Wednesday, November 30, 2011

ചെറുകിട കച്ചവടക്കാര്‍ക്ക്‌ 'വായ്ക്കരി'യിടുമ്പോള്‍

രാജ്യത്തെ നാലുകോടി ചെറുകിട കച്ചവടക്കാരെയും അവരുടെ ആശ്രിതരായ 20 കോടി കുടുംബാംഗങ്ങളെയും വഴിയാധാരമാക്കി, രാഷ്ട്രാന്തര കച്ചവട ഭീമന്മാര്‍ക്ക്‌ ഇന്ത്യയിലെ പലചരക്ക്‌ വിപണി തുറന്നു കൊടുക്കുകയാണ്‌ മന്‍മോഹനും മാഡവും യുപിഎ സര്‍ക്കാരും. ഒരു ജനതയുടെ സംസ്കാരത്തിന്റെ സൂചികകളില്‍ ഒന്നാണ്‌ അവരുടെ ഭക്ഷണരീതി. ആ സാംസ്കാരിക അടയാളപ്പെടുത്തലിനെയും അട്ടിമറിച്ച്‌ സാംസ്കാരികവും സാമ്പത്തികവുമായ അരാജകത്വം സൃഷ്ടിച്ച്‌ മൂലധന ചൂഷണം നടത്താനുള്ള വിദേശ കുത്തകകളുടെ നികൃഷ്ട താല്‍പര്യങ്ങള്‍ക്കാണ്‌, മന്‍മോഹന്‍ ഇന്ത്യയെയും ഇന്ത്യക്കാരെയും അടിയറ വയ്ക്കുന്നത്‌.




രാജ്യത്തെ നാലുകോടി ചെറുകിട കച്ചവടക്കാരെയും അവരുടെ ആശ്രിതരായ 20 കോടി കുടുംബാംഗങ്ങളെയും വഴിയാധാരമാക്കി, രാഷ്ട്രാന്തര കച്ചവട ഭീമന്മാര്‍ക്ക്‌ ഇന്ത്യയിലെ പലചരക്ക്‌ വിപണി തുറന്നു കൊടുക്കുകയാണ്‌, ആതിരെ മന്‍മോഹനും മാഡവും യുപിഎ സര്‍ക്കാരും.
ഇന്ത്യയിലെ സാധാരണക്കാരുടെ നിത്യജീവിത പ്രശ്നങ്ങളെക്കുറിച്ച്‌ ഒരിക്കലും വേവലാതി കൊള്ളാത്ത ഈ ഭരണകൂട ഭീകരന്മാര്‍ വിദേശ മൂലധന കുത്തകകളുടെ, കൊള്ളലാഭം കൂട്ടാനുള്ള നയങ്ങളും നടപടികളുമാണ്‌ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്‌. നികുതിദായകരും സമ്മതിദായകരുമായ അടിസ്ഥാന ജനവിഭാഗത്തെ വിദേശമൂലധന കുത്തകകള്‍ക്ക്‌ വിറ്റുതുലയ്ക്കുന്ന നയങ്ങളാണ്‌ അധികാരത്തിലേറിയ നാള്‍ മുതല്‍ ഇവര്‍ നടപ്പിലാക്കിയിട്ടുള്ളത്‌. ആ വഞ്ചനയുടെ തുടര്‍ച്ചയായിട്ടാണ്‌ ഇന്ത്യയിലെ പല ചരക്ക്‌ വിപണി രാഷ്ട്രാന്തര കച്ചവട ഷൈലോക്കുകള്‍ക്ക്‌ അടിയറ വയ്ക്കുന്നത്‌.
ആതിരേ,കൃഷി കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായമാണ്‌ പലചരക്ക്‌ വ്യാപാരം. ഈ മേഖലയെയാണ്‌ അമേരിക്കയിലെ വാള്‍മാര്‍ട്ട്‌, ഇംഗ്ലണ്ടിലെ ടെസ്കോ, ഫ്രഞ്ച്‌ കമ്പനിയായ കാരിഫര്‍, ജര്‍മ്മനിയിലെ മെട്രോ എന്നിങ്ങനെ വിരലിലെണ്ണാവുന്ന വന്‍കിട വ്യാപാര ശൃംഖലയ്ക്ക്‌ അടിമ കിടത്താന്‍ മന്‍മോഹനും ഒപ്പമുള്ള രാഷ്ട്രദ്രോഹീസംഘവും കൊണ്ടുപിടിച്ച്‌ ശ്രമിക്കുന്നത്‌.
മള്‍ട്ടി ബ്രാന്‍ഡ്‌ ചില്ലറ വില്‍പന രംഗത്ത്‌ 51 ശതമാനമായും സിങ്കിള്‍ ബ്രാന്‍ഡ്‌ ചില്ലറ വിപണിയില്‍ നിലവിലുള്ള 51 ശതമാനം 100 ശതമാനമായും ഫോറിന്‍ ഡയറക്ട്‌ ഇന്‍വെസ്റ്റിമെന്റ്‌ വര്‍ദ്ധിപ്പിക്കാനാണ്‌ വാണിജ്യവ്യവസായ മന്ത്രാലയത്തിന്റെ തീരുമാനം.
സൂപ്പര്‍മാര്‍ക്കറ്റുകളും മാളുകളും ഡിപ്പാര്‍ട്ടുമെന്റ്‌ സ്റ്റോറുകളും ചെറുകിട നഗരങ്ങളെപ്പോലും വിഴുങ്ങിയിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ചില്ലറ വ്യാപാരത്തിന്റെ സിംഹഭാഗവും ചെറുകിട കച്ചവടക്കാരാണ്‌ കൈകാര്യം ചെയ്യുന്നത്‌. ഈ മേഖലയിലേക്ക്‌ വിദേശ കുത്തകകള്‍ കടന്നുവരുമ്പോള്‍ കൂടുതല്‍ തൊഴിലവസരങ്ങളും ഭക്ഷ്യസംസ്കരണ സംവിധാനങ്ങളും സൃഷ്ടിക്കപ്പെടുമെന്നാണ്‌ മന്‍മോഹന്റെയും കൂട്ടരുടെയും വാദം. വന്‍കിട ടെക്സ്റ്റെയിലുകള്‍ക്ക്‌ സമീപം ചെറുകിട തുണിക്കടകള്‍ പ്രവര്‍ത്തിക്കുന്നതും സ്റ്റാര്‍ ഹോട്ടലുകളുടെ പരിസരത്തു തന്നെ തട്ടുകടകള്‍ ലാഭകരമായി നടത്തുന്നതും ചൂണ്ടിക്കാട്ടിയാണ്‌ ചെറുകിട വ്യാപാര മേഖലയെ വിദേശ കച്ചവട കുത്തകകള്‍ക്ക്‌ തീറെഴുതുന്നതിനെ മന്‍മോഹനും അദ്ദേഹത്തിന്റെ കുഴലൂത്തുകാരും ന്യായീകരിക്കുന്നത്‌.
ഈ ന്യായാകരണം ഇന്ത്യയിലെ ഗ്രാമീണ മേഖലയില്‍ പോലും എത്തിക്കാന്‍ കോടിക്കണക്കിന്‌ രൂപ ചെലവിട്ട്‌ അച്ചടി-ഇലക്ട്രോണിക്‌ മാധ്യമങ്ങളില്‍ വന്‍കിട പരസ്യങ്ങളാണ്‌, ആതിരേ കേന്ദ്രസര്‍ക്കാര്‍ നല്‍കിക്കൊണ്ടിരിക്കുന്നത്‌. രാഷ്ട്രത്തെ അടിയറവയ്ക്കുന്നതും നാട്ടിലെ പൗരന്മാരുടെ ജീവനോപാധി തകര്‍ക്കുന്നതുമായ ഒരു നശീകരണ നയത്തിന്‌ സ്വീകാര്യത വരുത്താനാണ്‌ ഖജനാവ്‌ ഇങ്ങനെ ധൂര്‍ത്തടിക്കുന്നത്‌. ഇരുമുഖമുള്ള ആക്രമണ സ്വഭാവമാണ്‌ ഇതിലൂടെ കേന്ദ്ര സര്‍ക്കാര്‍ പ്രദര്‍ശിപ്പിക്കുന്നത്‌.
ചെറുകിട വ്യാപാര മേഖലകളില്‍ വന്‍കിട കുത്തകകള്‍ നടത്തുന്ന അധിനിവേശം മൂലമുള്ള പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ്‌ അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ഈ വ്യാപാര ഭീമന്മാര്‍ക്കെതിരെ നിയന്ത്രണവും നടപടികളും സ്വീകരിക്കുമ്പോഴാണ്‌ അവരെ ചുവപ്പു പരവതാനി വിരിച്ച്‌ ഇന്ത്യയിലേയ്ക്ക്‌ മന്‍മോഹന്‍ ആനയിക്കുന്നത്‌.അമേരിക്കയില്‍ 300-ഓളം സ്ഥലങ്ങളിലാണ്‌ പ്രാദേശികമായി ജനങ്ങള്‍ സംഘടിച്ച്‌ വാള്‍മാര്‍ട്ടിനെ പ്രതിരോധിക്കുന്നത്‌. തായ്‌ലണ്ടില്‍ നഗരകേന്ദ്രത്തില്‍ നിന്ന്‌ 15 കിലോമീറ്റര്‍ മാറിയാണ്‌ ഈ വിദേശ വ്യാപാര കുത്തകകള്‍ക്ക്‌ പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളൂ. ഫ്രാന്‍സില്‍ 300 ചതുരശ്ര അടിയില്‍ കൂടുതലുള്ള മാളുകള്‍ നിരോധിച്ചു കഴിഞ്ഞു. ജപ്പാനില്‍ നിയമങ്ങള്‍ കര്‍ക്കശമാക്കിക്കൊണ്ടിരിക്കുകയാണ്‌.
വികസിത മുതലാളിത്ത രാഷ്ട്രങ്ങള്‍ അവിടത്തെ ചെറുകിട കച്ചവടക്കാരുടെ ഭാവി സുരക്ഷിതമാക്കാനും ചില്ലറ വില്‍പ്പന മേഖലയിലേക്കുള്ള വിദേശ കുത്തകകളുടെ കടന്നുകയറ്റം നിയന്ത്രിക്കാനും ഇത്തരത്തില്‍ കര്‍ശന നയങ്ങളും നടപടികളും നടപ്പിലാക്കുമ്പോഴാണ്‌, ആതിരേ, അമേരിക്കയുടെ പാദസേവകനായ, ലോകബാങ്കിന്റെ പിണിയാളായ മന്‍മോഹന്‍ ഇന്ത്യയിലെ ചെറുകിട വ്യാപാര മേഖല സമ്പൂര്‍ണ്ണമായി മുതലെടുപ്പിനായി തുറന്നു കൊടുക്കുന്നത്‌.
ഉദാരീകരണത്തിന്റെയും നവസാമ്പത്തിക നയങ്ങളുടെയും ആഗോളീകരണത്തിന്റെയും മറവില്‍ ഭക്ഷ്യ സമ്പദ്‌വ്യവസ്ഥയും വിതരണ ശൃംഖലയും വിദേശ കോര്‍പ്പറേറ്റുകള്‍ക്കും വ്യാപാര കുത്തകകള്‍ക്കും തീറെഴുതി നല്‍കാന്‍ മന്‍മോഹന്‌ ഒട്ടും ഉളുപ്പില്ല. അതെങ്ങനെയുണ്ടാകും. ലോകബാങ്കിന്റെ ചതിനയം പ്രചരിപ്പിക്കുന്നതില്‍ പ്രാമാണികനായിരുന്ന ഒരു സാമ്പത്തിക കൂട്ടിക്കൊടുപ്പുകാരനായിരുന്ന മന്‍മോഹന്‍ സിംഗില്‍ നിന്ന്‌ ഇത്തരം രാഷ്ട്ര വഞ്ചനകളേ ഉണ്ടാവുകയുള്ളൂ. ഗാന്ധിജിയുടെ ഗ്രാമസ്വരാജ്‌ എന്ന സ്വാശ്രയ-സ്വയംശീര്‍ഷ സാമ്പത്തിക സങ്കല്‍പത്തെ കോണ്‍ഗ്രസ്‌ ദശാബ്ദങ്ങള്‍ക്കു മുന്‍പു തന്നെ കുഴിച്ചു മൂടിയതാണ്‌. കമിഴ്‌ന്നു വീണാല്‍ കാല്‍പ്പണം എന്ന ഗ്രാമ്യസാമ്പത്തിക ലക്ഷ്യമുള്ള ഖദര്‍ ധാരികള്‍ക്ക്‌ ഇന്ത്യയിലെ സമ്മതിദായകന്റെയും നികുതി ദായകന്റെയും നിത്യജീവിത പ്രശ്നങ്ങളോ അവര്‍ നേരിടുന്ന പ്രതിസന്ധികളോ പ്രശ്നമേ അല്ല. മറിച്ച്‌ കമ്മീഷന്‍ ലഭിക്കുന്ന ഏത്‌ രാഷ്ട്രവഞ്ചനയ്ക്കും കൂട്ടുനില്‍ക്കാന്‍ സന്നദ്ധരരും തല്‍പ്പരരുമാണവര്‍. ആ താല്‍പര്യങ്ങളുടെ ആള്‍രൂപമായ സോണിയ പിന്‍സീറ്റില്‍ ഇരുന്ന്‌ നിയന്ത്രിക്കുമ്പോള്‍ അതിന്‌ തലയാട്ടാനും അതനുസരിച്ച്‌ ഇന്ത്യയുടെ സ്വാതന്ത്ര്യം പോലും വിറ്റ്‌ തുലയ്ക്കാനും മന്‍മോഹന്‌ മനഃസാക്ഷിക്കുത്തുണ്ടാകേണ്ട കാര്യമില്ലല്ലോ..
വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഈ ആശയം ഭരണതലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടതാണെങ്കിലും അതിന്‌ അനുവാദം കൊടുത്ത സവിശേഷ സാഹചര്യം, ആതിരേ, ശ്രദ്ധിക്കേണ്ടതാണ്‌. ആഗോള സാമ്പത്തിക മാന്ദ്യം മൂലം യൂറോപ്പിലും അമേരിക്കയിലും നിക്ഷേപ സാധ്യതയില്ലാതെ വന്നപ്പോഴാണ്‌, നിക്ഷേപ സൗഹൃദാന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്‌ എന്ന്‌ ഉറപ്പു കൊടുത്ത്‌ ഈ വാണിജ്യ കുത്തകകളെ ഇങ്ങോട്ട്‌ ക്ഷണിച്ചിരിക്കുന്നത്‌. കോണ്‍ഗ്രസിലും യുപിഎ ഘടകകക്ഷികളിലും പ്രതിപക്ഷ പാര്‍ട്ടികളിലും ചെറുത്തു നില്‍പ്പിന്റെ വികാരം ഉണര്‍ത്തിയിട്ടുള്ള ഈ തീരുമാനം പക്ഷെ, മന്‍മോഹന്‍ പിന്‍വലിക്കുന്ന പ്രശ്നമില്ല. ഇന്ന്‌ ഇതിനെതിരെ ശബ്ദിക്കുന്ന ഇടതുപക്ഷ പാര്‍ട്ടികളും എന്‍ഡിഎ സഖ്യവും നാളെ ഇതേ നയങ്ങള്‍ തന്നെയായിരിക്കും തുടരുക.
ഇത്തരത്തില്‍ ഇന്ത്യയിലെ സാധാരണക്കാര്‍ക്ക്‌ രാഷ്ട്രീയമായ ഒരു പരിഹാരത്തിന്‌ സാധ്യതയില്ലാത്ത സാഹചര്യം മുതലെടുത്തുകൊണ്ടാണ്‌ മന്‍മോഹനും മാഡവും ഇന്ത്യയിലെ ചെറുകിട വിപണിയിലേക്ക്‌ രാഷ്ട്രാന്തര വാണിജ്യ ഭീമന്‍മാരെ സ്വീകരിച്ചാനയിക്കുന്നത്‌. ഒരു ജനതയുടെ സംസ്കാരത്തിന്റെ സൂചികകളില്‍ ഒന്നാണ്‌ അവരുടെ ഭക്ഷണരീതി. ആ സാംസ്കാരിക അടയാളപ്പെടുത്തലിനെയും അട്ടിമറിച്ച്‌ സാംസ്കാരികവും സാമ്പത്തികവുമായ അരാജകത്വം സൃഷ്ടിച്ച്‌ മൂലധന ചൂഷണം നടത്താനുള്ള വിദേശ കുത്തകകളുടെ നികൃഷ്ട താല്‍പര്യങ്ങള്‍ക്കാണ്‌, ആതിരേ, മന്‍മോഹന്‍ ഇന്ത്യയെയും ഇന്ത്യക്കാരെയും അടിയറ വയ്ക്കുന്നത്‌.






3


കൊച്ചി: മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ ജനങ്ങള്‍ എന്തു ചെയ്യുമെന്ന്‌ ഹൈക്കോടതി ചോദിച്ചു. ജനങ്ങള്‍ക്ക്‌ സുരക്ഷ നല്‍കാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ എന്തൊക്കെയാണെന്ന്‌ ഹൈക്കോടതി ആരാഞ്ഞു. സര്‍ക്കാര്‍ സ്വീകരിച്ച കാര്യങ്ങളെക്കുറിച്ച്‌ വെള്ളിയാഴ്ചക്കകം മറുപടി നല്‍കണമെന്നും ഹൈക്കോടതി അഡ്വക്കറ്റ്‌ ജനറലിലോനാട്‌ ആവശ്യപ്പെട്ടു.
45 മിനിറ്റുകൊണ്ട്‌ പറയേണ്ട കാര്യത്തിന്‌ 48 മണിക്കൂര്‍ ചോദിക്കുന്നത്‌ അനുചിതമാണെന്നും ഹൈക്കോടതി പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ ആശങ്ക പടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട്‌ ലോയേഴ്സ്‌ യൂനിയന്‍ സംസ്ഥാന സെക്രട്ടറി ഇ കെ നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ്‌ കോടതി പരാമര്‍ശങ്ങള്‍ നടത്തിയത്‌.
ജലനിരപ്പ്‌ താഴ്ത്തുക, പുതിയ ഡാമിന്റെ നിര്‍മ്മാണത്തിന്‌ ഡിസാസ്റ്റര്‍ മാനേജ്മെന്റ്‌ നിയമപ്രകാരം തീരുമാനമെടുക്കുക എന്നിവയാണ്‌ ഹര്‍ജിയിലെ ആവശ്യം വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമീഷനും ഇടപെടുന്നു. അടിയന്തര സാഹചര്യം പരിഗണിച്ച്‌ ഇടപെടണമെന്നാവശ്യപ്പെട്ട്‌ കേരളത്തില്‍ നിന്നുള്ള എംപി മാര്‍ നല്‍കിയ ഹര്‍ജി ദേശീയ മനുഷ്യാവകാശ കമീഷന്‍ തിങ്കളാഴ്ച ഫുള്‍ബെഞ്ചു ചേര്‍ന്ന്‌ പരിഗണിക്കും. വൈസ്‌ ചെയര്‍മാന്‍ ജെ പി മാഥൂര്‍ കേരളസംഘത്തെ അറിയിച്ചതാണ്‌ ഇക്കാര്യം

മുന്നറിയിപ്പുകൊണ്ട്‌ അണക്കെട്ട്‌ തീര്‍ക്കുന്ന ശുംഭന്മാര്‍

മുല്ലപ്പെരിയാര്‍ ഡാമിലെ ജലവിതാനം 136.4 അടിയായതോടെ ' ജലബോംബ്‌ ' ഭീഷണിയില്‍ ഉറക്കം നഷ്ടപ്പെട്ട അഞ്ച്‌ ജില്ലകളിലെ 30 ലക്ഷത്തിലേറെജനങ്ങളെ സാന്ത്വനപ്പെടുത്തുന്ന നടപടകള്‍ സ്വീകരിക്കേണ്ട അധികൃതര്‍ പക്ഷേ, മുന്നറിയിപ്പുകള്‍ എന്ന നിലയില്‍ ചില അപ്രായോഗികതകള്‍ നിര്‍ദ്ദേശിച്ച്‌, ശുംഭന്മാരായി , അവരവരുടെ ഔദ്യോഗിക സുരക്ഷാ കവചത്തിനുള്ളില്‍ രമിക്കുന്ന പ്രതിഷേധാര്‍ഹമായ കഴ്ചയാണ്‌ ഇടുക്കിയില്‍ . മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള ഉന്നത രാഷ്ട്രീയ നേതാക്കളും ഈ ആരോപണത്തില്‍ നിന്ന്‌ മുക്തരല്ല.ഏതു നിമിഷവും സംഭവിക്കാവുന്ന ഒരു കൊടിയ ദുരന്തത്തിന്റെ സാധ്യതയില്‍ കൊച്ചു കുഞ്ഞുങ്ങള്‍ പോലും ഉറങ്ങാനാവാതെ, ഭയവിഹ്വലരായി, നാശത്തിന്റെ സെക്കന്റുകളെണ്ണുമ്പോഴാണ്‌ ഇത്തരം 'ഉഡായിപ്പു'കളുമായി വിദഗ്ദ്ധരെത്തുന്നത്‌.ഏറ്റവും മാന്യമായി പറഞ്ഞാല്‍ ഈ വിഡ്ഢ്യാസുരന്മാരുടെ ഭരണത്തേക്കാള്‍ മുല്ലപ്പെരിയാര്‍ ഡാം പൊട്ടുന്നതാണ്‌ ആശ്വാസകരം.




മുല്ലപ്പെരിയാര്‍ ഡാമിലെ ജലവിതാനം 136.4 അടിയായതോടെ ' ജലബോംബ്‌ ' ഭീഷണിയില്‍ ഉറക്കം നഷ്ടപ്പെട്ട അഞ്ച്‌ ജില്ലകളിലെ 30 ലക്ഷത്തിലേറെജനങ്ങളെ സാന്ത്വനപ്പെടുത്തുന്ന നടപടകള്‍ സ്വീകരിക്കേണ്ട അധികൃതര്‍ പക്ഷേ, മുന്നറിയിപ്പുകള്‍ എന്ന നിലയില്‍ ചില അപ്രായോഗികതകള്‍ നിര്‍ദ്ദേശിച്ച്‌, ശുംഭന്മാരായി , അവരവരുടെ ഔദ്യോഗിക സുരക്ഷാ കവചത്തിനുള്ളില്‍ രമിക്കുന്ന പ്രതിഷേധാര്‍ഹമായ കഴ്ചയാണ്‌,ആതിരേ, ഇടുക്കിയില്‍ . മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള ഉന്നത രാഷ്ട്രീയ നേതാക്കളും ഈ ആരോപണത്തില്‍ നിന്ന്‌ മുക്തരല്ല.
ഇപ്പോഴത്തെ നിലയില്‍ ഒരു ദുരന്തം സംഭവിച്ചാല്‍ എങ്ങനെ രക്ഷപ്പെടാം എന്ന മുന്നറിയിപ്പാണ്‌ വിദഗ്ധര്‍ എന്ന്‌ അഭിമാനിക്കുന്ന കുറെ കൊഞ്ഞാണന്മാര്‍ ജനങ്ങള്‍ക്ക്‌ നല്‍കുന്നത്‌. ഏതു നിമിഷവും സംഭവിക്കാവുന്ന ഒരു കൊടിയ ദുരന്തത്തിന്റെ സാധ്യതയില്‍ കൊച്ചു കുഞ്ഞുങ്ങള്‍ പോലും ഉറങ്ങാനാവാതെ, ഭയവിഹ്വലരായി, നാശത്തിന്റെ സെക്കന്റുകളെണ്ണുമ്പോഴാണ്‌ ഇത്തരം 'ഉഡായിപ്പു'കളുമായി വിദഗ്ദ്ധരെത്തുന്നത്‌.ഏറ്റവും മാന്യമായി പറഞ്ഞാല്‍ ഈ വിഡ്ഢ്യാസുരന്മാരുടെ ഭരണത്തേക്കാള്‍ മുല്ലപ്പെരിയാര്‍ ഡാം പൊട്ടുന്നതാണ്‌, ആതിരേ, ആശ്വാസകരം.
മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ തകര്‍ന്നാല്‍ വെള്ളം ഒഴുകിയെത്തുമെന്ന്‌ കരുതുന്ന സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ 50 മീറ്റര്‍ ഉയരമുള്ള ഒരിടം കണ്ടുവയ്ക്കണമെന്നാണ്‌ ഏറ്റവും പ്രധാനപ്പെട്ട വിദഗ്ധോപദേശം. ജീവനാംശം ഒഴിവാക്കാനാണ്‌ 'ശാസ്ത്രീയമായ' ഈ നിര്‍ദ്ദേശം.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ ഉയരുമ്പോള്‍ ആശങ്ക വര്‍ദ്ധിപ്പിക്കുകയല്ല മറിച്ച്‌, പ്രശ്നങ്ങളെ എങ്ങനെ നേരിടാന്‍ കഴിയുമെന്ന്‌ ചിന്തിക്കുകയാണ്‌ വേണ്ടതെന്ന്‌ പോലീസും മികച്ച സാങ്കേതികോപദേശം നല്‍കുന്നുണ്ട്‌.
മുല്ലപ്പെരിയാര്‍ ഡാമില്‍ ഇപ്പോള്‍ അനുവദനീയമായ പരമാവധി ജലമുണ്ട്‌.ഇതെഴുതുമ്പോള്‍ 136.4 അടി. വെള്ളത്തള്ളല്‍ മൂലമോ ഭൂകമ്പം മൂലമോ എന്തെങ്കിലും അരുതാത്തത്‌ സംഭവിച്ച്‌ ഈ വെള്ളം മുഴുവന്‍ താഴേക്ക്‌ പ്രവഹിച്ചാലും അപകടമേഖലയില്‍ വസിക്കുന്നവര്‍ 136 അടിയില്‍ കൂടുതല്‍ ഉയരമുള്ള സ്ഥലത്ത്‌ എത്തിയാല്‍ രക്ഷപ്പെടാന്‍ കഴിയുമെന്നാണ്‌ ശാസൃതീയോപദേശം. അതായത്‌ 50 മീറ്റര്‍ ഉയരം സുരക്ഷിത സ്ഥാനമാണ്‌ പോലും.
അണക്കെട്ട്‌ തകര്‍ന്നാല്‍ തന്നെ എല്ലാ സ്ഥലവും പൂര്‍ണമായി മുങ്ങിപ്പോവുകയില്ല. അവ മുന്‍കൂട്ടി കണ്ടെത്താന്‍ എല്ലാവരും യത്നിക്കണമെന്നാണ്‌ പോലീസിന്റെ ഏറ്റവും ക്രൂരമായ ഫലിതം നിറഞ്ഞ നിര്‍ദ്ദേശം. എന്നാല്‍, വെള്ളം ഒഴുകിയെത്തുന്ന സ്ഥലങ്ങളില്‍ ഇത്രയും ഉയരമുള്ള കെട്ടിടങ്ങളില്‍ കയറി നിന്നാല്‍ രക്ഷപ്പെടാന്‍ കഴിയുകയില്ല എന്നും പോലീസ്‌ ഓര്‍മ്മപ്പെടുത്തുന്നുണ്ട്‌. വെള്ളത്തള്ളലും വെള്ളത്തിലൂടെ ഒഴുകി വരുന്ന കല്ലും മണ്ണും മരങ്ങളും ആ കെട്ടിടങ്ങളെയും നശിപ്പിക്കും. അതുകൊണ്ട്‌ 50 മീറ്ററിലധികം ഉയരമുള്ള കുന്നിന്‍പുറങ്ങളാണ്‌ ഏറ്റവും സുരക്ഷിതമായ സ്ഥലമെന്ന്‌- ഏറെ നാളത്തെ ഗവേഷണത്തിന്‌ ശേഷമായിരിക്കാം- പോലീസ്‌ നിര്‍ദ്ദേശിക്കുന്നത്‌.
അണക്കെട്ട്‌ തകര്‍ന്നാല്‍ സമീപസ്ഥലങ്ങളായ കുമളി, വണ്ടിപ്പെരിയാര്‍, പീരുമേടിന്റെ ഒരുഭാഗം, ഏലപ്പാറ, അയ്യപ്പന്‍കോവില്‍, ഉപ്പുതറ, ചപ്പാത്ത്‌ തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും ആദ്യം ജലം എത്തുക. അപകടം ഉണ്ടായശേഷം മുന്നറിയിപ്പ്‌ നല്‍കിയാല്‍ ഈ പ്രദേശത്തുള്ളവര്‍ക്ക്‌ ഗുണം ചെയ്യുകയില്ല. അതുകൊണ്ട്‌ ഈ പ്രദേശത്തുള്ളവര്‍ കൂട്ടായ്മകള്‍ ഉണ്ടാക്കി അതിന്റെ നേതൃത്വത്തില്‍ മുന്നറിയിപ്പുകള്‍ കൈമാറണമെന്നാണ്‌ മറ്റൊരു നിര്‍ദ്ദേശം.
എല്ലാ ദിവസവും ഈ കൂട്ടായ്മയില്‍പ്പെട്ടവര്‍ ജലനിരപ്പിനെക്കുറിച്ചും അണക്കെട്ടിന്റെ അവസ്ഥയെക്കുറിച്ചും അന്വേഷിച്ചുകൊണ്ടിരിക്കണം. ഇതിനായി ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടണം. അപ്പോള്‍ ഉദ്യോഗസ്ഥരും ശ്രദ്ധാലുക്കളാവും. രക്ഷപ്പെടാനുള്ള സ്ഥലങ്ങളെയും അവിടെയെത്താനുള്ള മാര്‍ഗ്ഗത്തെയും കുറിച്ച്‌ കൂട്ടായ്മയിലെ എല്ലാവര്‍ക്കും വിവരങ്ങള്‍ കൈമാറണം. അടുത്തുള്ള പോലീസ്‌- ഫയര്‍ഫോഴ്സ്‌ സ്റ്റേഷനുകളുടെ ഫോണ്‍ നമ്പര്‍ എല്ലാവരും സൂക്ഷിക്കുകയും ആവശ്യമുള്ള പക്ഷം സഹായം ആവശ്യപ്പെടുകയും വേണം. പ്രളയജലം താഴോട്ട്‌ പോകുംതോറും മുന്നറിയിപ്പ്‌ നല്‍കാനുള്ള സമയം കൂടുതല്‍ ലഭിക്കും. ജനകൂട്ടായ്മകള്‍ തമ്മില്‍ ബന്ധമുണ്ടായാല്‍ താഴേക്ക്‌ ഏറ്റവും വേഗത്തില്‍ വിവരം എത്തിക്കാന്‍ കഴിയും. ഏറ്റവും കൂടുതല്‍ ജീവനാശം ഉണ്ടാകുമെന്ന്‌ കരുതുന്ന അടിഭാഗങ്ങളില്‍ അത്‌ കുറയ്ക്കാന്‍ ഇതുവഴി കഴിയും. മുല്ലപ്പെരിയാര്‍ അണക്കെട്ടു മുതല്‍ ഏറ്റവും താഴെ വരെ പെരിയാര്‍ ഒഴുകുന്ന സ്ഥലങ്ങളിലും പ്രളയം ബാധിക്കും. ഇതിന്റെ തീവ്രതയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമെന്ന്‌ മാത്രം.
ഇങ്ങനെ പോകുന്നു, ആതിരേ, പോലീസിന്റെയും ഭൗമശാസ്ത്ര വിദഗ്ധന്മാരുടെയും മുന്നറിയിപ്പുകള്‍. ആവര്‍ത്തിക്കുന്നു ഒരു വലിയ ദുരന്തത്തിന്റെ ഭീഷണി നേരിടുന്ന 30 ലക്ഷത്തിലധികം ജനങ്ങളെ പമ്പരവിഡ്ഢികളാക്കുന്ന ഉദ്യോഗസ്ഥ തെമ്മാടിത്തത്തിന്റെ തെളിവാണ്‌ ഈ വിദഗ്ധോപദേശങ്ങള്‍.
ഭൂചലനം ഉണ്ടായാല്‍ അതിനെക്കുറിച്ച്‌ പഠിക്കാനോ ഭൂചലനം മുന്‍കൂട്ടി കണ്ടെത്താനോ കഴിയുന്ന അത്യാധുനിക സാങ്കേതിക-ശാസ്ത്രീയ സംവിധാനങ്ങള്‍ ഒരുക്കാന്‍ ഇതുവരെ കേരളം മാറി മാറി ഭരിച്ച ഒരു സര്‍ക്കാരിനും മനസ്സുണ്ടായില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ ഉള്‍പ്പെടുന്ന പഞ്ചായത്ത്‌ ഭരിച്ച നേതൃമ്മന്യന്മാര്‍ക്കും ഈ ബോധം ഉണ്ടായില്ല. ഇങ്ങനെ ബോധപൂര്‍വ്വം ഭരണകൂടവും ഉദ്യോഗസ്ഥവൃന്ദവും നടത്തിയ ജനവഞ്ചന മറച്ചുവയ്ക്കാനാണ്‌ ഇപ്പോള്‍ അപകടം ഉണ്ടായാല്‍ മുന്നറിയിപ്പുകള്‍ കൈമാറാനായി ജനകീയ കൂട്ടായ്മ ഉണ്ടാക്കണമെന്ന്‌ ഉപദേശിക്കുന്നത്‌.
ഈ കൂട്ടായ്മയില്‍ നിന്ന്‌ ദിവസേന അന്വേഷണങ്ങള്‍ ഉണ്ടായാല്‍ മാത്രമേ ഉദ്യോഗസ്ഥര്‍ ശ്രദ്ധാലുക്കളാകുകയുള്ളൂ എന്നാണ്‌ പോലീസിന്റെ നിര്‍ദ്ദേശം വ്യക്തമാക്കുന്നത്‌. ഏതവസ്ഥയിലും കേരളത്തിലെ ഉദ്യോഗസ്ഥ വൃന്ദം പുലര്‍ത്തുന്ന സമൂഹവിരുദ്ധ നിലപാടിനെ അരക്കിട്ടുറപ്പിക്കുന്ന പ്രസ്താവനയാണ്‌ ഇത്‌ . ജനങ്ങള്‍ ബന്ധപ്പെട്ടെങ്കില്‍ മാത്രം ശ്രദ്ധാലുക്കളും ഉത്തരവാദിത്തമുള്ളവരുമായി മാറുന്ന ഉദ്യോഗസ്ഥ വൃന്ദത്തെ ഒട്ടും താമസിക്കാതെ മുല്ലപ്പെരിയാര്‍ ഭാഗത്തുനിന്ന്‌ ട്രാന്‍സ്ഫര്‍ ചെയ്ത്‌ ഉത്തരവാദിത്തബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള ഉദ്യോഗസ്ഥരെ അവിടെ നിയമിക്കണമെന്ന സങ്കീര്‍ണ്ണവും ഗൗരവും ഏറിയ വാസ്തവത്തിലേക്കാണ്‌ ഈ നിര്‍ദ്ദേശം സര്‍ക്കാരിനെ നയിക്കുന്നത്‌. കാട്ടിലെ തടി തേവരുടെ ആന എന്ന മട്ടില്‍ ഉദ്യോഗസ്ഥര്‍ പെരുമാറിയതിന്റെ ദുരന്തഫലമാണ്‌ ഇപ്പോള്‍ 30 ലക്ഷം പേരെ അലട്ടുന്ന ഭീഷണി.എന്നിട്ടും ഉദ്യോഗസ്ഥ ഗര്‍വിന്‌ കുറവുണ്ടാകുന്നില്ല.
ആതിരേ,ബ്രിട്ടീഷ്‌ നിര്‍ബന്ധത്തിന്‌ വഴങ്ങി,125 വര്‍ഷം മുന്‍പ്‌,999 വര്‍ഷത്തേക്കാണ്‌ അന്നത്തെ മദ്രാസ്‌ പ്രസിഡന്‍സിയുമായി തിരുവിതാംകൂര്‍ രാജാവ്‌, പാട്ടക്കരാറില്‍ ഒപ്പിട്ടത്‌. ആ കരാരിന്റെ അടിസ്ഥാനത്തില്‍ പണി കഴിപ്പിച്ച മുല്ലപ്പെരിയാര്‍ ഡാമിന്‌ ഇപ്പോള്‍ 116 വര്‍ഷത്തെ പഴക്കമുണ്ട്‌. ഡാമിന്റെ ആയുസ്‌ 60 വര്‍ഷമെന്നായിരുന്നു എഞ്ചിനീയര്‍മാര്‍ പറഞ്ഞത്‌. ബാക്കി 939 വര്‍ഷം ഏത്‌ ഡാമില്‍ നിന്ന്‌ എങ്ങനെ തമിഴ്‌നാടിന്‌ വെള്ളം എത്തിക്കുമെന്ന്‌ ഒരു ശുംഭനും അന്ന്‌ ചോദ്യം ഉന്നയിച്ചില്ല. അന്നത്തെ സാഹചര്യത്തില്‍ അത്‌ സാധ്യമല്ലായിരിക്കാം. എന്നാല്‍, സ്വാതന്ത്യാനന്തര ഭാരതത്തില്‍ കേരളം ഭരിച്ച ഇ.എം.എസ്‌ മുതല്‍ ഉമ്മന്‍ചാണ്ടി വരെയുള്ള മുഖ്യമന്ത്രിമാര്‍ക്കും ഈ ചോദ്യം ഉന്നയിക്കാനുള്ള സാമാന്യ ബുദ്ധിപോലും ഇല്ലാതെ പോയി. ഇപ്പോള്‍ പ്രശ്നം വൈകാരിക വിക്ഷോഭത്തിന്റെ തലത്തിലെത്തിയിട്ടും പരിഹാരം കണ്ടെത്താന്‍ മുഖ്യമന്ത്രി ആത്മാര്‍ത്ഥത കാണിക്കുന്നില്ല. പ്രധാനമന്ത്രി വിളിച്ചാല്‍ ഞാന്‍ ഡല്‍ഹിയില്‍ പോകാം എന്ന ഞായം പറഞ്ഞ്‌ ജനസമ്പര്‍ക്ക തട്ടിപ്പും,ചലചിത്ര അവാര്‍ഡ്ദാനവുമായി നടക്കുകയാണ്‌ ഉമ്മന്‍ ചാണ്ടി. ഈ വഞ്ചനകളെല്ലാം മറച്ചുവയ്ക്കാനും ഉത്തരവാദിത്തരാഹിത്യം തമസ്കരിക്കാനുമാണ്‌ ആതിരേ,മുന്നറിയിപ്പുകളുമായി ഉദ്യോഗസ്ഥപ്പരിഷകള്‍ എത്തിയിരിക്കുന്നത്‌

Sunday, November 27, 2011

മുല്ലപ്പെരിയാര്‍: ഉമ്മന്‍ചാണ്ടി എന്താണ്‌ ചെയ്യുന്നത്‌?


കാവേരി ജലപ്രശ്നത്തില്‍ തമിഴ്‌നാട്‌ സ്വീകരിച്ച വിജയ സമരപാത മുന്നിലുണ്ടായിട്ടും അത്‌ അനുവര്‍ത്തിക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകാതെ പ്രസ്താവനകളില്‍ ഒതുങ്ങുന്നിടത്താണ്‌, ആതിരേ, മുല്ലപ്പെരിയാര്‍ ഡാമിനെക്കാള്‍ ഭീഷണിയാണ്‌ കേരളത്തിന്റെ ഭരണനേതൃത്വമെന്ന അറിവ്‌ ജനങ്ങളുടെ ആശങ്ക പെരുക്കുന്നത്‌. ഈ പ്രശ്നം ഉന്നയിച്ച്‌ ഉമ്മന്‍ചാണ്ടി അടക്കമുള്ള മന്ത്രിമാരും പ്രതിപക്ഷ നേതാവും പാര്‍ട്ടി നേതൃത്വങ്ങളും സിനിമാ താരങ്ങളും സാംസ്കാരിക സാമൂഹിക സാമുദായിക മത നേതാക്കളും പൊതുജനവും ഒറ്റക്കെട്ടായി ഒരു നിരാഹാര സമരത്തിന്‌ തയ്യാറായാല്‍ തമിഴ്‌നാട്‌ സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും കേരളത്തിന്റെ ആവശ്യം പരിഗണിച്ചേ മതിയാകുകയുള്ളൂ. എന്നാല്‍, സമ്മര്‍ദ്ദത്തിന്റെ ഈ സമരമാര്‍ഗ്ഗം, അത്‌ ഗാന്ധിയന്‍ സമര രീതിയായിരുന്നിട്ടുകൂടി അവലംബിക്കാന്‍ തയ്യാറാകാതെ ജനസമ്പര്‍ക്ക പരിപാടി എന്ന പൊളിറ്റിക്കല്‍ കോസ്മെറ്റിക്‌ ഉഡായിപ്പുമായിനാടു തെണ്ടുകയാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.




മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ സംബന്ധിച്ച ആശങ്ക ആകാശത്തോളം ഉയരുമ്പോഴും, ആതിരേ, അരകല്ലിന്‌ കാറ്റു പിടിച്ചതുപോലെ നിസ്സംഗനായി ഇരിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ എന്തു ചെയ്യണം..?.
ശനിയാഴ്ച ഒറ്റ രാത്രികൊണ്ട്‌ ആറടിയിലധികം വെള്ളം ഉയര്‍ന്ന്‌ ഇപ്പോള്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ പരമാവധി സംഭരണശേഷിയായ 136 അടിയില്‍ എത്തി നില്‍ക്കുകയാണ്‌. ഇത്‌ അപകടകരമാണ്‌ എന്ന്‌ അറിഞ്ഞിട്ടും സത്വരമായ നടപടികള്‍ സ്വീകരിച്ച്‌ കേന്ദ്ര സര്‍ക്കാരിനെക്കൊണ്ടും തമിഴ്‌നാട്‌ സര്‍ക്കാരിനെക്കൊണ്ടും പ്രശ്നപരിഹാരത്തിന്‌ മാര്‍ഗ്ഗങ്ങളാരായാന്‍ നിര്‍ബന്ധിതനായ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും കേവലം പ്രസ്താവനകളില്‍ ഒതുങ്ങുമ്പോള്‍ കേരളത്തിലെ അഞ്ച്‌ ജില്ലകളേയും 30 ലക്ഷം ജനങ്ങളേയും കടുത്ത ഭീതിയും ഭീഷണിയും മൂടുകയാണ്‌.
ഇന്നലെ പീരുമേട്‌ എം.എല്‍.എ ബിജിമോള്‍ നിരാഹാര സത്യഗ്രഹം ആരംഭിച്ചതും ഇന്ന്‌ പാര്‍ലമെന്റിന്‌ മുന്നില്‍ എംപിമാരായ ജോസ്‌ കെ.മാണിയും പി.ടി.തോമസും സത്യഗ്രഹം നടത്തുന്നതും എല്‍ഡിഎഫിന്റെ ആഹ്വാനപ്രകാരം ഇടുക്കിയില്‍ ഹര്‍ത്താല്‍ ആചരിക്കുന്നതൊന്നും പ്രശ്നപരിഹാരത്തിന്‌ സഹായകമായ നടപടികളല്ല, ആതിരേ.. എന്നാല്‍, ഇവയെല്ലാം ജനങ്ങളുടെ ആശങ്ക എത്ര ബൃഹത്താണെന്ന്‌ സൂചിപ്പിക്കുന്നുമുണ്ട്‌. ഇപ്പോഴും നിസംഗതനിറഞ്ഞ പ്രഖ്യാപനങ്ങളില്‍ ഉത്തരവാദിത്തം ഒതുക്കുകയാണ്‌ ഉമ്മന്‍ചാണ്ടി. ഇന്ന്‌ ജലവിഭവ മന്ത്രി പി.ജെ.ജോസഫും റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഡല്‍ഹിയിലെത്തി കേന്ദ്ര ജലവിഭവ മന്ത്രി പവന്‍കുമാര്‍ ബന്‍സ്വാള്‍, ആഭ്യന്തരമന്ത്രി പി.ചിദംബരം, പ്രതിരോധമന്ത്രി എ.കെ.ആന്റണി എന്നിവരുമായി കൂടിക്കാഴ്ച നടത്തി കേരളത്തിന്റെ ആശങ്ക കേന്ദ്രത്തെ ധരിപ്പിക്കുമെന്നാണ്‌ യുഡിഎഫ്‌ നേതൃത്വം നല്‍കുന്ന മറ്റൊരു ഉറപ്പ്‌. ഈ ഉറപ്പുകള്‍ കൊണ്ട്‌ മുല്ലപ്പെരിയാര്‍ ഡാമിനെ താങ്ങി നിര്‍ത്താന്‍ കഴിയുമെന്ന്‌ ഉമ്മന്‍ചാണ്ടി കരുതുന്നുണ്ടോ?
ആതിരേ,നിരന്തരമുണ്ടാകുന്ന ഭൂമി കുലുക്കവും ഇപ്പോള്‍ ആരംഭിച്ചിട്ടുള്ള മഴയും മുല്ലപ്പെരിയാര്‍ ഡാമിന്റെ ഭാവി സംബന്ധിച്ച ജനങ്ങളുടെ ആശങ്ക ഇരട്ടിയിലധികമാക്കിയിട്ടുണ്ട്‌. 116 വര്‍ഷം പഴക്കമുള്ള ഈ അണക്കെട്ട്‌ സുരക്ഷിതമല്ലെന്ന്‌ 1979-ല്‍ കേന്ദ്ര ജലകമ്മീഷന്‍ അഭിപ്രായപ്പെട്ടതാണ്‌. അവരാണ്‌ ജലനിരപ്പ്‌ 136 അടിയായി താഴ്ത്താന്‍ ശിപാര്‍ശ ചെയ്തത്‌. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പകലും ഉണ്ടായ മഴയും നീരൊഴുക്കും മൂലം ഇതെഴുതുമ്പോള്‍ 136 അടി ജലം മുല്ലപ്പെരിയാര്‍ ഡാമിലുണ്ട്‌. അടുത്ത 48 മണിക്കൂര്‍ കേരളത്തില്‍ കനത്ത മഴയ്ക്ക്‌ സാധ്യതയുണ്ടെന്ന കാലാവസ്ഥ പ്രവചനം മറ്റൊരു ദുരന്തത്തിന്റെ സൂചനയാണ്‌ നല്‍കുന്നത്‌. ഇടുക്കി ജില്ലയില്‍ മഴ കനക്കുകയും വൃഷ്ടിപ്രദേശത്ത്‌ നീരൊഴുക്ക്‌ വര്‍ദ്ധിക്കുകയും ചെയ്താല്‍ മുല്ലപ്പെരിയാര്‍ ഡാമിലേക്ക്‌ ജലം കുത്തിയൊഴുകിയെത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ഇങ്ങനെ എത്തുന്ന ജലത്തിന്റെ സമ്മര്‍ദ്ദം താങ്ങാന്‍ ഡാമിന്‌ കഴിവില്ല എന്നതും ഇടുക്കി മേഖലയില്‍ ഇനിയും ഭൂചലനങ്ങള്‍ ഉണ്ടാകാം എന്ന സാധ്യതയും വന്‍ വിപത്തിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌.
ഈ പശ്ചാത്തലത്തിലാണ്‌, ആതിരേ ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും നിസംഗത പരസ്യവിചാരണയ്ക്ക്‌ വിധേയമാക്കപ്പെടുന്നത്‌.മുല്ലപ്പെരിയാര്‍ ഡാം ഉയര്‍ത്തുന്ന ഭീഷണി പലവട്ടം കേരളം തമിഴ്‌നാടിനെയും കേന്ദ്ര സര്‍ക്കാരിനെയും ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടും പരാജയപ്പെടുകയായിരുന്നു. കൃഷിക്കും കുടിവെള്ളത്തിനും വേണ്ടിയുള്ള തമിഴ്‌നാടിന്റെ വിലാപമാണ്‌ കേന്ദ്ര സര്‍ക്കാരിന്റെ കാതിലെത്തിയിട്ടുള്ളത്‌. മുല്ലപ്പെരിയാര്‍ സംബന്ധിച്ച്‌ കേരളത്തിലെ സര്‍ക്കാരും മാധ്യമങ്ങളും അനാവശ്യ ആശങ്ക പരത്തുകയാണെന്ന നിലപാടിലുമാണ്‌ ജയലളിത സര്‍ക്കാര്‍. ഒരു ഡാം തകര്‍ച്ചയുടെ കഥ പറയുന്ന സോഹന്‍ ലാലിന്റെ ഡാം 999 എന്ന ചിത്രം പോലും തമിഴ്‌നാട്ടില്‍ നിരോധിച്ചുകൊണ്ടാണ്‌ മുല്ലപ്പെരിയാര്‍ ഉയര്‍ത്തുന്ന ഭീഷണിയെ അവര്‍ ലഘൂകരിക്കുന്നതും നിസ്സാരമായി തള്ളിക്കളയുന്നതും. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴ്‌നാട്ടില്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഭിന്നത മറന്ന്‌ ഒറ്റക്കെട്ടാണ്‌. ജനങ്ങളും ഐക്യമത്യത്തിലാണ്‌. സിനിമാ താരങ്ങള്‍ ഈ നിലപാടിന്‌ പൂര്‍ണ പിന്തുണയും നല്‍കുന്നു. ഇത്തരത്തില്‍ എല്ലാ മേഖലകളില്‍ നിന്നുമുള്ള പ്രതിരോധമാണ്‌ ഇക്കാര്യത്തില്‍ തമിഴ്‌നാട്‌ ചമച്ചിട്ടുള്ളത്‌.
ഇവിടെ കാവേരി ജലപ്രശ്നത്തില്‍ തമിഴ്‌നാട്‌ സ്വീകരിച്ച പ്രക്ഷോഭത്തിന്റെ മാര്‍ഗ്ഗം ഓര്‍മ്മിക്കേണ്ടതാണ്‌. അന്ന്‌ മുഖ്യമന്ത്രിയായിരുന്ന ജയലളിതയും സിനിമാ താരങ്ങളും അടക്കമുള്ളവര്‍ നിരാഹാര സമരം നടത്തിയാണ്‌ കേന്ദ്രത്തിനെയും കര്‍ണാടക സര്‍ക്കാരിനെയും മുട്ടു കുത്തിച്ച്‌ തങ്ങളുടെ ആവശ്യം നേടിയെടുത്തത്‌.
ഇത്തരം ഒരു കീഴ്‌വഴക്കം അല്ലെങ്കില്‍ വിജയ സമരപാത മുന്നിലുണ്ടായിട്ടും അത്‌ അനുവര്‍ത്തിക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകാതെ പ്രസ്താവനകളില്‍ ഒതുങ്ങുന്നിടത്താണ്‌, ആതിരേ, മുല്ലപ്പെരിയാര്‍ ഡാമിനെക്കാള്‍ ഭീഷണിയാണ്‌ കേരളത്തിന്റെ ഭരണനേതൃത്വമെന്ന അറിവ്‌ ജനങ്ങളുടെ ആശങ്ക പെരുക്കുന്നത്‌. ഈ പ്രശ്നം ഉന്നയിച്ച്‌ ഉമ്മന്‍ചാണ്ടി അടക്കമുള്ള മന്ത്രിമാരും പ്രതിപക്ഷ നേതാവും പാര്‍ട്ടി നേതൃത്വങ്ങളും സിനിമാ താരങ്ങളും സാംസ്കാരിക സാമൂഹിക സാമുദായിക മത നേതാക്കളും പൊതുജനവും ഒറ്റക്കെട്ടായി ഒരു നിരാഹാര സമരത്തിന്‌ തയ്യാറായാല്‍ തമിഴ്‌നാട്‌ സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും കേരളത്തിന്റെ ആവശ്യം പരിഗണിച്ചേ മതിയാകുകയുള്ളൂ. എന്നാല്‍, സമ്മര്‍ദ്ദത്തിന്റെ ഈ സമരമാര്‍ഗ്ഗം, അത്‌ ഗാന്ധിയന്‍ സമര രീതിയായിരുന്നിട്ടുകൂടി അവലംബിക്കാന്‍ തയ്യാറാകാതെ ജനസമ്പര്‍ക്ക പരിപാടി എന്ന പൊളിറ്റിക്കല്‍ കോസ്മെറ്റിക്‌ ഉഡായിപ്പുമായി നാടു തെണ്ടുകയാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
നിരന്തരം ഭൂചലനങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇടുക്കിയില്‍ ഭൂകമ്പം നേരിടാനുള്ള സംവിധാനങ്ങള്‍ അപര്യാപ്തമാണെന്ന സത്യത്തിലേക്ക്‌ പോലും ഉമ്മന്‍ചാണ്ടിയുടെ ശ്രദ്ധ പതിയുന്നില്ല എന്നതാണ്‌ ഇതിലേറെ പ്രതിഷേധാര്‍ഹമായ മറ്റൊരു വാസ്തവം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ രൂപം കൊടുത്ത ദുരന്ത നിവാരണ സേന നിര്‍ജീവമാണിപ്പോള്‍. പത്തുകോടി രൂപയാണ്‌ അന്ന്‌ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ ഇതിനായി നീക്കിവച്ചത്‌. ദേശീയ ദുരന്ത നിവാരണ സേനയിലെ കേഡറ്റുകള്‍ ഡപ്യൂട്ടി കളക്ടറുടെ നേതൃത്വത്തില്‍ റവന്യൂ ജീവനക്കാര്‍, പോലീസ്‌, അഗ്നിശമന വിഭാഗങ്ങള്‍, ആധുനിക വയര്‍ലെസ്‌ സാങ്കേതിക സംവിധാനങ്ങള്‍, നാട്ടുകാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം നല്‍കാനുള്ള വിദഗ്ധര്‍ എന്നിവര്‍ അടങ്ങുന്നതായിരുന്നു ദുരന്ത നിവാരണ സേന. എന്നാല്‍, എല്‍ഡിഎഫ്‌ തുടക്കമിട്ട ഈ സംവിധാനം തുടരാന്‍ യുഡിഎഫ്‌ തയ്യാറായിട്ടില്ല. വണ്ടിപ്പെരിയാര്‍, വാഗമണ്‍, കുമളി, പീരുമേട്‌ മേഖലകളിലെ സ്വകാര്യ ഏലം-തേയില തോട്ടങ്ങളില്‍ നിരവധി ചെറിയ ഡാമുകളുണ്ട്‌. തുടര്‍ച്ചയായുള്ള ഭൂചലനം മുല്ലപ്പെരിയാര്‍, ഇടുക്കി ഡാമുകള്‍ക്കു മാത്രമല്ല ഈ ചെറുകിട ഡാമുകള്‍ക്കും ഭീഷണിയാണ്‌. മുല്ലപ്പെരിയാറും ഇടുക്കിയും തകര്‍ന്നില്ലെങ്കിലും ഈ ചെറുഡാമുകള്‍ ഭൂചലനത്തില്‍ തകര്‍ന്നാല്‍ തന്നെ വന്‍ ദുരന്തമാണ്‌ സംഭവിക്കുക. ഈ യാഥാര്‍ത്ഥ്യങ്ങളെല്ലാം അംഗീകരിച്ച്‌ കേന്ദ്ര സര്‍ക്കാരിനെ കൊണ്ട്‌ കേരളത്തിന്റെ ആവശ്യം അംഗീകരിപ്പിച്ചെടുക്കാനും തമിഴ്‌നാടിനെ അതിലേക്ക്‌ നയിക്കാനും ശക്തമായ പ്രക്ഷോഭം ഉമ്മന്‍ചാണ്ടി തന്നെ നയിക്കേണ്ടതുണ്ട്‌. അതിനുള്ള ധൈര്യം കാണിക്കാത്ത ഓരോ നിമിഷവും കേരളത്തിലെ 30 ലക്ഷം പേരുടെ ജീവനും അഞ്ച്‌ ജില്ലകളുടെ ഭാവിയുമാണ്‌ ഉമ്മന്‍ചാണ്ടി പന്താടുന്നത്‌. മന്ത്രി പി.ജെ.ജോസഫിന്റെ ആത്മാര്‍ത്ഥതപോലും ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിക്കില്ലാത്തത്‌ കേരളത്തിന്റെ, നീക്കുപോക്കില്ലാത്ത ശാപം എന്നേ പറയാനാകൂ.
ആതിരേ,മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ മാറിമാറി വന്ന മുന്നണിഭരണങ്ങളും സുപ്രീം കോടതിയും "ശുംഭന്‍" കളിക്കുകയാണെന്നും തിരിച്ചറിയേണ്ടതുണ്ട്‌.999 വര്‍ഷത്തേയ്ക്കാണ്‌ മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ അന്ന്‌ തിരുവിതാംകൂര്‍ രാജാവായിരുന്ന വിശാഖം തിരുന്നാള്‍ മഹാരജാവ്‌,ഈസ്റ്റ്‌ ഇന്‍ഡ്യാ കമ്പനിയുമായി ഒപ്പിട്ടത്‌.രാജാവിന്‌ വേണ്ടി ദിവാനായിരുന്ന വി.രാമയ്യങ്കാറാണ്‌ യഥാര്‍ത്ഥത്തില്‍ കരാറില്‍ ഒപ്പുവച്ചത്‌.കെ.കെ.കുരുവിള,ജെ.എച്ച്‌.പ്രിന്‍സ്‌,ജെ.സി.ഹാന്നിങ്ങ്ടണ്‍ എന്നിവരായിരുന്നു സാക്ഷികള്‍.ആ കരാറിന്റെ അടിസ്ഥാനത്തില്‍ പണിത ഡാമിന്‌ 50 വര്‍ഷത്തെ ആയുസ്സേ നിര്‍മാതാക്കള്‍ വിഭാവനം ചെയ്തിരുന്നുള്ളു.അപ്പോള്‍ ബക്കി 949 വര്‍ഷത്തെ കാരാര്‍ പാലിക്കാന്‍ ഏതു ഡാമാണ്‌ വേണ്ടത്‌,അല്ലെങ്കില്‍ എന്താണ്‌ മാര്‍ഗം എന്ന്‌ ഒരു ശുംഭനും അന്നു ചോദ്യമുന്നയിച്ചില്ല.രാജഭരണകാലത്ത്‌ അത്തരം 'തറുതലകള്‍' അറുത്തുവീഴപ്പെട്ടെയ്ക്കാം.എന്നാല്‍ ഇ.എം.എസ്‌ മുതല്‍ ഉമ്മന്‍ ചാണ്ടിവരെയുള്ള മുഖ്യമന്ത്രിമാരോ അവരുടെ ജലസേചന മന്ത്രിമാരോ ഈ ചോദ്യം ഉന്നയിക്കാതിരുന്നത്‌ എന്തു കൊണ്ടാണ്‌..?.ഈ ശുംഭത്തരത്തിന്‌ സമാന്തരമായി നീങ്ങുന്നതാണ്‌ സുപ്രീം കോടതിയുടെ നിലപാട്‌.ഒരു വ്യാഴവട്ടമായിട്ടും പരമോന്നത നീതി പീഠത്തിന്‌ മുന്നിലെത്തിയ സമസ്യക്ക്‌ ഇതുവരെ നിയമപരമായ പൂരണം കണ്ടെത്തിയിട്ടില്ലെന്നോര്‍ക്കണം.1800ലധികം ദിവസമായി 'മുല്ലപ്പെരിയാര്‍ സംരക്ഷണ സമിതി'നടത്തുന്ന സമരത്തെ തമസ്ക്കരിച്ച മാന്യന്മാരാണ്‌ ഇന്ന്‌ ഡല്‍ഹിയിലും തിരുവനന്തപുരത്തുമൊക്കെ നിരാഹാരമിരിക്കുന്നതും.ഈ ചതിയന്‍ ചന്തുമാരും ചാണ്ടിയെന്ന അരിങ്ങോടരും ചേരുമ്പോള്‍, ആതിരേ ചതിയുടെ ദൂഷിതവൃത്തം പൂര്‍ത്തിയാവുകയാണ്‌.

Friday, November 25, 2011

ഹർവിന്ദർ സിംഗ് കൈയ്യോങ്ങുമ്പോള്‍

സഹിക്കാനാവാത്ത രീതിയില്‍ ഭരണകൂടവും നേതാക്കന്മാരും അധികാരവര്‍ഗ്ഗവും ഗര്‍വ്വിന്റെയും അഹങ്കാരത്തിന്റെയും അവജ്ഞയുടെയും പാതയില്‍ ചരിക്കുമ്പോള്‍ അവരെ തടഞ്ഞു നിര്‍ത്തി മുഖത്തടിക്കാന്‍ ഇന്ത്യയിലെ പ്രതികരണ മാനസങ്ങള്‍ക്ക്‌ യുവത്വം അവസാനിച്ചിട്ടില്ല എന്നാണ്‌ ഈ സംഭവങ്ങളെല്ലാം വ്യക്തമാക്കുന്നത്‌. അധികാരത്തിന്റെയും സാമ്പത്തിക സൗകര്യങ്ങളുടെയും മറവില്‍ എന്തു തോന്ന്യാസവും കാണിക്കാമെന്ന അഹന്തകള്‍ക്കു നേരെയാണ്‌ ഇത്തരത്തില്‍ ചെരുപ്പുകള്‍ എറിയപ്പെടുന്നതും കൈകള്‍ നീളപ്പെടുന്നതും.
ഈ പ്രതികരണ സ്വഭാവം സംഘബലം ആര്‍ജിച്ചാല്‍ എത്രമാത്രം ഉന്മൂലന ശക്തിയായി മാറുമെന്ന്‌ ചിന്തിക്കേണ്ടത്‌ ഭരണവര്‍ഗ്ഗവും സമ്പന്ന വിഭാഗവും ചൂഷകരുമാണ്‌. ഇനി ഏറെ നാള്‍ എല്ലാ അവമതികളും സഹിച്ച്‌ ദാസ്യഭാവത്തോടെ ജീവിക്കാന്‍ ഇന്ത്യയിലെ ആത്മാഭിമാന ബോധമുള്ള പൗരന്മാരെ കിട്ടുകയില്ല എന്നതിന്റെ കൈയ്യൊപ്പാണ്‌ വ്യാഴാഴ്ച പവാറിന്റെ കവളില്‍ പതിഞ്ഞത്‌.



അഴിമതിയിലും വിലക്കയറ്റത്തിലും പ്രതിഷേധിച്ച്‌ എന്‍സിപി നേതാവും കേന്ദ്ര കൃഷി മന്ത്രിയുമായ ശരത്‌ പവാറിനെ ഹര്‍വിന്ദര്‍ സിംഗ്‌ എന്ന യുവാവ്‌ മുഖത്തടിച്ചതിനെ പ്രധാനമന്ത്രിയടക്കമുള്ള നേതാക്കള്‍ 'അഹമഹമിഹയ' അപലപിക്കുമ്പോള്‍,ആതിരേ, ഇവരെല്ലാം തമസ്കരിക്കാന്‍ ശ്രമിക്കുന്നത്‌ ഇന്ത്യയിലെ സമ്മതിദായകരോടും നികുതിദായകരോടും ഭരണകൂടവും അതിന്റെ മിതശീതോഷ്ണ സൗകര്യങ്ങള്‍ അനുഭവിക്കുന്ന വിഭാഗവും പുലര്‍ത്തുന്ന അവജ്ഞയും അവഗണനയും സൃഷ്ടിക്കുന്ന പൗരപ്രതികരണങ്ങളെയാണ്‌.
ആകാശം മുട്ടെ വളരുന്ന വിലക്കയറ്റവും പണപ്പെരുപ്പവും ഒരുവശത്ത്‌. ബഹുരാഷ്ട്ര മൂലധന മാഫിയകള്‍ക്കായി ഇന്ത്യയുടെ ഈടുവയ്പുകളെയും ഇന്ത്യന്‍ പൗരന്മാരുടെ സ്വാതന്ത്ര്യത്തെയും അടിയറവയ്ക്കുന്ന ഭരണവര്‍ഗ്ഗം മറുവശത്ത്‌. ഇവയ്ക്കിടയില്‍ കിടന്ന്‌ ഞെരിപിരികൊള്ളുന്ന നൂറുകോടി ജനങ്ങളുടെ വികാരവിക്ഷുബ്ധതയുടെ സൂചനയായിട്ടാണ്‌, ആതിരേ, ഞാന്‍ ഹര്‍വിന്ദര്‍ സിംഗിനെ സ്വീകരിക്കുന്നത്‌.
പണപ്പെരുപ്പവും വിലക്കയറ്റവും അഴിമതിയും തടയാന്‍ കഴിയാതെ നോക്കു കുത്തിയായി നില്‍ക്കുന്ന മന്‍മോഹന്‍ മന്ത്രിസഭയ്ക്കെതിരെ ജനകീയ വികാരങ്ങള്‍ ഇത്തരത്തില്‍ ഉയരുമ്പോള്‍ അതിന്‌ അമാന്യത കല്‍പിച്ച്‌ അപലപിക്കുന്ന പ്രതിപക്ഷ നേതാക്കള്‍ ചെയ്യുന്നത്‌, യുപിഎ ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രൂപം കൊള്ളുന്ന ജനകീയ പ്രതിഷേധാഗ്നിയെ കെടുത്തുന്ന രാഷ്ട്രീയ വഞ്ചനയും നിലപാടെടുക്കലുമാണ്‌. ഇവര്‍ ഇങ്ങനെ ചെയ്യുന്നത്‌ ഹര്‍വിന്ദര്‍ സിംഗിന്റെ നടപടിയിലെ അധാര്‍മ്മികതയുടെ പേരിലല്ല മറിച്ച്‌, അടുത്ത ദിവസങ്ങളില്‍ ഇന്ത്യയിലെ പ്രക്ഷുബ്ധ യുവത്വവും സഹികെട്ട നികുതിദായകരും സമ്മതിദായകരും തങ്ങള്‍ക്ക്‌ എതിരെയും തിരിയുമെന്ന ഭയംകൊണ്ടു മാത്രമാണ്‌. ഭരണപക്ഷവും പ്രതിപക്ഷവും കൈകോര്‍ത്ത്‌ പിടിച്ചാണല്ലോ ഇന്ത്യയില്‍ അഴിമതി വളര്‍ത്തുന്നതും വിലക്കയറ്റം സൃഷ്ടിക്കുന്ന സാഹചര്യങ്ങളൊരുക്കുന്നതും.
ശരിയാണ്‌, അഴിമതി ഹിമാലയത്തെക്കാള്‍ ഉയര്‍ന്നു നില്‍ക്കുകയാണ്‌. അണ്ണാഹസാരെയുടെ ഗാന്ധിയന്‍ സമരമാര്‍ഗ്ഗത്തിന്‌ ലഭിച്ച പിന്‍തുണ ഇക്കാര്യത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ ഏത്‌ ദിശയിലാണ്‌ ചിന്തിക്കുന്നത്‌ എന്നതിന്റെ സൂചകങ്ങളായിരുന്നു. അതുകൊണ്ട്‌ തന്നെ അഴിമതിക്കെതിരായ പ്രക്ഷോഭവവും പ്രതികരണവും ശക്തമാക്കേണ്ടതും വ്യാപകമാക്കേണ്ടതും അനിവാര്യമാണ്‌. എന്നാല്‍ നിയമനിര്‍മ്മാണ സഭയുടെ പ്രവര്‍ത്തനങ്ങള്‍ അലങ്കോലപ്പെടുത്തി പ്രതിഷേധം എന്ന പേരില്‍ കോപ്രായങ്ങള്‍ കാണിക്കുന്നതിനെതിരെയും ജനവികാരം ഉണര്‍ന്നു കൊണ്ടിരിക്കുകയാണ്‌. അഴിമതിയുടെയും വിലക്കയറ്റത്തിന്റെയും പേരില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അലമ്പാക്കിക്കൊണ്ടിരിക്കുകയാണ്‌ പ്രതിപക്ഷം. ശക്തമായ നിയമങ്ങള്‍ ഉണ്ടാക്കി അവ നടപ്പിലാക്കി വിലക്കയറ്റത്തെയും പണപ്പെരുപ്പത്തെയും തടഞ്ഞു നിര്‍ത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുകയും ഒരുവേള സര്‍ക്കാരിനെ നിര്‍ബന്ധിക്കുകയും ചെയ്യേണ്ട പ്രതിപക്ഷം ആ പ്രതിജ്ഞാബദ്ധതയില്‍ നിന്ന്‌ തലയൂരി കേവല പ്രകടനങ്ങളില്‍ ഒളിക്കുമ്പോള്‍, ആതിരേ ഇന്ത്യയിലെ പ്രക്ഷുബ്ധ യുവത്വത്തിന്റെ കൈകള്‍ അവരുടെ മുഖത്തിന്‌ നേരെയും ഉയരുന്നുണ്ട്‌. അതു ഭയന്നിട്ടാണ്‌ പവാറിനു നേരെയുണ്ടായ കൈയ്യേറ്റത്തെ ഇവര്‍ അപലപിക്കുന്നത്‌.
ആതിരേ,ശ്രദ്ധിക്കണം. ഇന്ത്യയിലെ റീട്ടെയില്‍ വ്യാപാര മേഖല ബഹുരാഷ്ട്ര കമ്പോള ഭീകരന്മാര്‍ക്ക്‌ തുറന്നു കൊടുത്ത ദിവസമാണ്‌ പവാറിനെതിരെ പ്രതിഷേധത്തിന്റെ കൈ നീണ്ടത്‌. ഓരോ ദിവസവും ഓരോ നയങ്ങളിലൂടെ ഇന്ത്യയുടെ സ്വയംശീര്‍ഷത്വവും ഇന്ത്യന്‍ പൗരന്റെ സ്വാതന്ത്ര്യവും മൂലധന ചൂഷകര്‍ക്കായി തീറെഴുതിക്കൊണ്ടിരിക്കുകയാണ്‌ മന്‍മോഹനും മാഡവും കൂട്ടരും. ഇതിനെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ പ്രതിപക്ഷം അടക്കമുള്ളവര്‍ പരാജയപ്പെടുന്നിടത്താണ്‌ വ്യക്തി തന്റെ വികാരവിക്ഷുബ്ധതയെ, സാഹചര്യം അനുവദിക്കുന്ന രീതിയില്‍ പ്രകടിപ്പിക്കാന്‍ നിര്‍ബന്ധിതനാകുന്നത്‌ അതുകൊണ്ടു തന്നെ ഹര്‍വിന്ദര്‍ സിംഗിന്റെ നടപടിയെ അപലപിക്കാന്‍ ഞാന്‍ തയ്യാറല്ല, ആതിരെ. അണ്ണാഹസാരെ ചോദിച്ച ചോദ്യം തന്നെയാണ്‌ എനിക്കുള്ളതും: "ഒരടിയേ കൊടുത്തുള്ളോ,ഹര്‍വിന്ദറേ.."?.
ആതിരേ, അറിയാം ഒരു കൈയ്യേറ്റത്തിലോ ചെരിപ്പേറിലോ അവസാനിപ്പിക്കാവുന്നതല്ല പവാര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയവും സാമ്പത്തികവുമായ പവര്‍ ഗ്രൂപ്പുകള്‍ നടത്തുന്ന നഗ്നമായ പൗരാവകാശ ലംഘനങ്ങളും ഭരണഘടനാവകാശങ്ങളുടെ അട്ടിമറിയും. ഇത്തരം ശക്തികളെ ജനായത്ത രീതിയില്‍ തന്നെ ഉന്മൂലനം ചെയ്യുമ്പോഴാണ്‌ ജനാധിപത്യം പുഷ്കലമാകുക. പക്ഷേ, മണിപ്പവറും മസില്‍പവറും ഇന്ത്യന്‍ ജനാധിപത്യ ബോധത്തെ ഹൈജാക്‌ ചെയ്തിട്ട്‌ ദശാബ്ദങ്ങളായി. അതുകൊണ്ടു തന്നെ സാമ്പ്രദായികവും മാന്യവും എന്ന്‌ വിവക്ഷിക്കുന്ന ജനാധിപത്യ പ്രതിഷേധ പ്രകടനങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഇന്ന്‌ സാധ്യത ഏറെ ശുഷ്കമാണ്‌. ഇവിടെയാണ്‌ പ്രതികരണത്തിന്റെ യുവത്വവും പ്രതിഷേധത്തിന്റെ നിശ്ചയദാര്‍ഢ്യവും പ്രകടിപ്പിക്കപ്പെടുമ്പോള്‍ അതിനെ ആദരിക്കേണ്ടി വരുന്നതും അംഗീകരിക്കേണ്ടി വരുന്നതും.
അഴിമതിക്കാര്‍ക്കെതിരെയും അഴിഞ്ഞാട്ടക്കാര്‍ക്കെതിരെയും ഇതുപോലെ ഒറ്റപ്പെട്ട പ്രതികരണങ്ങള്‍ ഉയരുന്നത്‌ കാണാതിരുന്നു കൂട. കഴിഞ്ഞയാഴ്ചയാണ്‌ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ടെലികോം മന്ത്രി സുഖ്‌റാമിനെ കോടതി വളപ്പില്‍വെച്ച്‌ ഈ യുവാവ്‌ തന്നെ കൈയ്യേറ്റം ചെയ്തത്‌. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌, ബിജെപി നേതാവ്‌ ലാല്‍കൃഷ്ണ അദ്വാനി, കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന ബി.എസ്‌.യദിയൂരപ്പ, ജമ്മു-കാശ്മീര്‍ മുഖ്യമന്ത്രി ഒമാര്‍ അബ്ദുള്ള, യോഗഗുരു ബാബ രാംദേവ്‌, സുരേഷ്‌ കല്‍മാഡി, ജനാര്‍ദ്ദന്‍ ദ്വിവേദി, അണ്ണാ ഹസാരെ സംഘത്തിലെ അംഗമായ പ്രശാന്ത്‌ ഭൂഷണ്‍, അരവിന്ദ്‌ കെജറിവാള്‍, കേന്ദ്രമന്ത്രി സുഖ്‌റാം, പി.ചിദംബരം തുടങ്ങിയവരെല്ലാം ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ക്ക്‌ ഇരയായതാണ്‌. ഇവര്‍ക്കെതിരെയെല്ലാം പ്രതിഷേധത്തിന്റെ ചെരുപ്പുകളാണ്‌ ഊരിയെറിയപ്പെട്ടത്‌.
എന്നാല്‍, രുചിക ദില്‍ഹോത്ര എന്ന ടെന്നീസ്‌ താരത്തെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന ഹരിയാന മുന്‍ ഡിജിപി എസ്‌.പി.എസ്‌.രത്തോഡിനോടും സൗമ്യയെ ട്രെയിന്‍ യാത്രയ്ക്കിടയില്‍ മാനഭംഗപ്പെടുത്തി കൊന്ന ഗോവിന്ദച്ചാമിക്കെതിരെയും സംഘകൈയ്യേറ്റത്തിന്റെ പ്രതിഷേധമാണ്‌ ഇന്ത്യ കണ്ടത്‌.ആതിരേ, സഹിക്കാനാവാത്ത രീതിയില്‍ ഭരണകൂടവും നേതാക്കന്മാരും അധികാരവര്‍ഗ്ഗവും ഗര്‍വ്വിന്റെയും അഹങ്കാരത്തിന്റെയും അവജ്ഞയുടെയും പാതയില്‍ ചരിക്കുമ്പോള്‍ അവരെ തടഞ്ഞു നിര്‍ത്തി മുഖത്തടിക്കാന്‍ ഇന്ത്യയിലെ പ്രതികരണ മാനസങ്ങള്‍ക്ക്‌ യുവത്വം അവസാനിച്ചിട്ടില്ല എന്നാണ്‌ ഈ സംഭവങ്ങളെല്ലാം വ്യക്തമാക്കുന്നത്‌. അധികാരത്തിന്റെയും സാമ്പത്തിക സൗകര്യങ്ങളുടെയും മറവില്‍ എന്തു തോന്ന്യാസവും കാണിക്കാമെന്ന അഹന്തകള്‍ക്കു നേരെയാണ്‌ ഇത്തരത്തില്‍ ചെരുപ്പുകള്‍ എറിയപ്പെടുന്നതും കൈകള്‍ നീളപ്പെടുന്നതും.
ഈ പ്രതികരണ സ്വഭാവം സംഘബലം ആര്‍ജിച്ചാല്‍ എത്രമാത്രം ഉന്മൂലന ശക്തിയായി മാറുമെന്ന്‌ ചിന്തിക്കേണ്ടത്‌ ഭരണവര്‍ഗ്ഗവും സമ്പന്ന വിഭാഗവും ചൂഷകരുമാണ്‌. ഇനി ഏറെ നാള്‍ എല്ലാ അവമതികളും സഹിച്ച്‌ ദാസ്യഭാവത്തോടെ ജീവിക്കാന്‍ ഇന്ത്യയിലെ ആത്മാഭിമാന ബോധമുള്ള പൗരന്മാരെ കിട്ടുകയില്ല എന്നതിന്റെ കൈയ്യൊപ്പാണ്‌,ആതിരേ വ്യാഴാഴ്ച പവാറിന്റെ കവളില്‍ പതിഞ്ഞത്‌.

Wednesday, November 23, 2011

എറണാകുളത്തെ ( കേരളത്തേയും ) എലിവിഷത്തില്‍ മുക്കിക്കൊല്ലാന്‍ നീക്കം


എറണാകുളം ജില്ലയിലെ ഏഴര ലക്ഷം ഭവനങ്ങളിലും ഇതര സ്ഥാപനങ്ങളിലും ഒരേ ദിവസം 50 ഗ്രാം വീതം എലിവിഷം വച്ചുകൊണ്ടാണ്‌ എലി ഉന്മൂലനത്തിന്‌ ജില്ലാ പഞ്ചായത്ത്‌ തയ്യാറെടുക്കുന്നത്‌.ഇതിന്‌ 40,000 കിലോ ഗ്രാം എലിവിഷം വേണ്ടി വരും.എലിയെ പേടിച്ച്‌ ജില്ലയെ ( കേരളത്തേയും ) കൊല്ലാനുള്ള കുത്സിതശ്രമമാണിത്‌.എറണാകുളം മോഡല്‍ എലിനശീകരണ പദ്ധതി കേരളത്തിലെ മറ്റു ജില്ലകളും പിന്തുടര്‍ന്നാല്‍, അഞ്ച്‌ ലക്ഷം കിലോഗ്രാം എലിവിഷം കൂടി സംസ്ഥാനത്തെ മണ്ണിലും ജലത്തിലും ലയിച്ചു ചേരും.


ആതിരേ,
എലി മുക്ത ജില്ലയാക്കാനുള്ള ശ്രമത്തില്‍ എറണാകുളത്തെ എലിവിഷത്തില്‍ മുക്കി കൊല്ലാന്‍ ജില്ലാ പഞ്ചായത്തിന്റെ നീക്കം.
ജില്ലയിലെ ഏഴര ലക്ഷം ഭവനങ്ങളിലും ഇതര സ്ഥാപനങ്ങളിലും ഒരേ ദിവസം 50 ഗ്രാം വീതം എലിവിഷം വച്ചുകൊണ്ടാണ്‌ എലി ഉന്മൂലനത്തിന്‌ ജില്ലാ പഞ്ചായത്ത്‌ തയ്യാറെടുക്കുന്നത്‌.
കഴിഞ്ഞ മഴക്കാലത്ത്‌ നിരവധിപേര്‍ക്ക്‌ എലിപ്പനി ബാധിക്കുകയും കുറേയേറെ പേര്‍ മരിക്കുകയും ചെയ്തതാണ്‌ എലികള്‍ക്ക്‌ എതിരെ ഇങ്ങനെ ഉന്മൂലനതത്ന്രവുമായി തിരിയാന്‍ ജില്ലാ പഞ്ചായത്തിന്‌ പ്രേരിപ്പിച്ചത്‌.
50 ഗ്രാം വീതം ജില്ലയിലെ എല്ലാ ഭവനങ്ങളിലും സ്ഥാപനങ്ങളിലും ഒരേദിവസം എലി വിഷം വയ്ക്കാന്‍ 40,000 കിലോ ഗ്രാം എലിവിഷം വേണ്ടി വരും. ഇത്രയും എലിവിഷത്തിലൂടെ ജില്ലയെ സമ്പൂര്‍ണ എലിമുക്ത ജില്ലയാക്കാമെന്ന മൂഢചിന്തയിലാണ്‌ ജില്ലാ പഞ്ചായത്ത്‌ അധികൃതരും ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥരും.
എന്നാല്‍, ആതിരേ,എലിയെ പേടിച്ച്‌ ജില്ലയെ ( കേരളത്തേയും ) കൊല്ലാനുള്ള കുത്സിതശ്രമമാണിത്‌. ഇത്രയുമധികം എലിവിഷം വയ്ക്കുന്നതിലൂടെ മനുഷ്യരുടെയും പ്രകൃതിയുടെയും ആരോഗ്യമായിരിക്കും നശിക്കാന്‍ പോകുന്നത്‌.
ആതിരേ,വയ്ക്കുന്ന വിഷമത്രയും എലി തിന്നാലും തിന്നില്ലെങ്കിലും എലി ചത്തായും ചത്തില്ലെങ്കിലും 40000 കിലോഗ്രാം എലിവിഷം ജില്ലയുടെ മണ്ണിലും ജലത്തിലും കലരും. എലിമുക്ത ജില്ല അങ്ങനെ എലിവിഷ സങ്കലന ജില്ലയായി മാറാന്‍ പോവുകയാണ്‌ .
ഏലൂര്‍ മേഖലയില്‍ കരിക്കിന്‍ വെള്ളത്തിലും കോഴിമുട്ടയിലും ഒക്കെ ഡിഡിടിയുടെ അംശം കണ്ടെത്തിയതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. ഇനി എലിവിഷവും ജലത്തിലും ആഹാര വസ്തുക്കളിലും കണ്ടെത്തും. ഇപ്പോള്‍ തന്നെ മലിനീകരണത്തില്‍ സംസ്ഥാനത്ത്‌ മുന്നില്‍ നില്‍ക്കുന്ന ജില്ലയ്ക്ക്‌ ഇത്‌ കൂനിന്മേല്‍ കുരുവായിരിക്കും.
എറണാകുളം മോഡല്‍ എലിനശീകരണ പദ്ധതി കേരളത്തിലെ മറ്റു ജില്ലകളും പിന്തുടര്‍ന്നാല്‍, ആതിരേ, അഞ്ച്‌ ലക്ഷം കിലോഗ്രാം എലിവിഷം കൂടി സംസ്ഥാനത്തെ മണ്ണിലും ജലത്തിലും ലയിച്ചു ചേരും.
വിഢിത്തം നിറഞ്ഞതും പരിസ്ഥിതിക്ക്‌ പ്രഹരമേല്‍പ്പിക്കുന്നതുമാണ്‌ ജില്ലാ പഞ്ചായത്തിന്റെ ഈ എലിനശീകരണ യജ്ഞം. എറണാകുളത്തെ എലികളെ മുഴുവന്‍ ഇങ്ങനെ നശിപ്പിച്ചാലും തൊട്ടടുത്ത ജില്ലകളില്‍ നിന്ന്‌ എലികള്‍ എത്താനുള്ള സാധ്യത വളരെയാണ്‌. അത്രയ്ക്കധികം മാലിന്യങ്ങളാണ്‌ നിരത്തുവക്കത്തും പൊതുസ്ഥലത്തും ഉള്ളത്‌. ജില്ലാ അതിര്‍ത്തികളില്‍ 'എലിമുക്ത മേഖല' എന്ന ബോര്‍ഡ്‌ വച്ചാല്‍ അന്യജില്ലകളില്‍ നിന്ന്‌ എലികള്‍ എത്തുകയില്ല എന്ന്‌ ജില്ലാ പഞ്ചായത്ത്‌ പറയാതിരുന്നത്‌ ഭാഗ്യം.
എലി, അണ്ണാന്‍, മരപ്പട്ടി തുടങ്ങിയവയുടെ മൂത്രത്തിലാണ്‌ എലിപ്പനിക്ക്‌ കാരണമായ ലപ്റ്റോസ്പൈറ ബാക്ടീറിയയുള്ളത്‌. ഈ ജീവികളുടെ മൂത്രം ജലത്തില്‍ പടരുകയും ഈ ജലം ശരീരത്തിലെ മുറിവുകളില്‍ സ്പര്‍ശിക്കുകയും ചെയ്യുമ്പോള്‍ മനുഷ്യശരീരത്തില്‍ എലിപ്പനിയുടെ ബാക്ടീരിയകള്‍ പ്രവേശിക്കുമെന്നാണ്‌ വൈദ്യശാസ്ത്രം പറയുന്ന്‌. വയലുകള്‍ നികത്തുകയും പറമ്പിലെ പണികള്‍ ഉപേക്ഷിക്കുകയും ചെയ്തിട്ടും എലിപ്പനി പടരുന്നുണ്ടെങ്കില്‍ അതിന്‌ കാരണങ്ങള്‍ മറ്റു ചിലതെല്ലാമാണ്‌. അവ ശാസ്ത്രീയമായി കണ്ടെത്തേണ്ടതിന്‌ പകരം ഇല്ലം ചുട്ട്‌ എലിയെ പ്രതിരോധിക്കാനാണ്‌,ആതിരേ, ജില്ലാ ഭരണകൂടത്തിന്റെ വഴിപിഴച്ച നീക്കം.

Tuesday, November 22, 2011

ന്യൂനപക്ഷ ഉന്മൂലനത്തിന്റെ നിണമിറ്റുന്ന ത്രിശൂലവുമായി നരേന്ദ്രമോഡി

ഇന്നും, ഗുജറാത്തില്‍ മോഡിക്കെതിരെ ഒന്നും ശബ്ദിക്കാനാവാത്ത അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്‌ നിലവിലുള്ളത്‌. ഗുജറാത്തിലെ കോടതികള്‍ക്ക്‌ ഇക്കാര്യം നന്നായി അറിയാം. അതുകൊണ്ടാണ്‌ ഇസ്രത്ത്‌ ജഹാന്‍ - ജാവേദ്‌ ഷെയ്ഖ്‌ വ്യാജ ഏറ്റുമുട്ടലിനെക്കുറിച്ച്‌ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന്‌ കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്‌. കീഴ്ക്കോടതി നിയമനടപടികള്‍ക്ക്‌ വിധേയനാകാന്‍ നിര്‍ദ്ദേശിച്ചിട്ടും സുപ്രീംകോടതി മോഡിക്ക്‌ ക്ലീന്‍ ചിറ്റ്‌ നല്‍കി എന്ന വ്യാജ പ്രചാരണം നടത്തിയവര്‍ക്ക്‌ ഇപ്പോള്‍ എന്തു പറയാനുണ്ട്‌ എന്നു കേള്‍ക്കാനും ഇന്ത്യക്ക്‌ താല്‍പര്യമുണ്ട്‌; ഗുജറാത്തിലെ ന്യൂനപക്ഷങ്ങള്‍ക്ക്‌ ആകാംക്ഷയുണ്ട്‌. ഈ കൂട്ടക്കൊലകളിലെല്ലാം നരേന്ദ്രമോഡിക്കുള്ള പങ്ക്‌ സുവദീതമാണ്‌. ഭരണകൂടം നടത്തിയ ഗൂഢാലോചനയുടെ ഏറ്റവും ചോരച്ചൂരു പടര്‍ന്ന ഏടായിരുന്നു 2004 ജൂണ്‍ 15-ന്റേത്‌. വംശവെറിയുടെ ഭീകര സത്വമായി, ന്യൂനപക്ഷ ഉന്മൂലനത്തിന്റെ നിണമിറ്റുന്ന ത്രിശൂലവുമായിട്ടാണ്‌ മോഡി ഇപ്പോഴും ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെയും മതനിരപേക്ഷ സമൂഹത്തിന്റെയും മുന്നില്‍ നില്‍ക്കുന്നത്‌.


ഇസ്രത്ത്‌ ജഹാനും മലയാളിയായ ജാവേദ്‌ ഷെയ്ഖ്‌ എന്ന പ്രാണേഷ്കുമാര്‍ പിള്ളയും ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടത്‌ വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്‌, ആതിരേ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ ജാതിഗര്‍വിന്റേയും മുസ്ലീം ന്യൂനപക്ഷ വൈരാഗ്യത്തിന്റേയും നെറുകിലേറ്റ കനത്ത പ്രഹരമാണ്‌.
നരേന്ദ്ര മോഡിയെ വധിക്കാന്‍ മുംബൈയില്‍ നിന്നെത്തിയ ലെഷ്കര്‍ ഇ തയ്ബ ഭീകരരായിരുന്നു 19 കാരിയായ കോളേജ്‌ വിദ്യാര്‍ത്ഥിനി ഇസ്രത്ത്‌ ജഹാനും ഒപ്പമുണ്ടായിരുന്ന പ്രാണേഷ്‌ കുമാറും അംജത്ത്‌ അലി റാണയും സീഷാന്‍ ജോഹറുമെന്നായിരുന്നു മോഡിയുടെ പോലീസും സംഘപരിവാര്‍ വേതാളങ്ങളും പ്രചരിപ്പിച്ചിരുന്നത്‌. എന്നാല്‍, ഗുജറാത്ത്‌ പോലിസ്‌ അവകാശപ്പെടുന്നതുപോലെ 2004 ജൂണ്‍ 15-ന്‌ അല്ല അതിന്‌ ഒരു ദിവസം മുന്‍പു തന്നെ ഈ നാലുപേരുടെയും ജീവന്‍ വ്യാജ ഏറ്റുമുട്ടലിലൂടെ മോഡിയുടെ, വംശീയ വൈരത്തിന്‌ ചുക്കാന്‍ പിടിച്ച പോലീസുകാര്‍ ചിതറിച്ചു എന്നാണ്‌ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്‌.
"ഏറ്റുമുട്ടലിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചും അതിന്റെ ലക്ഷ്യത്തെക്കുറിച്ചും അന്വേഷണം നടത്തണം, മരണം സംഭവിച്ച യഥാര്‍ത്ഥ സമയവും സ്ഥലവും അന്വേഷണ വിധേയമാക്കണ"മെന്ന്‌ ഹുജറാത്ത്‌ ഹൈക്കോടതി ജസ്റ്റിസുമാരായ ജയന്ത്‌ പട്ടേലും അഭിലാഷ കുമാരിയും വിധിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ " പ്രതികളായ പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കുകയാണ്‌ വേണ്ടതെന്നും " ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്‌ നിരീക്ഷിച്ചു.
ഗുജറാത്തില്‍ മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കെതിരെ ജാതീയ ഉന്മൂലന സിദ്ധാന്തവുമായി മോഡിയും ബിജെപിയും സവര്‍ണ ഫാസിസ്റ്റ്‌ സംഘടനകളും നടത്തിയ രക്തം മരവിപ്പിക്കുന്ന അക്രമങ്ങളുടെ പരമ്പരകളിലെ ഏറ്റവും ക്രൗര്യം നിറഞ്ഞ നിണപരിണതിയാണ്‌, ഇസ്രത്ത്‌ ജഹാന്‍-ജാവേദ്‌ ഷെയ്ഖ്‌ ദുരന്തം .
ആതിരേ,ഗര്‍ഭസ്ഥ ശിശുക്കളെപ്പോലും ത്രിശൂല മുനയില്‍ കൊരുത്തുയര്‍ത്തി അട്ടഹസിച്ച്‌ ഗുജറാത്തില്‍ വംശീയ വിദ്വേഷരാഷ്ട്രീയവും ജാതീയ ഉന്മൂലന തീവ്രവാദവും നടപ്പിലാക്കി കൈകളില്‍ മാത്രമല്ല, ദേഹമാസകലം നിരപരാധികളുടെ ചോരയില്‍ കുളിച്ചു നില്‍ക്കുകയാണ്‌ നരേന്ദ്ര മോഡിയെന്ന നരാധമന്‍. ഗുജറാത്ത്‌ വംശഹത്യയില്‍ നിന്ന്‌ രക്ഷപ്പെടാന്‍ നരേന്ദ്ര മോഡി നടത്തുന്ന ശ്രമങ്ങളുടെയെല്ലാം കഴുത്തൊടിക്കുന്നതാണ്‌ പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സംഭവം നടന്ന അന്നു തന്നെ ഇതൊരു വ്യാജ ഏറ്റുമുട്ടലാണെന്നും ഇസ്രത്ത്‌ ജഹാനും ജാവേദ്‌ ഷെയ്ഖും സുഹൃത്തുക്കളും നിരപരാധികളാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തതാണ്‌. ജാതിക്കോമാളിത്തം തലയ്ക്കു പിടിക്കാത്ത വിവേകങ്ങളെല്ലാം ഒരേസ്വരത്തില്‍ ഈ സംഭവത്തിന്റെ പേരില്‍ നരേന്ദ്രമോഡിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയതുമാണ്‌. എന്നാല്‍, മുസ്ലീം തീവ്രവാദികള്‍ തന്നെ പച്ചയ്ക്ക്‌ ചുട്ടുകൊല്ലാന്‍ ഗൂഢപദ്ധതികള്‍ ആവിഷ്കരിക്കുകയാണെന്ന പെരുങ്കള്ളം പെരുപ്പിച്ചു കാണിച്ച്‌ വര്‍ണ്ണ വെറിയുടെ പതാക വാഹകനായി ഗുജറാത്തില്‍ ഭരണം നടത്തുകയാണ്‌,ഇന്നും മോഡി.
നീണ്ട ഏഴുവര്‍ഷമാണ്‌,ആതിരേ, ജാവേദ്‌ ഷെയ്ഖ്‌ എന്ന പ്രാണേഷ്‌ കുമാറിന്റെയും ഇസ്രത്ത്‌ ജഹാന്റെയും മാതാപിതാക്കള്‍ നീതിക്കായി പോരാടിയത്‌. ആ നിയമയുദ്ധമാണ്‌ ഇപ്പോള്‍ ഒരു വഴിത്തിരിവില്‍ എത്തിയിരിക്കുന്നത്‌. ഇസ്രത്തിന്റെ മാതാവ്‌ ഷമീമ കൗസറും പ്രാണേഷ്‌ കുമാറിന്റെ പിതാവ്‌ ഗോപിനാഥപിള്ളയുമാണ്‌, ഭീകരരെന്ന്‌ മുദ്ര ചാര്‍ത്തി അരുംകൊലയ്ക്കിരയാക്കിയ സ്വന്തം മക്കള്‍ക്ക്‌ നീതി തേടി ഗുജറാത്ത്‌ ഹൈക്കോടതിയെ സമീപിച്ചത്‌.
തനിക്ക്‌ മുസ്ലീം ഭീകരരുടെ സ്ഥിരം ഭീഷണിയുണ്ടെന്ന്‌ വരുത്തി തീര്‍ത്ത്‌ ,ഭീതി നിറച്ച്‌ ഗുജറാത്തി മനസ്സുകളെ തന്റെ വരുതിക്ക്‌ നിര്‍ത്താന്‍ മോഡി ആസൂത്രണം ചെയ്ത നിരവധി വ്യാജ ഏറ്റുമുട്ടലുകളിലൊന്നിലായിരുന്നു ഇസ്രത്ത്‌ ജഹാനും ജാവേജ്‌ ഷെയ്ഖും സുഹൃത്തുക്കളും പോയിന്റ്‌ ബ്ലാങ്കില്‍ തകര്‍ക്കപ്പെട്ടത്‌.
ആതിരേ,രാജ്യത്തും പുറത്തുമുള്ള എല്ലാ മുസ്ലീം ഭീകരവാദികളുടെയും ലക്ഷ്യം താനൊരുത്താണെന്ന്‌ സ്ഥാപിച്ചെടുത്ത്‌ സവര്‍ണ്ണ ഹൈന്ദവ ഭീകര ചേതനകളില്‍ നായക പരിശേഷം സൃഷ്ടിക്കാനായിരുന്നു മോഡി ഇത്തരം കള്ളക്കഥകള്‍ മെനഞ്ഞതും വ്യാജ ഏറ്റുമുട്ടലുകള്‍ നടത്തിച്ചതും. മോഡിയെ കൊല്ലാനെത്തിയ ഭീകരരെന്നു പറഞ്ഞ്‌ 22 പേരെയാണ്‌ 2002 ഒക്ടോബര്‍ മുതല്‍ 2007 വരെ ക്രൈം ബ്രാഞ്ച്‌ ജെസിപി പി.പി.പാണ്ഡേ, ഡിഐജി ഡി.ജി.വന്‍സാര, എസ്പിയായിരുന്ന ജി.എല്‍.സിംഗാര്‍ഡ്‌, എസ്പി എന്‍.കെ.അമീന്‍ ഉള്‍പ്പെടെയുള്ള 21 പോലീസ്‌ ഉദ്യോഗസ്ഥരടങ്ങിയ സംഘം അതിനീചമായി കൊന്നു തള്ളിയത്‌. ഇതില്‍ വന്‍സാരയും അമീനും സൊഹ്‌റാബുദ്ധീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലും സൊഹറാബുദ്ധിന്റെ ഭാര്യ കൗസാര്‍ ബിയെകൊലപ്പെടുത്തിയ കേസിലും പ്രതികളാണ്‌.
മോഡിക്കുവേണ്ടി വ്യാജ ഏറ്റുമുട്ടലുകള്‍ക്ക്‌ രൂപം കൊടുത്ത്‌ നടപ്പിലാക്കിയ കാക്കി ധാരികളായ ഈ ജാതിക്കോമരങ്ങളില്‍ ചിലര്‍ 2007-ല്‍ ജയിലില്‍ അടയ്ക്കപ്പെട്ടതോടെ നരേന്ദ്ര മോഡിയെ തേടി ലഷ്കര്‍ ഇ തയ്ബ, ഹിസ്ബുള്‍ മുജാഹിദിന്‍, അല്‍ഖ്വയ്ദ സംഘാംഗങ്ങള്‍ ആരും ഗുജറാത്തില്‍ എത്തിയിട്ടില്ല എന്നത്‌ അതിതിവിചിത്രമായ അവസ്ഥയാണ്‌. മോഡിയെ സംരക്ഷിച്ചു നിര്‍ത്തിയ ക്രമസമാധാനപാലന രംഗത്തെ ഭീകരന്മാര്‍ ജയിലഴിക്കുള്ളിലായതോടെ ഭീകരരപ്രവര്‍ത്തകര്‍ അവരുടെ ഓപ്പറേഷന്‍ നിര്‍ത്തി വച്ചു എന്ന്‌ വിശ്വസിക്കാന്‍, ആതിരേ, നാം നിര്‍ബന്ധിതരാകുകയാണ്‌ .
ഗോധ്ര സംഭവത്തിന്‌ ശേഷം ഗുജറാത്തില്‍ ഔദ്യോഗിക തലത്തില്‍ നടന്ന ഗൂഢാലോചനയിലൂടെയാണ്‌ മുസ്ലീം ന്യൂനപക്ഷത്തെ ഉന്മൂലനം ചെയ്യാനുള്ള ഫാസിസ്റ്റ്‌ ആക്രമണ പദ്ധതിക്ക്‌ മോഡിയും കൂട്ടരും രൂപം നല്‍കിയത്‌. ഹൈന്ദവ ഫാസിസ്റ്റ്‌ ക്രൂരതയും അധികാരഭ്രാന്തും മൂര്‍ച്ഛിച്ച ഈ സവര്‍ണ പൈശാചികതയുടെ ഇരകള്‍ ആയിരക്കണക്കിനായിരുന്നു. വീടുകള്‍ തീവെച്ച്‌ നശിപ്പിച്ച്‌, സ്ര്തീകളെ പരസ്യമായി ബലാത്സംഗം ചെയ്ത്‌, ത്രിശൂലം കൊണ്ട്‌ ഗര്‍ഭിണികളുടെ വയര്‍ കുത്തികീറി ഗര്‍ഭസ്ഥ ശിശുക്കളെ ശൂലമുനയില്‍ ഉയര്‍ത്തി, മുസ്ലീം പുരുഷന്മാരെ വാളുകൊണ്ട്‌ വെട്ടി, തോക്കുകൊണ്ട്‌ വെടിവച്ചുകൊന്ന്‌ മോഡി സൃഷ്ടിച്ച ഭീകരാവസ്ഥയില്‍ നിന്ന്‌ ഗുജറാത്തും ഇന്ത്യന്‍ മനസ്സും ഇനിയും മുക്തമായിട്ടില്ല. മുസ്ലീം വിദ്വേഷം തെരുവിലിറക്കി നടത്തിയ ഉന്മൂലനത്തിനും വ്യാജ ഏറ്റുമുട്ടലുകള്‍ക്കും എവിടെ നിന്നാണ്‌ ആയുധവും പണവും ലഭിച്ചതെന്നു കൂടി അന്വേഷിച്ചെങ്കില്‍ മാത്രമേ ഗുജറാത്തില്‍ നടമാടിയ രക്തരൂക്ഷിത വംശീയ വിദ്വേഷത്തിന്റെ പിന്നിലെ യഥാര്‍ത്ഥ ശക്തികള്‍ ആരൊക്കെയാണെന്ന്‌ കണ്ടെത്താന്‍ കഴിയുകയുള്ളൂ.
ഇന്നും, ഗുജറാത്തില്‍ മോഡിക്കെതിരെ ഒന്നും ശബ്ദിക്കാനാവാത്ത അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്‌ നിലവിലുള്ളത്‌. ഗുജറാത്തിലെ കോടതികള്‍ക്ക്‌ ഇക്കാര്യം നന്നായി അറിയാം. അതുകൊണ്ടാണ്‌ ഇസ്രത്ത്‌ ജഹാന്‍ - ജാവേദ്‌ ഷെയ്ഖ്‌ വ്യാജ ഏറ്റുമുട്ടലിനെക്കുറിച്ച്‌ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന്‌ കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്‌. കീഴ്ക്കോടതി നിയമനടപടികള്‍ക്ക്‌ വിധേയനാകാന്‍ നിര്‍ദ്ദേശിച്ചിട്ടും സുപ്രീംകോടതി മോഡിക്ക്‌ ക്ലീന്‍ ചിറ്റ്‌ നല്‍കി എന്ന വ്യാജ പ്രചാരണം നടത്തിയവര്‍ക്ക്‌ ഇപ്പോള്‍ എന്തു പറയാനുണ്ട്‌ എന്നു കേള്‍ക്കാനും ഇന്ത്യക്ക്‌ താല്‍പര്യമുണ്ട്‌; ഗുജറാത്തിലെ ന്യൂനപക്ഷങ്ങള്‍ക്ക്‌ ആകാംക്ഷയുണ്ട്‌. ഈ കൂട്ടക്കൊലകളിലെല്ലാം നരേന്ദ്രമോഡിക്കുള്ള പങ്ക്‌ സുവദീതമാണ്‌. ഭരണകൂടം നടത്തിയ ഗൂഢാലോചനയുടെ ഏറ്റവും ചോരച്ചൂരു പടര്‍ന്ന ഏടായിരുന്നു 2004 ജൂണ്‍ 15-ന്റേത്‌.ആതിരേ, വംശവെറിയുടെ ഭീകര സത്വമായി, ന്യൂനപക്ഷ ഉന്മൂലനത്തിന്റെ നിണമിറ്റുന്ന ത്രിശൂലവുമായിട്ടാണ്‌ മോഡി ഇപ്പോഴും ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെയും മതനിരപേക്ഷ സമൂഹത്തിന്റെയും മുന്നില്‍ നില്‍ക്കുന്നത്‌.

Monday, November 21, 2011

കര്‍ഷക ജഡത്തില്‍ ചവിട്ടി ഉമ്മന്‍ചാണ്ടി കൊലവിളി നടത്തുമ്പോള്‍

കാര്‍ഷിക വായ്പ എടുത്തവരല്ല ആത്മഹത്യ ചെയ്ത കര്‍ഷകരെന്ന ഡി.സി.സി പ്രസിഡന്റുമാരുടെ വാദം സാങ്കേതികാര്‍ത്ഥത്തില്‍ ശരിയാകുമ്പോള്‍,ബാങ്കുകള്‍ അനുവര്‍ത്തിക്കുന്ന കര്‍ഷക ദ്രോഹ നിലപാടാണ്‌ തളിര്‍വീശി പടരുന്നത്‌. നാമമാത്ര കര്‍ഷകര്‍ക്കും ഇടത്തരം കര്‍ഷകര്‍ക്കും വായ്പ അനുവദിക്കാത്ത ഷെഡ്യൂള്‍ഡ്‌ ബാങ്കുകളും ന്യൂ ജനറേഷന്‍ ബാങ്കുകളും, വായ്പയെടുത്താല്‍ അവ തിരിച്ചടക്കാത്ത സമ്പന്ന വിഭാഗത്തിന്‌ അതിരില്ലാത്ത സാമ്പത്തിക സഹായങ്ങളാണ്‌ വാഗ്ദാനം ചെയ്യുന്നതും നടപ്പിലാക്കുന്നതും. അതുകൊണ്ട്‌, കാര്‍ഷികേതര ആവശ്യങ്ങളുടെ പേരില്‍ വായ്പയെടുത്ത്‌ ആ തുക കൃഷിയില്‍ മുടക്കാന്‍ നിര്‍ബന്ധിതരാണ്‌ ഇന്ന്‌ കേരളത്തിലെ ഇടത്തരം നാമമാത്ര കര്‍ഷകര്‍. ഉമ്മന്‍ചാണ്ടി ഭരണകൂടത്തിന്റെ കര്‍ഷക വിരുദ്ധ മനോഭാവവും, കര്‍ഷകദ്രോഹ നിലപാടുകളുമാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌.കര്‍ഷകരെ കൊന്നതുംപോരാഞ്ഞിട്ട്‌, അവരുടെ ജഡങ്ങളില്‍ ചവിട്ടിനിന്ന്‌ കൊലവിളി നടത്തുകയുമാണ്‌ ഉമ്മന്‍ ചാണ്ടി




കേരളത്തിന്റെ സുബോധങ്ങളില്‍ വിദ്യുത്സ്ഫുലിംഗം പടര്‍ത്തുന്ന കര്‍ഷക ആത്മഹത്യകളെക്കുറിച്ച്‌ അഭിപ്രായം പറയാന്‍ ആരാണ്‌ ആതിരേ,ഡി.സി.സി പ്രസിഡന്റുമാര്‍ക്ക്‌ അധികാരം നല്‍കിയത്‌?
പാദസേവകരായ ഇത്തരം നപുംസകങ്ങളുടെ വിടുവായിത്തം ,വസ്തുതാപരമായ സത്യമാണെന്ന്‌ കേരളത്തെ ബോദ്ധ്യപ്പെടുത്താന്‍ എന്തിനാണ്‌ ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്‌?
കഴിഞ്ഞ 20 ദിവസത്തിനിടയില്‍ 11 കര്‍ഷകരാണ്‌ കടംകയറി മുടിഞ്ഞ്‌ ആത്മഹത്യ ചെയ്തത്‌. കറുത്തപൊന്നിന്റെ ജില്ല എന്നറിയപ്പെടുന്ന വയനാട്ടിലും കോട്ടയത്തും തൃശൂരും പാലക്കാട്ടും കണ്ണൂരുമുള്ള നിസ്സഹായരായ കര്‍ഷകരാണ്‌ , കഴിഞ്ഞ യു.ഡി.എഫ്‌ ഭരണകാലത്തെ കര്‍ഷക ദുരന്ത ദിനങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ട്‌, ഭരണകൂടത്തിന്റെയും സാമ്പത്തിക സ്ഥാപനങ്ങളുടെയും കിരാതസമ്മര്‍ദ്ദങ്ങള്‍ താങ്ങാനാവാതെ ജീവന്‍ വലിച്ചെറിഞ്ഞത്‌.
ഇവരാരും കാര്‍ഷിക കടംകൊണ്ട്‌ പൊറുതിമുട്ടി ആത്മഹത്യ ചെയ്തതല്ല എന്നാണ്‌,ആതിരേ, വയനാട്‌-കോട്ടയം ഡി.സി.സി പ്രസിഡന്റുമാരുടെ വിദ്ഗ്ദ്ധാഭിപ്രായം. അത്‌ അപ്പാടെ വിഴുങ്ങി, കര്‍ഷക ആത്മഹത്യയ്ക്ക്‌ കാരണമായ സാഹചര്യങ്ങളും, ഭരണപരമായ പരാജയങ്ങളും തമസ്കരിക്കാനാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്‌. വയനാട്ടിലെ കര്‍ഷകരുടെ ആത്മഹത്യ കടക്കെണിമൂലമാണെന്ന കളക്ടറുടെ റിപ്പോര്‍ട്ടും, അതേക്കുറിച്ച്‌ അന്വേഷിക്കാന്‍ നിയോഗിച്ച അഡീഷണല്‍ ചീഫ്‌ സെക്രട്ടറി കെ.ജയകുമാറിന്റെ വിലയിരുത്തലും പകല്‍പോലെ കത്തിനില്‍ക്കുമ്പോഴാണ്‌, ഡി.സി.സി പ്രസിഡന്റുമാരും കേരള മുഖ്യമന്ത്രിയും ശവത്തില്‍ കുത്തി ആനന്ദിക്കുന്നത്‌. 'നക്രോമാനിയ' എന്ന്‌ മന:ശാസ്ത്രകാരന്മാര്‍ വിവക്ഷിക്കുന്ന വൈകൃതത്തിന്റെ ഉടമകളാണ്‌ വെളുത്ത ഖദര്‍ ധരിച്ച ഈ ഡി.സി.സി പ്രസിഡന്റുമാരും, അവരുടെ നേതാവ്‌ ഉമ്മന്‍ചാണ്ടിയുമെന്ന്‌ സന്ദേഹത്തിന്‌ അതീതമായി തെളിയിച്ചുകഴിഞ്ഞു.
ആതിരേ ശ്രദ്ധിക്കണം, കഴിഞ്ഞ അഞ്ചുവര്‍ഷമായി കേരളത്തിന്റെ ഭീതിയുടെ പരിസരത്തുനിന്ന്‌ എങ്ങോ പോയി ഒളിച്ചിരുന്ന കര്‍ഷക ആത്മഹത്യകളാണ്‌, യു.ഡി.എഫ്‌ ഭരണം ആരംഭിച്ചപ്പോള്‍ത്തന്നെ തിരിച്ചെത്തിയിരിക്കുന്നത്‌. എ.കെ.ആന്റണിയും ഉമ്മന്‍ചാണ്ടിയും നേതൃത്വംകൊടുത്ത കഴിഞ്ഞ യു.ഡി.എഫ്‌ ഭരണകാലത്ത്‌ 533 കര്‍ഷകരാണ്‌ കടക്കെണിയില്‍പ്പെട്ട്‌ ജീവതം അവസാനിപ്പിച്ചത്‌. കഴിഞ്ഞ 12 ദിവസത്തെ അനുഭവങ്ങള്‍ ഒരു സൂചികയായി എടുത്താല്‍ ഈ ഭരണം അവസാനിക്കുംമുമ്പ്‌ 10,000 കര്‍ഷകര്‍ക്കെങ്കിലും, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും, ബാങ്കുകളുടെയും, സമാന്തര സാമ്പത്തിക സ്ഥാപനങ്ങളുടെയും കണ്ണില്‍ച്ചോരയില്ലായ്മയ്ക്ക്‌ തങ്ങളുടെ ജീവന്‍ വച്ചുമാറേണ്ടിവരും.
ഈ ദുര്‍മരണങ്ങള്‍ക്ക്‌ മന്‍മോഹന്റെ സര്‍ക്കാരും ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാരും ഒരുപോലെ ഉത്തരവാദികളാണ്‌. വളത്തിന്റെ വില കേന്ദ്ര സര്‍ക്കാര്‍ ഇരട്ടിയാക്കിയപ്പോള്‍, സംസ്ഥാന സര്‍ക്കാര്‍ കര്‍ഷക ദ്രോഹ പരമ്പരയുടെ തുടക്കമായി കൃഷിക്കും ചെറുകിട വ്യവസായങ്ങള്‍ക്കുമുള്ള സൗജന്യ വൈദ്യുതി നിര്‍ത്തലാക്കി. ഇന്ത്യ ഒരു കര്‍ഷക രാജ്യമാണെന്ന്‌ അഭിമാനിക്കുമ്പോഴും, കര്‍ഷക വിരുദ്ധ നയങ്ങളും നടപടികളും ഉളുപ്പില്ലാതെ സ്വീകരിച്ച്‌ ഇന്ത്യയിലാകമാനമുള്ള കര്‍ഷകരെ ശ്വാസംമുട്ടിച്ച്‌ കൊന്നുരസിക്കുകയാണ്‌ കേന്ദ്രം ഭരിക്കുന്ന മന്‍മോഹനും, കേരളം ഭരിക്കുന്ന ഉമ്മന്‍ചാണ്ടിയും.
ഇറക്കുമതി ഉദാരീകരണവും ഉത്പന്നങ്ങള്‍ക്ക്‌ ന്യായവില ഉറപ്പാക്കാനുള്ള ഉത്തരവാദിത്തമില്ലായ്മയുംമൂലം കേരളത്തിലെ നാണ്യവിള കര്‍ഷകര്‍ ഇഞ്ചി, വാഴ തുടങ്ങിയ കൃഷികളിലേയ്ക്ക്‌ ചുവടുമാറിയിരിക്കുകയാണ്‌,ആതിരേ. മുമ്പ്‌ നാണ്യവിളകളില്‍നിന്ന്‌ ലഭിച്ചിരുന്ന വരുമാനം ഇപ്പോള്‍ ലഭിക്കണമെങ്കില്‍ കൂടുതല്‍ സ്ഥലത്ത്‌ ഈ കൃഷി ഇറക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാണ്‌. ഇതിനായി, സ്ഥലം പാട്ടത്തിനെടുത്തും പണം വട്ടിപ്പലിശയ്ക്ക്‌ ബ്ലേഡുകളില്‍നിന്ന്‌ കടംകൊണ്ടുമാണ്‌ കൃഷിയിറക്കിക്കൊണ്ടിരിക്കുന്നത്‌. എന്നാല്‍, കാലാവസ്ഥാ വ്യതിയാനവും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധ നയങ്ങളുംമൂലം ഈ കൃഷിയും കര്‍ഷകരെ ചതിച്ചിരിക്കുകയാണ്‌. ആ ചതി നേരിടാനാകാതെയാണ്‌ ഇപ്പോള്‍ ഏഴോളം കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയംതേടിയിരിക്കുന്നത്‌.
കാര്‍ഷിക വായ്പ എടുത്തവരല്ല ഇവരെന്ന ഡി.സി.സി പ്രസിഡന്റുമാരുടെ വാദം സാങ്കേതികാര്‍ത്ഥത്തില്‍ ശരിയാകുമ്പോള്‍, ബാങ്കുകള്‍ അനുവര്‍ത്തിക്കുന്ന കര്‍ഷക ദ്രോഹ നിലപാടാണ്‌ തളിര്‍വീശി പടരുന്നത്‌. നാമമാത്ര കര്‍ഷകര്‍ക്കും ഇടത്തരം കര്‍ഷകര്‍ക്കും വായ്പ അനുവദിക്കാത്ത ഷെഡ്യൂള്‍ഡ്‌ ബാങ്കുകളും ന്യൂ ജനറേഷന്‍ ബാങ്കുകളും, വായ്പയെടുത്താല്‍ അവ തിരിച്ചടക്കാത്ത സമ്പന്ന വിഭാഗത്തിന്‌ അതിരില്ലാത്ത സാമ്പത്തിക സഹായങ്ങളാണ്‌ വാഗ്ദാനം ചെയ്യുന്നതും നടപ്പിലാക്കുന്നതും. അതുകൊണ്ട്‌, കാര്‍ഷികേതര ആവശ്യങ്ങളുടെ പേരില്‍ വായ്പയെടുത്ത്‌ ആ തുക കൃഷിയില്‍ മുടക്കാന്‍ നിര്‍ബന്ധിതരാണ്‌ ഇന്ന്‌ കേരളത്തിലെ ഇടത്തരം നാമമാത്ര കര്‍ഷകര്‍.
ഇവരെയാണ്‌,ആതിരേ, ദ്രോഹകരമായ നയങ്ങള്‍ ആവിഷ്കരിച്ച്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും, സാമ്പത്തിക സ്ഥാപനങ്ങളും ജപ്തിയുടെ വക്കത്തെത്തിച്ചിരിക്കുന്നത്‌. കിടപ്പാടം ബാങ്കുകാര്‍ ജപ്തി ചെയ്തുകൊണ്ടുപോകുന്നത്‌ കണ്ടുനില്‍ക്കാനും, ജപ്തിമൂലം കുടുംബാംഗങ്ങള്‍ വഴിയിലിറങ്ങുന്നത്‌ സഹിക്കാനും ത്രാണിയില്ലാതെയാണ്‌ നിര്‍ഭാഗ്യവാന്മാരായ ഏഴ്‌ കര്‍ഷകര്‍ ഇതിനിടെ ജീവന്‍ ബലിനല്‍കിയത്‌. ഈ വസ്തുതകള്‍ അറിയില്ല എന്ന മുഖ്യമന്ത്രിയുടെ നാട്യം കേരളത്തിലെ കര്‍ഷകരോടും, പൊതുസമൂഹത്തോടുമുള്ള ഭരണത്തിന്റെ അഹന്തയായിട്ടുതന്നെ വിലയിരുത്തേണ്ടതുണ്ട്‌.
കേരളത്തിലെ സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജനസമ്പര്‍ക്ക പരിപാടിയും, ഓണ്‍ലൈന്‍ സംവിധാനവും ഏര്‍പ്പെടുത്തിട്ടുള്ള മുഖ്യമന്ത്രിക്ക്‌ വയനാട്ടിലേയും കേരളത്തിലെ മറ്റു ജില്ലകളിലേയും കര്‍ഷകരുടെ അവസ്ഥ നന്നായി അറിയാവുന്നതാണ്‌. വയനാട്ടില്‍ ആത്മഹത്യ ചെയ്ത എടവക പഞ്ചായത്തിലെ തോണിച്ചാല്‍ സ്വദേശി ആത്മഹത്യ ചെയ്ത തോപ്പില്‍ ജോസിന്റെ ഭാര്യ കഴിഞ്ഞ ആഗസ്റ്റ്‌ 22ന്‌ തങ്ങള്‍ അനുഭവിക്കുന്ന സാമ്പത്തിക സമ്മര്‍ദ്ദങ്ങളെക്കുറിച്ച്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്‌ വിശദമായ കത്ത്‌ അയച്ചതാണ്‌. ആഗസ്റ്റ്‌ 25നെങ്കിലും ഈ കത്ത്‌ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചിരിക്കണം. എന്നാല്‍, മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ ഇങ്ങനെയൊരു കത്ത്‌ കിട്ടിയതായി ഇതുവരെ ഭാവിക്കുന്നില്ല. ആനി ജോസിന്റെ കത്ത്‌ സമയത്ത്‌ മുഖ്യമന്ത്രി കണ്ടിരുന്നെങ്കില്‍ ആഗസ്റ്റ്‌ ആറാംതീയതി തോപ്പില്‍ ജോസ്‌ വിഷംകഴിച്ച്‌ മരിക്കേണ്ടിവരുമായിരുന്നില്ല. ഉമ്മന്‍ചാണ്ടി ഭരണകൂടത്തിന്റെ കര്‍ഷക വിരുദ്ധ മനോഭാവവും, കര്‍ഷകദ്രോഹ നിലപാടുകളുമാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. എന്നിട്ടാണ്‌,ആതിരേ ആത്മഹത്യ ചെയ്ത കര്‍ഷകര്‍ കാര്‍ഷിക കടം ഉള്ളവരായിരുന്നില്ല എന്ന്‌ ഡി.സി.സി പ്രസിഡന്റുമാരും, ഉമ്മന്‍ചാണ്ടിയും ഉളുപ്പില്ലാതെ പ്രസ്താവനയിറക്കുന്നത്‌. കര്‍ഷകരെ കൊന്നതുംപോരാഞ്ഞിട്ട്‌, അവരുടെ ജഡങ്ങളില്‍ ചവിട്ടിനിന്ന്‌ കൊലവിളി നടത്തുകയുമാണ്‌ ഉമ്മന്‍ ചാണ്ടി .