Sunday, December 29, 2013

കരുണാകരന്റെ പ്രതിമാ സ്ഥാപനം കോടതിയലക്ഷ്യം

സുപ്രിം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മലയാളത്തിന്റെ അനശ്വര നടന്‍ സത്യന്റെ പ്രതിമ തലസ്ഥാനത്ത്‌ സെന്റ്‌ ജോസഫ്‌ സ്‌കൂളിനു മുന്നില്‍ സ്ഥാപിക്കുന്നതിനെ സര്‍ക്കാര്‍ വിലക്കിത്‌ മറക്കാറായിട്ടില്ല. എന്നാല്‍ കെ കരുണാകരന്റെ പ്രതിമ നഗരത്തിലെ പ്രധാനവീഥിയായ മ്യൂസിയം വെള്ളയമ്പലം റോഡിനരികില്‍ ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കനകക്കുന്നു കൊട്ടാര പരിസരത്തു സ്ഥാപിക്കാന്‍ സുപ്രിം കോടതി വിലക്ക്‌ സര്‍ക്കാരിനു ബാധകമായില്ല.രാജ്യത്തെ പ്രഥമ പൗരനായ രാഷ്ട്രപതിയെ നിയമലംഘകനാക്കാന്‍ വഴിയൊരുക്കിയ സര്‍ക്കാര്‍ ഗുരുതരമായ കുറ്റമാണു ചെയ്‌തിരിക്കുന്നത് . സുപ്രിം കോടതി ഉത്തരവ്‌ നിയമവകുപ്പുപോലും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്താത്തതും വലിയ കൃത്യവിലോപമാണ് . എന്നാല്‍ ആരും സുപ്രിം കോടതി വിലക്കിനെക്കുറിച്ച്‌ സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചില്ലെന്നുപറഞ്ഞ്‌ തടിതപ്പാനും സര്‍ക്കാരിനാവില്ല
ആതിരേ,രാജ്യത്ത് നിലവിലിരിക്കുന്ന നിയമത്തിന്‌ അതീതരാണോ ഇന്ത്യയുടെ രാഷ്ട്രപതി പ്രണാബ്‌കുമാര്‍ മുഖര്‍ജിയും അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ.കരുണാകരനും കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും? കനകക്കുന്നു കൊട്ടാരപരിസരത്ത്‌ മുന്‍മുഖ്യമന്ത്രി കെ കരുണാകരന്റെ പ്രതിമ,രാഷ്ട്രപതി പ്രണാബ്‌ മുഖര്‍ജി അനാവരണം ചെയ്‌തത്‌ രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ ഉത്തരവ്‌ ലംഘിച്ചാകുമ്പോള്‍ ,ഇത്തരം തോന്ന്യാസങ്ങളെ ന്യായീകരിക്കാനല്ലേ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് അവസരത്തിലും അനവസരത്തിലും ഉമ്മന്‍ ചാണ്ടി പുലമ്പുന്നതെന്ന്, ചോദിക്കാതിരിക്കുന്നതെങ്ങനെ ? പൊതുസ്ഥലങ്ങള്‍ , തെരുവോരങ്ങള്‍ , നടപ്പാതകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രതിമകള്‍ സ്ഥാപിക്കുന്നതു നിരോധിച്ചുകൊണ്ട്‌ സുപ്രിംകോടതി ഈ വര്‍ഷം ജനുവരി 18 ന്‌ പുറപ്പെടുവിച്ച ഉത്തരവിന്റെ (നമ്പര്‍ എസ്‌ എല്‍ പി (സി) 8519/2006) നഗ്നമായ ലംഘനമാണ്‌ രാഷ്ട്രപതി നടത്തിയത്‌. സംസ്ഥാന സര്‍ക്കാരിന്റെ ഉപദേശം സ്വീകരിച്ചാണ്‌ രാഷ്ട്രപതി നിയമലംഘനം നടത്തിയത്‌. രാഷ്ട്രപതി നിയമത്തിനും ഭരണഘടനയ്‌ക്കും നീതിന്യായ സംവിധാനത്തിനും അതീതനല്ല.പക്ഷെ ,ഇവിടെ,കെ.കരുണാകരന്റെ പ്രതിമയ്‌ക്ക്‌ മുന്‍പില്‍ സംസ്ഥാന സര്‍ക്കാരും രാഷ്ട്രപതിയും ഒപ്പം പ്രതിസ്ഥാനത്ത്‌ നില്‍ക്കുന്നു ആതിരേ, ഇത്തരം ചടങ്ങുകളില്‍ രാഷ്ട്രപതി പങ്കെടുക്കുന്നതിനുമുമ്പ്‌ രാഷ്ട്രപതി ഭവന്‍ സെക്രട്ടേറിയറ്റ്‌ പരിപാടിയുടെ നാനാവശങ്ങളെക്കുറിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാറുണ്ട്‌. ലീഡറുടെ പ്രതിമ അനാവരണച്ചടങ്ങ്‌ സംബന്ധിച്ച്‌ അത്തരമൊരു നടപടിക്രമം ഉണ്ടായില്ലെന്നാണോ അനുമാനിക്കേണ്ടത്‌, അതല്ലെങ്കില്‍ സുപ്രിം കോടതി വിധി മറച്ചുവെച്ച്‌ രാഷ്ട്രപതി ഭവന്‍ സെക്രട്ടേറിയറ്റിനെ സംസ്ഥാന സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചുവെന്നാണോ കരുതേണ്ടത്‌? രണ്ടായാലും നിയമലംഘനം തന്നെയാണ്‌ ; കോടതിയലക്ഷ്യമാണ്.എന്നുമാത്രമല്ല ചടങ്ങു സംബന്ധിച്ച പോലീസിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും റിപ്പോര്‍ട്ടുകള്‍ അവഗണിച്ചാണ്‌ രാഷ്ട്രപതി പ്രണാബിനെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നിയമലംഘനത്തിന്‌ കനകക്കുന്നിലേയ്‌ക്ക്‌ ആനയിച്ചതും. നെയ്യാറ്റിന്‍കരയില്‍ മുന്‍മന്ത്രിയും കോണ്‍ഗ്രസ്‌ നേതാവും നാടാര്‍ സമുദായത്തിന്റെ സമാരാധ്യനുമായിരുന്ന എന്‍ സുന്ദരന്‍ നാടാരുടെ പ്രതിമ ടൗണ്‍ ജംഗ്‌ഷനില്‍ ദേശീയപാതയ്‌ക്കരികില്‍ സ്ഥാപിക്കാന്‍ തുടങ്ങിയതോടെയാണ്‌, ആതിരേ, പ്രതിമാ സ്ഥാപനം നിയമക്കുരുക്കില്‍ പെട്ടത്‌. പൊതുസ്ഥലങ്ങളിലോ പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന റോഡുകള്‍ , നടപ്പാതകള്‍ എന്നിവയ്‌ക്കരികിലോ പ്രതിമകള്‍ സ്ഥാപിക്കരുതെന്ന്‌ ഇതു സംബന്ധിച്ച കേസില്‍ ജ്യോതി മുഖോപാധ്യായ, ആര്‍ എന്‍ ലോധ, സുധാംശു ചതുര്‍വേദി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച്‌ നിരോധന ഉത്തരവ്‌ പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടര്‍ന്ന്‌ സുന്ദരന്‍ നാടാരുടെ പ്രതിമ മിനുക്കുപണികള്‍ പോലും പൂര്‍ത്തിയാക്കാത്ത അനാഥാവസ്ഥയിലാണ്‌ ഇപ്പോള്‍. സുപ്രിം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മലയാളത്തിന്റെ അനശ്വര നടന്‍ സത്യന്റെ പ്രതിമ തലസ്ഥാനത്ത്‌ സെന്റ്‌ ജോസഫ്‌ സ്‌കൂളിനു മുന്നില്‍ സ്ഥാപിക്കുന്നതിനെ സര്‍ക്കാര്‍ വിലക്കിത്‌ മറക്കാറായിട്ടില്ല. എന്നാല്‍ കെ കരുണാകരന്റെ പ്രതിമ നഗരത്തിലെ പ്രധാനവീഥിയായ മ്യൂസിയം വെള്ളയമ്പലം റോഡിനരികില്‍ ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കനകക്കുന്നു കൊട്ടാര പരിസരത്തു സ്ഥാപിക്കാന്‍ സുപ്രിം കോടതി വിലക്ക്‌ സര്‍ക്കാരിനു ബാധകമായില്ല.എന്തൊരഹന്ത! രാജ്യത്തെ പ്രഥമ പൗരനായ രാഷ്ട്രപതിയെ നിയമലംഘകനാക്കാന്‍ വഴിയൊരുക്കിയ സര്‍ക്കാര്‍ ഗുരുതരമായ കുറ്റമാണു ചെയ്‌തിരിക്കുന്നതെന്ന്‌ നിയമവിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു. സുപ്രിം കോടതി ഉത്തരവ്‌ നിയമവകുപ്പുപോലും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്താത്തതും വലിയ കൃത്യവിലോപമായി. എന്നാല്‍ ആരും സുപ്രിം കോടതി വിലക്കിനെക്കുറിച്ച്‌ സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചില്ലെന്നുപറഞ്ഞ്‌ തടിതപ്പാനും സര്‍ക്കാരിനാവില്ല. രാഷ്ട്രപതിയുടെ സന്ദര്‍ശനം പ്രമാണിച്ച്‌ ഏര്‍പ്പെടുത്തേണ്ട അതീവ സുരക്ഷാ സംവിധാനത്തെക്കുറിച്ച്‌ ജില്ലാ കളക്ടര്‍ സിറ്റി പൊലീസ്‌ കമ്മിഷണര്‍ക്കു കത്തെഴുതിയിരുന്നു. കത്തിനുള്ള മറുപടിയില്‍ `പൊതുസ്ഥലങ്ങളില്‍ പ്രതിമകള്‍ സ്ഥാപിക്കാന്‍ പാടില്ലെന്ന സുപ്രിം കോടതിയുടെ ഉത്തരവു പ്രാബല്യത്തിലുണ്ടെന്ന കാര്യം കൂടി ഓര്‍ക്കേണ്ടതുണ്ട്‌' എന്ന്‌ സിറ്റി പൊലീസ്‌ കമ്മിഷണര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ ഉത്തരവിനുവിധേയമായേ കനകക്കുന്നില്‍ രാഷ്ട്രപതിയുടെ പരിപാടി നടത്താവൂ എന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്‌.ജില്ലാ കളക്ടര്‍ സര്‍ക്കാരിന്‌ അയച്ച റിപ്പോര്‍ട്ടിലും കെ കരുണാകരന്റെ പ്രതിമാസ്ഥാപനത്തിനും സുപ്രിം കോടതിയുടെ വിലക്കു ബാധകമാണെന്ന്‌ ഓര്‍മ്മിപ്പിച്ചിരുന്നു. ഇതെല്ലാം അപ്പാടെ തള്ളിക്കളഞ്ഞ്‌ രാഷ്ട്രപതിയെ നിയമലംഘകനാക്കിയ സര്‍ക്കാരിന്റെ നടപടി വരും നാളുകളില്‍ വന്‍നിയമ വിവാദങ്ങള്‍ക്കു വഴിതെളിക്കും. ഇതു സംബന്ധിച്ച പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ കോടതികള്‍ക്കു മുമ്പാകെ എത്താനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.നിയമം നടപ്പിലാക്കാന്‍ ബാധ്യതയുള്ള ഉമ്മന്‍ ചാണ്ടി ഭരണകൂടം നിരന്തരം നടത്തുന്ന നിയമലംഘനങ്ങളുടെ പട്ടികയില്‍ ഒന്നു കൂടി. രാഷ്ടപതി അനാച്ഛാദനം ചേയ്ത പ്രതിമയ്ക്ക് പക്ഷേ കരുണാകരന്റെ മുഖമായിരുന്നില്ല ഉണ്ടായിരുന്നത്.പ്രതിമയില്‍ കരുണാകരനൊഴിച്ച് മറ്റെല്ലാം ഉണ്ടെന്ന് കെ.മുരളീധരന്റേയും പത്മജ വേണുഗോപാലിന്റേയും ആരോപണത്തില്‍ മറ്റെന്തെക്കെയോ ധ്വനിക്കുന്നുണ്ട്.ഇന്ന് ജീവിച്ചിരിക്കുന്ന 15 വയസിന് മുകളിലുള്ള എല്ലാ മലയാളികളുടെയും മനസില്‍ നിന്ന് മായാത്തതാണ്,ആതിരെ, കരുണാകരന്റെ രൂപം.എന്നിട്ടും കരുണാകരനുമായി വിദൂര ബന്ധം പോലുമില്ലാത്ത ആ പ്രതിമ കണ്ടിട്ടും അതു തന്നെ സ്ഥാപിച്ചാല്‍ മതിയെന്ന് ഉമ്മന്‍ ചാണ്ടി തീരുമാനിച്ചത് എന്തുകൊണ്ടാവണം?പ്രതിമ അനാഛാദനത്തിന് മുന്‍പ് രമേശ് ചെന്നിത്തലയടക്കം കെ‌പി‌സി‌സിയുടെ ഉത്തരവാദിത്തപ്പെട്ടവര്‍ കണ്ടിട്ടില്ലെന്നോ ?ആരേയാണ് ഇവരെല്ലാം വിഢികളാക്കുന്നത്?പ്രതിമയുടെ നിര്‍മാണം പൂര്‍ത്തിയാകും മുന്‍പ് അനഛാദനം നടത്തുകയായിരുന്നു എന്ന ശില്പിയുടെ വെളിപ്പെടുത്തല്‍ വിശ്വസിക്കുന്നതെങനെ? ഇത്തരം ഒരു പ്രതിമ സ്ഥാപിച്ചാല്‍ എതിര്‍പ്പുണ്ടാകുമെന്ന് ചിന്തിക്കാന്‍ കഴിയാത്ത കൊഞ്ഞാണന്മാരാണോ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമെല്ലാം?അപ്പോള്‍ പ്രതിമാ നിര്‍മാണത്തിന്റെ മറവില്‍ എത്ര ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നു എന്നറിയാന്‍ കേരളീയര്‍ക്ക് അവകാശമുണ്ട്.നിയമലംഘനവും കോടതിയലക്ഷ്യവും വെട്ടിപ്പും ഒക്കെയായിരുന്നല്ലോ കരുണാകരന്റെ പൊതുജീവിതത്തിന്റേയും ഭരണത്തിന്റേയും പ്രത്യേകത്.ആ നാളുകളുടെ പര്യായമാകുകയായിരുന്നോ അദ്ദേഹത്തിന്റെ പ്രതിമാ അനാഛാദനവും ആതിരേ..?

Monday, December 23, 2013

അഭയകേസ്‌: ഇനിയും പുനരന്വേഷണമോ?

ആയിരം അപരാധികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്ന ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ കൊണ്ടാടപ്പെടുന്ന മുഖക്കുറിപ്പ്‌ പലപ്പോഴും കൊടും ക്രിമിനലുകള്‍ക്ക്‌ ശിക്ഷയില്‍ നിന്ന്‌ രക്ഷനേടാനുള്ള മറയായിട്ടാണ്‌ വര്‍ത്തിക്കുന്നതെന്ന സാമാന്യബോധത്തേയും ഈ വിധി ഊട്ടിയുറപ്പിക്കുന്നു. ഈ കേസ്‌ അട്ടിമറിക്കുന്നതില്‍ അതീവ ജാഗ്രത പുലര്‍ത്തിയ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ.ടി.മൈക്കിള്‍ ,വിചാരണ തുടങ്ങാനിരിക്കെ ഇങ്ങനെ ഒരാവശ്യം ഉന്നയിച്ചതിന്റെ ഉദ്ദേശ്യവും വ്യക്തമാണ്‌.ഇക്കാര്യത്തില്‍ വിചാരണക്കോടതി പുലര്‍ത്തിയ നിഷ്‌ഠാബദ്ധതയും തകര്‍ക്കപ്പെട്ടു. രാജന്‍ കേസ്‌ അടക്കം നിരവധി കേസുകളില്‍ വിപ്‌ളവകരമായ വിധികള്‍ പുറപ്പെടുവിച്ചിട്ടുള്ള കേരള ഹൈക്കോടതിയില്‍ നിന്നാണ്‌ പൊതുസമൂഹത്തിന്‌`പ്രതിലോമകരം'എന്ന്‌ തോന്നാവുന്ന ഈ വിധി വന്നിരിക്കുന്നത്‌.
ക്രൈംബ്രാഞ്ച്‌ എസ്‌പിയും അഭയ കേസ് ആദ്യം അന്വേഷിച്ച കെ ടി മൈക്കിള്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ അഭയക്കേസിലെ തെളിവുകള്‍ നശിപ്പിക്കപ്പെട്ടതിനെക്കുറിച്ചു തുടരന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവ്‌ നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ സുതാര്യത വ്യക്തമാക്കാനല്ല മറിച്ച് ആ സംവിധാനത്തോട് പൊതുസമൂഹത്തിനുള്ള സന്ദേഹത്തെ ശക്തിപ്പെടുത്താന്‍ മാത്രമാണ് , ആതിരേ,സഹായകമാകുന്നത്! വ്യവഹാര ഭാഷയിലെ ``അന്യായക്കോടതി''എന്ന പ്രയോഗം നൂറ്റിയൊന്ന്‌ ശതമാനം ശരിയാണെന്ന്‌ തോന്നിപ്പിക്കുന്നതുമാണ്‌ ഈ ഉത്തരവ്‌.കാരണം അഭയകേസിന്റെ അന്വേഷണത്തില്‍ നടന്ന അട്ടിമറികളെ ചെറുക്കാന്‍ എറണാകുളം ചീഫ്‌ ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ്‌മാര്‍ നടത്തിയ ധീരോദത്തമായ നിലപാടുകളാണിപ്പോള്‍ പരിഹസിക്കപ്പെട്ടിരിക്കുന്നത്‌.ഒന്നര ദശാബ്ദത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ്‌ പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ കഴിഞ്ഞത്‌.വിചാരണ ചെയ്‌ത്‌ അവര്‍ക്ക്‌ ശിക്ഷവിധിക്കാനുള്ള നടപടികള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ഇത്തരത്തില്‍ ഒരു വിധി വന്നത്‌,ആതിരേ, സത്യസംരക്ഷണത്തിനല്ലെന്ന്‌ ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. ആയിരം അപരാധികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്ന ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ കൊണ്ടാടപ്പെടുന്ന മുഖക്കുറിപ്പ്‌ പലപ്പോഴും കൊടും ക്രിമിനലുകള്‍ക്ക്‌ ശിക്ഷയില്‍ നിന്ന്‌ രക്ഷനേടാനുള്ള മറയായിട്ടാണ്‌ വര്‍ത്തിക്കുന്നതെന്ന സാമാന്യബോധത്തേയും ഈ വിധി ഊട്ടിയുറപ്പിക്കുന്നു. ഈ കേസ്‌ അട്ടിമറിക്കുന്നതില്‍ അതീവ ജാഗ്രത പുലര്‍ത്തിയ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ.ടി.മൈക്കിള്‍ ,വിചാരണ തുടങ്ങാനിരിക്കെ ഇങ്ങനെ ഒരാവശ്യം ഉന്നയിച്ചതിന്റെ ഉദ്ദേശ്യവും വ്യക്തമാണ്‌.ഇക്കാര്യത്തില്‍ വിചാരണക്കോടതി പുലര്‍ത്തിയ നിഷ്‌ഠാബദ്ധതയും തകര്‍ക്കപ്പെട്ടു. രാജന്‍ കേസ്‌ അടക്കം നിരവധി കേസുകളില്‍ വിപ്‌ളവകരമായ വിധികള്‍ പുറപ്പെടുവിച്ചിട്ടുള്ള കേരള ഹൈക്കോടതിയില്‍ നിന്നാണ്‌, ആതിരേ, പൊതുസമൂഹത്തിന്‌`പ്രതിലോമകരം'എന്ന്‌ തോന്നാവുന്ന ഈ വിധി വന്നിരിക്കുന്നത്‌. കേസില്‍ അന്വേഷണം നടത്തുന്നതിനായി സിബിഐ സമര്‍പ്പിച്ച കുറ്റപത്രവും അനുബന്ധ രേഖകളും തിരിച്ചു നല്‍കണമെന്നും അന്വേഷണം മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും ഉത്തരവില്‍ പറയുന്നു. തിരുവനന്തപുരത്തെ പ്രത്യേക കോടതിയില്‍ നടക്കുന്ന നടപടികള്‍ ഈ കാലയളവില്‍ നിര്‍ത്തി വെയ്‌ക്കണമെന്നാണ്‌ ഹൈക്കോടതി വിധിയുടെ സാരാംശം. ആതിരേ, രണ്ടു ദശാബ്ദങ്ങളിലേറെയായി പൊതുസമൂഹത്തിന്റെ മനക്ഷോഭമായി തുടരുന്നതാണ്‌ അഭയക്കേസ്‌ .സിസ്റ്റര്‍ അഭയ താമസിച്ചിരുന്ന കോട്ടയത്തെ പയസ്‌ ടെന്ത്‌ ഹോസ്റ്റലിലെ,ആള്‍മറയുള്ള കിണറ്റില്‍ ,കാല്‍വഴുതിവീണല്ല അഭയ മരിച്ചതെന്നും അഭയ ആത്മഹത്യ ചെയ്‌തതല്ലെന്നും പകല്‍ പോലെ വ്യക്തമാണ്‌. വിചാരണനേരിടുന്ന ഫാദര്‍ തോമസ്‌ കോട്ടൂരും ഫാദര്‍ ജോസ്‌ പൂതൃക്കയിലും സിസ്റ്റര്‍ സെഫിയും വര്‍ഷങ്ങളോളം തുടര്‍ന്ന് പോന്ന അവിഹിത ബന്ധത്തിന്‌ അപ്രതീക്ഷിതമായി സാക്ഷിയായതു കൊണ്ടാണ്‌ സിസറ്റര്‍ അഭയ കിരാതമായി കൊല്ലപ്പെട്ടത്‌.പ്രതികള്‍ക്ക്‌ നടത്തിയ നാര്‍ക്കോ അനാലിസിസ്‌ ടെസ്റ്റില്‍ ഇക്കാര്യം വള്ളിപുള്ളി തെറ്റാതെ പ്രതികള്‍ ഏറ്റുപറഞ്ഞിട്ടുള്ളതുമാണ്‌. ഈ സത്യം അട്ടിമറിക്കാനാണ്‌ തുടക്കം മുതല്‍ ,ആതിരേ, അന്ന്‌ കോട്ടയത്ത്‌ ഡിവൈഎസ്‌പിയായിരുന്ന കെ.ടി.മൈക്കിള്‍ ശ്രമിച്ചത്‌.അതിനായി എന്തെല്ലാം ഭോഷ്‌ക്കുകളാണ്‌ അദ്ദേഹം എഴുന്നെള്ളിച്ചത്‌!പ്രീഡിഗ്രി പരീക്ഷയിലെ തോല്‍വി,കന്യാസ്‌ത്രിയാകാന്‍ മഠത്തില്‍ കൊടുക്കേണ്ട പാത്രബാക്കിയെന്ന തുക പൂര്‍ണമായി നല്‍കാന്‍ കഴിയാത്തതിലെ ഇച്ഛാഭംഗം തുടങ്ങിയ കണ്ടെത്തലുകള്‍ ക്‍ളച്ച് പിടിക്കാതെ വന്നപ്പോള്‍,അഭയയുടെ മാതാവടക്കമുള്ളവര്‍ക്ക്‌ ആത്മഹത്യാ പ്രവണതെയുണ്ടെന്ന്‌ കണ്ടെത്തി നാണം കെട്ട പോലീസ്‌ മികവാണ്‌ കെ.ടി.മൈക്കിള്‍ .പ്രതികളെ രക്ഷിക്കാന്‍ അദ്ദേഹം നടത്തിയ ഇത്തരം അട്ടിമറികള്‍ക്കെതിരേ ശക്തമായ പ്രതികരണങ്ങളാണ്‌ ചീഫ്‌ ജുഡിഷ്യല്‍ മജിസ്റ്റ്രേറ്റ്‌ കോടതിയില്‍ നിന്നുണ്ടായിട്ടുള്ളത്‌. ഇന്‍ക്വസ്റ്റ്‌ മുതല്‍ പോസ്റ്റ്‌ മോര്‍ട്ടം വരേയും പിന്നീട്‌ ആന്തരാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട്‌ തിരുത്തുന്നതിലും വരെ നിര്‍ണായക പങ്ക്‌ വഹിച്ച്‌ കേസ്‌ അട്ടിമറിച്ചതില്‍ പ്രമുഖനാണ്‌ കെ.ടി.മൈക്കിളെന്നും കോടതികളില്‍ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്‌.പോസ്റ്റ്‌ മോര്‍ട്ടം സമയത്ത്‌ സിസ്റ്റര്‍ അഭയയുടെ ആമശയത്തില്‍ കണ്ട ജലം കീണറ്റിലേതാണോ അതോ ഹോസ്റ്റലിലെ ഫ്രിഡ്‌ജിലേതായിരുന്നോ എന്ന്‌ കണ്ടെത്താന്‍ അവസരം ഉണ്ടായിരുന്നിട്ടും അത്‌ ചെയ്യതെ കേസ്‌ കോടതിയിലെത്തിയാല്‍ സംശയത്തിന്റെ ആനുകൂല്യം പ്രതികളാകുന്നവര്‍ക്ക്‌ ഉണ്ടാക്കി കൊടുക്കാന്‍ ശ്രമിച്ചതും കെ.ടി.മൈക്കിളായിരുന്നെന്ന്‌ പോസ്റ്റ്‌ മോര്‍ട്ടം നടത്തിയ ഡോ.രാധാകൃഷ്‌ണന്റെ വെളിപ്പെടുത്തല്‍ ഇവിടെ കൂട്ടി വായിക്കേണ്ടതാണ്‌. ഇന്‍ക്വസ്റ്റ്‌ സമയത്തു സിസ്റ്റര്‍ അഭയ ധരിച്ചിരുന്ന വസ്‌ത്രങ്ങളും ശിരോവസ്‌ത്രവും ചെരുപ്പും പ്ലാസ്റ്റിക്‌ ബോട്ടിലും കണ്ടെത്തി താന്‍ തെളിവുകളുടെ ഭാഗമാക്കിയിരുന്നെന്നും സിബിഐ ഇവ നശിപ്പിച്ച ശേഷം തന്നെ കുറ്റക്കാരനാക്കിയെന്നുമാണ് കെ.ടി.മൈക്കിളിന്റെ വാദം.എന്നാല്‍ കേസന്വേഷണം സിബിഐ ഏറ്റെടുക്കും മുന്‍പ്‌ ഈ തെളിവുകള്‍ അന്ന്‌ എഡിഎം ആയിരുന്ന കിഷോറിനൊപ്പം ചേര്‍ന്ന്‌ നശിപ്പിച്ചത്‌ കെ.ടി.മൈക്കിളായിരുന്നു.ഇക്കാര്യം സംശയാതീതമായി സി‌ബി‌ഐ കണ്ടെത്തിയിട്ടുള്ളതും കേസന്വേഷണത്തിന്റെ മേല്‍നോട്ടമുണ്ടായിരുന്ന എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചതുമാണ്.അന്നൊന്നും അതിനെ കെ.ടി.മൈക്കിള്‍ ചോദ്യം ചെയ്തിട്ടുമില്ല .എന്നിട്ടാണിപ്പോള്‍ ... എന്ന്‌ മാത്രമല്ല അഭയ കേസിന്റെ അന്വേഷണച്ചുമതല തനിക്കായിരുന്നില്ലെന്നും ഇന്‍ക്വസ്റ്റ്‌ സമയത്ത് ശേഖരിച്ച തെളിവുകളെക്കുറിച്ചോ പിന്നീട്‌ അവയ്‌ക്ക്‌ എന്ത്‌ സംഭവിച്ചെന്നോ തനിക്ക്‌ ഓര്‍മ്മയില്ലെന്ന് കോടതിയില്‍ മൊഴി കൊടുത്ത കെ.ടി.മൈക്കിളാണ്‌, ആതിരേ, ഇപ്പോള്‍ അതെല്ലാം സൂക്ഷ്‌മമായി ഓര്‍ത്തെടുത്ത്‌ ഹര്‍ജി നല്‍കിയിരിക്കുന്നത്‌.എന്തൊരു വൈരുദ്ധ്യം.മാത്രമല്ല മറ്റൊരു കേസില്‍ ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ ഈ കേസില്‍ സ്റ്റേ വാങ്ങിയിട്ടുള്ളതാണ്‌.അത്‌ മറച്ച്‌ വച്ചാണ്‌ കെ.ടി.മൈക്കിള്‍ ഹൈക്കോടതിയെ സമീപിച്ചതും ഇപ്പോള്‍ സ്റ്റേ വാങ്ങിയിട്ടുള്ളതും. ക്‌നാനായ സഭയിലെ പുരോഹിതരും സന്യസ്‌തയും പ്രതികളായ ഈ കേസ്‌ അട്ടിമറിക്കാന്‍ സഭ തുടക്കം മുതല്‍ ശ്രമിച്ചതാണ്‌.ഇക്കാര്യത്തില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ.കരുണാകരനും ഇന്ന്‌ കേന്ദ്രമന്ത്രിയായ വയലാര്‍ രവിയും നടത്തിയ നീചമായ ഇടപെടലുകള്‍ , ആതിരേ,അന്നേ അങ്ങാടിപ്പാട്ടാണ്‌.ക്നാനായ സഭയുടെ ബിഷപ്പായിരുന്ന കുര്യാക്കോസ്‌ കുന്നശേരി അടക്കമുള്ളവരുടെ അവിഹിത ബന്ധത്തിന്റെ ദുര്‍ഗന്ധം വമിക്കുന്ന വാസ്‌തവങ്ങളുടെ പിന്നാമ്പുറത്താണ് , ആതിരേ, സിസ്റ്റര്‍ അഭയയുടെ കൊലപാതകം നടക്കുന്നത്‌.വിചാരണ സമയത്ത്‌ അവയും കേസ്‌ അട്ടിമറിക്കാന്‍ കെ.ടി.മൈക്കിള്‍ നടത്തിയ ജുഗുപ്‌സാവഹമായ നീക്കങ്ങളും ഒരിക്കല്‍ കൂടി പുറത്ത്‌ വരും.അത്‌ തടയാനായില്ലെങ്കിലും നീട്ടിവയ്‌ക്കാനുള്ള ക്രിമിനല്‍ ഗൂഢാലോചനയാണ്‌ ഈ ഹര്‍ജി എന്ന്‌ തിരിച്ചറിയാതെ പോയതാണ്‌ ഹൈക്കോടതിയുടെ ഭാഗത്തെ അക്ഷന്തവ്യമായ വീഴ്‌ച. തിരുവനന്തപുരത്തെ സി‌ബി‌ഐയുടെ വിചാരണക്കോടതി മൈക്കിളിന്റെ ഈ ഹര്‍ജി തള്ളിയതാണ്.കേസിന്റെ വിചാരണ വേളയിലും ഡിഫന്‍സിലും തന്റെ വാദം ഉന്നയിച്ച് സമര്‍ത്ഥിക്കാന്‍ മൈക്കിളിന് അവസരമുള്ളതാണ്.അത് ചെയ്യാന്‍ നിര്‍ദേശിക്കേണ്ടത്തിന് പകരം സ്റ്റേ അനുവദിച്ചത്,ആതിരേ,നീതിനിര്‍വഹണത്തെ അട്ടിമറിച്ചില്ലെങ്കിലും നീട്ടിക്കൊണ്ടുപോകാന്‍ സഹായിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.ജസ്റ്റിസ് ഡിലെയ്‌ഡ് ഈസ് ജസ്റ്റിസ് ഡിനെയ്‌ഡ് ആണെന്ന് ഹൈക്കോടതിക്ക് അറിവില്ലാത്തതല്ലല്ലോ!എന്നിട്ടും സ്റ്റേ അനുവദിച്ചത്... 1992 ലും 2009 ലും സി‌ബി‌ഐ അന്തിമ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു.ആ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഫാ.കോട്ടൂരിനേയും ഫാ.പൂതൃക്കയേയും സിസ്റ്റര്‍ സെഫിയേയും അറസ്റ്റ് ചെയ്തതും സത്യം സമ്മതിക്കാന്‍ തയ്യാറാകാതിരുന്നപ്പോളാണ് ,ആതിരേ, കോടതിയുടെ നിര്‍ദേശപ്രകാരം പ്രതികളെ നാര്‍കോ അനാലിസിസിന് വിധേയരാക്കിയത്.സത്യം കണ്ടെത്താനുള്ള ആ ശ്രമമാണ്‌ അട്ടിമറിക്കപ്പെടുന്നതെന്നും ഇനിയും തുടരന്വേഷണത്തിന്‌ ഉത്തരവിട്ടാല്‍ വിചാരണ പൂര്‍ത്തിയാക്കി വിധിപറയാന്‍ കാലതാമസമുണ്ടാകുമെന്നും ഹൈക്കോടതി ചിന്തിക്കാതിരുന്നത്‌, ആതിരേ,മാന്യമായി പറഞ്ഞാല്‍ ദൗര്‍ഭാഗ്യകരമാണ്‌.തെളിവുകള്‍ നശിപ്പിച്ച് കേസ് അട്ടിമറിക്കാന്‍ പ്രതികളും ക്നാനായ സഭയും മൈക്കിളും രാഷ്ട്രീയ നേതൃത്വവും സി‌ബി‌ഐ ഉദ്യോഗസ്ഥരും നടത്തിയ ശ്രമങ്ങള്‍ സംഘടിതവും ദുരുപദിഷ്ടവുമാണ്.അവിഹിത ബന്ധത്തില്‍ നശിച്ച തന്റെ കന്യാചര്‍മം ഹൈമനൊപ്‌ളാസ്റ്റിയിലൂടെ സിസ്റ്റര്‍ സെഫി ‘പുനസൃഷ്ടിച്ചത്’സ്തോഭജനകമായ വാര്‍ത്തയായിരുന്നു!ഈ കൌശലങ്ങളേയും അട്ടിമറി ശ്രമങ്ങളേയും പ്രതിരോധിച്ചാണ് സി‌ബി‌ഐ മൂന്ന് കുറ്റവാളികളെ വിലങ്ങണിയിച്ചത്.ദൃക്‌സാക്ഷികളില്ലാത്ത, സാഹചര്യത്തെളിവുകള്‍ മൈക്കിളിന്റെ ഉപദേശപ്രകാരം നശിപ്പിച്ച ഈ കേസില്‍ ഫാ.കോട്ടൂരും ഫാ.പൂതൃക്കയും സിസ്റ്റര്‍ സെഫിയും സംശയത്തിന്റെ ആനുകൂല്യത്താല്‍ ശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെട്ടേയ്ക്കാം.എന്നാലും,ആതിരേ,വിഷയാസ്കതരും വിശുദ്ധവസ്ത്രത്തിന്റെ മറവില്‍ അനാശാസ്യ ബന്ധം തുടര്‍ന്നവരുമായ പ്രതികളെ പൊതുബോദ്ധ്യത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ സി‌ബി‌ഐക്ക് കഴിഞ്ഞു എന്നതാണ് അവര്‍ക്ക് ലഭിച്ചു കഴിഞ്ഞ ഏറ്റവും വലിയ ശിക്ഷ! നിലവില്‍ സിബിഐ അന്വേഷണം നടത്തി സമര്‍പ്പിച്ച കുറ്റപത്രത്തെ ബാധിക്കാത്ത തരത്തിലായിരിക്കണം അന്വേഷണം നടത്തേണ്ടത്‌ എന്ന നിര്‍ദേശം മാത്രമാണ്‌ ഈ വിധിയിലെ ഏക ആശ്വാസം. അഭയക്കേസ് ആദ്യം അന്വേഷിച്ചത് ലോക്കല്‍ പൊലീസായിരുന്നു. പിന്നീടു ക്രൈംബ്രാഞ്ച്‌ അന്വേഷണം ഏറ്റെടുത്തു. ആത്മഹത്യയാണെന്നു കണ്ടെത്തിയാണ് അവര്‍ കുറ്റപത്രം നല്‍കിയത് . എന്നാല്‍ സര്‍ക്കാര്‍ കേസ്‌ സിബിഐയ്‌ക്കു വിട്ടു. സിബിഐയിലെ ഡിവൈഎസ്‌പി വര്‍ഗീസ്‌ പി. തോമസാണ്‌ അന്വേഷണം നടത്തിയത്‌.തെളിവില്ലെന്ന് പറഞ്ഞ് 1996 ല്‍ കേസിലെ നടപടികള്‍ അവസാനിപ്പിക്കാന്‍ അനുമതി തേടി എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ സി‌ബി‌ഐ അപേക്ഷ നല്‍കിയെങ്കിലും തള്ളി. തുടര്‍ന്ന്‌ എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവ്‌ പ്രകാരമാണ്‌ ശാസ്ത്രീയമായ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്‌. നിലവില്‍ സിബിഐ അന്വേഷണം നടത്തി സമര്‍പ്പിച്ച കുറ്റപത്രത്തെ പൊളിക്കാത്ത തരത്തില്‍ അന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം സിബിഐ സമര്‍പ്പിക്കണമെന്നാണ് ഹൈക്കൊടതിയുടെ നിര്‍ദേശമെങ്കിലും,മുന്‍‌കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതി നിര്‍ദേശം കാറ്റില്‍ പറത്തി കേസ്‌ പൂര്‍ണമായി അട്ടിമറിക്കാനുള്ള കളം ഒരുങ്ങുകയല്ലേ എന്ന പൊതുസമൂഹത്തിന്റെ സന്ദേഹം തന്നെയാണ്‌ ആതിരേ,എനിക്കുമുള്ളത്.

Friday, December 20, 2013

സുപ്രീം കോടതി ഇടിച്ചുനിരത്തി അവിടെ ചൊറുതണം നടണം

തരുണ്‍ തേജ്‌പാലും അശോക്‌ കുമാര്‍ ഗാംഗുലിയും ഒരേ അശ്ലീലതയുടെ ഇരുപുറമായിട്ടും എന്തുകൊണ്ടാണ്‌ ഗാംഗുലിക്കെതിരെ നടപടിയുണ്ടാകാത്തത്‌?തേജ്‌പാലിനെ ഫാനില്ലാത്ത ജയില്‍മുറിയിലടച്ച നിയമം എന്തു കൊണ്ടാണ്‌ ഗാംഗുലിയുടെ കാല്‍ക്കല്‍ സാഷ്ടാംഗം പ്രണമിക്കുന്നത്‌?സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ പി.സദാശിവം നിയമിച്ച മൂന്നംഗ സമിതി ഗാംഗുലിയുടെ അധമപ്രവൃത്തി കണ്ടെത്തിയിട്ടും എന്തു കൊണ്ടാണ്‌ സുപ്രീം കോടതി നിയമത്തിന്‌ പുറം തിരിഞ്ഞ്‌ നില്‍ക്കുന്നത്‌? ഇവിടെ സുപ്രീം കോടതിക്കെതിരായാണ്‌ നടപടിയെടുക്കേണ്ടതെന്ന യുക്തിക്ക്‌ പോലും നിലനില്‍പ്പില്ലാത്ത വിധം രാജ്യത്തിലെ പരമോന്നത നീതിപീഠം നീതി നിഷേധം നടത്തുമ്പോള്‍ പൗരന്റെ നീതിബോധത്തിനും നിയമ അനുസരിക്കാനുള്ള സന്നദ്ധതയ്ക്കും എന്തര്‍ത്ഥമാണുള്ളത്‌?
ആതിരേ, തരുണ്‍ തേജ്‌പാലും അശോക്‌ കുമാര്‍ ഗാംഗുലിയും ഒരേ അശ്ലീലതയുടെ ഇരുപുറമായിട്ടും എന്തുകൊണ്ടാണ്‌ ഗാംഗുലിക്കെതിരെ നടപടിയുണ്ടാകാത്തത്‌?തേജ്‌പാലിനെ ഫാനില്ലാത്ത ജയില്‍മുറിയിലടച്ച നിയമം എന്തു കൊണ്ടാണ്‌ ഗാംഗുലിയുടെ കാല്‍ക്കല്‍ സാഷ്ടാംഗം പ്രണമിക്കുന്നത്‌?സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ പി.സദാശിവം നിയമിച്ച മൂന്നംഗ സമിതി ഗാംഗുലിയുടെ അധമപ്രവൃത്തി കണ്ടെത്തിയിട്ടും എന്തു കൊണ്ടാണ്‌ സുപ്രീം കോടതി നിയമത്തിന്‌ പുറം തിരിഞ്ഞ്‌ നില്‍ക്കുന്നത്‌? ഇവിടെ സുപ്രീം കോടതിക്കെതിരായാണ്‌ നടപടിയെടുക്കേണ്ടതെന്ന യുക്തിക്ക്‌ പോലും നിലനില്‍പ്പില്ലാത്ത വിധം രാജ്യത്തിലെ പരമോന്നത നീതിപീഠം നീതി നിഷേധം നടത്തുമ്പോള്‍ പൗരന്റെ നീതിബോധത്തിനും നിയമ അനുസരിക്കാനുള്ള സന്നദ്ധതയ്ക്കും എന്തര്‍ത്ഥമാണുള്ളത്‌? പീഡകനെതിരെ നടപടിയെടുക്കാന്‍ ഇരയുടെ വാക്കാലുള്ള തെളിവ്‌ മതിയെന്ന്‌ വിധിച്ച ന്യായാസനമാണ്‌ ഈ തോന്ന്യാസം കാണിക്കുന്നതെന്നോര്‍ക്കണം.ഗാംഗുലിക്കെതിരെ വാക്കാലുള്ള തെളിവ്‌ മാത്രമല്ല ഇരയായ യുവതി നല്‍കിയിട്ടുള്ളത്‌.രേഖാമൂലമുള്ള സത്യവാങ്‌മൂലം തന്നെ, ചീഫ്‌ ജസ്റ്റിസ്‌ നിയമിച്ച സമിതിക്ക്‌ മുന്‍പാകെ യുവതി നല്‍കിയതാണ്‌.ആ സത്യവാങ്‌മൂലം പൂര്‍ണമായി മാധ്യമങ്ങള്‍ പുറത്ത്‌ വിടുകയും ചെയ്‌തു.തരുണ്‍ തേജ്‌പാലിനെതിരെ ഇരയായ യുവതി, അവര്‍ ജോലിചെയ്യുന്ന സ്ഥാപനത്തിലെ വകുപ്പ്‌ മേധാവിയോടാണ്‌ പരാതി പറഞ്ഞത്‌.അതിന്റെ അടിസ്ഥാനത്തിലായിരുന്നു നിയമനടപടി.സ്‌ത്രീയുടെ മാന്യതയും വ്യക്തിത്വവും അഭിമാനവും സംരക്ഷിക്കാന്‍ ആശ്രയിച്ച നിയമവകുപ്പുകള്‍ എന്തു കൊണ്ടാണ്‌ , ആതിരേ,ഗാംഗുലിക്ക് ബാധകമല്ലാത്തത്?. സുപ്രീം കോടതിയുടെ നീചമായ ഇരട്ടത്താപ്പ്‌ ! നിയമപരമായി പോലും ചോദ്യം ചെയ്യാനാകാത്ത അവസ്ഥ!!ഇവിടെ ദേശിയ മുഖ്യധാരാ മധ്യമങ്ങളുടെ ഇരട്ടത്താപ്പും ഒരു പോലെ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്‌.തേജ്‌പാലിനെതിരെ ഒന്നാം പേജില്‍ ലീഡ്‌ സ്റ്റോറിയും എഡിറ്റോറിയലും എഡിറ്റ്‌ പേജ്‌ ആര്‍ട്ടിക്കിളുകളെല്ലാം പടച്ചിറക്കിയവര്‍ എന്തു കൊണ്ടാണ്‌ ഗാംഗുലിയുടെ കാര്യത്തില്‍ ദുഷിച്ച മൗനം പുലര്‍ത്തുന്നത്‌? ന്യായാധിപനെന്ന നിലയില്‍, ആതിരേ, പ്രശംസനീയമായ ട്രാക്ക്‌ റെക്കോര്‍ഡ്‌ ജസ്റ്റിസ്‌ അശോക്‌ കുമാര്‍ ഗാംഗുലിക്കുണ്ട്‌.2007 മാര്‍ച്ച്‌ 2 ന്‌ ഒറീസ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസായി നിയമിതനായ ഗാംഗുലി പിന്നീട്‌ 2008 മെയ്‌ 19 ന്‌ മദ്രാസ്‌ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസായി സഥാനമേറ്റു. 2008 ഡിസംബര്‍ 17 ന്‌ സുപ്രീം കോടതിയില്‍ ജഡ്‌ജിയായി നിയമിതനായി. 2012 ഫെബ്രുവരി 12 ന്‌ സുപ്രീംകോടതിയില്‍ നിന്ന്‌ റിട്ടയര്‍ ചെയ്‌ത ഗാംഗുലി പിന്നീട്‌ പശ്ചിമ ബംഗാളിലെ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി നിയമിതനായി. ഒട്ടേറെ വിപ്ലവകരമായ വിധിന്യായങ്ങള്‍ പ്രഖ്യാപിച്ച ന്യായാധിപനാണ്‌ എ കെ ഗാംഗുലി. കേന്ദ്രമന്ത്രി സഭയിലെ ടെലികോം മന്ത്രിയായിരുന്ന എ രാജയെ ജയിലില്‍ അടക്കുന്നിടംവരെ എത്തിച്ച ടൂജി സ്‌പെക്ട്രം കുംഭകോണക്കേസിലെ 122 ടുജി സ്‌പെക്ട്രം ലൈസന്‍സുകള്‍ റദ്ദാക്കിയ 2008ലെ ചരിത്ര പ്രധാനമായ വിധിന്യായം പ്രഖ്യാപിച്ചത്‌ എ കെ ഗാംഗുലിയും ജി എസ്‌ സിംഗ്‌വിയും ചെര്‍ന്നുള്ള സുപ്രീം കോടതി ബഞ്ചായിരുന്നു. മറ്റൊരു വിധിന്യായത്തില്‍ ഗാംഗുലി പ്രഖ്യാപിച്ചത്‌ 1975 ലെ അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ സുപ്രീം കോടതി ഇന്ത്യന്‍ പൗരന്മാരുടെ അടിസ്ഥാന അവകാശങ്ങള്‍ ലംഘിച്ചു എന്നാണ്‌. അടിയന്തരാവസ്ഥാ കാലത്ത്‌ ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ റദ്ദാക്കികൊണ്ടുള്ള സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ ഭുരിപക്ഷ തീരുമാനം പിഴച്ചതായിരുന്നു എന്നാണ്‌ എ കെ ഗാംഗുലിയും അഫ്‌താബ്‌ അലവും ചേര്‍ന്നുള്ള ബഞ്ച്‌ പ്രഖ്യാപിച്ചത്‌. ഒരു പ്രതിക്ക്‌ മാപ്പ്‌ നല്‍കാനുള്ള പ്രസിഡന്റിന്റെ അധികാരം ജുഡീഷ്യല്‍ പരിധിയിലേക്ക്‌ കടന്നു കയറുകയും പ്രതിയുടെ കുറ്റം സംബന്ധിച്ച്‌ ഒരു നിഗമനത്തിലെത്തുകയും ചെയ്യുന്നത്‌ ശരിയല്ല എന്നായിരുന്നു ഗാംഗുലിയുടെ മറ്റൊരു വിധി. 2010 ഡിസംബര്‍ 10 പ്രഖ്യാപിച്ച മറ്റൊരു വിധിയില്‍ മഹാരാഷ്ടാ സര്‍ക്കാരിനുമേല്‍ , സുപ്രീം കോടതി വിധിന്യായത്തിന്റെ ഭാഗമായി ഗാംഗുലി 10 ലക്ഷം രൂപയുടെ പിഴ ചുമത്തി. ദിലീപ്‌ കുമാര്‍ സാനന്ദ എന്ന എം എല്‍ എക്കെതിരെ എഫ്‌ ഐ ആര്‍ രജിസ്‌ട്രര്‍ ചെയ്യാതിരിക്കാന്‍ മഹാരാഷ്ട്രയുടെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വിലാസ്‌ റാവു ദേശ്‌മുഖ്‌ ശ്രമിച്ചു എന്ന കേസിലായിരുന്നു ഈ വിധി. പിഴയായ 10 ലക്ഷം രൂപ ദുരിതമനുഭവിക്കുന്ന കര്‍ഷകരുടെ ക്ഷേമത്തിനു വേണ്ടി ചിലവഴിക്കണം എന്ന്‌ വിധിന്യായം വ്യക്തമാക്കി. 2011 ജൂലൈ 6 ന്‌ പ്രഖ്യാപിച്ച മറ്റൊരു വിധിന്യായത്തില്‍ കര്‍ഷകരില്‍ നിന്ന്‌ തട്ടിയെടുത്ത 156 ഹെക്ടര്‍ ഭുമി അവര്‍ക്ക്‌ തന്നെ തിരിച്ച്‌ നല്‍കണമെന്ന്‌ എ കെ ഗാംഗുലിയും ജി എസ്‌ സിംഗ്‌ വീയും പ്രഖ്യാപിച്ചു.ഇതെല്ലാം ,ആതിരേ, ഒരു യുവതിയെ പീഡിപ്പിക്കാനുള്ള ലൈസന്‍സ്‌ ആണോ? . തരുണ്‍ തേജ്‌പാലിനുമുണ്ടായിരുന്നല്ലോ,മാധ്യമ രംഗത്ത്‌ മറ്റാര്‍ക്കും അവകാശപ്പെടാന്‍ കഴിയത്ത മികവും മഹത്വവും.പക്ഷെ ചെയ്‌തത്‌ സ്‌ത്രീപീഡനമായത്‌ കൊണ്ട്‌ ഈ മികവും മഹത്വവുമൊന്നും പരിചയായില്ലെങ്കില്‍ എന്തു കൊണ്ടാണ്‌ അതെ നീതിവാദം,ന്യായദര്‍ശനം ഗാംഗുലിക്ക്‌ ബാധകമാകാത്തത്‌? 2012 ഡിസംബര്‍ 24 ന്‌ മധ്യ ഡല്‍ഹിയിലെ ഒരു പഞ്ചനക്ഷ ഹോട്ടലിലുണ്ടായിരുന്ന എ.കെ.ഗാംഗുലി തികഞ്ഞ വിടനും മദ്യപനുമായിരുന്നു.?തന്റെ കൊച്ചുമകളുടെ മാത്രം പ്രായമുള്ള ഒരു വിദ്യാര്‍ത്ഥിനിയോട്‌ പെരുമാറിയ രീതിയുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ സീമയറ്റ വിഷ്യലമ്പടത്തം ചുരമാന്തിയ ലൈംഗീകവ്യാഘ്രമായിരുന്നു അന്ന്‌ ജസ്റ്റിസ്‌ ഗാംഗുലി. ഒരു കുപ്പി വൈന്‍ കുടിച്ച്‌ തീര്‍ത്ത ശേഷം ഒരു കുപ്പി റം കൂടി പുറത്തെടുത്ത്‌ അതില്‍ നിന്നും കുടിച്ച്‌ മദോന്മത്തനാവുകയായിരുന്നു . ഒരു യുവതിയെ ലൈംഗികമായി കടിച്ചു കുടയാനുള്ള മാനസിക തയ്യാറെടുപ്പായിരുന്നില്ലെ ഇതെല്ലാം? ഇതയൊന്നും തയ്യാറെടുപ്പ്‌ ഡല്‍ഹിയിലെ ഓടുന്ന ബസില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചവരോ ട്രെയിനില്‍ സൗമ്യയെ കീഴടക്കിയ ഗോവിന്ദച്ചാമിയോ എടുത്തിരുന്നില്ലല്ലോ, ആതിരേ.ആ കിരാതന്മാര്‍ക്ക്‌ വധശിക്ഷ വിധിച്ച അതേ നീതിബോധമാണ്‌ ഗാംഗുലിക്ക്‌ മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്നത്‌! സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ കാര്യത്തിലും സ്‌ത്രീകളുടെ അവകാശം സംരക്ഷിക്കുന്ന കാര്യത്തിലും ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ കൈക്കൊണ്ട?വിപ്ലവകരമായ നിലപാടുകളെയാണ്‌ ഗാംഗുലിക്ക്‌ മുന്നില്‍ ഇന്ത്യയിലെ പരമോന്നത നീതിപീഠം അടിയറവയ്‌ക്കുന്നത്‌. ഡല്‍ഹിയിലെ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌ത കേസില്‍ കുറ്റവാളികള്‍ക്ക്‌ വധശിക്ഷ നല്‍കിയതു മുതല്‍ കേരളത്തില്‍ സൗമ്യ എന്ന ഒരു പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന തള്ളിയിട്ട്‌ പീഡിപ്പിച്ച്‌ കൊന്ന ഗോവിന്ദച്ചാമിയുടെ വധശിക്ഷ സ്ഥീരീകരിച്ച കേരള ഹൈക്കോടിതിയുടെ വിധിന്യായത്തില്‍ വരെ നീതിപീഠത്തിന്റെ ഇക്കാര്യത്തിലുള്ള ആര്‍ജ്ജവവും ഇച്ഛാശക്തിയും പ്രകടമാണ്‌. എന്നാല്‍ ഈ ആര്‍ജ്ജവവും ഇച്ഛാശക്തിയും എന്തുകൊണ്ട്‌ എ കെ ഗാംഗുലിയുടെ കാര്യത്തില്‍ നടപ്പിലാകുന്നില്ല? ഇത്രയൊക്കെയായിട്ടും ഇരയുടെ സത്യവാങ്‌മൂലം പുറത്ത്‌ വന്നിട്ടും ഉളുപ്പൊട്ടുമില്ലാതെ ഒരു സംസ്ഥാനത്തിന്റെ മനുഷ്യാവകാശ കമ്മീഷന്റെ അദ്ധ്യക്ഷ സ്ഥാനത്ത്‌ തുടരാന്‍ ഗാംഗുലിയെ?അനുവദിക്കുന്നത്‌ വഴി ഇന്ത്യിലെ 130 കോടി ജനങ്ങളെയാണ്‌?സുപ്രീം കോടതി അധിക്ഷേപിക്കുന്നത്‌.ഇത്‌ പൗരന്മാരുടെ ക്ഷമ പരിശോധിക്കലാണ്‌.ഈ നില തുടര്‍ന്നാല്‍ പി.സദാശിവം അടക്കമുള്ള ന്യായാധിപ പ്രമാണിമാരെ തൂത്തെറിയുന്ന കുറ്റിച്ചൂലുകള്‍ ഉയരും. ഗാംഗുലിയെ പോലെ മറ്റൊരു കാമക്കോമരത്തിനും കൂട്ടു നില്‍ക്കുകയാണ് ചീഫ് ജസ്റ്റിസ് പി.സദാശിവവും ജസ്റ്റിസുമാരും.ഗാംഗുലിക്കൊപ്പം വിരമിച്ച ഈ വ്യക്തിക്കെതിരെ മറ്റൊരു നിയമ വിദ്യാര്‍ത്തിനിയാണ് പീഡന കുറ്റം ആരോപിച്ചത്.ആരോപണം പരാതിയായി ചീഫ് ജസിസിന് ലഭിച്ചിട്ടും നടപടിയുണ്ടായിലെന്ന് മാത്രമല്ല് വിരമിച്ച് ജസ്റ്റിസ്മാര്‍ക്കെതിരായ ലൈംഗീക പീഡനക്കേസ് പരിഗണിക്കുകപോലും വേണ്ടെന്നാണ് ഫുള്‍ കോറ്ട്ട് തീരുമാനം.ആതിരേ, സുപ്രീം കോടതി ഇടിച്ച്‌ നിരത്തി അവിടെ ചൊറുതണം നടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു!

Wednesday, December 18, 2013

പാസാക്കിയത്‌ ജോക്‌പാല്‍ ബില്‍ ;അണ്ണാ ഹസാരേ കോണ്‍ഗ്രസിന്റെ ചട്ടുകമാകുന്നു

അണ്ണാ ഹസാരേയും താനും ആരംഭിച്ച ലോക്‌പാല്‍ ബില്ലിനു വേണ്ടിയുള്ള ജനമുന്നേറ്റത്തെ ഒരു രാഷ്ട്രീയ ശക്തിയാക്കി മാറ്റണമെന്ന്‌ കെജ്രിവാള്‍ അഭിപ്രായപ്പെട്ടപ്പോള്‍ തന്നെ അണ്ണാഹസാരെയിലെ പ്രതിലോമ നിലപാട്‌ വ്യക്തമായതാണ്‌.ആം ആദ്‌മിയുടെ ചരിത്ര വിജയത്തെ അഴിമതിവിരുദ്ധ നിലപാടിനുള്ള ജനകീയാംഗികാരമായി പ്രശംസിക്കാനല്ല മറിച്ച്‌ യുപിഎ സര്‍ക്കാരിന്റെ ശിഖണ്ഡിത്വത്തിന്റെ പരാജയമായി ലഘൂകരിക്കാനായിരുന്നു അണ്ണാഹസാരെ ഉദ്യമിച്ചത്‌.ആര്‍ക്കും പിന്തുണ നല്‍കില്ലെന്ന്‌ പറയുന്നത്‌ മനസിലാക്കാമെന്നും ആരുടേയും പിന്തുണ വേണ്ടെന്ന്‌ പറയുന്നത്‌ പ്രായോഗികമല്ലെന്നും പരിഹസിച്ചപ്പോള്‍ തന്നെ അണ്ണാ ഹസാരേയുടെ ഉള്ളിലിരിപ്പ്‌ വിവേകമുള്ളവര്‍ക്കെല്ലാം ബോദ്ധ്യമായതാണ്‌.റെലെഗാന്‍ സിദ്ധിയിലെ സത്യഗ്രഹ വേദിയില്‍ നിന്ന്‌ ആം ആദ്‌മി പാര്‍ട്ടിയുടെ പ്രതിനിധിയെ പുറത്താക്കുകയും പല്ലും നഖവും പിഴുതെടുത്ത്‌ പാസാക്കിയെടുത്ത `ജോക്‌പാല്‍ ബില്ലിന്റെ'പേരില്‍ അഭിമാനിയായി സത്യഗ്രഹം അവസാനിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ ചട്ടുകമായുള്ള അണ്ണാഹസാരേയുടെ പരിണതി പൂര്‍ണമാകുകയായിരുന്നു
യു.പി.എ സര്‍ക്കാര്‍ ആവേശപൂര്‍വം `പാസാക്കിയെടുത്ത 'ലോക്‌പാല്‍ ബില്ല്‌ ,അരവിന്ദ്‌ കെജ്രിവാള്‍ പരിഹസിച്ചത്‌ പോലെ ജോക്ക്‌പാല്‍ ബില്ലാണ്‌,അല്ലാതെ അണ്ണാഹസാരെയും കെജ്രിവാളും അടക്കമുള്ളവര്‍ ആവശ്യപ്പെട്ട ജന്‍ലോക്‌പാല്‍ ബില്‍ അല്ല ആതിരേ .എന്നിട്ടും ആ ബില്ലിനെ സ്വാഗതം ചെയ്യുകയും ബില്‍ രാജ്യസഭ പാസാക്കുന്നതിന്‌ മുന്‍പ്‌ എ‌ഐ‌സി‌സി ജനറല്‍ സെക്രട്ടറി രാഹുലിന് കത്തെഴുതുകയും ചെയ്‌ത അണ്ണാ ഹസാരെയുടെ നിലപാട്‌ ദുരൂഹമാണെന്ന്‌ പറയാതെ വയ്യ.രാഹുല്‍ , അണ്ണാഹസാരെയ്‌ക്ക്‌ മറുപടി അയയ്‌ച്ചതോടെ വലിയൊരു ചതിക്കളിയില്‍ അണ്ണാഹസാരേയും പങ്കാളിയായെന്നും പറയേണ്ടിയിരിക്കുന്നു. ഡല്‍ഹിയിലെ നാണം കെട്ട തോല്‍വിക്ക്‌ പിന്നലെ സോപാധിക പിന്തുണ നല്‍കി അരവിന്ദ്‌ കെജ്രിവാളിനേയും ആം ആദ്‌മി പാര്‍ട്ടിയേയും വെടക്കാക്കാന്‍ കോണ്‍ഗ്രസ്‌ നടത്തിയ നീക്കത്തെ അതീവ ജാഗ്രത്തായ സമീപനത്തിലൂടെ തറപറ്റിച്ചപ്പോളാണ്‌, ആതിരേ, ലോക്‌പാല്‍ ബില്‍ പാസാക്കിയെടുത്ത്‌ സമ്മതിദായകരെ വഞ്ചിച്ച്‌ കെജ്രിവാളിനേയും ആം ആദ്‌മി പാര്‍ട്ടിക്ക്‌ പിന്നില്‍ അണിനിരന്ന ജനാധിപത്യബോധത്തേയും തറപറ്റിക്കാന്‍ കോണ്‍ഗ്രസ്‌ നീക്കം നടത്തിയത്‌.ഈ വഞ്ചനയുടെ അഞ്ചാം പത്തിയായിരിക്കുകയാണ്‌ അണ്ണാഹസാരെ . ഇപ്പോള്‍ യുപിഎ സര്‍ക്കാരിന്റെ ലോക്‌പാല്‍ ബില്‍ ,ജന്‍ലോക്‍പാല്‍ ബില്ലല്ലെന്നും,അണ്ണാഹസാരെയെ കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന്‌ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും ഈ നീക്കം ലോകസഭാ തെരഞ്ഞെടുപ്പില്‍ സമ്മതിദായകരെ വഞ്ചിക്കാനും ഇന്ത്യയിലെ അഴിമതിക്കോമരങ്ങളെ രക്ഷിക്കാനുമാണെന്ന്‌ കെജ്രിവാള്‍ കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു.അത്‌ പക്ഷെ അണ്ണാ ഹസാരേയ്‌ക്ക്‌ രുചിച്ചില്ല.തന്റെ ആവശ്യങ്ങള്‍ ഏറെക്കുറെ ഇപ്പോഴത്തെ ലോക്‌പാല്‍ ബില്ലിലുണ്ടെന്നും താനെന്തിന്‌ പട്ടിണി കിടന്ന്‌ മരിക്കണമെന്നും,ഈ ലോക്‌പാല്‍ ബില്ലിനോട്‌ എതിര്‍പ്പുള്ളവര്‍ നിരാഹാരം കിടക്കട്ടെ എന്നുമാണ്‌ അണ്ണാഹസാരെ പരിഹസിച്ചത്‌. അണ്ണാ ഹസാരേയും താനും ആരംഭിച്ച ലോക്‌പാല്‍ ബില്ലിനു വേണ്ടിയുള്ള ജനമുന്നേറ്റത്തെ ഒരു രാഷ്ട്രീയ ശക്തിയാക്കി മാറ്റണമെന്ന്‌ കെജ്രിവാള്‍ അഭിപ്രായപ്പെട്ടപ്പോള്‍ തന്നെ അണ്ണാഹസാരെയിലെ പ്രതിലോമ നിലപാട്‌ വ്യക്തമായതാണ്‌.ആം ആദ്‌മിയുടെ ചരിത്ര വിജയത്തെ അഴിമതിവിരുദ്ധ നിലപാടിനുള്ള ജനകീയാംഗികാരമായി പ്രശംസിക്കാനല്ല മറിച്ച്‌ യുപിഎ സര്‍ക്കാരിന്റെ ശിഖണ്ഡിത്വത്തിന്റെ പരാജയമായി ലഘൂകരിക്കാനായിരുന്നു അണ്ണാഹസാരെ ഉദ്യമിച്ചത്‌.ആര്‍ക്കും പിന്തുണ നല്‍കില്ലെന്ന്‌ പറയുന്നത്‌ മനസിലാക്കാമെന്നും ആരുടേയും പിന്തുണ വേണ്ടെന്ന്‌ പറയുന്നത്‌ പ്രായോഗികമല്ലെന്നും പരിഹസിച്ചപ്പോള്‍ തന്നെ, ആതിരേ, അണ്ണാ ഹസാരേയുടെ ഉള്ളിലിരിപ്പ്‌ വിവേകമുള്ളവര്‍ക്കെല്ലാം ബോദ്ധ്യമായതാണ്‌.റെലെഗാന്‍ സിദ്ധിയിലെ സത്യഗ്രഹ വേദിയില്‍ നിന്ന്‌ ആം ആദ്‌മി പാര്‍ട്ടിയുടെ പ്രതിനിധിയെ പുറത്താക്കുകയും പല്ലും നഖവും പിഴുതെടുത്ത്‌ പാസാക്കിയെടുത്ത `ജോക്‌പാല്‍ ബില്ലിന്റെ'പേരില്‍ അഭിമാനിയായി സത്യഗ്രഹം അവസാനിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ ചട്ടുകമായുള്ള അണ്ണാഹസാരേയുടെ പരിണതി പൂര്‍ണമാകുകയായിരുന്നു. കോര്‍പ്പറേറ്റുകളെ ഈ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന സിപിഎമ്മിന്റെ ഭേദഗതി തള്ളിക്കളഞ്ഞു കൊണ്ടാണ്‌ ശബ്ദവോട്ടോടെ രാജ്യസഭയില്‍ ഈ ബില്‍ പാസാക്കിയെടുത്തതെന്നും കൂട്ടിവായിക്കുമ്പോഴാണ്‌ , ആതിരേ,അണ്ണാ ഹസാരേ രാഹുലിനോട്‌ ആവശ്യപ്പെട്ടതും രാഹുല്‍ മറുപടിയില്‍ വാഗ്‌ദാനം ചേയ്‌തതുമായ ``ശക്തമായ ലോക്‌പാല്‍ ബില്ലി''ന്റെ തനിനിറം തിരിച്ചറിയുക. ലോക്‌പാല്‍ ബില്ലിനായി രാപകല്‍ പൊരുതിയ അണ്ണാ ഹസാരെയും അരവിന്ദ്‌ കെജ്‌രിവാളും ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ട ശക്തമായ ലോക്‌പാലല്ല യു.പി.എ സര്‍ക്കാര്‍ പാസാക്കിയെടുത്തത്‌.സര്‍ക്കാര്‍ പാസാക്കിയെടുത്ത ലോക്‌പാല്‍ ബില്ലില്‍ ലോക്‌പാലിനെ തിരഞ്ഞെടുക്കുന്ന കമ്മിറ്റിയില്‍ അഞ്ച്‌ അംഗങ്ങളാണുള്ളത്‌.പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്‌, സ്‌പീക്കര്‍ (ലോക്‌സഭ), ചീഫ്‌ ജസ്റ്റിസ്‌ (സുപ്രീംകോടതി), പിന്നെ ഇവര്‍ നാലു പേര്‍ തിരഞ്ഞെടുക്കുന്ന ഒരു നിയമവിദഗ്‌ദ്ധനും.അതായത്‌ ലോക്‌പാലിനെ തിരഞ്ഞെടുക്കാനുള്ള അധികാരം പൂര്‍ണ്ണമായും രാഷ്ട്രീയ പാര്‍ട്ടികളില്‍ തന്നെ നിക്ഷിപ്‌തമാകുകയാണ് .ഈ സംവിധാനത്തില്‍, ആതിരേ, കെ.ജി.ബാലകൃഷ്‌ണനെപ്പോലെയോ, അല്‍തമാസ്‌ കബീറിനെപ്പോലെയോ ഉള്ള അഴിമതിവേതാളങ്ങളാകും ലോക്‌പാല്‍ ആകുക.പോരെ പൂരം! എന്നാല്‍ ജന്‍ ലോക്‌പാല്‍ പ്രകാരം ലോക്‌പാലിനെ തിരഞ്ഞെടുക്കുന്ന കമ്മിറ്റിയില്‍ 7 മെമ്പര്‍മാരാണ്‌ ഉണ്ടാവുക. സുപ്രീംകോടതി ജഡ്‌ജി, ഹൈക്കോടതി ജഡ്‌ജി, ഒരു സി എ ജി, ഒരു സി വി സി, ഒരു സി ഇ സി, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്‌ എന്നിവര്‍ .അതായത്‌ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്‌ മേല്‍ക്കൈ ഇല്ലാത്ത ലോക്‌പാല്‍ തിരഞ്ഞെടുപ്പ്‌ കമ്മിറ്റിയായിരിക്കും അത്‌.നിര്‍ണായകമായ ഈ ഘടകം അട്ടിമറിച്ച്‌ പാസാക്കിയെടുത്ത `ജോക്‌പാലിനെ'അണ്ണാഹസാരെ അനുകൂലിക്കുമ്പോള്‍, ആതിരേ, കാറ്റിന്റെ ഗതി ഊഹിക്കാമല്ലോ!! ആതിരേ, സാമ്പത്തിക കാര്യങ്ങളിലും നിയമനരീതികളിലും കൂടാതെ ഉത്തരവാദിത്തപരമായും സര്‍ക്കാരില്‍ നിന്നും മറ്റു രാഷ്ട്രീയസംവിധാനങ്ങളില്‍ നിന്നും ലോക്‌പാല്‍ സ്വതന്ത്രമായിരിക്കേണ്ടത്‌ അനിവാര്യമാണ്‌.ഇതെല്ലാം മുന്‍നിര്‍ത്തിയായിരുന്നു ജൂണ്‍ 2011 ല്‍ സിവില്‍ സൊസൈറ്റി മെംബര്‍സ്‌ന്റെ ജോയിന്റ്‌ ഡ്രാഫ്‌റ്റിംഗ്‌ കമ്മിറ്റി രാജ്യത്തെ 80 ശതമാനത്തോളം ജനാങ്ങളുടെ പിന്തുണയോടെ ജനലോകപാല്‍ ബില്ലിന്‌ രൂപം നല്‍കിയത്‌. ആ ബില്‍ പാസ്സാക്കുന്നതിനായിരുന്നു രാം ലീല മൈദാനത്ത്‌ അണ്ണാ ഹസ്സാരെ നിരാഹാരമിരുന്നതും. എന്നാല്‍ മൂന്ന്‌ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചു കൊണ്ട്‌ പാര്‍ലമെന്റ്‌ ആ നിരാഹാരം അവസാനിപ്പിക്കുവാന്‍ ഐക്യകണ്‌ഠേന ആവശ്യപ്പെടുകയായിരുന്നു.എല്ലാ തലത്തിലും ഉള്ള സര്‍ക്കാര്‍ ജീവനക്കാരും ലോകപാലിന്റെ പരിധിയില്‍ വരുന്നതായിരിക്കുമെന്നും സിറ്റിസാന്‍ ചാര്‍ട്ടര്‍നെ നിരീക്ഷിക്കുന്നത്തിനും അതിനെ ലംഘിക്കുന്ന പബ്ലിക്‌ അതോറിറ്റിയെയും ജീവനക്കാരെയും ശിക്ഷിക്കുന്നതിനും ഉള്ള അധികാരം ലോക്‌പാലിന്‌ ഉണ്ടായിരിക്കുമെന്നും ഇതേ രീതിയില്‍ സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാരിലെ അഴിമതി അന്വേഷിക്കാന്‍ പ്രാപ്‌തിയുളള്ള ലോകായുക്ത എല്ലാ സംസ്ഥാനങ്ങളിലും നിര്‍മ്മിക്കുന്നതായിരിക്കുമെന്നുമായിരുന്നു ആ വാഗ്‌ദാനങ്ങള്‍ . എന്നാല്‍, ആതിരേ, പിന്നീട്‌ കണ്ടത്‌ 2011 ഡിസംബറില്‍ `ലോക്‌പാല്‍ 2011' എന്ന പേരില്‍ ഒരു ബില്‍ കൊണ്ട്‌ വരികയും അത്‌ ലോകസഭ പാസ്സാക്കുകയും ചെയ്യുന്നതായിരുന്നു.ആ ബില്‍ രാജ്യസഭയില്‍ വലിച്ചു കീറുകയും പിന്നെ അത്‌ സെലക്ഷന്‍ കമ്മിറ്റിയ്‌ക്ക്‌ പരിശോധിക്കാന്‍ കൊടുക്കുകയും ചെയ്‌തു.അന്ന്‌ ലോക്‌സഭ പാസ്സാക്കിയ `ലോക്‌പാല്‍ 2011' പ്രകാരം ലോക്‌പാലിനെ നിയമിക്കുന്നതിനുള്ള ഉത്തരവാദിത്തം പൂര്‍ണ്ണമായും സര്‍ക്കാരിലായിരുന്നു നിക്ഷിപ്‌തം. അതിനാല്‍ തന്നെ ആ ലോകപാലിനെ സ്വതന്ത്ര അന്വേഷണ സംവിധാനം എന്ന്‌ രീതിയില്‍ കാണാനേ കഴിയില്ലെന്ന കെജ്രിവാളിന്റെ നിലപാടാണ്‌ ശരി.അതിനെ എത്രിക്കുന്ന അണ്ണാ ഹസാരേ കോണ്‍ഗ്രസിന്റെ വാലാട്ടിയല്ലെങ്കില്‍ പിന്നെ ആരാണ്?. അഴിമതി അന്വേഷിക്കേണ്ട സിബിഐ വിഭാഗം തികച്ചും സ്വതന്ത്രമായ സ്ഥാപനമായിരിക്കണം എന്നാണ്‌ ജന്‍ ലോക്‌പാല്‍ ബില്ലിലെ മറ്റൊരു നിര്‍ണായ ശിപാര്‍ശ.പക്ഷെ ഇന്നലെ പാസാക്കിയ ബില്‍ പ്രകാരം സിബിഐ സര്‍ക്കാരിന്റെ കീഴില്‍ തന്നെ ആയിരിക്കും.ഇനി കൂടുതല്‍ പറയേണ്ടതുണ്ടോ, ആതിരേ? ഇതിനേക്കാളൊക്കെ ഭീഷണമായ മറ്റൊരു വാസ്‌തവം കാണാതിരുന്നു കൂട.അഴിമതിയുമായി ബന്ധപ്പെടുത്തി ഏതെങ്കിലും ഒരു വ്യക്തി ഉന്നയിക്കുന്ന പരാതി അല്ലെങ്കില്‍ ആരോപണം ‘അനാവശ്യവും ഉപദ്രവകരവുമാ‘ ണെന്ന്‌ ഈ ‘സര്‍ക്കാര്‍ ലോക്‌പാലിന്‌‘ ബോധ്യപ്പെടുന്ന പക്ഷം അഴിമതി പുറത്ത്‌ കൊണ്ടുവരാന്‍ ശ്രമിക്കുന്നവര്‍ അഞ്ച്‌ വര്‍ഷം വരെ?ജയിലഴി എണ്ണേണ്ടി വരുമെന്നതാണത്‌.അതായത്‌ അഴിമതിവേതാളങ്ങള്‍ സംരക്ഷിക്കപ്പെടുകയും അഴിമതി ആരോപണം ഉന്നയിക്കുന്നവര്‍ ശിക്ഷിക്കപ്പെടുകയും ചെയ്യും. അണ്ണാ ഹസാരെ രാംലീല മൈതാനത്തില്‍ ഉപവാസം ഇരുന്നത്‌ ഏതു ലോക്‌പാലിന്‌ വേണ്ടിയാണോ അതില്‍ നിന്നെല്ലാം വളരെ വളരെ അകലെയാണ്‌ ഇന്നലെ പാസാക്കിയെടുത്ത സര്‍ക്കാരിന്റെ ലോക്‌പാല്‍.അതു കൊണ്ടാണത്‌ `ജോക്‌പാല്‍'ആകുന്നത്‌ ആതിരേ, മുഖ്യധാരാരാഷ്ട്രീയ പാര്‍ട്ടികളാരും സ്വതന്ത്രവും ശക്തവും ആയ ഒരു ലോക്‌പാല്‍ നിര്‍മ്മിക്കുന്നതിന്‌ സഹകരിക്കില്ല എന്ന്‌ ഏകദേശം ഒരു വര്‍ഷം മുന്‍പ്‌ തന്നെ ബോദ്ധ്യമായതാണ്‌.കാരണം അണ്ണാ ഹസാരെ?ആവശ്യപ്പെട്ട?ജന്‍ലോക്‌പാലാണ്‌ വരുന്നതെങ്കില്‍ ഇന്നത്തെ മന്ത്രിമാരിലും നേതാക്കളിലും ഭൂരിപക്ഷം പേരും ജയിലിലടയ്‌ക്കപ്പെടും.ഇനി അതുണ്ടാവില്ല.ആവര്‍ത്തിക്കട്ടേ,അഴിമതിയും അഴിമതിക്കാരേയും ഉന്മൂലനം ചെയ്യാനല്ല അഴിമതി ആരോപണം ഉന്നയിക്കുന്നവരെ ഉന്മൂലനം ചെയ്യാനാണ്‌ യുപിഎ സര്‍ക്കാര്‍ ലോക്‌പാല്‍ ബില്‍ പാസാക്കിയത് .ഇത്‌ രാഹുലുനേയും കോണ്‍ഗ്രസിനേയും അധികാരത്തിലെത്തിക്കാനുള്ള ഗര്‍ഹണീയമായ കുറുക്കുവഴിയാണ്‌.എന്നിട്ടുംതന്റെ ആവശ്യങ്ങള്‍ ഏറെക്കുറെ ഇപ്പോഴത്തെ ലോക്‌പാല്‍ ബില്ലിലുണ്ടെന്നും താനെന്തിന്‌ പട്ടിണി കിടന്ന്‌ മരിക്കണമെന്നും,ഈ ലോക്‌പാല്‍ ബില്ലിനോട്‌ എതിര്‍പ്പുള്ളവര്‍ നിരാഹാരം കിടക്കട്ടെ എന്നും അണ്ണാഹസാരെ പറയുമ്പോള്‍, ആതിരേ,രാഹുലിന്റെ വിശ്വസ്‌തവിധേയനായ `തൊമ്മി'യാകുകയാണ്‌ അണ്ണാഹസാരെ..!

Monday, December 16, 2013

കെജ്രിവാളാണ്‌ ശരി

അധികാര-അവസരവാദ രാഷ്ട്രീയ കുതന്ത്രങ്ങള്‍ മാത്രം പരിചയമുള്ള ദേശീയപാര്‍ട്ടികളുടെ വാരിക്കുഴിയില്‍ പക്ഷെ കെജ്രിവാള്‍ വീണില്ല.പകരം പിന്തുണയ്‌ക്ക്‌ 18 ഉപാധികള്‍ മുന്നോട്ടുവച്ച്‌ സോണിയയുടെ കോണ്‍ഗ്രസിനേയും രാജ്‌നാഥ്‌ സിംഗിന്റെ ബിജെപിയേയും ആം ആദ്‌മി പാര്‍ട്ടി മാനം കെടുത്തി.സോപാധിക പിന്തുണ എന്ന `മന്ഥരാ'തന്ത്രത്തിന്‌ മൂന്ന്‌ തലങ്ങളാണുണ്ടായിരുന്നത്‌. നിറവേറ്റാനാവാത്ത വാഗ്‌ദാനങ്ങള്‍ നല്‍കി സമ്മതിദായകരെ ആം ആദ്‌മി പാര്‍ട്ടി വഞ്ചിച്ചത്‌ കൊണ്ടാണ്‌ അവര്‍ അധികാരം വേണ്ടെന്ന്‌ പറയുന്നത്‌,രണ്ട്‌ അവസരവാദ രാഷ്ട്രീയത്തിലേയ്‌ക്കിറക്കി ആം ആദ്‌മി പാര്‍ട്ടിയെ പിന്നില്‍ നിന്ന്‌ വരിഞ്ഞ്‌ മുറുക്കാം,മുന്ന്‌ കെജ്രിവാള്‍ തുടക്കമിട്ട സുതാര്യരാഷ്ട്രീയത്തിന്റെ രക്ഷകര്‍തൃത്വം ഏറ്റെടുത്ത്‌ കെജ്രിവാളിനേയും ആം ആദ്‌മി പാര്‍ട്ടിയേയും വനവാസത്തിനയക്കാം.ഭരതനെ വാഴിക്കാന്‍ ശ്രീരാമനെ കാട്ടിലേയ്‌ക്കയയ്‌ക്കണമെന്ന മന്ഥരയുടെ ദുര്‍ബുദ്ധി കൈകേയിയിലൂടെ ദശരഥനെ വീഴ്‌ത്തി.പക്ഷെ സോണിയയുടേയും രാജ്‌നാഥിന്റേയും ബുദ്ധികേന്ദ്രങ്ങളെന്നവകാശപ്പെടുന്ന മിതശിതോഷ്‌ണമുറികളിലെ ബുദ്ധിശൂന്യരുടെ മനസിലിരിപ്പ്‌,ജനപക്ഷത്ത്‌ നിന്നു കൊണ്ട്‌ വായിച്ചെടുക്കാന്‍ കെജ്രിവാളിന്‌ കഴിഞ്ഞപ്പോള്‍ മഞ്ഞളിച്ചത്‌ ദേശീയരാഷ്ട്രിയത്തിലെ പുഴുക്കുത്തുകളായ കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും വികൃതമുഖങ്ങളാണ്‌.
`` അതുകൊണ്ടരിശം തീരാഞ്ഞവനാ പുരയുടെ ചുറ്റും മണ്ടി നടന്നു '' എന്ന്‌ കുഞ്ചന്‍ നമ്പ്യാര്‍ പരിഹസിച്ച അവസ്ഥയിലാണ്‌ ,ആതിരേ, ഡല്‍ഹിയില്‍ കോണ്‍ഗ്രസും ബിജെപിയും.ആം ആദ്‌മി പാര്‍ട്ടിയുടെ ജനപക്ഷ നിലപാടുകളോടേറ്റുമുട്ടി തെരഞ്ഞെടുപ്പില്‍ നാണംകെട്ടതിന്റെ നിരാശതയില്‍ നിന്നാണ്‌ ഇരു പാര്‍ട്ടികളും`നിരുപാധിക' പിന്തുണയെന്ന കുരുക്ക്‌ കണ്ടെത്തിയത്‌.പക്ഷേ.. അധികാര-അവസരവാദ രാഷ്ട്രീയ കുതന്ത്രങ്ങള്‍ മാത്രം പരിചയമുള്ള ദേശീയപാര്‍ട്ടികളുടെ വാരിക്കുഴിയില്‍ കെജ്രിവാള്‍ വീണില്ല.പകരം പിന്തുണയ്‌ക്ക്‌ 18 ഉപാധികള്‍ മുന്നോട്ടുവച്ച്‌ സോണിയയുടെ കോണ്‍ഗ്രസിനേയും രാജ്‌നാഥ്‌ സിംഗിന്റെ ബിജെപിയേയും ആം ആദ്‌മി പാര്‍ട്ടി മാനം കെടുത്തി.തത്വാധിഷ്‌ഠിതമായ ജനപക്ഷ്‌ നിലപാടെന്നാല്‍ തെരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള പൊള്ളയായ വാഗ്‌ദാനമല്ലെന്നും അഴിമതിരഹിതവും സുതാര്യവുമായ ഭരണത്തിന്‌ വേണ്ട ഭൂമികയാണെന്നും കെജ്രിവാള്‍ കോണ്‍ഗ്രസിനേയും ബിജെപിയേയും ഓര്‍മ്മിപ്പിക്കുകയാണ്‌.വാഗ്‌ദാനങ്ങള്‍ നിറവേറ്റാനാവണം ഭരണം,അല്ലാതെ ആഡംബരത്തിനും അഴിമതിക്കുമല്ലെന്നും ആം ആദ്‌മി പാര്‍ട്ടി പറഞ്ഞപ്പോള്‍, ആതിരേ, മഞ്ഞളിച്ചത്‌ ദേശീയരാഷ്ട്രിയത്തിലെ പുഴുക്കുത്തുകളായ കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും വികൃതമുഖങ്ങളാണ്‌. സോപാധിക പിന്തുണ എന്ന `മന്ഥരാ'തന്ത്രത്തിന്‌ മൂന്ന്‌ തലങ്ങളാണുണ്ടായിരുന്നത്‌, ആതിരേ. നിറവേറ്റാനാവാത്ത വാഗ്‌ദാനങ്ങള്‍ നല്‍കി സമ്മതിദായകരെ ആം ആദ്‌മി പാര്‍ട്ടി വഞ്ചിച്ചത്‌ കൊണ്ടാണ്‌ അവര്‍ അധികാരം വേണ്ടെന്ന്‌ പറയുന്നത്‌,രണ്ട്‌ അവസരവാദ രാഷ്ട്രീയത്തിലേയ്‌ക്കിറക്കി ആം ആദ്‌മി പാര്‍ട്ടിയെ പിന്നില്‍ നിന്ന്‌ വരിഞ്ഞ്‌ മുറുക്കാം,മുന്ന്‌ കെജ്രിവാള്‍ തുടക്കമിട്ട സുതാര്യരാഷ്ട്രീയത്തിന്റെ രക്ഷകര്‍തൃത്വം ഏറ്റെടുത്ത്‌ കെജ്രിവാളിനേയും ആം ആദ്‌മി പാര്‍ട്ടിയേയും വനവാസത്തിനയക്കാം.ഭരതനെ വാഴിക്കാന്‍ ശ്രീരാമനെ കാട്ടിലേയ്‌ക്കയയ്‌ക്കണമെന്ന മന്ഥരയുടെ ദുര്‍ബുദ്ധി കൈകേയിയിലൂടെ ദശരഥനെ വീഴ്‌ത്തി.പക്ഷെ സോണിയയുടേയും രാജ്‌നാഥിന്റേയും ബുദ്ധികേന്ദ്രങ്ങളെന്നവകാശപ്പെടുന്ന മിതശിതോഷ്‌ണമുറികളിലെ ബുദ്ധിശൂന്യരുടെ മനസിലിരിപ്പ്‌,ജനപക്ഷത്ത്‌ നിന്നു കൊണ്ട്‌ വായിച്ചെടുക്കാന്‍ കെജ്രിവാളിന്‌ കഴിഞ്ഞു. അതിന്റെ അസഹിഷ്‌ണുതയാണ്‌ , ആതിരേ,`` ആം ആദ്‌മി പാര്‍ട്ടിക്ക്‌ ധാര്‍ഷ്ട്യമാണെന്ന'' ബിജെപിയുടെ പുലഭ്യത്തിലും ``വാഗ്‌ദാനങ്ങള്‍ പാലിക്കാതെ കെജ്രിവാള്‍ ജനങ്ങളെ വിഢികളാക്കുകയാണെ''ന്ന കോണ്‍ഗ്രസിന്റെ ഭര്‍ത്സനത്തിലും മുഴങ്ങുന്നത്‌.ബിജെപിയേക്കാള്‍ അഭാസമാണ്‌ കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. എംഎല്‍എമാരായ ഹാരുണ്‍ യൂസഫ്‌,അര്‍വിന്ദര്‍ സിംഗ്‌ ലവ്‌ലി എന്നീ കുട്ടിക്കുരങ്ങന്മാരെയാണ്‌ പാര്‍ട്ടി കെജ്രിവാളിന്‌ നേരെ പല്ലിളിക്കാന്‍ ഏര്‍പ്പാടാക്കിയത്‌.``നിയമ നിര്‍മാണവും ഭരണ നിര്‍വഹണവും രണ്ടാണ്‌.പുതിയ നിയമ നിര്‍മാണങ്ങള്‍ക്കേ കോണ്‍ഗ്രസിന്റെ പിന്തുണ തേടേണ്ടതുള്ളു.അവര്‍ വാഗ്‌ദാനം ചെയ്‌തത്‌ പോലെ വൈദ്യുതി നിരക്ക്‌ 50% കുറയ്‌ക്കാനും 1700 ലിറ്റര്‍ വെള്ളം സൗജന്യമായി നല്‍കാനും കോണ്‍ഗ്രസിന്റെ സഹായം ആവശ്യമില്ല.ആം ആദ്‌മിയുടെ മന്ത്രിസഭയ്‌ക്ക്‌ തീരുമാനിക്കാവുന്നതേയുള്ളൂ..'' വ്യക്തമല്ലേ സന്ദേശം!ജന്‍ലോക്‌പാല്‍ ബില്‍ ലോകസഭയില്‍ അവതരിപ്പിക്കാനുള്ള ഇച്ഛാശക്തിപോലുമില്ലാത്ത കോണ്‍ഗ്രസ്‌ നപുംസകങ്ങളാണ്‌ തീരുമാനങ്ങളെടുക്കുന്ന കാര്യത്തില്‍ കെജ്രിവാളിനെ ഉപദേശിക്കുന്നത്‌!! അധികാര-അവസരവാദ-അതിജീവന രാഷ്ട്രീയത്തിന്റെ വേതാളങ്ങള്‍ക്ക്‌ ഇനി ഒരടി മുന്നോട്ടു പോകാന്‍ ഇടമില്ലെന്ന്‌ വ്യക്തമാക്കാനാണ്‌ അല്ലാതെ ഇവരുടെയൊക്കെ പിതുണയോടെ ഭരിക്കാനല്ല, ആതിരേ, കെജ്രിവാള്‍ 18 ഉപാധി മുന്നോട്ടു വച്ചത്‌.അതിനെ ആ അര്‍ത്ഥത്തില്‍ വിലയിരുത്താന്‍ മദ്ധ്യമങ്ങള്‍ തയ്യാറാകാത്തത്‌,തെരഞ്ഞെടുപ്പില്‍ ആം ആദ്‌മി പാര്‍ട്ടിയുടെ സാദ്ധ്യത തിരിച്ചറിയാന്‍ കഴിയാതെ പോയതിലും ഭോഷത്വമാണ്‌.`` കെജ്രിവാള്‍ അയയുന്നു..'', `` കെജ്രിവാള്‍ നിലപാട്‌ മയപ്പെടുത്തുന്നു..''എന്നിങ്ങനെയുള്ള വ്യാഖ്യാനങ്ങള്‍,ഇതുവരെ തുടര്‍ന്ന്‌ പോന്ന രാഷ്ട്രീയ ശൈലിയുടെ ഹാങ്ങ്‌ ഓവറിലാണ്‌ ചില മാധ്യമതാത്‌പര്യങ്ങളെന്നാണ്‌ വ്യക്തമാക്കുന്നത്‌.``ഉത്തിഷ്‌ഠത,ജാഗ്രത;പ്രപ്യവരാന്നിബോദ്ധത'' എന്ന സ്വാമി വിവേകാനന്ദന്റെ ആഹ്വാനമുള്‍ക്കൊണ്ട്‌ ഉന്നിദ്രമാകുന്ന ഇന്ത്യന്‍ ജനാധിപത്യബോധത്തിന്‌ എതിരെയുള്ള കണ്ണാടി പിടിക്കലാണത്‌.ദേശീയ മാധ്യമങ്ങള്‍ പുലര്‍ത്തുന്ന നിലപാടുകളിലെ ഇരട്ടത്താപ്പാണത്‌.ഒരേ കുറ്റം ചെയ്‌തിട്ടും തരുണ്‍ തേജ്‌പാലിനെ കൊന്നുകൊലവിളിച്ച മധ്യമങ്ങള്‍ റിട്ടയേര്‍ഡ്‌ ജസ്റ്റിസ്‌ ആശോക്‌ കുമാര്‍ ഗാംഗുലിക്കെതിരെ പുലര്‍ത്തുന്ന മൗനം പോലെ ഗര്‍ഹണീയമാണത്‌. ആതിരേ, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സത്താപരമായ മാറ്റമാണ്‌ കെജ്രിവാളും ആം ആദ്‌മി പാര്‍ട്ടിയും കൊണ്ടുവരുന്നത്‌.അതിന്റെ തെളിവാണ്‌ 70 അംഗ നിയമസഭയില്‍ 31 അംഗങ്ങളുള്ള ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന ബിജെപിയുടെ നിലപാട്‌. ആം ആദ്‌മി പാര്‍ട്ട്‌ക്ക്‌ പകരം രണ്ടാം സ്ഥാനത്ത്‌ കോണ്‍ഗ്രസ്‌ ആയിരുന്നെങ്കില്‍ കാലുവാരിയും ചാക്കിട്ട്‌ പിടിച്ചും അവര്‍ മന്ത്രിസഭയുണ്ടാക്കുമായിരുന്നു.ബിജെപി അക്കാര്യത്തില്‍ പരാജയപ്പെട്ടാല്‍ കോണ്‍ഗ്രസ്‌ വിജയിക്കുമായിരുന്നു.ജനാധിപത്യവിരുദ്ധമായി അധികാരത്തിലേറുന്ന ദേശിയ രാഷ്ട്രീയ ശൈലി ഉടച്ചെറിഞ്ഞിരിക്കുകയാണ്‌ ആം ആദ്‌മി പാര്‍ട്ടിക്ക്‌ പിന്നില്‍ അണിനിരന്ന സമ്മതിദായകര്‍ .അതെ ജനാധിപത്യ ഇന്ത്യ ഉണരുകയാണ്‌.കെജ്രിവാളും ആം ആദ്‌മി പാര്‍ട്ടിയും ഒരു പുതിയ പ്രഭാതത്തിന്റെ ഉണര്‍ത്തുപട്ടാണ്‌. ഡല്‍ഹിയിലെ വി.ഐ.പി. സംസ്‌കാരം ഒഴിവാക്കണം. മന്ത്രിമാര്‍ , എംഎല്‍എമാര്‍ , ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രത്യേക സുരക്ഷയും വലിയ ബംഗ്‌ളാവുകളും ഉപേക്ഷിക്കണം. കാറുകളിലെ ചുവപ്പ്‌ ബീക്കന്‍ ലൈറ്റ്‌ നീക്കം ചെയ്യണം. ലോക്‌പാല്‍ ബില്‍ പാസാക്കണം . നാട്ടുകൂട്ടത്തില്‍ ജനങ്ങള്‍ തീരുമാനമെടുക്കണം. വൈദ്യുതി മേഖലയിലെ വിതരണ കമ്പനികള്‍ പ്രവര്‍ത്തനം നടത്തിയ കാലം മുതലുള്ള ഓഡിറ്റ്‌ നടത്തണം. ഇതിനു തയാറാകാത്ത കമ്പനികളുടെ ലൈസന്‍സ്‌ റദ്ദാക്കണം. ഒരു വ്യക്തിക്കു പ്രതിദിനം ആവശ്യമുള്ള 220 ലിറ്റര്‍ ജലം നല്‍കാത്തതില്‍ മറുപടി പറയണം. വെള്ളം മോഷ്ടിക്കുന്ന മാഫിയക്കെതിരേ നടപടി വേണം. വൈദ്യുതി മീറ്ററുകള്‍ പരിശോധിക്കണം. 8. 30 ശതമാനം ഡല്‍ഹി നിവാസികളും അനധികൃത കോളനികളിലാണു താമസിക്കുന്നത്‌. ഇതു നിയമാനുസൃതമാക്കണം. ചില്ലറ വ്യാപാരമേഖലയിലെ വിദേശ നിക്ഷേപം ഇല്ലാതാക്കണം. സ്വകാര്യ ആശുപത്രികള്‍ ജനങ്ങളെ പിഴിയുന്നത്‌ അവസാനിപ്പിക്കുന്നതിനായി ആധുനിക സൗകര്യങ്ങളോടെ ആശുപത്രികള്‍ ആരംഭിക്കണം. എല്ലാ സ്‌ത്രീപീഡനകേസുകളും മൂന്ന്‌ മാസത്തിനുള്ളില്‍ തീര്‍പ്പാക്കണം. തുടങ്ങി സാധാരണ ജനങ്ങളെ നേരിട്ട്‌ ബാധിക്കുന്ന ഭരണ-സേവന മേഖലകളിലെ സമ്പൂര്‍ണ തിരുത്തലാണ്‌ ആം ആദ്‌മി പാര്‍ട്ടിക്ക്‌ വോട്ട്‌ ചെയ്‌ത സമ്മതിദായകരുടെ ആഗ്രഹം. അതിനൊപ്പം നില്‍ക്കാന്‍ തയ്യാറാണോ,ഇച്ഛാശക്തിയുണ്ടോ എന്നാണ്‌ സോണിയയോടും രാജ്‌നാഥ്‌ സിംഗിനോടും കെജ്രിവാള്‍ വെല്ലുവിളിയുടെ സ്വരത്തില്‍ ചോദിക്കുന്നത്‌. തങ്ങളുടെ നിരുപാധിക പിന്തുണ സ്വീകരിക്കാതെ ഒരു തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചു എന്ന്‌ ആക്ഷേപിക്കാന്‍ അവസരം കാത്തിരുന്ന കോണ്‍ഗ്രസും ബിജെപിയുമാണ്‌ ഇപ്പോള്‍ തീര്‍ത്തും നിഷ്‌പ്രഭരാക്കപ്പെട്ടിരിക്കുന്നത്‌.ആതിരേ, കെജ്രിവാളും ആം ആദ്‌മി പാര്‍ട്ടിയുമാണ്‌ ശരിയെന്നും അവര്‍ക്കൊപ്പമാണ്‌ ഇന്ത്യയുടെ ജനാധിപത്യ ബോധവും ബോദ്ധ്യങ്ങളുമെന്നും കുറേക്കൂടി വ്യക്തമാക്കപ്പെട്ടിരിക്കുകയാണ്‌.

Saturday, December 14, 2013

പരിസ്ഥിതി മറയാക്കി നുഴഞ്ഞുകയറുന്ന ഹിന്ദു -മുസ്ലീം തീവ്രവാദം

മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ ദൗര്‍ബല്യം മുതലെടുത്ത്‌, പരിസ്ഥിതി സംരക്ഷണത്തിന്റെ മറവില്‍ അവരുടെ വോട്ടുബാങ്കുകളിലേക്ക്‌ കടന്നുകയറാന്‍ ഹിന്ദു മുസ്ലിം തീവ്രവാദി സംഘടനകള്‍ പ്രയോഗിക്കുന്ന തന്ത്രങ്ങളില്‍ അപകടകരമായ സമാനതയാണുള്ളത്‌.ഉത്തര കേരളത്തില്‍ എസ്‌ ഡി പി ഐയും ദക്ഷിണ-മധ്യ കേരളത്തില്‍ ആര്‍ എസ്‌ എസുമാണ്‌ തങ്ങളുടെ അജണ്ട വളരെ വിദഗ്‌ധമായി നടപ്പിലാക്കുന്നത്‌.തെക്കും വടക്കുമായി വര്‍ഗീയ കക്ഷികള്‍ നടത്തുന്ന ബുദ്ധിപരമായ നീക്കങ്ങളിലൂടെ തങ്ങളുടെ കാലിനടിയിലെ മണ്ണൊലിച്ച്‌ പോകുന്നത്‌ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മുന്നണികളും അറിയുന്നില്ല. മുഖ്യധാരാ മുന്നണികള്‍ താല്‍ക്കാലിക രാഷ്ട്രീയ നേട്ടത്തിനുവേണ്ടി നടത്തുന്ന വിലകുറഞ്ഞ നീക്കങ്ങളിലെ ദൗര്‍ബല്യം മുതലെടുത്ത്‌ പരമ്പരാഗതമായി അവര്‍ കൈവശം വച്ചിരിക്കുന്ന വോട്ട്‌ ബാങ്കുകളിലാണ്‌ ഈ വര്‍ഗീയ പ്രസ്ഥാനങ്ങള്‍ വിള്ളലുണ്ടാക്കുന്നത്‌. വരും തെരഞ്ഞെടുപ്പുകളില്‍ ഇതിന്റെ പ്രതിഫലനം ദൃശ്യമാകുമെന്നതിലുപരി അത്‌ കേരളത്തിന്റെ മതനിരപേക്ഷ പരിസ്ഥതിയെ തകര്‍ത്ത്‌ അനുകൂല സാഹചര്യത്തില്‍ വര്‍ഗീയതയുടെ ഉരുള്‍ പൊട്ടലും പ്രളയങ്ങളും സൃഷ്ടിക്കുമെന്നതാണ്‌ ഏറ്റവും ഭീഷണമായ വാസ്‌തവം. നന്മയായി പരിണമിക്കേണ്ട പരിസ്ഥിതി അവബോധം,ശാപമായി ഉരുവം കൊള്ളുന്നത്‌ ഗൗനിക്കാത്ത പോലീസ്‌ ഇന്റലിജന്‍സ്‌ വിഭാഗവും ഇക്കാര്യത്തില്‍ ഒട്ടും ജഗ്രത പുലര്‍ത്താത്ത മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും സംസ്ഥാനത്തെ നയിക്കുന്നത്‌, ആതിരേ, മോചനമില്ലാത്ത രാക്ഷീയ ഭാവിയിലേയ്‌ക്കാണ്‌. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ ദൗര്‍ബല്യം മുതലെടുത്ത്‌, പരിസ്ഥിതി സംരക്ഷണത്തിന്റെ മറവില്‍ അവരുടെ വോട്ടുബാങ്കുകളിലേക്ക്‌ കടന്നുകയറാന്‍ ഹിന്ദു മുസ്ലിം തീവ്രവാദി സംഘടനകള്‍ പ്രയോഗിക്കുന്ന തന്ത്രങ്ങളില്‍ അപകടകരമായ സമാനതയാണുള്ളത്‌.ഉത്തര കേരളത്തില്‍ എസ്‌ ഡി പി ഐയും ദക്ഷിണ-മധ്യ കേരളത്തില്‍ ആര്‍ എസ്‌ എസുമാണ്‌ തങ്ങളുടെ അജണ്ട വളരെ വിദഗ്‌ധമായി നടപ്പിലാക്കുന്നത്‌. മുസ്ലിം വര്‍ഗീയ സംഘടനായ എസ്‌ ഡി പി ഐ തങ്ങളുടെ അജണ്ട നടപ്പിലാക്കുന്നത്‌,ആതിരേ, പ്രധാനമായും സോളിഡാരിറ്റി എന്ന പ്രസ്ഥാനത്തിലൂടെയാണ്‌.ഈ സംഘടനയിലൂടെ വടക്കന്‍ കേരളത്തില്‍ ശക്തമായ വേരോട്ടം ഉണ്ടാക്കിയെടുക്കാന്‍ എസ്‌ ഡി പി ഐ ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. തങ്ങളുടെ രാജ്യവിരുദ്ധ ആശയങ്ങള്‍ക്ക്‌ ജന മനസില്‍ വേരോട്ടം ലഭിക്കാനായി അവര്‍ തെരഞ്ഞെടുക്കുന്നത്‌ ജനകീയ പ്രശ്‌നങ്ങളും പരിസ്ഥിതി പ്രശ്‌നങ്ങളുമാണ്‌. തീവ്ര വര്‍ഗീസംഘടനയെന്ന തലക്കുറിയുള്ളത്‌ കൊണ്ട്‌ ജനകീയ പ്രശ്‌നങ്ങളില്‍ നേരിട്ട്‌ ഇടപെടാന്‍ ഇടമില്ലാത്തതിനാല്‍ സ്വീകാര്യമായ മറ്റൊരു സംഘടനയെ പരിചയാക്കിയാണ്‌, ആതിരേ, ഇവരുടെ വിധ്വംസക നുഴഞ്ഞു കയറ്റം.ഈ ലക്ഷ്യം മുന്‍ നിര്‍ത്തി ജമാഅത്തെ ഇസ്ലാമി, എസ്‌ ഡി പി ഐ തുടങ്ങിയ സംഘടനകള്‍ കൂട്ടായി ഉപയോഗിക്കുന്നത്‌ സോളിഡാരിറ്റി എന്ന സംഘടനയെ ആണ്‌. ജലം, മലിനീകരണം, പരിസ്ഥിതി, ദേശീയ പതയ്‌ക്കുള്ള സ്ഥലം ഏറ്റെടുക്കല്‍ തുടങ്ങിയ വിവിധ വിഷയങ്ങള്‍ ഏറ്റെടുത്ത്‌ മുസ്ലിം ജനവിഭാഗങ്ങള്‍ക്കിടയിലേക്ക്‌ കടന്നുകയറാനും തങ്ങളുടെ രാഷ്ട്രീയം നടപ്പാക്കാനുമാണ്‌ ഈ സംഘടനകള്‍ ശ്രമിക്കുന്നത്‌.അതിന്റെ ഏറ്റവും ഹീനമായ?ഉദാഹരണമാണ്‌?കോഴിക്കോട്‌ ലീഗ്‌ ഹൗസ്‌ ഒരുവിഭാഗം ആളുകള്‍ ഉപരോധിച്ച സംഭവം. ദേശീയ പാതയ്‌ക്ക്‌ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട്‌ മുസ്ലിങ്ങള്‍തന്നെയാണ്‌ ലീഗ്‌ ഹൗസ്‌ ഉപരോധിച്ചത്‌. ഇവരെ സംഘടിപ്പിച്ച്‌ ലീഗ്‌ ഹൗസിലേക്ക്‌ നയിച്ചതിനു പിന്നില്‍ സോളിഡാരിറ്റിയായിരുന്നു. ഇക്കൂട്ടത്തില്‍ ലീഗ്‌ പ്രവര്‍ത്തകരും ഉണ്ടായിരുന്നു. ഇവരോട്‌ മന്ത്രി കുഞ്ഞാലിക്കുട്ടിക്ക്‌ കയര്‍ത്ത്‌ സംസാരിക്കേണ്ടി വന്നു. ആതിരേ, ഇത്‌ ചൂണ്ടിക്കാട്ടുന്നത്‌ അതീവ ഗുരുതരമായ രാഷ്ട്രീയ സാഹചര്യത്തെയാണ്‌. തങ്ങളുടെ പ്രവര്‍ത്തകരെയാണ്‌ ഇങ്ങനെ നഷ്ടമാകുന്നതെന്ന വസ്‌തുതപോലും മനസിലാക്കാന്‍ മുഖ്യധാരാ പ്രസ്ഥാനങ്ങളിലെ നേതാക്കള്‍ മെനക്കെടുന്നില്ല. ദേശീയ പാതാവികസനം മാത്രമല്ല എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തിലും ചില പരസ്ഥിതി വിഷയങ്ങളിലും മുന്നിട്ടിറങ്ങിയ സോളിഡാരിറ്റി വടക്കന്‍ കേരളത്തില്‍ മികച്ച വേരോട്ടമാണുണ്ടാക്കിയിട്ടുള്ളത്‌. സോളിഡാരിറ്റി പ്രവര്‍ത്തകരായി സ്വീകാര്യതയുണ്ടാക്കിയശേഷം എസ്‌ ഡി പി ഐയുടേയും മറ്റും കൊടിക്കീഴില്‍ ഇവര്‍ തെരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കുന്നു. വടക്കന്‍ കേരളത്തില്‍ പലയിടങ്ങളിലും ബ്‌ളോക്ക്‌, പഞ്ചായത്ത്‌ തലങ്ങളില്‍ തങ്ങളുടെ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ ഇവര്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.ജനകീയ പ്രശ്‌നങ്ങളുടെ മറപറ്റി നുഴഞ്ഞു കയറുന്ന വിധ്വംസക ശക്തികളെ തിരിച്ചറിയാന്‍ പോലീസ്‌ ഇന്റലിജന്‍സ്‌ വിഭാഗത്തിന്‌ കഴിയാത്തത്‌, അല്ലെങ്കില്‍ തിരിച്ചറിഞ്ഞിട്ടും പുലര്‍ത്തുന്ന അലംഭാവം ഉഹാതീതമായ വിസ്‌ഫോടങ്ങള്‍ക്കാണ്‌ വഴിമരുന്നിടുന്നത്‌. കേരളത്തിലെ വടക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ച്‌ മുസ്ലിം തീവ്രവാദ സംഘടകള്‍ നടത്തുന്ന അജണ്ട നടപ്പാക്കലിന്‌ സമാനമായ രാഷ്ട്രീയ നീക്കമാണ്‌,ആതിരേ, ആര്‍ എസ്‌ സിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ തെക്കന്‍ കേരളത്തില്‍ നടക്കുന്നത്‌. പരിസ്ഥിതിയെ കൂട്ടു പിടിച്ചാണ്‌ ബി ജെ പിയുടെ കൊടിക്കീഴില്‍ ആര്‍ എസ്‌ എസ്‌, വി എച്ച്‌ പി, സ്വദേശി ജാഗരണ്‍ മഞ്ച്‌ എന്നീ സംഘടനകള്‍ അപായകരമായ ഈ രാഷ്ട്രീയം അടിച്ചേല്‍പ്പിക്കുന്നത്‌ . ഇതിനായി വീണുകിട്ടിയ വിഷയമാണ്‌ ആറന്മുള വിമാനത്താവള വിവാദം. പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുന്ന ആറന്മുള പ്രദേശം സംരക്ഷിക്കണമെന്നും വയല്‍ നികത്തിയുള്ള വിമാനത്താവളം വേണ്ടെന്നും വാദിക്കുന്ന ബി ജെ പി ഹിന്ദുക്കളുടെ മതവികാരത്തെ ആളിക്കത്തിക്കാന്‍ ,വിമാനത്താവളം പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ ചൂണ്ടിക്കാട്ടുന്നത്‌ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ കൊടിമരത്തിന്റെ ഉയരം കുറയ്‌ക്കേണി വരുമെന്നതാണ്‌. അടിസ്ഥാനപരമായി മതാത്മക വിഷയം കൈകാര്യം ചെയ്യുമ്പോഴും, ആതിരേ, പരിസ്ഥിതിയെന്ന മേല്‍മുണ്ടാണ്‌ സംഘപരിവാര്‍ സംഘടനകള്‍ എടുത്തണിയുന്നത്‌. വിമാനത്താവളം വരികയാണെങ്കില്‍ കൊടിമരത്തിന്റെ ഉയരം കുറയ്‌ക്കണമെന്ന ആവശ്യം ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്നാണ്‌ ആര്‍ എസ്‌ എസിന്റെ നിലപാട്. ഇതിനൊപ്പമാണ്‌ പശ്ചിമഘട്ട സംരക്ഷണത്തിനുള്ള മധവ്‌ ഗാഡ്‌ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടും കസ്‌തൂരി രംഗന്‍ കമ്മറ്റി റിപ്പോര്‍ട്ടും അതേപടി നടപ്പിലാക്കണമെന്ന ബി ജെ പിയുടെ ശാഠ്യം. ഇത്തരത്തില്‍ പശ്ചിമഘട്ട സംരക്ഷണ റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കണമെന്ന ശക്തമായ നിലപാട്‌ സ്വീകരിക്കുന്ന കേരളത്തിലെ ഏക രാഷ്ട്രീയ പാര്‍ട്ടി ബി ജെ പി മാത്രമാണ്‌. കസ്‌തൂരി രംഗന്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന്‌ കോണ്‍ഗ്രസ്‌ അംഗീകരിക്കുന്നുണ്ട്‌. സി പി എം ആകട്ടെ കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്ത്‌ പൂര്‍ണമായി സമരത്തിലുമാണ്‌. അതേസമയം ആറന്മുള വിമാനത്താവളം പരിസ്ഥിതി പ്രശ്‌നമാണെന്ന്‌ വാദിച്ച്‌ ഇരട്ടത്താപ്പ്‌ കാട്ടുകയാണവര്‍. ഇവിടെയാണ്‌,ആതിരേ, രണ്ട്‌ വിഷയങ്ങളിലും പ്രകൃതിക്കനുകൂലമായ നിപാട്‌ സ്വീകരിച്ച്‌ ഹിന്ദു സമുദായങ്ങള്‍ക്കിടയിലേക്ക്‌ സംഘപരിവാര്‍ കടന്നുകയറുന്നത്‌. തീവ്ര പരിസ്ഥിതിവാദിയായ മാധവ്‌ ഗാഡ്‌ഗിലിനെ ആറന്മുളയില്‍ കൊണ്ടുവന്ന് വിഷയത്തിന്‌ കൂടുതല്‍ പ്രധാന്യമുണ്ടാക്കിയെടുക്കാനും വിശ്വഹിന്ദു പരിഷത്ത്‌ ശ്രമിച്ചു. ഇത്തരം പ്രചാരണ തന്ത്രങ്ങളിലൂടെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ പരമ്പരാഗത വോട്ടുബാങ്കുകളിലേക്കാണ്‌ ബി ജെ പി കടന്നുകയറുന്നത്‌. തിരുവിതാംകൂറിലെ ഇടത്‌ വലത്‌ അനുകൂലികളായ പരിസ്ഥിതി വാദികള്‍ക്കിടയിലും ഹിന്ദുക്കള്‍ക്കിടയിലും തങ്ങളോടുള്ള സമീപനത്തില്‍ കാര്യമായ മാറ്റം വരുത്തുന്നതിന്‌ ബി ജെ പിക്കും മറ്റ്‌ ഹിന്ദു വര്‍ഗീയ സംഘടനകള്‍ക്കും കഴിഞ്ഞിട്ടുള്ളത്‌ കാണാതിരുന്നു കൂട. തെക്കും വടക്കുമായി വര്‍ഗീയ കക്ഷികള്‍ നടത്തുന്ന ബുദ്ധിപരമായ നീക്കങ്ങളിലൂടെ തങ്ങളുടെ കാലിനടിയിലെ മണ്ണൊലിച്ച്‌ പോകുന്നത്‌ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മുന്നണികളും അറിയുന്നില്ല. മുഖ്യധാരാ മുന്നണികള്‍ താല്‍ക്കാലിക രാഷ്ട്രീയ നേട്ടത്തിനുവേണ്ടി നടത്തുന്ന വിലകുറഞ്ഞ നീക്കങ്ങളിലെ ദൗര്‍ബല്യം മുതലെടുത്ത്‌ പരമ്പരാഗതമായി അവര്‍ കൈവശം വച്ചിരിക്കുന്ന വോട്ട്‌ ബാങ്കുകളിലാണ്‌ ഈ വര്‍ഗീയ പ്രസ്ഥാനങ്ങള്‍ വിള്ളലുണ്ടാക്കുന്നത്‌. വരും തെരഞ്ഞെടുപ്പുകളില്‍ ഇതിന്റെ പ്രതിഫലനം ദൃശ്യമാകുമെന്നതിലുപരി, ആതിരേ, അത്‌ കേരളത്തിന്റെ മതനിരപേക്ഷ പരിസ്ഥതിയെ തകര്‍ത്ത്‌ അനുകൂല സാഹചര്യത്തില്‍ വര്‍ഗീയതയുടെ ഉരുള്‍ പൊട്ടലും പ്രളയങ്ങളും സൃഷ്ടിക്കുമെന്നതാണ്‌ ഏറ്റവും ഭീഷണമായ വാസ്‌തവം.

Monday, December 9, 2013

കെജ്രിവാള്‍ : പ്രതീകവും പ്രതീക്ഷയുമാകുമ്പോള്‍

ഇനി ഇന്ത്യയിലെ അഴിമതി വിരുദ്ധപ്രസ്ഥാനത്തിന്റെ നായകന്‍ അരവിന്ദ്‌ കെജ്‌രിവാള്‍ എന്ന മുന്‍ ആദായ നികുതി വകുപ്പ്‌ ഉദ്യോഗസ്ഥനാണെന്ന്‌ ഡല്‍ഹിയിലെ സമ്മതിദായകര്‍ പ്രഖ്യാപിക്കുമ്പോള്‍ അത്‌ കോണ്‍ഗ്രസിനും ബിജെപിക്കും ഇടത്‌പക്ഷ-പ്രാദേശിക പാര്‍ട്ടികള്‍ക്കുമുള്ള മുനകളേറെയുള്ള മുന്നറിയിപ്പാകുകയാണ്‌.അഴിമതിയുമായി ഒരു ഒത്തു തീര്‍പ്പിനും ഇന്ത്യിലെ സമ്മതിദായക മനസുകള്‍ തയ്യറല്ലെന്ന ബോദ്ധ്യപ്പെടുത്തല്‍ കൂടിയാണ്‌ ആമാദ്‌മി പാര്‍ട്ടിയുടെ അത്യപൂര്‍വവും അസൂയാര്‍ഹവുമായ വിജയം. ഒത്തുതീര്‍പ്പ്‌ രാഷ്ട്രീയത്തിന്റെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടികള്‍ എതിര്‍കക്ഷികളിലെ പ്രമുഖര്‍ക്കെതിരെ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ച്‌ സമ്മതിദായകരെ കബളിപ്പിക്കുന്ന രീതിക്കെതിരെ ആം ആദ്‌മി പാര്‍ട്ടി, അവരുടെ മറ്റ്‌ സമര മാര്‍ഗങ്ങളെ പോലെ തന്നെ, തിരഞ്ഞെടുപ്പിനേയും ഒത്തുതീര്‍പ്പായല്ലാതെയാണ്‌ സമീപിച്ചത്‌.ഈ സത്യസന്ധത,സുതാര്യത അതാണല്ലോ ഇന്ത്യയിലെ സമ്മതിദായകര്‍ ആഗ്രഹിച്ചിരുന്നത്‌.
``ഝാഡു ചലേഗി''-തൂത്തെറിയുക അഴിമതിയെ-എന്ന മുദ്രാവാക്യവുമായി ഇന്ത്യന്‍ ജനാധിപത്യത്തെ ശുദ്ധീകരിക്കാന്‍ അരവിന്ദ്‌ കെജ്രിവാളും ആം ആദ്‌മി പാര്‍ട്ടിയും നടത്തിയ സുതാര്യമായ യത്‌നം,ആതിരേ, സ്വതന്ത്ര ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ അസാമാന്യ വിജയമായിരിക്കുകയാണ്‌.ഐക്യ രാഷ്ട്ര സഭ അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനമായി ആചരിക്കുന്ന ഡിസംബര്‍ ഒന്‍പതിന്റെ തലേ ദിവസം ഇത്തരത്തിലൊരു പരിണതിയുണ്ടായത്‌ യാദൃച്ഛികമല്ല, മറിച്ച്‌ ഒരു നിമിത്തമാണെന്ന്‌ ഞാന്‍ കരുതുന്നു. ഒരു വര്‍ഷം മാത്രം പ്രായമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടി , ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളെ നിഷ്‌പ്രഭരാക്കി 27 സീറ്റ്‌ നേടി വിജയിച്ചു എന്നതിലുപരി 15 വര്‍ഷമായി ദല്‍ഹി ഭരിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയ കക്ഷിയായ കോണ്‍ഗ്രസിന്റെ പ്രമുഖ വനിതാ നേതാവിനെ നേരിട്ട്‌ പരാജയപ്പെടുത്തിയത്‌ കൊണ്ടു കൂടിയാണ്‌, ആതിരേ, ഈ മുന്നേറ്റം ചരിത്രപ്രധാനമാകുന്നത്‌. ദേശീയ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രമുഖ നേതാക്കള്‍ പോലും സുരക്ഷിത മണ്ഡലങ്ങളില്‍ മത്സരിച്ച്‌ ചുളുവില്‍ ജയിക്കുന്നിടത്താണ്‌ തങ്ങള്‍ എതിരാളികളായി നിശ്ചയിച്ച ഭരണകക്ഷിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ മണ്ഡലത്തില്‍ തന്നെ അരവിന്ദ്‌ കെജ്‌രിവാള്‍ മത്സരിച്ച്‌ വെന്നിക്കൊടി പാറിച്ചത്‌. . ആം ആദ്‌മി പാര്‍ട്ടിയുടെ മിന്നുന്ന വിജയത്തിന്റെ ഭൂമികയായത്‌ കെജ്‌രിവാളിന്റെ ഈ ധീരതയാണ്‌ അഴിമതിക്കെതിരായ കുരിശുയുദ്ധം, വേഷത്തിലും ഭാവത്തിലും രീതികളിലും ഗാന്ധിജിയുടെ യഥാര്‍ഥ പിന്മുറക്കാര്‍ എന്ന തോന്നിപ്പിക്കലുകള്‍, യു പി എ രണ്ട്‌ എന്നാല്‍ അഴിമതിയുടെ മുഖം എന്ന മികവാര്‍ന്ന വ്യാപക പ്രചാരണം , ഇന്റര്‍നെറ്റിനെയും സോഷ്യല്‍ മീഡിയകളെയും ഫലപ്രദമായി ഉപയോഗിച്ച്‌ ഡല്‍ഹിയിലെ നഗരവല്‍കൃത മധ്യവര്‍ഗ്ഗ സമൂഹത്തില്‍ ആഴത്തില്‍ വേരു പടര്‍ത്താന്‍ കഴിഞ്ഞ ഓണ്‍ലൈന്‍ രാഷ്ട്രീയം ,അതിനു പിന്‍ബലമേകി വീടു വീടാന്തരം കയറിയുള്ള വോളണ്ടിയര്‍മാരുടെ പ്രവര്‍ത്തനം- ഇതൊക്കെയാണ്‌ ഒരു വര്‍ഷം മാത്രം പ്രായമായ ആം ആദ്‌മി പാര്‍ട്ടിയെയും അമരക്കാരനായ അരവിന്ദ്‌ കെജ്രിവാളിനേയും നവരാഷ്ട്രീയ പ്രതീകവും അഴിമതിമുക്ത ജനാധിപത്യത്തിന്റെ ഭാവി പ്രതീക്ഷയുമാക്കുന്നത്‌. ആതിരേ, ഇനി ഇന്ത്യയിലെ അഴിമതി വിരുദ്ധപ്രസ്ഥാനത്തിന്റെ നായകന്‍ അരവിന്ദ്‌ കെജ്‌രിവാള്‍ എന്ന മുന്‍ ആദായ നികുതി വകുപ്പ്‌ ഉദ്യോഗസ്ഥനാണെന്ന്‌ ഡല്‍ഹിയിലെ സമ്മതിദായകര്‍ പ്രഖ്യാപിക്കുമ്പോള്‍ അത്‌ കോണ്‍ഗ്രസിനും ബിജെപിക്കും ഇടത്‌പക്ഷ-പ്രാദേശിക പാര്‍ട്ടികള്‍ക്കുമുള്ള മുനകളേറെയുള്ള മുന്നറിയിപ്പാകുകയാണ്‌.അഴിമതിയുമായി ഒരു ഒത്തു തീര്‍പ്പിനും ഇന്ത്യിലെ സമ്മതിദായക മനസുകള്‍ തയ്യറല്ലെന്ന ബോദ്ധ്യപ്പെടുത്തല്‍ കൂടിയാണ്‌ ആമാദ്‌മി പാര്‍ട്ടിയുടെ അത്യപൂര്‍വവും അസൂയാര്‍ഹവുമായ വിജയം. ഒത്തുതീര്‍പ്പ്‌ രാഷ്ട്രീയത്തിന്റെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടികള്‍ എതിര്‍കക്ഷികളിലെ പ്രമുഖര്‍ക്കെതിരെ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ച്‌ സമ്മതിദായകരെ കബളിപ്പിക്കുന്ന രീതിക്കെതിരെ ആം ആദ്‌മി പാര്‍ട്ടി, അവരുടെ മറ്റ്‌ സമര മാര്‍ഗങ്ങളെ പോലെ തന്നെ, തിരഞ്ഞെടുപ്പിനേയും ഒത്തുതീര്‍പ്പായല്ലാതെയാണ്‌ സമീപിച്ചത്‌.ഈ സത്യസന്ധത,സുതാര്യത അതാണല്ലോ ഇന്ത്യയിലെ സമ്മതിദായകര്‍ ആഗ്രഹിച്ചിരുന്നത്‌. 2012 നവംബറില്‍ പിറവിയെടുത്ത ആം ആദ്‌മി പാര്‍ട്ടിയുടെ ശൈലികളെല്ലാം ഇന്ത്യന്‍രാഷ്ട്രീയത്തില്‍ പുതുമ ആയിരുന്നു. വെള്ളക്കരം വര്‍ധനയേയും വൈദ്യുതി ചാര്‍ജ്‌ വര്‍ധനയേയും ആയുധമാക്കി ജനങ്ങളിലേക്കിറങ്ങിയ പാര്‍ട്ടി പിന്നീട്‌ വോളണ്ടിയര്‍മാരിലൂടെ സാധാരണക്കാര്‍ക്കിടയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ജനങ്ങളുമായി ചര്‍ച്ചചെയ്‌ത്‌ പ്രകടനപത്രികയുണ്ടാക്കി. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ ഹിതപരിശോധന നടത്തി. ആരോപണങ്ങള്‍ ഒളിച്ചുവച്ച സ്ഥാനാര്‍ത്ഥികളെ പരസ്യമായി തള്ളിപ്പറഞ്ഞു. കിട്ടിയ ഫണ്ടിന്റെ പൂര്‍ണവിവരങ്ങള്‍ പരസ്യപ്പെടുത്തി. ലക്ഷ്യമിട്ട തുക ലഭിച്ചപ്പോള്‍ ഇനി സംഭാവന വേണ്ടെന്ന്‌ പ്രഖ്യാപിക്കാനും നേതൃത്വം ആര്‍ജ്ജവം കാട്ടി. ഇതെല്ലാം ചേര്‍ന്നപ്പോള്‍ കെജ്രിവാളിന്റെ പ്രതിച്ഛായയും ആം ആദ്‌മി പാര്‍ട്ടിയുടെ ജനപ്രീതിയും വാനോളമുയര്‍ന്നു. അഴിമതിക്കറുതിവരുത്താനും ജന്‍ ലോക്‌ പാല്‍ ബില്ല്‌ പാസാക്കിയെടുക്കാനും യോഗ ഗുരു ബാബ രാംദേവുമായി ചേര്‍ന്ന്‌ ആരംഭിച്ച പോരാട്ടത്തിന്റെ ഒരു ഘട്ടത്തില്‍ രാം ദേവിന്റെ ആര്‍എസ്‌എസ്‌ ബന്ധം തിരിച്ചറിഞ്ഞ്‌ രാം ദേവിനെ ഒഴിവാക്കാന്‍ കെജ്രിവാള്‍ പ്രദേശിപ്പിച്ച ആര്‍ജവത്വവും പിന്നീട്‌ അണ്ണാ ഹസാരെയോടൊന്നിച്ച്‌ നടത്തിയ യത്‌നവും സൃഷ്ടിച്ച ജനകീയ മുന്നേറ്റത്തെയാണ് ,ആതിരേ, അണ്ണാ ഹസാരെ വഴിപിരിഞ്ഞെങ്കിലും,സൃഷ്ടിപരമായ ദിശാബോധം നല്‍കി കെജ്രിവാള്‍ സാധാരണ ജനങ്ങളുടെ -ആം ആദ്‌മി-പാര്‍ട്ടിയാക്കി പരിവര്‍ത്തിപ്പിച്ചത്‌.ആ ജനകീയ ഐക്യം മുന്നോട്ടു വച്ച അടിസ്ഥനപരമായ ആവശ്യം-അഴിമതിയുടെ ഉച്ഛാടനം-തിരിച്ചറിയാതെ അഴിമതിയില്‍ അര്‍മാദിക്കാനാണ്‌ കോണ്‍ഗ്രസും യുപിഎയും ഔത്സുക്യം കാണിച്ചത്‌.ഇന്ത്യയിലെ സാധാരണക്കാര്‍ മുന്നോട്ടു വയ്‌ക്കുന്ന ജനാധിപത്യ ബോധത്തെ നിന്ദിക്കാനും ആം ആദ്‌മി പാര്‍ട്ടിയെ ഇന്നലെ പെയ്‌ത മഴയില്‍ കിളുര്‍ത്ത തകരയായി പരിഹസിക്കാനുമാണ്‌ ഷീല ദീക്ഷിതും കോണ്‍ഗ്രസും ശ്രമിച്ചത്‌.ജനവികാരം മാനിക്കാത്ത ഭരണകര്‍ത്താക്കളുടെ അനുഭവം ഇനി ഇതായിരിക്കുമെന്ന്‌ ഇന്ത്യക്കാകെ സന്ദേശം നല്‍കുന്നിടത്താണ്‌, ആതിരേ, കെജ്രിവാളും ആം ആദ്‌മി പാര്‍ട്ടി പ്രവര്‍ത്തകരും മൂര്‍ത്തമായ പ്രതീകവും ഫലവത്തായ പ്രതീക്ഷയുമാകുന്നത്‌. 2014 ലെ ലോകസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായിട്ടാണ്‌ ഡല്‍ഹി,രാജസ്ഥാന്‍ ,മധ്യപ്രദേശ്‌,ഛത്തിസ്‌ഗഡ്‌,മിസോറം എന്നീ നിയമസഭകളിലേയ്‌ക്ക്‌ നടന്ന തെരഞ്ഞെടുപ്പുകളെ വിലയിരുത്തുന്നത്‌.സെമിഫൈനലില്‍ ബിജെപി വന്‍ ഭുരിപക്ഷം നേടിയെന്നാണ്‌ ആകെയുള്ള കണക്ക്‌ സൂചിപ്പിക്കുന്നത്‌. നാലു സംസ്ഥാനങ്ങളിലെ 590 സീറ്റില്‍ ബിജെപി 394 സീറ്റും കോണ്‍ഗ്രസ്‌ 140 സീറ്റും എഎപി 29 സീറ്റും മറ്റുള്ളവര്‍ 26 സീറ്റും നേടിയെന്നാണ്‌ പ്രാഥമിക കണക്കുകള്‍.ലോക്‌സഭ മണ്ഡലങ്ങളുടെ കണക്കില്‍ പരിശോധിച്ചാല്‍ 72 സീറ്റിലാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. ഇതില്‍ കോണ്‍ഗ്രസ്‌ 12 ഉം ബിജെപി 49 ഉം എഎപി രണ്ടും സീറ്റാണ്‌ നേടിയത്‌. രാജ്യത്തിന്റെ രാഷ്ട്രീയ സ്വഭാവം തന്നെയാണ്‌ ഡല്‍ഹിയിലെ രാഷ്ട്രീയത്തില്‍ പ്രതിഫലിക്കുന്നത്‌. അധികാരത്തിലിരിക്കുന്ന ഒരു സര്‍ക്കാരിനെ ഒരു ചൂലുകൊണ്ട്‌ തൂത്തെറിയുക എന്നത്‌ വിഷമകരമാണ്‌. അതാണ്‌ കെജ്‌രിവാളിന്‌ സാധിച്ചിരിക്കുന്നത്‌. ജനങ്ങള്‍ ഉണര്‍ന്നത്‌ കോണ്‍ഗ്രസും ബിജെപിയും ഇടത്‌-സംസ്ഥാന പാര്‍ട്ടികളും തിരിച്ചറിയുക;അല്ലെങ്കില്‍ തിരിച്ചടി രൂക്ഷമായിരിക്കും-ആതിരേ, കെജ്രിവാളും ആം ആദ്‌മി പാര്‍ട്ടിയും നല്‍കുന്ന മുന്നറിയിപ്പ്‌ അതാണ്‌.