Tuesday, April 29, 2008

കിളിരൂരിലെ ശാരിയും രണ്ട്‌ മന്ത്രിപുത്രന്മാരും വിഎസ്‌ അച്യുതാനന്ദനും



കൃപാരഹിതം പെയ്ത
മേടമഴയില്‍ക്കുതിര്‍ന്ന
ഒരു പകലറുതി..

പതിവു പോലെ വാര്‍ത്തകളുടെ തിരക്കും
വാര്‍ത്താസ്രഷ്ടാക്കളുടെ ചെറ്റത്തരവും
വാര്‍ത്തകളില്‍
ഇരയാക്കപ്പെട്ടവരുടെ
ദൈന്യവും വിശപ്പും
അള്‍സറിന്റെ ഞണ്ടിറുക്കലുകളും
സഹിച്ചവസാനിപ്പിച്ച
മറ്റൊരുപകല്‍...

മേടമഴക്കുളിരില്‍
ഈ നഗരസന്ധ്യ നനഞ്ഞൊട്ടിവിറയ്ക്കുമ്പോഴും
ആതിരേ, വിയര്‍ക്കുകയാണെന്റെ മനസ്സ്‌;
വിജൃംഭിതമാകുകയാണുള്ളിലെ രോഷം

എന്റെ കുട്ടി, മഴനനഞ്ഞ്‌ ജാലകത്തിനപ്പുറം
കിളിരൂരിലെ ശാരി നില്‍ക്കുന്നു..!
മഴനാരുകള്‍ വകഞ്ഞൊതുക്കി പടികയറി
ശാരിയുടെ മകള്‍ സ്നേഹയെത്തുന്നു...!!
ഭയചകിതങ്ങളാണാ കുഞ്ഞുകണ്ണുകള്‍...!!!നെഞ്ചോടടക്കിപ്പിടിച്ചിരിക്കുകയാണ്‌
കനല്‍ച്ചൂടാളുന്ന കുരുന്നു സന്ദേഹങ്ങള്‍..!!!!

ആ ദൈന്യത്തെ ചിതറിച്ച്‌
ആ അനാഥത്വത്തെ ഞെരിച്ചമര്‍ത്തി;
അമ്മയുടെ ഉമ്മയും മുലപ്പാലിന്റെ മധുരിമയും
നുകര്‍ന്നിട്ടില്ലാത്ത
ആ ശപ്തശൈശവത്തിനുമേല്‍
ഇടിവെട്ടിപ്പെയ്തിറങ്ങുകയാണ്‌
വിഎസ്‌ എന്ന മുഖ്യമന്ത്രിയുടെ
അവസരവാദത്താന്തോന്നിത്തങ്ങള്‍.....!!!!!

ആതിരേ, കുട്ടിയും വായിച്ചുകാണുമല്ലോ
ശാരിയോടും സ്നേഹയോടും
ശാരിയുടെ മാതാപിതാക്കളോടും
മുഖ്യമന്ത്രി കാട്ടിയ കൊള്ളരുതായ്മ?

ശാരിയുടെ ദുരൂഹാന്ത്യത്തെക്കുറിച്ച്‌
പരാതിയോ നിവേദനമോ കിട്ടിയിട്ടില്ല
എന്നാണിപ്പോള്‍ ആഭ്യന്തരവകുപ്പ്‌
ഉളുപ്പില്ലാതെ ഘോഷിക്കുന്നത്‌!
അത്‌ നിഷേധിക്കാന്‍
മുഖ്യമന്ത്രിയായ വിഎസ്‌ തയ്യാറയിട്ടുമില്ല...

എന്തൊരു കൊടും ചതിയാണിത്‌,
ആതിരേ
റജീനയടക്കമുള്ളവരുടെ 'ഐസ്ക്രീം പാര്‍ലര്‍'
രതിസുഖം മോന്തിയ കുഞ്ഞാലിക്കുട്ടിയും,
'സൂര്യനെല്ലി' രഞ്ജിതയെ
കടിച്ചീമ്പിയ പി ജെ കുര്യനും,
കോതമംഗലത്തെ പെണ്‍കുട്ടിയെ
പത്രക്കടലാസ്സിലിട്ടു ഭോഗിച്ച
മുന്‍കേന്ദ്ര മന്ത്രി എസ്‌ കൃഷ്ണകുമാറും
വിഎസ്‌ എന്ന മുഖ്യമന്ത്രിയോളം
ക്രൂരന്മാരായിരുന്നില്ല
എന്നിപ്പോള്‍ തോന്നിപ്പോകുന്നു.

ആതിരേ,

കോട്ടയത്ത്‌, സജി നന്ത്യാട്ടിന്റെ 'പബ്ലിക്‌ കോളെ'ജില്‍ വിദ്യാര്‍ത്ഥിനിയായിരുന്നു ശാരി. ആ കോളെജില്‍ നടത്തിയ ഫാഷന്‍ പരേഡില്‍ വിയജയിയായതാണല്ലോ ആ കുട്ടിക്ക്‌ ശാപമായത്‌ ! ( ഈ സജി നിര്‍മ്മിച്ച സിനിമയിലൂടെയാണ്‌ കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ്‌ കോടിയേരി സിനിമാ നടനാകുന്നത്‌ ) സ്വന്തം മാതാവിന്റെ സഹോദരി ഓമനക്കുട്ടിയും 'റോയല്‍ പിമ്പ്‌ ' ലതാ നായരും സിനിമ-സീരിയല്‍ പ്രലോഭനത്തില്‍ വീഴ്ത്തി ശാരിയെ കാഴ്ച്ചവച്ച വിവിഐപി കളില്‍ ജോയ്‌ ആലുക്കാസും 'ഏഷ്യനെറ്റ്‌ 'മോഹനനും ഇന്നത്തെ കുട്ടനാട്‌ എംഎല്‍എ തോമസ്‌ ചാണ്ടിയും ഉണ്ടായിരുന്നു എന്ന്‌ വെളിപ്പെടുത്തിയത്‌ ശാരി തന്നെയായിരുന്നു.( ആ സത്യം ഇന്ന്‌ പോലിസ്‌ നിഷേധിക്കുകയാണ്‌ !)




എന്നാല്‍ ശാരിയെ നശിപ്പിച്ചവരുടെ കൂട്ടത്തില്‍ ഇന്നത്തെ ചില മന്ത്രിപുത്രന്മാരും ഉണ്ടായിരുന്നു! അതറിയാന്‍ നമുക്ക്‌ അനഘയുടെ അടുത്തു വരെ പോകേണ്ടതുണ്ട്‌.




ശാരിയെ വിറ്റ്‌ കാശക്കിയ ലതാ നായര്‍, കവിയൂരിലെ നാരായണന്‍ നമ്പൂതിരിയുടെ പുത്രി അനഘ എന്ന 13-കാരിയേയും വിവിഐപികളുടെ കാമവൈകൃതങ്ങള്‍ക്ക്‌ കൂട്ടിക്കോടുത്തിട്ടുണ്ട്‌. ശാരിയുടെ പീഡനകഥകള്‍ പുറത്തുവന്നപ്പോള്‍ നാരയണന്‍ നമ്പൂതിരിയും കുടുംബവും ആത്മഹത്യ ചെയ്യുകയായിരുന്നു. ശാരിയെ ഇഞ്ചിഞ്ചായിക്കൊന്നവര്‍ ആസുത്രിതമായി നടത്തിയ കൂട്ടക്കൊലപാതകമായിരുന്നു ആ ആത്മഹത്യ. പക്ഷെ ലഭിച്ച തെളിവുകളെല്ലാം അപ്പപ്പോള്‍ നശിപ്പിച്ച്‌ വിവിഐപികളുടെ മാനം രക്ഷിക്കാനായിരുന്നല്ലോ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ ത്വര..




എന്നാല്‍ അനഘയുടെ സഹപാഠിയായ ശ്രീകുമാരി അന്ന്‌ കിളിരൂര്‍-കവിയൂര്‍ കേസ്‌ കൈകാര്യം ചെയ്തിരുന്ന കേരള ഹൈക്കോടതി ജസ്റ്റിസ്‌ ആര്‍.ബസന്തിനയച്ച ഒരു രഹസ്യക്കത്തില്‍, തന്നെ നശിപ്പിച്ചവരുടെ കൂട്ടത്തില്‍ കോടിയേരി ബാലകൃഷ്ണന്റെ മകനും എം.എ.ബേബിയുടെ മകനും ഉണ്ടായിരുന്നു എന്ന്‌ അനഘ പറഞ്ഞതായി വ്യക്തമക്കിയിരുന്നു. ജസ്റ്റിസ്‌ ബസന്ത്‌ ഈ കത്തിന്റെ കോപ്പി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ കൈമാറിയെങ്കിലും അവരത്‌ മുക്കുകയായിരുന്നു.




ആതിരേ,


കിളിരൂര്‍-കവിയൂര്‍ പീഡനക്കേസുകളിലെ പ്രതികളെ അറസ്റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ കോട്ടയം കളക്ടറേറ്റ്‌ ഉപരോധിച്ച അന്ന്‌ തന്നെ, കവിയൂര്‍ സന്ദര്‍ശനം കഴിഞ്ഞ്‌ കോട്ടയത്ത്‌ നടത്തിയ പത്രസമ്മേളനത്തില്‍ അനഘ പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന്‌ അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചത്‌ ഇന്നത്തെ മന്ത്രി പികെ ശ്രീമതിയായിരുന്നു. തെള്ളകം മാതാ ആശുപത്രിയില്‍ മരണത്തോട്‌ മല്ലിട്ട്‌ ശാരി കിടന്ന ദിവസങ്ങളൊന്നില്‍ ശാരിയുടെ നില വഷളാക്കിയ സന്ദര്‍ശനം നടത്തിയ വിവിഐപിയും ശ്രീമതി തന്നെയായിരുന്നു (ലതാ നായരുമായി ശ്രീമതിക്കുള്ള സാമ്യമായിരിക്കണം ശാരിയെ ഭയപ്പെടുത്തിയത്‌- ഈ സേവനങ്ങളുടെ പ്രതിഫലമാണ്‌ ശ്രീമതിയുടെ മന്ത്രിസ്ഥാന ലബ്ധി എന്ന അടക്കം പറച്ചില്‍ അധികാരത്തിന്റെ ഉപശാലകളില്‍ നിന്ന്‌ നിരവധി മാധ്യമപ്രവര്‍ത്തകര്‍ കേട്ടതാണ്‌)




കുട്ടി,


ശാരിയേയും അനഘയേയും കേന്ദ്ര കഥാപത്രങ്ങളാക്കി, പെണ്‍വാണിഭവീരന്മാര്‍ക്കെതിരെ ഘോരഘോരം പ്രസംഗിച്ചാണ്‌ അച്യുതാനന്ദന്‍ തനിക്കും ഇടതുമുന്നണിക്കും വോട്ടുനേടിയത്‌ ; മുഖ്യമന്ത്രിയായത്‌. ശാരിയുടെ കുഞ്ഞിനും നാരയണന്‍ നമ്പൂതിരിയുടെ മാതാവിനും നഷ്ടപരിഹാരം വിതരണം ചെയ്തതും വിഎസ്‌ തന്നെ. മുഖ്യമന്ത്രിയായ വിഎസ്‌ ശാരിയുടെ കുഞ്ഞിന്റെ പിഞ്ചിളംകൈയില്‍ നിന്ന്‌ നിവേദനം സ്വീകരിച്ചതിന്റെ വര്‍ത്തയും ചിത്രങ്ങളും എല്ലാ മാധ്യമങ്ങളിലും വന്നതാണ്‌...




എന്നിട്ടും ഒരു ഷണ്ഡന്റെ നിര്‍മമത്തോടെ ആഭ്യന്തരവകുപ്പിന്റെ പിതൃരാഹിത്യത്തെ വിഎസ്‌ എന്ന മുഖ്യമന്ത്രി അംഗികരിക്കുമ്പോള്‍ നാം എന്താണ്‌ തിരിച്ചറിയുന്നത്‌, തിരിച്ചറിയേണ്ടത്‌ ?


മന്ത്രിമാരുടേയും മന്ത്രിപുത്രന്മാരുടേയും മാന്യതയ്ക്കുമുന്നില്‍ സ്നേഹയുടെ കുഞ്ഞ്‌ സന്ദേഹങ്ങള്‍ക്കും കുഞ്ഞുകണ്ണിലെ ഭയങ്ങള്‍ക്കും കുഞ്ഞുമനസ്സിലെ കുരുന്നാധികള്‍ക്കും , ഉപയോഗിച്ചുകഴിഞ്ഞ 'കോണ്ട'ത്തിന്റെ വിലപോലുംഅച്യുതാനന്ദനെന്ന അധികാരമോഹി നല്‍കുന്നില്ല എന്നല്ലേ..



ആതിരേ,
മഴയുടെ ശക്തികൂടുകയാണ്‌...
ജാലകത്തിനപ്പുറം മഴനനഞ്ഞു നില്‍ക്കുകയാണ്‌ ശാരി ..
മഴവകഞ്ഞ്‌ പടികയറി വന്നുകൊണ്ടിരിക്കുകയാണ്‌ സ്നേഹ..
ഭയചകിതങ്ങളായ കുഞ്ഞുകണ്ണുകള്‍...
നെഞ്ചോടടക്കിപ്പിടിച്ചിരിക്കുകയാണ്‌.......

Monday, April 14, 2008

തീര്‍ത്ഥടനവഴികളില്‍ ദൈവം ഉറങ്ങുമ്പോള്‍



ഇന്ന്‌
മേടം ഒന്ന്‌..
മലയാളികളുടെ പരമ്പരാഗത വിഷു ദിനം..
ഒപ്പം
ഡോ. അംബേദ്കര്‍ ജയന്തി
പൊതു അവധി ദിനം..

വിഷു ഒരു ആഘോഷമായി ,
ഗൃഹാതുരത്തിന്റെ വിങ്ങലായി ,
കൊന്നാപ്പൂക്കളൊരുക്കുന്ന
പൊന്നലുക്കുകളുടെ
വര്‍ണവിസ്മയമായി *
വിഷുപ്പക്ഷിയുടെ പാട്ടായി **
വിഷുക്കണിയുടെ പുളകമായി
വിഷുക്കോടിയുടെ പുതുമണമായി
വിഷുപ്പുഴുക്കിന്റെ അവാച്യ രുചിയായി
വര്‍ഷംതോറുമുള്ള
അയവിറക്കല്‍
ഈ വര്‍ഷവും
പൂര്‍വാധികം ഭംഗിയായി
മാധ്യമങ്ങള്‍
കൊണ്ടാടി..

ആതിരെ ,
ചര്‍വിതചര്‍വണങ്ങളുടെ
തുപ്പല്‍ കോളമ്പികള്‍ ....!
ആശംസകളെന്ന പേരില്‍ നിറഞ്ഞ
വായ്നാറ്റ രൂക്ഷത... !!

ഇതിന്റെയൊക്കെ മറവില്‍
വെള്ളമടിച്ച്‌' 'കൊഴഞ്ഞ'
മലയാളി...

കുളിച്ചില്ലെങ്കിലും കോണകം
പട്ടം പോലെ പറപ്പിച്ചതിന്‌
അവകാശപ്പെടാന്‍
മുന്തിയ പാരമ്പര്യമുള്ള
--യോളികള്‍...
........
.......
ആതിരെ
വിഷു എന്നാല്‍ സമരാത്ര ദിനമെന്നേ അര്‍ത്ഥമുള്ളു..
കര്‍ഷക ജനസമൂഹത്തിന്‌ ഈ ദിനത്തിന്‌
അതിന്റെതായ പ്രാധാന്യമുണ്ടായിരുന്നു.
അത്തരം രണ്ട്‌ വിഷുവങ്ങള്‍ അവരുടെ
കലണ്ടറിലുണ്ടായിരുന്നു.

അപ്പോഴും ഈ ആഘോഷം
ഒരു ദൈവത്തിനും
ദേവതയ്ക്കും അവര്‍ തീറെഴുതിയില്ല.
അറിയണം പ്രകൃതി പ്രതിഭാസങ്ങളെ
വ്യവഛേദിക്കാനാവതെ
ഓരോ വ്യതിയാനങ്ങള്‍ക്കുമായി
മുപ്പത്തിമുക്കോടി ദൈവങ്ങളെ
കണ്ടെടുത്തവര്‍ തന്നെയാണ്‌
വിഷു അദ്ധ്വാനത്തിന്റെ മാത്രം
മഹത്വമായി 'സംവരണം'ചെയ്തത്‌

അദ്ധ്വാന വീഥിയില്‍
ഉറങ്ങിപ്പോകുന്ന
ഒരു ദൈവത്തെ
അവര്‍ക്കാവശ്യമില്ലായിരുന്നു.
(പക്ഷേ ആ ആത്മാര്‍ത്ഥതേയും പിന്നാലെ വന്ന
കൗശലക്കാരനായ മലയാളി വ്യഭിചരിച്ചു;
വിഷുവിനും കല്‍പ്പിച്ചേകി
ചില പൊലയാടിത്തം)

-അറിയുക ഇത്തവണത്തെ
മേടം ഒന്ന്‌ സമരാത്ര ദിനമായിരുന്നില്ല.
അതുകോണ്ട്‌ ഇന്ന്‌ വിഷുവുമായിരുന്നില്ല-

അതൊക്കെ ഓര്‍ത്തോര്‍ത്ത്‌
ഉറക്കം നഷ്ടപ്പെടുത്തിയപ്പോള്‍
നേരം പുലര്‍ന്നു.
പതിവുപോലെ
വാര്‍ത്താക്കണിയും കെണിയുമായി
പത്രങ്ങളെത്തി...

ആതിരെ,
മുന്‍പേജില്‍ വര്‍ണച്ചിത്രങ്ങളായി
രണ്ടപകട വാര്‍ത്ത..
വേളങ്കണ്ണി മാതാവിനെ കാണാന്‍ പോയ
ഒരു മലയാളികുടുംബവും
വിഷു ദര്‍ശനത്തിന്‌ ശബരിമലയിലേയ്ക്കു പോയ
തമിഴ്‌ ഭക്തന്മാരും
പെരുവഴിയില്‍ അരഞ്ഞുമരിച്ച ബിഭല്‍സതയുടെ
സചിത്ര വിവരണങ്ങള്‍ !!!

ഇത്‌ പുതിയ കഥയല്ല , വാര്‍ത്തയല്ല..

അകലെയുള്ള തീര്‍ത്ഥാടന കേന്ദ്രത്തില്‍ വാണരുളുന്ന
ദൈവത്തെ തേടിപ്പോകുന്നവര്‍
ഇങ്ങനെ ദാരുണമായി ചതഞ്ഞരഞ്ഞ്‌
വാര്‍ത്തയായിക്കൊണ്ടേയിരിക്കുമ്പോള്‍..
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ്‌
അപകടകാരണമെന്ന പോലീസ്‌ വിശദീകരണം
പതിവ്‌ പല്ലവിയാകുമ്പോള്‍....

ചോദിക്കട്ടെ കുട്ടി
തീര്‍ത്ഥാടനപാതയില്‍
ഉറങ്ങുന്നത്‌ ഡ്രൈവറോ അതൊ ദൈവമോ ?

"വെറുതേ ഈശ്വരന്മാരുടെ ശാപം മേടിച്ച്‌
കെട്ടേണ്ടാട്ടോ" എന്ന്‌ തലകുടയാന്‍ വരട്ടെ .

എവിടെയെല്ലാം തീര്‍ത്ഥാടന കേന്ദ്രങ്ങളുണ്ടോ
അവിടെയ്ക്കുള്ള യാത്രാപഥങ്ങളിലെല്ലാം
ദൈവം ഉറങ്ങുകയും വിശ്വാസികള്‍ചതഞ്ഞരഞ്ഞ്‌
കൊല്ലപ്പെടുകയും ചെയ്യുന്നു

ഇതിനെ
വിധി എന്ന്‌ വിശേഷിപ്പിച്ച്‌
ഇനിയെങ്കിലും
വിഡ്ഢിയാകതിരിക്കുക.
"മനുഷ്യനാണ്‌ അവന്റെ വിധിയുടെ വിധാതാവ്‌ " എന്ന
ശ്രീ ബുദ്ധ ഉദ്ബോധനം
അംഗീകരിക്കുക.

വേണ്ട ആതിരെ
ഞാന്‍ പറയുന്നത്‌ കൊണ്ട്‌ സമ്മതിക്കേണ്ട..
പക്ഷേ
തീര്‍ത്ഥാടനപാതയില്‍
ഉറങ്ങിപ്പോകുന്ന
ദൈവം
കുറഞ്ഞപക്ഷം
മാന്യനല്ലെന്നെങ്കിലും....

( *മേടത്തില്‍ പൂക്കുക
എന്നാല്ലാതെ മനുഷ്യന്‌
ഒരു 'കൊണവും'
ചെയ്യാത്ത കൊന്ന-
**ഇണയെ തേടി അല്ലെങ്കില്‍
ഇണയെക്കിട്ടാതെയുള്ള
ഒരു ഓമന പ്രാണിയുടെ വിലാപം-)

Saturday, April 12, 2008

ഇപ്പൊഴീ വിഷുവൊരായിരം നന്മകള്‍ കൈനീട്ടം തന്നനുഗ്രഹിക്കട്ടെ!



മീനമഴയുടെ വൃഷ്ടിക്കെടുതി..
വിലക്കയറ്റത്തിന്റെ ദൃഷ്ടിദോഷം...
റേഷന്‍ പോലും നിഷേധിക്കപ്പെട്ട ദുഷ്ടക്കാലം...
മോഷ്ടാക്കളുടെ സ്വൈര്യവിഹാരം..
ഇവയ്ക്കിടയില്‍ , ഇനിയും മരിക്കാത്ത നമ്മളും ,
ഇല്ലായ്മകള്‍ക്കിടയിലും
ഇറുങ്ങനെ പൂത്തുലയുന്ന മേടക്കാമനകളും !

ആതിരേ,
അതിജീവനത്തിനായുള്ള
കുതിപ്പില്‍ഏതൊക്കെയോ
ധൂസരസങ്കല്‍പ്പങ്ങളിലേയ്ക്കും
യന്ത്രവത്ക്കൃത നാടുകളിലേയ്ക്കും
ചിതറിക്കപ്പെട്ടുപോയി
നമ്മുടെവിഷു ഭാവനകളും
വിഷുപ്പക്ഷിയുടെ പാട്ടും..!

അപ്പോഴും
കെട്ടിപ്പൊക്കിയ
'കോണ്‍ക്രീറ്റ്‌-അപമലയാളീകരണത്തിന്‌ '
തൊട്ടരികില്‍ഓര്‍മ്മകളുടെ നാട്ടിടവഴി..
അതിന്നോരത്ത്‌
വിരിഞ്ഞുലയുന്നകര്‍ണികാരവും രാജമല്ലിയും...
വക്രതയില്ലാത്തവര്‍ണങ്ങളുടെ
ആ നന്മയെ എത്തിപ്പിടിക്കാന്‍ കൊതിച്ച
ബാല്യ-കൗമാരകുതൂഹലങ്ങള്‍....

ആതിരേ ,
"ഓര്‍മ്മകളുണ്ടായിരിക്കണം ,ഒക്കെയും
വഴിയോരക്കാഴ്ച്ചകളായ്‌
പിറകിലേയ്ക്കോടി മറഞ്ഞിരിക്കാം
പാതിയിലേറെക്കടന്നുവല്ലോ വഴി "

ആശംസിക്കാനൊന്നുമില്ല ;
കുട്ടിയോടൊപ്പാം
സുമനസ്സുകളായവായനക്കാര്‍ക്കൊപ്പം
ഞാനുംനല്ലതാശിക്കട്ടെ

Thursday, April 3, 2008

കവി മറഞ്ഞു, കനലണഞ്ഞു; അനുശോചനപ്പടയണി തുടരുന്നു..!!


ആതിരേ,

സവര്‍ണ ഡംഭിന്റെ മച്ചകങ്ങളില്‍നിന്നും

സംസ്കൃത പാരമ്പര്യ തട്ടകങ്ങളില്‍ നിന്നും പിടിച്ചിറക്കി ,

ഗ്രാമീണതയുടെ സാരള്യവും

ദ്രാവിഡത്തനിമയുടെ കരുത്തും പകര്‍ന്നേകി ;

മലയാള കവിതയെ സാധാരണക്കാരുടെ

കവ്യാസ്വാദനത്തെരുവോരങ്ങളിലെത്തിച്ച

'കടമ്മനിട്ട' സ്മരണയാകുമ്പോള്‍


നിശ്ചലം ,നിശ്ശബ്ദം തേങ്ങി നില്‍ക്കുന്നത്‌

ആ കവിയിലെ പച്ചമനുഷ്യനെ തിരിച്ചറിഞ്ഞ

ജാടകളില്ലാത്ത മനസ്സുകള്‍ മാത്രമാണ്‌.


"ജീവിതം ജീവിക്കാനുള്ളതാണ്‌.ആസ്വദിക്കാനുള്ളതല്ല.തീക്ഷ്ണമായ എത്രമാത്രം അനുഭവങ്ങള്‍ക്ക്‌ വിധേയനാകാന്‍ സാധിക്കുന്നുവോ അത്രമാത്രം ശക്തമാവും നിങ്ങളുടെ ജീവിതം .ഞാനങ്ങനെ ഒത്തിരി അനുഭവിച്ചിട്ടുണ്ട്‌. അനുഭവങ്ങളാണ്‌ ജീവിതത്തെപ്പറ്റി എന്നെ പഠിപ്പിച്ചത്‌.തിരിഞ്ഞു നോക്കുമ്പോള്‍ ജീവിതം ഒരു പരാജയമായിരുന്നില്ല"-

ഇതായിരുന്നു കടമ്മനിട്ട എന്ന കവിയുടെ സ്വത്വം.


ആതിരേ,

നല്ല മനുഷ്യനാകാനുള്ള പ്രവര്‍ത്തനമായിട്ടാണ്‌

കടമ്മനിട്ട , കവിതയെ പുണര്‍ന്നത്‌. ("നല്ല മനുഷ്യനാകനുള്ള പ്രവര്‍ത്തനമാണ്‌ കവിത"-'കടമ്മനിട്ടയുടെ കവിതകള്‍' എന്ന കാവ്യസമാഹാരത്തിന്റെ ആമുഖക്കുറിപ്പില്‍ കടമ്മനിട്ട കുറിച്ചത്‌ )


അതാകട്ടെ സഹകവികള്‍ ( സാഹിത്യകാരും ) സ്വീകരിച്ച,

സാമ്പ്രദായിക ചട്ടവട്ടങ്ങളെയുംചായത്തേപ്പുകളേയും

പുറംകാലുകൊണ്ട്‌ തട്ടിത്തെറിപ്പിച്ചകറ്റി,

പകരം തന്റെ സ്വത്വവും സ്വരൂപവും തിരിച്ചറിഞ്ഞ്‌ ,

ഗോത്രവര്‍ഗ്ഗത്തനിമയില്‍ നിറഞ്ഞുള്ള

ക്ഷോഭത്തിന്റെയും നോവിന്റെയും

പ്രതിഷേധത്തിന്റേയും

കെട്ടുപൊട്ടിക്കലുകളായിരുന്നു.


അതുകൊണ്ടുതന്നെ

കടമ്മനിട്ടക്കവിതകള്‍ ' വെളിച്ചം കണ്ടത്‌ '

സവര്‍ണ സാഹിത്യപ്രസിദ്ധീകരണങ്ങളിലായിരുന്നില്ല.

ആ കവിതകള്‍ ആസ്വദിക്കപ്പെട്ടത്‌

അത്തരം മനസ്സുകളിലുമായിരുന്നില്ല.


പരിസ്ഥിതിക്കും സ്ത്രീക്കും

ദലിതനുംദുര്‍ബലനും

പ്രാന്തവത്ക്കരിക്കപ്പെട്ടവനും വേണ്ടിയുള്ള

ആധിനിറഞ്ഞതും ശമനംകിട്ടാത്ത

സങ്കടങ്ങള്‍തുടിക്കുന്നതുമായ

പൊട്ടിത്തെറിക്കലുകളായിരുന്നു

കടമ്മനിട്ടക്കവിതകള്‍.


അന്ന്‌, ആ ആത്മരോഷങ്ങളെ

പരമപുച്ഛത്തോടെ

തൊടിക്കപ്പുറം നിറുത്തിയ

മാന്യന്മാരും മഹതികളുമാണ്‌

ഇന്ന്‌ ,അനുശോചനത്തിന്റെ തോറ്റം പാടുന്നതും

ചൊല്‍ക്കാഴ്ച്ചകള്‍ നടത്തുന്നതും !


കടമ്മനിട്ടകമ്മ്യൂണിസ്റ്റായിരുന്നു-

'പുകസ' സാരഥിയുമായിരുന്നു.

എന്നാല്‍ , ഉമേഷ്‌ ബാബു ഉയര്‍ത്തിയ'ഭയങ്ങളില്‍'

പാര്‍ട്ടിയുടെ'കണ്ണൂര്‍ക്കോട്ടക'ളാടിയുലഞ്ഞപ്പോള്‍ ;

" ചുങ്കംകൊടുത്തും ചിതം പറഞ്ഞും

അങ്കത്തിനാളുകൂട്ടി"

നാടാകെ പാര്‍ട്ടി നേതൃത്വം

പുലയാട്ടും പുലഭ്യം പറച്ചിലും

കെട്ടുകാഴ്ച്ചയായ്‌ കൊണ്ടാടിയപ്പോഴും

തണ്ടെല്ലുനിവര്‍ത്തി

ഉമേഷ്‌ ബാബുവിനൊപ്പം നിന്ന

നെഞ്ചൂക്കാണീക്കനലുകള്‍...


"എന്നില്‍ത്തന്നെ ബൂര്‍ഷ്വമൂല്യങ്ങളുണ്ടെന്ന്‌ വിശ്വസിക്കുന്ന ആളാണ്‌ ഞാന്‍.അത്‌ നാം ജീവിക്കുന്ന സമൂഹത്തിന്റെ സ്വാധീനഫലമായുണ്ടാവുന്നതാണ്‌.പക്ഷെ ,അത്‌ തിരിച്ചറിഞ്ഞുകൊണ്ടുതന്നെ അതിനു വശംവദരാകാതിരിക്കാനും പ്രതിരോധിക്കാനുമുള്ള പരിശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്‌ വേണ്ടത്‌.ഞാനിപ്പോള്‍ കമ്പോളസംസ്കാരത്തിന്റെ ഇരയായിരിക്കം.എന്റെ അടുക്കളയില്‍ നോക്കിയാലും അതിന്റെ മുദ്രകള്‍ കണ്ടെന്നുവരാം.അത്‌ തിരിച്ചറിഞ്ഞ്‌ കഴിവുള്ളിടത്തോളം അതിനെ പ്രതിരോധിക്കണം"


കേട്ടുവോ ആതിരേ ,

കലര്‍പ്പില്ലാത്ത,കന്മഷമില്ലാത്ത

'കാട്ടാള'ത്തനിമ..!


അതെ ,ആതിരേ

മരണം ദുഃഖകാരണമാണ്‌.

അത്‌ വ്യക്തിയുടെ വേര്‍പാട്‌ സൃഷ്ടിക്കുന്ന നോവുകൊണ്ടല്ല

മറിച്ച്‌ മൃതിഗതനെ സ്മരിച്ച്‌

'വാചകമേളാവിദഗ്ധര്‍' ലജ്ജരഹിതം

കാച്ചിക്കുറുക്കിയെടുത്ത പദാവലികൊണ്ട്‌

സമ്പന്നമാക്കിയ ,അനുശോചനങ്ങള്‍

'ലൈവാ'യി

ഗദ്ഗദമാക്കുന്നത്‌

കേള്‍ക്കേണ്ടിവരുമ്പോഴാണ്‌

ഏറെ ദുഃഖകരമാകുന്നത്‌.


"രംഗബോധമില്ലാത്ത ഇത്തരം കോമാളികളാണ്‌ "

മൃതിയെക്കാള്‍ക്രൂരവും ഭയനകവും..!


കടമനിട്ടയുടെ ദേഹവിയോഗത്തിലും കേട്ടു ,കുട്ടി

അല്‍പ്പത്തം പൊലിഞ്ഞുലഞ്ഞ

ചില ' ചൊല്‍ക്കാഴ്ചകള്‍'


ശ്രദ്ധിക്കുക ;

നാളെ ഉദ്ധരണികളാകാന്‍ ഏറെ സാധ്യതയുള്ള

ചില പൊയ്ച്ചൊല്ലുകള്‍ :


" രുദ്രകീര്‍ത്തനങ്ങള്‍ എന്ന്‌ വിശേഷിപ്പിക്കാവുന്ന ആത്മാലാപനങ്ങളായിരുന്നുകടമ്മനിട്ടയുടേത്‌ "- ഒ എന്‍ വി

"മലയാളകവിതയെ ജനകീയമാക്കിയ കവിയായിരുന്നു കടമ്മനിട്ട "- എം ടി വാസുദേവന്‍ നായര്‍ .

" ഭാരതീയമായ പ്രാഗ്‌ അറിവുകളും സമൂഹിക ബോധവും നിറഞ്ഞതായിരുന്നു കടമ്മനിട്ട കവിതകള്‍ "- കവി സച്ചിതാനന്ദന്‍

"കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും അക്ഷരം അറിയാത്തവര്‍ക്കും പ്രിയപ്പെട്ട സാംസ്കാരിക അനുഭവമായിരുന്നു കടമ്മനിട്ടയുടെ കവിതാലപനങ്ങള്‍. ബുദ്ധിജീവി വൃന്ദങ്ങളില്‍ മാത്രം ഒതുങ്ങി നിന്ന ആധുനിക കവിതയെ ജനകീയമാക്കിയത്‌ കടമ്മനിട്ടയാണ്‌. നാട്ടിന്‍പുറങ്ങളിലേക്കും കുഗ്രാമങ്ങളിലേക്കും മലയാള കവിതയെ കൈ പിടിച്ച്‌ നടത്തിച്ചതും കടമ്മനിട്ടയാണ്‌ "- കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്‌

"പച്ചയായ ജീവിതത്തിന്റെ പ്രതീകമായിരുന്നു കടമ്മനിട്ട . വരണ്ട കണ്ണുനീരും , വരണ്ട നാട്ടിന്‍പുറവും , നിറഞ്ഞപ്രകൃതിയും സ്വന്തം ഭാഷയില്‍ അവതരിപ്പിക്കാന്‍ കടമ്മനിട്ടയ്ക്കായി. ആത്മാര്‍ത്ഥത നിറഞ്ഞ മലയാളത്തിന്റെ നാടന്‍ ശബ്ദമാണ്‌ കടമ്മനിട്ടയില്‍ കേട്ടത്‌. "'- സുഗതകുമാരി

" ഇടശേരിക്ക്‌ ശേഷം മലയാളം കണ്ട ഏറ്റവും വലിയ കവിയായിരുന്നു കടമ്മനിട്ട "- കാക്കനാടന്‍ . "വ്യക്തിപരമായ ഏറ്റവും വലിയ നഷ്ടമാണ്‌ സംഭവിച്ചത്‌. മലയാളത്തില്‍ മറ്റൊരു കവിയും സ്വന്തം ശബ്ദം ഇത്രയേറെ കേള്‍പ്പിച്ചിട്ടില്ല. കവിതയില്‍ പ്രഭാപൂരിതമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ കടമ്മനിട്ടക്ക്‌ കഴിഞ്ഞു."- വിനയചന്ദ്രന്‍

"കേരളീയ സമൂഹത്തിനും സാംസ്കാരിക മണ്ഡലത്തിനും നികത്താനാവാത്ത നഷ്ടമാണ്‌ കടമ്മനിട്ട രാമകൃഷ്ണന്റെ നിര്യാണം . കേരളത്തില്‍ പുരോഗമന സാഹിത്യ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക്‌ അവിസ്മരണീയമാണ്‌. "- മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍

"കാവ്യജീവിതം നയിക്കുന്നവര്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പാടില്ലെന്ന പൊതു വിശ്വാസത്തെ തകര്‍ത്ത വ്യക്തിയാണ്‌ കടമ്മനിട്ട "- മന്ത്രി എം എ ബേബി


ആതിരേ,

മനസ്സ്‌ നിറഞ്ഞില്ലേ..?

എങ്കില്‍കവി

തന്റെ മരണം

മുന്‍കൂട്ടിക്കണ്ട്‌(!) ചോദിച്ചത്‌

ഞാനിപ്പോള്‍തിരിച്ച്‌ ചോദിക്കട്ടേ..?

"ചാക്കാല ചൊല്ലുവാന്‍ വന്നവന്‌

കാപ്പിയും കാശും കൊടുത്തോടി..."