്പത്തിക പ്രതിസന്ധി! )
കേരളത്തിലെ തൊഴിലാളി സംഘടനാ നേതൃത്വങ്ങള്‍ എത്രമാത്രം തൊഴിലാളി വിരുദ്ധവും എത്രത്തോളം സ്‌ത്രീ വിരുദ്ധവുമാണ് എന്നതിന്റെ സുചകങ്ങളാണ്,ആതിരേ, വസ്‌ത്രവ്യാപാരസ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന സ്‌ത്രീകളുടെ ദുരവസ്ഥകളും അവരനുഭവിക്കുന്ന അവകാശ നിഷേധങ്ങളും.
ദിവസേന ശരാശരി 10 മണിക്കൂര്‍ ജോലിചെയ്യാന്‍ നിര്‍ബന്ധിതരായിട്ടുള്ള ഈ വിഭാഗത്തിലെ ജോലിക്കാര്‍ക്ക് മറ്റ് സംഘടിത തൊഴിലാളികള്‍ക്കുള്ള അവകാശങ്ങളെല്ലാം നിഷേധിക്കുന്നതിലുപരി ജോലി സമയത്ത് ഇരിക്കാന്‍ പോലും അനുവാദമില്ലെന്ന ക്രൂരത പുറത്ത് വന്നിട്ടും സിഐടിയുവും ഐഎന്‍ടിയുസിയും എഐടിയുസിയും,യുടിയുസിയും ബിഎംഎസ്സും അടക്കമുള്ള സംഘടനകള്‍ അറിഞ്ഞ ഭാവം പോലും കാണിക്കാത്തത് കൊണ്ടാണ് തൊഴില്‍ദാതാക്കള്‍ ഇത്തരം സ്ഥാപനങ്ങളിലെ സ്‌ത്രീ തൊഴിലാളികളെ നിരന്തര ചൂഷണത്തിന് വിധേയമാക്കുന്നത്.
ആതിരേ,അതിന്റെ ഏറ്റവും നീചമായ അശ്ലീലതയാണ് തൃശൂര്‍ കല്യാണ്‍ സാരീസില്‍ കണ്ടുകൊണ്ടിരിക്കുന്നത്. കേരളത്തിലെ പ്രമുഖ വസ്‌ത്രവ്യാപാര സ്ഥാപനമാണ് കല്യാണ്‍ സാരീസ്. പത്രദൃശ്യമാധ്യമ പരസ്യങ്ങളിലെ കുത്തകക്കാര്‍. നൂലിഴകളില്‍ പോലും വിശ്വസ്ഥത അവകാശപ്പെടുന്ന കല്യാണിന് മനുഷ്യത്വം തൊട്ടു തെറിച്ചിട്ടില്ല.അവരുടെ ആത്മാര്‍ത്ഥതയും വിശ്വസ്ഥതയും കച്ചവടത്തില്‍ മാത്രമെയുള്ളു. തൊഴിലാളികളെ പീഡിപ്പിച്ചും, അടിമപ്പണി ചെയ്യിച്ചുമാണ് ഈ കുത്തക വ്യാപാര സ്ഥാപനം വളര്‍ച്ചയുടെ പടവുകള്‍ താണ്ടുന്നത്.
കല്യാണില്‍ ജോലി ചെയ്‌തിരുന്ന ആറു വനിത ജീവനക്കാര്‍ തൃശ്ശൂര്‍ കല്യാണ്‍ സാരീസിന്റെ മുന്നില്‍ പന്തല്‍ കെട്ടി `ഇരിക്കല്‍ സമരം 'തുടങ്ങിയിട്ട് നാളുകളായി. തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിയ്‌ക്കുന്നതിനായി തൊഴിലാളി സംഘടനയായ എഐഎംടിയുവില്‍ ചേര്‍ന്നതാണ് ഇവര്‍ ചെയ്‌ത കുറ്റം.ഇതിന്റെ പേരില്‍ ട്രാന്‍സ്‌ഫര്‍ ചെയ്‌തു കൊണ്ട് മാനേജ്‌മന്റ് നടത്തിയ പ്രതികാര നടപടിക്കെതിരായാണ് പദ്‌മിനി, രജനി, മായ, ദേവി, അല്‍ഫോന്‍സ, ബീന എന്നിവര്‍ `ഇരിക്കല്‍ സമര'വുമായ് രംഗത്തെത്തിയത്.
5000 രൂപയാണ്,ആതിരേ, കല്യാണ്‍ സാരീസിലെ തൊഴിലാളികളുടെ മാസ ശമ്പളം . പലരും കുടുംബം പോറ്റുന്നത് കല്യാണ്‍ നല്‍കുന്ന തുച്ഛമായ ഈ ശമ്പളം കൊണ്ടാണ്. ഇങ്ങനെ ഗതികേടിലായ ഒരു തൊഴിലാളി മാനേജുമെന്റിനോട് ശമ്പളം കൂട്ടിച്ചോദിച്ചു. ശമ്പളം ആവശ്യമുള്ളയാള്‍ ഓഫീസിലേയ്‌ക്കു വരു എന്നായിരുന്നു മാനേജ്‌മെന്റിന്റെ മറുപടി. എന്നാല്‍ ആരും ചെല്ലില്ലെന്നു പ്രതീക്ഷിച്ചിരുന്ന മാനേജ്‌മെന്റിനുമുന്നില്‍ ഒരു ഫ്‌ളോറിലെ തൊഴിലാള്‍ സ്‌ത്രീകള്‍ ഒന്നടങ്കം ശമ്പളം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായ് ചെന്നു. തൊഴിലാളികള്‍ക്കു മുന്നില്‍ മുതലാളി സാക്ഷാല്‍ രാമചന്ദ്രന്‍ സ്വാമി നേരിട്ടെത്തി. ഗവണ്‍മെന്റ് തലത്തില്‍ ശമ്പളം ഏഴായിരം ആക്കിയിട്ടുണ്ടെന്നും സാമ്പത്തിക പ്രതിസന്ധിമൂലമാണ് ഇതുവരെ കൂട്ടാതിരുന്നതെന്നും രണ്ടുമാസത്തിനകം അടിസ്ഥാന ശമ്പളം വര്‍ദ്ധിപ്പിക്കാമെന്നും വാക്കുനല്‍കി. (കേരളത്തില്‍ കൂണുപോലെ വസ്‌ത്ര സാമ്രാജ്യം കെട്ടിപ്പൊക്കുന്ന ബ്രാന്റിനാണ്,ആതിരേ, സാമ്പത്തിക പ്രതിസന്ധി! ) 7000 ശമ്പളം നല്‍കുന്നവര്‍ക്കു പത്തുശതമാനം കൂട്ടാമെന്നും പറഞ്ഞു. കല്യാണ്‍ വാക്കുപാലിച്ചു വെറും രണ്ടുമാസം മാത്രം. അതിനു ശേഷം ചങ്കരന്‍ വീണ്ടും തെങ്ങില്‍ തന്നെ.
ഈ സാഹചര്യത്തിലാണ്,ആതിരേ, തൊഴിലാളികള്‍ എഎംടിയുവില്‍ ചേര്‍ന്നത്. ഇത് എങ്ങനെയോ മാനേജ്‌മെന്റ് അറിഞ്ഞു. ഒരു സംഘടനയില്‍ ചേര്‍ന്നതിന്റെ പേരില്‍ ഇവര്‍ക്കു കല്യാണ്‍ നല്‍കിയ ശിക്ഷ തിരുവനന്തപുരത്തേക്ക് ട്രാന്‍സ്‌ഫര്‍ ഓര്‍ഡര്‍ ആയിരുന്നു. പ്രതികരിക്കുന്നവരെ പിരിച്ചുവിടുകയാണ് കല്യാണിന്റെ നയം.ഈ ഭീഷണിക്കിടയിലും കല്യാണില്‍ നിന്നും 30 ഓളം തൊഴിലാളികളെ സംഘടനയില്‍ ചേര്‍ത്തു. ഇതിനിടെയായിരുന്നു ആറുപേര്‍ക്കെതിരെ മാനേജ്‌മെന്റിന്റെ നടപടി.
ആതിരേ, ജോലി പോകാതിരിക്കാനാണിവര്‍ സംഘടനയില്‍ ചേര്‍ന്നത്.അതോടെ ഉള്ള ജോലിയും പോയി. ``തിരിച്ചു കല്യാണില്‍ തന്നെ ജോലിയ്‌ക്കു കയറണം എങ്കില്‍ മാത്രമെ ഞങ്ങള്‍ ചെയ്‌തതിനു എന്തെങ്കിലും അര്‍ത്ഥമുണ്ടാകു. ഇതു ഞങ്ങള്‍ക്കുവേണ്ടിയല്ല ഒരോ തൊഴിലാളികള്‍ക്കും വേണ്ടിയാണ്. ഞങ്ങള്‍ തിരികെ ജോലിക്കു കയറിയില്ലെങ്കില്‍ വീട്ടിലെ അടുപ്പു പുകയില്ല. വലിയ വിദ്യാഭ്യാസമുള്ളവരല്ല ഞങ്ങള്‍ പക്ഷേ ഒരു മനുഷ്യനു വേണ്ട ആവകാശങ്ങളെന്താണെന്നറിയാം'' സമരം ചെയ്യുന്നവര്‍ പറയുന്ന സംഘബോധത്തിന്റെ ,മനുഷ്യത്തത്തിന്റെ കണിക പോലും നമ്മുടെ സംഘടിത തൊഴിലാളി യൂണിയന്‍ നേതാക്കള്‍ക്കില്ലാതെ പോയല്ലോ!
കല്യാണിന്റെ നടപടിയില്‍ പ്രതിഷേധിച്ചു ലേബര്‍ ഓഫീസില്‍ പരാതിയുമായി ഇവര്‍ ചെന്നപ്പോള്‍ ട്രാന്‍സ്‌ഫര്‍ പ്രക്രിയ കല്യാണിന്റെ എല്ലാ കേന്ദ്രങ്ങളിലും നടന്നുകൊണ്ടിരിക്കുകയാണെന്നും അതുകൊണ്ടാണ് ഇവരെ സ്ഥലം മാറ്റുന്നതെന്നുമായിരുന്നു മാനേജ്‌മെന്റിന്റെ നിലപാട്. തങ്ങള്‍ ജോലിക്കു ചേര്‍ന്ന സമയത്ത് ട്രാന്‍സ്‌ഫറിന്റെ കാര്യം പറഞ്ഞിരുന്നില്ലെന്നും കുടുംബവും കുട്ടികളുമുള്ള തങ്ങള്‍ എങ്ങനെ തിരുവനന്തപുരത്തു പോയി ജോലിചെയ്യുമെന്നും സ്‌ത്രീകള്‍ ചോദിക്കുന്നു. പിരിച്ചു വിടാന്‍ വേണ്ടിയുള്ള ട്രാന്‍സര്‍ ഓഡറാണെന്നും തെളിലാളികളെ തിരിച്ചെടുക്കണമെന്നും ലേബര്‍ ഓഫീസര്‍ ആവശ്യപ്പെട്ടെങ്കിലും കല്യാണ്‍ ചെവികൊണ്ടില്ല. ഈ സാഹചര്യത്തിലാണ് ആറു പേരടങ്ങുന്ന സ്‌ത്രീ തൊഴിലാളികള്‍ അശ്വനി ജംഗ്‌ഷനു സമീപമുള്ള കല്യാണിനു മുന്നില്‍ സമരം ആരംഭിച്ചത്.
പുരുഷകേന്ദ്രീകൃതമായ ട്രേഡ് യൂണിയന്‍ നേതാക്കള്‍ കല്യാണ്‍ മുതലാളി രാമചന്ദ്രന്‍ സ്വാമിയുടെ സാമദാനങ്ങളില്‍ മയങ്ങി വര്‍ഗ വഞ്ചകരായത് സ്വാഭാവികം.അവര്‍ ആദ്യാവസാനം അതു മാത്രമാണല്ലോ.ഇവരുടെയൊക്കെ തലയില്‍ ഇടിത്തീ വീഴാത്തത് ഈശ്വരന്റെ നോട്ടപ്പിശകല്ലെന്ന് എങ്ങനെ പറയും,ആതിരേ?
കേരളത്തിലെ സ്‌ത്രീകളുടെ അവകാശസംരക്ഷണത്തിന്റെ കുത്തക അവകാശപ്പെടുന്ന ,പി.കെ ശ്രീമതി ടീച്ചര്‍ ഇത് കാണുന്നില്ല.ഡോ.സീമ ഇതു കാണുന്നില്ല,അഡ്വ.ബിന്ദു കൃഷ്‌ണ ഇത് കാണുന്നില്ല,ശോഭാ സുരേന്ദ്രനും ഇത് കാണുന്നില്ല
കല്യാണിന്റെ പട്ടുസാരികള്‍ക്ക് വനിതാനേതാക്കളുടെ കണ്ണ് മഞ്ഞളിപ്പിക്കാന്‍ മാത്രമല്ല,ആതിരേ, ചുറ്റുപാടും നടക്കുന്ന വാസ്‌തവങ്ങള്‍ കാണാതിരിക്കാന്‍ അവരുടെ കണ്ണുകെട്ടാനും കഴിയുമെന്ന് ബോദ്ധ്യമായി.
Friday, January 30, 2015
ഗോദ്‌സെയെ ദേശസ്‌നേഹിയാക്കി പ്രതിമകള്‍ സ്ഥാപിക്കുമ്പോള്‍..
സൂര്യനസ്‌തമിക്കാത്ത രാഷ്ട്രത്തിനെതിരായ മോചനപ്പോരാട്ടത്തേയും തന്റെ ലിംഗോദ്ധാരണത്തേയും സമീകരിച്ച് ഉപവാസ- മൗനവ്രതങ്ങളിലൂടെ വരുതിക്ക് വരുത്തിയപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഒരു ജനതയെ ആകെ കര്‍മ്മവിമുഖരും പ്രതികരണവിമുഖരുമാക്കുകയായിരുന്നു ഗാന്ധിജി.അത് പക്ഷേ ഗന്ധിജിയെ വെടിവച്ചൊടുക്കാനുള്ള സ്വാന്ത്ര്യമോ അവകാശമോ ആകുന്നില്ല ഗോദ്‌സേയ്‌ക്ക്.....ഭഗത് സിംഗ്,സുഭാഷ് ചന്ദ്ര ബോസ് തുടങ്ങിയ വിപ്ലവീര്യങ്ങളെ തൂക്കിലേറ്റിയും വ്യാജ വിമാനാപകടത്തില്‍ പെടുത്തിയും ഇല്ലായ്‌മ ചെയ്യാന്‍ കൂട്ടു നിന്ന അന്നത്തെ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയാണ് ഇന്ത്യാക്കാരന്റെ പോരാട്ടവീര്യത്തേയും പ്രതികരണാത്സുകതയേയും തല്ലിക്കെടുത്തി ഷണ്ഡീകരിച്ചതെന്ന് പറയുമ്പോള്‍ ഗാന്ധിഭക്തര്‍ക്കും കപടദേശിയവാദികള്‍ക്കും എന്നെ പുലയാട്ടാം..
ആതിരേ,മഹാത്മ ഗാന്ധിയെ നാഥുറാം വിനായക് ഗോദ്‌സെ വെടിവച്ചുന്മൂലനം ചെയ്‌ത ജനുവരി 30 ഇന്ത്യയില്‍ `രക്തസാക്ഷിത്വ ദിന'മാണ്
ഏതൊരു കൊലപാതകിയും അവകാശപ്പെടുന്ന ന്യായികരണം ഗോദ്‌സേയ്‌ക്കുമുണ്ട്.
അത് ഇന്നലെ വരെ ഇന്ത്യക്ക് സ്വീകാര്യമായിരുന്നില്ല.
ഇന്ന് കേന്ദ്രത്തിലും ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ബിജെപി ഭരണം നടത്തുമ്പോള്‍ സാക്ഷി മഹാജനെ പോലെയുള്ളവര്‍ ഗോദ്‌സേയെ ദേശസ്‌നേഹിയാക്കുന്നതും മഹാരാഷ്ട്രയില്‍ ഗോദ്‌സേയെ പ്രകീര്‍ത്തിക്കുന്ന `ശൗര്യ ദിനം'ആചരിക്കുന്നതും കാവിവത്‌ക്കരണത്തിന്റെ ബീഭത്സ പരിണതികള്‍!
ആതിരേ,കാവി പുതപ്പിച്ച് ചരിത്രത്തെ വക്രീകരിക്കുന്ന ഫാസിസ്റ്റ് തെമ്മാടിത്തത്തിനൊപ്പം നില്‍ക്കുന്ന ഗര്‍ഹണീയതയാണ് ഖദര്‍ പുതപ്പിച്ച് ഗാന്ധിജിയിലെ ചെറ്റത്തരങ്ങള്‍ മൂടിവയ്‌ക്കുന്ന സ്‌തുതിപാഠക രചനകള്‍.
ഭഗത് സിംഗ്,സുഭാഷ് ചന്ദ്ര ബോസ് തുടങ്ങിയ വിപ്ലവീര്യങ്ങളെ തൂക്കിലേറ്റിയും വ്യാജ വിമാനാപകടത്തില്‍ പെടുത്തിയും ഇല്ലായ്‌മ ചെയ്യാന്‍ കൂട്ടു നിന്ന അന്നത്തെ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയാണ് ഇന്ത്യാക്കാരന്റെ പോരാട്ടവീര്യത്തേയും പ്രതികരണാത്സുകതയേയും തല്ലിക്കെടുത്തി ഷണ്ഡീകരിച്ചതെന്ന് പറയുമ്പോള്‍ ഗാന്ധിഭക്തര്‍ക്കും കപടദേശിയവാദികള്‍ക്കും എന്നെ പുലയാട്ടാം..
പക്ഷേ
ആതിരേ,സന്തത സഹചാരികളും അനന്തിരവള്‍മാരുമായ ആഭയും മനുവുമായി ഗാന്ധിജിക്ക് ലൈംഗീക ബന്ധമുണ്ടെന്ന അപവാദം പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായിരുന്നു.പക്ഷേ അക്കാര്യം ഗാന്ധിജിയോട് തുറന്ന് ചോദിക്കാന്‍ നെഹൃവിനു പോലും ധൈര്യമുണ്ടായിരുന്നില്ല.
എന്നാല്‍ ഇനി ഒറീസയിലേയ്‌ക്ക് വരും മുന്‍പ് ഇക്കാര്യത്തില്‍ സുതാര്യത വരുത്തണമെന്ന ആവശ്യം പ്രദേശ് കോണ്‍ഗ്രസ് നേതാക്കല്‍ ഉന്നയിയ്‌ച്ചു.
ആ വെല്ലുവിളി സ്വീകരിച്ച് പൂര്‍ണ നഗ്നരായ മനുവിനും ആഭയ്‌ക്കുമൊപ്പം നഗ്നനായി വൈക്കോല്‍ മെത്തയില്‍ ശയിച്ചപ്പോള്‍ വൃദ്ധനായ ഗാന്ധിജിക്ക് ലിംഗോദ്ധാരണം ഉണ്ടായി.ആത്മസംയമനം നഷ്ടപ്പെട്ടതു കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് വ്യാഖ്യാനിച്ച് ഇന്ദ്രിയനിഗ്രഹണത്തിന് ഗാന്ധിജി അവലംബിച്ചത് മൗനവ്രതവും ഉപവാസവുമായിരുന്നു.
ഇതേ തന്ത്രമാണ് ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്‌ക്ക് പ്രതികാരം ചെയ്യാന്‍ ജനമുണര്‍ന്നപ്പോഴും ഗാന്ധി അവലംബിച്ചത്.ചൗരി ചൗര പൊലീസ് സ്റ്റേഷന് തീയിട്ട് ബ്രിട്ടീഷ് കൊലവെറിക്ക് അതേ നാണയത്തില്‍ മറുപടി കൊടുക്കാനുറച്ചു മുന്നേറിയ സ്വാതന്ത്ര്യസമര പോരാളികള്‍ക്കുള്ള പിന്‍വിളിയായിരുന്നു ഗാന്ധിജിയുടെ മൗനവ്രതവും ഉപവാസവും.
സൂര്യനസ്‌തമിക്കാത്ത രാഷ്ട്രത്തിനെതിരായ മോചനപ്പോരാട്ടത്തേയും തന്റെ ലിംഗോദ്ധാരണത്തേയും സമീകരിച്ച് ഉപവാസ- മൗനവ്രതങ്ങളിലൂടെ വരുതിക്ക് വരുത്തിയപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഒരു ജനതയെ ആകെ കര്‍മ്മവിമുഖരും പ്രതികരണവിമുഖരുമാക്കുകയായിരുന്നു ഗാന്ധിജി.
അത് പക്ഷേ ഗന്ധിജിയെ വെടിവച്ചൊടുക്കാനുള്ള സ്വാന്ത്ര്യമോ അവകാശമോ ആകുന്നില്ല ഗോദ്‌സേയ്‌ക്ക്.
ആ ഗോദ്‌സേയെ,മോദിഭരണകാലത്ത് ദേശസ്‌നേഹിയാക്കി മാറ്റി നാടാകെ പ്രതിമസ്ഥാപിക്കാനൊരുങ്ങുമ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍ ഇന്ത്യന്‍ പൊതുബോദ്ധ്യങ്ങള്‍ക്കാകുന്നുമില്ല..!
ആതിരേ,ഗാന്ധിജിയുടെ ഉപവാസ-മൗനവ്രതത്തിന്റെ ഹാങ്ങ് ഓവര്‍.
വേറിട്ട വായനയ്‌ക്ക്
Tuesday, January 27, 2015
ഒബാമയേയും മിഷേലിനേയും നിഷ്‌പ്രഭരാക്കി ചിപ്പി കെ ദേവസ്യയും പൂജ താക്കൂറും
പ്രോട്ടോക്കോള്‍ ലംഘിച്ച് നേരിട്ടെത്തി മോദി,ഒബാമയെ സ്വീകരിച്ചത് മാധ്യമങ്ങള്‍ വാഴ്‌ത്തിപ്പാടുന്നത് കണ്ടപ്പോള്‍ പുച്ഛമാണ് തോന്നിയത്.മന്‍മോഹന്‍ സിംഗും ഇതു തന്നെയായിരുന്നല്ലോ ചെയ്‌തത്.തമ്പ്രാക്കളോടുള്ള ആചാരമര്യാദകളില്‍ കടുകിട മാറ്റം വരുത്താന്‍ ഒരുകാലത്തും കീഴാളര്‍ തയ്യാറായിട്ടില്ലല്ലോ.പിന്നെന്തിനാണ് ഈ സ്‌തുതി വചനങ്ങള്‍ എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല.65-ാം റിപ്പബ്ലിക്ക് ദിനത്തിലും വെള്ളക്കാരോടുള്ള ദാസ്യഭാവത്തില്‍ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചിട്ടില്ലെന്നര്‍ത്ഥം.
റിപ്പബ്ലിക്ക് ദിന പരേഡിലെ ഇന്ത്യയുടെ സൈനികാഭ്യാസങ്ങള്‍ കണ്ട് കോരിത്തരിക്കാനും ഇന്ത്യയെ പ്രകീര്‍ത്തിക്കാനുമൊന്നുമല്ല ഒബാമ വന്നതെന്ന് പരേഡ് സമയത്തെ ഒബാമയുടെ ചുയിംഗം തീറ്റ ബോദ്ധ്യപ്പെടുത്തി. ഇന്ത്യയോടുള്ള അവജ്ഞയാണ് അലസമായി ഒബാമ കൊറിച്ചു കൊണ്ടിരുന്നത്.മോദിഭക്തരായ മുഖ്യധാരാ മാധ്യമങ്ങള്‍ ഇത് കണ്ടില്ലെന്ന് നടിച്ചപ്പോള്‍ ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങള്‍ ഒബാമയെ തന്നെ ചുട്ടു കൊറിച്ച് തിരിച്ചടിച്ച് നട്ടെല്ലുറപ്പ് പ്രദര്‍ശിപ്പിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയും ഭാര്യ മിഷേലും ഇത്തവണത്തെ റിപ്പബ്ലിക്ക് അഘോഷങ്ങളില്‍ മുഖ്യാതിഥികളായെത്തിയത് ചരിത്ര സംഭവമാണെന്ന് മോദിയുടെ സ്‌തുതിപാഠകരായ മാധ്യമങ്ങളും നയതന്ത്രജ്ഞരും വിലയിരുത്തുന്നത് കേട്ടില്ലേ,ആതിരേ?.രണ്ടാം വട്ടമാണ് ഒബാമ ഇന്ത്യയിലെത്തുന്നത്.മുഖ്യമന്ത്രിയായിരുന്നപ്പോള്‍,ഗുജറാത്ത് കൂട്ടക്കൊലയുടെ പേരില്‍ വീസ നിഷേധിക്കപ്പെട്ട നരേന്ദ്ര മോദിക്കൊപ്പം ഒബാമ രാഷ്ടാന്തര പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌തത് നയതന്ത്ര രംഗത്തെ അമേരിക്കന്‍ തരികിടയുടെ നിദര്‍ശനമായിട്ടല്ലേ വിലയിരുത്താന്‍ പറ്റൂ?
പ്രോട്ടോക്കോള്‍ ലംഘിച്ച് നേരിട്ടെത്തി മോദി,ഒബാമയെ സ്വീകരിച്ചത് മാധ്യമങ്ങള്‍ വാഴ്‌ത്തിപ്പാടുന്നത് കണ്ടപ്പോള്‍ പുച്ഛമാണ് തോന്നിയത്.മന്‍മോഹന്‍ സിംഗും ഇതു തന്നെയായിരുന്നല്ലോ,ആതിരേ, ചെയ്‌തത്?തമ്പ്രാക്കളോടുള്ള ആചാരമര്യാദകളില്‍ കടുകിട മാറ്റം വരുത്താന്‍ ഒരുകാലത്തും കീഴാളര്‍ തയ്യാറായിട്ടില്ലല്ലോ.പിന്നെന്തിനാണ് ഈ സ്‌തുതി വചനങ്ങള്‍ ?65-ാം റിപ്പബ്ലിക്ക് ദിനത്തിലും വെള്ളക്കാരോടുള്ള ദാസ്യഭാവത്തില്‍ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചിട്ടില്ലെന്നര്‍ത്ഥം.
റിപ്പബ്ലിക്ക് ദിന പരേഡിലെ ഇന്ത്യയുടെ സൈനികാഭ്യാസങ്ങള്‍ കണ്ട് കോരിത്തരിക്കാനും ഇന്ത്യയെ പ്രകീര്‍ത്തിക്കാനുമൊന്നുമല്ല,ആതിരേ, ഒബാമ വന്നതെന്ന് പരേഡ് സമയത്തെ ഒബാമയുടെ ചുയിംഗം തീറ്റ ബോദ്ധ്യപ്പെടുത്തിയില്ലേ?. ഇന്ത്യയോടുള്ള അവജ്ഞയാണ് അലസമായി ഒബാമ കൊറിച്ചു കൊണ്ടിരുന്നത്.മോദിഭക്തരായ മുഖ്യധാരാ മാധ്യമങ്ങള്‍ ഇത് കണ്ടില്ലെന്ന് നടിച്ചപ്പോള്‍ ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങള്‍ ഒബാമയെ തന്നെ ചുട്ടു കൊറിച്ച് തിരിച്ചടിച്ച് നട്ടെല്ലുറപ്പ് പ്രദര്‍ശിപ്പിച്ചു.
എന്തിനായിരുന്നു,ആതിരേ, ഒബാമ ഇപ്പോള്‍ ഇന്ത്യയില്‍ വന്നത്?ചൈനയുടെ സാമ്പത്തിക വളര്‍ച്ചയിലെ ആധിയും അമേരിക്കന്‍ സമ്പദ്വ്യവസ്ഥയിലെ മാന്ദ്യം സൃഷ്ടിച്ച ഭീതിയുമായിരുന്നു അതിനു പിന്നില്‍.ചൈനയും ഉറ്റുനോക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മാര്‍ക്കറ്റായ ഇന്ത്യയെ വരുതിക്കുനിര്‍ത്താനുള്ള സൃഗാല തന്ത്രമായിരുന്നു ഈ വരവെന്നതിന്റെ തെളിവാണ് ചൈനയ്‌ക്കെതിരെ ഇന്ത്യയെകൊണ്ട് പ്രഖ്യാപനം നടത്തിച്ചത്.പിന്നെ ആണവ കരാറിലെ കീറാമുട്ടിയയ ആണവ നഷ്ടപരിഹാര ബില്ലിലെ 42-ാം വകുപ്പ് നിര്‍വീര്യമാക്കനും അമേരിക്കന്‍ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ അര്‍മാദിക്കനുള്ള അവസരം തുറക്കാനുമാണ് ഒബാമ വന്നത്.ആ നിലയ്‌ക്ക് അമേരിക്കയെ സംബന്ധിച്ചിടത്തോളം ഈ സന്ദര്‍ശനം ചരിത്രപരം തന്നെ.ഇന്ത്യക്കോ?ഒബാമ വന്നത് കൊണ്ട് സ്വന്തം രാഷ്ട്രത്തിന്റെ തലസ്ഥാന നഗരിയിലെ റിപ്പബ്ലിക്ക് ദിനാചരണം കാണാന്‍ പോലുമുള്ള സ്വാതന്ത്ര്യം സാധാരണ ഇന്ത്യന്‍ പൗരന് നിഷേധിക്കപ്പെടുകയായിരുന്നു.ഇതാണവസ്ഥയെങ്കില്‍ ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനാചരണം അങ്ങ് ന്യൂയോര്‍ക്കില്‍ നടത്തിയാല്‍ മതിയായിരുന്നല്ലോ എന്ന് ചോദിച്ചവര്‍ ആയിരക്കണക്കിന് വരും.കളിമണ്‍ പാദങ്ങളും വളഞ്ഞ നട്ടെല്ലുമുള്ള നേതാക്കള്‍ ഭരിക്കുന്ന നാട്ടിലെ പൗരന്മാര്‍ക്ക് അവരുടെ റിപ്പബ്ലിക്ക് ദിനത്തില്‍ പോലും നട്ടെല്ലു നിവര്‍ത്തി നടക്കാന്‍ കഴിയില്ലെന്ന്,മന്‍മോഹനെ പോലെ മോദിയും വെളിവാക്കി.
അതു കൊണ്ടാണ്,ആതിരേ, ഇത്തവണത്തെ റിപ്പബ്ലിക്ക് ദിനത്തിലെ താരങ്ങള്‍ ചിപ്പി കെ.ദേവസ്യയും പൂജ താക്കൂറുമാണെന്ന് ഞാന്‍ വിലയിരുത്തുന്നത്.`നാരിശക്തി;പ്രമേയമാക്കിയായിരുന്നു ഇത്തവണ റിപ്പബ്ലിക്ക് ദിനാചരണം സര്‍ക്കാര്‍ തലത്തില്‍ സംഘടിപ്പിച്ചത്.ആ പ്രമേയത്തിന്റെ ജീവിക്കുന്ന നിദര്‍ശനങ്ങളായിരുന്നു ചിപ്പിയും പൂജയും.
വിധിയെ പഴിച്ച് ജീവിതം പാഴാക്കാനുള്ളതല്ല വൈധവ്യമെന്നും നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും കറയില്ലാത്ത ദേശസ്‌നേഹവുമുണ്ടെങ്കില്‍ ഇന്ത്യയിലെ സ്‌ത്രീകള്‍ക്ക് ഒന്നും അസാധ്യമല്ലെന്നതിന്റെ പര്യായമാണ് കോട്ടയം സ്വദേശിയായ ചിപ്പി കെ.ദേവസ്യ.ചാര്‍ട്ടേഡ് അക്കൗണ്ടന്റാകാന്‍ കൊതിച്ച ചിപ്പി, നാവിക സേനയിലെ സബ് ലഫ്‌റ്റനന്റായിട്ടാണ് തന്റെ റെജിമെന്റിന്റെ മികവ് ഒബാമയ്‌ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചത്.
നാവിക സേനയിലെ ചേതക് പൈലറ്റ് ആയ ലെഫ്‌റ്റനന്റ് കേഡര്‍ ജോസ് മാത്യൂസുമായുള്ള ചിപ്പിയുടെ വിവാഹം നടന്നത് 2012 ല്‍ . എന്നാല്‍ 2013 ഒക്ടോബര്‍ 8ന് മൗറീഷ്യസില്‍ നടത്തിയ നാവികാഭ്യാസ പ്രകടനങ്ങള്‍ക്കിടയില്‍ സംഭവിച്ച അപകടത്തില്‍ ജോസ് മാത്യൂസ് വീരചരമം അടഞ്ഞു.ആതിരേ, ജീവിതം തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു ചിപ്പിയും ജോസും.അന്ന് ഒരു ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു ചിപ്പി. എന്നാല്‍ ജോസിന്റെ മരണത്തോടെ എല്ലാം മാറി. അഞ്ച് ദിവസമാണ് ഭര്‍ത്താവിന്റെ മൃതദേഹത്തിനായി ചിപ്പിക്ക് കാത്തിരിക്കേണ്ടി വന്നത്. `` ആ അഞ്ച് ദിവസങ്ങളില്‍ ഞാന്‍ ശക്തി സംഭരിക്കുകയായിരുന്നു. ഭാവിയെ കുറിച്ച് ആലോചിച്ച ദിവസങ്ങള്‍. ജോസ് ഇല്ലാത്ത ജീവിതം ദു:ഖകരമായിരിക്കുമെന്ന് ഉറപ്പാണ്. പക്ഷേ ജീവിക്കാതിരിക്കാനാവില്ലല്ലോ. മരണം മുന്നറിയിപ്പുകളില്ലാതെയാണ് വരുന്നത്. എനിക്കറിയാമായിരുന്നു, നമുക്ക് മരണത്തെകുറിച്ച് പ്ലാന്‍ ചെയ്യാനാവില്ലെന്ന്. എന്നാല്‍ നമുക്ക് ജീവിതത്തെ കുറിച്ച് പ്ലാന്‍ ചെയ്യാനാകും''എന്നണ് ആത്മവിശ്വാസത്തോട് ചിപ്പി ഒരു ന്യൂസ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത് .
എസ്‌എസ്‌ബി തരണം ചെയ്‌താന്‍ നാവിക സേനയില്‍ ചേരാമെന്ന നാവിക സേനയുടെ അറിയിപ്പ് സ്വീകരിക്കാന്‍,രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല ചിപ്പിക്ക്.അതൊരു വെല്ലുവിളിയായി എടുക്കുകയായിരുന്നു ചിപ്പി. ``ഒരു പക്ഷേ ഒരു ബാങ്ക് ഉദ്യോഗസ്ഥയില്‍ നിന്ന് നാവിക സേന ഉദ്യോഗസ്ഥയായി എന്റെ ജീവിതം മാറ്റാന്‍ തന്നെ ആയിരിക്കാം ജോസ് എന്റെ ജീവിതത്തിലേക്ക് വന്നതെന്നാണ്`` ചിപ്പിയുടെ വിലയിരുത്തല്‍.
ഏഴിമലയിലെ നാവിക അക്കാദമിയില്‍ 2014 ജൂലായില്‍ ചിപ്പി പരിശീലനം തുടങ്ങി. പരിശീലനകാലമാണ് തനിക്ക് ജീവിതത്തില്‍ പുതിയ ഉള്‍ക്കാഴ്‌ചകള്‍ സമ്മാനിച്ചതെന്ന് ചിപ്പി പറയുന്നു. ഐഎന്‍എയിലെ പരിശീലനകാലം കടുത്ത പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. ഒരു ഘട്ടത്തില്‍ വീട്ടിലേക്ക് മടങ്ങിപ്പോയാലോ എന്ന് പോലും ആലോചിച്ചുട്ടുണ്ട്. എങ്കിലും എന്നെ മാറ്റിയത് ആ പരിശീലനകാലമാണ്''ചിപ്പി പറയുന്നു.
ഉള്‍ക്കരുത്തിന്റെ,ലക്ഷ്യബോധത്തിന്റെ,ദേശസ്‌നേഹത്തിന്റെ മഹാമേരുവായി ചിപ്പി നില്‍ക്കുന്നത് കാണാന്‍ കൂട്ടാക്കതെയാണല്ലോ,ആതിരേ, ഇന്ത്യയിലെ മുഖ്യധാര മാധ്യമങ്ങള്‍ മിഷേല്‍ ധരിച്ച വസ്‌ത്രങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്‌ത് നമ്മെയൊക്കെ വിണ്ടും വീണ്ടും വെള്ളക്കാരന്റെ ദാസന്മാരാക്കിയത്?!
******
ലോകത്തെ ഏറ്റവും ശക്തമായ രാഷ്ട്രത്തിന്റെ ഭരണാധികാരിക്ക് രണ്ടടി പിന്നിലായി തലയുയര്‍ത്തിപ്പിടിച്ച് അനുഗമിച്ച ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ വനിത ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാരവിഷയമാണ്. രാജ്യത്തെ എല്ലാ വനിതകള്‍ക്കും അഭിമാനം നല്‍കുന്ന ഒരു മൂഹൂര്‍ത്തമാണിതെന്നാണ് കമന്റുകള്‍ . മൂന്നു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ഞായറാഴ്‌ച രാവിലെ(ജനുവരി 25,2015) ഡല്‍ഹിയിലെത്തിയ ഒബാമയ്‌ക്ക് രാഷ്ട്രപതിഭവനില്‍ വെച്ചു നല്‍കിയ ഗാര്‍ഡ് ഓണറില്‍ അദ്ദേഹത്തെ അനുഗമിക്കാനുള്ള അപൂര്‍വ അവസരം ലഭിച്ചത് പൂജ താക്കൂര്‍ എന്ന എയര്‍ഫോഴ്‌സ് വിങ് കമാന്‍ഡര്‍ക്കായിരുന്നു.
ആതിരേ,ഇതാദ്യമായാണ് രാഷ്ട്രപതി ഭവനില്‍ ഒരു വനിത ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുന്നത്. രാജ്യത്തിന് അഭിമാനകരമായ നിമിഷമാണിതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി അനന്ദിബെന്‍ പട്ടേല്‍ പറഞ്ഞു. തനിക്ക് ലഭിച്ച അപൂര്‍ ഭാഗ്യത്തെക്കുറിച്ച് പൂജ താക്കുറും വാചാലയായി. വര്‍ഷങ്ങള്‍ നീണ്ട കഠിന പ്രയത്‌നത്തിന്റെ ഫലമാണിതെന്ന് അവര്‍ പറഞ്ഞു. രാജ്യത്തെ സ്‌ത്രീകള്‍ക്ക് സൈന്യത്തില്‍ ചേരാന്‍ ഇത് പ്രചോദനമാകുമെന്നും അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. റിപ്പബ്ലിക് ദിന പരേഡില്‍ ഇതാദ്യമായി സ്‌ത്രീ സൈനികര്‍ അണിനിരന്ന പ്രത്യേക പരിപാടിയും അരങ്ങേറി. സ്‌ത്രീശാക്തീകരണത്തിന്റെ ഭാഗമായാണ് ഉന്നത പരിപാടികളില്‍ വനിതകളെയും ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
സമര്‍പ്പണത്തിന്റെ,കഠിനാദ്ധ്വാനത്തിന്റെ,സ്‌ത്രൈണക്കരുത്തിന്റെ തലയെടുപ്പാണ് പൂജ താക്കൂര്‍.
ചിപ്പി കെ.ദേവസ്യയുടെയും പൂജാ താക്കൂറിന്റേയും മുന്നില്‍ എത്രയോ നിസ്സാരയാണ് ലോകത്തിലെ പ്രഥമവനിത മിഷേല്‍ ഒബാമ എന്ന് തെളിയിച്ചിടത്താണ്,ആതിരേ, ന്യൂഡല്‍ഹിയിലെ ഇത്തവണത്തെ റിപ്പബ്ലിക്ക് ദിനാചരണത്തിന് ചരിത്രപ്രാധാന്യം കൈവന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു.
Wednesday, January 21, 2015
ഉമ്മന്‍ ദീക്ഷിതും തിരുവഞ്ചൂര്‍ കല്‍മാഡിയും മലയാള മനോരമയും പറഞ്ഞു:"റണ്‍ ഫൂള്‍സ് റണ്‍..''
ആതിരേ
`കേരളത്തിന്റെ കോമണ്‍വെല്‍ത്ത്' ആയ
ദേശീയ ഗെയിംസിന്റെ കര്‍ട്ടണ്‍ റെയ്‌സര്‍- കൂട്ട ഓട്ടം- ഇന്നലെയായിരുന്നു( ജനുവരി 20,2015)
10.60 കോടി മൂല്യമുള്ള കൂട്ടയോട്ടം.
ഓട്ടം നാട്ടുകാര്‍ക്ക്
ലാഭം മനോരമയ്‌ക്ക്..
*
അത്‌ലറ്റുകളേയും കായികരംഗത്തേയും ഫൂളാക്കി
ഷീലാ ദീക്ഷിതും സുരേഷ് കല്‍മാഡിയും
വിശ്വത്തോളം കുത്സിതമാക്കിയ അഴിമതിയുടെ
കേരളാ മോഡലൊരുക്കുകയാണ്
ഉമ്മന്‍ ദീക്ഷിതും തിരുവഞ്ചൂര്‍ കല്‍മാഡിയും..!
*
പുറത്ത് വന്നത് കോടികളുടെ അഴിമതിയും
കേട്ടലറയ്‌ക്കുന്ന കെടുകാര്യസ്ഥതയും.
അത് തമസ്‌ക്കരിക്കാന്‍
10.60 കോടി കൊടുത്ത് മനോരമയെ പാട്ടിലാക്കി.
*
വീരേന്ദ്രകുമാറിന്റെ പ്രതികാര ദാഹത്തില്‍ നിന്നാണത്രേ
ദേശീയ ഗെയിംസിന്റെ നടത്തിപ്പിലെ തട്ടിപ്പ് പുറത്തുവന്നത്.
പാലക്കാട് തോല്‍പ്പിച്ചപോലെ രാജ്യസഭാസീറ്റിന്റെ കാര്യത്തിലും
വലിപ്പിക്കുമെന്ന് ബോദ്ധ്യമായപ്പോള്‍ മാതൃഭൂമിയും ചാനലും
അഴിമതി വാര്‍ത്തകള്‍ ഒന്നൊന്നായി പുറത്തു വിട്ടു.
*
ചാനല്‍ റേറ്റിംഗ് കൂട്ടാന്‍ ഏഷ്യാനെറ്റും
ഇന്ത്യാ വിഷനും പീപ്പിള്‍സ് ചാനലും അതേറ്റുപിടിച്ചു.
അപ്പോള്‍ ചാണ്ടിയുടെ സൃഗാല ബുദ്ധിയുണര്‍ന്നു.
10 കോടി വീതം പരസ്യ ഇനത്തില്‍ നല്‍കാമെന്ന്
തിരുവഞ്ചൂരിന്റെ ഉറപ്പ് പിന്നാലെ വന്നു.
*
അതോടെ ചാനലുകളുടെ
അഴിമതിവിരുദ്ധ പോരാട്ടത്തിന് `ധ്വജഭംഗം'
കൂട്ട ഓട്ടത്തെ പ്രകീര്‍ത്തിക്കുന്നതോടെ
ചാനലുകള്‍ ഇനി ദേശീയ ഗെയിംസിലെ അഴിമതികള്‍ റിപ്പോര്‍ട്ട് ചെയ്യില്ല..!
*
അവര്‍ക്കെല്ലാം ശുഭം
നമ്മളെല്ലാം ശുംഭന്മാര്‍
*
പാമൊലിനില്‍ കുളിച്ച്
ടൈറ്റാനിയത്തില്‍ പൊതിഞ്ഞ്
സോളാറില്‍ ത്രസിച്ച്
ബാറില്‍ തിമിര്‍ത്ത്
ദേശീയ ഗെയിംസിന്റെ
അഴിമതി ട്രാക്കിലൂടെ
അതിവേഗം ബഹുദൂരം
ചാണ്ടി പോണ പോക്ക് കണ്ടാാ,ആതിരേ....
Monday, January 19, 2015
സംസ്ഥാന സ്‌കൂള്‍ കലോത്സവം ആര്‍ക്കോ വേണ്ടി തിളയ്‌ക്കുന്ന സാമ്പാര്‍..?!!
ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥികളുടെ ഈ മേളകൊണ്ട് കലാകേരളത്തിന് എന്തു മുതല്‍ക്കൂട്ടാണുണ്ടായത്?
സംഘ മത്സരങ്ങള്‍ മാറ്റി നിര്‍ത്താം.വ്യക്തിഗത ഇനങ്ങള്‍ ഓരോന്നിലുമായി,ഏറ്റവും കുറഞ്ഞത് 150 വീതം പ്രതിഭകളുണ്ടായിട്ടുണ്ട്,സംസ്ഥാന തലത്തില്‍ ഇതുവരെ.
ഇതില്‍ എത്രപേര്‍ കലാകേരളത്തിന്റെ ഈടുവയ്‌പ്പായിട്ടുണ്ട്?
യേശുദാസ്,ജയചന്ദ്രന്‍,വിനീത്,ഓടക്കാലി ശങ്കരന്‍ നമ്പൂതിരി,ദിലീപ്,മഞ്‌ജു വാര്യര്‍,കാവ്യാ മാധവന്‍,നവ്യ നായര്‍-തീരുന്നു പട്ടിക.
അപ്പോള്‍ ബാക്കിയുള്ളവര്‍ക്ക് എന്തു സംഭവിച്ചു?
ആ അന്വേഷണം നമ്മേ കൊണ്ടെത്തിക്കുന്നത് ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി മേളയുടെ പിന്നാമ്പുറത്തു,വിധിനിര്‍ണയത്തില്‍നടക്കുന്ന ,നടുക്കുന്ന അഴിമതിക്കഥകളിലാണ്.
സംസ്ഥാന സ്‌കൂള്‍ കലോത്സവം അഴിമതിയുടെ കൂത്തരങ്ങായിട്ട് ദശാബ്ദങ്ങളായി.ജില്ലാ തലം മുതല്‍ വിധികര്‍ത്താക്കളെ കൈക്കൂലി നല്‍കി സ്വാധീനിച്ചും കലോത്സവ കമ്മിറ്റികളില്‍ നിന്നും കോടതികളില്‍ നിന്നും അപ്പീലുകള്‍ നേടിയുമാണ് പലരും സംസ്ഥാന തലത്തില്‍ മാറ്റുരയ്‌ക്കാനെത്തുന്നത്.രണ്ട് ലക്ഷം വരെയാണ് ജില്ലാതലത്തിലെ കൈക്കൂലി.സംസ്ഥാന തലത്തിലെത്തുമ്പോള്‍ കൈക്കൂലിത്തുക രണ്ടിരട്ടിയും മൂന്നിരട്ടിയുമാകും.ഇങ്ങനെ സംസ്ഥാന തലത്തില്‍ വിജയികളാകുന്നവര്‍ഗ്രേസ് മാര്‍ക്ക് നേടി പ്രഫഷണല്‍ കോളേജുകളില്‍ പ്രവേശനം തേടി ഞെളിയുമ്പോള്‍അര്‍ഹരും നിര്‍ധനരുമായ മത്സരാര്‍ത്ഥികളാണ് വഞ്ചിക്കപ്പെടുന്നത്.
അഞ്ച് പതിറ്റാണ്ടും അഞ്ചു വര്‍ഷവുമായ സംഥാന സ്‌കൂള്‍ യുവജനോത്സവം കോഴിക്കോട്ട് ആറാം നാളിലേയ്‌ക്ക് കടന്ന ഇന്ന്( ജനുവരി 20,2015)ആതിരേ, നാം ചില ചോദ്യങ്ങള്‍ ചോദിച്ചേ മതിയാകൂ
ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥികളുടെ ഈ മേളകൊണ്ട് കലാകേരളത്തിന് എന്തു മുതല്‍ക്കൂട്ടാണുണ്ടായത്?
സംഘ മത്സരങ്ങള്‍ മാറ്റി നിര്‍ത്താം.വ്യക്തിഗത ഇനങ്ങള്‍ ഓരോന്നിലുമായി,ഏറ്റവും കുറഞ്ഞത് 150 വീതം പ്രതിഭകളുണ്ടായിട്ടുണ്ട്,സംസ്ഥാന തലത്തില്‍ ഇതുവരെ.
ഇതില്‍ എത്രപേര്‍ കലാകേരളത്തിന്റെ ഈടുവയ്‌പ്പായിട്ടുണ്ട് ?
യേശുദാസ്,ജയചന്ദ്രന്‍,വിനീത്,ഓടക്കാലി ശങ്കരന്‍ നമ്പൂതിരി,ദിലീപ്,മഞ്‌ജു വാര്യര്‍,കാവ്യാ മാധവന്‍,നവ്യ നായര്‍-തീരുന്നു പട്ടിക.
അപ്പോള്‍ ബാക്കിയുള്ളവര്‍ക്ക് എന്തു സംഭവിച്ചു?
ആ അന്വേഷണം,ആതിരേ, നമ്മേ കൊണ്ടെത്തിക്കുന്നത് ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി മേളയുടെ പിന്നാമ്പുറത്തു,വിധിനിര്‍ണയത്തില്‍ നടക്കുന്ന ,നടുക്കുന്ന അഴിമതിക്കഥകളിലാണ്.
സംസ്ഥാന സ്‌കൂള്‍ കലോത്സവം അഴിമതിയുടെ കൂത്തരങ്ങായിട്ട് ദശാബ്ദങ്ങളായി.ജില്ലാ തലം മുതല്‍ വിധികര്‍ത്താക്കളെ കൈക്കൂലി നല്‍കി സ്വാധീനിച്ചും കലോത്സവ കമ്മിറ്റികളില്‍ നിന്നും കോടതികളില്‍ നിന്നും അപ്പീലുകള്‍ നേടിയുമാണ് പലരും സംസ്ഥാന തലത്തില്‍ മാറ്റുരയ്‌ക്കാനെത്തുന്നത്.രണ്ട് ലക്ഷം വരെയാണ് ജില്ലാതലത്തിലെ കൈക്കൂലി.സംസ്ഥാന തലത്തിലെത്തുമ്പോള്‍ കൈക്കൂലിത്തുക രണ്ടിരട്ടിയും മൂന്നിരട്ടിയുമാകും.ഇങ്ങനെ സംസ്ഥാന തലത്തില്‍ വിജയികളാകുന്നവര്‍ ഗ്രേസ് മാര്‍ക്ക് നേടി പ്രഫഷണല്‍ കോളേജുകളില്‍ പ്രവേശനം തേടി ഞെളിയുമ്പോള്‍ അര്‍ഹരും നിര്‍ധനരുമായ മത്സരാര്‍ത്ഥികളാണ് വഞ്ചിക്കപ്പെടുന്നത്.
അവരുടെ രക്ഷിതാക്കളും അദ്ധ്യാപകരുമാണ് വിഢികളാക്കപ്പെടുന്നത്.
ആതിരേ,സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വിധികര്‍ത്താക്കളെ നിര്‍ണയിക്കുന്നത് ഒരു റാക്കറ്റാണെന്നത് അങ്ങാടിപ്പാട്ടാണ്.അവരും അവരുടെ ഏജന്റുമാരുമാണ് ലക്ഷങ്ങള്‍ പ്രതിഫലം പറ്റി വിജയികളെ നിര്‍ണയിക്കുന്നത്.അതു കൊണ്ടാണ് ഒരോ വര്‍ഷം കഴിയും തോറും സ്‌കൂള്‍ കലോത്സവ വേദി രക്ഷിതാക്കളുടേയും അദ്ധ്യാപകരുടെയും ഏജന്റുമാരുടേയും കലാപവേദിയായി അധപ്പതിക്കുന്നതും.
ഏജന്റുമാര്‍ മുഖേനെ വിധികര്‍ത്താക്കളെ സ്വാധീനിക്കാന്‍ മുന്‍പ് ഹെയര്‍ സ്റ്റെയിലിലെ വ്യത്യാസവും ആഭരണങ്ങളിലെ വൈവിദ്ധ്യവും കൈയിലും കാലിലുമണിയുന്ന പ്രത്യേക നിറത്തിലുള്ള നൂലുകളുമൊക്കെയായിരുന്നു സൂചനകളെങ്കില്‍ ഈ വര്‍ഷം മുതല്‍ വാട്ട്‌സ്‌ആപ്പിലൂടെ മത്സരാര്‍ത്ഥിയുടെ ഫോട്ടോ മുന്‍കൂട്ടി അയച്ചു കൊടുത്താണ് വിധികര്‍ത്താക്കളെ സ്വാധീനിക്കുന്നത്.
ഈ തിന്മയിങ്ങനെ വാഴുമ്പോഴാണ് ആതിരേ, സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളുടെ നടത്തിപ്പും അഴിമതികളുടേയും ക്രമക്കേടുകളുടേയും ഉത്സവം കൂടിയാണെന്ന് ഇതു സംബന്ധിച്ച ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ നാലുവര്‍ഷത്തെ കലോത്സവ നടത്തിപ്പിലും വന്‍ ക്രമക്കേടും അഴിമതിയുമാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുള്ളത്. ഇതിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി വേണമെന്ന ശിപാര്‍ശയും റിപ്പോര്‍ട്ടുകളിലുണ്ട്. എന്നാല്‍ ഒരു നടപടിയും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല.
2010 ല്‍ കോഴിക്കോടും 2011 ല്‍ കോട്ടയത്തും 2012 ല്‍ തൃശ്ശൂരും 2013 ല്‍ മലപ്പുറത്തും നടന്ന കലോത്സവങ്ങളുടെ നടത്തിപ്പിലാണ് ഓഡിറ്റ് വിഭാഗം ക്രമക്കേട് കണ്ടെത്തിയിട്ടുള്ളത്.അഡ്വ ഡി.ബി ബിനു വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷക്കുള്ള മറുപടിയിലാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഓഡിറ്റ് വിഭാഗം ഇക്കാര്യങ്ങള്‍ അറിയിച്ചത്. സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് പിരിക്കുന്ന ഫണ്ടാണ് കലോത്സവ നടത്തിപ്പിന് മുഖ്യമായും ഉപയോഗിക്കുന്നത്. കലോത്സവത്തിന്റെ നടത്തിപ്പിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിക്കുകയും ഈ ഫണ്ട് കമ്മിറ്റികള്‍ക്ക് കൈമാറുകയുമാണ് പതിവ്. കലോത്സവ മാനുവല്‍ പ്രകാരം ടെണ്ടര്‍ നടപടിക്രമങ്ങള്‍ പാലിച്ചുവേണം അതതു കമ്മിറ്റികള്‍ ഈ തുക വിനിയോഗിക്കാന്‍. എന്നാല്‍ പന്തല്‍ നിര്‍മ്മാണമടക്കം ഒരു ജോലിക്കും ഈ നടപടി ക്രമങ്ങള്‍ പാലിക്കാറില്ല. മുന്‍കൂറായി ലഭിക്കുന്ന തുക യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് കമ്മിറ്റികള്‍ ചെലവഴിച്ചിട്ടുള്ളത് എന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കലോത്സവം കഴിഞ്ഞ ശേഷം ധനകാര്യകമ്മിറ്റിയുടെ സഹായത്തോടെ ജനറല്‍ കണ്‍വീനര്‍ വിവിധ കമ്മിറ്റികളുടെ വൗച്ചറുകളും ബില്ലുകളും പരിശോധിച്ച് ഒപ്പുവച്ച ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശിക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെക്കൊണ്ട് ഓഡിറ്റ് ചെയ്യക്കണം. എന്നാല്‍ ഇത്തരം ഒരു നടപടി ക്രമവും ഈ വര്‍ഷങ്ങളില്‍ നടന്നിട്ടില്ല. ബില്ലുകളും വൗച്ചറുകളും ഇതുവരെ ആരും പരിശോധിച്ചിട്ടില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. 2010 ല്‍ കോഴിക്കോട് നടന്ന കലോത്സവത്തിന്റെ ചെലവ് കണക്കുകള്‍ പോലും ഇപ്പോഴും പല സബ്ബ് കമ്മിറ്റികളും നല്‍കിയിട്ടില്ല. ഇവര്‍ക്കതിരെ നടപടിയെടുക്കാന്‍ ശിപാര്‍ശ ചെയ്‌തെങ്കിലും സര്‍ക്കാര്‍ അനങ്ങിയില്ല.
അതേസമയം സംസ്ഥാന കലോത്സവത്തിനുള്ളഅപ്പീല്‍ പ്രളയം മത്സരങ്ങളുടെ സമയക്രമത്തേയും നിലവാരത്തേയും തകര്‍ക്കുന്നുണ്ടെങ്കിലും അത് സര്‍ക്കാറിന് മികച്ച വരുമാനമാവുകയാണ്. അപ്പീല്‍ പരിഗണിക്കുന്നതിന് അയ്യായിരം രൂപയാണ് ഫീസ്. ബാലാവകാശ കമ്മീഷന്റെ അപ്പീലുകള്‍ക്ക് പുറമെ ഇത്തവണ (നാലാം ദിവസം വരെ)1157 അപ്പീലാണ് അനുവദിച്ചത്. കഴിഞ്ഞതവണ പാലക്കാട്ടെ കലോത്സവത്തിന് 837 അപ്പീലായിരുന്നു. ഇത്തവണ ആദ്യദിവസത്തില്‍തന്നെ ലോകായുക്തയുടെ ഉത്തരവുമായി അപ്പീലിനെത്തിയത് 85 പേരാണ്. മുനിസിപ്പല്‍ കോടതിയില്‍ നിന്നായി ആറ്. എല്ലാ ഇനങ്ങള്‍ക്കും അപ്പീലുണ്ട്.ജനകീയ ഇനങ്ങളായ മിമിക്രി, മോണാ ആക്ട് എന്നിവക്ക് കൂടുതലുണ്ട്.
ഇങ്ങനെ ആര്‍ക്കോ വേണ്ടി തിളയ്‌ക്കുന്ന സാമ്പാറായി മാറിയിരിക്കുകയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം.അപ്പീലുകളുടെ കാര്യത്തില്‍ ഇനി ഇടപെടുമെന്ന് പറയുന്ന സര്‍ക്കാര്‍ അഴിമതിയുടെ കാര്യത്തില്‍ മൗനം പാലിക്കുന്നത് ശ്രദ്ധേയമാണ്.അതങ്ങനയേ വരൂ.കാരണം ``അഴിമതി ഈ ഭരണത്തിന്റെ ഐശ്വര്യം''എന്നല്ലേ,ആതിരേ ഉമ്മന്‍ ചാണ്ടിയും അബ്ദു റബ്ബുമൊക്കെ അഭിമാനിക്കുന്നത്.
Sunday, January 11, 2015
ശ്രീ എം:പുതിയൊരു ആള്‍ ദൈവം ഉദിക്കുന്നു;
തിരുവനന്തപുരത്ത് വഞ്ചിയൂരില്‍ ഒരു മുസ്ലിം കുടുംബത്തില്‍ ജനിച്ച മുംതാസ് അലിയാണ് ശ്രീ എം ആയത്. മഹായോഗിയായ മഹേശ്വര്‍നാഥ് ബാബാജിയുടെ ശിഷ്യനായി 19ാം വയസ്സില്‍ ഹിമാലയത്തില്‍ അങ്ങോളമിങ്ങോളം യാത്രചെയ്‌ത് ഋഷികളെയും യോഗിവര്യന്‍മാരെയും കണ്ടു. പിന്നീട് ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം ഹിമാലയത്തില്‍ നിന്ന് മടങ്ങി . ബെംഗളൂരുവിന് സമീപത്തെ മദനപ്പള്ളിയില്‍ സത്സംഗ് ഫൗണ്ടേഷന്റെയും മാനവ ഏകതാ മിഷന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് ശ്രീ എം ഇപ്പോള്‍. ഇദ്ദേഹത്തിന്റെ ആത്മീയ മാര്‍ഗനിര്‍ദ്ദേശത്തില്‍ ജീവിതം നയിക്കുന്ന ഒട്ടേറെപ്പേരുണ്ട്.
മാധ്യമങ്ങളും ഇപ്പോള്‍ ഒപ്പമുണ്ട്.ഫാരിസ് അബുബക്കറെയും അമൃതാനന്ദമയിക്കെതിരെ പുസ്‌ത്‌കമെഴുതിയ ഗെയ്‌ല്‍ ട്രെഡ്‌വെല്ലിനേയും അഭിമുഖം ചെയ്‌ത ജോണ്‍ ബ്രിട്ടാസ് തന്റെ `ജെബി ജംഗ്‌ഷനി'ല്‍ ശ്രി എമ്മിനെ അവതരിപ്പിച്ചു കഴിഞ്ഞു!
ഒറ്റശ്രീയുള്ള ഈ പുതിയ അവതാരത്തിന്റെ ആത്മീയ-സാമ്പത്തീക തട്ടിപ്പുകളുടെ സ്‌തോഭജനകമായ കഥകള്‍ക്ക് കാതോര്‍ക്കാം.
ഇന്ന്,ജനുവരി 12ന്,സ്വാമി വിവേകാനന്ദന്റെ 153-ാം ജന്മദിനത്തില്‍, പുതിയൊരു ആള്‍ ദൈവം `ഉദയം കൊള്ളു'കയാണ്, ആതിരേ.
`ശ്രീ എം' എന്ന് സ്വയം വിശേഷിപ്പിക്കുന്ന മിടുക്കന്‍ ആള്‍ദൈവ പദവിയിലേയ്‌ക്ക് ഇന്നു മുതല്‍ നടന്നു കയറുകയാണ്.
ഒത്തിരി ശ്രീകളുള്ള ആള്‍ദൈവത്തിന്റെ നാട്ടില്‍,ആതിരേ, ഇനി ഒറ്റ ശ്രീയുള്ള പുതിയ തട്ടിപ്പ്!
(ഒരു വര്‍ഷം മുമ്പ് കേരളത്തിലെ പ്രമുഖ ദിനപത്രത്തിന്റെ ഞായറാഴ്‌ചപ്പതിപ്പ് പൊടുന്നനേ അവതരിപ്പിച്ച ഗുരുവാണ് ശ്രീ എം.)
മതരാഷ്ട്രീയ വിശ്വാസങ്ങള്‍ക്ക് അതീതരായി നമുക്ക് മനുഷ്യരായി നടക്കാം എന്ന ഉദ്‌ബോധനത്തോടെ സര്‍വമതങ്ങളുടെയും ചിഹ്നങ്ങള്‍ ഉള്‍പ്പെട്ട പതാകയുമേന്തി ,ശ്രീ എം തന്നെ സ്ഥാപിച്ച മാനവ ഏകതാ മിഷന്റെ ആഭിമുഖ്യത്തില്‍,കന്യാകുമാരിയിലെ ഗാന്ധിമണ്ഡപത്തില്‍ നിന്നാണ്,ആതിരേ, പദയാത്രയുടെ തുടക്കം. 11 സംസ്ഥാനങ്ങളിലൂടെ ആറായിരം കിലോമീറ്റര്‍ പിന്നിട്ട് ശ്രീനഗറില്‍ പദയാത്ര സമാപിക്കുമ്പോള്‍ പുതിയ ആള്‍ദൈവത്തിന്റെ സ്ഥാനാരോഹണം പൂര്‍ത്തിയാകും.
മതമൈത്രി, സര്‍വസമത്വം, പ്രകൃതിയോടിണങ്ങിയ ജീവിതം, സ്‌ത്രീശാക്തീകരണം,സാമൂഹികാരോഗ്യം എന്നിവയാണ് ഈ യാത്രയിലെ പ്രലോഭനീയമായ ആശയങ്ങള്‍. ``ആര്‍ക്കും എവിടെവെച്ചും യാത്രയ്‌ക്കൊപ്പം ചേരാം. എവിടൈവച്ചും പിരിഞ്ഞു പോകാം. ഞാനും എന്നോടൊപ്പം സ്ഥിരമായി യാത്രചെയ്യുന്നവരും ശ്രീനഗര്‍വരെ യാത്രചെയ്യും. സ്‌ത്രീകള്‍ക്കും യാത്രയില്‍ പങ്കെടുക്കാം''ഇതാണ് `ശ്രീ എം'ന്റെ ലൈന്‍. ദിവസം 15 മുതല്‍ 18 വരെ കിലോമീറ്റര്‍ യാത്രചെയ്യുമത്രെ. അതിനുശേഷം മുന്‍നിശ്ചയിച്ച ഗ്രാമങ്ങളിലോ പട്ടണങ്ങളിലോ താമസിക്കും. അവിടങ്ങളില്‍ പ്രാദേശിക ജനതയുമായി സംവദിച്ചും പ്രാര്‍ത്ഥിച്ചും ഒരുരാത്രി ചെലവിടും. പിറ്റേന്ന് പ്രഭാതത്തില്‍ വീണ്ടും യാത്ര തുടരും. ഇങ്ങനെ 500 ഓളം ദിവസങ്ങളെടുത്ത് യാത്ര പൂര്‍ത്തിയാക്കും. മതങ്ങളുടെ മതില്‍ക്കെട്ടില്ലാത്ത ആത്മീയതയിലൂടെ മനുഷ്യനിലെ സഹജമായ നന്മ വീണ്ടെടുക്കാനാണത്രെ ശ്രീ എം കന്യാകുമാരിയില്‍ നിന്ന് ഹിമാലയത്തിലേയ്‌ക്ക് നടക്കുന്നത്.
ആതിരേ,തിരുവനന്തപുരത്ത് വഞ്ചിയൂരില്‍ ഒരു മുസ്ലിം കുടുംബത്തില്‍ ജനിച്ച മുംതാസ് അലിയാണ് പിന്നീട് ശ്രീ എം ആയത്. മഹായോഗിയായ മഹേശ്വര്‍നാഥ് ബാബാജിയുടെ ശിഷ്യനായി 19ാം വയസ്സില്‍ ഹിമാലയത്തില്‍ അങ്ങോളമിങ്ങോളം യാത്രചെയ്‌ത് ഋഷികളെയും യോഗിവര്യന്‍മാരെയും കണ്ടു. പിന്നീട് ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം ഹിമാലയത്തില്‍ നിന്ന് മടങ്ങി . ബെംഗളൂരുവിന് സമീപത്തെ മദനപ്പള്ളിയില്‍ സത്സംഗ് ഫൗണ്ടേഷന്റെയും മാനവ ഏകതാ മിഷന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് ശ്രീ എം ഇപ്പോള്‍. ഇദ്ദേഹത്തിന്റെ ആത്മീയ മാര്‍ഗനിര്‍ദ്ദേശത്തില്‍ ജീവിതം നയിക്കുന്ന ഒട്ടേറെപ്പേരുണ്ട്.
മാധ്യമങ്ങളും ഇപ്പോള്‍ ഒപ്പമുണ്ട്.ഫാരിസ് അബുബക്കറെയും അമൃതാനന്ദമയിക്കെതിരെ പുസ്‌ത്‌കമെഴുതിയ ഗെയ്‌ല്‍ ട്രെഡ്‌വെല്ലിനേയും അഭിമുഖം ചെയ്‌ത ജോണ്‍ ബ്രിട്ടാസ് തന്റെ `ജെബി ജംഗ്‌ഷനി'ല്‍ ശ്രി എമ്മിനെ അവതരിപ്പിച്ചു കഴിഞ്ഞു!
ആതിരേ,ഒറ്റശ്രീയുള്ള ഈ പുതിയ അവതാരത്തിന്റെ ആത്മീയ-സാമ്പത്തീക തട്ടിപ്പുകളുടെ സ്‌തോഭജനകമായ കഥകള്‍ക്ക് കാതോര്‍ക്കാം.
സംസ്ഥാന ചീഫ് സെക്രട്ടറിയായി റിട്ടയര്‍ ചെയ്‌ത ശേഷം മലയാളം സര്‍വകലാശാല വൈസ്‌ചാന്‍ലറായി പ്രവര്‍ത്തിക്കുന്ന കെ. ജയകുമാറാണ് ഈ ആള്‍ദൈവത്തിന്റെ സെലിബ്രിറ്റി പ്രചാരകന്‍. കേരളത്തിലെമ്പാടും ശ്രീ എമ്മിന്റെ പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുകയും ആളുകളെക്കൂട്ടുകയും ചെയ്യുന്ന വാക്ക് ഓഫ് ഹോപ് (ഡബ്ല്യുഒഎച്ച്) എന്ന സംഘടനയുടെ ഉപദേശക സമിതി ചെയര്‍മാനാണ് കെ. ജയകുമാര്‍.കേരളത്തില്‍ ആദ്യമായാണ് പ്രമുഖ ഐഎഎസ്. ഉദ്യോഗസ്ഥന്‍ പരസ്യമായി ആള്‍ദൈവത്തിനു വേണ്ടി രംഗത്തിറങ്ങുന്നത്.
ആതിരേ,ഒറ്റ ശ്രീ തട്ടിപ്പിന് ``ചന്ദന ലേപ സുഗന്ധം..''!!
അതാണിപ്പോള്‍ പുലിവാലായിരിക്കുന്നതും.
ജയകുമാറിനെ മലയാളം സര്‍വകലാശാല വിസി സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യം യുഡിഎഫില്‍ ഉയര്‍ന്നു കഴിഞ്ഞു.
ജയകുമാറിനോട് വിദ്യാഭ്യാസ വകുപ്പ് വിശദീകരണം ചോദിക്കണമെന്നാണു ആവശ്യം.
പക്ഷേ,വകുപ്പ് മന്ത്രിയായി അബ്ദു റബ്ബും മുഖ്യമന്ത്രിയായി ഉമ്മന്‍ ചാണ്ടിയും തുടരുമ്പോള്‍ വല്ലതും നടക്കുമെന്ന് പ്രതീക്ഷിക്കുന്ന നാമൊക്കെയണ് കൊഞ്ഞാണന്മാര്‍.
എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത മലയാളികളാണോ ആതിരേ സാക്ഷരര്‍?രാഷ്ട്രീയ പ്രബുദ്ധര്‍?
എം.വി.ജയരാജന്റെ ആ പ്രയോഗമുണ്ടല്ലോ,ന്യായാധിപന്മാര്‍ക്കെതിരെ പ്രയോഗിച്ചത്,ആതാണിപ്പോള്‍ മലയാളികള്‍ക്ക് ചേരുക
-ശുംഭന്മാര്‍..!
Subscribe to:
Posts (Atom)





.jpg)








