Sunday, June 29, 2014

ബാഗ്‌ദാദില്‍ വെടിയൊച്ച മുഴങ്ങുമ്പോള്‍

ആതിരേ, തെറ്റു തിരുത്തലുകള്‍ക്കും പശ്ചാത്താപങ്ങള്‍ക്കുമായുള്ള മറ്റൊരു റംസാന്‍ വ്രതാനുഷ്‌ഠാനകാലം സമാരംഭിച്ചിരിക്കുന്നു. പക്ഷേ... വിശുദ്ധ ദിനത്തില്‍ പോലും ബാഗ്‌ദാദില്‍ വെടിയൊച്ച മുഴങ്ങുമ്പോള്‍, ഇസ്ലാം ഇസ്ലാമിനെതിരെ ആയുധമെടുക്കുമ്പോള്‍, അനാഥന്റേയും ചൂഷിതന്റേയും നിലവിളി ഉയരുമ്പോള്‍, പലായനം ചെയ്യുന്നവരെ നോക്കി പരമകാരുണീകന്‍ പോലും നിസ്സഹയനാകുമ്പോള്‍ ആതിരേ, `` മതം ഗുണകാംക്ഷയാകുന്നു;മതത്തില്‍ നിങ്ങള്‍ പാരുഷ്യം കലര്‍ത്തരുത്‌'' എന്ന നബി ഉദ്‌ബോധനമാകും ഈ നോമ്പ്‌കാലത്ത്‌ കശാപ്പ്‌ ചെയ്യപ്പെടുന്നത്‌

Wednesday, June 25, 2014

അബ്ദുറബ്ബ്‌:ഈ വിവരക്കേടിനേയും സ്‌തുതിപാഠകരേയും ചങ്ങലയില്‍ തളയ്‌ക്കണം

ജാതി ചോദിക്കരുത്‌,പറയരുത്‌ തുടങ്ങിയ ഉന്നിദ്രമായ സാംസ്‌കാരിക-സാമൂഹിക ബോധം തലസ്ഥാനനഗരിയിലെ സര്‍ക്കാര്‍ ഓഫീസുകളിലെ `സാറന്മാര്‍ക്ക്‌'ഇല്ലാത്തതു കൊണ്ടാണ്‌, ആതിരേ, ഊര്‍മിളാ ദേവിയുടെ ജാതി എടുത്തു പറഞ്ഞത്‌.കാക്കപിടുത്തവും കാലുപിടുത്തവും കൂട്ടിക്കൊടുപ്പും അടിസ്ഥനമാക്കിയുള്ള രാജഭരണകാലത്തെ അതിജീവന രീതിശാസ്‌ത്രം കടുകിടപിഴയ്‌ക്കാതെ നടപ്പിലാക്കുന്ന തിരുവനന്തപുരത്ത്‌,നമ്പൂതിരിക്ക്‌ പായവിരിച്ചു കൊടുത്തിരുന്ന നായന്മാര്‍ക്ക്‌ കീഴിലുള്ള സമുദായത്തിലും ജാതിയിലും പെട്ടവരെ നികൃഷ്ടജീവികളായി കണക്കാക്കുന്നതിന്റേയും അധികാര ദുര്‍മദത്തിന്റേയും ഇരകൂടിയാണ്‌,സത്യം പറയാന്‍ നട്ടെല്ലുറപ്പുകാട്ടിയ ഊര്‍മിളാ ദേവി.വിദ്യാര്‍ത്ഥികളുടെ പഠിപ്പ്‌ മുടക്കി മന്ത്രി പുംഗവന്മാരും അവരുടെ പാദസേവകരും നടത്തുന്ന ഉദ്‌ഘാടന മഹാമഹങ്ങള്‍ക്കെതിരെ പ്രതികരിച്ചതാണ്‌ ഊര്‍മിളാ ദേവി ചെയ്‌ത `അക്ഷന്തവ്യമായ അപരാധം'.അതിന്‌ അവരെ സ്ഥലം മാറ്റിയാണ്‌ അബ്ദുറബ്‌ അധികാര ഗര്‍വ്‌ പ്രദര്‍ശിപ്പിച്ചത്‌.
ആതിരേ,കേരളത്തില്‍ വിദ്യഭ്യാസ മന്ത്രിയാകാനുള്ള മിനിമം യോഗ്യതയെന്താണ്‌? വിവരക്കേടും വിവേകശൂന്യതയും അഴിമതിക്ക്‌ കളമൊരുക്കലും അഴിമതിവീരന്മാരെ സംരക്ഷിക്കലുമാണോ? അതേ എന്ന്‌ എത്രയോവട്ടം തെളിയിച്ചിരിക്കുന്നു, കെ.പി.അബ്ദുറബ്ബ്‌. ഗംഗ എന്ന മന്ത്രിമന്ദിരത്തിന്റെ പേര്‌ തിരുത്തിയതും പച്ച ബ്ലൗസ്‌- പച്ചക്കോട്ട്‌ വിവാദങ്ങളും യോഗ്യതയില്ലാത്ത വൈസ്‌ ചാന്‍സലര്‍മാരുടെ നിയമനവും യൂണിവേഴ്‌സിറ്റിയുടെ ഭൂമി വില്‍പ്പന വിവാദവും അദ്ധ്യാപക നിയമനക്കോഴയ്‌ക്കുവേണ്ടി അനാവശ്യമായി പ്ലസ്‌ ടു കോഴ്‌സ്‌ അനുവദിക്കലും തുടങ്ങി, ആതിരേ, എത്രയെത്ര ഉദാഹരണങ്ങള്‍! സമൂഹവുമായി നേരിട്ട്‌ ബന്ധമുള്ളതും വിജ്ഞാന-വിവേകങ്ങളുടെ സംയോജനത്തിലൂടെ നവീനമായ വിദ്യാഭ്യാസ സംസ്‌കാരം സ്‌ഫുടംചെയ്‌തെടുത്ത്‌ വിദ്യാര്‍ത്ഥികളില്‍ അത്‌ സന്നിവേശിപ്പിച്ച്‌ നിര്‍ഭയത്വമാര്‍ന്ന യുക്തിഭദ്രതയായി പുതുതലമുറയെ വാര്‍ത്തെടുക്കേണ്ടതുമായ വിദ്യാഭ്യാസ വകുപ്പ്‌,മുന്നണി രാഷ്ട്രീയത്തിന്റെ അശ്ലീലതയാല്‍ പലപ്പോഴും വിവരക്കേടിന്റേയും വിനാശത്തിന്റേയും ഗൂഢശക്തികളുടെ കൈയിലാണെത്തുന്നത്‌.വര്‍ത്തമാനകാല കേരളത്തിന്റെ സാംസ്‌കാരിക ദുരന്തമാണത്‌. അതിന്റെ ഒടുവിലത്തെ ഇരയാണ്‌, ആതിരേ, കോട്ടണ്‍ഹില്‍ ഗവണ്‍മെന്റ്‌ ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ഹെഡ്‌മിസ്‌ട്രസ്‌ ആയ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കെ.കെ ഊര്‍മിളാ ദേവി. ജാതി ചോദിക്കരുത്‌,പറയരുത്‌ തുടങ്ങിയ ഉന്നിദ്രമായ സാംസ്‌കാരിക-സാമൂഹിക ബോധം തലസ്ഥാനനഗരിയിലെ സര്‍ക്കാര്‍ ഓഫീസുകളിലെ `സാറന്മാര്‍ക്ക്‌'ഇല്ലാത്തതു കൊണ്ടാണ്‌, ആതിരേ, ഊര്‍മിളാ ദേവിയുടെ ജാതി എടുത്തു പറഞ്ഞത്‌.കാക്കപിടുത്തവും കാലുപിടുത്തവും കൂട്ടിക്കൊടുപ്പും അടിസ്ഥനമാക്കിയുള്ള രാജഭരണകാലത്തെ അതിജീവന രീതിശാസ്‌ത്രം കടുകിടപിഴയ്‌ക്കാതെ നടപ്പിലാക്കുന്ന തിരുവനന്തപുരത്ത്‌,നമ്പൂതിരിക്ക്‌ പായവിരിച്ചു കൊടുത്തിരുന്ന നായന്മാര്‍ക്ക്‌ കീഴിലുള്ള സമുദായത്തിലും ജാതിയിലും പെട്ടവരെ നികൃഷ്ടജീവികളായി കണക്കാക്കുന്നതിന്റേയും അധികാര ദുര്‍മദത്തിന്റേയും ഇരകൂടിയാണ്‌,സത്യം പറയാന്‍ നട്ടെല്ലുറപ്പുകാട്ടിയ ഊര്‍മിളാ ദേവി. വിദ്യാര്‍ത്ഥികളുടെ പഠിപ്പ്‌ മുടക്കി മന്ത്രി പുംഗവന്മാരും അവരുടെ പാദസേവകരും നടത്തുന്ന ഉദ്‌ഘാടന മഹാമഹങ്ങള്‍ക്കെതിരെ പ്രതികരിച്ചതാണ്‌ ഊര്‍മിളാ ദേവി ചെയ്‌ത `അക്ഷന്തവ്യമായ അപരാധം'.അതിന്‌ അവരെ സ്ഥലം മാറ്റിയാണ്‌ അബ്ദുറബ്‌ അധികാര ഗര്‍വ്‌ പ്രദര്‍ശിപ്പിച്ചത്‌. ആതിരേ,കഴിഞ്ഞ പതിനാറാം തിയതി മന്ത്രി പികെ അബ്ദുറബ്ബ്‌ പങ്കെടുത്ത ഇംഗ്ലീഷ്‌ ക്ലബ്ബിന്റെ ജില്ലാതല ഉദ്‌ഘാടന വേദിയിലാണ്‌ കുട്ടികളുടെ പഠിപ്പ്‌ മുടക്കിയതിനെതിരെ ഊര്‍മിളാ ദേവി പ്രതിഷേധമറിയിച്ചത്‌. രാവിലെ 11 മണിയ്‌ക്ക്‌ നടക്കേണ്ട ഉദ്‌ഘാടനത്തിനായി 8, 9, 10 ക്ലാസ്സുകളിലെ പഠിപ്പ്‌ മുടക്കിയാണ്‌ വിദ്യാര്‍ത്ഥികളെ ഉദ്‌ഘാടന വേദിയില്‍ ഇരുത്തിയത്‌. 11 മണിയ്‌ക്ക്‌ തുടങ്ങേണ്ട യോഗം മന്ത്രി വൈകിയത്‌ കാരണം പന്ത്രണ്ടരയ്‌ക്കേ തുടങ്ങാനായുള്ളൂ. മാത്രവുമല്ല യോഗം തീര്‍ന്നപ്പോള്‍ ഒരു മണികഴിഞ്ഞിരുന്നു. ഇത്‌ കാരണം ഈ ക്ലാസ്സുകളിലെ കുട്ടികളുടെ ഉച്ചവരെയുള്ള ക്ലാസ്സ്‌ മുടങ്ങിയിരുന്നു. നിരന്തരം ഇത്തരം ഉദ്‌ഘാടനങ്ങള്‍ കാരണം കുട്ടികളുടെ പഠിപ്പ്‌ മുടങ്ങുന്നതിനെതിരെയാണ്‌ പ്രിന്‍സിപ്പല്‍ ഹെഡ്‌മിസ്‌ട്രസ്സ്‌ ആയ ഊര്‍മിളാ ദേവി പ്രതികരിച്ചത്‌. മന്ത്രിയുടെ പ്രസംഗം കഴിഞ്ഞ ശേഷം സംസാരിച്ച ഊര്‍മിളാ ദേവി, ഇത്തരത്തിലുള്ള ഉദ്‌ഘാടനങ്ങള്‍ കുട്ടികളുടെ പഠിപ്പ്‌ മുടക്കി കൊണ്ടാകരുതെന്നാണ്‌ മന്ത്രിയോടായി ആവശ്യപ്പെട്ടത്‌. മാത്രവുമല്ല പഠിപ്പ്‌ മുടങ്ങാത്ത തരത്തിലാകണം ഉദ്‌ഘാടനങ്ങള്‍ ക്രമീകരിക്കേണ്ടതെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. ഉദ്‌ഘാടനങ്ങള്‍ കാരണം മുടങ്ങുന്ന ക്ലാസ്സുകള്‍ പിന്നെ ക്രമീകരിക്കാന്‍ അധ്യാപകര്‍ നേരിടുന്ന ബുദ്ധിമുട്ടും പ്രഥമാധ്യാപിക മന്ത്രി ഇരിക്കെ വിശദീകരിച്ചു. മന്ത്രിക്കെതിരെയല്ല തന്റെ പ്രതികരണമെന്നും യോഗം സംഘടിപ്പിച്ച ഡിസ്‌ട്രിക്ട്‌ സെന്റര്‍ ഓഫ്‌ ഇംഗ്ലീഷിലെ ഓഫീസര്‍മാരെയാണ്‌ താനിത്‌ ഓര്‍മ്മിപ്പിക്കുന്നതെന്നും ഊര്‍മിളാ ദേവി വ്യക്തമാക്കിയിരുന്നു. എന്നാല്‍ യോഗത്തില്‍ വെച്ച്‌ ഊര്‍മിളാ ദേവിയുടെ ആവശ്യത്തോട്‌ പ്രതികരിക്കാതിരുന്ന മന്ത്രിയുടെ നിര്‍ദേശ പ്രകാരം മന്ത്രി ഇരിക്കെ പ്രതികരിച്ച കാര്യങ്ങളെക്കുറിച്ച്‌ അന്വേഷിക്കാനായി അഡീഷണല്‍ ഡിപിഐ സ്‌കൂളില്‍ എത്തിയിരുന്നു. 8, 9, 10 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളെയും മറ്റ്‌ അധ്യാപകരെയും നേരില്‍ കണ്ട്‌ അഡീഷണല്‍ ഡിപിഐ തെളിവെടുത്തു. എന്നാല്‍ പ്രഥമാധ്യാപികയായ ഊര്‍മിളാ ദേവിയെ `തെളിവെടുപ്പില്‍' നിന്ന്‌ ഒഴിവാക്കാന്‍, ആതിരേ, അഡീഷണല്‍ ഡിപിഐ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്‌തു . അഡീഷണല്‍ ഡിപിഐ തെളിവെടുപ്പിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ 21 ന്‌ ഊര്‍മിളാ ദേവിയ്‌ക്ക്‌ ഡിപിഐ മെമ്മോ നല്‍കുകയായിരുന്നു. മന്ത്രി താമസിച്ച്‌ വന്നതിനെക്കുറിച്ച്‌ പ്രതികരിച്ചത്‌ എന്തിനാണെന്നും ഇതിന്‌ പതിനഞ്ച്‌ ദിവസത്തിനകം മറുപടി നല്‍കണമെന്നും മെമ്മോയില്‍ ആവശ്യപ്പെട്ടിരുന്നു. മെമ്മോ നല്‍കി നാല്‌ ദിവസം കഴിഞ്ഞപ്പോള്‍ സ്ഥലം മാറ്റ ഓര്‍ഡറും നല്‍കി .അതായത്‌ മെമ്മോയ്‌ക്കുള്ള മറുപടി നല്‍കാന്‍പോലും സാവകാശം നല്‍കാതെയാണ്‌ അബ്ദുറബ്ബിന്റെ പ്രതികാരം നിര്‍വഹിക്കപ്പെട്ടത്‌. അബ്ദുറബ്ബിന്റെ ധാര്‍ഷ്ട്യം,ധിക്കാരം,അധികാര ഗര്‍വ്‌ ഒക്കെയാണ്‌ ഈ നടപടിക്ക്‌ പിന്നിലെന്നതിന്‌,ആതിരേ, നിയമസഭയില്‍ അദ്ദേഹം നിരത്തിയ ന്യായങ്ങള്‍ തന്നെ സാക്ഷ്യം പറയുന്നു.ചടങ്ങില്‍ വച്ച്‌ താമസിച്ചതിന്‌ ക്ഷമ ചോദിച്ച മന്ത്രിയാണ്‌ പിന്നീട്‌ തന്നെ സ്വീകരിക്കാന്‍ പ്രിന്‍സിപ്പല്‍ ഹെഡ്‌മിസ്‌ട്രസ്സ്‌ എത്തിയിരുന്നില്ലെന്നും കുട്ടികള്‍ക്ക്‌ മുന്നില്‍ വച്ച്‌ തന്നെ ഇകഴ്‌ത്തി സംസാരിച്ചു എന്നൊക്കെ പയ്യാരം പറയുന്നത്‌.വിദ്യാഭ്യാസ വകുപ്പിന്‌ പുറത്തുള്ള ഒരു സംവിധാനവുമായി ബന്ധപ്പെട്ട ചടങ്ങിന്‌ വേണ്ടിയാണ്‌ വിദ്യാഭ്യാസ മന്ത്രി കുട്ടികളുടെ ക്ലാസ്‌ നഷ്ടമാക്കിയത്‌.ക്ലാസ്‌ നഷ്ടമാക്കുന്ന ചടങ്ങുകളൊന്നും വിദ്യാലയങ്ങളില്‍ നടത്തെരുതെന്ന്‌ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ സര്‍ക്കുലര്‍ ഇറക്കിയിരുന്നതാണ്‌.അത്‌ ധിക്കരിച്ച്‌ എത്രയേറെ ചടങ്ങുകളാണ്‌ അബ്ദുറബ്ബ്‌ ഉദ്‌ഘാടനം ചെയ്‌തിട്ടുള്ളത്‌.മന്ത്രിമാരുള്‍പ്പെടെയുള്ള വിഐപികളെ കാത്തിരുന്ന്‌ പിഞ്ചു വിദ്യാര്‍ത്ഥികള്‍ മോഹാലസ്യപ്പെട്ട്‌ വീണ സംഭവവും മനസ്സില്‍ വച്ചു കൊണ്ടാവണം പ്രിന്‍സിപ്പല്‍ ഹെഡ്‌മിസ്‌ട്രസ്സ്‌ ആ സത്യങ്ങള്‍ പറഞ്ഞത്‌.രാജാവ്‌ നഗ്നനാണെന്ന്‌ പറയാന്‍ ധൈര്യം കാട്ടിയ ഊര്‍മിളാ ദേവിയെ കേരളത്തിലെ വിദ്യാര്‍ത്ഥിസമൂഹവും രക്ഷകര്‍ത്താക്കളും ആദരിക്കുമ്പോഴാണ്‌, ആതിരേ, ജാതി ചിന്തയാല്‍ അന്ധമായ ചില സ്‌തുതിപാഠകരുടെ ദുരുപദേശത്തിന്‌ വഴങ്ങി അബ്ദുറബ്ബ്‌ തന്റെ വിവരക്കേട്‌ മുഴുവന്‍ പരസ്യപ്പെടുത്തിയിരിക്കുന്നത്‌. കേരളത്തിലെ ഏറ്റവും പ്രശസ്‌തവും ഏറ്റവും അധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നതുമായ കോട്ടണ്‍ ഹില്‍ സ്‌കൂളിന്റെ 70വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ആദ്യമായിട്ടാണ്‌ പട്ടിക ജാതിയില്‍ ഇന്ന്‌ ഒരു പ്രിന്‍സിപ്പല്‍ ഹെഡ്‌മിസ്‌ട്രസ്‌ ഉണ്ടായത്‌.അതില്‍ അസഹിഷ്‌ണുത പുലര്‍ത്തുന്ന സ്റ്റാഫ്‌ ആ സ്‌കൂളിലുണ്ടെന്ന്‌ വ്യക്തമാക്കിയത്‌ അബ്ദുറബ്ബിന്റെ അല്‍പ്പത്തരത്തെ ന്യായീകരിച്ചു കൊണ്ട്‌ രംഗത്തെത്തിയ ലീഗ്‌ അനുകൂല സംഘടനയിലെ അദ്ധ്യാപകര്‍ തന്നെയാണ്‌.അന്ധമായ അധികാര ധാര്‍ഷ്ട്യവും നീചമായ ജാതിചിന്തയും ചേര്‍ന്ന്‌ വിരിയിച്ചെടുത്ത ദുഷ്ടതയുടെ ഇരകൂടിയാണ്‌, ആതിരേ, ഊര്‍മ്മിളാ ദേവി. ക്ലാസ്സ്‌ മുടക്കാതെ നടത്തുവാന്‍ കഴിയുമായിരുന്ന ഒരു ഉദ്‌ഘാടനത്തിനുവേണ്ടി നിരവധി വിദ്യാര്‍ഥികളുടെ അര ദിവസം നഷ്ടപ്പെടുത്തിയത്‌ ചൂണ്ടികാണിച്ചതും, ക്ലാസില്ലാത്ത സമയത്ത്‌ ഉദ്‌ഘാടനം പോലുള്ള ചടങ്ങുകള്‍ നടത്തേണ്ടതിന്റെ പ്രസക്തിയെ കുറിച്ച്‌ പറഞ്ഞതും എങ്ങനെയാണ്‌ വകുപ്പ്‌ തല ശിക്ഷയ്‌ക്ക്‌ കാരണമായ അപരാധമാകുന്നത്‌?
വിദ്യാഭ്യാസം പോലെ സുപ്രധാനമായ ഒരു വകുപ്പ്‌ കൈകാര്യം ചെയ്യുന്ന ഒരു ഭരണാധികാരി എന്ന നിലയില്‍ പക്വതയും ഹൃദയ വിശാലതയും കാട്ടി, ഒന്നര മണിക്കൂര്‍ വൈകി എത്തിയ തന്റെ തെറ്റ്‌ തിരിച്ചറിഞ്ഞ്‌, അദ്ധ്യാപികയുടെ ഉദ്ദേശ്യശുദ്ധി മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനായ വിദ്യഭ്യാസമന്ത്രി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്‌ നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവും അഹങ്കാരഭരിതവുമാണ്‌.വിവരവും വിദ്യാഭ്യാസവും വിവേകവുമുള്ളവര്‍ക്കല്ലേ, ആതിരേ, ക്രിയാത്മക വിമര്‍ശനത്തിലെ നന്മമനസ്സിലാക്കാനും നേരുപറയുന്നവരുടെ ഉദ്ദേശ്യശുദ്ധി ഉള്‍ക്കൊള്ളാനും കഴിയൂ. അഭിപ്രായസ്വാതന്ത്ര്യത്തേയും ജനാധിപത്യ മൂല്യങ്ങളേയും കശാപ്പു ചെയ്‌ത അടിയന്തിരാവസ്ഥാ പ്രഖ്യാപനത്തിന്റെ വാര്‍ഷീക രാത്രിയിലാണ്‌, ആതിരേ, ഇത്‌ കുറിക്കുന്നത്‌.അടിയന്തിരാവസ്ഥയുടെ ദുര്‍ഭൂതങ്ങള്‍ അബ്ദുറബ്ബിന്റേയും സ്‌തുതിപാഠകരുടേയും രൂപത്തില്‍ ഇന്നും നമുക്കിടയിലുണ്ട്‌ എന്നത്‌ നീതിക്കുവേണ്ടിയുള്ള പോരാട്ടം എത്രമാത്രം ജാഗ്രത്തായിരിക്കണമെന്ന്‌ നമ്മെ പേര്‍ത്തും പേര്‍ത്തും ഓര്‍മ്മിപ്പിക്കുയാണ്‌

Tuesday, June 24, 2014

പനിക്ക്‌ പിന്നാലെ കോളറയും; കുത്തഴിഞ്ഞ്‌ ആരോഗ്യകേരളം

പകര്‍ച്ചപ്പനി ബാധിതര്‍ക്ക്‌ നല്‍കേണ്ട 528 ഇനം മരുന്നുകള്‍ ആശുപത്രികളിലില്ല എന്ന്‌ പറയുമ്പോള്‍ ആരോഗ്യ മന്ത്രി വി.എസ്‌.ശിവകുമാറും ആരോഗ്യവകുപ്പും സംയുക്തമായി നടത്തുന്ന തോന്ന്യാസം സര്‍വ സീമകളും ലംഘിച്ചു എന്നാണര്‍ത്ഥം.മഴക്കാലത്തിന്‌ മുന്‍പേ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന്‌ മരുന്ന്‌ സംഭരിക്കണമെന്ന്‌ അറിയാഞ്ഞിട്ടല്ല ഈ തെമ്മാടിത്തം.പകര്‍ച്ചപ്പനിയില്‍ കേരളം വിറച്ചാലും രോഗം ബാധിച്ച്‌ ആളുകള്‍ മരിച്ചാലും ഈ സര്‍ക്കാരിനൊന്നുമില്ല എന്ന്‌ ചിന്തിക്കാന്‍ മന്ത്രിക്കും വകുപ്പ്‌ മേധാവികള്‍ക്കും ഹുങ്ക്‌ സമ്മാനിക്കുന്നതാണ്‌ ഉമ്മന്‍ ചാണ്ടിയുടെ ഭരണം.കോടികള്‍ മെഡിക്കല്‍ സര്‍വീസസ്‌ കോര്‍പറേഷന്റെ അക്കൗണ്ടിലുണ്ടായിട്ടും മുന്‍ വര്‍ഷത്തെ കുടിശ്ശികപോലും മരുന്നുകമ്പനികള്‍ക്ക്‌ നല്‍കാത്തത്‌. കുടിശ്ശിക നല്‍കാത്തതാണ്‌ ഈ സാമ്പത്തികവര്‍ഷം സര്‍ക്കാര്‍ ആശുപത്രികള്‍ക്ക്‌ മരുന്ന്‌ നല്‍കാത്തതിന്‌ കാരണമെന്നാണ്‌ കമ്പനികളുടെ വാദം. ഇതൊരു ഒത്തുകളിയാണ്‌. സ്വകാര്യ വിപണിയില്‍ മരുന്ന്‌ വിറ്റഴിച്ച്‌ കൂടുതല്‍ ലാഭം നേടാന്‍ മരുന്നു കമ്പനികള്‍ക്ക്‌ സര്‍ക്കാര്‍ ഒരുക്കുന്ന മണ്‍സൂണ്‍ ബൊണാണ്‍സയാണിത്‌. അതിന്റെ കമ്മീഷന്‍ കൃത്യമായി പാര്‍ട്ടിക്കും മന്ത്രിക്കും കിട്ടുമ്പോള്‍ പകര്‍ച്ചപ്പനി ബാധിച്ച്‌ സര്‍ക്കാര്‍ ആശുപതികളില്‍ ചികിത്സയ്‌ക്കെത്തുന്ന നിസഹായര്‍ പിടഞ്ഞ്‌ ചാകട്ടെ എന്ന ക്രിമിനല്‍ മനഃസ്ഥിതിയില്‍ ആറാടാനാണ്‌ ആരോഗ്യമന്ത്രിക്കും വകുപ്പ്‌ തലവന്മാര്‍ക്കും മറ്റ്‌ ഉദ്യോഗസ്ഥര്‍ക്കും വ്യഗ്രത
ആതിരേ, ``പ്രതിരോധം നന്ന്‌ നിവാരണത്തേക്കാള്‍'' എന്ന രോഗചികിത്സയുടെ അടിസ്ഥാന തത്വം ആരോഗ്യമന്ത്രി വി.എസ്‌.ശിവകുമാറിനും അദ്ദേഹം ഭരിക്കുന്ന വകുപ്പിനും മാത്രം അറിയില്ലെന്ന്‌ തോന്നുന്നു.എല്ലാ മഴക്കലവും പനിക്കാലമാണെന്നും വിവിധ പകര്‍ച്ചവ്യാധികള്‍ ഈ സമയത്ത്‌ വ്യാപകമാകുമെന്നും അറിഞ്ഞിട്ടും മഴക്കാല പൂര്‍വ ശുചീകരണത്തിലും മരുന്ന്‌ സംഭരണത്തിലും മറ്റ്‌ പ്രതിരോധ പ്രവര്‍ത്തനത്തിലും പുലര്‍ത്തിയ അലസതയും അവധാനതയുമാണ്‌ സംസ്ഥാനത്ത്‌ മഴ ശക്തമായതോടെ ആശുപത്രികള്‍ പനിബാധിതരെകൊണ്ടു നിറയാന്‍ കാരണം. ഔദ്യോഗിക കണക്കനുസരിച്ച്‌ ഈമാസം പനിബാധിച്ചെത്തിയവര്‍ ഒരു ലക്ഷം കവിഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ തേടിയെത്തിയവരുടെ കണക്കാണിത്‌.സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയവരെ കൂടി ഉള്‍പ്പെടുത്തിയാല്‍ പനിബാധിതരുടെ എണ്ണം മൂന്ന്‌ ലക്ഷം കവിയും.അതായത്‌ സംസ്ഥാന ജനസംഖ്യയുടെ പത്തു ശതമാനം പേര്‍ പനിബാധിതരാണ്‌.ആതിരേ,ആരോഗ്യപരിപാലനത്തിലും ചികിത്സാ രംഗത്തും ആരോഗ്യ സാക്ഷരതയിലും ഒന്നാം സ്ഥാനത്തെന്ന്‌ അഭിമാനിക്കുന്ന സംസ്ഥാനത്തിന്റെ പൊള്ളിക്കുന്ന വര്‍ത്തമനകല ചിത്രമാണിത്‌. കഴിഞ്ഞ 20 ദിവസത്തിനിടെ സംസ്ഥാനത്ത്‌ 40പേര്‍ക്ക്‌ മലേറിയയും 90 പേര്‍ക്ക്‌ ഡെങ്കിപ്പനിയും മൂന്നുപേര്‍ക്ക്‌ ചിക്കുന്‍ഗുനിയയും സ്ഥിരീകരിച്ചു. നാലുപേരില്‍ എച്ച്‌1 എന്‍1 കണ്ടെത്തിയപ്പോള്‍ 462 പേര്‍ക്ക്‌ ചിക്കന്‍പോക്‌സ്‌ പിടിപെട്ടിട്ടുണ്ട്‌. മഴക്കാല രോഗങ്ങള്‍ മൂര്‍ഛിച്ചതിനെ തുടര്‍ന്ന്‌ ഒമ്പതു പേരാണ്‌ ഇതുവരെ മരിച്ചത്‌. കഴിഞ്ഞദിവസം മാത്രം സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്‌ക്കെത്തിയ പനിബാധിതരുടെ എണ്ണം 14000 കവിഞ്ഞു. . സാധാരണ പനിക്കു പുറമേ എച്ച്‌1 എന്‍1, എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, ടൈഫോയിഡ്‌,മലേറിയ എന്നിവയും വ്യാപകമാകുന്നുണ്ട്‌. ഇക്കാരണത്താല്‍ പനിബാധിച്ച്‌ ചികില്‍സ തേടുന്നവരുടെ രക്തസാമ്പിളുകള്‍ വിദഗ്‌ധ പരിശോധനയ്‌ക്കു അയയ്‌ക്കുന്നുണ്ടെന്ന്‌ ആരോഗ്യവകുപ്പ്‌ അവകാശപ്പെടുന്നുണ്ടെങ്കിലും അതിന്റെ റിസല്‍റ്റ്‌ എന്നു കിട്ടും എന്ന കാര്യത്തില്‍ ഈശ്വരന്‌ പോലും നിശ്ചയമില്ലാത്ത അവസ്ഥയാണുള്ളത്‌. പകര്‍ച്ചപ്പനിയുടെ പിടിയിലമര്‍ന്ന സംസ്ഥാനത്ത്‌ കോളറ ഉള്‍പ്പെടെയുള്ള മറ്റ്‌ രോഗങ്ങളും പടരുന്നത്‌, ആതിരേ, ആരോഗ്യമന്ത്രിയും വകുപ്പും ഒഴിച്ചുള്ളവരിലെല്ലാം ആശങ്ക പടര്‍ത്തുന്നു. പാലക്കാട്‌ ആലത്തൂരിലാണ്‌ രണ്ടു പേര്‍ക്ക്‌ കോളറ സ്ഥിരീകരിച്ചത്‌. കുന്നത്തൂരിലെ സുദേവന്‍ (64), ഭാര്യ അമ്മുക്കുട്ടി (54) എന്നിവര്‍ക്കാണ്‌ കോളറ ബാധിച്ചത്‌. ഒരാഴ്‌ച മുമ്പ്‌ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ഇരുവരും ഇപ്പോള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ്‌. ആലത്തൂരില്‍ ആറു പേര്‍ക്കുകൂടി കോളറ ബാധിച്ചിട്ടുണ്ടെന്ന്‌ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്‌. മഹാമാരികളെ തുടച്ചുനീക്കി ആരോഗ്യരംഗത്ത്‌ നേട്ടം കൈവരിച്ച സംസ്ഥാനത്താണ്‌ സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തെ തുടര്‍ന്ന്‌ മഹാവിപത്തുകള്‍ തിരിച്ചെത്തിയത്‌്‌. നാലു വര്‍ഷംമുമ്പ്‌ സംസ്ഥാനം കോളറ വിമുക്തമാക്കപ്പെട്ടതാണ്‌. കാലവര്‍ഷാരംഭത്തിനു മുന്നേ എത്തിയ പകര്‍ച്ചപ്പനി പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു.പതിനാലു ജില്ലയിലും പനി പടരുമ്പോഴും ആരോഗ്യവകുപ്പിന്‌ കുലുക്കമില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല.ആവശ്യത്തിന്‌ ഡോക്ടര്‍മാരില്ല. പനിബാധിതര്‍ക്ക്‌ നല്‍കേണ്ട അവശ്യമരുന്നുകള്‍പോലും ഫാര്‍മസികളില്‍ ഇല്ല. മെഡിക്കല്‍ സര്‍വീസസ്‌ കോര്‍പറേഷനെ തകര്‍ച്ചയിലേക്ക്‌ നയിക്കുന്ന സര്‍ക്കാരും ആരോഗ്യവകുപ്പും മരുന്നുക്ഷാമം രൂക്ഷമാക്കിയതിന്‌ പിഴ മൂളേണ്ടിവരുന്നത്‌ സംസ്ഥാനത്തെ സാധാരണ ജനങ്ങളും.. ആതിരേ,പകര്‍ച്ചപ്പനി ബാധിതര്‍ക്ക്‌ നല്‍കേണ്ട 528 ഇനം മരുന്നുകള്‍ ആശുപത്രികളിലില്ല എന്ന്‌ പറയുമ്പോള്‍ ആരോഗ്യ മന്ത്രി വി.എസ്‌.ശിവകുമാറും ആരോഗ്യവകുപ്പും സംയുക്തമായി നടത്തുന്ന തോന്ന്യാസം സര്‍വ സീമകളും ലംഘിച്ചു എന്നാണര്‍ത്ഥം.മഴക്കാലത്തിന്‌ മുന്‍പേ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന്‌ മരുന്ന്‌ സംഭരിക്കണമെന്ന്‌ അറിയാഞ്ഞിട്ടല്ല ഈ തെമ്മാടിത്തം.പകര്‍ച്ചപ്പനിയില്‍ കേരളം വിറച്ചാലും രോഗം ബാധിച്ച്‌ ആളുകള്‍ മരിച്ചാലും ഈ സര്‍ക്കാരിനൊന്നുമില്ല എന്ന്‌ ചിന്തിക്കാന്‍ മന്ത്രിക്കും വകുപ്പ്‌ മേധാവികള്‍ക്കും ഹുങ്ക്‌ സമ്മാനിക്കുന്നതാണ്‌ ഉമ്മന്‍ ചാണ്ടിയുടെ ഭരണം.കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥ ദുഷ്‌പ്രഭുത്വവും കൊടികുത്തി വാഴുകയാണ്‌. അതിന്റെ തെളിവാണ്‌ ഐഎഎസികാര്‍ക്കിടയിലെ ചക്കളത്തി പോരാട്ടം.ഒരു പ്രശ്‌നമുണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുന്നതാവണം ജനപക്ഷ ഭരണം.പക്ഷെ ഇവിടെ പ്രശ്‌നമുണ്ടായാലും അത്‌ രൂക്ഷവും നിയന്ത്രണാതീതവുമായലും സര്‍ക്കാര്‍ ഇടപെടില്ല.സര്‍ക്കാരിന്റെ ഈ ജനവഞ്ചനയ്‌ക്കെതിരെ പ്രതിരോധം ചമയക്കേണ്ട പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക്‌ മാധ്യമങ്ങളില്‍ പ്രസ്‌താവന വരുത്തുന്നതില്‍ മാത്രമാണ്‌ ശ്രദ്ധയും താത്‌പര്യവും.ഈ സംയുക്ത ജനവഞ്ചന മൂലമാണ്‌ കോടികള്‍ മെഡിക്കല്‍ സര്‍വീസസ്‌ കോര്‍പറേഷന്റെ അക്കൗണ്ടിലുണ്ടായിട്ടും മുന്‍ വര്‍ഷത്തെ കുടിശ്ശികപോലും മരുന്നുകമ്പനികള്‍ക്ക്‌ നല്‍കാത്തത്‌. കുടിശ്ശിക നല്‍കാത്തതാണ്‌ ഈ സാമ്പത്തികവര്‍ഷം സര്‍ക്കാര്‍ ആശുപത്രികള്‍ക്ക്‌ മരുന്ന്‌ നല്‍കാത്തതിന്‌ കാരണമെന്നാണ്‌ കമ്പനികളുടെ വാദം. ഇതൊരു ഒത്തുകളിയാണ്‌, ആതിരേ. സ്വകാര്യ വിപണിയില്‍ മരുന്ന്‌ വിറ്റഴിച്ച്‌ കൂടുതല്‍ ലാഭം നേടാന്‍ മരുന്നു കമ്പനികള്‍ക്ക്‌ സര്‍ക്കാര്‍ ഒരുക്കുന്ന മണ്‍സൂണ്‍ ബൊണാണ്‍സയാണിത്‌. അതിന്റെ കമ്മീഷന്‍ കൃത്യമായി പാര്‍ട്ടിക്കും മന്ത്രിക്കും കിട്ടുമ്പോള്‍ പകര്‍ച്ചപ്പനി ബാധിച്ച്‌ സര്‍ക്കാര്‍ ആശുപതികളില്‍ ചികിത്സയ്‌ക്കെത്തുന്ന നിസഹായര്‍ പിടഞ്ഞ്‌ ചാകട്ടെ എന്ന ക്രിമിനല്‍ മനഃസ്ഥിതിയില്‍ ആറാടാനാണ്‌ ആരോഗ്യമന്ത്രിക്കും വകുപ്പ്‌ തലവന്മാര്‍ക്കും മറ്റ്‌ ഉദ്യോഗസ്ഥര്‍ക്കും വ്യഗ്രത.അതു കൊണ്ടാണ്‌ മെഡിക്കല്‍ കോര്‍പറേഷന്റെ വെയര്‍ഹൗസുകളെല്ലാം കാലിയായി തുടരുന്നത്‌. ഇതിനിടെ സംസ്ഥാനത്തിന്റെ ചിലഭാഗങ്ങളില്‍ കുരങ്ങുപനി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടും ആട്ടുകല്ലിന്‌ കാറ്റുപിടിച്ച മട്ടിലാണ്‌ മന്ത്രി ശിവകുമാറിന്റെ സമീപനം. കടല്‍ക്ഷോഭം ശക്തമായതോടെ തീരദേശങ്ങളും ആരോഗ്യപ്രതിസന്ധിയിലാണ്‌. വെള്ളക്കെട്ടും മാലിന്യങ്ങളും നിറഞ്ഞതോടെ തീരദേശ മേഖലകള്‍ പകര്‍ച്ച വ്യാധിയുടെ നഴ്‌സറികളായി പരിണമിച്ചു കഴിഞ്ഞു.സംസ്ഥാനത്തെ വിവിധ നഗരങ്ങളിലെ മാലിന്യപ്രതിസന്ധി ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്ന്‌ ആരോഗ്യവകുപ്പ്‌ നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു. മഴയ്‌ക്ക്‌ മുന്‍പേ ഇതിനു പരിഹാരം കാണുന്നതില്‍ സര്‍ക്കാരിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നേരിട്ട പാളിച്ചയാണ്‌ ഇന്നത്തെ ദുരിതങ്ങള്‍ക്കടിസ്ഥാനം. സമ്മതിദായകരുടെയും നികുതിദായകരുടേയും ആരോഗ്യത്തിനും മാന്യതയ്‌ക്കും പുല്ലു വിലകല്‍പ്പിക്കാത്ത ഒരു ആരോഗ്യമന്ത്രിയും വകുപ്പും വാഴുന്ന സംസ്ഥാനത്ത്‌,ആതിരേ,മഴക്കാലത്ത്‌ പകര്‍ച്ചപ്പനി പിടിക്കാതിരിക്കുന്നതും,പിടിപെട്ടാല്‍ മരിക്കാതിരിക്കുന്നതും മുജ്ജന്മ സുകൃതം എന്നല്ലാതെ മറ്റ്‌ എന്ത്‌ പറയാന്‍?�

Sunday, June 22, 2014

ഭരത്‌ ഭൂഷണ്‍:ഉള്ളത്‌ പറഞ്ഞാല്‍ ഉറിയും തുള്ളും

സര്‍വ ക്രമക്കേടുകളുടേയും അധികാര ദുര്‍മദത്തിന്റേയും പര്യായമായിട്ടാണ്‌ ചീഫ്‌ സെക്രട്ടറി ഭരത്‌ ഭൂഷനെ ഇപ്പോള്‍ ചാനല്‍ വാര്‍ത്തകളില്‍ അടയാളപ്പെടുത്തുന്നത്‌.ടോം ജോസും രാജു നാരായണസ്വാമിയും സുരേഷ്‌ കുമാറുമൊക്കെ കളങ്കമറ്റ ഔദ്യോഗിക ജീവിതത്തിന്റെ പ്രതീകങ്ങളായാണ്‌ പ്രതിഷ്‌ഠിക്കപ്പെടുന്നത്‌.നേരിന്റെ വക്രീകരണം എന്നതിലുപരി നേരല്ലായ്‌മയുടെ സംസ്ഥാപനമായിട്ടുവേണം ഈ വാര്‍ത്താവതരണ നിലപാടുകളെ വിലയിരുത്തേണ്ടത്‌ .ഈ തര്‍ക്കത്തില്‍ പ്രേക്ഷകരുടെ ജിജ്ഞാസവര്‍ദ്ധിപ്പിക്കാനുതകുന്ന ചേരുവകള്‍ ധാരളമുണ്ട്‌.ആ ധാരാളിത്തത്തില്‍ മാത്രം അഭിരമിക്കുമ്പോള്‍ `` ഈശ്വരന്‍ തെറ്റു ചെയ്‌താലും ഞാനത്‌ റിപ്പോര്‍ട്ട്‌ ചെയ്യു''മെന്ന നീതിബോധത്തിന്റെ കടയ്‌ക്കലാവും കോടാലി വീഴുക.ചാനലുകളുടെ റേറ്റിംഗ്‌ കൂട്ടാന്‍ നടത്തുന്ന മത്സരവും കൗശലങ്ങളും പലപ്പോഴും വാര്‍ത്തയുടെ സത്തയില്‍ നിന്ന്‌ വ്യതിചലിക്കുന്നതും ,ശ്ലീലാശ്ലീലതയുടെ സീമകള്‍ ലംഘിക്കുന്നതുമായ ദൃശ്യപരതയിലേയ്‌ക്ക്‌ വല്ലാതെ വഴുതിപ്പോകുന്നുണ്ട്‌ .സോളാര്‍ ഇടപാടിലെ സാമ്പത്തീക ക്രമക്കേടുകളായിരുന്നില്ല മറിച്ച്‌ ഒരു മാദക മേനിയുടെ രതിഭാവങ്ങളായിരുന്നു പലപ്പോഴും ചാനല്‍ കാമറകള്‍ ഫോക്കസ്‌ ചെയ്‌തത്‌.അതിന്റെ വിപരീത മേന്മയാണ്‌ തട്ടിപ്പും കൂടെക്കിടപ്പും തൊഴിലാക്കിയ സരിത എസ്‌.നായര്‍ക്ക്‌ ലഭിച്ചിട്ടുള്ള `സെലിബ്രിറ്റി സ്റ്റെയ്‌റ്റസ്‌ '.സമാനമായ അനൗചത്യങ്ങളിലേയ്‌ക്കല്ലേ ,ഐഎഎസ്‌ ഓഫീസര്‍മാരുടെ വിവാദത്തിലും,ചാനലുകള്‍ കാമറ തിരിക്കുന്നത്‌?
ചീഫ്‌ സെക്രട്ടറി ഭരത്‌ ഭൂഷണ്‍ ഒരു വശത്തും മറ്റ്‌ ഐഎഎസ്‌ `ശിങ്ക'ങ്ങള്‍ മറുവശത്തുമായി നടത്തുന്ന ചക്കളത്തിപ്പോരാട്ടം ഈ നിലയ്‌ക്ക്‌ തുടര്‍ന്നാല്‍ അത്‌ സോളാര്‍ വാര്‍ത്തകളെ കടത്തി വെട്ടുമെന്നും സരിതോര്‍ജ പ്രവാഹിയായ രാക്കഥകളെ ലജ്ജിപ്പിക്കുന്ന ഒളിസേവാവിലാസങ്ങള്‍ പുറത്തു കൊണ്ടുവരുമെന്നുമാണ്‌, ആതിരേ, അനന്തപുരിയിലെ ഉപശാലാ വര്‍ത്തമാനങ്ങള്‍. ആതിരേ,ഒരു വിവാദമുണ്ടെങ്കില്‍ അത്‌ പൊലിപ്പിക്കുന്നതും ഇല്ലെങ്കില്‍ സൃഷ്ടിക്കുന്നതുമാണ്‌ പാശ്ചാത്യ പാപ്പരാസികളുടെ പത്രപ്രവര്‍ത്തന ശൈലി.അധര്‍മവും അനീതിയും അധികാരത്തിന്റെ അര്‍മാദങ്ങളും പുറത്ത്‌ കൊണ്ടു വരുന്നതില്‍ മലയാള ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ പ്രദര്‍ശിപ്പിക്കുന്ന ജാഗ്രതയും ഔത്സുക്യവും ആദരിച്ചു കൊണ്ട്‌ പറയട്ടെ ചാനലുകളുടെ റേറ്റിംഗ്‌ കൂട്ടാന്‍ നടത്തുന്ന മത്സരവും കൗശലങ്ങളും പലപ്പോഴും വാര്‍ത്തയുടെ സത്തയില്‍ നിന്ന്‌ വ്യതിചലിക്കുന്നതും ,ശ്ലീലാശ്ലീലതയുടെ സീമകള്‍ ലംഘിക്കുന്നതുമായ ദൃശ്യപരതയിലേയ്‌ക്ക്‌ വല്ലാതെ വഴുതിപ്പോകുന്നുണ്ട്‌ .സോളാര്‍ ഇടപാടിലെ സാമ്പത്തീക ക്രമക്കേടുകളായിരുന്നില്ല മറിച്ച്‌ ഒരു മാദക മേനിയുടെ രതിഭാവങ്ങളായിരുന്നു പലപ്പോഴും ചാനല്‍ കാമറകള്‍ ഫോക്കസ്‌ ചെയ്‌തത്‌.അതിന്റെ വിപരീത മേന്മയാണ്‌ തട്ടിപ്പും കൂടെക്കിടപ്പും തൊഴിലാക്കിയ സരിത എസ്‌.നായര്‍ക്ക്‌ ലഭിച്ചിട്ടുള്ള `സെലിബ്രിറ്റി സ്റ്റെയ്‌റ്റസ്‌ '.സമാനമായ അനൗചത്യങ്ങളിലേയ്‌ക്കല്ലേ ,ഐഎഎസ്‌ ഓഫീസര്‍മാരുടെ വിവാദത്തിലും,ചാനലുകള്‍ കാമറ തിരിക്കുന്നത്‌? സര്‍വ ക്രമക്കേടുകളുടേയും അധികാര ദുര്‍മദത്തിന്റേയും പര്യായമായിട്ടാണ്‌ ചീഫ്‌ സെക്രട്ടറി ഭരത്‌ ഭൂഷനെ ഇപ്പോള്‍ ചാനല്‍ വാര്‍ത്തകളില്‍ അടയാളപ്പെടുത്തുന്നത്‌.ടോം ജോസും രാജു നാരായണസ്വാമിയും സുരേഷ്‌ കുമാറുമൊക്കെ കളങ്കമറ്റ ഔദ്യോഗിക ജീവിതത്തിന്റെ പ്രതീകങ്ങളായാണ്‌ പ്രതിഷ്‌ഠിക്കപ്പെടുന്നത്‌.നേരിന്റെ വക്രീകരണം എന്നതിലുപരി നേരല്ലായ്‌മയുടെ സംസ്ഥാപനമായിട്ടുവേണം,ആതിരേ, ഈ വാര്‍ത്താവതരണ നിലപാടുകളെ വിലയിരുത്തേണ്ടത്‌ എന്നാണ്‌ എന്റെ പക്ഷം.ഈ തര്‍ക്കത്തില്‍ പ്രേക്ഷകരുടെ ജിജ്ഞാസവര്‍ദ്ധിപ്പിക്കാനുതകുന്ന ചേരുവകള്‍ ധാരളമുണ്ട്‌.ആ ധാരാളിത്തത്തില്‍ മാത്രം അഭിരമിക്കുമ്പോള്‍ `` ഈശ്വരന്‍ തെറ്റു ചെയ്‌താലും ഞാനത്‌ റിപ്പോര്‍ട്ട്‌ ചെയ്യു''മെന്ന നീതിബോധത്തിന്റെ കടയ്‌ക്കലാവും കോടാലി വീഴുക. `വഴിപിഴച്ച' ചില ഐഎഎസ്‌ ഉദ്യോസ്ഥര്‍ക്ക്‌ നേരെ കര്‍ശന നിലപാടുകളെടുത്തതാണ്‌, ആതിരേ, ചീഫ്‌ സെക്രട്ടറിയായ ഭരത്‌ ഭൂഷനെ ,യഥാര്‍ത്ഥത്തില്‍,അവര്‍ക്ക്‌ ചതുര്‍ത്ഥിയാക്കിയത്‌.ഭരണപരമായി പുലര്‍ത്തേണ്ട നേരുകളില്‍ അനുരഞ്‌ജനത്തിന്‌ ഒരുങ്ങാതിരുന്നതാണ്‌ ഭരത്‌ ഭൂഷന്‌ എതിരെ ഒറ്റക്കെട്ടായി നീങ്ങാന്‍ സംസ്ഥാനത്തെ ഐഎഎസ്‌ ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നതും. ഇതിന്‌ ചുക്കാന്‍ പിടിക്കുന്നത്‌ മൂന്നുപേരാണ്‌- ടോം ജോസ്‌, രാജു നാരായണസ്വാമി, സുരേഷ്‌ കുമാര്‍ ഒരു കോടി രൂപയുടെ സ്വത്ത്‌ സമ്പാദിച്ചെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ടോം ജോസിനോട്‌ ചീഫ്‌ സെക്രട്ടറിയായ ഭരത്‌ ഭൂഷണ്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു.ഇത്‌ സംബന്ധിച്ച്‌ ടോം ജോസ്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഒട്ടേറെ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ ചീഫ്‌ സെക്രട്ടറി അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌. ഐഎഎസ്‌ അസോസിയേഷന്റെ സെക്രട്ടറിയായ ടോം ജോസിനെതിരെ ചീഫ്‌ സെക്രട്ടറി അന്വേഷണം പ്രഖ്യാപിച്ചതാണ്‌ ഇപ്പോള്‍ വാര്‍ത്തകളെ പുഷ്‌ക്കലമാക്കുന്ന `ഐഎഎസ്‌ ചക്കളത്തിപ്പോരാട്ടത്തിന്റെ' തുടക്കം. രാജു നാരായണസ്വാമിയുടെ കാര്യത്തില്‍ മറ്റൊരു വിധത്തിലാണ്‌,ആതിരേ, സംഭവങ്ങളുടെ പരിണതി. ഐഎഎസ്‌ ഉദ്യോഗസ്ഥന്‌ അനുപേക്ഷണീയമായ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌ രാജു നാരായണസ്വാമിക്ക്‌ ഇല്ല!വിശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ള വാസ്‌തവം!!തന്റെ വകുപ്പ്‌ സെക്രട്ടറിയെക്കൊണ്ട്‌ ക്രമവിരുദ്ധമായി കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌ തയ്യാറാക്കി മുഖ്യമന്ത്രിയെക്കൊണ്ട്‌ ഒപ്പിടീക്കുന്നതിനുള്ള ശ്രമമാണ്‌ രാജു നാരായണസ്വാമി നടത്തിയത്‌. ചട്ടവിരുദ്ധമാണ്‍ ഈ നടപടി എന്ന്‌ കണ്ടെത്തിയ ചീഫ്‌ സെക്രട്ടറി അക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതേതുടര്‍ന്ന്‌ രാജു നാരായണസ്വാമിയുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌ മുഖ്യമന്ത്രി ഒപ്പിടാതെ ഒഴിവാക്കി. ഇത്‌ രാജു നാരായണസ്വാമിയെ ഭരത്‌ ഭൂഷന്റെ എതിരാളിയാക്കിമാറ്റി. ഇതേതുടര്‍ന്ന്‌ സംസ്ഥാനത്തെ ഐഎഎസുകാര്‍ക്കൊപ്പം ചേര്‍ന്ന രാജു നാരായണസ്വാമി, മൂന്നാര്‍ ഒഴിപ്പിക്കല്‍കാലത്ത്‌ ചില റിസോര്‍ട്ടുകള്‍ ഒഴിപ്പിക്കാതിരിക്കാന്‍ ഭരത്‌ ഭൂഷന്‍ അനധികൃതമായി ഇടപെട്ടതായി ആരോപിക്കുകയും ചെയ്‌തു. എന്നാല്‍ മൂന്നാര്‍ ഒഴിപ്പിക്കിലിന്റെ ചുമതല പൂര്‍ണമായും സുരേഷ്‌ കുമാറിന്‌ ആയിരുന്നുന്നു. അതിനുവേണ്ടിയുള്ള തീരുമാനങ്ങളും സുരേഷ്‌ കമാറാണ്‌ കൈക്കൊണ്ടത്‌. അന്ന്‌ വനംവുകുപ്പ്‌ സെക്രട്ടറിയായിരുന്ന ഭരത്‌ ഭൂഷന്‌ എതിരെ സുരേഷ്‌ കുമാര്‍പോലും ഉന്നയിക്കാത്ത ആരോപണം രാജു നാരായണ സ്വാമി ഉന്നയിച്ചതിനു പിന്നിലുള്ളത്‌,ആതിരേ, വ്യക്തിവിരോധമാണെന്ന്‌ വ്യക്തം.
മൂന്നാര്‍ ഒഴിപ്പിക്കലില്‍ പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്റെ വിശ്വസ്‌ത കരിമ്പൂച്ചയായിരുന്നൗ സുരേഷ്‌ കുമാര്‍.അന്ന്‌ മാദ്ധ്യമ ശ്രദ്ധമുഴുവന്‍ സുരേഷ്‌കുമാറിലും ഒപ്പമുണ്ടായിരുന്ന രാജു നാരായണ സ്വാമിയിലും ഋഷിരാജ്‌ സിംഗിലുമായിരുന്നു.എന്നാല്‍ അന്ന്‌ മാധ്യമങ്ങള്‍ ഹൈലൈറ്റ്‌ ചെയ്‌തതു പോലെയുള്ള ട്രാക്‌ റെക്കോര്‍ഡ്‌ ഇവര്‍ക്കാര്‍ക്കുമില്ലെന്നാണ്‌, ആതിരേ, വര്‍ത്തമനാകാലം നമ്മെ ബോദ്ധ്യപ്പെടുത്തുന്നത്‌.പ്രൊമേഷനുവേണ്ടി ഒരു ഐഎഎസ്‌ ഉദ്യോഗസ്ഥന്‌ 90 ശതമാനം കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌ ഉണ്ടായിരിക്കണമെന്നാണ്‌ ചട്ടം. മുഖ്യമന്ത്രി, വകുപ്പ്‌ സെക്രട്ടറി, ചീഫ്‌സെക്രട്ടറി എന്നിവരാണ്‌ ഇതില്‍ ഒപ്പിടേണ്ടത്‌. എന്നാല്‍ സുരേഷ്‌ കുമാറിന്‌ അതുണ്ടായിരുന്നില്ല. പക്ഷേ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനു ശേഷം വി എസിനെക്കൊണ്ട്‌ മുന്‍കൂര്‍ തീയതിവച്ച്‌ സുരേഷ്‌ കുമാര്‍ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌ ഒപ്പിട്ടു വാങ്ങുകയായിരുന്നു. ചീഫ്‌ സെക്രട്ടറിയും വകുപ്പ്‌ സെക്രട്ടറിയും ഒപ്പിടേണ്ടിടത്തും മുഖ്യമന്ത്രിയെന്ന നിലയില്‍ വി എസ്‌ തന്നെയാണ്‌ ഒപ്പിട്ടത്‌. ക്രമവിരുദ്ധവും ചട്ടവിരുദ്ധവുമാണ്‌ ഈ നടപടി എന്ന്‌ കണ്ടെത്തിയ ചീഫ്‌ സെക്രട്ടറി അത്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ശ്രദ്ധയില്‍പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ ഫയല്‍ തടഞ്ഞുവയ്‌ക്കപ്പെട്ടു, ഇതിനെതിരായ ഉത്തരവും ചീഫ്‌ സെക്രട്ടറി പുറപ്പെടുവിച്ചു. ഇതാണ്‌ സുരേഷ്‌ കുമാറിനെ ചൊടിപ്പിച്ചത്‌. തന്റെ വിശ്വസ്‌തനെതിരെ നിലപാടു സ്വീകരിച്ചതാണ്‌ ഭരത്‌ ഭൂഷണെതിരെ രംഗത്തിറക്കാന്‍ വി.എസ്സിനെ പ്രേരിപ്പിച്ചത്‌. അനധികൃത സ്വത്ത്‌ സമ്പാദനം, വിദേശയാത്ര തുടങ്ങിയ കാരണങ്ങളുടെ പേരില്‍ ടോമിന്‍ ജെ തച്ചങ്കരിയെ സര്‍വീസില്‍ പ്രവേശിപ്പിക്കാതെ കര്‍ശന നിലപാടെടുത്തതും നിരവധി ആരോപണങ്ങള്‍ക്ക്‌ വിധേയനായ ഡി ഐ ജി ശ്രീജിത്തിന്‌ പ്രമോഷന്‍ തടഞ്ഞുവച്ചതും ഉള്‍പ്പെടെ സ്വീകരിച്ച ശക്തമായ നിലപാടുകള്‍ ചീഫ്‌ സെക്രട്ടറിയെന്ന നിലയില്‍ ഭരത്‌ ഭൂഷണ്‌ ഐഎഎസുകാര്‍ക്കിടയിലെ ശത്രുക്കളുടെ എണ്ണം വര്‍ധിപ്പിച്ചു. ഇതൊക്കെയാണ്‌ സംസ്ഥാനത്തെ ഐഎഎസുകാരെ ഒന്നടങ്കം ചീഫ്‌ സെക്രട്ടറി ഭരത്‌ ഭൂഷനെതിരെ പടനയിക്കാന്‍ ആയുധധാരികളാക്കിയത്‌. ആതിരേ,പതിരില്ലാത്ത ആ പഴമൊഴിയുടെ സാക്ഷാത്‌ക്കാരം:ഉള്ളത്‌ പറഞ്ഞാല്‍ ഉറിയും തുള്ളും..!

Friday, June 20, 2014

റെയില്‍വേ യാത്രാ -ചരക്ക്‌ നിരക്ക്‌ വര്‍ദ്ധന ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം

റെയില്‍വെ ബോര്‍ഡ്‌ നിര്‍ദേശിച്ചതും കഴിഞ്ഞ സര്‍ക്കാര്‍ അംഗീകരിച്ചതുമായ നിരക്ക്‌ തങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നതെയുള്ളൂ എന്നാണ്‌ സദാനന്ദ ഗൗഡയുടെ ഉളുപ്പില്ലാത്ത വിശദീകരണം.കഴിഞ്ഞ സര്‍ക്കാരിന്റെ നയങ്ങളും തീരുമാനങ്ങളും ജനവിരുദ്ധമായതു കൊണ്ടല്ലേ, ആതിരേ, അവരെ അധികാരത്തില്‍ നിന്നിറക്കി വിട്ട്‌ നമോ സംഘത്തെ അവിടെ പ്രതിഷ്‌ഠിച്ചത്‌.അപ്പോള്‍ എന്തിന്‌ കഴിഞ്ഞ സര്‍ക്കാരിന്റെ നയം നമോ സംഘം നടപ്പിലാക്കണം?പുതിയ സര്‍ക്കാരിനെ തെരെഞ്ഞെടുക്കുന്നത്‌ ജനഹിതാനുസൃതമായ പുതിയ നയങ്ങളും തീരുമാനങ്ങളും നടപ്പിലാക്കാനാണ്‌.അതിന്‌ പക്ഷേ നമോ സംഘം തയ്യാറല്ല.ആതിരേ,ഇവര്‍ക്കും ജനങ്ങളല്ല കോര്‍പ്പറേറ്റുകളും മൂലധന ചൂഷകരുമാണ്‌ ഓമനകള്‍.മൂലധന ചോരന്മാര്‍ക്ക്‌ അനുഗുണമാകുന്ന നയങ്ങളാണ്‌ നമോ സംഘത്തിനും പഥ്യം.അതിന്റെ തുടക്കമാണ്‌ റെയില്‍ യാത്ര-ചരക്ക്‌ കൂലി വര്‍ദ്ധന
റെയില്‍വെ ബജറ്റ്‌ അവതരിപ്പിക്കുന്നതിന്‌ മുന്‍പ്‌ യാത്രാ -ചരക്ക്‌ നിരക്കില്‍ വരുത്തിയ വര്‍ദ്ധന കോണ്‍ഗ്രസിനെ തറപറ്റിച്ച്‌ നരേന്ദ്ര മോഡിയേയും കൂട്ടരേയും അധികാരത്തിലേറ്റിയ സമ്മതിദായകരോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന്‌ പറയാന്‍, ആതിരേ, രണ്ടാമതൊന്ന്‌ ആലോചിക്കേണ്ടതെന്തിന്‌? യാത്രാ-ചരക്ക്‌ കൂലിയില്‍ യഥാക്രമം 14.2 ശതമാനത്തിന്റെയും 6.5 ശതമാനത്തിന്റേയും വര്‍ദ്ധനയാണ്‌ വരുത്തിയിരിക്കുന്നത്‌. ജനവിരുദ്ധവും കഴിഞ്ഞ സര്‍ക്കാരിനെ ലജ്ജിപ്പിക്കുന്നതുമായ ഈ തീരുമാനത്തിന്‌ പ്രേരകമായ ഘടകങ്ങളെക്കുറിച്ചുള്ള വിശദീകരണമാകട്ടെ ബിജെപിക്കും എന്‍ഡിഎ സഖ്യത്തിനും വോട്ടുനല്‍കിയവരെല്ലാം കൊഞ്ഞാണന്മാരാണെന്ന്‌ സ്ഥാപിക്കുന്നതുമാണ്‌.പണപ്പെരുപ്പവും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും പിടിച്ചു നിറുത്തുന്നതാകും തങ്ങളുടെ നയമെന്നും അത്‌ രാഷ്ട്ര വികസനത്തിന്റെ പുതിയ പരിപ്രേഷ്യമായിരിക്കുമെന്നും വാഗ്‌ദാനം ചെയ്‌തിട്ട്‌ നടപ്പിലാക്കുന്നതാകട്ടെ കഴിഞ്ഞ സര്‍ക്കാരിനേക്കാള്‍ ജനങ്ങളെ ദ്രോഹിക്കുന്ന നയങ്ങളും ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ നിരക്ക്‌ വര്‍ദ്ധനയല്ലാതെ വേറെ വഴിയിയില്ലെന്നും നിരന്തരമായി ഉണ്ടാകുന്ന അപകടങ്ങളില്‍ നിന്ന്‌ യാത്രക്കാരെ രക്ഷിക്കാനാണ്‌ വര്‍ദ്ധനവെന്നും ബിജെപി പറയുമ്പോള്‍ ഇന്ത്യയെന്താ വെള്ളരിക്കാപ്പട്ടണമാണ്‌ എന്നാണോ, ആതിരേ, നമോ സംഘത്തിന്റെ വിലയിരുത്തല്‍?. റെയില്‍വേ യാത്രക്കാരുടെ സുരക്ഷ അടക്കമുള്ള കാര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനാണ്‌ നിരക്ക്‌ കൂട്ടിയതെന്ന്‌ റെയില്‍വെ മന്ത്രി സദാനന്ദ ഗൗഡ പറയുമ്പോള്‍ മോഡിയില്‍ നിന്ന്‌ വരാനിരിക്കുന്നത്‌ കടുത്ത ജനവിരുദ്ധ നടപടികളാകുമെന്ന്‌ വേണം വായിച്ചെടുക്കേണ്ടത്‌.ഏതെല്ലാം നയങ്ങളില്‍ യുപിഎ സര്‍ക്കാരിനെ മോഡിയും ബിജെപിയും എന്‍ഡിഎ സഖ്യവും നഖശിഖാന്തം എതിര്‍ത്തുവോ ആ ജനവഞ്ചനകള്‍ പുര്‍വാധികം ശക്തിയോടെ കൗശലത്തോടെ നടപ്പിലാക്കുന്നതാണ്‌ മോഡി സര്‍ക്കാരിന്റെ സിംഗിള്‍ പോയിന്റ്‌ അജണ്ടയെന്ന്‌ വ്യക്തമാകുന്നു. 26,000 കോടി രൂപയാണത്രേ യാത്രാക്കൂലി ഇനത്തില്‍ റയില്‍വേയുടെ വാര്‍ഷിക നഷ്ടം .അത്‌ നികത്തണം. അതിവേഗ ട്രെയിനുകള്‍, സ്റ്റേഷന്‍ വികസനം, ആധുനികീകരണം, പുതിയ പാതകള്‍ എന്നിവയ്‌ക്ക്‌ക്ക്‌ പണം കണ്ടെത്തണം. അതിനാണ്‌ നിരക്ക്‌ വര്‍ദ്ധനയെന്ന്‌ വിശദീകരിക്കുമ്പോള്‍, ജനദ്രോഹ കാര്യത്തില്‍ ,ആതിരേ, കോണ്‍ഗ്രസിനെ പിന്നിലാക്കാന്‍ മത്സരിക്കുകയാണ്‌ മോഡി എന്നര്‍ത്ഥം. റെയില്‍വെ ചരക്കുകൂലി കൂട്ടിയതോടെ അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരും.പച്ചക്കറി പലവൃഞ്‌ജനം മുതല്‍ ഡീസല്‍ വില വരെ വര്‍ദ്ധിക്കുമെന്ന്‌ ഉറപ്പായി.സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മന്മോഹനെ പോലെ ജനങ്ങളുടെ മുതുകത്ത്‌ കുതിര കയറാനാണ്‌ മോഡിയുടേയും നീക്കം. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇതാദ്യമായാണ്‌ റയില്‍വെ യാത്രാചരക്കുകൂലി ഇത്രകണ്ട്‌ കൂട്ടുന്നത്‌. ഇത്‌ മൂലം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ 8000 മുതല്‍ 10000 കോടി രൂപയുടെ അധികബാധ്യതയാണ്‌ സാധാരണക്കാര്‍ക്കുണ്ടാകുന്നത്‌.വില പിടിച്ചു നിര്‍ത്താനല്ല മറിച്ച്‌ പച്ചക്കറി,അരി എന്നിവയുടെ വില കുത്തനെ ഉയര്‍ത്താനാകും പുതിയ തീരുമാനം സഹായകമാകുക. ഉരുളക്കിഴങ്ങ്‌,ഉള്ളി എന്നിവയുടെ വില ഇപ്പോള്‍ തന്നെ 100 രൂപയോട്‌ അടുത്തിരിക്കുന്നു.ഉള്ളിയുടെ ഉത്‌പാദനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 15 ശതമാനം കൂടിയിട്ടും 50 ശതമാനം വര്‍ധനയാണ്‌ വിലയില്‍ ഉണ്ടായിരിക്കുന്നത്‌. നിത്യോപയോഗ സാധനങ്ങള്‍ക്ക്‌ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളം പോലുളള ഉപഭോക്തൃ സംസ്ഥാനത്തിനായിരിക്കും, ആതിരേ, പുതിയ നിരക്ക്‌ വര്‍ദ്ധന ഏറ്റവും വലിയ തിരിച്ചടിയാകുക.ചരക്കുകൂലി വര്‍ദ്ധിപ്പിക്കുന്നതോടെ ആഭ്യന്തരവിപണയിലും ഇതിന്റെ പ്രതിഫലനമുണ്ടാകും.നാണ്യപെരുപ്പം കൂടും. 8.28 ശതമാനത്തിലെത്തി നിലനില്‍ക്കുന്ന ഉപോഭോക്ത്യസൂചിക ഇനിയും ഉയരും.ഏത്‌ വിരുന്നുകാരന്‍ വന്നാലുംകറിക്കത്തിക്കിരയകാനാണ്‌ കോഴികളുടെ നിയോഗമെന്ന ചൊല്ല്‌ അന്വര്‍ത്ഥമാക്കുകയാണ്‌ നമോ സംഘം. ടിക്കറ്റ്‌ നിരക്കിലെ വര്‍ദ്ധന മുന്‍കൂറായി ടിക്കറ്റ്‌ എടുത്തവരെയും വെട്ടിലാക്കും. നേരത്തേ വാങ്ങിയ ടിക്കറ്റില്‍ യാത്ര ചെയ്യണമെങ്കില്‍ ഇനി കുടുതല്‍ തുക നല്‍കേണ്ടി വരും. സീസണ്‍ ടിക്കറ്റ്‌ നിരക്കും വര്‍ധിക്കും. റെയില്‍വെ ബോര്‍ഡ്‌ നിര്‍ദേശിച്ചതും കഴിഞ്ഞ സര്‍ക്കാര്‍ അംഗീകരിച്ചതുമായ നിരക്ക്‌ തങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നതെയുള്ളൂ എന്നാണ്‌ സദാനന്ദ ഗൗഡയുടെ ഉളുപ്പില്ലാത്ത വിശദീകരണം.കഴിഞ്ഞ സര്‍ക്കാരിന്റെ നയങ്ങളും തീരുമാനങ്ങളും ജനവിരുദ്ധമായതു കൊണ്ടല്ലേ, ആതിരേ, അവരെ അധികാരത്തില്‍ നിന്നിറക്കി വിട്ട്‌ നമോ സംഘത്തെ അവിടെ പ്രതിഷ്‌ഠിച്ചത്‌.അപ്പോള്‍ എന്തിന്‌ കഴിഞ്ഞ സര്‍ക്കാരിന്റെ നയം നമോ സംഘം നടപ്പിലാക്കണം?പുതിയ സര്‍ക്കാരിനെ തെരെഞ്ഞെടുക്കുന്നത്‌ ജനഹിതാനുസൃതമായ പുതിയ നയങ്ങളും തീരുമാനങ്ങളും നടപ്പിലാക്കാനാണ്‌.അതിന്‌ പക്ഷേ നമോ സംഘം തയ്യാറല്ല.ആതിരേ,ഇവര്‍ക്കും ജനങ്ങളല്ല കോര്‍പ്പറേറ്റുകളും മൂലധന ചൂഷകരുമാണ്‌ ഓമനകള്‍.മൂലധന ചോരന്മാര്‍ക്ക്‌ അനുഗുണമാകുന്ന നയങ്ങളാണ്‌ നമോ സംഘത്തിനും പഥ്യം.അതിന്റെ തുടക്കമാണ്‌ റെയില്‍ യാത്ര-ചരക്ക്‌ കൂലി വര്‍ദ്ധന മോഡിസര്‍ക്കാറിന്റെ ജനവിരുദ്ധ പരിഷ്‌കരണ പരിപാടികളുടെ തുടക്കം മാത്രമാണിത്‌ . റെയില്‍ നിരക്ക്‌ വര്‍ദ്ധനയ്‌ക്ക്‌ പിന്നാലെ ഡീസല്‍ വിലവര്‍ദ്ധനയാണ്‌ വരാനിരിക്കുന്നത്‌.15 പ്രധാന മേഖലകളില്‍ ഇത്തരം ജനദ്രോഹ നയങ്ങള്‍ക്ക്‌ തയ്യാറെടുക്കുകയാണവര്‍ . ഇന്ധന സബ്‌സിഡികള്‍ പൂര്‍ണ്ണമായും എടുത്തുകളയുക, ഭക്ഷ്യ സുരക്ഷാ ബില്‍ ഉടച്ചുവാര്‍ക്കുകഎന്നിവയെല്ലാം അതില്‍ പെടും.പ്രതിരോധം,റെയില്‍വെ,ഇന്‍ഷുറന്‍സ്‌ മേഖല എന്നിവയിലെല്ലാം നൂറു ശത്മാനം വിദേശ നിക്ഷേപം ആകര്‍ഷിക്കുകയാണ്‌ ലക്ഷ്യം. തന്നെ അധികാരത്തിലേറ്റിയവര്‍ക്ക്‌ എട്ടിന്റെ പണി കൊടുക്കുന്നതാണ്‌, ആതിരേ, മോഡിയുടെ `ശ്രേഷ്‌ഠഭാരത' ദര്‍ശനം

Wednesday, June 18, 2014

അഞ്ച്‌ വര്‍ഷം വയലാര്‍ രവി ചൊറികുത്തുകയായിരുന്നോ?

ഒരു രാഷ്ട്രവും അവിടുത്തെ ഭരണകൂടവും പൗരന്മാരുടെ കാര്യത്തില്‍ പുലര്‍ത്തേണ്ട നിഷ്‌ഠാബദ്ധമായ ഭരണക്രമങ്ങളാണ്‌ ഇറ്റലി പഠിപ്പിക്കുന്നത്‌.പക്ഷേ അതൊന്നും വയലാര്‍ജിക്ക്‌ വിഷയമല്ല.മന്ത്രിമാര്‍ക്കും നേതാക്കന്മാര്‍ക്കും വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനും അവിടുത്തെ സുഖവാസമനുഭവിക്കാനും പിന്നെ പിരിവിനും വേണ്ടിയുള്ള സംവിധാനമായിട്ടാണ്‌ പ്രവാസികളെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കരുതുന്നുള്ളു എന്നതിന്‌ എണ്ണമറ്റ ഭൂതകാലാനുഭവങ്ങള്‍ സാക്ഷി.ഇറാഖിലുള്ള മലയാളികളെന്നല്ല ഇന്ത്യാകാരെ കുറിച്ച്‌ പോലും എംബസിക്കോ കേന്ദ്രസര്‍ക്കാരിനോ കൃത്യമായ അറിവില്ലെന്ന്‌ പറഞ്ഞൊഴിഞ്ഞ മന്ത്രി കെ.സി.ജോസഫിന്റെ തൊലിക്കട്ടി അപാരം തന്നെ.ഉമ്മന്‍ ചാണ്ടിക്കൊപ്പവും അല്ലാതേയും വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച്‌ സുഖിച്ച്‌ ജീവിച്ച്‌ പണം പിരിച്ച്‌ മടങ്ങിവന്നതെല്ലാം ഉപയോഗിച്ചു കഴിഞ്ഞ കോണ്ടം പോലെയാണ്‌ അയാള്‍ മറക്കുന്നത്‌.ഇറാഖില്‍ എത്രമലയാളികളുണ്ട്‌ എന്നതിന്റെ കണക്ക്‌ ബുക്കിലുണ്ടെന്നാണ്‌ നോര്‍ക്ക സിഇഒ പി. സുദീപ്‌ ഇന്നലെ ഒരു ചാനല്‍ ചര്‍ച്ചയില്‍ അറിയിച്ചത്‌.ഇറാഖിലെ നിര്‍മാണ തൊഴിലാളികളെയും നഴ്‌സുമാരേയുമല്ല, മറിച്ച്‌ നെറികേടിന്റെ ഈ ഖദര്‍/കോട്ട്‌ ധാരികളേയാണ്‌ ഐഎസ്‌ഐഎസ്‌ വിമതര്‍ യഥാര്‍ത്ഥത്തില്‍ ബന്ധികളാക്കേണ്ടത്‌.
``ഇന്നലെ വെടിയൊച്ച കേട്ടില്ല, ജനാലകളും കതകുമടച്ച്‌ മുറിക്കുള്ളില്‍ തന്നെയാണ്‌. കഴിഞ്ഞദിവസങ്ങളില്‍ ആശുപത്രിയുടെ താഴെ വെടിയൊച്ചയും പൊട്ടിത്തെറികളും കേട്ടു. തോക്കുധാരികള്‍ എത്തി ഉപദ്രവിക്കില്ലെന്ന്‌ പറഞ്ഞു. അതിന്റെ ആശ്വാസത്തിലാണ്‌ ഞങ്ങള്‍ '' ആതിരേ,വിമതര്‍ കൈയടക്കിയ ഇറാഖിലെ തിക്രീത്‌ ട്രീറ്റി ആശുപത്രിയില്‍ കുടുങ്ങിയ കോട്ടയം പൂവത്തിളപ്പ്‌ പുറങ്ങനാല്‍ മെറീന കേരളത്തിലെ ഒരു മാധ്യമത്തോട്‌ ഫോണില്‍ അറിയിച്ചതാണിത്‌. ട്രീറ്റി ആശുപത്രിയില്‍ കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍, ഇടുക്കി ജില്ലകളില്‍നിന്നുള്ള 46 നഴ്‌സുമാരാണ്‌ കുടുങ്ങിയിരിക്കുന്നതെന്ന്‌ മെറീന പറഞ്ഞു. ``്‌ ട്രീറ്റി ആശുപത്രിയിലെ ഐ.പി നിര്‍ത്തലാക്കി. ഒ.പിയില്‍ ചുരുക്കം ചിലര്‍ വരും. വെള്ളവും ഭക്ഷണം കൃത്യമായി ജീവനക്കാര്‍ക്ക്‌ ലഭിക്കുന്നുണ്ട്‌. ജനാലകള്‍ക്കരികില്‍ നില്‍ക്കരുതെന്ന്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. സമീപത്ത്‌ മലയാളികളുണ്ടോയെന്ന്‌ അറിയില്ല. എങ്ങനെയെങ്കിലും നാട്ടിലത്തൊനുള്ള തത്രപ്പാടിലാണ്‌ എല്ലാവരും'' മെറീന പറഞ്ഞു പലരും ഇറാഖിലത്തിയിട്ട്‌ മാസങ്ങളെ ആയിട്ടുള്ളൂ. വായ്‌പയെടുത്തും മറ്റുമാണ്‌ എത്തിയതെന്നതിനാല്‍ കടബാധ്യതയുടെ ആധികളും വെടിയൊച്ചകള്‍ക്കൊപ്പം ഇവരുടെ മനസ്സില്‍ മുഴങ്ങുന്നുണ്ട്‌. പലര്‍ക്കും ശമ്പളം കുടിശ്ശികയുമാണ്‌ ഇതിനിടെയാണ്‌ , ആതിരേ,ആഭ്യന്തരകലാപം നടക്കുന്ന ഇറാക്കില്‍ നിന്നും ജീവന്‍ അപകടത്തിലാണെന്ന്‌ കാണിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക്‌ മലയാളികള്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ നഴ്‌സുമാരുടെ എസ്‌ഒഎസ്‌ സന്ദേശം ലഭിച്ചത്‌. തികൃത്തിലെ ആശുപത്രിയില്‍ കുടുങ്ങിയിരിക്കുന്ന മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടുന്ന സംഘമാണ്‌ സന്ദേശം അയച്ചിരിക്കുന്നത്‌. നാട്ടിലേക്ക്‌ മടങ്ങാന്‍ സുരക്ഷ ഉറപ്പാക്കണമെന്നാണ്‌ അപേക്ഷ. ഐഎസ്‌ഐഎസ്‌ വിമതര്‍ റോന്തുചുറ്റുന്ന നഗരത്തിന്‌ പുറത്ത്‌ ആശുപത്രിയില്‍ ഭയ ചകിതരായി കഴിയുകയാണ്‌മലയാളി നഴ്‌സുമാര്‍. ആശുപത്രിയിക്കുള്ളിലായിട്ട്‌ ദിവസങ്ങളായി. എങ്ങും ഭയാനകമായ അന്തരീക്ഷമാണ്‌. ഷെല്‍ വര്‍ഷം തുടരുന്നതിനാല്‍ ഇന്റര്‍നെറ്റ്‌ ഉള്‍പ്പെടെയുള്ള കണക്ഷനുകള്‍ തടസ്സപ്പെടുകയാണ്‌. എപ്പോഴാണ്‌ ടെലിഫോണ്‍, മൊബെയില്‍ ബന്ധങ്ങള്‍ നഷ്ടമാകുമെന്ന്‌ അറിയില്ല.അതു കൊണ്ട്‌ സുരക്ഷിതമായി വീട്ടിലെത്തിക്കണമെന്നാണ്‌ നരേന്ദ്രമോഡിയോടുള്ള അപേക്ഷ. അതേസമയം നഴ്‌സ്‌മാര്‍ സുരക്ഷിതരാണെന്നാണ്‌ നയതന്ത്ര പ്രതിനിധികള്‍ പറയുന്നത്‌. ആശങ്കാകുലരായ നഴ്‌സ്‌മാര്‍ തങ്ങളുടെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരുമായും ബന്ധപ്പെടുന്നുണ്ടെങ്കിലും വിമാനത്താവളത്തിലേക്കുള്ള വഴി ആയുധധാരികള്‍ കയ്യടക്കിയരിക്കുന്നതിനാല്‍ ആശുപത്രിക്ക്‌ പുറത്തേക്ക്‌ ഇറങ്ങാന്‍ കഴിയുന്നില്ലെന്നും ഇവര്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ആശുപത്രികളില്‍ സേവനം അനുഷ്‌ഠിക്കുന്നവരും എണ്ണക്കിണറുകളില്‍ ജോലി ചെയ്യുന്നവരും ഉള്‍പ്പെടെ 18,000 ഇന്ത്യാക്കാര്‍ ഇറാഖിലുണ്ടെന്നാണ്‌ കണക്കാക്കുന്നത്‌. ഇറാഖില്‍ സദ്ദാം ഹുസൈന്‍ യുഗത്തിന്‌ അന്ത്യം കുറിച്ച യുഎസ്‌-ബ്രിട്ടീഷ്‌ അധിനിവേശത്തിന്റെ ചോരക്കറ മായുംമുമ്പെ, രാജ്യം മറ്റൊരു യുദ്ധത്തിലേക്ക്‌ നീങ്ങുകയാണ്‌, ആതിരേ! രാജ്യത്തിന്റെ വടക്കന്‍ മേഖലകള്‍ പിടിച്ചടക്കിയ സുന്നി സായുധവിഭാഗമായ ഐഎസ്‌ഐഎസിന്റെ (ഇസ്ലാമിക്‌ സ്റ്റേറ്റ്‌ ഓഫ്‌ ഇറാഖ്‌ ആന്‍ഡ്‌ സിറിയ) പടയോട്ടം തലസ്ഥാനമായ ബഗ്‌ദാദിനടുത്തത്തിയിരിക്കുന്നു. ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകളനുസരിച്ച്‌, തലസ്ഥാനത്തുനിന്ന്‌ 60 കിലോമീറ്റര്‍ മാത്രം അകലെയുള്ള ബാഖുബ എന്ന തന്ത്രപ്രധാന നഗരത്തിലാണവര്‍. ഏതുനിമിഷവും വിമത സൈന്യം ചരിത്രനഗരത്തില്‍ പ്രവേശിക്കാം. കഴിഞ്ഞയാഴ്‌ച മൂസിലും തികൃതും പിടിച്ചടക്കിയ വിമതരുടെ സൈനികനീക്കം ബഗ്‌ദാദിലും ആവര്‍ത്തിച്ചാല്‍, ഇറാഖ്‌ മറ്റൊരു ചരിത്ര സന്ധിയിലേക്കായിരിക്കും പ്രവേശിക്കുക.
ഇതിനിടെയാണ്‌ ഇറാഖിലെ മൂസിലില്‍ ഉത്തരേന്ത്യയില്‍ നിന്നുള്ള നിര്‍മാണ തൊഴിലാളികളായ 40പേരെ തട്ടിക്കൊണ്ടുപോയത്‌.ഇതോടെ ഇറാഖില്‍ കഴിയുന്ന മലയാളികള്‍ അടക്കമുള്ള ഇന്ത്യാക്കാരുടേയും നാട്ടിലുള്ള അവരുടെ ബന്ധുക്കളുടേയും ആശങ്ക ഇരട്ടിച്ചിരിക്കുകയാണ്‌.മുട്ടിപ്പായ പ്രാര്‍ത്ഥനകളില്‍ മുഴുകാനല്ലാത്തെ അപായമേഖലയിലുള്ളവര്‍ക്കും നാട്ടിലെ ബന്ധുക്കള്‍ക്കും മറ്റൊന്നും സാദ്ധ്യമല്ല.ആതിരേ, അവരുടെ പ്രാത്ഥന കേള്‍ക്കട്ടെ എന്നും അവരെ രക്ഷിക്കട്ടെ എന്ന്‌ നമുക്കും ആശംസിക്കാം ആശിക്കാം. എന്നാല്‍ അപായമേഖലകളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന്‍ സര്‍ക്കാരുകള്‍ എന്തു ചെയ്‌തു?എന്തു ചെയ്യുന്നു എന്നന്വേഷിക്കുമ്പോഴാണ്‌ ഭരണവര്‍ഗത്തിന്റെ ചതിമുഖദര്‍ശനം സാദ്ധ്യമാകുന്നത്‌. ആതിരേ,മലായാളികളടക്കം വിദേശത്തുള്ള ഇന്ത്യക്കാരുടെ ജീവല്‍പ്രശ്‌നങ്ങളില്‍ ഇടപെട്ട്‌ ആശങ്കയുടെയും ആപത്തിന്റേയും കാലത്ത്‌ രക്ഷയുടെ സുരക്ഷയുടേയും സാന്ത്വനത്തിന്റേയും സാന്നിദ്ധ്യവും ഇടപെടലും ആകാനാണ്‌ കേന്ദ്രത്തില്‍ പ്രവാസി വകുപ്പും സംസ്ഥാനത്ത്‌ `നോര്‍ക്ക'യും രൂപീകരിച്ചത്‌ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവായ വയലാര്‍ രവിക്കായിരുന്നു കഴിഞ്ഞ അഞ്ചു വര്‍ഷം പ്രവാസി വകുപ്പിന്റെ ചുമതല.രവിയും വകുപ്പും പ്രവാസികളുടെ ക്ഷേമത്തിന്‌ വേണ്ടി എന്തൊക്കെ ചെയ്‌തു ല്‍ പുളിച്ച അശ്ലീലപദങ്ങളാകും പ്രവാസികളില്‍ നിന്ന്‌ കേള്‍ക്കുക. എത്ര ഇന്ത്യാക്കാര്‍ ഏതെല്ലാം വിദേശ രാജ്യങ്ങളില്‍ ജോലിചെയുന്നു എന്നതിന്റെ കൃത്യമായ കണക്ക്‌ പോലും പ്രവാസി വകുപ്പിന്റെ കൈയ്യിലോ,മലയാളികളുടെ കണക്ക്‌ നോര്‍ക്കയുടെ കൈയിലോ ഇല്ല.മലയാളികളായ മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന ഇറ്റാലിയന്‍ മറൈനുകളുടെ കാരുത്തില്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന ജാഗ്രതയും അവരെ ശിക്ഷയില്‍ നിന്ന്‌ രക്ഷിക്കാനുള്ള സംഘടിത ശ്രമവും ഓര്‍ത്തു നോക്കുക.ആതിരേ,ഒരു രാഷ്ട്രവും അവിടുത്തെ ഭരണകൂടവും പൗരന്മാരുടെ കാര്യത്തില്‍ പുലര്‍ത്തേണ്ട നിഷ്‌ഠാബദ്ധമായ ഭരണക്രമങ്ങളാണ്‌ ഇറ്റലി പഠിപ്പിക്കുന്നത്‌.പക്ഷേ അതൊന്നും വയലാര്‍ജിക്ക്‌ വിഷയമല്ല. മന്ത്രിമാര്‍ക്കും നേതാക്കന്മാര്‍ക്കും വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനും അവിടുത്തെ സുഖവാസമനുഭവിക്കാനും പിന്നെ പിരിവിനും വേണ്ടിയുള്ള സംവിധാനമായിട്ടാണ്‌ പ്രവാസികളെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കരുതുന്നുള്ളു എന്നതിന്‌ എണ്ണമറ്റ ഭൂതകാലാനുഭവങ്ങള്‍ സാക്ഷി.ഇറാഖിലുള്ള മലയാളികളെന്നല്ല ഇന്ത്യാകാരെ കുറിച്ച്‌ പോലും എംബസിക്കോ കേന്ദ്രസര്‍ക്കാരിനോ കൃത്യമായ അറിവില്ലെന്ന്‌ പറഞ്ഞൊഴിഞ്ഞ മന്ത്രി കെ.സി.ജോസഫിന്റെ തൊലിക്കട്ടി അപാരം തന്നെ.ഉമ്മന്‍ ചാണ്ടിക്കൊപ്പവും അല്ലാതേയും വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച്‌ സുഖിച്ച്‌ ജീവിച്ച്‌ പണം പിരിച്ച്‌ മടങ്ങിവന്നതെല്ലാം ഉപയോഗിച്ചു കഴിഞ്ഞ കോണ്ടം പോലെയാണ്‌ അയാള്‍ മറക്കുന്നത്‌.ഇറാഖില്‍ എത്രമലയാളികളുണ്ട്‌ എന്നതിന്റെ കണക്ക്‌ ബുക്കിലുണ്ടെന്നാണ്‌ നോര്‍ക്ക സിഇഒ പി. സുദീപ്‌ ഇന്നലെ ഒരു ചാനല്‍ ചര്‍ച്ചയില്‍ അറിയിച്ചത്‌.ഇറാഖിലെ നിര്‍മാണ തൊഴിലാളികളെയും നഴ്‌സുമാരേയുമല്ല, മറിച്ച്‌ നെറികേടിന്റെ ഈ ഖദര്‍/കോട്ട്‌ ധാരികളേയാണ്‌ ഐഎസ്‌ഐഎസ്‌ വിമതര്‍ യഥാര്‍ത്ഥത്തില്‍ ബന്ധികളാക്കേണ്ടത്‌. ആതിരേ,പ്രവാസിയുടെ വിയര്‍പ്പിന്റെ വിലയാണ്‌ രാജ്യത്തിന്റേയും സംസ്ഥാനത്തിന്റേയും സാമ്പത്തീക സ്ഥിതിയുടെ നട്ടെല്ല്‌.എന്നിട്ടും അവരുടെ സുരക്ഷാ കാര്യത്തിലുള്ള നമ്മുടെ മന്ത്രിമാരുടേയും നേതാക്കളുടേയും ഉദ്യോഗസ്ഥപ്രമുഖരുടേയും ശുഷ്‌കാന്തി എത്ര നീചവും നിന്ദ്യവുമാണ്‌! .ആനുഷംഗീകമായി പറയട്ടെ വിമാനക്കമ്പനികള്‍ക്ക്‌ കൊള്ളലാഭമുണ്ടാക്കുന്ന അടിക്കടിയുള്ള യാത്രാനിരക്ക്‌ വര്‍ദ്ധന കുറയ്‌ക്കാന്‍ ഇടപെടണമെന്ന പ്രവാസി സമൂഹത്തിന്റെ ആവശ്യം അറിഞ്ഞതായി പോലും ഒരിക്കലും വയലാര്‍ രവി ഭാവിച്ചിട്ടില്ല.
ഇറാഖിലെ അപായമേഖലയില്‍ പെട്ടിരിക്കുന്നവരെ സുരക്ഷിതരായി നാട്ടിലെത്തിക്കേണ്ട ചുമതല ദൈവത്തിനാണെങ്കില്‍ പ്രവാസി മന്ത്രാലയവും നോര്‍ക്കെ ആസ്ഥാനവും ഇടിച്ചു നിരത്തി അവിടെ ചുറുതണം നടുന്നതാണ്‌, ആതിരേ, അഭികാമ്യം..!

Tuesday, June 17, 2014

മോഡി മന്മോഹന്‌ പഠിക്കുമ്പോള്‍

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തില്‍ പൊറുതി മുട്ടുന്ന പൗരസഞ്ചയത്തിന്മേല്‍ ഡീസല്‍ സബ്‌സിഡി എടുത്തുകളയുന്നതിന്റെ പ്രഹരവും റെയില്‍വെ നിരക്ക്‌ കൂട്ടുന്നതിന്റെ ആഘാതവും അടിച്ചേല്‍പ്പിക്കാനുള്ള മാന്‍ഡേറ്റ്‌ അല്ല മോഡിക്കും ബിജെപിക്കും എന്‍ഡിഎ സഖ്യത്തിനും ഇന്ത്യയിലെ സമ്മതിദായകര്‍ തുറന്ന മനസോടെ നല്‍കിയത്‌.ജീവനും സ്വത്തിനും മാന്യതയ്‌ക്കും ഭംഗവരുത്താത്ത,മാന്യമായി മനുഷ്യനെ പോലെ ജീവിക്കാനുള്ള സാമ്പത്തീക പരിസരങ്ങളൊരുക്കുന്ന ഒരു ഭരണകര്‍ത്താവിനെയാണ്‌ അവരാഗ്രഹിച്ചത്‌.ചെകുത്താനും കടലിനും നടുവില്‍ നില്‍ക്കേണ്ടി വന്നപ്പോള്‍ കടലിലേയ്‌ക്ക്‌ എടുത്തു ചാടിയവരാണവര്‍.ഒന്ന്‌ നിവര്‍ന്ന്‌ ശ്വാസമെടുക്കും മുന്‍പ്‌ മുക്കി കൊല്ലാനാണ്‌ ശ്രമമെങ്കില്‍ പാര്‍ലമെന്റിലെ ഭൂരിപക്ഷം കൊണ്ടോ,ഗുജറാത്തില്‍ നടപ്പിലക്കിയ വംശീയ ശുദ്ധീകരണത്തിന്റെ ത്രിശൂലം കൊണ്ടോ അടക്കി നിര്‍ത്താനാവുന്നതായിരിക്കില്ല ജനകീയ പ്രക്ഷോഭത്തിന്റെ സ്‌ഫോടനാത്മകത.അദ്വാനിയേയും മുരളിമനോഹര്‍ ജോഷിയേയുമെല്ലാം ഒതുക്കിയ തന്ത്രജ്ഞത പോരാതെ വരും പൊട്ടിത്തെറിക്കുന്ന ജനരോഷത്തെ അടക്കാന്‍. ഈ സാമ്പത്തിക പരിഷ്‌ക്കാരം വന്‍ തോതിലുള്ള വിലവര്‍ധനവിന്‌ ഇടയാക്കും;അതിന്റെ പ്രതികരണങ്ങളും പ്രത്യാഘാതങ്ങളും ഡീസലിനേക്കാള്‍ ഇന്‍ഫ്‌ളേയ്‌മബിളുമായിരിക്കും
ആതിരേ,`` കാതുകുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരും '' എന്നത്‌ ആശ്വാസത്തിന്റേയും ആശ്വസിപ്പിക്കലിന്റേയും അര്‍ഥരഹിത ഉദീരണമാണെങ്കില്‍,വര്‍ത്തമനകാല ഇന്ത്യന്‍ സാഹചര്യത്തില്‍ അത്‌ ഭീഷണിയുടെ മുന്നറിയിപ്പാകുന്നു.കോര്‍പ്പറേറ്റുകള്‍ക്കും ആഗോള മൂലധന ചൂഷകര്‍ക്കും വേണ്ടി ഇന്ത്യന്‍ പൗരന്റെ മാന്യമായി ജീവിക്കാനുള്ള അവകാശങ്ങളും അവസരങ്ങളുമാണ്‌ മന്മോഹന്‍ സിംഗ്‌ അടിയറവച്ചതെങ്കില്‍ അതിലും ബീഭത്സമായ സാമ്പത്തീക പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്ന്‌ സാധാരണക്കാരായ ഇന്ത്യാക്കാരെ ശ്വാസം മുട്ടിച്ചു കൊല്ലാനാണ്‌ നരേന്ദ്ര മോഡിയും എന്‍ഡിഎ സര്‍ക്കാരും പരിസരമൊരുക്കുന്നത്‌. തെരഞ്ഞെടുപ്പിന്‌ മുന്‍പും തെരഞ്ഞെടുപ്പ്‌ പ്രചാരണ കാലത്തും `മാം-ബേട്ടാ' ഭരണത്തിനെതിരെ ചൊരിഞ്ഞ അധിക്ഷേപങ്ങളെ ലജ്ജിപ്പിക്കുന്ന തരത്തില്‍,അവര്‍ നടപ്പാക്കിയതിലും പതിന്മടങ്ങ്‌ ഭീതിതമായി അവകാശ നിഷേധങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ്‌,ആതിരേ,മോഡി ഒരുങ്ങുന്നത്‌.രാജ്യം കടുത്ത സാമ്പത്തീക പ്രതിസന്ധിയിലാണെന്ന നിലവിളിയോടെ അതിനെ അതിജീവിക്കാന്‍ കോര്‍പ്പറേറ്റുകള്‍ ഡിക്ടേറ്റ്‌ ചെയ്യുന്ന സാമ്പത്തീക വഞ്ചനകള്‍,പരിഷ്‌ക്കാരങ്ങളെന്ന വ്യാജേനെ നടപ്പിലക്കാനുള്ള നീക്കം,ആനപ്പുറത്തിരിക്കുന്നവന്റെ ആസുരാഹങ്കാരമാണെന്ന കാര്യത്തില്‍ ആര്‍ക്കാണ്‌ സന്ദേഹം? പാര്‍ലമെന്റിന്റെ പടിയില്‍ ശിരസ്‌ മുട്ടിച്ചു കാണിച്ച (കപട) വിനയത്തിനുള്ളിലെ ഭരണീയ ഭീകരതകള്‍ ഒന്നൊന്നായി പുറത്ത്‌ വരികയാണ്‌.ഭരണം സുതാര്യമാക്കാനും അഴിമതിയുടെ ആരോപണം പോലും ഉണ്ടാകാതിരിക്കാനും സഹമന്ത്രിമാര്‍ക്ക്‌ കര്‍ശന നിര്‍ദേശം നല്‍കിയ പ്രധാനമന്ത്രിയാണ്‌, തന്നെ തെരെഞ്ഞെടുത്ത ജനങ്ങളോടുള്ള പ്രതിബദ്ധത ഇപ്പോള്‍ ചീന്തിയെറിയുന്നത്‌.അമിതാധികാരം അതിരില്ലാത്ത കൊള്ളരുതായമകള്‍ക്കും ജനവഞ്ചനയ്‌ക്കും പരിസരമൊരുക്കുമെന്ന നിരീക്ഷണത്തെ സാര്‍ത്ഥകമാക്കുകയാണ്‌ മോഡിയിപ്പോള്‍.രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ സ്വീകരിക്കുന്ന നടപടികള്‍ സാധാരണ ജനങ്ങള്‍ക്ക്‌ ദോഷകരമാണെങ്കില്‍ പോലും തനിക്ക്‌ പ്രശ്‌നമില്ലെന്ന്‌ പറയുന്ന ചങ്കൂറ്റം വരാനിരിക്കുന്ന ഭീകരനാളുകളുടെ മുന്നറിയിപ്പാണെന്ന്‌, ആതിരേ വായിച്ചെടുക്കുക. ഡീസല്‍ സബ്‌സിഡി എടുത്തുകളയുവാനും റെയില്‍വേ നിരക്ക്‌ കുത്തനെ ഉയര്‍ത്തുവാനുമാണ്‌ ഇപ്പോള്‍ സജീവമായ ആലോചന നടക്കുന്നത്‌.ഇന്ധന വിലവര്‍ദ്ധനവിലൂടെ,നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനേ കൂട്ടിയ ഭരണതെമ്മാടിത്തത്തിനോടുള്ള ഉള്ളുലഞ്ഞ പ്രതിഷേധമാണ്‌ മോഡിയെ പ്രധാനമന്ത്രി പദത്തിലെത്തിച്ചതെന്ന സാമാന്യ യുക്തിയെ തമസ്‌കരിച്ചു കൊണ്ടുള്ള ഏതൊരു നീക്കവും ആത്മഹത്യാപരമായിരിക്കുമെന്ന്‌ പ്രത്യേകിച്ച്‌ പറയേണ്ടതില്ല.വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയ ജനതയുടെ നീരസവും നിരാസവും ഏറ്റവും അടുത്തു നിന്ന്‌ കണ്ട നേതാവണ്‌ മോഡി.രാജ്യത്തിന്റെ സാമ്പത്തീക നില ഭദ്രമാക്കാനെന്ന പേരില്‍ യുപിഎ സര്‍ക്കാര്‍ നടപ്പിലാക്കിയ നയങ്ങള്‍ എത്രയധികം ജനദ്രോഹകരവും എത്രമാത്രം വഞ്ചനാപരവുമായിരുന്നെന്ന്‌ മോഡിയേ ഉപദേശിക്കേണ്ട കാര്യമില്ലെന്ന്‌ കരുതുന്നവരാണ്‌ വിഢികളാക്കപ്പെടുന്നത്‌.നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തില്‍ പൊറുതി മുട്ടുന്ന പൗരസഞ്ചയത്തിന്മേല്‍ ഡീസല്‍ സബ്‌സിഡി എടുത്തുകളയുന്നതിന്റെ പ്രഹരവും റെയില്‍വെ നിരക്ക്‌ കൂട്ടുന്നതിന്റെ ആഘാതവും അടിച്ചേല്‍പ്പിക്കാനുള്ള മാന്‍ഡേറ്റ്‌ അല്ല, ആതിരേ, മോഡിക്കും ബിജെപിക്കും എന്‍ഡിഎ സഖ്യത്തിനും ഇന്ത്യയിലെ സമ്മതിദായകര്‍ തുറന്ന മനസോടെ നല്‍കിയത്‌.ജീവനും സ്വത്തിനും മാന്യതയ്‌ക്കും ഭംഗവരുത്താത്ത,മാന്യമായി മനുഷ്യനെ പോലെ ജീവിക്കാനുള്ള സാമ്പത്തീക പരിസരങ്ങളൊരുക്കുന്ന ഒരു ഭരണകര്‍ത്താവിനെയാണ്‌ അവരാഗ്രഹിച്ചത്‌.ചെകുത്താനും കടലിനും നടുവില്‍ നില്‍ക്കേണ്ടി വന്നപ്പോള്‍ കടലിലേയ്‌ക്ക്‌ എടുത്തു ചാടിയവരാണവര്‍.ഒന്ന്‌ നിവര്‍ന്ന്‌ ശ്വാസമെടുക്കും മുന്‍പ്‌ മുക്കി കൊല്ലാനാണ്‌ ശ്രമമെങ്കില്‍ പാര്‍ലമെന്റിലെ ഭൂരിപക്ഷം കൊണ്ടോ,ഗുജറാത്തില്‍ നടപ്പിലക്കിയ വംശീയ ശുദ്ധീകരണത്തിന്റെ ത്രിശൂലം കൊണ്ടോ അടക്കി നിര്‍ത്താനാവുന്നതായിരിക്കില്ല ജനകീയ പ്രക്ഷോഭത്തിന്റെ സ്‌ഫോടനാത്മകത. പെട്രോള്‍ വില നിര്‍ണയത്തിനുള്ള അവകാശം എണ്ണ കമ്പനികള്‍ക്ക്‌ തീറെഴുതിയ മുന്‍ യുപിഎ സര്‍ക്കാറിനെ പോലെ ഡീസലിന്റെ വില നിര്‍ണയാധികാരവും എണ്ണക്കമ്പനികളില്‍ നിക്ഷിപ്‌തമാക്കാനുള്ള നീക്കം തീക്കൊള്ളി കൊണ്ട്‌ തലചൊറിയുന്നതിന്‌ തുല്യമായിരിക്കും.അദ്വാനിയേയും മുരളിമനോഹര്‍ ജോഷിയേയുമെല്ലാം ഒതുക്കിയ തന്ത്രജ്ഞത പോരാതെ വരും പൊട്ടിത്തെറിക്കുന്ന ജനരോഷത്തെ അടക്കാന്‍. ഈ സാമ്പത്തിക പരിഷ്‌ക്കാരം വന്‍ തോതിലുള്ള വിലവര്‍ധനവിന്‌ ഇടയാക്കും;അതിന്റെ പ്രതികരണങ്ങളും പ്രത്യാഘാതങ്ങളും ഡീസലിനേക്കാള്‍ ഇന്‍ഫ്‌ളേയ്‌മബിളുമായിരിക്കും നിലവില്‍ ഡീസലിന്‌ നല്‍കിവരുന്ന സബ്‌സിഡി പൂര്‍ണ്ണമായും എടുത്തുകളഞ്ഞ്‌ സര്‍ക്കാറിന്റെ ബാധ്യത കുറയ്‌ക്കുന്നതല്ല,ആതിരേ, നല്ല ഭരണ സമ്പ്രദായം.സര്‍ക്കാരിന്‌ ലഭിക്കാനുള്ള ശതകോടി നികുതികള്‍ പിരിച്ചെടുത്തും വിദേശ ബാങ്കുകളിലുള്ള കള്ളപ്പണം പിടിച്ചെടുത്തും ജനങ്ങളെ ദ്രോഹിക്കാതെ സാമ്പത്തീക നില ഭദ്രമാക്കാമെന്നിരിക്കേ എന്തിനാണ്‌ സാധാരണ സമ്മതിദായകരുടേയും നികുതിദായകരുടേയും മുതുകില്‍ കാളകയറുന്നത്‌?.അധികാരത്തിലെത്തിയാലുടന്‍ കള്ളപ്പണം പുറത്തു കൊണ്ടുവരുമെന്നല്ലേ തെരെഞ്ഞെടുപ്പ്‌ പ്രചാരണ കാലത്തെ വാഗ്‌ദാനം?ഗുജറാത്തിന്റെ വികസനമോഡലാണ്‌ രാജ്യത്തിന്‌ മാതൃക എന്നല്ലേ അവകാശപ്പെട്ടിരുന്നത്‌?എന്നിട്ടിപ്പോള്‍ മന്മോഹനെ ലജ്ജിപ്പിക്കുന്ന പരിഷ്‌കരണങ്ങളുമായി എത്തുമ്പോള്‍ ഭാരം ചുമക്കുകയും തീ തിന്നുകയും ചെയ്യുന്ന ഭാരതീയരായി പൗരസമൂഹം നിശബ്ധരാകുമെന്ന്‌ കരുതുന്നെങ്കില്‍ തെറ്റി.
ഇപ്പോള്‍ ജനങ്ങള്‍ അനുഭവിച്ചു വരുന്ന സബ്‌സിഡികള്‍ ഒന്നൊന്നായി എടുത്തു കളഞ്ഞ്‌,തെരഞ്ഞെടുപ്പില്‍ സഹായിച്ച കോര്‍പ്പറേറ്റുകളോടുള്ള നന്ദിയും കൂറും കാണിക്കാനാണ്‌ ഒരുങ്ങുന്നതെങ്കില്‍ അഞ്ചു വര്‍ഷം പോലും തികച്ച്‌ ഭരിക്കാന്‍ കഴിഞ്ഞെന്ന്‌ വരില്ല. ദാരിദ്ര്യരേഖ താഴ്‌ത്തി വരച്ച്‌ യുപിഎ സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയായ ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍ നിന്നു പോലും കൂടുതല്‍ പേരെ നീക്കം ചെയ്യാമെന്ന സ്വപനവും ഇനിവരുന്ന കാലത്ത്‌ ഫലവത്താകില്ല. മന്മോഹനെ കടത്തിവെട്ടുന്ന കൗശലത്തൊടെ ഇന്ത്യന്‍ വിപണി പൂര്‍ണ്ണായും വിദേശീയര്‍ക്കായി തീറെഴുതാനുള്ള നീക്കവും പൊതുസമൂഹം കണ്ണടച്ച്‌ സമ്മതിക്കുമെന്നും കരുതണ്ട. ഇതിലും ഭീകരമായ ഭരണ പരിഷ്‌കാരവും അണിയറയില്‍ രൂപം കൊള്ളുന്നത്‌ ഇന്നാട്ടിലെ ജനങ്ങള്‍ കണ്ണുതുറന്ന്‌ കാണുന്നുണ്ട്‌. അഴിമതിക്കേസുകളില്‍പ്പെടുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ വേണ്ടി അഴിമതിവിരുദ്ധ നിയമം പൊളിച്ചെഴുതുന്നാനുള്ള നീക്കമാണത്‌. നയപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക്‌ നിയമം വിലങ്ങുതടിയാകുമെന്ന്‌ വാദിച്ചാണ്‌, ആതിരേ ഈ കൊലച്ചതിക്ക്‌ കളമൊരുക്കുന്നത്‌. അഴിമതി തുടച്ചുനീക്കുമെന്ന രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനു പിന്നാലെയാണ്‌ അഴിമതിവിരുദ്ധ നിയമം ദുര്‍ബലമാക്കാനുള്ള മോഡി സര്‍ക്കാരിന്റെ നീക്കം. ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി ആരോപണമുയര്‍ന്നാല്‍, പ്രാഥമികാന്വേഷണം നടത്തി തെളിവുണ്ടെങ്കില്‍ മാത്രമേ കേസെടുക്കാവൂ എന്നാണ്‌ 1988ലെ അഴിമതിതടയല്‍ നിയമം പറയുന്നത്‌. എന്നാല്‍, സിബിഐയോ മറ്റ്‌ ഏജന്‍സികളോ പ്രാഥമികാന്വേഷണം നടത്തുന്നതിന്‌ പകരം ഉദ്യോഗസ്ഥതലത്തിലുള്ള അന്വേഷണം മതിയെന്ന നിലയില്‍ നിയമം മാറ്റാനാണ്‌ ശ്രമം. കല്‍ക്കരിപ്പാടം വിതരണക്കേസില്‍ ആരോപണവിധേയരായ ഉന്നത ഉദ്യോഗസ്ഥരെ വിചാരണചെയ്യാന്‍ യുപിഎ സര്‍ക്കാര്‍ സിബിഐക്ക്‌ അനുമതി നല്‍കിയിരുന്നില്ല. ഇതേത്തുടര്‍ന്ന്‌ സിബിഐ സുപ്രീംകോടതിയെ സമീപിച്ചു. അഴിമതിക്കേസുകളില്‍ ജോയിന്റ്‌ സെക്രട്ടറി മുതല്‍ മുകളിലേക്കുള്ള ഉന്നത ഉദ്യോഗസ്ഥരെവരെ ചോദ്യംചെയ്യാന്‍ സിബിഐക്ക്‌ കേന്ദ്രസര്‍ക്കാര്‍ അനുമതി ആവശ്യമില്ലെന്ന്‌ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച്‌ ഉത്തരവിടുകയും ചെയ്‌തു. കോടതിയുടെ നിരീക്ഷണത്തില്‍ നടക്കുന്ന അന്വേഷണങ്ങളില്‍ സര്‍ക്കാരിന്റെ അനുമതി വേണ്ടെന്നായിരുന്നു ചീഫ്‌ ജസ്റ്റിസ്‌ ആര്‍ എം ലോധ അധ്യക്ഷനായ ബെഞ്ചിന്റെ നിലപാട്‌. എല്ലാ കേസുകളിലും ഇത്‌ ബാധകമാക്കണമെന്നായിരുന്നു ബിജെപിയുടെ നേരത്തെയുള്ള നിലപാട്‌. ഉന്നത ഉദ്യോഗസ്ഥര്‍ക്ക്‌്‌ സംരക്ഷണം നല്‍കുന്ന ഡല്‍ഹി സ്‌പെഷ്യല്‍ പൊലീസ്‌ എസ്റ്റാബ്ലിഷ്‌മെന്റ്‌ ആക്ടിലെ 6എ വകുപ്പിനെതിരെ ബിജെപി നേതാവ്‌ സുബ്രഹ്മണ്യം സ്വാമി കോടതിയെ സമീപിച്ച്‌ അനുകൂലവിധി സമ്പാദിച്ചതാണ്‌. 6എ വകുപ്പ്‌ ഭഭരണഘടനാ വിരുദ്ധമാണെന്നാണ്‌ ബിജെപി നേരത്തെ വാദിച്ചത്‌.എന്നിട്ടാണ്‌ സുപ്രീം കോടതിയുടെ ഉത്തരവ്‌ മറികടക്കാനുള്ള കൗശലങ്ങള്‍ മോഡി സര്‍ക്കാര്‍ തെരയുന്നത്‌ ഭരണത്തിലേറി നൂറ്‌ ദിവസം കഴിയുന്നതിന്‌ മുന്‍പേ ജനങ്ങളുടെ പ്രാക്കേല്‍ക്കുന്നതും ജനരോഷത്തിന്റെ പ്രഭവ കേന്ദ്രമാകുന്നതും ഭരണവിരുദ്ധ വികാരത്തെ അത്യന്തം അപായകരവും സ്‌ഫോടനാത്മകവുമായ ദിശയിലേയ്‌ക്ക്‌ ചാലുകീറി വിടാനേ സഹായിക്കൂ.അതല്ലല്ലോ ആതിരേ, ``ശ്രേഷ്‌ഠഭാരത നിര്‍മിതി?''