Tuesday, January 31, 2012

ഇന്റര്‍നെറ്റ്‌ ലോകത്തെ മനുവാദികള്‍


വിക്കിപീഡിയ പോലെയുള്ള വിജ്ഞാനകോശം ഉണ്ടായതും അതിന്‌ ലോകഭാഷയില്‍ പതിപ്പുകള്‍ രൂപംകൊണ്ടതും വിജ്ഞാന വിതരണത്തിന്റെ ഇപ്പോഴുള്ള ജനാധിപത്യ സ്വഭാവം മൂലമാണ്‌. എന്നാല്‍, അമേരിക്ക നടപ്പിലാക്കാന്‍ പോകുന്ന സോപയും പിപയും ഈ സ്വാതന്ത്ര്യത്തെയാണ്‍ഉന്മൂലനം ചെയ്യാന്‍ പോകുന്നത്‌. അറിവിന്റെ സ്വതന്ത്രമായ ഇടങ്ങള്‍ വളച്ചുകെട്ടിയെടുത്ത്‌ വരേണ്യവിഭാഗത്തിനത്‌ സംവരണം ചെയ്യാനും അതിലൂടെ വിജ്ഞാനലോകം ബഹുരാഷ്ട്ര കുത്തകകള്‍ക്കും മൂലധനചൂഷകര്‍ക്കുമായി പിടിച്ചടക്കാനുമാണ്‌ അമേരിക്കയുടെ നീക്കം.


ആതിരേ,വളഞ്ഞ വഴിയിലൂടെ ഇന്റര്‍നെറ്റിന്റെ വായ്മൂടിക്കെട്ടി കുത്തക സ്ഥാപനങ്ങളുടെ വ്യാപാര വാണിജ്യതന്ത്രങ്ങള്‍ക്ക്‌ കൂടുതല്‍ മെച്ചപ്പെട്ട പാതയൊരുക്കാനുള്ള ജുഗുപ്സാവഹമായ നീക്കത്തിലാണ്‌ അമേരിക്ക.
ലോക പോലീസ്‌ ചമഞ്ഞ്‌ വിശ്വമെമ്പാടുമുള്ള വ്യക്തികളുടെ സ്വകാര്യത മുതല്‍ രാഷ്ട്രങ്ങളുടെ സ്വയംശീര്‍ഷത്വം വരെ കഴുകന്റെ ആര്‍ത്തിയോടെ പറന്നിറങ്ങി സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്‌ അങ്കിള്‍ സാം. തങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു വര്‍ഗ്ഗമാണെന്നും അതുകൊണ്ട്‌ 'ഞങ്ങളാകട്ടെയെല്ലാം ഞങ്ങള്‍ക്കാകട്ടെ' എന്ന നീചലാക്കോടെയാണ്‌ യാങ്കികളുടെ പ്രവര്‍ത്തനങ്ങളെല്ലാം. ശീതസമര കാലം അവസാനിക്കുകയും സോവിയറ്റ്‌ യൂണിയന്‍ ഛിന്നഭിന്നമാകുകയും ചെയ്തതോടെ തങ്ങളുടെ അപ്രമാധിത്വവും അധികാരാധിനിവേശവും ലോകജനതയില്‍ അടിച്ചേല്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്‌ അമേരിക്ക. വിവിധ വ്യാപാര കരാറുകളും സൈനിക കരാറുകളും അതിന്റെ കടിഞ്ഞാണുകളാണ്‌. രാഷ്ട്രങ്ങളുടെ സ്വയംപര്യാപ്തതയും ജനാധിപത്യ വളര്‍ച്ചയും തകര്‍ക്കാനായി അവിടങ്ങളിലെ വിഘടന പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിച്ച്‌ ഭീകരവാദികളെ സൃഷ്ടിച്ച്‌ അരാജകത്വം ഉണ്ടാക്കുന്നതും , ആതിരേ, അമേരിക്കയുടെ അധിനിവേശരീതികളുമായി ബന്ധപ്പെട്ട വൃത്തികെട്ട തന്ത്രങ്ങളാണ്‌.
ബൗദ്ധികസ്വത്തവകാശ നിയമത്തിലൂടെ വികസ്വര/ അവികസിത രാഷ്ട്രങ്ങളുടെ സാങ്കേതികവും ശാസ്ത്രീയവും ജനാധിപത്യപരവും വിദ്യാഭ്യാസപരവുമായ വളര്‍ച്ചയെ തടയാനും അവരുടെ സാംസ്കാരികവും പൈതൃകവുമായ ഈടുവയ്പുകള്‍ കവര്‍ന്നെടുക്കാനും നേരത്തെ തന്നെ ശ്രമം ആരംഭിച്ചതാണ്‌. ഇന്ത്യയുടെ സ്വന്തമെന്ന്‌ നാം നൂറ്റാണ്ടുകളോളം അഭിമാനിച്ചിരുന്ന ആയുര്‍വ്വേദ ഔഷധങ്ങളുടെ നിര്‍മ്മാണത്തിലുള്ള പേറ്റന്റ്‌ അമേരിക്കയിലെ വിവിധ ബഹുരാഷ്ട്ര കമ്പനികള്‍ സ്വന്തമാക്കിയത്‌ അങ്ങനെയാണ്‌. തങ്ങളുടെ നീക്കങ്ങളോരോന്നിലൂടേയും ലോകജനതയെ നഗ്നമായി കൊള്ളയടിക്കുന്ന 'ഷൈലോക്കിസ'ത്തിന്റെ ഏറ്റവും അശ്ലീലത നിറഞ്ഞ പ്രദര്‍ശനമാണ്‌ അമേരിക്ക ഇന്ന്‌.
ഇതൊന്നും മതിയാകാഞ്ഞിട്ടാണ്‌, ആതിരേ, സ്വതന്ത്ര വിജ്ഞാനവ്യാപനത്തിനും പങ്കുവയ്ക്കലിനും സ്വതന്ത്ര അഭിപ്രായപ്രകടനത്തിനും സഹയാകമായിട്ടുള്ള സാങ്കേതിക വിദ്യയായ ഇന്റര്‍നെറ്റിനെ വരുതിയിലാക്കാന്‍ പുതിയ നിയമനിര്‍മ്മാണവുമായി യാങ്കി ഭീകരത രംഗത്തെത്തിയിരിക്കുന്നത്‌.
സ്റ്റോപ്പ്‌ ഓണ്‍ലൈന്‍ പൈറസി ആക്ട്‌ (SOPA) പ്രൊട്ടക്ട്‌ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ആക്ട്‌ (PIPA) തുടങ്ങിയ നിയമങ്ങളിലൂടെയാണ്‌ ഇന്റര്‍നെറ്റിന്റെ വായ്മൂടിക്കെട്ടാന്‍ അമേരിക്ക ശ്രമം ആരംഭിച്ചിട്ടുള്ളത്‌.
ഇവ നിയമമായാല്‍, ആതിരേ, ഇന്ന്‌ ഉപയോഗിക്കുന്ന രീതിയില്‍ ഇന്റര്‍നെറ്റ്‌ സ്വതന്ത്രമായി ഉപയോഗിക്കാന്‍ ലോകജനതയ്ക്കുള്ള അവസരവും അവകാശവും ഇല്ലാതാകും. എന്നു മാത്രമല്ല, പകര്‍പ്പവകാശ നിയമത്തിന്റെ പേരില്‍ ഇന്റര്‍നെറ്റില്‍ നിന്ന്‌ വിവരങ്ങള്‍ ഡൗണ്‍ലോഡ്‌ ചെയ്യുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി അവയ്ക്ക്‌ നികുതി ചുമത്തി സാധാരണക്കാരുടെ പോക്കറ്റ്‌ കൊള്ളയടിച്ച്‌ ബഹുരാഷ്ട്ര കമ്പനികളും കുത്തകകളും തങ്ങളുടെ ഖജനാവ്‌ വീര്‍പ്പിക്കുകയും ചെയ്യും. അറിവ്‌ പകര്‍ന്നുകൊടുത്ത്‌ പുതിയ തലമുറയെയും വ്യക്തികളെയും വിജ്ഞാനത്തിന്റെ ലോകത്ത്‌ എത്തിക്കുകയും ചെയ്യേണ്ടത്‌ ജീവിത ധര്‍മ്മമായി കരുതിയിരുന്ന ഒരു കാലഘട്ടമാണ്‌ ഇതോടെ അവസാനിക്കുന്നത്‌. ശൂദ്രന്‌ വേദാദ്ധ്യായനം നിരോധിച്ച മനുവിന്റെ കാലത്തെ വിജ്ഞാനകുത്തക നടപ്പിലാക്കാനാണ്‌ അമേരിക്കയുടെ ഹിഡന്‍ അജണ്ട.
ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ്‌, ആതിരേ, ലോകമെമ്പാടും അലയടിക്കുന്നത്‌. വിക്കിപീഡിയ അതിന്റെ ആമുഖപേജില്‍ പ്രതിഷേധം രേഖപ്പെടുത്തി സേവനം ഒരു ദിവസത്തേക്ക്‌ റദ്ദാക്കിയാണ്‌ പ്രതികരിച്ചത്‌. വിക്കിപീഡിയ ഫൗണ്ടേഷനെ കൂടാതെ ക്രിയേറ്റീവ്‌ കോമണ്‍സ്‌, ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷന്‍, മോസില തുടങ്ങിയ ആഗോള പ്രബലരും കേരളത്തില്‍ മലയാളം, നാലാമിടം, സൈബര്‍ ലോകം, ഡൂള്‍ ന്യൂസ്‌ എന്നിവ അടക്കമുള്ള വെബ്സൈറ്റുകളും ഈ കടന്നുകയറ്റത്തെ അപലപിക്കുകയും അതിനെതിരെ പ്രതിഷേധിക്കുകയും ചെയ്തിട്ടുണ്ട്‌.
പകര്‍പ്പവകാശം (കോപ്പി റൈറ്റ്‌) അല്ല പകര്‍പ്പപേക്ഷ (കോപ്പി ലഫ്റ്റ്‌) ആണ്‌ പുരോഗമനപരമായ ഒരു ഇന്റര്‍നെറ്റ്‌ സമൂഹത്തിന്‌ വേണ്ടത്‌. എങ്കില്‍ മാത്രമേ ഇന്റര്‍നെറ്റിന്‌ ജനാധിപത്യപരമായ ഒരു ഉള്ളടക്കം നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. ഇക്കാര്യത്തില്‍ മുന്നോട്ടു പോകേണ്ടതിന്‌ പകരം പിന്നോട്ട്‌ നടക്കാനാണ്‌ അമേരിക്കയുടെ തീരുമാനം.
ഇന്റര്‍നെറ്റ്‌ ജനകീയമാകുകയും ഡിജിറ്റല്‍ ഉപകരണങ്ങള്‍ സാര്‍വ്വത്രികമാകുകയും ചെയ്തതോടെ പകര്‍പ്പവകാശത്തില്‍ നിന്ന്‌ വരുമാനം ലഭിച്ചിരുന്ന സംഗീത കമ്പനികള്‍ക്കും പ്രസാധകര്‍ക്കും പ്രഹരമേറ്റു എന്നത്‌ ശരിയാണ്‌. പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന അറിവിന്റെ മേഖല പങ്കുവയ്ക്കലിന്റെയും കൂട്ടായ്മയുടേയും മാര്‍ഗങ്ങളിലൂടെ ലോകത്തിലെ സാധാരണ ജനങ്ങള്‍ക്ക്‌ ഇപ്പോള്‍ പ്രാപ്യമാണ്‌. ഈ സാര്‍വ്വജനീനത്വം നശിപ്പിച്ച്‌ കുത്തകകള്‍ക്ക്‌ വീണ്ടും അധീശത്വം നല്‍കാനാണ്‌ അമേരിക്കയുടെ 'സൊപ'യും 'പിപ'യും
അറിയണം വിക്കിപീഡിയ പോലെയുള്ള വിജ്ഞാനകോശം ഉണ്ടായതും അതിന്‌ ലോകഭാഷയില്‍ പതിപ്പുകള്‍ രൂപംകൊണ്ടതും വിജ്ഞാന വിതരണത്തിന്റെ ഇപ്പോഴുള്ള ജനാധിപത്യ സ്വഭാവം മൂലമാണ്‌. എന്നാല്‍, അമേരിക്ക നടപ്പിലാക്കാന്‍ പോകുന്ന സോപയും പിപയും ഈ സ്വാതന്ത്ര്യത്തെയാണ്‍ഉന്മൂലനം ചെയ്യാന്‍ പോകുന്നത്‌. അറിവിന്റെ സ്വതന്ത്രമായ ഇടങ്ങള്‍ വളച്ചുകെട്ടിയെടുത്ത്‌ വരേണ്യവിഭാഗത്തിനത്‌ സംവരണം ചെയ്യാനും അതിലൂടെ വിജ്ഞാനലോകം ബഹുരാഷ്ട്ര കുത്തകകള്‍ക്കും മൂലധനചൂഷകര്‍ക്കുമായി പിടിച്ചടക്കാനുമാണ്‌, ആതിരേ, അമേരിക്കയുടെ നീക്കം.
ഇത്തരം കരിനിയമങ്ങള്‍ അമേരിക്കയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല എന്നതാണ്‌ ഭീഷണമായ വസ്തുത. അമേരിക്കയുടെ സാമ്പത്തികവും സൈനികവുമായ സഹായങ്ങള്‍ സ്വീകരിക്കുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളെ, സമാനസ്വഭാവമുള്ള നിയമങ്ങള്‍ നടപ്പിലാക്കാന്‍ നിര്‍ബന്ധിച്ച്‌ അറിവിന്റെ വ്യാപനം യാങ്കിച്ചെകുത്താന്‍ തടയും, അതിലൂടെ വിജ്ഞാനമുള്ള പൗരന്മാരെ വാര്‍ത്തെടുക്കാനുള്ള ശ്രമങ്ങളെ തളര്‍ത്തിത്തകര്‍ക്കും. വ്യാപാര കരാറുകളിലൂടെ ഇത്തരം അടിമത്തം ഇതിനകം തന്നെ അടിച്ചേല്‍പ്പിച്ചു കഴിഞ്ഞു. ഇനി വിജ്ഞാനവിതരണ മേഖലയെയും കീഴടക്കി അമേരിക്കക്ക്‌ പുറത്തുള്ള ദേശീയതകളെ മുഴുവന്‍ അടിമകളാക്കി ലോകാധിപനാകാനുള്ള നീചമായ നീക്കമാണിത്‌. ഇതിനെതിരെ വിജ്ഞാനത്തിന്റെ ജനാധിപത്യ വിതരണം കാംക്ഷിക്കുന്ന വ്യക്തികളെല്ലാം പ്രതിഷേധവുമായി രംഗത്തെത്തിയേ മതിയാകൂ. ആതിരേ,ജീവശ്വാസംപോലെ അനിവാര്യമാണ്‌ ഇനിവരുന്ന കാലത്തെ സാങ്കേതികവും നവീനവുമായ വിജ്ഞാനബോധം. അത്‌ ഇല്ലാതാക്കാന്‍ അനുവദിച്ചുകൂടാ.

Thursday, January 26, 2012

ശ്വസിക്കുന്ന വായുവിന്‌ നികുതി നല്‍കാന്‍ താങ്കള്‍ ഒരുക്കമാണോ..? അല്ലെങ്കില്‍


ജലമേഖലയിലെ സേവനദാതാവ്‌ എന്ന നിലയില്‍ നിന്ന്‌ സര്‍ക്കാര്‍ പിന്‍വാങ്ങി ജലവിതരണം, ജലവിഭവ പദ്ധതികളുടെ നിര്‍മ്മാണം, നടത്തിപ്പ്‌ എന്നിവയുടെ അവകാശം സ്വകാര്യ മേഖലയ്ക്ക്‌ കൈമാറന്‍ പോകുന്നു.ഭീകരവാദികളെ ഉന്മൂലനം ചെയ്യലാണ്‌ സര്‍ക്കാരിന്റെ അജണ്ടയെങ്കില്‍ ഭരണകൂടഭീകരതയെ അതിന്റെ പ്രഭവസ്ഥാനത്ത്‌ തന്നെ തകര്‍ക്കേണ്ടത്‌ പൗരന്റെ അവകാശവും ധര്‍മവും ഉത്തരവാദിത്തവുമാണ്‌.ആ പ്രതിജ്ഞയാവണം ഈ റിപ്പബ്ലിക്‌ ദിനത്തില്‍ ഓരോപൗരനും എടുക്കേണ്ടത്‌.അതിന്‌ തയ്യറല്ലാത്ത ഭീരുത്വമാണ്‌ നമ്മെ ഭരിക്കുന്നതെങ്കില്‍ ,ഓര്‍ത്തോളൂ ശ്വസിക്കുന്ന വായുവിനായിരിക്കും മന്‍മോഹന്‍ ഇനി നികുതിയേര്‍പ്പെടുത്തുക



ആതിരേ
ഇന്ന്‌ 63-ാ‍ം റിപ്പബ്ലിക്‌ ദിനം.
നീതി-ന്യായ വ്യവസ്ഥകളില്‍ ആരൂഢമുള്ള,
എഴുതപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ ഭരണഘടനയുള്ള
സ്വയംശീര്‍ഷത്വവും,പ്രായപൂര്‍ത്തി വോട്ടവകാശവുമുള്ള
ജനാധിപത്യ റിപ്പബ്ലിക്കാണ്‌ ഭാരതം.
ആ അര്‍ത്ഥത്തില്‍
ആ അര്‍ത്ഥത്തില്‍ മാത്രം മേരി ഭാരത്‌ മഹാന്‍ എന്നു നമുക്ക്‌ പറയാം
പക്ഷെ
സ്വാതന്ത്ര്യത്തിന്റെ 65 വര്‍ഷവും റിപ്പബ്ലിക്കായതിന്റെ 62 വര്‍ഷവും പിന്നിട്ടപ്പോള്‍, നികുതിദായകരും സമ്മതിദായകരുമായ ശതകോടി ഭാരതീയന്റെ അവസ്ഥയെന്താണ്‌..?
120 കോടി പൗരന്മാര്‍.ഇവരില്‍ ഗ്രാമങ്ങളില്‍ പ്രതിദിനം 14.3 രൂപയും നഗരങ്ങളില്‍ 21.6 രൂപയും വരുമാനമില്ലാത്തവര്‍ 41.6 %.ഇവരില്‍ 80.5% ഹിന്ദുക്കള്‍.13.4% മുസ്ലീങ്ങള്‍.2.3% ക്രിസ്ത്യാനികള്‍.1.9% സിഖുകാര്‍.1.8%മറ്റു മതസ്ഥര്‍.0.1% മതമില്ലാത്തവര്‍.
ആഫ്രിക്കയിലെ 26 രാഷ്ട്രങ്ങളിലെ പട്ടിണിക്കാരുടെ എണ്ണത്തെ ഇന്ത്യയിലെ 8 സംസ്ഥാനങ്ങളിലെ പട്ടിണിയനുഭവിക്കുന്നവര്‍ കവച്ചു വയക്കുന്നു..!പോഷകാഹരക്കുറവ്‌ അനുഭവിക്കുന്ന ലോകത്തില്‍ മൂന്നുകുട്ടികളില്‍ ഒരാള്‍ ഇന്ത്യയില്‍ നിന്ന്‌.അഞ്ച്‌ വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളില്‍ 42 ശതമാനവും ആവശ്യത്തിന്‌ ശരീരഭാരമില്ലാത്തവര്‍.58% കുഞ്ഞുങ്ങള്‍ വളര്‍ച്ച മുരടിച്ചവര്‍.ഒരു ലക്ഷം പ്രസവത്തില്‍ 480 മരണം.ജനിക്കുന്ന കുഞ്ഞുങ്ങളില്‍ 1000ത്തില്‍ 47.57 മരണം.15-24 വയസ്‌ പ്രായമുള്ളവരില്‍ 10.5 %വും തൊഴില്‍ രഹിതര്‍.ആകെ ജനസംഖ്യയില്‍ 10% തൊഴില്‍രഹിതര്‍.
ഇത്‌ പശ്ചാത്തല വിവരം
ഇനി നമുക്ക്‌ ന്യൂഡല്‍ഹിയിലേയ്ക്ക്‌ പോകാം
കുടിവെള്ളത്തിനും വൈദ്യുതിക്കും നിയന്ത്രണം ഏര്‍പ്പെടുത്തി മന്‍മോഹന്‍സിംഗ്‌ സര്‍ക്കാര്‍ അതിന്റെ ജനദ്രോഹ നയങ്ങള്‍ക്ക്‌ കൂടുതല്‍ രൗദ്രഭാവം നല്‍കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍. നികുതി നല്‍കി സര്‍ക്കാരിനെ നിലനിര്‍ത്തുകയും വോട്ട്‌ ചെയ്ത്‌ ഇവരെയൊക്കെ അധികാരത്തിലേറ്റുകയും ചെയ്ത ഇന്ത്യയിലെ ശതകോടി സാധാരണക്കാരുടെ കുടിവെള്ളവും വെളിച്ചവും മുട്ടിച്ചുകൊണ്ട്‌ അമേരിക്ക ഉള്‍പ്പെടെയുള്ള ബഹുരാഷ്ട്ര മൂലധന ചൂഷകരുടെ അഞ്ചാമ്പത്തിയാകാനാണ്‌ മന്‍മോഹന്‍സിംഗും മാഡവും എ.കെ.ആന്റണി അടക്കമുള്ള ആദര്‍ശ ധീരന്മാരായ കേന്ദ്രമന്ത്രിമാരും മത്സരിക്കുന്നത്‌.
ഘട്ടം ഘട്ടമായി സേവന മേഖലയില്‍ നിന്ന്‌ ഒഴിവായി സാധാരണക്കാരന്റെ ജീവിതത്തെ സ്പര്‍ശിക്കുന്ന മേഖലകളെല്ലാം വന്‍കിട സ്വകാര്യ കുത്തകകള്‍ക്ക്‌ അടിയറ വച്ചുകൊണ്ട്‌ രാഷ്ട്രത്തിന്റെ സ്വയം ശീര്‍ഷത്വവും ആത്മാഭിമാനവും നിലനില്‍പ്പും വിറ്റു തുലയ്ക്കുകയാണ്‌ മന്‍മോഹന്‍സിംഗ്‌. ഇത്‌ പുതിയ സംഭവമോ അപ്രതീക്ഷിതമായ പരിണതിയോ അല്ല. ഫിനാന്‍സ്‌ മൂലധനത്തിന്റെ കങ്കാണിയായ മന്‍മോഹന്‍സിംഗ്‌ അധികാരത്തിലേറിയ നാളുകളില്‍ തന്നെ , ആതിരേ, വിവേകമുള്ളവര്‍ ഈ അപായാവസ്ഥ ചൂണ്ടിക്കാട്ടിയതാണ്‌. യുപിഎ സര്‍ക്കാരിന്റെ ആദ്യ ടേമില്‍ തന്നെ രാഷ്ട്രത്തെ എങ്ങനെ കുത്തകകള്‍ക്ക്‌ അടിയറ വച്ച്‌ സാധാരണ ജനങ്ങളുടെ ജീവിതം നരകതുല്യമാക്കി മാറ്റുമെന്നതിന്റെ സൂചനകള്‍ വേണ്ടുവോളം ലഭിച്ചതാണ്‌. സാമ്പത്തിക പരിഷ്കരണം എന്ന കേള്‍ക്കാന്‍ സുഖമുള്ള പദങ്ങളുടെ പിന്നില്‍ ഒളിച്ചിരിക്കുന്ന ബഹുരാഷ്ട്ര മൂലധനചൂഷണ താല്‍പര്യങ്ങളെ ത്രിവര്‍ണ്ണ പതാക വിരിച്ച്‌ വരവേല്‍ക്കുകയായിരുന്നു മന്‍മോഹന്‍സിംഗ്‌. എന്നിട്ടും, അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സാമ്പത്തിക മുതലെടുപ്പിന്റെ ഭീഷണമുഖങ്ങള്‍ തിരിച്ചറിഞ്ഞിട്ടും കഴിഞ്ഞ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ 200 സീറ്റ്‌ നല്‍കി കോണ്‍ഗ്രസിനെ ഏറ്റവും വലിയ ഒറ്റകക്ഷിയാക്കി മാറ്റിയതിന്റെ തിരിച്ചടികളാണ്‌ ഇതെല്ലാം.
ഇനി കുടിവെള്ളം കിട്ടണമെങ്കില്‍ വന്‍ വില കൊടുക്കേണ്ട അവസ്ഥയാണ്‌, ആതിരേ, സംജാതമാകാന്‍ പോകുന്നത്‌. ആസൂത്രണ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച വി.കെ.ശുംഗ്ലു കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരം ജലിവതരണ മേഖലയിലെ സകല സേവനങ്ങളും സ്വകാര്യവത്ക്കരിക്കാന്‍ ഒരുങ്ങുകയാണ്‌ മന്‍മോഹന്‍. ജലസേചന-കുടിവെള്ള പദ്ധതികളെല്ലാം ലാഭകരമാക്കണമെന്നും ഗാര്‍ഹിക - കാര്‍ഷിക ജലവിതരണ മേഖലയിലെ മുഴുവന്‍ സബ്സിഡിയും എടുത്തു കളയണമെന്നുമാണ്‌ ശുംഗ്ലു കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പ്രധാന ശിപാര്‍ശ. ദേശീയ ജലനയത്തിന്റെ കരടു രൂപം എന്നു പറഞ്ഞ്‌ അവതരിപ്പിച്ചിട്ടുള്ള ഈ കരിനിയമം ഇന്ത്യയിലെ കോടാനുകോടി ജനങ്ങളുടെ കുടിവെള്ളമാണ്‌ മുട്ടിക്കാന്‍ പോകുന്നത്‌. തൊണ്ട വരണ്ടുണങ്ങി ദാരുണമായി കൊല്ലപ്പെടാനാണ്‌, ആതിരേ ഇന്ത്യയിലെ സാധാരണക്കാരന്റെ വിധിയെന്ന്‌ മന്‍മോഹന്‍സിംഗും കൂട്ടരും നിര്‍ണ്ണയിക്കുകയാണ്‌.
2005-ല്‍ ലോകബാങ്ക്‌ മുന്നോട്ടു വച്ച നിര്‍ദ്ദേശങ്ങളുടെ ചുവടുപിടിച്ചാണ്‌ കരടു രേഖ തയ്യാറാക്കിയിരിക്കുന്നത്‌. ആരോഗ്യ ശുചിത്വാവശ്യങ്ങള്‍ക്കുമായി കുറഞ്ഞ അളവില്‍ വെള്ളം എല്ലാ വീടുകളുടെയും സമീപം ലഭ്യമാക്കണമെന്ന്‌ പറയുന്ന കരടു രേഖയില്‍ പക്ഷേ, അത്‌ നിയമപരമായ അവകാശമായി അംഗീകരിച്ചിട്ടില്ല. അതേസമയം, ജലമേഖലയിലെ സേവനദാതാവ്‌ എന്ന നിലയില്‍ നിന്ന്‌ സര്‍ക്കാര്‍ പിന്‍വാങ്ങണം എന്നാണ്‌ നിഷ്കര്‍ഷ. സര്‍ക്കാര്‍ പിന്‍വാങ്ങി ജലവിതരണം, ജലവിഭവ പദ്ധതികളുടെ നിര്‍മ്മാണം, നടത്തിപ്പ്‌ എന്നിവയുടെ അവകാശം സ്വകാര്യ മേഖലയ്ക്ക്‌ കൈമാറണമെന്നാണ്‌ നിര്‍ദ്ദേശം. ഇത്‌ ഗ്രാമീണ - നഗരമേഖലകളില്‍ കുടിവെള്ളത്തിന്റെ വില വര്‍ദ്ധിപ്പിക്കുമെന്നറിഞ്ഞുകൊണ്ടു തന്നെയാണ്‌ ഇത്തരത്തിലൊരു നിര്‍ദ്ദേശം വച്ചിരിക്കുന്നത്‌. അപ്പോള്‍ ഈ നിയമം നടപ്പിലായാല്‍ ഇന്ത്യയിലെ സാധാരണക്കാരന്‍ കുടിവെള്ളത്തിനുവേണ്ടി നെട്ടോട്ടമോടുന്നത്‌ , ആതിരേ,ഭരണകര്‍ത്താക്കള്‍ക്ക്‌ വിഷയമേ അല്ല എന്നാണ്‌ വായിച്ചെടുക്കേണ്ടത്‌.
ഗാര്‍ഹിക കാര്‍ഷിക മേഖലയില്‍ വെള്ളത്തിനുള്ള സബ്സിഡി എടുത്തു കളയണം എന്നാവശ്യപ്പെടുന്ന ശുംഗ്ലു കമ്മിറ്റി മലിനജലം ശുദ്ധീകരിച്ച്‌ വീണ്ടും ഉപയോഗിക്കുന്ന സ്വകാര്യ വ്യവസായങ്ങള്‍ക്ക്‌ സബ്സിഡിയും പ്രോത്സാഹനവും നല്‍കണമെന്ന്‌ നിര്‍ദ്ദേശിക്കുന്നുണ്ട്‌. മലിനജലം ശുദ്ധീകരിച്ചെടുക്കാനുള്ള സാങ്കേതിക വൈദഗ്ധ്യവും സംവിധാനങ്ങളും ഇന്ന്‌ വന്‍കിട കുത്തകകള്‍ക്കാണുള്ളത്‌. അപ്പോള്‍ സാധാരണക്കാരന്റെ കുടിവെള്ളത്തിന്‌ നികുതി ഏര്‍പ്പെടുത്തി വന്‍കിട കുത്തകകളുടെ ജലവിനിയോഗ പദ്ധതികള്‍ക്കും പരിപാടികള്‍ക്കും പ്രോത്സാഹനം നല്‍കണം എന്ന്‌ ശഠിക്കുമ്പോള്‍ എന്താണ്‌ ഭരണകര്‍ത്താക്കളുടെ മനസ്സിലിരുപ്പെന്ന്‌ ആലോചിച്ചു നോക്കുക.
ഇതിലും ക്രൂരമായ നിര്‍ദ്ദേശങ്ങളും കരട്‌ രേഖയിലുണ്ട്‌. വന്‍കിട ജലപദ്ധതികള്‍ക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്നവരെ പദ്ധതികളുടെ നേട്ടങ്ങളില്‍ പങ്കാളികളാക്കണം എന്ന നിര്‍ദ്ദേശമാണത്‌. ശ്രദ്ധിക്കുക. ഇപ്പോള്‍ തന്നെ വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ പൗരന്‌ ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും കവര്‍ന്നെടുക്കപ്പെട്ട്‌ പാതയോരത്ത്‌ കഴിയേണ്ട ഗതികെട്ട അവസ്ഥയാണുള്ളത്‌. തുടര്‍ന്നും ആ അവസ്ഥ ബീഭത്സമാകുമെന്നല്ലാതെ ശമനമുണ്ടാകുമെന്ന്‌ ആരും പ്രതീക്ഷിക്കേണ്ട. അപ്പോള്‍ കുടിയിറക്കപ്പെടുന്നവരെ പദ്ധതിയുടെ നേട്ടങ്ങളില്‍ ഭാഗഭാക്കാക്കണമെന്ന്‌ പറയുന്നത്‌ തീര്‍ച്ചയായും സമ്പന്ന വിഭാഗത്തിന്‌ അനുകൂലമായ നിലപാടിന്റെ വഞ്ചന നിറഞ്ഞ പദാവലികളാണ്‌. എന്നു മാത്രമല്ല, ഇനി വന്‍കിട ജലപദ്ധതികളില്‍ നിന്ന്‌ കുടിവെള്ളം ലഭിക്കേണ്ടവരില്‍ നിന്ന്‌ അതിന്റെ ചെലവ്‌ വിഹിതം ഈടാക്കണം എന്നും ശുംഗ്ലു നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.
ഇന്ത്യന്‍ ഭരണഘടന അതിന്റെ പൗരന്മാരുടെ ജീവിതം സുരക്ഷിതമാക്കാനും പുരോഗതിയുടെ മുഖ്യധാരയിലേക്ക്‌ അവരെ കൊണ്ടു വരാനും ഏര്‍പ്പെടുത്തിയിരുന്ന ആനുകൂല്യങ്ങള്‍ ഒന്നൊന്നായി കൃപാരഹിതം വെട്ടിമാറ്റുകയാണ്‌ മന്‍മോഹന്‍സിംഗ്‌. ലോകബാങ്കിന്റെയും പാശ്ചാത്യ മൂലധന ശക്തികളുടെയും ദുശാഠ്യങ്ങള്‍ക്ക്‌ വഴങ്ങിയാണ്‌ ,തന്നെ പ്രധാനമന്ത്രിയാക്കിയ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശങ്ങള്‍ ഇത്ര ക്രൂരമായി അദ്ദഹവും കൂട്ടരും കവര്‍ന്നെടുത്തുകൊണ്ടിരിക്കുന്നത്‌. അലിബാബയും 40 കള്ളന്മാരും ഇവരെക്കാളൊക്കെ എത്രയോ മാന്യന്മാരും മാതൃകാ പുരുഷന്മാരും ആയിരുന്നു എന്ന്‌ പൊതുസമൂഹത്തെക്കൊണ്ട്‌ ചിന്തിപ്പിക്കുന്ന നിലയിലാണ്‌ അധികാരത്തിന്റെ മറവിലുള്ള ഭരണഘടനാ ലംഘനവും പൗരാവകാശ ധ്വംസനങ്ങളും. മന്‍മോഹന്‍സിംഗിനോട്‌ സേവന മേഖലയില്‍ നിന്ന്‌ പിന്‍മാറാന്‍ ആവശ്യപ്പെടുന്ന അമേരിക്കയുള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ അവരുടെ പൗരന്മാരുടെ ആരോഗ്യ സാമ്പത്തിക നില ഭദ്രമാക്കാന്‍ സബ്സിഡികള്‍ കൊണ്ട്‌ അനുഗ്രഹിക്കുമ്പോഴാണ്‌ കുടിവെള്ളം പോലും കവര്‍ന്നെടുത്ത്‌ അമേരിക്കയുടെ അഞ്ചാം പത്തിയാകാന്‍ മന്‍മോഹന്‍സിംഗ്‌ ഉളുപ്പില്ലാതെ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. ഈ പോക്ക്‌ രാഷ്ട്രവിരുദ്ധമാണ്‌, ജനവിരുദ്ധമാണ്‌, സാമ്പത്തിക ഭീകരവാദവുമാണ്‌.
ഭീകരവാദികളെ ഉന്മൂലനം ചെയ്യലാണ്‌ സര്‍ക്കാരിന്റെ അജണ്ടയെങ്കില്‍ ഭരണകൂടഭീകരതയെ അതിന്റെ പ്രഭവസ്ഥാനത്ത്‌ തന്നെ തകര്‍ക്കേണ്ടത്‌ പൗരന്റെ അവകാശവും ധര്‍മവും ഉത്തരവാദിത്തവുമാണ്‌.ആ പ്രതിജ്ഞയാവണം ഈ റിപ്പബ്ലിക്‌ ദിനത്തില്‍ ഓരോപൗരനും എടുക്കേണ്ടത്‌.അതിന്‌ തയ്യറല്ലാത്ത ഭീരുത്വമാണ്‌ നമ്മെ ഭരിക്കുന്നതെങ്കില്‍ ,ഓര്‍ത്തോളൂ ശ്വസിക്കുന്ന വായുവിനായിരിക്കും മന്‍മോഹന്‍ ഇനി നികുതിയേര്‍പ്പെടുത്തുക

Tuesday, January 24, 2012

അഴീക്കോട്‌ മാഷിന്റെ ഊഴം കഴിഞ്ഞു; ഇനിയാര്‌..?


കഴിഞ്ഞ അരനൂറ്റാണ്ടിനകം മലയാളി നെഞ്ചേറ്റിയ രണ്ടു സ്വരങ്ങളേയുള്ളൂ. ഒന്ന്‌ ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റേത്‌. രണ്ടാമത്തേത്‌ അഴീക്കോട്‌ മാഷിന്റേത്‌. മനുഷ്യ മനസ്സുകളെ ഭരിക്കുന്നതിന്റെ കലയാണ്‌ പ്രസംഗകല എന്ന പ്ലേറ്റോയുടെ നിരീക്ഷണത്തിന്റെ പര്യായമായ അഴീക്കോട്‌ മാഷിന്റെ അനശ്വര വചസ്സുകളുടെ ലഹരിയില്‍ ശ്രോതഹൃദയങ്ങള്‍ അരയാലിലപോലെ അവിരതസ്പന്ദം കൊണ്ട നിമിഷങ്ങള്‍ എത്രയെത്രയെത്രയാണ്‌..!
ഇനി ഇങ്ങനെ മലയാളിയെ പ്രകോപിപ്പിക്കാനും പ്രചോദിപ്പിക്കാനും സാമൂഹിക ബോധവും പ്രതിബദ്ധതയുമുള്ള ഒരു വ്യക്തിത്വം വര്‍ത്തമാനകാല കേരളത്തില്‍ ഇല്ല എന്നതാണ്‌ അഴീക്കോട്‌ മാഷിന്റെ വിയോഗതീവ്രത വര്‍ദ്ധിപ്പിക്കുന്നത്‌. ആ അര്‍ത്ഥത്തില്‍ ഇനി ആര്‌ എന്ന ചോദ്യം മലയാളി മനസ്സുകളെ പിടിച്ചുലച്ചുകൊണ്ടേയിരിക്കും.





ആതിരേ,കാന്‍സര്‍ ബാധിച്ച അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ സ്റ്റിവാര്‍ട്ട്‌ ജെഹോനോട്ട്‌ ഒലിവര്‍ അല്‍സോപ്‌ മരണത്തിന്‌ മുന്‍പ്‌ നടത്തിയ ഒരു നിരീക്ഷണം ഇങ്ങനെയാണ്‌: "ഉറക്കക്ഷീണമുള്ളവന്‌ ഉറക്കം അനിവാര്യമാണ്‌. അതുപോലെയാണ്‌ മരണാസന്നന്‌ മരണവും. അതിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളെല്ലാം മൗഢ്യവും പ്രയോജനരഹിതവുമായിരിക്കും". അതേ മരണം ജൈവനൈരന്തര്യത്തിലെ അനിവാര്യതയാണ്‌. അത്‌ ഒന്നിന്റെയും അവസാനമല്ല. ജീവിതത്തിന്റെ കൊടിപ്പടം താഴ്ത്താന്‍ മൃത്യുവിന്‌ കഴിയുകയുമില്ല. അതുകൊണ്ട്‌ ഒരു മരണവും അപരിഹാര്യമായ നഷ്ടമാകാന്‍ പാടില്ലാത്തതാണ്‌.
പക്ഷേ, ചില ദേഹവിയോഗങ്ങള്‍ ജീവിച്ചിരിക്കുന്നവരില്‍ കടുത്ത പ്രക്ഷുബ്ധതകള്‍ സൃഷ്ടിക്കാറുണ്ട്‌. വ്യക്തിപരമായ നഷ്ടങ്ങള്‍ ഉണ്ടാക്കുന്ന വേദനയല്ല അത്‌. മറിച്ച്‌ സമൂഹത്തിന്റെ ജീവിതവ്യാപാര രംഗങ്ങളിലെല്ലാം സമര്‍ത്ഥവും സാര്‍ത്ഥകവുമായ ഇടപെടലുകളിലൂടെ അനീതിക്കും അക്രമത്തിനും എതിരായ പ്രതിരോധം ചമയ്ക്കുകയും പൊതുസമൂഹത്തെ ആ ദൗത്യത്തിലേക്ക്‌ വിളിച്ചുണര്‍ത്തുകയും ചെയ്യുന്ന ചില സാന്നിദ്ധ്യങ്ങളുടെ വിയോഗമാണ്‌ നേരത്തെ സൂചിപ്പിച്ചതുപോലുള്ള മാനസിക വിക്ഷോഭങ്ങള്‍ സൃഷ്ടിക്കുന്നത്‌.
ഡോ. സുകുമാര്‍ അഴീക്കോടിന്റെ ദേഹവിയോഗവും അത്തരത്തിലൊരു സംത്രാസമാണ്‌, ആതിരേ സൃഷ്ടിക്കുന്നത്‌. എങ്ങനെ മരിച്ചു എന്നതല്ല എങ്ങനെ ജീവിച്ചു എന്നതാണ്‌ ഒരു വ്യക്തിയുടെ മഹത്വമായി കണക്കാക്കേണ്ടത്‌.ആ ഭൂമികയില്‍ മഹത്വപൂര്‍ണ്ണമായി ജീവിച്ച്‌ സമകാലികര്‍ക്കും പിന്നാലെ വരുന്നവര്‍ക്കും ഒരു മാതൃക അവശേഷിപ്പിച്ചിട്ടാണ്‌ ഡോ. സുകുമാര്‍ അഴീക്കോട്‌ മണ്ണിലേക്ക്‌ മടങ്ങിയത്‌.
ആറര പതിറ്റാണ്ടുകാലം കേരളത്തിന്റെ പൊതുജീവിതത്തില്‍ സാരാംശം നിറഞ്ഞ സാന്നിദ്ധ്യമായി കലഹത്തിന്റെയും കലാപത്തിന്റെയും ക്ഷോഭത്തിന്റെയും പരമ്പരകള്‍ സൃഷ്ടിച്ച്‌ മലയാളിയെ സാമുഹികപ്രതിബദ്ധതയുള്ള ജൈവശക്തിയാക്കി മാറ്റാന്‍ ശ്രമിച്ച നിഷ്ഠാബദ്ധമായ സമര്‍പ്പണമായിരുന്നു അഴീക്കോട്‌ മാഷ്‌. എഴുത്തും പ്രഭാഷണകലയും ഈ ദൗത്യയാത്രയില്‍ അദ്ദേഹത്തിന്റെ പാദുകങ്ങളായിരുന്നു. അഴിമതിക്കും അക്രമത്തിനും അനീതിക്കും എതിരായി മാത്രമല്ല, ഇത്തരം സാമൂഹിക തിന്മകള്‍ക്കെതിരെ പ്രതികരിക്കാത്ത ഭീരുത്വത്തിനെതിരായുള്ള കലഹം കൂടിയായിരുന്നു അഴീക്കോട്‌ മാഷിന്റെ ജീവിതം.
ഖണ്ഡനവിമര്‍ശനത്തിലൂടെ സാഹിത്യത്തിലേക്ക്‌ കടന്നുവന്ന്‌ പിന്നീട്‌ പ്രഭാഷണകലയിലൂടെ വാക്കിന്റെ ചൂണ്ടുവിരല്‍ ചൂണ്ടി മലയാളി മനസ്സുകളെ പിടിച്ചുലച്ച അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സാമൂഹിക പ്രതിബദ്ധതയായിരുന്നു, ആതിരേ, അദ്ദേഹം. ഒരു കോണ്‍ഗ്രസുകാരനായി തുടങ്ങി കമ്യൂണിസ്റ്റ്‌ സഹയാത്രികനായി പരിണമിച്ച അദ്ദേഹത്തിന്റെ സാമൂഹിക സാഹിത്യ ജീവിതം എന്നും സുതാര്യമായിരുന്നു എന്നതാണ്‌ സവിശേഷമായ വസ്തുത. വാക്കായിരുന്നു അദ്ദേഹത്തിന്റെ ആയുധം. അറിവ്‌ അതിന്റെ മൂര്‍ച്ചയും എതിര്‍പ്പാളയത്തിന്റെ ശക്തി വര്‍ദ്ധിക്കും തോറും വാക്കിന്റെ കാഠിന്യവും വര്‍ദ്ധിക്കുമായിരുന്നു. പൊതുസമൂഹത്തിന്റെ ഭൗതികവും ബൗദ്ധികവുമായ ജീവിതത്തെ സ്വാധീനിക്കുന്നവരുടെ സ്വീകാര്യമല്ലാത്ത നിലപാടുകളെയും ആശയങ്ങളെയും കടന്നെതിര്‍ക്കാന്‍ ഒരിക്കലും അഴീക്കോട്‌ അറച്ചു നിന്നിരുന്നില്ല. അതുകൊണ്ടാണ്‌ മഹാകവി ശങ്കരക്കുറുപ്പു മുതല്‍ മോഹന്‍ലാല്‍ വരെയുള്ളവര്‍ അദ്ദേഹത്തിന്റെ നിശിത വിമര്‍ശനത്തിന്‌ വിധേയരായത്‌. കെ.കരുണാകരന്‍ മുതല്‍ കെഎസ്‌യുവിലെ പുതിയ തലമുറയെ വരെ ധാര്‍മ്മികതയുടെയും ഉത്തരവാദിത്തങ്ങളുടെയും സുതാര്യതയുടെയും സത്യസന്ധതയുടെയും തലത്തില്‍ കീറിമുറിച്ച്‌ സത്യങ്ങള്‍ വിളിച്ചു പറയാന്‍, ആതിരേ, അഴീക്കോട്‌ മാഷിന്റെ നാവിനു മാത്രമേ ശക്തിയും ധൈര്യവും ഉണ്ടായിരുന്നുള്ളൂ.
കാല്‍പ്പനിക സാഹിത്യകാരനായി ആശാന്റെ സീതാകാവ്യത്തെ പുനര്‍വായനയ്ക്ക്‌ വിധേയമാക്കി ആരംഭിച്ച സാഹിത്യ ജീവിതത്തില്‍ അക്കാലത്ത്‌ ഉച്ചസൂര്യനെപ്പോലെ ഉദിച്ചു നിന്ന മഹാകവി ജി.ശങ്കരക്കുറുപ്പിനെ വിമര്‍ശിച്ചുകൊണ്ട്‌ കടുത്ത നിലപാടുകളുടെയും സത്യപ്രഖ്യാപനങ്ങളുടെയും അടയാളമിട്ട തന്റേടമായിരുന്നു അഴീക്കോട്‌. ക്ലാസിക്‌ കൃതികളുമായുള്ള ബന്ധത്തില്‍ നിന്ന്‌ ആവാഹിച്ചെടുത്ത പാണ്ഡിത്യം രചനയിലും അദ്ധ്യാപനത്തിലും പ്രഭാഷണത്തിലും അദ്ദേഹത്തെ അനന്യമായ ഒരു സാന്നിദ്ധ്യമായി അടയാപ്പെടുത്തി. അതുകൊണ്ടാണ്‌, ആതിരേ, അദ്ദേഹത്തിന്റെ രചനകളിലും പ്രഭാഷണങ്ങളിലും ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും റസലിന്റെയും വാഗ്ഭടാനന്ദന്റെയും ശ്രീനാരായണ ഗുരുവിന്റെയും തുടങ്ങി സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക്‌ ഉത്തോലകങ്ങളായ ജീവിതങ്ങളുടെ നിറസാന്നിദ്ധ്യം അനുവാചകര്‍ക്കും ശ്രോതാക്കള്‍ക്കും അനുഭവവേദ്യമായത്‌.
അടിയന്തരാവസ്ഥ വരെ കടുത്ത കമ്യൂണിസ്റ്റ്‌ വിരുദ്ധനായിരുന്നു അഴീക്കോട്‌. മനുഷ്യന്‍ അധഃപതിച്ചാല്‍ മൃഗമാകുമെന്നും വീണ്ടും അധപതിച്ചാല്‍ കമ്യൂണിസ്റ്റാകുമെന്നും നിരീക്ഷിച്ച നിശിതമായ കമ്യൂണിസ്റ്റ്‌ വിരോധത്തില്‍ നിന്ന്‌ 70-കളുടെ ഒടുവില്‍ കമ്യൂണിസ്റ്റ്‌ സഹയാത്രികനായ കോണ്‍ഗ്രസുകാരനായി അഴീക്കോട്‌ മാഷ്‌ പരിണമിച്ചു. ഒരു കോണ്‍ഗ്രസുകാരനായി മരിക്കണം എന്നാണ്‌ തന്റെ ആഗ്രഹമെങ്കിലും തന്റെ മരണത്തിനു മുന്‍പ്‌ കോണ്‍ഗ്രസ്‌ മരിക്കുമെന്ന്‌ തുറന്നു പറയാനുള്ള തിരിച്ചറിവും ചങ്കൂറ്റവും അഴീക്കോട്‌ മാഷിന്‌ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സാഹിത്യവിമര്‍ശകനെന്ന നിലയില്‍ ക്ലാസിക്‌ പാരമ്പര്യമാണ്‌ അഴീക്കോട്‌ മാഷിനുണ്ടായിരുന്നത്‌. ആധുനിക-ഉത്തരാധുനിക സാഹിത്യമേഖലയോട്‌ അത്രയ്ക്കൊന്നും ചങ്ങാത്തവും ആഭിമുഖ്യവും ഇല്ലാതിരുന്നതുകൊണ്ടാവാം പില്‍ക്കാലത്ത്‌ പ്രഭാഷണകലയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും കേരളത്തിന്റെ മുക്കിലും മൂലയിലും തന്നിലെ പ്രക്ഷോഭകാരിയുടെ സാന്നിദ്ധ്യം അറിയിക്കുകയും ചെയ്തത്‌.ആതിരേ, കഴിഞ്ഞ അരനൂറ്റാണ്ടിനകം മലയാളി നെഞ്ചേറ്റിയ രണ്ടു സ്വരങ്ങളേയുള്ളൂ. ഒന്ന്‌ ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റേത്‌. രണ്ടാമത്തേത്‌ അഴീക്കോട്‌ മാഷിന്റേത്‌. മനുഷ്യ മനസ്സുകളെ ഭരിക്കുന്നതിന്റെ കലയാണ്‌ പ്രസംഗകല എന്ന പ്ലേറ്റോയുടെ നിരീക്ഷണത്തിന്റെ പര്യായമായ അഴീക്കോട്‌ മാഷിന്റെ അനശ്വര വചസ്സുകളുടെ ലഹരിയില്‍ ശ്രോതഹൃദയങ്ങള്‍ അരയാലിലപോലെ അവിരതസ്പന്ദം കൊണ്ട നിമിഷങ്ങള്‍ എത്രയെത്രയെത്രയാണ്‌..!
ആലസ്യത്തില്‍ ആണ്ട മലയാളി മനസ്സുകളെ ക്ഷോഭത്തിന്റെ വാക്കുകളിലൂടെ എന്നും വിളിച്ചുണര്‍ത്തുകയും മലയാളികള്‍ ഉറങ്ങിയപ്പോഴെല്ലാം ഉറങ്ങാതുണര്‍ന്നിരുന്ന്‌ തിന്മകള്‍ക്കെതിരെ പോരാടുകയും ചെയ്ത അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളായ സാമൂഹിക പ്രതിഭാസമായിരുന്നു സുകുമാര്‍ അഴീക്കോട്‌. കാര്‍ക്കശ്യവും കാല്‍പനീകതയും ഇക്കാര്യത്തില്‍ അദ്ദേഹത്തില്‍ സമഞ്ജസമായി സന്നിവേശിച്ചിരുന്നു. സുതാര്യമായ നിലപാടുകളിലൂടെ എന്നും സമൂഹത്തിലെയും രാഷ്ട്രീയത്തിലെയും സമുദായത്തിലെയും കള്ള നാണയങ്ങള്‍ക്കെതിരെ പൊരുതിയ ആ ധീരനാണ്‌ ഇപ്പോള്‍ ഓര്‍മ്മയായിരിക്കുന്നത്‌. ഇനി ഇങ്ങനെ മലയാളിയെ പ്രകോപിപ്പിക്കാനും പ്രചോദിപ്പിക്കാനും സാമൂഹിക ബോധവും പ്രതിബദ്ധതയുമുള്ള ഒരു വ്യക്തിത്വം വര്‍ത്തമാനകാല കേരളത്തില്‍ ഇല്ല എന്നതാണ്‌ അഴീക്കോട്‌ മാഷിന്റെ വിയോഗതീവ്രത വര്‍ദ്ധിപ്പിക്കുന്നത്‌. ആ അര്‍ത്ഥത്തില്‍ ഇനി ആര്‌ എന്ന ചോദ്യം മലയാളി മനസ്സുകളെ പിടിച്ചുലച്ചുകൊണ്ടേയിരിക്കും. ആ അര്‍ത്ഥത്തില്‍, ആതിരേ അപരിഹാര്യമാണ്‌ ഈ നഷ്ടം.
ആ ദീപ്തസ്മരണകള്‍ക്ക്‌ മുന്‍പില്‍ ഞാനും നമ്രശിരസ്കനാകുന്നു.

Thursday, January 19, 2012

ഇ മെയില്‍ ഐഡി ചോര്‍ത്തല്‍;മുഖ്യമന്ത്രി ഒളിച്ചോടുന്നത്‌ എങ്ങോട്ട്‌..?


ഇക്കാര്യത്തില്‍ മുസ്ലീം ലീഗിന്റെ നിലപാട്‌ നിര്‍ണ്ണായകമാകേണ്ടതായിരുന്നു. എന്നാല്‍, ബാബ്‌റി മസ്ജിദ്‌ തകര്‍ത്ത കാലത്തെ സമുദായ വഞ്ചന തന്നെയാണ്‌ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ഇപ്പോഴും അനുവര്‍ത്തിച്ചിക്കുന്നത്‌. ' മാധ്യമം' വാരികയെ 'അത്തെ ജമാ അത്തെ ഇസ്ലാമിയുടെ പ്രതിനിധിയായി അപലപിക്കുമ്പോള്‍ ലീഗിന്റെ നിലപാട്‌ സംഘപരിവാറിന്റെ മുന്‍വിധികളുമായി സമരസപ്പെടുകയാണ്‌. ലീഗിന്റെ സമ്മര്‍ദ്ദം മൂലമാണ്‌ വിഡ്ഢിത്തം നിറഞ്ഞ പ്രസ്താവനകളിലൂടെ ഭരണകൂടത്തിന്റെ പൗരവിരുദ്ധ നടപടിയെ ലഘൂകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനായത്‌.' മാധ്യമം' വാരികയ്ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കില്ലെന്നാണ്‌ ഒടുവില്‍ പറഞ്ഞത്‌.എന്തിനാണ്‌ ഈ പിന്മാറ്റം? എങ്ങോട്ടേയ്ക്കാണ്‌ മുഖ്യമന്ത്രി ഒളിച്ചോടുന്നത്‌..? ഒന്നു സത്യം. യുഡിഎഫ്‌ ഭരണകാലത്ത്‌ രാഷ്ട്രീയമോ മേറ്റ്ന്തൊക്കെയോ ആയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി പൗരസ്വകാര്യത നിരന്തരം നിരീക്ഷണവിധേയമാക്കുകയാണ്‌. സംഭവിച്ചതിന്റെയെല്ലാം ദര്‍ശനം ഭീഷണമായ ഒരു ഭാവിയിലേക്കാണ്‌. അതാണ്‌, നമ്മെ ഭയപ്പെടുത്തുന്നതും.




ആതിരേ,ഒരു പ്രത്യേക പ്രദേശത്തെ, പ്രത്യേക സമുദായത്തില്‍പ്പെട്ട 258 പേരുടെ ഇ-മെയില്‍ ഐഡി ചോര്‍ത്താന്‍ ആഭ്യന്തരമന്ത്രാലയം ഗൂഢമായി കരുക്കള്‍നീക്കിയത്‌ പുറത്തു കൊണ്ടുവന്ന്‌ 'മാധ്യമം' വാരിക നടത്തിയ പൗരാവകാശ സംരക്ഷണദൗത്യത്തെ, സാമുദായികമായി വേര്‍തിരിച്ചാക്ഷേപിച്ച്‌ സാക്ഷര കേരളമനസ്സുകളില്‍ കുത്തിത്തിരിപ്പുകളുണ്ടാക്കാനും കുന്നായ്മനിറയ്ക്കാനുമുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും ഭരണകൂടകിങ്കരന്മാരുടേയും വിഷലിപ്തമോഹം പൂവണിയില്ല.കാരണം കേരളം പുതുപ്പള്ളിയല്ല,വേങ്ങരയല്ല;വെള്ളരിക്കാപ്പട്ടണവുമല്ല..
No.p3 2444/2011 SB എന്ന നമ്പറില്‍ വകുപ്പു തലത്തിലിറക്കിയ സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാണ്‌ ഉമ്മന്‍ചാണ്ടി ഭരണകൂടം മുസ്ലീം നാമധാരികളായ പൗരന്മാരെ ഇരകളാക്കി അവരുടെ സ്വകാര്യതയിലേയ്ക്ക്‌ നുഴഞ്ഞു കയറാന്‍ ശ്രമിച്ചത്‌. ഈ അപായം പരിഷ്കൃത സമൂഹത്തിന്റെ പ്രതികരണഭൂമികയിലെത്തിച്ച്‌ പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും ജൈവപരിസരം സൃഷ്ടിക്കാന്‍ ശ്രമിച്ച മാധ്യമധര്‍മ്മത്തെ അതിജീവനരാഷ്ട്രീയത്തിന്റെയും അധികാരരാഷ്ട്രീയത്തിന്റെയും ശുഷ്കതയില്‍ വിലയിരുത്തിയാണ്‌ മുഖ്യമന്ത്രിയും സ്തുതിപാഠകരും മാധ്യമം വാരികയ്ക്കെതിരെ ചന്ദ്രഹാസം ഇളക്കുന്നത്‌.
സിമി ബന്ധം ആരോപിച്ചാണ്‌ 258 പേരുടെ ഇ-മെയില്‍ വിശദാംശങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ പോലീസ്‌ നിര്‍ദ്ദേശം നല്‍കിയത്‌. ഇതാണ്‌, ആതിരേ, പ്രശ്നത്തെ സങ്കീര്‍ണ്ണമാക്കിയതും വഷളാക്കിയതും. മുന്‍വിധിയോടെ മുസ്ലീം സമുദായത്തില്‍പ്പെട്ട പത്രപ്രവര്‍ത്തകരടക്കമുള്ള പൊതുപ്രവര്‍ത്തകരെയും സാധാരണ പൗരന്മാരെയും എതിര്‍പാളയത്തിലെത്തിക്കാനുള്ള ഗൂഢരാഷ്ട്രീയ നീക്കമാണ്‌ 'മാധ്യമം' പൊളിച്ചടുക്കിയത്‌. ജനാധിപത്യ ബോധവും പൗരസ്വാതന്ത്ര്യാവബോധവുമുള്ള പൊതുസമൂഹം പ്രതികരണവുമായി രംഗത്തെത്തിയതോടെ ചുവടുമാറ്റി ചവുട്ടി ദുരാരോപണങ്ങള്‍ ഉന്നയിക്കുകയുമാണ്‌ മുഖ്യമന്ത്രി. ഒരു സംസ്ഥാനത്തിന്റെ തലവന്‍ എന്ന നിലയ്ക്ക്‌ മുഖ്യമന്ത്രിയില്‍ നിന്നുണ്ടാകുന്ന പരാമര്‍ശങ്ങള്‍ക്ക്‌ ഏറെ ഗൗരവവും പ്രാധാന്യവുമുണ്ട്‌. അതുമറന്ന്‌ വൈരനിര്യാതനരാഷ്ട്രീയത്തിന്റെ വക്താവായി മാറുകയായിരുന്നു ഉമ്മന്‍ചാണ്ടി.
നിരോധിക്കപ്പെട്ടതും രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി ആരോപണവുമുള്ള സ്റ്റുഡന്റ്സ്‌ ഇസ്ലാമിക്‌ മൂവ്മെന്റ്‌ ഓഫ്‌ ഇന്ത്യ (സിമി )യുമായി ബന്ധപ്പെടുത്തി കുറെയധികം മുസ്ലീങ്ങളെ സമൂഹമധ്യേ ചോദ്യചിഹ്നങ്ങളാക്കുമ്പോള്‍ തീര്‍ച്ചയായും ഭരണകൂടത്തിന്‌ രഹസ്യമായ ചില അജണ്ടകളും രാഷ്ട്രീയമായ നീചലക്ഷ്യങ്ങളുമുണ്ടായിരിക്കും. അവയെല്ലാമാണ്‌ ഈ ദിവസങ്ങളില്‍ മറ നീക്കി പുറത്തു വന്നുകൊണ്ടിരിക്കുന്നത്‌.
ഇ-മെയില്‍ ഐഡി വിശദാംശങ്ങള്‍ അന്വേഷിക്കാന്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ സിമി ബന്ധം എന്ന പരാമര്‍ശം ഉണ്ടായത്‌ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ നോട്ടപ്പിശകാണെന്ന്‌ പറഞ്ഞ്‌ പ്രശ്നം ലഘൂകരിക്കാനും ചര്‍ച്ചകളുടെ ഗതി തിരിച്ചു വിടാനുമാണ്‌ ബുധനാഴ്ച നടത്തിയ പത്രസമ്മേളനത്തിലൂടെ മുഖ്യമന്ത്രി ശ്രമിച്ചത്‌. അതീവ "രഹസ്യസ്വഭാവമുള്ളതും രാജ്യസുരക്ഷയെ ബാധിക്കുന്നതുമായ " വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണത്തിന്‌ ഉത്തരവിട്ട ഒരു മുതിര്‍ന്ന പോലീസ്‌ ഓഫീസര്‍ക്ക്‌ ക്ലറിക്കല്‍ മിസ്റ്റേക്ക്‌ ഉണ്ടായി എന്ന്‌ ഉമ്മന്‍ചാണ്ടിയെപ്പോലെയുള്ള ഒരാള്‍ പറയുമ്പോള്‍, ആതിരേ, അത്‌ രമേശ്‌ ചെന്നിത്തലപോലും വിശ്വസിക്കുകയില്ലെന്നുറപ്പ്‌. . എങ്കിലും കത്തിപ്പടരുന്ന പൊതുസമൂഹ വിവേകത്തില്‍ എരിഞ്ഞമരുന്ന ഭരണകൂടത്തിന്റെ ദുഷ്ടലാക്കുകള്‍ എരിഞ്ഞമരുന്നത്‌ കണ്ടപ്പോഴുണ്ടായ വിഭ്രാന്തിയില്‍ മുഖ്യമന്ത്രിയില്‍ നിന്നുണ്ടായ ആദ്യപ്രതികരണങ്ങളായിരുന്നു അത്‌. വേറൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പിനുണ്ടായ അടിസ്ഥാനപരമായ സമീപനപാളിച്ചയെ ഒരു ഉദ്യോഗസ്ഥന്റെ നോട്ടക്കുറവാക്കി ചിത്രീകരിച്ച്‌ പ്രശ്നത്തിന്റെ പ്രഹരമേഖലയില്‍ നിന്ന്‌ രക്ഷപ്പെടാനുള്ള മൂഢശ്രമമാണ്‌ മുഖ്യമന്ത്രിയില്‍ നിന്നുണ്ടായിട്ടുള്ളത്‌.
സാധാരണയായി നടക്കുന്ന പോലീസന്വേഷണമായി ഇ മെയില്‍ ചോര്‍ത്തലിനെ അവതരിപ്പിച്ചപ്പോള്‍ സ്തോഭജനകമായൊരു വാസ്തവമാണ്‌ തുറന്ന്‌ കാണിക്കപ്പെട്ടത്‌. യുഡിഎഫ്‌ അധികാരത്തിലേറിയതിനുശേഷം വ്യക്തികളുടെ സ്വകാര്യതയിലേയ്ക്ക്‌ ഒളിഞ്ഞു നോട്ടം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു എന്നാണ്‌ മുഖ്യമന്ത്രി സ്ഥാപിച്ചിരിക്കുന്നത്‌. ഒരു ജനാധിപത്യ ഭരണക്രമത്തില്‍, സാക്ഷര സമൂഹത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്‌ കേരളത്തില്‍ നടക്കുന്നത്‌ എന്നര്‍ത്ഥം. 1984 എന്ന നോവലില്‍ ജോര്‍ജ്‌ ഓര്‍വല്‍ പറഞ്ഞുവെച്ചത്‌ അക്ഷരം പ്രതി നടപ്പിലാക്കപ്പെടുകയാണിവിടെ. പൗരന്റെ ഓരോ ചലനവും ഉദീരണവും ഭരണകൂടം നിരന്തരനിരീക്ഷണത്തിന്‌ വിധേയമാക്കിക്കഴിഞ്ഞു എന്ന പേടിപ്പെടുത്തുന്ന അവസ്ഥയാണ്‌ കേരളത്തിലിപ്പോളുള്ളത്‌. ഭരണകൂടത്തിന്റെ അധികാരാധിനിവേശത്തിന്റെ കുടിലത നിറഞ്ഞ ഈ നീക്കം ജനാധിപത്യത്തില്‍ ആണയിടുന്ന, ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ വിശ്വസിക്കുന്ന ഉമ്മന്‍ചാണ്ടിയെപ്പോലെയുള്ള ഒരു ഭരണകര്‍ത്താവിന്‌ ഭൂഷണമാണോ, ആതിരേ?
ഈ 258 പേരുടെ പേരുവിവരം വെളിപ്പെടുത്തിക്കൊണ്ട്‌ 'മാധ്യമം ' വാരിക സാമുദായിക സ്പര്‍ധ സൃഷ്ടിക്കുകയാണെന്ന്‌ മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോള്‍, വാരികയിലെ റിപ്പോര്‍ട്ട്‌ ഏത്‌ സമുദായത്തെയാണ്‌ വെല്ലുവിളിക്കുന്നതും ചോദ്യം ചെയ്യുന്നതുമെന്ന്‌ വിശദീകരിക്കാന്‍ മുഖ്യമന്ത്രിക്ക്‌ ഉത്തരവാദിത്തമുണ്ട്‌. ഭരണകൂടവും പൗരന്മാരും തമ്മിലുള്ള പാരസ്പര്യത്തില്‍ വിവേകമുള്ള ഭരണകര്‍ത്താക്കള്‍ ഒരിക്കലും അനുവര്‍ത്തിക്കാന്‍ പാടില്ലാത്ത പൗരവിരുദ്ധതയാണ്‌ മാധ്യമം അതിന്റെ റിപ്പോര്‍ട്ടിലൂടെ പുറത്തു കൊണ്ടുവന്നത്‌. അതിനെ സമുദായ സ്പര്‍ധയാക്കി ചിത്രീകരിച്ച്‌ വെള്ളം കലക്കി മീന്‍ പിടിക്കാനാണ്‌ മുഖ്യമന്ത്രി ശ്രമിക്കുന്നത്‌.
ഇക്കാര്യത്തില്‍ മുസ്ലീം ലീഗിന്റെ നിലപാട്‌ നിര്‍ണ്ണായകമാകേണ്ടതായിരുന്നു. എന്നാല്‍, ബാബ്‌റി മസ്ജിദ്‌ തകര്‍ത്ത കാലത്തെ സമുദായ വഞ്ചന തന്നെയാണ്‌ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ഇപ്പോഴും അനുവര്‍ത്തിച്ചിക്കുന്നത്‌. ' മാധ്യമം' വാരികയെ 'അത്തെ ജമാ അത്തെ ഇസ്ലാമിയുടെ പ്രതിനിധിയായി അപലപിക്കുമ്പോള്‍ ലീഗിന്റെ നിലപാട്‌ സംഘപരിവാറിന്റെ മുന്‍വിധികളുമായി സമരസപ്പെടുകയാണ്‌. ലീഗിന്റെ സമ്മര്‍ദ്ദം മൂലമാണ്‌ വിഡ്ഢിത്തം നിറഞ്ഞ പ്രസ്താവനകളിലൂടെ ഭരണകൂടത്തിന്റെ പൗരവിരുദ്ധ നടപടിയെ ലഘൂകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനായത്‌.' മാധ്യമം' വാരികയ്ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കില്ലെന്നാണ്‌ ഒടുവില്‍ പറഞ്ഞത്‌.എന്തിനാണ്‌ ഈ പിന്മാറ്റം? എങ്ങോട്ടേയ്ക്കാണ്‌ മുഖ്യമന്ത്രി ഒളിച്ചോടുന്നത്‌..? ഒന്നു സത്യം. യുഡിഎഫ്‌ ഭരണകാലത്ത്‌ രാഷ്ട്രീയമോ മേറ്റ്ന്തൊക്കെയോ ആയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി പൗരസ്വകാര്യത നിരന്തരം നിരീക്ഷണവിധേയമാക്കുകയാണ്‌. സംഭവിച്ചതിന്റെയെല്ലാം ദര്‍ശനം ഭീഷണമായ ഒരു ഭാവിയിലേക്കാണ്‌. അതാണ്‌, ആതിരേ, നമ്മെ ഭയപ്പെടുത്തുന്നതും.

Wednesday, January 18, 2012

ഇ-മെയില്‍ ഐഡി:ഉമ്മന്‍ ചാണ്ടി ‘ ബിഗ് ബ്രദര്‍ ‘ ചമയുമ്പോള്‍....


കറതീര്‍ന്ന വര്‍ഗ്ഗീയ മുന്‍വിധിയാണ്‌ ആഭ്യന്തരവകുപ്പിനുള്ളതെന്ന്‌ വ്യക്തം.എന്നിട്ടും പ്രതികരിക്കാന്‍ മുസ്ലീം ലീഗിനോ കുഞ്ഞാലിക്കുട്ടിക്കോ മനസ്സില്ല. ഈ സാഹചര്യത്തിലാണ്‌ ഇത്തരമൊരിടപെടലിന്റെ സാഹചര്യവും അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ബുദ്ധികേന്ദ്രങ്ങളും അന്വേഷണ വിധേയമാകുന്നത്‌. ആരുടെ താല്‍പര്യ പ്രകാരം, ആരുടെ നിര്‍ദ്ദേശമനുസരിച്ചാണ്‌ ഇങ്ങനെ ഒരു ലിസ്റ്റ്‌ തയ്യാറാക്കിയതെന്ന്‌ പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടിക്കൊപ്പം കുഞ്ഞാലിക്കുട്ടിക്കും ബാധ്യതയുണ്ട്‌. ശ്രദ്ധിക്കണം പെണ്‍വാണിഭം, മണലൂറ്റ്‌, ഭൂമാഫിയ, വിദ്യാഭ്യാസ മാഫിയ, ലോട്ടറി മാഫിയ തുടങ്ങി വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ഒരാളെ പോലും കര്‍ശനനിരീക്ഷണത്തിന്‌ വിധേയമാക്കാത്തപ്പോഴാണ്‌ മുസ്ലീം സമുദായത്തില്‍പ്പെട്ടവരെ മാത്രം 'ഇയര്‍മാര്‍ക്ക്‌' ചെയ്തിരിക്കുന്നത്‌.


ആതിരേ,അതീവ ഗുരുതരവും അപായകരവുമായ ഭൂമികയിലാണ്‌ ഉമ്മന്‍ചാണ്ടിയുടെ ഇപ്പോഴത്തെ സ്ഥാനം. ജനാധിപത്യ മര്യാദകളെല്ലാം ലംഘിച്ചും പൗരന്റെ വ്യക്തി സ്വാതന്ത്ര്യം തച്ചുതകര്‍ത്തും വര്‍ഗ്ഗീയതമുറ്റിയ ഭരണകൂടഭീകരതയ്ക്കാണ്‌ ഉമ്മന്‍ചാണ്ടി ചുക്കാന്‍ പിടിക്കുന്നത്‌.
പാര്‍ലമെന്റ്‌ അംഗവും ലീഗ്‌ നേതാക്കളും പത്രപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും പ്രഫഷണലുകളും എഴുത്തുകാരും സാധാരണക്കാരും അടങ്ങുന്ന 258 മുസ്ലീങ്ങളുടെ ഇ-മെയിലില്‍ ചോര്‍ത്തി നടത്തുന്ന ഭരണകൂട ഇടപെടല്‍, നരേന്ദ്രമോഡി പ്രതിനിധാനം ചെയ്യുന്ന വര്‍ഗ്ഗീയ വിപത്തിനെയും സവര്‍ണഫാസിസ്റ്റ്‌ വേതാളങ്ങളുടെ ന്യൂനപക്ഷ ഉന്മൂലനതന്ത്രങ്ങളെയും നാണംകെടുത്തുന്നതാണ്‌. കേരള ചരിത്രത്തില്‍ ആദ്യമായിട്ടാണ്‌ ഒരു ഭരണകൂടം പൗരന്മാരെ വിഭജിച്ച്‌ അവരുടെ സ്വകാര്യതയിലേയ്ക്ക്‌ അധികാരത്തിന്റെ ഗര്‍വ്വിലിങ്ങനെ ഒളിഞ്ഞു നോക്കുന്നത്‌; നുഴഞ്ഞു കയറുന്നത്‌.
കഴിഞ്ഞ നവംബര്‍ മൂന്നിന്‌ അന്നത്തെ ഇന്റലിജന്‍സ്‌ അഡീഷണല്‍ ഡിജിപി ഹേമചന്ദ്രനുവേണ്ടി സ്പെഷ്യല്‍ ബ്രാഞ്ച്‌ ആസ്ഥാനത്തെ പോലീസ്‌ സൂപ്രണ്ട്‌ കെ.കെ.ജയമോഹന്‍, പോലീസ്‌ ഹൈടെക്ക്‌ ക്രൈം എന്‍ക്വയറി സെല്ലിന്റെ അസിസ്റ്റന്റ്‌ കമാന്‍ഡിന്‌ അയച്ച ഔദ്യോഗിക കത്തിലാണ്‌ 268 പേരുടെ ഇ-മെയില്‍ രജിസ്ട്രേഷനും ലോഗിന്‍ വിശദാംശങ്ങളും ബന്ധപ്പെട്ട സര്‍വ്വീസ്‌ പ്രൊവൈഡര്‍മാരില്‍ നിന്ന്‌ ശേഖരിക്കാന്‍ കര്‍ശനമായി നിര്‍ദ്ദേശിച്ചത്‌. ജിമെയില്‍, യാഹു, റീഡിഫ്‌, ഹോട്ട്മെയില്‍ അടക്കം ഏഷ്യാനെറ്റ്‌ ഇന്‍ഡ്യമെയില്‍ വരെ ആകെ 23 ഇലക്ട്രോണിക്‌ തപാല്‍ കമ്പനികളുടെ ഉപഭോക്താക്കളുടെ സ്വകാര്യ മെയില്‍ തുറന്നു പരിശോധിക്കാനുള്ള അതിനീചവും വര്‍ഗ്ഗീയത നിറഞ്ഞതുമായ ഇടപെടലാണുണ്ടായിട്ടുള്ളത്‌. പോലീസിന്റെ ആവശ്യപ്രകാരം മേല്‍പ്പറഞ്ഞ കമ്പനികള്‍ വിവരം കൈമാറിയിട്ടുണ്ട്‌ എന്നാണ്‌ അറിയുന്നത്‌. ഇതോടെ, പട്ടികയില്‍ ഉള്ളവരെല്ലാം നിരീക്ഷണത്തിന്‌ വിധേയരാകുന്നു എന്നു മാത്രമല്ല, ഭരണകൂടഗൂഢാലോചനയുടെ ബലിയാടുകളാകാനും പോകുന്നു. ഇന്റലിജന്‍സ്‌ വിഭാഗത്തിനുവേണ്ടി ആവശ്യപ്പെട്ട ലിസ്റ്റിലെ 268 പേരില്‍ 258 പേരും മുസ്ലീങ്ങളാണെന്നത്‌ വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
എല്ലായിപ്പോഴും മുസ്ലീം സമുദായത്തെ എതിര്‍പക്ഷത്ത്‌ നിര്‍ത്തുന്ന സംഘപരിവാര്‍ ദുഷ്ടതയാണ്‌, ആതിരേ, ഉമ്മന്‍ചാണ്ടിയുടെ ആഭ്യന്തരവകുപ്പില്‍ നിന്ന്‌ ഈ വിഷയത്തില്‍ പ്രകടമാകുന്നത്‌. ഇത്‌ കേവലം മെയില്‍ നിരീക്ഷണത്തില്‍ ഒതുങ്ങുന്നതല്ല എന്നതാണ്‌ സ്തോഭജനകമായ വസ്തുത. ലക്ഷ്യമിടുന്ന വ്യക്തിയെയോ വ്യക്തികളെയോ കുടുക്കാന്‍ അവരുടെ അക്കൗണ്ടില്‍ നിന്ന്‌ നിന്ന്‌ ഒരു മെയിലയച്ചുകൊണ്ട്‌ അവനെ/അവരെ ഭീകരവാദിയാക്കി ഭരണകൂടത്തിന്‌ ഉന്മൂലനം ചെയ്യാന്‍ കഴിയും. മുസ്ലീം ഭീകരവാദികളെന്നും മാവോയിസ്റ്റുകളെന്നും മുദ്ര ചാര്‍ത്തി ഭരണകൂടവും പോലീസും പൗരന്മാരെ ചുട്ടുകൊല്ലുന്ന നൃശംസതയുടെ ഹൈടെക്‌ ഭീകരതയാണ്‌ ഈ ഗൂഢാലോചനയിലൂടെ ഉരുത്തിരിഞ്ഞുറയുന്നത്‌.
ഒരു പ്രത്യേക പ്രദേശത്തെ, ഒരു പ്രത്യേക സമുദായത്തെ ടാര്‍ഗറ്റ്‌ ചെയ്തുകൊണ്ടുള്ള ഈ നീക്കം ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല, ആതിരെ. പാര്‍ലമെന്റ്‌ പാസാക്കിയ ഒരു നിയമത്തിന്റെ മറ പിടിച്ചാണ്‌ ഉമ്മന്‍ചാണ്ടിയും ഹേമചന്ദ്രനും അപായകരമായ ഈ കളി കളിക്കുന്നത്‌. മൂന്നു കൊല്ലം മുന്‍പ്‌ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഭേദഗതി) ചട്ടം-2008 എന്ന ലേബലില്‍ ചര്‍ച്ച പോലും ഇല്ലാതെ ഇന്ത്യന്‍ പാര്‍ലമെന്റ്‌ പാസാക്കിയെടുത്ത കരിനിയമമാണ്‌ ചാണ്ടിക്കും പ്രഭൃതികള്‍ക്കും മുസ്ലീം സമുദായത്തില്‍ ടാര്‍ഗറ്റ്‌ ചെയ്യപ്പെട്ടവരുടെ സ്വകാര്യതയിലേയ്ക്ക്‌ നുഴഞ്ഞു കയറാന്‍ അധികാരം നല്‍കുന്നത്‌.ആ നിയമത്തിന്റെ 69-ാ‍ം വകുപ്പു പ്രകാരം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കോ അവര്‍ ചുമതലപ്പെടുത്തുന്ന ഏജന്‍സികള്‍ക്കോ ഏതു പൗരന്റെയും മൊബെയില്‍, ഇലക്ട്രോണിക്‌ വിനിമയങ്ങള്‍ തൊട്ട്‌ പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍ വരെ വാറണ്ടും നോട്ടീസുമില്ലാതെ തുറക്കാനും അടച്ചു പൂട്ടാന്‍ കഴിയും. ദേശസുരക്ഷയുടെയും സാമൂഹിക ഭദ്രതയുടെയും പേരില്‍ ഇത്തരം കടന്നുകയറ്റം അനുവദിക്കുന്ന ആ കരിനിയമത്തിനെതിരെ വിവേകമുള്ളവരെല്ലാം അന്നേ ശബ്ദം ഉയര്‍ത്തിയതാണ്‌. അന്ന്‌ അതിന്റെ ഗൗരവം ഉള്‍ക്കൊള്ളാതെ മൗനം പാലിച്ചവര്‍ക്ക്ചാണ്ടിയുടെയും കൂട്ടരുടെയും ഇന്നത്തെ നീക്കത്തില്‍ നിന്ന്‌, വൈകിയാണെങ്കിലും അപായം മനസ്സിലായിട്ടുണ്ടാകണം .
മുസ്ലീം ലീഗിലേയും വിവിധ മുസ്ലീം സംഘടനകളിലേയും നേതാക്കളും പ്രവര്‍ത്തകരും മാത്രമല്ല മാതൃഭൂമി, മാധ്യമം, തേജസ്‌, ചന്ദ്രിക തുടങ്ങിയ പത്രങ്ങളിലെ മുസ്ലിം ജേര്‍ണലിസ്റ്റുകള്‍ വരെ ചാണ്ടിഭരണകൂടത്തിന്റെ നോട്ടപ്പുള്ളികളാണ്‌. രാഷ്ട്രീയമല്ല ജുഗുപ്സനിറഞ്ഞ മേറ്റ്ന്തോ പ്രേരണയാണ്‌ പിന്നിലെന്ന്‌ സാരം
അപ്പോള്‍, കറതീര്‍ന്ന വര്‍ഗ്ഗീയ മുന്‍വിധിയാണ്‌ ആഭ്യന്തരവകുപ്പിനുള്ളതെന്ന്‌ വ്യക്തം.എന്നിട്ടും പ്രതികരിക്കാന്‍ മുസ്ലീം ലീഗിനോ കുഞ്ഞാലിക്കുട്ടിക്കോ മനസ്സില്ല. ഈ സാഹചര്യത്തിലാണ്‌ ഇത്തരമൊരിടപെടലിന്റെ സാഹചര്യവും അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ബുദ്ധികേന്ദ്രങ്ങളും അന്വേഷണ വിധേയമാകുന്നത്‌. ആരുടെ താല്‍പര്യ പ്രകാരം, ആരുടെ നിര്‍ദ്ദേശമനുസരിച്ചാണ്‌ ഇങ്ങനെ ഒരു ലിസ്റ്റ്‌ തയ്യാറാക്കിയതെന്ന്‌ പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടിക്കൊപ്പം കുഞ്ഞാലിക്കുട്ടിക്കും ബാധ്യതയുണ്ട്‌. ശ്രദ്ധിക്കണം പെണ്‍വാണിഭം, മണലൂറ്റ്‌, ഭൂമാഫിയ, വിദ്യാഭ്യാസ മാഫിയ, ലോട്ടറി മാഫിയ തുടങ്ങി വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ഒരാളെ പോലും കര്‍ശനനിരീക്ഷണത്തിന്‌ വിധേയമാക്കാത്തപ്പോഴാണ്‌ മുസ്ലീം സമുദായത്തില്‍പ്പെട്ടവരെ മാത്രം 'ഇയര്‍മാര്‍ക്ക്‌' ചെയ്തിരിക്കുന്നത്‌.ആതിരേ, ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെയും ഭരണകൂടത്തിന്റെയും വിധ്വംസക നിലപാടുകളാണ്‌ ന്യൂനപക്ഷ വര്‍ഗ്ഗീയതയ്ക്ക്‌ ഉത്തോലകമാകുന്നതും സ്ഫോടനാത്മകത പകരുന്നതും.. പുതിയ തടിയന്റവിട നസീര്‍ മാരെ സൃഷ്ടിക്കാനുള്ള ചാണ്ടിയുടെയും ഹേമചന്ദ്രന്റെയും ഈ നീക്കം നാടിന്‌ ആപത്താണ്‌,മതനിരപേക്ഷതയ്ക്ക്‌ ആഘാതമാണ്‌. ഇതിന്റെ പ്രത്യാഘാതങ്ങള്‍ അപ്രതിരോധ്യവുമാണ്‌.

Tuesday, January 17, 2012

വരാപ്പുഴപെണ്‍കുട്ടിയെ കടിച്ചു കുടഞ്ഞവരില്‍ കോണ്‍ഗ്രസ്‌ വക്താവും


മദ്യത്തിന്‌ മാത്രം പതിനായിരങ്ങള്‍ ചെലവാക്കിയ അഖിലേന്ത്യന്റെ കൊച്ചിയിലെ അന്നത്തെ രാത്രി മാരകേളീലോലമായിരുന്നെന്നും തലേന്ന്‌ അണികളില്‍ ചിലരുണ്ടാക്കിയ കുന്നായമയുടെ ടെന്‍ഷനെല്ലാം രാവെളുക്കും മുന്‍പ്‌ ഒലിച്ചിറങ്ങിയെന്നും ,അതുകൊണ്ട്‌ പിറ്റേന്ന്‌ വര്‍ദ്ധിത വീര്യത്തോടെ മാര്‍ട്ടിന്‌ വേണ്ടി ഹൈക്കോടതിയില്‍ വാദിച്ചെന്നതുമെല്ലാം പുരാവൃത്തം..സുഹൃത്തുക്കളായ രണ്ട്‌ കോണ്‍ഗസുകാര്‍ക്കൊപ്പം നഗരപിതാവും അഖിലേന്ത്യന്‍ തങ്ങിയ ഹോട്ടലില്‍ അന്നു രാത്രിയുണ്ടായിരുന്നു. സ്വന്തം മകളുടെ പ്രായം പോലുമില്ലാത്ത ഈ പെണ്‍കുട്ടിയുടെ ദേഹത്തന്ന്‌ നഗരപിതാവും കയറിനിരങ്ങി."വാഴയ്ക്ക്‌ നനയ്ക്കുമ്പോള്‍ ചീരക്കും നനവ്‌ കിട്ടില്ലേ "യെന്നാണ്‌,ഇതേക്കുറിച്ച്‌ ജില്ലയിലെ ഒരു ഉയര്‍ന്ന നേതാവ്‌ പ്രതികരിച്ചത്‌





ആതിരേ, വിശ്വസിക്കണം,വരാപ്പുഴ പീഡനക്കേസിലെ പെണ്‍കുട്ടിയില്‍ തന്റെ കാമമൊലിപ്പിച്ച്‌ സുഖിച്ച ബീജസംഭരണികളുടെ കൂട്ടത്തില്‍ എഐസിസി വക്താവും പ്രമുഖ അഭിഭാഷകനുമായ മനു അഭിഷേക്‌ സിംഗ്‌വിയുമുണ്ട്‌!
ഏറെ വിവാദമുണ്ടാക്കിയ ലോട്ടറിക്കേസില്‍ സാന്റിയാഗോ മാര്‍ട്ടിന്‌ വേണ്ടി കേരള ഹൈക്കോടതിയില്‍ ഹാജരാകാന്‍ കൊച്ചിയിലെത്തിയപ്പോഴാണ്‌ സംഭവം.മറൈന്‍ ഡ്രൈവിലെ ടാജ്‌ ഹോട്ടലിലെ സ്വീറ്റില്‍ വച്ചായിരുന്നു പീഡനം.സിംഗ്‌വിക്ക്‌ പെണ്‍കുട്ടിയെ തരമാക്കി കൊടുത്തത്‌,കളമശേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ജമാല്‍ മണക്കാടനും.( 2012 ജനുവരി 14-ാ‍ം തിയതിയിലെ'ന്യൂസ്‌ റിപ്പോര്‍ട്ടറി 'ല്‍ ഞാനിത്‌ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു)
കൊച്ചിയിലെത്തിയ സിംഗ്‌വിയുടെ ഇടപാടുകള്‍ കുഴപ്പം കൂടാതെ നോക്കാനുള്ള ചുമതല കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല ഏല്‍പ്പിച്ചത്‌ ഈ നഗരപിതാവിനെ ആയിരുന്നു.ചെന്നിത്തല കൊച്ചിയിലെത്തിയാല്‍ സുഖസൗകര്യങ്ങള്‍ അന്വേഷിക്കുന്നതും വേണ്ടതെല്ലാം ഏര്‍പ്പാടാക്കി കൊടുക്കുന്നതും ഈ നഗരപിതാവ്‌ തന്നെ.
ലോട്ടറിക്കേസില്‍ പ്രതികള്‍ക്ക്‌ വേണ്ടി എഐസിസി വക്താവ്‌ ഹാജരാകുന്നതിനെ പറവൂര്‍ എംഎല്‍എ വി.ഡി.സതീശന്‍ ശക്തമായി എതിര്‍ത്തിരുന്നു.ഇക്കാര്യം പക്ഷെ സിംഗ്‌വി അറിഞ്ഞിരുന്നില്ല.നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ വക്കീലിനെ എതിരേറ്റത്ത്‌ സതീശന്റെ ഒപ്പമുള്ള യുവ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ പ്രതിഷേധമായിരുന്നു .
.അതില്‍ കുപിതനും ക്ഷുഭിതനുമായ അഖിലേന്ത്യനെ തണുപ്പിക്കാനും കൊച്ചിയിലെ രാത്രി അവിസ്മരണീയമാക്കാനും, ആതിരേ, നഗരപിതാവ്‌ കണ്ട ഉപായം ശോഭാ ജോണിന്റെ കസ്റ്റഡിയിലുള്ള പെണ്‍കുട്ടിയെ കാഴ്ചവയ്ക്കുക എന്നതായിരുന്നു.അന്ന്‌ ശോഭാ ജോണ്‍ പെണ്‍കുട്ടിയുമായി നഗരത്തിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ ഉണ്ടായിരുന്ന കാര്യം നഗരപിതാവിനറിയാമായിരുന്നു. ഒട്ടും വൈകിയില്ല നഗരപിതാവ്‌,ശോഭാ ജോണിന്റെ ഇടനിലക്കാരനും കേസിലെ 16-ാ‍ം പ്രതിയുമായ രാജേഷുമായി ബന്ധപ്പെട്ടു. ഇപ്പോള്‍ പോലീസ്‌ കസ്റ്റഡിയിലുള്ള അയാളാണ്‌ പെണ്‍കുട്ടിയെ മറൈന്‍ ഡ്രൈവിലുള്ള ഹോട്ടലിലെ അഖിലേന്ത്യന്റെ മുറിയിലെത്തിച്ചത്‌.
മദ്യത്തിന്‌ മാത്രം പതിനായിരങ്ങള്‍ ചെലവാക്കിയ അഖിലേന്ത്യന്റെ കൊച്ചിയിലെ അന്നത്തെ രാത്രി മാരകേളീലോലമായിരുന്നെന്നും തലേന്ന്‌ അണികളില്‍ ചിലരുണ്ടാക്കിയ കുന്നായമയുടെ ടെന്‍ഷനെല്ലാം രാവെളുക്കും മുന്‍പ്‌ ഒലിച്ചിറങ്ങിയെന്നും ,അതുകൊണ്ട്‌ പിറ്റേന്ന്‌ വര്‍ദ്ധിത വീര്യത്തോടെ മാര്‍ട്ടിന്‌ വേണ്ടി ഹൈക്കോടതിയില്‍ വാദിച്ചെന്നതുമെല്ലാം പുരാവൃത്തം..
സുഹൃത്തുക്കളായ രണ്ട്‌ കോണ്‍ഗസുകാര്‍ക്കൊപ്പം നഗരപിതാവും അഖിലേന്ത്യന്‍ തങ്ങിയ ഹോട്ടലില്‍ അന്നു രാത്രിയുണ്ടായിരുന്നു. സ്വന്തം മകളുടെ പ്രായം പോലുമില്ലാത്ത ഈ പെണ്‍കുട്ടിയുടെ ദേഹത്തന്ന്‌ നഗരപിതാവും കയറിനിരങ്ങി."വാഴയ്ക്ക്‌ നനയ്ക്കുമ്പോള്‍ ചീരക്കും നനവ്‌ കിട്ടില്ലേ "യെന്നാണ്‌,ആതിരേ ഇതേക്കുറിച്ച്‌ ജില്ലയിലെ ഒരു ഉയര്‍ന്ന നേതാവ്‌ പ്രതികരിച്ചത്‌.
ഈ അഖിലേന്ത്യന്റെ പേര്‌ പുറത്ത്‌ വരാതിരിക്കാനും നഗരപിതാവിന്റെ രാഷ്ട്രീയ ഭാവി സംരക്ഷിക്കാനുമാണ്‌ ആലുവ റൂറല്‍ എസ്പി ഹര്‍ഷിത അട്ടല്ലൂരിയെ പുകച്ചു പുറത്താക്കിയത്‌.
ബംഗലൂരുവില്‍ അറസ്റ്റിലായപ്പോഴും പിന്നീട്‌ ആലുവയില്‍ ചോദ്യം ചെയ്തപ്പോഴും നഗരപിതാവിന്റേയും അഖിലേന്ത്യന്റേയും പേരുകള്‍ ശോഭാ ജോണ്‍ പോലീസിനോട്‌ പറഞ്ഞിരുന്നു.ഈ പേരുകള്‍ കേട്ട്‌ ലോക്കല്‍ പോലീസ്‌ വിരണ്ടു പോയി. എന്നാല്‍ വരാപ്പുഴ പീഡനക്കേസിലെ പ്രതികള്‍ എത്ര ഉന്നതരായലും അവരെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവന്നേ തീരൂ എന്ന നിര്‍ബന്ധം അട്ടലൂരിക്കുണ്ടായിരുന്നു.അതിന്റെ അടിസ്ഥാനത്തില്‍ നഗരപിതാവിനെ സ്റ്റേഷനില്‍ വിളിപ്പിച്ച്‌ ചോദ്യം ചെയ്യാന്‍ അട്ടല്ലൂരി നീക്കം ആരംഭിച്ചപ്പോള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനില്‍ നിന്ന്‌ വിവരം ചോര്‍ന്നുകിട്ടിയ നഗരപിതാവ്‌,ജില്ലയിലെ ഉമ്മന്‍ ചാണ്ടിയുടെ എറ്റവും വിശ്വസ്തനായ ബെന്നി ബെഹ്നാന്റെ തിരുവനന്തപുരത്തെ എംഎല്‍എ ക്വാര്‍ട്ടേഴ്സില്‍ മൂന്നു ദിവസം ഒളിവില്‍ക്കഴിഞ്ഞ്‌, ബെഹ്നാനെക്കൊണ്ട്‌ ചരട്‌ വലിപ്പിച്ച്‌ രക്ഷപെടുകയായിരുന്നു. ബെഹ്നാന്റെ നീക്കത്തിന്റെ ഫലമായാണ്‌ അട്ടല്ലൂരിയെ ആലുവയില്‍ നിന്ന്‌ പറപ്പിച്ചത്‌.
അതേ,ആതിരേ വരാപ്പുഴ പെണ്‍വാണിഭക്കേസും അട്ടിമറിക്കപ്പെട്ടു..
കുറിമാനം: വരാപ്പുഴ പീഡനക്കേസില്‍ കളമശേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‌ പങ്കുണ്ടെന്നും രാഷ്ട്രീയ സ്വാധീനമുപയോഗിച്ച്‌ രക്ഷപെട്ടു നില്‍ക്കുകയാണെന്നുമാരോപിച്ച്‌ പത്രസമ്മേളനം നടത്തിയ സഹോദരപുത്രനും മുന്‍ കൗണ്‍സിലറുമായ സജി മണക്കാടനും, ബിഎസ്പി എറണാകുളം ജില്ലാ സെക്രട്ടറി ഗിരീഷ്‌ ബാബുവിനും എതിരെ ജമാല്‍ മണക്കാടന്‍ മാനനഷ്ടത്തിന്‌ വക്കീല്‍ നോട്ടിസ്‌ അയച്ചു.തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ 10 ദിവസത്തിനകം പത്രസമ്മേളനം വിളിച്ച്‌ പിന്‍വലിച്ചില്ലെങ്കില്‍ കേസുമായി മുന്നോട്ടുപോകുമെന്ന്‌ അഡ്വ.രാംകുമാര്‍ മുഖേനെ അയച്ച വക്കീല്‍ നോട്ടിസില്‍ പറയുന്നു.50 ലക്ഷം രൂപയാണ്‌ മാനനഷ്ടത്തിന്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌.

Thursday, January 12, 2012

അച്യുതാനന്ദനും വീഴുമ്പോള്‍


സവിശേഷവും സുപ്രധാനവുമായ വസ്തുത കേരളത്തിലെ പതിനായിരക്കണക്കിന്‌ ആദിവാസികള്‍ തങ്ങളുടെ അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുക്കാനുള്ള സമരത്തിലാണ്‌. ചെങ്ങറപോലെ കേരളത്തിന്റെ മന:സാക്ഷിയെയും രാഷ്ട്രീയ സമവാക്യങ്ങളെയും പിടിച്ചുലച്ച സമരങ്ങള്‍ നടന്നതും ഭൂരഹിതന്‌ ഭൂമി ലഭിക്കാന്‍ വേണ്ടിയായിരുന്നു. കൃഷി ഭൂമി കര്‍ഷകന്‌ എന്ന അടിസ്ഥാന മുദ്രാവാക്യം ഉയര്‍ത്തി നിരവധി സമരങ്ങള്‍ നയിച്ചിട്ടുള്ള നേതാവാണ്‌ അച്യുതാനന്ദന്‍. എന്നിട്ടും അദ്ദേഹത്തിന്റെ ഭരണകാലത്തുപോലും ആദിവാസികള്‍ക്കോ ഭൂരഹിതരായ കര്‍ഷകര്‍ക്കോ ഒരു തുണ്ടു ഭൂമി നേടിക്കൊടുക്കാന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ്‌ 2.33 ഏക്കര്‍ സ്വന്തക്കാരന്‌ വിട്ടുകൊടുക്കാന്‍ മുഖ്യമന്ത്രി എന്ന നിലയ്ക്ക്‌ അച്യുതാനന്ദന്‍ നടപടികള്‍ സ്വീകരിച്ചത്‌. സംശയമില്ല ഇത്‌, കറ തീര്‍ന്ന അഴിമതിയാണ്‌.



ബന്ധുവിന്‌ വഴിവിട്ട്‌ സര്‍ക്കാര്‍ ഭൂമി അനുവദിച്ച കേസില്‍ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദനെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്ന വിജിലന്‍സ്‌ വകുപ്പിന്റെ ശിപാര്‍ശ, കഴിഞ്ഞ 70 വര്‍ഷമായി അച്യുതാനന്ദന്‍ സൃഷ്ടിച്ചെടുത്ത സുതാര്യവും അഴിമതി രഹിതവുമായ പൊതുജീവിതത്തിനേറ്റ കനത്ത ആഘാതമാണ്‌ എന്നതിലുപരി ഇനി അഴിമതിക്കെതിരെ പോരാടാന്‍ കേരളത്തില്‍ ആരുണ്ട്‌ എന്ന ആശങ്കയാണ്‌, ആതിരേ, പൊതുസമൂഹത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്‌.
1938-ല്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനായി രാഷ്ട്രീയ രംഗത്തെത്തിയ വേലിക്കകത്ത്‌ ശങ്കരന്‍ മകന്‍ അച്യുതാനന്ദന്‍ 1940-ല്‍ അവിഭക്ത കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ അംഗമായതോടെയാണ്‌ സമരസന്നിഭവും സുതാര്യവുമായ പൊതുജീവിതത്തിനും രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കും തുടക്കമായത്‌. 1964-ല്‍ അന്നത്തെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി നേതൃത്വത്തിന്റെ വലതുപക്ഷ നിലപാടുകളോട്‌ കലഹിച്ച്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ മാര്‍ക്സിസ്റ്റിന്‌ ബീജാവാപം ചെയ്ത ഒന്‍പതുപേരില്‍ ജീവിച്ചിരിക്കുന്ന ഒരാളാണ്‌ അച്യുതാനന്ദന്‍.
പുന്നപ്ര വയലാര്‍ പ്രക്ഷോഭകാലത്തും പിന്നീട്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി നിരോധിക്കപ്പെട്ട നാളുകളിലും ആര്‍ക്കും കീഴടങ്ങാത്ത സമരോജ്ജ്വലതയുടെ പ്രതീകമായി അധഃസ്ഥിതന്റെയും അദ്ധ്വാനിക്കുന്നവന്റെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ദുര്‍ബല വിഭാഗത്തിന്റെയും മോചനത്തിനും ഉന്നമനത്തിനും വേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു, ആതിരേ, അച്യുതാനന്ദന്റേത്‌. ഒപ്പമുണ്ടായിരുന്ന സഖാക്കള്‍ പല ഘട്ടങ്ങളില്‍ വലതുപക്ഷ വ്യതിയാനങ്ങള്‍ക്ക്‌ ഇരയാവുകയും പിന്നീട്‌ നവലിബറല്‍ ആശയങ്ങളില്‍ ആകൃഷ്ടരായി പൊതുജീവിതത്തിലെ സുതാര്യതയും പ്രത്യയശാസ്ത്ര വിശുദ്ധിയും പണയം വച്ച്‌ സമ്പന്നരാവുകയും അങ്ങനെ ജനങ്ങളില്‍ നിന്നകലുകയും ചെയ്തപ്പോഴും തന്റെ നിലപാടുകളില്‍ അണുവിട അനുരഞ്ജനത്തിന്‌ തയ്യാറാകാതെ അഴിമതി വിരുദ്ധ സമരമാക്കി പൊതു പ്രവര്‍ത്തനത്തെ പരിവര്‍ത്തനം ചെയ്ത 'രാഷ്ട്രിയ പിതാമഹനാണ്‌ ', ആതിരേ, ഇപ്പോള്‍ അഴിമതിക്കേസില്‍ ഒന്നാം പ്രതിയായി വിജിലന്‍സ്‌ കോടതിയിലും ജനങ്ങളുടെ കോടതിയിലും വിചാരണ ചെയ്യപ്പെടാന്‍ പോകുന്നത്‌.
വര്‍ത്തമാനകാല രാഷ്ട്രീയ നേതാക്കളില്‍ , കേരളത്തിലെ പൊതുസമൂഹത്തിന്‌ രാഷ്ട്രീയാതീതമായ താല്‍പര്യം ആരോടെങ്കിലും ഉണ്ടെങ്കില്‍ അത്‌ അച്യുതാനന്ദനോട്‌ മാത്രമാണ്‌. അഴിമതിക്കും സ്ത്രീപീഡനത്തിനും അനീതിക്കും എതിരെ പ്രതിപക്ഷത്തായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്ന സമയത്തും അദ്ദേഹം സ്വീകരിച്ച നിലപാടുകളും അദ്ദേഹം നയിച്ച പ്രക്ഷോഭങ്ങളും രാഷ്ട്രീയത്തിന്‌ അതീതമായ ഒരു രക്ഷക സങ്കല്‍പ്പം, അദ്ദേഹത്തിന്‌ കേരള മനസ്സുകളില്‍ നേടിക്കൊടുത്തിരുന്നു. മതികെട്ടാനിലെ ചോലവനക്കൈയ്യേറ്റം, മൂന്നാര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ഹാരിസണ്‍ പ്ലാന്റേഷന്‍ സ്വന്തമാക്കി വച്ചിട്ടുള്ള റവന്യൂ ഭൂമി, ഐസ്ക്രീം പാര്‍ലര്‍ കേസ്‌, കിളിരൂര്‍-കവിയൂര്‍ കേസുകള്‍, ഇടമലയാര്‍ കേസ്‌, പാമോയില്‍ കേസ്‌, മൂന്നാര്‍ ഒഴിപ്പിക്കല്‍ ദൗത്യം, ലോട്ടറി മാഫിയക്കെതിരായുള്ള സമരങ്ങള്‍, സ്വാശ്രയ വിദ്യാഭ്യാസ വാണിക്കുകള്‍ക്കെതിരായ പ്രക്ഷോഭങ്ങള്‍ തുടങ്ങി അക്കമിട്ട്‌ നിരത്താന്‍ അദ്ദേഹത്തിന്റെ പേരിന്‌ കീഴില്‍ മാത്രമേ ഇത്തരത്തിലുള്ള അഴിമതി വിരുദ്ധ, ജനപക്ഷ മുന്നേറ്റങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും നിര ഉണ്ടാവുകയുള്ളൂ. അല്ല ഉള്ളൂ.
മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മുന്നണി ഭരണത്തിന്റെയും പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗത്തിന്റെയും സമ്മര്‍ദ്ദങ്ങളും കാലു വാരലുകളും കൊണ്ട്‌ ഏറ്റെടുത്ത ദൗത്യങ്ങളില്‍ നിന്ന്‌ ലജ്ജാപൂര്‍വ്വം പിന്നോട്ട്‌ പോകേണ്ടി വന്നെങ്കിലും പാര്‍ട്ടിക്കുള്ളിലും പൊതുസമൂഹത്തിലും അഴിമതിവിരുദ്ധന്‍ എന്ന ആര്‍ക്കും അവകാശപ്പെടാനില്ലാത്ത ഒരു വിശുദ്ധ ലേബല്‍ അച്യുതാനന്ദന്‌ നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നു. അതുകൊണ്ടാണ്‌ തെരഞ്ഞെടുപ്പുകളില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി സീറ്റ്‌ നിഷേധിച്ചപ്പോള്‍ അതിനെതിരെ പൊതുവായ ജനവികാരം ഉന്നിദ്രമായതും അച്യുതാനന്ദനുവേണ്ടി രാഷ്ട്രീയാതീത മേഖലകളില്‍ നിന്ന്‌ ആഹ്വാനങ്ങള്‍ ഉയര്‍ന്നതും.
ആ അച്യുതാനന്ദനാണ്‌, ആതിരേ, ഇപ്പോള്‍ അഴിമതിക്കേസില്‍ പ്രതിയായി വിചാരണ ചെയ്യപ്പെടാന്‍ പോകുന്നത്‌. മുഖ്യമന്ത്രിയായിരിക്കെ ബന്ധുവും വിമുക്തഭടനുമായ സോമന്‌, കാസര്‍കോഡ്‌ ജില്ലയില്‍ 2.33 ഏക്കര്‍ ഭൂമി വില്‍പ്പനാവകാശത്തോടെ നല്‍കാന്‍ അച്യുതാനന്ദന്‍ കൂട്ടു നിന്നു എന്നും അതിനായി മുഖ്യമന്ത്രി എന്ന പദവി ദുരുപയോഗം ചെയ്തു എന്നുമാണ്‌ കേസ്‌. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ലോട്ടറി ഇടപാടില്‍ മകളുടെ പേരും മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മകന്റെ പേരും അഴിമതി കേസുകളില്‍ വലിച്ചിഴക്കപ്പെട്ടിരുന്നെങ്കിലും അതിലൊന്നിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട അച്യുതാനന്ദനാണ്‌ ഇപ്പോള്‍ അഴിമതി ആരോപണങ്ങളുടെ വേലിക്കകത്തായിരിക്കുന്നത്‌.
വേണമെങ്കില്‍, സാങ്കേതിക ന്യായം പറഞ്ഞ്‌ അച്യുതാനന്ദനും കൂട്ടര്‍ക്കും പിടിച്ചു നില്‍ക്കാം.യുഡിഎഫ്‌ നേതാക്കളുമടങ്ങുന്ന ലാന്‍ഡ്‌ അക്വിസിഷന്‍ കമ്മിറ്റിയാണ്‌ സോമന്‌ ഭൂമി അനുവദിക്കാന്‍ തീരുമാനിച്ചത്‌.എന്നാല്‍ ആ തീരുമാനം ശരിയല്ലെന്ന്‌ ബോദ്ധ്യപ്പെട്ടപ്പോള്‍ അതേക്കുറിച്ച്‌ സമഗ്രമായിഅന്വേഷിക്കണം എന്ന്‌ ധനവകുപ്പിനോട്‌ ആവശ്യപ്പെട്ട ശേഷമാണ്‌ അച്യുതാനന്ദന്‍ മുഖ്യമന്ത്രി പദം ഒഴിഞ്ഞത്‌. അതായത്‌ ഇനിയും തീരുമാനം എടുക്കാത്ത ഒരു കേസിലാണ്‌ അച്യുതാനന്ദന്‍ പ്രതിയാക്കപ്പെട്ടതെന്ന്‌ ചൂണ്ടിക്കാണിക്കുവാന്‍ കഴിയുമെന്ന്‌ മാത്രം. എന്നാല്‍, സോമന്‌ ഈ ഭൂമി സ്വന്തമാകുകയും അതിന്‌ അവലംബിച്ച മാര്‍ഗ്ഗങ്ങള്‍ ചട്ടവിരുദ്ധമാകുകയും ചെയ്ത സ്ഥിതിക്ക്‌ അച്യുതാനന്ദന്‌ ഈ ആരോപണങ്ങളില്‍ നിന്ന്‌ മുഖം തിരിക്കാന്‍ കഴിയുകയില്ല.
ബന്ധുവായ സോമന്‌ ഭൂമി വിട്ടുകൊടുത്തതിന്‌, ആതിരേ, മുന്നോട്ടു വയ്ക്കുന്ന ഒരു ന്യായം അദ്ദേഹം വിമുക്ത ഭടനാണ്‌ എന്നതാണ്‌. എന്നാല്‍ വിമുക്ത ഭടന്മാര്‍ക്ക്‌ ഭൂമി പതിച്ചു നല്‍കുന്ന നടപടി അവസാനിച്ചിട്ട്‌ നാളുകളായി. ആ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി നേരിട്ട്‌ നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി ക്രമങ്ങള്‍ സ്വീകരിച്ചതെന്നാണ്‌ ആരോപണം. അത്‌ നിഷേധിക്കാനോ ആരോപണം അടിസ്ഥാന രഹിതമാണെന്ന്‌ തെളിയിക്കാനോ വിജിലന്‍സിന്‌ നല്‍കിയ മൊഴിയില്‍ കഴിയാതെ പോയതുകൊണ്ടാണ്‌ ഇപ്പോള്‍ അച്യുതാനന്ദന്‍ പ്രതിയാക്കപ്പെട്ടിരിക്കുന്നത്‌.
മറ്റൊരു സവിശേഷവും സുപ്രധാനവുമായ വസ്തുത കേരളത്തിലെ പതിനായിരക്കണക്കിന്‌ ആദിവാസികള്‍ തങ്ങളുടെ അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുക്കാനുള്ള സമരത്തിലാണ്‌. ചെങ്ങറപോലെ കേരളത്തിന്റെ മന:സാക്ഷിയെയും രാഷ്ട്രീയ സമവാക്യങ്ങളെയും പിടിച്ചുലച്ച സമരങ്ങള്‍ നടന്നതും ഭൂരഹിതന്‌ ഭൂമി ലഭിക്കാന്‍ വേണ്ടിയായിരുന്നു. കൃഷി ഭൂമി കര്‍ഷകന്‌ എന്ന അടിസ്ഥാന മുദ്രാവാക്യം ഉയര്‍ത്തി നിരവധി സമരങ്ങള്‍ നയിച്ചിട്ടുള്ള നേതാവാണ്‌ അച്യുതാനന്ദന്‍. എന്നിട്ടും അദ്ദേഹത്തിന്റെ ഭരണകാലത്തുപോലും ആദിവാസികള്‍ക്കോ ഭൂരഹിതരായ കര്‍ഷകര്‍ക്കോ ഒരു തുണ്ടു ഭൂമി നേടിക്കൊടുക്കാന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ്‌ 2.33 ഏക്കര്‍ സ്വന്തക്കാരന്‌ വിട്ടുകൊടുക്കാന്‍ മുഖ്യമന്ത്രി എന്ന നിലയ്ക്ക്‌ അച്യുതാനന്ദന്‍ നടപടികള്‍ സ്വീകരിച്ചത്‌. ഇത്‌, സംശയമില്ല കറ തീര്‍ന്ന അഴിമതിയാണ്‌.
അച്യുതാനന്ദനെതിരെ ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം പ്രതിപക്ഷ നേതാവ്‌ എന്ന സ്ഥാനം ഉപേക്ഷിക്കണമെന്ന എം.എം.ഹസനെപ്പോലെയുള്ളവരുടെ പ്രലപനങ്ങളൊന്നും പൊതുസമൂഹം ശ്രദ്ധിക്കാന്‍ പോകുന്നില്ല. ആറോളം മന്ത്രിമാരാണ്‌ വിജിലന്‍സ്‌ കേസില്‍ പ്രതികളായി ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലിലുള്ളത്‌. അച്യുതാനന്ദനെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ഉമ്മന്‍ചാണ്ടിയിലെ രാഷ്ട്രീയക്കാരന്‍ ആഗ്രഹിച്ചു എന്ന്‌ ആരോപിക്കുന്നതും ശരിയല്ല. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്‌ നടന്നിരിക്കുന്നത്‌. ഇത്‌ അച്യുതാനന്ദന്റെ രാഷ്ട്രീയ ഭാവിയെയും മൂല്യബോധങ്ങളെയും ബാധിക്കും എന്നതിലുപരി അഴിമതിക്കെതിരെ പോരാടാന്‍ ഇനി കേരളത്തില്‍ ആര്‌ എന്ന ചോദ്യം ഉന്നയിക്കപ്പെടുന്നു എന്നതാണ്‌ , ആതിരേ, പ്രശ്നത്തിന്റെ സങ്കീര്‍ണ്ണത; പൂരണം തേടുന്ന സമസ്യ.