Friday, November 25, 2011

ഹർവിന്ദർ സിംഗ് കൈയ്യോങ്ങുമ്പോള്‍

സഹിക്കാനാവാത്ത രീതിയില്‍ ഭരണകൂടവും നേതാക്കന്മാരും അധികാരവര്‍ഗ്ഗവും ഗര്‍വ്വിന്റെയും അഹങ്കാരത്തിന്റെയും അവജ്ഞയുടെയും പാതയില്‍ ചരിക്കുമ്പോള്‍ അവരെ തടഞ്ഞു നിര്‍ത്തി മുഖത്തടിക്കാന്‍ ഇന്ത്യയിലെ പ്രതികരണ മാനസങ്ങള്‍ക്ക്‌ യുവത്വം അവസാനിച്ചിട്ടില്ല എന്നാണ്‌ ഈ സംഭവങ്ങളെല്ലാം വ്യക്തമാക്കുന്നത്‌. അധികാരത്തിന്റെയും സാമ്പത്തിക സൗകര്യങ്ങളുടെയും മറവില്‍ എന്തു തോന്ന്യാസവും കാണിക്കാമെന്ന അഹന്തകള്‍ക്കു നേരെയാണ്‌ ഇത്തരത്തില്‍ ചെരുപ്പുകള്‍ എറിയപ്പെടുന്നതും കൈകള്‍ നീളപ്പെടുന്നതും.
ഈ പ്രതികരണ സ്വഭാവം സംഘബലം ആര്‍ജിച്ചാല്‍ എത്രമാത്രം ഉന്മൂലന ശക്തിയായി മാറുമെന്ന്‌ ചിന്തിക്കേണ്ടത്‌ ഭരണവര്‍ഗ്ഗവും സമ്പന്ന വിഭാഗവും ചൂഷകരുമാണ്‌. ഇനി ഏറെ നാള്‍ എല്ലാ അവമതികളും സഹിച്ച്‌ ദാസ്യഭാവത്തോടെ ജീവിക്കാന്‍ ഇന്ത്യയിലെ ആത്മാഭിമാന ബോധമുള്ള പൗരന്മാരെ കിട്ടുകയില്ല എന്നതിന്റെ കൈയ്യൊപ്പാണ്‌ വ്യാഴാഴ്ച പവാറിന്റെ കവളില്‍ പതിഞ്ഞത്‌.



അഴിമതിയിലും വിലക്കയറ്റത്തിലും പ്രതിഷേധിച്ച്‌ എന്‍സിപി നേതാവും കേന്ദ്ര കൃഷി മന്ത്രിയുമായ ശരത്‌ പവാറിനെ ഹര്‍വിന്ദര്‍ സിംഗ്‌ എന്ന യുവാവ്‌ മുഖത്തടിച്ചതിനെ പ്രധാനമന്ത്രിയടക്കമുള്ള നേതാക്കള്‍ 'അഹമഹമിഹയ' അപലപിക്കുമ്പോള്‍,ആതിരേ, ഇവരെല്ലാം തമസ്കരിക്കാന്‍ ശ്രമിക്കുന്നത്‌ ഇന്ത്യയിലെ സമ്മതിദായകരോടും നികുതിദായകരോടും ഭരണകൂടവും അതിന്റെ മിതശീതോഷ്ണ സൗകര്യങ്ങള്‍ അനുഭവിക്കുന്ന വിഭാഗവും പുലര്‍ത്തുന്ന അവജ്ഞയും അവഗണനയും സൃഷ്ടിക്കുന്ന പൗരപ്രതികരണങ്ങളെയാണ്‌.
ആകാശം മുട്ടെ വളരുന്ന വിലക്കയറ്റവും പണപ്പെരുപ്പവും ഒരുവശത്ത്‌. ബഹുരാഷ്ട്ര മൂലധന മാഫിയകള്‍ക്കായി ഇന്ത്യയുടെ ഈടുവയ്പുകളെയും ഇന്ത്യന്‍ പൗരന്മാരുടെ സ്വാതന്ത്ര്യത്തെയും അടിയറവയ്ക്കുന്ന ഭരണവര്‍ഗ്ഗം മറുവശത്ത്‌. ഇവയ്ക്കിടയില്‍ കിടന്ന്‌ ഞെരിപിരികൊള്ളുന്ന നൂറുകോടി ജനങ്ങളുടെ വികാരവിക്ഷുബ്ധതയുടെ സൂചനയായിട്ടാണ്‌, ആതിരേ, ഞാന്‍ ഹര്‍വിന്ദര്‍ സിംഗിനെ സ്വീകരിക്കുന്നത്‌.
പണപ്പെരുപ്പവും വിലക്കയറ്റവും അഴിമതിയും തടയാന്‍ കഴിയാതെ നോക്കു കുത്തിയായി നില്‍ക്കുന്ന മന്‍മോഹന്‍ മന്ത്രിസഭയ്ക്കെതിരെ ജനകീയ വികാരങ്ങള്‍ ഇത്തരത്തില്‍ ഉയരുമ്പോള്‍ അതിന്‌ അമാന്യത കല്‍പിച്ച്‌ അപലപിക്കുന്ന പ്രതിപക്ഷ നേതാക്കള്‍ ചെയ്യുന്നത്‌, യുപിഎ ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രൂപം കൊള്ളുന്ന ജനകീയ പ്രതിഷേധാഗ്നിയെ കെടുത്തുന്ന രാഷ്ട്രീയ വഞ്ചനയും നിലപാടെടുക്കലുമാണ്‌. ഇവര്‍ ഇങ്ങനെ ചെയ്യുന്നത്‌ ഹര്‍വിന്ദര്‍ സിംഗിന്റെ നടപടിയിലെ അധാര്‍മ്മികതയുടെ പേരിലല്ല മറിച്ച്‌, അടുത്ത ദിവസങ്ങളില്‍ ഇന്ത്യയിലെ പ്രക്ഷുബ്ധ യുവത്വവും സഹികെട്ട നികുതിദായകരും സമ്മതിദായകരും തങ്ങള്‍ക്ക്‌ എതിരെയും തിരിയുമെന്ന ഭയംകൊണ്ടു മാത്രമാണ്‌. ഭരണപക്ഷവും പ്രതിപക്ഷവും കൈകോര്‍ത്ത്‌ പിടിച്ചാണല്ലോ ഇന്ത്യയില്‍ അഴിമതി വളര്‍ത്തുന്നതും വിലക്കയറ്റം സൃഷ്ടിക്കുന്ന സാഹചര്യങ്ങളൊരുക്കുന്നതും.
ശരിയാണ്‌, അഴിമതി ഹിമാലയത്തെക്കാള്‍ ഉയര്‍ന്നു നില്‍ക്കുകയാണ്‌. അണ്ണാഹസാരെയുടെ ഗാന്ധിയന്‍ സമരമാര്‍ഗ്ഗത്തിന്‌ ലഭിച്ച പിന്‍തുണ ഇക്കാര്യത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ ഏത്‌ ദിശയിലാണ്‌ ചിന്തിക്കുന്നത്‌ എന്നതിന്റെ സൂചകങ്ങളായിരുന്നു. അതുകൊണ്ട്‌ തന്നെ അഴിമതിക്കെതിരായ പ്രക്ഷോഭവവും പ്രതികരണവും ശക്തമാക്കേണ്ടതും വ്യാപകമാക്കേണ്ടതും അനിവാര്യമാണ്‌. എന്നാല്‍ നിയമനിര്‍മ്മാണ സഭയുടെ പ്രവര്‍ത്തനങ്ങള്‍ അലങ്കോലപ്പെടുത്തി പ്രതിഷേധം എന്ന പേരില്‍ കോപ്രായങ്ങള്‍ കാണിക്കുന്നതിനെതിരെയും ജനവികാരം ഉണര്‍ന്നു കൊണ്ടിരിക്കുകയാണ്‌. അഴിമതിയുടെയും വിലക്കയറ്റത്തിന്റെയും പേരില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അലമ്പാക്കിക്കൊണ്ടിരിക്കുകയാണ്‌ പ്രതിപക്ഷം. ശക്തമായ നിയമങ്ങള്‍ ഉണ്ടാക്കി അവ നടപ്പിലാക്കി വിലക്കയറ്റത്തെയും പണപ്പെരുപ്പത്തെയും തടഞ്ഞു നിര്‍ത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുകയും ഒരുവേള സര്‍ക്കാരിനെ നിര്‍ബന്ധിക്കുകയും ചെയ്യേണ്ട പ്രതിപക്ഷം ആ പ്രതിജ്ഞാബദ്ധതയില്‍ നിന്ന്‌ തലയൂരി കേവല പ്രകടനങ്ങളില്‍ ഒളിക്കുമ്പോള്‍, ആതിരേ ഇന്ത്യയിലെ പ്രക്ഷുബ്ധ യുവത്വത്തിന്റെ കൈകള്‍ അവരുടെ മുഖത്തിന്‌ നേരെയും ഉയരുന്നുണ്ട്‌. അതു ഭയന്നിട്ടാണ്‌ പവാറിനു നേരെയുണ്ടായ കൈയ്യേറ്റത്തെ ഇവര്‍ അപലപിക്കുന്നത്‌.
ആതിരേ,ശ്രദ്ധിക്കണം. ഇന്ത്യയിലെ റീട്ടെയില്‍ വ്യാപാര മേഖല ബഹുരാഷ്ട്ര കമ്പോള ഭീകരന്മാര്‍ക്ക്‌ തുറന്നു കൊടുത്ത ദിവസമാണ്‌ പവാറിനെതിരെ പ്രതിഷേധത്തിന്റെ കൈ നീണ്ടത്‌. ഓരോ ദിവസവും ഓരോ നയങ്ങളിലൂടെ ഇന്ത്യയുടെ സ്വയംശീര്‍ഷത്വവും ഇന്ത്യന്‍ പൗരന്റെ സ്വാതന്ത്ര്യവും മൂലധന ചൂഷകര്‍ക്കായി തീറെഴുതിക്കൊണ്ടിരിക്കുകയാണ്‌ മന്‍മോഹനും മാഡവും കൂട്ടരും. ഇതിനെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ പ്രതിപക്ഷം അടക്കമുള്ളവര്‍ പരാജയപ്പെടുന്നിടത്താണ്‌ വ്യക്തി തന്റെ വികാരവിക്ഷുബ്ധതയെ, സാഹചര്യം അനുവദിക്കുന്ന രീതിയില്‍ പ്രകടിപ്പിക്കാന്‍ നിര്‍ബന്ധിതനാകുന്നത്‌ അതുകൊണ്ടു തന്നെ ഹര്‍വിന്ദര്‍ സിംഗിന്റെ നടപടിയെ അപലപിക്കാന്‍ ഞാന്‍ തയ്യാറല്ല, ആതിരെ. അണ്ണാഹസാരെ ചോദിച്ച ചോദ്യം തന്നെയാണ്‌ എനിക്കുള്ളതും: "ഒരടിയേ കൊടുത്തുള്ളോ,ഹര്‍വിന്ദറേ.."?.
ആതിരേ, അറിയാം ഒരു കൈയ്യേറ്റത്തിലോ ചെരിപ്പേറിലോ അവസാനിപ്പിക്കാവുന്നതല്ല പവാര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയവും സാമ്പത്തികവുമായ പവര്‍ ഗ്രൂപ്പുകള്‍ നടത്തുന്ന നഗ്നമായ പൗരാവകാശ ലംഘനങ്ങളും ഭരണഘടനാവകാശങ്ങളുടെ അട്ടിമറിയും. ഇത്തരം ശക്തികളെ ജനായത്ത രീതിയില്‍ തന്നെ ഉന്മൂലനം ചെയ്യുമ്പോഴാണ്‌ ജനാധിപത്യം പുഷ്കലമാകുക. പക്ഷേ, മണിപ്പവറും മസില്‍പവറും ഇന്ത്യന്‍ ജനാധിപത്യ ബോധത്തെ ഹൈജാക്‌ ചെയ്തിട്ട്‌ ദശാബ്ദങ്ങളായി. അതുകൊണ്ടു തന്നെ സാമ്പ്രദായികവും മാന്യവും എന്ന്‌ വിവക്ഷിക്കുന്ന ജനാധിപത്യ പ്രതിഷേധ പ്രകടനങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഇന്ന്‌ സാധ്യത ഏറെ ശുഷ്കമാണ്‌. ഇവിടെയാണ്‌ പ്രതികരണത്തിന്റെ യുവത്വവും പ്രതിഷേധത്തിന്റെ നിശ്ചയദാര്‍ഢ്യവും പ്രകടിപ്പിക്കപ്പെടുമ്പോള്‍ അതിനെ ആദരിക്കേണ്ടി വരുന്നതും അംഗീകരിക്കേണ്ടി വരുന്നതും.
അഴിമതിക്കാര്‍ക്കെതിരെയും അഴിഞ്ഞാട്ടക്കാര്‍ക്കെതിരെയും ഇതുപോലെ ഒറ്റപ്പെട്ട പ്രതികരണങ്ങള്‍ ഉയരുന്നത്‌ കാണാതിരുന്നു കൂട. കഴിഞ്ഞയാഴ്ചയാണ്‌ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ടെലികോം മന്ത്രി സുഖ്‌റാമിനെ കോടതി വളപ്പില്‍വെച്ച്‌ ഈ യുവാവ്‌ തന്നെ കൈയ്യേറ്റം ചെയ്തത്‌. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌, ബിജെപി നേതാവ്‌ ലാല്‍കൃഷ്ണ അദ്വാനി, കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന ബി.എസ്‌.യദിയൂരപ്പ, ജമ്മു-കാശ്മീര്‍ മുഖ്യമന്ത്രി ഒമാര്‍ അബ്ദുള്ള, യോഗഗുരു ബാബ രാംദേവ്‌, സുരേഷ്‌ കല്‍മാഡി, ജനാര്‍ദ്ദന്‍ ദ്വിവേദി, അണ്ണാ ഹസാരെ സംഘത്തിലെ അംഗമായ പ്രശാന്ത്‌ ഭൂഷണ്‍, അരവിന്ദ്‌ കെജറിവാള്‍, കേന്ദ്രമന്ത്രി സുഖ്‌റാം, പി.ചിദംബരം തുടങ്ങിയവരെല്ലാം ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ക്ക്‌ ഇരയായതാണ്‌. ഇവര്‍ക്കെതിരെയെല്ലാം പ്രതിഷേധത്തിന്റെ ചെരുപ്പുകളാണ്‌ ഊരിയെറിയപ്പെട്ടത്‌.
എന്നാല്‍, രുചിക ദില്‍ഹോത്ര എന്ന ടെന്നീസ്‌ താരത്തെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന ഹരിയാന മുന്‍ ഡിജിപി എസ്‌.പി.എസ്‌.രത്തോഡിനോടും സൗമ്യയെ ട്രെയിന്‍ യാത്രയ്ക്കിടയില്‍ മാനഭംഗപ്പെടുത്തി കൊന്ന ഗോവിന്ദച്ചാമിക്കെതിരെയും സംഘകൈയ്യേറ്റത്തിന്റെ പ്രതിഷേധമാണ്‌ ഇന്ത്യ കണ്ടത്‌.ആതിരേ, സഹിക്കാനാവാത്ത രീതിയില്‍ ഭരണകൂടവും നേതാക്കന്മാരും അധികാരവര്‍ഗ്ഗവും ഗര്‍വ്വിന്റെയും അഹങ്കാരത്തിന്റെയും അവജ്ഞയുടെയും പാതയില്‍ ചരിക്കുമ്പോള്‍ അവരെ തടഞ്ഞു നിര്‍ത്തി മുഖത്തടിക്കാന്‍ ഇന്ത്യയിലെ പ്രതികരണ മാനസങ്ങള്‍ക്ക്‌ യുവത്വം അവസാനിച്ചിട്ടില്ല എന്നാണ്‌ ഈ സംഭവങ്ങളെല്ലാം വ്യക്തമാക്കുന്നത്‌. അധികാരത്തിന്റെയും സാമ്പത്തിക സൗകര്യങ്ങളുടെയും മറവില്‍ എന്തു തോന്ന്യാസവും കാണിക്കാമെന്ന അഹന്തകള്‍ക്കു നേരെയാണ്‌ ഇത്തരത്തില്‍ ചെരുപ്പുകള്‍ എറിയപ്പെടുന്നതും കൈകള്‍ നീളപ്പെടുന്നതും.
ഈ പ്രതികരണ സ്വഭാവം സംഘബലം ആര്‍ജിച്ചാല്‍ എത്രമാത്രം ഉന്മൂലന ശക്തിയായി മാറുമെന്ന്‌ ചിന്തിക്കേണ്ടത്‌ ഭരണവര്‍ഗ്ഗവും സമ്പന്ന വിഭാഗവും ചൂഷകരുമാണ്‌. ഇനി ഏറെ നാള്‍ എല്ലാ അവമതികളും സഹിച്ച്‌ ദാസ്യഭാവത്തോടെ ജീവിക്കാന്‍ ഇന്ത്യയിലെ ആത്മാഭിമാന ബോധമുള്ള പൗരന്മാരെ കിട്ടുകയില്ല എന്നതിന്റെ കൈയ്യൊപ്പാണ്‌,ആതിരേ വ്യാഴാഴ്ച പവാറിന്റെ കവളില്‍ പതിഞ്ഞത്‌.

Wednesday, November 23, 2011

എറണാകുളത്തെ ( കേരളത്തേയും ) എലിവിഷത്തില്‍ മുക്കിക്കൊല്ലാന്‍ നീക്കം


എറണാകുളം ജില്ലയിലെ ഏഴര ലക്ഷം ഭവനങ്ങളിലും ഇതര സ്ഥാപനങ്ങളിലും ഒരേ ദിവസം 50 ഗ്രാം വീതം എലിവിഷം വച്ചുകൊണ്ടാണ്‌ എലി ഉന്മൂലനത്തിന്‌ ജില്ലാ പഞ്ചായത്ത്‌ തയ്യാറെടുക്കുന്നത്‌.ഇതിന്‌ 40,000 കിലോ ഗ്രാം എലിവിഷം വേണ്ടി വരും.എലിയെ പേടിച്ച്‌ ജില്ലയെ ( കേരളത്തേയും ) കൊല്ലാനുള്ള കുത്സിതശ്രമമാണിത്‌.എറണാകുളം മോഡല്‍ എലിനശീകരണ പദ്ധതി കേരളത്തിലെ മറ്റു ജില്ലകളും പിന്തുടര്‍ന്നാല്‍, അഞ്ച്‌ ലക്ഷം കിലോഗ്രാം എലിവിഷം കൂടി സംസ്ഥാനത്തെ മണ്ണിലും ജലത്തിലും ലയിച്ചു ചേരും.


ആതിരേ,
എലി മുക്ത ജില്ലയാക്കാനുള്ള ശ്രമത്തില്‍ എറണാകുളത്തെ എലിവിഷത്തില്‍ മുക്കി കൊല്ലാന്‍ ജില്ലാ പഞ്ചായത്തിന്റെ നീക്കം.
ജില്ലയിലെ ഏഴര ലക്ഷം ഭവനങ്ങളിലും ഇതര സ്ഥാപനങ്ങളിലും ഒരേ ദിവസം 50 ഗ്രാം വീതം എലിവിഷം വച്ചുകൊണ്ടാണ്‌ എലി ഉന്മൂലനത്തിന്‌ ജില്ലാ പഞ്ചായത്ത്‌ തയ്യാറെടുക്കുന്നത്‌.
കഴിഞ്ഞ മഴക്കാലത്ത്‌ നിരവധിപേര്‍ക്ക്‌ എലിപ്പനി ബാധിക്കുകയും കുറേയേറെ പേര്‍ മരിക്കുകയും ചെയ്തതാണ്‌ എലികള്‍ക്ക്‌ എതിരെ ഇങ്ങനെ ഉന്മൂലനതത്ന്രവുമായി തിരിയാന്‍ ജില്ലാ പഞ്ചായത്തിന്‌ പ്രേരിപ്പിച്ചത്‌.
50 ഗ്രാം വീതം ജില്ലയിലെ എല്ലാ ഭവനങ്ങളിലും സ്ഥാപനങ്ങളിലും ഒരേദിവസം എലി വിഷം വയ്ക്കാന്‍ 40,000 കിലോ ഗ്രാം എലിവിഷം വേണ്ടി വരും. ഇത്രയും എലിവിഷത്തിലൂടെ ജില്ലയെ സമ്പൂര്‍ണ എലിമുക്ത ജില്ലയാക്കാമെന്ന മൂഢചിന്തയിലാണ്‌ ജില്ലാ പഞ്ചായത്ത്‌ അധികൃതരും ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥരും.
എന്നാല്‍, ആതിരേ,എലിയെ പേടിച്ച്‌ ജില്ലയെ ( കേരളത്തേയും ) കൊല്ലാനുള്ള കുത്സിതശ്രമമാണിത്‌. ഇത്രയുമധികം എലിവിഷം വയ്ക്കുന്നതിലൂടെ മനുഷ്യരുടെയും പ്രകൃതിയുടെയും ആരോഗ്യമായിരിക്കും നശിക്കാന്‍ പോകുന്നത്‌.
ആതിരേ,വയ്ക്കുന്ന വിഷമത്രയും എലി തിന്നാലും തിന്നില്ലെങ്കിലും എലി ചത്തായും ചത്തില്ലെങ്കിലും 40000 കിലോഗ്രാം എലിവിഷം ജില്ലയുടെ മണ്ണിലും ജലത്തിലും കലരും. എലിമുക്ത ജില്ല അങ്ങനെ എലിവിഷ സങ്കലന ജില്ലയായി മാറാന്‍ പോവുകയാണ്‌ .
ഏലൂര്‍ മേഖലയില്‍ കരിക്കിന്‍ വെള്ളത്തിലും കോഴിമുട്ടയിലും ഒക്കെ ഡിഡിടിയുടെ അംശം കണ്ടെത്തിയതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. ഇനി എലിവിഷവും ജലത്തിലും ആഹാര വസ്തുക്കളിലും കണ്ടെത്തും. ഇപ്പോള്‍ തന്നെ മലിനീകരണത്തില്‍ സംസ്ഥാനത്ത്‌ മുന്നില്‍ നില്‍ക്കുന്ന ജില്ലയ്ക്ക്‌ ഇത്‌ കൂനിന്മേല്‍ കുരുവായിരിക്കും.
എറണാകുളം മോഡല്‍ എലിനശീകരണ പദ്ധതി കേരളത്തിലെ മറ്റു ജില്ലകളും പിന്തുടര്‍ന്നാല്‍, ആതിരേ, അഞ്ച്‌ ലക്ഷം കിലോഗ്രാം എലിവിഷം കൂടി സംസ്ഥാനത്തെ മണ്ണിലും ജലത്തിലും ലയിച്ചു ചേരും.
വിഢിത്തം നിറഞ്ഞതും പരിസ്ഥിതിക്ക്‌ പ്രഹരമേല്‍പ്പിക്കുന്നതുമാണ്‌ ജില്ലാ പഞ്ചായത്തിന്റെ ഈ എലിനശീകരണ യജ്ഞം. എറണാകുളത്തെ എലികളെ മുഴുവന്‍ ഇങ്ങനെ നശിപ്പിച്ചാലും തൊട്ടടുത്ത ജില്ലകളില്‍ നിന്ന്‌ എലികള്‍ എത്താനുള്ള സാധ്യത വളരെയാണ്‌. അത്രയ്ക്കധികം മാലിന്യങ്ങളാണ്‌ നിരത്തുവക്കത്തും പൊതുസ്ഥലത്തും ഉള്ളത്‌. ജില്ലാ അതിര്‍ത്തികളില്‍ 'എലിമുക്ത മേഖല' എന്ന ബോര്‍ഡ്‌ വച്ചാല്‍ അന്യജില്ലകളില്‍ നിന്ന്‌ എലികള്‍ എത്തുകയില്ല എന്ന്‌ ജില്ലാ പഞ്ചായത്ത്‌ പറയാതിരുന്നത്‌ ഭാഗ്യം.
എലി, അണ്ണാന്‍, മരപ്പട്ടി തുടങ്ങിയവയുടെ മൂത്രത്തിലാണ്‌ എലിപ്പനിക്ക്‌ കാരണമായ ലപ്റ്റോസ്പൈറ ബാക്ടീറിയയുള്ളത്‌. ഈ ജീവികളുടെ മൂത്രം ജലത്തില്‍ പടരുകയും ഈ ജലം ശരീരത്തിലെ മുറിവുകളില്‍ സ്പര്‍ശിക്കുകയും ചെയ്യുമ്പോള്‍ മനുഷ്യശരീരത്തില്‍ എലിപ്പനിയുടെ ബാക്ടീരിയകള്‍ പ്രവേശിക്കുമെന്നാണ്‌ വൈദ്യശാസ്ത്രം പറയുന്ന്‌. വയലുകള്‍ നികത്തുകയും പറമ്പിലെ പണികള്‍ ഉപേക്ഷിക്കുകയും ചെയ്തിട്ടും എലിപ്പനി പടരുന്നുണ്ടെങ്കില്‍ അതിന്‌ കാരണങ്ങള്‍ മറ്റു ചിലതെല്ലാമാണ്‌. അവ ശാസ്ത്രീയമായി കണ്ടെത്തേണ്ടതിന്‌ പകരം ഇല്ലം ചുട്ട്‌ എലിയെ പ്രതിരോധിക്കാനാണ്‌,ആതിരേ, ജില്ലാ ഭരണകൂടത്തിന്റെ വഴിപിഴച്ച നീക്കം.

Tuesday, November 22, 2011

ന്യൂനപക്ഷ ഉന്മൂലനത്തിന്റെ നിണമിറ്റുന്ന ത്രിശൂലവുമായി നരേന്ദ്രമോഡി

ഇന്നും, ഗുജറാത്തില്‍ മോഡിക്കെതിരെ ഒന്നും ശബ്ദിക്കാനാവാത്ത അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്‌ നിലവിലുള്ളത്‌. ഗുജറാത്തിലെ കോടതികള്‍ക്ക്‌ ഇക്കാര്യം നന്നായി അറിയാം. അതുകൊണ്ടാണ്‌ ഇസ്രത്ത്‌ ജഹാന്‍ - ജാവേദ്‌ ഷെയ്ഖ്‌ വ്യാജ ഏറ്റുമുട്ടലിനെക്കുറിച്ച്‌ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന്‌ കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്‌. കീഴ്ക്കോടതി നിയമനടപടികള്‍ക്ക്‌ വിധേയനാകാന്‍ നിര്‍ദ്ദേശിച്ചിട്ടും സുപ്രീംകോടതി മോഡിക്ക്‌ ക്ലീന്‍ ചിറ്റ്‌ നല്‍കി എന്ന വ്യാജ പ്രചാരണം നടത്തിയവര്‍ക്ക്‌ ഇപ്പോള്‍ എന്തു പറയാനുണ്ട്‌ എന്നു കേള്‍ക്കാനും ഇന്ത്യക്ക്‌ താല്‍പര്യമുണ്ട്‌; ഗുജറാത്തിലെ ന്യൂനപക്ഷങ്ങള്‍ക്ക്‌ ആകാംക്ഷയുണ്ട്‌. ഈ കൂട്ടക്കൊലകളിലെല്ലാം നരേന്ദ്രമോഡിക്കുള്ള പങ്ക്‌ സുവദീതമാണ്‌. ഭരണകൂടം നടത്തിയ ഗൂഢാലോചനയുടെ ഏറ്റവും ചോരച്ചൂരു പടര്‍ന്ന ഏടായിരുന്നു 2004 ജൂണ്‍ 15-ന്റേത്‌. വംശവെറിയുടെ ഭീകര സത്വമായി, ന്യൂനപക്ഷ ഉന്മൂലനത്തിന്റെ നിണമിറ്റുന്ന ത്രിശൂലവുമായിട്ടാണ്‌ മോഡി ഇപ്പോഴും ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെയും മതനിരപേക്ഷ സമൂഹത്തിന്റെയും മുന്നില്‍ നില്‍ക്കുന്നത്‌.


ഇസ്രത്ത്‌ ജഹാനും മലയാളിയായ ജാവേദ്‌ ഷെയ്ഖ്‌ എന്ന പ്രാണേഷ്കുമാര്‍ പിള്ളയും ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടത്‌ വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്‌, ആതിരേ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ ജാതിഗര്‍വിന്റേയും മുസ്ലീം ന്യൂനപക്ഷ വൈരാഗ്യത്തിന്റേയും നെറുകിലേറ്റ കനത്ത പ്രഹരമാണ്‌.
നരേന്ദ്ര മോഡിയെ വധിക്കാന്‍ മുംബൈയില്‍ നിന്നെത്തിയ ലെഷ്കര്‍ ഇ തയ്ബ ഭീകരരായിരുന്നു 19 കാരിയായ കോളേജ്‌ വിദ്യാര്‍ത്ഥിനി ഇസ്രത്ത്‌ ജഹാനും ഒപ്പമുണ്ടായിരുന്ന പ്രാണേഷ്‌ കുമാറും അംജത്ത്‌ അലി റാണയും സീഷാന്‍ ജോഹറുമെന്നായിരുന്നു മോഡിയുടെ പോലീസും സംഘപരിവാര്‍ വേതാളങ്ങളും പ്രചരിപ്പിച്ചിരുന്നത്‌. എന്നാല്‍, ഗുജറാത്ത്‌ പോലിസ്‌ അവകാശപ്പെടുന്നതുപോലെ 2004 ജൂണ്‍ 15-ന്‌ അല്ല അതിന്‌ ഒരു ദിവസം മുന്‍പു തന്നെ ഈ നാലുപേരുടെയും ജീവന്‍ വ്യാജ ഏറ്റുമുട്ടലിലൂടെ മോഡിയുടെ, വംശീയ വൈരത്തിന്‌ ചുക്കാന്‍ പിടിച്ച പോലീസുകാര്‍ ചിതറിച്ചു എന്നാണ്‌ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്‌.
"ഏറ്റുമുട്ടലിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചും അതിന്റെ ലക്ഷ്യത്തെക്കുറിച്ചും അന്വേഷണം നടത്തണം, മരണം സംഭവിച്ച യഥാര്‍ത്ഥ സമയവും സ്ഥലവും അന്വേഷണ വിധേയമാക്കണ"മെന്ന്‌ ഹുജറാത്ത്‌ ഹൈക്കോടതി ജസ്റ്റിസുമാരായ ജയന്ത്‌ പട്ടേലും അഭിലാഷ കുമാരിയും വിധിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ " പ്രതികളായ പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കുകയാണ്‌ വേണ്ടതെന്നും " ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്‌ നിരീക്ഷിച്ചു.
ഗുജറാത്തില്‍ മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കെതിരെ ജാതീയ ഉന്മൂലന സിദ്ധാന്തവുമായി മോഡിയും ബിജെപിയും സവര്‍ണ ഫാസിസ്റ്റ്‌ സംഘടനകളും നടത്തിയ രക്തം മരവിപ്പിക്കുന്ന അക്രമങ്ങളുടെ പരമ്പരകളിലെ ഏറ്റവും ക്രൗര്യം നിറഞ്ഞ നിണപരിണതിയാണ്‌, ഇസ്രത്ത്‌ ജഹാന്‍-ജാവേദ്‌ ഷെയ്ഖ്‌ ദുരന്തം .
ആതിരേ,ഗര്‍ഭസ്ഥ ശിശുക്കളെപ്പോലും ത്രിശൂല മുനയില്‍ കൊരുത്തുയര്‍ത്തി അട്ടഹസിച്ച്‌ ഗുജറാത്തില്‍ വംശീയ വിദ്വേഷരാഷ്ട്രീയവും ജാതീയ ഉന്മൂലന തീവ്രവാദവും നടപ്പിലാക്കി കൈകളില്‍ മാത്രമല്ല, ദേഹമാസകലം നിരപരാധികളുടെ ചോരയില്‍ കുളിച്ചു നില്‍ക്കുകയാണ്‌ നരേന്ദ്ര മോഡിയെന്ന നരാധമന്‍. ഗുജറാത്ത്‌ വംശഹത്യയില്‍ നിന്ന്‌ രക്ഷപ്പെടാന്‍ നരേന്ദ്ര മോഡി നടത്തുന്ന ശ്രമങ്ങളുടെയെല്ലാം കഴുത്തൊടിക്കുന്നതാണ്‌ പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സംഭവം നടന്ന അന്നു തന്നെ ഇതൊരു വ്യാജ ഏറ്റുമുട്ടലാണെന്നും ഇസ്രത്ത്‌ ജഹാനും ജാവേദ്‌ ഷെയ്ഖും സുഹൃത്തുക്കളും നിരപരാധികളാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തതാണ്‌. ജാതിക്കോമാളിത്തം തലയ്ക്കു പിടിക്കാത്ത വിവേകങ്ങളെല്ലാം ഒരേസ്വരത്തില്‍ ഈ സംഭവത്തിന്റെ പേരില്‍ നരേന്ദ്രമോഡിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയതുമാണ്‌. എന്നാല്‍, മുസ്ലീം തീവ്രവാദികള്‍ തന്നെ പച്ചയ്ക്ക്‌ ചുട്ടുകൊല്ലാന്‍ ഗൂഢപദ്ധതികള്‍ ആവിഷ്കരിക്കുകയാണെന്ന പെരുങ്കള്ളം പെരുപ്പിച്ചു കാണിച്ച്‌ വര്‍ണ്ണ വെറിയുടെ പതാക വാഹകനായി ഗുജറാത്തില്‍ ഭരണം നടത്തുകയാണ്‌,ഇന്നും മോഡി.
നീണ്ട ഏഴുവര്‍ഷമാണ്‌,ആതിരേ, ജാവേദ്‌ ഷെയ്ഖ്‌ എന്ന പ്രാണേഷ്‌ കുമാറിന്റെയും ഇസ്രത്ത്‌ ജഹാന്റെയും മാതാപിതാക്കള്‍ നീതിക്കായി പോരാടിയത്‌. ആ നിയമയുദ്ധമാണ്‌ ഇപ്പോള്‍ ഒരു വഴിത്തിരിവില്‍ എത്തിയിരിക്കുന്നത്‌. ഇസ്രത്തിന്റെ മാതാവ്‌ ഷമീമ കൗസറും പ്രാണേഷ്‌ കുമാറിന്റെ പിതാവ്‌ ഗോപിനാഥപിള്ളയുമാണ്‌, ഭീകരരെന്ന്‌ മുദ്ര ചാര്‍ത്തി അരുംകൊലയ്ക്കിരയാക്കിയ സ്വന്തം മക്കള്‍ക്ക്‌ നീതി തേടി ഗുജറാത്ത്‌ ഹൈക്കോടതിയെ സമീപിച്ചത്‌.
തനിക്ക്‌ മുസ്ലീം ഭീകരരുടെ സ്ഥിരം ഭീഷണിയുണ്ടെന്ന്‌ വരുത്തി തീര്‍ത്ത്‌ ,ഭീതി നിറച്ച്‌ ഗുജറാത്തി മനസ്സുകളെ തന്റെ വരുതിക്ക്‌ നിര്‍ത്താന്‍ മോഡി ആസൂത്രണം ചെയ്ത നിരവധി വ്യാജ ഏറ്റുമുട്ടലുകളിലൊന്നിലായിരുന്നു ഇസ്രത്ത്‌ ജഹാനും ജാവേജ്‌ ഷെയ്ഖും സുഹൃത്തുക്കളും പോയിന്റ്‌ ബ്ലാങ്കില്‍ തകര്‍ക്കപ്പെട്ടത്‌.
ആതിരേ,രാജ്യത്തും പുറത്തുമുള്ള എല്ലാ മുസ്ലീം ഭീകരവാദികളുടെയും ലക്ഷ്യം താനൊരുത്താണെന്ന്‌ സ്ഥാപിച്ചെടുത്ത്‌ സവര്‍ണ്ണ ഹൈന്ദവ ഭീകര ചേതനകളില്‍ നായക പരിശേഷം സൃഷ്ടിക്കാനായിരുന്നു മോഡി ഇത്തരം കള്ളക്കഥകള്‍ മെനഞ്ഞതും വ്യാജ ഏറ്റുമുട്ടലുകള്‍ നടത്തിച്ചതും. മോഡിയെ കൊല്ലാനെത്തിയ ഭീകരരെന്നു പറഞ്ഞ്‌ 22 പേരെയാണ്‌ 2002 ഒക്ടോബര്‍ മുതല്‍ 2007 വരെ ക്രൈം ബ്രാഞ്ച്‌ ജെസിപി പി.പി.പാണ്ഡേ, ഡിഐജി ഡി.ജി.വന്‍സാര, എസ്പിയായിരുന്ന ജി.എല്‍.സിംഗാര്‍ഡ്‌, എസ്പി എന്‍.കെ.അമീന്‍ ഉള്‍പ്പെടെയുള്ള 21 പോലീസ്‌ ഉദ്യോഗസ്ഥരടങ്ങിയ സംഘം അതിനീചമായി കൊന്നു തള്ളിയത്‌. ഇതില്‍ വന്‍സാരയും അമീനും സൊഹ്‌റാബുദ്ധീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലും സൊഹറാബുദ്ധിന്റെ ഭാര്യ കൗസാര്‍ ബിയെകൊലപ്പെടുത്തിയ കേസിലും പ്രതികളാണ്‌.
മോഡിക്കുവേണ്ടി വ്യാജ ഏറ്റുമുട്ടലുകള്‍ക്ക്‌ രൂപം കൊടുത്ത്‌ നടപ്പിലാക്കിയ കാക്കി ധാരികളായ ഈ ജാതിക്കോമരങ്ങളില്‍ ചിലര്‍ 2007-ല്‍ ജയിലില്‍ അടയ്ക്കപ്പെട്ടതോടെ നരേന്ദ്ര മോഡിയെ തേടി ലഷ്കര്‍ ഇ തയ്ബ, ഹിസ്ബുള്‍ മുജാഹിദിന്‍, അല്‍ഖ്വയ്ദ സംഘാംഗങ്ങള്‍ ആരും ഗുജറാത്തില്‍ എത്തിയിട്ടില്ല എന്നത്‌ അതിതിവിചിത്രമായ അവസ്ഥയാണ്‌. മോഡിയെ സംരക്ഷിച്ചു നിര്‍ത്തിയ ക്രമസമാധാനപാലന രംഗത്തെ ഭീകരന്മാര്‍ ജയിലഴിക്കുള്ളിലായതോടെ ഭീകരരപ്രവര്‍ത്തകര്‍ അവരുടെ ഓപ്പറേഷന്‍ നിര്‍ത്തി വച്ചു എന്ന്‌ വിശ്വസിക്കാന്‍, ആതിരേ, നാം നിര്‍ബന്ധിതരാകുകയാണ്‌ .
ഗോധ്ര സംഭവത്തിന്‌ ശേഷം ഗുജറാത്തില്‍ ഔദ്യോഗിക തലത്തില്‍ നടന്ന ഗൂഢാലോചനയിലൂടെയാണ്‌ മുസ്ലീം ന്യൂനപക്ഷത്തെ ഉന്മൂലനം ചെയ്യാനുള്ള ഫാസിസ്റ്റ്‌ ആക്രമണ പദ്ധതിക്ക്‌ മോഡിയും കൂട്ടരും രൂപം നല്‍കിയത്‌. ഹൈന്ദവ ഫാസിസ്റ്റ്‌ ക്രൂരതയും അധികാരഭ്രാന്തും മൂര്‍ച്ഛിച്ച ഈ സവര്‍ണ പൈശാചികതയുടെ ഇരകള്‍ ആയിരക്കണക്കിനായിരുന്നു. വീടുകള്‍ തീവെച്ച്‌ നശിപ്പിച്ച്‌, സ്ര്തീകളെ പരസ്യമായി ബലാത്സംഗം ചെയ്ത്‌, ത്രിശൂലം കൊണ്ട്‌ ഗര്‍ഭിണികളുടെ വയര്‍ കുത്തികീറി ഗര്‍ഭസ്ഥ ശിശുക്കളെ ശൂലമുനയില്‍ ഉയര്‍ത്തി, മുസ്ലീം പുരുഷന്മാരെ വാളുകൊണ്ട്‌ വെട്ടി, തോക്കുകൊണ്ട്‌ വെടിവച്ചുകൊന്ന്‌ മോഡി സൃഷ്ടിച്ച ഭീകരാവസ്ഥയില്‍ നിന്ന്‌ ഗുജറാത്തും ഇന്ത്യന്‍ മനസ്സും ഇനിയും മുക്തമായിട്ടില്ല. മുസ്ലീം വിദ്വേഷം തെരുവിലിറക്കി നടത്തിയ ഉന്മൂലനത്തിനും വ്യാജ ഏറ്റുമുട്ടലുകള്‍ക്കും എവിടെ നിന്നാണ്‌ ആയുധവും പണവും ലഭിച്ചതെന്നു കൂടി അന്വേഷിച്ചെങ്കില്‍ മാത്രമേ ഗുജറാത്തില്‍ നടമാടിയ രക്തരൂക്ഷിത വംശീയ വിദ്വേഷത്തിന്റെ പിന്നിലെ യഥാര്‍ത്ഥ ശക്തികള്‍ ആരൊക്കെയാണെന്ന്‌ കണ്ടെത്താന്‍ കഴിയുകയുള്ളൂ.
ഇന്നും, ഗുജറാത്തില്‍ മോഡിക്കെതിരെ ഒന്നും ശബ്ദിക്കാനാവാത്ത അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്‌ നിലവിലുള്ളത്‌. ഗുജറാത്തിലെ കോടതികള്‍ക്ക്‌ ഇക്കാര്യം നന്നായി അറിയാം. അതുകൊണ്ടാണ്‌ ഇസ്രത്ത്‌ ജഹാന്‍ - ജാവേദ്‌ ഷെയ്ഖ്‌ വ്യാജ ഏറ്റുമുട്ടലിനെക്കുറിച്ച്‌ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന്‌ കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്‌. കീഴ്ക്കോടതി നിയമനടപടികള്‍ക്ക്‌ വിധേയനാകാന്‍ നിര്‍ദ്ദേശിച്ചിട്ടും സുപ്രീംകോടതി മോഡിക്ക്‌ ക്ലീന്‍ ചിറ്റ്‌ നല്‍കി എന്ന വ്യാജ പ്രചാരണം നടത്തിയവര്‍ക്ക്‌ ഇപ്പോള്‍ എന്തു പറയാനുണ്ട്‌ എന്നു കേള്‍ക്കാനും ഇന്ത്യക്ക്‌ താല്‍പര്യമുണ്ട്‌; ഗുജറാത്തിലെ ന്യൂനപക്ഷങ്ങള്‍ക്ക്‌ ആകാംക്ഷയുണ്ട്‌. ഈ കൂട്ടക്കൊലകളിലെല്ലാം നരേന്ദ്രമോഡിക്കുള്ള പങ്ക്‌ സുവദീതമാണ്‌. ഭരണകൂടം നടത്തിയ ഗൂഢാലോചനയുടെ ഏറ്റവും ചോരച്ചൂരു പടര്‍ന്ന ഏടായിരുന്നു 2004 ജൂണ്‍ 15-ന്റേത്‌.ആതിരേ, വംശവെറിയുടെ ഭീകര സത്വമായി, ന്യൂനപക്ഷ ഉന്മൂലനത്തിന്റെ നിണമിറ്റുന്ന ത്രിശൂലവുമായിട്ടാണ്‌ മോഡി ഇപ്പോഴും ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെയും മതനിരപേക്ഷ സമൂഹത്തിന്റെയും മുന്നില്‍ നില്‍ക്കുന്നത്‌.

Monday, November 21, 2011

കര്‍ഷക ജഡത്തില്‍ ചവിട്ടി ഉമ്മന്‍ചാണ്ടി കൊലവിളി നടത്തുമ്പോള്‍

കാര്‍ഷിക വായ്പ എടുത്തവരല്ല ആത്മഹത്യ ചെയ്ത കര്‍ഷകരെന്ന ഡി.സി.സി പ്രസിഡന്റുമാരുടെ വാദം സാങ്കേതികാര്‍ത്ഥത്തില്‍ ശരിയാകുമ്പോള്‍,ബാങ്കുകള്‍ അനുവര്‍ത്തിക്കുന്ന കര്‍ഷക ദ്രോഹ നിലപാടാണ്‌ തളിര്‍വീശി പടരുന്നത്‌. നാമമാത്ര കര്‍ഷകര്‍ക്കും ഇടത്തരം കര്‍ഷകര്‍ക്കും വായ്പ അനുവദിക്കാത്ത ഷെഡ്യൂള്‍ഡ്‌ ബാങ്കുകളും ന്യൂ ജനറേഷന്‍ ബാങ്കുകളും, വായ്പയെടുത്താല്‍ അവ തിരിച്ചടക്കാത്ത സമ്പന്ന വിഭാഗത്തിന്‌ അതിരില്ലാത്ത സാമ്പത്തിക സഹായങ്ങളാണ്‌ വാഗ്ദാനം ചെയ്യുന്നതും നടപ്പിലാക്കുന്നതും. അതുകൊണ്ട്‌, കാര്‍ഷികേതര ആവശ്യങ്ങളുടെ പേരില്‍ വായ്പയെടുത്ത്‌ ആ തുക കൃഷിയില്‍ മുടക്കാന്‍ നിര്‍ബന്ധിതരാണ്‌ ഇന്ന്‌ കേരളത്തിലെ ഇടത്തരം നാമമാത്ര കര്‍ഷകര്‍. ഉമ്മന്‍ചാണ്ടി ഭരണകൂടത്തിന്റെ കര്‍ഷക വിരുദ്ധ മനോഭാവവും, കര്‍ഷകദ്രോഹ നിലപാടുകളുമാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌.കര്‍ഷകരെ കൊന്നതുംപോരാഞ്ഞിട്ട്‌, അവരുടെ ജഡങ്ങളില്‍ ചവിട്ടിനിന്ന്‌ കൊലവിളി നടത്തുകയുമാണ്‌ ഉമ്മന്‍ ചാണ്ടി




കേരളത്തിന്റെ സുബോധങ്ങളില്‍ വിദ്യുത്സ്ഫുലിംഗം പടര്‍ത്തുന്ന കര്‍ഷക ആത്മഹത്യകളെക്കുറിച്ച്‌ അഭിപ്രായം പറയാന്‍ ആരാണ്‌ ആതിരേ,ഡി.സി.സി പ്രസിഡന്റുമാര്‍ക്ക്‌ അധികാരം നല്‍കിയത്‌?
പാദസേവകരായ ഇത്തരം നപുംസകങ്ങളുടെ വിടുവായിത്തം ,വസ്തുതാപരമായ സത്യമാണെന്ന്‌ കേരളത്തെ ബോദ്ധ്യപ്പെടുത്താന്‍ എന്തിനാണ്‌ ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്‌?
കഴിഞ്ഞ 20 ദിവസത്തിനിടയില്‍ 11 കര്‍ഷകരാണ്‌ കടംകയറി മുടിഞ്ഞ്‌ ആത്മഹത്യ ചെയ്തത്‌. കറുത്തപൊന്നിന്റെ ജില്ല എന്നറിയപ്പെടുന്ന വയനാട്ടിലും കോട്ടയത്തും തൃശൂരും പാലക്കാട്ടും കണ്ണൂരുമുള്ള നിസ്സഹായരായ കര്‍ഷകരാണ്‌ , കഴിഞ്ഞ യു.ഡി.എഫ്‌ ഭരണകാലത്തെ കര്‍ഷക ദുരന്ത ദിനങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ട്‌, ഭരണകൂടത്തിന്റെയും സാമ്പത്തിക സ്ഥാപനങ്ങളുടെയും കിരാതസമ്മര്‍ദ്ദങ്ങള്‍ താങ്ങാനാവാതെ ജീവന്‍ വലിച്ചെറിഞ്ഞത്‌.
ഇവരാരും കാര്‍ഷിക കടംകൊണ്ട്‌ പൊറുതിമുട്ടി ആത്മഹത്യ ചെയ്തതല്ല എന്നാണ്‌,ആതിരേ, വയനാട്‌-കോട്ടയം ഡി.സി.സി പ്രസിഡന്റുമാരുടെ വിദ്ഗ്ദ്ധാഭിപ്രായം. അത്‌ അപ്പാടെ വിഴുങ്ങി, കര്‍ഷക ആത്മഹത്യയ്ക്ക്‌ കാരണമായ സാഹചര്യങ്ങളും, ഭരണപരമായ പരാജയങ്ങളും തമസ്കരിക്കാനാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്‌. വയനാട്ടിലെ കര്‍ഷകരുടെ ആത്മഹത്യ കടക്കെണിമൂലമാണെന്ന കളക്ടറുടെ റിപ്പോര്‍ട്ടും, അതേക്കുറിച്ച്‌ അന്വേഷിക്കാന്‍ നിയോഗിച്ച അഡീഷണല്‍ ചീഫ്‌ സെക്രട്ടറി കെ.ജയകുമാറിന്റെ വിലയിരുത്തലും പകല്‍പോലെ കത്തിനില്‍ക്കുമ്പോഴാണ്‌, ഡി.സി.സി പ്രസിഡന്റുമാരും കേരള മുഖ്യമന്ത്രിയും ശവത്തില്‍ കുത്തി ആനന്ദിക്കുന്നത്‌. 'നക്രോമാനിയ' എന്ന്‌ മന:ശാസ്ത്രകാരന്മാര്‍ വിവക്ഷിക്കുന്ന വൈകൃതത്തിന്റെ ഉടമകളാണ്‌ വെളുത്ത ഖദര്‍ ധരിച്ച ഈ ഡി.സി.സി പ്രസിഡന്റുമാരും, അവരുടെ നേതാവ്‌ ഉമ്മന്‍ചാണ്ടിയുമെന്ന്‌ സന്ദേഹത്തിന്‌ അതീതമായി തെളിയിച്ചുകഴിഞ്ഞു.
ആതിരേ ശ്രദ്ധിക്കണം, കഴിഞ്ഞ അഞ്ചുവര്‍ഷമായി കേരളത്തിന്റെ ഭീതിയുടെ പരിസരത്തുനിന്ന്‌ എങ്ങോ പോയി ഒളിച്ചിരുന്ന കര്‍ഷക ആത്മഹത്യകളാണ്‌, യു.ഡി.എഫ്‌ ഭരണം ആരംഭിച്ചപ്പോള്‍ത്തന്നെ തിരിച്ചെത്തിയിരിക്കുന്നത്‌. എ.കെ.ആന്റണിയും ഉമ്മന്‍ചാണ്ടിയും നേതൃത്വംകൊടുത്ത കഴിഞ്ഞ യു.ഡി.എഫ്‌ ഭരണകാലത്ത്‌ 533 കര്‍ഷകരാണ്‌ കടക്കെണിയില്‍പ്പെട്ട്‌ ജീവതം അവസാനിപ്പിച്ചത്‌. കഴിഞ്ഞ 12 ദിവസത്തെ അനുഭവങ്ങള്‍ ഒരു സൂചികയായി എടുത്താല്‍ ഈ ഭരണം അവസാനിക്കുംമുമ്പ്‌ 10,000 കര്‍ഷകര്‍ക്കെങ്കിലും, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും, ബാങ്കുകളുടെയും, സമാന്തര സാമ്പത്തിക സ്ഥാപനങ്ങളുടെയും കണ്ണില്‍ച്ചോരയില്ലായ്മയ്ക്ക്‌ തങ്ങളുടെ ജീവന്‍ വച്ചുമാറേണ്ടിവരും.
ഈ ദുര്‍മരണങ്ങള്‍ക്ക്‌ മന്‍മോഹന്റെ സര്‍ക്കാരും ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാരും ഒരുപോലെ ഉത്തരവാദികളാണ്‌. വളത്തിന്റെ വില കേന്ദ്ര സര്‍ക്കാര്‍ ഇരട്ടിയാക്കിയപ്പോള്‍, സംസ്ഥാന സര്‍ക്കാര്‍ കര്‍ഷക ദ്രോഹ പരമ്പരയുടെ തുടക്കമായി കൃഷിക്കും ചെറുകിട വ്യവസായങ്ങള്‍ക്കുമുള്ള സൗജന്യ വൈദ്യുതി നിര്‍ത്തലാക്കി. ഇന്ത്യ ഒരു കര്‍ഷക രാജ്യമാണെന്ന്‌ അഭിമാനിക്കുമ്പോഴും, കര്‍ഷക വിരുദ്ധ നയങ്ങളും നടപടികളും ഉളുപ്പില്ലാതെ സ്വീകരിച്ച്‌ ഇന്ത്യയിലാകമാനമുള്ള കര്‍ഷകരെ ശ്വാസംമുട്ടിച്ച്‌ കൊന്നുരസിക്കുകയാണ്‌ കേന്ദ്രം ഭരിക്കുന്ന മന്‍മോഹനും, കേരളം ഭരിക്കുന്ന ഉമ്മന്‍ചാണ്ടിയും.
ഇറക്കുമതി ഉദാരീകരണവും ഉത്പന്നങ്ങള്‍ക്ക്‌ ന്യായവില ഉറപ്പാക്കാനുള്ള ഉത്തരവാദിത്തമില്ലായ്മയുംമൂലം കേരളത്തിലെ നാണ്യവിള കര്‍ഷകര്‍ ഇഞ്ചി, വാഴ തുടങ്ങിയ കൃഷികളിലേയ്ക്ക്‌ ചുവടുമാറിയിരിക്കുകയാണ്‌,ആതിരേ. മുമ്പ്‌ നാണ്യവിളകളില്‍നിന്ന്‌ ലഭിച്ചിരുന്ന വരുമാനം ഇപ്പോള്‍ ലഭിക്കണമെങ്കില്‍ കൂടുതല്‍ സ്ഥലത്ത്‌ ഈ കൃഷി ഇറക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാണ്‌. ഇതിനായി, സ്ഥലം പാട്ടത്തിനെടുത്തും പണം വട്ടിപ്പലിശയ്ക്ക്‌ ബ്ലേഡുകളില്‍നിന്ന്‌ കടംകൊണ്ടുമാണ്‌ കൃഷിയിറക്കിക്കൊണ്ടിരിക്കുന്നത്‌. എന്നാല്‍, കാലാവസ്ഥാ വ്യതിയാനവും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധ നയങ്ങളുംമൂലം ഈ കൃഷിയും കര്‍ഷകരെ ചതിച്ചിരിക്കുകയാണ്‌. ആ ചതി നേരിടാനാകാതെയാണ്‌ ഇപ്പോള്‍ ഏഴോളം കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയംതേടിയിരിക്കുന്നത്‌.
കാര്‍ഷിക വായ്പ എടുത്തവരല്ല ഇവരെന്ന ഡി.സി.സി പ്രസിഡന്റുമാരുടെ വാദം സാങ്കേതികാര്‍ത്ഥത്തില്‍ ശരിയാകുമ്പോള്‍, ബാങ്കുകള്‍ അനുവര്‍ത്തിക്കുന്ന കര്‍ഷക ദ്രോഹ നിലപാടാണ്‌ തളിര്‍വീശി പടരുന്നത്‌. നാമമാത്ര കര്‍ഷകര്‍ക്കും ഇടത്തരം കര്‍ഷകര്‍ക്കും വായ്പ അനുവദിക്കാത്ത ഷെഡ്യൂള്‍ഡ്‌ ബാങ്കുകളും ന്യൂ ജനറേഷന്‍ ബാങ്കുകളും, വായ്പയെടുത്താല്‍ അവ തിരിച്ചടക്കാത്ത സമ്പന്ന വിഭാഗത്തിന്‌ അതിരില്ലാത്ത സാമ്പത്തിക സഹായങ്ങളാണ്‌ വാഗ്ദാനം ചെയ്യുന്നതും നടപ്പിലാക്കുന്നതും. അതുകൊണ്ട്‌, കാര്‍ഷികേതര ആവശ്യങ്ങളുടെ പേരില്‍ വായ്പയെടുത്ത്‌ ആ തുക കൃഷിയില്‍ മുടക്കാന്‍ നിര്‍ബന്ധിതരാണ്‌ ഇന്ന്‌ കേരളത്തിലെ ഇടത്തരം നാമമാത്ര കര്‍ഷകര്‍.
ഇവരെയാണ്‌,ആതിരേ, ദ്രോഹകരമായ നയങ്ങള്‍ ആവിഷ്കരിച്ച്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും, സാമ്പത്തിക സ്ഥാപനങ്ങളും ജപ്തിയുടെ വക്കത്തെത്തിച്ചിരിക്കുന്നത്‌. കിടപ്പാടം ബാങ്കുകാര്‍ ജപ്തി ചെയ്തുകൊണ്ടുപോകുന്നത്‌ കണ്ടുനില്‍ക്കാനും, ജപ്തിമൂലം കുടുംബാംഗങ്ങള്‍ വഴിയിലിറങ്ങുന്നത്‌ സഹിക്കാനും ത്രാണിയില്ലാതെയാണ്‌ നിര്‍ഭാഗ്യവാന്മാരായ ഏഴ്‌ കര്‍ഷകര്‍ ഇതിനിടെ ജീവന്‍ ബലിനല്‍കിയത്‌. ഈ വസ്തുതകള്‍ അറിയില്ല എന്ന മുഖ്യമന്ത്രിയുടെ നാട്യം കേരളത്തിലെ കര്‍ഷകരോടും, പൊതുസമൂഹത്തോടുമുള്ള ഭരണത്തിന്റെ അഹന്തയായിട്ടുതന്നെ വിലയിരുത്തേണ്ടതുണ്ട്‌.
കേരളത്തിലെ സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജനസമ്പര്‍ക്ക പരിപാടിയും, ഓണ്‍ലൈന്‍ സംവിധാനവും ഏര്‍പ്പെടുത്തിട്ടുള്ള മുഖ്യമന്ത്രിക്ക്‌ വയനാട്ടിലേയും കേരളത്തിലെ മറ്റു ജില്ലകളിലേയും കര്‍ഷകരുടെ അവസ്ഥ നന്നായി അറിയാവുന്നതാണ്‌. വയനാട്ടില്‍ ആത്മഹത്യ ചെയ്ത എടവക പഞ്ചായത്തിലെ തോണിച്ചാല്‍ സ്വദേശി ആത്മഹത്യ ചെയ്ത തോപ്പില്‍ ജോസിന്റെ ഭാര്യ കഴിഞ്ഞ ആഗസ്റ്റ്‌ 22ന്‌ തങ്ങള്‍ അനുഭവിക്കുന്ന സാമ്പത്തിക സമ്മര്‍ദ്ദങ്ങളെക്കുറിച്ച്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്‌ വിശദമായ കത്ത്‌ അയച്ചതാണ്‌. ആഗസ്റ്റ്‌ 25നെങ്കിലും ഈ കത്ത്‌ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചിരിക്കണം. എന്നാല്‍, മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ ഇങ്ങനെയൊരു കത്ത്‌ കിട്ടിയതായി ഇതുവരെ ഭാവിക്കുന്നില്ല. ആനി ജോസിന്റെ കത്ത്‌ സമയത്ത്‌ മുഖ്യമന്ത്രി കണ്ടിരുന്നെങ്കില്‍ ആഗസ്റ്റ്‌ ആറാംതീയതി തോപ്പില്‍ ജോസ്‌ വിഷംകഴിച്ച്‌ മരിക്കേണ്ടിവരുമായിരുന്നില്ല. ഉമ്മന്‍ചാണ്ടി ഭരണകൂടത്തിന്റെ കര്‍ഷക വിരുദ്ധ മനോഭാവവും, കര്‍ഷകദ്രോഹ നിലപാടുകളുമാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. എന്നിട്ടാണ്‌,ആതിരേ ആത്മഹത്യ ചെയ്ത കര്‍ഷകര്‍ കാര്‍ഷിക കടം ഉള്ളവരായിരുന്നില്ല എന്ന്‌ ഡി.സി.സി പ്രസിഡന്റുമാരും, ഉമ്മന്‍ചാണ്ടിയും ഉളുപ്പില്ലാതെ പ്രസ്താവനയിറക്കുന്നത്‌. കര്‍ഷകരെ കൊന്നതുംപോരാഞ്ഞിട്ട്‌, അവരുടെ ജഡങ്ങളില്‍ ചവിട്ടിനിന്ന്‌ കൊലവിളി നടത്തുകയുമാണ്‌ ഉമ്മന്‍ ചാണ്ടി .

Tuesday, November 15, 2011

കൊടിയത്തൂരിലെ 'സദാചാര ഭീകരവാദികള്‍'


ചോദിക്കട്ടെ, അമാന്യതയും അപഥസഞ്ചാരവും സ്ത്രീകളില്‍ അടിച്ചേല്‍പ്പിക്കുന്ന പുരുഷകേസരിമാര്‍ നടത്തുന്ന വിവാഹപൂര്‍വ്വ-വിവാഹബാഹ്യ രതിമേളനങ്ങള്‍ തടയാന്‍ കൊടിയത്തൂരിലേയും അതേപോലെ മറ്റു പലയിടത്തും തലപൊക്കുന്ന മത-ഭീകര-സദാചാരസംരക്ഷണ- സത്വങ്ങള്‍ക്ക്‌ കഴിവുണ്ടോ, അവരതിന്‌ സന്നദ്ധരാണോ? അല്ല എന്നുതന്നെയാണ്‌ ഏതു തലത്തില്‍ പ്രശ്നത്തെ സമീപിച്ചാലും ലഭിക്കുന്ന ഉത്തരം.അവിടെയാണ്‌ കൊടിയത്തൂര്‍ വര്‍ത്താമാനകാല സമൂഹജീവിതത്തിന്‌ ഭീഷണിയായ പൈശാചികതയാകുന്നത്‌. അതുകൊണ്ട്‌,നിയമനിഷേധത്തിന്റെ ഇത്തരം 'സദാചാര സംരക്ഷകര്‍'ക്കെതിരെ സമൂഹംതന്നെ പ്രതികരണത്തിന്റെയും പ്രതിരോധത്തിന്റെയും കോട്ട തീര്‍ക്കേണ്ടതുണ്ട്‌.


"വൈകാരികമൂല്യങ്ങളിലൂന്നിയുള്ള സദാചാര സങ്കല്‍പം തികഞ്ഞ ഭ്രമാത്മകതയാണ്‌. തീര്‍ത്തും അശ്ലീലമായ ഈ ബോധത്തില്‍ സത്യത്തിന്റെ കണികപോലും ഉണ്ടാകുകയില്ല."
"സദാചാരത്തിനും ഉന്നിദ്രമായ അവസ്ഥ കാംക്ഷിക്കുക. വെറുതെ മാന്യനാകാതെ നന്മയ്ക്കുവേണ്ടി ആഗ്രഹിക്കുക."
സദാചാരത്തെക്കുറിച്ച്‌ യഥാക്രമം സോക്രട്ടീസും തോറോയും നടത്തിയ നിരീക്ഷണങ്ങളാണ്‌, ആതിരേ മുകളില്‍ ഉദ്ധരിച്ചത്‌.
വിവേകത്തിന്റെയും, പക്വതയുടെയും ഈ കാഴ്ചപ്പാടിനെക്കുറിച്ച്‌ കൊടിയത്തൂരിലെ സാംസ്കാരിക ഭീകരവാദികളോട്‌ വിവരിക്കുന്നതിനേക്കാള്‍ അപകടം കുറഞ്ഞതാണ്‌ വെട്ടാന്‍വരുന്ന പോത്തിന്റെ കാതില്‍ വേദമോതുന്നത്‌.
സ്ത്രീകള്‍ മാത്രമുള്ള ഒരു വീട്ടില്‍ 'അസമയത്ത്‌' സന്ദര്‍ശനം നടത്തിയിരുന്നു ' എന്ന്‌ ആരോപിക്കപ്പെടുന്ന ഷഹീദ്‌ ബാവ എന്ന ചെറുപ്പക്കാരനാണ്‌ കൊടിയത്തൂരിലെ 'സദാചാര പോലീസി'ന്റെ മൂന്നാംമുറയ്ക്ക്‌ ഇരയായി കിരാതമായി കൊല്ലപ്പെട്ടത്‌. ഈ വീട്ടിലെ സന്ദര്‍ശനം നിരോധിച്ചുകൊണ്ട്‌ കൊടിയത്തൂരിലെ 'സദാചാര സംരക്ഷകര്‍' ഷാഹിദ്‌ ബാവയ്ക്ക്‌ നല്‍കിയ അന്ത്യശാസനം ചെവിക്കൊള്ളാതിരുന്നതുകൊണ്ടാണ്‌, 15 പേരടങ്ങിയ സംഘം ആ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചതും പോസ്റ്റില്‍ കെട്ടിയിട്ട്‌ പോത്തിനെ തല്ലുന്നതുപോലെ തല്ലിയതും, അതിന്റെ ഫലമായി ഷാഹിദ്‌ ബാവ മരണമടഞ്ഞതും.
സംഭവത്തില്‍, ഭീകരവാദ പ്രവര്‍ത്തനവുമായി ബന്ധമുള്ള ചിലര്‍ക്ക്‌ പങ്കുണ്ടെന്നും, ഷാഹിദിനെ മര്‍ദ്ദിച്ചവരില്‍ നാട്ടുകാരല്ലാത്ത ചിലരും ഉണ്ടായിരുന്നെന്നും, പ്രതികളില്‍ ചിലര്‍ വിദേശത്തേയ്ക്ക്‌ കടന്നു എന്നുമാണ്‌ പോലീസിന്റെ ഭാഷ്യം. ഭീകര പ്രവര്‍ത്തകരടങ്ങിയ സംഘം കരുതിക്കൂട്ടി നടത്തിയ 'ആസൂത്രിത കൊലപാതക'മായതുകൊണ്ട്‌, സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ പ്രത്യേക പോലീസ്‌ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.
അതെന്തുമാകട്ടെ, സദാചാരത്തിന്റെ സംരക്ഷണാധികാരം നാട്ടുകാര്‍ക്ക്‌ ആരാണ്‌ ആതിരേ,പതിച്ചുകൊടുത്തിട്ടുള്ളത്‌? ശുഷ്കവും ഹ്രസ്വദൃഷ്ടിയിലൂന്നിയതുമായ സ്ത്രീ-പുരുഷ സങ്കല്‍പത്തിന്റെ അടിസ്ഥാനത്തില്‍ നിയമം കൈയിലെടുക്കാന്‍ ഏതു മതബോധനങ്ങളാണ്‌ വക്രീകരിച്ച ഉപദേശങ്ങളുമായി ചെറുപ്പക്കാരെ വഴിതെറ്റിക്കുന്നത്‌?
ഷാഹിദ്‌ ബാവ 'അസമയത്ത്‌' സന്ദര്‍ശനം നടത്തിയിരുന്ന വീട്ടിലെ യുവതിയുടെ ഭര്‍ത്താവ്‌ ഗള്‍ഫിലാണെന്നും, 90 കഴിഞ്ഞ വൃദ്ധരാണ്‌ വീട്ടിലുള്ളതെന്നും, ഭര്‍ത്താവിനെ വഞ്ചിച്ച്‌ ജാരബന്ധമാണ്‌ അവിടത്തെ യുവതിയായ വീട്ടമ്മ നടത്തിക്കൊണ്ടിരിക്കുന്നതെന്നും, അത്‌ അനുവദിക്കാന്‍ സാദ്ധ്യമല്ലെന്നും ശഠിച്ചാണ്‌ കൊടിയത്തൂരിലെ 'സദാചാര വിശുദ്ധികള്‍' നൃശംസയതയുടെ ഭാവം ആവാഹിച്ചത്‌.
ആതിരേ, വിവാഹിതയായ ഒരു യുവതി ആരുമായി ബന്ധപ്പെടണം, ആരുമായി ബന്ധപ്പെടരുത്‌; ഭര്‍ത്താവ്‌ വിദേശത്ത്‌ ജോലിയുള്ള കുടുംബങ്ങളില്‍ മറ്റു പുരുഷന്മാര്‍ ഏതെല്ലാം സമയത്ത്‌ സന്ദര്‍ശനം നടത്താം, എപ്പോഴെല്ലാം അത്‌ പാടില്ല എന്നു തീരുമാനിക്കാന്‍ നാട്ടുകാര്‍ക്ക്‌ എന്തു അധികാരമാണുള്ളത്‌? തന്റെ ഭാര്യ വഴിതെറ്റിപ്പോകുന്നുണ്ടെങ്കില്‍ അതുസംബന്ധിച്ച്‌ രോഷംകൊള്ളേണ്ടതും, നടപടിയെടുക്കേണ്ടതും ഭര്‍ത്താവ്‌ മാത്രമാണ്‌. അല്ലാതെ, ഭര്‍ത്താവിന്റെ അധികാരം കയ്യാളാന്‍ പൊതുജനത്തിനോ, മതസംവിധാനങ്ങള്‍ക്കോ അധികാരമോ അവകാശമോ ഇല്ല.
പോലീസ്‌ ഉണ്ടായിട്ടും മോഷണമടക്കമുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ 'ജനകീയ പോലീസ്‌' രൂപീകരിച്ചതുപോലെ, ഭര്‍ത്താന്മാര്‍ വിദേശത്ത്‌ ജോലിചെയ്യുന്ന വീടുകളിലെ സ്ത്രീകളുടെ സദാചാരം സംരക്ഷിക്കാന്‍ ആരാണ്‌ ഇത്തരത്തില്‍ ക്രൂരവും വികാരവിക്ഷുബ്ധവുമായ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്‌?
ഓരോ മതങ്ങള്‍ക്കും ഈശ്വരവിശ്വാസവും, സദാചാര-ധാര്‍മ്മിക സങ്കല്‍പവുമുണ്ട്‌. എന്നാല്‍, അത്‌ വിശ്വാസികളില്‍പ്പോലും അടിച്ചേല്‍പ്പിക്കാന്‍ ആര്‍ക്കും അധികാരമില്ല. ആ സാഹചര്യത്തില്‍, നാട്ടിലെ 'സദാചാര വാഴ്ച'യുടെ മേല്‍നോട്ടം ഏറ്റെടുത്ത്‌ ബീഭത്സമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും, അതിന്‌ വഴങ്ങാത്തവരെ കിരാതമായി ഉന്മൂലനം ചെയ്യുന്നതും, ആതിരേ,സദാചാര താലിബാനിസം തന്നെയാണ്‌.
പെണ്ണ്‌ പിഴച്ചുപോയാല്‍ കടലമ്മ കോപിക്കുമെന്നും തീരം നശിക്കുമെന്നുമുള്ള ഒരു ധാര്‍മ്മിക വിശുദ്ധ വിശ്വാസം അരയ സമുദായങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഏകപത്നീവ്രതത്തിലൂന്നിയ കുടുംബ സങ്കല്‍പം നടപ്പിലായ കാലം മുതല്‍ വിവാഹിതയായ സ്ത്രീയുടെ പുരുഷബന്ധങ്ങളെ, അവ സൗഹൃദങ്ങളാണെങ്കില്‍പ്പോലും, അനുവദിക്കാത്ത അടച്ചുകെട്ടിയ ധാര്‍മ്മിക വിചാരവും അതിന്റെ നടത്തിപ്പുമാണ്‌ കഴിഞ്ഞ 5000 വര്‍ഷമായി വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍, സംസ്കാരങ്ങള്‍ക്കിടയില്‍, നാടുകളില്‍ നിലവിലിരിക്കുന്നത്‌.
രാഷ്ട്രീയമായും സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പുരോഗതിപ്രാപിച്ച കേരളത്തിലും ഇതേ സദാചാര സങ്കല്‍പം തന്നെയാണ്‌ ഉള്ളത്‌. പക്ഷേ, ആതിരേ,സൗകര്യപൂര്‍വം അത്‌ ലംഘിച്ച്‌ നിഷിധ സുഖങ്ങള്‍ ആസ്വദിച്ച്‌ മാന്യന്മാരായി കഴിയുന്നരാണ്‌ സമൂഹത്തില്‍ പകുതിയിലേറെപ്പേരും. തങ്ങള്‍ക്ക്‌ കിട്ടാതെപോകുന്ന അവസരങ്ങളെ സദാചാരത്തിന്റെ സങ്കല്‍പനങ്ങള്‍ക്കുള്ളില്‍ തിരുകിക്കയറ്റി വിചാരണ നടത്തുകയും വിധി പ്രഖ്യാപിക്കുകയും ചെയ്യുന്ന അശ്ലീലതയെ മാന്യതയെന്ന്‌ അംഗീകരിക്കുന്ന ഒരു സമൂഹമാണ്‌ വര്‍ത്തമാന കേരളം.
ഇവിടെ, ധാര്‍മ്മികഭ്രംശത്തെക്കുറിച്ച്‌ സംസാരിക്കാനും ശിക്ഷാനടപടികള്‍ സ്വീകരിക്കാനും വ്യക്തികള്‍ക്കോ സമുദായങ്ങള്‍ക്കോ സംഘടനകള്‍ക്കോ അല്ല അധികാരം, മറിച്ച്‌ ക്രമസമാധാനപാലനത്തിന്റെയും നിയമപാലത്തിന്റെയും ചുമതലയുള്ളവര്‍ക്കാണ്‌ ആ അവകാശം. കൊടിയത്തൂരിലെ ബന്ധപ്പെട്ട വീട്ടില്‍ സദാചാരലംഘനം നടക്കുന്നുണ്ടായിരുന്നെങ്കില്‍ വിദേശത്തുള്ള ഭര്‍ത്താവിനേയും തൊട്ടടുത്തുള്ള പോലീസ്‌ സ്റ്റേഷനിലും അറിയിച്ച്‌ നിയമപരമായ നടപടി സ്വീകരിച്ചിരുന്നെങ്കില്‍, അത്‌ വ്യക്തികളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള ഭരണകൂടത്തിന്റെയും, സമുദായ-സമൂഹ പിടിവാശികളുടെയും കടന്നുകയറ്റമാണെങ്കില്‍പ്പോലും,ആതിരേ, പൊതുവെ അംഗീകരിക്കപ്പെട്ടേനെ. ഭര്‍ത്താക്കന്മാര്‍ വിദേശത്തും അന്യസംസ്ഥാനത്തും ജോലിനോക്കുന്ന കുടുംബങ്ങളിലെ സ്ത്രീകളുടെ 'സദാചാരവിരുദ്ധ പ്രവൃത്തി' നിരീക്ഷിക്കാനും നടപടിയെടുക്കാനും ഏതു സമുദായമൂല്യങ്ങളുടെയും വിശ്വാസങ്ങളുടെയും അടിസ്ഥാനത്തില്‍ തീരുമാനമെടുത്താലും അത്‌ കറകളഞ്ഞ സദാചാര ഭീകരപ്രവര്‍ത്തനം തന്നെയാണ്‌.
ചോദിക്കട്ടെ, അമാന്യതയും അപഥസഞ്ചാരവും സ്ത്രീകളില്‍ അടിച്ചേല്‍പ്പിക്കുന്ന പുരുഷകേസരിമാര്‍ നടത്തുന്ന വിവാഹപൂര്‍വ്വ-വിവാഹബാഹ്യ രതിമേളനങ്ങള്‍ തടയാന്‍ കൊടിയത്തൂരിലേയും അതേപോലെ മറ്റു പലയിടത്തും തലപൊക്കുന്ന മത-ഭീകര-സദാചാരസംരക്ഷണ- സത്വങ്ങള്‍ക്ക്‌ കഴിവുണ്ടോ, അവരതിന്‌ സന്നദ്ധരാണോ? അല്ല എന്നുതന്നെയാണ്‌ ഏതു തലത്തില്‍ പ്രശ്നത്തെ സമീപിച്ചാലും ലഭിക്കുന്ന ഉത്തരം.അവിടെയാണ്‌ ആതിരേ,കൊടിയത്തൂര്‍ വര്‍ത്താമാനകാല സമൂഹജീവിതത്തിന്‌ ഭീഷണിയായ പൈശാചികതയാകുന്നത്‌. പോലീസിന്റെ ഇപ്പോഴത്തെ അന്വേഷണരീതി ആ പൈശാചികതയ്ക്ക്‌ വളംവയ്ക്കുന്നതാണ്‌. കാരണം, ഈ ഭീകരസത്വങ്ങളെ നിയന്ത്രിക്കുന്നത്‌ രാഷ്ട്രീയ കോമരങ്ങളാണ്‌. അദ്ധ്യാപകന്റെ കൈവെട്ടിയ ഭീകരവാദികളെ മുഴുവന്‍ പിടികൂടാന്‍ കഴിയാത്ത പുന്നൂസിന്റെ പോലീസിന്‌ കൊടിയത്തൂരിലെ 'സദാചാര ഭീകരന്മാരെ'യും അമര്‍ച്ച ചെയ്യാന്‍ കഴിയുകയില്ല. അതുകൊണ്ട്‌,നിയമനിഷേധത്തിന്റെ ഇത്തരം 'സദാചാര സംരക്ഷകര്‍'ക്കെതിരെ സമൂഹംതന്നെ പ്രതികരണത്തിന്റെയും പ്രതിരോധത്തിന്റെയും കോട്ട തീര്‍ക്കേണ്ടതുണ്ട്‌.

Sunday, November 13, 2011

കടലും കട്ടു മുടിക്കാന്‍ കുഞ്ഞാലിക്കുട്ടിയും കുഞ്ഞുമാണിയും കുഞ്ഞൂഞ്ഞും

കരിമണല്‍ ഖാനനത്തിന്റെ പേരില്‍ കേരളത്തിന്റെ കടല്‍ തീരം കൊള്ളയടിച്ചുകൊണ്ടിരിക്കുന്ന സമൂഹവിരുദ്ധരെ സംരക്ഷിക്കുന്ന കുഞ്ഞാലിക്കുട്ടി തന്നെയാണ്‌ മാണിയെക്കൊണ്ട്‌ ഈ ആശയം മുന്നോട്ട്‌ വയ്പിച്ചിട്ടുള്ളത്‌. ടൈറ്റാനിയം കമ്പനിയിലെ മാലിന്യ നിര്‍മ്മാര്‍ജന പദ്ധതിയിലൂടെ ലക്ഷങ്ങള്‍ കൈക്കലാക്കിയവരൊക്കെ തന്നെയാണ്‌ കടല്‍ മണല്‍ ഖാനനത്തിന്‌ പിന്നിലും ഇപ്പോഴുള്ളത്‌. അന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കൊണ്ട്‌ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‌ കത്തെഴുതിച്ച രാഷ്ട്രീയ സമ്മര്‍ദ്ദ മേധാവി, കുഞ്ഞാലിക്കുട്ടി, ഇന്നും ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലുണ്ട്‌. കോടതികളെപ്പോലും കോടികള്‍ വലിച്ചെറിഞ്ഞ്‌ ഹൈജാക്‌ ചെയ്ത ആ രാഷ്ട്രീയ കൗടില്യം തന്നെയാണ്‌ ഇപ്പോള്‍ മാണിയെക്കൊണ്ടും കടല്‍ മണല്‍ ഖാനന പദ്ധതി പുനരവതരിപ്പിച്ചിരിക്കുന്നത്‌.ഈ ഷൈലോക്കുകളുടെ നീചലാഭക്കൊതിയില്‍ നിന്ന്‌ നാടിനെയും പ്രകൃതിയെയും സംരക്ഷിക്കാനുള്ള പ്രക്ഷോഭങ്ങള്‍ക്ക്‌ തുടക്കം കുറിക്കേണ്ട സമയം അതിക്രമിച്ചു എന്നാണ്‌ കുഞ്ഞുമാണിയും കുഞ്ഞാപ്പയും കുഞ്ഞൂഞ്ഞും വ്യക്തമാക്കുന്നത്‌.



"വല്ലഭന്‌ പുല്ലും ആയുധം" എന്ന്‌ പറഞ്ഞതുപോലെയാണ്‌, ആതിരേ, അധികാരത്തിലെത്തിയാല്‍ യുഡിഎഫിന്‌ അഴിമതി നടത്താന്‍ ജീവിത വ്യാപാര രംഗങ്ങളും പ്രകൃതിയും. കട്ടു മുടിച്ച്‌ നാട്‌ നശിപ്പിക്കുക എന്ന ഏക അജണ്ടയാണ്‌ ഭരണാധികാരം കൈയ്യില്‍ കിട്ടിയപ്പോഴെല്ലാം യുഡിഎഫ്‌ നടപ്പിലാക്കിയിട്ടുള്ളത്‌. സാമൂഹിക ബോധവും പാരിസ്ഥിതികാവബോധവും വരും തലമുറകളോടുള്ള പ്രതിബദ്ധതയൊന്നും ഇക്കാര്യത്തില്‍ ഇവരെ അലോസരപ്പെടുത്താറില്ല. കാട്ടു കള്ളന്മാര്‍ക്ക്‌ കുടപിടിച്ച ഒരു മുന്‍ യുഡിഎഫ്‌ മന്ത്രിയാണല്ലോ കടലില്‍ മരമുണ്ടായിട്ടാണോ മഴ പെയ്യുന്നതെന്ന സൈദ്ധാന്തിക ചോദ്യം ഉന്നയിച്ചത്‌.
ആ നെറികേടിന്റെ ചുവടു പിടിച്ച്‌ കടലും കോരി വറ്റിച്ച്‌ പോക്കറ്റ്‌ വീര്‍പ്പിക്കാനാണ്‌ കെ.എം.മാണിയും കുഞ്ഞാലിക്കുട്ടിയുമടക്കമുള്ള മന്ത്രിപുംഗവന്മാര്‍ പുതിയ വികസന നയങ്ങളും നടപടികളും ആവിഷ്കരിക്കുന്നത്‌.
മണല്‍ദാരിദ്ര്യം മൂലം കേരളത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാണെന്നത്‌ വര്‍ത്തമാനകാല വാസ്തവം. അതിന്‌ പരിഹാരം കണ്ടെത്താനെന്നോണം പുതിയൊരു 'അതിവേഗ വികസന' തന്ത്രമാണ്‌ ഇപ്പോള്‍ ഇവര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്‌.
കടലില്‍ ഇഷ്ടംപോലെ മണലുണ്ട്‌. അത്‌ കോരിയെടുത്ത്‌ ശുദ്ധീകരിച്ച്‌ ഉപയോഗിച്ചാല്‍ മണല്‍ക്ഷാമം തീരും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പൂര്‍ത്തിയാകും എന്നൊക്കെ പ്രചരിപ്പിച്ചാണ്‌ ആഴമളക്കാനാവാത്ത മോഷണത്തിന്‌ ഇവര്‍ കോപ്പു കൂട്ടുന്നത്‌. കടലിലെ മണല്‍ വാരിയാല്‍ എന്തു പരിസ്ഥിതി പ്രശ്നമാണ്‌ ഉണ്ടാകാന്‍ പോകുന്നത്‌ എന്ന മാണിയുടെ ചോദ്യത്തില്‍ നിന്ന്‌ വമിക്കുന്നത്‌, ആതിരേ, കടലോളം പരപ്പുള്ള അഴിമതിയുടെ ദുര്‍ഗ്ഗന്ധമാണ്‌.
എവിടെ നിന്നാണ്‌ ഈ പ്രപ്പോസല്‍ മാണിക്ക്‌ ലഭിച്ചതെന്ന്‌ അന്വേഷിക്കുമ്പോഴാണ്‌ കേരളത്തെ വിറ്റു തുലയ്ക്കാന്‍ കഴിഞ്ഞ യുഡിഎഫ്‌ ഭരണകാലത്ത്‌ കുഞ്ഞാലിക്കുട്ടി രൂപം കൊടുത്ത വ്യവസായ വികസന തന്ത്രങ്ങളില്‍ നാം എത്തുന്നത്‌. 2003-ല്‍ കൊട്ടിഘോഷിച്ച്‌ നടത്തിയ ആഗോള നിക്ഷേപക സംഗമ (ജിം)ത്തിലാണ്‌ ആദ്യമായി കടല്‍ മണല്‍ ഖാനന പദ്ധതി അവതരിപ്പിച്ചത്‌. ബഹറിന്‍ ആസ്ഥാനമായുള്ള ക്രൗണ്‍ മാരിടൈം കമ്പനിയാണ്‌ ഈ പദ്ധതി മുന്നോട്ടു വച്ചത്‌. മാവേലിക്കര സ്വദേശിയായ സുജാതന്റെ ഉടമസ്ഥതയിലുള്ളതാണ്‌ ക്രൗണ്‍ മാരിടൈം.
കേരളത്തില്‍ അഞ്ച്‌ കേന്ദ്രങ്ങളില്‍ കടല്‍ മണല്‍ ഖാനനത്തിനുള്ള പദ്ധതിയാണ്‌ അന്ന്‌ ആവിഷ്കരിച്ചത്‌. വര്‍ക്കല, പറവൂര്‍, ആലുവ, ചേറ്റുവ, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന്‌ മണല്‍ ശേഖരിക്കാനായിരുന്നു ലക്ഷ്യം. കോടികള്‍ മുതല്‍ മുടക്കുള്ള ഈ പദ്ധതിയില്‍ പ്രതിവര്‍ഷം 50 ലക്ഷം ടണ്‍ മണല്‍ ഡ്രഡ്ജിംഗ്‌ വഴി ശേഖരിക്കാമെന്നായിരുന്നു നിര്‍ദ്ദേശം. അന്ന്‌ പരിസ്ഥിതി പ്രവര്‍ത്തകരുടെ ശക്തമായ എതിര്‍പ്പ്‌ മൂലം മാറ്റിവെച്ച പദ്ധതിയാണിത്‌.കേരള തീരത്തെ മത്സ്യസമ്പത്തിന്‌ ഇത്‌ ദോഷം ചെയ്യുമെന്ന്‌ മനസ്സിലായപ്പോള്‍ അന്നത്തെ ഫിഷറീസ്‌ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത തലത്തില്‍ ചര്‍ച്ച നടത്തി വേണ്ടെന്നു വെച്ച പദ്ധതിയാണ്‌ ഇപ്പോള്‍ 'കടലിലെ മണല്‍ വാരിയാല്‍ എന്ത്‌ പരിസ്ഥിതി പ്രശ്നമാണ്‌ ഉണ്ടാകുന്നതെന്ന' അവഹേളന പ്രസ്താവത്തിലൂടെ കുഞ്ഞുമാണിയും കുഞ്ഞാപ്പയും നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്‌.
12-ാ‍ം പഞ്ചവത്സര പദ്ധതിയുടെ സമീപന രേഖയെപ്പറ്റി പാര്‍ലമെന്ററികാര്യ ഇന്‍സ്റ്റിറ്റിയൂട്ട്‌ സംഘടിപ്പിച്ച ചര്‍ച്ചയിലാണ്‌ മാണി, അധിക വിഭവ സമാഹാരണത്തിന്‌ കടലില്‍നിന്ന്‌ മണല്‍ വാരണമെന്ന നിര്‍ദ്ദേശം മുന്നോട്ടു വച്ചത്‌. മണല്‍ ഖാനനം കടലിന്റെ ആവാസ വ്യവസ്ഥയെ തകിടം മറിക്കുമെന്ന വിദഗ്ധാഭിപ്രായമൊന്നും, വിഭവ സമാഹരണം വര്‍ദ്ധിപ്പിക്കാന്‍ കച്ചകെടി ഇറങ്ങിയിട്ടുള്ള മാണിക്ക്‌ സ്വീകാര്യമല്ല. കേരള തീരത്ത്‌ സുനാമി ആഞ്ഞടിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്‌ കൊല്ലം, ആലപ്പുഴ തീരങ്ങളിലായിരുന്നു. ഇവിടെ നടക്കുന്ന മണല്‍ ഖാനനമാണ്‌ ഇതിന്‌ കാരണമെന്ന്‌ മത്സ്യത്തൊഴിലാളികളും പരിസ്ഥതി പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു. സുനാമിക്കു പുറമെ വലിയ കടല്‍ത്തിരകളും മണല്‍ ഖാനനം മൂലമുണ്ടാകും. തീരം നഷ്ടപ്പെടുന്നതുകൊണ്ടും കടല്‍ പുറ്റുകള്‍ നശിക്കുന്നതുകൊണ്ടുമാണ്‌ ഇത്തരത്തില്‍ കടലാക്രമണം ഉണ്ടാകുന്നത്‌. എന്നു മാത്രമല്ല ഇപ്പോള്‍ സുലഭമായി ലഭിക്കുന്ന ചൂര, വാള, അയല, നെത്തോലി തുടങ്ങിയ മത്സ്യങ്ങള്‍ നശിക്കുമെന്ന കാര്യത്തിലും സംശയമില്ല.
1996-ല്‍ നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ധനമന്ത്രിയായിരുന്ന ശിവദാസമേനോനാണ്‌ യഥാര്‍ത്ഥത്തില്‍ കടലില്‍ നിന്ന്‌ മണല്‍ ഖാനനം ചെയ്യുന്ന പദ്ധതി ആദ്യമായി അവതരിപ്പിച്ചത്‌. എന്നാല്‍, മത്സ്യത്തൊഴിലാളികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന്‌ സര്‍ക്കാര്‍ ആ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. ഇതേ അനുഭവം തന്നെയാണ്‌ 2003-ലും ഉണ്ടായത്‌. എന്നിട്ടും , ആതിരേ, ഇപ്പോള്‍ ഈ ആശയവുമായി ധനമന്ത്രി മുന്നോട്ട്‌ വന്നത്‌ വെറുതെയല്ല. അതിന്‌ പിറകില്‍ കൃത്യവും നിശ്ചിതവുമായ താല്‍പര്യങ്ങളും വ്യക്തികളും സംരംഭകരുമുണ്ട്‌. അവരെ സംരക്ഷിക്കുന്ന കുഞ്ഞാലിക്കുട്ടിയുമുണ്ട്‌.
കരിമണല്‍ ഖാനനത്തിന്റെ പേരില്‍ കേരളത്തിന്റെ കടല്‍ തീരം കൊള്ളയടിച്ചുകൊണ്ടിരിക്കുന്ന സമൂഹവിരുദ്ധരെ സംരക്ഷിക്കുന്ന കുഞ്ഞാലിക്കുട്ടി തന്നെയാണ്‌ മാണിയെക്കൊണ്ട്‌ ഈ ആശയം മുന്നോട്ട്‌ വയ്പിച്ചിട്ടുള്ളത്‌. ടൈറ്റാനിയം കമ്പനിയിലെ മാലിന്യ നിര്‍മ്മാര്‍ജന പദ്ധതിയിലൂടെ ലക്ഷങ്ങള്‍ കൈക്കലാക്കിയവരൊക്കെ തന്നെയാണ്‌ കടല്‍ മണല്‍ ഖാനനത്തിന്‌ പിന്നിലും ഇപ്പോഴുള്ളത്‌. അന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കൊണ്ട്‌ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‌ കത്തെഴുതിച്ച രാഷ്ട്രീയ സമ്മര്‍ദ്ദ മേധാവി, കുഞ്ഞാലിക്കുട്ടി, ഇന്നും ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലുണ്ട്‌. കോടതികളെപ്പോലും കോടികള്‍ വലിച്ചെറിഞ്ഞ്‌ ഹൈജാക്‌ ചെയ്ത ആ രാഷ്ട്രീയ കൗടില്യം തന്നെയാണ്‌ ഇപ്പോള്‍ മാണിയെക്കൊണ്ടും കടല്‍ മണല്‍ ഖാനന പദ്ധതി പുനരവതരിപ്പിച്ചിരിക്കുന്നത്‌. കേവലഭൂരിപക്ഷം മാത്രമുള്ള ഒരു മന്ത്രിസഭയ്ക്ക്‌ ഇത്തരം രാഷ്ട്രീയ ശകുനികളുടെ നിര്‍ബന്ധങ്ങള്‍ക്ക്‌ വഴങ്ങേണ്ടി വരുന്നത്‌ സ്വാഭാവികം. എന്നാല്‍, ഒരു നാടിന്റെ ഈടുവയ്പുകള്‍ വിറ്റു തുലയ്ക്കാനും വരാനിരിക്കുന്ന തലമുറയെ മാത്രമല്ല, ഇപ്പോഴത്തെ തലമുറയെ തന്നെ ഉന്മൂലനം ചെയ്യാനും ഒട്ടും ഉളുപ്പില്ലാത്ത ലാഭക്കൊതികളെയാണല്ലോ വിലയേറിയ സമ്മതിദാനത്തിലൂടെ, രാഷ്ട്രീയ പ്രബുദ്ധരും സാക്ഷരരും എന്ന്‌ അഭിമാനിക്കുന്ന കേരളീയര്‍ അധികാരത്തിലേറ്റിയതെന്നോര്‍ക്കുമ്പോള്‍ പുച്ഛം തോന്നുകയാണ്‌
ഈ ഷൈലോക്കുകളുടെ നീചലാഭക്കൊതിയില്‍ നിന്ന്‌ നാടിനെയും പ്രകൃതിയെയും സംരക്ഷിക്കാനുള്ള പ്രക്ഷോഭങ്ങള്‍ക്ക്‌ തുടക്കം കുറിക്കേണ്ട സമയം അതിക്രമിച്ചു എന്നാണ്‌, ആതിരേ, കുഞ്ഞുമാണിയും കുഞ്ഞാപ്പയും കുഞ്ഞൂഞ്ഞും വ്യക്തമാക്കുന്നത്‌.

Thursday, November 10, 2011

ഐശ്വര്യയുടെ ഗര്‍ഭവും പ്രസവവും ദേശിയ സമസ്യകളോ..?

വിവേകമതികളുടെയും സാധാരണക്കാരുടെയും എതിര്‍പ്പ്‌ തിരിച്ചറിഞ്ഞ്‌ ഐശ്വര്യയുടെ പ്രസവ വാര്‍ത്ത ബ്രേക്കിങ്ങ്‌ ന്യൂസായി നല്‍കുകയില്ല എന്ന്‌ കഴിഞ്ഞ ദിവസം ബ്രോഡ്കാസ്റ്റിങ്ങ്‌ എഡിറ്റേഴ്സ്‌ അസോസിയേഷന്‍ തീരുമാനിച്ചത്‌ വൈകി വന്ന വിവേകം തന്നെയാണ്‌. ആരോഗ്യപരിപാലനം, ശിശുമരണം പ്രസവത്തോടെയുള്ള മാതാക്കളുടെ മരണം തുടങ്ങിയ നിസ്സഹായതകളിലാണ്‌ ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും. നികുതിദായകരും സമ്മതിദായകരുമായ അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാത്ത ഭരണകൂടത്തെയും രാഷ്ട്രീയ സംവിധാനങ്ങളെയും തുറന്നു കാട്ടേണ്ട മാധ്യമ ബോധങ്ങള്‍ കേവലം ഒരു ധനാഢ്യയായ സ്ത്രീയുടെ പ്രസവത്തിന്‌ പിന്നാലെ പോകുന്നത്‌, ഏറ്റവും ഒതുക്കി പറഞ്ഞാല്‍ തികഞ്ഞ ചെറ്റത്തരമാണ്‌.


ആതിരേ,തങ്ങളുടെ ഭരണതോന്ന്യാസങ്ങള്‍ക്കെതിരായ ജനകീയ വികാരം, പ്രക്ഷോഭത്തിന്റെ മാര്‍ഗ്ഗങ്ങള്‍ തേടുമ്പോള്‍ അതിന്‌ അപഭ്രംശം വരുത്താനും ജനശ്രദ്ധ തിരിച്ചുവിടാനും റോമന്‍ ചക്രവര്‍ത്തിമാര്‍ക്ക്‌ വിനോദങ്ങളുടെ നിരവധി തന്ത്രങ്ങള്‍ ഉണ്ടായിരുന്നു. ഭരണത്തിനെതിരെ പ്രതിഷേധം ശക്തമാകുമ്പോള്‍ 'കൊളീസി'യത്തില്‍ സിംഹവും മനുഷ്യനും തമ്മിലുള്ള മല്‍പ്പിടുത്തം വിളംബരം ചെയ്യുന്നതായിരുന്നു പ്രധാന ഉഡായിപ്പ്‌. ഇത്തരം വിളംബരം വന്നു കഴിഞ്ഞാല്‍ പിന്നെ സാധാരണ ജനങ്ങളുടെ ഊണിലും ഉറക്കത്തിലും മനുഷ്യന്‍-സിംഹം പോരാട്ട ദ്വന്ദ്വമായിരിക്കും. .
മുന്‍കാലങ്ങളില്‍ ഇത്തരം 'ഏറ്റുമുട്ടല്‍' ഉണ്ടായപ്പോള്‍ സംഭവിച്ച കാര്യങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ച്‌ അവതരിപ്പിച്ചും പുതിയ മല്‍പ്പിടുത്തത്തില്‍ മനുഷ്യനും സിംഹത്തിനുമുള്ള ജയസാധ്യത വിലയിരുത്തി ബെറ്റുവച്ചും ജനങ്ങള്‍ സമയം കളയുമ്പോള്‍ ഭരണ കൂടത്തിനെതിരെ ഉരുണ്ടു കൂടിയ ഉന്മൂലനത്തിന്റെ ഭീഷണി അഴിഞ്ഞഴിഞ്ഞ്‌ ഇല്ലാതാകുമായിരുന്നു.
സമാന സ്വഭാവത്തിലുള്ള നടപടി ക്രമങ്ങളും പരിപാടികളും വാര്‍ത്താ അവതരണങ്ങളും കൊണ്ട്‌ ഇന്ത്യയിലെ ദൃശ്യ മാധ്യമങ്ങളും അച്ചടി മാധ്യമങ്ങളും ജനങ്ങളെ അവരുടെ പ്രശ്നങ്ങളില്‍ നിന്നും ഭരണകൂടം അവരില്‍ അടിച്ചേല്‍പ്പിക്കുന്ന അധിനിവേശ രാഷ്ട്രീയ നീക്കങ്ങളില്‍ നിന്നും നിരന്തരം ശ്രദ്ധ തിരിച്ചു കൊണ്ടിരിക്കുകയാണ്‌ ആതിരേ..
ഇന്ന്‌ നടക്കുമെന്ന്‌ പറയുന്ന ഐശ്വര്യ റായിയുടെ പ്രസവം അത്തരം അശ്ലീലം നിറഞ്ഞ ഒരു പൈങ്കിളി വാര്‍ത്തയും അധിക്ഷേപം കലര്‍ന്ന വിനോദ പരിപാടിയുമാണ്‌. കലണ്ടറില്‍ 11-ന്റെ മാന്ത്രികത വരുന്ന ഇന്ന്‌ പകല്‍ 11 മണി കഴിഞ്ഞ്‌ 11 മിനിട്ടും 11 സെക്കന്റുമാകുമ്പോള്‍ ഐശ്വര്യ റായി പ്രസവിക്കുമെന്നാണ്‌ ഇന്ത്യയിലെ മാധ്യമങ്ങളെല്ലാം ആഘോഷപൂര്‍വ്വം കൊണ്ടാടിക്കൊണ്ടിരിക്കുന്ന ഒരു പ്രവചനം. ഈ പ്രസവത്തിന്റെ പേരില്‍ ഏകദേശം 150 കോടി രൂപയുടെ വാതുവയ്പ്പാണ്‌ നടന്നിട്ടുള്ളത്‌. ഐശ്വര്യ ഇന്ന്‌ പ്രസവിക്കും, പ്രസവിക്കില്ല എന്ന തര്‍ക്കത്തിലാണ്‌ സിനിമാ ഭ്രാന്തന്മാരല്ലാത്തവര്‍ പോലും ഇന്ന്‌ ഐശ്വര്യക്ക്‌ പിറക്കാന്‍ പോകുന്നത്‌ ആണ്‍കുട്ടിയാണെന്ന്‌ ഒരു വിഭാഗവും അല്ല പെണ്‍കുട്ടിയാണെന്ന്‌ മറുവിഭാഗവും വാദിക്കുന്നു. ഐശ്വര്യയുടെ ഗര്‍ഭത്തില്‍ ഇരട്ടക്കുട്ടികള്‍ ഉണ്ടെന്ന്‌ ഒരു വിഭാഗം മാധ്യമങ്ങള്‍ 'സ്കൂപ്പ്‌' ന്യൂസ്‌ കൊടുക്കുമ്പോള്‍ ഒറ്റക്കുട്ടിയേ ഉള്ളൂ എന്ന കണ്ടെത്തലുമായി അഹങ്കരിക്കുകയാണ്‌ സത്യം മാത്രം പറയുന്നു എന്ന്‌ അഭിമാനിക്കുന്ന അച്ചടി ദൃശ്യമാധ്യമങ്ങള്‍. അഭിഷേക്‌ ബച്ചന്റെ ജന്മദിനം ഒരു 11-നായതുകൊണ്ട്‌ ഐശ്വര്യയുടെ പ്രസവവും 11ന്‌ തന്നെ നടക്കുമെന്നും ചിലര്‍ ശഠിക്കുന്നു.
ഇതെല്ലാം ടാബ്ലോയിഡ്‌ പ്രസിദ്ധീകരണങ്ങളുടെ പ്രചാരണം കൂട്ടാനുള്ള ഉഡായിപ്പുകളല്ല, ആതിരേ... ദേശീയ മാധ്യമങ്ങള്‍ പോലും ഈ നിസ്സാര വിഷയത്തിലാണ്‌ കഴിഞ്ഞ ഒരാഴ്ചയിലധികമായി അഭിരമിച്ചുകൊണ്ടിരിക്കുന്നത്‌. ഗര്‍ഭിണിയായ ഐശ്വര്യ ഒരിക്കല്‍ ആശുപത്രിയില്‍ പോയതിന്റെ ദൃശ്യം ഒപ്പിയെടുത്ത ഒരു ചാനല്‍ നിരന്തരം ആ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തുകൊണ്ടാണ്‌ ഐശ്വര്യയുടെ പ്രസവ വിഷയം കൊണ്ടാടുന്നത്‌.
ഹോളിവുഡ്‌ നടിയും ഓസ്കാര്‍ അവാര്‍ഡ്‌ ജേതാവുമായ അഞ്ജലീന ജൂലി ഒരു കരീബിയന്‍ ആശുപത്രിയില്‍ ആദ്യ പ്രസവത്തിനായി മൂന്നു വര്‍ഷം മുന്‍പ്‌ പ്രവേശിപ്പിക്കപ്പെട്ടപ്പോല്‍ വിവരം അറിഞ്ഞ്‌ ചാനല്‍ പ്രവര്‍ത്തകരും ഫോട്ടോ ഗ്രാഫര്‍മാരും ആ ആശുപത്രിയില്‍ രോഗികളായും ജീവനക്കാരായും പ്രവേശിച്ചു. പ്രസവനത്തിന്റെ 'തത്സമയ സംപ്രേഷണ'മായിരുന്നു ലക്ഷ്യം. എന്നാല്‍ വിവരം ചോര്‍ന്നതോടെ ആശുപത്രിയില്‍ ഉണ്ടായിരുന്ന മുഴുവന്‍ രോഗികളെയും ജീവനക്കാരെയും സര്‍ക്കാര്‍ പുറത്താക്കി.
പപ്പരാസി ജര്‍ണലിസത്തിന്റെ ജീര്‍ണ്ണത അത്രയ്ക്കൊന്നും ഇന്ത്യന്‍ മാധ്യമങ്ങളെ ഗ്രസിച്ചിട്ടില്ലെങ്കിലും ഐശ്വര്യയുടെ പ്രസവ കാര്യത്തില്‍ മറ്റൊരു ദേശീയ സമസ്യക്കും ഇതുവരെ ലഭിക്കാത്ത ഹൈപ്‌ ആണ്‌ ചാനലുകളിലും അച്ചടി മാധ്യമങ്ങളിലും ലഭിച്ചിരിക്കുന്നത്‌.
വിലക്കയറ്റം, തൊഴിലില്ലായ്മ, പണപ്പെരുപ്പം, അഴിമതി, മാഫിയ പ്രവര്‍ത്തനങ്ങള്‍ സ്വദേശിയവും വിദേശീയവുമായ ഭീകരപ്രവര്‍ത്തന ഭീഷണികള്‍ സ്ത്രീ പീഡനം തുടങ്ങി വര്‍ത്തമാനകാല ഭാരതത്തിന്റെ സ്വസ്ഥത നശിപ്പിക്കുന്ന വിഷയങ്ങള്‍ നിരവധിയാണ്‌. ഇവയ്ക്കെല്ലാം പരിഹാരം കാണേണ്ട രാഷ്ട്രീയ നേതൃത്വങ്ങളും ഭരണകൂടങ്ങളും ക്രമസമാധാന-നിയമപാലനസംവിധാനങ്ങളും തങ്ങളുടെ ഉത്തരവാദിത്തങ്ങളില്‍ നിന്ന്‌ വ്യതിചലിച്ച്‌ സമൂഹവിരുദ്ധ ശക്തികളുടെ അഞ്ചാം പത്തികളായി മാറുകയും നികുതി നല്‍കുകയും വോട്ട്‌ നല്‍കുകകയും ചെയ്യുന്ന പൗരന്മാരെ നിരന്തരം വഞ്ചിക്കുകയും ചെയ്യുന്ന പ്രതിഭാസങ്ങള്‍ തുറന്നു കാട്ടി ഭരണകൂടങ്ങളുടെ ജനവിരുദ്ധത വ്യക്തമാക്കി മാറ്റത്തിന്റെ കാറ്റ്‌ സൃഷ്ടിച്ചെടുക്കാന്‍ സാമൂഹികമായും ധാര്‍മ്മികമായും ഉത്തരവാദിത്തമുള്ള മാധ്യമങ്ങളാണ്‌ ഏതോ ഒരു സെലിബ്രിറ്റിയുടെ ഈറ്റു പുരയിലേക്ക്‌ തങ്ങളുടെ കണ്ണും ക്യാമറകളും തിരിച്ചുവച്ച്‌ കാത്തിരിക്കുന്നത്‌. നേരത്തെ സൂചിപ്പിച്ച റോമ സാമ്രാജ്യാധിപതികളുടെ ജനവഞ്ചനയുടെ ഉഡായിപ്പ്‌ തന്ത്രങ്ങളുടെ പിന്മുറക്കാരായി അധഃപതിച്ചു, ഇന്ത്യയിലെ മാധ്യമ ബോധവും പ്രവര്‍ത്തനങ്ങളും.
തന്റെ ഗര്‍ഭവവും പ്രസവവും തികച്ചും സ്വകാര്യ അനുഭവമാണെന്ന്‌ പലവട്ടം രോഷാകുലയായി ഐശ്വര്യ റായി വ്യക്തമാക്കിയിട്ടും അവരുടെ സ്വകാര്യതയിലേക്ക്‌ ഇടിച്ചു കയറുകയാണ്‌ സെലിബ്രിറ്റി ന്യൂസ്‌ ബ്രേക്കുകാര്‍. മുംബൈയിലെ ഏക സെവന്‍ സ്റ്റാര്‍ ആശുപത്രി സെവന്‍ഹില്‍സിലാണ്‌ ഐശ്വര്യയുടെ പ്രസവം നടക്കുന്നത്‌ എന്നതുകൊണ്ട്‌ ആ ആശുപത്രിക്കും അനാവശ്യ പ്രചാരം നല്‍കിയിരിക്കുകയാണ്‌ നീചമായ ഈ ഇക്കിളി ജര്‍ണലിസ്റ്റുകള്‍. പ്രസവത്തോടെ മണ്ണടിയുന്ന മാതാക്കളും കുഞ്ഞുങ്ങളും ലക്ഷക്കണക്കിനുള്ള ഒരു രാഷ്ട്രത്തിലാണ്‌ ഉത്തരവാദിത്തമില്ലായ്മയുടെ ഈ മാധ്യമ ഭീകരപ്രവര്‍ത്തനം.
വിവേകമതികളുടെയും സാധാരണക്കാരുടെയും എതിര്‍പ്പ്‌ തിരിച്ചറിഞ്ഞ്‌ ഐശ്വര്യയുടെ പ്രസവ വാര്‍ത്ത ബ്രേക്കിങ്ങ്‌ ന്യൂസായി നല്‍കുകയില്ല എന്ന്‌ കഴിഞ്ഞ ദിവസം ബ്രോഡ്കാസ്റ്റിങ്ങ്‌ എഡിറ്റേഴ്സ്‌ അസോസിയേഷന്‍ തീരുമാനിച്ചത്‌ വൈകി വന്ന വിവേകം തന്നെയാണ്‌. ആരോഗ്യപരിപാലനം, ശിശുമരണം പ്രസവത്തോടെയുള്ള മാതാക്കളുടെ മരണം തുടങ്ങിയ നിസ്സഹായതകളിലാണ്‌ ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും. നികുതിദായകരും സമ്മതിദായകരുമായ അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാത്ത ഭരണകൂടത്തെയും രാഷ്ട്രീയ സംവിധാനങ്ങളെയും തുറന്നു കാട്ടേണ്ട മാധ്യമ ബോധങ്ങള്‍ കേവലം ഒരു ധനാഢ്യയായ സ്ത്രീയുടെ പ്രസവത്തിന്‌ പിന്നാലെ പോകുന്നത്‌,ആതിരേ, ഏറ്റവും ഒതുക്കി പറഞ്ഞാല്‍ തികഞ്ഞ ചെറ്റത്തരമാണ്‌.