Wednesday, November 30, 2011

ചെറുകിട കച്ചവടക്കാര്‍ക്ക്‌ 'വായ്ക്കരി'യിടുമ്പോള്‍

രാജ്യത്തെ നാലുകോടി ചെറുകിട കച്ചവടക്കാരെയും അവരുടെ ആശ്രിതരായ 20 കോടി കുടുംബാംഗങ്ങളെയും വഴിയാധാരമാക്കി, രാഷ്ട്രാന്തര കച്ചവട ഭീമന്മാര്‍ക്ക്‌ ഇന്ത്യയിലെ പലചരക്ക്‌ വിപണി തുറന്നു കൊടുക്കുകയാണ്‌ മന്‍മോഹനും മാഡവും യുപിഎ സര്‍ക്കാരും. ഒരു ജനതയുടെ സംസ്കാരത്തിന്റെ സൂചികകളില്‍ ഒന്നാണ്‌ അവരുടെ ഭക്ഷണരീതി. ആ സാംസ്കാരിക അടയാളപ്പെടുത്തലിനെയും അട്ടിമറിച്ച്‌ സാംസ്കാരികവും സാമ്പത്തികവുമായ അരാജകത്വം സൃഷ്ടിച്ച്‌ മൂലധന ചൂഷണം നടത്താനുള്ള വിദേശ കുത്തകകളുടെ നികൃഷ്ട താല്‍പര്യങ്ങള്‍ക്കാണ്‌, മന്‍മോഹന്‍ ഇന്ത്യയെയും ഇന്ത്യക്കാരെയും അടിയറ വയ്ക്കുന്നത്‌.




രാജ്യത്തെ നാലുകോടി ചെറുകിട കച്ചവടക്കാരെയും അവരുടെ ആശ്രിതരായ 20 കോടി കുടുംബാംഗങ്ങളെയും വഴിയാധാരമാക്കി, രാഷ്ട്രാന്തര കച്ചവട ഭീമന്മാര്‍ക്ക്‌ ഇന്ത്യയിലെ പലചരക്ക്‌ വിപണി തുറന്നു കൊടുക്കുകയാണ്‌, ആതിരെ മന്‍മോഹനും മാഡവും യുപിഎ സര്‍ക്കാരും.
ഇന്ത്യയിലെ സാധാരണക്കാരുടെ നിത്യജീവിത പ്രശ്നങ്ങളെക്കുറിച്ച്‌ ഒരിക്കലും വേവലാതി കൊള്ളാത്ത ഈ ഭരണകൂട ഭീകരന്മാര്‍ വിദേശ മൂലധന കുത്തകകളുടെ, കൊള്ളലാഭം കൂട്ടാനുള്ള നയങ്ങളും നടപടികളുമാണ്‌ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്‌. നികുതിദായകരും സമ്മതിദായകരുമായ അടിസ്ഥാന ജനവിഭാഗത്തെ വിദേശമൂലധന കുത്തകകള്‍ക്ക്‌ വിറ്റുതുലയ്ക്കുന്ന നയങ്ങളാണ്‌ അധികാരത്തിലേറിയ നാള്‍ മുതല്‍ ഇവര്‍ നടപ്പിലാക്കിയിട്ടുള്ളത്‌. ആ വഞ്ചനയുടെ തുടര്‍ച്ചയായിട്ടാണ്‌ ഇന്ത്യയിലെ പല ചരക്ക്‌ വിപണി രാഷ്ട്രാന്തര കച്ചവട ഷൈലോക്കുകള്‍ക്ക്‌ അടിയറ വയ്ക്കുന്നത്‌.
ആതിരേ,കൃഷി കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായമാണ്‌ പലചരക്ക്‌ വ്യാപാരം. ഈ മേഖലയെയാണ്‌ അമേരിക്കയിലെ വാള്‍മാര്‍ട്ട്‌, ഇംഗ്ലണ്ടിലെ ടെസ്കോ, ഫ്രഞ്ച്‌ കമ്പനിയായ കാരിഫര്‍, ജര്‍മ്മനിയിലെ മെട്രോ എന്നിങ്ങനെ വിരലിലെണ്ണാവുന്ന വന്‍കിട വ്യാപാര ശൃംഖലയ്ക്ക്‌ അടിമ കിടത്താന്‍ മന്‍മോഹനും ഒപ്പമുള്ള രാഷ്ട്രദ്രോഹീസംഘവും കൊണ്ടുപിടിച്ച്‌ ശ്രമിക്കുന്നത്‌.
മള്‍ട്ടി ബ്രാന്‍ഡ്‌ ചില്ലറ വില്‍പന രംഗത്ത്‌ 51 ശതമാനമായും സിങ്കിള്‍ ബ്രാന്‍ഡ്‌ ചില്ലറ വിപണിയില്‍ നിലവിലുള്ള 51 ശതമാനം 100 ശതമാനമായും ഫോറിന്‍ ഡയറക്ട്‌ ഇന്‍വെസ്റ്റിമെന്റ്‌ വര്‍ദ്ധിപ്പിക്കാനാണ്‌ വാണിജ്യവ്യവസായ മന്ത്രാലയത്തിന്റെ തീരുമാനം.
സൂപ്പര്‍മാര്‍ക്കറ്റുകളും മാളുകളും ഡിപ്പാര്‍ട്ടുമെന്റ്‌ സ്റ്റോറുകളും ചെറുകിട നഗരങ്ങളെപ്പോലും വിഴുങ്ങിയിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ചില്ലറ വ്യാപാരത്തിന്റെ സിംഹഭാഗവും ചെറുകിട കച്ചവടക്കാരാണ്‌ കൈകാര്യം ചെയ്യുന്നത്‌. ഈ മേഖലയിലേക്ക്‌ വിദേശ കുത്തകകള്‍ കടന്നുവരുമ്പോള്‍ കൂടുതല്‍ തൊഴിലവസരങ്ങളും ഭക്ഷ്യസംസ്കരണ സംവിധാനങ്ങളും സൃഷ്ടിക്കപ്പെടുമെന്നാണ്‌ മന്‍മോഹന്റെയും കൂട്ടരുടെയും വാദം. വന്‍കിട ടെക്സ്റ്റെയിലുകള്‍ക്ക്‌ സമീപം ചെറുകിട തുണിക്കടകള്‍ പ്രവര്‍ത്തിക്കുന്നതും സ്റ്റാര്‍ ഹോട്ടലുകളുടെ പരിസരത്തു തന്നെ തട്ടുകടകള്‍ ലാഭകരമായി നടത്തുന്നതും ചൂണ്ടിക്കാട്ടിയാണ്‌ ചെറുകിട വ്യാപാര മേഖലയെ വിദേശ കച്ചവട കുത്തകകള്‍ക്ക്‌ തീറെഴുതുന്നതിനെ മന്‍മോഹനും അദ്ദേഹത്തിന്റെ കുഴലൂത്തുകാരും ന്യായീകരിക്കുന്നത്‌.
ഈ ന്യായാകരണം ഇന്ത്യയിലെ ഗ്രാമീണ മേഖലയില്‍ പോലും എത്തിക്കാന്‍ കോടിക്കണക്കിന്‌ രൂപ ചെലവിട്ട്‌ അച്ചടി-ഇലക്ട്രോണിക്‌ മാധ്യമങ്ങളില്‍ വന്‍കിട പരസ്യങ്ങളാണ്‌, ആതിരേ കേന്ദ്രസര്‍ക്കാര്‍ നല്‍കിക്കൊണ്ടിരിക്കുന്നത്‌. രാഷ്ട്രത്തെ അടിയറവയ്ക്കുന്നതും നാട്ടിലെ പൗരന്മാരുടെ ജീവനോപാധി തകര്‍ക്കുന്നതുമായ ഒരു നശീകരണ നയത്തിന്‌ സ്വീകാര്യത വരുത്താനാണ്‌ ഖജനാവ്‌ ഇങ്ങനെ ധൂര്‍ത്തടിക്കുന്നത്‌. ഇരുമുഖമുള്ള ആക്രമണ സ്വഭാവമാണ്‌ ഇതിലൂടെ കേന്ദ്ര സര്‍ക്കാര്‍ പ്രദര്‍ശിപ്പിക്കുന്നത്‌.
ചെറുകിട വ്യാപാര മേഖലകളില്‍ വന്‍കിട കുത്തകകള്‍ നടത്തുന്ന അധിനിവേശം മൂലമുള്ള പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ്‌ അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ഈ വ്യാപാര ഭീമന്മാര്‍ക്കെതിരെ നിയന്ത്രണവും നടപടികളും സ്വീകരിക്കുമ്പോഴാണ്‌ അവരെ ചുവപ്പു പരവതാനി വിരിച്ച്‌ ഇന്ത്യയിലേയ്ക്ക്‌ മന്‍മോഹന്‍ ആനയിക്കുന്നത്‌.അമേരിക്കയില്‍ 300-ഓളം സ്ഥലങ്ങളിലാണ്‌ പ്രാദേശികമായി ജനങ്ങള്‍ സംഘടിച്ച്‌ വാള്‍മാര്‍ട്ടിനെ പ്രതിരോധിക്കുന്നത്‌. തായ്‌ലണ്ടില്‍ നഗരകേന്ദ്രത്തില്‍ നിന്ന്‌ 15 കിലോമീറ്റര്‍ മാറിയാണ്‌ ഈ വിദേശ വ്യാപാര കുത്തകകള്‍ക്ക്‌ പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളൂ. ഫ്രാന്‍സില്‍ 300 ചതുരശ്ര അടിയില്‍ കൂടുതലുള്ള മാളുകള്‍ നിരോധിച്ചു കഴിഞ്ഞു. ജപ്പാനില്‍ നിയമങ്ങള്‍ കര്‍ക്കശമാക്കിക്കൊണ്ടിരിക്കുകയാണ്‌.
വികസിത മുതലാളിത്ത രാഷ്ട്രങ്ങള്‍ അവിടത്തെ ചെറുകിട കച്ചവടക്കാരുടെ ഭാവി സുരക്ഷിതമാക്കാനും ചില്ലറ വില്‍പ്പന മേഖലയിലേക്കുള്ള വിദേശ കുത്തകകളുടെ കടന്നുകയറ്റം നിയന്ത്രിക്കാനും ഇത്തരത്തില്‍ കര്‍ശന നയങ്ങളും നടപടികളും നടപ്പിലാക്കുമ്പോഴാണ്‌, ആതിരേ, അമേരിക്കയുടെ പാദസേവകനായ, ലോകബാങ്കിന്റെ പിണിയാളായ മന്‍മോഹന്‍ ഇന്ത്യയിലെ ചെറുകിട വ്യാപാര മേഖല സമ്പൂര്‍ണ്ണമായി മുതലെടുപ്പിനായി തുറന്നു കൊടുക്കുന്നത്‌.
ഉദാരീകരണത്തിന്റെയും നവസാമ്പത്തിക നയങ്ങളുടെയും ആഗോളീകരണത്തിന്റെയും മറവില്‍ ഭക്ഷ്യ സമ്പദ്‌വ്യവസ്ഥയും വിതരണ ശൃംഖലയും വിദേശ കോര്‍പ്പറേറ്റുകള്‍ക്കും വ്യാപാര കുത്തകകള്‍ക്കും തീറെഴുതി നല്‍കാന്‍ മന്‍മോഹന്‌ ഒട്ടും ഉളുപ്പില്ല. അതെങ്ങനെയുണ്ടാകും. ലോകബാങ്കിന്റെ ചതിനയം പ്രചരിപ്പിക്കുന്നതില്‍ പ്രാമാണികനായിരുന്ന ഒരു സാമ്പത്തിക കൂട്ടിക്കൊടുപ്പുകാരനായിരുന്ന മന്‍മോഹന്‍ സിംഗില്‍ നിന്ന്‌ ഇത്തരം രാഷ്ട്ര വഞ്ചനകളേ ഉണ്ടാവുകയുള്ളൂ. ഗാന്ധിജിയുടെ ഗ്രാമസ്വരാജ്‌ എന്ന സ്വാശ്രയ-സ്വയംശീര്‍ഷ സാമ്പത്തിക സങ്കല്‍പത്തെ കോണ്‍ഗ്രസ്‌ ദശാബ്ദങ്ങള്‍ക്കു മുന്‍പു തന്നെ കുഴിച്ചു മൂടിയതാണ്‌. കമിഴ്‌ന്നു വീണാല്‍ കാല്‍പ്പണം എന്ന ഗ്രാമ്യസാമ്പത്തിക ലക്ഷ്യമുള്ള ഖദര്‍ ധാരികള്‍ക്ക്‌ ഇന്ത്യയിലെ സമ്മതിദായകന്റെയും നികുതി ദായകന്റെയും നിത്യജീവിത പ്രശ്നങ്ങളോ അവര്‍ നേരിടുന്ന പ്രതിസന്ധികളോ പ്രശ്നമേ അല്ല. മറിച്ച്‌ കമ്മീഷന്‍ ലഭിക്കുന്ന ഏത്‌ രാഷ്ട്രവഞ്ചനയ്ക്കും കൂട്ടുനില്‍ക്കാന്‍ സന്നദ്ധരരും തല്‍പ്പരരുമാണവര്‍. ആ താല്‍പര്യങ്ങളുടെ ആള്‍രൂപമായ സോണിയ പിന്‍സീറ്റില്‍ ഇരുന്ന്‌ നിയന്ത്രിക്കുമ്പോള്‍ അതിന്‌ തലയാട്ടാനും അതനുസരിച്ച്‌ ഇന്ത്യയുടെ സ്വാതന്ത്ര്യം പോലും വിറ്റ്‌ തുലയ്ക്കാനും മന്‍മോഹന്‌ മനഃസാക്ഷിക്കുത്തുണ്ടാകേണ്ട കാര്യമില്ലല്ലോ..
വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഈ ആശയം ഭരണതലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടതാണെങ്കിലും അതിന്‌ അനുവാദം കൊടുത്ത സവിശേഷ സാഹചര്യം, ആതിരേ, ശ്രദ്ധിക്കേണ്ടതാണ്‌. ആഗോള സാമ്പത്തിക മാന്ദ്യം മൂലം യൂറോപ്പിലും അമേരിക്കയിലും നിക്ഷേപ സാധ്യതയില്ലാതെ വന്നപ്പോഴാണ്‌, നിക്ഷേപ സൗഹൃദാന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്‌ എന്ന്‌ ഉറപ്പു കൊടുത്ത്‌ ഈ വാണിജ്യ കുത്തകകളെ ഇങ്ങോട്ട്‌ ക്ഷണിച്ചിരിക്കുന്നത്‌. കോണ്‍ഗ്രസിലും യുപിഎ ഘടകകക്ഷികളിലും പ്രതിപക്ഷ പാര്‍ട്ടികളിലും ചെറുത്തു നില്‍പ്പിന്റെ വികാരം ഉണര്‍ത്തിയിട്ടുള്ള ഈ തീരുമാനം പക്ഷെ, മന്‍മോഹന്‍ പിന്‍വലിക്കുന്ന പ്രശ്നമില്ല. ഇന്ന്‌ ഇതിനെതിരെ ശബ്ദിക്കുന്ന ഇടതുപക്ഷ പാര്‍ട്ടികളും എന്‍ഡിഎ സഖ്യവും നാളെ ഇതേ നയങ്ങള്‍ തന്നെയായിരിക്കും തുടരുക.
ഇത്തരത്തില്‍ ഇന്ത്യയിലെ സാധാരണക്കാര്‍ക്ക്‌ രാഷ്ട്രീയമായ ഒരു പരിഹാരത്തിന്‌ സാധ്യതയില്ലാത്ത സാഹചര്യം മുതലെടുത്തുകൊണ്ടാണ്‌ മന്‍മോഹനും മാഡവും ഇന്ത്യയിലെ ചെറുകിട വിപണിയിലേക്ക്‌ രാഷ്ട്രാന്തര വാണിജ്യ ഭീമന്‍മാരെ സ്വീകരിച്ചാനയിക്കുന്നത്‌. ഒരു ജനതയുടെ സംസ്കാരത്തിന്റെ സൂചികകളില്‍ ഒന്നാണ്‌ അവരുടെ ഭക്ഷണരീതി. ആ സാംസ്കാരിക അടയാളപ്പെടുത്തലിനെയും അട്ടിമറിച്ച്‌ സാംസ്കാരികവും സാമ്പത്തികവുമായ അരാജകത്വം സൃഷ്ടിച്ച്‌ മൂലധന ചൂഷണം നടത്താനുള്ള വിദേശ കുത്തകകളുടെ നികൃഷ്ട താല്‍പര്യങ്ങള്‍ക്കാണ്‌, ആതിരേ, മന്‍മോഹന്‍ ഇന്ത്യയെയും ഇന്ത്യക്കാരെയും അടിയറ വയ്ക്കുന്നത്‌.






3


കൊച്ചി: മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ ജനങ്ങള്‍ എന്തു ചെയ്യുമെന്ന്‌ ഹൈക്കോടതി ചോദിച്ചു. ജനങ്ങള്‍ക്ക്‌ സുരക്ഷ നല്‍കാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ എന്തൊക്കെയാണെന്ന്‌ ഹൈക്കോടതി ആരാഞ്ഞു. സര്‍ക്കാര്‍ സ്വീകരിച്ച കാര്യങ്ങളെക്കുറിച്ച്‌ വെള്ളിയാഴ്ചക്കകം മറുപടി നല്‍കണമെന്നും ഹൈക്കോടതി അഡ്വക്കറ്റ്‌ ജനറലിലോനാട്‌ ആവശ്യപ്പെട്ടു.
45 മിനിറ്റുകൊണ്ട്‌ പറയേണ്ട കാര്യത്തിന്‌ 48 മണിക്കൂര്‍ ചോദിക്കുന്നത്‌ അനുചിതമാണെന്നും ഹൈക്കോടതി പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ ആശങ്ക പടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട്‌ ലോയേഴ്സ്‌ യൂനിയന്‍ സംസ്ഥാന സെക്രട്ടറി ഇ കെ നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ്‌ കോടതി പരാമര്‍ശങ്ങള്‍ നടത്തിയത്‌.
ജലനിരപ്പ്‌ താഴ്ത്തുക, പുതിയ ഡാമിന്റെ നിര്‍മ്മാണത്തിന്‌ ഡിസാസ്റ്റര്‍ മാനേജ്മെന്റ്‌ നിയമപ്രകാരം തീരുമാനമെടുക്കുക എന്നിവയാണ്‌ ഹര്‍ജിയിലെ ആവശ്യം വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമീഷനും ഇടപെടുന്നു. അടിയന്തര സാഹചര്യം പരിഗണിച്ച്‌ ഇടപെടണമെന്നാവശ്യപ്പെട്ട്‌ കേരളത്തില്‍ നിന്നുള്ള എംപി മാര്‍ നല്‍കിയ ഹര്‍ജി ദേശീയ മനുഷ്യാവകാശ കമീഷന്‍ തിങ്കളാഴ്ച ഫുള്‍ബെഞ്ചു ചേര്‍ന്ന്‌ പരിഗണിക്കും. വൈസ്‌ ചെയര്‍മാന്‍ ജെ പി മാഥൂര്‍ കേരളസംഘത്തെ അറിയിച്ചതാണ്‌ ഇക്കാര്യം

മുന്നറിയിപ്പുകൊണ്ട്‌ അണക്കെട്ട്‌ തീര്‍ക്കുന്ന ശുംഭന്മാര്‍

മുല്ലപ്പെരിയാര്‍ ഡാമിലെ ജലവിതാനം 136.4 അടിയായതോടെ ' ജലബോംബ്‌ ' ഭീഷണിയില്‍ ഉറക്കം നഷ്ടപ്പെട്ട അഞ്ച്‌ ജില്ലകളിലെ 30 ലക്ഷത്തിലേറെജനങ്ങളെ സാന്ത്വനപ്പെടുത്തുന്ന നടപടകള്‍ സ്വീകരിക്കേണ്ട അധികൃതര്‍ പക്ഷേ, മുന്നറിയിപ്പുകള്‍ എന്ന നിലയില്‍ ചില അപ്രായോഗികതകള്‍ നിര്‍ദ്ദേശിച്ച്‌, ശുംഭന്മാരായി , അവരവരുടെ ഔദ്യോഗിക സുരക്ഷാ കവചത്തിനുള്ളില്‍ രമിക്കുന്ന പ്രതിഷേധാര്‍ഹമായ കഴ്ചയാണ്‌ ഇടുക്കിയില്‍ . മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള ഉന്നത രാഷ്ട്രീയ നേതാക്കളും ഈ ആരോപണത്തില്‍ നിന്ന്‌ മുക്തരല്ല.ഏതു നിമിഷവും സംഭവിക്കാവുന്ന ഒരു കൊടിയ ദുരന്തത്തിന്റെ സാധ്യതയില്‍ കൊച്ചു കുഞ്ഞുങ്ങള്‍ പോലും ഉറങ്ങാനാവാതെ, ഭയവിഹ്വലരായി, നാശത്തിന്റെ സെക്കന്റുകളെണ്ണുമ്പോഴാണ്‌ ഇത്തരം 'ഉഡായിപ്പു'കളുമായി വിദഗ്ദ്ധരെത്തുന്നത്‌.ഏറ്റവും മാന്യമായി പറഞ്ഞാല്‍ ഈ വിഡ്ഢ്യാസുരന്മാരുടെ ഭരണത്തേക്കാള്‍ മുല്ലപ്പെരിയാര്‍ ഡാം പൊട്ടുന്നതാണ്‌ ആശ്വാസകരം.




മുല്ലപ്പെരിയാര്‍ ഡാമിലെ ജലവിതാനം 136.4 അടിയായതോടെ ' ജലബോംബ്‌ ' ഭീഷണിയില്‍ ഉറക്കം നഷ്ടപ്പെട്ട അഞ്ച്‌ ജില്ലകളിലെ 30 ലക്ഷത്തിലേറെജനങ്ങളെ സാന്ത്വനപ്പെടുത്തുന്ന നടപടകള്‍ സ്വീകരിക്കേണ്ട അധികൃതര്‍ പക്ഷേ, മുന്നറിയിപ്പുകള്‍ എന്ന നിലയില്‍ ചില അപ്രായോഗികതകള്‍ നിര്‍ദ്ദേശിച്ച്‌, ശുംഭന്മാരായി , അവരവരുടെ ഔദ്യോഗിക സുരക്ഷാ കവചത്തിനുള്ളില്‍ രമിക്കുന്ന പ്രതിഷേധാര്‍ഹമായ കഴ്ചയാണ്‌,ആതിരേ, ഇടുക്കിയില്‍ . മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള ഉന്നത രാഷ്ട്രീയ നേതാക്കളും ഈ ആരോപണത്തില്‍ നിന്ന്‌ മുക്തരല്ല.
ഇപ്പോഴത്തെ നിലയില്‍ ഒരു ദുരന്തം സംഭവിച്ചാല്‍ എങ്ങനെ രക്ഷപ്പെടാം എന്ന മുന്നറിയിപ്പാണ്‌ വിദഗ്ധര്‍ എന്ന്‌ അഭിമാനിക്കുന്ന കുറെ കൊഞ്ഞാണന്മാര്‍ ജനങ്ങള്‍ക്ക്‌ നല്‍കുന്നത്‌. ഏതു നിമിഷവും സംഭവിക്കാവുന്ന ഒരു കൊടിയ ദുരന്തത്തിന്റെ സാധ്യതയില്‍ കൊച്ചു കുഞ്ഞുങ്ങള്‍ പോലും ഉറങ്ങാനാവാതെ, ഭയവിഹ്വലരായി, നാശത്തിന്റെ സെക്കന്റുകളെണ്ണുമ്പോഴാണ്‌ ഇത്തരം 'ഉഡായിപ്പു'കളുമായി വിദഗ്ദ്ധരെത്തുന്നത്‌.ഏറ്റവും മാന്യമായി പറഞ്ഞാല്‍ ഈ വിഡ്ഢ്യാസുരന്മാരുടെ ഭരണത്തേക്കാള്‍ മുല്ലപ്പെരിയാര്‍ ഡാം പൊട്ടുന്നതാണ്‌, ആതിരേ, ആശ്വാസകരം.
മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ തകര്‍ന്നാല്‍ വെള്ളം ഒഴുകിയെത്തുമെന്ന്‌ കരുതുന്ന സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ 50 മീറ്റര്‍ ഉയരമുള്ള ഒരിടം കണ്ടുവയ്ക്കണമെന്നാണ്‌ ഏറ്റവും പ്രധാനപ്പെട്ട വിദഗ്ധോപദേശം. ജീവനാംശം ഒഴിവാക്കാനാണ്‌ 'ശാസ്ത്രീയമായ' ഈ നിര്‍ദ്ദേശം.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ ഉയരുമ്പോള്‍ ആശങ്ക വര്‍ദ്ധിപ്പിക്കുകയല്ല മറിച്ച്‌, പ്രശ്നങ്ങളെ എങ്ങനെ നേരിടാന്‍ കഴിയുമെന്ന്‌ ചിന്തിക്കുകയാണ്‌ വേണ്ടതെന്ന്‌ പോലീസും മികച്ച സാങ്കേതികോപദേശം നല്‍കുന്നുണ്ട്‌.
മുല്ലപ്പെരിയാര്‍ ഡാമില്‍ ഇപ്പോള്‍ അനുവദനീയമായ പരമാവധി ജലമുണ്ട്‌.ഇതെഴുതുമ്പോള്‍ 136.4 അടി. വെള്ളത്തള്ളല്‍ മൂലമോ ഭൂകമ്പം മൂലമോ എന്തെങ്കിലും അരുതാത്തത്‌ സംഭവിച്ച്‌ ഈ വെള്ളം മുഴുവന്‍ താഴേക്ക്‌ പ്രവഹിച്ചാലും അപകടമേഖലയില്‍ വസിക്കുന്നവര്‍ 136 അടിയില്‍ കൂടുതല്‍ ഉയരമുള്ള സ്ഥലത്ത്‌ എത്തിയാല്‍ രക്ഷപ്പെടാന്‍ കഴിയുമെന്നാണ്‌ ശാസൃതീയോപദേശം. അതായത്‌ 50 മീറ്റര്‍ ഉയരം സുരക്ഷിത സ്ഥാനമാണ്‌ പോലും.
അണക്കെട്ട്‌ തകര്‍ന്നാല്‍ തന്നെ എല്ലാ സ്ഥലവും പൂര്‍ണമായി മുങ്ങിപ്പോവുകയില്ല. അവ മുന്‍കൂട്ടി കണ്ടെത്താന്‍ എല്ലാവരും യത്നിക്കണമെന്നാണ്‌ പോലീസിന്റെ ഏറ്റവും ക്രൂരമായ ഫലിതം നിറഞ്ഞ നിര്‍ദ്ദേശം. എന്നാല്‍, വെള്ളം ഒഴുകിയെത്തുന്ന സ്ഥലങ്ങളില്‍ ഇത്രയും ഉയരമുള്ള കെട്ടിടങ്ങളില്‍ കയറി നിന്നാല്‍ രക്ഷപ്പെടാന്‍ കഴിയുകയില്ല എന്നും പോലീസ്‌ ഓര്‍മ്മപ്പെടുത്തുന്നുണ്ട്‌. വെള്ളത്തള്ളലും വെള്ളത്തിലൂടെ ഒഴുകി വരുന്ന കല്ലും മണ്ണും മരങ്ങളും ആ കെട്ടിടങ്ങളെയും നശിപ്പിക്കും. അതുകൊണ്ട്‌ 50 മീറ്ററിലധികം ഉയരമുള്ള കുന്നിന്‍പുറങ്ങളാണ്‌ ഏറ്റവും സുരക്ഷിതമായ സ്ഥലമെന്ന്‌- ഏറെ നാളത്തെ ഗവേഷണത്തിന്‌ ശേഷമായിരിക്കാം- പോലീസ്‌ നിര്‍ദ്ദേശിക്കുന്നത്‌.
അണക്കെട്ട്‌ തകര്‍ന്നാല്‍ സമീപസ്ഥലങ്ങളായ കുമളി, വണ്ടിപ്പെരിയാര്‍, പീരുമേടിന്റെ ഒരുഭാഗം, ഏലപ്പാറ, അയ്യപ്പന്‍കോവില്‍, ഉപ്പുതറ, ചപ്പാത്ത്‌ തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും ആദ്യം ജലം എത്തുക. അപകടം ഉണ്ടായശേഷം മുന്നറിയിപ്പ്‌ നല്‍കിയാല്‍ ഈ പ്രദേശത്തുള്ളവര്‍ക്ക്‌ ഗുണം ചെയ്യുകയില്ല. അതുകൊണ്ട്‌ ഈ പ്രദേശത്തുള്ളവര്‍ കൂട്ടായ്മകള്‍ ഉണ്ടാക്കി അതിന്റെ നേതൃത്വത്തില്‍ മുന്നറിയിപ്പുകള്‍ കൈമാറണമെന്നാണ്‌ മറ്റൊരു നിര്‍ദ്ദേശം.
എല്ലാ ദിവസവും ഈ കൂട്ടായ്മയില്‍പ്പെട്ടവര്‍ ജലനിരപ്പിനെക്കുറിച്ചും അണക്കെട്ടിന്റെ അവസ്ഥയെക്കുറിച്ചും അന്വേഷിച്ചുകൊണ്ടിരിക്കണം. ഇതിനായി ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടണം. അപ്പോള്‍ ഉദ്യോഗസ്ഥരും ശ്രദ്ധാലുക്കളാവും. രക്ഷപ്പെടാനുള്ള സ്ഥലങ്ങളെയും അവിടെയെത്താനുള്ള മാര്‍ഗ്ഗത്തെയും കുറിച്ച്‌ കൂട്ടായ്മയിലെ എല്ലാവര്‍ക്കും വിവരങ്ങള്‍ കൈമാറണം. അടുത്തുള്ള പോലീസ്‌- ഫയര്‍ഫോഴ്സ്‌ സ്റ്റേഷനുകളുടെ ഫോണ്‍ നമ്പര്‍ എല്ലാവരും സൂക്ഷിക്കുകയും ആവശ്യമുള്ള പക്ഷം സഹായം ആവശ്യപ്പെടുകയും വേണം. പ്രളയജലം താഴോട്ട്‌ പോകുംതോറും മുന്നറിയിപ്പ്‌ നല്‍കാനുള്ള സമയം കൂടുതല്‍ ലഭിക്കും. ജനകൂട്ടായ്മകള്‍ തമ്മില്‍ ബന്ധമുണ്ടായാല്‍ താഴേക്ക്‌ ഏറ്റവും വേഗത്തില്‍ വിവരം എത്തിക്കാന്‍ കഴിയും. ഏറ്റവും കൂടുതല്‍ ജീവനാശം ഉണ്ടാകുമെന്ന്‌ കരുതുന്ന അടിഭാഗങ്ങളില്‍ അത്‌ കുറയ്ക്കാന്‍ ഇതുവഴി കഴിയും. മുല്ലപ്പെരിയാര്‍ അണക്കെട്ടു മുതല്‍ ഏറ്റവും താഴെ വരെ പെരിയാര്‍ ഒഴുകുന്ന സ്ഥലങ്ങളിലും പ്രളയം ബാധിക്കും. ഇതിന്റെ തീവ്രതയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമെന്ന്‌ മാത്രം.
ഇങ്ങനെ പോകുന്നു, ആതിരേ, പോലീസിന്റെയും ഭൗമശാസ്ത്ര വിദഗ്ധന്മാരുടെയും മുന്നറിയിപ്പുകള്‍. ആവര്‍ത്തിക്കുന്നു ഒരു വലിയ ദുരന്തത്തിന്റെ ഭീഷണി നേരിടുന്ന 30 ലക്ഷത്തിലധികം ജനങ്ങളെ പമ്പരവിഡ്ഢികളാക്കുന്ന ഉദ്യോഗസ്ഥ തെമ്മാടിത്തത്തിന്റെ തെളിവാണ്‌ ഈ വിദഗ്ധോപദേശങ്ങള്‍.
ഭൂചലനം ഉണ്ടായാല്‍ അതിനെക്കുറിച്ച്‌ പഠിക്കാനോ ഭൂചലനം മുന്‍കൂട്ടി കണ്ടെത്താനോ കഴിയുന്ന അത്യാധുനിക സാങ്കേതിക-ശാസ്ത്രീയ സംവിധാനങ്ങള്‍ ഒരുക്കാന്‍ ഇതുവരെ കേരളം മാറി മാറി ഭരിച്ച ഒരു സര്‍ക്കാരിനും മനസ്സുണ്ടായില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ ഉള്‍പ്പെടുന്ന പഞ്ചായത്ത്‌ ഭരിച്ച നേതൃമ്മന്യന്മാര്‍ക്കും ഈ ബോധം ഉണ്ടായില്ല. ഇങ്ങനെ ബോധപൂര്‍വ്വം ഭരണകൂടവും ഉദ്യോഗസ്ഥവൃന്ദവും നടത്തിയ ജനവഞ്ചന മറച്ചുവയ്ക്കാനാണ്‌ ഇപ്പോള്‍ അപകടം ഉണ്ടായാല്‍ മുന്നറിയിപ്പുകള്‍ കൈമാറാനായി ജനകീയ കൂട്ടായ്മ ഉണ്ടാക്കണമെന്ന്‌ ഉപദേശിക്കുന്നത്‌.
ഈ കൂട്ടായ്മയില്‍ നിന്ന്‌ ദിവസേന അന്വേഷണങ്ങള്‍ ഉണ്ടായാല്‍ മാത്രമേ ഉദ്യോഗസ്ഥര്‍ ശ്രദ്ധാലുക്കളാകുകയുള്ളൂ എന്നാണ്‌ പോലീസിന്റെ നിര്‍ദ്ദേശം വ്യക്തമാക്കുന്നത്‌. ഏതവസ്ഥയിലും കേരളത്തിലെ ഉദ്യോഗസ്ഥ വൃന്ദം പുലര്‍ത്തുന്ന സമൂഹവിരുദ്ധ നിലപാടിനെ അരക്കിട്ടുറപ്പിക്കുന്ന പ്രസ്താവനയാണ്‌ ഇത്‌ . ജനങ്ങള്‍ ബന്ധപ്പെട്ടെങ്കില്‍ മാത്രം ശ്രദ്ധാലുക്കളും ഉത്തരവാദിത്തമുള്ളവരുമായി മാറുന്ന ഉദ്യോഗസ്ഥ വൃന്ദത്തെ ഒട്ടും താമസിക്കാതെ മുല്ലപ്പെരിയാര്‍ ഭാഗത്തുനിന്ന്‌ ട്രാന്‍സ്ഫര്‍ ചെയ്ത്‌ ഉത്തരവാദിത്തബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള ഉദ്യോഗസ്ഥരെ അവിടെ നിയമിക്കണമെന്ന സങ്കീര്‍ണ്ണവും ഗൗരവും ഏറിയ വാസ്തവത്തിലേക്കാണ്‌ ഈ നിര്‍ദ്ദേശം സര്‍ക്കാരിനെ നയിക്കുന്നത്‌. കാട്ടിലെ തടി തേവരുടെ ആന എന്ന മട്ടില്‍ ഉദ്യോഗസ്ഥര്‍ പെരുമാറിയതിന്റെ ദുരന്തഫലമാണ്‌ ഇപ്പോള്‍ 30 ലക്ഷം പേരെ അലട്ടുന്ന ഭീഷണി.എന്നിട്ടും ഉദ്യോഗസ്ഥ ഗര്‍വിന്‌ കുറവുണ്ടാകുന്നില്ല.
ആതിരേ,ബ്രിട്ടീഷ്‌ നിര്‍ബന്ധത്തിന്‌ വഴങ്ങി,125 വര്‍ഷം മുന്‍പ്‌,999 വര്‍ഷത്തേക്കാണ്‌ അന്നത്തെ മദ്രാസ്‌ പ്രസിഡന്‍സിയുമായി തിരുവിതാംകൂര്‍ രാജാവ്‌, പാട്ടക്കരാറില്‍ ഒപ്പിട്ടത്‌. ആ കരാരിന്റെ അടിസ്ഥാനത്തില്‍ പണി കഴിപ്പിച്ച മുല്ലപ്പെരിയാര്‍ ഡാമിന്‌ ഇപ്പോള്‍ 116 വര്‍ഷത്തെ പഴക്കമുണ്ട്‌. ഡാമിന്റെ ആയുസ്‌ 60 വര്‍ഷമെന്നായിരുന്നു എഞ്ചിനീയര്‍മാര്‍ പറഞ്ഞത്‌. ബാക്കി 939 വര്‍ഷം ഏത്‌ ഡാമില്‍ നിന്ന്‌ എങ്ങനെ തമിഴ്‌നാടിന്‌ വെള്ളം എത്തിക്കുമെന്ന്‌ ഒരു ശുംഭനും അന്ന്‌ ചോദ്യം ഉന്നയിച്ചില്ല. അന്നത്തെ സാഹചര്യത്തില്‍ അത്‌ സാധ്യമല്ലായിരിക്കാം. എന്നാല്‍, സ്വാതന്ത്യാനന്തര ഭാരതത്തില്‍ കേരളം ഭരിച്ച ഇ.എം.എസ്‌ മുതല്‍ ഉമ്മന്‍ചാണ്ടി വരെയുള്ള മുഖ്യമന്ത്രിമാര്‍ക്കും ഈ ചോദ്യം ഉന്നയിക്കാനുള്ള സാമാന്യ ബുദ്ധിപോലും ഇല്ലാതെ പോയി. ഇപ്പോള്‍ പ്രശ്നം വൈകാരിക വിക്ഷോഭത്തിന്റെ തലത്തിലെത്തിയിട്ടും പരിഹാരം കണ്ടെത്താന്‍ മുഖ്യമന്ത്രി ആത്മാര്‍ത്ഥത കാണിക്കുന്നില്ല. പ്രധാനമന്ത്രി വിളിച്ചാല്‍ ഞാന്‍ ഡല്‍ഹിയില്‍ പോകാം എന്ന ഞായം പറഞ്ഞ്‌ ജനസമ്പര്‍ക്ക തട്ടിപ്പും,ചലചിത്ര അവാര്‍ഡ്ദാനവുമായി നടക്കുകയാണ്‌ ഉമ്മന്‍ ചാണ്ടി. ഈ വഞ്ചനകളെല്ലാം മറച്ചുവയ്ക്കാനും ഉത്തരവാദിത്തരാഹിത്യം തമസ്കരിക്കാനുമാണ്‌ ആതിരേ,മുന്നറിയിപ്പുകളുമായി ഉദ്യോഗസ്ഥപ്പരിഷകള്‍ എത്തിയിരിക്കുന്നത്‌

Sunday, November 27, 2011

മുല്ലപ്പെരിയാര്‍: ഉമ്മന്‍ചാണ്ടി എന്താണ്‌ ചെയ്യുന്നത്‌?


കാവേരി ജലപ്രശ്നത്തില്‍ തമിഴ്‌നാട്‌ സ്വീകരിച്ച വിജയ സമരപാത മുന്നിലുണ്ടായിട്ടും അത്‌ അനുവര്‍ത്തിക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകാതെ പ്രസ്താവനകളില്‍ ഒതുങ്ങുന്നിടത്താണ്‌, ആതിരേ, മുല്ലപ്പെരിയാര്‍ ഡാമിനെക്കാള്‍ ഭീഷണിയാണ്‌ കേരളത്തിന്റെ ഭരണനേതൃത്വമെന്ന അറിവ്‌ ജനങ്ങളുടെ ആശങ്ക പെരുക്കുന്നത്‌. ഈ പ്രശ്നം ഉന്നയിച്ച്‌ ഉമ്മന്‍ചാണ്ടി അടക്കമുള്ള മന്ത്രിമാരും പ്രതിപക്ഷ നേതാവും പാര്‍ട്ടി നേതൃത്വങ്ങളും സിനിമാ താരങ്ങളും സാംസ്കാരിക സാമൂഹിക സാമുദായിക മത നേതാക്കളും പൊതുജനവും ഒറ്റക്കെട്ടായി ഒരു നിരാഹാര സമരത്തിന്‌ തയ്യാറായാല്‍ തമിഴ്‌നാട്‌ സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും കേരളത്തിന്റെ ആവശ്യം പരിഗണിച്ചേ മതിയാകുകയുള്ളൂ. എന്നാല്‍, സമ്മര്‍ദ്ദത്തിന്റെ ഈ സമരമാര്‍ഗ്ഗം, അത്‌ ഗാന്ധിയന്‍ സമര രീതിയായിരുന്നിട്ടുകൂടി അവലംബിക്കാന്‍ തയ്യാറാകാതെ ജനസമ്പര്‍ക്ക പരിപാടി എന്ന പൊളിറ്റിക്കല്‍ കോസ്മെറ്റിക്‌ ഉഡായിപ്പുമായിനാടു തെണ്ടുകയാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.




മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ സംബന്ധിച്ച ആശങ്ക ആകാശത്തോളം ഉയരുമ്പോഴും, ആതിരേ, അരകല്ലിന്‌ കാറ്റു പിടിച്ചതുപോലെ നിസ്സംഗനായി ഇരിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ എന്തു ചെയ്യണം..?.
ശനിയാഴ്ച ഒറ്റ രാത്രികൊണ്ട്‌ ആറടിയിലധികം വെള്ളം ഉയര്‍ന്ന്‌ ഇപ്പോള്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ പരമാവധി സംഭരണശേഷിയായ 136 അടിയില്‍ എത്തി നില്‍ക്കുകയാണ്‌. ഇത്‌ അപകടകരമാണ്‌ എന്ന്‌ അറിഞ്ഞിട്ടും സത്വരമായ നടപടികള്‍ സ്വീകരിച്ച്‌ കേന്ദ്ര സര്‍ക്കാരിനെക്കൊണ്ടും തമിഴ്‌നാട്‌ സര്‍ക്കാരിനെക്കൊണ്ടും പ്രശ്നപരിഹാരത്തിന്‌ മാര്‍ഗ്ഗങ്ങളാരായാന്‍ നിര്‍ബന്ധിതനായ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും കേവലം പ്രസ്താവനകളില്‍ ഒതുങ്ങുമ്പോള്‍ കേരളത്തിലെ അഞ്ച്‌ ജില്ലകളേയും 30 ലക്ഷം ജനങ്ങളേയും കടുത്ത ഭീതിയും ഭീഷണിയും മൂടുകയാണ്‌.
ഇന്നലെ പീരുമേട്‌ എം.എല്‍.എ ബിജിമോള്‍ നിരാഹാര സത്യഗ്രഹം ആരംഭിച്ചതും ഇന്ന്‌ പാര്‍ലമെന്റിന്‌ മുന്നില്‍ എംപിമാരായ ജോസ്‌ കെ.മാണിയും പി.ടി.തോമസും സത്യഗ്രഹം നടത്തുന്നതും എല്‍ഡിഎഫിന്റെ ആഹ്വാനപ്രകാരം ഇടുക്കിയില്‍ ഹര്‍ത്താല്‍ ആചരിക്കുന്നതൊന്നും പ്രശ്നപരിഹാരത്തിന്‌ സഹായകമായ നടപടികളല്ല, ആതിരേ.. എന്നാല്‍, ഇവയെല്ലാം ജനങ്ങളുടെ ആശങ്ക എത്ര ബൃഹത്താണെന്ന്‌ സൂചിപ്പിക്കുന്നുമുണ്ട്‌. ഇപ്പോഴും നിസംഗതനിറഞ്ഞ പ്രഖ്യാപനങ്ങളില്‍ ഉത്തരവാദിത്തം ഒതുക്കുകയാണ്‌ ഉമ്മന്‍ചാണ്ടി. ഇന്ന്‌ ജലവിഭവ മന്ത്രി പി.ജെ.ജോസഫും റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഡല്‍ഹിയിലെത്തി കേന്ദ്ര ജലവിഭവ മന്ത്രി പവന്‍കുമാര്‍ ബന്‍സ്വാള്‍, ആഭ്യന്തരമന്ത്രി പി.ചിദംബരം, പ്രതിരോധമന്ത്രി എ.കെ.ആന്റണി എന്നിവരുമായി കൂടിക്കാഴ്ച നടത്തി കേരളത്തിന്റെ ആശങ്ക കേന്ദ്രത്തെ ധരിപ്പിക്കുമെന്നാണ്‌ യുഡിഎഫ്‌ നേതൃത്വം നല്‍കുന്ന മറ്റൊരു ഉറപ്പ്‌. ഈ ഉറപ്പുകള്‍ കൊണ്ട്‌ മുല്ലപ്പെരിയാര്‍ ഡാമിനെ താങ്ങി നിര്‍ത്താന്‍ കഴിയുമെന്ന്‌ ഉമ്മന്‍ചാണ്ടി കരുതുന്നുണ്ടോ?
ആതിരേ,നിരന്തരമുണ്ടാകുന്ന ഭൂമി കുലുക്കവും ഇപ്പോള്‍ ആരംഭിച്ചിട്ടുള്ള മഴയും മുല്ലപ്പെരിയാര്‍ ഡാമിന്റെ ഭാവി സംബന്ധിച്ച ജനങ്ങളുടെ ആശങ്ക ഇരട്ടിയിലധികമാക്കിയിട്ടുണ്ട്‌. 116 വര്‍ഷം പഴക്കമുള്ള ഈ അണക്കെട്ട്‌ സുരക്ഷിതമല്ലെന്ന്‌ 1979-ല്‍ കേന്ദ്ര ജലകമ്മീഷന്‍ അഭിപ്രായപ്പെട്ടതാണ്‌. അവരാണ്‌ ജലനിരപ്പ്‌ 136 അടിയായി താഴ്ത്താന്‍ ശിപാര്‍ശ ചെയ്തത്‌. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പകലും ഉണ്ടായ മഴയും നീരൊഴുക്കും മൂലം ഇതെഴുതുമ്പോള്‍ 136 അടി ജലം മുല്ലപ്പെരിയാര്‍ ഡാമിലുണ്ട്‌. അടുത്ത 48 മണിക്കൂര്‍ കേരളത്തില്‍ കനത്ത മഴയ്ക്ക്‌ സാധ്യതയുണ്ടെന്ന കാലാവസ്ഥ പ്രവചനം മറ്റൊരു ദുരന്തത്തിന്റെ സൂചനയാണ്‌ നല്‍കുന്നത്‌. ഇടുക്കി ജില്ലയില്‍ മഴ കനക്കുകയും വൃഷ്ടിപ്രദേശത്ത്‌ നീരൊഴുക്ക്‌ വര്‍ദ്ധിക്കുകയും ചെയ്താല്‍ മുല്ലപ്പെരിയാര്‍ ഡാമിലേക്ക്‌ ജലം കുത്തിയൊഴുകിയെത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ഇങ്ങനെ എത്തുന്ന ജലത്തിന്റെ സമ്മര്‍ദ്ദം താങ്ങാന്‍ ഡാമിന്‌ കഴിവില്ല എന്നതും ഇടുക്കി മേഖലയില്‍ ഇനിയും ഭൂചലനങ്ങള്‍ ഉണ്ടാകാം എന്ന സാധ്യതയും വന്‍ വിപത്തിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌.
ഈ പശ്ചാത്തലത്തിലാണ്‌, ആതിരേ ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും നിസംഗത പരസ്യവിചാരണയ്ക്ക്‌ വിധേയമാക്കപ്പെടുന്നത്‌.മുല്ലപ്പെരിയാര്‍ ഡാം ഉയര്‍ത്തുന്ന ഭീഷണി പലവട്ടം കേരളം തമിഴ്‌നാടിനെയും കേന്ദ്ര സര്‍ക്കാരിനെയും ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടും പരാജയപ്പെടുകയായിരുന്നു. കൃഷിക്കും കുടിവെള്ളത്തിനും വേണ്ടിയുള്ള തമിഴ്‌നാടിന്റെ വിലാപമാണ്‌ കേന്ദ്ര സര്‍ക്കാരിന്റെ കാതിലെത്തിയിട്ടുള്ളത്‌. മുല്ലപ്പെരിയാര്‍ സംബന്ധിച്ച്‌ കേരളത്തിലെ സര്‍ക്കാരും മാധ്യമങ്ങളും അനാവശ്യ ആശങ്ക പരത്തുകയാണെന്ന നിലപാടിലുമാണ്‌ ജയലളിത സര്‍ക്കാര്‍. ഒരു ഡാം തകര്‍ച്ചയുടെ കഥ പറയുന്ന സോഹന്‍ ലാലിന്റെ ഡാം 999 എന്ന ചിത്രം പോലും തമിഴ്‌നാട്ടില്‍ നിരോധിച്ചുകൊണ്ടാണ്‌ മുല്ലപ്പെരിയാര്‍ ഉയര്‍ത്തുന്ന ഭീഷണിയെ അവര്‍ ലഘൂകരിക്കുന്നതും നിസ്സാരമായി തള്ളിക്കളയുന്നതും. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴ്‌നാട്ടില്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഭിന്നത മറന്ന്‌ ഒറ്റക്കെട്ടാണ്‌. ജനങ്ങളും ഐക്യമത്യത്തിലാണ്‌. സിനിമാ താരങ്ങള്‍ ഈ നിലപാടിന്‌ പൂര്‍ണ പിന്തുണയും നല്‍കുന്നു. ഇത്തരത്തില്‍ എല്ലാ മേഖലകളില്‍ നിന്നുമുള്ള പ്രതിരോധമാണ്‌ ഇക്കാര്യത്തില്‍ തമിഴ്‌നാട്‌ ചമച്ചിട്ടുള്ളത്‌.
ഇവിടെ കാവേരി ജലപ്രശ്നത്തില്‍ തമിഴ്‌നാട്‌ സ്വീകരിച്ച പ്രക്ഷോഭത്തിന്റെ മാര്‍ഗ്ഗം ഓര്‍മ്മിക്കേണ്ടതാണ്‌. അന്ന്‌ മുഖ്യമന്ത്രിയായിരുന്ന ജയലളിതയും സിനിമാ താരങ്ങളും അടക്കമുള്ളവര്‍ നിരാഹാര സമരം നടത്തിയാണ്‌ കേന്ദ്രത്തിനെയും കര്‍ണാടക സര്‍ക്കാരിനെയും മുട്ടു കുത്തിച്ച്‌ തങ്ങളുടെ ആവശ്യം നേടിയെടുത്തത്‌.
ഇത്തരം ഒരു കീഴ്‌വഴക്കം അല്ലെങ്കില്‍ വിജയ സമരപാത മുന്നിലുണ്ടായിട്ടും അത്‌ അനുവര്‍ത്തിക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകാതെ പ്രസ്താവനകളില്‍ ഒതുങ്ങുന്നിടത്താണ്‌, ആതിരേ, മുല്ലപ്പെരിയാര്‍ ഡാമിനെക്കാള്‍ ഭീഷണിയാണ്‌ കേരളത്തിന്റെ ഭരണനേതൃത്വമെന്ന അറിവ്‌ ജനങ്ങളുടെ ആശങ്ക പെരുക്കുന്നത്‌. ഈ പ്രശ്നം ഉന്നയിച്ച്‌ ഉമ്മന്‍ചാണ്ടി അടക്കമുള്ള മന്ത്രിമാരും പ്രതിപക്ഷ നേതാവും പാര്‍ട്ടി നേതൃത്വങ്ങളും സിനിമാ താരങ്ങളും സാംസ്കാരിക സാമൂഹിക സാമുദായിക മത നേതാക്കളും പൊതുജനവും ഒറ്റക്കെട്ടായി ഒരു നിരാഹാര സമരത്തിന്‌ തയ്യാറായാല്‍ തമിഴ്‌നാട്‌ സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും കേരളത്തിന്റെ ആവശ്യം പരിഗണിച്ചേ മതിയാകുകയുള്ളൂ. എന്നാല്‍, സമ്മര്‍ദ്ദത്തിന്റെ ഈ സമരമാര്‍ഗ്ഗം, അത്‌ ഗാന്ധിയന്‍ സമര രീതിയായിരുന്നിട്ടുകൂടി അവലംബിക്കാന്‍ തയ്യാറാകാതെ ജനസമ്പര്‍ക്ക പരിപാടി എന്ന പൊളിറ്റിക്കല്‍ കോസ്മെറ്റിക്‌ ഉഡായിപ്പുമായി നാടു തെണ്ടുകയാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
നിരന്തരം ഭൂചലനങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇടുക്കിയില്‍ ഭൂകമ്പം നേരിടാനുള്ള സംവിധാനങ്ങള്‍ അപര്യാപ്തമാണെന്ന സത്യത്തിലേക്ക്‌ പോലും ഉമ്മന്‍ചാണ്ടിയുടെ ശ്രദ്ധ പതിയുന്നില്ല എന്നതാണ്‌ ഇതിലേറെ പ്രതിഷേധാര്‍ഹമായ മറ്റൊരു വാസ്തവം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ രൂപം കൊടുത്ത ദുരന്ത നിവാരണ സേന നിര്‍ജീവമാണിപ്പോള്‍. പത്തുകോടി രൂപയാണ്‌ അന്ന്‌ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ ഇതിനായി നീക്കിവച്ചത്‌. ദേശീയ ദുരന്ത നിവാരണ സേനയിലെ കേഡറ്റുകള്‍ ഡപ്യൂട്ടി കളക്ടറുടെ നേതൃത്വത്തില്‍ റവന്യൂ ജീവനക്കാര്‍, പോലീസ്‌, അഗ്നിശമന വിഭാഗങ്ങള്‍, ആധുനിക വയര്‍ലെസ്‌ സാങ്കേതിക സംവിധാനങ്ങള്‍, നാട്ടുകാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം നല്‍കാനുള്ള വിദഗ്ധര്‍ എന്നിവര്‍ അടങ്ങുന്നതായിരുന്നു ദുരന്ത നിവാരണ സേന. എന്നാല്‍, എല്‍ഡിഎഫ്‌ തുടക്കമിട്ട ഈ സംവിധാനം തുടരാന്‍ യുഡിഎഫ്‌ തയ്യാറായിട്ടില്ല. വണ്ടിപ്പെരിയാര്‍, വാഗമണ്‍, കുമളി, പീരുമേട്‌ മേഖലകളിലെ സ്വകാര്യ ഏലം-തേയില തോട്ടങ്ങളില്‍ നിരവധി ചെറിയ ഡാമുകളുണ്ട്‌. തുടര്‍ച്ചയായുള്ള ഭൂചലനം മുല്ലപ്പെരിയാര്‍, ഇടുക്കി ഡാമുകള്‍ക്കു മാത്രമല്ല ഈ ചെറുകിട ഡാമുകള്‍ക്കും ഭീഷണിയാണ്‌. മുല്ലപ്പെരിയാറും ഇടുക്കിയും തകര്‍ന്നില്ലെങ്കിലും ഈ ചെറുഡാമുകള്‍ ഭൂചലനത്തില്‍ തകര്‍ന്നാല്‍ തന്നെ വന്‍ ദുരന്തമാണ്‌ സംഭവിക്കുക. ഈ യാഥാര്‍ത്ഥ്യങ്ങളെല്ലാം അംഗീകരിച്ച്‌ കേന്ദ്ര സര്‍ക്കാരിനെ കൊണ്ട്‌ കേരളത്തിന്റെ ആവശ്യം അംഗീകരിപ്പിച്ചെടുക്കാനും തമിഴ്‌നാടിനെ അതിലേക്ക്‌ നയിക്കാനും ശക്തമായ പ്രക്ഷോഭം ഉമ്മന്‍ചാണ്ടി തന്നെ നയിക്കേണ്ടതുണ്ട്‌. അതിനുള്ള ധൈര്യം കാണിക്കാത്ത ഓരോ നിമിഷവും കേരളത്തിലെ 30 ലക്ഷം പേരുടെ ജീവനും അഞ്ച്‌ ജില്ലകളുടെ ഭാവിയുമാണ്‌ ഉമ്മന്‍ചാണ്ടി പന്താടുന്നത്‌. മന്ത്രി പി.ജെ.ജോസഫിന്റെ ആത്മാര്‍ത്ഥതപോലും ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിക്കില്ലാത്തത്‌ കേരളത്തിന്റെ, നീക്കുപോക്കില്ലാത്ത ശാപം എന്നേ പറയാനാകൂ.
ആതിരേ,മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ മാറിമാറി വന്ന മുന്നണിഭരണങ്ങളും സുപ്രീം കോടതിയും "ശുംഭന്‍" കളിക്കുകയാണെന്നും തിരിച്ചറിയേണ്ടതുണ്ട്‌.999 വര്‍ഷത്തേയ്ക്കാണ്‌ മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ അന്ന്‌ തിരുവിതാംകൂര്‍ രാജാവായിരുന്ന വിശാഖം തിരുന്നാള്‍ മഹാരജാവ്‌,ഈസ്റ്റ്‌ ഇന്‍ഡ്യാ കമ്പനിയുമായി ഒപ്പിട്ടത്‌.രാജാവിന്‌ വേണ്ടി ദിവാനായിരുന്ന വി.രാമയ്യങ്കാറാണ്‌ യഥാര്‍ത്ഥത്തില്‍ കരാറില്‍ ഒപ്പുവച്ചത്‌.കെ.കെ.കുരുവിള,ജെ.എച്ച്‌.പ്രിന്‍സ്‌,ജെ.സി.ഹാന്നിങ്ങ്ടണ്‍ എന്നിവരായിരുന്നു സാക്ഷികള്‍.ആ കരാറിന്റെ അടിസ്ഥാനത്തില്‍ പണിത ഡാമിന്‌ 50 വര്‍ഷത്തെ ആയുസ്സേ നിര്‍മാതാക്കള്‍ വിഭാവനം ചെയ്തിരുന്നുള്ളു.അപ്പോള്‍ ബക്കി 949 വര്‍ഷത്തെ കാരാര്‍ പാലിക്കാന്‍ ഏതു ഡാമാണ്‌ വേണ്ടത്‌,അല്ലെങ്കില്‍ എന്താണ്‌ മാര്‍ഗം എന്ന്‌ ഒരു ശുംഭനും അന്നു ചോദ്യമുന്നയിച്ചില്ല.രാജഭരണകാലത്ത്‌ അത്തരം 'തറുതലകള്‍' അറുത്തുവീഴപ്പെട്ടെയ്ക്കാം.എന്നാല്‍ ഇ.എം.എസ്‌ മുതല്‍ ഉമ്മന്‍ ചാണ്ടിവരെയുള്ള മുഖ്യമന്ത്രിമാരോ അവരുടെ ജലസേചന മന്ത്രിമാരോ ഈ ചോദ്യം ഉന്നയിക്കാതിരുന്നത്‌ എന്തു കൊണ്ടാണ്‌..?.ഈ ശുംഭത്തരത്തിന്‌ സമാന്തരമായി നീങ്ങുന്നതാണ്‌ സുപ്രീം കോടതിയുടെ നിലപാട്‌.ഒരു വ്യാഴവട്ടമായിട്ടും പരമോന്നത നീതി പീഠത്തിന്‌ മുന്നിലെത്തിയ സമസ്യക്ക്‌ ഇതുവരെ നിയമപരമായ പൂരണം കണ്ടെത്തിയിട്ടില്ലെന്നോര്‍ക്കണം.1800ലധികം ദിവസമായി 'മുല്ലപ്പെരിയാര്‍ സംരക്ഷണ സമിതി'നടത്തുന്ന സമരത്തെ തമസ്ക്കരിച്ച മാന്യന്മാരാണ്‌ ഇന്ന്‌ ഡല്‍ഹിയിലും തിരുവനന്തപുരത്തുമൊക്കെ നിരാഹാരമിരിക്കുന്നതും.ഈ ചതിയന്‍ ചന്തുമാരും ചാണ്ടിയെന്ന അരിങ്ങോടരും ചേരുമ്പോള്‍, ആതിരേ ചതിയുടെ ദൂഷിതവൃത്തം പൂര്‍ത്തിയാവുകയാണ്‌.

Friday, November 25, 2011

ഹർവിന്ദർ സിംഗ് കൈയ്യോങ്ങുമ്പോള്‍

സഹിക്കാനാവാത്ത രീതിയില്‍ ഭരണകൂടവും നേതാക്കന്മാരും അധികാരവര്‍ഗ്ഗവും ഗര്‍വ്വിന്റെയും അഹങ്കാരത്തിന്റെയും അവജ്ഞയുടെയും പാതയില്‍ ചരിക്കുമ്പോള്‍ അവരെ തടഞ്ഞു നിര്‍ത്തി മുഖത്തടിക്കാന്‍ ഇന്ത്യയിലെ പ്രതികരണ മാനസങ്ങള്‍ക്ക്‌ യുവത്വം അവസാനിച്ചിട്ടില്ല എന്നാണ്‌ ഈ സംഭവങ്ങളെല്ലാം വ്യക്തമാക്കുന്നത്‌. അധികാരത്തിന്റെയും സാമ്പത്തിക സൗകര്യങ്ങളുടെയും മറവില്‍ എന്തു തോന്ന്യാസവും കാണിക്കാമെന്ന അഹന്തകള്‍ക്കു നേരെയാണ്‌ ഇത്തരത്തില്‍ ചെരുപ്പുകള്‍ എറിയപ്പെടുന്നതും കൈകള്‍ നീളപ്പെടുന്നതും.
ഈ പ്രതികരണ സ്വഭാവം സംഘബലം ആര്‍ജിച്ചാല്‍ എത്രമാത്രം ഉന്മൂലന ശക്തിയായി മാറുമെന്ന്‌ ചിന്തിക്കേണ്ടത്‌ ഭരണവര്‍ഗ്ഗവും സമ്പന്ന വിഭാഗവും ചൂഷകരുമാണ്‌. ഇനി ഏറെ നാള്‍ എല്ലാ അവമതികളും സഹിച്ച്‌ ദാസ്യഭാവത്തോടെ ജീവിക്കാന്‍ ഇന്ത്യയിലെ ആത്മാഭിമാന ബോധമുള്ള പൗരന്മാരെ കിട്ടുകയില്ല എന്നതിന്റെ കൈയ്യൊപ്പാണ്‌ വ്യാഴാഴ്ച പവാറിന്റെ കവളില്‍ പതിഞ്ഞത്‌.



അഴിമതിയിലും വിലക്കയറ്റത്തിലും പ്രതിഷേധിച്ച്‌ എന്‍സിപി നേതാവും കേന്ദ്ര കൃഷി മന്ത്രിയുമായ ശരത്‌ പവാറിനെ ഹര്‍വിന്ദര്‍ സിംഗ്‌ എന്ന യുവാവ്‌ മുഖത്തടിച്ചതിനെ പ്രധാനമന്ത്രിയടക്കമുള്ള നേതാക്കള്‍ 'അഹമഹമിഹയ' അപലപിക്കുമ്പോള്‍,ആതിരേ, ഇവരെല്ലാം തമസ്കരിക്കാന്‍ ശ്രമിക്കുന്നത്‌ ഇന്ത്യയിലെ സമ്മതിദായകരോടും നികുതിദായകരോടും ഭരണകൂടവും അതിന്റെ മിതശീതോഷ്ണ സൗകര്യങ്ങള്‍ അനുഭവിക്കുന്ന വിഭാഗവും പുലര്‍ത്തുന്ന അവജ്ഞയും അവഗണനയും സൃഷ്ടിക്കുന്ന പൗരപ്രതികരണങ്ങളെയാണ്‌.
ആകാശം മുട്ടെ വളരുന്ന വിലക്കയറ്റവും പണപ്പെരുപ്പവും ഒരുവശത്ത്‌. ബഹുരാഷ്ട്ര മൂലധന മാഫിയകള്‍ക്കായി ഇന്ത്യയുടെ ഈടുവയ്പുകളെയും ഇന്ത്യന്‍ പൗരന്മാരുടെ സ്വാതന്ത്ര്യത്തെയും അടിയറവയ്ക്കുന്ന ഭരണവര്‍ഗ്ഗം മറുവശത്ത്‌. ഇവയ്ക്കിടയില്‍ കിടന്ന്‌ ഞെരിപിരികൊള്ളുന്ന നൂറുകോടി ജനങ്ങളുടെ വികാരവിക്ഷുബ്ധതയുടെ സൂചനയായിട്ടാണ്‌, ആതിരേ, ഞാന്‍ ഹര്‍വിന്ദര്‍ സിംഗിനെ സ്വീകരിക്കുന്നത്‌.
പണപ്പെരുപ്പവും വിലക്കയറ്റവും അഴിമതിയും തടയാന്‍ കഴിയാതെ നോക്കു കുത്തിയായി നില്‍ക്കുന്ന മന്‍മോഹന്‍ മന്ത്രിസഭയ്ക്കെതിരെ ജനകീയ വികാരങ്ങള്‍ ഇത്തരത്തില്‍ ഉയരുമ്പോള്‍ അതിന്‌ അമാന്യത കല്‍പിച്ച്‌ അപലപിക്കുന്ന പ്രതിപക്ഷ നേതാക്കള്‍ ചെയ്യുന്നത്‌, യുപിഎ ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രൂപം കൊള്ളുന്ന ജനകീയ പ്രതിഷേധാഗ്നിയെ കെടുത്തുന്ന രാഷ്ട്രീയ വഞ്ചനയും നിലപാടെടുക്കലുമാണ്‌. ഇവര്‍ ഇങ്ങനെ ചെയ്യുന്നത്‌ ഹര്‍വിന്ദര്‍ സിംഗിന്റെ നടപടിയിലെ അധാര്‍മ്മികതയുടെ പേരിലല്ല മറിച്ച്‌, അടുത്ത ദിവസങ്ങളില്‍ ഇന്ത്യയിലെ പ്രക്ഷുബ്ധ യുവത്വവും സഹികെട്ട നികുതിദായകരും സമ്മതിദായകരും തങ്ങള്‍ക്ക്‌ എതിരെയും തിരിയുമെന്ന ഭയംകൊണ്ടു മാത്രമാണ്‌. ഭരണപക്ഷവും പ്രതിപക്ഷവും കൈകോര്‍ത്ത്‌ പിടിച്ചാണല്ലോ ഇന്ത്യയില്‍ അഴിമതി വളര്‍ത്തുന്നതും വിലക്കയറ്റം സൃഷ്ടിക്കുന്ന സാഹചര്യങ്ങളൊരുക്കുന്നതും.
ശരിയാണ്‌, അഴിമതി ഹിമാലയത്തെക്കാള്‍ ഉയര്‍ന്നു നില്‍ക്കുകയാണ്‌. അണ്ണാഹസാരെയുടെ ഗാന്ധിയന്‍ സമരമാര്‍ഗ്ഗത്തിന്‌ ലഭിച്ച പിന്‍തുണ ഇക്കാര്യത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ ഏത്‌ ദിശയിലാണ്‌ ചിന്തിക്കുന്നത്‌ എന്നതിന്റെ സൂചകങ്ങളായിരുന്നു. അതുകൊണ്ട്‌ തന്നെ അഴിമതിക്കെതിരായ പ്രക്ഷോഭവവും പ്രതികരണവും ശക്തമാക്കേണ്ടതും വ്യാപകമാക്കേണ്ടതും അനിവാര്യമാണ്‌. എന്നാല്‍ നിയമനിര്‍മ്മാണ സഭയുടെ പ്രവര്‍ത്തനങ്ങള്‍ അലങ്കോലപ്പെടുത്തി പ്രതിഷേധം എന്ന പേരില്‍ കോപ്രായങ്ങള്‍ കാണിക്കുന്നതിനെതിരെയും ജനവികാരം ഉണര്‍ന്നു കൊണ്ടിരിക്കുകയാണ്‌. അഴിമതിയുടെയും വിലക്കയറ്റത്തിന്റെയും പേരില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അലമ്പാക്കിക്കൊണ്ടിരിക്കുകയാണ്‌ പ്രതിപക്ഷം. ശക്തമായ നിയമങ്ങള്‍ ഉണ്ടാക്കി അവ നടപ്പിലാക്കി വിലക്കയറ്റത്തെയും പണപ്പെരുപ്പത്തെയും തടഞ്ഞു നിര്‍ത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുകയും ഒരുവേള സര്‍ക്കാരിനെ നിര്‍ബന്ധിക്കുകയും ചെയ്യേണ്ട പ്രതിപക്ഷം ആ പ്രതിജ്ഞാബദ്ധതയില്‍ നിന്ന്‌ തലയൂരി കേവല പ്രകടനങ്ങളില്‍ ഒളിക്കുമ്പോള്‍, ആതിരേ ഇന്ത്യയിലെ പ്രക്ഷുബ്ധ യുവത്വത്തിന്റെ കൈകള്‍ അവരുടെ മുഖത്തിന്‌ നേരെയും ഉയരുന്നുണ്ട്‌. അതു ഭയന്നിട്ടാണ്‌ പവാറിനു നേരെയുണ്ടായ കൈയ്യേറ്റത്തെ ഇവര്‍ അപലപിക്കുന്നത്‌.
ആതിരേ,ശ്രദ്ധിക്കണം. ഇന്ത്യയിലെ റീട്ടെയില്‍ വ്യാപാര മേഖല ബഹുരാഷ്ട്ര കമ്പോള ഭീകരന്മാര്‍ക്ക്‌ തുറന്നു കൊടുത്ത ദിവസമാണ്‌ പവാറിനെതിരെ പ്രതിഷേധത്തിന്റെ കൈ നീണ്ടത്‌. ഓരോ ദിവസവും ഓരോ നയങ്ങളിലൂടെ ഇന്ത്യയുടെ സ്വയംശീര്‍ഷത്വവും ഇന്ത്യന്‍ പൗരന്റെ സ്വാതന്ത്ര്യവും മൂലധന ചൂഷകര്‍ക്കായി തീറെഴുതിക്കൊണ്ടിരിക്കുകയാണ്‌ മന്‍മോഹനും മാഡവും കൂട്ടരും. ഇതിനെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ പ്രതിപക്ഷം അടക്കമുള്ളവര്‍ പരാജയപ്പെടുന്നിടത്താണ്‌ വ്യക്തി തന്റെ വികാരവിക്ഷുബ്ധതയെ, സാഹചര്യം അനുവദിക്കുന്ന രീതിയില്‍ പ്രകടിപ്പിക്കാന്‍ നിര്‍ബന്ധിതനാകുന്നത്‌ അതുകൊണ്ടു തന്നെ ഹര്‍വിന്ദര്‍ സിംഗിന്റെ നടപടിയെ അപലപിക്കാന്‍ ഞാന്‍ തയ്യാറല്ല, ആതിരെ. അണ്ണാഹസാരെ ചോദിച്ച ചോദ്യം തന്നെയാണ്‌ എനിക്കുള്ളതും: "ഒരടിയേ കൊടുത്തുള്ളോ,ഹര്‍വിന്ദറേ.."?.
ആതിരേ, അറിയാം ഒരു കൈയ്യേറ്റത്തിലോ ചെരിപ്പേറിലോ അവസാനിപ്പിക്കാവുന്നതല്ല പവാര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയവും സാമ്പത്തികവുമായ പവര്‍ ഗ്രൂപ്പുകള്‍ നടത്തുന്ന നഗ്നമായ പൗരാവകാശ ലംഘനങ്ങളും ഭരണഘടനാവകാശങ്ങളുടെ അട്ടിമറിയും. ഇത്തരം ശക്തികളെ ജനായത്ത രീതിയില്‍ തന്നെ ഉന്മൂലനം ചെയ്യുമ്പോഴാണ്‌ ജനാധിപത്യം പുഷ്കലമാകുക. പക്ഷേ, മണിപ്പവറും മസില്‍പവറും ഇന്ത്യന്‍ ജനാധിപത്യ ബോധത്തെ ഹൈജാക്‌ ചെയ്തിട്ട്‌ ദശാബ്ദങ്ങളായി. അതുകൊണ്ടു തന്നെ സാമ്പ്രദായികവും മാന്യവും എന്ന്‌ വിവക്ഷിക്കുന്ന ജനാധിപത്യ പ്രതിഷേധ പ്രകടനങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഇന്ന്‌ സാധ്യത ഏറെ ശുഷ്കമാണ്‌. ഇവിടെയാണ്‌ പ്രതികരണത്തിന്റെ യുവത്വവും പ്രതിഷേധത്തിന്റെ നിശ്ചയദാര്‍ഢ്യവും പ്രകടിപ്പിക്കപ്പെടുമ്പോള്‍ അതിനെ ആദരിക്കേണ്ടി വരുന്നതും അംഗീകരിക്കേണ്ടി വരുന്നതും.
അഴിമതിക്കാര്‍ക്കെതിരെയും അഴിഞ്ഞാട്ടക്കാര്‍ക്കെതിരെയും ഇതുപോലെ ഒറ്റപ്പെട്ട പ്രതികരണങ്ങള്‍ ഉയരുന്നത്‌ കാണാതിരുന്നു കൂട. കഴിഞ്ഞയാഴ്ചയാണ്‌ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ടെലികോം മന്ത്രി സുഖ്‌റാമിനെ കോടതി വളപ്പില്‍വെച്ച്‌ ഈ യുവാവ്‌ തന്നെ കൈയ്യേറ്റം ചെയ്തത്‌. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌, ബിജെപി നേതാവ്‌ ലാല്‍കൃഷ്ണ അദ്വാനി, കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന ബി.എസ്‌.യദിയൂരപ്പ, ജമ്മു-കാശ്മീര്‍ മുഖ്യമന്ത്രി ഒമാര്‍ അബ്ദുള്ള, യോഗഗുരു ബാബ രാംദേവ്‌, സുരേഷ്‌ കല്‍മാഡി, ജനാര്‍ദ്ദന്‍ ദ്വിവേദി, അണ്ണാ ഹസാരെ സംഘത്തിലെ അംഗമായ പ്രശാന്ത്‌ ഭൂഷണ്‍, അരവിന്ദ്‌ കെജറിവാള്‍, കേന്ദ്രമന്ത്രി സുഖ്‌റാം, പി.ചിദംബരം തുടങ്ങിയവരെല്ലാം ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ക്ക്‌ ഇരയായതാണ്‌. ഇവര്‍ക്കെതിരെയെല്ലാം പ്രതിഷേധത്തിന്റെ ചെരുപ്പുകളാണ്‌ ഊരിയെറിയപ്പെട്ടത്‌.
എന്നാല്‍, രുചിക ദില്‍ഹോത്ര എന്ന ടെന്നീസ്‌ താരത്തെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന ഹരിയാന മുന്‍ ഡിജിപി എസ്‌.പി.എസ്‌.രത്തോഡിനോടും സൗമ്യയെ ട്രെയിന്‍ യാത്രയ്ക്കിടയില്‍ മാനഭംഗപ്പെടുത്തി കൊന്ന ഗോവിന്ദച്ചാമിക്കെതിരെയും സംഘകൈയ്യേറ്റത്തിന്റെ പ്രതിഷേധമാണ്‌ ഇന്ത്യ കണ്ടത്‌.ആതിരേ, സഹിക്കാനാവാത്ത രീതിയില്‍ ഭരണകൂടവും നേതാക്കന്മാരും അധികാരവര്‍ഗ്ഗവും ഗര്‍വ്വിന്റെയും അഹങ്കാരത്തിന്റെയും അവജ്ഞയുടെയും പാതയില്‍ ചരിക്കുമ്പോള്‍ അവരെ തടഞ്ഞു നിര്‍ത്തി മുഖത്തടിക്കാന്‍ ഇന്ത്യയിലെ പ്രതികരണ മാനസങ്ങള്‍ക്ക്‌ യുവത്വം അവസാനിച്ചിട്ടില്ല എന്നാണ്‌ ഈ സംഭവങ്ങളെല്ലാം വ്യക്തമാക്കുന്നത്‌. അധികാരത്തിന്റെയും സാമ്പത്തിക സൗകര്യങ്ങളുടെയും മറവില്‍ എന്തു തോന്ന്യാസവും കാണിക്കാമെന്ന അഹന്തകള്‍ക്കു നേരെയാണ്‌ ഇത്തരത്തില്‍ ചെരുപ്പുകള്‍ എറിയപ്പെടുന്നതും കൈകള്‍ നീളപ്പെടുന്നതും.
ഈ പ്രതികരണ സ്വഭാവം സംഘബലം ആര്‍ജിച്ചാല്‍ എത്രമാത്രം ഉന്മൂലന ശക്തിയായി മാറുമെന്ന്‌ ചിന്തിക്കേണ്ടത്‌ ഭരണവര്‍ഗ്ഗവും സമ്പന്ന വിഭാഗവും ചൂഷകരുമാണ്‌. ഇനി ഏറെ നാള്‍ എല്ലാ അവമതികളും സഹിച്ച്‌ ദാസ്യഭാവത്തോടെ ജീവിക്കാന്‍ ഇന്ത്യയിലെ ആത്മാഭിമാന ബോധമുള്ള പൗരന്മാരെ കിട്ടുകയില്ല എന്നതിന്റെ കൈയ്യൊപ്പാണ്‌,ആതിരേ വ്യാഴാഴ്ച പവാറിന്റെ കവളില്‍ പതിഞ്ഞത്‌.

Wednesday, November 23, 2011

എറണാകുളത്തെ ( കേരളത്തേയും ) എലിവിഷത്തില്‍ മുക്കിക്കൊല്ലാന്‍ നീക്കം


എറണാകുളം ജില്ലയിലെ ഏഴര ലക്ഷം ഭവനങ്ങളിലും ഇതര സ്ഥാപനങ്ങളിലും ഒരേ ദിവസം 50 ഗ്രാം വീതം എലിവിഷം വച്ചുകൊണ്ടാണ്‌ എലി ഉന്മൂലനത്തിന്‌ ജില്ലാ പഞ്ചായത്ത്‌ തയ്യാറെടുക്കുന്നത്‌.ഇതിന്‌ 40,000 കിലോ ഗ്രാം എലിവിഷം വേണ്ടി വരും.എലിയെ പേടിച്ച്‌ ജില്ലയെ ( കേരളത്തേയും ) കൊല്ലാനുള്ള കുത്സിതശ്രമമാണിത്‌.എറണാകുളം മോഡല്‍ എലിനശീകരണ പദ്ധതി കേരളത്തിലെ മറ്റു ജില്ലകളും പിന്തുടര്‍ന്നാല്‍, അഞ്ച്‌ ലക്ഷം കിലോഗ്രാം എലിവിഷം കൂടി സംസ്ഥാനത്തെ മണ്ണിലും ജലത്തിലും ലയിച്ചു ചേരും.


ആതിരേ,
എലി മുക്ത ജില്ലയാക്കാനുള്ള ശ്രമത്തില്‍ എറണാകുളത്തെ എലിവിഷത്തില്‍ മുക്കി കൊല്ലാന്‍ ജില്ലാ പഞ്ചായത്തിന്റെ നീക്കം.
ജില്ലയിലെ ഏഴര ലക്ഷം ഭവനങ്ങളിലും ഇതര സ്ഥാപനങ്ങളിലും ഒരേ ദിവസം 50 ഗ്രാം വീതം എലിവിഷം വച്ചുകൊണ്ടാണ്‌ എലി ഉന്മൂലനത്തിന്‌ ജില്ലാ പഞ്ചായത്ത്‌ തയ്യാറെടുക്കുന്നത്‌.
കഴിഞ്ഞ മഴക്കാലത്ത്‌ നിരവധിപേര്‍ക്ക്‌ എലിപ്പനി ബാധിക്കുകയും കുറേയേറെ പേര്‍ മരിക്കുകയും ചെയ്തതാണ്‌ എലികള്‍ക്ക്‌ എതിരെ ഇങ്ങനെ ഉന്മൂലനതത്ന്രവുമായി തിരിയാന്‍ ജില്ലാ പഞ്ചായത്തിന്‌ പ്രേരിപ്പിച്ചത്‌.
50 ഗ്രാം വീതം ജില്ലയിലെ എല്ലാ ഭവനങ്ങളിലും സ്ഥാപനങ്ങളിലും ഒരേദിവസം എലി വിഷം വയ്ക്കാന്‍ 40,000 കിലോ ഗ്രാം എലിവിഷം വേണ്ടി വരും. ഇത്രയും എലിവിഷത്തിലൂടെ ജില്ലയെ സമ്പൂര്‍ണ എലിമുക്ത ജില്ലയാക്കാമെന്ന മൂഢചിന്തയിലാണ്‌ ജില്ലാ പഞ്ചായത്ത്‌ അധികൃതരും ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥരും.
എന്നാല്‍, ആതിരേ,എലിയെ പേടിച്ച്‌ ജില്ലയെ ( കേരളത്തേയും ) കൊല്ലാനുള്ള കുത്സിതശ്രമമാണിത്‌. ഇത്രയുമധികം എലിവിഷം വയ്ക്കുന്നതിലൂടെ മനുഷ്യരുടെയും പ്രകൃതിയുടെയും ആരോഗ്യമായിരിക്കും നശിക്കാന്‍ പോകുന്നത്‌.
ആതിരേ,വയ്ക്കുന്ന വിഷമത്രയും എലി തിന്നാലും തിന്നില്ലെങ്കിലും എലി ചത്തായും ചത്തില്ലെങ്കിലും 40000 കിലോഗ്രാം എലിവിഷം ജില്ലയുടെ മണ്ണിലും ജലത്തിലും കലരും. എലിമുക്ത ജില്ല അങ്ങനെ എലിവിഷ സങ്കലന ജില്ലയായി മാറാന്‍ പോവുകയാണ്‌ .
ഏലൂര്‍ മേഖലയില്‍ കരിക്കിന്‍ വെള്ളത്തിലും കോഴിമുട്ടയിലും ഒക്കെ ഡിഡിടിയുടെ അംശം കണ്ടെത്തിയതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. ഇനി എലിവിഷവും ജലത്തിലും ആഹാര വസ്തുക്കളിലും കണ്ടെത്തും. ഇപ്പോള്‍ തന്നെ മലിനീകരണത്തില്‍ സംസ്ഥാനത്ത്‌ മുന്നില്‍ നില്‍ക്കുന്ന ജില്ലയ്ക്ക്‌ ഇത്‌ കൂനിന്മേല്‍ കുരുവായിരിക്കും.
എറണാകുളം മോഡല്‍ എലിനശീകരണ പദ്ധതി കേരളത്തിലെ മറ്റു ജില്ലകളും പിന്തുടര്‍ന്നാല്‍, ആതിരേ, അഞ്ച്‌ ലക്ഷം കിലോഗ്രാം എലിവിഷം കൂടി സംസ്ഥാനത്തെ മണ്ണിലും ജലത്തിലും ലയിച്ചു ചേരും.
വിഢിത്തം നിറഞ്ഞതും പരിസ്ഥിതിക്ക്‌ പ്രഹരമേല്‍പ്പിക്കുന്നതുമാണ്‌ ജില്ലാ പഞ്ചായത്തിന്റെ ഈ എലിനശീകരണ യജ്ഞം. എറണാകുളത്തെ എലികളെ മുഴുവന്‍ ഇങ്ങനെ നശിപ്പിച്ചാലും തൊട്ടടുത്ത ജില്ലകളില്‍ നിന്ന്‌ എലികള്‍ എത്താനുള്ള സാധ്യത വളരെയാണ്‌. അത്രയ്ക്കധികം മാലിന്യങ്ങളാണ്‌ നിരത്തുവക്കത്തും പൊതുസ്ഥലത്തും ഉള്ളത്‌. ജില്ലാ അതിര്‍ത്തികളില്‍ 'എലിമുക്ത മേഖല' എന്ന ബോര്‍ഡ്‌ വച്ചാല്‍ അന്യജില്ലകളില്‍ നിന്ന്‌ എലികള്‍ എത്തുകയില്ല എന്ന്‌ ജില്ലാ പഞ്ചായത്ത്‌ പറയാതിരുന്നത്‌ ഭാഗ്യം.
എലി, അണ്ണാന്‍, മരപ്പട്ടി തുടങ്ങിയവയുടെ മൂത്രത്തിലാണ്‌ എലിപ്പനിക്ക്‌ കാരണമായ ലപ്റ്റോസ്പൈറ ബാക്ടീറിയയുള്ളത്‌. ഈ ജീവികളുടെ മൂത്രം ജലത്തില്‍ പടരുകയും ഈ ജലം ശരീരത്തിലെ മുറിവുകളില്‍ സ്പര്‍ശിക്കുകയും ചെയ്യുമ്പോള്‍ മനുഷ്യശരീരത്തില്‍ എലിപ്പനിയുടെ ബാക്ടീരിയകള്‍ പ്രവേശിക്കുമെന്നാണ്‌ വൈദ്യശാസ്ത്രം പറയുന്ന്‌. വയലുകള്‍ നികത്തുകയും പറമ്പിലെ പണികള്‍ ഉപേക്ഷിക്കുകയും ചെയ്തിട്ടും എലിപ്പനി പടരുന്നുണ്ടെങ്കില്‍ അതിന്‌ കാരണങ്ങള്‍ മറ്റു ചിലതെല്ലാമാണ്‌. അവ ശാസ്ത്രീയമായി കണ്ടെത്തേണ്ടതിന്‌ പകരം ഇല്ലം ചുട്ട്‌ എലിയെ പ്രതിരോധിക്കാനാണ്‌,ആതിരേ, ജില്ലാ ഭരണകൂടത്തിന്റെ വഴിപിഴച്ച നീക്കം.

Tuesday, November 22, 2011

ന്യൂനപക്ഷ ഉന്മൂലനത്തിന്റെ നിണമിറ്റുന്ന ത്രിശൂലവുമായി നരേന്ദ്രമോഡി

ഇന്നും, ഗുജറാത്തില്‍ മോഡിക്കെതിരെ ഒന്നും ശബ്ദിക്കാനാവാത്ത അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്‌ നിലവിലുള്ളത്‌. ഗുജറാത്തിലെ കോടതികള്‍ക്ക്‌ ഇക്കാര്യം നന്നായി അറിയാം. അതുകൊണ്ടാണ്‌ ഇസ്രത്ത്‌ ജഹാന്‍ - ജാവേദ്‌ ഷെയ്ഖ്‌ വ്യാജ ഏറ്റുമുട്ടലിനെക്കുറിച്ച്‌ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന്‌ കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്‌. കീഴ്ക്കോടതി നിയമനടപടികള്‍ക്ക്‌ വിധേയനാകാന്‍ നിര്‍ദ്ദേശിച്ചിട്ടും സുപ്രീംകോടതി മോഡിക്ക്‌ ക്ലീന്‍ ചിറ്റ്‌ നല്‍കി എന്ന വ്യാജ പ്രചാരണം നടത്തിയവര്‍ക്ക്‌ ഇപ്പോള്‍ എന്തു പറയാനുണ്ട്‌ എന്നു കേള്‍ക്കാനും ഇന്ത്യക്ക്‌ താല്‍പര്യമുണ്ട്‌; ഗുജറാത്തിലെ ന്യൂനപക്ഷങ്ങള്‍ക്ക്‌ ആകാംക്ഷയുണ്ട്‌. ഈ കൂട്ടക്കൊലകളിലെല്ലാം നരേന്ദ്രമോഡിക്കുള്ള പങ്ക്‌ സുവദീതമാണ്‌. ഭരണകൂടം നടത്തിയ ഗൂഢാലോചനയുടെ ഏറ്റവും ചോരച്ചൂരു പടര്‍ന്ന ഏടായിരുന്നു 2004 ജൂണ്‍ 15-ന്റേത്‌. വംശവെറിയുടെ ഭീകര സത്വമായി, ന്യൂനപക്ഷ ഉന്മൂലനത്തിന്റെ നിണമിറ്റുന്ന ത്രിശൂലവുമായിട്ടാണ്‌ മോഡി ഇപ്പോഴും ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെയും മതനിരപേക്ഷ സമൂഹത്തിന്റെയും മുന്നില്‍ നില്‍ക്കുന്നത്‌.


ഇസ്രത്ത്‌ ജഹാനും മലയാളിയായ ജാവേദ്‌ ഷെയ്ഖ്‌ എന്ന പ്രാണേഷ്കുമാര്‍ പിള്ളയും ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടത്‌ വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്‌, ആതിരേ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ ജാതിഗര്‍വിന്റേയും മുസ്ലീം ന്യൂനപക്ഷ വൈരാഗ്യത്തിന്റേയും നെറുകിലേറ്റ കനത്ത പ്രഹരമാണ്‌.
നരേന്ദ്ര മോഡിയെ വധിക്കാന്‍ മുംബൈയില്‍ നിന്നെത്തിയ ലെഷ്കര്‍ ഇ തയ്ബ ഭീകരരായിരുന്നു 19 കാരിയായ കോളേജ്‌ വിദ്യാര്‍ത്ഥിനി ഇസ്രത്ത്‌ ജഹാനും ഒപ്പമുണ്ടായിരുന്ന പ്രാണേഷ്‌ കുമാറും അംജത്ത്‌ അലി റാണയും സീഷാന്‍ ജോഹറുമെന്നായിരുന്നു മോഡിയുടെ പോലീസും സംഘപരിവാര്‍ വേതാളങ്ങളും പ്രചരിപ്പിച്ചിരുന്നത്‌. എന്നാല്‍, ഗുജറാത്ത്‌ പോലിസ്‌ അവകാശപ്പെടുന്നതുപോലെ 2004 ജൂണ്‍ 15-ന്‌ അല്ല അതിന്‌ ഒരു ദിവസം മുന്‍പു തന്നെ ഈ നാലുപേരുടെയും ജീവന്‍ വ്യാജ ഏറ്റുമുട്ടലിലൂടെ മോഡിയുടെ, വംശീയ വൈരത്തിന്‌ ചുക്കാന്‍ പിടിച്ച പോലീസുകാര്‍ ചിതറിച്ചു എന്നാണ്‌ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്‌.
"ഏറ്റുമുട്ടലിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചും അതിന്റെ ലക്ഷ്യത്തെക്കുറിച്ചും അന്വേഷണം നടത്തണം, മരണം സംഭവിച്ച യഥാര്‍ത്ഥ സമയവും സ്ഥലവും അന്വേഷണ വിധേയമാക്കണ"മെന്ന്‌ ഹുജറാത്ത്‌ ഹൈക്കോടതി ജസ്റ്റിസുമാരായ ജയന്ത്‌ പട്ടേലും അഭിലാഷ കുമാരിയും വിധിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ " പ്രതികളായ പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കുകയാണ്‌ വേണ്ടതെന്നും " ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്‌ നിരീക്ഷിച്ചു.
ഗുജറാത്തില്‍ മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കെതിരെ ജാതീയ ഉന്മൂലന സിദ്ധാന്തവുമായി മോഡിയും ബിജെപിയും സവര്‍ണ ഫാസിസ്റ്റ്‌ സംഘടനകളും നടത്തിയ രക്തം മരവിപ്പിക്കുന്ന അക്രമങ്ങളുടെ പരമ്പരകളിലെ ഏറ്റവും ക്രൗര്യം നിറഞ്ഞ നിണപരിണതിയാണ്‌, ഇസ്രത്ത്‌ ജഹാന്‍-ജാവേദ്‌ ഷെയ്ഖ്‌ ദുരന്തം .
ആതിരേ,ഗര്‍ഭസ്ഥ ശിശുക്കളെപ്പോലും ത്രിശൂല മുനയില്‍ കൊരുത്തുയര്‍ത്തി അട്ടഹസിച്ച്‌ ഗുജറാത്തില്‍ വംശീയ വിദ്വേഷരാഷ്ട്രീയവും ജാതീയ ഉന്മൂലന തീവ്രവാദവും നടപ്പിലാക്കി കൈകളില്‍ മാത്രമല്ല, ദേഹമാസകലം നിരപരാധികളുടെ ചോരയില്‍ കുളിച്ചു നില്‍ക്കുകയാണ്‌ നരേന്ദ്ര മോഡിയെന്ന നരാധമന്‍. ഗുജറാത്ത്‌ വംശഹത്യയില്‍ നിന്ന്‌ രക്ഷപ്പെടാന്‍ നരേന്ദ്ര മോഡി നടത്തുന്ന ശ്രമങ്ങളുടെയെല്ലാം കഴുത്തൊടിക്കുന്നതാണ്‌ പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സംഭവം നടന്ന അന്നു തന്നെ ഇതൊരു വ്യാജ ഏറ്റുമുട്ടലാണെന്നും ഇസ്രത്ത്‌ ജഹാനും ജാവേദ്‌ ഷെയ്ഖും സുഹൃത്തുക്കളും നിരപരാധികളാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തതാണ്‌. ജാതിക്കോമാളിത്തം തലയ്ക്കു പിടിക്കാത്ത വിവേകങ്ങളെല്ലാം ഒരേസ്വരത്തില്‍ ഈ സംഭവത്തിന്റെ പേരില്‍ നരേന്ദ്രമോഡിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയതുമാണ്‌. എന്നാല്‍, മുസ്ലീം തീവ്രവാദികള്‍ തന്നെ പച്ചയ്ക്ക്‌ ചുട്ടുകൊല്ലാന്‍ ഗൂഢപദ്ധതികള്‍ ആവിഷ്കരിക്കുകയാണെന്ന പെരുങ്കള്ളം പെരുപ്പിച്ചു കാണിച്ച്‌ വര്‍ണ്ണ വെറിയുടെ പതാക വാഹകനായി ഗുജറാത്തില്‍ ഭരണം നടത്തുകയാണ്‌,ഇന്നും മോഡി.
നീണ്ട ഏഴുവര്‍ഷമാണ്‌,ആതിരേ, ജാവേദ്‌ ഷെയ്ഖ്‌ എന്ന പ്രാണേഷ്‌ കുമാറിന്റെയും ഇസ്രത്ത്‌ ജഹാന്റെയും മാതാപിതാക്കള്‍ നീതിക്കായി പോരാടിയത്‌. ആ നിയമയുദ്ധമാണ്‌ ഇപ്പോള്‍ ഒരു വഴിത്തിരിവില്‍ എത്തിയിരിക്കുന്നത്‌. ഇസ്രത്തിന്റെ മാതാവ്‌ ഷമീമ കൗസറും പ്രാണേഷ്‌ കുമാറിന്റെ പിതാവ്‌ ഗോപിനാഥപിള്ളയുമാണ്‌, ഭീകരരെന്ന്‌ മുദ്ര ചാര്‍ത്തി അരുംകൊലയ്ക്കിരയാക്കിയ സ്വന്തം മക്കള്‍ക്ക്‌ നീതി തേടി ഗുജറാത്ത്‌ ഹൈക്കോടതിയെ സമീപിച്ചത്‌.
തനിക്ക്‌ മുസ്ലീം ഭീകരരുടെ സ്ഥിരം ഭീഷണിയുണ്ടെന്ന്‌ വരുത്തി തീര്‍ത്ത്‌ ,ഭീതി നിറച്ച്‌ ഗുജറാത്തി മനസ്സുകളെ തന്റെ വരുതിക്ക്‌ നിര്‍ത്താന്‍ മോഡി ആസൂത്രണം ചെയ്ത നിരവധി വ്യാജ ഏറ്റുമുട്ടലുകളിലൊന്നിലായിരുന്നു ഇസ്രത്ത്‌ ജഹാനും ജാവേജ്‌ ഷെയ്ഖും സുഹൃത്തുക്കളും പോയിന്റ്‌ ബ്ലാങ്കില്‍ തകര്‍ക്കപ്പെട്ടത്‌.
ആതിരേ,രാജ്യത്തും പുറത്തുമുള്ള എല്ലാ മുസ്ലീം ഭീകരവാദികളുടെയും ലക്ഷ്യം താനൊരുത്താണെന്ന്‌ സ്ഥാപിച്ചെടുത്ത്‌ സവര്‍ണ്ണ ഹൈന്ദവ ഭീകര ചേതനകളില്‍ നായക പരിശേഷം സൃഷ്ടിക്കാനായിരുന്നു മോഡി ഇത്തരം കള്ളക്കഥകള്‍ മെനഞ്ഞതും വ്യാജ ഏറ്റുമുട്ടലുകള്‍ നടത്തിച്ചതും. മോഡിയെ കൊല്ലാനെത്തിയ ഭീകരരെന്നു പറഞ്ഞ്‌ 22 പേരെയാണ്‌ 2002 ഒക്ടോബര്‍ മുതല്‍ 2007 വരെ ക്രൈം ബ്രാഞ്ച്‌ ജെസിപി പി.പി.പാണ്ഡേ, ഡിഐജി ഡി.ജി.വന്‍സാര, എസ്പിയായിരുന്ന ജി.എല്‍.സിംഗാര്‍ഡ്‌, എസ്പി എന്‍.കെ.അമീന്‍ ഉള്‍പ്പെടെയുള്ള 21 പോലീസ്‌ ഉദ്യോഗസ്ഥരടങ്ങിയ സംഘം അതിനീചമായി കൊന്നു തള്ളിയത്‌. ഇതില്‍ വന്‍സാരയും അമീനും സൊഹ്‌റാബുദ്ധീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലും സൊഹറാബുദ്ധിന്റെ ഭാര്യ കൗസാര്‍ ബിയെകൊലപ്പെടുത്തിയ കേസിലും പ്രതികളാണ്‌.
മോഡിക്കുവേണ്ടി വ്യാജ ഏറ്റുമുട്ടലുകള്‍ക്ക്‌ രൂപം കൊടുത്ത്‌ നടപ്പിലാക്കിയ കാക്കി ധാരികളായ ഈ ജാതിക്കോമരങ്ങളില്‍ ചിലര്‍ 2007-ല്‍ ജയിലില്‍ അടയ്ക്കപ്പെട്ടതോടെ നരേന്ദ്ര മോഡിയെ തേടി ലഷ്കര്‍ ഇ തയ്ബ, ഹിസ്ബുള്‍ മുജാഹിദിന്‍, അല്‍ഖ്വയ്ദ സംഘാംഗങ്ങള്‍ ആരും ഗുജറാത്തില്‍ എത്തിയിട്ടില്ല എന്നത്‌ അതിതിവിചിത്രമായ അവസ്ഥയാണ്‌. മോഡിയെ സംരക്ഷിച്ചു നിര്‍ത്തിയ ക്രമസമാധാനപാലന രംഗത്തെ ഭീകരന്മാര്‍ ജയിലഴിക്കുള്ളിലായതോടെ ഭീകരരപ്രവര്‍ത്തകര്‍ അവരുടെ ഓപ്പറേഷന്‍ നിര്‍ത്തി വച്ചു എന്ന്‌ വിശ്വസിക്കാന്‍, ആതിരേ, നാം നിര്‍ബന്ധിതരാകുകയാണ്‌ .
ഗോധ്ര സംഭവത്തിന്‌ ശേഷം ഗുജറാത്തില്‍ ഔദ്യോഗിക തലത്തില്‍ നടന്ന ഗൂഢാലോചനയിലൂടെയാണ്‌ മുസ്ലീം ന്യൂനപക്ഷത്തെ ഉന്മൂലനം ചെയ്യാനുള്ള ഫാസിസ്റ്റ്‌ ആക്രമണ പദ്ധതിക്ക്‌ മോഡിയും കൂട്ടരും രൂപം നല്‍കിയത്‌. ഹൈന്ദവ ഫാസിസ്റ്റ്‌ ക്രൂരതയും അധികാരഭ്രാന്തും മൂര്‍ച്ഛിച്ച ഈ സവര്‍ണ പൈശാചികതയുടെ ഇരകള്‍ ആയിരക്കണക്കിനായിരുന്നു. വീടുകള്‍ തീവെച്ച്‌ നശിപ്പിച്ച്‌, സ്ര്തീകളെ പരസ്യമായി ബലാത്സംഗം ചെയ്ത്‌, ത്രിശൂലം കൊണ്ട്‌ ഗര്‍ഭിണികളുടെ വയര്‍ കുത്തികീറി ഗര്‍ഭസ്ഥ ശിശുക്കളെ ശൂലമുനയില്‍ ഉയര്‍ത്തി, മുസ്ലീം പുരുഷന്മാരെ വാളുകൊണ്ട്‌ വെട്ടി, തോക്കുകൊണ്ട്‌ വെടിവച്ചുകൊന്ന്‌ മോഡി സൃഷ്ടിച്ച ഭീകരാവസ്ഥയില്‍ നിന്ന്‌ ഗുജറാത്തും ഇന്ത്യന്‍ മനസ്സും ഇനിയും മുക്തമായിട്ടില്ല. മുസ്ലീം വിദ്വേഷം തെരുവിലിറക്കി നടത്തിയ ഉന്മൂലനത്തിനും വ്യാജ ഏറ്റുമുട്ടലുകള്‍ക്കും എവിടെ നിന്നാണ്‌ ആയുധവും പണവും ലഭിച്ചതെന്നു കൂടി അന്വേഷിച്ചെങ്കില്‍ മാത്രമേ ഗുജറാത്തില്‍ നടമാടിയ രക്തരൂക്ഷിത വംശീയ വിദ്വേഷത്തിന്റെ പിന്നിലെ യഥാര്‍ത്ഥ ശക്തികള്‍ ആരൊക്കെയാണെന്ന്‌ കണ്ടെത്താന്‍ കഴിയുകയുള്ളൂ.
ഇന്നും, ഗുജറാത്തില്‍ മോഡിക്കെതിരെ ഒന്നും ശബ്ദിക്കാനാവാത്ത അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്‌ നിലവിലുള്ളത്‌. ഗുജറാത്തിലെ കോടതികള്‍ക്ക്‌ ഇക്കാര്യം നന്നായി അറിയാം. അതുകൊണ്ടാണ്‌ ഇസ്രത്ത്‌ ജഹാന്‍ - ജാവേദ്‌ ഷെയ്ഖ്‌ വ്യാജ ഏറ്റുമുട്ടലിനെക്കുറിച്ച്‌ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന്‌ കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്‌. കീഴ്ക്കോടതി നിയമനടപടികള്‍ക്ക്‌ വിധേയനാകാന്‍ നിര്‍ദ്ദേശിച്ചിട്ടും സുപ്രീംകോടതി മോഡിക്ക്‌ ക്ലീന്‍ ചിറ്റ്‌ നല്‍കി എന്ന വ്യാജ പ്രചാരണം നടത്തിയവര്‍ക്ക്‌ ഇപ്പോള്‍ എന്തു പറയാനുണ്ട്‌ എന്നു കേള്‍ക്കാനും ഇന്ത്യക്ക്‌ താല്‍പര്യമുണ്ട്‌; ഗുജറാത്തിലെ ന്യൂനപക്ഷങ്ങള്‍ക്ക്‌ ആകാംക്ഷയുണ്ട്‌. ഈ കൂട്ടക്കൊലകളിലെല്ലാം നരേന്ദ്രമോഡിക്കുള്ള പങ്ക്‌ സുവദീതമാണ്‌. ഭരണകൂടം നടത്തിയ ഗൂഢാലോചനയുടെ ഏറ്റവും ചോരച്ചൂരു പടര്‍ന്ന ഏടായിരുന്നു 2004 ജൂണ്‍ 15-ന്റേത്‌.ആതിരേ, വംശവെറിയുടെ ഭീകര സത്വമായി, ന്യൂനപക്ഷ ഉന്മൂലനത്തിന്റെ നിണമിറ്റുന്ന ത്രിശൂലവുമായിട്ടാണ്‌ മോഡി ഇപ്പോഴും ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെയും മതനിരപേക്ഷ സമൂഹത്തിന്റെയും മുന്നില്‍ നില്‍ക്കുന്നത്‌.

Monday, November 21, 2011

കര്‍ഷക ജഡത്തില്‍ ചവിട്ടി ഉമ്മന്‍ചാണ്ടി കൊലവിളി നടത്തുമ്പോള്‍

കാര്‍ഷിക വായ്പ എടുത്തവരല്ല ആത്മഹത്യ ചെയ്ത കര്‍ഷകരെന്ന ഡി.സി.സി പ്രസിഡന്റുമാരുടെ വാദം സാങ്കേതികാര്‍ത്ഥത്തില്‍ ശരിയാകുമ്പോള്‍,ബാങ്കുകള്‍ അനുവര്‍ത്തിക്കുന്ന കര്‍ഷക ദ്രോഹ നിലപാടാണ്‌ തളിര്‍വീശി പടരുന്നത്‌. നാമമാത്ര കര്‍ഷകര്‍ക്കും ഇടത്തരം കര്‍ഷകര്‍ക്കും വായ്പ അനുവദിക്കാത്ത ഷെഡ്യൂള്‍ഡ്‌ ബാങ്കുകളും ന്യൂ ജനറേഷന്‍ ബാങ്കുകളും, വായ്പയെടുത്താല്‍ അവ തിരിച്ചടക്കാത്ത സമ്പന്ന വിഭാഗത്തിന്‌ അതിരില്ലാത്ത സാമ്പത്തിക സഹായങ്ങളാണ്‌ വാഗ്ദാനം ചെയ്യുന്നതും നടപ്പിലാക്കുന്നതും. അതുകൊണ്ട്‌, കാര്‍ഷികേതര ആവശ്യങ്ങളുടെ പേരില്‍ വായ്പയെടുത്ത്‌ ആ തുക കൃഷിയില്‍ മുടക്കാന്‍ നിര്‍ബന്ധിതരാണ്‌ ഇന്ന്‌ കേരളത്തിലെ ഇടത്തരം നാമമാത്ര കര്‍ഷകര്‍. ഉമ്മന്‍ചാണ്ടി ഭരണകൂടത്തിന്റെ കര്‍ഷക വിരുദ്ധ മനോഭാവവും, കര്‍ഷകദ്രോഹ നിലപാടുകളുമാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌.കര്‍ഷകരെ കൊന്നതുംപോരാഞ്ഞിട്ട്‌, അവരുടെ ജഡങ്ങളില്‍ ചവിട്ടിനിന്ന്‌ കൊലവിളി നടത്തുകയുമാണ്‌ ഉമ്മന്‍ ചാണ്ടി




കേരളത്തിന്റെ സുബോധങ്ങളില്‍ വിദ്യുത്സ്ഫുലിംഗം പടര്‍ത്തുന്ന കര്‍ഷക ആത്മഹത്യകളെക്കുറിച്ച്‌ അഭിപ്രായം പറയാന്‍ ആരാണ്‌ ആതിരേ,ഡി.സി.സി പ്രസിഡന്റുമാര്‍ക്ക്‌ അധികാരം നല്‍കിയത്‌?
പാദസേവകരായ ഇത്തരം നപുംസകങ്ങളുടെ വിടുവായിത്തം ,വസ്തുതാപരമായ സത്യമാണെന്ന്‌ കേരളത്തെ ബോദ്ധ്യപ്പെടുത്താന്‍ എന്തിനാണ്‌ ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്‌?
കഴിഞ്ഞ 20 ദിവസത്തിനിടയില്‍ 11 കര്‍ഷകരാണ്‌ കടംകയറി മുടിഞ്ഞ്‌ ആത്മഹത്യ ചെയ്തത്‌. കറുത്തപൊന്നിന്റെ ജില്ല എന്നറിയപ്പെടുന്ന വയനാട്ടിലും കോട്ടയത്തും തൃശൂരും പാലക്കാട്ടും കണ്ണൂരുമുള്ള നിസ്സഹായരായ കര്‍ഷകരാണ്‌ , കഴിഞ്ഞ യു.ഡി.എഫ്‌ ഭരണകാലത്തെ കര്‍ഷക ദുരന്ത ദിനങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ട്‌, ഭരണകൂടത്തിന്റെയും സാമ്പത്തിക സ്ഥാപനങ്ങളുടെയും കിരാതസമ്മര്‍ദ്ദങ്ങള്‍ താങ്ങാനാവാതെ ജീവന്‍ വലിച്ചെറിഞ്ഞത്‌.
ഇവരാരും കാര്‍ഷിക കടംകൊണ്ട്‌ പൊറുതിമുട്ടി ആത്മഹത്യ ചെയ്തതല്ല എന്നാണ്‌,ആതിരേ, വയനാട്‌-കോട്ടയം ഡി.സി.സി പ്രസിഡന്റുമാരുടെ വിദ്ഗ്ദ്ധാഭിപ്രായം. അത്‌ അപ്പാടെ വിഴുങ്ങി, കര്‍ഷക ആത്മഹത്യയ്ക്ക്‌ കാരണമായ സാഹചര്യങ്ങളും, ഭരണപരമായ പരാജയങ്ങളും തമസ്കരിക്കാനാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്‌. വയനാട്ടിലെ കര്‍ഷകരുടെ ആത്മഹത്യ കടക്കെണിമൂലമാണെന്ന കളക്ടറുടെ റിപ്പോര്‍ട്ടും, അതേക്കുറിച്ച്‌ അന്വേഷിക്കാന്‍ നിയോഗിച്ച അഡീഷണല്‍ ചീഫ്‌ സെക്രട്ടറി കെ.ജയകുമാറിന്റെ വിലയിരുത്തലും പകല്‍പോലെ കത്തിനില്‍ക്കുമ്പോഴാണ്‌, ഡി.സി.സി പ്രസിഡന്റുമാരും കേരള മുഖ്യമന്ത്രിയും ശവത്തില്‍ കുത്തി ആനന്ദിക്കുന്നത്‌. 'നക്രോമാനിയ' എന്ന്‌ മന:ശാസ്ത്രകാരന്മാര്‍ വിവക്ഷിക്കുന്ന വൈകൃതത്തിന്റെ ഉടമകളാണ്‌ വെളുത്ത ഖദര്‍ ധരിച്ച ഈ ഡി.സി.സി പ്രസിഡന്റുമാരും, അവരുടെ നേതാവ്‌ ഉമ്മന്‍ചാണ്ടിയുമെന്ന്‌ സന്ദേഹത്തിന്‌ അതീതമായി തെളിയിച്ചുകഴിഞ്ഞു.
ആതിരേ ശ്രദ്ധിക്കണം, കഴിഞ്ഞ അഞ്ചുവര്‍ഷമായി കേരളത്തിന്റെ ഭീതിയുടെ പരിസരത്തുനിന്ന്‌ എങ്ങോ പോയി ഒളിച്ചിരുന്ന കര്‍ഷക ആത്മഹത്യകളാണ്‌, യു.ഡി.എഫ്‌ ഭരണം ആരംഭിച്ചപ്പോള്‍ത്തന്നെ തിരിച്ചെത്തിയിരിക്കുന്നത്‌. എ.കെ.ആന്റണിയും ഉമ്മന്‍ചാണ്ടിയും നേതൃത്വംകൊടുത്ത കഴിഞ്ഞ യു.ഡി.എഫ്‌ ഭരണകാലത്ത്‌ 533 കര്‍ഷകരാണ്‌ കടക്കെണിയില്‍പ്പെട്ട്‌ ജീവതം അവസാനിപ്പിച്ചത്‌. കഴിഞ്ഞ 12 ദിവസത്തെ അനുഭവങ്ങള്‍ ഒരു സൂചികയായി എടുത്താല്‍ ഈ ഭരണം അവസാനിക്കുംമുമ്പ്‌ 10,000 കര്‍ഷകര്‍ക്കെങ്കിലും, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും, ബാങ്കുകളുടെയും, സമാന്തര സാമ്പത്തിക സ്ഥാപനങ്ങളുടെയും കണ്ണില്‍ച്ചോരയില്ലായ്മയ്ക്ക്‌ തങ്ങളുടെ ജീവന്‍ വച്ചുമാറേണ്ടിവരും.
ഈ ദുര്‍മരണങ്ങള്‍ക്ക്‌ മന്‍മോഹന്റെ സര്‍ക്കാരും ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാരും ഒരുപോലെ ഉത്തരവാദികളാണ്‌. വളത്തിന്റെ വില കേന്ദ്ര സര്‍ക്കാര്‍ ഇരട്ടിയാക്കിയപ്പോള്‍, സംസ്ഥാന സര്‍ക്കാര്‍ കര്‍ഷക ദ്രോഹ പരമ്പരയുടെ തുടക്കമായി കൃഷിക്കും ചെറുകിട വ്യവസായങ്ങള്‍ക്കുമുള്ള സൗജന്യ വൈദ്യുതി നിര്‍ത്തലാക്കി. ഇന്ത്യ ഒരു കര്‍ഷക രാജ്യമാണെന്ന്‌ അഭിമാനിക്കുമ്പോഴും, കര്‍ഷക വിരുദ്ധ നയങ്ങളും നടപടികളും ഉളുപ്പില്ലാതെ സ്വീകരിച്ച്‌ ഇന്ത്യയിലാകമാനമുള്ള കര്‍ഷകരെ ശ്വാസംമുട്ടിച്ച്‌ കൊന്നുരസിക്കുകയാണ്‌ കേന്ദ്രം ഭരിക്കുന്ന മന്‍മോഹനും, കേരളം ഭരിക്കുന്ന ഉമ്മന്‍ചാണ്ടിയും.
ഇറക്കുമതി ഉദാരീകരണവും ഉത്പന്നങ്ങള്‍ക്ക്‌ ന്യായവില ഉറപ്പാക്കാനുള്ള ഉത്തരവാദിത്തമില്ലായ്മയുംമൂലം കേരളത്തിലെ നാണ്യവിള കര്‍ഷകര്‍ ഇഞ്ചി, വാഴ തുടങ്ങിയ കൃഷികളിലേയ്ക്ക്‌ ചുവടുമാറിയിരിക്കുകയാണ്‌,ആതിരേ. മുമ്പ്‌ നാണ്യവിളകളില്‍നിന്ന്‌ ലഭിച്ചിരുന്ന വരുമാനം ഇപ്പോള്‍ ലഭിക്കണമെങ്കില്‍ കൂടുതല്‍ സ്ഥലത്ത്‌ ഈ കൃഷി ഇറക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാണ്‌. ഇതിനായി, സ്ഥലം പാട്ടത്തിനെടുത്തും പണം വട്ടിപ്പലിശയ്ക്ക്‌ ബ്ലേഡുകളില്‍നിന്ന്‌ കടംകൊണ്ടുമാണ്‌ കൃഷിയിറക്കിക്കൊണ്ടിരിക്കുന്നത്‌. എന്നാല്‍, കാലാവസ്ഥാ വ്യതിയാനവും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധ നയങ്ങളുംമൂലം ഈ കൃഷിയും കര്‍ഷകരെ ചതിച്ചിരിക്കുകയാണ്‌. ആ ചതി നേരിടാനാകാതെയാണ്‌ ഇപ്പോള്‍ ഏഴോളം കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയംതേടിയിരിക്കുന്നത്‌.
കാര്‍ഷിക വായ്പ എടുത്തവരല്ല ഇവരെന്ന ഡി.സി.സി പ്രസിഡന്റുമാരുടെ വാദം സാങ്കേതികാര്‍ത്ഥത്തില്‍ ശരിയാകുമ്പോള്‍, ബാങ്കുകള്‍ അനുവര്‍ത്തിക്കുന്ന കര്‍ഷക ദ്രോഹ നിലപാടാണ്‌ തളിര്‍വീശി പടരുന്നത്‌. നാമമാത്ര കര്‍ഷകര്‍ക്കും ഇടത്തരം കര്‍ഷകര്‍ക്കും വായ്പ അനുവദിക്കാത്ത ഷെഡ്യൂള്‍ഡ്‌ ബാങ്കുകളും ന്യൂ ജനറേഷന്‍ ബാങ്കുകളും, വായ്പയെടുത്താല്‍ അവ തിരിച്ചടക്കാത്ത സമ്പന്ന വിഭാഗത്തിന്‌ അതിരില്ലാത്ത സാമ്പത്തിക സഹായങ്ങളാണ്‌ വാഗ്ദാനം ചെയ്യുന്നതും നടപ്പിലാക്കുന്നതും. അതുകൊണ്ട്‌, കാര്‍ഷികേതര ആവശ്യങ്ങളുടെ പേരില്‍ വായ്പയെടുത്ത്‌ ആ തുക കൃഷിയില്‍ മുടക്കാന്‍ നിര്‍ബന്ധിതരാണ്‌ ഇന്ന്‌ കേരളത്തിലെ ഇടത്തരം നാമമാത്ര കര്‍ഷകര്‍.
ഇവരെയാണ്‌,ആതിരേ, ദ്രോഹകരമായ നയങ്ങള്‍ ആവിഷ്കരിച്ച്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും, സാമ്പത്തിക സ്ഥാപനങ്ങളും ജപ്തിയുടെ വക്കത്തെത്തിച്ചിരിക്കുന്നത്‌. കിടപ്പാടം ബാങ്കുകാര്‍ ജപ്തി ചെയ്തുകൊണ്ടുപോകുന്നത്‌ കണ്ടുനില്‍ക്കാനും, ജപ്തിമൂലം കുടുംബാംഗങ്ങള്‍ വഴിയിലിറങ്ങുന്നത്‌ സഹിക്കാനും ത്രാണിയില്ലാതെയാണ്‌ നിര്‍ഭാഗ്യവാന്മാരായ ഏഴ്‌ കര്‍ഷകര്‍ ഇതിനിടെ ജീവന്‍ ബലിനല്‍കിയത്‌. ഈ വസ്തുതകള്‍ അറിയില്ല എന്ന മുഖ്യമന്ത്രിയുടെ നാട്യം കേരളത്തിലെ കര്‍ഷകരോടും, പൊതുസമൂഹത്തോടുമുള്ള ഭരണത്തിന്റെ അഹന്തയായിട്ടുതന്നെ വിലയിരുത്തേണ്ടതുണ്ട്‌.
കേരളത്തിലെ സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജനസമ്പര്‍ക്ക പരിപാടിയും, ഓണ്‍ലൈന്‍ സംവിധാനവും ഏര്‍പ്പെടുത്തിട്ടുള്ള മുഖ്യമന്ത്രിക്ക്‌ വയനാട്ടിലേയും കേരളത്തിലെ മറ്റു ജില്ലകളിലേയും കര്‍ഷകരുടെ അവസ്ഥ നന്നായി അറിയാവുന്നതാണ്‌. വയനാട്ടില്‍ ആത്മഹത്യ ചെയ്ത എടവക പഞ്ചായത്തിലെ തോണിച്ചാല്‍ സ്വദേശി ആത്മഹത്യ ചെയ്ത തോപ്പില്‍ ജോസിന്റെ ഭാര്യ കഴിഞ്ഞ ആഗസ്റ്റ്‌ 22ന്‌ തങ്ങള്‍ അനുഭവിക്കുന്ന സാമ്പത്തിക സമ്മര്‍ദ്ദങ്ങളെക്കുറിച്ച്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്‌ വിശദമായ കത്ത്‌ അയച്ചതാണ്‌. ആഗസ്റ്റ്‌ 25നെങ്കിലും ഈ കത്ത്‌ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചിരിക്കണം. എന്നാല്‍, മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ ഇങ്ങനെയൊരു കത്ത്‌ കിട്ടിയതായി ഇതുവരെ ഭാവിക്കുന്നില്ല. ആനി ജോസിന്റെ കത്ത്‌ സമയത്ത്‌ മുഖ്യമന്ത്രി കണ്ടിരുന്നെങ്കില്‍ ആഗസ്റ്റ്‌ ആറാംതീയതി തോപ്പില്‍ ജോസ്‌ വിഷംകഴിച്ച്‌ മരിക്കേണ്ടിവരുമായിരുന്നില്ല. ഉമ്മന്‍ചാണ്ടി ഭരണകൂടത്തിന്റെ കര്‍ഷക വിരുദ്ധ മനോഭാവവും, കര്‍ഷകദ്രോഹ നിലപാടുകളുമാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. എന്നിട്ടാണ്‌,ആതിരേ ആത്മഹത്യ ചെയ്ത കര്‍ഷകര്‍ കാര്‍ഷിക കടം ഉള്ളവരായിരുന്നില്ല എന്ന്‌ ഡി.സി.സി പ്രസിഡന്റുമാരും, ഉമ്മന്‍ചാണ്ടിയും ഉളുപ്പില്ലാതെ പ്രസ്താവനയിറക്കുന്നത്‌. കര്‍ഷകരെ കൊന്നതുംപോരാഞ്ഞിട്ട്‌, അവരുടെ ജഡങ്ങളില്‍ ചവിട്ടിനിന്ന്‌ കൊലവിളി നടത്തുകയുമാണ്‌ ഉമ്മന്‍ ചാണ്ടി .

Tuesday, November 15, 2011

കൊടിയത്തൂരിലെ 'സദാചാര ഭീകരവാദികള്‍'


ചോദിക്കട്ടെ, അമാന്യതയും അപഥസഞ്ചാരവും സ്ത്രീകളില്‍ അടിച്ചേല്‍പ്പിക്കുന്ന പുരുഷകേസരിമാര്‍ നടത്തുന്ന വിവാഹപൂര്‍വ്വ-വിവാഹബാഹ്യ രതിമേളനങ്ങള്‍ തടയാന്‍ കൊടിയത്തൂരിലേയും അതേപോലെ മറ്റു പലയിടത്തും തലപൊക്കുന്ന മത-ഭീകര-സദാചാരസംരക്ഷണ- സത്വങ്ങള്‍ക്ക്‌ കഴിവുണ്ടോ, അവരതിന്‌ സന്നദ്ധരാണോ? അല്ല എന്നുതന്നെയാണ്‌ ഏതു തലത്തില്‍ പ്രശ്നത്തെ സമീപിച്ചാലും ലഭിക്കുന്ന ഉത്തരം.അവിടെയാണ്‌ കൊടിയത്തൂര്‍ വര്‍ത്താമാനകാല സമൂഹജീവിതത്തിന്‌ ഭീഷണിയായ പൈശാചികതയാകുന്നത്‌. അതുകൊണ്ട്‌,നിയമനിഷേധത്തിന്റെ ഇത്തരം 'സദാചാര സംരക്ഷകര്‍'ക്കെതിരെ സമൂഹംതന്നെ പ്രതികരണത്തിന്റെയും പ്രതിരോധത്തിന്റെയും കോട്ട തീര്‍ക്കേണ്ടതുണ്ട്‌.


"വൈകാരികമൂല്യങ്ങളിലൂന്നിയുള്ള സദാചാര സങ്കല്‍പം തികഞ്ഞ ഭ്രമാത്മകതയാണ്‌. തീര്‍ത്തും അശ്ലീലമായ ഈ ബോധത്തില്‍ സത്യത്തിന്റെ കണികപോലും ഉണ്ടാകുകയില്ല."
"സദാചാരത്തിനും ഉന്നിദ്രമായ അവസ്ഥ കാംക്ഷിക്കുക. വെറുതെ മാന്യനാകാതെ നന്മയ്ക്കുവേണ്ടി ആഗ്രഹിക്കുക."
സദാചാരത്തെക്കുറിച്ച്‌ യഥാക്രമം സോക്രട്ടീസും തോറോയും നടത്തിയ നിരീക്ഷണങ്ങളാണ്‌, ആതിരേ മുകളില്‍ ഉദ്ധരിച്ചത്‌.
വിവേകത്തിന്റെയും, പക്വതയുടെയും ഈ കാഴ്ചപ്പാടിനെക്കുറിച്ച്‌ കൊടിയത്തൂരിലെ സാംസ്കാരിക ഭീകരവാദികളോട്‌ വിവരിക്കുന്നതിനേക്കാള്‍ അപകടം കുറഞ്ഞതാണ്‌ വെട്ടാന്‍വരുന്ന പോത്തിന്റെ കാതില്‍ വേദമോതുന്നത്‌.
സ്ത്രീകള്‍ മാത്രമുള്ള ഒരു വീട്ടില്‍ 'അസമയത്ത്‌' സന്ദര്‍ശനം നടത്തിയിരുന്നു ' എന്ന്‌ ആരോപിക്കപ്പെടുന്ന ഷഹീദ്‌ ബാവ എന്ന ചെറുപ്പക്കാരനാണ്‌ കൊടിയത്തൂരിലെ 'സദാചാര പോലീസി'ന്റെ മൂന്നാംമുറയ്ക്ക്‌ ഇരയായി കിരാതമായി കൊല്ലപ്പെട്ടത്‌. ഈ വീട്ടിലെ സന്ദര്‍ശനം നിരോധിച്ചുകൊണ്ട്‌ കൊടിയത്തൂരിലെ 'സദാചാര സംരക്ഷകര്‍' ഷാഹിദ്‌ ബാവയ്ക്ക്‌ നല്‍കിയ അന്ത്യശാസനം ചെവിക്കൊള്ളാതിരുന്നതുകൊണ്ടാണ്‌, 15 പേരടങ്ങിയ സംഘം ആ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചതും പോസ്റ്റില്‍ കെട്ടിയിട്ട്‌ പോത്തിനെ തല്ലുന്നതുപോലെ തല്ലിയതും, അതിന്റെ ഫലമായി ഷാഹിദ്‌ ബാവ മരണമടഞ്ഞതും.
സംഭവത്തില്‍, ഭീകരവാദ പ്രവര്‍ത്തനവുമായി ബന്ധമുള്ള ചിലര്‍ക്ക്‌ പങ്കുണ്ടെന്നും, ഷാഹിദിനെ മര്‍ദ്ദിച്ചവരില്‍ നാട്ടുകാരല്ലാത്ത ചിലരും ഉണ്ടായിരുന്നെന്നും, പ്രതികളില്‍ ചിലര്‍ വിദേശത്തേയ്ക്ക്‌ കടന്നു എന്നുമാണ്‌ പോലീസിന്റെ ഭാഷ്യം. ഭീകര പ്രവര്‍ത്തകരടങ്ങിയ സംഘം കരുതിക്കൂട്ടി നടത്തിയ 'ആസൂത്രിത കൊലപാതക'മായതുകൊണ്ട്‌, സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ പ്രത്യേക പോലീസ്‌ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.
അതെന്തുമാകട്ടെ, സദാചാരത്തിന്റെ സംരക്ഷണാധികാരം നാട്ടുകാര്‍ക്ക്‌ ആരാണ്‌ ആതിരേ,പതിച്ചുകൊടുത്തിട്ടുള്ളത്‌? ശുഷ്കവും ഹ്രസ്വദൃഷ്ടിയിലൂന്നിയതുമായ സ്ത്രീ-പുരുഷ സങ്കല്‍പത്തിന്റെ അടിസ്ഥാനത്തില്‍ നിയമം കൈയിലെടുക്കാന്‍ ഏതു മതബോധനങ്ങളാണ്‌ വക്രീകരിച്ച ഉപദേശങ്ങളുമായി ചെറുപ്പക്കാരെ വഴിതെറ്റിക്കുന്നത്‌?
ഷാഹിദ്‌ ബാവ 'അസമയത്ത്‌' സന്ദര്‍ശനം നടത്തിയിരുന്ന വീട്ടിലെ യുവതിയുടെ ഭര്‍ത്താവ്‌ ഗള്‍ഫിലാണെന്നും, 90 കഴിഞ്ഞ വൃദ്ധരാണ്‌ വീട്ടിലുള്ളതെന്നും, ഭര്‍ത്താവിനെ വഞ്ചിച്ച്‌ ജാരബന്ധമാണ്‌ അവിടത്തെ യുവതിയായ വീട്ടമ്മ നടത്തിക്കൊണ്ടിരിക്കുന്നതെന്നും, അത്‌ അനുവദിക്കാന്‍ സാദ്ധ്യമല്ലെന്നും ശഠിച്ചാണ്‌ കൊടിയത്തൂരിലെ 'സദാചാര വിശുദ്ധികള്‍' നൃശംസയതയുടെ ഭാവം ആവാഹിച്ചത്‌.
ആതിരേ, വിവാഹിതയായ ഒരു യുവതി ആരുമായി ബന്ധപ്പെടണം, ആരുമായി ബന്ധപ്പെടരുത്‌; ഭര്‍ത്താവ്‌ വിദേശത്ത്‌ ജോലിയുള്ള കുടുംബങ്ങളില്‍ മറ്റു പുരുഷന്മാര്‍ ഏതെല്ലാം സമയത്ത്‌ സന്ദര്‍ശനം നടത്താം, എപ്പോഴെല്ലാം അത്‌ പാടില്ല എന്നു തീരുമാനിക്കാന്‍ നാട്ടുകാര്‍ക്ക്‌ എന്തു അധികാരമാണുള്ളത്‌? തന്റെ ഭാര്യ വഴിതെറ്റിപ്പോകുന്നുണ്ടെങ്കില്‍ അതുസംബന്ധിച്ച്‌ രോഷംകൊള്ളേണ്ടതും, നടപടിയെടുക്കേണ്ടതും ഭര്‍ത്താവ്‌ മാത്രമാണ്‌. അല്ലാതെ, ഭര്‍ത്താവിന്റെ അധികാരം കയ്യാളാന്‍ പൊതുജനത്തിനോ, മതസംവിധാനങ്ങള്‍ക്കോ അധികാരമോ അവകാശമോ ഇല്ല.
പോലീസ്‌ ഉണ്ടായിട്ടും മോഷണമടക്കമുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ 'ജനകീയ പോലീസ്‌' രൂപീകരിച്ചതുപോലെ, ഭര്‍ത്താന്മാര്‍ വിദേശത്ത്‌ ജോലിചെയ്യുന്ന വീടുകളിലെ സ്ത്രീകളുടെ സദാചാരം സംരക്ഷിക്കാന്‍ ആരാണ്‌ ഇത്തരത്തില്‍ ക്രൂരവും വികാരവിക്ഷുബ്ധവുമായ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്‌?
ഓരോ മതങ്ങള്‍ക്കും ഈശ്വരവിശ്വാസവും, സദാചാര-ധാര്‍മ്മിക സങ്കല്‍പവുമുണ്ട്‌. എന്നാല്‍, അത്‌ വിശ്വാസികളില്‍പ്പോലും അടിച്ചേല്‍പ്പിക്കാന്‍ ആര്‍ക്കും അധികാരമില്ല. ആ സാഹചര്യത്തില്‍, നാട്ടിലെ 'സദാചാര വാഴ്ച'യുടെ മേല്‍നോട്ടം ഏറ്റെടുത്ത്‌ ബീഭത്സമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും, അതിന്‌ വഴങ്ങാത്തവരെ കിരാതമായി ഉന്മൂലനം ചെയ്യുന്നതും, ആതിരേ,സദാചാര താലിബാനിസം തന്നെയാണ്‌.
പെണ്ണ്‌ പിഴച്ചുപോയാല്‍ കടലമ്മ കോപിക്കുമെന്നും തീരം നശിക്കുമെന്നുമുള്ള ഒരു ധാര്‍മ്മിക വിശുദ്ധ വിശ്വാസം അരയ സമുദായങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഏകപത്നീവ്രതത്തിലൂന്നിയ കുടുംബ സങ്കല്‍പം നടപ്പിലായ കാലം മുതല്‍ വിവാഹിതയായ സ്ത്രീയുടെ പുരുഷബന്ധങ്ങളെ, അവ സൗഹൃദങ്ങളാണെങ്കില്‍പ്പോലും, അനുവദിക്കാത്ത അടച്ചുകെട്ടിയ ധാര്‍മ്മിക വിചാരവും അതിന്റെ നടത്തിപ്പുമാണ്‌ കഴിഞ്ഞ 5000 വര്‍ഷമായി വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍, സംസ്കാരങ്ങള്‍ക്കിടയില്‍, നാടുകളില്‍ നിലവിലിരിക്കുന്നത്‌.
രാഷ്ട്രീയമായും സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പുരോഗതിപ്രാപിച്ച കേരളത്തിലും ഇതേ സദാചാര സങ്കല്‍പം തന്നെയാണ്‌ ഉള്ളത്‌. പക്ഷേ, ആതിരേ,സൗകര്യപൂര്‍വം അത്‌ ലംഘിച്ച്‌ നിഷിധ സുഖങ്ങള്‍ ആസ്വദിച്ച്‌ മാന്യന്മാരായി കഴിയുന്നരാണ്‌ സമൂഹത്തില്‍ പകുതിയിലേറെപ്പേരും. തങ്ങള്‍ക്ക്‌ കിട്ടാതെപോകുന്ന അവസരങ്ങളെ സദാചാരത്തിന്റെ സങ്കല്‍പനങ്ങള്‍ക്കുള്ളില്‍ തിരുകിക്കയറ്റി വിചാരണ നടത്തുകയും വിധി പ്രഖ്യാപിക്കുകയും ചെയ്യുന്ന അശ്ലീലതയെ മാന്യതയെന്ന്‌ അംഗീകരിക്കുന്ന ഒരു സമൂഹമാണ്‌ വര്‍ത്തമാന കേരളം.
ഇവിടെ, ധാര്‍മ്മികഭ്രംശത്തെക്കുറിച്ച്‌ സംസാരിക്കാനും ശിക്ഷാനടപടികള്‍ സ്വീകരിക്കാനും വ്യക്തികള്‍ക്കോ സമുദായങ്ങള്‍ക്കോ സംഘടനകള്‍ക്കോ അല്ല അധികാരം, മറിച്ച്‌ ക്രമസമാധാനപാലനത്തിന്റെയും നിയമപാലത്തിന്റെയും ചുമതലയുള്ളവര്‍ക്കാണ്‌ ആ അവകാശം. കൊടിയത്തൂരിലെ ബന്ധപ്പെട്ട വീട്ടില്‍ സദാചാരലംഘനം നടക്കുന്നുണ്ടായിരുന്നെങ്കില്‍ വിദേശത്തുള്ള ഭര്‍ത്താവിനേയും തൊട്ടടുത്തുള്ള പോലീസ്‌ സ്റ്റേഷനിലും അറിയിച്ച്‌ നിയമപരമായ നടപടി സ്വീകരിച്ചിരുന്നെങ്കില്‍, അത്‌ വ്യക്തികളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള ഭരണകൂടത്തിന്റെയും, സമുദായ-സമൂഹ പിടിവാശികളുടെയും കടന്നുകയറ്റമാണെങ്കില്‍പ്പോലും,ആതിരേ, പൊതുവെ അംഗീകരിക്കപ്പെട്ടേനെ. ഭര്‍ത്താക്കന്മാര്‍ വിദേശത്തും അന്യസംസ്ഥാനത്തും ജോലിനോക്കുന്ന കുടുംബങ്ങളിലെ സ്ത്രീകളുടെ 'സദാചാരവിരുദ്ധ പ്രവൃത്തി' നിരീക്ഷിക്കാനും നടപടിയെടുക്കാനും ഏതു സമുദായമൂല്യങ്ങളുടെയും വിശ്വാസങ്ങളുടെയും അടിസ്ഥാനത്തില്‍ തീരുമാനമെടുത്താലും അത്‌ കറകളഞ്ഞ സദാചാര ഭീകരപ്രവര്‍ത്തനം തന്നെയാണ്‌.
ചോദിക്കട്ടെ, അമാന്യതയും അപഥസഞ്ചാരവും സ്ത്രീകളില്‍ അടിച്ചേല്‍പ്പിക്കുന്ന പുരുഷകേസരിമാര്‍ നടത്തുന്ന വിവാഹപൂര്‍വ്വ-വിവാഹബാഹ്യ രതിമേളനങ്ങള്‍ തടയാന്‍ കൊടിയത്തൂരിലേയും അതേപോലെ മറ്റു പലയിടത്തും തലപൊക്കുന്ന മത-ഭീകര-സദാചാരസംരക്ഷണ- സത്വങ്ങള്‍ക്ക്‌ കഴിവുണ്ടോ, അവരതിന്‌ സന്നദ്ധരാണോ? അല്ല എന്നുതന്നെയാണ്‌ ഏതു തലത്തില്‍ പ്രശ്നത്തെ സമീപിച്ചാലും ലഭിക്കുന്ന ഉത്തരം.അവിടെയാണ്‌ ആതിരേ,കൊടിയത്തൂര്‍ വര്‍ത്താമാനകാല സമൂഹജീവിതത്തിന്‌ ഭീഷണിയായ പൈശാചികതയാകുന്നത്‌. പോലീസിന്റെ ഇപ്പോഴത്തെ അന്വേഷണരീതി ആ പൈശാചികതയ്ക്ക്‌ വളംവയ്ക്കുന്നതാണ്‌. കാരണം, ഈ ഭീകരസത്വങ്ങളെ നിയന്ത്രിക്കുന്നത്‌ രാഷ്ട്രീയ കോമരങ്ങളാണ്‌. അദ്ധ്യാപകന്റെ കൈവെട്ടിയ ഭീകരവാദികളെ മുഴുവന്‍ പിടികൂടാന്‍ കഴിയാത്ത പുന്നൂസിന്റെ പോലീസിന്‌ കൊടിയത്തൂരിലെ 'സദാചാര ഭീകരന്മാരെ'യും അമര്‍ച്ച ചെയ്യാന്‍ കഴിയുകയില്ല. അതുകൊണ്ട്‌,നിയമനിഷേധത്തിന്റെ ഇത്തരം 'സദാചാര സംരക്ഷകര്‍'ക്കെതിരെ സമൂഹംതന്നെ പ്രതികരണത്തിന്റെയും പ്രതിരോധത്തിന്റെയും കോട്ട തീര്‍ക്കേണ്ടതുണ്ട്‌.

Sunday, November 13, 2011

കടലും കട്ടു മുടിക്കാന്‍ കുഞ്ഞാലിക്കുട്ടിയും കുഞ്ഞുമാണിയും കുഞ്ഞൂഞ്ഞും

കരിമണല്‍ ഖാനനത്തിന്റെ പേരില്‍ കേരളത്തിന്റെ കടല്‍ തീരം കൊള്ളയടിച്ചുകൊണ്ടിരിക്കുന്ന സമൂഹവിരുദ്ധരെ സംരക്ഷിക്കുന്ന കുഞ്ഞാലിക്കുട്ടി തന്നെയാണ്‌ മാണിയെക്കൊണ്ട്‌ ഈ ആശയം മുന്നോട്ട്‌ വയ്പിച്ചിട്ടുള്ളത്‌. ടൈറ്റാനിയം കമ്പനിയിലെ മാലിന്യ നിര്‍മ്മാര്‍ജന പദ്ധതിയിലൂടെ ലക്ഷങ്ങള്‍ കൈക്കലാക്കിയവരൊക്കെ തന്നെയാണ്‌ കടല്‍ മണല്‍ ഖാനനത്തിന്‌ പിന്നിലും ഇപ്പോഴുള്ളത്‌. അന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കൊണ്ട്‌ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‌ കത്തെഴുതിച്ച രാഷ്ട്രീയ സമ്മര്‍ദ്ദ മേധാവി, കുഞ്ഞാലിക്കുട്ടി, ഇന്നും ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലുണ്ട്‌. കോടതികളെപ്പോലും കോടികള്‍ വലിച്ചെറിഞ്ഞ്‌ ഹൈജാക്‌ ചെയ്ത ആ രാഷ്ട്രീയ കൗടില്യം തന്നെയാണ്‌ ഇപ്പോള്‍ മാണിയെക്കൊണ്ടും കടല്‍ മണല്‍ ഖാനന പദ്ധതി പുനരവതരിപ്പിച്ചിരിക്കുന്നത്‌.ഈ ഷൈലോക്കുകളുടെ നീചലാഭക്കൊതിയില്‍ നിന്ന്‌ നാടിനെയും പ്രകൃതിയെയും സംരക്ഷിക്കാനുള്ള പ്രക്ഷോഭങ്ങള്‍ക്ക്‌ തുടക്കം കുറിക്കേണ്ട സമയം അതിക്രമിച്ചു എന്നാണ്‌ കുഞ്ഞുമാണിയും കുഞ്ഞാപ്പയും കുഞ്ഞൂഞ്ഞും വ്യക്തമാക്കുന്നത്‌.



"വല്ലഭന്‌ പുല്ലും ആയുധം" എന്ന്‌ പറഞ്ഞതുപോലെയാണ്‌, ആതിരേ, അധികാരത്തിലെത്തിയാല്‍ യുഡിഎഫിന്‌ അഴിമതി നടത്താന്‍ ജീവിത വ്യാപാര രംഗങ്ങളും പ്രകൃതിയും. കട്ടു മുടിച്ച്‌ നാട്‌ നശിപ്പിക്കുക എന്ന ഏക അജണ്ടയാണ്‌ ഭരണാധികാരം കൈയ്യില്‍ കിട്ടിയപ്പോഴെല്ലാം യുഡിഎഫ്‌ നടപ്പിലാക്കിയിട്ടുള്ളത്‌. സാമൂഹിക ബോധവും പാരിസ്ഥിതികാവബോധവും വരും തലമുറകളോടുള്ള പ്രതിബദ്ധതയൊന്നും ഇക്കാര്യത്തില്‍ ഇവരെ അലോസരപ്പെടുത്താറില്ല. കാട്ടു കള്ളന്മാര്‍ക്ക്‌ കുടപിടിച്ച ഒരു മുന്‍ യുഡിഎഫ്‌ മന്ത്രിയാണല്ലോ കടലില്‍ മരമുണ്ടായിട്ടാണോ മഴ പെയ്യുന്നതെന്ന സൈദ്ധാന്തിക ചോദ്യം ഉന്നയിച്ചത്‌.
ആ നെറികേടിന്റെ ചുവടു പിടിച്ച്‌ കടലും കോരി വറ്റിച്ച്‌ പോക്കറ്റ്‌ വീര്‍പ്പിക്കാനാണ്‌ കെ.എം.മാണിയും കുഞ്ഞാലിക്കുട്ടിയുമടക്കമുള്ള മന്ത്രിപുംഗവന്മാര്‍ പുതിയ വികസന നയങ്ങളും നടപടികളും ആവിഷ്കരിക്കുന്നത്‌.
മണല്‍ദാരിദ്ര്യം മൂലം കേരളത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാണെന്നത്‌ വര്‍ത്തമാനകാല വാസ്തവം. അതിന്‌ പരിഹാരം കണ്ടെത്താനെന്നോണം പുതിയൊരു 'അതിവേഗ വികസന' തന്ത്രമാണ്‌ ഇപ്പോള്‍ ഇവര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്‌.
കടലില്‍ ഇഷ്ടംപോലെ മണലുണ്ട്‌. അത്‌ കോരിയെടുത്ത്‌ ശുദ്ധീകരിച്ച്‌ ഉപയോഗിച്ചാല്‍ മണല്‍ക്ഷാമം തീരും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പൂര്‍ത്തിയാകും എന്നൊക്കെ പ്രചരിപ്പിച്ചാണ്‌ ആഴമളക്കാനാവാത്ത മോഷണത്തിന്‌ ഇവര്‍ കോപ്പു കൂട്ടുന്നത്‌. കടലിലെ മണല്‍ വാരിയാല്‍ എന്തു പരിസ്ഥിതി പ്രശ്നമാണ്‌ ഉണ്ടാകാന്‍ പോകുന്നത്‌ എന്ന മാണിയുടെ ചോദ്യത്തില്‍ നിന്ന്‌ വമിക്കുന്നത്‌, ആതിരേ, കടലോളം പരപ്പുള്ള അഴിമതിയുടെ ദുര്‍ഗ്ഗന്ധമാണ്‌.
എവിടെ നിന്നാണ്‌ ഈ പ്രപ്പോസല്‍ മാണിക്ക്‌ ലഭിച്ചതെന്ന്‌ അന്വേഷിക്കുമ്പോഴാണ്‌ കേരളത്തെ വിറ്റു തുലയ്ക്കാന്‍ കഴിഞ്ഞ യുഡിഎഫ്‌ ഭരണകാലത്ത്‌ കുഞ്ഞാലിക്കുട്ടി രൂപം കൊടുത്ത വ്യവസായ വികസന തന്ത്രങ്ങളില്‍ നാം എത്തുന്നത്‌. 2003-ല്‍ കൊട്ടിഘോഷിച്ച്‌ നടത്തിയ ആഗോള നിക്ഷേപക സംഗമ (ജിം)ത്തിലാണ്‌ ആദ്യമായി കടല്‍ മണല്‍ ഖാനന പദ്ധതി അവതരിപ്പിച്ചത്‌. ബഹറിന്‍ ആസ്ഥാനമായുള്ള ക്രൗണ്‍ മാരിടൈം കമ്പനിയാണ്‌ ഈ പദ്ധതി മുന്നോട്ടു വച്ചത്‌. മാവേലിക്കര സ്വദേശിയായ സുജാതന്റെ ഉടമസ്ഥതയിലുള്ളതാണ്‌ ക്രൗണ്‍ മാരിടൈം.
കേരളത്തില്‍ അഞ്ച്‌ കേന്ദ്രങ്ങളില്‍ കടല്‍ മണല്‍ ഖാനനത്തിനുള്ള പദ്ധതിയാണ്‌ അന്ന്‌ ആവിഷ്കരിച്ചത്‌. വര്‍ക്കല, പറവൂര്‍, ആലുവ, ചേറ്റുവ, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന്‌ മണല്‍ ശേഖരിക്കാനായിരുന്നു ലക്ഷ്യം. കോടികള്‍ മുതല്‍ മുടക്കുള്ള ഈ പദ്ധതിയില്‍ പ്രതിവര്‍ഷം 50 ലക്ഷം ടണ്‍ മണല്‍ ഡ്രഡ്ജിംഗ്‌ വഴി ശേഖരിക്കാമെന്നായിരുന്നു നിര്‍ദ്ദേശം. അന്ന്‌ പരിസ്ഥിതി പ്രവര്‍ത്തകരുടെ ശക്തമായ എതിര്‍പ്പ്‌ മൂലം മാറ്റിവെച്ച പദ്ധതിയാണിത്‌.കേരള തീരത്തെ മത്സ്യസമ്പത്തിന്‌ ഇത്‌ ദോഷം ചെയ്യുമെന്ന്‌ മനസ്സിലായപ്പോള്‍ അന്നത്തെ ഫിഷറീസ്‌ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത തലത്തില്‍ ചര്‍ച്ച നടത്തി വേണ്ടെന്നു വെച്ച പദ്ധതിയാണ്‌ ഇപ്പോള്‍ 'കടലിലെ മണല്‍ വാരിയാല്‍ എന്ത്‌ പരിസ്ഥിതി പ്രശ്നമാണ്‌ ഉണ്ടാകുന്നതെന്ന' അവഹേളന പ്രസ്താവത്തിലൂടെ കുഞ്ഞുമാണിയും കുഞ്ഞാപ്പയും നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്‌.
12-ാ‍ം പഞ്ചവത്സര പദ്ധതിയുടെ സമീപന രേഖയെപ്പറ്റി പാര്‍ലമെന്ററികാര്യ ഇന്‍സ്റ്റിറ്റിയൂട്ട്‌ സംഘടിപ്പിച്ച ചര്‍ച്ചയിലാണ്‌ മാണി, അധിക വിഭവ സമാഹാരണത്തിന്‌ കടലില്‍നിന്ന്‌ മണല്‍ വാരണമെന്ന നിര്‍ദ്ദേശം മുന്നോട്ടു വച്ചത്‌. മണല്‍ ഖാനനം കടലിന്റെ ആവാസ വ്യവസ്ഥയെ തകിടം മറിക്കുമെന്ന വിദഗ്ധാഭിപ്രായമൊന്നും, വിഭവ സമാഹരണം വര്‍ദ്ധിപ്പിക്കാന്‍ കച്ചകെടി ഇറങ്ങിയിട്ടുള്ള മാണിക്ക്‌ സ്വീകാര്യമല്ല. കേരള തീരത്ത്‌ സുനാമി ആഞ്ഞടിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്‌ കൊല്ലം, ആലപ്പുഴ തീരങ്ങളിലായിരുന്നു. ഇവിടെ നടക്കുന്ന മണല്‍ ഖാനനമാണ്‌ ഇതിന്‌ കാരണമെന്ന്‌ മത്സ്യത്തൊഴിലാളികളും പരിസ്ഥതി പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു. സുനാമിക്കു പുറമെ വലിയ കടല്‍ത്തിരകളും മണല്‍ ഖാനനം മൂലമുണ്ടാകും. തീരം നഷ്ടപ്പെടുന്നതുകൊണ്ടും കടല്‍ പുറ്റുകള്‍ നശിക്കുന്നതുകൊണ്ടുമാണ്‌ ഇത്തരത്തില്‍ കടലാക്രമണം ഉണ്ടാകുന്നത്‌. എന്നു മാത്രമല്ല ഇപ്പോള്‍ സുലഭമായി ലഭിക്കുന്ന ചൂര, വാള, അയല, നെത്തോലി തുടങ്ങിയ മത്സ്യങ്ങള്‍ നശിക്കുമെന്ന കാര്യത്തിലും സംശയമില്ല.
1996-ല്‍ നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ധനമന്ത്രിയായിരുന്ന ശിവദാസമേനോനാണ്‌ യഥാര്‍ത്ഥത്തില്‍ കടലില്‍ നിന്ന്‌ മണല്‍ ഖാനനം ചെയ്യുന്ന പദ്ധതി ആദ്യമായി അവതരിപ്പിച്ചത്‌. എന്നാല്‍, മത്സ്യത്തൊഴിലാളികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന്‌ സര്‍ക്കാര്‍ ആ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. ഇതേ അനുഭവം തന്നെയാണ്‌ 2003-ലും ഉണ്ടായത്‌. എന്നിട്ടും , ആതിരേ, ഇപ്പോള്‍ ഈ ആശയവുമായി ധനമന്ത്രി മുന്നോട്ട്‌ വന്നത്‌ വെറുതെയല്ല. അതിന്‌ പിറകില്‍ കൃത്യവും നിശ്ചിതവുമായ താല്‍പര്യങ്ങളും വ്യക്തികളും സംരംഭകരുമുണ്ട്‌. അവരെ സംരക്ഷിക്കുന്ന കുഞ്ഞാലിക്കുട്ടിയുമുണ്ട്‌.
കരിമണല്‍ ഖാനനത്തിന്റെ പേരില്‍ കേരളത്തിന്റെ കടല്‍ തീരം കൊള്ളയടിച്ചുകൊണ്ടിരിക്കുന്ന സമൂഹവിരുദ്ധരെ സംരക്ഷിക്കുന്ന കുഞ്ഞാലിക്കുട്ടി തന്നെയാണ്‌ മാണിയെക്കൊണ്ട്‌ ഈ ആശയം മുന്നോട്ട്‌ വയ്പിച്ചിട്ടുള്ളത്‌. ടൈറ്റാനിയം കമ്പനിയിലെ മാലിന്യ നിര്‍മ്മാര്‍ജന പദ്ധതിയിലൂടെ ലക്ഷങ്ങള്‍ കൈക്കലാക്കിയവരൊക്കെ തന്നെയാണ്‌ കടല്‍ മണല്‍ ഖാനനത്തിന്‌ പിന്നിലും ഇപ്പോഴുള്ളത്‌. അന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കൊണ്ട്‌ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‌ കത്തെഴുതിച്ച രാഷ്ട്രീയ സമ്മര്‍ദ്ദ മേധാവി, കുഞ്ഞാലിക്കുട്ടി, ഇന്നും ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലുണ്ട്‌. കോടതികളെപ്പോലും കോടികള്‍ വലിച്ചെറിഞ്ഞ്‌ ഹൈജാക്‌ ചെയ്ത ആ രാഷ്ട്രീയ കൗടില്യം തന്നെയാണ്‌ ഇപ്പോള്‍ മാണിയെക്കൊണ്ടും കടല്‍ മണല്‍ ഖാനന പദ്ധതി പുനരവതരിപ്പിച്ചിരിക്കുന്നത്‌. കേവലഭൂരിപക്ഷം മാത്രമുള്ള ഒരു മന്ത്രിസഭയ്ക്ക്‌ ഇത്തരം രാഷ്ട്രീയ ശകുനികളുടെ നിര്‍ബന്ധങ്ങള്‍ക്ക്‌ വഴങ്ങേണ്ടി വരുന്നത്‌ സ്വാഭാവികം. എന്നാല്‍, ഒരു നാടിന്റെ ഈടുവയ്പുകള്‍ വിറ്റു തുലയ്ക്കാനും വരാനിരിക്കുന്ന തലമുറയെ മാത്രമല്ല, ഇപ്പോഴത്തെ തലമുറയെ തന്നെ ഉന്മൂലനം ചെയ്യാനും ഒട്ടും ഉളുപ്പില്ലാത്ത ലാഭക്കൊതികളെയാണല്ലോ വിലയേറിയ സമ്മതിദാനത്തിലൂടെ, രാഷ്ട്രീയ പ്രബുദ്ധരും സാക്ഷരരും എന്ന്‌ അഭിമാനിക്കുന്ന കേരളീയര്‍ അധികാരത്തിലേറ്റിയതെന്നോര്‍ക്കുമ്പോള്‍ പുച്ഛം തോന്നുകയാണ്‌
ഈ ഷൈലോക്കുകളുടെ നീചലാഭക്കൊതിയില്‍ നിന്ന്‌ നാടിനെയും പ്രകൃതിയെയും സംരക്ഷിക്കാനുള്ള പ്രക്ഷോഭങ്ങള്‍ക്ക്‌ തുടക്കം കുറിക്കേണ്ട സമയം അതിക്രമിച്ചു എന്നാണ്‌, ആതിരേ, കുഞ്ഞുമാണിയും കുഞ്ഞാപ്പയും കുഞ്ഞൂഞ്ഞും വ്യക്തമാക്കുന്നത്‌.

Thursday, November 10, 2011

ഐശ്വര്യയുടെ ഗര്‍ഭവും പ്രസവവും ദേശിയ സമസ്യകളോ..?

വിവേകമതികളുടെയും സാധാരണക്കാരുടെയും എതിര്‍പ്പ്‌ തിരിച്ചറിഞ്ഞ്‌ ഐശ്വര്യയുടെ പ്രസവ വാര്‍ത്ത ബ്രേക്കിങ്ങ്‌ ന്യൂസായി നല്‍കുകയില്ല എന്ന്‌ കഴിഞ്ഞ ദിവസം ബ്രോഡ്കാസ്റ്റിങ്ങ്‌ എഡിറ്റേഴ്സ്‌ അസോസിയേഷന്‍ തീരുമാനിച്ചത്‌ വൈകി വന്ന വിവേകം തന്നെയാണ്‌. ആരോഗ്യപരിപാലനം, ശിശുമരണം പ്രസവത്തോടെയുള്ള മാതാക്കളുടെ മരണം തുടങ്ങിയ നിസ്സഹായതകളിലാണ്‌ ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും. നികുതിദായകരും സമ്മതിദായകരുമായ അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാത്ത ഭരണകൂടത്തെയും രാഷ്ട്രീയ സംവിധാനങ്ങളെയും തുറന്നു കാട്ടേണ്ട മാധ്യമ ബോധങ്ങള്‍ കേവലം ഒരു ധനാഢ്യയായ സ്ത്രീയുടെ പ്രസവത്തിന്‌ പിന്നാലെ പോകുന്നത്‌, ഏറ്റവും ഒതുക്കി പറഞ്ഞാല്‍ തികഞ്ഞ ചെറ്റത്തരമാണ്‌.


ആതിരേ,തങ്ങളുടെ ഭരണതോന്ന്യാസങ്ങള്‍ക്കെതിരായ ജനകീയ വികാരം, പ്രക്ഷോഭത്തിന്റെ മാര്‍ഗ്ഗങ്ങള്‍ തേടുമ്പോള്‍ അതിന്‌ അപഭ്രംശം വരുത്താനും ജനശ്രദ്ധ തിരിച്ചുവിടാനും റോമന്‍ ചക്രവര്‍ത്തിമാര്‍ക്ക്‌ വിനോദങ്ങളുടെ നിരവധി തന്ത്രങ്ങള്‍ ഉണ്ടായിരുന്നു. ഭരണത്തിനെതിരെ പ്രതിഷേധം ശക്തമാകുമ്പോള്‍ 'കൊളീസി'യത്തില്‍ സിംഹവും മനുഷ്യനും തമ്മിലുള്ള മല്‍പ്പിടുത്തം വിളംബരം ചെയ്യുന്നതായിരുന്നു പ്രധാന ഉഡായിപ്പ്‌. ഇത്തരം വിളംബരം വന്നു കഴിഞ്ഞാല്‍ പിന്നെ സാധാരണ ജനങ്ങളുടെ ഊണിലും ഉറക്കത്തിലും മനുഷ്യന്‍-സിംഹം പോരാട്ട ദ്വന്ദ്വമായിരിക്കും. .
മുന്‍കാലങ്ങളില്‍ ഇത്തരം 'ഏറ്റുമുട്ടല്‍' ഉണ്ടായപ്പോള്‍ സംഭവിച്ച കാര്യങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ച്‌ അവതരിപ്പിച്ചും പുതിയ മല്‍പ്പിടുത്തത്തില്‍ മനുഷ്യനും സിംഹത്തിനുമുള്ള ജയസാധ്യത വിലയിരുത്തി ബെറ്റുവച്ചും ജനങ്ങള്‍ സമയം കളയുമ്പോള്‍ ഭരണ കൂടത്തിനെതിരെ ഉരുണ്ടു കൂടിയ ഉന്മൂലനത്തിന്റെ ഭീഷണി അഴിഞ്ഞഴിഞ്ഞ്‌ ഇല്ലാതാകുമായിരുന്നു.
സമാന സ്വഭാവത്തിലുള്ള നടപടി ക്രമങ്ങളും പരിപാടികളും വാര്‍ത്താ അവതരണങ്ങളും കൊണ്ട്‌ ഇന്ത്യയിലെ ദൃശ്യ മാധ്യമങ്ങളും അച്ചടി മാധ്യമങ്ങളും ജനങ്ങളെ അവരുടെ പ്രശ്നങ്ങളില്‍ നിന്നും ഭരണകൂടം അവരില്‍ അടിച്ചേല്‍പ്പിക്കുന്ന അധിനിവേശ രാഷ്ട്രീയ നീക്കങ്ങളില്‍ നിന്നും നിരന്തരം ശ്രദ്ധ തിരിച്ചു കൊണ്ടിരിക്കുകയാണ്‌ ആതിരേ..
ഇന്ന്‌ നടക്കുമെന്ന്‌ പറയുന്ന ഐശ്വര്യ റായിയുടെ പ്രസവം അത്തരം അശ്ലീലം നിറഞ്ഞ ഒരു പൈങ്കിളി വാര്‍ത്തയും അധിക്ഷേപം കലര്‍ന്ന വിനോദ പരിപാടിയുമാണ്‌. കലണ്ടറില്‍ 11-ന്റെ മാന്ത്രികത വരുന്ന ഇന്ന്‌ പകല്‍ 11 മണി കഴിഞ്ഞ്‌ 11 മിനിട്ടും 11 സെക്കന്റുമാകുമ്പോള്‍ ഐശ്വര്യ റായി പ്രസവിക്കുമെന്നാണ്‌ ഇന്ത്യയിലെ മാധ്യമങ്ങളെല്ലാം ആഘോഷപൂര്‍വ്വം കൊണ്ടാടിക്കൊണ്ടിരിക്കുന്ന ഒരു പ്രവചനം. ഈ പ്രസവത്തിന്റെ പേരില്‍ ഏകദേശം 150 കോടി രൂപയുടെ വാതുവയ്പ്പാണ്‌ നടന്നിട്ടുള്ളത്‌. ഐശ്വര്യ ഇന്ന്‌ പ്രസവിക്കും, പ്രസവിക്കില്ല എന്ന തര്‍ക്കത്തിലാണ്‌ സിനിമാ ഭ്രാന്തന്മാരല്ലാത്തവര്‍ പോലും ഇന്ന്‌ ഐശ്വര്യക്ക്‌ പിറക്കാന്‍ പോകുന്നത്‌ ആണ്‍കുട്ടിയാണെന്ന്‌ ഒരു വിഭാഗവും അല്ല പെണ്‍കുട്ടിയാണെന്ന്‌ മറുവിഭാഗവും വാദിക്കുന്നു. ഐശ്വര്യയുടെ ഗര്‍ഭത്തില്‍ ഇരട്ടക്കുട്ടികള്‍ ഉണ്ടെന്ന്‌ ഒരു വിഭാഗം മാധ്യമങ്ങള്‍ 'സ്കൂപ്പ്‌' ന്യൂസ്‌ കൊടുക്കുമ്പോള്‍ ഒറ്റക്കുട്ടിയേ ഉള്ളൂ എന്ന കണ്ടെത്തലുമായി അഹങ്കരിക്കുകയാണ്‌ സത്യം മാത്രം പറയുന്നു എന്ന്‌ അഭിമാനിക്കുന്ന അച്ചടി ദൃശ്യമാധ്യമങ്ങള്‍. അഭിഷേക്‌ ബച്ചന്റെ ജന്മദിനം ഒരു 11-നായതുകൊണ്ട്‌ ഐശ്വര്യയുടെ പ്രസവവും 11ന്‌ തന്നെ നടക്കുമെന്നും ചിലര്‍ ശഠിക്കുന്നു.
ഇതെല്ലാം ടാബ്ലോയിഡ്‌ പ്രസിദ്ധീകരണങ്ങളുടെ പ്രചാരണം കൂട്ടാനുള്ള ഉഡായിപ്പുകളല്ല, ആതിരേ... ദേശീയ മാധ്യമങ്ങള്‍ പോലും ഈ നിസ്സാര വിഷയത്തിലാണ്‌ കഴിഞ്ഞ ഒരാഴ്ചയിലധികമായി അഭിരമിച്ചുകൊണ്ടിരിക്കുന്നത്‌. ഗര്‍ഭിണിയായ ഐശ്വര്യ ഒരിക്കല്‍ ആശുപത്രിയില്‍ പോയതിന്റെ ദൃശ്യം ഒപ്പിയെടുത്ത ഒരു ചാനല്‍ നിരന്തരം ആ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തുകൊണ്ടാണ്‌ ഐശ്വര്യയുടെ പ്രസവ വിഷയം കൊണ്ടാടുന്നത്‌.
ഹോളിവുഡ്‌ നടിയും ഓസ്കാര്‍ അവാര്‍ഡ്‌ ജേതാവുമായ അഞ്ജലീന ജൂലി ഒരു കരീബിയന്‍ ആശുപത്രിയില്‍ ആദ്യ പ്രസവത്തിനായി മൂന്നു വര്‍ഷം മുന്‍പ്‌ പ്രവേശിപ്പിക്കപ്പെട്ടപ്പോല്‍ വിവരം അറിഞ്ഞ്‌ ചാനല്‍ പ്രവര്‍ത്തകരും ഫോട്ടോ ഗ്രാഫര്‍മാരും ആ ആശുപത്രിയില്‍ രോഗികളായും ജീവനക്കാരായും പ്രവേശിച്ചു. പ്രസവനത്തിന്റെ 'തത്സമയ സംപ്രേഷണ'മായിരുന്നു ലക്ഷ്യം. എന്നാല്‍ വിവരം ചോര്‍ന്നതോടെ ആശുപത്രിയില്‍ ഉണ്ടായിരുന്ന മുഴുവന്‍ രോഗികളെയും ജീവനക്കാരെയും സര്‍ക്കാര്‍ പുറത്താക്കി.
പപ്പരാസി ജര്‍ണലിസത്തിന്റെ ജീര്‍ണ്ണത അത്രയ്ക്കൊന്നും ഇന്ത്യന്‍ മാധ്യമങ്ങളെ ഗ്രസിച്ചിട്ടില്ലെങ്കിലും ഐശ്വര്യയുടെ പ്രസവ കാര്യത്തില്‍ മറ്റൊരു ദേശീയ സമസ്യക്കും ഇതുവരെ ലഭിക്കാത്ത ഹൈപ്‌ ആണ്‌ ചാനലുകളിലും അച്ചടി മാധ്യമങ്ങളിലും ലഭിച്ചിരിക്കുന്നത്‌.
വിലക്കയറ്റം, തൊഴിലില്ലായ്മ, പണപ്പെരുപ്പം, അഴിമതി, മാഫിയ പ്രവര്‍ത്തനങ്ങള്‍ സ്വദേശിയവും വിദേശീയവുമായ ഭീകരപ്രവര്‍ത്തന ഭീഷണികള്‍ സ്ത്രീ പീഡനം തുടങ്ങി വര്‍ത്തമാനകാല ഭാരതത്തിന്റെ സ്വസ്ഥത നശിപ്പിക്കുന്ന വിഷയങ്ങള്‍ നിരവധിയാണ്‌. ഇവയ്ക്കെല്ലാം പരിഹാരം കാണേണ്ട രാഷ്ട്രീയ നേതൃത്വങ്ങളും ഭരണകൂടങ്ങളും ക്രമസമാധാന-നിയമപാലനസംവിധാനങ്ങളും തങ്ങളുടെ ഉത്തരവാദിത്തങ്ങളില്‍ നിന്ന്‌ വ്യതിചലിച്ച്‌ സമൂഹവിരുദ്ധ ശക്തികളുടെ അഞ്ചാം പത്തികളായി മാറുകയും നികുതി നല്‍കുകയും വോട്ട്‌ നല്‍കുകകയും ചെയ്യുന്ന പൗരന്മാരെ നിരന്തരം വഞ്ചിക്കുകയും ചെയ്യുന്ന പ്രതിഭാസങ്ങള്‍ തുറന്നു കാട്ടി ഭരണകൂടങ്ങളുടെ ജനവിരുദ്ധത വ്യക്തമാക്കി മാറ്റത്തിന്റെ കാറ്റ്‌ സൃഷ്ടിച്ചെടുക്കാന്‍ സാമൂഹികമായും ധാര്‍മ്മികമായും ഉത്തരവാദിത്തമുള്ള മാധ്യമങ്ങളാണ്‌ ഏതോ ഒരു സെലിബ്രിറ്റിയുടെ ഈറ്റു പുരയിലേക്ക്‌ തങ്ങളുടെ കണ്ണും ക്യാമറകളും തിരിച്ചുവച്ച്‌ കാത്തിരിക്കുന്നത്‌. നേരത്തെ സൂചിപ്പിച്ച റോമ സാമ്രാജ്യാധിപതികളുടെ ജനവഞ്ചനയുടെ ഉഡായിപ്പ്‌ തന്ത്രങ്ങളുടെ പിന്മുറക്കാരായി അധഃപതിച്ചു, ഇന്ത്യയിലെ മാധ്യമ ബോധവും പ്രവര്‍ത്തനങ്ങളും.
തന്റെ ഗര്‍ഭവവും പ്രസവവും തികച്ചും സ്വകാര്യ അനുഭവമാണെന്ന്‌ പലവട്ടം രോഷാകുലയായി ഐശ്വര്യ റായി വ്യക്തമാക്കിയിട്ടും അവരുടെ സ്വകാര്യതയിലേക്ക്‌ ഇടിച്ചു കയറുകയാണ്‌ സെലിബ്രിറ്റി ന്യൂസ്‌ ബ്രേക്കുകാര്‍. മുംബൈയിലെ ഏക സെവന്‍ സ്റ്റാര്‍ ആശുപത്രി സെവന്‍ഹില്‍സിലാണ്‌ ഐശ്വര്യയുടെ പ്രസവം നടക്കുന്നത്‌ എന്നതുകൊണ്ട്‌ ആ ആശുപത്രിക്കും അനാവശ്യ പ്രചാരം നല്‍കിയിരിക്കുകയാണ്‌ നീചമായ ഈ ഇക്കിളി ജര്‍ണലിസ്റ്റുകള്‍. പ്രസവത്തോടെ മണ്ണടിയുന്ന മാതാക്കളും കുഞ്ഞുങ്ങളും ലക്ഷക്കണക്കിനുള്ള ഒരു രാഷ്ട്രത്തിലാണ്‌ ഉത്തരവാദിത്തമില്ലായ്മയുടെ ഈ മാധ്യമ ഭീകരപ്രവര്‍ത്തനം.
വിവേകമതികളുടെയും സാധാരണക്കാരുടെയും എതിര്‍പ്പ്‌ തിരിച്ചറിഞ്ഞ്‌ ഐശ്വര്യയുടെ പ്രസവ വാര്‍ത്ത ബ്രേക്കിങ്ങ്‌ ന്യൂസായി നല്‍കുകയില്ല എന്ന്‌ കഴിഞ്ഞ ദിവസം ബ്രോഡ്കാസ്റ്റിങ്ങ്‌ എഡിറ്റേഴ്സ്‌ അസോസിയേഷന്‍ തീരുമാനിച്ചത്‌ വൈകി വന്ന വിവേകം തന്നെയാണ്‌. ആരോഗ്യപരിപാലനം, ശിശുമരണം പ്രസവത്തോടെയുള്ള മാതാക്കളുടെ മരണം തുടങ്ങിയ നിസ്സഹായതകളിലാണ്‌ ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും. നികുതിദായകരും സമ്മതിദായകരുമായ അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാത്ത ഭരണകൂടത്തെയും രാഷ്ട്രീയ സംവിധാനങ്ങളെയും തുറന്നു കാട്ടേണ്ട മാധ്യമ ബോധങ്ങള്‍ കേവലം ഒരു ധനാഢ്യയായ സ്ത്രീയുടെ പ്രസവത്തിന്‌ പിന്നാലെ പോകുന്നത്‌,ആതിരേ, ഏറ്റവും ഒതുക്കി പറഞ്ഞാല്‍ തികഞ്ഞ ചെറ്റത്തരമാണ്‌.

Wednesday, November 9, 2011

ജയരാജന്റെ പരാമര്‍ശത്തെ ലജ്ജിപ്പിക്കുന്ന കോടതി വിധി

ഇത്തരം വിധികളിലൂടെയും നിലപാടുകളിലൂടെയുമാണോ നീതി പീഠത്തിന്റെയും ന്യായാധിപന്മാരുടെയും മഹത്വം നിലനിര്‍ത്തേണ്ടതെന്ന ചോദ്യം കൂടി ഈ വിധിയുടെ പരിസരത്തുനിന്ന്‌ ഉയരുന്നുണ്ട്‌. സ്വതന്ത്രമായ വിധി ന്യായങ്ങളും സമീപനവും ധീരതയും മാന്യതയും വസ്തുനിഷ്ഠതയും നീതിന്യായ പ്രവര്‍ത്തനത്തിലെ ആഭിജാത്യവും ആത്മ നിയന്ത്രണവും തുടങ്ങിയ അനുപേക്ഷണീയതകളിലൂടെയല്ലെ നീതി പീഠങ്ങളും ന്യായാധിപന്മാരും ജനഹൃദയങ്ങളിലും ജനാധിപത്യ ഭൂമികയിലും പ്രതിഷ്ഠിക്കപ്പെടേണ്ടത്‌? അതോ പൗരന്‌ ഭരണഘടന അനുശാശിക്കുന്ന സ്വാതന്ത്ര്യം പോലും നിഹനിച്ചു കൊണ്ടുള്ള നീതികേടിന്റെ നിലപാടിലൂടെയാണോ?



ആതിരേ,ഹൈക്കോടതി ജഡ്ജിമാരെ 'ശുംഭന്‍' എന്ന്‌ വിശേഷിപ്പിക്കുകയും 'മണ്ടത്തരം', 'പുല്ലുവില' തുടങ്ങിയ പ്രയോഗങ്ങളിലൂടെ ന്യായാധിപന്മാരെയും നീതി പീഠങ്ങളെയും അധിക്ഷേപിക്കുകയും ചെയ്തതിന്റെ പേരില്‍ സിപിഎം സംസ്ഥാന സമിതി അംഗവും മുന്‍ എംഎല്‍എയുമായ എം.വി.ജയരാജനെ ആറുമാസത്തെ ജയില്‍ ശിക്ഷയ്ക്കും 2000 രൂപ പിഴയടയ്ക്കാനും കേരള ഹൈക്കോടതി ജസ്റ്റിസുമാരായ വി.രാംകുമാറും പി.ക്യു.ബര്‍ക്കത്തലിയും വിധിച്ചത്‌ അന്യായമാണെന്ന്‌ പറഞ്ഞേ തീരൂ.
പാതയോരത്തെ പൊതുയോഗങ്ങള്‍ നിരോധിച്ചുകൊണ്ട്‌ കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ 2010 ജൂണ്‍ 28-ന്‌ കണ്ണൂരില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ വിമര്‍ശിക്കവെയാണ്‌ ഇപ്പോള്‍ ഹൈക്കോടതി, കോടതിയലക്ഷ്യമെന്ന്‌ വിലയിരുത്തിയ പദപ്രയോഗങ്ങളുണ്ടായത്‌. അന്നത്തെ ആ നിലപാടും സമാന സ്വഭാവത്തിലുള്ള പദപ്രയോഗങ്ങളും പിന്നീടും തുടര്‍ന്ന്‌ ജഡ്ജിമാരെയും ന്യായ പീഠങ്ങളെയും നിരന്തരം സഭ്യേതരമായ രീതിയിലായിരുന്നു എം.വി.ജയരാജന്‍ വിമര്‍ശിച്ചത്‌. വിചാരണയ്ക്കിടയില്‍ പോലും കോടതിക്ക്‌ അലോസരമുണ്ടാക്കുന്ന പദപ്രയോഗങ്ങളും നടപടികളുമാണ്‌ പ്രതിയായ എം.വി.ജയരാജനില്‍ നിന്ന്‌ ഉണ്ടായത്‌.
ജനാധിപത്യത്തിന്റെ ആധാരശിലകളില്‍ പ്രധാനങ്ങളായ നിയമനിര്‍മ്മാണ സംവിധാനവും ഭരണ നിര്‍വ്വഹണ സംവിധാനവും അഴിമതിയിലും അഴിഞ്ഞാട്ടത്തിലും ആമഗ്നമായി ഭീഷണമായ അവസ്ഥയില്‍ തുടരുമ്പോള്‍ പൗരന്‌ അവന്റെ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള അവസാനത്തെ അത്താണിയായി ഇന്ന്‌ അവശേഷിക്കുന്നത്‌, ആതിരേ നീതി പീഠങ്ങളാണ്‌. വിപണി സമ്പദ്‌ വ്യവസ്ഥയുടെയും ആഗോളീകരണത്തിന്റെയും അനാശാസ്യതകള്‍ നീതി നിര്‍വ്വഹണ സംവിധാനങ്ങളില്‍ പോലും നുഴഞ്ഞു കയറിയിട്ടുണ്ടെങ്കിലും പ്രായേണ അകളങ്കിതമായി നില കൊള്ളുന്ന ജനാധിപത്യ സംരക്ഷണ സംവിധാനമാണ്‌ കോടതികള്‍. അതുകൊണ്ടു തന്നെ കോടതികളോടുള്ള സമീപനത്തിലും കോടതി വിധികളെ വിലയിരുത്തുന്ന രീതികളിലും വൈകാരിക വിക്ഷുബ്ധതയെക്കാള്‍ വിവേകത്തിന്റെ ശമനമാര്‍ന്ന പദപ്രയോഗങ്ങള്‍ ഉണ്ടാകേണ്ടത്‌ അനിവാര്യമാണ്‌. ആ തലത്തില്‍ നിന്ന്‌ നോക്കുമ്പോള്‍ എം.വി.ജയരാജന്റെ ഭാഗത്തു നിന്നുണ്ടായ പ്രതികരണങ്ങള്‍ കോടതികളെയും ന്യായാധിപന്മരെയും പൊതുസമൂഹത്തില്‍ അവഹേളിക്കുന്ന തരത്തിലുള്ളത്‌ തന്നെയായിരുന്നു.
എന്നാല്‍, ജയരാജന്‍ ചെയ്തു എന്ന്‌ കേരള ഹൈക്കോടതി അനുമാനിക്കുന്ന കോടതിയലക്ഷ്യത്തിന്‌ അദ്ദേഹത്തിന്‌ വിധിച്ച ശിക്ഷയുടെ സ്വഭാവവും തുടര്‍ന്ന്‌ ഉണ്ടായ നടപടി ക്രമങ്ങളും വിലയിരുത്തുമ്പോള്‍ ജയരാജന്റെ പരാമര്‍ശങ്ങളെ ലജ്ജിപ്പിക്കുന്നതായി പോയി ഹൈക്കോടതിയുടെ സമീപനം. വിധി റദ്ദാക്കി അപ്പീല്‍ സമര്‍പ്പിക്കാനുള്ള സ്വാതന്ത്ര്യം പോലും കവര്‍ന്നെടുത്താണ്‌ ജയരാജനെ ജയിലില്‍ അടച്ചിരിക്കുന്നത്‌. വ്യക്തിക്ക്‌ ഭരണഘടന ഉറപ്പു നല്‍കിയിട്ടുള്ള സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമായിട്ട്‌ ഇതിനെ വ്യാഖ്യാനിച്ചാല്‍,ആതിരേ, മുഖം ചുളിച്ചിട്ട്‌ കാര്യമില്ല.
ഒരര്‍ത്ഥത്തില്‍ ജയരാജന്റെ പരാമര്‍ശങ്ങള്‍ കോടതി അവഗണിച്ചിരുന്നെങ്കില്‍ അതായിരുന്നില്ലെ കൂടുതല്‍ മാന്യവും സ്വീകാര്യവുമായ നിലപാടെന്ന്‌ ഇപ്പോള്‍ തോന്നിപ്പോകുന്നുണ്ട്‌. ഏതൊരു വിധിക്കെതിരായാണോ ജയരാജന്‍ സംസാരിച്ചത്‌ ആ വിധിയില്‍ കോടതി നിര്‍ബന്ധപൂര്‍വ്വം നടപ്പിലാക്കണമെന്ന്‌ ആവശ്യപ്പെട്ട കാര്യം കേരള നിയമസഭ ഒരു പ്രമേയത്തിലൂടെ തിരുത്തിയ പശ്ചാത്തലത്തിലാണ്‌ ഈ ചോദ്യം ഉന്നയിക്കപ്പെടുന്നത്‌. പാതയോരത്തെ പൊതുയോഗങ്ങള്‍ നിരോധിക്കണമെന്ന ഹൈക്കോടതി വിധിയെ നിയന്ത്രിക്കണമെന്ന്‌ നിയമസഭ തിരുത്തിയിട്ടുണ്ട്‌. അതായത്‌, കോടതി പുറപ്പെടുവിച്ച ഒരു വിധി ന്യായത്തിന്മേലുള്ള കടുംപിടിത്തം മൂലമാണ്‌ ഇത്തരത്തില്‍ ഒരു നടപടിക്രമങ്ങള്‍ ജയരാജന്‌ എതിരെ ഉണ്ടായത്‌. കോടതി തന്നെ പരാതിക്കാരനാവുകയും തെളിവ്‌ ഹാജരാക്കുകയും വിധി പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യം കൂടി കണക്കിലെടുക്കുമ്പോഴാണ്‌ ജയരാജന്‌ അപ്പീല്‍ പോകാനുള്ള അവസരം നിഷേധിച്ചതിലെ നീതികേട്‌ ഏറെ ശ്രദ്ധേയമാകുന്നത്‌.
ആതിരേ,ഇത്തരം വിധികളിലൂടെയും നിലപാടുകളിലൂടെയുമാണോ നീതി പീഠത്തിന്റെയും ന്യായാധിപന്മാരുടെയും മഹത്വം നിലനിര്‍ത്തേണ്ടതെന്ന ചോദ്യം കൂടി ഈ വിധിയുടെ പരിസരത്തുനിന്ന്‌ ഉയരുന്നുണ്ട്‌. സ്വതന്ത്രമായ വിധി ന്യായങ്ങളും സമീപനവും ധീരതയും മാന്യതയും വസ്തുനിഷ്ഠതയും നീതിന്യായ പ്രവര്‍ത്തനത്തിലെ ആഭിജാത്യവും ആത്മ നിയന്ത്രണവും തുടങ്ങിയ അനുപേക്ഷണീയതകളിലൂടെയല്ലെ നീതി പീഠങ്ങളും ന്യായാധിപന്മാരും ജനഹൃദയങ്ങളിലും ജനാധിപത്യ ഭൂമികയിലും പ്രതിഷ്ഠിക്കപ്പെടേണ്ടത്‌? അതോ പൗരന്‌ ഭരണഘടന അനുശാശിക്കുന്ന സ്വാതന്ത്ര്യം പോലും നിഹനിച്ചു കൊണ്ടുള്ള നീതികേടിന്റെ നിലപാടിലൂടെയാണോ?
ഇവിടെ 1980 കളില്‍ വിവാദമുയര്‍ത്തിയ ഒരു കോടതിയലക്ഷ്യ കേസ്‌ ഓര്‍മ്മയിലെത്തേണ്ടതാണ്‌. അന്ന്‌ നിയമമന്ത്രിയായിരുന്ന ശിവശങ്കര്‍ സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ നടത്തിയ രൂക്ഷമായ പദപ്രയോഗങ്ങളാണ്‌ കോടതിയലക്ഷ്യ കേസിന്‌ കാരണമായത്‌. 'ഫെറ നിയമ ലംഘകരും വധുവിനെ ജീവനോടെ ദഹിപ്പിക്കുന്നവരും പിന്തിരിപ്പന്മാരും അടങ്ങിയ സാമൂഹിക വിരുദ്ധന്മാരുടെ പറുദീസയായി സുപ്രീംകോടതി മാറിയെന്നും ജമീന്താര്‍മാരോടും മഹാധിപതിമാരോടും സഹതാപം കാണിക്കുന്ന സ്ഥാപനമാണ്‌ സുപ്രീംകോടതിയെന്നും അവര്‍ക്ക്‌ സുപ്രീംകോടതിയില്‍ നിന്ന്‌ കിട്ടുന്ന പരിഗണന മറ്റ്‌ എവിടെ നിന്നും കിട്ടുന്നില്ലെന്നും' ആയിരുന്നു ശിവശങ്കറിന്റെ നിയന്ത്രണമില്ലാത്ത നാവു വാഴ്ച.
ആ പദപ്രയോഗങ്ങള്‍ അതിരൂക്ഷമായിരുന്നുവെങ്കിലും അദ്ദേഹം സ്ഥാപനവിമര്‍ശനം നടത്തി കോടതിയുടെ കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാട്ടുകയായിരുന്നു എന്നും അതിനാല്‍ അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ ഒരു വിധ കോടതിയലക്ഷ്യവും ഇല്ല എന്നായിരുന്നു സുപ്രീംകോടതി വിധിച്ചത്‌.
പൗരസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഒരു വിധി ന്യായത്തെയാണ്‌ ജയരാജന്‍ വിമര്‍ശിച്ചത്‌. അത്‌ വ്യക്തിപരമായ ആരോപണങ്ങളായിരുന്നില്ല. നിയമനിര്‍മ്മാണത്തിന്റെയും ഭരണ നിര്‍വ്വഹണത്തിന്റെയും തലത്തില്‍ വരുന്നകാര്യങ്ങളില്‍ കോടതി ഇടപെടുന്നതിനെതിരായുള്ള പൗരന്റെ പ്രതികരണമായിരുന്നു അത്‌. ആ അര്‍ത്ഥത്തില്‍ ജയരാജന്റെ പരാമര്‍ശങ്ങളെ വിലയിരുത്തുകയും സ്വീകരിക്കുകയും അവഗണിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ഹൈക്കോടതിയുടെ മാന്യത കുറേക്കൂടി വര്‍ദ്ധിക്കുമായിരുന്നു. എന്നാല്‍, പൗരന്റെ അടിസ്ഥാന ആവകാശം വരെ ലംഘിക്കുന്ന തലത്തില്‍ എത്തി നില്‍ക്കുക വഴി, ആവര്‍ത്തിക്കട്ടെ ജയരാജന്റെ പരാമര്‍ശത്തെ ലജ്ജിപ്പിക്കുന്ന അവസ്ഥയിലാണ്‌ ആതിരേ,ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ വിധി.

Thursday, November 3, 2011

ഗണേഷ്‌ കുമാറിന്റെ തോട്ടിപിടുത്തത്തില്‍ ഉമ്മന്‍ചാണ്ടി കൊമ്പു കുത്തുമ്പോള്‍...

തന്റെ മന്ത്രിസഭയ്ക്കും സര്‍ക്കാരിനും ഉണ്ടായ നിലനില്‍പ്പ്‌ ഭീഷണിയെ മറി കടക്കാനാണ്‌ മനുഷ്യത്വത്തിന്റെയും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 161 പ്രകാരമുള്ള സവിശേഷാധികാരത്തിന്റേയും മറവില്‍ ആര്‍.ബാലകൃഷ്ണപിള്ളയെ ജയില്‍ മോചിതനാക്കിയിരിക്കുന്നത്‌. 2006-ല്‍ മുഖ്യമന്ത്രിയായി അധികാരത്തിലേറിയപ്പോള്‍ കറിവേപ്പിലപോലെ ആര്‍.ബാലകൃഷ്ണപിള്ളയെയും ടി.എം.ജേക്കബിനെയും പുറത്തെറിഞ്ഞ്‌ മന്ത്രിസഭ രൂപീകരിച്ച ഉമ്മന്‍ചാണ്ടിയാണ്‌ ഇപ്പോള്‍ അതീവ നിസ്സഹായനായി പൊതുസമൂഹ മധ്യേ അപമാനിതനായി നില്‍ക്കുന്നത്‌. ഭരണം നിലനിര്‍ത്താനാണ്‌ ഗണേഷ്‌ കുമാറിന്റെയും പി.സി.ജോര്‍ജിന്റെയും ഒക്കെ അഹന്താമൊഴികള്‍ സൃഷ്ടിച്ച രാഷ്ട്രീയ അശ്ലീലതകളുടെയും വിഴുപ്പേറ്റെടുത്ത്‌ കേരളത്തിലെ സമ്മതിദായകരുടെ മുന്‍പില്‍ നാണം കെട്ട്‌ ഉമ്മന്‍ചാണ്ടി നില്‍ക്കുന്നത്‌. ഭരണത്തിന്റെ ലഹരി ഇത്രയ്ക്കുണ്ടോ,..?



ആന അഹങ്കാരമായിരുന്ന കീഴൂട്ട്‌ തറവാട്ടില്‍ രാമന്‍പിള്ള മകന്‍ ബാലകൃഷ്ണപിള്ള മകന്‍ 'നിലവില്‍' മന്ത്രിയും വിവാദ നായകനുമായ കെ.ബി.ഗണേഷ്‌ കുമാറിന്റെ 'തോട്ടിപ്പിടുത്ത'ത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുട്ടു മടക്കിയപ്പോള്‍ യുഡിഎഫിന്റെ നിലനില്‍പ്പ്‌ രാഷ്ട്രീയത്തിന്റെ അശ്ലീലതകളാണ്‌ ആതിരേ പ്രദര്‍ശിപ്പിക്കപ്പെട്ടത്‌.
ടി.എം.ജേക്കബിന്റെ നിര്യാണവും പി.സി.ജോര്‍ജിനെതിരെ ഇലക്ഷന്‍ കമ്മീഷന്‍ അയച്ച നോട്ടീസ്‌ ഉയര്‍ത്തുന്ന സാധ്യതയും ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ നിലനില്‍പ്പ്‌ ഭീഷണിയിലായിരിക്കുകയാണ്‌. ഈ സാഹചര്യത്തിലാണ്‌ ഭരണത്തില്‍ കടിച്ചു തൂങ്ങാന്‍ ഇതുവരെ കേട്ടു കേള്‍വിപോലും ഇല്ലാത്ത നീച രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കാന്‍ ഉമ്മന്‍ചാണ്ടി നിര്‍ബന്ധിതനായിരിക്കുന്നത്‌.
കേരളപ്പിറവി ദിനത്തില്‍ ആര്‍.ബാലകൃഷ്ണപിള്ളയടക്കം 138 ജയില്‍പ്പുള്ളികളെ സ്വതന്ത്രരാക്കിക്കൊണ്ട്‌ പുതിയൊരു കീഴ്‌വഴക്കമാണ്‌ ഉമ്മന്‍ചാണ്ടി സൃഷ്ടിച്ചിരിക്കുന്നത്‌. മുന്‍പ്‌ സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ ജൂബിലി, അംബേദ്കര്‍ ജയന്തി, സഹസ്രാബ്ദ ആഘോഷം എന്നിവയുമായി ബന്ധപ്പെട്ടാണ്‌ തടവുകാര്‍ക്ക്‌ ഇളവനുവദിച്ചിരുന്നത്‌. എന്നാല്‍, കേരളപ്പിറവി ദിനത്തില്‍ ഇത്തരത്തില്‍ ഒരു ആനുകൂല്യം പ്രഖ്യാപിക്കുന്നത്‌ നടാടെയാണ്‌. കുറ്റവാളികള്‍ക്ക്‌ ആനുകൂല്യങ്ങളും ഇളവുകളും പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള അവകാശം ഭരണഘടനാ ദത്തമാണ്‌. ആ അര്‍ത്ഥത്തില്‍, സാങ്കേതികമായി, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിന്‌ സാധൂകരണമുണ്ട്‌. എന്നാല്‍, ആതിരേ, ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്‌ രാഷ്ട്രീയ ധാര്‍മ്മികതയും മാന്യതയുമാണ്‌.
വാര്‍ദ്ധക്യത്തിന്റെ ക്ഷീണാവസ്ഥയും രോഗവും കണക്കിലെടുത്താണ്‌ ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക്‌ ശിക്ഷാ ഇളവ്‌ അനുവദിക്കുന്നതെന്നാണ്‌ ചീഫ്‌ വിപ്പ്‌ അടക്കമുള്ളവര്‍ പ്രചരിപ്പിക്കുന്നത്‌. കേവലം മനുഷ്യത്വപരമായ ഒരു നടപടിയായി ഇതിനെ കാണണമെന്നും അവര്‍ ആവശ്യപ്പെടുന്നു. പി.സി.ജോര്‍ജ്‌ അടക്കമുള്ളവര്‍ എത്രയൊക്കെ വെള്ള പൂശിയാലും തെളിഞ്ഞു വരന്നതാണ്‌ ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ രാഷ്ട്രീയ അധമത്വവും അധാര്‍മ്മികതയും.
ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ടാണ്‌ കഴിഞ്ഞ ഫെബ്രുവരി 18-ാ‍ം തീയതി ആര്‍.ബാലകൃഷ്ണപിള്ള പൂജപ്പുര സെന്‍ട്രല്‍ ജിയിലില്‍ ആയത്‌. ഇടമലയാര്‍ കേസ്‌ കൈകാര്യം ചെയ്യാന്‍ രൂപീകരിച്ച വിചാരണ കോടതി ബാലകൃഷ്ണപിള്ളയെ ശിക്ഷിച്ചത്‌ അഞ്ചുവര്‍ഷത്തേയ്ക്കാണ്‌. ഇതിനെതിരെ ഹൈക്കോടതിയില്‍ പിള്ള നല്‍കിയ അപ്പീല്‍ അനുവദിച്ച്‌ അദ്ദേഹത്തെ വെറുതെ വിട്ടു. സ്വാഭാവികമായും ഇതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകേണ്ടതായിരുന്നു. പക്ഷേ അതുണ്ടായില്ല. അതുകൊണ്ട്‌ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്‌.അച്യുതാനന്ദനാണ്‌ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്‌. ആ അപ്പീല്‍ അനുവദിക്കുകയും ബാലകൃഷ്ണപിള്ളയുടെ ശിക്ഷ ശരിവയ്ക്കുകയും ചെയ്തു.
ആതിരേ,ഇവിടെ ഗൗരവമായ ഒരു വസ്തുത ശ്രദ്ധിക്കേണ്ടതുണ്ട്‌. വിചാരണ കോടതിയുടെ അഞ്ചുവര്‍ഷത്തെ ശിക്ഷ അംഗീകരിക്കുമ്പോള്‍ തന്നെ കേസ്‌ വിസ്താരം വൈകിയതും അതില്‍ കോടതിയുടെ ഉത്തരവാദിത്തവും പിള്ളയുടെ പ്രായവും പരിഗണിച്ച്‌ അഞ്ചുവര്‍ഷത്തെ ശിക്ഷ ഒരു വര്‍ഷമാക്കി ഇളവ്‌ നല്‍കി. മറ്റൊരു ആനുകൂല്യത്തിനും പിള്ള അര്‍ഹനല്ലെന്ന്‌ വിധി ന്യായത്തില്‍ എടുത്തു പറയുകയും ചെയ്തിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും തെറ്റിനെ ലഘൂകരിച്ച്‌ കാണരുതെന്നും ശിക്ഷയില്‍ ദാക്ഷിണ്യം പാടില്ലെന്നും അങ്ങനെ ദാക്ഷിണ്യം കാട്ടുന്നത്‌ ജനങ്ങളോടുള്ള അനീതിയാണെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
അതനുസരിച്ച്‌ പിള്ള ഒരു തരത്തിലുള്ള ഇളവിനും അര്‍ഹനല്ല. എന്നാല്‍, മറ്റ്‌ തടവുകാര്‍ക്കുള്ള ഇളവുകളില്‍ പിള്ളയേയും ഉള്‍പ്പെടുത്തുകയാണ്‌ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്‌. ഈ ഒരു വര്‍ഷത്തെ ശിക്ഷയില്‍ 69 ദിവസം മാത്രമാണ്‌ പിള്ള ജയിലില്‍ കഴിഞ്ഞത്‌. 75 ദിവസം പരോളിലായിരുന്നു. കഴിഞ്ഞ 85 ദിവസമായി പഞ്ചനക്ഷത്ര സൗകര്യമുള്ള ആശുപത്രിയില്‍ ചികിത്സയിലാണ്‌. അതായത്‌, സുപ്രീംകോടതിയെ തന്നെ ധിക്കരിച്ചും വിധി ലംഘിച്ചുമാണ്‌ പിള്ളയ്ക്ക്‌ പരോള്‍ അടക്കമുള്ള ഇളവുകള്‍ അനുവദിച്ചതെന്ന്‌ സാരം. ഇക്കാര്യത്തില്‍ കഴിഞ്ഞ എല്‍ഡിഎഫ്‌ സര്‍ക്കാരും നിയമവിരുദ്ധമായിട്ടാണ്‌ പെരുമാറിയത്‌. അവരും പിള്ളയ്ക്ക്‌ പരോള്‍ അനുവദിച്ചിരുന്നു.
തടവുകാരെ വിട്ടയയ്ക്കുന്നതില്‍ സര്‍ക്കാരിനുള്ള അധികാരങ്ങള്‍ക്ക്‌ പരിധിയില്ലെങ്കിലും സുപ്രീംകോടതി പ്രത്യേകം വ്യവസ്ഥ വച്ചിട്ടുള്ള വിധി ന്യായത്തെ മറി കടന്നുകൊണ്ടുള്ള ഇളവ്‌ പ്രഖ്യാപനം ഭരണഘടനാ വിരുദ്ധവും കോടതി അലക്ഷ്യവുമാണ്‌.
ശ്രദ്ധിക്കണം. പിള്ളയെപ്പോലെ തന്നെ വാര്‍ദ്ധക്യത്തിന്റെ അസ്ക്യതകളും രോഗപീഡകളും അലട്ടുന്ന വ്യക്തിയാണ്‌ വര്‍ഗ്ഗീസ്‌ വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ലക്ഷ്മണ. എന്നാല്‍, അദ്ദേഹത്തിന്‌ ആനുകൂല്യം നല്‍കിയിട്ടില്ല. അതേസമയം, പിള്ളയോടൊപ്പം ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട കരാറുകാരന്‍ സജീവന്‌ ഇളവ്‌ ലഭിച്ചിട്ടുമുണ്ട്‌. കൂടാതെ, മറ്റ്‌ 137 ജയില്‍ പുള്ളികളും കേരളപ്പിറവി ദിനത്തില്‍ സ്വതന്ത്രരായി.
നിലനില്‍പ്പ്‌ രാഷ്ട്രീയത്തിന്റെ വര്‍ത്തമാനകാല നീചത്വമാണ്‌ ഉമ്മന്‍ചാണ്ടി എന്നാണ്‌, ആതിരേ ഇതുവരെയുള്ള അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്‌. അതിവേഗം ബഹുദൂരം അദ്ദേഹവും മന്ത്രിസഭയും സഞ്ചരിക്കുന്നത്‌ അനീതികളുടെയും ഭരണഘടനാ വിരുദ്ധമായ നിലപാടുകളുടെയും വീഥിയിലൂടെയാണ്‌. തന്റെ മന്ത്രിസഭയ്ക്കും സര്‍ക്കാരിനും ഉണ്ടായ നിലനില്‍പ്പ്‌ ഭീഷണിയെ മറി കടക്കാനാണ്‌ മനുഷ്യത്വത്തിന്റെയും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 161 പ്രകാരമുള്ള സവിശേഷാധികാരത്തിന്റേയും മറവില്‍ ആര്‍.ബാലകൃഷ്ണപിള്ളയെ ജയില്‍ മോചിതനാക്കിയിരിക്കുന്നത്‌. സംശയിക്കേണ്ട ബാലകൃഷ്ണപിള്ളയെ വിട്ടയക്കാന്‍ വേണ്ടി മാത്രമാണ്‌ മറ്റ്‌ 137 ജയില്‍ പുള്ളികളെയും സ്വതന്ത്രരാക്കിയിരിക്കുന്നത്‌.
2006-ല്‍ മുഖ്യമന്ത്രിയായി അധികാരത്തിലേറിയപ്പോള്‍ കറിവേപ്പിലപോലെ ആര്‍.ബാലകൃഷ്ണപിള്ളയെയും ടി.എം.ജേക്കബിനെയും പുറത്തെറിഞ്ഞ്‌ മന്ത്രിസഭ രൂപീകരിച്ച ഉമ്മന്‍ചാണ്ടിയാണ്‌ ഇപ്പോള്‍ അതീവ നിസ്സഹായനായി പൊതുസമൂഹ മധ്യേ അപമാനിതനായി നില്‍ക്കുന്നത്‌. ഭരണം നിലനിര്‍ത്താനാണ്‌ ഗണേഷ്‌ കുമാറിന്റെയും പി.സി.ജോര്‍ജിന്റെയും ഒക്കെ അഹന്താമൊഴികള്‍ സൃഷ്ടിച്ച രാഷ്ട്രീയ അശ്ലീലതകളുടെയും വിഴുപ്പേറ്റെടുത്ത്‌ കേരളത്തിലെ സമ്മതിദായകരുടെ മുന്‍പില്‍ നാണം കെട്ട്‌ ഉമ്മന്‍ചാണ്ടി നില്‍ക്കുന്നത്‌. ഭരണത്തിന്റെ ലഹരി ഇത്രയ്ക്കുണ്ടോ,ആതിരേ..?

Tuesday, November 1, 2011

സൗമ്യ വധം: അഭിമാനാര്‍ഹം ഈ വിധി

സമാനതകളില്ലാത്ത കുറ്റമാണ്‌ ഗോവിന്ദച്ചാമി ചെയ്തതെന്നും അതുകൊണ്ട്‌ പരമാവധി ശിക്ഷ തന്നെ നല്‍കണമന്നുമാണ്‌ പ്രോസിക്യൂഷന്‍ വാദിച്ചത്‌. എന്നാല്‍, ദൃക്‌സാക്ഷികള്‍ ഇല്ല എന്നും മെഡിക്കല്‍ തെളിവുകള്‍ ശക്തമല്ല എന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വിചാരണയെ സ്വാധീനിക്കാന്‍ നിരവധി വേറിട്ട വഴികളിലൂടെ പ്രതിഭാഗം വിസ്താരവും വാദവും നടത്തിയെങ്കിലും കേരളം ആഗ്രഹിച്ചതുപോലെ പ്രതി ഗോവിന്ദച്ചാമിക്ക്‌ ശിക്ഷ വിധിച്ചിരിക്കുകയാണ്‌ കോടതി. ശിക്ഷയുടെ സ്വഭാവം നവംബര്‍ നാലിന്‌ മാത്രമേ വ്യക്തമാകുകയുള്ളൂ എങ്കിലും ഇത്തരം ഒരു കേസില്‍ പ്രതിയെ ശിക്ഷിച്ചുകൊണ്ട്‌ വിധി വരുന്നത്‌,ആതിരേ, നിരന്തരം ആക്രമിക്കപ്പെടുന്ന കേരളത്തിലെ സ്ത്രീത്വത്തെക്കുറിച്ച്‌ വേവലാതി കൊള്ളുന്ന മനസ്സുകള്‍ക്ക്‌ ആശ്വാസം പകരുന്നത്‌ തന്നെയാണ്‌.



ആതിരേ,സൗമ്യ വധക്കേസില്‍, തമിഴ്‌നാട്‌ കടലൂര്‍ സമത്വപുരം വിരുതാചലം സ്വദേശി ഗോവിന്ദച്ചാമി കൊലപാതകം, മാനഭംഗം, മോഷണം, പിടിച്ചുപറി, അതിക്രമിച്ചു കടക്കല്‍ എന്നീ കുറ്റങ്ങള്‍ ചെയ്തെന്ന്‌ സംശയാസ്പദമായി തെളിയിക്കപ്പെട്ടെന്ന തൃശൂര്‍ അതിവേഗ കോടതി വിധി സാമൂഹിക തലത്തിലും നിയമ തലത്തിലും അഭിമാനിക്കാവുന്ന ഒന്നാണ്‌.
ശിക്ഷിക്കപ്പെടാതെ പോകുന്ന ഓരോ കുറ്റവും സമൂഹത്തിന്‌ നേരെയുള്ള കുറ്റമാണെന്ന നിയമഭൂമികയില്‍ നില്‍ക്കുമ്പോഴാണ്‌ സൗമ്യ വധക്കേസില്‍ തൃശൂര്‍ അതിവേഗ കോടതിയില്‍ നിന്നുണ്ടായ ഈ വിധി ആശ്വാസവും അഭിമാനവുമാകുന്നത്‌. അനുദിനം പെരുകി വരുന്ന സ്ത്രീപീഡന കേസുകളുടെ നാട്ടില്‍ സൗമ്യയെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്ത പ്രതിക്ക്‌ ശിക്ഷ വിധിച്ച കോടതി, നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട്‌ സ്ത്രീത്വത്തിന്റെ പരിരക്ഷയുമാണ്‌ നടത്തിയിരിക്കുന്നത്‌.
2011 ഫെബ്രുവരി ഒന്നിനാണ്‌ എറണാകുളം-ഷൊര്‍ണ്ണൂര്‍ പാസഞ്ചറിലെ യാത്രക്കാരിയായിരുന്ന മഞ്ഞക്കാട്‌ സ്വദേശി സൗമ്യ എന്ന 23-കാരി തീവണ്ടിയിലെ വനിതാ കമ്പാര്‍ട്ടുമെന്റില്‍വെച്ച്‌ ആക്രമിക്കപ്പെട്ടതും പുറത്തേക്ക്‌ തള്ളിയിട്ട്‌ ബലാത്സംഗം ചെയ്യപ്പെട്ടത്‌. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന്‌ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍വച്ച്‌ അന്ത്യശ്വാസം വലിച്ചു. ഫെബ്രുവരി നാലിനാണ്‌ ഗോവിന്ദച്ചാമി അറസ്റ്റിലാകുന്നത്‌.
ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സാക്ഷി മൊഴികളും സാഹചര്യ തെളിവുകളും മുന്‍നിര്‍ത്തിയാണ്‌, ആതിരേ, വിചാരണ നടന്നത്‌. ഏക പ്രതി മാത്രമുള്ള ഈ കേസില്‍ 82 സാക്ഷികളെ പ്രതിഭാഗം വിസ്തരിച്ചു. തെളിവിലേക്ക്‌ 43 തൊണ്ടി മുതലുകളും 101 രേഖകളും സമര്‍പ്പിക്കപ്പെട്ടു. 1000 പേജുള്ള കുറ്റപത്രം മൂന്ന്‌ വോളിയങ്ങളായി സിഡിയിലാക്കിയാണ്‌ സ്പെഷ്യല്‍ പ്രോസിക്യട്ടര്‍ക്ക്‌ പോലീസ്‌ നല്‍കിയത്‌. 4000ത്തിലധികം വരുന്ന സാക്ഷി മൊഴികള്‍ ജഡ്ജി രവീന്ദ്രബാബു നേരിട്ട്‌ സ്വന്തം കൈപ്പടയില്‍ എഴുതിയെടുക്കുകയായിരുന്നു. 11 ദിവസം കൊണ്ട്‌ അവസാനിക്കുമെന്ന്‌ കരുതി തുടങ്ങിയ വിചാരണ തീരാന്‍, അങ്ങനെ അഞ്ച്‌ മാസം വേണ്ടി വന്നു.
വിവിധ തലങ്ങളില്‍ ശ്രദ്ധേയമായിരുന്നു സൗമ്യ വധക്കേസിന്റെ വിചാരണ. ട്രെയിനില്‍ ഭിക്ഷാടനം നടത്തുന്ന വ്യക്തിയെന്ന്‌ പോലീസ്‌ ആരോപിക്കുന്ന ഗോവിന്ദച്ചാമിക്കുവേണ്ടി വാദിക്കാനെത്തിയ മുംബൈ അധോലോക ഭീകരന്‍ അരുണ്‍ ഗാവ്ലിയുടെ കേസുകള്‍ വാദിക്കുന്ന അഡ്വ. ബി.ആര്‍.ആളൂരടക്കം അഞ്ചംഗ അഭിഭാഷക സംഘമാണ്‌. 12 ലക്ഷം രൂപയാണ്‌ വക്കീല്‍ ഫീസായി ഇവര്‍ക്ക്‌ നല്‍കിയത്‌. മുംബൈ പനവേല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ സംഘമാണ്‌ അഡ്വ. ആളൂരിന്‌ ഗോവിന്ദച്ചാമിയുടെ വക്കാലത്ത്‌ ഏല്‍പിച്ചത്‌. വന്‍ അധോലോക സംഘത്തിലെ അംഗമാണ്‌ ഗോവിന്ദച്ചാമി എന്ന്‌ ഇത്‌ വ്യക്തമാക്കുന്നു.
എന്നിട്ടും ഈ ഗോവിന്ദച്ചാമി ആരാണെന്നോ എന്താണ്‌ അദ്ദഹത്തിന്റെ ഭൂതകാലമെന്നോ അന്വേഷിക്കുന്നതില്‍ പോലീസ്‌ വീഴ്ച വരുത്തി, ആതിരേ.എങ്കിലും പ്രോസിക്യഷന്റെ ശാസ്ത്രീയമായ ഇടപെടലും വിശകലനവും വാദവും മൂലം പ്രതി കുറ്റക്കാരനാണെന്ന്‌ തെളിയിക്കാന്‍ സാധിച്ചു. ഇന്ത്യന്‍ റെയില്‍വേയുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്ന അധോലോകസംഘത്തിലെ കണ്ണിയാണ്‌ ഗോവിന്ദച്ചാമി. ആളൂരിനെപ്പോലെയുള്ള ഒരു വക്കീലിനെ വക്കാലത്ത്‌ ഏല്‍പ്പിക്കാന്‍ കേവലം ഒരു ഭിക്ഷക്കാരന്‌ സാധിക്കുകയില്ല . അപ്പോള്‍ പോലും ഇന്ത്യന്‍ ഭരണഘടനയും ശിക്ഷാ നിയമവും അനുശാസിക്കുന്ന പ്രതിയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ തൃശൂര്‍ അതിവേഗ കോടതി പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിരുന്നു. പ്രതിക്ക്‌ തന്റെ ഭാഗം നിയമപരമായി വാദിക്കാന്‍ അവസരം നല്‍കിയ ശേഷമാണ്‌ വസ്തുതകളും തെളിവുകളും വിലയിരുത്തി ഗോവിന്ദച്ചാമി കുറ്റക്കാരനാണെന്ന്‌ കോടതി വിധിച്ചത്‌. ഇത്‌ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ശക്തിയെയാണ്‌ വ്യക്തമാക്കുന്നത്‌.
നാടകീയമായ നിരവധി സംഭവങ്ങള്‍ കേസിന്റെ വിചാരണക്കിടയിലുണ്ടായി. പ്രതിയെ നാട്ടുകാര്‍ കൈയ്യേറ്റം ചെയ്തതു മുതല്‍ പ്രോസിക്യൂഷന്റെ നിര്‍ണ്ണായക സാക്ഷി പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോ. ഉന്മേഷിന്റെ കൂറുമാറ്റം വരെയുള്ള പ്രശ്നങ്ങളും പ്രതിബന്ധങ്ങളും ഈ കേസിലുണ്ടായി. സമ്മര്‍ദ്ദങ്ങള്‍ ചെലുത്തി കേസിന്റെ അന്തിമവിധിയെ സ്വാധീനിക്കാനുള്ള പ്രതിഭാഗത്തിന്റെ നീക്കമായിരുന്നു ഇതെല്ലാം.. എന്നാല്‍, അവയെയെല്ലാം നിയമം അനുശാസിക്കുന്ന രീതിയില്‍ തരണം ചെയ്ത്‌ വിധി പ്രഖ്യാപിക്കാനയത്‌ ജഡ്ജി രവീന്ദ്രബാബുവിന്‌ നീതിന്യായ വ്യവസ്ഥയോടുള്ള പ്രതിബദ്ധതയാണ്‌ വ്യക്തമാക്കുന്നത്‌.നിരവധി പ്രതിസന്ധികളും പ്രതിബദ്ധങ്ങളുമുണ്ടായിട്ടും അഞ്ചുമാസത്തിനുള്ളില്‍ വിസ്താരം പൂര്‍ത്തിയാക്കി വിധി പറഞ്ഞതിലൂടെ ശ്രമിച്ചാല്‍ കേസ്‌ വിസ്താരം നിര്‍ദ്ദിഷ്ട സമയ പരിധിക്കുള്ളില്‍ തന്നെ നടത്തി വിധി പ്രഖ്യാപിക്കാന്‍ കഴിയുമെന്ന സന്ദേശം കൂടിയാണ്‌ ജഡ്ജി രവീന്ദ്രബാബു നല്‍കുന്നത്‌.
അതേസമയം, ഡോ. ഉന്മേഷിനെപ്പോലെയുള്ള നിര്‍ണ്ണായക സാക്ഷികളെ വിലയ്ക്കെടുത്ത്‌ വിചാരണയുടെ സ്വഭാവം അട്ടിമറിക്കാന്‍ നടത്തിയ ശ്രമങ്ങളും ശ്രദ്ധിക്കേണ്ടതാണ്‌.
സമാനതകളില്ലാത്ത കുറ്റമാണ്‌ ഗോവിന്ദച്ചാമി ചെയ്തതെന്നും അതുകൊണ്ട്‌ പരമാവധി ശിക്ഷ തന്നെ നല്‍കണമന്നുമാണ്‌ പ്രോസിക്യൂഷന്‍ വാദിച്ചത്‌. എന്നാല്‍, ദൃക്‌സാക്ഷികള്‍ ഇല്ല എന്നും മെഡിക്കല്‍ തെളിവുകള്‍ ശക്തമല്ല എന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വിചാരണയെ സ്വാധീനിക്കാന്‍ നിരവധി വേറിട്ട വഴികളിലൂടെ പ്രതിഭാഗം വിസ്താരവും വാദവും നടത്തിയെങ്കിലും കേരളം ആഗ്രഹിച്ചതുപോലെ പ്രതി ഗോവിന്ദച്ചാമിക്ക്‌ ശിക്ഷ വിധിച്ചിരിക്കുകയാണ്‌ കോടതി. ശിക്ഷയുടെ സ്വഭാവം നവംബര്‍ നാലിന്‌ മാത്രമേ വ്യക്തമാകുകയുള്ളൂ എങ്കിലും ഇത്തരം ഒരു കേസില്‍ പ്രതിയെ ശിക്ഷിച്ചുകൊണ്ട്‌ വിധി വരുന്നത്‌,ആതിരേ, നിരന്തരം ആക്രമിക്കപ്പെടുന്ന കേരളത്തിലെ സ്ത്രീത്വത്തെക്കുറിച്ച്‌ വേവലാതി കൊള്ളുന്ന മനസ്സുകള്‍ക്ക്‌ ആശ്വാസം പകരുന്നത്‌ തന്നെയാണ്‌.