Friday, May 28, 2010

എന്തിനാണ്‌ സഖാക്കള്‍ ഇത്ര അസഹിഷ്ണുക്കളാകുന്നത്‌

വിമര്‍ശനങ്ങളോട്‌ അസഹിഷ്ണുതയോടെ പ്രതികരിക്കുകയും വിമര്‍ശകരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന പിണറായി അടക്കമുള്ളവരുടെ ഫാസിസ്റ്റ്‌ നിലപാട്‌ പോക്കറെ പോലെയുള്ളവരുടെ അപായകരമായ ആശയങ്ങള്‍ യുവജനങ്ങളിലേക്ക്‌ എത്തിക്കാനുള്ള പരിസരമാണ്‌ ഒരുക്കുന്നത്‌. അതുകൊണ്ടുകൂടിയാണ്‌ പയ്യന്നൂരും പാലേരിയും പോലെയുള്ള നാണക്കേടുകള്‍ക്ക്‌ ഡിവൈഎഫ്‌ഐ വിധേയമാകുന്നത്‌. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യണമെന്ന്‌ ആഹ്വാനം ചെയ്യുന്നവര്‍ നാളെ വംശത്തിന്റെയും ജാതിയുടെയും മതത്തിന്റെയും സമുദായത്തിന്റെയും അടിസ്ഥാനത്തില്‍ ശത്രുക്കളെ അടയാളപ്പെടുത്തുകയും അവരെ ഉന്മൂലനം ചെയ്യാന്‍ ആഹ്വാനം ചെയ്യുകയും ഉണ്ടായാല്‍ എന്താണ്‌ സംഭവിക്കാന്‍ പോകുന്നതെന്ന്‌ ഊഹിക്കാന്‍ പോലും കഴിയുകയില്ല. ഭീഷണമായ ആ ഭാവിക്ക്‌ സാഹചര്യമൊരുക്കുകയാണ്‌ പിണറായി അടക്കമുള്ള നേതാക്കളുടെ മാധ്യമ വിദ്വേഷവും വിമര്‍ശകരോടുള്ള അസഹിഷ്ണുതയും.




ഡിവൈഎഫ്‌ഐ എന്ന മാര്‍ക്സിസ്റ്റ്‌ യുവജന സംഘടന ഗുണ്ടാപ്പടയായി അധഃപതിക്കുകയാണോ, ആതിരേ..? വിമര്‍ശനം ഒട്ടും സഹിക്കാനാവാതെ, കളങ്കിതരും നിക്ഷിപ്ത താല്‍പ്പര്യക്കാരുമായ നേതാക്കളുടെ ആജ്ഞാനുവര്‍ത്തികളായി അവര്‍ ഫാസിസ്റ്റ്‌ ക്രൂരതയുടെ മലയാളി രൂപങ്ങള്‍ ആകുകയാണോ.?
ആണെന്നുവേണം പയ്യന്നൂരിലും പാലേരിയിലുമുണ്ടായ അധിക്രമങ്ങളില്‍ നിന്ന്‌ വായിച്ചെടുക്കേണ്ടത്‌.
പയ്യന്നൂരില്‍ സാഹിത്യകാരന്‍ സക്കറിയയാണ്‌ ഡിവൈഎഫ്‌ഐ ഗുണ്ടാ നേതാക്കളുടെ അധിക്ഷേപത്തിന്‌ ഇരയാതെങ്കില്‍ പാലേരിയില്‍ സി.ആര്‍. നീലകണ്ഠനാണ്‌ ആക്രമണത്തിന്‌ വിധേയനായത്‌. പാര്‍ട്ടിക്കും പാര്‍ട്ടി നേതാക്കന്മാര്‍ക്കും എതിരായി സക്കറിയയും നീലകണ്ഠനും നിലപാടെടുക്കുകയും അത്‌ പ്രചരിപ്പിക്കുകയും ചെയ്യുന്നു എന്നാരോപിച്ചായിരുന്നു ആക്രമണം.
ആതിരേ, രാജ്മോഹന്‍ ഉണ്ണിത്താനെയും ഒരു യുവതിയെയും അവരുടെ സ്വകാര്യതയില്‍ വളഞ്ഞുപിടിച്ച്‌ ആക്രമിച്ച്‌ പുകിലുണ്ടാക്കി ആക്ഷേപിച്ചതിനെയാണ്‌ സക്കറിയ വിമര്‍ശിച്ചത്‌. വ്യക്തിയുടെ സ്വകാര്യതയിലേക്ക്‌ കടന്നുകയറാന്‍ ജനാധിപത്യ ഭരണക്രമത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ ഭരണകൂടത്തിനോ ക്രമസമാധാന പാലകര്‍ക്കോ അവകാശമില്ല എന്നായിരുന്നു സക്കറിയ വാദിച്ചത്‌. തന്റെ വാദം സാധൂകരിക്കാന്‍ പാര്‍ട്ടിയെ നിരോധിച്ച കാലത്ത്‌ ഒളിവു ജീവിതം നയിച്ച ചില നേതാക്കളുടെ ലൈംഗീക അരാജകത്വ കഥകള്‍ അദ്ദേഹം ചൂണ്ടിക്കാണിക്കുയുണ്ടായി. ശരിയാണ്‌ അത്തരം കഥകള്‍ ഡിവൈഎഫ്‌ഐയ്ക്ക്‌ മാത്രമല്ല പുരോഗമനപരമായി ചിന്തിക്കുന്ന ഏതൊരു വ്യക്തിക്കും അപമാനമുണ്ടാക്കുന്നതാണ്‌. കാരണം വിശുദ്ധമായ ഒരു ആശയസംരക്ഷണത്തിന്‌ വേണ്ടി ത്യാഗോജ്ജ്വലമായ പോരാട്ടം നടത്തുന്നതിനിടയില്‍ ഭൗതീക സുഖങ്ങള്‍ ആസ്വദിക്കാനും നിഷിദ്ധമായ ലൈംഗീക ജീവിതം നയിക്കാനും ആരെങ്കിലും തയ്യാറായാല്‍ അത്‌ ഒരു പ്രസ്താനത്തിന്‌ മാത്രമല്ല മറിച്ച്‌ ഒരു സമൂഹത്തിന്‌ തന്നെ നാണക്കേടുണ്ടാക്കുന്നതാണ്‌. അത്തരം നാണക്കേടൊന്നും രാജ്മോഹന്‍ ഉണ്ണിത്താന്റെ സ്വകാര്യത മൂലം ഉണ്ടാകുന്നില്ല എന്ന്‌ സക്കറിയ പറഞ്ഞത്‌ നേതാക്കന്മാരെ അടച്ചാക്ഷേപിക്കാനായിരുന്നില്ലെന്നും ചില പുഴുക്കുത്തകള്‍ക്കുനേരെ ജനശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നും തിരിച്ചറിഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും പയ്യന്നൂരിലെ ഡിവൈഎഫ്‌ഐ നാണക്കേട്‌ ഒഴിവാക്കാമായിരുന്നു.
പാലേരിയില്‍ സി.ആര്‍. നീലകണ്ഠനെതിരെ ആക്രമണം അഴിച്ചുവിട്ടവര്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചത്‌ പിണറായി വിജയനെ ആയിരുന്നു. ലാവലിന്‍ അഴിമതിക്കേസ്‌ സംബന്ധിച്ച്‌ സി.ആര്‍ നീലകണ്ഠന്‍ എഴുതിയ 'ലാവലിന്‍ രേഖകളിലൂടെ' എന്ന പുസ്തകം പിണറായി അടക്കമുള്ള ഔദ്യോഗിക വിഭാഗത്തെ ചൊടിപ്പിച്ചു എന്നത്‌ നേരാണ്‌. അന്നുമുതല്‍ സി.ആര്‍. നീലകണ്ഠനെ അധികാരത്തിന്റെ പിന്‍ബലത്തില്‍ പീഡിപ്പിക്കാനായിരുന്നു ഭരണകൂടം ശ്രമിച്ചത്‌. അരൂരില്‍ കെല്‍ട്രോണിന്റെ ഡിവിഷണല്‍ മാനേജരായിരുന്ന അദ്ദേഹത്തെ അതേ തുടര്‍ന്ന്‌ ഹൈദ്രാബാദിലേക്ക്‌ സ്ഥലം മാറ്റുകയുണ്ടായി. ഇതിനെതിരെ നീലകണ്ഠന്‍ നടത്തിയ നിയമയുദ്ധം ഔദ്യോഗിക വിഭാഗത്തിന്റെ രോഷം വര്‍ധിപ്പിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഈയിടെ അദ്ദേഹത്തിന്റെ പിതാവ്‌ മരിച്ചപ്പോള്‍ മരണാനന്തര ചടങ്ങുകള്‍ തീരും വരെ വീട്ടില്‍ തങ്ങാനുള്ള അവധി പോലും അദ്ദേഹത്തിന്‌ നിഷേധിക്കപ്പെട്ടു. ഇങ്ങനെ തുടര്‍ന്ന പീഡനങ്ങളുടെ മൂര്‍ധന്യതയിലാണ്‌ പാലേരിയില്‍ വെച്ച്‌ അദ്ദേഹത്തെ ഡിവൈഎഫ്‌ഐ സഖാക്കള്‍ ശാരീരികമായി ആക്രമിച്ചത്‌.
ആതിരേ, ഭരണത്തിലേറിയ നിമിഷം മുതല്‍ അധികാരവും മസില്‍ പവറും ഉപയോഗിച്ച്‌ പിണറായി വിജയനും ഔദ്യോഗിക വിഭാഗത്തിനും രുചിക്കാത്ത അഭിപ്രായം പറയുന്ന വ്യക്തികളെ സിപിഎമ്മും അതിന്റെ യുവജന സംഘടനകളും മര്‍ദിച്ചൊതുക്കുന്ന ഫാസിസ്റ്റ്‌ നിലപാടിന്റെ തുടര്‍ച്ചയാണ്‌ പാലേരിയില്‍ കണ്ടത്‌.
ഇതൊക്കെ പെട്ടെന്നുണ്ടായ ഒരു വൈകാരിക വിക്ഷോഭത്താല്‍ ഡിവൈഎഫ്‌ഐ സഖാക്കള്‍ നടത്തിയതാണെന്ന്‌ പറഞ്ഞാല്‍ അത്‌ വിശ്വസിക്കാന്‍ മാത്രം വിഡ്ഢികളൊന്നുമല്ല സാക്ഷര കേരളീയര്‍. കഴിഞ്ഞ 19-ാ‍ം തീയതി കല്ല്യാശേരിയില്‍ നടന്ന നായനാര്‍ അനുസ്മരണ സമ്മേളനത്തില്‍ പ്രസംഗിക്കുമ്പോള്‍ പിണറായി വിജയന്‍,(അദ്ദേഹവും ഔദ്യോഗിക വിഭാഗവും മാധ്യമങ്ങളോട്‌ ) തുടര്‍ന്നുപോരുന്ന അസഹിഷ്ണുതയും വൈരാഗ്യവും മറച്ചുവെച്ചില്ല. "മാധ്യമങ്ങള്‍ നിന്ദ്യമായ രീതി തുടര്‍ന്നാല്‍ ശരിയായ മാന്യത കൈവിടുന്ന അവസ്ഥയിലേക്ക്‌ അതുകൊണ്ടുചെന്ന്‌ എത്തിക്കും" എന്നാണ്‌ അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കിയത്‌. മാധ്യമങ്ങള്‍ അടക്കമുള്ളവരുടെ അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിന്‌ നേരെ ഉയര്‍ന്ന മറ്റൊരു ഫാസിസ്റ്റ്‌ ഭീഷണിയായിരുന്നു പിണറായിയുടെ വാക്കുകള്‍. പിണറായിയുടെ മനസ്സില്‍ അപ്പോള്‍ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത മാധ്യമങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കുന്നതിനൊപ്പം കിനാലൂരിലെ പാര്‍ട്ടി സഖാക്കളുടെ ഹിഡന്‍ അജണ്ട പുറത്തുകൊണ്ടുവന്നതിന്റെ അരിശവുമുണ്ടായിരുന്നു.
പിണറായിക്കൊപ്പം ഇത്തരം ഭീഷണികളുടെ ആയുധമൂര്‍ച്ചയുള്ള വാക്കുകളാണ്‌ മന്ത്രി പാലൊളി മുഹമ്മദ്‌ കുട്ടിയില്‍ നിന്നും എളമരം കരീമില്‍ നിന്നും ഉണ്ടായത്‌. "പിറവിയില്‍ തന്നെ തകരാര്‍ പറ്റിയവരാണ്‌ ചില മാധ്യമ പ്രവര്‍ത്തകര്‍. അവര്‍ പിന്നീട്‌ നന്നാവില്ല". എന്നായിരുന്നു പാലൊളിയുടെ അധിക്ഷേപം. എന്നാല്‍, അസഭ്യം നിറഞ്ഞ പ്രയോഗമാണ്‌ കിനാലൂരിനെ കുറിച്ചുള്ള പ്രസ്താവനക്കിടയില്‍ എളമരം കരീമില്‍ നിന്നുണ്ടായത്‌. ഏഷ്യാനെറ്റിന്റെ റിപ്പോര്‍ട്ടറുടെ പേര്‌ പരാമര്‍ശിക്കാതെ എളമരം പറഞ്ഞത്‌ "അയാളുടെ സഹോദരിയെ കെട്ടിയ ശേഷം താന്‍ മൊഴി ചൊല്ലയിട്ടില്ലല്ലോ" എന്നായിരുന്നു.
ഇതെല്ലാം വ്യക്തമാക്കുന്നത്‌ അധികാരത്തിന്റെ മറവില്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ ചില നേതാക്കളും അവരുടെ ശിങ്കിടികളും നടത്തുന്ന ജനവഞ്ചനയെ വിമര്‍ശിക്കുന്നവരെ ഉന്മൂലനം ചെയ്യാനുള്ള കിരാത ത്വരയാണ്‌ ഈ നേതാക്കള്‍ക്കുള്ളത്‌ എന്നാണ്‌. ചുവപ്പ്‌ കണ്ട കാളയെ പോലെ വിമര്‍ശനങ്ങള്‍ കേള്‍ക്കുമ്പോള്‍ എല്ലാം തകര്‍ത്തെറിഞ്ഞ്‌ എതിരാളികളെ നശിപ്പിക്കാനാണ്‌ ഇവര്‍ ശ്രമിക്കുന്നത്‌. ഇവരുടെ ഉപദേശവും നിര്‍ദേശവുമാണ്‌ ഡിവൈഎഫ്‌ഐ സഖാക്കളെ നിന്ദ്യമായ ഗുണ്ടായിസത്തിലേക്ക്‌ തള്ളിവിടുന്നത്‌.
ഒരുകാലത്ത്‌ കേരളത്തില്‍ അഴിമതി അടക്കമുള്ള സാമൂഹിക തിന്മകള്‍ക്കെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കുകയും നീതി നിഷേധിക്കപ്പെട്ടവരുടെ പക്ഷത്ത്‌ ചേര്‍ന്ന്‌ ന്യായവാദം നടത്തുകയും അങ്ങനെ രാഷ്ട്രീയ എതിരാളികളുടെ പോലും ആദരം പിടിച്ചുപറ്റുകയും ചെയ്ത യുവജന ശക്തിയാണ്‌ ഇപ്പോള്‍ നീചന്മാരായ ചില നേതാക്കന്മാരുടെ നിന്ദ്യമായ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ആയുധമണിയുന്നത്‌, ആതിരേ... ഇവിടെ മറ്റൊരു കാര്യം കൂടി ഓര്‍ക്കേണ്ടതുണ്ട്‌. അത്‌ സംസ്ഥാന ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഡയറക്ടറും പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗത്തിന്റെ ഇഷ്ടക്കാരനും ഇന്ന്‌ പാര്‍ട്ടിയുടെ സൈദ്ധാന്തികന്മാരില്‍ ഒരാളെന്ന്‌ സ്വയം അഭിമാനിക്കുകയും ചെയ്യുന്ന പി.കെ. പോക്കര്‍ നടത്തിയ ഒരു ആഹ്വാനമാണത്‌. "പയ്യന്നൂരിലെ ചിന്തിക്കുന്ന ചെറുപ്പക്കാരെ പോലെ പാലേരിയിലെയും ചിന്തിക്കുന്ന ചെറുപ്പക്കാര്‍ പ്രതികരിക്കണം" എന്നായിരുന്നു പോക്കറുടെ ആഹ്വാനം.
ഔദ്യോഗിക പക്ഷത്തോട്‌ ഒട്ടിനിന്ന്‌ അവരെ മാധ്യമങ്ങളില്‍ പ്രതിരോധിക്കുന്ന ലഫ്റ്റനന്റുമാരാണെന്ന്‌ അഭിമാനിക്കുന്നവരാണ്‌ പി.കെ പോക്കറും കെ.ഇ.എന്‍ കുഞ്ഞഹമ്മദും. മൂന്നാര്‍ ഒഴിപ്പിക്കല്‍ സമയത്തായിരുന്നു കുഞ്ഞഹമ്മദ്‌ മാധ്യമങ്ങളില്‍ അച്യുതാനന്ദനെതിരെ ഉറഞ്ഞുതുള്ളിയത്‌. ഈരണ്ട്‌ ബുദ്ധിജീവികളും പക്ഷെ, പാര്‍ട്ടിയെ തീര്‍ത്തും വിനാശകരമായ ഒരവസ്ഥയിലേക്ക്‌ നയിക്കുകയാണെന്ന്‌ തിരിച്ചറിയാന്‍ പിണറായി വിജയന്‍ വൈകുന്നതാണ്‌ പ്രശ്നങ്ങളുടെ കാരണം. സ്വത്വരാഷ്ട്രീയമെന്ന വിനാശകരമായ ആശയത്തിന്റെ വക്താക്കളാണ്‌ പോക്കറും കുഞ്ഞഹമ്മദും. ജാതി, മതം, വംശം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ സംഘടിച്ച്‌ അവരുടെ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കാണണം എന്നതാണ്‌ സ്വത്വരാഷ്ട്രീയമെന്ന ആശയത്തിന്റെ കാതല്‍. വര്‍ഗ്ഗസമരത്തിലൂടെ പുരോഗമനപരവും ജനാധിപത്യഭരിതവുമായ ഒരു സമൂഹം സൃഷ്ടിക്കുക എന്നതാണ്‌ സിപിഎമ്മിന്റെ നയം. ഈ നയത്തെ പാദസേവകൊണ്ട്‌ വംശീയരാഷ്ട്രീയത്തിന്റെ നൃശംസതയിലേക്ക്‌ വലിച്ചുകൊണ്ടുപോകുന്ന വേതാളങ്ങളാണ്‌ പോക്കറും കെഇഎന്നും.
വിമര്‍ശനങ്ങളോട്‌ അസഹിഷ്ണുതയോടെ പ്രതികരിക്കുകയും വിമര്‍ശകരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന പിണറായി അടക്കമുള്ളവരുടെ ഫാസിസ്റ്റ്‌ നിലപാട്‌ പോക്കറെ പോലെയുള്ളവരുടെ അപായകരമായ ആശയങ്ങള്‍ യുവജനങ്ങളിലേക്ക്‌ എത്തിക്കാനുള്ള പരിസരമാണ്‌ ഒരുക്കുന്നത്‌. അതുകൊണ്ടുകൂടിയാണ്‌ പയ്യന്നൂരും പാലേരിയും പോലെയുള്ള നാണക്കേടുകള്‍ക്ക്‌ ഡിവൈഎഫ്‌ഐ വിധേയമാകുന്നത്‌. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യണമെന്ന്‌ ആഹ്വാനം ചെയ്യുന്നവര്‍ നാളെ വംശത്തിന്റെയും ജാതിയുടെയും മതത്തിന്റെയും സമുദായത്തിന്റെയും അടിസ്ഥാനത്തില്‍ ശത്രുക്കളെ അടയാളപ്പെടുത്തുകയും അവരെ ഉന്മൂലനം ചെയ്യാന്‍ ആഹ്വാനം ചെയ്യുകയും ഉണ്ടായാല്‍ എന്താണ്‌ സംഭവിക്കാന്‍ പോകുന്നതെന്ന്‌ ഊഹിക്കാന്‍ പോലും കഴിയുകയില്ല. ഭീഷണമായ ആ ഭാവിക്ക്‌ സാഹചര്യമൊരുക്കുകയാണ്‌ പിണറായി അടക്കമുള്ള നേതാക്കളുടെ മാധ്യമ വിദ്വേഷവും വിമര്‍ശകരോടുള്ള അസഹിഷ്ണുതയും. ഇത്‌ സാംസ്കാരിക കേരളത്തിനും സാക്ഷര കേരളത്തിനും പ്രബുദ്ധ കേരളത്തിനും അപായകരമായ അവസ്ഥയാണെന്ന്‌, ആതിരേ പറഞ്ഞേ തീരു.

Thursday, May 27, 2010

ഈ നാല്‌ വര്‍ഷം ഉമ്മന്‍ ചാണ്ടി എവിടെയായിരുന്നു ?

ജനാധിപത്യ ഭരണക്രമത്തില്‍ ഏറ്റവും വലിയ തിരുത്തല്‍ ശക്തിയാണ്‌ പ്രതിപക്ഷം. അതുകൊണ്ടാണ്‌ പ്രതിപക്ഷ നേതാവിന്‌ മുഖ്യമന്ത്രിക്ക്‌ തുല്യമായ സ്ഥാനവും ഔദ്യോഗിക അംഗീകാരവും അതുമായി ബന്ധപ്പെട്ട സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്നത്‌. ഈ സൗകര്യങ്ങള്‍ ആസ്വദിച്ച്‌ ഭരണത്തിന്റെ വൈകല്യങ്ങള്‍ മാറിനിന്ന്‌ വീക്ഷിച്ച്‌ അഞ്ചുവര്‍ഷം കഴിയുമ്പോള്‍ ജനങ്ങള്‍ തങ്ങളെ അധികാരത്തിലേറ്റുമെന്ന സ്വപ്നവും താലോലിച്ച്‌ ഇരിക്കുകയായിരുന്നില്ലെ ഉമ്മന്‍ ചാണ്ടി. അതായത്‌ ഭരണകക്ഷിയിലെ ജനവിരുദ്ധന്മാര്‍ക്കൊപ്പം നിന്ന്‌ കേരളത്തിലെ നികുതിദായകരെയും സമ്മതിദായകരെയും വഞ്ചിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി എന്ന്‌ സാരം. കേരളത്തിലെ സമ്മതിദായകരുടെ ഗതികേടുകൊണ്ട്‌ അടുത്ത തെരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും അവര്‍ ഉമ്മന്‍ ചാണ്ടിയടക്കമുള്ളവര്‍ക്ക്‌ വോട്ട്‌ ചെയ്യാന്‍ നിര്‍ബന്ധിതരായേക്കാം. ഇത്‌ ഉമ്മന്‍ ചാണ്ടിയോടോ ഒപ്പമുള്ളവരോടോ ഉള്ള താല്‍പ്പര്യം കൊണ്ടല്ലെന്നും മറിച്ച്‌ എല്‍ഡിഎഫ്‌ സര്‍ക്കാരിനെതിരായുള്ള ജനവിചാരണയാണെന്നും തിരിച്ചറിഞ്ഞ്‌ അടുത്ത ഭരണകാലത്തെങ്കിലും ജനപക്ഷത്ത്‌ നില്‍ക്കാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറാകണമെന്നതാണ്‌ ചുവരിലെ എഴുത്തുകള്‍.



ക്ഷേമ പദ്ധതികളുടെയും വൈദ്യുതി കണക്ഷനുകളുടെയും കേന്ദ്രാവിഷ്കൃത പദ്ധതികള്‍ തങ്ങളുടേതെന്ന്‌ അവകാശപ്പെട്ട്‌ നടത്തുന്നതിന്റെയും പേരില്‍ കഴിഞ്ഞ നാലുവര്‍ഷത്തെ ഭരണം ജനഹിതമനുസരിച്ചായിരുന്നുവെന്ന്‌ അവകാശപ്പെടകയാണ്‌, ആതിരേ, അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാപ്പോള്‍ കേരളത്തിലെ പൊതസമൂഹം, പ്രത്യേകിച്ച്‌ സ്ത്രീകളടക്കമുള്ള ദുര്‍ബല വിഭാഗം പ്രതീക്ഷിച്ചതൊന്നും നടപ്പിലാക്കാന്‍ കഴിയാതെ പോയ ഒരു ഭരണമായിരുന്നു അച്യുതാനന്ദന്റെ മുഖ്യമന്ത്രിയെന്ന നിലക്കുള്ള നാലുവര്‍ഷം.
അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ കഴിഞ്ഞ നാലുവര്‍ഷം കേരളത്തിലെ സമ്മതിദായകരെയും നികുതി ദായകരെയും ഉളുപ്പില്ലാതെ വഞ്ചിച്ച്‌ അധികാരത്തിന്റെ സുഖലോലുപതയില്‍ വിലസുകയായിരുന്നു. ഇങ്ങനെ വിലസാന്‍ ഉള്ളതാണോ ഭരണകൂടവും അതിന്റെ സംവിധാനവും എന്ന ചോദ്യത്തിന്‌ അല്ല എന്നുതന്നെയാണ്‌ ഉത്തരം. ഈ അല്ല എന്നതിന്റെ പ്രവര്‍ത്തി രൂപമാകേണ്ടതാണ്‌ പ്രതിപക്ഷവും അതിന്റെ നേതാവും. കഴിഞ്ഞ നാലുവര്‍ഷത്തെ ഭരണം ജനഹിതത്തിനെതിരായിരുന്നെങ്കില്‍ അതിനെതിരെ ജനകീയ സമരം സംഘടിപ്പിച്ച്‌ ഭരണവീഴ്ചകള്‍ തിരുത്തിയെടുക്കാന്‍ ബാധ്യസ്ഥരായിരുന്നു പ്രതിപക്ഷവും പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടിയും. ആ ഭൂമികയില്‍ നിന്നുകൊണ്ട്‌ കേരളത്തിലെ പൊതുസമൂഹംഒരു ചോദ്യം ഉന്നയിക്കുകയാണ്‌ : "ഈ നാലുവര്‍ഷം ഉമ്മന്‍ ചാണ്ടി എവിടെയായിരുന്നു ?
ആതിരേ, കഴിഞ്ഞ നാലുവര്‍ഷത്തെ അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ ഭരണത്തെ ഉമ്മന്‍ ചാണ്ടിയുടെ വാക്കുകളില്‍ തന്നെ ഇവിടെ ഉദ്ധരിക്കാം :
"ഈ സര്‍ക്കാര്‍ കേരളത്തിന്‌ ചില ഒന്നാം സ്ഥാനങ്ങളും അവസ്ഥാന സ്ഥാനങ്ങളും നേടിത്തന്നു. രാജ്യത്ത്‌ ഏറ്റവും അധികം മദ്യം ഉപയോഗിക്കുന്നത്‌ പഞ്ചാബിനെയും ഹരിയാനയെയും നിഷ്പ്രയാസം മറികടന്ന്‌ ഒന്നാമത്‌. സര്‍ക്കാരിന്റെ വരുമാനത്തില്‍ 40 ശതമാനം മദ്യം വിറ്റുകിട്ടുന്ന പണമാണ്‌. കുറ്റകൃത്യ നിരക്കില്‍ നമ്പര്‍ വണ്‍ (ദേശീയ ക്രൈം റെക്കോര്‍ഡ്സ്‌ ബ്യൂറോ റിപ്പോര്‍ട്ട്‌ 2006 - 07, 2007-08) സ്ത്രീകള്‍ക്കെതിരെയുള്ള അധിക്രമങ്ങളിലും ആത്മഹത്യാ നിരക്കിലും വാഹാനാപകട നിരക്കിലും മുന്‍ നിരയില്‍. 25,000 രൂപയുടെ ആളോഹരി കടം (സാമ്പത്തിക സര്‍വേ 2009) ലോകത്ത്‌ ഏറ്റവും കൂടുതല്‍ ഹര്‍ത്താല്‍ നടത്തുന്ന സ്ഥലമെന്ന ഖ്യാതിയും ഈ സര്‍ക്കാര്‍ കേരളത്തിന്‌ നേടിത്തന്നു. സര്‍ക്കാര്‍ സ്പോണ്‍സേഡ്‌ ഹര്‍ത്താല്‍ നടക്കുന്ന ഏക സ്ഥലം.... മറ്റുചില നേട്ടങ്ങള്‍ കൂടി - നിക്ഷേപങ്ങളുടെ കാര്യത്തില്‍ ഏറ്റവും പിന്നില്‍ 27-ാ‍ം സ്ഥാനം (അസോചം 2008) ഐ ടി കയറ്റുമതിയില്‍ ലജ്ജാകരമായ അവസ്ഥ, കര്‍ണാടക 74,929 കോടി, കേരളം 1700 കോടി (നാസ്കോ 2008), തൊഴിലുറപ്പ്‌ പദ്ധതി നടപ്പാക്കുന്നതില്‍ 24-ാ‍ം സ്ഥാനം (എന്‍ആര്‍ഇജിഎ വെബ്സൈറ്റ്‌), 2006 ല്‍ 9.3% എത്തിയ വളര്‍ച്ചാ നിരക്ക്‌ 2008ല്‍ 6.98 ശതമാനത്തിലേക്ക്‌ കൂപ്പുകുത്തി. (സാമ്പത്തിക സര്‍വേ 2009), 22 കസ്റ്റഡി മരണങ്ങള്‍.... 49 പോലീസ്‌ സ്റ്റേഷന്‍ ആക്രമങ്ങള്‍.... കേരളം ഒരുപാട്‌ മോഹങ്ങളോടെ കാത്തിരിക്കുന്ന വിഴിഞ്ഞം, സ്മാര്‍ട്ട്‌ സിറ്റി, കൊച്ചി മെട്രോ തുടങ്ങിയ പദ്ധതികളെല്ലാം അനാഥമായി."
തീര്‍ച്ചയായും കേരളത്തിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്കകളും വര്‍ത്തമാനകാലാവസ്ഥയിലെ അരുതായ്മകളും പ്രതിപക്ഷ നേതാവായ ഉമ്മന്‍ ചാണ്ടിയുടെ ഈ വാക്കുകളില്‍ ധ്വനിക്കുന്നുണ്ട്‌. ഈ ആകാംക്ഷകളും ആശങ്കകളും കേരളത്തിലെ പൊതുസമൂഹത്തിന്റെ തന്നെയാണ്‌. ആ അര്‍ത്ഥത്തില്‍ പ്രതിപക്ഷ നേതാവിന്റെ നിലപാട്‌ ജനങ്ങളോട്‌ ഒപ്പവുമാണ്‌.
അപ്പോള്‍ ആതിരേ, ഒരു ചോദ്യം ചോദിച്ചേ തീരു. എല്‍ഡിഎഫ്‌ സര്‍ക്കാര്‍ അതിന്റെ ഭരണം ഇത്തരത്തില്‍ ജനവിരുദ്ധമായി തുടര്‍ന്നപ്പോള്‍ അതിനെതിരെ എപ്പോഴെക്കെയാണ്‌ ജനപക്ഷത്തു നിന്നുകൊണ്ട്‌ പ്രതിപക്ഷ നേതാവായ ഉമ്മന്‍ ചാണ്ടിയും അദ്ദേഹം നേതൃത്വം നല്‍കുന്ന പ്രതിപക്ഷവും സര്‍ക്കാരിനെ തിരുത്താന്‍ ശ്രമിച്ചിട്ടുള്ളത്‌? ഒരിക്കലും ഇല്ല എന്നാണ്‌ ഇതിന്‌ മറുപടി. മുഖ്യമന്ത്രിക്ക്‌ ഒപ്പമുള്ള ഭരണ സ്ഥാനവും അതിനനുസരിച്ചുള്ള സൗകര്യങ്ങളും സൗജന്യങ്ങളും പ്രതിപക്ഷ നേതാവിനും ലഭിക്കുന്നുണ്ട്‌. ഇത്‌ കേരളത്തിലെ ഭിക്ഷക്കാരനും കുഷ്ഠരോഗിയും വേശ്യയും അടക്കമുള്ളവരുടെ കൈയില്‍ നിന്ന്‌ പിഴിഞ്ഞെടുക്കുന്ന നികുതി പണം ഉപയോഗിച്ചാണ്‌ നല്‍കിയിട്ടുള്ളത്‌. ഭരണം കെടുകാര്യസ്ഥതയിലേക്ക്‌ നീങ്ങുമ്പോള്‍ അതിനെ തടയിടാനാണ്‌ ജനങ്ങളുടെ നികുതി പണം നല്‍കി ഇങ്ങനെ ഒരു സ്ഥാനം ജനാധിപത്യ ഭരണക്രമത്തില്‍ നിലനിര്‍ത്തിയിട്ടുള്ളത്‌. ഈ സ്ഥാനത്തോട്‌ ഉമ്മന്‍ ചാണ്ടി എത്രമാത്രം പ്രതിബദ്ധത പുലര്‍ത്തി എന്നതും സര്‍ക്കാരിന്റെ നാലുവര്‍ഷത്തെ ഭരണത്തെ വിലയിരുത്തുന്നതിനൊപ്പം വിചാരണ ചെയ്യേണ്ടതാണ്‌. ആ വിചാരണകോടതിക്ക്‌ മുമ്പില്‍ തലയയുര്‍ത്തി നില്‍ക്കാനും ജനങ്ങള്‍ ഉന്നയിക്കുന്ന അടിസ്ഥാനപരമായ ചോദ്യങ്ങള്‍ക്ക്‌ ആര്‍ജ്ജവത്തോടെ മറുപടി പറയുവാനും ഉമ്മന്‍ ചാണ്ടിക്ക്‌ കഴിയുമോ?
അധികാരത്തിലിരിക്കുന്നവരുടെ സ്വയം കൃതാനര്‍ത്ഥം കൊണ്ട്‌ പ്രതിപക്ഷത്തിരിക്കുന്ന കളിമണ്‍ പാദങ്ങളുള്ള ദൈവങ്ങളെ പോലും മഹത്വവത്കരിക്കുന്ന ഒരു രാഷ്ട്രീയ പരിസരമാണ്‌ കേരളത്തിലുള്ളത്‌. ജനഹിതമനുസരിച്ച്‌ ഭരിച്ചാലും ജനവിരുദ്ധമായി ഭരിച്ചാലും അഞ്ചുവര്‍ഷം കഴിഞ്ഞുള്ള തെരഞ്ഞെടുപ്പില്‍ അധികാരത്തിലിരിക്കുന്നവരെ നാണം കെടുത്തി ഇറക്കിവിടുന്ന ഒരു സമ്മതിദാന രീതിയാണ്‌ ആതിരേ സാക്ഷര കേരളത്തിലുള്ളത്‌. അതുകൊണ്ടുതന്നെ അധികാരത്തില്‍ ഏറുന്നവര്‍ അവരുടെയും അവരുമായി ബന്ധപ്പെട്ടവരുടെയും മൂലധനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്ന വൈകൃതമാണ്‌ ഐക്യകേരളം ഉണ്ടായതിന്‌ ശേഷം കണ്ടുകൊണ്ടിരിക്കുന്നത്‌. അതുകൊണ്ടു കൂടിയാണ്‌ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക്‌ മുകളില്‍ ഉദ്ധരിച്ചത്‌ പോലെയുള്ള അടിസ്ഥാന വിവരങ്ങള്‍ നല്‍കുന്നതും എന്നാല്‍, പ്രവര്‍ത്തി മേഖലയില്‍ സര്‍ക്കാരിന്റെ വീഴ്ചയ്ക്കെതിരെ ഉമ്മന്‍ ചാണ്ടി പ്രതികരിക്കാതിരിക്കുന്നതും. അതിജീവന രാഷ്ട്രീയത്തിന്റെ ഹിഡന്‍ അജണ്ടകളാണ്‌ ഭരണപക്ഷവും പ്രതിപക്ഷവും ജനങ്ങളുടെ മാന്‍ഡേറ്റിന്റെ മറവില്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌. അതായത്‌ തടിയുടെ വളവും ആശാരിയുടെ കഴിവുകേടും ചേര്‍ന്നകൊണ്ടുണ്ടായ അപാകമാണ്‌ കേരളാ രാഷ്ട്രീയത്തിന്റെ വര്‍ത്തമാനകാല മുഖമെന്ന്‌ സാരം.
ഇങ്ങനെ ഒരു പഴഞ്ചൊല്ലിന്റെ ഔദാര്യത്തില്‍ ഭരണപ്രക്രിയയെ ലഘുതരമായി കാണേണ്ടതാണോ എന്ന ചോദ്യം ഒപ്പം എത്തുന്നുണ്ട്‌. സമ്മതിദാനം നല്‍കിയും നികുതി നല്‍കിയും ഒരു ഭരണസംവിധാനത്തെയും പ്രതിപക്ഷ നിരയെയും അധികാര ശ്രേണിയില്‍ പ്രതിഷ്ഠിക്കുന്ന പൗരന്മാര്‍ക്ക്‌ ചില ലക്ഷ്യങ്ങളും പ്രതീക്ഷകളും ഉണ്ട്‌. തീര്‍ച്ചയായും ഈ വിഷയത്തില്‍ സ്വകാര്യമായിട്ടല്ല ചിന്ത. മറിച്ച്‌ പൊതുവായും സാമൂഹികമായും ആണ്‌ ചിന്തിക്കുന്നത്‌. താനുള്‍പ്പെടുന്ന തന്റെ സമൂഹത്തിന്‌ അര്‍ഹമായതും ഭരണഘടനാ വിഭാവനം ചെയ്യുന്നതുമായ പൗരാവകാശങ്ങള്‍ നേടിക്കൊടുക്കാന്‍ ഭരണപക്ഷവും പ്രതിപക്ഷവും പ്രതിജ്ഞാബദ്ധമാണെന്നും അതുകൊണ്ടുതന്നെ തന്റെ സമ്മതിദാനം കൊണ്ട്‌ അധികാരത്തിലെത്തുന്ന ഇവര്‍ അങ്ങനെ പെരുമാറുമെന്നും ഉള്ള പ്രതീക്ഷയാണ്‌. എന്നാല്‍, ഈ പ്രതീക്ഷകള്‍ തട്ടിത്തെറുപ്പിച്ച്‌, ജനകീയ അഭിലാഷങ്ങള്‍ പിച്ചിചീന്തി അവകാശവാദങ്ങളും ആരോപണപ്രത്യാരോപണങ്ങളും ഉന്നയിച്ച്‌ മുഖം രക്ഷിക്കാനാണ്‌ ഭരണപക്ഷവും പ്രതിപക്ഷവും ശ്രമിക്കുന്നത്‌. ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌.
വോട്ടവകാശം പൗരന്റെ ഏറ്റവും വിലയേറിയ അവകാശമാണെന്ന്‌ തിരിച്ചറിഞ്ഞിട്ടാണ്‌ രണ്ട്‌ ആതിരേ ചെകുത്താന്മാരില്‍ ഏറ്റവും കുറഞ്ഞ ദോഷമുള്ളതെന്ന്‌ പ്രതീക്ഷിക്കുന്ന ഒരു ചെകുത്താനെ ഭരണത്തിലേറ്റുന്നത്‌. അപ്പോള്‍ മറ്റേ ചെകുത്താന്‍ ഭരണത്തിലേറിയ ചെകുത്താന്റെ വീഴ്ചകള്‍ തിരുത്താനുള്ള പ്രക്ഷോഭങ്ങള്‍ നടത്താന്‍ ബാധ്യസ്ഥനാണ്‌. ആ അര്‍ത്ഥത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രതിപക്ഷ നേതാവ്‌ എന്ന നിലയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ പൂജ്യം മാര്‍ക്ക്‌ നല്‍കാനെ കഴിയുകയുള്ളു. കഴിഞ്ഞ യുഡിഎഫ്‌ ഭരണസമയത്ത്‌ പല കാരണങ്ങള്‍ ഉന്നയിച്ച്‌ അച്യുതാനന്ദന്‍ നേതൃത്വം നല്‍കിയ പ്രതിപക്ഷം 22 ഹര്‍ത്താല്‍ നടത്തി എന്നാരോപിക്കുന്ന ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവെന്ന നിലക്ക്‌ ഒരു ഹര്‍ത്താലും നടത്തിയിട്ടില്ല എന്ന്‌ അഭിമാനിക്കുന്നു. ശരിയാണ്‌ കേവലവും ശുഷ്കവുമായ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക്‌ വേണ്ടി നടത്തുന്ന ഹര്‍ത്താലുകള്‍ ജനങ്ങള്‍ക്ക്‌ അപഹരിഹാര്യമായ നഷ്ടങ്ങളും കഷ്ടങ്ങളുമാണ്‌ ഉണ്ടാക്കാറുള്ളത്‌. എന്നാല്‍, ജനങ്ങളുടെ അവകാശങ്ങള്‍ ചവിട്ടിമെതിച്ച്‌ ഭരണം നടത്തുന്ന ഒരു സംവിധാനത്തിനെതിരെ പിടഞ്ഞ്‌ പ്രതിഷേധിക്കാനും ആ പ്രതിഷേധത്തില്‍ ജനങ്ങളെ കണ്ണിചേര്‍ക്കാനും ബാധ്യസ്ഥനല്ലേ പ്രതിപക്ഷ നേതാവ്‌..?
കഴിഞ്ഞ നാലുവര്‍ഷത്തെ അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ ഭരണം ജനവിരുദ്ധമായിരുന്നുവെങ്കില്‍ അതിന്‌ ആദ്യത്തെ കാരണക്കാര്‍ ഉമ്മന്‍ ചാണ്ടി നേതൃത്വം നല്‍കുന്ന പ്രതിപക്ഷമാണെന്ന്‌ പറയേണ്ടിവരും. ജനാധിപത്യ ഭരണക്രമത്തില്‍ ഏറ്റവും വലിയ തിരുത്തല്‍ ശക്തിയാണ്‌ പ്രതിപക്ഷം. അതുകൊണ്ടാണ്‌ പ്രതിപക്ഷ നേതാവിന്‌ മുഖ്യമന്ത്രിക്ക്‌ തുല്യമായ സ്ഥാനവും ഔദ്യോഗിക അംഗീകാരവും അതുമായി ബന്ധപ്പെട്ട സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്നത്‌. ഈ സൗകര്യങ്ങള്‍ ആസ്വദിച്ച്‌ ഭരണത്തിന്റെ വൈകല്ല്യങ്ങള്‍ മാറിനിന്ന്‌ വീക്ഷിച്ച്‌ അഞ്ചുവര്‍ഷം കഴിയുമ്പോള്‍ ജനങ്ങള്‍ തങ്ങളെ അധികാരത്തിലേറ്റുമെന്ന സ്വപ്നവും താലോലിച്ച്‌ ഇരിക്കുകയായിരുന്നില്ലെ ഉമ്മന്‍ ചാണ്ടി. അതായത്‌ ഭരണകക്ഷിയിലെ ജനവിരുദ്ധന്മാര്‍ക്കൊപ്പം നിന്ന്‌ കേരളത്തിലെ നികുതിദായകരെയും സമ്മതിദായകരെയും വഞ്ചിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി എന്ന്‌ സാരം. അതുകൊണ്ട്‌ ഉമ്മന്‍ ചാണ്ടിയുടെ സര്‍ക്കാര്‍ വിരുദ്ധ പ്രസ്താവനകള്‍ക്കും ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ നടത്തിയ സര്‍ക്കാര്‍ വിരുദ്ധ സമരങ്ങള്‍ക്കും കേരളത്തിലെ സാധാരണ ജനങ്ങളുടെ മനസ്സില്‍ സ്ഥാനമൊട്ടുമില്ല എന്ന്‌ അദ്ദേഹം മനസ്സിലാക്കുന്നത്‌ നന്ന്‌. എന്നാല്‍, കേരളത്തിലെ സമ്മതിദായകരുടെ ഗതികേടുകൊണ്ട്‌ അടുത്ത തെരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും അവര്‍ ഉമ്മന്‍ ചാണ്ടിയടക്കമുള്ളവര്‍ക്ക്‌ വോട്ട്‌ ചെയ്യാന്‍ നിര്‍ബന്ധിതരായേക്കാം. ഇത്‌ ഉമ്മന്‍ ചാണ്ടിയോടോ ഒപ്പമുള്ളവരോടോ ഉള്ള താല്‍പ്പര്യം കൊണ്ടല്ലെന്നും മറിച്ച്‌ എല്‍ഡിഎഫ്‌ സര്‍ക്കാരിനെതിരായുള്ള ജനവിചാരണയാണെന്നും തിരിച്ചറിഞ്ഞ്‌ അടുത്ത ഭരണകാലത്തെങ്കിലും ജനപക്ഷത്ത്‌ നില്‍ക്കാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറാകണമെന്നതാണ്‌ ചുവരിലെ എഴുത്തുകള്‍.ആതിരേ, അത്‌ വായിക്കാനും മനസ്സിലാക്കാനുമുള്ള ഒരു രാഷ്ട്രീയ മനസ്സ്‌ ഉമ്മന്‍ ചാണ്ടിക്കുണ്ടാകണം എന്നാണ്‌ കേരളം ആവശ്യപ്പെടുന്നത്‌.

Wednesday, May 26, 2010

വി.എസ്സിന്റെ നാലുവര്‍ഷം


കോടിയേരി ബാലകൃഷ്ണനും പി.കെ ശ്രീമതിയും തോമസ്‌ ഐസക്കും എളമരം കരീമും അടക്കമുള്ളവര്‍ അച്യുതാനന്ദനെ മറയാക്കി അഴിമതിയുടെ സമാനതകളില്ലാത്ത ചരിത്രമാണ്‌ രചിച്ചിട്ടുള്ളത്‌. ആഢംബര ജീവിതത്തിനും സുഖലോലുപതക്കും മൂലധന സമാഹരണത്തിനുമായി ഇവര്‍ നടത്തിയതും നടത്തിക്കൊണ്ടിരിക്കുന്നതുമായ ജനവഞ്ചന നാളെ ചോദ്യം ചെയ്യപ്പെടുമെങ്കിലും ഈ സോഷ്യല്‍ ഡെമോക്രാറ്റുകളെ അവരുടെ തോന്ന്യാസങ്ങള്‍ക്ക്‌ അനുവദിച്ചതാണ്‌ അച്യുതാനന്ദന്റെ മറ്റൊരു പരാജയം. നാലുവര്‍ഷത്തെ ഭരണം അതുകൊണ്ടുതന്നെ കേരളത്തിലെ പൊതുസമൂഹത്തിന്‌ അസഹ്യവും അസ്വീകാര്യവുമായിരുന്നു. തന്മൂലം പഴികളുടെ എല്ലാവിഴുപ്പും പേറാന്‍ അച്യുതാനന്ദന്‍ നിര്‍ബന്ധിതനുമാണ്‌. വരാനിരിക്കുന്ന ഒരുവര്‍ഷം കൂടുതല്‍ വിഴുപ്പുകള്‍ അദ്ദേഹത്തിന്റെ തലയില്‍ ഏറ്റിവെയ്ക്കാനുള്ള അവസരമായിട്ടായിരിക്കും പിണറായി മുതല്‍ എളമരം കരീം വരെയുള്ള മാര്‍ക്സിസ്റ്റ്‌ വിരുദ്ധര്‍ കരുതുക. അതുകൊണ്ട്‌ ജനപക്ഷ നിലപാടുകളോടെ അധികാരത്തിലേറാനും ക്രുദ്ധനായ ജനവിരുദ്ധനെന്ന ലേബലോടെ അധികാരത്തില്‍ നിന്ന്‌ ഇറങ്ങിപ്പോകാനുമാണ്‌ അച്യുതാനന്ദന്റെ നിയോഗം.



ജനപക്ഷത്ത്‌ നില്‍ക്കുന്നു എന്ന്‌ ബോധ്യപ്പെടുത്തി ജനഹിതത്തിന്‌ എതിരായി ഭരണം നടത്തുന്ന വി.എസ്‌ അച്യുതാനന്ദന്‍ തന്റെ മുഖ്യമന്ത്രി വാഴ്ചയുടെ നാലുവര്‍ഷം പൂര്‍ത്തിയാക്കി, ആതിരേ.
2006 മെയ്‌ 18ന്‌ പൊതുസമൂഹത്തെ സാക്ഷി നിര്‍ത്തി, മാമൂലുകള്‍ ധിക്കരിച്ച്‌ പൊതു വേദിയില്‍ സത്യപ്രതിജ്ഞ ചെയ്ത്‌ വി.എസ്‌ അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായി അധികാരത്തിലേറിയപ്പോള്‍ ഉമ്മന്‍ ചാണ്ടിയടക്കമുള്ളവര്‍ പോലും ഗുണപരമായ ഒരുമാറ്റം ഭരണസംവിധാനത്തിലും അതിന്റെ നിര്‍വഹണത്തിലുമുണ്ടാകുമെന്ന്‌ പ്രതീക്ഷിച്ചതാണ്‌. കാരണം പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ അത്തരത്തിലായിരുന്നു വി.എസ്‌ അച്യുതാനന്ദന്റെ സാമൂഹിക ഇടപെടലുകളും രാഷ്ട്രീയ ഭൂമികയിലെ പ്രവര്‍ത്തനങ്ങളും. പലപ്പോഴും പാര്‍ട്ടിയുടെ നിയതമായ , കര്‍ശന നിലപാടുകളെ ധിക്കരിച്ചും ജനങ്ങള്‍ക്കുവേണ്ടി നിലപാടുകളെടുത്ത ആ ആര്‍ജ്ജവം അതിന്റെ എല്ലാ നന്മകളോടും പുഷ്കലമാകുമെന്നാണ്‌ കേരളത്തിലെ ജനങ്ങള്‍ പ്രതീക്ഷിച്ചത്‌.
എന്നാല്‍,ആതിരേ, എല്ലാ പ്രതീക്ഷകളും തച്ചുടച്ച്‌ അധികാരത്തിന്റെ വേലിക്കകത്തും സ്ഥാനങ്ങളുടെ തെങ്ങിന്‍ മണ്ടയിലും ഇരിക്കുന്ന ശങ്കരനായിരുന്നു പലപ്പോഴും വി.എസ്‌ അച്യുതാനന്ദന്‍. ഇത്‌ വ്യക്തിപരമായി അദ്ദേഹം ആഗ്രഹിച്ച സുഖവാസമായിരുന്നില്ല എന്ന്‌ തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ്‌ മുഖ്യമന്ത്രിയെന്ന നിലക്ക്‌ അദ്ദേഹം സ്വീകരിക്കേണ്ടിയിരുന്ന നടപടികളുടെ മുഖത്തുനിന്ന്‌ പ്രതിഷേധമുണ്ടാക്കുന്ന രീതിയില്‍ അദ്ദേഹം തലവലിച്ചതിനെ വിലയിരുത്തുന്നത്‌.
പൗരസമൂഹത്തിന്റെ ആവശ്യങ്ങളും അവകാശങ്ങളും ഭരണഘടനയുടെ അടിസ്ഥാനത്തില്‍ നേടിയെടുത്ത്‌ നല്‍കാന്‍ ബാധ്യസ്ഥരായവരാണ്‌ ആതിരേ, രാഷ്ട്രീയ സമൂഹവും സാംസ്കാരിക സമൂഹവും. ഇതില്‍ രാഷ്ട്രീയ സമൂഹത്തിന്‌ കളങ്കമില്ലാത്ത ഒരു നേതൃത്വം അച്യുതാനന്ദന്‍ നല്‍കുമെന്നത്‌ കേരളീയന്റെ അമിത പ്രതീക്ഷയായിരുന്നില്ല. മറിച്ച്‌ വസ്തുതകളിലൂന്നിയും അദ്ദേഹത്തിന്റെ ഭൂതകാല പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയും സ്വീകരിച്ച ആശകളായിരുന്നു. എന്നാല്‍, അവയെല്ലാം ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന്‌ വീഴുന്നത്‌ കണ്ടുനില്‍ക്കാനായിരുന്നു കേരളത്തിലെ സമ്മതിദായകരുടെയും നികുതി ദായകരുടെയും ദാരുണമായ വിധി.
ഒരു രാഷ്ട്രീയ പാര്‍ട്ടി ഒരിക്കലും ഒരു ഭരണകൂടമല്ല. പ്രത്യേകിച്ച്‌ ജനാധിപത്യ ക്രമത്തില്‍. എന്നാല്‍, അമിതാധികാരത്തിന്റെ ഭരണകൂട ഭീകരതയായി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്നതും കോടിയേരി ബാലകൃഷ്ണനും ജയരാജന്മാരും ശ്രീമതിമാരും ബേബിമാരും കരീമുമാരും പിന്തുണയ്ക്കുന്നതുമായ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി അധഃപതിച്ചതിന്റെ പ്രതിഫലനമാണ്‌ അച്യുതാനന്ദന്റെ മുഖ്യമന്ത്രിയെന്ന നിലക്കുള്ള ജനവിരുദ്ധ നിലപാടുകളുടെ ഭൂമികയെന്ന്‌ തിരിച്ചറിയാന്‍ കഴിയും. വകുപ്പ്‌ വിഭജന വേളയില്‍ തന്നെ പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷം എങ്ങനെയെല്ലാമാണ്‌ വി.എസ്സിനെ ശ്വാസം മുട്ടിച്ചതെന്ന്‌ ഓര്‍മ്മയുള്ളവര്‍ക്കെല്ലാമറിയാം. എങ്കിലും ഈ ശ്വാസം മുട്ടിക്കലില്‍ നിന്ന്‌ പിടഞ്ഞെതിര്‍ത്ത്‌ തലയുയര്‍ത്താന്‍ ശ്രമിച്ചതായിരുന്നു മൂന്നാറിലെ അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സ്വീകരിച്ച നടപടി. കേരളത്തിലെ പൊതസമൂഹവും കോടതി അടക്കമുള്ള നീതിനിര്‍വ്വഹണ സ്ഥാപനങ്ങളും ഒന്നായി പിന്തുണച്ചിട്ടും ആ ശ്രമവുമായി മുന്നോട്ടു പോകാന്‍ അച്യുതാനന്ദന്‌ കഴിഞ്ഞില്ല. ഇത്‌ അദ്ദേഹത്തിന്റെ കുഴപ്പമല്ലെന്നും ഭൂമാഫിയയും എസ്റ്റേറ്റ്‌ മാഫിയയുമായി കൈകോര്‍ത്ത മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷത്തിന്റെ പാലം വലിയായിരുന്നുവെന്നും പൊതുസമൂഹത്തിന്‌ അറിയാം. പക്ഷെ,ആതിരേ, ഒരു മുഖ്യമന്ത്രിയെന്ന നിലയ്ക്ക്‌, കേരളത്തിലെ ജനങ്ങള്‍ ഒന്നായി പിന്തുണച്ച ഒരു വിഷയത്തില്‍ ധൈര്യസമേതം മുന്നോട്ടുപോകാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞില്ല. പാര്‍ട്ടി അതിന്റെ പ്രവര്‍ത്തകരുടെ തോളത്ത്‌ വെച്ചിട്ടുള്ള അമിതാധികാരത്തിന്റെയും നിയന്ത്രണത്തിന്റെയും മുഖമാണ്‌ ഇത്തരം ഒരു മുന്നോട്ടുപോക്കിന്‌ വിഘാതമായതെന്ന്‌ പറയാമെന്ന്‌ മാത്രം. പാര്‍ട്ടിയെ ധിക്കരിച്ച്‌ മുന്നോട്ട്‌ പോയാല്‍ മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെടുമെന്ന ആശങ്ക തീര്‍ച്ചയായും അച്യുതാനന്ദന്റെ ഈ പിന്നാക്കം പോക്കിന്‌ ആക്കം കൂട്ടിയിട്ടുണ്ട്‌. പോളിറ്റ്‌ ബ്യൂറോയില്‍ നിന്ന്‌ തരം താഴ്ത്തുന്ന അവസ്ഥയോളം അച്യുതാനന്ദനെ വെടക്കാക്കാന്‍ കണ്ണിലെണ്ണയൊഴിച്ച്‌ കാത്തിരിക്കുകയായിരുന്നു പിണറായി വിജയന്‍ അടക്കമുള്ള ഔദ്യോഗിക പക്ഷം. ഇത്തരത്തിലുള്ള പ്രതിലോമ ശക്തികള്‍ക്കിടയില്‍ നിന്നുവേണമായിരുന്നു അച്യുതാനന്ദന്‌ ജനഹിതം നിറവേറ്റേണ്ടിയിരുന്നത്‌.
പാര്‍ട്ടി അതിന്റെ അമിതാധികാര - മൂലധന സമാഹരണ ത്വരയില്‍ ഇത്തരം നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന്‌ മറ്റാരേക്കാളും നന്നായി അറിയാവുന്ന വ്യക്തിയായിരുന്നു അച്യുതാനന്ദന്‍. അപ്പോള്‍, പ്രതിപക്ഷ നേതാവായിരന്നപ്പോള്‍ ഏറ്റെടുത്ത ദൗത്യത്തിന്റെ പൂര്‍ത്തീകരണത്തിന്‌ പാര്‍ട്ടിയിലെ വിഭാഗീയ ശക്തികളെയും സോഷ്യല്‍ ഡെമോക്രാറ്റുകളെയും വെല്ലുന്ന ചില രീതി ശാസ്ത്രങ്ങള്‍ കണ്ടെത്താന്‍ അദ്ദേഹം ബാധ്യസ്ഥനായിരുന്നു ആതിരേ. അക്കാര്യത്തില്‍ പറ്റിയ പാളിച്ചയാണ്‌ നാലാം വര്‍ഷം പൂര്‍ത്തിയാക്കുന്ന മുഖ്യമന്ത്രി അച്യുതാനന്ദനെതിരെ പൊതുസമൂഹത്തിന്‌ നീണ്ട കുറ്റപത്രം സമര്‍പ്പിക്കാനുള്ള പരിസരമൊരുക്കിയിട്ടുള്ളത്‌.
അച്യുതാനന്ദന്‍ ഭരിച്ചാല്‍ പാലും തേനും ഒഴുകുന്ന ഒരു വാഗ്ദത്ത ഭൂമിയായി കേരളം മാറുമെന്ന വിഡ്ഢിസ്വപ്നമൊന്നും ആരും കണ്ടിരുന്നില്ല. എന്നാല്‍, കേരളത്തിലെ സ്ത്രീ സമൂഹത്തിനെതിരെ, അവരുടെ ജീവിത വ്യാപാരത്തിന്റെ എല്ലാ മേഖലകളിലും നീരാളിക്കൈകള്‍ നീട്ടുന്ന പീഡകസംഘത്തെയെങ്കിലും നിലക്ക്‌ നിര്‍ത്താനുള്ള സത്യസന്ധമായതും ആര്‍ജ്ജവം നിറഞ്ഞതുമായ നടപടി അച്യുതാനന്ദനില്‍ നിന്നുണ്ടാകുമെന്ന്‌ എല്ലാവരും ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്നു. ഇലക്ഷന്‍ പ്രചരണ കാലഘട്ടത്തില്‍ അദ്ദേഹം നടത്തിയ പ്രഖ്യാപനങ്ങള്‍ അതുകൊണ്ടാണ്‌ കൈയടിയോടെ കേരളത്തിലെ സ്ത്രീ സമൂഹവും അവരോടൊപ്പം അവരുടെ നീതിയും സാമൂഹിക മാന്യതയും ആഗ്രഹിച്ച വ്യക്തികളും സ്വീകരിച്ചത്‌. "പെണ്‍വാണിഭക്കാരെ കൈയാമം വെച്ച്‌ തെരുവിലൂടെ നടത്തു"മെന്നായിരുന്നു അച്യുതാനന്ദന്‍ ആവര്‍ത്തിച്ച്‌ പ്രസംഗിച്ചതും ഇടതുപക്ഷത്തിന്റെ ഇലക്ഷന്‍ മാനിഫെസ്റ്റോയില്‍ സന്ദേഹ ലേശമന്യേ പ്രഖ്യാപിച്ചതും.
എന്നാല്‍,ആതിരേ, കേരളത്തിന്റെ മനസാക്ഷി ഇന്നും നടുക്കത്തോടെ സ്മരിക്കുന്ന കിളിരൂര്‍ കവിയൂര്‍ പീഡനക്കേസിലെ പ്രതികളെ പോലും വിചാരണയ്ക്കെങ്കിലും വിധേയമാക്കാന്‍ അച്യുതാനന്ദന്റെ ഭരണത്തിന്‌ കഴിഞ്ഞില്ല. 2006ല്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ഇറക്കിയ ഇലക്ഷന്‍ കാര്‍ഡുകളില്‍ ഒന്നായിരുന്നല്ലോ കിളിരൂര്‍-കവിയൂര്‍ പീഡന സംഭവം. ഇന്നും കിളിരൂറിലെ ശാരിയുടെ മാതാപിതാക്കളും മകള്‍ സ്നേഹയും നീതി തേടി മുഖ്യമന്ത്രിയുടെ ഓഫീസ്‌ കയറിയിറങ്ങുകയാണ്‌.
അച്യുതാനന്ദന്‍ അധികാരത്തില്‍ ഏറിയ ശേഷം സ്ത്രീപീഡനം അതിന്റെ എല്ലാ ക്രൂരതകളും ഉല്ലംഘിച്ച്‌ കേരളത്തിലെ മുക്കിലും മൂലയിലും വലമുറുക്കിയ അവസ്ഥയാണ്‌ ഇന്നുള്ളത്‌. ഇരുന്നൂറ്‌ കോടി രൂപയുടെ മാംസവ്യാപാരമാണ്‌ ഇന്റര്‍നെറ്റിലൂടെ നടത്തുന്നത്‌. അതിന്റെ സൂത്രധാരന്‍ മെട്രോ നഗരത്തിലൂടെ മുന്തിയ കാറില്‍ ഇന്നും സഞ്ചരിക്കുന്നുണ്ട്‌. ഇടയ്ക്ക്‌ ആരെയോ ബോധിപ്പിക്കാന്‍ ഒരു അറസ്റ്റ്‌ നടത്തിയെങ്കിലും ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടലുകള്‍ മൂലം അദ്ദേഹം ഇന്ന്‌ പൂര്‍വ്വാധികം ഭംഗിയോടെ ഓണ്‍ലൈന്‍ വ്യാപാരം നടത്തുന്നു. പൂവരണി, കുണ്ടറ, മട്ടന്നൂര്‍, എടരിക്കോട്‌ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ ഹൈടെക്ക്‌ അല്ലാത്ത രീതിയിലും ഞെട്ടിക്കുന്ന പെണ്‍വാണിഭമാണ്‌ ഈ നാല്‌ വര്‍ഷത്തിനിടയില്‍ നടന്നത്‌. ഇതെല്ലാം വ്യാപകമായ വാര്‍ത്താപ്രാധാന്യം ലഭിച്ച സംഭവങ്ങളാണ്‌. റിപ്പോര്‍ട്ട്‌ ചെയ്യപ്പെടാത്ത ആയിരക്കണക്കിന്‌ പെണ്‍വാണിഭ സംഭവങ്ങള്‍ നാട്ടിലുണ്ടായിട്ടുണ്ട്‌. അച്യുതാനന്ദന്‍ അധികാരത്തിലേറുമ്പോള്‍ കേരളത്തിലെ പൊതുസമൂഹം ആഗ്രഹിച്ചത്‌ ഈ മാംസവ്യാപാരികളെ നിലക്ക്‌ നിര്‍ത്തുന്ന നട്ടെല്ലുള്ള സുതാര്യമായ ഭരണം ഉണ്ടാകുമെന്നായിരുന്നു.
എന്നാല്‍,ആതിരേ, ക്രൂരമായ വഞ്ചനയാണ്‌ കേരളത്തിലെ സ്ത്രീ സമൂഹത്തോട്‌ അച്യുതാനന്ദന്‍ കാണിച്ചത്‌. ഇവിടെയും അദ്ദേഹത്തിന്‌ അനങ്ങനാവാത്തവിധം വിഘാതങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പിണറായി അടക്കമുള്ളവര്‍ പ്രദര്‍ശിപ്പിച്ച കൗശലം മറന്നുകൊണ്ടല്ല സംസാരിക്കുന്നത്‌. കിനാലൂരില്‍ കിടപ്പാടത്തിന്‌ വേണ്ടി പൊരുതിയ സ്ത്രീകളെ തള്ളിപ്പറഞ്ഞ്‌ പിണറായി അടക്കമുള്ളവര്‍ക്ക്‌ പാദസേവനടത്തിയ ജസ്റ്റിസ്‌ ശ്രീദേവി ആണ്‌ വനിതാ കമ്മീഷന്‍ അധ്യക്ഷ. സ്ത്രീകള്‍ക്കെതിരായുള്ള ചൂഷണങ്ങള്‍ തടയാനും ഇരകളെ സംരക്ഷിക്കാനും വേട്ടപ്പട്ടികളെ നിയമത്തിന്‌ മുമ്പില്‍ കൊണ്ടുവരാനും മുഖ്യമന്ത്രിയെ സഹായിക്കേണ്ട ഈ സംവിധാനം പോലും പാര്‍ട്ടിയിലെ പടലപിണക്കത്തിന്റെ ഓരം ചേര്‍ന്ന്‌ അദ്ദേഹത്തെ ഒറ്റപ്പെടുത്തി പൊതുസമൂഹമധ്യേ അവഹേളിക്കാനാണ്‌ ശ്രമിച്ചത്‌. ഈ ഒറ്റപ്പെടുത്തലാണ്‌ അച്യുതാനന്ദന്റെ ഭരണപരാജയത്തിന്റെ ആണിക്കല്ല്‌.
അതേസമയം കോടിയേരി ബാലകൃഷ്ണനും പി.കെ ശ്രീമതിയും തോമസ്‌ ഐസക്കും എളമരം കരീമും അടക്കമുള്ളവര്‍ അച്യുതാനന്ദനെ മറയാക്കി അഴിമതിയുടെ സമാനതകളില്ലാത്ത ചരിത്രമാണ്‌ രചിച്ചിട്ടുള്ളത്‌. ആഢംബര ജീവിതത്തിനും സുഖലോലുപതക്കും മൂലധന സമാഹരണത്തിനും ഇവര്‍ നടത്തിയതും നടത്തിക്കൊണ്ടിരിക്കുന്നതുമായ ജനവഞ്ചന നാളെ ചോദ്യം ചെയ്യപ്പെടുമെങ്കിലും, ആതിരേ, ഈ സോഷ്യല്‍ ഡെമോക്രാറ്റുകളെ അവരുടെ തോന്ന്യാസങ്ങള്‍ക്ക്‌ അനുവദിച്ചതാണ്‌ അച്യുതാനന്ദന്റെ മറ്റൊരു പരാജയം. നാലുവര്‍ഷത്തെ ഭരണം അതുകൊണ്ടുതന്നെ കേരളത്തിലെ പൊതുസമൂഹത്തിന്‌ അസഹ്യവും അസ്വീകാര്യവുമായിരുന്നു. തന്മൂലം പഴികളുടെ എല്ലാവിഴുപ്പും പേറാന്‍ അച്യുതാനന്ദന്‍ നിര്‍ബന്ധിതനുമാണ്‌. വരാനിരിക്കുന്ന ഒരുവര്‍ഷം കൂടുതല്‍ വിഴുപ്പുകള്‍ അദ്ദേഹത്തിന്റെ തലയില്‍ ഏറ്റിവെയ്ക്കാനുള്ള അവസരമായിട്ടായിരിക്കും പിണറായി മുതല്‍ എളമരം കരീം വരെയുള്ള മാര്‍ക്സിസ്റ്റ്‌ വിരുദ്ധര്‍ കരുതുക. അതുകൊണ്ട്‌ ജനപക്ഷ നിലപാടുകളോടെ അധികാരത്തിലേറാനും ക്രുദ്ധനായ ജനവിരുദ്ധനെന്ന ലേബലോടെ അധികാരത്തില്‍ നിന്ന്‌ ഇറങ്ങിപ്പോകാനുമാണ്‌ ആതിരേ, അച്യുതാനന്ദന്റെ നിയോഗം.

Saturday, May 22, 2010

മാവോയിസ്റ്റുകളല്ല,ഭരണകൂടമാണ്‌ ഭീകരം, ഭീഷണി

എന്നാല്‍ , എല്ലാ ഭരണകൂടങ്ങള്‍ക്കും അതിന്റെ നീചവും നിക്ഷിപ്തവുമായ താത്പര്യങ്ങള്‍ ചോദ്യം ചെയ്യുന്നവര്‍ രാജ്യവിരുദ്ധരും ഭീകരവാദികളും ചാരന്മാരുമാണ്‌.ബ്രിട്ടീഷുകാര്‍ക്ക്‌ ഗാന്ധിജി ഭീഷണിയും ഭഗത്‌ സിംഗ്‌, രാജ്‌ ഗുരു, സുഖ്‌ ദേവ്‌ എന്നിവര്‍ ഭീകരവാദികളുമായിരുന്നു,അതു കൊണ്ട്‌ അവരെ തൂക്കികൊന്നു.നെഹൃവിന്‌ ബി.ടി രണദിവ്‌, എ.കെ.ഗോപലന്‍, ഇ.എം.എസ്‌.നമ്പൂതിരിപ്പാട്‌ തുടങ്ങിയവരടങ്ങിയ കമ്മ്യൂണിസ്റ്റുകാര്‍ ചൈനയുടെ ചാരന്മാരായിരുന്നു. അതെ, മാവോയിസ്റ്റ്‌ ഭീകരവാദത്തെ കുറിച്ച്‌ മന്മോഹനനും മദാം ഗാന്ധിയും ചിദംബരവും ആന്റണിയുമൊക്കെ പറയുന്നത്‌ ഭരണകൂട ഭീകരതയുടെ യൂഫിമിസവും അധികാരത്തിന്റെ ദുര്‍മദത്വവും ദുര്‍ഭാഷണവുമാകുന്നു.അതു കൊണ്ട്‌ ഇത്തരമൊരു ഭയാനകമായ അവസ്ഥയിലേക്ക്‌ ആദിവാസികളടക്കമുള്ള സമൂഹത്തിലെ അടിസ്ഥാന വിഭാഗങ്ങളെ കൊണ്ടെത്തിച്ചവരാണ്‌ വിചാരണ ചെയ്യപ്പെടേണ്ടത്‌. ശിക്ഷിക്കപ്പെടേണ്ടത്‌ ഉന്മൂലനം ചെയ്യപ്പെടേണ്ടതെന്ന്‌ പറയാതിരിക്കുന്നതെങ്ങനെ...?.
ഇന്ന്‌ ഇന്ത്യ നേരിടുന്ന ഏറ്റവും ഭീകരമായ ആഭ്യന്തര പ്രശ്നമാണ്‌ മാവോയിസ്റ്റ്‌ ഭീഷണിയെന്ന്‌ കേന്ദ്രസര്‍ക്കാരും സര്‍ക്കാരിന്റെ റാന്‍ മൂളികളായ മാധ്യമങ്ങളും ഒരേ സ്വരത്തില്‍ ആരോപിക്കുമ്പോള്‍, ഈ വാചക കസര്‍ത്തുകള്‍ക്കിടയില്‍ ഇവരെല്ലാം ബോധപൂര്‍വ്വം ഒളിച്ച്‌ വെയ്ക്കുന്ന കുറേ വാസ്തവങ്ങളുണ്ടെന്ന്‌ ആതിരേ, കാണാതെ പോയിക്കൂട.. ഈ വസ്തുതകളാകട്ടെ, അവയെ, അവയുടെ യഥാര്‍ത്ഥ പരിസരങ്ങളില്‍ പരിശോധിച്ചാല്‍, സര്‍ക്കാരിനെതിരെ തിരിയുന്ന വിചാരണ മുനകളായി മാറുന്നുമുണ്ട്‌. തീര്‍ത്തും അസൗകര്യവും വിശദീകരണം നല്‍കി മുഖം രക്ഷിക്കാന്‍ കഴിയാത്തതുമാണ്‌ ഈ യാഥാര്‍ത്ഥ്യങ്ങള്‍. അതുകൊണ്ടാണ്‌ മാവോയിസ്റ്റ്‌ ആക്രമണത്തിലും അതുമൂലമുണ്ടാകുന്ന മരണങ്ങളിലും നഷ്ടങ്ങളിലും ജനശ്രദ്ധ കേന്ദ്രീകരിച്ച്‌ അവാസ്തവങ്ങള്‍ എഴുന്നെള്ളിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളും അവര്‍ക്കൊപ്പം നില്‍ക്കുന്ന മാധ്യമങ്ങളും മത്സരിച്ച്‌ ശ്രമിക്കുന്നത്‌.
ആതിരേ, രാജ്യത്തെ 220 ജില്ലകള്‍ മാവോയിസ്റ്റ്‌ ഭീഷണിയിലാണെന്നും 90 ജില്ലകളില്‍ സ്ഥിതി ഗുരുതരമാണെന്നും അഭ്യന്തര മന്ത്രി പി. ചിദംബരം വെളിപ്പെടുത്തിയിട്ടുണ്ട്‌. 45 കോടി ജനങ്ങള്‍ മാവോയിസ്റ്റ്‌ മേഖലയിലുണ്ട്‌ എന്നാണ്‌ സര്‍ക്കാരിന്റെ കണക്ക്‌. രാജ്യത്തിനെതിരായി, രാജ്യത്തിന്‌ അകത്തുനിന്നുള്ള ഭീകരവാദ പ്രവര്‍ത്തനമാണ്‌ മാവോയിസ്റ്റുകള്‍ നടത്തുന്നതെന്ന്‌ പി. ചിദംബരവും മന്‍മോഹന്‍ സിംഗും സോണിയയും പ്രണാബ്‌ കുമാറും എ.കെ. ആന്റണിയുമൊക്കെ ഒരേ സ്വരത്തില്‍ പറയുമ്പോള്‍ അത്‌ സത്യമല്ലേ എന്ന്‌ സാധാരണ ജനങ്ങള്‍ ചിന്തിച്ചുപോകും. ജനശ്രദ്ധ മാവോയിസ്റ്റുകളുടെ ആക്രമണ രീതികളില്‍ കേന്ദ്രീകരിച്ച്‌ അവര്‍ ഭീകരവാദികളാണെന്ന്‌ വരുത്തി തീര്‍ക്കാനുള്ള ശ്രമം യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിന്റെ പരാജയത്തെയും സത്യത്തെ നേരിടുന്നതില്‍ സര്‍ക്കാര്‍ പ്രദര്‍ശിപ്പിക്കുന്ന ജനവിരുദ്ധതയേയുമാണ്‌ വ്യക്തമാക്കുന്നത്‌.
എന്തുകൊണ്ടാണ്‌ ഇന്ത്യയിലെ 220 ജില്ലകളില്‍ മാവോയിസ്റ്റുകള്‍ പിടിമുറുക്കിയതെന്നും ഏതെല്ലാം മേഖലകളിലാണ്‌ ഈ ജില്ലകള്‍ ഉള്ളതെന്നും എന്തൊക്കെയാണ്‌ അവിടത്തെ സാധാരണക്കാരുടെയും ദുര്‍ബലവിഭാഗങ്ങളുടെയും സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളെന്നും വിലയിരുത്തുമ്പോഴാണ്‌, ആതിരേ, സര്‍ക്കാര്‍ നിരത്തുന്ന ഭീഷണികളും വസ്തുതകളും വാസ്തവ വിരുദ്ധങ്ങളാണെന്ന്‌ വ്യക്തമാകുന്നത്‌.
പശ്ചിമബംഗാള്‍, ബീഹാര്‍, ഒറീസ്സ, ജാര്‍ഖണ്ഡ്‌ തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ആന്ധ്രപോലുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തുമാണ്‌ മാവോയിസ്റ്റുകള്‍ പിടിമുറുക്കിയിരിക്കുന്നത്‌. സമൂഹത്തിന്റെ അടിത്തട്ടിലുള്ള ആദിവാസികള്‍, തൊഴിലാളികള്‍, കൃഷിക്കാര്‍, മറ്റു ദുര്‍ബല വിഭാഗങ്ങള്‍ എന്നിവരാണ്‌ മാവോയിസ്റ്റ്‌ ഐഡിയോളജിയുമായി ബന്ധപ്പെട്ട്‌ , ഇന്ന്‌ നിലവിലിരിക്കുന്ന ഭരണകൂടത്തിനെതിരെ സായുധകലാപം നടത്തുന്നത്‌. ശരിയാണ്‌ ഇന്ത്യയിലെ ഭരണകൂടങ്ങള്‍ക്കെതിരെ സായുധ കലാപങ്ങള്‍ നടത്തുന്നത്‌ രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും മതനിരപേക്ഷ നിലനില്‍പ്പിനും സാമൂഹിക സാമ്പത്തിക പുരോഗതിക്കും വലിയ പ്രത്യാഘാതം തന്നെയാണ്‌. എന്നാല്‍, ആതിരേ, സ്വാതന്ത്ര്യം കിട്ടി 63 വര്‍ഷം കഴിഞ്ഞിട്ടും തങ്ങളുടെ ജീവിതാവസ്ഥക്ക്‌ തരിമ്പും വ്യത്യാസം ഇല്ലാതെ ചൂഷണത്തിനും മുതലെടുപ്പിനും വിധേയരാകാന്‍ ഒരു വിഭാഗവും, രാജ്യത്ത്‌ നിലവിലിരിക്കുന്ന എല്ലാ നിയമങ്ങളും ലംഘിച്ച്‌ സാമ്പത്തിക ഉന്നതി നേടിയെടുക്കുന്ന മറ്റൊരു വിഭാഗവും അവര്‍ക്ക്‌ അരു നില്‍ക്കുന്ന ഭരണകൂടവും ഉള്ളിടത്തോളം കാലം ഇത്തരത്തിലുള്ള പ്രതിഷേധവും ഭരണകൂട വിരുദ്ധ പോരാട്ടങ്ങളും ഉണ്ടാവുക തന്നെ ചെയ്യും.
ഇന്നലെ,( മെയ്‌ 21 ) ഭീകരവാദികളുടെ ബോംബിനിരയായി കൊല്ലപ്പെട്ട രാജീവിന്റെ രക്തസാക്ഷിത്വ ദിനമായിരുന്നു. ഈ ദിനമിപ്പോള്‍ ഇന്ത്യയില്‍ ഭീകരവാദ വിരുദ്ധ ദിനമായിട്ടാണ്‌ ആചരിക്കുന്നത്‌. നല്ലതുതന്നെ. എന്നാല്‍, രാജീവ്‌ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം നടത്തിയ ഏറെ ഗൗരവം നിറഞ്ഞ ഒരു നിരീക്ഷണം ഇപ്പോഴും പ്രസക്തമാണ്‌. സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങള്‍ക്കും സാധാരണ ജനങ്ങള്‍ക്കും വേണ്ടി കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിക്കുന്ന ക്ഷേമപദ്ധതികള്‍ അടക്കമുള്ള എല്ലാ പദ്ധതികളിലെയും 15 ശതമാനം മാത്രമാണ്‌ ഇവരിലെത്തുന്നതെന്നാണ്‌ അദ്ദേഹം വെളിപ്പെടുത്തിയത്‌. അതായത്‌ 85 ശതമാനവും അത്‌ നടപ്പിലാക്കുന്നവര്‍ അടിച്ചുമാറ്റുന്നു എന്ന്‌ സാരം. രാജീവിന്റെ കാലം കഴിഞ്ഞ്‌ അദ്ദേഹത്തിന്റെ വിധവ നേതൃത്വം നല്‍കുന്ന യുപിഎ സര്‍ക്കാര്‍ ഭരിക്കുന്ന ഇന്ന്‌ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അഞ്ച്‌ ശതമാനം പോലും അര്‍ഹരായവരിലെത്തുന്നില്ല എന്നതാണ്‌ മാവോയിസ്റ്റ്‌ ആക്രമണത്തേക്കാള്‍ ഭീകരമായ വാസ്തവം.ആതിരേ, ഈ വസ്തുതയുമായി തട്ടിച്ചുനോക്കുമ്പോഴാണ്‌ മാവോയിസ്റ്റ്‌ ആക്രമണത്തേക്കാള്‍ ഭീകരവും ചൂഷണോന്മുഖവുമാണ്‌ വികസന പരിപാടികള്‍ ആവിഷ്കരിച്ച്‌ നടപ്പിലാക്കുന്ന കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളും നടപടികളും എന്നു നാം തിരിച്ചറിയുന്നത്‌.
ആതിരേ, സമ്മതിദാനവും നികുതിയും നല്‍കി ഒരു സര്‍ക്കാരിനെ അധികാരത്തിലേറ്റുന്ന സമൂഹത്തിലെ താഴേ തട്ടിലുള്ള ജനവിഭാഗങ്ങളുടെ, ഭരണഘടന വിഭാവനം ചെയ്യുന്ന അടിസ്ഥാന പൗരാവകശങ്ങള്‍ പോലും സംരക്ഷിക്കപ്പെടുന്നില്ല എന്നുവരുമ്പോള്‍ സ്വരക്ഷയ്ക്കും അതിജീവനത്തിനും ഇണങ്ങുന്ന മാര്‍ഗം തെരഞ്ഞെടുക്കാന്‍ അവര്‍ നിര്‍ബന്ധിതരായിത്തീരും. അതായത്‌ സര്‍ക്കാര്‍ വിരുദ്ധ കലാപമെന്ന്‌ വിവക്ഷിക്കുന്ന നടപടികളിലേക്ക്‌ അടിസ്ഥാന വര്‍ഗം അടക്കമുള്ളവര്‍ നീങ്ങുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദികള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളും രാജ്യത്തെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും മാത്രമാണ്‌. ഇവരുടെ ജനവിരുദ്ധതയും പൗരാവകാശ ലംഘന നടപടികളും മൂടിവെച്ചുകൊണ്ട്‌ മാവോയിസ്റ്റ്‌ പോലെയുള്ള പ്രതിരോധ രീതികളെ അധിക്ഷേപിക്കാന്‍ സാമൂഹിക ബോധവും ജനാധിപത്യ ബോധവും പൗരാവകാശ ബോധവുമുള്ള ഒരു വ്യക്തിക്കും കഴിയുകയില്ല, ആതിരേ.
നിയമം ലംഘിച്ച്‌ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍, അഴിമതിക്കാരായ ഉദ്യോഗസ്ഥരും രാഷ്ട്രീയ സംവിധാനവും പെരുകുന്ന തൊഴിലില്ലായ്മ, അവസാനിക്കാത്ത ചൂഷണം, ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലുള്ള ഒറ്റപ്പെടുത്തല്‍, അധ്വാനിച്ചാലും മൂന്ന്‌ നേരം ഭക്ഷണം കഴിക്കാനുള്ള അവസ്ഥയില്ലായ്മ തുടങ്ങിയ യാഥാര്‍ത്ഥ്യങ്ങള്‍ വിസ്മരിച്ചുകൊണ്ടാണ്‌ നഗരവാസികളും ബ്ലാക്‌ ക്യാറ്റുകളുടെ ഇസഡ്‌ കാറ്റഗറി സംരക്ഷണം ഉള്ളവരുമായ രാഷ്ട്രീയ നേതാക്കളും ഭരണകര്‍ത്താക്കളും മാവോയിസ്റ്റ്‌ മുന്നേറ്റം പോലെയുള്ള ജനകീയ സമരങ്ങളെ രാഷ്ട്ര വിരുദ്ധമെന്ന്‌ മുദ്ര കുത്തുന്നതെന്നോര്‍ക്കണം..
ആതിരേ, ശ്രദ്ധിച്ചു വിലയിരുത്തുമ്പോള്‍ ഇനിപറയുന്ന കാര്യങ്ങള്‍ നിഷേധിക്കാനാവാത്ത വാസ്തവങ്ങളാണെന്ന്‌ ഏത്‌ മന്മോഹനും ബോധ്യമാവും. ഇന്ത്യയിലെ ജനാധിപത്യമെന്നത്‌ വികസിത പ്രദേശങ്ങളില്‍ മാത്രമാണ്‌ ഒതുങ്ങുന്നത്‌. സമൂഹത്തിലെ ഏറ്റവും ദരിദ്രരായ ജനവിഭാഗങ്ങളുടെ തൊഴില്‍ പരമായ ഉന്നമനത്തിന്‌ രൂപം നല്‍കിയ തൊഴിലുറപ്പ്‌ പദ്ധതികളില്‍പോലും രാഷ്ട്രീയ ഉദ്യോഗസ്ഥ മാഫിയകള്‍ കൈയിട്ടുവാരുകയാണ്‌. ഇന്ത്യയില്‍ നടപ്പിലാക്കുന്ന ഭൂരിപക്ഷം വികസന പദ്ധതികളും മാര്‍ക്കറ്റ്‌ ക്യാപ്പിറ്റലിസത്തിന്റെ ഉപകരണങ്ങളായി ജനങ്ങളെ വഞ്ചിക്കുന്നു. ഇത്തരത്തില്‍ ചൂഷണത്തിന്‌ വിധേയരായി പുഴുക്കളേക്കാള്‍ കഷ്ടമായി ജീവിക്കാന്‍ വിധിക്കപ്പെട്ടിട്ടും അവര്‍ സമൂഹത്തിലെ സമ്പന്നവിഭാഗത്തിന്റെയും ജാതിമേല്‍ക്കോയ്മകളുടെയും തോക്കുകള്‍ക്ക്‌ ഇരയായിക്കൊണ്ടേയിരിക്കുന്നു.
ഇത്തരത്തിലുള്ള ഒരു ജനത അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സായുധ സമരത്തിന്‌ തയ്യാറായില്ലെങ്കില്‍ അതിശയിച്ചാല്‍ പോരെ, ആതിരേ..!
1968-69 കാലഘട്ടത്തില്‍ വടക്കന്‍ ബംഗാളിലെ നക്സല്‍ബാരി ജില്ലയില്‍ മുളപൊട്ടിയ പ്രാദേശിക പ്രക്ഷോഭത്തില്‍ നിന്നാണ്‌ ഇന്ന്‌ പി. ചിദംബരവും പ്രകാശ്‌ കാരാട്ടും ബുദ്ധദേവും അടക്കമുള്ളവര്‍ ഇന്ത്യയുടെ ആഭ്യന്തര സുരക്ഷിതത്വത്തിന്‌ ഭീഷണിയെന്ന്‌ പറയുന്ന മാവോയിസ്റ്റ്‌ മുന്നേറ്റത്തിന്റെ തുടക്കം. ഇന്ന്‌ പശ്ചിമബംഗാളില്‍ മാവോയിസ്റ്റുകള്‍ നിര്‍ണായക ശക്തിയായി മാറിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണ്‌? അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ പേരില്‍ അധികാരത്തിലേറിയ ശേഷം, മൂലധന ശക്തികള്‍ക്കും സമാഹര്‍ത്താക്കള്‍ക്കും വേണ്ടി ഭരണഘടനാ വകുപ്പുകള്‍ വളച്ചൊടിച്ച്‌ സാധാരണ പൗരനെ അവന്റെ കിടക്കപ്പായില്‍ നിന്ന്‌ കുടിയിറക്കുമ്പോള്‍ അവന്‍ തിരിച്ച്‌ പ്രതിഷേധിക്കുന്നതാണോ തെറ്റ്‌? . ബീഹാറിലും ഒറീസ്സയിലും ജാര്‍ഖണ്ഡിലുമൊക്കെ ജാതീയമായ മേല്‍ക്കോയ്മയും അവര്‍ക്കൊപ്പം നില്‍ക്കുന്ന മൂലധന ശക്തികളും ചേര്‍ന്ന്‌ ആദിവാസികളടക്കമുള്ളവരെ വെടിവെച്ച്‌ വീഴ്ത്തുമ്പോള്‍ പി. ചിദംബരത്തിനും മന്‍മോഹന്‍ സിംഗിനുമൊന്നും അത്‌ ശ്രദ്ധിക്കാന്‍ മനസ്സില്ലാതെ പോകുന്നത്‌ ഇന്ത്യ പലവട്ടം കണ്ടിട്ടുള്ളതാണ്‌. ഇത്തരം വഞ്ചനകള്‍ക്കും അവഗണനകള്‍ക്കും ചൂഷണങ്ങള്‍ക്കുമെതിരെ ജനകീയ ശക്തി എല്ലാ ഉന്മൂലന ഊര്‍ജ്ജങ്ങളോടെയും ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നത്‌ ചരിത്ര പാഠമാണ്‌, ആതിരേ... അത്‌ വിസ്മരിച്ച്‌ ലഭിച്ച അധികാരത്തിന്റേയും സാമ്പത്തിക സൗകര്യത്തിന്റെയും സുരക്ഷിതത്വത്തിന്റെയും മറവില്‍ ചൂഷണ ശക്തികള്‍ക്കും ജനവിരുദ്ധ നയങ്ങള്‍ക്കും സര്‍ക്കാരുകള്‍ കൂട്ടു നില്‍ക്കുമ്പോള്‍ ജനകീയ പ്രക്ഷോഭം ആയുധങ്ങളുടെ ഭാഷയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുമെന്നത്‌ തര്‍ക്കമറ്റ മറ്റൊരു വാസ്തവമാണ്‌.. അതാണ്‌ ഇപ്പോള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്നത്‌. സൈനീക ബലം കൊണ്ട്‌ ഇവരെ അടിച്ചമര്‍ത്താമെന്ന ഭരണകൂടത്തിന്റെ മൂഢ നീക്കങ്ങള്‍ക്കെതിരായ സൂചനകളാണ്‌ ദണ്ഡവാഡയില്‍ നിന്ന്‌ ആവര്‍ത്തിച്ചുണ്ടായിക്കൊണ്ടിരിക്കുന്നത്‌. അതായത്‌ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ആയുധ ശക്തികളെ നിഷ്പ്രഭമാക്കുന്ന സായുധ പരിശീലനവും ശക്തിയും സമര്‍പ്പണവും ഈ വിഭാഗങ്ങള്‍ക്ക്‌ ലഭിച്ചിരിക്കുന്നു. നിലവിലിരിക്കുന്ന ഭരണ സംവിധാനത്തില്‍ തീര്‍ച്ചയായും ഇത്‌ അപായകരമായ പരിണാമമാണെന്ന്‌ സമ്മതിക്കേണ്ടിവരും.
എന്നാല്‍ , ആതിരേ, എല്ലാ ഭരണകൂടങ്ങള്‍ക്കും അതിന്റെ നീചവും നിക്ഷിപ്തവുമായ താത്പര്യങ്ങള്‍ ചോദ്യം ചെയ്യുന്നവര്‍ രാജ്യവിരുദ്ധരും ഭീകരവാദികളും ചാരന്മാരുമാണ്‌.ബ്രിട്ടീഷുകാര്‍ക്ക്‌ ഗാന്ധിജി ഭീഷണിയും ഭഗത്‌ സിംഗ്‌, രാജ്‌ ഗുരു, സുഖ്‌ ദേവ്‌ എന്നിവര്‍ ഭീകരവാദികളുമായിരുന്നു,അതു കൊണ്ട്‌ അവരെ തൂക്കികൊന്നു.നെഹൃവിന്‌ ബി.ടി രണദിവ്‌, എ.കെ.ഗോപലന്‍, ഇ.എം.എസ്‌.നമ്പൂതിരിപ്പാട്‌ തുടങ്ങിയവരടങ്ങിയ കമ്മ്യൂണിസ്റ്റുകാര്‍ ചൈനയുടെ ചാരന്മാരായിരുന്നു. അതെ, ആതിരേ, മാവോയിസ്റ്റ്‌ ഭീകരവാദത്തെ കുറിച്ച്‌ മന്മോഹനനും മദാം ഗാന്ധിയും ചിദംബരവും ആന്റണിയുമൊക്കെ പറയുന്നത്‌ ഭരണകൂട ഭീകരതയുടെ യൂഫിമിസവും അധികാരത്തിന്റെ ദുര്‍മദത്വവും ദുര്‍ഭാഷണവുമാകുന്നു.അതു കൊണ്ട്‌ ഇത്തരമൊരു ഭയാനകമായ അവസ്ഥയിലേക്ക്‌ ആദിവാസികളടക്കമുള്ള സമൂഹത്തിലെ അടിസ്ഥാന വിഭാഗങ്ങളെ കൊണ്ടെത്തിച്ചവരാണ്‌ വിചാരണ ചെയ്യപ്പെടേണ്ടത്‌. ശിക്ഷിക്കപ്പെടേണ്ടത്‌ ഉന്മൂലനം ചെയ്യപ്പെടേണ്ടതെന്ന്‌ പറയാതിരിക്കുന്നതെങ്ങനെ...?.

ദശ പുത്ര സമോ ദ്രുമ ഃ



ദശകൂപ സമോ വാപി ഃ
ദശ വാപി സമോ ഹ്രദ ഃ
ദശ ഹ്രദ സമ ഃ പുത്ര ഃ
ദശ പുത്ര സമോ ദ്രുമ ഃ
പത്തു കിണര്‍ ഒരു കുളത്തിന്‌ സമം.പത്ത്‌ കുളം ഒരു തടാകത്തിന്‌ സമം.പത്ത്‌ തടാകം ഒരു പുത്രന്‌ സമം.പത്തു പുത്രന്‍ ഒരു വൃക്ഷത്തിന്‌ സമം.

ആതിരേ

ഇന്ന് ലോക ജൈവ വൈവിദ്ധ്യ ദിനം
അതു കൊണ്ട്
ഒരു മരം
നട്ടൊരു
തണല്‍
നട്ടധമ
മഴുക്കൊതിക്ക്
പ്രായശ്ചിത്തമാകാം...
കിളികുല
പ്രാക്കില്‍ നിന്ന്
കൂടഞ്ഞ് മാറാം
ഹരിത-
ത്തണ്‍ലൊരുക്കി
വസുധയ്ക്ക്
ചിരംജീവിത്വമേകാം

Saturday, May 15, 2010

ഇന്ന്‌ അക്ഷയ തൃതീയ


ആതിരേ, ഇന്ന്‌ അക്ഷയ തൃതീയ
ഐതിഹ്യമനുസരിച്ച്‌, സത്യ യുഗത്തിലെ ( കൃതാ യുഗത്തിന്റെ )പ്രഥമ ദിവസമായിരുന്നു അക്ഷയ തൃതീയ. വൈശാഖ മാസത്തിലെ ശുക്ലപക്ഷ തൃതീയയാണ്‌ ഇത്‌. ബലഭദ്രന്റെ ജന്മദിനം. അക്ഷയ തൃതീയയില്‍ ചെയ്യുന്ന ദാനകര്‍മ്മങ്ങളുടെ ഫലം ഒരിക്കലും ക്ഷയിക്കില്ലത്രേ..! ശുഭകാര്യങ്ങള്‍ക്കും ഇത്‌ ധന്യമായ ദിവസമാണത്രെ.
അക്ഷയ തൃതീയ ദിവസം സൂര്യന്‍ അതിന്റെ പൂര്‍ണ്ണ പ്രഭയില്‍ നില്‍ക്കുന്നു. ജ്യോതിഷപ്രകാരം ചന്ദ്രനും അതിന്റെ ഏറ്റവും ഉത്തമമായ സ്ഥാനത്താണ്‍ ഈ ദിവസം നില്‍ക്കുന്നത്‌.
ഈ വിശ്വാസങ്ങളെ കമ്പോളം അതിന്റെ കൗശലം നടപ്പിലാക്കാന്‍ ഇന്ന്‌ ഹൈജാക്ക്‌ ചെയ്തിരിക്കുന്നു.സ്വര്‍ണ്ണവും വജ്രവും വാങ്ങാനും വിവാഹം നടത്താനും ഏറ്റം ഉത്തമമായ ദിവസാമാണിതെന്ന്‌ മോഹന്‍ ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ പത്രങ്ങളിലും ടിവിയിലും മുഖം കാണിച്ചു പറയുമ്പോള്‍ സ്വര്‍ണ്ണ വിപണിയിലെ സൂചിക ഉയരുന്നു.2007-ല്‍ ഈ ദിവസം ഇന്ത്യയാകെ 38 ടണ്‍ സ്വര്‍ണ്ണമാണ്‌ വിറ്റത്‌.2009-ല്‍ അത്‌ 120 കോടി കവിഞ്ഞു.ഈ വര്‍ഷത്തെ കണക്ക്‌ നാളെ അറിയാം.
നോക്കൂ,ആതിരേ

മതവിശ്വാസങ്ങള്‍ക്ക്‌ വേണ്ടി കമ്പോളവും കമ്പോളത്തിന്‌ വേണ്ടി മതവിശ്വാസവും ഒത്തുതീര്‍പ്പുകളില്‍ എത്തുന്നത്‌ എത്ര എളുപ്പത്തില്‍, സന്തോഷത്തോടെയാണെന്ന്‌..!ലാഭത്തിന്‌ വേണ്ടിയുള്ള ലോഭം നിറഞ്ഞ, കാണം വില്‍ക്കുന്ന നിറം മാറ്റങ്ങള്‍...!!
അതിജീവനത്തിന്‌ വേണ്ടി
ശത്രുവിന്റെ ഇരയാകാതിരിക്കാന്‍
പരിസരത്തിനൊത്ത്‌ നിറം മാറ്റുന്ന്‌
ഓന്ത്‌
അപ്പോള്‍
മനുഷ്യരേക്കാള്‍ എത്രയോ
മഹത്വമുള്ള
ഒരോമനപ്രാണിയാകുന്നു
ആതിരേ...!!!

Friday, May 14, 2010

"യത്രനാര്യസ്തു പൂജ്യന്തേ, രമന്തമന്തമന്തമന്തേ തത്രദേവതഃ...

"യത്രനാര്യസ്തു പൂജ്യന്തേ, രമന്തമന്തമന്തമന്തേ തത്രദേവതഃ...
യത്രൈതാസ്തു ന പൂജ്യന്തേ, സര്‍വ്വാ സ്തത്രാ ഫലാഃ ക്രിയാഃ :" എവിടെ വനിതകള്‍ ആദരിക്കപ്പെടുന്നോ അവിടെ ദേവകള്‍ ആമോദത്തോടെ വിരാജിക്കുന്നു. എവിടെ സ്ത്രീകള്‍ അവഹേളിക്കപ്പെടുന്നോ അവിടെ യജ്ഞം പോലും ഫലമില്ലാത്ത പ്രവര്‍ത്തിയാകുന്നു എന്നാണ്‌ മനു പറഞ്ഞിരിക്കുന്നത്‌. ഈ മനുവാക്യം സാമൂഹിക ജീവിതത്തിന്റെ ആണിക്കല്ലാക്കി മാറ്റിയവരെന്ന്‌ അവകാശപ്പെടുന്നവരില്‍ നിന്നാണ്‌ മേല്‍ സൂചിപ്പിച്ച നിന്ദ്യവും നീചവുമായ പ്രവര്‍ത്തികള്‍ ഉണ്ടായിരിക്കുന്നത്‌. ഇത്‌ കേരളത്തിന്‌ മുഴുവന്‍ അപമാനമാണെന്ന്‌ ആവര്‍ത്തിച്ച്‌ പറയേണ്ടതില്ല. ഒരു രാഷ്ട്രത്തിന്റെ ഭാവി ഭാഗധേയം നിര്‍ണയിക്കാനുള്ള അടിസ്ഥാന ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അധ്യാപകരും വനിതകളുമാണ്‌ ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുന്നത്‌.

സെന്‍സസും അധ്യാപക പീഡനവും

ആതിരേ, ഓരോ പത്തുവര്‍ഷം കൂടുമ്പോള്‍ നടത്തുന്ന കാനേഷുമാരി കണക്കെടുപ്പ്‌ രാഷ്ട്രത്തിന്റെ ഭാവി വിഭാവനം ചെയ്യുന്ന ദൗത്യത്തിലെ അനിവാര്യമായ ഘടകമാണ്‌. ജനങ്ങളുടെ എണ്ണം, അവരുടെ സാമ്പത്തിക - സാമൂഹിക - സാമുദായിക അവസ്ഥ, വിദ്യാഭ്യാസ നിലവാരം തുടങ്ങി രാഷ്ട്രത്തിലെ വ്യക്തികളെ സംബന്ധിച്ചുള്ള എല്ലാ അടിസ്ഥാന വിവരങ്ങളുടെയും രേഖപ്പെടുത്തലാണ്‌ സെന്‍സസ്‌ കണക്കെടുപ്പില്‍ നടക്കുക. ഇന്ത്യപോലുള്ള ബൃഹത്തായ ഒരു രാഷ്ട്രത്തില്‍ ഈ ദൗത്യം ഏറെ ക്ലേശകരമാണ്‌. അതുകൊണ്ടാണ്‌ ഒരുവര്‍ഷത്തെ സമയം ഇതിനായി നീക്കിവെച്ചിരിക്കുന്നത്‌. അധ്യാപകരെയാണ്‌ ഈ ദൗത്യത്തിന്‌ കൂടുതലായും നിയോഗിച്ചിട്ടുള്ളത്‌. വ്യക്തികളുമായും, ചുറ്റുപാടുമായും ഏറ്റവും അധികം പാരസ്പര്യം പുലര്‍ത്തുന്നവര്‍ അധ്യാപകരായതുകൊണ്ടും ഭൂരിപക്ഷം അധ്യാപകരും അവരവരുടെ നാടുകളില്‍ തന്നെ കഴിയുന്നതുകൊണ്ടുമാണ്‌ ഈ ജോലിക്ക്‌ ഇവരെ നിയോഗിച്ചിട്ടുള്ളത്‌.
എന്നാല്‍ ഇത്തവണ ആരംഭിച്ചിട്ടുള്ള കാനേഷുമാരി കണക്കെടുപ്പ്‌,ആതിരേ, കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ അധ്യാപകര്‍ക്ക്‌ പീഡനമായി തീര്‍ന്നിരിക്കുന്നു എന്നാണ്‌ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്‌. മുന്‍കാലങ്ങളില്‍ നിന്ന്‌ വ്യത്യസ്ഥമായ നടപടിക്രമങ്ങളടക്കമുള്ള ഘടകങ്ങളാണ്‌ ഇപ്പോള്‍ അധ്യാപകര്‍ക്ക്‌ സെന്‍സസ്‌ ജോലി പീഡനമാക്കി മാറ്റിയിട്ടുള്ളത്‌. ഇതിന്‌ നിരവധി കാരണങ്ങളുണ്ട്‌. പ്ലാനിംഗ്‌ മുതല്‍ ബോധവത്കരണം വരെയുള്ള വിഷയങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ വന്നിട്ടുള്ള വീഴ്ചയാണ്‍' പ്രധാനം. സെന്‍സസിനോട്‌ ജനങ്ങള്‍ക്കുള്ള സാമൂഹിക പ്രതിബദ്ധതയില്ലായ്മ ഇതിന്റെ മറ്റു കാരണങ്ങളില്‍ പെടുന്നു. ഇവിടെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള വീഴ്ച അക്ഷന്തവ്യമാണെന്ന്‌ പറഞ്ഞേ തീരു. സെന്‍സസ്‌ നടപടിക്രമങ്ങള്‍ പകുതി പിന്നിട്ടിട്ടും എന്യൂമറേറ്റര്‍മാര്‍ക്ക്‌ വിവരശേഖരണത്തിനാവശ്യമായ സാമഗ്രികള്‍ ലഭിക്കുന്നില്ല എന്ന്‌ പറയുമ്പോള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഈ ദൗത്യത്തെ എത്ര ലഘുവായിട്ടാണ്‌ കാണുന്നതെന്ന്‌ അനുമാനിക്കേണ്ടി വരുന്നു.
സെന്‍സസിന്‌ അടിസ്ഥാന ആവശ്യമായ ഫോമുകള്‍ പോലും ആവശ്യത്തിന്‌ ലഭിക്കുന്നില്ല എന്ന പരാതി ഗൗരവതരമായി കാണേണ്ടതാണ്‌. ഘട്ടം ഘട്ടമായിട്ടാണ്‌ പല സ്ഥലത്തും ഫോമുകളുടെ വിതരണം. അതുകൊണ്ട്‌ പലദിവസങ്ങളിലും നിര്‍ണയിക്കപ്പെട്ടതില്‍ പകുതി വീടുകള്‍ കയറിക്കഴിയുമ്പോള്‍ ഫോമുകള്‍ തീരുന്ന അനുഭവമാണുള്ളത്‌. കൂടാതെ ഓരോദിവസവും എന്യൂമറേറ്റര്‍മാര്‍ക്ക്‌ പുതിയ പുതിയ നിര്‍ദേശങ്ങള്‍ നല്‍കുന്നതും ഇവരുടെ പ്രവര്‍ത്തനം മന്ദീഭവിക്കാനും കൂടുതല്‍ ദുഷ്കരമാകാനും ഇടയാക്കുന്നുണ്ട്‌.
ഓരോ എന്യൂമറേറ്റര്‍മാരും ശരാശരി 170 വീടുകള്‍ മാത്രം കയറിയാല്‍ മതിയെന്നാണ്‌ നിര്‍ദേശമെങ്കിലും നല്‍കിയിരിക്കുന്ന ഭൂരേഖയില്‍ വീടുകളുടെ എണ്ണം മുന്നൂറിലേറെ വരെ എത്തിയിട്ടുണ്ട്‌. ഇത്‌ നിശ്ചിത കാലയളവിനുള്ളില്‍ സെന്‍സസ്‌ നടപടി പൂര്‍ത്തീകരിക്കുന്നതിന്‌ തടസ്സമാകുമെന്ന കാര്യത്തില്‍ സംശയമില്ല.
വ്യക്തിപരമായ വിവരങ്ങളും വീടിന്റെ വിവരങ്ങളും ഉള്‍പ്പെടെ രണ്ട്‌ രജിസ്റ്ററുകളാണ്‌ തയ്യാറാക്കേണ്ടത്‌. എന്നാല്‍, ഇത്‌ സംബന്ധിച്ച എന്യൂമറേറ്റര്‍മാരുടെ ചോദ്യങ്ങളോട്‌ ആശാവഹമായിട്ടല്ല പലയിടത്തും പലരും മറുപടി നല്‍കുന്നത്‌. ഇത്‌ സെന്‍സസ്‌ നടപടിക്രമങ്ങളെ കുറിച്ച്‌ ജനങ്ങളെ ബോധവത്കരിക്കുന്നതില്‍ വന്ന വലിയ വീഴ്ചയുടെ തിരിച്ചടിയാണ്‌. മുന്‍കാലങ്ങളില്‍ സെന്‍സസ്‌ ആരംഭിക്കുന്നതിന്‌ മുമ്പായി ബ്രാന്റ്‌ അംബാസഡര്‍മാരെ നിയമിച്ച്‌ ബോധവത്കരണം നടത്തിയിരുന്നു. എന്നാല്‍, ഇത്തവണ അത്തരം ഒരു ശ്രമം അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. എന്നുമാത്രമല്ല എന്യൂമറേറ്റര്‍മാര്‍ക്ക്‌ നല്‍കിയിട്ടുള്ള ഭൂരേഖയിലെ പല വിവരങ്ങളും തെറ്റായിട്ടുള്ളതുമാണ്‌. ഇതുമൂലമുള്ള ബുദ്ധിമുട്ട്‌ പറഞ്ഞറിയിക്കാന്‍ കഴിയുകയില്ല. സ്ത്രീകളായ എന്യൂമറേറ്റര്‍മാര്‍ക്കാണ്‌ ഇതുമൂലമുള്ള ബുദ്ധിമുട്ട്‌ ഏറെ ഉണ്ടാകുന്നത്‌.
മധ്യവേനലവധിക്കാലമായതുകൊണ്ട്‌ നഗരങ്ങളിലും നഗരപ്രാന്തങ്ങളിലുമുള്ള പല ഭവനങ്ങളും അടഞ്ഞുകിടക്കുകയാണ്‌. ഇവരെല്ലാം കുടുംബസമേതം അവധി ആഘോഷിക്കാനോ ബന്ധുവീടുകള്‍ സന്ദര്‍ശിക്കാനോ പോയിരിക്കുകയാണ്‌. ഇതുമൂലം ഏല്‍പ്പിച്ച ഭവനങ്ങളുടെ മുഴുവന്‍ കണക്കുകള്‍ ശേഖരിക്കാനും എന്യൂമറേറ്റര്‍മാര്‍ക്ക്‌ കഴിയുന്നില്ല. മാത്രമല്ല, കുടിയേറ്റമേഖല പോലെയുള്ള പ്രദേശങ്ങളില്‍ ഒറ്റക്ക്‌ സഞ്ചരിക്കാന്‍ വനിതാ എന്യൂമറേറ്റര്‍മാര്‍ക്ക്‌ ഭയവുമാണ്‌. പലരും ഒരു കൂട്ടാളിയെയും കൊണ്ടാണ്‌ സെന്‍സസ്‌ കണക്കെടുപ്പിന്‌ പോകുന്നത്‌. കൂടെ കൂട്ടുന്ന ഈ വ്യക്തിക്ക്‌ എന്യൂമറേറ്റര്‍ സ്വന്തം കൈയില്‍ നിന്നാണ്‌ പ്രതിഫലം നല്‍കുന്നത്‌. ഇതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ട്‌ പ്രത്യേകിച്ച്‌ പറഞ്ഞറിയിക്കേണ്ടതാണെന്ന്‌ തോന്നുന്നില്ല. ഇതിനൊപ്പം കൂട്ടിവായിക്കേണ്ടതാണ്‌ ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള അധ്യാപക പരിശീലനം. ഈ മാസം 27-ാ‍ം തീയതി വരെയാണ്‌ സെന്‍സസ്‌ നടപടികള്‍. ഇതിനിടയിലാണ്‌ അധ്യാപക പരിശീലനവും നിശ്ചയിച്ചിട്ടുള്ളത്‌. അതുകൊണ്ട്‌ അധ്യാപക പരിശീലനം നീട്ടിവെയ്ക്കണമെന്നാണ്‌ അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുള്ളത്‌. എന്നാല്‍, ഇക്കാര്യത്തില്‍ ഇതുവരെ ആശാവഹമായ ഒരു തീരുമാനം ബന്ധപ്പെട്ടവരില്‍ നിന്ന്‌ ഉണ്ടായിട്ടില്ല. പല സ്ഥലങ്ങളില്‍ നിന്നും എന്യൂമറേറ്റര്‍മാര്‍ക്ക്‌ നായയുടെ കടിയേറ്റതായും റിപ്പോര്‍ട്ടുണ്ട്‌. നാല്‍പ്പതിലധികം എന്യൂമറേറ്റര്‍മാര്‍ വളര്‍ത്തുമൃഗങ്ങളുടെ ഉപദ്രവമേറ്റ്‌ ചികിത്സയിലാണെന്ന്‌ കെപിഎസ്ടി യൂണിയന്‍ ഭാരവാഹികള്‍ പറയുന്നു.
മേല്‍സൂചിപ്പിച്ച വൈഷമ്യങ്ങള്‍ ഏറ്റവുമധികം ബാധിക്കുന്നത്‌, ആതിരേ, വനിതകളായ എന്യൂമറേറ്റര്‍മാരെയാണ്‌. ഈ കഷ്ടപ്പാടെല്ലാം സഹിച്ചും സര്‍ക്കാരിന്റെ നല്ല ദൗത്യത്തില്‍ പങ്കുകൊള്ളുന്ന ഇവരോട്‌ കേരളത്തിലെ പുരുഷന്മാരുടെ പെരുമാറ്റം രതി വൈകൃതം നിറഞ്ഞതാണ്‌ എന്നതാണ്‌ ഏറ്റവും ക്രൂരമായ വാസ്തവം. ഒരു പരിഷ്കൃത സമൂഹത്തിന്‌ മുഴുവന്‍ അപമാനമുണ്ടാക്കുന്ന രീതിയിലാണ്‌ പലയിടത്തും ഗൃഹനാഥന്മാരായ പുരുഷന്മാര്‍ പോലും സ്ത്രീ എന്യൂമറേറ്റര്‍മാരോട്‌ പെരുമാറുന്നത്‌. ഒരു സ്ത്രീയോട്‌ പാലിക്കേണ്ട സാമാന്യ മര്യാദ പോലും ഈ കിരാതന്മാരില്‍ നിന്ന്‌ ഉണ്ടാകുന്നില്ല. സ്ത്രീ എന്നാല്‍, ഭോഗവസ്തുവാണെന്ന നീചമായ നിലപാടോടെയാണ്‌ പലരും വനിതാ എന്യൂമറേറ്റര്‍മാരെ സമീപിക്കുന്നത്‌. കൊല്ലം പാരിപ്പള്ളിയില്‍ സെന്‍സസ്‌ വിവരങ്ങള്‍ ശേഖരിക്കാന്‍ ചെന്ന അധ്യാപികയെ ഗൃഹനാഥന്‍ അപമാനിക്കാന്‍ ശ്രമിച്ച സംഭവമാണ്‌ ഇതില്‍ ഏറ്റവും ഒടുവിലത്തേത്‌. . സെന്‍സസ്‌ ഫോം പൂരിപ്പിക്കുന്നതിന്‌ വിവരങ്ങള്‍ ചോദിച്ചപ്പോള്‍ അശ്ലീല സംഭാഷണവും പരിധിവിട്ട പെരുമാറ്റവുമാണ്‌ ആ ഗൃനാഥനില്‍ നിന്നുണ്ടായത്‌. അവിടെ നിന്ന്‌ ജീവനും കൊണ്ട്‌ ഓടി രക്ഷപ്പെടുകയായിരുന്നു അധ്യാപിക. ഈ പീഡകന്‍ അറസ്റ്റിലായെങ്കിലും ഇത്‌ ഇന്നത്തെ വര്‍ത്തമാനകാല കേരളീയ പുരുഷ മാനസങ്ങളിലെ രതിവൈകൃതങ്ങളെയാണ്‌ പ്രദര്‍ശിപ്പിക്കുന്നത്‌.
സെന്‍സസ്‌ ജോലിക്കെത്തിയ അധ്യാപികയ്ക്ക്‌ മുമ്പില്‍ പൂര്‍ണ നഗ്നനായി പ്രത്യക്ഷപ്പെട്ട മറ്റൊരു ഗൃനാഥനെ കുറിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌ കളമശേരിക്ക്‌ സമീപം ഏലൂരില്‍ നിന്നായിരുന്നു. ഉച്ചക്ക്‌ എത്തിയ അധ്യാപികയോട്‌ ഭാര്യയും അമ്മയും വീട്ടിലുണ്ടെന്ന്‌ ഈ നീചന്‍ നുണ പറയുകയായിരുന്നു. സെന്‍സസ്‌ വിവരങ്ങള്‍ ആരാഞ്ഞുതുടങ്ങിയപ്പോഴാണ്‌ അയാളിലെ വൈകൃതം എല്ലാ മറയും നീക്കി പ്രത്യക്ഷപ്പെട്ടത്‌. ഇദ്ദേഹവും അറസ്റ്റിലായി. എന്നാല്‍, അമ്മയായും പെങ്ങളായും ഭാര്യയായുമൊക്കെ വിശേഷിപ്പിക്കപ്പെടുന്ന സ്ത്രീകള്‍ വീട്ടിലെത്തുമ്പോള്‍ പോലും എത്രമാത്രം വൈകൃതമനസ്സോടെയാണ്‌ സാക്ഷരരെന്ന്‌ അവകാശപ്പെടുന്ന കേരളത്തിലെ പുരുഷന്മാര്‍ അവരോട്‌ പെരുമാറുന്നതെന്ന്‌ വ്യക്തമാക്കുന്ന നാണക്കേടിന്റെ അനുഭവങ്ങളാണ്‌ ഇതെല്ലാം. കണ്ണൂര്‍ ജില്ലയില്‍ ശ്രീകണ്ഠപുരത്ത്‌ സെന്‍സസിനെത്തിയ അധ്യാപികയെ അസഭ്യം പറഞ്ഞാണ്‌ മറ്റൊരു മുഷ്ക്‌ നിറഞ്ഞ മനസ്സ്‌ ആനന്ദം കണ്ടെത്തിയത്‌. അധ്യാപിക സെന്‍സസ്‌ വിവരങ്ങള്‍ തിരക്കാന്‍ വീട്ടിലെത്തിയെങ്കിലും ആരും വാതില്‍ തുറന്നില്ല. അല്‍പ്പസമയത്തെ ശ്രമത്തിന്‌ ശേഷം അടുത്ത വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിക്കുന്നിതിനിടയിലാണ്‌ ഗൃനാഥന്‍ രോഷാകുലനായി തെറ്റിയതും അധ്യാപികയെ അസഭ്യങ്ങള്‍ കൊണ്ട്‌ പൊതിഞ്ഞതും.
"യത്രനാര്യസ്തു പൂജ്യന്തേ, രമന്തമന്തമന്തേ തത്രദേവതഃ...
യത്രൈതാസ്തു ന പൂജ്യന്തേ, സര്‍വ്വാ സ്തത്രാ ഫലാഃ ക്രിയാഃ :" എവിടെ വനിതകള്‍ ആദരിക്കപ്പെടുന്നോ അവിടെ ദേവകള്‍ ആമോദത്തോടെ വിരാജിക്കുന്നു. എവിടെ സ്ത്രീകള്‍ അവഹേളിക്കപ്പെടുന്നോ അവിടെ യജ്ഞം പോലും ഫലമില്ലാത്ത പ്രവൃത്തിയാകുന്നു എന്നാണ്‌ മനു പറഞ്ഞിരിക്കുന്നത്‌. ഈ മനുവാക്യം സാമൂഹിക ജീവിതത്തിന്റെ ആണിക്കല്ലാക്കി മാറ്റിയവരെന്ന്‌ അവകാശപ്പെടുന്നവരില്‍ നിന്നാണ്‌, ആതിരേ, മേല്‍ സൂചിപ്പിച്ച നിന്ദ്യവും നീചവുമായ പ്രവര്‍ത്തികള്‍ ഉണ്ടായിരിക്കുന്നത്‌. ഇത്‌ കേരളത്തിന്‌ മുഴുവന്‍ അപമാനമാണെന്ന്‌ ആവര്‍ത്തിച്ച്‌ പറയേണ്ടതില്ല. ഒരു രാഷ്ട്രത്തിന്റെ ഭാവി ഭാഗധേയം നിര്‍ണയിക്കാനുള്ള അടിസ്ഥാന ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അധ്യാപകരും വനിതകളുമാണ്‌ ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുന്നത്‌. ഇതൊരിക്കലും, ഒരു സാക്ഷരസമൂഹത്തിന്‌ ഭൂഷണമല്ല.
ലൈംഗീകവൈകൃതം ബാധിച്ച കേരളത്തിലെ പുരുഷകേസരികള്‍ എന്നാണിതൊക്കെ മനസ്സിലാക്കുക? അതിനായി സ്വന്തം ഭാര്യയും പെണ്മക്കളും ഇത്തരത്തില്‍ പീഡിപ്പിക്കപെടണമെന്നാണോ ആതിരേ..?!!