Wednesday, September 26, 2012

മൃത്യുവിനെയും തോല്‍പ്പിച്ച തിലകന്‍ താര ജാഡകള്‍ക്ക്‌ മുന്നില്‍ തോറ്റമ്പി

ഓര്‍മ്മകളില്‍ സൂക്ഷിക്കാന്‍ മലയാളിക്ക്‌ ഒരുപാടൊരുപാട്‌ അസാധാരണ കഥാപാത്രങ്ങളെ സമ്മാനിച്ച ശേഷമാണ്‌ ജീവിതത്തില്‍ തന്റെ വേഷം തിലകന്‍ അഴിച്ചുവച്ചത്‌. മലയാള സിനിമയിലെ താരാധിപത്യത്തെ വെല്ലുവിളിച്ച പ്രതിഭയുടെ ആ ധിക്കാരത്തിന്‌, ശരീരഭാഷയുടെ അപാര സാധ്യതകള്‍ കൊണ്ട്‌ അരങ്ങിനെ കീഴടക്കിയ അഭിനയ പൂര്‍ണിമയ്ക്ക്‌, വിവാദങ്ങളില്‍പ്പോലും പൂത്തുലഞ്ഞ നടനവൈഭവത്തിന്‌ തിരസ്കാരങ്ങള്‍ക്ക്‌ തളര്‍ത്താനാവാത്ത ആ തന്റേടത്തിലകത്തിന്‌ ആദരം നിറഞ്ഞ അന്ത്യാഞ്ജലികള്‍.
മരണാനന്തര മഹത്വം പറയുക എന്ന കള്ളത്തരത്തിനാണ്‌ തിലകന്‍ ഇപ്പോള്‍ ഇരയായിക്കൊണ്ടിരിക്കുന്നത്‌. ജീവിച്ചിരിക്കെ ആ കലാകാരന്റെ മഹത്വം തിരിച്ചറിഞ്ഞ്‌ കൂടെ അഭിനയിക്കുകയോ അഭിനയിപ്പിക്കുകയോ ചെയ്യാത്തവരാണ്‌ ഇപ്പോള്‍ ചാനലുകളിലൂടെ അദ്ദേഹത്തിന്റെ മഹത്വം പറയുന്നത്‌. തിലകന്‌ അവസരം നിഷേധിച്ചതില്‍ മലയാള സിനിമ ഖേദിക്കുകയാണ്‌ വേണ്ടത്‌. ഒരിക്കലും വിദ്വേഷം മനസ്സില്‍ കൊണ്ടു നടക്കുന്ന വ്യക്തിയായിരുന്നില്ല തിലകന്‍." സംവിധായകന്‍ രഞ്ജിത്തിന്റെ ഈ നിരീക്ഷണം ,ആതിരേ,അക്ഷരം പ്രതി ശരിയാകുകയാണ്‌,ചാനലുകളിലെ താരദു:ഖപ്രകടനങ്ങളില്‍ ഹോ, ഇത്രയ്ക്കുണ്ടായിരുന്നല്ലെ,നമ്മുടെ സൂപ്പര്‍ സ്റ്റാറുകള്‍ക്കും അമ്മയുടെ നിയന്താക്കള്‍ക്കും ഉളുപ്പില്ലായ്മയും,തൊലിക്കട്ടിയും! ചാനല്‍ ചര്‍ച്ചകളില്‍,നല്ല നെയ്യില്‍ വറുത്തെടുത്ത വിശേഷണ-ബഹുമാന പദങ്ങള്‍ കൊണ്ട്‌ തിലകന്റെ മഹത്വവും നടന വൈഭവവും വിവരിച്ച്‌,തിലകനുമായി തനിക്കുണ്ടായിരുന്ന,( മറ്റാര്‍ക്കും ഇല്ലാതിരുന്ന ) ഹൃദയബന്ധം സൂചിപ്പിച്ച്‌ സൂപ്പര്‍ താരങ്ങള്‍ കപടവിരഹവേദന അഭിനയിക്കുന്നത്‌ കണ്ടപ്പോള്‍"ചത്തനെന്റേതെന്ന്‌ കൂറ്‌ ചേര്‍ക്കാന്‍ ചിലര്‍ ചാത്തിരാങ്കം നടത്തുന്നു" എന്ന നാറാണത്ത്‌ ഭ്രാന്തനിലെ വരികളാണോര്‍മ്മ വന്നത്‌ ഈ സൂപ്പര്‍ താരങ്ങളെ; താരസംഘടനഭാരവാഹികളെയോര്‍ത്ത്‌ നമുക്ക്‌ ലജ്ജിക്കാം-ബാസ്റ്റാര്‍ഡ്സ്‌. ആതിരേ,എന്നും ഒരു പോരാളിയായിരുന്നു തിലകന്‍. മരണത്തിനുപോലും തിലകനെ കീഴടക്കാന്‍ ഏറെ മല്ലിടേണ്ടി വന്നു. പക്ഷേ,മരണാനന്തരം സ്തുതിപാടുന്ന താര ജാഡകള്‍ക്കുമുന്നില്‍ ആ അതുല്യസ്വത്വപ്രഭാവന്‍ തോറ്റു തുന്നം പാടി! സ്വതന്ത്രമായ ചിന്തകളും ധിഷണാപരമായ നിലപാടുതറകളും സൂക്ഷിച്ചിരുന്ന തിലകന്‍ സ്വകാര്യ ജീവിതത്തിലും അഭിനയ ജീവിതത്തിലും മറ്റാര്‍ക്കും തുല്യം പറയാനാവാത്ത വ്യക്തിത്വമായിരുന്നു. എന്നും കലാരംഗത്തെ വ്യവസ്ഥാപിത പ്രവണതകളോട്‌ പടവെട്ടിയാണ്‌ നാടകരംഗം മുതല്‍ സിനിമ വരെയുള്ള അഭിനയ വേദികളെ തിലകന്‍ കീഴടക്കിയത്‌. നടനവേദികളിലെ മാമൂലുകളെ എതിര്‍ത്തതുകൊണ്ടും പൊയ്ക്കാലില്‍ നില്‍ക്കുന്ന താരാധിപത്യത്തെ ചോദ്യം ചെയ്തതുകൊണ്ടും എന്നും പലപ്പോഴുംവിവാദപുരുഷനും മുഖ്യധാരയില്‍ നിന്ന്‌ തിരസ്കൃതനുമായിരുന്നു ആ മഹാനടന്‍. എന്നാല്‍, ഈ ഒറ്റപ്പെടുത്തലും കുറ്റപ്പെടുത്തലുമൊക്കെയായിരുന്നു തിലകന്‍ എന്ന വ്യക്തിയുടെയും നടന്റെയും അനുകരിക്കാനാവാത്ത സവിശേഷതയും വ്യക്തി വൈഭവവും. പോരാട്ടങ്ങളിലൂടെ ഉപരോധങ്ങളെ ഭേദിച്ചാണ്‌ ,ആതിരേ, മലയാള സിനിമയില്‍ മറ്റാര്‍ക്കും കൈയ്യടക്കാനാവാത്ത തന്റെ ഇടം തിലകന്‍ അടയാളപ്പെടുത്തിയത്‌. അസാമാന്യമായ ഈ അഭിനയ പ്രതിഭയുടെ മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ പകച്ചു പോയവരാണ്‌ വിവാദങ്ങളിലേക്ക്‌ തിലകനെ വലിച്ചിഴച്ച്‌, സംഘബലത്തില്‍ അദ്ദേഹത്തെ പാര്‍ശ്വവല്‍ക്കരിച്ച്‌ വിജയികളായി ഭാവിച്ചത്‌. എന്നാല്‍, മലയാള സിനിമയെയും നാടക വേദിയേയും ഇഷ്ടപ്പെടുന്ന ഒരാള്‍ പോലും ഒരിക്കല്‍ പോലും തിലകന്റെ നിലപാടുകളെ ചോദ്യം ചെയ്യുകയോ തള്ളികളയുകയോ ചെയ്തിരുന്നില്ല . ആ മഹാനടന്‌ മലയാളം നല്‍കിയ ബഹുമാനം എത്ര ഔന്നിത്യം നിറഞ്ഞതാണെന്ന്‌ ഇത്‌ ബോധ്യപ്പെടുത്തുന്നു. മലയാള ചലച്ചിത്ര താരങ്ങളുടെ സര്‍വ്വതോന്മുഖമായ പുരോഗതിക്കും ഉയര്‍ച്ചയ്ക്കും വേണ്ടി എന്ന പേരില്‍ രൂപംകൊടുത്ത അമ്മ എന്ന പൊയ്ക്കാല്‍ സംഘടന തിലകന്റെ അവസാന നിമിഷം വരെ അദ്ദേഹത്തിലെ നടനെ അകറ്റി നിര്‍ത്താനും ഒറ്റപ്പെടുത്തി നശിപ്പിക്കാനുമാണ്‌ ശ്രമിച്ചത്‌. കെട്ടുകാഴ്ചകളും ചായത്തേപ്പുകളുമായ ഒരു സംഘം അഭിനേതാക്കളുടെ ഇച്ഛയ്ക്കൊത്ത്‌ തുള്ളാന്‍ തിലകന്‍ തയ്യാറാകാതിരുന്നതാണ്‌ അദ്ദേഹത്തിനെതിരെ ഉപരോധം ചമയ്ക്കാന്‍ ഇവരെയൊക്കെ പ്രേരിപ്പിച്ചത്‌. വെടക്കാക്കി നശിപ്പിക്കാമെന്ന്‌ കരുതിയവരെ വെല്ലുവിളിച്ചുകൊണ്ട്‌ സിനിമ ഉപേക്ഷിച്ച്‌ വീണ്ടും തന്റെ തട്ടകമായ നാടകരംഗത്തേക്ക്‌ മടങ്ങി തന്റെ അഭിനയ പ്രതിഭയ്ക്ക്‌ പുതിയ പ്രദര്‍ശന വേദികള്‍ കണ്ടെത്തി സങ്കുചിത താരബോധങ്ങളെ വെല്ലുവിളിച്ച ആ ചങ്കൂറ്റത്തിന്‌ പകരം വയ്ക്കാന്‍ മറ്റൊരു വ്യക്തിത്വം ഇല്ല എന്നതാണ്‌ മലയാള സിനിമയുടെ ഏറ്റവും വലിയ ദുരന്തം; നഷ്ടം. തിലകന്‍ ജീവിച്ചിരുന്നപ്പോഴാണ്‌ അദ്ദേഹത്തെ ഒറ്റിക്കൊടുക്കാന്‍ തയ്യാറായി അക്ഷൗണികള്‍ തീര്‍ത്തവരുടെ നിരാസത ബോധ്യപ്പെടാന്‍ കഴിഞ്ഞത്‌. വേദിയിലെയും വെള്ളിത്തിരയിലെയും തിലകന്റെ സാന്നിദ്ധ്യത്തിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ പല സൂപ്പര്‍ താരങ്ങളുടെയും ചെമ്പു പുറത്താകുന്നതു കണ്ട്‌ കൈയ്യടിച്ചിട്ടുള്ളവരാണ്‌ മലയാള സിനിമ പ്രേക്ഷകര്‍. നല്ലതിനെ നല്ലതെന്ന്‌ ആദരിക്കാനും കെട്ടതിനെ കെട്ടതായി തിരസ്കരിക്കാനും മലയാളിക്കുള്ള ഈ കഴിവാണ്‌ പല സൂപ്പര്‍ താരങ്ങളുടെയും ബ്ലോക്‌ ബസ്റ്റര്‍ ചിത്രങ്ങള്‍ എട്ടു നിലയില്‍ പൊട്ടാന്‍ കാരണം. അപ്പോഴും അഭിനയത്തിന്റെ അനന്യപൂര്‍ണിമയായ തിലകന്‍ തലയെടുപ്പോടു തന്നെ മലയാള സിനിമ വേദിയില്‍ വിരാജിച്ചിരുന്നു. ഇതില്‍ അസൂയപൂണ്ടവരാണ്‌ അദ്ദേഹത്തിനെതിരെ ആരോപണങ്ങളുടെയും പിണ്ഡം വയ്ക്കലിന്റേയും ഉപജാപം നടത്തിയത്‌. ഇവരാണ്‌ ഇപ്പോള്‍ ചാനലുകളില്‍ കള്ളദുഃഖം അഭിനയിച്ച്‌ പച്ചക്കള്ളം പറയുന്നത്‌. "തിലകന്‍ എന്റെ സ്വകാര്യ അഹങ്കാരമെന്നും" "തിലകന്‍ എന്ന മഹാനടന്‍ മരിച്ചത്‌ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നും" "എനിക്ക്‌ ഏതെങ്കിലും ഒരു നടനോട്‌ അസൂയ തോന്നിയിട്ടുണ്ടെങ്കില്‍ അത്‌ തിലകന്‍ മാത്രമാണെന്നും" "തിലകനോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത്‌ വലിയ ഭാഗ്യമായി കരുതുന്നുവെന്നും" "തിലകന്റെ നിര്യാണം കലാലോകത്തിന്‌ വന്‍ നഷ്ടമാണെന്നും" "തിലകന്‍ പകരം വയ്ക്കാന്‍ ആളില്ലാത്ത മലയാളത്തിന്റെ മഹാ നടനാണെന്നും" "താരതമ്യമില്ലാത്ത മഹാ നടനായിരുന്നുവെന്നും" "മലയാളിയുടെ മനസ്സില്‍ തൊട്ട നടനായിരുന്നു"മെന്നുമൊക്കെ ഉളുപ്പില്ലാതെ വിളമ്പുന്നത്‌. ഇത്‌ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന മലയാള സിനിമ പ്രേമികളുടെ മനസ്സില്‍ കൈയ്പ്പ്‌ നിറയുകയാണ്‌. മരണാനന്തര മഹത്വം പറയുന്ന ഈ നിസ്സാരന്മാര്‍ക്കിടയില്‍ തിലകനെപ്പോലെ അഭിനയത്തിലും വ്യക്തിത്വത്തിലും അനുപമമായ വൈശിഷ്ട്യം പുലര്‍ത്തിയ ഒരു നടന്‍ എങ്ങനെയാണ്‌ ജീവിച്ചതെന്ന്‌ അത്ഭുതത്തോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയൂ. കുതികാല്‍ വെട്ടിന്റെയും കാക്കപിടുത്തത്തിന്റെയും ചതിക്കുഴി നിര്‍മ്മാണത്തിന്റെയും 916 ഹോള്‍മാര്‍ക്കുള്ള ഇവരൊക്കെയാണ്‌ തിലകനെ ഒതുക്കാന്‍ ശ്രമിച്ചത്‌. പക്ഷേ, പരാജയപ്പെട്ടത്‌ തിലകന്റെ ശത്രുക്കളും മരണവുമാണ്‌. മരണത്തിന്‌ പോലും തോല്‍പ്പിക്കാനാവാത്ത ഔന്നിത്യത്തിലാണ്‌ തിലകന്‍ എന്ന നടന്റെ അഭിനയ പ്രതിഭ. അതുകൊണ്ടു തന്നെ കാലം എത്ര കഴിഞ്ഞാലും മലയാളി തിലകനെ മറക്കുന്ന പ്രശ്നമേയില്ല. ഓര്‍ക്കണം,മരണാസന്നനായി രോഗക്കിടക്കയിലായിട്ടു പോലും തിലകന്‌ ഏര്‍പ്പെടുത്തിയ വിലക്ക്‌ പിന്‍വലിക്കാനുള്ള മാന്യതപോലും അമ്മയ്ക്കും അതിന്‌ അമ്മയെ പ്രേരിപ്പിക്കാനുള്ള ഔചിത്യം സൂപ്പര്‍ താരങ്ങള്‍ക്കും ഇല്ലാതെ പോയി.ഇല്ല ആതിരേ,ഈ ചതിയന്‍ ചന്തുമാരോട്‌ കലാകേരളം ക്ഷമിക്കുകയില്ല ആതിരേ,ഒരു ചട്ടക്കൂടിലും ഒതുങ്ങി നില്‍ക്കാതെ സത്യസന്ധവും നീതിബോധം നിറഞ്ഞതുമായ നിലപാടുകളിലൂടെയാണ്‌ തിലകന്‍ ജീവിച്ചതും നാടകരംഗത്തേക്കും സിനിമ രംഗത്തേക്കും കടന്നു വന്നതും. അതുകൊണ്ടു തന്നെ കാര്‍ക്കശ്യ സ്വഭാവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മറ്റാര്‍ക്കുമില്ലാത്ത അയത്ന ലളിതമായ ശൈലി തിലകന്‌ സ്വന്തമായി ഉണ്ടായിരുന്നു. അനീതികള്‍ക്കെതിരെ ഗര്‍ജിക്കുന്ന കമ്യൂണിസ്റ്റുകാരനായി തുടങ്ങിയ അദ്ദേഹം അവസാനനിമിഷം വരെ ആ സ്ഥൈര്യവും ധൈര്യവും കൈവിട്ടില്ല . മുന്‍പ്‌ മരണത്തോട്‌ മല്ലിട്ട തിലകന്റെ ചരമവാര്‍ത്തയും എഡിറ്റോറിയലുമൊക്കെ തയ്യാറാക്കി വച്ച മാധ്യമ ധര്‍മങ്ങള്‍ക്കെതിരെ രോഗക്കിടക്ക വിട്ട്‌ എണീറ്റു വന്നപ്പോള്‍ ഗര്‍ജ്ജിക്കാന്‍ കഴിഞ്ഞത്‌ ഈ തനത്‌ സ്വഭാവ വിശേഷം കൊണ്ടായിരുന്നു. ഓര്‍മ്മകളില്‍ സൂക്ഷിക്കാന്‍ മലയാളിക്ക്‌ ഒരുപാടൊരുപാട്‌ അസാധാരണ കഥാപാത്രങ്ങളെ സമ്മാനിച്ച ശേഷമാണ്‌ ജീവിതത്തില്‍ തന്റെ വേഷം തിലകന്‍ അഴിച്ചുവച്ചത്‌. മലയാള സിനിമയിലെ താരാധിപത്യത്തെ വെല്ലുവിളിച്ച പ്രതിഭയുടെ ആ ധിക്കാരത്തിന്‌, ശരീരഭാഷയുടെ അപാര സാധ്യതകള്‍ കൊണ്ട്‌ അരങ്ങിനെ കീഴടക്കിയ അഭിനയ പൂര്‍ണിമയ്ക്ക്‌, വിവാദങ്ങളില്‍പ്പോലും പൂത്തുലഞ്ഞ നടനവൈഭവത്തിന്‌ തിരസ്കാരങ്ങള്‍ക്ക്‌ തളര്‍ത്താനാവാത്ത ആ തന്റേടത്തിലകത്തിന്‌ ആദരം നിറഞ്ഞ അന്ത്യാഞ്ജലികള്‍. ഇനി ഈ വാര്‍ത്ത വായിക്കുക സൂപ്പര്‍ താരങ്ങള്‍ തിലകന്‌ അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയില്ല; തിലകന്‍റെ മരണത്തില്‍ ദുരൂഹതയെന്ന്‌ മകള്‍ ! തിരുവനന്തപുരത്തുണ്ടായിട്ടും പൃഥ്വിരാജും അവഗണിച്ചു ഹിമജ തിരുവനന്തപുരം:മലയാളത്തിന്റെ മഹാനടന്‍ തിലകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി മകള്‍ രംഗത്തെത്തിയത്‌ ആശയക്കുഴപ്പമുണ്ടാക്കി. മരണത്തിലെ ദുരൂഹത നീക്കാന്‍ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. പിന്നീട്‌ മന്ത്രി കെ ബി ഗണേഷ്കുമാര്‍ ഇടപെടുകയും കൂടുതല്‍ കുഴപ്പങ്ങളുണ്ടാകാതെ പ്രശ്നം പരിഹരിക്കുകയും ചെയ്തു. തിലകന്‌ ഭാര്യ സരോജത്തിലുണ്ടായ മകളാണ്‌ അച്ഛന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന്‌ ആരോപിച്ചത്‌. മാത്രമല്ല, തിലകന്റെ മൃതദേഹം ഏതുവീട്ടിലേക്ക്‌ കൊണ്ടുപോകണമെന്നതിനെക്കുറിച്ചും തര്‍ക്കമുണ്ടായി. തിലകന്റെ പി ആര്‍ എസ്‌ കോര്‍ട്ടിലെ ഫ്ലാറ്റിലേക്ക്‌ കൊണ്ടുപോകണോ മകന്‍ ഷോബി തിലകന്റെ വീട്ടിലേക്ക്‌ കൊണ്ടുപോകണോ എന്നതായിരുന്നു തര്‍ക്കവിഷയം. മഹാനടനായ അച്ഛന്റെ പേരില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്ന മന്ത്രി ഗണേഷിന്റെ ഉപദേശം ഒടുവില്‍ എല്ലാവരും അംഗീകരിക്കുകയായിരുന്നു. ആദ്യം ഷമ്മിയുടെ വീട്ടിലേക്കും പിന്നീട്‌ പി ആര്‍ എസ്‌ കോര്‍ട്ടിലേക്കും കൊണ്ടുപോയതിന്‌ ശേഷമാണ്‌ തിലകന്റെ ഭൗതിക ശരീരം വി ജെ ടി ഹാളില്‍ പൊതുദര്‍ശനത്തിന്‌ വച്ചത്‌. അതേസമയം സിനിമാ ലോകത്തെ വിലക്കുകളും വെല്ലുവിളികളും അതിജീവിച്ച്‌ മലയാളത്തിന്റെ പ്രിയപ്പെട്ട താരമായി മാറിയ തിലകന്‍ വിടപറഞ്ഞപ്പോള്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ മലയാളത്തിന്റെ കൊലകൊമ്പന്‍മാരായ സൂപ്പര്‍താരങ്ങളാരുമെത്തിയില്ല. ടിവി ചാനലുകളില്‍ പലരും കണ്ണീരൊഴിക്കിയെങ്കിലും നേരിട്ടെത്താന്‍ അവസാനമായി ഒന്നും കാണാന്‍ എന്തുകൊണ്ടായിരുന്നു താരങ്ങള്‍ എത്താതിരുന്നത്‌. തിലകന്റെ മരണത്തോടെ സൂപ്പര്‍ താരങ്ങള്‍ക്കെതിരെ ഉയര്‍ന്ന പ്രതിഷേധം അന്ത്യേപചാരമര്‍പ്പിക്കാന്‍ എത്തുമ്പോള്‍ രൂക്ഷമാകുമോ എന്ന ആശങ്കയാണ്‌ പലരും എത്താതിരുന്നതിന്‌ കാരണമായി പറയുന്നത്‌. തിലകന്റെ മൃതദേഹം പൊതു ദര്‍ശനത്തിന്‌ വച്ചിട്ടും മലയാള സിനിമയിലെ പല പ്രമുഖരും ആ വഴി തിരിഞ്ഞു പോലും നോക്കാതിരുന്നത്‌ തലസ്ഥാനത്തും ചര്‍ച്ചയായി. മോഹന്‍ലാല്‍,മമ്മൂട്ടി, ദിലീപ്‌, ജയറാം, സുരേഷ്‌ ഗോപി, പൃഥ്വിരാജ്‌ തുടങ്ങിയവരാരും തിലകനെ കാണാന്‍ വന്നില്ല. അന്തിമോപചാരമര്‍പ്പിക്കാന്‍ സിനിമാക്കാരേക്കാള്‍ കൂടുതലായി എത്തിയത്‌ രാഷ്ട്രീയക്കാരാണെന്നതും ശ്രദ്ധിക്കപ്പെട്ടു. തിലകന്‍ ആശുപത്രിയിലുന്നപ്പോള്‍ മമ്മൂട്ടി മകന്‍ ദുല്‍ഖര്‍ സല്‍മാനുമൊത്ത്‌ കണ്ടിരുന്നു.. 'സെല്ലുലോയ്ഡി'ന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട്‌ തിരുവനന്തപുരത്തുണ്ടായിരുന്നിട്ടും പൃഥ്വിരാജ്‌ ആശുപത്രിയില്‍ പോയിരുന്നില്ല. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം തിലകന്റെ പിന്തുണയും വാത്സല്യവും കിട്ടിയ നടനാണ്‌ പൃഥ്വിരാജ്‌. മരണത്തിലും സൂപ്പര്‍ താരങ്ങള്‍ തിലകനെ ഭയപ്പെട്ടിരുന്നു എന്നുവേണം കരുതാന്‍. എന്ത്‌ കൊണ്ട്‌ സൂപ്പര്‍താരങ്ങള്‍ എത്തിയില്ല എന്ന ചോദ്യത്തിന്‌ ഇതൊന്നും മറുപടിയാകില്ല. ആയിരങ്ങളുടെ സ്നേഹവായ്പ്പോടെ മലയാളത്തിന്റെ മഹാനടന്‍ യാത്രയായിട്ടും മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളുടെ ഈ അവഗണന മലയാളികള്‍ക്ക്‌ മറക്കാന്‍ കഴിയുമോ? അഭിനേതാക്കളായ മധു, മണിയന്‍പിള്ള രാജു, പ്രതാപ്‌ പോത്തന്‍, നന്ദു, കൊല്ലം തുളസി, ജി.കെ.പിള്ള, മനോജ്‌ കെ.ജയന്‍, അശോകന്‍, ബാലചന്ദ്രമേനോന്‍, , ധന്യ മേരി വര്‍ഗീസ്‌, നെടുമുടി വേണു, സിതാര, പൂജപ്പുര രവി, പൂജപ്പുര രാധാകൃഷ്ണന്‍, മേനക, രജിത്‌ മേനോന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, മേക്കപ്മാന്‍ പട്ടണം റഷീദ്‌ തുടങ്ങിയവര്‍ മാത്രമാണ്‌ തിലകന്‌ അന്ത്യോദകം അര്‍പ്പിക്കാനെത്തിയത്‌

Tuesday, September 18, 2012

നെല്‍വയലുകള്‍ മതിയോ, നെല്‍കൃഷി വേണ്ടേ...?

ഒരു നെല്‍ കര്‍ഷകന്റെ ഭാഗത്തുനിന്ന്‌ ചിന്തിക്കുമ്പോള്‍ വയലുകളും നീര്‍ത്തടങ്ങളും സംരക്ഷിച്ചാല്‍ മാത്രം മതിയോ നെല്‍കൃഷി സംരക്ഷിക്കേണ്ടതില്ലേ എന്ന ചോദ്യമാണ്‌ പ്രസക്തം. ഇന്ന്‌ മലയാളിക്ക്‌ ഒരു ഉരുള ചോറുണ്ണണമെങ്കില്‍ തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും അരി വരേണ്ട ഗതികേടാണ്‌. അവിടങ്ങളില്‍ നെല്‍കൃഷി ലാഭകരമായി നടത്താമെങ്കില്‍ എന്തുകൊണ്ട്‌ കേരളത്തില്‍ അതിന്‌ ഉപയുക്തമായ സാഹചര്യം സൃഷ്ടിക്കപ്പെടുന്നില്ല എന്നതാണ്‌ അടുത്ത ചോദ്യം. നെല്‍കര്‍ഷകനെ സംരക്ഷിച്ച്‌ നെല്‍കൃഷി വ്യാപകമാക്കിയാല്‍ അത്‌ വികസനമാകില്ല എന്നുണ്ടോ? ഇക്കാര്യത്തില്‍ ഭരണപ്രതിപക്ഷ കക്ഷികള്‍ക്കും പുതിയ ഉല്‍പ്പന്നമായ ഹരിതരാഷ്ട്രീയക്കാര്‍ക്കും വികസനത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ഐഎഎസ്‌ ഏമാന്മാര്‍ക്കും സ്വീകാര്യമായ മറുപടിയില്ല. ആ സാഹചര്യത്തില്‍ നെല്‍വയലുകള്‍ വില്‍ക്കാന്‍ തയ്യാറാകുന്ന കര്‍ഷകരെ എങ്ങനെ കുറ്റപ്പെടുത്താന്‍ കഴിയും ? പരിസ്ഥിതി സംരക്ഷണത്തിന്റെ സുവിശേഷങ്ങള്‍ ഘോഷിച്ചാല്‍ പോര നെല്‍കൃഷി വ്യാപകമാക്കാനും നെല്‍കര്‍ഷകരെ സംരക്ഷിക്കാനും രാഷ്ട്രീയ ഭരണ സംവിധാനങ്ങള്‍ ഇച്ഛാശക്തി പ്രദര്‍ശിപ്പിക്കണം,പദ്ധതികള്‍ നടപ്പിലാക്കണം.അപ്പോള്‍ നെല്‍വയലുകളും നീര്‍ത്തടങ്ങളും കര്‍ഷകര്‍ തന്നെ സംരക്ഷിച്ചു കൊള്ളും. പക്ഷേ ആ വിവേകമാണ്‌ നമുക്കില്ലാത്തത്‌;നമ്മുടെ ഭരണകര്‍ത്താക്കള്‍ക്ക്‌ അന്യമായത്‌...
ആതിരേ,കേന്ദ്ര പ്ലാനിങ്ങ്‌ കമ്മീഷന്‍ ഉപാധ്യക്ഷനും മൂലധന ചൂഷകരുടെ ദല്ലാളുമായ മൊണ്ടേക്ക്‌ സിങ്ങ്‌ അഹ്ലുവാലിയയുടെ വാക്കുകളില്‍ തുടങ്ങാം: "കേരളത്തില്‍ പരമ്പരാഗത നെല്‍വയലുകള്‍ ആവശ്യമില്ല." എമേര്‍ജിങ്ങ്‌ കേരള എന്ന ഭൂലോക ഉഡായിപ്പ്‌ സംരംഭകപദ്ധതിക്ക്‌ വേണ്ടി വാദിച്ചപ്പോഴാണ്‌ അഹ്ലുവാലിയയുടെ ഉള്ളിലിരിപ്പ്‌ പുറത്തു വന്നത്‌. നെല്‍വയലുകളും നീര്‍ത്തടങ്ങളും നികത്തി ,വിനാശകരമായ വികസനം കൊണ്ടുവരാനുള്ള കുതന്ത്രമാണ്‌ എമേര്‍ജിങ്‌ കേരള എന്ന ആരോപണത്തിന്റെ മുനയൊടിക്കാന്‍ വേണ്ടിയായിരുന്നു അഹ്ലുവാലിയ ഇത്തരം ഒരു നിരീക്ഷണം നടത്തിയത്‌. നെല്‍വയലുകള്‍ കൃഷി ചെയ്യാതെ തരിശിട്ടിരിക്കുന്നത്‌ അഹ്ലുവാലിയയുടെയും എമേര്‍ജിങ്‌ കേരള ചാമ്പ്യന്‍മാരുടെയും അവകാശവാദത്തിന്‌ പരപ്പേറിയ സ്വീകാര്യത നല്‍കുന്നുണ്ടെന്നത്‌ വാസ്തവമാണ്‌.നെല്‍വയലുകളും നീര്‍ത്തടങ്ങളും നദീതീരങ്ങളും ദ്വീപുകളും കണ്ടല്‍ക്കാടുകളും സംരക്ഷിക്കേണ്ടത്‌ ഇന്നിന്റെ പാരിസ്ഥിതിക ആവശ്യം മാത്രമല്ല, വരുംതലമുറയുടെ നിലനില്‍പ്പിന്റെ അനിവാര്യതയാണ്‌. അതുകൊണ്ട്‌ എന്തിന്റെ പേരിലായാലും ഇവ കൈയ്യേറി നശിപ്പിക്കുന്നത്‌ അനുവദിക്കാന്‍ കഴിയുകയില്ല. പരിസ്ഥിതി പ്രവര്‍ത്തകരുടെയും മാനവ സ്നേഹികളുടെയും ഈ വികാരം പങ്കുവച്ചുകൊണ്ട്‌ കര്‍ഷകന്റെ ഭൂമികയില്‍ നിന്നുവേണം, ആതിരേ, ഇനി പറയുന്ന കാര്യങ്ങള്‍ വിലയിരുത്തേണ്ടത്‌. കര്‍ഷക സംസ്ഥാനമാണ്‌ കേരളം. കൃഷി എന്നാല്‍ നെല്‍കൃഷി എന്നൊരു കാലഘട്ടം കേരളത്തില്‍ ഉണ്ടായിരുന്നു. നെല്‍കൃഷി നഷ്ടത്തിലായതോടെയാണ്‌ മറ്റ്‌ നാണ്യവിളകളിലേക്ക്‌ കര്‍ഷകന്റെ ശ്രദ്ധ തിരിഞ്ഞത്‌. കുട്ടനാടും പാലക്കാടും ആണ്‌ കേരളത്തിന്റെ നെല്ലറകളെന്ന്‌ വിശേഷിപ്പിക്കുന്നതെങ്കിലും ഇടുക്കിയും വയനാടും അടക്കമുള്ള ഹൈറേഞ്ച്‌ മേഖലകളില്‍ പോലും നെല്‍കൃഷി വ്യാപകവും ലാഭകരവുമായിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. പാലക്കാടും കുട്ടനാടും ഇരുപ്പൂ കൃഷിയായിരുന്നു. ഒരുവര്‍ഷം രണ്ടുതവണ കൃഷി. മറ്റിടങ്ങളില്‍ വര്‍ഷത്തില്‍ ഒരു പ്രാവശ്യവും. നെല്‍കൃഷിയുടെ ഭാഗമായി വയല്‍ ഒരുക്കുന്നതും വിതയ്ക്കുന്നതും കളപറിക്കുന്നതും വളം ഇടുന്നതും കേരളീയന്റെ ജീവിതചര്യയുടെ അനുപേക്ഷണീയമായ ഘടകവും ആഘോഷവുമായിരുന്ന കാലമുണ്ടായിരുന്നു. അന്ന്‌ ധനാഢ്യരുടെ മാത്രമല്ല സാധാരണക്കാരുടെ വീടുകളിലും പത്തായം ഉണ്ടായിരുന്നു. കൊയ്ത നെല്ല്‌ പത്തായത്തില്‍ സൂക്ഷിച്ച്‌ പിന്നീട്‌ പുഴുങ്ങി കുത്തി അരിയാക്കി ഉപയോഗിച്ചിരുന്ന നാളുകള്‍ ഇന്ന്‌ ഓര്‍മ്മയിലാണെങ്കിലും അതായിരുന്നു നെല്‍കൃഷിയുടെ സവിശേഷത. വര്‍ഷകാലത്ത്‌ ഒരു കോപ്പ കഞ്ഞിവെള്ളം കുടിക്കാനുള്ള വക ഇത്തരത്തില്‍ സ്വരൂപിച്ച്‌ വയ്ക്കുകയും ചെയ്തിരുന്നു. ആതിരേ,വന്‍കിട കര്‍ഷകരെക്കാള്‍ അരയേക്കറും ഒരേക്കറും രണ്ടേക്കറും വയല്‍ സ്വന്തമായി ഉണ്ടായിരുന്നവരായിരുന്നു ഭൂരിപക്ഷം നെല്‍കര്‍ഷകരും. നെല്‍കൃഷി സജീവമായിരുന്ന കാലത്തും സാധാരണ കര്‍ഷകന്‌ കടവും ദുരിതവും മാത്രമായിരുന്നു. പത്തായത്തില്‍ ശേഖരിക്കാന്‍ കഴിഞ്ഞിരുന്നത്‌. കൃഷി നാശവും വിളവു കുറവും അന്നും നെല്‍കര്‍ഷകനെ വിയര്‍പ്പിച്ച വിഷമിപ്പിച്ച പ്രകൃതി ദുരന്തങ്ങളായിരുന്നു. എന്നാല്‍, അതിനെയെല്ലാം തരണം ചെയ്ത്‌ പിടിച്ചു നില്‍ക്കാന്‍ കഴിയുന്ന ഒരു കാര്‍ഷീകസാഹചര്യം കേരളത്തില്‍ ഉണ്ടായിരുന്നു. പില്‍ക്കാലത്ത്‌ പ്രകൃതിയുടെ വികൃതികള്‍ക്കൊപ്പം തൊഴില്‍ പ്രശ്നവും രാസവള വിലവര്‍ദ്ധനയും നെല്‍കൃഷി ചെയ്യാന്‍ ആളെ കിട്ടാത്ത അവസ്ഥയും വെട്ടുക്കിളികളെ പോലെ ഒന്നിച്ചെത്തിയപ്പോള്‍ നെല്‍കൃഷി വന്‍ നഷ്ടമാകുകയും ചെറുകിട കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുകയും നെല്‍വയലുകള്‍ തരിശിടാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുകയും ചെയ്തു. വിദ്യാഭ്യാസത്തിലൂടെ ലഭിച്ച തൊഴില്‍പരമായ പുതുസാധ്യതകള്‍ മുതലെടുത്ത്‌ കേരളത്തിലെ യുവാക്കള്‍ പ്രവാസികളാകുകയും അവരില്‍ നിന്നുള്ള സാമ്പത്തിക സഹായം നെല്‍കൃഷി ഉള്‍പ്പെടെയുള്ള കൃഷിയിലേര്‍പ്പെടാതെ ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയും ചെയ്തപ്പോഴാണ്‌ കേരളത്തില്‍ നെല്‍വയലുകള്‍ വ്യാപകമായ തോതില്‍ തരിശിടാന്‍ തുടങ്ങിയത്‌. നെല്‍കൃഷി സജീവമായിരുന്ന കാലത്ത്‌ ഒരു സെന്റ്‌ വയലിന്‌ 100-150 രൂപയായിരുന്നു വില എന്നാല്‍,ആതിരേ, പ്രവാസി മലയാളികളുടെ പണത്തിന്റെ വരവ്‌ വര്‍ദ്ധിക്കുകയും റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്‌ തഴച്ചു വളരുകയും ചെയ്തപ്പോള്‍ സെന്റിന്‌ 10,000ത്തിലധികം രൂപ ലഭിക്കുന്ന അവസ്ഥ സംജാതമായി. അപ്പോഴാണ്‌ നെല്‍വയലുകള്‍ വിറ്റ്‌ ആ പണം കൂടി സ്വര്‍ണ്ണമായും ബാങ്ക്‌ അക്കൗണ്ടുകളായും സൂക്ഷിക്കാനുള്ള പ്രവണത മലയാളിയില്‍ ശക്തമായത്‌. ഈ താല്‍പ്പര്യം മുതലെടുത്തുകൊണ്ടാണ്‌ ഭൂമാഫിയയും റിയല്‍ എസ്റ്റേറ്റ്‌ മാഫിയയുമൊക്കെ വന്‍തോതില്‍ നെല്‍വയലുകള്‍ വാങ്ങിക്കൂട്ടി നികത്തി ബഹുനില കോണ്‍ക്രീറ്റ്‌ മന്ദിരങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയത്‌. നെല്‍വയലുകളും നീര്‍ത്തടങ്ങളും അനുബന്ധ ചെറുതോടുകളും നികത്തിയതോടെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ രൂക്ഷമായി. ഇന്ന്‌ നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ അസഹ്യമായ കൊതുക്‌ ഭീഷണിയുടെ അടിസ്ഥാന ഘടകം നെല്‍വയല്‍ നികത്തലും നീര്‍ത്തട നികത്തലുമാണ്‌. മുഞ്ഞ ഉള്‍പ്പെടെ നെല്ലിനെ ബാധിക്കുന്ന കീടങ്ങളുടെ വളര്‍ച്ചയ്ക്കും വ്യാപനത്തിനും ഈ പുതിയ നിര്‍മ്മാണ സംസ്കാരം വളം വയ്ച്ചു. പാരിസ്ഥിതിക പ്രശ്നം രൂക്ഷമായ കുടിവെള്ള ദൗര്‍ലഭ്യത്തില്‍ എത്തിനില്‍ക്കുകയാണിപ്പോള്‍. ഇത്തരത്തിലുള്ള ബഹുമുഖ പാരിസ്ഥിതിക ആഘാതങ്ങളും പ്രശ്നങ്ങളും ഇനി രൂക്ഷമാകരുത്‌ എന്ന വീണ്ടുവിചാരത്തില്‍ നിന്നാണ്‌ നെല്‍വയലുകളെയും നീര്‍ത്തടങ്ങളെയും ചെറുതോടുകളെയും താമരക്കുളങ്ങളെയും ഇല്ലിക്കാടുകളെയും കുഞ്ഞാറ്റക്കുരുവികളെയും ചിത്രശലഭങ്ങളെയും സംരക്ഷിക്കണമെന്ന പാരിസ്ഥിതിക ബോധം സാധാരണക്കാരില്‍ പോലും വ്യാപകമായത്‌; നെല്‍വയല്‍ നികത്തലിനെതിരെയുള്ള പ്രതിഷേധവും പ്രതിരോധവും ശക്തമായത്‌. നെല്‍വയല്‍ നികത്തലിനെതിരെ നിയമനിര്‍മ്മാണം നടത്താന്‍ സംസ്ഥാന നിയമസഭയെ നിര്‍ബന്ധിച്ചതും രൂക്ഷമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ തന്നെ. ഖേദകരമെന്ന്‌ പറയട്ടെ ആ നിയമം ലംഘിച്ചുകൊണ്ട്‌ ഭരണകൂടത്തിന്റെയും നിയമസംരക്ഷണ സംവിധാനങ്ങളുടെയും പരോക്ഷ പിന്തുണയോടെയാണ്‌ ഇന്ന്‌ ഭൂമാഫിയ നെല്‍വയല്‍ നികത്തല്‍ വ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്നത്‌. അതിന്‌ ഔദ്യോഗികമായ ഭാഷ്യം നല്‍കുന്നതാണ്‌ എമേര്‍ജിങ്‌ കേരള എന്ന ഉഡായിപ്പ്‌. ഇതെല്ലാം പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട അനിവാര്യ ഘടകങ്ങള്‍ തന്നെയാണ്‌ ആതിരേ. എന്നാല്‍, ഒരു നെല്‍ കര്‍ഷകന്റെ ഭാഗത്തുനിന്ന്‌ ചിന്തിക്കുമ്പോള്‍ വയലുകളും നീര്‍ത്തടങ്ങളും സംരക്ഷിച്ചാല്‍ മാത്രം മതിയോ നെല്‍കൃഷി സംരക്ഷിക്കേണ്ടതില്ലേ എന്ന ചോദ്യമാണ്‌ പ്രസക്തം. ഇന്ന്‌ മലയാളിക്ക്‌ ഒരു ഉരുള ചോറുണ്ണണമെങ്കില്‍ തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും അരി വരേണ്ട ഗതികേടാണ്‌. അവിടങ്ങളില്‍ നെല്‍കൃഷി ലാഭകരമായി നടത്താമെങ്കില്‍ എന്തുകൊണ്ട്‌ കേരളത്തില്‍ അതിന്‌ ഉപയുക്തമായ സാഹചര്യം സൃഷ്ടിക്കപ്പെടുന്നില്ല എന്നതാണ്‌ അടുത്ത ചോദ്യം. നെല്‍കര്‍ഷകനെ സംരക്ഷിച്ച്‌ നെല്‍കൃഷി വ്യാപകമാക്കിയാല്‍ അത്‌ വികസനമാകില്ല എന്നുണ്ടോ? ഇക്കാര്യത്തില്‍ ഭരണപ്രതിപക്ഷ കക്ഷികള്‍ക്കും പുതിയ ഉല്‍പ്പന്നമായ ഹരിതരാഷ്ട്രീയക്കാര്‍ക്കും വികസനത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ഐഎഎസ്‌ ഏമാന്മാര്‍ക്കും സ്വീകാര്യമായ മറുപടിയില്ല. ആ സാഹചര്യത്തില്‍ നെല്‍വയലുകള്‍ വില്‍ക്കാന്‍ തയ്യാറാകുന്ന കര്‍ഷകരെ എങ്ങനെ കുറ്റപ്പെടുത്താന്‍ കഴിയും ? പരിസ്ഥിതി സംരക്ഷണത്തിന്റെ സുവിശേഷങ്ങള്‍ ഘോഷിച്ചാല്‍ പോര നെല്‍കൃഷി വ്യാപകമാക്കാനും നെല്‍കര്‍ഷകരെ സംരക്ഷിക്കാനും രാഷ്ട്രീയ ഭരണ സംവിധാനങ്ങള്‍ ഇച്ഛാശക്തി പ്രദര്‍ശിപ്പിക്കണം,പദ്ധതികള്‍ നടപ്പിലാക്കണം.അപ്പോള്‍ നെല്‍വയലുകളും നീര്‍ത്തടങ്ങളും കര്‍ഷകര്‍ തന്നെ സംരക്ഷിച്ചു കൊള്ളും. പക്ഷേ ആ വിവേകമാണ്‌ നമുക്കില്ലാത്തത്‌;നമ്മുടെ ഭരണകര്‍ത്താക്കള്‍ക്ക്‌ അന്യമായത്‌...

Friday, September 14, 2012

കൂടംകുളം:ഉത്തിഷ്ഠത,ജാഗ്രത;പ്രാപ്യവരാന്നിബോധത

ഇന്ധന പ്രതിസന്ധിയുടെ പേരില്‍ ആണവ നിലയങ്ങള്‍ തന്നെ നിര്‍മ്മിക്കണമെന്ന്‌ ഈ സര്‍ക്കാരുകള്‍ക്ക്‌ എന്താണിത്ര നിര്‍ബന്ധം?! അവരെ തെരഞ്ഞെടുക്കുകയും നേതാക്കളായി വാഴിക്കുകയും ചെയ്യുന്ന ജനങ്ങളുടെ ജീവന്‍ തന്നെ കവര്‍ന്നെടുക്കുന്നതും ഭാവി തലമുറകളെപ്പോലും നിത്യദുരിതത്തിലേക്ക്‌ തള്ളിയിടുന്നതുമായ ഇത്തരം ഭീകരപദ്ധതികള്‍ എന്തുകൊണ്ടാണ്‌ നിസ്വജനതയുടെ ആവാസമേഖലയില്‍ തന്നെ ഇവരൊക്കെ നിര്‍മ്മിക്കുന്നത്‌? എന്തുകൊണ്ട്‌ പാര്‍ലമെന്റിന്‌ സമീപം അല്ലെങ്കില്‍ രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും വസതികള്‍ക്ക്‌ സമീപം, സംസ്ഥാനത്തെ നിയമസഭാ മന്ദിരങ്ങള്‍ക്ക്‌ സമീപം ഇത്തരം ആണവ നിലയങ്ങള്‍ നിര്‍മ്മിക്കാത്തത്‌ ?. അവിടങ്ങളില്‍ നിര്‍മ്മിച്ചാലും ആണവോര്‍ജ്ജം ഉല്‍പാദിപ്പിക്കാന്‍ കഴിയുമല്ലോ. എന്നിട്ടും അതിന്‌ തയ്യാറാകാതിരിക്കുന്നതിനു പിന്നില്‍ ചില സുരക്ഷാ മാനദണ്ഡങ്ങള്‍ ഉണ്ട്‌. ആ സുരക്ഷയും മാനദണ്ഡങ്ങളും എന്തുകൊണ്ട്‌ സാധാരണ പൗരന്റെ കാര്യത്തില്‍ നിഷ്കര്‍ഷിക്കാന്‍ ഭരണകൂടങ്ങള്‍ തയ്യാറാകുന്നില്ല എന്ന്‌ അന്വേഷിക്കുമ്പോഴാണ്‌ പാശ്ചാത്യ മൂലധന ശക്തികളുടെ വാലാട്ടികളായി നില്‍ക്കുന്ന ഇന്ത്യന്‍ ഭരണകര്‍ത്താക്കളുടെ ഏറ്റവും നികൃഷ്ടവും പ്രതിഷേധാര്‍ഹവുമായ മുഖം നാം കണ്ടെത്തുക.
എംഗല്‍സില്‍നിന്ന്‌ തുടങ്ങണം: "മുതലാളിത്തത്തിന്റെ ഒരു സവിശേഷത അത്‌ നിലനില്‍ക്കുന്നത്‌ പെരുങ്കള്ളങ്ങള്‍ കൊണ്ട്‌ നിര്‍മ്മിച്ച തൂണുകളിന്മേലാണ്‌ എന്നതാണ്‌. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന പടപ്പാട്ടു പാടി ജനിച്ചു വീണ ഈ വ്യവസ്ഥിതി മുതലാളിമാരുടെ സമത്വത്തെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചുമാണ്‌ വാസ്തവത്തില്‍ പാടിയിരുന്നതെന്ന്‌ അനുഭവങ്ങള്‍ തെളിയിക്കുന്നു" (സോഷ്യലിസം: ശാസ്ത്രീയവും സാങ്കല്‍പികവും-ഫെഡറിക്‌ എംഗല്‍സ്‌). ആതിരേ,കൂടംകുളത്തുനിന്നുയരുന്ന നിലവിളികളും അതിജീവനത്തിനുവേണ്ടിയുള്ള ജനങ്ങളുടെ പ്രക്ഷോഭവും പോലീസിന്റെ കിരാത ശക്തികൊണ്ട്‌ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ജയലളിത സര്‍ക്കാരും അതിന്‌ പിന്തുണ നല്‍കുന്ന മന്‍മോഹന്‍ സിംഗ്‌ സര്‍ക്കാരും ആണവ മാലിന്യങ്ങള്‍ മൂന്നാംലോക ജനതയുടെ പിടലിക്ക്‌ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്ന പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളുടെ പാദസേവകരാണെന്ന്‌ പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല. പൗരന്റെ ജീവനും സ്വത്തിനും മാന്യതയ്ക്കും ഉറപ്പു നല്‍കുന്ന ഇന്ത്യന്‍ ഭരണഘടന അവന്‌ സുരക്ഷിതത്വത്തോടെ ജീവിക്കാനുള്ള അവകാശവും സംരക്ഷിക്കുന്നുണ്ട്‌. ഈ അവകാശത്തിന്റെ ലംഘനമാണ്‌ കൂടംകുളത്ത്‌ നടക്കുന്നത്‌. അതിനെതിരെ വിദ്യാവിഹീനരും നിസ്വരുമായ മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിക്കുമ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കാനും തമിഴ്‌നാട്ടിലേയും കേരളത്തിലെയും ജനങ്ങളെ ഗ്രസിക്കാനിരിക്കുന്ന ആണവ ദുരന്തത്തിനെതിരെ പോരാടാനും മലയാളികള്‍ക്ക്‌ ബാധ്യതയും ഉത്തരവാദിത്തവുമുണ്ട്‌. എന്നാല്‍, ചില പരിസ്ഥിതി പ്രവര്‍ത്തകര്‍ ഒഴിച്ച്‌ മറ്റാരും ഈ വിഷയത്തില്‍ ഉത്കണ്ഠാകുലരല്ല എന്നാണ്‌ ഇതുവരെയുള്ള പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്‌. തെരുവില്‍ പട്ടി ചത്തുവീണാല്‍ പ്രതികരിച്ചുകൊണ്ടിരുന്ന സാംസ്കാരിക സാമൂഹിക രാഷ്ട്രീയ നേതാക്കളെ കൂടംകുളം ഉയര്‍ത്തുന്ന അതിഭീകരമായ ഭീഷണിയുടെ വിഷയത്തില്‍ മഷിയിട്ട്‌ നോക്കിയാല്‍ പോലും കാണാനില്ല എന്നത്‌ മലയാളിയുടെ കാപട്യത്തിന്റെയും നിലനില്‍പ്പിനുവേണ്ടിയും സ്ഥാനമാനങ്ങള്‍ക്കുവേണ്ടിയും കാക്കപിടുത്തം നടത്തുന്ന ദുഷ്ടതയുടെയും കത്തുന്ന തെളിവുകളാണ്‌. ആതിരേ,വികസനമെന്ന പേരില്‍ ഏത്‌ കൊടും വിഷവും മാരണവും സാധാരണ ജനങ്ങളുടെ ജീവിതത്തിനുമേല്‍ കെട്ടിവയ്ക്കാമെന്ന അഹന്തയോടെയാണ്‌ ഭരണകൂടങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌. ജീവിക്കാനുള്ള അടിസ്ഥാന ആവശ്യങ്ങള്‍ നിരോധിച്ചും അവകാശങ്ങള്‍ കവര്‍ന്നെടുത്തും പൗരനെ വഞ്ചിക്കുന്ന ഭരണകൂട ഭീകരതയുടെ ഏറ്റവും ബീഭത്സമായ മുഖമാണ്‌ കൂടംകുളത്ത്‌ ഉയര്‍ന്നു കൊണ്ടിരിക്കുന്ന ആണവ റിയാക്ടര്‍ പ്ലാന്റ്‌. ആതിരേ,ഇന്ധന പ്രതിസന്ധിയുടെ പേരില്‍ ആണവ നിലയങ്ങള്‍ തന്നെ നിര്‍മ്മിക്കണമെന്ന്‌ ഈ സര്‍ക്കാരുകള്‍ക്ക്‌ എന്താണിത്ര നിര്‍ബന്ധം?! അവരെ തെരഞ്ഞെടുക്കുകയും നേതാക്കളായി വാഴിക്കുകയും ചെയ്യുന്ന ജനങ്ങളുടെ ജീവന്‍ തന്നെ കവര്‍ന്നെടുക്കുന്നതും ഭാവി തലമുറകളെപ്പോലും നിത്യദുരിതത്തിലേക്ക്‌ തള്ളിയിടുന്നതുമായ ഇത്തരം ഭീകരപദ്ധതികള്‍ എന്തുകൊണ്ടാണ്‌ നിസ്വജനതയുടെ ആവാസമേഖലയില്‍ തന്നെ ഇവരൊക്കെ നിര്‍മ്മിക്കുന്നത്‌? എന്തുകൊണ്ട്‌ പാര്‍ലമെന്റിന്‌ സമീപം അല്ലെങ്കില്‍ രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും വസതികള്‍ക്ക്‌ സമീപം, സംസ്ഥാനത്തെ നിയമസഭാ മന്ദിരങ്ങള്‍ക്ക്‌ സമീപം ഇത്തരം ആണവ നിലയങ്ങള്‍ നിര്‍മ്മിക്കാത്തത്‌ ?. അവിടങ്ങളില്‍ നിര്‍മ്മിച്ചാലും ആണവോര്‍ജ്ജം ഉല്‍പാദിപ്പിക്കാന്‍ കഴിയുമല്ലോ. എന്നിട്ടും അതിന്‌ തയ്യാറാകാതിരിക്കുന്നതിനു പിന്നില്‍ ചില സുരക്ഷാ മാനദണ്ഡങ്ങള്‍ ഉണ്ട്‌. ആ സുരക്ഷയും മാനദണ്ഡങ്ങളും എന്തുകൊണ്ട്‌ സാധാരണ പൗരന്റെ കാര്യത്തില്‍ നിഷ്കര്‍ഷിക്കാന്‍ ഭരണകൂടങ്ങള്‍ തയ്യാറാകുന്നില്ല എന്ന്‌ അന്വേഷിക്കുമ്പോഴാണ്‌ പാശ്ചാത്യ മൂലധന ശക്തികളുടെ വാലാട്ടികളായി നില്‍ക്കുന്ന ഇന്ത്യന്‍ ഭരണകര്‍ത്താക്കളുടെ ഏറ്റവും നികൃഷ്ടവും പ്രതിഷേധാര്‍ഹവുമായ മുഖം നാം കണ്ടെത്തുക. ആണവ നിലയങ്ങള്‍ ഓരോ ദേശവും വഹിക്കുന്ന ആറ്റംബോംബുകളായിരിക്കുമെന്ന്‌ പ്രശസ്ത ശാസ്ത്രജ്ഞനായ ഡി.ഡി.കൊസാംബി പറഞ്ഞത്‌ അക്ഷരാര്‍ത്ഥത്തില്‍ ശരിയാകുകയായിരുന്നു,ആതിരേ, റഷ്യയിലെ ചെര്‍ണോബിലിലും ജപ്പാനിലെ ഫുക്കുഷിമയിലും. ലക്ഷക്കണക്കിന്‌ മനുഷ്യജീവിതങ്ങളെ ഈ ആണവ നിലയങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ചാരമാക്കി ഭൂമുഖത്തുനിന്ന്‌ തുടച്ചു നീക്കി. എന്നിട്ടും പാഠം പഠിക്കാന്‍ ഇന്ത്യന്‍ ഭരണകര്‍ത്താക്കള്‍ തയ്യാറാകുന്നില്ല. ഫുക്കുഷിമ അടക്കമുള്ള ദുരന്തങ്ങളും അപായങ്ങളും ദുരിതങ്ങളും കണ്ട്‌ ഭയന്നു വിറച്ച്‌ ജര്‍മ്മനി അടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ തങ്ങളുടെ ആണവ നിലയങ്ങള്‍ ഡിസ്മാന്റില്‍ ചെയ്യാന്‍ തിടുക്കം കൂട്ടുമ്പോഴാണ്‌ പൗരനെ വെടിവച്ചുകൊന്ന്‌, പൗരപ്രതിഷേധങ്ങളെ പോലീസിനെ ഉപയോഗിച്ച്‌ അടിച്ചമര്‍ത്തി ഇന്ത്യയില്‍ ആണവ നിലയങ്ങള്‍ സ്ഥാപിക്കാന്‍ മന്‍മോഹന്‍ സിംഗും മാഡവും എ.കെ.ആന്റണിയും പ്രണാബ്കുമാര്‍ മുഖര്‍ജിയും ജയലളിതയുമൊക്കെ മത്സരിക്കുന്നത്‌. പാശ്ചാത്യ രാജ്യങ്ങളുടെ ആണവ മാലിന്യങ്ങള്‍ ഇവിടത്തെ സാധാരണക്കാരും ദരിദ്രരുമായ പൗരസമൂഹത്തിന്റെ തലയില്‍ കെട്ടിവച്ചെങ്കില്‍ മാത്രമേ വികസനം വരികയുള്ളൂ എന്ന്‌ പുലമ്പുന്നവര്‍ യഥാര്‍ത്ഥത്തില്‍ സാമ്രാജ്യത്വ ശക്തികളോട്‌ സമരസപ്പെട്ട്‌ പൗരന്മാരെ വഞ്ചിച്ച്‌ കൊല്ലുന്ന ആരാച്ചര്‍മാര്‍ തന്നെയാണ്‌. ആതിരേ,കൂടംകുളത്തെ ആണവ ഭീഷണിക്കെതിരെ അവിടത്തെ മത്സ്യത്തൊഴിലാളികളായ സാധാരണക്കാര്‍ നടത്തുന്ന പ്രക്ഷോഭം കേരളീയരായ നമ്മെ രക്ഷിക്കാന്‍ കൂടിയാണെന്ന യാഥാര്‍ത്ഥ്യം കാണാതെ പോകുന്നത്‌ എന്തുകൊണ്ടാണ്‌. കൂടംകുളത്തു നിന്ന്‌ ജയലളിത വസിക്കുന്ന ചെന്നൈ നഗരത്തിലേക്ക്‌ ആണവ വിഗീരണങ്ങള്‍ എത്തുന്നതിന്‌ മുന്‍പ്‌ കേരളത്തിലാകെ ആണവ വിഗീരണത്തിന്റെ കൂട്ടക്കൊല നടന്നിരിക്കുമെന്ന യാഥാര്‍ത്ഥ്യം എന്തുകൊണ്ടാണ്‌ വിദ്യാസമ്പന്നരായ മലയാളികള്‍ മനസ്സിലാക്കാതെ പോകുന്നത്‌. പ്രബുദ്ധതയുടെ കാര്യത്തില്‍ ഇന്ത്യക്ക്‌ മാതൃകയായ കേരളം കൂടംകുളത്തെ സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടെ പരിസ്ഥിതി ബോധത്തിനു മുന്‍പില്‍ സഹജീവി സ്നേഹത്തിന്‌ മുന്‍പില്‍ സംഘബോധത്തിനു മുന്‍പില്‍ ഭാവി തലമുറയെ സംരക്ഷിക്കാനുള്ള സത്യസന്ധമായ ആകാംക്ഷയ്ക്കു മുന്‍പില്‍ ലജ്ജിച്ചേ മതിയാകൂ. ഇന്ത്യയെ വികസനത്തിന്റെ 'അഗ്നിച്ചിറകി'ലേറ്റി പറപ്പിക്കാന്‍ പുസ്തകമെഴുതിയ മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാം ആണ്‌ കൂടംകുളം ആണവ നിലയത്തിന്‌ സുരക്ഷാ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയതെന്ന്‌ അറിയുമ്പോള്‍ നാം തിരിച്ചറിയേണ്ടത്‌ സാമ്രാജ്യത്വ ശക്തികളുടെ നീരാളി കൈകള്‍ ഏതെല്ലാം വിധത്തില്‍ ആരിലെല്ലാം കൂടിയാണ്‌ സാധാരണക്കാരായ നമ്മുടെയൊക്കെ സുരക്ഷിതത്വം നിറഞ്ഞ ജീവിതം എന്ന ആഗ്രഹത്തെ പിടിച്ചു മുറുക്കുന്നതെന്ന്‌! ഈ കൊടുംപാതകത്തിന്‌ കൂട്ടുനില്‍ക്കുന്ന തമിഴ്‌നാട്ട്‌ കേന്ദ്ര സര്‍ക്കാരുകള്‍ക്കെതിരെ കൂടംകുളത്തെ ജനങ്ങള്‍ നടത്തുന്ന പ്രതിരോധ സമരത്തില്‍ ഒപ്പം നില്‍ക്കാനും ആ പോരാട്ടത്തിന്‌ ശക്തിപകരാനും നിര്‍ബന്ധിതരാണ്‌ നാം ഓരോരുത്തരും. ഓര്‍ക്കുക നമ്മുടെ ദാരുണമരണം ഒഴിവാക്കാനാണ്‌ കൂടംകുളത്തെ മത്സ്യത്തൊഴിലാളികള്‍ പോലീസന്റെ വെടിയേറ്റ്‌ മരിക്കുന്നത്‌; ലാത്തിയടിയേറ്റ്‌ ജീവച്ഛവങ്ങളായി മാറുന്നത്‌. ഉത്തിഷ്ഠത,ജാഗ്രത;പ്രാപ്യവരാന്നിബോധത-ഉണരുക,എഴുന്നേല്‍ക്കുക,ലക്ഷ്യത്തിലെത്തും വരെ വിശ്രമിക്കാതിരിക്കുക എന്ന കഠോപനിഷത്തിലെ ആഹ്വാനം കൂടംകുളത്തേയും ദീര്‍ഘദര്‍ശനം ചെയ്തു കൊണ്ടായിരുന്നെന്ന്‌ ആതിരേ,നീയെങ്കിലും മനസ്സിലാക്കുക

Tuesday, September 11, 2012

അസിം ത്രിവേദിയുടെ അറസ്റ്റ്‌:പ്രതിഷേധിക്കുക,പ്രതികരിക്കുക

തന്റെ സമപ്രായക്കാരെല്ലാം അധികാരത്തിനും സമ്പത്തിനും സുഖഭോഗങ്ങള്‍ക്കും വെമ്പി ഉഴറുമ്പോള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വര്‍ത്തമാനകാല വികൃതമുഖത്തിന്‌ നേരെ ചിത്രം വരയ്ക്കാനുള്ള തന്റെ കഴിവും സമകാലീന സംഭവങ്ങളെ വിശകലനം ചെയ്യാനുള്ള വിവേകവും തിരിച്ചു പിടിച്ചപ്പോള്‍ ആ ദര്‍പ്പണത്തില്‍ അസിം ത്രിവേദി കണ്ട കാഴ്ചകള്‍ പ്രതിഷേധാര്‍ഹവും ക്ഷോഭജനകവുമായിരുന്നു. അതാണ്‌ ' ഗ്യാങ്ങ്‌ റേപ്പ്‌ ഓഫ്‌ മദര്‍ ഇന്ത്യ ' എന്ന കാര്‍ട്ടൂണിന്റെ വികാരമായത്‌. ത്രിവര്‍ണ്ണ സാരിയുടുത്തു നില്‍ക്കുന്ന ഇന്ത്യയെ രാഷ്ട്രീയക്കാരും ബ്യൂറോ ക്രാറ്റുകളും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതാണ്‌ കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നത്‌. മറ്റൊരു കാര്‍ട്ടൂണില്‍ അശോകസ്തംഭത്തിലെ സിംഹങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം കുറുക്കന്മാരെ ചിത്രീകരിച്ചതും പാര്‍ലമെന്റിനെ പബ്ലിക്‌ ടോയ്‌ലറ്റായി വരച്ചതും അസിമിലെ കലഹിക്കുന്ന സത്യസന്ധതയായിരുന്നു.അതിന്റെ അടിസ്ഥാനത്തിലാണ്‌ അധികാരപ്പരിഷകള്‍ അസിം ത്രിവേദിയെ രാജ്യദ്രോഹിയായി മുദ്രകുത്തിയത്‌. ഒരു സ്വകാര്യ അന്യായത്തിന്റെ മറപിടിച്ച്‌ മുംബൈ കോടതി,അസിമിനെ ഇക്കഴിഞ്ഞ തിങ്കളാഴ്ച 14 ദിവസത്തേക്ക്‌ റിമാന്റ്‌ ചെയ്തപ്പോള്‍ ആ പൗരാവകാശ വിരുദ്ധതയ്ക്ക്‌ ജെയ്‌ വിളിക്കുകയും ദേശീയ രാഷ്ട്രിയദുഷ്ടതയക്ക്‌ ഹല്ലേലുയ്യ പാടുകയുമായിരുന്നു ആ ന്യായാധിപന്‍.
ആതിരേ,ഒരു വരകൊണ്ടുപോലും വിമര്‍ശിക്കപ്പെടുന്നത്‌ അസഹിഷ്ണുതയാകുന്ന അധികാരത്തിന്റെ അര്‍മാദങ്ങള്‍ക്ക്‌ നീതിന്യായ വ്യവസ്ഥയും ന്യായപീഠങ്ങളും അധാര്‍മ്മികമായ പിന്തുണ നല്‍കുമ്പോള്‍ അസീം ത്രിവേദിയെപ്പോലെയുള്ള ജനാധിപത്യ ബോധങ്ങള്‍ ജയിലഴിക്കുള്ളിലാകുമെന്നത്‌ പുതിയ അറിവൊന്നുമല്ല. കോളനി വാഴ്ചക്കാലത്തെ അധികാരദുരയുടെ പ്രേതങ്ങളാണ്‌ സ്വതന്ത്ര്യ ഇന്ത്യയിലെ ജനാധിപത്യ(?) ഭരണകൂടങ്ങളെയും അതിന്റെ സംവിധാനങ്ങളെയും നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്‌ എന്നതും പുതിയ വെളിപാടല്ല. അധികാരത്തിന്റെ തേര്‍വാഴ്ചയ്ക്കെതിരെയും,ഭരണകൂട ഭീകരതയ്ക്കെതിരേയും,കേന്ദ്രീകൃത അഴിമതിക്കെതിരേയും ജനാധിപത്യത്തിന്റെ പേരില്‍ നടക്കുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും പൗരന്റെ അവകാശങ്ങള്‍ക്കുവേണ്ടിയും പോരാടുന്നവരെയെല്ലാം ഭീകരവാദികളായും ദേശദ്രോഹികളായും മുദ്രകുത്തുന്നത്‌ കോളനിവാഴ്ചയുടെ രീതിശാസ്ത്രമായിരുന്നെങ്കില്‍ ആ അശ്ലീലതയും മുഠാളത്തവും അതേപടി പകര്‍ത്തി മദിക്കുകയാണ്‌, ആതിരേ,വര്‍ത്തമാനകാല ഭരണകൂടങ്ങളും . ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചാല്‍ ഉദാഹരണങ്ങള്‍ മാത്രമേ നമ്മുടെ ചുറ്റുമുള്ളൂ. ലക്ഷം കോടികളുടെ അഴിമതി നടത്തുന്ന തെമ്മാടികള്‍ ജനാധിപത്യ വാദികളും അവരുടെ നടപടികള്‍ ചോദ്യം ചെയ്യുന്നവര്‍ ഭീകരവാദികളുമാകുന്ന വഷളത്തരമാണ്‌ സമകാലിക ഇന്ത്യന്‍ ജനായത്ത ഭരണത്തിന്റെ മുഖമുദ്ര;ഇന്ത്യന്‍ പൊതുസമൂഹത്തിന്‌ അഭിമുഖം നില്‍ക്കുന്ന ബീഭത്സത. . ടു ജി സ്പെക്ട്രവും കല്‍ക്കരിപ്പാടം ഇടപാടുകളുമൊക്കെയായി. കോണ്‍ഗ്രസും അതിന്റെ ഭരണകൂടസഖാക്കളും കോടികളടിച്ചു മാറ്റി സമ്മതിദായകരേയും നികുതിദായകരേയും ക്രൂരമായി കബളിപ്പിച്ച്‌ അര്‍മാദിക്കുമ്പോള്‍ പഞ്ചപുച്ഛമടക്കി അതെല്ലാം സഹിക്കണമെന്നാണ്‌ മന്‍മോഹനും മരുമകള്‍ ഗാന്ധിയും ആവശ്യപ്പെടുന്നത്‌. ഓര്‍മ്മയുണ്ടാകണം ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ ആ കരാള ദിനങ്ങള്‍;കാളരാത്രികള്‍! . നാവടക്കൂ പണിയെടുക്കൂ എന്നായിരുന്നല്ലോ , അന്ന്‌ അമ്മയിയമ്മ ഗാന്ധിയുടെ പൈശാചിക ഉദ്ബോധനം ആ പരീക്ഷണങ്ങളെയും പരിഷയേയും ധീരമായി നേരിട്ടാണ്‌, ആതിരേ, ഇന്ത്യന്‍ ജനാധിപത്യ- പൗരാവകാശ ബോധങ്ങള്‍ 2012-ല്‍ എത്തി നില്‍ക്കുന്നത്‌. എന്നാല്‍ ഈ വാസ്തവം തിരിച്ചറിയാനുള്ള വിവേകമില്ലാത്ത വിഢ്യാസുരന്മാരാണ്‌ സമകാലിക ഭരണകര്‍ത്താക്കളും ചില ന്യാധിപന്മാരുമെന്ന്‌ അടിവരയിട്ട്‌ സ്ഥാപിക്കുന്നതാണ്‌ അസിം ത്രിവേദിയുടെ അറസ്റ്റ്‌. അഴിമതിക്കെതിരായി അണ്ണാ ഹസാരെ ആരംഭിച്ച ജനകീയ പ്രക്ഷോഭങ്ങള്‍ക്ക്‌ ഒപ്പം നില്‍ക്കുകയും ആ സമരങ്ങളില്‍ ഇന്ത്യന്‍ ഭരണകര്‍ത്താക്കളുടേയും ജനാധിപത്യത്തിന്റെയും വഷളായ മുഖങ്ങള്‍ കാര്‍ട്ടൂണുകളിലൂടെ വരച്ചു കാട്ടുകയും ചെയ്തതാണ്‌ അസിം ത്രിവേദി ചെയ്ത തെറ്റ്‌. ഈ കാര്‍ട്ടൂണുകള്‍ തന്റെ വെബ്സൈറ്റില്‍ പോസ്റ്റ്‌ ചെയ്ത്‌ ലോകമെമ്പാടുമുള്ള ജനാധിപത്യവാദികളുടെയും പൗരാവകാശ പ്രവര്‍ത്തകരുടെയും ആദരം നേടി, അസിം ത്രിവേദി. ആതിരേ, തന്റെ സമപ്രായക്കാരെല്ലാം അധികാരത്തിനും സമ്പത്തിനും സുഖഭോഗങ്ങള്‍ക്കും വെമ്പി ഉഴറുമ്പോള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വര്‍ത്തമാനകാല വികൃതമുഖത്തിന്‌ നേരെ ചിത്രം വരയ്ക്കാനുള്ള തന്റെ കഴിവും സമകാലീന സംഭവങ്ങളെ വിശകലനം ചെയ്യാനുള്ള വിവേകവും തിരിച്ചു പിടിച്ചപ്പോള്‍ ആ ദര്‍പ്പണത്തില്‍ അസിം ത്രിവേദി കണ്ട കാഴ്ചകള്‍ പ്രതിഷേധാര്‍ഹവും ക്ഷോഭജനകവുമായിരുന്നു. അതാണ്‌ ' ഗ്യാങ്ങ്‌ റേപ്പ്‌ ഓഫ്‌ മദര്‍ ഇന്ത്യ ' എന്ന കാര്‍ട്ടൂണിന്റെ വികാരമായത്‌. ത്രിവര്‍ണ്ണ സാരിയുടുത്തു നില്‍ക്കുന്ന ഇന്ത്യയെ രാഷ്ട്രീയക്കാരും ബ്യൂറോ ക്രാറ്റുകളും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതാണ്‌ കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നത്‌. മറ്റൊരു കാര്‍ട്ടൂണില്‍ അശോകസ്തംഭത്തിലെ സിംഹങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം കുറുക്കന്മാരെ ചിത്രീകരിച്ചതും പാര്‍ലമെന്റിനെ പബ്ലിക്‌ ടോയ്‌ലറ്റായി വരച്ചതും അസിമിലെ കലഹിക്കുന്ന സത്യസന്ധതയായിരുന്നു.അതിന്റെ അടിസ്ഥാനത്തിലാണ്‌ അധികാരപ്പരിഷകള്‍ അസിം ത്രിവേദിയെ രാജ്യദ്രോഹിയായി മുദ്രകുത്തിയത്‌. ഒരു സ്വകാര്യ അന്യായത്തിന്റെ മറപിടിച്ച്‌ മുംബൈ കോടതി,അസിമിനെ ഇക്കഴിഞ്ഞ തിങ്കളാഴ്ച 14 ദിവസത്തേക്ക്‌ റിമാന്റ്‌ ചെയ്തപ്പോള്‍ ആ പൗരാവകാശ വിരുദ്ധതയ്ക്ക്‌ ജെയ്‌ വിളിക്കുകയും ദേശീയ രാഷ്ട്രിയദുഷ്ടതയക്ക്‌ ഹല്ലേലുയ്യ പാടുകയുമായിരുന്നു ആ ന്യായാധിപന്‍. സമകാലിക ഇന്ത്യയില്‍ പൗരാവകാശ ബോധത്തോടും ജനാധിപത്യാവബോധത്തോടും ജീവിക്കുന്ന വിവേകങ്ങള്‍ക്ക്‌ അസിമിന്റെ കാര്‍ട്ടൂണുകളിലെ വികാരത്തോടയല്ലാതെ ഭരണകൂടത്തിന്റെ കരാള നടപടികളെ വിലയിരുത്താനും അത്‌ അഭിപ്രായങ്ങളില്‍ വിന്ന്യസിപ്പിക്കാനും കഴിയുകയില്ല, ആതിരേ. ഈ അഴിമതിഭരണം, അധികാര ദുര്‍വിനിയോഗം അവസാനിപ്പിക്കണമെന്നും ജനാധിപത്യം അതിന്റെ പുഷ്കലതയില്‍ പുലരണമെന്നും ആശിക്കുന്നത്‌ തെറ്റാകുന്നത്‌ ഭരണകൂടവും അതിന്റെ സഹസംവിധാനങ്ങളും ജനവിരുദ്ധവും, അമിതാധികാരഭ്രമവുമാകുമ്പോഴാണ്‌. . കോളനി വാഴ്ചക്കാലത്ത്‌ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും ഇന്ത്യന്‍ പൗരന്റെ മാന്യതയ്ക്കും സ്വയം ശീര്‍ഷത്വത്തിനുംവേണ്ടി വാദിച്ച, പോരാടിയ പ്രക്ഷോഭങ്ങള്‍ നയിച്ച മഹാത്മജി മുതലുള്ള ദശലക്ഷക്കണക്കിന്‌ ദേശസ്നേഹികള്‍ ബ്രിട്ടന്‌ ദേശദ്രോഹികളും ഭീകരവാദികളുമായിരുന്നു. മര്‍ദ്ദിച്ചും വെടിവച്ചും ജയിലിലടച്ചും ഇന്ത്യയുടെ ജനാധിപത്യ ബോധത്തെ ശ്വാസം മുട്ടിച്ച്‌ കൊല്ലാന്‍ അന്ന്‌ ബ്രിട്ടന്‍ നടത്തിയ പരാജിതമായ അധികാരദുരയാണ്‌ ഇന്ന്‌ ഇന്ത്യയിലെ ജനാധിപത്യ ഭരണാധികാരികളെയും ചില ന്യായാധിപന്മാരെയും ഗ്രസിച്ചിരിക്കുന്നത്‌. അവരുടെ കണ്ണില്‍ പൗരാവകാശ സംരക്ഷണ സമരങ്ങളും ജനാധിപത്യ സംരക്ഷണ പ്രക്ഷോഭങ്ങളും ഭീകരവാദ പ്രവര്‍ത്തനങ്ങളാണ്‌;ദേശദ്രോഹനടപടികളാണ്‌. ഈ കുടില മുന്‍വിധികളെ ന്യായീകരിക്കാന്‍ ഭരണഘടനയില്‍ തന്നെ വകുപ്പുകളും അവര്‍ക്കുണ്ട്‌. വ്യാഖ്യാനിച്ച്‌ വഷളാക്കിയ അത്തരം വകുപ്പുകളുടെ അടിസ്ഥാനത്തിലാണ്‌ അസിം ത്രിവേദിക്കെതിരെ മുംബൈ കോടതി രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്‌. ആതിരേ,ഇന്ത്യന്‍ ശിക്ഷാ നിയമം 124(എ) ആണ്‌ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭരണകൂടങ്ങളും ന്യായാസനങ്ങളും പൗരനെതിരെ പ്രയോഗിക്കുന്ന ഭീകരായുധം. ദേശദ്രോഹപ്രവര്‍ത്തനങ്ങള്‍ക്കുള്ള ശിക്ഷയാണ്‌ ഈ വകുപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. എന്നാല്‍, ഈ വകുപ്പിന്റെ പ്രയോഗത്തില്‍ നിശിതമായ നിഷ്കര്‍ഷ പുലര്‍ത്തണമെന്ന്‌ പലവട്ടം സുപ്രീംകോടതി ഭരണകൂടങ്ങള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതാണ്‌. പ്രസംഗങ്ങളിലൂടെയോ പ്രചാരണങ്ങളിലൂടെയോ ഒരു പ്രദേശത്തെ ജനങ്ങളെ മുഴുവന്‍ പ്രക്ഷുബ്ധരാക്കി ഭരണകൂടത്തിനെതിരായി തിരിച്ച്‌ വ്യാപകമായ നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആഹ്വാനം ചെയ്യുന്നവരെ മാത്രമേ ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ശിക്ഷിക്കാന്‍ പാടുള്ളൂ എന്നതാണ്‌ സുപ്രീംകോടതിയുടെ കര്‍ശനമായ ഉത്തരവ്‌. ആ വകുപ്പിന്റെയും സുപ്രീംകോടതി ഉത്തരവിന്റെയും ലംഘനവും പൗരാവകാശ ധ്വംസനവും അഭിപ്രായസ്വാതന്ത്ര്യത്തിന്‌ ഇന്ത്യന്‍ ഭരണകൂടം ഉറപ്പു നല്‍കിയിട്ടുള്ള അവകാശാധികാരങ്ങളുടെ അവമതിക്കലുമാണ്‌ അസിം ത്രിവേദിയുടെ അറസ്റ്റിലൂടെ മുംബൈ കോടതി നടത്തിയിരിക്കുന്നത്‌ .ഉത്തമനായ പൗരന്റെ ചിന്താശേഷിയെയും ജനാധിപത്യ ബോധത്തെയും പൗരാവകാശ സംരക്ഷണ ത്വരയെയും ഇത്തരം കരിനിയമങ്ങള്‍ കൊണ്ടോ കിരാതമായ ഉത്തരവുകള്‍ കൊണ്ടോ അടിച്ചമര്‍ത്താനാവുമെന്നു കരുതുന്ന ഭരണകര്‍ത്താക്കളും ന്യായാധിപന്മാരുമാണ്‌ ജനധിപത്യത്തിന്റെ കശാപ്പുകാര്‍,ഭീകരവാദിക;ദേശദ്രോഹികള്‍.ഇക്കൂട്ടരേയാണ്‌ 124(എ)പ്രകാരം കേസെടുത്ത്‌ തടങ്കല്‍പ്പളയത്തിലടയ്ക്കേണ്ടത്‌ മനുഷ്യമോചന ചരിത്രത്തില്‍ ഇത്തരം സന്ദിഗ്ധാവസ്ഥകളും അധികാര ഭ്രാന്തിന്റെ അഴിഞ്ഞാട്ടവും അതിനെതിരെയുള്ള വ്യക്തിയുടെയും സംഘങ്ങളുടെയും പ്രക്ഷോഭങ്ങളും വിജയങ്ങളും വെന്നിക്കൊടി പാറിച്ച സന്ദര്‍ഭങ്ങള്‍ നിരവധിയാണ്‌. അത്തരം ഒരു വിജയത്തിലേക്കായിരിക്കും അസിം ത്രിവേദിയുടെ തടവുകാലം പരിണമിക്കുക എന്നതില്‍ സന്ദേഹത്തിനിടമില്ല.എങ്കിലും അമിതാധികാരഭ്രമവും അഴിമതിഭരണവും നടത്തുന്ന ഇത്തരം നൃസംശതയ്ക്കെതിരെ സംഘം ചേരേണ്ടതുണ്ട്‌; അസിമിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ ഭരണകൂട-ന്യായാസന ഭീകരതകള്‍ തകര്‍ക്കപ്പെടേണ്ടതുണ്ട്‌.അതു കൊണ്ട്‌, ആതിരേ പ്രതിഷേധിക്കുക;പ്രതികരിക്കുക.അതിലൂടെ നിങ്ങളിലെ നീതിബോധവും പൗരാവകാശ വിവേകവും ഉന്നിദ്രമാക്കുക

Monday, August 27, 2012

ശെന്തിലിനു പകരം അറസ്റ്റ്‌ ചെയ്യപ്പെട്ടത്‌ ഒരു മുസ്ലീം ആയിരുന്നെങ്കില്‍...?

അറസ്റ്റിലായത്‌ ശെന്തിലും സന്തോഷുമായതുകൊണ്ട്‌ പ്രശ്നത്തിന്റെ തീവ്രത ഇവിടെ തീരുകയാണ്‌. അതേസമയം, അറസ്റ്റ്‌ ചെയ്യപ്പെട്ടവരില്‍ ആരെങ്കിലും ഒരാള്‍ ഒരു മുസ്ലീം ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു 'ജഗപൊഗ'? തടിയന്റവിട നസീര്‍ മുതല്‍ അല്‍ക്വയ്ദ വരെ നീളുന്ന ഭീകരവാദി ബന്ധത്തിന്റെ സ്തോഭജനകവും സ്ഫോടനാത്മകവുമായ വാര്‍ത്തകളാകുമായിരുന്നു മാധ്യമങ്ങളില്‍ നിറയുക. എന്നു മാത്രമല്ല, അറസ്റ്റ്‌ ചെയ്യപ്പെടുന്ന മുസ്ലീം നാമധാരിയുടെ മാതാപിതാക്കളും സഹോദരീസഹോദരന്മാരും അടുത്ത ബന്ധുക്കളും ഉള്‍പ്പെടെയുള്ളവര്‍ സാമൂഹിക ഭ്രഷ്ടിന്‌ വിധേയരാകുകയും അവര്‍ക്ക്‌ പിന്നീട്‌ ജീവിതകാലം മുഴുവന്‍ സമൂഹത്തില്‍ തല ഉയര്‍ത്തി നടക്കാനാവാത്ത സാഹചര്യം പോലീസും മാധ്യമങ്ങളും സൃഷ്ടിക്കുകയും ചെയ്യുമായിരുന്നു. എവിടെ ഒരു സ്ഫോടനമോ ഏറ്റുമുട്ടലോ ഉണ്ടായാല്‍ അതിനെ ന്യൂനപക്ഷ ഭീകരതയുമായി സമീകരിക്കാനും മുസ്ലീം നാമധാരികളെ വേട്ടയാടാനും ഭരണകൂടത്തിനും മാധ്യമങ്ങള്‍ക്കും അശ്ലീലം നിറഞ്ഞ താല്‍പര്യമാണ്‌ നിലവിലുള്ളത്‌. ചത്തത്‌ കീചകനാണെങ്കില്‍ കൊന്നത്‌ ഭീമനാണ്‌ എന്ന വികല യുക്തിയായിരിക്കും പോലീസും അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരും ഇത്തരം വിഷയങ്ങളില്‍ പ്രയോഗിക്കുക. ഒരു സമുദായത്തെ മുഴുവന്‍ തീവ്രവാദികളാണെന്ന്‌ എത്ര പെട്ടെന്നാണ്‌ മുദ്രകുത്തി സമൂഹത്തിന്റെ മാന്യതയ്ക്കു പുറത്ത്‌ നാം നിര്‍ത്തിയിരിക്കുന്നത്‌
ആതിരേ,എറണാകുളം കോട്ടയം റെയില്‍വേ ലൈനില്‍, വെള്ളൂരില്‍ ഡിറ്റനേറ്ററും ടൈമറും ഘടിപ്പിച്ച ചോറ്റുപാത്രം സൃഷ്ടിച്ച ഭയാനകതയില്‍ നിന്ന്‌ ജനങ്ങള്‍ മുക്തരായിരിക്കുന്നു. സ്ഫോടകവസ്തു റെയില്‍വേ ലൈനില്‍വച്ച ഒന്നാംപ്രതി കെഎസ്‌ആര്‍ടിസി എറണാകുളം ഡിപ്പോയിലെ ഡ്രൈവര്‍ മുളന്തുരുത്തി സ്വദേശി ശെന്തിലും മുഖ്യസൂത്രധാരന്‍ മാട്ടം സന്തോഷും അറസ്റ്റിലായതോടെയാണ്‌ ദിവസങ്ങള്‍ നീണ്ട ആശങ്കകള്‍ക്ക്‌ അറുതിയായത്‌. ശെന്തിലും എറണാകുളം-ചെറുകര റൂട്ടിലെ സ്വകാര്യ ബസ്‌ ഡ്രൈവറായ തോമസും തമ്മിലുള്ള വൈരാഗ്യമാണ്‌ റെയില്‍വേ ലൈനില്‍ സ്ഫോടക വസ്തു വയ്ക്കാന്‍ പ്രേരകമായത്‌. മുന്‍പ്‌ ചെറുകര എറണാകുളം റൂട്ടിലെ സ്വകാര്യ ബസില്‍ കണ്ടക്ടറായിരുന്നു ശെന്തില്‍. അന്ന്‌ ബസ്‌ ഉടമയോട്‌ അപമര്യാദയായി പെരുമാറിയതിന്‌ ശെന്തിലിനെ ഉടമ ജോലിയില്‍ നിന്ന്‌ പിരിച്ചു വിട്ടു. പകരം തോമസിനെ നിയമിച്ചു. ഇത്‌ തോമസും ശെന്തിലും തമ്മിലുള്ള വൈരാഗ്യത്തിന്‌ കാരണമായി. വെളിയനാട്ടു നടന്ന ഫുട്ബോള്‍ മത്സരത്തിനിടയില്‍ ശെന്തില്‍ തോമസിന്റെ കണ്ണില്‍ ആസിഡ്‌ അംശമുള്ള ദ്രാവകം ഒഴിച്ചെന്നും ഇരുവരും തമ്മില്‍ സംഘര്‍ഷം ഉണ്ടായെന്നും ഇപ്പോള്‍ പോലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌. റെയില്‍വേ ലൈനില്‍ സ്ഫോകട വസ്തു കണ്ടെത്തിയതോടെ ഊഹാപോഹങ്ങളാണ്‌ നാട്ടിലാകെ പരന്നത്‌. ഇതു പരത്തുന്നതില്‍ മാധ്യമങ്ങള്‍ വഹിച്ച പങ്ക്‌ കാണാതിരുന്നുകൂട. പോലീസ്‌ നല്‍കിയ വിശദീകരണമായിട്ടാണ്‌ ഇങ്ങനെ ചെയ്തതെങ്കിലും ഇതുമൂലം സാധാരണ ജനങ്ങളുടെ സമാധാന ജീവിതമാണ്‌ കുറേ ദിവസത്തേക്കെങ്കിലും ഭഞ്ജിക്കപ്പെട്ടത്‌. ആതിരേ,പോലീസില്‍ നിന്ന്‌ ലഭിച്ച സൂചനകള്‍ അനുസരിച്ച്‌ കൊടുംഭീകരന്മാരോ അവരുടെ ഏജന്റുമാരോ ആണ്‌ സ്ഫോകട വസ്തുവിന്‌ പിന്നിലെന്നാണ്‌ പ്രചരിപ്പിക്കപ്പെട്ടതും ജനങ്ങള്‍ ഭയപ്പെട്ടതും. എറണാകുളം കളക്ട്രേട്ടിലെ ബോംബ്‌ സ്ഫോടനവുമായി തുലനം ചെയ്തും നാട്ടില്‍ പലയിടത്തും നടന്ന സ്ഫോടനങ്ങളുടെ പശ്ചാത്തലം വിവരിച്ചും വന്ന വാര്‍ത്തകള്‍ കുറച്ചൊന്നുമല്ല ജനങ്ങളുടെ സമാധാന ജീവിതത്തെ താറുമാറാക്കിയത്‌. താരതമ്യേന വര്‍ഗ്ഗീയ വൈരാഗ്യമോ സാമുദായിക സംഘട്ടനമോ ജാതീയ ഏറ്റുമുട്ടലുകളോ ഇല്ലാത്ത കേരളത്തില്‍ ഒരു പ്രത്യേക ഭീകരസംഘടന ആക്രമണം അഴിച്ചു വിടാനുള്ള ടെസ്റ്റ്‌ ഡോസാണ്‌ ഈ സ്ഫോടകവസ്തു എന്നായിരുന്നു പോലീസിന്റെയും ഭാഷ്യം. തീവ്രവാദികള്‍ നടത്തുന്ന സ്ഫോടന ട്രയലുമായും ഇതിനെ ബന്ധപ്പെടുത്തി പോലീസിന്റെ വിശദീകരണം മാധ്യമങ്ങള്‍ക്ക്‌ ലഭിച്ചിരുന്നു. അമോണിയം നൈട്രേറ്റാണ്‌ സ്ഫോടക വസ്തുവില്‍ ഉപയോഗിച്ചതെന്ന്‌ മനസ്സിലാക്കിയിട്ടും മുംബൈ, ഡല്‍ഹി സ്ഫോടനങ്ങളില്‍ ഉപയോഗിച്ച ആര്‍ഡിഎക്സ്‌ ഇതില്‍ അടങ്ങിയിട്ടുണ്ടോ എന്ന്‌ പരിശോധന നടത്തി എന്ന്‌ പോലീസ്‌ പറഞ്ഞതോടെ ജനങ്ങളുടെ ഭയാശങ്ക ഇരട്ടിക്കുകയായിരുന്നു. മാത്രമല്ല, കോട്ടയം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ചെറിയ അക്രമങ്ങള്‍ അരങ്ങേറിയതിന്‌ പിന്നില്‍ ഒരു മുസ്ലീം തീവ്രവാദി സംഘടനയുടെ പേര്‌ പറഞ്ഞു കേട്ടിരുന്നു. അവരായിരിക്കാം വെള്ളൂരിലെ സ്ഫോടക വസ്തുവിന്‌ പിന്നിലെ സൂത്രധാരന്മാരെന്നും പ്രചരിപ്പിക്കപ്പെട്ടു. എന്നാല്‍, പ്രചരിപ്പിച്ചതുപോലെയോ ഭയന്നതുപോലെയോ ആയിരുന്നില്ല ആതിരേ,സംഭവം. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ഒരു വികലബുദ്ധി ഉപയോഗിച്ച കൗശലമാണ്‌ ഇത്തരത്തില്‍ പ്രാദേശിക ഭീഷണിയായി മാറിയതും തീവ്രവാദി ബന്ധമായി വ്യാഖ്യാനിക്കപ്പെട്ടതും. . ആതിരേ,അറസ്റ്റിലായത്‌ ശെന്തിലും സന്തോഷുമായതുകൊണ്ട്‌ പ്രശ്നത്തിന്റെ തീവ്രത ഇവിടെ തീരുകയാണ്‌. അതേസമയം, അറസ്റ്റ്‌ ചെയ്യപ്പെട്ടവരില്‍ ആരെങ്കിലും ഒരാള്‍ ഒരു മുസ്ലീം ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു 'ജഗപൊഗ'? തടിയന്റവിട നസീര്‍ മുതല്‍ അല്‍ക്വയ്ദ വരെ നീളുന്ന ഭീകരവാദി ബന്ധത്തിന്റെ സ്തോഭജനകവും സ്ഫോടനാത്മകവുമായ വാര്‍ത്തകളാകുമായിരുന്നു മാധ്യമങ്ങളില്‍ നിറയുക. എന്നു മാത്രമല്ല, അറസ്റ്റ്‌ ചെയ്യപ്പെടുന്ന മുസ്ലീം നാമധാരിയുടെ മാതാപിതാക്കളും സഹോദരീസഹോദരന്മാരും അടുത്ത ബന്ധുക്കളും ഉള്‍പ്പെടെയുള്ളവര്‍ സാമൂഹിക ഭ്രഷ്ടിന്‌ വിധേയരാകുകയും അവര്‍ക്ക്‌ പിന്നീട്‌ ജീവിതകാലം മുഴുവന്‍ സമൂഹത്തില്‍ തല ഉയര്‍ത്തി നടക്കാനാവാത്ത സാഹചര്യം പോലീസും മാധ്യമങ്ങളും സൃഷ്ടിക്കുകയും ചെയ്യുമായിരുന്നു. എവിടെ ഒരു സ്ഫോടനമോ ഏറ്റുമുട്ടലോ ഉണ്ടായാല്‍ അതിനെ ന്യൂനപക്ഷ ഭീകരതയുമായി സമീകരിക്കാനും മുസ്ലീം നാമധാരികളെ വേട്ടയാടാനും ഭരണകൂടത്തിനും മാധ്യമങ്ങള്‍ക്കും അശ്ലീലം നിറഞ്ഞ താല്‍പര്യമാണ്‌ നിലവിലുള്ളത്‌. ചത്തത്‌ കീചകനാണെങ്കില്‍ കൊന്നത്‌ ഭീമനാണ്‌ എന്ന വികല യുക്തിയായിരിക്കും പോലീസും അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരും ഇത്തരം വിഷയങ്ങളില്‍ പ്രയോഗിക്കുക. ഒരു സമുദായത്തെ മുഴുവന്‍ തീവ്രവാദികളാണെന്ന്‌ എത്ര പെട്ടെന്നാണ്‌ മുദ്രകുത്തി സമൂഹത്തിന്റെ മാന്യതയ്ക്കു പുറത്ത്‌ നാം നിര്‍ത്തിയിരിക്കുന്നത്‌. ന്യൂനപക്ഷ വര്‍ഗ്ഗീയതയ്ക്കും അതില്‍ തിടം വയ്ക്കുന്ന ന്യൂനപക്ഷ ഭീകരവാദത്തിനും വഴി മരുന്നിടുന്നതും പ്രോത്സാഹിപ്പിക്കുന്നതും ഭരണകൂടങ്ങളും തല്‍പ്പര സാമ്പത്തിക ശക്തികളുമാണ്‌. സമൂഹത്തെ സാമുദായികമായും ജാതീയമായും വെട്ടിക്കീറി ശുഷ്കവും നീചവും നൈമിഷികവുമായ രാഷ്ട്രീയ-അധികാര നേട്ടങ്ങള്‍ക്കുവേണ്ടിയുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണ്‌ ഇത്തരം ശാപവിത്തുകളെ സമൂഹത്തില്‍ വിതച്ച്‌ ഭരണകൂടം വളര്‍ത്തി എടുക്കുന്നത്‌. പിന്നെ അവനെയും അവന്റെ കുടുംബത്തെയും സമുദായത്തെയും സാമൂഹിക ഭ്രഷ്ട്‌ കല്‍പ്പിച്ചകത്തി നിര്‍ത്തുമ്പോള്‍ തീര്‍ച്ചയായും അവരുടെ ഉള്ളിലുണ്ടാകുന്ന ക്ഷോഭവും ആത്മനിന്ദയും വേദനയും ഒരു പൊട്ടിത്തെറിക്കും ഒരു സംഘടിതമായ ആക്രമണത്തിനും കാരണമാകുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദി ഭരണകൂടവും നീതനിര്‍വ്വഹണ വ്യവസ്ഥയും ഇവയെ ചെറുവിരലില്‍ ഇട്ട്‌ അമ്മാനമാടുന്ന രാഷ്ട്രവിരുദ്ധ ശക്തികളും മാത്രമാണ്‌. ഏതായാലും അത്തരം ഒരു ദുരന്തത്തിലേക്ക്‌ വെള്ളൂരിലെ സ്ഫോടക വസ്തു സംഭവം കൊണ്ടെത്തിക്കാതെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തി അറസ്റ്റ്‌ ചെയ്ത പോലീസ്‌ ഉദ്യോഗസ്ഥരെയും സിവില്‍ പോലീസ്‌ ഓഫീസര്‍മാരെയും നമുക്ക്‌ മനസ്സ്‌ തുറന്ന്‌ അഭിനന്ദിക്കാം. ഒരു ചെറിയ പിഴ, ഒരു ചെറിയ മുന്‍വിധി മതിയായിരുന്നു ഈ സംഭവത്തിന്റെ സ്വഭാവമാകെ മാറ്റിമറിക്കാന്‍. അതുണ്ടാകാതെ കൃത്യവും നിശിതവുമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ കണ്ടെത്തി കൈയ്യാമം വച്ച പോലീസ്‌ ഡിപ്പാര്‍ട്ടുമെന്റ്‌ യഥാര്‍ത്ഥത്തില്‍ ചെയ്തത്‌ ഒരു വലിയ വര്‍ഗ്ഗീയ വിദ്വോഷം ജനിക്കാമായിരുന്ന സാഹചര്യം ഉന്മൂലനം ചെയ്യുകയായിരുന്നു. സാമൂഹിക ബോധവും തൊഴിലിനോടുള്ള പ്രതിബദ്ധതയും പ്രകടിപ്പിച്ച ആ പോലീസ്‌ ഉദ്യോഗസ്ഥരെ ഒരിക്കല്‍ കൂടി നമുക്ക്‌ ആദരത്തോടെ അഭിനന്ദിക്കാം അതേസമയം, സ്ഫോടക വസ്തു കണ്ടെത്തിയ ഉടന്‍ സാധ്യതകളുടെ ഭീകരത പുറത്തുവിട്ട പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കിടയില്‍ വര്‍ഗ്ഗീയ വിദ്വേഷം ചീറ്റുന്ന രാജവെമ്പാലകളും വര്‍ഗ്ഗീയ വാദികളെയും ഭീകരപ്രവര്‍ത്തകരെയും സംരക്ഷിക്കുന്ന അധികാര ശക്തികളുടെ കങ്കാണിമാരും ഉണ്ടെന്ന്‌ നാം അറിയണം. ഐപിഎസ്‌ തലംമുതല്‍ ഭീകരവാദികളുമായി ബന്ധമുള്ള ഓഫീസര്‍മാരുടെ ലിസ്റ്റ്‌ ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടും അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഈ സര്‍ക്കാരിന്‌ ഇച്ഛാശക്തിയോ സാമൂഹിക പ്രതിബദ്ധതയോ ഇല്ല. യഥാര്‍ത്ഥത്തില്‍ ആവണക്കണ്ണയില്‍ കാലൂന്നി നില്‍ക്കുന്ന ഭരണകൂടത്തിന്റെ വഴുവഴുപ്പന്‍ നയങ്ങളും സമീപനങ്ങളുമാണ്‌ ഭീകരവാദികളെയും സാമുദായിക ഭ്രാന്തന്മാരെയും സൃഷ്ടിക്കുന്നത്‌. വെള്ളൂരിലെ സ്ഫോടക വസ്തു കണ്ടെത്തിയ പോലീസ്‌ ഓഫീസര്‍മാരെ മാതൃകയാക്കി പോലീസ്‌ സേനയിലെ സ്ഫോടക വസ്തുക്കളായ ഓഫീസര്‍മാരെയും സിവില്‍ ഓഫീസര്‍മാരെയും കണ്ടെത്തി ഇരുമ്പഴിക്കുള്ളില്‍ അടച്ചാല്‍ ആതിരേ,ഒരു പരിധിവരെ ഭീകരവാദ ഭീഷണിയില്‍ നിന്നെങ്കിലും കേരളത്തിന്‌ മോചനമുണ്ടാകും.

Sunday, August 26, 2012

വിസ്മൃതമാകുന്ന സുസ്മിത ചാരുതകള്‍

ആതിരേ, എഴുത്തിലും പറച്ചിലിലും മലയാളിക്ക്‌ ഓണം ' നൊസ്റ്റാള്‍ജിയ'യാണ്‌ ്‌... മധുരിക്കുന്ന ഒരുപിടി ഓര്‍മകളാണ്‌ ... .. ആഘോഷങ്ങള്‍ ഇഷ്ടപ്പെടുന്ന ഇന്നത്തെ മലയാളിക്ക്‌ ഓണം ഷോപ്പിംഗ്‌ അര്‍മാദമാണ്‌ .എന്നിട്ട്‌ ഓണം നല്ലനാളുകളുടെ കൊതിയൂറുന്ന കിനാവുകളുടേതാണെന്ന്‌ പുലമ്പും. മുഴുപ്പട്ടിണിക്കാരനും അരപ്പട്ടിണിക്കാരനും വയറുനിറച്ച്‌ ഉണ്ട ദിനമായിരുന്നു മുന്‍പൊക്കെ ഓണം. മൂന്നുതരം പായസവും മറ്റു വിഭവങ്ങളുമടങ്ങിയസദ്യയില്ലെങ്കിലും അന്നത്തെ ഒരു നേരത്തെ ആഹാരം അവര്‍ക്ക്‌ സദ്യയേക്കാള്‍ സ്വാദുള്ളതായിരുന്നു;. വിലയുള്ളതായിരുന്നു... പട്ടിണിയും പരിവട്ടവും പോയ്മറഞ്ഞ മലയാളത്തിന്‌ എന്നും ഓണമാണിന്ന്‌. വിദ്യാഭ്യാസ-സാമ്പത്തിക വളര്‍ച്ചയുടെ സുരഭിലത. കൈനനയാതെ മീന്‍ പിടിക്കാനും മെയ്യനങ്ങാതെ ഓണസദ്യ ഒരുക്കാനും മലയാളിക്ക്‌ കഴിയുന്നു. മലയാളിയുടെ പൊങ്ങച്ചം പോലെ ഇന്‍സ്റ്റന്റാണ്‌ ഇന്നത്തെ ഓണവും സദ്യയും ആഘോഷങ്ങളും . തൂശനിലയിലെ തുമ്പപ്പൂ ചോറിനെക്കുറിച്ച്‌ വാചാലനായി പിസ്തയും ബര്‍ഗറും വെട്ടിവിഴുങ്ങുന്ന വര്‍ത്തമാനകാല മലയാളിക്ക്‌ ഓണത്തിന്റെ നഷ്ടപ്പെടുന്ന സുസ്മിതകളെക്കുറിച്ച്‌ എന്ത്‌ വേവലാതി..എന്ത്‌ ആശങ്ക. ക്ഷമിക്കണ്ട,ഐ ഡു നോട്ട്‌ ബിലോങ്ങ്‌ എന്ന്‌ ആംഗലേയത്തില്‍ അഹങ്കരിക്കുന്നവര്‍ക്ക്‌ വേണ്ടിയല്ല ഈ കുറിപ്പുകള്‍ കണ്ണാന്തളി:വിസ്മൃതമാകുന്നപുഷ്പ ശാലീനത ആതിരേ, ശ്രാവണപൂര്‍ണിമയായ്‌, തിരുവോണനാളില്‍ തന്റെ പ്രജകളെ കാണാനെത്തുന്ന മാവേലിത്തമ്പുരാനോടൊപ്പം വിഷ്ണു സാന്നിധ്യമായി മലയാളമണ്ണില്‌ വിരുന്നെത്തിയിരുന്ന കണ്ണാന്തളിപ്പൂവ്‌..! മണ്‍മറയുന്ന ഓണാചാരങ്ങള്‍ക്കൊപ്പം ഈ സുസ്മിതചാരുതയും വിസ്മൃതിയിലേക്ക്‌.. തുമ്പയുടെയും മുക്കുറ്റിയുടെയും പോലെ കണ്ണാന്തളിക്കും അത്തപ്പൂക്കളത്തില്‍ വളരെ പ്രാധാന്യമുണ്ട്‌. മാവേലിക്കൊപ്പമാണ്‌ ഈ പൂവ്‌ ഭൂമിയിലെത്തുക എന്നൊരു വിശ്വാസമുണ്ട്‌ എന്നു പറഞ്ഞല്ലോ. മഹാബലിയെ വാമനന്‍ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയപ്പോള്‍ അദ്ദേഹം ആവശ്യപ്പെട്ടതുപ്രകാരമാണ്‍ കണ്ണാന്തളി ഭൂമിയിലെത്തിയതെന്നാണു ഐതിഹ്യം. ചതുര്‍ബഹുവായ വിഷ്ണുവിന്റെ സാന്നിധ്യമായാണ്‌ കണ്ണാന്തളി മാവേലിക്കൊപ്പം വിരുന്നുവരുന്നത്‌. ഓണക്കാലം കഴിഞ്ഞാല്‍ ഈ പൂവിനെ കാണാറില്ലെന്നതും ശ്രദ്ധേയമാണ്‌. വെളുത്തുനീണ്ട ശുഭ്രദളഗ്രത്തില്‍ കടുംവയലറ്റ്‌ മഷി പുരണ്ടപോലെ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന കണ്ണാന്തളിക്കു പൂക്കളത്തിലും തൃക്കാക്കരയപ്പന്റെ ശിരസ്സിലും ഇടമുണ്ട്‌. ചിങ്ങമാസം പിറന്നാല്‍ കുന്നുകളിലും പറമ്പുകളിലും സുലഭമായി കണ്ടിരുന്ന കണ്ണാന്തളി ഇപ്പോള്‍ വംശനാശ ഭീഷണിയിലാണ കേരളത്തില്‍ മാത്രം കാണപ്പെടുന്നതും ഇപ്പോള്‍ വളരെ അപൂര്‍വവുമായ ഓഷധി വര്‍ഗ്ഗത്തില്‍ പെട്ട ഒരിനം ചെടിയാണ്‌ കണ്ണാന്തളി . ഇത്‌ പുല്‍മേടുകളിലാണ്‌ സാധാരണ കാണപ്പെട്ടിരുന്നത്‌. എക്സാക്കം ബൈകളര്‍ ((ഋഃമരൗാ‍ യശരീഹീൃ‍))എന്നതാണ്‌ ഇതിന്റെ ശാസ്ത്രീയ നാമം. ഇംഗ്ലീഷില്‍ പേര്‍ഷ്യന്‍ വയലറ്റ്‌, ജര്‍മ്മന്‍ വയലറ്റ്‌ എന്നും സംസ്കൃതത്തില്‍ അക്ഷിപുഷ്പി എന്നും അറിയപ്പെടുന്ന ഈ സസ്യത്തിന്‌ തിക്തരസവും ലഘുഗുണത്തോടുകൂടിയ ശീതവീര്യവുമാണ്‌. കഷായങ്ങളില്‍ ചേരുവയായി കണ്ണാന്തളി ഉപയോഗിക്കാറുണ്ട്‌.വടക്കന്‍ കേരളത്തില്‍,തൃശ്ശൂര്‍ മലപ്പുറം,വയനാടു്‌ ജില്ലകളില്‍ പറമ്പന്‍പൂവ്‌,കൃഷ്ണപൂവ്‌ എന്നീ പേരുകളിലും കണ്ണാന്തളി അറിയപ്പെടുന്നു കേരളത്തില്‍ ഏറെ കണ്ണാന്തളിയുളള ഇടങ്ങളാണ്‌ തൃശൂരിലെ വിലങ്ങന്‍കുന്നും പെരുവന്‍മലയുമെന്ന്‌ പരിസ്ഥിതിശാസ്ത്രജ്ഞര്‍ പറയുന്നു. ഒഴിവുവേളകള്‍ ചെലവഴിക്കാന്‍ മറ്റു ജില്ലകളില്‍ നിന്നുപോലും നിരവധി പേര്‍ എത്തുന്ന സ്ഥലമാണ്‌ പെരുവന്‍മല. അപൂര്‍വ്വയിനം ചെടികളെ തേടി സസ്യശാസ്ത്രഗവേഷകരും വിദ്യാര്‍ത്ഥികളും ഇവിടെയെത്താറുണ്ട്‌. കൊച്ചി ദേവസ്വം ബോര്‍ഡിനു കീഴിലാണ്‌ പെരുവന്‍മലയും ശിവക്ഷേത്രവും അടങ്ങുന്ന 60 ഏക്കറോളം ഭൂമി. ഹാബിനേരിയ പൂക്കള്‍ (ബോഗ്‌ ഓര്‍ക്കിഡ്‌ ) പിറന്ന പെരുവന്‍മലയുടെ പടിഞ്ഞാറുഭാഗത്ത്‌ സ്വകാര്യവ്യക്തികള്‍ മണ്ണെടുത്തിരുന്നത്‌ കഴിഞ്ഞവര്‍ഷം നാട്ടുകാര്‍ ഇടപെട്ട്‌ തടഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ദേവസ്വം ഭൂമി കയ്യേറിയവരില്‍ നിന്ന്‌ മലപ്പുറം സ്വദേശി വാങ്ങിയ താഴ്‌വാരത്തെ ഭൂമിയിലായിരുന്നു മണ്ണെടുപ്പ്‌. 70 സെന്റിമീറ്ററോളം ഉയരത്തില്‍ വളരുന്ന ഈ ചെടിയുടെ തണ്ടു്‌ ചതുരാകൃതിയിലാണ്‌. കടുംവയലറ്റ്‌ നിറത്തോടുകൂടിയ അഗ്രവും വെളുത്ത ഇതളുകളും മഞ്ഞ കേസരങ്ങളുമാണ്‌ ഈ പൂവിന്‌. ഒരു ചെടിയില്‍ 40 മുതല്‍ 80 വരെ പൂക്കളുണ്ടാകും. ഒരോ പൂവും ഒരാഴ്ച വരെ വാടാതെ നില്‍ക്കും.കുന്നിന്‍ ചെരുവുകളിലാണ്‌ ഇവ സാധാരണ വളരുന്നത്‌. എം.ടി വാസുദേവന്‍ നായരുടെ കണ്ണാന്തളിപ്പൂക്കളുടെ കാലം എന്ന കൃതിയില്‍ ഈ പൂവിനെ പരാമര്‍ശിക്കുന്നുണ്ട്‌. ഇരപിടിയന്‍ കാക്കപ്പൂ ആതിരേ,ഓണം വന്നതോടെ നാട്ടു വരമ്പു കളിലെല്ലാം കാക്കപൂക്കള്‍ വിരിഞ്ഞു. ഇരപിടിയന്‍ ചെടിയാണ്‌ കാക്കപ്പൂവെന്ന്‌ എത്രപേര്‍ക്കെറിയാം? തൊട്ടടുത്തുകൂടെ പോകുന്ന ചെറു ജീവികളെ ഇവ വിഴുങ്ങുമെന്നു പറയുമ്പോള്‍ ആദ്യമൊന്നു വിശ്വസിക്കാന്‍ മടിക്കും. ആഗസ്റ്റ്‌ മുതല്‍ ഒക്ടോബര്‍ വരെയാണ്‌ കാക്കപൂക്കള്‍ കാണുന്നത്‌. നന്നായി വെള്ളമുള്ള സ്ഥലത്താണ്‌ കാക്കപ്പൂവ്‌ വിരിയുക. ഉറവയുള്ള പാറപ്രദേശത്തും വയലുകളിലും ഇവയെ കാണാം. വയലുകളില്‍ സാമാന്യം വലിയ പൂക്കളാകും ഉണ്ടാകുക. നെല്‍വയലില്‍ ഉണ്ടാകുന്നതിനാല്‍ നെല്ലിപ്പൂവ്‌ എന്നും ഇതിനെ വിളിക്കും. ബ്ലാഡര്‍ വര്‍ട്ട്‌ എന്നാണ്‌ ഇംഗ്ലിഷ്‌ പേര്‌. ചെടിയുടെ വേരില്‍ ചെറിയ അറകളുണ്ടാകും. ഈ അറകള്‍ക്കടുത്തെത്തുന്ന സൂക്ഷ്മജീവികളെ പെട്ടന്നു വിഴുങ്ങും. വേരിലൂടെ മണ്ണില്‍ നിന്നു പോഷകങ്ങളും വലിച്ചെടുക്കും.ഓണപൂക്കളത്തിന്‌ ഏറ്റവും സൗന്ദര്യം നല്‍കുന്ന പൂക്കളാണ്‌ കാക്കപ്പൂവ്‌. പക്ഷേ ആളൊരു ഇരപിടിയനാണെന്ന്‌ അധികമാര്‍ക്കുമറിയില്ലെന്നു മാത്രം. കാക്കപ്പൂവ്‌.പുല്ലിനോടൊപ്പമാണ്‌ കാണപ്പെടുന്നത്‌. കേരളത്തിലെ സസ്യ സമ്പത്തിനെക്കുറിച്ച്‌ രചിക്കപ്പെട്ട ഹോര്‍ത്തൂസ്‌ മലബാറിക്കൂസ്‌ എന്ന പുസ്തകത്തിന്റെ ഒന്‍പതാം വാല്യത്തില്‍ ഇതിനെക്കുറിച്ച്‌ പരാമര്‍ശിക്കുന്നുണ്ട്‌. . ഓഗസ്റ്റ്‌- ഒക്ടോബര്‍ മാസങ്ങളിലാണ്‌ ഈ ചെടി സാധാരണയായി പൂവിടാറുള്ളത്‌. ഓണത്തോടനുബന്ധിച്ചുള്ള പൂക്കളങ്ങളില്‍ ഉപയോഗിക്കുന്ന പൂക്കളില്‍ പ്രധാനമായ ഒന്നാണ്‌ കാക്കപ്പൂവ്‌. കിണ്ടിപ്പൂ എന്ന പേരിലും അറിയപ്പെടുന്നു. നന്നായി ജലമുള്ള ഇടങ്ങളില്‍ കാക്കപ്പൂ നന്നായി വിരിയുന്നു. ഉറവയുള്ള പാറയിലും വയലുകളിലും കാണപ്പെടുന്നു. വയലില്‍ വിരിയുന്ന പൂക്കള്‍ക്ക്‌ വലിപ്പം കൂടുതലാണുള്ളത്‌. നെല്വയലില്‍ കാണപ്പെടുന്നതിനാല്‍ നെല്ലിപ്പൂവ്‌ എന്നും ഇതറിയപ്പെടുന്നു. ചെടിയുടെ വേരുകളില്‍ കാണപ്പെടുന്ന ചെറിയ അറകള്‍ ഇവയുടെ സമീപത്തെത്തുന്ന സൂക്ഷ്മജീവികളെ ഭക്ഷിക്കുന്നു ഒപ്പം വേരിലൂടെ മണ്ണിലെ പോഷകങ്ങളും വലിച്ചെടുക്കുന്നു. കാണാനുണ്ടോ ഒരോണത്തുമ്പിയേ..? ആതിരേ,ഓണസങ്കല്‍പ്പങ്ങള്‍ക്കൊപ്പം മലയാളികളുടെ മനസ്സിലേയ്ക്ക്‌ പാറിപ്പറന്നെത്തുന്ന ചാരുശീതളസുഷമകളാണ്‌ ഓണത്തുമ്പികള്‍.. ചെറിയ തുമ്പിയാണീ ഓണത്തുമ്പി. പക്ഷെ, എത്രപേര്‌ ഇന്ന്‌ ഓണത്തുമ്പികളെ കണാറുണ്ട്‌..? തൊടികളും തണ്ണീര്‍ത്തടങ്ങളും നഷ്ടമായ ഈ നാട്ടില്‍ ഓണത്തുമ്പിയെ കാണുക എന്നത്‌ ആശയ്ക്ക്‌ വിരുദ്ധമായ ആശയായി അവശേഷിക്കുകയുള്ളു.ഈ പൊന്‍തുമ്പിയുടെ പ്രജനന ഭൂമികളായിരുന്ന നെല്‍പാടങ്ങളും തോടുമൊക്കെ നാമെന്നേ നികത്തികഴിഞ്ഞു.....! ഇന്ത്യയുള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളില്‍ കാണപ്പെടുന്ന ഒരു കല്ലന്‍ തുമ്പിയാണ്‌ ഓണത്തുമ്പി.ആംഗലേയത്തില്‍ ഇീ‍ാ‍ാ‍ീ‍ി‍ ജശര്‍ൃ‍ല ംശിഴ.എന്ന്‌ പേര്‌. ശാസ്ത്രീയനാമം: റയോതേമിസ്‌ വെരിഗേറ്റ. ( (ഞവ്യീവേലാശെ‍ ്മൃശലഴമമേ).). ആണ്‍തുമ്പിയുടെയും പെണ്‍തുമ്പിയുടെയും ചിറകുകള്‍ വ്യത്യസ്തമാണ്‌. പെണ്‍തുമ്പിയുടെ ചിറകില്‍ കറുപ്പു നിറം കൂടുതലും ആണ്‍തുമ്പിക്ക്‌ കറുപ്പു നിറം കുറവുമാണ്‌. ഭംഗി കൂടുതലും പെണ്‍തുമ്പിക്കാണ്‌. ആണിന്റെ ചിറകുകള്‍ക്ക്‌ സുതാര്യത കൂടുതലാണ്‌.വലിപ്പം ഏകദേശം തുല്യമാണ്‌. ആണിലും പെണ്ണിലും മുന്‍ ചിറകുകള്‍ കണ്ണാടി പോലെയാണ്‌. ആണ്‍തുമ്പിയില്‍ ഇതില്‍ സ്വര്‍ണ്ണവര്‍ണ്ണം കലര്‍ന്നിരിക്കും. എന്നാല്‍ മുന്‍ചിറകിന്റെ നടുവിലായി തവിട്ടുനിറത്തിലുള്ള പാടും അതിനെ അതിരിട്ടുകൊണ്ട്‌ തിളങ്ങുന്ന മഞ്ഞനിറവുമുണ്ടാകും. പിന്‍ചിറകുകളില്‍ ഈ തവിട്ടുനിറത്തിലെ പാട്‌ ചിറകിലാകെ പടരുന്ന തരത്തിലാവുമെങ്കിലും ഒരു മഞ്ഞവര ഇതിനുള്ളിലായി കാണാനാവും. ചിറകിന്റെ തുമ്പിനോടടുത്ത്‌ ഒരു മഞ്ഞക്കുത്തും കാണാന്‍ കഴിയും. ചിറകിന്റെ അരികുകളിലാകെ ചെറിയ മഞ്ഞപ്പൊട്ടുകള്‍ വെറെയുമുണ്ട്‌. മൊത്തത്തില്‍ സ്വര്‍ണ്ണത്തരികളില്‍ അമര്‍ന്നുവീണശേഷം പറന്നുവന്നമട്ട്‌, പക്ഷേ, ഈ പൊന്‍തുമ്പിയെ ഇന്നു കണ്ടുകിട്ടുക പ്രയാസമാണ്‌. പറക്കാന്‍ മടിയുള്ള ഇവ കൂടുതല്‍ നേരവും ചെടികളുടെ ഇലകളില്‍ വിശ്രമിക്കാനാണ്‌ ഇഷ്ടപ്പെടുന്നത്‌. മനുഷ്യനെ ഭയപ്പെടുന്ന കൂട്ടത്തിലല്ല. ഓഗസ്റ്റ്‌ മുതല്‍ ഡിസംബര്‍ വരെയാണ്‌ ഇവ കേരളത്തില്‍ കാണപ്പെടുന്നത്‌. ഓണക്കാലത്ത്‌ പെട്ടന്ന്‌ പ്രത്യക്ഷപ്പെടുന്നതിനാല്‍ ഇവയെ ഓണത്തുമ്പി എന്നു വിളിക്കുന്നു. കൊതുകുകള്‍, ചെറിയ പ്രാണികള്‍, ഉറുമ്പ്‌ എന്നിവയാണ്‌ പ്രധാന ആഹാരം. കൊതുകുകളുടെ നിയന്ത്രണത്തില്‍ ഇവ നിര്‍ണായക ഘടകമാണ്‌. ഓന്ത്‌, ആനറാഞ്ചി തുടങ്ങിയ ജീവികള്‍ ഇവയെ ആഹാരമാക്കുന്നു. തുലാമാസം വന്നാല്‍ നമ്മുടെ കുളങ്ങള്‍ക്കും പാടങ്ങള്‍ക്കും മീതെ ഒരായിരം തുമ്പികള്‍ പറന്നു തുടങ്ങും.ശ്രദ്ധിച്ചാല്‍ ഒരു കാര്യം മനസ്സിലാവും. ഇവയെല്ലാം ഒരേ വര്‍ഗ്ഗത്തില്‍പ്പെട്ട തുമ്പികളാണ്‌.ഇവ തന്നെയാവണം തുലാത്തുമ്പികള്‍. വെയിലാഴിയില്‍ കൂട്ടം കൂട്ടമായി പറന്നു രസിക്കുന്ന ഈ തുമ്പികളെ വള്ളുവനാട്ടിലും വയനാട്ടിലും ഞാന്‍ കണ്ടിട്ടുണ്ട്‌. ഒരു പക്ഷെ എല്ലാ മലയാളികളും ഈ പ്രത്യേക മാസത്തില്‍ ധാരാളം തുമ്പികളെ കണ്ട്‌ ഒരു വേള അന്തിച്ചു നിന്നിട്ടുണ്ടാവാം.തുമ്പികള്‍ കൊതുകുകളുടെ വംശവര്‍ദ്ധനവിനെ നിയന്ത്രിക്കുന്നുണ്ട്‌.കൊതുകുകളുടെ ലാര്‍വകളായ കൂത്താടികളെ തിന്നുനശിപ്പിക്കുന്നതില്‍ തുമ്പികള്‍ക്ക്‌ നല്ലൊരു പങ്കുണ്ട്‌. ചികുന്‍ ഗുനിയ പടര്‍ന്നുപിടിച്ച്‌ ഏതാനും ദിവസങ്ങള്‍ക്കുശേഷമാണ്‌ തുലാത്തുമ്പിക്കൂട്ടം ഇറങ്ങിയത്‌.അത്ഭുതകരമെന്ന്‌ പറയട്ടെ ഇപ്പോള്‍ ചി കുന്‍ ഗുനിയ വാര്‍ത്തകള്‍ കാണാനില്ല.തുമ്പികളുടെ പങ്ക്‌ ഇതില്‍ എത്രത്തോളമുണ്ടെന്നൊന്നും എനിക്കറിയില്ല. കേരളീയര്‍ തുമ്പികളെ ക്കുറിച്ച്‌ വേണ്ടത്ര പഠിച്ചിട്ടുണ്ടെന്ന്‌ തോന്നുന്നില്ല..ചില പ്രദേശങ്ങളില്‍ ചില തുമ്പികളെയെംകിലും നാട്ടുകാര്‍ പേരു ചൊല്ലി വിളിക്കുന്നുണ്ട്‌. ചക്കരത്തുമ്പി,ഓണത്തുമ്പി തുടങ്ങിയവ അവയില്‍ ചിലതാണ്‌.തുമ്പികള്‍ കേരളീയരെ സ്വാധീനിച്ചതിന്റെ അടയാളമാവണം തുമ്പിതുള്ളല്‍ . കേട്ടിട്ടുണ്ടോ, ഓണക്കിളിയുടെ പാട്ട്‌..? ആതിരേ ഓണപ്പൂക്കളെപ്പോലെ, ഓണക്കാലത്ത്‌ പ്രകൃതി ഒരുക്കുന്ന, ഓമനക്കാഴ്ചയാണ്‌ എങ്ങു നിന്നോ പറന്നെത്തുന്ന ഓണക്കിളി. ഓണം വന്നെത്തിയെന്ന സൂചന നല്‍കിക്കൊണ്ടാണ്‌ ഓണക്കിളി പാറിയയെത്തുക. പണ്ടൊക്കെ, മിക്കപ്പോഴും, പഞ്ഞക്കാലമായതിനാല്‍, ഓണക്കിളിയെ കണ്ടാല്‍ വയറുനിറച്ച്‌ ചോറ്‌ കിട്ടും എന്ന വിശ്വാസമുണ്ടായിരുന്നു മലയാളക്കരയില്‍. ഒരു തരം മഞ്ഞക്കിളിയെയാണ്‌ ഓണക്കിളിയായി വിശേഷിപ്പിക്കുന്നത്‌.. ഇന്നത്തെ പക്ഷിനിരീക്ഷകര്‍ ഇതിനെ ആഹമരസവീീ‍റലറ ഛൃശീഹല എന്ന 'മഞ്ഞക്കറുപ്പനായാണ്‌ വിലയിരുത്തുന്നത്‌. 'ഒറിയോളസ്‌ സന്തോര്‍ണസ്‌' ((ഛൃശീഹൗെ‍ ഃമിവ്ൃ‍ി‍ൌ‍െ‍) ) എന്ന ശാസ്ത്രീയനാമമുള്ള ഈ കിളി നമ്മുടെ നാട്ടില്‍ത്തന്നെയുള്ളതാണ്‌.എന്നാല്‍, സ്വതവേ നാണംകുണുങ്ങിയായ ഇത്‌ വൃക്ഷത്തലപ്പുകളില്‍ മാത്രം ഒതുങ്ങിക്കഴിയാന്‍ഇഷ്ടപ്പെടുന്നതാണ്‌. മഞ്ഞയാണ്‌ ശരീരമെങ്കിലും തലയും മാറിടവും കറുപ്പാണ്‌. ഇതുകാരണം ഒരു കറുത്തമുഖംമൂടി ചാര്‍ത്തിയതുപോലെയുണ്ടാവും ഈ പക്ഷികള്‍, 'വയി യൗ യൗ' എന്ന്‌ വിളിക്കുന്ന ഇവയെ ഉയര്‍ന്നവൃക്ഷത്തലപ്പുകളിലോ അപൂര്‍വ്വമായ പറക്കലിനിടയിലോ കണ്ടെത്തുക പ്രയാസമാണ്‌. പക്ഷേ, ഓണക്കാലമാവുമ്പോള്‍ ഇതേ ഇനത്തില്‍പ്പെട്ട ദേശാടകരായ മഞ്ഞക്കിളികള്‍ വിരുന്നിനെത്തും. 'യൂറേഷ്യന്‍ ഗോള്‍ഡന്‍ ഓറിയോള്‍' ((ൠൃ‍മശെമി ഏീ‍ഹറലി ഛൃശറല) ) എന്ന യഥാര്‍ത്ഥ മഞ്ഞക്കിളിയാണിത്‌. ഇവയ്ക്ക്‌ തലയില്‍ കറുത്ത മുഖംമൂടിയില്ല. വാലിട്ടു കണ്ണെഴുതിയതുപോലെ കൊക്കില്‍നിന്നും കണ്ണിലേക്ക്‌ പടരുന്ന ഒരു കറുത്ത വര ഇവയുടെ സവിശേഷതയാണ്‌. ചിറകുകളുടെ ഓരം കറുപ്പുമാണ്‌. ദേശാടനപക്ഷി യായതിനാല്‍, ഭയം പൊതുവെ അല്‍പം കുറവായ ഇവയെ എളുപ്പം കാണാനാവും. ഇവയുടെ ശാസ്ത്രീയനാമം ഓറിയോളസ്‌ ഓറിയോളസ്‌ (ഛൃശീഹൗെ‍ ീ‍ൃ‍ശീഹൗെ‍ ) എന്നാണ്‌. ഇതാണ്‌ ഓണക്കാലത്ത്‌ കാണപ്പെടുന്ന 'മഞ്ഞക്കിളി'യെന്ന ഓണക്കിളി. ഇവയ്ക്കിടയില്‍ ചിലപ്പോള്‍ തദ്ദേശീയരായ മഞ്ഞക്കറുപ്പന്മാരും വന്നുപെടാം. അതുകൊണ്ട്‌ നമ്മളവയെ വേഗത്തില്‍ തിരിച്ചറിയും എന്നുമാത്രം. എവിടെയക്കാണ്‌ ആതിരേ, നാം ഈ സുസ്മിത ചാരുതകളെ, മലയാളത്തിന്റെ മുഖശ്രീകളെ ആട്ടിപ്പായിച്ചത്‌..?

Wednesday, August 22, 2012

ഇനി പുരുഷനും പ്രസവിക്കാം;ഈസിയായി

മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം ഏറ്റവും നിര്‍ണായകമായേക്കാവുന്ന ആശയങ്ങളാണ്‌ ആരതി പ്രസാദ്‌ മുന്നോട്ടു വയ്ക്കുന്നത്‌ . ഭാവിയില്‍, ചില മൃഗങ്ങളിലും സസ്തനികളിലും കാണപ്പെടുന്നതുപോലെ ഇണചേരാതേയും കൃത്രിമ ബീജ സങ്കലനത്തിലൂടെയല്ലാതേയും കുട്ടികളെ 'ഉത്പാദി'പ്പിക്കാന്‍ കഴിയുമെന്നാണ്‌ ആരതി അവകാശപ്പെടുന്നത്‌. രതിയില്ലാത്ത പ്രത്യുത്പാദനത്തിലുടെയാകും ഭാവി തലമുറ നിലനില്‍ക്കുക എന്നും ആരതി പ്രവചിക്കുന്നു അടുത്തിടെ പുറത്തിറക്കിയ 'ലൈക്ക്‌ എ വിര്‍ജിന്‍' എന്ന പുസ്തകത്തിലാണ്‌ ആരതി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്‌.
ആതിരേ,"ബ്രീത്‌ ഈസി "എന്ന ഇന്‍ഹെയ്‌ലറിന്റെ പരസ്യവാക്യം കടമെടുത്ത്‌ പറഞ്ഞാല്‍."ഇനി പുരുഷന്മാര്‍ക്കും പ്രസവിക്കാം ;ഈസിയായി ".പറയുന്നത്‌ ആരതി പ്രസാദ്‌ -ലണ്ടന്‍ ഇമ്പീരിയല്‍ യൂണിവേഴ്സിറ്റിയില്‍ ജീനുകളെക്കുറിച്ച്‌ ഗവേഷണം നടത്തുന്ന ഇന്ത്യാക്കാരി പ്രത്യുത്പ്പാദനത്തിന്‌ ശരീരിക ബന്ധമോ,സ്ത്രീയുടെ അണ്ഡമോ പുരുഷ ബീജമോ,ഗര്‍ഭപാത്രമോ ഒന്നും അനിവാര്യമേ അല്ല എന്നതാണ്‌ ആരതിയുടെ ഞെട്ടിക്കുന്ന കണ്ടെത്തല്‍.അണ്ഡ-ബീജ സങ്കലനമില്ലാതെ ശരീരകോശത്തില്‍ നിന്ന്‌ പ്രത്യുത്പ്പാദനം നടത്തവുന്ന ക്ലോണിംഗ്‌ എന്ന ഏറ്റവും പുതിയ മാര്‍ഗത്തില്‍ പോലും ശിശുവിന്റെ വളര്‍ച്ചയ്ക്ക്‌ മാതാവിന്റെ ഗര്‍ഭപാത്രാം കൂടുയേ തീരൂ.എന്നാല്‍ ആരതിയുടെ കണ്ടെത്തല്‍ മനുഷ്യ ജീവിതത്തിന്റെ രീതി ശാസ്ത്രം തന്നെ പൊളിച്ചെഴുതുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ഇന്ന്‌ ലോകം എമ്പാടുമുള്ള മാധ്യമങ്ങളും ആഘോഷമാക്കുന്നത്‌ ഇന്ത്യക്കാരിയുടെ ഈ കണ്ടെത്തലാണ്‌! ടെസ്റ്റ്‌ ട്യൂബ്‌ ശിശുക്കളും വാടക ഗര്‍ഭപാത്രങ്ങളും പുതുമയല്ലാത്ത വര്‍ത്തമാനകാല വൈദ്യശാസ്ത്ര ഗവേഷണ പരിസരത്ത്‌, ആതിരേ മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം ഏറ്റവും നിര്‍ണായകമായേക്കാവുന്ന ആശയങ്ങളാണ്‌ ആരതി പ്രസാദ്‌ മുന്നോട്ടു വയ്ക്കുന്നത്‌ . ഭാവിയില്‍, ചില മൃഗങ്ങളിലും സസ്തനികളിലും കാണപ്പെടുന്നതുപോലെ ഇണചേരാതേയും കൃത്രിമ ബീജ സങ്കലനത്തിലൂടെയല്ലാതേയും കുട്ടികളെ 'ഉത്പാദി'പ്പിക്കാന്‍ കഴിയുമെന്നാണ്‌ ആരതി അവകാശപ്പെടുന്നത്‌. രതിയില്ലാത്ത പ്രത്യുത്പാദനത്തിലുടെയാകും ഭാവി തലമുറ നിലനില്‍ക്കുക എന്നും ആരതി പ്രവചിക്കുന്നു അടുത്തിടെ പുറത്തിറക്കിയ 'ലൈക്ക്‌ എ വിര്‍ജിന്‍' എന്ന പുസ്തകത്തിലാണ്‌ ആരതി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്‌. ടെസ്റ്റ്‌ ട്യൂബ്‌ ശിശുക്കള്‍ ഭൂതകാലത്തില്‍ ശാസ്ത്രനോവലുകളില്‍ മാത്രം പ്രതിപാദിച്ചിരുന്ന സാദ്ധ്യതയായിരുന്നെങ്കില്‍ ഇന്നത്‌ സര്‍വസാധാരണമാണ്‌. ഈ നിലയില്‍ തന്നെയാണ്‌ മനുഷ്യക്കുട്ടികളെ, ബീജദാതാക്കളുടെ സഹായമില്ലാാ‍തെ തന്നെ പ്രസവിക്കാന്‍ കഴിയുമെന്ന്‌ ആരതി പറയുന്നത്‌. 'ഭാവികാലം സെക്സില്ലാത്ത കാലം' എന്നാണ്‌ ഇവര്‍ വിശേഷിപ്പിക്കുന്നത്‌. ഏറെക്കുറെ എല്ലാ സസ്തനികളും ഇണചേര്‍ന്നാണ്‌ കുഞ്ഞുങ്ങളെ സൃഷ്ടിക്കുന്നത്‌ അതേസമയം ചിലയിനം നായ്ക്കളും പക്ഷികളും ഈ രീതിശാസ്ത്രത്തിന്‌ പുറത്താണ്‌. പാര്‍തനോജെനെസിസ്‌ എന്നാണ്‌ ഈ പ്രക്രിയയുടെ പേര്‌ .ചിലയിനം കാട്ടുതാറാവുകള്‍ ,പല്ലികള്‍,ഗലപ്പോഗോസ്‌ ദ്വീപിലെ കൂറ്റന്‍ പല്ലികളായ കൊമൊഡോ ഡ്രാഗണ്‍ ,ഹാമര്‍-ഹെഡ്‌ സ്രാവുകള്‍ തുടങ്ങിയവ ഇണചേരാതെ തന്നൈ കുഞ്ഞുങ്ങളെ സൃഷ്ടിക്കുന്നു. മനുഷ്യനെ സംബന്ധിച്ചിടത്തോളം പാര്‍തനോജെനെസിസ്‌ പ്രായോഗികമല്ലാത്ത കാര്യമാണെന്നാണ്‌ ,ആതിരേ,ഇന്നും വിശ്വാസം. എന്നാല്‍, ഇക്കാര്യത്തില്‍ മുന്‍ വിധി പാടില്ലെന്നാണ്‌ ആരതി പ്രസാദ്‌ വാദിക്കുന്നത്‌. സ്ത്രീക്ക്‌ മാത്രമാല്ല പുരുഷനും ഇങ്ങനെ പ്രസവിക്കാന്‍ സാധിക്കുമെന്നും ആരതി പറയുന്നു. ഇപ്പോള്‍ ഓസ്ട്രേലിയയില്‍ കൃത്രിമ ഗര്‍ഭപാത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്‌. സാധാരണ ഗര്‍ഭപാത്രങ്ങളില്‍ കാണപ്പെടുന്ന സ്രവങ്ങളും ദ്രവങ്ങളും ബാക്ടീരിയകളുമെല്ലാം ഇതിനുള്ളിലും ഒരുക്കിയിട്ടുണ്ട്‌. പ്രത്യേകതരം സ്രാവുകളെ ഉദ്ദേശിച്ചാണ്‌ ഇതെങ്കിലും മനുഷ്യനും ഈ രീതി പിന്തുടരാവുന്നതാണെന്ന്‌ ആരതി തന്റെ പുസ്തകത്തില്‍ അവകാശപ്പെടുന്നു. ഭാവിയില്‍ ഇത്തരത്തിലൊരു ഗര്‍ഭപാത്രത്തില്‍ നിന്നും സ്ത്രീയുടെ സഹായമില്ലാതെ പുരുഷന്മാര്‍ക്കും കുട്ടികളെ ഉത്പാദിപ്പിക്കാന്‍ പറ്റുമെന്നാണ്‌ ആരതി അവകാശപ്പെടുന്നത്‌. ഗവേഷണങ്ങളിലൂടെ കൃത്രിമ ബീജങ്ങളും ഉത്പാദിപ്പിച്ചിട്ടുണ്ട്‌. ഈ പശ്ചാത്തലത്തില്‍ ഒരു 'സിന്തറ്റിക്‌ എഗ്ഗി'നു സാധ്യതയില്ലേ എന്ന്‌ ആരതി ചോദിക്കുന്നു. ആതിരേ,ജപ്പാനിലെ ഒരു ലബോറട്ടറിയില്‍ കൃത്രിമ അണ്ഡത്തിലൂടെ എലിയെ സൃഷ്ടിച്ചിട്ടുണ്ട്‌. കാഗുയ എന്നാണ്‌ ആ ' അതിശയ എലിക്കുഞ്ഞിന്റെ ' പേര്‌. ഈ ഗവേഷണം വികസിപ്പിക്കുകയാണെങ്കില്‍ മനുഷ്യന്‌ പ്രാപ്യമായ ഒരു സാങ്കേതിക വിദ്യയായി മാറുമെന്നാണ്‌ ആതിരയുടെ പക്ഷം.. പുതിയ ടെക്നിക്കുകള്‍ വികസിപ്പിക്കുകയാണെങ്കില്‍ കന്യകയ്ക്കും പ്രസവിക്കാന്‍ കഴിയും. പുരുഷബീജവുമായി കൂടിക്കലരാത്ത അണ്ഡങ്ങള്‍ പ്രത്യേകതരത്തില്‍ വളര്‍ന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്‌. ഇവയ്ക്ക്‌ മനുഷ്യന്റേത്‌ പോലെ പല്ലുകളും ചെറുതായി മുടിയും ഉണ്ടായിരുന്നു. ഇത്തരത്തിലൊരു സംഭവം 2003-ല്‍ ജപ്പാനിലെ ഒരു പെണ്‍കുട്ടിയില്‍ കണ്ടെത്തിയിരുന്നു. ബീജസങ്കലനം നടക്കാതെതന്നെ പെണ്‍കുട്ടിയുടെ ഗര്‍ഭപാത്രത്തില ഒരു അണ്ഡം പാവക്കുട്ടിയെപ്പോലെ വളര്‍ന്നിരുന്നു. ഇതിന്‌ കണ്‍പീലികള്‍വരെ ഉണ്ടായിരുന്നു! ഇത്തരം സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി കൂടുതല്‍ പഠനം നടത്തുകയാണെങ്കില്‍ പങ്കാളിയുടെ സഹായമില്ലാതെ എങ്ങനെ കുട്ടികളെ ജനിപ്പിക്കാമെന്ന്‌ കണ്ടെത്താന്‍ കഴിയുമെന്നും ആരതി ചൂണ്ടിക്കാട്ടുന്നു. ആതിരേ,മനുഷ്യരില്‍ കാണുന്ന 'വൈ' ക്രോമോസോമുകളാണ്‌ ആണുങ്ങളുടെ 'രൂപകല്‍പനയ്ക്കു' പിന്നില്‍. ഇത്‌ എല്ലാ ജീവികള്‍ക്കും ബാധകമാണ്‌. ഇവ പരിണാമത്തിന്റെ ഓരോ ഘട്ടത്തിലുമായി ക്രമേണ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന്‌ ആരതി നിരീക്ഷിക്കുന്നു. വൈ' ക്രോമോസോമുകളിലെ 'ജനിറ്റിക്‌' ഇന്‍ഫര്‍മേഷനുകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. 'വൈ' ക്രോമോസോമുകള്‍ നശിക്കുന്നു എന്നതിന്‌ അര്‍ഥം മനുഷ്യരാശി തന്നെ ക്രമേണ നശിക്കുന്നു എന്നാണ്‌. കൃത്രിമ മാര്‍ഗങ്ങള്‍ മാത്രമാണ ഇതിനു പ്രതിവിധിയെന്ന്‌ ആരതി പറയുന്നു. മറ്റു ഗവേഷകരെപ്പോലെ മനുഷ്യവംശത്തിന്റെ പാവനതയെക്കുറിച്ചു ബോധ്യമുളള ആള്‍ തന്നെയാണ്‌ ആരതിയും. എന്നാല്‍ , സെക്സുമായി ബന്ധപ്പെട്ട കാര്യത്തില്‍ മനുഷ്യന്റെ മുന്‍ ധാരണകള്‍ മാറ്റണമെന്നാണ്‌ ആരതി ആവശ്യപ്പെടുന്നത്‌. ഇത്തരം കാര്യങ്ങള്‍ സയന്‍സിനുകൂടി 'അവകാശ'പ്പെട്ടതാണെന്നും ആരതി പ്രസാദ്‌ വാദിക്കുന്നു..