Wednesday, March 31, 2010

ചെന്നിത്തലയും വയലാര്‍ രവിയും ഭയപ്പെടുന്നത്‌ ആരെ


യുവജനശക്തിയെ ക്രിയത്മകമായി ദിശ തിരിച്ചുവിടേണ്ട ഡിവൈഎഫ്‌ഐയും യൂത്ത്‌ കോണ്‍ഗ്രസുമൊക്കെ ഇത്തരത്തില്‍ അധഃപതിക്കുമ്പോള്‍ മുതലെടുക്കാന്‍ എത്തുന്നത്‌ ന്യൂനപക്ഷ തീവ്രവാദത്തിന്റേ തടിയന്റവിടെ നസീര്‍മാരും ഭൂരിപക്ഷ തീവ്രവാദത്തിന്റെ കര്‍സേവകരുമാണ്‌. ജനാധിപത്യവും മതനിരപേക്ഷതയും നിലനിര്‍ത്താന്‍ ബാധ്യസ്ഥരായ യുവജനങ്ങള്‍ ഇങ്ങനെ ഭീകരവാദത്തിന്റെ ഇരകളായി മാറുന്നതിന്റെ ഉത്തരവാദിത്തം ഡിവൈഎഫ്‌ഐക്കും യൂത്ത്‌ കോണ്‍ഗ്രസിനും അവരെ നിയന്ത്രിക്കുന്ന ഇരുപാര്‍ട്ടികളിലെയും മുതിര്‍ന്ന നേതാക്കന്മാര്‍ക്കുമാണ്‌. ഈ സത്യം തിരിച്ചറിഞ്ഞ്‌ ലിജുവിന്റെ നേതൃത്വത്തില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ പുതിയ തിരുത്തല്‍ ശക്തിയാകുമ്പോള്‍, ഇപ്പോള്‍ തങ്ങള്‍ തുടരുന്ന സ്ഥാനം നഷ്ടപ്പെടുമെന്ന ഭീതി ഉള്ളവരാണ്‌ അവരെ എതിര്‍ക്കുന്നതും അടിച്ചിരുത്താന്‍ നോക്കുന്നതും. ഈ ദുഷ്ടതയുടെ ദൃഷ്ടാന്തങ്ങളാകാന്‍ ചെന്നിത്തലയും രവിയും തയ്യാറായത്‌ തീര്‍ച്ചയായും ദാരുണമായ അവസ്ഥയാണ്‌, ഭീതിപ്പെടുത്തുന്ന പരിണാമവുമാണ്‌.

കെഎസ്‌യുവിലൂടെയും യൂത്ത്‌ കോണ്‍ഗ്രസിലൂടെയും പാര്‍ട്ടിയുടെ തലപ്പത്തെത്തിയ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയ്ക്കും കേന്ദ്ര പ്രവാസ കാര്യമന്ത്രി വയലാര്‍ രവിക്കും ഭീതിയുടെ സാന്നിധ്യമാവുകയാണ്‌ ആതിരേ, എം.ലിജു നേതൃത്വം നല്‍കുന്ന സംസ്ഥാന യൂത്ത്‌ കോണ്‍ഗ്രസ്‌.
ഇതുവരെ നേതാക്കളുടെ കാറിന്റെ ഡോര്‍ തുറന്നുകൊടുത്തും പെട്ടിയെടുത്തും കാലുനക്കിയും അവരുടെ ഗ്രൂപ്പുകളി എന്ന ചൂടു ചോറ്‌ വാരുന്ന കുട്ടിക്കുരങ്ങുകളായും അധഃപതിച്ചിരുന്ന യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാക്കന്മാരില്‍ നിന്ന്‌ വ്യത്യസ്തനായി സംസ്ഥാന നേതാവുകയും ആ നേതൃത്വ പാടവത്തോടെ യൂത്ത്‌ കോണ്‍ഗ്രസിനെ കര്‍മ്മശക്തിയാക്കി മാറ്റുകയും ലിജു ചെയ്തപ്പോള്‍, 27 വര്‍ഷത്തിനുശേഷം യൂത്ത്‌ കോണ്‍ഗ്രസിന്റെ സംസ്ഥാന സമ്മേളനം കൊല്ലത്ത്‌ നടത്താന്‍ കഴിഞ്ഞു. വാടാ പോടാ വിളികളില്ലാതെയും ഗ്രൂപ്പ്‌ തിരിഞ്ഞ പോര്‍വിളികളില്ലാതെയും ഇപ്പോള്‍ യൂത്ത്‌ കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റി ചേരാന്‍ കഴിയുന്നതും സാമൂഹികവും പൊതു താല്‍പ്പര്യമുള്ളതുമായ വിഷയങ്ങള്‍ ഈ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാന്‍ കഴിയുന്നതും തീര്‍ച്ചയായും യൂത്ത്‌ കോണ്‍ഗ്രസിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാന്ദിയായി തന്നെ കാണേണ്ടതാണ്‌. ഇത്‌ കേരളത്തിലെ യൂത്ത്‌ കോണ്‍ഗ്രസുകാര്‍ക്ക്‌ മാത്രമല്ല, രാഷ്ട്രീയ നിരീക്ഷകര്‍ക്കും താല്‍പ്പര്യമുള്ള വിഷയമാകുമ്പോഴാണ്‌, ആതിരേ, ചെന്നിത്തലയ്ക്കും വയലാര്‍ രവിക്കും അജയ്‌ തറയിലിനും പോലെയുള്ളവര്‍ക്ക്‌ അസഹിഷ്ണുത പെരുക്കുന്നത്‌.
ഒരേ സ്വരത്തില്‍ തങ്ങള്‍ക്കും പാര്‍ലമെന്ററി സ്ഥാനവും പാര്‍ട്ടി നേതൃത്വവും വേണമെന്ന്‌ അവകാശപ്പെട്ടതും യയാതിമാരായവര്‍ പുതിയ പുരുരുവസുകളില്‍ നിന്ന്‌ യൗവ്വനം കടംകൊണ്ട്‌ നേതൃസ്ഥാനത്ത്‌ അള്ളിപ്പിടിച്ചിരിക്കുന്നതിനെയും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി വിട്ടുവരുന്നവരെ സ്ഥാനമാനങ്ങള്‍ നല്‍കി സ്വീകരിക്കുന്നതിനെയും എതിര്‍ത്തതാണ്‌ ചെന്നിത്തലയ്ക്കും രവിക്കുമൊക്കെ രസിക്കാതെ പോകുന്നത്‌.
കൊല്ലം സമ്മേളനത്തില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ പാസാക്കിയ പ്രമേയങ്ങളെ പൂര്‍ണമായി തള്ളിപ്പറയുന്നതായിരുന്നു ചെന്നിത്തലയുടെ പ്രതികരണമെങ്കില്‍ സ്ഥാനമാനങ്ങള്‍ക്ക്‌ വേണ്ടി വാശിപിടിക്കാതെ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള കര്‍മ്മമേഖലയായി യൂത്ത്‌ കോണ്‍ഗ്രസ്‌ മാറണമെന്നതായിരുന്നു വയലാര്‍ രവിയുടെ ഉദ്ബോധനം. ഇതിലും തരംതാണ രീതിയിലാണ്‌ അജയ്‌ തറയില്‍ പ്രതികരിച്ചത്‌. ചോക്ലേറ്റ്‌ കുട്ടപ്പന്മാര്‍ക്ക്‌ പാര്‍ട്ടിയില്‍ സ്ഥാനം നല്‍കുന്ന പ്രശ്നമേയില്ല എന്നാണ്‌ തറയില്‍ തറപ്പിച്ച്‌ പറഞ്ഞത്‌.
കഴിഞ്ഞ 27 വര്‍ഷമായി നിര്‍ജീവിമായി നിന്നിരുന്ന ഒരു സംവിധാനത്തെ ശക്തിപ്പെടുത്തുമ്പോള്‍ അതിനെ പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും ബാധ്യസ്ഥരായവരാണ്‌ മേല്‍പ്പറഞ്ഞ രീതിയില്‍ അടച്ചാക്ഷേപിച്ച്‌ യൂത്ത്‌ കോണ്‍ഗ്രസിന്റെ ശാക്തീകരണത്തെ ഗര്‍ഭഛിദ്രത്തിന്‌ വിധേയമാക്കുന്നത്‌. ഇത്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണെന്ന്‌ പറഞ്ഞ്‌ തള്ളിക്കളയാന്‍ കഴിയുകയില്ല, ആതിരേ... കാരണം ഭൂതകാലത്തിലെ അനുഭവങ്ങളും ഓര്‍മ്മകളും അത്തരത്തിലുള്ളതാണ്‌.
ഇന്ന്‌ കേന്ദ്രമന്ത്രിമാരായിരിക്കുന്ന എ.കെ. ആന്റണിയും വയലാര്‍ രവിയും അടക്കമുള്ള കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ്‌ നേതാക്കന്മാര്‍ കെഎസ്‌യുവിലൂടെയും യൂത്ത്‌ കോണ്‍ഗ്രസിലൂടെയും നേതൃസ്ഥാനത്തെത്തിയവരാണ്‌. ഉമ്മന്‍ചാണ്ടി, വി.എം സുധീരന്‍, പി.സി ചാക്കോ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഇ. കാര്‍ത്തികേയന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.എം ഹസന്‍, കെ.സി വേണുഗോപാല്‍, എ.പി. അനില്‍കുമാര്‍, കൊടിക്കുന്നേല്‍ സുരേഷ്‌, എം.ഐ ഷാനവാസ്‌, ഇ.എം. അഗസ്റ്റി, പുനലൂര്‍ മധു, സതീശന്‍ പാച്ചേരി.... ചൂണ്ടിക്കാണിക്കാന്‍ നേതാക്കന്മാരുടെ നിരതന്നെയുണ്ട്‌.
എന്നാല്‍, ഇവരെല്ലാം പാര്‍ട്ടിയിലും പാര്‍ലമെന്ററി സ്ഥാനങ്ങളിലും തങ്ങളുടെ ഇടം സുരക്ഷിതമാക്കിയ ശേഷം കേരളത്തില്‍ യൂത്ത്‌ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കുകയോ മന്ദീഭവിപ്പിക്കുകയോ ചെയ്തു എന്നതാണ്‌ വാസ്തവം. ഇടക്കാലത്ത്‌ മൂത്ത കോണ്‍ഗ്രസുകാരുടെ ഗ്രൂപ്പുകളിയുടെ യൂത്ത്‌ രൂപമായും യൂത്ത്‌ കോണ്‍ഗ്രസ്‌ സമൂഹമധ്യേ പരിഹാസപാത്രമായ ചരിത്രവും കേരളത്തിലെ രാഷ്ട്രീയ നിരീക്ഷകരുടെ മനസ്സിലുണ്ട്‌. ഈ ദുരവസ്ഥ പരിഹരിക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി രാഹുലിന്റെ പ്രത്യേക താല്‍പ്പര്യപ്രകാരം നടത്തിയ ടാലന്റ്‌ ഹണ്ടിലൂടെയാണ്‌ ലിജുവിനെ കണ്ടെത്തിയതും യൂത്ത്‌ കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റാക്കിയതും. ഈ മാറ്റം ഫലം ചെയ്തു എന്നതാണ്‌ 27 വര്‍ഷത്തിനുശേഷം നടന്ന അടിപിടി ഇല്ലാത്ത സംസ്ഥാന സമ്മേളനവും അവിടെ പാസാക്കിയ പ്രമേയങ്ങളുടെ ഭാഷയും വികാരവും വ്യക്തമാക്കുന്നത്‌. അധികാരം കൈവിടാന്‍ തയ്യാറാകാതെ മുതിര്‍ന്ന നേതാക്കന്മാര്‍ പാര്‍ട്ടിയിലെ യുവജനങ്ങളെ വഞ്ചിക്കുകയാണെന്നും വാലാട്ടികളാക്കി മാറ്റുകയാണെന്നും ഇനിയത്‌ അനുവദിക്കുന്ന പ്രശ്നമില്ലെന്നും ഒരേ സ്വരത്തില്‍ പറഞ്ഞപ്പോഴാണ്‌ ചെന്നിത്തലക്കും രവിക്കും തറയിലിനുമൊക്കെ ഇരിപ്പുറക്കാതായത്‌.
എ.കെ. ആന്റണിയുടെയും വയലാര്‍ രവിയുടെയും കാലം മുതല്‍ കേരളത്തിലെ കെഎസ്‌യുവും യൂത്ത്‌ കോണ്‍ഗ്രസും ചുണയാര്‍ന്ന നിലപാടുകൊണ്ട്‌ ശ്രദ്ധേയമായിരുന്നു. പാര്‍ട്ടിയുടെ നിലപാടുകള്‍ക്ക്‌ വിരുദ്ധമായി നട്ടെല്ലുറപ്പോടെ നിന്ന്‌ കാര്യങ്ങള്‍ പറയാന്‍ കെല്‍പ്പുള്ള സാന്നിധ്യവുമായിരുന്നു രമേശ്‌ ചെന്നിത്തല വരെയുള്ള കെഎസ്‌യു യൂത്ത്‌ കോണ്‍ഗ്രസ്‌ നേതൃത്വങ്ങള്‍. ഒരണ സമരവും ഫീസ്‌ ഏകീകരണ സമരവുമെല്ലാം വിജയിച്ചത്‌ ഈ ദൃഢനിശ്ചയമാര്‍ന്ന നിലപാടുകള്‍ കൊണ്ടായിരുന്നു. അടിയന്തിരാവസ്ഥയെ, ഗുവാഹട്ടി സമ്മേളനത്തില്‍ എതിര്‍ക്കാന്‍ എ.കെ ആന്റണി കാണിച്ച ധൈര്യം ഇതിന്റെ തുടര്‍ച്ചയായിരുന്നു. ഇന്ദിരാഗാന്ധി ചിക്മഗ്നൂരില്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ അതില്‍ പ്രതിഷേധിച്ച്‌ മുഖ്യമന്ത്രി സ്ഥാനം എ.കെ. ആന്റണി ഒഴിഞ്ഞതും ആര്‍ജ്ജവം നിറഞ്ഞതും ആദര്‍ശ സുരഭിലമായതുമായ ആ നിലപാടുകൊണ്ടായിരുന്നു. എന്നും പാര്‍ട്ടിയിലെ തിരുത്തല്‍ ശക്തിയായി നില്‍ക്കാന്‍ അന്ന്‌ കെഎസ്‌യുവിനും യൂത്ത്‌ കോണ്‍ഗ്രസിനും കഴിഞ്ഞിരുന്നു. യുവതുര്‍ക്കികളായി അത്തരം കുറേ ചെറുപ്പക്കാര്‍ ഉണ്ടായിരുന്നതാണ്‌ കേരളത്തിലെ കോണ്‍ഗ്രസിനെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസില്‍ നിന്ന്‌ വിഭിന്നമായ ഒരു കര്‍മഘടകമായി നിലനിര്‍ത്തിയത്‌.
എന്നാല്‍, ആതിരേ, രമേശ്‌ ചെന്നിത്തല യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റാവുകയും തുടര്‍ന്ന്‌ കരുണാകരന്റെ ആശ്രിതവത്സലനായി മന്ത്രിയാവുകയും ചെയ്തതോടെ യൂത്ത്‌ കോണ്‍ഗ്രസിന്റെ നട്ടെല്ല്‌ നഷ്ടപ്പെടുകയും പിന്നീട്‌ മൂത്ത കോണ്‍ഗ്രസിന്റെ ഗ്രൂപ്പുകളിയിലെ കരുക്കളായും മാറുകയും ചെയ്തു. പന്തളം സുധാകരന്റെയും കെ.സി വേണുഗോപാലിന്റെയും കെ.പി. അനില്‍കുമാറിന്റെയും ടി. സിദ്ദിഖിന്റെയും നേതൃത്വത്തിലുണ്ടായിരുന്ന യൂത്ത്‌ കോണ്‍ഗ്രസ്‌ ഇത്തരത്തില്‍ ഗ്രൂപ്പ്‌ കളിയുടെ അശ്ലീതയായി അധഃപതിക്കുകയായിരുന്നു. രാഷ്ട്രീയത്തെ കുറിച്ചോ സമൂഹത്തെ കുറിച്ചോ പൊതുവിഷയങ്ങളെ കുറിച്ചോ ചിന്തിക്കാതെ, വായനാശീലം പോലുമില്ലാത്ത ഉപജാപകരുടെയും ആശ്രിതന്മാരുടെയും കൂട്ടമായി യൂത്ത്‌ കോണ്‍ഗ്രസ്‌ അങ്ങനെ അധഃപതിക്കുകയും ചെയ്തു.
1967 മുതലുള്ള കണക്ക്‌ പരിശോധിച്ചാല്‍ പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും കേരളത്തിലെ കോണ്‍ഗ്രസ്‌ പാര്‍ട്ടി അവസരം നല്‍കിയത്‌ 97 പേര്‍ക്ക്‌ മാത്രമാണ്‌. ഈ കാലയളവില്‍ 250ന്‌ അടുത്ത്‌ പാര്‍ട്ടി അംഗങ്ങള്‍ക്ക്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി അവസരം നല്‍കിയിരുന്നു. എന്നുമാത്രമല്ല, ഡിവൈഎഫ്‌ഐ എന്ന യുവജന സംഘടനയെ കെട്ടിപ്പടുത്ത്‌ ശക്തിപ്പെടുത്തി രാഷ്ട്രീയവും സാമൂഹികവും പാരിസ്ഥിതികവുമായ പ്രശ്നങ്ങള്‍ ഏറ്റെടുത്ത്‌ പ്രക്ഷോഭങ്ങള്‍ നയിക്കാന്‍ പ്രാപ്തരാക്കുകയും ചെയ്തു. ഈ സമയമത്രയും ഗ്രൂപ്പ്‌ കളിയിലും പാദസേവയിലും മുഴുകിയിരിക്കുകയായിരുന്നു യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാക്കളും നേതാക്കള്‍ ആകാന്‍ ആഗ്രഹിച്ച മറ്റുള്ളവരും.
യുവാക്കളാണ്‌ സമൂഹത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന്റെ ഇന്ധനം. മാറ്റത്തിന്റെ ശക്തികള്‍. അത്‌ മനസ്സിലാക്കിയവരായിരുന്നു എ.കെ. ആന്റണി മുതലുള്ള നേതാക്കന്മാര്‍. അതിന്റെ അടിസ്ഥാനത്തിലുള്ള അവരുടെ പ്രവര്‍ത്തനമായിരുന്നു ഇന്ന്‌ അവര്‍ക്ക്‌ അഭിമാനിക്കാനുള്ളതും. എന്നാല്‍, ആ തലത്തിലേക്ക്‌ പിന്നീട്‌ യൂത്ത്‌ കോണ്‍ഗ്രസിനെ എത്തിക്കാന്‍ ഇവരാരും തയ്യാറായില്ല. തങ്ങളുടെ സ്ഥാനം നഷ്ടപ്പെടാതിരിക്കണമെങ്കില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ ക്ഷീണിതവും ശുഷ്കവുമായി തുടരണമെന്ന നിര്‍ബന്ധമായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്‌. ഈ ധാരണയെ പൊളിച്ചെഴുതാന്‍ ലിജുവിന്റെ നേതൃത്വത്തില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ തയ്യാറായതുകൊണ്ടാണ്‌ ചെന്നിത്തലയടക്കമുള്ളവര്‍ക്ക്‌ അസഹിഷ്ണുത അനുഭവപ്പെട്ടത്‌.
ഇവിടെ ഒരു കാര്യം വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്‌. നേരത്തെ സൂചിപ്പിച്ചു രാഷ്ട്രീയത്തിനൊപ്പം സാമൂഹികവും പാരിസ്ഥിതികവുമായ പ്രശ്നങ്ങളില്‍ ഇടപെട്ട്‌ പ്രതിരോധത്തിന്റെയും തിരുത്തലിന്റെയും ശക്തിയായി ഡിവൈഎഫ്‌ഐ നിന്നിരുന്നു എന്ന്‌. എന്നാല്‍, പാര്‍ലമെന്ററി വ്യാമോഹം ബാധിച്ച, സോഷ്യല്‍ ഡെമോക്രാറ്റുകളായി അധഃപതിച്ച മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ഇപ്പോഴത്തെ നേതൃത്വം ഡിവൈഎഫ്‌ഐയെ പാദസേവകരാക്കി മാറ്റിയിരിക്കുകയാണ്‌. ഒരു ഘട്ടത്തില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ എങ്ങനെ നിഷ്ക്രിയമായിരുന്നോ അതിലും ദയനീയമായ അവസ്ഥയിലാണ്‌ ഡിവൈഎഫ്‌ഐ ഇന്ന്‌. സാമ്പത്തിക കുറ്റവാളികള്‍ക്കും മണല്‍ മാഫിയയുടെ ഏജന്റുമാര്‍ക്കും സ്പിരിറ്റു കള്ളക്കടത്തുകാരുടെ സംരക്ഷകര്‍ക്കും ഭൂമാഫിയയുടെ സഹായികള്‍ക്കുമൊക്കെ ചേക്കേറാനുള്ള ഇടമായിരിക്കുകയാണ്‌ ഡിവൈഎഫ്‌ഐ ഇന്ന്‌.
യുവജനശക്തിയെ ക്രിയത്മകമായി ദിശ തിരിച്ചുവിടേണ്ട ഡിവൈഎഫ്‌ഐയും യൂത്ത്‌ കോണ്‍ഗ്രസുമൊക്കെ ഇത്തരത്തില്‍ അധഃപതിക്കുമ്പോള്‍ മുതലെടുക്കാന്‍ എത്തുന്നത്‌ ന്യൂനപക്ഷ തീവ്രവാദത്തിന്റേ തടിയന്റവിടെ നസീര്‍മാരും ഭൂരിപക്ഷ തീവ്രവാദത്തിന്റെ കര്‍സേവകരുമാണ്‌. ജനാധിപത്യവും മതനിരപേക്ഷതയും നിലനിര്‍ത്താന്‍ ബാധ്യസ്ഥരായ യുവജനങ്ങള്‍ ഇങ്ങനെ ഭീകരവാദത്തിന്റെ ഇരകളായി മാറുന്നതിന്റെ ഉത്തരവാദിത്തം ഡിവൈഎഫ്‌ഐക്കും യൂത്ത്‌ കോണ്‍ഗ്രസിനും അവരെ നിയന്ത്രിക്കുന്ന ഇരുപാര്‍ട്ടികളിലെയും മുതിര്‍ന്ന നേതാക്കന്മാര്‍ക്കുമാണ്‌. ഈ സത്യം തിരിച്ചറിഞ്ഞ്‌ ലിജുവിന്റെ നേതൃത്വത്തില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ പുതിയ തിരുത്തല്‍ ശക്തിയാകുമ്പോള്‍, ഇപ്പോള്‍ തങ്ങള്‍ തുടരുന്ന സ്ഥാനം നഷ്ടപ്പെടുമെന്ന ഭീതി ഉള്ളവരാണ്‌ അവരെ എതിര്‍ക്കുന്നതും അടിച്ചിരുത്താന്‍ നോക്കുന്നതും. ഈ ദുഷ്ടതയുടെ ദൃഷ്ടാന്തങ്ങളാകാന്‍ ചെന്നിത്തലയും രവിയും തയ്യാറായത്‌ തീര്‍ച്ചയായും ദാരുണമായ അവസ്ഥയാണ്‌, ഭീതിപ്പെടുത്തുന്ന പരിണാമവുമാണ്‌ ആതിരേ....

Wednesday, March 24, 2010

ഭക്തിയുടെ 20-ട്വന്റി വിപണനം


ഈശ്വര വിശ്വാസം വ്യക്തിയാധിഷ്ഠിതമാണ്‌. ഇഷ്ടമുള്ള വിശ്വാസം സ്വീകരിക്കാനും അതിനിണങ്ങുന്ന ആചാരങ്ങള്‍ അനുവര്‍ത്തിക്കാനും വ്യക്തികള്‍ക്ക്‌ സ്വാതന്ത്ര്യമുണ്ട്‌. എന്നാല്‍, ഈ സ്വാതന്ത്ര്യത്തെ കമ്പോളവത്കരിക്കുന്നിടത്താണ്‌ വിശ്വാസം അന്യമാകുന്നതും സാമ്പത്തികനേട്ടം മുന്നിലെത്തുന്നതും. ഇത്‌ ഒരുവിഭാഗം വ്യക്തികളുടെ ക്ഷുദ്രമായ ലാഭക്കൊതിയില്‍ നിന്ന്‌ ഉളവാകുന്ന ചൂഷണമാണ്‌. വിശ്വാസത്തിന്റെ പേരില്‍ നടത്തുന്ന ചൂഷണങ്ങളെയെല്ലാം പ്രതിരോധിക്കേണ്ടതും എതിര്‍ത്ത്‌ തോല്‍പ്പിക്കേണ്ടതും മതനിരപേക്ഷതയുടെ നിലനില്‍പ്പിന്‌ അനിവാര്യമാണ്‌. ഇക്കാര്യത്തില്‍ വിശ്വാസികളും അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്‌. ദൈവവും വിശ്വാസവും വില്‍പ്പന ചരക്കുകളല്ല എന്ന്‌ ഇവര്‍ സമുദായ നേതാക്കളെ ബോധ്യപ്പെടുത്തേണ്ടതുമുണ്ട്‌.





കമ്പോളീകൃതമാണ്‌ ആധുനീക ജീവിതം.ജന്മദിനം മുതല്‍ ഷഷ്ടി പൂര്‍ത്തി ആഘോഷം വരേയും പ്രണയം മുതല്‍ വിവാഹം വരേയും രതിമുതല്‍ ഭക്തിവരേയും - അതേ, ജനനം മുതല്‍ മരണം വരെയുള്ള എല്ലാ ജീവിത വ്യാപാരങ്ങളും കമ്പോളനിലവാരമനുസരിച്ച്‌ ക്രമപ്പെടുത്തിയിരിക്കുന്ന ഒരു കെട്ടകാലത്തിലാണ്‌, പരസ്യത്തിലെ, ദൈവത്തിന്റെ സ്വന്തം നാട്‌ എത്തിനില്‍ക്കുന്നത്‌. ലാഭമാണ്‌ കമ്പോളത്തിന്റെ ലക്ഷ്യം. മത്സരം അതിന്റെ അനിവാര്യതയും. സ്വാര്‍ത്ഥത ഒഴിച്ചുകൂടാനാവാത്ത ഘടകവും. ഈ മൂന്ന്‌ തത്വങ്ങളിലൂന്നിയുള്ളതായി മാറിയിരിക്കുന്നു, ആതിരേ മലയാളിയുടെ നിത്യജീവിതം.
അതിന്റെ ഏറ്റവും ഹീനമായ മുഖമാണ്‌ ഭക്തിയുടെ പേരില്‍ നടക്കുന്ന കമ്പോളവത്കരണം. ഇന്ന്‌ ഏറ്റവും തന്ത്രപൂര്‍വം വിപണനം ചെയ്യുന്ന 20-ട്വന്റി ക്രിക്കറ്റിനെയും കടത്തിവെട്ടുന്ന രീതിശാസ്ത്രങ്ങളിലൂടെയാണ്‌ ഭക്തിയുടെ വിപണനം നടക്കുന്നത്‌. ഇക്കാര്യത്തില്‍ മതങ്ങളെല്ലാം അന്യോന്യം മത്സരിക്കുകയാണ്‌. ഹൈടെക്ക്‌ പ്രചാരണ തന്ത്രങ്ങളുപയോഗിച്ച്‌ നടത്തുന്ന ഈ ഭക്തിയുടെ വിപണനം അനാരോഗ്യകരവും അനാശാസ്യവുമാകുന്നു എന്നാണ്‌ നാടിന്റെ മുക്കിലും മൂലയിലും ഭക്തി വിപണനത്തിന്‌ സ്ഥാപിച്ചിട്ടുള്ള വിനൈയില്‍ ബാനറുകളും ഫ്ലക്സ്‌ ബോര്‍ഡുകളും തെളിയിക്കുന്നത്‌. സിനിമാ പോസ്റ്ററുകളെ പോലും ലജ്ജിപ്പിക്കുന്ന രീതിയിലാണ്‌ ഭക്തിവിപണനത്തിന്റെ പോസ്റ്റര്‍ ഡിസൈനുകള്‍ എന്നുപറയുമ്പോള്‍ ഈ രംഗത്തെ ലാഭക്കൊതിയും, ലാഭസാധ്യതയും ചൂഷണവും എത്രയെന്ന്‌ ഊഹിക്കാവുന്നതേയുള്ളു.
ഇതിനെതിരെ, ആതിരേ വിവേകത്തിന്റെ ഒരു സ്വരം അടുത്ത ദിവസം ഉയര്‍ന്നുകേട്ടു. കത്തോലിക്ക മാസികയായ 'സത്യദീപ'ത്തിന്റെ ഏറ്റവും പുതിയ ലക്കത്തിലെ മുഖലേഖനത്തിലാണ്‌ എറണാകുളം -അങ്കമാലി അതിരൂപത സഹായമെത്രാന്‍ ബിഷപ്പ്‌ തോമസ്‌ ചക്യാത്ത്‌ വിശ്വാസികള്‍ക്കിടയില്‍ വളര്‍ന്നുവരുന്ന ഭക്തി വിപണനത്തിലെ പരസ്യഭ്രമത്തെ കുറിച്ചും ഊട്ടുനേര്‍ച്ചകളെ കുറിച്ചും ചര്‍ച്ച ചെയ്യുന്നത്‌. " പെരുന്നാളിന്റെ പ്രശസ്തി വര്‍ധിപ്പിക്കാനുള്ള വ്യഗ്രതയില്‍ സിനിമാ പോസ്റ്ററുകള്‍ക്കൊപ്പം മുക്കിലും മൂലയിലും വിശുദ്ധരുടെ ചിത്രങ്ങള്‍ പോസ്റ്ററുകളായും ഫ്ലക്സ്‌ ബോര്‍ഡുകളായും നിറയുന്നു. ഇത്തരത്തിലുള്ള അനാവശ്യ പ്രചാരണത്തിന്റെ വ്യഗ്രതയില്‍ പെരുന്നാളുകള്‍ അപഹാസ്യമായി തീരുന്നു " എന്നാണ്‌ ബിഷപ്പ്‌ ചക്യാത്തിന്റെ നിരീക്ഷണം.
തിരുനാള്‍, നൊവേന, ധ്യാനം എന്നിവയ്ക്ക്‌ നല്‍കുന്ന പരസ്യങ്ങള്‍ കച്ചവടത്തിന്റെ സ്വഭാവം കാണിക്കുന്നവയാണെന്ന്‌ ബിഷപ്പ്‌ പരിതപിക്കുന്നു. അടുത്ത കാലത്ത്‌ മാത്രമാണ്‌ ഊട്ട്‌ നേര്‍ച്ചയ്ക്ക്‌ പ്രാധാന്യം കൈവന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. " വിശുദ്ധ യൗസേപ്പിന്റെ മധ്യസ്ഥതയില്‍ ഉദ്ദിഷ്ടകാര്യ സാധിച്ചു എന്ന വിശ്വാസത്തില്‍ ഒരു ഇടവകയില്‍ ആരംഭിച്ച ഊട്ടുതിരുനാള്‍ ഇന്ന്‌ മിക്കവാറും ഇടവകകളിലും നടക്കുന്നു. നൊവേനയ്ക്ക്‌ ആളെ കൂട്ടാന്‍ ഊണും കഞ്ഞി നേര്‍ച്ചയും പതിവായിട്ടുണ്ട്‌. കുര്‍ബാനയേക്കാള്‍ വലുതാണ്‌ ഇത്തരത്തിലുള്ള ഭക്തിയെന്ന്‌ പ്രചരിപ്പിക്കുകയോ ജനം വിശ്വസിക്കുകയോ ചെയ്യുന്നു "- ബിഷപ്പ്‌ പറയുന്നു.
" കുര്‍ബാന സ്വീകരിച്ചില്ലെങ്കിലും കുഴപ്പമില്ല. നേര്‍ച്ചസദ്യയില്‍ പങ്കുചേര്‍ന്നിലെങ്കില്‍ വിശുദ്ധ യൂദാ തദേവൂസും വിശുദ്ധ അന്തോണീസും വിശുദ്ധ യൗസേപ്പ്‌ പിതാവും കോപിക്കുമെന്ന്‌ ജനം വിശ്വസിക്കുന്നു. ഒരു വിശുദ്ധന്റെ തിരുനാളിനോടനുബന്ധിച്ച്‌ തുലാഭാരം നടത്തുന്നു. ആ വിശുദ്ധന്റെ ജീവിതവും തുലാഭാരവും തമ്മില്‍ ഒരുബന്ധവുമില്ല. തുലാഭാര തിരുനാളിന്‌ നാട്‌ മുഴുക്കെ പരസ്യം വെയ്ക്കുന്നത്‌ മാര്‍ക്കറ്റിംഗ്‌ തന്ത്രമാണ്‌. ഇതുപോലെ വ്യാപകമായി കണ്ടുവരുന്ന മറ്റൊരു ആചാരമാണ്‌ കൊന്തയെഴുന്നിള്ളിപ്പ്‌. തിരുരൂപത്തില്‍ നിന്ന്‌ രക്തം, വെള്ളം, തേന്‍, എണ്ണ, കണ്ണീര്‍ തുടങ്ങിയവ വന്നുവെന്ന പേരില്‍ നടത്തുന്ന പ്രചാരണങ്ങള്‍ വിശ്വാസത്തേക്കാള്‍ വാണിജ്യതാല്‍പ്പര്യം മുന്‍ നിര്‍ത്തിയുള്ളതാ"ണെന്നും ബിഷപ്പ്‌ ചക്യാത്ത്‌ ലേഖനത്തില്‍ വിശദീകരിക്കുന്നു.
സത്യം പറയാന്‍ ബിഷപ്പ്‌ ചക്യാത്ത്‌ പ്രദര്‍ശിപ്പിച്ച ഈ ആര്‍ജ്ജവം, ആതിരേ, അഭിനന്ദനമര്‍ഹിക്കുന്നു. ക്രിസ്തുവിനെ വിസ്മരിച്ച്‌ വിശുദ്ധരെ പര്‍വതീകരിച്ച്‌ ഹൈടെക്ക്‌ പ്രചാരണങ്ങളിലൂടെയാണ്‌ ഇന്ന്‌ മിക്ക ഇടവകകളിലും പെരുന്നാളുകള്‍ കൊണ്ടാടുന്നത്‌. ഭക്തിയേക്കാള്‍ കച്ചവട താല്‍പ്പര്യങ്ങളാണ്‌ ഇത്തരം ആഘോഷങ്ങളില്‍ അള്‍ത്താര വരെ നിറയുന്നത്‌. ഇതില്‍നിന്നുള്ള വരുമാനം മാത്രമാണ്‌ ബന്ധപ്പെട്ട ഇടവകകള്‍ ലക്ഷ്യമാക്കുന്നതെന്ന്‌ പെരുന്നുളിനോടും തിരുനാളിനോടും അനുബന്ധിച്ചുള്ള കലാപരിപാടികളില്‍ നിന്ന്‌ വായിച്ചെടുക്കാന്‍ കഴിയും.
ഇതിലും ലജ്ജാകരമായ രീതിയിലാണ്‌ നൊവേനകളെ കുറിച്ചും ധ്യാനങ്ങളെ കുറിച്ചും ബന്ധപ്പെട്ടവര്‍ നടത്തുന്ന പ്രചാരണങ്ങള്‍. ഏത്‌ കാര്യവും നിര്‍ദിഷ്ട നൊവേനകളില്‍ പങ്കെടുത്താല്‍ സാധിച്ചുകിട്ടുമെന്ന പ്രചാരണം നേരത്തെ മുതല്‍ ഉണ്ടായിരുന്നതാണ്‌. ആഴ്ചയില്‍ പ്രത്യേക ദിവസങ്ങളില്‍ ഇത്തരം നൊവേനകള്‍ നടത്താന്‍ തുടങ്ങിയിട്ടും നാളുകളായി. എന്നാല്‍, വിശ്വാസിക്ക്‌ ലഭിക്കുന്ന അനുഗ്രഹത്തേക്കാള്‍ ഈ ആള്‍ക്കൂട്ടം സമൂഹവിരുദ്ധ ശക്തികള്‍ക്ക്‌ മറയായി മാറുന്നതാണ്‌ ഇപ്പോഴത്തെ അനുഭവം. ഇതിന്‌ സമാനമാണ്‌ ധ്യാനകേന്ദ്രങ്ങള്‍ നടത്തുന്ന പ്രചാരണങ്ങളും അവിടത്തെ ആള്‍ക്കദൂട്ടവും. തിരോവസ്തി മാംസമായി മാറിയെന്നും രക്തമായി പരിണമിച്ചുവെന്നും തിരുസ്വരൂപത്തില്‍ നിന്ന്‌ സുഗന്ധവും തേനും എണ്ണയും മറ്റും പ്രവഹിച്ചു എന്നും ശരീരത്തിലും വസ്ത്രങ്ങളിലും കുരിശിന്റെ രൂപം പ്രത്യക്ഷപ്പെട്ടുവെന്നുമൊക്കെ പറഞ്ഞുകൊണ്ടുള്ള പ്രചാരണം ആദ്യം സൂചിപ്പിച്ച കമ്പോള താല്‍പ്പര്യങ്ങളുടെ പ്രദര്‍ശനമായി അധഃപതിച്ചിരിക്കുകയാണ്‌. വിശ്വാസം ഒരുവഴിക്കും ആശ്വാസമാകുന്ന പണസമ്പാദനം മറുവഴിക്കും എന്നതാണ്‌ ഇത്തരം ആചാരങ്ങളുടേയും പ്രചാരണങ്ങളുടേയും ഏക ലക്ഷ്യം. ക്രിസ്തുവിലുള്ള വിശ്വാസതത്തെ നഗ്നമായി മുതലെടുക്കുകയാണ്‌ ഈ രീതികളിലൂടെ ചില തല്‍പ്പരകക്ഷികള്‍. യേശു ക്രിസ്തുവിന്റെ കാലത്ത്‌ യരുശലേം ദേവാലയം കച്ചവടക്കാരുടെ ആലയമാക്കിയതിലും നീചമായ വിപണന തന്ത്രങ്ങളും രീതികളുമൊക്കെയാണ്‌ ഇന്ന്‌ മിക്ക ഇടവക പെരുന്നാളുകളോടും വിശുദ്ധന്മാരുടെ തിരുനാളുകളോടും അനുബന്ധിച്ചു നടത്തുന്നത്‌. ചാട്ടവാറുമായി വരാന്‍ ഒരു യേശുക്രിസ്തുവില്ല എന്ന്‌ ഈ വാണുക്കുകള്‍ക്കറിയാം. അതുകൊണ്ടാണ്‌ പ്രാര്‍ത്ഥനാലയങ്ങളെ ഇങ്ങനെ ലഭകൊള്ളക്കാരുടെ ആലയങ്ങളാക്കി മാറ്റാനിവര്‍ക്കൊന്നും ഉളുപ്പില്ലാത്തത്‌, ആതിരേ......
" ആ മലയിലുമല്ല ഈ മലയിലുമല്ല രഹസ്യത്തിലുള്ള നിന്റെ പിതാവിനോട്‌ പ്രാര്‍ത്ഥിക്കാന്‍" ഉപദേശിച്ച ക്രിസ്തുവിനെ തമസ്ക്കരിച്ചുകൊണ്ടുള്ള ഇത്തരം കൊള്ളയ്ക്കെതിരെ ഇപ്പോഴെങ്കിലും പ്രതികരിക്കാന്‍ ബിഷപ്പ്‌ ചക്യാത്ത്‌ തയ്യാറായത്‌ നല്ല കാര്യം തന്നെ. എന്നാല്‍, "ആത്മാവ്‌ സഭയോട്പ റയുന്നത്‌ കേള്‍ക്കാന്‍ ചെവിയുള്ളവര്‍" വിരളമാണ്‌ എന്നതാണ്‌ ആതിരേ, വ്യസനകരമായ വാസ്തവം.
ഹൈന്ദവ വിശ്വാസങ്ങളെയും ഇതുപോലെയോ ഒരു വേള ഇതിലധികമായോ ചൂഷണം ചെയ്യുന്നുണ്ട്‌. അതിലേറ്റവും പ്രധാനമാണ്‌ പൊങ്കാല. ആറ്റുകാല്‍ ദേവി ക്ഷേത്രത്തിലെ പൊങ്കാലയ്ക്ക്‌ ഒരടിസ്ഥാനമുണ്ടായിരുന്നു. വര്‍ഷങ്ങളായി തുടരുന്ന അവിടത്തെ പൊങ്കാലയ്ക്ക്‌ വിശ്വാസികളുടെ എണ്ണം കൂടുന്നത്‌ കണ്ടപ്പോഴാണ്‌ ചിലരുടെയെല്ലാം ലാഭക്കൊതി പൊങ്കാലയെ കമ്പോളവത്കരിക്കാമെന്ന്‌ കണ്ടെത്തിയത്‌. ആറ്റുകാലിന്‌ ശേഷം ചക്കുളത്ത്‌ കാവ്‌ പൊങ്കാല പ്രശസ്തമായി. ഇന്ന്‌ എല്ലാ ദേവീ ക്ഷേത്രങ്ങളിലും പൊങ്കാല ഭക്തിയുടെ ട്രേഡ്‌ മാര്‍ക്കായി മാറ്റിയെടുത്ത്‌ ലാഭം പോക്കറ്റിലാക്കുകയാണ്‌ ബന്ധപ്പെട്ട കമ്മറ്റിക്കാര്‍. മറ്റൊന്ന്‌ ആനകളുടെ പേരിലുള്ള പ്രചാരണമാണ്‌. ഇന്ന്‌ പല ക്ഷേത്രങ്ങളുടെ ഉത്സവ പോസ്റ്ററുകളിലും ബാനറുകളിലും നിറയുന്നത്‌ എഴുന്നള്ളിപ്പിന്‌ കൊണ്ടുവരുന്ന ആനകളുടെ ചിത്രവും പേരുമാണ്‌.ദേവനും ദേവിയും ചുറ്റമ്പലത്തിന്‌ പുറത്തും ആനയും അനയേക്കാള്‍ വലിയ ലാഭക്കൊതിയും ഗര്‍ഭഗൃഹത്തില്‍ എന്നായിരിക്കുന്നു, ആതിരേ, വര്‍ത്തമാനകാല അവസ്ഥ. സമാനരീതിയിലാണ്‌ ബലിതര്‍പ്പണത്തിന്‌ അവസരമൊരുക്കുന്നത്‌. മുമ്പ്‌ പിതൃബലിയിടാന്‍ നദീതീരത്തും കായല്‍ത്തീരത്തുമുള്ള ചില പ്രത്യേക ക്ഷേത്രങ്ങളില്‍ മാത്രമായിരുന്നു സംവിധാനമുണ്ടായിരുന്നതെങ്കില്‍ ഇന്ന്‌ കിലോമീറ്ററുകള്‍ക്ക്‌ അകലെ കൂടി പോലം നദിയൊഴുകാത്ത ക്ഷേത്രങ്ങളില്‍ വരെ പിതൃതര്‍പ്പണം നടത്തുന്നു. ഇതൊന്നും ഭക്തിയുടെ വിപുലീകരണമല്ല. മറിച്ച്‌ ഭക്തിയുടെ പേരിലുള്ള മുതലെടുപ്പും കമ്പോളവത്കരണവുമാണ്‌.
ഇക്കാര്യത്തില്‍ ഇപ്പോള്‍ അല്‍പ്പം പിന്നില്‍ നില്‍ക്കുന്നത്‌ മുസ്ലീം സമുദായമാണ്‌. എന്നാല്‍, അവിടെയും ഉറുസ്സുകളുടേയും ചന്ദനക്കുടങ്ങളുടേയും ഉറുക്കും നൂലും ജപിച്ച്‌ നല്‍കുന്നവരുടേയും പരസ്യങ്ങള്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്‌.
അറിയാം, ആതിരേ, ഈശ്വര വിശ്വാസം വ്യക്ത്യാധിഷ്ഠിതമാണ്‌. ഇഷ്ടമുള്ള വിശ്വാസം സ്വീകരിക്കാനും അതിനിണങ്ങുന്ന ആചാരങ്ങള്‍ അനുവര്‍ത്തിക്കാനും വ്യക്തികള്‍ക്ക്‌ സ്വാതന്ത്ര്യമുണ്ട്‌. എന്നാല്‍, ഈ സ്വാതന്ത്ര്യത്തെ കമ്പോളവത്കരിക്കുന്നിടത്താണ്‌ വിശ്വാസം അന്യമാകുന്നതും സാമ്പത്തികനേട്ടം മുന്നിലെത്തുന്നതും. ഇത്‌ ഒരുവിഭാഗം വ്യക്തികളുടെ ക്ഷുദ്രമായ ലാഭക്കൊതിയില്‍ നിന്ന്‌ ഉളവാകുന്ന ചൂഷണമാണ്‌. വിശ്വാസത്തിന്റെ പേരില്‍ നടത്തുന്ന ചൂഷണങ്ങളെയെല്ലാം പ്രതിരോധിക്കേണ്ടതും എതിര്‍ത്ത്‌ തോല്‍പ്പിക്കേണ്ടതും മതനിരപേക്ഷതയുടെ നിലനില്‍പ്പിന്‌ അനിവാര്യമാണ്‌. ഇക്കാര്യത്തില്‍ വിശ്വാസികളും അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്‌.എന്നുമാത്രമല്ല ദൈവവും വിശ്വാസവും വില്‍പ്പന ചരക്കുകളല്ല എന്ന്‌ ഇവര്‍ സമുദായ നേതാക്കളെ ബോധ്യപ്പെടുത്തേണ്ടതുമുണ്ട്‌.

Monday, March 22, 2010

അമിതാബ്‌ ബച്ചന്‍ ബ്രാന്റ്‌ അംബാസഡര്‍ ആകരുതെന്ന്‌ പറയാന്‍ ഇവര്‍ക്കെന്ത്‌ അര്‍ഹത


ഏതോ ഒരുയുവതിയുമായി വരദരാജന്‍ നടത്തിയ എസ്‌എംഎസ്‌ ഇടപാടാണ്‌ ഭാര്യ ചൂണ്ടിക്കാട്ടിയത്‌. എന്നാല്‍, ഭാര്യ ഉള്‍പ്പെടെയുള്ളവരുടെ ആരോപണങ്ങള്‍ തെറ്റാണെന്ന്‌ തെളിഞ്ഞിട്ടും വരദരാജനെ ബലിയാടുക്കുകയായിരുന്നു. ദാമ്പത്യ ബാഹ്യ ബന്ധവും വ്യഭിചാരവും തെറ്റാണെങ്കില്‍ കേരളത്തിലെ മുതിര്‍ന്ന മാര്‍ക്സിസ്റ്റ്‌ നേതാക്കന്മാരാടക്കം എത്രപേരുടെ തലകള്‍ ഉരുളേണ്ടതാണ്‌. കപ്പലില്‍ റഷ്യന്‍ സുന്ദരിമാരോടൊപ്പം കൂത്താടിയ നേതാവും സിന്‍ഡിക്കേറ്റ്‌ അംഗമായ വീട്ടമ്മയെ ഇന്നും കൊണ്ടുനടക്കുന്ന മന്ത്രിയും മാന്യന്മാരായിട്ടാണ്‌ വിലസുന്നത്‌. ചൂണ്ടിക്കാണിക്കാന്‍ കെട്ടുനാറുന്ന വൃത്തികെട്ട വ്യഭിചാര കഥകള്‍ നിരവധിയാണ്‌. അതിനെതിരെ സഖാവ്‌ കാരാട്ടിന്റെയോ സഖാവ്‌ യെച്ചൂരിയുടേയോ ധാര്‍മ്മിക രോഷം ഇതുവരെ ഉയര്‍ന്ന്‌ കേട്ടിട്ടില്ല. സാന്തിയാഗോ മാര്‍ട്ടിനുമായും ഫാരിസ്‌ അബൂബക്കറുമായും ലിസ്‌ കുര്യാക്കോസുമായും സാമ്പത്തിക ബന്ധം സ്ഥാപിച്ച സഖാവിനെതിരെയും നടപടിയുണ്ടായില്ല.


ഒടുവില്‍ വല്ല്യേട്ടന്റെ തീട്ടൂരം വന്നൂ, ആതിരേ : "അമിതാബ്‌ ബച്ചന്‍ കേരളത്തിന്റെ ടൂറിസം ബ്രാന്റ്‌ അംബാസഡര്‍ ആകണ്ട." സീതാറാം യെച്ചൂരി ന്യൂഡല്‍ഹിയില്‍ ഇത്‌ പ്രഖ്യാപിച്ചപ്പോള്‍ ഇവിടെ വൈക്കം വിശ്വന്‍ തത്തമ്മേ പൂച്ച പൂച്ചയായി.
അമിതാബ്‌ ബച്ചന്‍ ആവശ്യപ്പെട്ടതായിരുന്നില്ല ഈ സ്ഥാനം. ഒരു സ്വകാര്യ വാര്‍ത്താചാനലിനു നല്‍കിയ മുഖാമുഖത്തിനിടയില്‍ വന്ന ചോദ്യത്തിന്‌ മറുപടിയായാണ്‌ "കേരളത്തിന്റെ ടൂറിസം ബ്രാന്റ്‌ അംബാസഡര്‍ ആകാന്‍ തനിക്ക്‌ താല്‍പ്പര്യമുണ്ട്‌" എന്ന്‌ അദ്ദേഹം വെളിപ്പെടുത്തിയത്‌. കാള പെറ്റെന്ന്‌ കേട്ടപ്പോള്‍ കോടിയേരി കയറെടുത്തു. കേരളത്തിലെ ടൂറിസം മന്ത്രിയായ കോടിയേരി ബച്ചനെ ഈ സ്ഥാനത്തേക്ക്‌ ക്ഷണിച്ചുകൊണ്ട്‌ ഔദ്യോഗികമായി കത്തെഴുതി. വിവരം മാധ്യമങ്ങള്‍ക്ക്‌ നേരിട്ട്‌ ചോര്‍ത്തി നല്‍കി വാര്‍ത്താ പ്രാധാന്യവും കൈയടിയും നേടി. അങ്ങനെ കേരള ടൂറിസത്തിന്‌ ബിഗ്ബിയിലൂടെ പുതിയ ബൂസ്റ്റ്‌ ലഭിക്കുമെന്ന്‌ എല്ലാവരും പ്രതീക്ഷിച്ചിരിക്കേയാണ്‌ വെള്ളിടിപോലെ, ആതിരേ, ഡല്‍ഹിയില്‍ നിന്ന്‌ യെച്ചൂരിയുടെ പ്രഖ്യാപനം വന്നത്‌.
ഇതിന്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്ക്‌ ചൂണ്ടിക്കാട്ടാന്‍ ന്യായമുണ്ട്‌. ഗുജറാത്തിന്റെ ബ്രാന്റ്‌ അംബാസഡര്‍ കൂടിയാണ്‌ അമിതാബ്‌ ബച്ചന്‍. കറതീര്‍ന്ന വര്‍ഗീയ വാദിയായ നരേന്ദ്രമോഡി മുഖ്യമന്ത്രിയായിരിക്കുന്ന ഒരു സംസ്ഥാനത്തിന്റെ ബ്രാന്റ്‌ അംബാസഡറെ വര്‍ഗീയ വാദത്തിനും തീവ്രവാദത്തിനും ഏകാധിപത്യ ഭരണത്തിനുമെതിരെ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും എം.എ. ബേബിയും പികെ. ശ്രീമതിയും എളമരം കരീമും പിന്നെ ജയരാജന്മാരും വിപ്ലവ ശലാഖകളായി എരിയുന്ന സംസ്ഥാനത്തിന്റെ ബ്രാന്റ്‌ അംബാസഡറാക്കാന്‍, ആതിരേ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ധാര്‍മ്മിക ബോധം അനുവദിക്കുന്നില്ല.
മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ധാര്‍മ്മിക ബോധം എന്നുപറയുമ്പോള്‍ പൊട്ടിച്ചിരിക്കാത്ത ഒരു കല്ലുപോലും കേരളത്തിലുണ്ടാവില്ല. അത്രയ്ക്ക്‌ സുതാര്യവും അങ്ങാടിപ്പാട്ടുമാണ്‌ ഈ വിപ്ലവ നേതാക്കന്മാരുടെ ധാര്‍മ്മികതയും സദാചാരബോധവും അഴിമതി വിരുദ്ധ നിലപാടും ......അങ്ങനെ പലതും.
അതിജീവനത്തിന്‌ വേണ്ടി എന്ത്‌ തോന്ന്യാസവും കാണിക്കാമെന്ന അഹങ്കാരമാണ്‌ മേല്‍ സൂചിപ്പിച്ച നേതാക്കന്മാര്‍ നയിക്കുന്ന മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി കഴിഞ്ഞ കുറേ നാളായി കേരളത്തില്‍ അനുവര്‍ത്തിച്ച്‌ പോരുന്ന നയം. അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെയും അധഃസ്ഥിത വര്‍ഗത്തിന്റെയും ദുര്‍ബല ജനതയുടെയും ഐക്യദാര്‍ഢ്യത്തിനും അവരുടെ മോചനത്തിനും അതിലൂടെ ചൂഷണമില്ലാത്ത ഒരു സമുദായം കെട്ടിപ്പടുത്ത്‌ തൊഴിലാളിവര്‍ഗ സര്‍വ്വാധിപത്യം സ്ഥാപിക്കാനുമാണ്‌ പിണറായി വിജയന്‍ സ്കോഡ കാറില്‍ അഴിമതികേസ്‌ വിചാരണയ്ക്ക്‌ കോടതിയിലെത്തുന്നത്‌. കോടിയേരി ബാലകൃഷ്ണന്‍, ദിവസം തോറും ചെറുപ്പക്കാരനായി ഔദ്യോഗിക വാഹനത്തില്‍ കേരളത്തില്‍ ചുറ്റിയടിക്കുന്നത്‌. അതിനാണ്‌ ഇ.പി ജയരാജന്റെ നേതൃത്വത്തില്‍ കള്ള്‌ ഭക്ഷ്യപദാര്‍ത്ഥമാക്കാന്‍ ശ്രമം നടക്കുന്നത്‌. ഡിവൈഎഫ്‌ഐയിലേക്ക്‌ യുവതികളെ ആകര്‍ഷിക്കാന്‍ യോഗ പരിശീലനം അനിവാര്യമാണെന്ന്‌ സ്ഥാപിച്ചെടുക്കുന്നത്‌ വിസ്മയ പാര്‍ക്കുകള്‍ നിര്‍മ്മിക്കുന്നത്‌. നായനാരുടെ സ്മരണാര്‍ത്ഥം ഫുട്ബോള്‍ മത്സരം സംഘടിപ്പിക്കുന്നത്‌. വയനാട്ടില്‍ ഹൈക്കോടതി വിധി ധിക്കരിച്ച്‌ കൈയേറ്റസമരം നടത്തുന്നത്‌. ഇത്തരത്തില്‍ ജനങ്ങളുമായി അടുത്തിടപഴകുകയും അവരുടെ പ്രശ്നങ്ങളില്‍ പ്രത്യയശാസ്ത്ര സത്യസന്ധതയോടെ ഇടപെടുകയും ചെയ്ത്‌ പരിഹാരം കണ്ടെത്തുന്ന കേരളത്തിലെ മാര്‍ക്സ്സിറ്റ്‌ പാര്‍ട്ടിക്ക്‌ ജീവന്‍ പോയാലും മോഡിയെ ന്യായീകരിക്കുന്ന അമിതാബ്‌ ബച്ചനെ ബ്രാന്റ്‌ അംബാസഡറാക്കാന്‍ കഴിയുകയില്ല, ആതിരേ...!!
ഈ നിലപാടിന്റെ കാര്‍ക്കശ്യം നാം അബ്ദുള്ളക്കുട്ടി വിഷയത്തില്‍ കണ്ടതാണ്‌. ഗുജറാത്ത്‌ സംസ്ഥാനത്തിന്റെ വ്യാവസായ പുരോഗതിക്ക്‌ നരേന്ദ്രേമോഡി സ്വകീകരിച്ച നയങ്ങളാണ്‌ പ്രത്യുത്പാദനപരവും പ്രതീക്ഷാ ഭരിതവും ക്രിയാത്മകവും എന്ന്‌ ഗള്‍ഫില്‍ ഒരു സ്വകാര്യ കൂട്ടായ്മയില്‍ പ്രസംഗിച്ചതാണ്‌ അബ്ദുള്ളുക്കുട്ടിക്ക്‌ പാര്‍ട്ടിയുടെ പുറത്തേക്ക്‌ ചുവന്ന പരവതാനി വിരിക്കാന്‍ കാരണമായത്‌. ഇങ്ങനെ പ്രത്യയശാസ്ത്രപരവും വിശ്വാസപരവുമായ കാര്യത്തില്‍ അണുവിട വിട്ടുവീഴ്ചയ്ക്ക്‌ തയ്യാറാകാത്ത അദര്‍ശ ശുദ്ധരാണ്‌ കേരളത്തിലെ മാര്‍ക്സിസ്റ്റ്‌ നേതാക്കള്‍. അതുകൊണ്ട്‌ അവര്‍ക്ക്‌ മോഡിയെ അംഗീകരിക്കുന്ന അമിതാബ്‌ ബച്ചനെ സ്വീകരിക്കാന്‍ കഴിയുകയില്ല.
ചിരിവരുന്നില്ലേ സഖാവെ ഇതെല്ലാം കേട്ടിട്ട്‌.....
പാര്‍ട്ടിയുടെ അച്ചടക്കം ലംഘിക്കുന്ന വ്യക്തി ആരായാലും ദാക്ഷണ്യമില്ലാത്ത ശിക്ഷണനടപടിയാണ്‌ അവര്‍ക്കെതിരെ സ്വകരിച്ചിട്ടുള്ളത്‌. ഇഎംഎസും നൃപനുമൊക്കെ ഇത്തരം ശിക്ഷകള്‍ അനുഭവിച്ചിട്ടുള്ളതാണ്‌. അവരെ ഇങ്ങനെ ശിക്ഷിച്ചതിന്റെ പേരില്‍ അഭിമാനം കൊള്ളുന്ന പിണറായിയെയും വി.എസിനെയും ഒരു ഘട്ടത്തില്‍ പോളിറ്റ്‌ ബ്യൂറോയില്‍ നിന്ന്‌ തരം താഴ്ത്തുക പോലും ചെയ്ത പാരമ്പര്യമാണ്‌ പാര്‍ട്ടിക്കുള്ളത്‌. അതായത്‌ പ്രത്യയശാസ്ത്രപരമായ കാര്യങ്ങളില്‍ ഒരു അനുരഞ്ജനത്തിനും പാര്‍ട്ടി തയ്യാറല്ല. അത്‌ നേതാക്കന്മാരുടെ വ്യക്തിജീവിത കാര്യത്തിലായാലും മാറ്റമില്ല. തമിഴ്‌നാട്ടിലെ ഡബ്ല്യു ആര്‍ വരദരാജന്‍ ആത്മഹത്യ ചെയ്യാന്‍ കാരണമായതും പാര്‍ട്ടിയുടെ വെള്ളം ചേര്‍ക്കാത്ത ഇത്തരം ധാര്‍മ്മിക നിലപാടുകളാണ്‌.
പൊട്ടിച്ചിരിക്കാന്‍ തോന്നുന്നില്ലേ സഖാവെ ഇതെല്ലാം കേട്ടിട്ട്‌.......
നരേന്ദ്ര മോഡി അദ്ദേഹം വിശ്വസിക്കുന്ന പാര്‍ട്ടിയുടെ നയങ്ങളില്‍ അണുവിട ചലിക്കാതെ ഒട്ടിച്ചേര്‍ന്ന്‌ നില്‍ക്കുന്ന മുഖ്യമന്ത്രിയാണ്‌. അതുകൊണ്ട്‌ അദ്ദേഹം കോണ്‍ഗ്രസിന്റെയും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെയും മറ്റ്‌ രാഷ്ട്രീയ പാര്‍ട്ടികളുടെയും കണ്ണില്‍ ഹൈന്ദവ തീവ്രവാദിയാണ്‌. തീര്‍ച്ചയായും അത്തരം നിലപാട്‌ സ്വീകരിക്കുന്ന ഒരു വ്യക്തിയുമായും ജനാധിപത്യ-മതനിരപേക്ഷ നിലപാട്‌ സ്വീകരിക്കുന്ന ആര്‍ക്കും കൈകോര്‍ക്കാന്‍ കഴിയുകയില്ല.
മോഡി ഭൂരിപക്ഷ തീവ്രവാദത്തിന്റെ വക്താവാണെങ്കില്‍ ആതിരേ, ന്യൂനപക്ഷ തീവ്രവാദത്തിന്റെ വക്താവായിട്ടായിരുന്നു അബ്ദുള്‍ നാസര്‍ മ്‌ദനിയെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി അടക്കമുള്ളവര്‍ വിശേഷിപ്പിച്ചിരുന്നത്‌. ഇപ്പോള്‍ പിടിയിലായ തടിയന്റവിട നസീര്‍ അടക്കമുള്ളവരില്‍ നിന്ന്‌ പോലീസിനും ദേശീയ അന്വേഷണ ഏജന്‍സിക്കും ലഭിച്ചിട്ടുള്ള മൊഴികള്‍ അനുസരിച്ച്‌ കേരളത്തില്‍ തീവ്രവാദം പ്രചരിപ്പിക്കുന്നതിനും തീവ്രവാദികളെ സംരക്ഷുക്കുന്നതിലും മ്‌ദനിക്കും ഭാര്യ സൂഫി മ്‌ദനിക്കുമുള്ള പങ്ക്‌ സംശയങ്ങള്‍ക്കെല്ലാം അതീതമായിട്ടുളള്‍താണ്‌. ആ മ്‌ദനിയുമായി പൊന്നാനി തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ സഖ്യം ഉണ്ടാക്കുകയും മ്‌ദനിയുമായി വേദി പങ്കിടുകയും ചെയ്ത വിപ്ലവ പൂര്‍ണതയാണ്‌, ആതിരേ, സഖാവ്‌ പിണറായി വിജയന്‍. കഴിഞ്ഞ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ പിഡിപിയുമായും അബ്ദുള്‍നാസര്‍ മ്‌ദനിയുമായും ഇടതുമുന്നണി സ്വീകരിച്ച രാഷ്ട്രീയ ബാന്ധവം തെറ്റായിരുന്നു എന്നും അത്‌ പാര്‍ട്ടിയുടെ പ്ര്യാപിത നയങ്ങളെ അട്ടിമറിക്കുന്നതായിരുന്നു എന്നും പോളിറ്റ്‌ ബ്യൂറോ അടക്കമുള്ള എല്ലാ സംവിധാനങ്ങളും കണ്ടെത്തിയതാണ്‌. എന്നിട്ടും പിണറായിക്കെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ സഖാവ്‌ കാരാട്ടിനോ സഖാവ്‌ യെച്ചൂരിക്കോ നട്ടെല്ലുറപ്പുണ്ടായില്ല. പിണറായിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെടാന്‍ വി.എസ്‌ ഒഴിച്ച്‌ ഒരു നേതാവും ഉണ്ടായില്ല. പിണറായിയുമായി തട്ടിച്ചുനോക്കുമ്പോള്‍ അമിതാബ്‌ ബച്ചന്റെ തെറ്റ്‌ എത്രയോ നിസാരമാണ്‌.
നമുക്ക്‌ വരദരാജനിലേക്ക്‌ വരാം. ഭാര്യ നല്‍കിയ ഒരു പരാതിയുടെ അടിസ്ഥാനത്തിലാണ്‌ അദ്ദേഹത്തിനെതിരെ കടുത്ത ശിക്ഷണ നടപടി പാര്‍ട്ടി നേതൃത്വം കൈക്കൊണ്ടത്‌. ഏതോ ഒരുയുവതിയുമായി വരദരാജന്‍ നടത്തിയ എസ്‌എംഎസ്‌ ഇടപാടാണ്‌ ഭാര്യ ചൂണ്ടിക്കാട്ടിയത്‌. എന്നാല്‍, ഭാര്യ ഉള്‍പ്പെടെയുള്ളവരുടെ ആരോപണങ്ങള്‍ തെറ്റാണെന്ന്‌ തെളിഞ്ഞിട്ടും വരദരാജനെ ബലിയാടുക്കുകയായിരുന്നു പാര്‍ട്ടി നേതൃത്വം. ദാമ്പത്യ ബാഹ്യ ബന്ധവും വ്യഭിചാരവും തെറ്റാണെങ്കില്‍ കേരളത്തിലെ മുതിര്‍ന്ന മാര്‍ക്സിസ്റ്റ്‌ നേതാക്കന്മാരാടക്കം എത്രപേരുടെ തലകള്‍ ഉരുളേണ്ടതാണ്‌. കപ്പലില്‍ റഷ്യന്‍ സുന്ദരിമാരോടൊപ്പം കൂത്താടിയ നേതാവും സിന്‍ഡിക്കേറ്റ്‌ അംഗമായ വീട്ടമ്മയെ ഇന്നും കൊണ്ടുനടക്കുന്ന മന്ത്രിയും മാന്യന്മാരായിട്ടാണ്‌ വിലസുന്നത്‌. ചൂണ്ടിക്കാണിക്കാന്‍ കെട്ടുനാറുന്ന വൃത്തികെട്ട വ്യഭിചാര കഥകള്‍ നിരവധിയുണ്ട്‌ ആതിരേ..! ഇതിനൊന്നിനുമെതിരെ സഖാവ്‌ കാരാട്ടിന്റെയോ സഖാവ്‌ യെച്ചൂരിയുടേയോ ധാര്‍മ്മിക രോഷം ഇതുവരെ ഉയര്‍ന്ന്‌ കേട്ടിട്ടില്ല. സാന്തിയാഗോ മാര്‍ട്ടിനുമായും ഫാരിസ്‌ അബൂബക്കറുമായും ലിസ്‌ കുര്യാക്കോസുമായും സാമ്പത്തിക ബന്ധം സ്ഥാപിച്ച സഖാവിനെതിരേയും നടപടിയുണ്ടായില്ല. കിങ്ങ്ഫിഷര്‍ കമ്പനി വിമാനസര്‍വീസും നടത്തുന്നതുകൊണ്ട്‌ അവരുമായി സഹകരിച്ച്‌ നായനാരുടെ പേരില്‍ ഫുട്‌ ബോള്‍ നടത്തുന്നതില്‍ തെറ്റില്ലെന്ന്‌ വാദിച്ച സഖാവും ആദരണീയനാണ്‌. ഇത്തരത്തില്‍ ആദരണീയരായ സഖാക്കള്‍ മാത്രമാണ്‌ കേരളത്തിലുള്ളത്‌. ഇവരുടെ ജനവിരുദ്ധവും വര്‍ഗവിരുദ്ധവും ജനാധിപത്യ വിരുദ്ധവും വര്‍ഗീയവാദപരവുമായ നിലപാടുകളുമായുള്ള പാരസ്പര്യത്തില്‍ അമിതാബ്‌ ബച്ചന്‍ തീര്‍ത്തും നിഷ്കളങ്കനും മാന്യനുമാന്‌ ആതിരെ. എന്നിട്ടും അമിതാബ്‌ ബച്ചനെ ബ്രാന്‍ഡ്‌ അംബാസഡര്‍ ആക്കണ്ട എന്നാണ്‌ സഖാക്കളുടെ തീരുമാനം.
ആവര്‍ത്തിക്കട്ടെ സഖാവെ,
അമിതാബ്‌ ബച്ചന്‍ ഇത്തരമൊരു സ്ഥാനം ആവശ്യപ്പെട്ടതല്ല. പോളിറ്റ്‌ ബ്യൂറോ അംഗവും ടൂറിസം മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്‌ അമിതാബ്‌ ബച്ചന്‍ തന്റെ സമ്മതം അറിയിച്ചത്‌. ഇങ്ങനെ ഒരു കത്തെഴുതും മുമ്പ്‌ അമിതാബ്‌ ബച്ചന്‍ ഗുജറാത്തിന്റെ ബ്രാന്റ്‌ അംബാസഡറായിരുന്നു എന്ന വാസ്തവം കോടിയേരിക്ക്‌ അറിയില്ലായിരുന്നോ...? ഇത്തരം വിവരക്കേടുകളെയാണോ പോളിറ്റ്‌ ബ്യൂറോ മെംബറാക്കേണ്ടതും മന്ത്രിയാക്കേണ്ടതും....? കഴിഞ്ഞ യുഡിഎഫ്‌ ഭരണത്തില്‍ രോഷാകുലരായി ജനം മറിച്ചു വോട്ട്‌ ചെയ്തത്‌ ഇത്തരം തോന്ന്യാസങ്ങള്‍ നടത്താനായിരുന്നോ....?
ഒരു വാസ്തവം ആര്‍ക്കും നിഷേധിക്കാനാവില്ല. അമിതാബ്‌ ബച്ചന്റെ മാന്യതയ്ക്കും രാഷ്ട്രീയ സത്യസന്ധതയ്ക്കും മുന്നില്‍ വെറും കൃമികളാണ്‌ ഇന്ന്‌ അദ്ദേഹത്തെ തള്ളിപ്പറഞ്ഞിട്ടുളള കേരളത്തിലെ വിപ്ലവാചാര്യന്മാരായ നേതാക്കന്മാര്‍. അതുകൊണ്ടുതന്നെ ജനങ്ങളുടെ മുമ്പില്‍ വിഡ്ഢിവേഷം കെട്ടേണ്ടി വന്നത്‌ ആതിരേ, അമിതാബ്‌ ബച്ചനല്ല മറിച്ച്‌ ഈ ജനവഞ്ചകര്‍ക്കാണ്‌.

Saturday, March 13, 2010

വനിതാ സംവരണ ബില്ലും ഹിഡന്‍ അജണ്ടകളും


ഗാന്ധിജിയെന്നൊരു 'വാല്‍പേരും' നെഹ്‌റു എന്നൊരു കുടുംബപേരും ഇന്ത്യക്കാര്‍ക്ക്‌ എത്രമാത്രം ബാധ്യതയും അസഹനീയതുമാണെന്ന്‌ വ്യക്തമാക്കുന്നതായിരുന്നു വനിതാബില്‍ അവതരണം.
ശ്രദ്ധിക്കണം ഇന്ത്യയിലെ വനിതകള്‍ക്ക്‌ ഭരണരംഗത്ത്‌ 33 ശതമാനം സംവരണം ഉറപ്പാക്കുന്നതിനെ എങ്ങനെയെല്ലാമാണ്‌ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പാരവെയ്ക്കുന്നതെന്ന്‌. ഒരു വാസ്തവം കൂടി അറിയുക. ഋതു ദിവസങ്ങളില്‍ ഉപയോഗിക്കാന്‍ പഴന്തുണിപോലുമില്ലാത്തതുകൊണ്ട്‌ ചാരവും മണലും കുഴച്ച്‌ ആദിവസങ്ങളെ 'തടയാന്‍' നിര്‍ബന്ധിതരായ അതീവ നിസ്വ വനിതകളാണ്‌ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുള്ളത്‌.ഗോതമ്പുപാടങ്ങളിലും കരിംപ്പാടങ്ങ്ലിലും അത്യദ്ധ്വാനം ചെയ്ത്‌ അവൃറ്റെ വിയര്‍പ്പിന്റെ ഫലത്താല്‍ സോണിയ അടക്കമുള്ള നേതാക്കളേയും നമ്മേയും നിറച്ചും ഊട്ടുന്നവര്‍..!പഞ്ചസാര നല്‍കി നമുക്ക്‌ മധുരമേകുന്നവര്‍..ഇവര്‍ക്കൊപ്പം അദ്ധ്വാനിച്ച്‌ അരിയും പച്ചക്കറികളും ഫലങ്ങളും പൂക്കളും ' സൃഷ്ടി 'ക്കുന്ന , വിന്ധ്യനിപ്പുറമുള്ള ,പൊങ്ങച്ചമില്ലാത്ത, കറുത്തുമെലിഞ്ഞ സ്ത്രീജന്മങ്ങള്‍... ഇവരില്‍ ആരെയെങ്കിലും ഭരണത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരാനാണ്‌ ഇങ്ങനെയൊരു ബില്‍ അവതരിപ്പിച്ചതെന്ന്‌ കരുതുന്നുണ്ടെങ്കില്‍ നമ്മള്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്‌. സമ്പത്തും അധികാരവും സാക്ഷരതയും വെളുത്തതൊലിയും അതിന്റെ ബലത്തില്‍ എന്തു തോന്ന്യാസവും കാണിക്കാന്‍ ഉളുപ്പില്ലാത്ത മറ്റൊരു വിഭാഗം സ്ത്രീകളെ വാര്‍ത്തെടുത്ത്‌ രാഷ്രീയവും സാമ്പത്തീകവും ലൈംഗീകവുമായ മുതലെടുപ്പ്‌ നടത്താനാണ്‌ ഇക്കണ്ട കോലാഹലം മുഴുവനും.സ്ത്രീയെ ഭോഗ വസ്തുവാക്കി മാറ്റാനുള്ള മറ്റൊരു "യൂഫിമിസം "(euphimism ) . അതായത്‌ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ദശാബ്ദങ്ങളായി തുടര്‍ന്നുപോരുന്ന രാഷ്ട്രീയ - ജനവഞ്ചനയുടെ മറ്റൊരു മുഖം.




ഒന്നരപതിറ്റാണ്ട്‌ കാലം നീണ്ടുനിന്ന രാഷ്ട്രീയ കബളിപ്പിക്കലിനൊടുവില്‍ രാജ്യസഭ വനിതാ സംവരണബില്‍ പാസാക്കി, ആതിരേ.... ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവും അപമാനകരമായ രണ്ടുദിവസത്തെ 'നടപടിക്രമങ്ങള്‍ക്ക്‌' ശേഷമാണ്‌ പാര്‍ലമെന്റിലും നിയമസഭകളിലും വനികള്‍ക്ക്‌ 33 ശതമാനം സംവരണം നല്‍കാനുള്ള ഭേദഗതി ബില്‍ രാജ്യസഭ അംഗീകരിച്ചത്‌. ഒന്നിനെതിരെ 186 വോട്ടുകള്‍ക്കാണ്‌ ബില്‍ പാസായത്‌.
കോണ്‍ഗ്രസ്‌, ബിജെപി, ഇടതുകക്ഷികള്‍, ഡിഎംകെ. തുടങ്ങിയവര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ ബിഎസ്പി, എസ്പി, ആര്‍ജെഡി, തൃണമൂല്‍ കോണ്‍ഗ്രസ്‌ എന്നിവര്‍ വോട്ടെടുപ്പില്‍ നിന്ന്‌ വിട്ടുനിന്നു. 14 വര്‍ഷം മുമ്പാരംഭിച്ച നടപടികളുടെ ഒരു കടമ്പ മാത്രമാണ്‌ 2010 മാര്‍ച്ച്‌ 9ന്‌ കടന്നത്‌. ഇനി ലോകസഭയും രാജ്യത്തെ പകുതിയലധികം നിയമസഭകളും ഈ ബില്ല്‌ പാസാക്കണം. ഭേദഗതിക്ക്‌ രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കണം. അതിന്‌ ശേഷം ഔദ്യോഗിക ഗസറ്റില്‍ വിജ്ഞാപനം ചെയ്യണം. തുടര്‍ന്ന്‌ ഭരണഘടനാ ഭേദഗതി നടപ്പാക്കുന്നതിനുള്ള നിയമം പാര്‍ലമെന്റ്‌ പാസാക്കണം. ഇതിനായി കമ്മീഷനോ സമിതിയോ രൂപീകരിക്കണം. മണ്ഡല പുനഃക്രമീകരണം പോലുള്ള പ്രക്രിയകള്‍ പൂര്‍ത്തിയാക്കണം. ഇത്രയുമായെങ്കില്‍ മാത്രമേ വനിതാ സംവണരണബില്‍ നിയമമാവുകയുള്ളു.
നിലവില്‍ ഭരണഘടനയുടെ 330-ാ‍ം വകുപ്പാണ്‌ പട്ടിക വിഭാഗങ്ങള്‍ക്ക്‌ സീറ്റ്‌ സംവരണം ചെയ്യുന്നത്‌. ഇതിനൊപ്പം 330-എ എന്ന വകുപ്പാണ്‌ വനിതാ സംവരണം സംബന്ധിച്ച്‌ പുതുതായി ചേര്‍ക്കുന്ന ഭേദഗതി. പാര്‍ലമെന്റ്‌, നിയമസഭാ സീറ്റുകളില്‍ പട്ടിക വിഭാഗങ്ങള്‍ക്ക്‌ സംവരണമുള്ളതുള്‍പ്പെടെയുള്ള സീറ്റുകളുടെ മൂന്നിലൊന്നാണ്‌ വനിതകള്‍ക്കായ നീക്കിവെയ്ക്കുന്നത്‌. പട്ടിക വിഭാഗ സംവരണങ്ങളില്‍ തന്നെ മൂന്നിലൊന്ന്‌ സീറ്റിലും പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും നാമനിര്‍ദേശം ചെയ്യപ്പെടുന്ന ആംഗ്ലോ ഇന്ത്യന്‍ സീറ്റുകളിലും സംവരണമുണ്ടാകും. എന്നാല്‍, ഒരു മണ്ഡലവും സ്ഥിരമായി വനിതകള്‍ക്കായി സംവരണം ചെയ്യില്ല.
നിലവില്‍ 15 വര്‍ഷത്തേക്കാണ്‌ സംവരണം. മൂന്ന്‌ പൊതു തെരഞ്ഞെടുപ്പുകള്‍ ഒരു ഗണമായാണ്‌ കണക്കാക്കുന്നത്‌. മൂന്നെണ്ണം പൂര്‍ത്തിയാക്കുമ്പോഴേക്കും എല്ലാ മണ്ഡലവും ഒരുതവണ വനിതകള്‍ക്ക്‌ മാത്രമായി സംവരണം ചെയ്യപ്പെടും. ഇതാണ്‌ വനിതാസംവരണ ബില്‍ നിയമമായി കഴിയുമ്പോള്‍ സംഭവിക്കാന്‍ പോകുന്നത്‌. നിലവിലുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കാന്‍, ഇപ്പോഴത്തെ അവസ്ഥയില്‍ രണ്ടരവര്‍ഷം വേണ്ടിവരും. അതായത്‌ 2012 പകുതിയ്ക്കുശേഷം മാത്രമേ വനിതാ സംവരണ ബില്‍ നിയമമാവുകയുള്ളു.
ആതിരേ, ഭരണത്തിന്റെ മുഖ്യധാരയില്‍ വനിതാ പ്രാധിനിധ്യം, ജനസംഖ്യാനുപാതികമായി ഉറപ്പാക്കാനും ഭരണനടപടികളില്‍ വനികള്‍ക്ക്‌ പുരുഷന്മാര്‍ക്കൊപ്പം സ്ഥാനം നല്‍കാനുമാണ്‌ ഈ ബില്ലുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ഈ ലക്ഷ്യം മുന്‍ നിര്‍ത്തി 1996ല്‍ ദേവേഗൗഡ പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ്‌ ബില്‍ ആദ്യമായി ലോകസഭയില്‍ അവതരിപ്പിച്ചത്‌. എന്നാല്‍, സഭയുടെ കാലാവധി അവസാനിച്ചതോടെ ബില്ലും പാഴായി. തുടര്‍ന്ന്‌ 1998, 1999, 2002, 2003, 2008 എന്നീ വര്‍ഷങ്ങളില്‍ ലോകസഭയിലും രാജ്യസഭയിലും ബില്‍ അവതരിപ്പിച്ചെങ്കിലും യാദവ നേതാക്കളുടെ എതിര്‍പ്പ്‌ മൂലവും പ്രതിപക്ഷ പാര്‍ട്ടികളുമായി സമവായമുണ്ടാക്കാന്‍ കഴിയാതിരുന്നതുകൊണ്ടും ബില്‍ പാസാക്കാനായില്ല.
ഒടുവില്‍ 2010 മാര്‍ച്ച്‌ 8ന്‌, അതായത്‌ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ശദാബ്ദി ആഘോഷദിവസം വനിതാ സംവരണബില്‍ പാസാക്കണമെന്ന കോണ്‍ഗ്രസ്‌ - യുപിഎ അധ്യക്ഷ സോണിയയുടെ നിര്‍ബന്ധപ്രകാരമാണ്‌ 2010 മാര്‍ച്ച്‌ 8 -ാ‍ം തീയതി രാജ്യസഭയില്‍ കേന്ദ്ര നിയമമന്ത്രി വീരപ്പമൊയ്‌ലി ബില്‍ അവതരിപ്പിച്ചത്‌.
ഇവിടെ ഒരു ചോദ്യം ചോദിച്ചേ തീരു, ആതിരേ.. : സോണിയയുടെ ഇംഗിതപ്രകാരമാണോ നിയമനിര്‍മാണം അടക്കമുള്ള ഭരണ നടപടികള്‍ കേന്ദ്ര മന്ത്രിസഭ നടപ്പിലാക്കേണ്ടത്‌? അതോ ഇന്ത്യയിലെ പൗരന്മാരുടെ ആഗ്രഹപ്രകാരമാണോ നിയമനിര്‍മ്മാണവും തുടര്‍ നടപടികളും സ്വീകരിക്കേണ്ടത്‌? ഗാന്ധിജിയെന്നൊരു 'വാല്‍പേരും' നെഹ്‌റു എന്നൊരു കുടുംബപേരും ഇന്ത്യക്കാര്‍ക്ക്‌ എത്രമാത്രം ബാധ്യതയും അസഹനീയതുമാണെന്ന്‌ വ്യക്തമാക്കുന്നതായിരുന്നു വനിതാബില്‍ അവതരണം. സോണിയയുടെ ആഗ്രഹം നിറവേറ്റാന്‍ മന്‍മോഹന്‍ സിങ്ങും പ്രണബ്‌ കുമാറും വീരപ്പമൊയ്‌ലിയും അടക്കമുള്ളവര്‍ ധൃതിപിടിച്ച്‌ നടപടികള്‍ സ്വീകരിച്ചപ്പോള്‍ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവും അധിക്ഷേപകരമായ നടപടികളാണ്‌ രാജ്യസഭയില്‍ കണ്ടത്‌. പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെടുന്നവര്‍ പക്വതയുള്ളവരും രാഷ്ട്രീയ കാര്യത്തില്‍ വിശാല വീക്ഷണം പുലര്‍ത്തുന്നവരുമായിരിക്കും എന്ന പൊതുവായുള്ള ധാരണയെ പിച്ചിക്കീറുന്നതാണ്‌ മാര്‍ച്ച്‌ 8-ാ‍ം തീയതി കണ്ടത്‌. വനിതാബില്ലിന്റെ അവതരണം തടസ്സപ്പെടുത്തിയ ആര്‍ജെഡി, ലോകജനശക്തി, ജനതാദള്‍ യുണൈറ്റഡ്‌, ഡിഎസ്പി, എസ്പി, അംഗങ്ങള്‍ എല്ലാ മാന്യതകളും ലംഘിച്ചുകൊണ്ടാണ്‌ ബില്ലിനെതിരെയുള്ള തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചത്‌. ഇത്‌ അതിര്‌ വിടുകയും രാജ്യസഭ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ ഹമീദ്‌ അന്‍സാരിയെ കൈയേറ്റം ചെയ്യാനുള്ള ശ്രമം വരെ ഉണ്ടാകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ കിഷോര്‍ യാദവ്‌, കമാല്‍ അക്തര്‍, അമീര്‍ ആലംഖാന്‍, വീര്‍പാല്‍ സിങ്‌ യാദവ്‌ (എസ്പി), സുഭാഷ്‌ യാദവ്‌ (ആര്‍ജെഡി), സാബിര്‍ അലി (ലോക്ജനശക്തി), ഇജ്ജാസ്‌ അലി (ജനതാദള്‍ യുണൈറ്റഡ്‌) എന്നിവരെ നടപ്പ്‌ സമ്മേളനകാലം രാജ്യസഭയില്‍ നിന്ന്‌ സസ്പെന്റ്‌ ചെയ്യുകയുമുണ്ടായി.
ചരിത്രപ്രധാനമായ ഒരു ബില്ലാണ്‌ രാജ്യസഭ പാസാക്കിയതെന്ന കാര്യത്തില്‍, ആതിരേ സംശയമില്ല. എന്നാല്‍, ബില്ല്‌ പാസാക്കിയെടുക്കുന്നതിലും ബില്ലിനെ എതിര്‍ക്കുന്നതിലും ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വതസിദ്ധമായ ജനവിരുദ്ധത വ്യക്തമായി എന്നതാണ്‌ ശ്രദ്ധേയമായ വാസ്തവം. യുപിഎ സര്‍ക്കാര്‍ മാര്‍ച്ച്‌ എട്ടാം തീയതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ കാരണം സോണിയയുടെ നിര്‍ബന്ധമായിരുന്നു എന്ന്‌ നേരത്തെ സൂചിപ്പിച്ചു. ഒന്നറിയുക കഴിഞ്ഞ 14 വര്‍ഷമായി വിവിധ രാഷ്ട്രീയ കാരണങ്ങളാല്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പാസാക്കാന്‍ അനുവദിക്കാതിരുന്ന വനിതാ സംവരണബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചപ്പോള്‍ വേണ്ടത്ര ഗൃഹപാഠം ചെയ്യാനോ എതിര്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി സമവായത്തിലെത്താനോ മന്‍മോഹന്‍സിങ്ങിന്റെ സര്‍ക്കാര്‍ തയ്യാറായില്ല. ബിജെപിയും ഇടതുപക്ഷവുമടക്കമുള്ള പ്രതിപക്ഷം അനുകൂലിച്ചിട്ടും മാര്‍ച്ച്‌ എട്ടാം തീയതി ബില്‍ പാസാക്കിയെടുക്കാന്‍ കഴിയാതെ പോയത്‌ കേന്ദ്രസര്‍ക്കാരിന്റെ ജാഗ്രതയില്ലായ്മയേയാണ്‌ വ്യക്തമാക്കുന്നത്‌.ആതിരേ, ഇവിടെ ഓര്‍ക്കേണ്ടത്‌ അമേരിക്കയുമായുള്ള ആണവകരാര്‍ സംബന്ധിച്ച ബില്‍ പാസാക്കിയെടുക്കാന്‍ മന്‍മോഹന്‍ സിങ്ങും സോണിയയും പ്രണാബും വീരപ്പമൊയ്‌ലിയും എ.കെ. ആന്റണിയുമൊക്കെ പ്രദര്‍ശിപ്പിച്ച താല്‍പര്യവും ജാഗ്രതയുമാണ്‌. ഇടതുപക്ഷം അടക്കമുള്ള പ്രതിപക്ഷം ആ ബില്ലിനെ എതിര്‍ത്തിട്ടും വളരെ സുഗമമായി ബില്‍ പാസാക്കിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന്‌ കഴിഞ്ഞു. അതേസമയം ഇടതുപക്ഷവും ബിജെപിയും അടക്കമുള്ള പ്രതിപക്ഷം വനിതാസംവരണബില്ലിനെ അനുകൂലിച്ചിട്ടും അവതരിപ്പിച്ച ദിവസം അത്‌ രാജ്യസഭയില്‍ പാസാക്കിയെടുക്കാന്‍ സാധിച്ചതുമില്ല. ഇവിടെയാണ്‌ ഈ ബില്ലിന്റെ മറവില്‍ കോണ്‍ഗ്രസ്‌ നേതൃത്വം ഒളിപ്പിക്കുന്ന ഹിഡന്‍ അജണ്ട വ്യക്തമാകുന്നത്‌. വനിതാ സംവരണബില്‍ അവതരിപ്പിച്ച്‌ കൈയ്യടി നേടുക എന്നതിനപ്പുറം ഒരുലക്ഷ്യം കോണ്‍ഗ്രസിനോ കേന്ദ്ര സര്‍ക്കാരിനോ ഇല്ലായിരുന്നു എന്ന്‌ വ്യക്തം. വനിതാബില്ലിന്റെ പേരില്‍ പ്രക്ഷുബ്ദമായ പാര്‍ലമെന്റിനെ, ധനബില്‍ പാസാക്കിയെടുക്കാന്‍ മന്‍മോഹനും കൂട്ടരും ശമിപ്പിച്ചത്‌ ഓര്‍ക്കുക. ധനബില്‍ പാസാക്കിയതിന്‌ ശേഷം മതി ലോകസഭയില്‍ വനിതാ ബില്‍ അവതരിപ്പിച്ച്‌ പാസാക്കുന്നതെന്നാണ്‌ ഇപ്പോഴത്തെ തീരുമാനം. ശ്രദ്ധിക്കുക. സോണിയ അടക്കമുള്ളവര്‍ നടത്തുന്ന രാഷ്ട്രി്യ‍ മലക്കം മറിച്ചിലുകളും വഞ്ചനകളും.
വനിതാ സംവരണ ബില്ലിനെ എതിര്‍ക്കുന്ന മുലായം സിങ്‌ യാദവ്‌, ലലു പ്രസാദ്‌ യാദവ്‌, ശരത്‌ യാദവ്‌ തുടങ്ങിയ യാദവ നേതാക്കന്മാര്‍ ആവശ്യപ്പെടുന്നത്‌ വനിതാ സംവരണത്തിനുള്ളില്‍ ഉപസംവരണമാണ്‌. നിലവില്‍ പിന്നാക്ക വിഭാഗങ്ങളില്‍ പട്ടിക-വര്‍ഗ വനി തകള്‍ക്കാണ്‌ ഭരണരംഗത്ത്‌ സംവരണമുള്ളത്‌. എന്നാല്‍, ഇത്‌ മുസ്ലീങ്ങള്‍ അടക്കമുള്ള മറ്റ്‌ പിന്നാക്ക വിഭാഗ വനിതകള്‍ക്ക്‌ കൂടി ഉറപ്പാക്കണമെന്നാണ്‌ യാദവ നേതാക്കന്മാരുടെ ശാഠ്യം. പ്രഥമ ശ്രവണത്തില്‍ ശരിയല്ലേ എന്നുതോന്നുന്ന ഈ അവകാശ വാദത്തിന്‌ പിന്നിലും, ആതിരേ, വലിയൊരു ഹിഡന്‍ അജണ്ടയുണ്ട്‌. അറിയുക, വനിതാ സംവരണബില്ലിനെ എതിര്‍ത്ത സമാജ്‌ വാദി പാര്‍ട്ടി, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി, ആര്‍ജെഡി, എന്നിവരുടെ രാഷ്ട്രീയ പിന്‍ബലം മുസ്ലീം, പിന്നാക്ക സമുദായ വോട്ടുകളാണ്‌. ഈ വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്തിയാണ്‌ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ്‌ കൂടുതല്‍ സീറ്റുകള്‍ നേടിയത്‌. വനിതാ സംവരണബില്‍ പാസാകുന്നതോടെ ഹിന്ദി മേഖലയില്‍ കോണ്‍ഗ്രസിന്റെ ശക്തി വര്‍ധിക്കുമെന്ന്‌ തിരിച്ചറിഞ്ഞാണ്‌ മുലായവും ലലുവും ശരതും ഭരണഘടനാവിരുദ്ധമാണെന്നറിഞ്ഞിട്ടും സംവരണത്തിനുള്ളിലെ ഉപസംവരണത്തിന്‌ വേണ്ടി ശബ്ദ കോലാഹലമുണ്ടാക്കുന്നത്‌. ഇതേ നിലപാടാണ്‌ ബില്ലിനെ എതിര്‍ത്ത തൃണമൂല്‍ കോണ്‍ഗ്രസിന്റേത്‌. ബംഗാളിലെ മുസ്ലീം വോട്ടുകളില്‍ കണ്ണുനട്ടാണ്‌ മമതാബാനര്‍ജി വോട്ടെടുപ്പില്‍ നിന്ന്‌ പിന്‍മാറിയത്‌.
ശ്രദ്ധിക്കണം, ഇന്ത്യയിലെ വനിതകള്‍ക്ക്‌ ഭരണരംഗത്ത്‌ 33 ശതമാനം സംവരണം ഉറപ്പാക്കുന്നതിനെ എങ്ങനെയെല്ലാമാണ്‌ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പാരവെയ്ക്കുന്നതെന്ന്‌, ആതിരേ,. ഒരു വാസ്തവം കൂടി അറിയുക. ഋതു ദിവസങ്ങളില്‍ ഉപയോഗിക്കാന്‍ പഴന്തുണിപോലുമില്ലാത്തതുകൊണ്ട്‌ ചാരവും മണലും കുഴച്ച്‌ ആദിവസങ്ങളെ 'തടയാന്‍' നിര്‍ബന്ധിതരായ അതീവ നിസ്വ വനിതകളാണ്‌ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുള്ളത്‌.ഗോതമ്പുപാടങ്ങളിലും കരിമ്പു പാടങ്ങങ്ങളിലും അത്യദ്ധ്വാനം ചെയ്ത്‌ അവരുടെ വിയര്‍പ്പിന്റെ ഫലത്താല്‍ സോണിയ അടക്കമുള്ള നേതാക്കളേയും നമ്മേയും "നിറച്ചും ഊട്ടുന്നവര്‍.." !പഞ്ചസാര നല്‍കി നമുക്ക്‌ മധുരമേകുന്നവര്‍..ഇവര്‍ക്കൊപ്പം അദ്ധ്വാനിച്ച്‌ അരിയും പച്ചക്കറികളും ഫലങ്ങളും പൂക്കളും ' സൃഷ്ടി 'ക്കുന്ന , വിന്ധ്യനിപ്പുറമുള്ള ,പൊങ്ങച്ചമില്ലാത്ത, കറുത്തുമെലിഞ്ഞ സ്ത്രീജന്മങ്ങള്‍... ഇവരില്‍ ആരെയെങ്കിലും ഭരണത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരാനാണ്‌ ഇങ്ങനെയൊരു ബില്‍ അവതരിപ്പിച്ചതെന്ന്‌ കരുതുന്നുണ്ടെങ്കില്‍ നമ്മള്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്‌, ആതിരേ.... സമ്പത്തും അധികാരവും സാക്ഷരതയും വെളുത്തതൊലിയും അതിന്റെ ബലത്തില്‍ എന്തു തോന്ന്യാസവും കാണിക്കാന്‍ ഉളുപ്പില്ലാത്ത മറ്റൊരു വിഭാഗം സ്ത്രീകളെ വാര്‍ത്തെടുത്ത്‌ രാഷ്രീയവും സാമ്പത്തീകവും ലൈംഗീകവുമായ മുതലെടുപ്പ്‌ നടത്താനാണ്‌ ഇക്കണ്ട കോലാഹലം മുഴുവനും.സ്ത്രീയെ ഭോഗ വസ്തുവാക്കി മാറ്റാനുള്ള മറ്റൊരു "യൂഫിമിസം "(euphimism ) . അതായത്‌ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ദശാബ്ദങ്ങളായി തുടര്‍ന്നുപോരുന്ന ജനവഞ്ചനയുടെ മറ്റൊരു മുഖം
വെറുതെ കുന്നായ്മ പറയുന്നതല്ല.അസൂയയുമല്ല.അഴിമതിയുടെ , വിധേയത്വത്തിന്റെ , " വെടക്കാക്കി തനിക്കാക്കാനുള്ള " ചെറ്റത്തരത്തിന്റെ നീച നീക്കമാണിത്‌. കണ്ണു തുറന്നു നോക്കുക, ഇന്ത്യയില്‍ സ്ത്രീകള്‍ ഭരിക്കുന്നിടങ്ങളിലെ കൊള്ളരുതായ്മകള്‍, വഞ്ചനകള്‍, ലൈഗീകമുതലെടുപ്പുകള്‍, കൂട്ടിക്കൊടുപ്പുകള്‍...
മായാവതി..ഷീലാ ദീക്ഷിത്‌..എന്തിനധികം രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍- ഇവരൊക്കെ ആര്‍ക്കുവേണ്ടിയാണ്‌ നിലപാടെടുക്കുന്നത്‌..? ആരുടെയൊക്കെ കൈകളിലെ തോല്‍പ്പാവകാളാണിവരെല്ലാം..? വേണ്ട അവരെക്കുറിച്ചറിയില്ലെങ്കില്‍ സഖാവ്‌ പി.കെ ശ്രീമതിയിലേയ്ക്ക്‌ കണ്ണയയ്ക്കുക..ഞെട്ടിക്കുന്ന, ഓക്കാനമുണര്‍ത്തുന്ന കഴ്ചകള്‍..വാസ്തവങ്ങള്‍...
ഈ കൊടിയ വഞ്ചനകളെ ശാശ്വതീകരിക്കാനുള്ള മറ്റൊരു മന്ഥരാ മന്ത്രമാണ്‌, കൈകയി തന്ത്രമാണ്‌ ആതിരേ, വനിതാ സംവരണ ബില്ലിന്റെ പിന്നില്‍ ഇപ്പോഴത്തെ ഭരണകൂടത്തിനുള്ളത്‌. .സോണിയയ്ക്കു വേണ്ടി ലോക വനിതാ ദിനത്തില്‍, ഗൃഹപാഠം ചെയ്യാതെ ഈ ബില്‍ അവതരിപ്പിക്കാന്‍ തയ്യറായതിലൂടെ മന്‍മോഹനും പ്രണാബും മൊയ്‌ലിയുമൊക്കെ പ്രദര്‍ശിപ്പിച്ചത്‌ കൈകേയിക്കു മുന്നില്‍ സ്വയം ഷണ്ഡത്വം വരിച്ച കോസലരാജനീതി തന്നെയാണ്‌.ഊര്‍മ്മിളയ്ക്ക്‌ 14 വര്‍ഷത്തെ ഭര്‍തൃസാമിപ്യം നിഷേധിച്ച കൊടും ക്രൂരത...മനുഷ്യത്വമില്ലായമ.

Monday, March 8, 2010

ആരോഗ്യ രംഗത്തെ അഴിമതി മന്തിന്റെ രൂപം കൊള്ളുമ്പോള്‍

ഇതിന്‌ സമാന്തരമായ തട്ടിപ്പാണ്‌ മന്ത്‌ പ്രതിരോധ ഗുളികയുടെ സംഭരണത്തിലും സംഭവിച്ചിട്ടുള്ളത്‌. ഇതൊന്നും മന്ത്രിയും ആരോഗ്യവകുപ്പിലെ ഉന്നതന്മാരും അറിയാതെ സംഭവിച്ചതല്ലെന്ന്‌ ആദ്യം അറിയണം.. കേന്ദ്രത്തിന്റെ ഫണ്ട്‌ അടിച്ചുമാറ്റാനുള്ള വലിയൊരു ഗൂഢാലോചന ഈ മരുന്നുവാങ്ങലിന്‌ പിന്നിലുണ്ട്‌. കേന്ദ്രം നല്‍കിയ ഗോതമ്പ്‌ മില്ലുകാര്‍ക്ക്‌ മറിച്ചുവിറ്റും സബ്സിഡി നിരക്കില്‍ നല്‍കിയ വലിയ കടല വിലകൂട്ടി വിറ്റും ഉച്ചക്കഞ്ഞിട്ടുള്ള പയര്‍ വില വര്‍ധിപ്പിച്ച്‌ വിറ്റും പോക്കറ്റ്‌ വീര്‍പ്പിച്ചവരുടെ അതേ ശൈലിയിലുള്ള ജനവഞ്ചനയാണ്‌ ശ്രീമതിയുടെ നേതൃത്വത്തിലും നടന്നത്‌. ഇവിടെ ശ്രദ്ധിക്കേണ്ട വലിയൊരു വാസ്തവമുണ്ട്‌. മന്ത്‌ രോഗനിവാരണത്തിനായി സംസ്ഥാനത്ത്‌ വിതരണം ചെയ്ത മരുന്നിന്‌ ഗുണനിലവാരമില്ലെന്ന്‌ മരുന്ന്‌ ഉത്പാദിപ്പിച്ച കമ്പനി തന്നെ സമ്മതിച്ചു എന്നതാണത്‌.. സംസ്ഥാന ഡ്രഗ്‌ ടെസ്റ്റിംഗ്‌ ലാബില്‍ നടത്തിയ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ട ഡൈ ഈഥൈല്‍ കാര്‍ബാമൈസിന്‍ സിട്രേറ്റ്‌ ഗുളിക ഗുണനിലവാരമില്ലാത്തവയാണെന്ന്‌ മധ്യപ്രദേശിലെ ഡീപ്‌ ഇന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്‌ കമ്പനി കേരളാ മെഡിക്കല്‍ സയന്‍സ്‌ കോര്‍പ്പറേഷന്റെ വെയര്‍ ഹൗസുകള്‍ക്കയച്ച കത്തിലാണ്‌ സമ്മതിച്ചിട്ടുള്ളത്‌. അതായത്‌ മന്ത്‌ രോഗ നിവാരണത്തിന്‌ വിതരണം ചെയ്യാന്‍ കേരളത്തിന്‌ നല്‍കിയ മരുന്ന്‌ ഗുണനിലവാരമില്ലാത്തവയാണെന്ന്‌ കമ്പനിക്ക്‌ നേരത്തെ അറിയാമായിരുന്നു എന്നര്‍ത്ഥം. എന്നിട്ടും അതേ മരുന്ന്‌ വാങ്ങിയെങ്കില്‍ ലഭിച്ചിട്ടുള്ള കോഴ കോടികളായിരിക്കും. ഇത്‌ ശ്രീമതി ഉള്‍പ്പടെ ഉള്ളവര്‍ക്ക്‌ പോക്കറ്റിലാണ്‌ പോയിട്ടുള്ളതെന്ന കാര്യത്തില്‍ സംശയത്തിനിടയില്ല.




പി.കെ. ശ്രീമതി എന്നുകേള്‍ക്കുമ്പോള്‍, ആതിരേ, എസ്‌എടി ആശുപത്രിയില്‍ അണുബാധയേറ്റ്‌ മരിച്ച നവജാത ശിശുക്കളെയും, ചിക്കുന്‍ഗുനിയ ബാധിച്ച്‌ മരിച്ചവരെയും ടോട്ടല്‍ ഫോര്‍ യു തട്ടിപ്പും ആരോഗ്യ മേഖലയിലെ അനധികൃത നിയമനങ്ങളും മെഡിക്കല്‍ സര്‍വിസ്‌ കോര്‍പ്പറേഷന്‍ രൂപീകരണത്തിലെ കള്ളക്കളികളുമൊക്കെയാണ്‌ കേരളത്തിലെ സാധാരണക്കാരുടെ ഓര്‍മ്മയിലെത്തുന്നതെങ്കിലും, മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയുടെ വിദഗ്ധാഭിപ്രായത്തില്‍ പാര്‍ട്ടി നയങ്ങള്‍ നടപ്പാക്കി ഭരിക്കുന്ന നല്ല കാര്യശേഷിയുള്ള മന്ത്രിമാരില്‍ മുമ്പത്തിയാണ്‌ അവര്‍. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ജയരാജന്മാരും അടങ്ങുന്ന കണ്ണൂര്‍ ലോബിയുടെ ലോപമില്ലാത്ത പിന്തുണയുള്ളതുകൊണ്ട്‌ എല്‍ഡിഎഫ്‌ ഭരണകാലാവധി മുഴുവന്‍ എന്ത്‌ തോന്ന്യാസവും ധൈര്യപൂര്‍വം പി.കെ. ശ്രീമതിക്കും എം.എ ബേബിക്കും എളമരം കരീമിനുമൊക്കെ കൊണ്ടാടാന്‍ കഴിയും.
മുമ്പ്‌ പലവട്ടം ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്‌, പൊതുസമൂഹവുമായി നിത്യവും ബന്ധപ്പെടുന്നതും പൊതുജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിന്‌ നിര്‍ബന്ധിതവുമായിട്ടുള്ള ആരോഗ്യവകുപ്പിന്റെ ഭരണകാര്യത്തില്‍ നിതാന്ത ജാഗ്രത പുലര്‍ത്താന്‍ വകുപ്പ്‌ മേധാവികള്‍ക്കും വകുപ്പിലെ ജീവനക്കാര്‍ക്കും ഒപ്പം, ഒരുവേള അതിലധികം, ഉത്തരവാദിത്തമുള്ള വ്യക്തിയാണ്‌ മന്ത്രിയായ പി.കെ.ശ്രീമതി എന്ന്‌. എന്നാല്‍, കഴിഞ്ഞ നാല്‌ വര്‍ഷത്തെ അവരുടെ ഭരണം സാധാരണക്കാരുടെ ആരോഗ്യം കൊണ്ട്‌ അമ്മാനമാടുന്ന രാഷ്ട്രീയ വൈകൃതമായിരുന്നു, ആതിരേ.... ചൂണ്ടിക്കാണിക്കാന്‍ നിരവധി ഉദാഹരണങ്ങളുണ്ട്‌. അതില്‍ ഏറ്റവും ഒടുവിലത്തേതും ഏറെ ഗൗരവം അര്‍ഹിക്കുന്നതുമാണ്‌ മന്ത്‌ രോഗ നിവാരണത്തിന്‌ വിതരണം ചെയ്ത ഡൈ ഈഥൈല്‍ കാര്‍ബാമൈസന്‍ സിട്രേറ്റ്‌ (ഡിഇസി) ഗുളികകളിലെ അട്ടിമറി.
ഒരുകോടി ആളുകള്‍ക്ക്‌, മന്ത്‌ രോഗ നിവാരണത്തിന്റെ രണ്ടാം ഘട്ടമായി, 2008ല്‍ വിതരണം ചെയ്ത ഗുളികകള്‍ ഗുണനിലവാരമില്ലാത്തവയായിരുന്നു എന്നാണ്‌ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്‌. ഈ ഗുളിക ഏതെങ്കിലും സര്‍ക്കാര്‍ ആശുപത്രികളിലോ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലോ അവശേഷിക്കുന്നുണ്ടെങ്കില്‍ അടിയന്തിരമായി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക്‌ സംസ്ഥാന ആരോഗ്യ വകുപ്പ്‌ ഡയറക്ടര്‍ കത്ത്നല്‍കിയിട്ട്‌ അധിക ദിവസങ്ങളായിട്ടില്ല.
മന്ത്‌ രോഗം നിര്‍മാര്‍ജനം ചെയ്യുന്നതിന്‌ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയനുസരിച്ച്‌ അഞ്ചുവര്‍ഷം തുടര്‍ച്ചയായി ഡിഇസി ഗുളിക കഴിച്ചാല്‍ രോഗം വരില്ലെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍, രണ്ടാം വര്‍ഷത്തില്‍ വിതരണം ചെയ്ത മരുന്നിനാണ്‌ ഗുണനിലവാരിമല്ല എന്ന്‌ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്‌. ഇത്‌ പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തികളെ ഗുരുതരമായി ബാധിക്കുമെന്നത്‌ കൂടാതെ മന്ത്‌ ഗുളികയെ കുറിച്ച്‌ നിലവിലുള്ള ആശങ്ക വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
കേന്ദ്ര ഫണ്ടുപയോഗിച്ച്‌ ആരോഗ്യവകുപ്പ്‌ നേരിട്ട്‌ വാങ്ങിയാണ്‌ ഡിഇസിയുടെ നൂറ്‌ മില്ലി ഗ്രാം ഗുളികകള്‍ വിതരണം ചെയ്തത്‌. തമിഴ്‌നാട്ടിലെ കേളംമ്പാക്കത്തെ ഫോര്‍ട്ട്സ്‌ (ഇന്ത്യ) ലബോറട്ടറീസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌, മധ്യപ്രദേശിലെ ഡീപ്‌ഇന്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്നീ കമ്പനികളില്‍ നിന്ന്‌ വാങ്ങിയ ഗുളികകളാണ്‌ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടത്‌. ഇതില്‍ ഡീപ്‌ഇന്നിന്റെ രണ്ട്‌ ബാച്ചും (8008, 8009) ഫോര്‍ട്സിന്റെ ഒരു ബാച്ചും (എസ്‌ 0042) ഗുണനിലവാരമില്ലാത്തവയാണെന്നാണ്‌ ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്‌.
സംസ്ഥാന ആരോഗ്യ വകുപ്പിന്‌ കീഴിലെ പകര്‍ച്ചവ്യാധി പ്രതിരോധ സെല്ലാണ്‌ പദ്ധതിക്ക്‌ ചുക്കാന്‍ പിടിച്ചത്‌. ബ്ലോക്ക്‌ പൊതുജനാരോഗ്യ കേന്ദ്രങ്ങളും കോര്‍പ്പറേഷനുകളിലെ ആരോഗ്യ വിഭാഗങ്ങളും സന്നദ്ധ പ്രവര്‍ത്തകര്‍ വഴി വീടുവിടാന്തരം മരുന്നെത്തിക്കുകയായിരുന്നു. പതിനഞ്ച്‌ വയസിന്‌ മുകളില്‍ പ്രായമുള്ളവര്‍ മൂന്നും കുട്ടികള്‍ രണ്ടും ഗുളികകള്‍ കഴിക്കാനായിരുന്നു നിര്‍ദേശം. ഒപ്പം. ആല്‍ബന്റസോള്‍ ഗുളികയും കഴിക്കണമെന്നായിരുന്നു നിര്‍ദേശം.
മരുന്ന്‌ വിതരണം ഏതാണ്ട്‌ പൂര്‍ത്തിയായ ശേഷമാണ്‌ ഗുണനിലവാര പരിശോധന നടത്തിയത്‌. ഈ വര്‍ഷം പകുതിവരെ ഉപയോഗിക്കാന്‍ കാലാവധി ഉള്ളതാണ്‌ മരുന്ന്‌. എന്നാല്‍, ജില്ലാ അടിസ്ഥാനത്തിലെ കണക്കെടുപ്പിനും ആവശ്യക്കാരിലെത്തിക്കാനുള്ള നടപടികള്‍ക്കും ശേഷമാണ്‌ ആരോഗ്യവകുപ്പ്‌ മരുന്ന്‌ വാങ്ങിയത്‌. അതിനാല്‍ തന്നെ ഗുളികകളില്‍ ഒട്ടുമുക്കാലും 2008ല്‍ തന്നെ വിതരണം ചെയ്തുകഴിഞ്ഞിരുന്നു. നോക്കുക പൊതുസമൂഹത്തിന്റെ ആരോഗ്യ പ്രശ്നത്തില്‍ ശ്രീമതിയടക്കമുള്ളവര്‍ക്കുള്ള ശുഷ്കാന്തി...! പ്രതിരോധ മരുന്നുകള്‍ ഗുണനിലവാര പരിശോധനയ്ക്ക്‌ ശേഷം മാത്രമേ വിതരണം ചെയ്യാവൂ എന്ന അംഗീകൃത നടപടികളും ചട്ടങ്ങളും ലംഘിച്ചുകൊണ്ടാണ്‌ കേരളത്തില്‍ മന്തുരോഗ പ്രതിരോധ ഗുളികകള്‍ വിതരണം ചെയ്തിരിക്കുന്നത്‌. എന്തിനായിരിക്കണം ഇത്തരത്തില്‍ ധൃതിപിടിച്ച്‌ ഈ ഗുളികകള്‍ പൊതുജനങ്ങളെ തീറ്റിച്ചതെന്ന ചോദ്യത്തിനുള്ള ഉത്തരം തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ നിന്ന്‌ ലഭിച്ചു.
ത്വക്‌ രോഗത്തിനുള്ള 31 ലക്ഷം രൂപയുടെ സൈക്ലോവിര്‍ ഇഞ്ചക്ഷനാണ്‌ മെഡിക്കല്‍ കോളജ്‌ അധികൃതര്‍ 2007ല്‍ വാങ്ങിക്കൂട്ടിയത്‌. ഇതില്‍ കുറേ മരുന്ന്‌ കാലാവധി കഴിഞ്ഞ്‌ നശിച്ചു. പകരം പുതിയ മരുന്ന്‌ സൗജന്യമായി എത്തിക്കാമെന്ന്‌ കമ്പനി അറിയിച്ചപ്പോഴാണ്‌, ആതിരേ, ഈ മരുന്നിന്റെ പേരില്‍ നടന്ന വന്‍ അട്ടിമറി പുറത്തായത്‌.
സംസ്ഥാനത്തൊട്ടാകെ പ്രതിവര്‍ഷം 50,000 വയല്‍ ഇഞ്ചക്ഷന്‍ മാത്രം ആവശ്യമുള്ളപ്പോഴാണ്‌ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ മാത്രമായി 2007ല്‍ 1,31,250 വയല്‍ സൈക്ലോവിര്‍ ഇഞ്ചക്ഷന്‍ വാങ്ങിക്കൂട്ടിയത്‌. സിറോം ഡ്രഗ്സ്‌, ഭാരത്‌ പാരന്റല്‍ കമ്പനി എന്നിവയായിരുന്നു വിതരണക്കാര്‍. കമ്പനികളെ സഹായിക്കാന്‍ മെഡിക്കല്‍ കോളജിലെ സ്റ്റോര്‍ സൂപ്രണ്ട്‌ ഇന്‍ഡന്റ്‌ കൂട്ടിയെഴുതുകയായിരുന്നു. ഇതില്‍ 14 ലക്ഷത്തോളം രൂപയുടെ 56760 വയല്‍ മരുന്നാണ്‌ നശിച്ചത്‌. ഇത്‌ മാറ്റിത്തരണം എന്ന്‌ മെഡിക്കല്‍ കോളജ്‌ സൂപ്രണ്ട്‌ നിരന്തരം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്‌ കമ്പനി തയ്യറായപ്പോഴാണ്‌ പുതിയ പ്രശ്നം ഉടലെടുത്തത്‌.
മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ഇത്രയും മരുന്നിന്റെ ആവശ്യമില്ല.അതുകൊണ്ട്‌ കമ്പനിക്കാര്‍ മാറ്റി തരുന്ന അത്രയും മരുന്ന്‌ മെഡിക്കല്‍ കോളജ്‌ ഓപ്പറേഷന്‍ ഏത്ത്താല്‍ അവരുടെ ഔട്ട്‌ ലെറ്റുകള്‍ വഴി സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്യാമെന്ന്‌ സൂപ്രണ്ട്‌ കോര്‍പ്പറേഷനെ അറിയിച്ചു. എന്നാല്‍, ഈ മരുന്ന്‌ ഏറ്റെടുക്കന്‍ തങ്ങള്‍ തയ്യാറല്ല എന്നാണ്‌ കോര്‍പ്പറേഷന്‍ മറുപടി നല്‍കിയത്‌. 2006 മുതല്‍ 2007 വരെ ഉള്ള ആറുമാസത്തിനിടയിലാണ്‌ ഇത്രയും സൈക്ലോവീര്‍ ഇഞ്ചക്ഷന്‍ വയലുകള്‍ മെഡിക്കല്‍ കോളജുകളില്‍ വാങ്ങിക്കൂട്ടിയത്‌. വര്‍ഷത്തില്‍ നാല്‌ പാദമായിട്ടാണ്‌ മരുന്ന്‌ സംഭരിക്കാറെങ്കിലും ആറ്‌ മാസം കൊണ്ട്‌ ഈ മരുന്നത്രയും മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. വന്‍ അഴിമതിയാണ്‌ ഇതിന്‌ പിന്നില്‍ നടന്നതെന്ന്‌ വ്യക്തം. ഇത്‌ മറച്ചുവെക്കാനാണ്‌ കമ്പനി മാറ്റി നല്‍കിയ മരുന്ന്‌ മെഡിക്കല്‍ കോര്‍പ്പറേഷന്‍ വഴി വിതരണം ചെയ്യാന്‍ സൂപ്രണ്ട്‌ ശ്രമിച്ചത്‌. മരുന്ന്‌ വാങ്ങിയതിലെ ക്രമക്കേട്‌ തിരിച്ചറിഞ്ഞാണ്‌ സൂപ്രണ്ടിന്റെ നിര്‍ദേശം മെഡിക്കല്‍ കോര്‍പ്പറേഷന്‍ തള്ളിയത്‌. കേള്‍ക്കുമ്പോള്‍ കുളിര്‌ തോന്നുന്ന ഒരു നടപടി. എന്നാല്‍, പതിനാല്‌ ലക്ഷം രൂപയ്ക്കുള്ള സൈക്ലോവീര്‍ ഇഞ്ചക്ഷന്‍ മറ്റൊരു കമ്പനിയില്‍ നിന്ന്‌ വാങ്ങാന്‍ മെഡിക്കല്‍ സര്‍വീസ്‌ കോര്‍പ്പറേഷന്‍ ടെണ്ടര്‍ ക്ഷണിച്ചിട്ടുമുണ്ട്‌.ആതിരേ, മരുന്നിന്റേയും പൊതുജനാരോഗ്യത്തിന്റേയും മറവില്‍ ശ്രീമതിയുടെ വകുപ്പില്‍ നടക്കുന്ന കൊടിയ വഞ്ചനകളുടെ, അഴിമതിയുടെ കഥകളിങ്ങനെ നീളുന്നു
ഇതിന്‌ സമാന്തരമായ തട്ടിപ്പാണ്‌ മന്ത്‌ പ്രതിരോധ ഗുളികയുടെ സംഭരണത്തിലും സംഭവിച്ചിട്ടുള്ളത്‌. ഇതൊന്നും മന്ത്രിയും ആരോഗ്യവകുപ്പിലെ ഉന്നതന്മാരും അറിയാതെ സംഭവിച്ചതല്ലെന്ന്‌ ആദ്യം അറിയണം.. കേന്ദ്രത്തിന്റെ ഫണ്ട്‌ അടിച്ചുമാറ്റാനുള്ള വലിയൊരു ഗൂഢാലോചന ഈ മരുന്നുവാങ്ങലിന്‌ പിന്നിലുണ്ട്‌. കേന്ദ്രം നല്‍കിയ ഗോതമ്പ്‌ മില്ലുകാര്‍ക്ക്‌ മറിച്ചുവിറ്റും സബ്സിഡി നിരക്കില്‍ നല്‍കിയ വലിയ കടല വിലകൂട്ടി വിറ്റും ഉച്ചക്കഞ്ഞിട്ടുള്ള പയര്‍ വില വര്‍ധിപ്പിച്ച്‌ വിറ്റും പോക്കറ്റ്‌ വീര്‍പ്പിച്ചവരുടെ അതേ ശൈലിയിലുള്ള ജനവഞ്ചനയാണ്‌ ശ്രീമതിയുടെ നേതൃത്വത്തിലും നടന്നത്‌. ഇവിടെ ശ്രദ്ധിക്കേണ്ട വലിയൊരു വാസ്തവമുണ്ട്‌. മന്ത്‌ രോഗനിവാരണത്തിനായി സംസ്ഥാനത്ത്‌ വിതരണം ചെയ്ത മരുന്നിന്‌ ഗുണനിലവാരമില്ലെന്ന്‌ മരുന്ന്‌ ഉത്പാദിപ്പിച്ച കമ്പനി തന്നെ സമ്മതിച്ചു എന്നതാണത്‌.. സംസ്ഥാന ഡ്രഗ്‌ ടെസ്റ്റിംഗ്‌ ലാബില്‍ നടത്തിയ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ട ഡൈ ഈഥൈല്‍ കാര്‍ബാമൈസിന്‍ സിട്രേറ്റ്‌ ഗുളിക ഗുണനിലവാരമില്ലാത്തവയാണെന്ന്‌ മധ്യപ്രദേശിലെ ഡീപ്‌ ഇന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്‌ കമ്പനി കേരളാ മെഡിക്കല്‍ സയന്‍സ്‌ കോര്‍പ്പറേഷന്റെ വെയര്‍ ഹൗസുകള്‍ക്കയച്ച കത്തിലാണ്‌ സമ്മതിച്ചിട്ടുള്ളത്‌. അതായത്‌ മന്ത്‌ രോഗ നിവാരണത്തിന്‌ വിതരണം ചെയ്യാന്‍ കേരളത്തിന്‌ നല്‍കിയ മരുന്ന്‌ ഗുണനിലവാരമില്ലാത്തവയാണെന്ന്‌ കമ്പനിക്ക്‌ നേരത്തെ അറിയാമായിരുന്നു എന്നര്‍ത്ഥം. എന്നിട്ടും അതേ മരുന്ന്‌ വാങ്ങിയെങ്കില്‍ ലഭിച്ചിട്ടുള്ള കോഴ കോടികളായിരിക്കും. ഇത്‌ ശ്രീമതി ഉള്‍പ്പടെ ഉള്ളവര്‍ക്ക്‌ പോക്കറ്റിലാണ്‌ പോയിട്ടുള്ളതെന്ന കാര്യത്തില്‍ സംശയത്തിനിടയില്ല. തീര്‍ച്ചയായും ഇതില്‍ നല്ലൊരു വിഹിതം പാര്‍ട്ടി ഫണ്ടില്‍ത്തെയിട്ടുണ്ട്‌. അതുകൊണ്ടാണ്‌ ശ്രീമതിക്ക്‌ ഗുഡ്‌ സര്‍വീസ്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയത്‌. ഈ കള്ളക്കളിയെല്ലാം മൂടിവെയ്ക്കാനാണ്‌ , ആതിരേ, ഗുളിക വിതരണം ചെയ്ത്‌ ഒരുവര്‍ഷത്തിന്‌ ശേഷം മരുന്ന്‌ ഗുണനിലവാരമില്ലാത്തവയാണെന്ന്‌ രഹസ്യമായി ആരോഗ്യവകുപ്പ്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരെ അറിയിച്ചത്‌.
എത്ര ലാഘവത്തോടെയാണ്‌ പി.കെ ശ്രീമതി ആരോഗ്യവകുപ്പ്‌ ഭരിക്കുന്നത്‌. ജനങ്ങളുടെ ആരോഗ്യത്തെയും ജീവനെയും ഇങ്ങനെ പന്താടുന്ന ഈ രാഷ്ട്രീയ രക്ഷതീയതയ്ക്കെതിരെ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമടക്കമുള്ളവര്‍ പുലര്‍ത്തുന്ന മൗനമാണ്‌ ഇതിലേറെ ക്രൂരമായ ജനവഞ്ചന.ഇവിടെയാണ്‌, ആതിരേ, പ്രക്ഷോഭത്തിന്റേയും തിരിച്ചടിയുടേയും അഗ്നിശലാകകളായി നാമോരോരുത്തരും പരിണമിക്കേണ്ടത്‌...അതിന്‌ മനസ്സില്ലെങ്കില്‍.....

ആരോഗ്യ രംഗത്തെ അഴിമതി മന്തിന്റെ രൂപം കൊള്ളുമ്പോള്‍

ഇതിന്‌ സമാന്തരമായ തട്ടിപ്പാണ്‌ മന്ത്‌ പ്രതിരോധ ഗുളികയുടെ സംഭരണത്തിലും സംഭവിച്ചിട്ടുള്ളത്‌. ഇതൊന്നും മന്ത്രിയും ആരോഗ്യവകുപ്പിലെ ഉന്നതന്മാരും അറിയാതെ സംഭവിച്ചതല്ലെന്ന്‌ ആദ്യം അറിയണം.. കേന്ദ്രത്തിന്റെ ഫണ്ട്‌ അടിച്ചുമാറ്റാനുള്ള വലിയൊരു ഗൂഢാലോചന ഈ മരുന്നുവാങ്ങലിന്‌ പിന്നിലുണ്ട്‌. കേന്ദ്രം നല്‍കിയ ഗോതമ്പ്‌ മില്ലുകാര്‍ക്ക്‌ മറിച്ചുവിറ്റും സബ്സിഡി നിരക്കില്‍ നല്‍കിയ വലിയ കടല വിലകൂട്ടി വിറ്റും ഉച്ചക്കഞ്ഞിട്ടുള്ള പയര്‍ വില വര്‍ധിപ്പിച്ച്‌ വിറ്റും പോക്കറ്റ്‌ വീര്‍പ്പിച്ചവരുടെ അതേ ശൈലിയിലുള്ള ജനവഞ്ചനയാണ്‌ ശ്രീമതിയുടെ നേതൃത്വത്തിലും നടന്നത്‌. ഇവിടെ ശ്രദ്ധിക്കേണ്ട വലിയൊരു വാസ്തവമുണ്ട്‌. മന്ത്‌ രോഗനിവാരണത്തിനായി സംസ്ഥാനത്ത്‌ വിതരണം ചെയ്ത മരുന്നിന്‌ ഗുണനിലവാരമില്ലെന്ന്‌ മരുന്ന്‌ ഉത്പാദിപ്പിച്ച കമ്പനി തന്നെ സമ്മതിച്ചു എന്നതാണത്‌.. സംസ്ഥാന ഡ്രഗ്‌ ടെസ്റ്റിംഗ്‌ ലാബില്‍ നടത്തിയ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ട ഡൈ ഈഥൈല്‍ കാര്‍ബാമൈസിന്‍ സിട്രേറ്റ്‌ ഗുളിക ഗുണനിലവാരമില്ലാത്തവയാണെന്ന്‌ മധ്യപ്രദേശിലെ ഡീപ്‌ ഇന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്‌ കമ്പനി കേരളാ മെഡിക്കല്‍ സയന്‍സ്‌ കോര്‍പ്പറേഷന്റെ വെയര്‍ ഹൗസുകള്‍ക്കയച്ച കത്തിലാണ്‌ സമ്മതിച്ചിട്ടുള്ളത്‌. അതായത്‌ മന്ത്‌ രോഗ നിവാരണത്തിന്‌ വിതരണം ചെയ്യാന്‍ കേരളത്തിന്‌ നല്‍കിയ മരുന്ന്‌ ഗുണനിലവാരമില്ലാത്തവയാണെന്ന്‌ കമ്പനിക്ക്‌ നേരത്തെ അറിയാമായിരുന്നു എന്നര്‍ത്ഥം. എന്നിട്ടും അതേ മരുന്ന്‌ വാങ്ങിയെങ്കില്‍ ലഭിച്ചിട്ടുള്ള കോഴ കോടികളായിരിക്കും. ഇത്‌ ശ്രീമതി ഉള്‍പ്പടെ ഉള്ളവര്‍ക്ക്‌ പോക്കറ്റിലാണ്‌ പോയിട്ടുള്ളതെന്ന കാര്യത്തില്‍ സംശയത്തിനിടയില്ല.




പി.കെ. ശ്രീമതി എന്നുകേള്‍ക്കുമ്പോള്‍, ആതിരേ, എസ്‌എടി ആശുപത്രിയില്‍ അണുബാധയേറ്റ്‌ മരിച്ച നവജാത ശിശുക്കളെയും, ചിക്കുന്‍ഗുനിയ ബാധിച്ച്‌ മരിച്ചവരെയും ടോട്ടല്‍ ഫോര്‍ യു തട്ടിപ്പും ആരോഗ്യ മേഖലയിലെ അനധികൃത നിയമനങ്ങളും മെഡിക്കല്‍ സര്‍വിസ്‌ കോര്‍പ്പറേഷന്‍ രൂപീകരണത്തിലെ കള്ളക്കളികളുമൊക്കെയാണ്‌ കേരളത്തിലെ സാധാരണക്കാരുടെ ഓര്‍മ്മയിലെത്തുന്നതെങ്കിലും, മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയുടെ വിദഗ്ധാഭിപ്രായത്തില്‍ പാര്‍ട്ടി നയങ്ങള്‍ നടപ്പാക്കി ഭരിക്കുന്ന നല്ല കാര്യശേഷിയുള്ള മന്ത്രിമാരില്‍ മുമ്പത്തിയാണ്‌ അവര്‍. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ജയരാജന്മാരും അടങ്ങുന്ന കണ്ണൂര്‍ ലോബിയുടെ ലോപമില്ലാത്ത പിന്തുണയുള്ളതുകൊണ്ട്‌ എല്‍ഡിഎഫ്‌ ഭരണകാലാവധി മുഴുവന്‍ എന്ത്‌ തോന്ന്യാസവും ധൈര്യപൂര്‍വം പി.കെ. ശ്രീമതിക്കും എം.എ ബേബിക്കും എളമരം കരീമിനുമൊക്കെ കൊണ്ടാടാന്‍ കഴിയും.
മുമ്പ്‌ പലവട്ടം ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്‌, പൊതുസമൂഹവുമായി നിത്യവും ബന്ധപ്പെടുന്നതും പൊതുജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിന്‌ നിര്‍ബന്ധിതവുമായിട്ടുള്ള ആരോഗ്യവകുപ്പിന്റെ ഭരണകാര്യത്തില്‍ നിതാന്ത ജാഗ്രത പുലര്‍ത്താന്‍ വകുപ്പ്‌ മേധാവികള്‍ക്കും വകുപ്പിലെ ജീവനക്കാര്‍ക്കും ഒപ്പം, ഒരുവേള അതിലധികം, ഉത്തരവാദിത്തമുള്ള വ്യക്തിയാണ്‌ മന്ത്രിയായ പി.കെ.ശ്രീമതി എന്ന്‌. എന്നാല്‍, കഴിഞ്ഞ നാല്‌ വര്‍ഷത്തെ അവരുടെ ഭരണം സാധാരണക്കാരുടെ ആരോഗ്യം കൊണ്ട്‌ അമ്മാനമാടുന്ന രാഷ്ട്രീയ വൈകൃതമായിരുന്നു, ആതിരേ.... ചൂണ്ടിക്കാണിക്കാന്‍ നിരവധി ഉദാഹരണങ്ങളുണ്ട്‌. അതില്‍ ഏറ്റവും ഒടുവിലത്തേതും ഏറെ ഗൗരവം അര്‍ഹിക്കുന്നതുമാണ്‌ മന്ത്‌ രോഗ നിവാരണത്തിന്‌ വിതരണം ചെയ്ത ഡൈ ഈഥൈല്‍ കാര്‍ബാമൈസന്‍ സിട്രേറ്റ്‌ (ഡിഇസി) ഗുളികകളിലെ അട്ടിമറി.
ഒരുകോടി ആളുകള്‍ക്ക്‌, മന്ത്‌ രോഗ നിവാരണത്തിന്റെ രണ്ടാം ഘട്ടമായി, 2008ല്‍ വിതരണം ചെയ്ത ഗുളികകള്‍ ഗുണനിലവാരമില്ലാത്തവയായിരുന്നു എന്നാണ്‌ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്‌. ഈ ഗുളിക ഏതെങ്കിലും സര്‍ക്കാര്‍ ആശുപത്രികളിലോ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലോ അവശേഷിക്കുന്നുണ്ടെങ്കില്‍ അടിയന്തിരമായി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക്‌ സംസ്ഥാന ആരോഗ്യ വകുപ്പ്‌ ഡയറക്ടര്‍ കത്ത്നല്‍കിയിട്ട്‌ അധിക ദിവസങ്ങളായിട്ടില്ല.
മന്ത്‌ രോഗം നിര്‍മാര്‍ജനം ചെയ്യുന്നതിന്‌ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയനുസരിച്ച്‌ അഞ്ചുവര്‍ഷം തുടര്‍ച്ചയായി ഡിഇസി ഗുളിക കഴിച്ചാല്‍ രോഗം വരില്ലെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍, രണ്ടാം വര്‍ഷത്തില്‍ വിതരണം ചെയ്ത മരുന്നിനാണ്‌ ഗുണനിലവാരിമല്ല എന്ന്‌ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്‌. ഇത്‌ പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തികളെ ഗുരുതരമായി ബാധിക്കുമെന്നത്‌ കൂടാതെ മന്ത്‌ ഗുളികയെ കുറിച്ച്‌ നിലവിലുള്ള ആശങ്ക വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
കേന്ദ്ര ഫണ്ടുപയോഗിച്ച്‌ ആരോഗ്യവകുപ്പ്‌ നേരിട്ട്‌ വാങ്ങിയാണ്‌ ഡിഇസിയുടെ നൂറ്‌ മില്ലി ഗ്രാം ഗുളികകള്‍ വിതരണം ചെയ്തത്‌. തമിഴ്‌നാട്ടിലെ കേളംമ്പാക്കത്തെ ഫോര്‍ട്ട്സ്‌ (ഇന്ത്യ) ലബോറട്ടറീസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌, മധ്യപ്രദേശിലെ ഡീപ്‌ഇന്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്നീ കമ്പനികളില്‍ നിന്ന്‌ വാങ്ങിയ ഗുളികകളാണ്‌ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടത്‌. ഇതില്‍ ഡീപ്‌ഇന്നിന്റെ രണ്ട്‌ ബാച്ചും (8008, 8009) ഫോര്‍ട്സിന്റെ ഒരു ബാച്ചും (എസ്‌ 0042) ഗുണനിലവാരമില്ലാത്തവയാണെന്നാണ്‌ ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്‌.
സംസ്ഥാന ആരോഗ്യ വകുപ്പിന്‌ കീഴിലെ പകര്‍ച്ചവ്യാധി പ്രതിരോധ സെല്ലാണ്‌ പദ്ധതിക്ക്‌ ചുക്കാന്‍ പിടിച്ചത്‌. ബ്ലോക്ക്‌ പൊതുജനാരോഗ്യ കേന്ദ്രങ്ങളും കോര്‍പ്പറേഷനുകളിലെ ആരോഗ്യ വിഭാഗങ്ങളും സന്നദ്ധ പ്രവര്‍ത്തകര്‍ വഴി വീടുവിടാന്തരം മരുന്നെത്തിക്കുകയായിരുന്നു. പതിനഞ്ച്‌ വയസിന്‌ മുകളില്‍ പ്രായമുള്ളവര്‍ മൂന്നും കുട്ടികള്‍ രണ്ടും ഗുളികകള്‍ കഴിക്കാനായിരുന്നു നിര്‍ദേശം. ഒപ്പം. ആല്‍ബന്റസോള്‍ ഗുളികയും കഴിക്കണമെന്നായിരുന്നു നിര്‍ദേശം.
മരുന്ന്‌ വിതരണം ഏതാണ്ട്‌ പൂര്‍ത്തിയായ ശേഷമാണ്‌ ഗുണനിലവാര പരിശോധന നടത്തിയത്‌. ഈ വര്‍ഷം പകുതിവരെ ഉപയോഗിക്കാന്‍ കാലാവധി ഉള്ളതാണ്‌ മരുന്ന്‌. എന്നാല്‍, ജില്ലാ അടിസ്ഥാനത്തിലെ കണക്കെടുപ്പിനും ആവശ്യക്കാരിലെത്തിക്കാനുള്ള നടപടികള്‍ക്കും ശേഷമാണ്‌ ആരോഗ്യവകുപ്പ്‌ മരുന്ന്‌ വാങ്ങിയത്‌. അതിനാല്‍ തന്നെ ഗുളികകളില്‍ ഒട്ടുമുക്കാലും 2008ല്‍ തന്നെ വിതരണം ചെയ്തുകഴിഞ്ഞിരുന്നു. നോക്കുക പൊതുസമൂഹത്തിന്റെ ആരോഗ്യ പ്രശ്നത്തില്‍ ശ്രീമതിയടക്കമുള്ളവര്‍ക്കുള്ള ശുഷ്കാന്തി...! പ്രതിരോധ മരുന്നുകള്‍ ഗുണനിലവാര പരിശോധനയ്ക്ക്‌ ശേഷം മാത്രമേ വിതരണം ചെയ്യാവൂ എന്ന അംഗീകൃത നടപടികളും ചട്ടങ്ങളും ലംഘിച്ചുകൊണ്ടാണ്‌ കേരളത്തില്‍ മന്തുരോഗ പ്രതിരോധ ഗുളികകള്‍ വിതരണം ചെയ്തിരിക്കുന്നത്‌. എന്തിനായിരിക്കണം ഇത്തരത്തില്‍ ധൃതിപിടിച്ച്‌ ഈ ഗുളികകള്‍ പൊതുജനങ്ങളെ തീറ്റിച്ചതെന്ന ചോദ്യത്തിനുള്ള ഉത്തരം തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ നിന്ന്‌ ലഭിച്ചു.
ത്വക്‌ രോഗത്തിനുള്ള 31 ലക്ഷം രൂപയുടെ സൈക്ലോവിര്‍ ഇഞ്ചക്ഷനാണ്‌ മെഡിക്കല്‍ കോളജ്‌ അധികൃതര്‍ 2007ല്‍ വാങ്ങിക്കൂട്ടിയത്‌. ഇതില്‍ കുറേ മരുന്ന്‌ കാലാവധി കഴിഞ്ഞ്‌ നശിച്ചു. പകരം പുതിയ മരുന്ന്‌ സൗജന്യമായി എത്തിക്കാമെന്ന്‌ കമ്പനി അറിയിച്ചപ്പോഴാണ്‌, ആതിരേ, ഈ മരുന്നിന്റെ പേരില്‍ നടന്ന വന്‍ അട്ടിമറി പുറത്തായത്‌.
സംസ്ഥാനത്തൊട്ടാകെ പ്രതിവര്‍ഷം 50,000 വയല്‍ ഇഞ്ചക്ഷന്‍ മാത്രം ആവശ്യമുള്ളപ്പോഴാണ്‌ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ മാത്രമായി 2007ല്‍ 1,31,250 വയല്‍ സൈക്ലോവിര്‍ ഇഞ്ചക്ഷന്‍ വാങ്ങിക്കൂട്ടിയത്‌. സിറോം ഡ്രഗ്സ്‌, ഭാരത്‌ പാരന്റല്‍ കമ്പനി എന്നിവയായിരുന്നു വിതരണക്കാര്‍. കമ്പനികളെ സഹായിക്കാന്‍ മെഡിക്കല്‍ കോളജിലെ സ്റ്റോര്‍ സൂപ്രണ്ട്‌ ഇന്‍ഡന്റ്‌ കൂട്ടിയെഴുതുകയായിരുന്നു. ഇതില്‍ 14 ലക്ഷത്തോളം രൂപയുടെ 56760 വയല്‍ മരുന്നാണ്‌ നശിച്ചത്‌. ഇത്‌ മാറ്റിത്തരണം എന്ന്‌ മെഡിക്കല്‍ കോളജ്‌ സൂപ്രണ്ട്‌ നിരന്തരം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്‌ കമ്പനി തയ്യറായപ്പോഴാണ്‌ പുതിയ പ്രശ്നം ഉടലെടുത്തത്‌.
മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ഇത്രയും മരുന്നിന്റെ ആവശ്യമില്ല.അതുകൊണ്ട്‌ കമ്പനിക്കാര്‍ മാറ്റി തരുന്ന അത്രയും മരുന്ന്‌ മെഡിക്കല്‍ കോളജ്‌ ഓപ്പറേഷന്‍ ഏത്ത്താല്‍ അവരുടെ ഔട്ട്‌ ലെറ്റുകള്‍ വഴി സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്യാമെന്ന്‌ സൂപ്രണ്ട്‌ കോര്‍പ്പറേഷനെ അറിയിച്ചു. എന്നാല്‍, ഈ മരുന്ന്‌ ഏറ്റെടുക്കന്‍ തങ്ങള്‍ തയ്യാറല്ല എന്നാണ്‌ കോര്‍പ്പറേഷന്‍ മറുപടി നല്‍കിയത്‌. 2006 മുതല്‍ 2007 വരെ ഉള്ള ആറുമാസത്തിനിടയിലാണ്‌ ഇത്രയും സൈക്ലോവീര്‍ ഇഞ്ചക്ഷന്‍ വയലുകള്‍ മെഡിക്കല്‍ കോളജുകളില്‍ വാങ്ങിക്കൂട്ടിയത്‌. വര്‍ഷത്തില്‍ നാല്‌ പാദമായിട്ടാണ്‌ മരുന്ന്‌ സംഭരിക്കാറെങ്കിലും ആറ്‌ മാസം കൊണ്ട്‌ ഈ മരുന്നത്രയും മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. വന്‍ അഴിമതിയാണ്‌ ഇതിന്‌ പിന്നില്‍ നടന്നതെന്ന്‌ വ്യക്തം. ഇത്‌ മറച്ചുവെക്കാനാണ്‌ കമ്പനി മാറ്റി നല്‍കിയ മരുന്ന്‌ മെഡിക്കല്‍ കോര്‍പ്പറേഷന്‍ വഴി വിതരണം ചെയ്യാന്‍ സൂപ്രണ്ട്‌ ശ്രമിച്ചത്‌. മരുന്ന്‌ വാങ്ങിയതിലെ ക്രമക്കേട്‌ തിരിച്ചറിഞ്ഞാണ്‌ സൂപ്രണ്ടിന്റെ നിര്‍ദേശം മെഡിക്കല്‍ കോര്‍പ്പറേഷന്‍ തള്ളിയത്‌. കേള്‍ക്കുമ്പോള്‍ കുളിര്‌ തോന്നുന്ന ഒരു നടപടി. എന്നാല്‍, പതിനാല്‌ ലക്ഷം രൂപയ്ക്കുള്ള സൈക്ലോവീര്‍ ഇഞ്ചക്ഷന്‍ മറ്റൊരു കമ്പനിയില്‍ നിന്ന്‌ വാങ്ങാന്‍ മെഡിക്കല്‍ സര്‍വീസ്‌ കോര്‍പ്പറേഷന്‍ ടെണ്ടര്‍ ക്ഷണിച്ചിട്ടുമുണ്ട്‌.ആതിരേ, മരുന്നിന്റേയും പൊതുജനാരോഗ്യത്തിന്റേയും മറവില്‍ ശ്രീമതിയുടെ വകുപ്പില്‍ നടക്കുന്ന കൊടിയ വഞ്ചനകളുടെ, അഴിമതിയുടെ കഥകളിങ്ങനെ നീളുന്നു
ഇതിന്‌ സമാന്തരമായ തട്ടിപ്പാണ്‌ മന്ത്‌ പ്രതിരോധ ഗുളികയുടെ സംഭരണത്തിലും സംഭവിച്ചിട്ടുള്ളത്‌. ഇതൊന്നും മന്ത്രിയും ആരോഗ്യവകുപ്പിലെ ഉന്നതന്മാരും അറിയാതെ സംഭവിച്ചതല്ലെന്ന്‌ ആദ്യം അറിയണം.. കേന്ദ്രത്തിന്റെ ഫണ്ട്‌ അടിച്ചുമാറ്റാനുള്ള വലിയൊരു ഗൂഢാലോചന ഈ മരുന്നുവാങ്ങലിന്‌ പിന്നിലുണ്ട്‌. കേന്ദ്രം നല്‍കിയ ഗോതമ്പ്‌ മില്ലുകാര്‍ക്ക്‌ മറിച്ചുവിറ്റും സബ്സിഡി നിരക്കില്‍ നല്‍കിയ വലിയ കടല വിലകൂട്ടി വിറ്റും ഉച്ചക്കഞ്ഞിട്ടുള്ള പയര്‍ വില വര്‍ധിപ്പിച്ച്‌ വിറ്റും പോക്കറ്റ്‌ വീര്‍പ്പിച്ചവരുടെ അതേ ശൈലിയിലുള്ള ജനവഞ്ചനയാണ്‌ ശ്രീമതിയുടെ നേതൃത്വത്തിലും നടന്നത്‌. ഇവിടെ ശ്രദ്ധിക്കേണ്ട വലിയൊരു വാസ്തവമുണ്ട്‌. മന്ത്‌ രോഗനിവാരണത്തിനായി സംസ്ഥാനത്ത്‌ വിതരണം ചെയ്ത മരുന്നിന്‌ ഗുണനിലവാരമില്ലെന്ന്‌ മരുന്ന്‌ ഉത്പാദിപ്പിച്ച കമ്പനി തന്നെ സമ്മതിച്ചു എന്നതാണത്‌.. സംസ്ഥാന ഡ്രഗ്‌ ടെസ്റ്റിംഗ്‌ ലാബില്‍ നടത്തിയ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ട ഡൈ ഈഥൈല്‍ കാര്‍ബാമൈസിന്‍ സിട്രേറ്റ്‌ ഗുളിക ഗുണനിലവാരമില്ലാത്തവയാണെന്ന്‌ മധ്യപ്രദേശിലെ ഡീപ്‌ ഇന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്‌ കമ്പനി കേരളാ മെഡിക്കല്‍ സയന്‍സ്‌ കോര്‍പ്പറേഷന്റെ വെയര്‍ ഹൗസുകള്‍ക്കയച്ച കത്തിലാണ്‌ സമ്മതിച്ചിട്ടുള്ളത്‌. അതായത്‌ മന്ത്‌ രോഗ നിവാരണത്തിന്‌ വിതരണം ചെയ്യാന്‍ കേരളത്തിന്‌ നല്‍കിയ മരുന്ന്‌ ഗുണനിലവാരമില്ലാത്തവയാണെന്ന്‌ കമ്പനിക്ക്‌ നേരത്തെ അറിയാമായിരുന്നു എന്നര്‍ത്ഥം. എന്നിട്ടും അതേ മരുന്ന്‌ വാങ്ങിയെങ്കില്‍ ലഭിച്ചിട്ടുള്ള കോഴ കോടികളായിരിക്കും. ഇത്‌ ശ്രീമതി ഉള്‍പ്പടെ ഉള്ളവര്‍ക്ക്‌ പോക്കറ്റിലാണ്‌ പോയിട്ടുള്ളതെന്ന കാര്യത്തില്‍ സംശയത്തിനിടയില്ല. തീര്‍ച്ചയായും ഇതില്‍ നല്ലൊരു വിഹിതം പാര്‍ട്ടി ഫണ്ടില്‍ത്തെയിട്ടുണ്ട്‌. അതുകൊണ്ടാണ്‌ ശ്രീമതിക്ക്‌ ഗുഡ്‌ സര്‍വീസ്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയത്‌. ഈ കള്ളക്കളിയെല്ലാം മൂടിവെയ്ക്കാനാണ്‌ , ആതിരേ, ഗുളിക വിതരണം ചെയ്ത്‌ ഒരുവര്‍ഷത്തിന്‌ ശേഷം മരുന്ന്‌ ഗുണനിലവാരമില്ലാത്തവയാണെന്ന്‌ രഹസ്യമായി ആരോഗ്യവകുപ്പ്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരെ അറിയിച്ചത്‌.
എത്ര ലാഘവത്തോടെയാണ്‌ പി.കെ ശ്രീമതി ആരോഗ്യവകുപ്പ്‌ ഭരിക്കുന്നത്‌. ജനങ്ങളുടെ ആരോഗ്യത്തെയും ജീവനെയും ഇങ്ങനെ പന്താടുന്ന ഈ രാഷ്ട്രീയ രക്ഷതീയതയ്ക്കെതിരെ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമടക്കമുള്ളവര്‍ പുലര്‍ത്തുന്ന മൗനമാണ്‌ ഇതിലേറെ ക്രൂരമായ ജനവഞ്ചന.ഇവിടെയാണ്‌, ആതിരേ, പ്രക്ഷോഭത്തിന്റേയും തിരിച്ചടിയുടേയും അഗ്നിശലാകകളായി നാമോരോരുത്തരും പരിണമിക്കേണ്ടത്‌...അതിന്‌ മനസ്സില്ലെങ്കില്‍.....

Friday, March 5, 2010

ആരാണീ അഴീക്കോട്‌?


കേരളത്തിന്റെ സാംസ്കാരിക ജിഹ്വയായി സ്വയം പ്രഖ്യാപിച്ച്‌ ഏത്‌ വിഷയത്തിലും തന്റെ അഭിപ്രായം പ്രകടിപ്പിക്കുന്നത്‌ അഴീക്കോടിന്റെ രീതിയാണ്‌. ഒരു വ്യക്തിയെന്ന നിലയ്ക്ക്‌ അദ്ദേഹത്തിന്‌ ഏത്‌ വിഷയത്തെ കുറിച്ചും എത്ര ഹീനമായ അഭിപ്രായവും സ്വരൂപിക്കാവുന്നതാണ്‌. എന്നാല്‍, അത്തരം അഭിപ്രായങ്ങള്‍ പൊതുവേദിയില്‍ ഉന്നയിക്കുമ്പോള്‍ വിലയിടിയുന്നത്‌ സാംസ്കാരിക നായകനായും സാഹിത്യ വിമര്‍ശകനായും ജ്ഞാനിയായുമൊക്കെ സ്വയം അഹങ്കരിക്കുന്ന സുകുമാര്‍ അഴീക്കോടിനാണ്‌. ഞാന്‍ നാല്‍പത്‌ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ടെന്നും ആയിരക്കണക്കിന്‌ വേദികളില്‍ പ്രസംഗിച്ചിട്ടുണ്ടെന്നും ഒക്കെ അഹങ്കരിക്കുമ്പോള്‍ സുകുമാര്‍ അഴീക്കോടിന്റെ ചെറ്റത്തരമാണ്‌ വ്യക്തമാകുന്നത്‌. മോഹന്‍ലാലിനെതിരെ അദ്ദേഹം നടത്തിയ നീചമായ അഭിപ്രായ പ്രകടനങ്ങളെ പ്രതിരോധിക്കാന്‍ ലാലോ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരോ അഴീക്കോടിന്റെ വിലാസിനി ടീച്ചര്‍- നിമിഷ ടീച്ചര്‍ ബന്ധങ്ങളും മൂത്തകുന്നം ട്രെയിനിംഗ്‌ കോളെജ്‌ പ്രിന്‍സിപ്പാള്‍ ആയിരിക്കെ ഔദ്യോഗിക ലെറ്റര്‍ പാടില്‍ ഇരുവര്‍ക്കും എഴുതിയ കാമലേഖനങ്ങളും, വിവാഹം കഴിക്കാമെന്നു വാഗ്ദാനം ചെയ്ത്‌ മുതലെടുത്തതും, പിന്നെ ഉപയോഗിച്ചു കഴിഞ്ഞ കോണ്‍ഡം പോലെ അവരെ ഉപേക്ഷിച്ചതുമൊക്കെ വലിച്ച്‌ തെരുവില്‍ ഇട്ടിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി? മാക്സ്‌ മുള്ളര്‍ പുരാണങ്ങള്‍ക്ക്‌ ആംഗലേയത്തില്‍ ഭാഷ്യം ചമച്ചില്ലായിരുന്നെങ്കില്‍ അഴീക്കോട്‌ ആകാശത്തോളം അഭിമാനിക്കുന്ന ' തത്ത്വമസി' എന്ന കൃതി, സംഭവിക്കുകില്ലായിരുന്നു എന്നു പറഞ്ഞിരുന്നെങ്കിലോ..?




ആതിരേ, കഴിഞ്ഞ കുറേ ദിവസങ്ങളായി കേരളത്തിലെ വാര്‍ത്താമാധ്യമങ്ങളില്‍, ഒരിക്കല്‍ കൂടി വിവാദ നായകനായി നിറഞ്ഞുനില്‍ക്കുകയായിരുന്നു ഡോ. സുകുമാര്‍ അഴീക്കോട്‌. സിനിമ സംഘടനകളും നടന്‍ തിലകനും തമ്മില്‍ രൂപപ്പെട്ടു എന്നു പറയുന്ന ചില തര്‍ക്കവിഷയങ്ങളില്‍ തന്റെ അഭിപ്രായം പ്രകടിപ്പിച്ചുകൊണ്ട്‌ രംഗത്തെത്തിയ അഴീക്കോടാണ്‌ വിവാദത്തിന്റെ സ്വഭാവം മാറ്റിയതും അതിനെ അശ്ലീലമാക്കിയതും.
ഒരു സൂപ്പര്‍ താരത്തിന്റെ ചൊല്‍പ്പടിയ്ക്ക്‌ നില്‍ക്കുന്ന നിര്‍മാതാക്കള്‍ തനിക്ക്‌ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നു എന്ന പരസ്യ പ്രസ്ഥാവനയുമായി നടന്‍ തിലകന്‍ രംഗത്ത്‌ വന്നതോടെയാണ്‌ സിനിമാ - സാഹിത്യ രംഗത്തെ പ്രക്ഷുബ്ദമാക്കിയ വിവാദ പ്രസ്താവനകളുടെയും ആരോപണ പ്രത്യാരോപണങ്ങളുടെയും തുടക്കം. ഫെഫ്ക്കയും അമ്മയും തിലകന്റെ പരസ്യ പ്രസ്താവനകളോട്‌ വിയോജിച്ചും അദ്ദേഹം സംഘടനയുടെ അച്ചടക്കം ലംഘിച്ചും എന്നാരോപിച്ചുഅദ്ദേഹത്തോട്‌ വിശദീകരണം ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍, വിശദീകരണം നല്‍കാന്‍ താന്‍ തയ്യാറല്ല എന്നായിരുന്നു പതിവ്‌ ധിക്കാരത്തോടെ തിലകന്റെ മറുപടി. ഒരു നടനും അദ്ദേഹവുമായി ബന്ധപ്പെടുന്ന ചില സംഘടനകളും തമ്മിലുള്ള ലഘുവായ പ്രശ്നമായി അവസാനിക്കേണ്ടിയിരുന്ന ഈ തര്‍ക്കം സുകുമാര്‍ അഴീക്കോട്‌ ഏറ്റുപിടിച്ചതോടെയാണ്‌, ആതിരേ, ഏറ്റവും അശ്ലീലം നിറഞ്ഞ ആരോപണപ്രത്യാരോപണങ്ങളുടെ ചിറകള്‍ പൊട്ടി ദുര്‍ഗന്ധപൂരിതമായ മാലിന്യങ്ങള്‍ പൊതുസമൂഹത്തിലേക്ക്‌ ഒലിച്ചിറങ്ങിയത്‌.
തിലകനെ ന്യായീകരിച്ചും, തിലകനെതിരെ ഉപരോധമേര്‍പ്പെടുത്തി എന്ന്‌ ആരോപിക്കപ്പെടുന്ന സൂപ്പര്‍ താരങ്ങളെ അധിക്ഷേപിച്ചും സുകുമാര്‍ അഴീക്കോട്‌ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ തുറന്നുപറഞ്ഞാല്‍ അദ്ദേഹത്തിന്റെ പദവിക്ക്‌ നിരക്കുന്നതോ സാമാന്യ മര്യാദ ഉള്ളതോ ആയിരുന്നില്ല. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും യാതൊരു ആവശ്യവുമില്ലാതെയാണ്‌ ഈ വിഷയവുമായി ബന്ധപ്പെടുത്തി തിലകന്‍ വിമര്‍ശിച്ചത്‌. മമ്മൂട്ടി പഴശിരാജയിലെ അഭിനയത്തിന്‌ അഞ്ചുകോടി രൂപ വാങ്ങി എന്നതാണ്‌ അഴീക്കോടിനെ ചൊടിപ്പിച്ചത്‌. വ്യക്തിപരമായി അദ്ദേഹത്തിന്മമ്മൂട്ടിയോട്‌ രോഷം കൊള്ളാം.. അതിലാര്‍ക്കും എതിര്‍പ്പൊന്നുമില്ല. എന്നാല്‍, പരസ്യമായി ഇത്തരം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ അദ്ദേഹത്തെ പോലെ ജ്ഞാനവൃദ്ധനായ (?) ഒരു വ്യക്തി പുലര്‍ത്തേണ്ട മിതത്വമോ മാന്യതയോ അഴീക്കോട്‌ പാലിച്ചില്ല. പഴശിരാജ വീട്ടിലെത്തിയാല്‍ 'പഴം രാജ' ആണ്‌ എന്നൊക്കെ അഴീക്കോട്‌ വിമര്‍ശിക്കുമ്പോള്‍ തരം താണത്‌ അദ്ദേഹം തന്നെയായിരുന്നു. മോഹന്‍ലാലിനെതിരെയും ഇതുപോലെ അനാവശ്യമായ ചില ചൂണ്ടുവിരലുകളാണ്‌ അഴീക്കോട്‌ നീട്ടിയത്‌. മലബാര്‍ ഗോള്‍ഡിന്റെ പരസ്യത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നതിനെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. തിലകന്‍ പ്രശ്നവും മലബാര്‍ ഗോള്‍ഡിന്റെ പരസ്യവും തമ്മില്‍ എന്തുബന്ധമാണ്‌ ഉള്ളതെന്ന്‌ കേട്ടവരെല്ലാം മൂക്കത്ത്‌ വിരല്‍ വെച്ച്‌ ചോദിച്ചതാണ്‌.
മോഹന്‍ലാലിനെ ഇങ്ങനെ തരം താണ രീതിയില്‍ വിമര്‍ശിച്ച അഴീക്കോട്‌ തന്നെയാണ്‌ തിലകന്‍ പ്രശ്നത്തില്‍ അനുരഞ്ജന ചര്‍ച്ചയ്ക്ക്‌ മോഹന്‍ലാലും മമ്മൂട്ടിയും തയ്യാറാണ്‌ എന്ന്‌ ലാല്‍ തന്നോട്‌ ഫോണിലൂടെ അറിയിച്ചു എന്ന്‌ വെളിപ്പെടുത്തിയത്‌. ഇത്‌ വാര്‍ത്തയായപ്പോള്‍ മോഹന്‍ലാലും പരസ്യമായ അഭിപ്രായപ്രകടനത്തിന്‌ തയ്യാറായി. താന്‍ അഴീക്കോട്‌ മാഷിനെ വിളിച്ചു എന്നത്‌ ശരിയാണെങ്കിലും തിലകന്‍ പ്രശ്നത്തില്‍ ചര്‍ച്ചയ്ക്ക്‌ തയ്യാറാണ്‌ എന്ന്‌ പറഞ്ഞിട്ടില്ല എന്നും മറിച്ച്‌ തന്നെ അനാവശ്യമായി വിവാദങ്ങളിലേക്ക്‌ വലിച്ചിഴയ്ക്കരുതെന്നാണ്‌ പറഞ്ഞതെന്നും മോഹന്‍ലാല്‍ വെളിപ്പെടുത്തി. ഒപ്പം തന്നെക്കുറിച്ച്‌ അഴീക്കോട്‌ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ വയസായ തന്റെ ഒരു അമ്മാവന്റെ അഭിപ്രായപ്രകടനങ്ങളായെ കാണുന്നുള്ളു എന്നും മലബാര്‍ ഗോള്‍ഡിന്റെ പരസ്യത്തില്‍ താന്‍ അഭിനയിച്ചാല്‍ അയാള്‍ക്കെന്താണ്‌ കാരണമെന്നും മോഹന്‍ലാല്‍ ചോദിക്കുകയാണ്ടായി. ഒരു ചാനലിന്‌ നല്‍കിയ ഹ്രസ്വമായ മറുപടിയിലായിരുന്നു വയസ്സന്‍ അമ്മാവന്‍ എന്നും അയാള്‍ എന്നും മോഹന്‍ലാല്‍ അഴീക്കോടിനെ വിശേഷിപ്പിച്ചത്‌.
ഈ വാര്‍ത്ത പുറത്തുവന്നതോടെ അഴീക്കോട്‌ വീണ്ടും കോപാക്രാന്തനായി. വയസ്സന്‍ പ്രയോഗവും അയാളെന്ന സംബോധനയുമൊക്കെയാണ്‌ അഴീക്കോടിനെ പ്രകോപിപ്പിച്ചതെന്ന്‌ പിന്നീട്‌ അദ്ദേഹത്തില്‍ നിന്നുണ്ടായ അസഹിഷ്ണുത നിറഞ്ഞ അഭിപ്രായ പ്രകടനത്തില്‍ നിന്ന്‌ വ്യക്തമാണ്‌. തന്നെ അമ്മാവന്‍ എന്നുവിളിച്ച മോഹന്‍ലാലിന്റെ വിഗ്ഗും മേയ്ക്കപ്പും മാറ്റിയാല്‍ കൂടെ അഭിനയിക്കുന്ന മധുരപ്പതിനേഴുകാരികള്‍ ബോധം കെട്ടുവീഴും എന്നായിരുന്നു അഴീക്കോടിന്റെ മുനവെച്ച മറുപടി. ഇവിടെ തന്നെ വയസ്സന്‍ എന്ന്‌ വിളിച്ചതിലെ രോഷം മാത്രമാണ്‌ കേള്‍വിക്കാര്‍ക്ക്‌ ബോധ്യമായത്‌. അല്ലാതെ മലയാള സിനിമയ്ക്ക്‌ യുവനായകന്മാര്‍ മതി എന്ന 'യുവത്വം നിറഞ്ഞ' ആശയൊന്നുമായിരുന്നില്ല അഴീക്കോടിനുണ്ടായിരുന്നതെന്ന്‌ വ്യക്തം.
ഇത്രയുമായപ്പോഴാണ്‌ മോഹന്‍ലാലും മമ്മൂട്ടിയും അംഗങ്ങളായ അമ്മയുടെ പ്രസിഡന്റ്‌ ഇന്നസെന്റ്‌ കോഴിക്കോട്‌ വാര്‍ത്താസമ്മേളനം നടത്തി അവരെ ന്യായീകരിച്ചതും അഴീക്കോടിനെ തന്റെ സ്വതസിദ്ധമായ നര്‍മ്മരീതിയില്‍ അപഹസിച്ചതും. അഴീക്കോട്‌ ഏതെങ്കിലും ജ്വല്ലറിയുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടാല്‍ ആ സ്വര്‍ണം വാങ്ങുന്ന വ്യക്തിക്ക്‌ അത്‌ കടയില്‍ തിരിച്ചു നല്‍കേണ്ടിവരുമെന്നും വയസ്സായ അഴീക്കോട്‌ രാമനാമം ജപിച്ചും നല്ല സിനിമകള്‍ കണ്ടും അടങ്ങിയൊതുങ്ങിയിരിക്കുന്നതാണ്‌ നല്ലതെന്നും ഇന്നസെന്റ്‌ അഭിപ്രായപ്പെട്ടു. താരങ്ങളുടെ പ്രശ്നം തങ്ങള്‍ പരിഹരിച്ചുകൊള്ളാം അതിന്‌ അഴീക്കോടിന്റെ മധ്യസ്ഥത ആവശ്യമില്ല. പ്രസിദ്ധരെ വിമര്‍ശിച്ച്‌ വാര്‍ത്താപ്രാധാന്യം നേടുന്നത്‌ അഴീക്കോടിന്റെ രീതിയാണ്‌. കഥാകൃത്ത്‌ ടി. പത്മനാഭനെ പോലെയുള്ളവരുമായി അഴീക്കോടിന്റെ പ്രശ്നങ്ങള്‍ തീര്‍ത്തശേഷം മതി താരങ്ങളുടെ പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കുന്നത്‌.... എന്നിങ്ങനെ പോയി ഇന്നസെന്റിന്റെ വിമര്‍ശനം.
ഈ വിമര്‍ശനങ്ങളെ ക്ഷമയോടെ സ്വീകരിക്കാന്‍ അഴീക്കോട്‌ സന്നദ്ധനായില്ല. പകരം അപ്പോള്‍ തന്നെ പത്രസമ്മേളനം വിളിച്ചുകൂട്ടി ഇന്നസെന്റിനും മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊക്കെ തന്റെ ക്രുദ്ധമായ വാക്കുകളിലൂടെ മറുപടി നല്‍കാനാണ്‌ ഉദ്യമിച്ചത്‌.
ഇന്നസെന്റ്‌ എന്ന വാക്കിന്‌ വിവരമില്ലാത്തവന്‍ എന്ന അര്‍ത്ഥമുണ്ടെന്നും ഇന്നസെന്റിനെ പോലെ ഒരാള്‍ തനിക്ക്‌ എതിരാളിയാവാന്‍ യോഗ്യനല്ല എന്നും മോഹന്‍ലാല്‍ കുങ്കുമം ചുമക്കുന്ന കഴുതയാണ്‌ എന്നും മമ്മൂട്ടിയും മോഹന്‍ലാലും കരിഞ്ഞ വടവൃക്ഷങ്ങളാണെന്നും മലബാര്‍ ഗോള്‍ഡിന്റെ പരസ്യത്തില്‍ മോഹന്‍ലാല്‍ ഹേമമാലിനിയുടെ നെഞ്ചത്ത്‌ നോക്കി 'കലക്കീട്ടുണ്ട്‌ കേട്ടോ' എന്നുപറയുന്നതിന്‌ അടികൊടുക്കണമെന്നും മോഹന്‍ലാല്‍ അന്തരിച്ച സഹോദരന്‍ പ്യാരിലാലിന്റെ സ്വത്ത്‌ കൈയേറിയെന്നുമൊക്കെ ഒട്ടും മാന്യത തൊട്ടുതെറിച്ചിട്ടില്ലാത്ത അഭിപ്രായ - ആരോപണ പ്രകടനങ്ങളായിരുന്നു അഴീക്കോടില്‍ നിന്നുണ്ടായത്‌. അഴീക്കോടിന്റെ ഈ തരംതാണ അഭിപ്രായപ്രകടനങ്ങള്‍ കേട്ട്‌ അന്തിച്ചിരിക്കുകയായിരുന്നു കേരളത്തിലെ സാധാരണക്കാര്‍. അഴീക്കോടിന്റെ പക്ഷം പിടിച്ച്‌ സാംസ്കാരിക നായകന്മാരില്‍ ചിലരും ചില സംഘടനകളും രംഗത്തെത്തി. ഇതിനെ പ്രതിരോധിക്കാന്‍ മോഹന്‍ലാല്‍ ഫാന്‍സ്‌ അസോസിയേഷനും കച്ചകെട്ടി രംഗത്തിറങ്ങി. അതോടെ സാംസ്കാരിക രംഗത്തെ സ്ഫോടനാത്മകമായ ഒരന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു. ഇതിനെല്ലാം കാരണം അഴീക്കോടിന്റെ അനാവശ്യത്തിലുള്ള അഭിപ്രായ പ്രകനടങ്ങളാണ്‌.
കേള്‍വിപ്പുറങ്ങള്‍ അഴീക്കോട്‌ ഇങ്ങനെ മലീമസമാക്കിയപ്പോഴാണ്‌, ആതിരേ, റിട്ട.ജസ്റ്റിസ്‌ വി.ആര്‍.കൃഷ്ണയ്യര്‍ അഴിക്കോടും മോഹന്‍ലാലും അനാവശ്യ വിവാദങ്ങളില്‍ ഇന്ന്‌ ഒഴിഞ്ഞു നില്‍ക്കണമെന്ന്‌ അഭിപ്രായപ്പെട്ടത്‌. ഇതാകട്ടെ സംസ്കാരമുള്ള , സാക്ഷരരായ എല്ലാ മലയാളികളുടേയും മനസ്സും ആഗ്രഹവുമായിരുന്നു.ഇപ്പോഴിതാ കൃഷ്ണയ്യര്‍ക്കെതിരേയും അഴീക്കോട്‌ ചന്ദ്രഹാസമിളക്കി എത്തിയിരിക്കുന്നു.കൂട്ടിന്‌ കൃഷ്ണനേയും അര്‍ജുനനേയും ഒപ്പം കൂട്ടിയിട്ടുണ്ട്‌.യുദ്ധം ചെയ്യരുതെന്ന്‌ അര്‍ജുനനോട്‌ കൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും കൃഷ്ണയ്യര്‍ വൃദ്ധനായതു കൊണ്ടാണ്‌ തന്നോട്‌ ഈ വിഷയത്തില്‍ നിന്ന്‌ പിന്മാറാന്‍ ആവശ്യപ്പെട്ടതെന്നുമാണ്‌ അഴിക്കോടിന്റെ അതിരുകളില്ലാത്ത അഹന്ത. താന്‍ ചെറുപ്പമാണെന്നു പറഞ്ഞു വയ്ക്കനും അഴിക്കോട്‌ ശ്രമിച്ചിട്ടുമുണ്ട്‌. ഇപ്പോള്‍ ദൃശ്യ-പത്ര മാദ്ധ്യമങ്ങളില്‍ നിന്ന്‌ അഴിക്കോടിന്‌ , പഴയതുപോലുള്ള അംഗീകാരവും സ്വീകരണവും കിട്ടാത്തതു കൊണ്ടാണ്‌ പ്രഗത്ഭരെ വിമര്‍ശിച്ച്‌ അദ്ദേഹം മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിക്കുന്നതെന്ന ഇന്നസന്റിന്റെ ആരോപണം സാര്‍ത്ഥകമാകുകയാണിവിടെ.
അതിന്റെ തെളിവാണ്‌, ആതിരേ, വീണ്ടും മോഹന്‍ലാലിനെതിരെ മറ്റൊരു ആരോപണവുമായി അഴീക്കോട്‌ രംഗത്തെത്തിയത്‌.മലബാര്‍ഗോള്‍ഡിന്റെ പരസ്യത്തില്‍ മൊഹന്‍ലാല്‍ പട്ടാളവേഷത്തില്‍ പ്രത്യക്ഷപ്പെട്ടതിനെയാണ്‌ (ആഗസ്റ്റ്‌ 15 ന്‌)വിമര്‍ശിക്കുന്നതെന്ന്‌ തോന്നുമെങ്കിലും പോത്തിനെ ചാരി എരുമയെ വെടിവയ്ക്കുന്ന
വെടക്ക്‌ പരിപാടിയാണ്‌ അഴീക്കോടിന്റേത്‌.മോഹന്‍ലാലിന്‌ ഓണററി ഡോക്ടറേറ്റ്‌ നല്‍കാനുള്ള കാലടി സംസ്‌കൃത സര്‍വകലാശാലയുടെ തീരുമാനം അദ്ദേഹത്തിന്‌ ദഹിക്കുന്നില്ല.വികലമായതും ഗര്‍ഹണീയമായതുമായ ന്യായങ്ങളാണ്‌ ഇതിനൊക്കെ അഴിക്കോട്‌ നിരത്തുന്നത്‌.അഴീക്കോടിനെപ്പോലെയുള്ള ഒരു 'സമ്മുന്നത വ്യക്തിത്വത്തില്‍ (?) നിന്ന്‌ മലയാളികള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത അസഹിഷ്ണുതയും അസൂയയുമൊക്കെയാണ്‌ പണ്ഡിതമെന്ന്‌ അദ്ദേഹം അഹങ്കരിക്കുന്ന വാക്കുകളിലുള്ളത്‌. വാര്‍ദ്ധക്യം അസഹിഷ്ണുതയുടേയും അസഹനീയമായ ഇടപെടലുകളുടേതുമാണെന്ന ധാരണയെ അടിവരയിട്ടുറപ്പിക്കുകയാണ്‌ അഴീക്കോട്‌.നീചമായ ആരോപണങ്ങളാണ്‌ ഇതിനൊപ്പം ' അമ്മ'യുടെ ഇപ്പോഴത്തെ നെതൃത്വത്തിനെതിരെ അദ്ദേഹം ഉയര്‍ത്തുന്നത്‌.' അമ്മ'യില്‍ അംഗത്വം ലഭിക്കാന്‍ ലൂഗീകചൂഷണം വരെ നടത്തുന്നു എന്നാണ്‌ അഴീക്കോടിന്റെ പുതിയ വെളിപാട്‌. മൂന്നാംകിട സിനിമാ ഗോസിപ്പുകളേയും ലജ്ജിപ്പിക്കുന്ന്താണ്‌ അഴീക്കോടിന്റെ ഇത്തരത്തിലുള്ള വെളിപ്പെടുത്തലുകളും വെളിപാടുകളും... ആള്‍ക്കൂട്ടത്തിന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ " അന്നനാളത്തിന്റെ മറ്റേ അറ്റം കൊണ്ട്‌ " ( പ്രയോഗത്തിന്‌ കടപ്പാട്‌: പ്രഫ.എം.കൃഷ്ണന്‍ നായര്‍ ) ശബ്ദകോലാഹലം സൃഷ്ടിക്കുകയാണ്‌ അഴീക്കോട്‌ എന്ന കാര്യത്തില്‍ സംശയമില്ല
ആരാണീ അഴീക്കോട്‌?
കേരളത്തിന്റെ സാംസ്കാരിക ജിഹ്വയായി സ്വയം പ്രഖ്യാപിച്ച്‌ ഏത്‌ വിഷയത്തിലും തന്റെ അഭിപ്രായം പ്രകടിപ്പിക്കുന്നത്‌ അഴീക്കോടിന്റെ രീതിയാണ്‌. ഒരു വ്യക്തിയെന്ന നിലയ്ക്ക്‌ അദ്ദേഹത്തിന്‌ ഏത്‌ വിഷയത്തെ കുറിച്ചും എത്ര ഹീനമായ അഭിപ്രായവും സ്വരൂപിക്കാവുന്നതാണ്‌. എന്നാല്‍, അത്തരം അഭിപ്രായങ്ങള്‍ പൊതുവേദിയില്‍ ഉന്നയിക്കുമ്പോള്‍ വിലയിടിയുന്നത്‌ സാംസ്കാരിക നായകനായും സാഹിത്യ വിമര്‍ശകനായും ജ്ഞാനിയായുമൊക്കെ സ്വയം അഹങ്കരിക്കുന്ന സുകുമാര്‍ അഴീക്കോടിനാണ്‌. ഞാന്‍ നാല്‍പത്‌ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ടെന്നും ആയിരക്കണക്കിന്‌ വേദികളില്‍ പ്രസംഗിച്ചിട്ടുണ്ടെന്നും ഒക്കെ അഹങ്കരിക്കുമ്പോള്‍ സുകുമാര്‍ അഴീക്കോടിന്റെ ചെറ്റത്തരമാണ്‌ വ്യക്തമാകുന്നത്‌. മോഹന്‍ലാലിനെതിരെ അദ്ദേഹം നടത്തിയ നീചമായ അഭിപ്രായ പ്രകടനങ്ങളെ പ്രതിരോധിക്കാന്‍ ലാലോ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരോ അഴീക്കോടിന്റെ വിലാസിനി ടീച്ചര്‍- നിമിഷ ടീച്ചര്‍ ബന്ധങ്ങളും മൂത്തകുന്നം ട്രെയിനിംഗ്‌ കോളെജ്‌ പ്രിന്‍സിപ്പാള്‍ ആയിരിക്കെ ഔദ്യോഗിക ലെറ്റര്‍ പാടില്‍ ഇരുവര്‍ക്കും എഴുതിയ കാമലേഖനങ്ങളും, വിവാഹം കഴിക്കാമെന്നു വാഗ്ദാനം ചെയ്ത്‌ മുതലെടുത്തതും, പിന്നെ ഉപയോഗിച്ചു കഴിഞ്ഞ കോണ്‍ഡം പോലെ അവരെ ഉപേക്ഷിച്ചതുമൊക്കെ വലിച്ച്‌ തെരുവില്‍ ഇട്ടിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി? മാക്സ്‌ മുള്ളര്‍ പുരാണങ്ങള്‍ക്ക്‌ ആംഗലേയത്തില്‍ ഭാഷ്യം ചമച്ചില്ലായിരുന്നെങ്കില്‍ അഴീക്കോട്‌ ആകാശത്തോളം അഭിമാനിക്കുന്ന ' തത്ത്വമസി' എന്ന കൃതി, സംഭവിക്കുകില്ലായിരുന്നു എന്നു പറഞ്ഞിരുന്നെങ്കിലോ..?
ഏതായാലും സുകുമാര്‍ അഴീക്കോടിനോളം സാംസ്കാരികമായി മോഹന്‍ലാല്‍ അധപതിക്കാതിരുന്നതുകൊണ്ട്‌ അത്തരം അശ്ലീലങ്ങളൊന്നും ജനം അറിഞ്ഞില്ല. സംസ്കാരം, സാഹിത്യം, രാഷ്ട്രീയം, ആദ്യാത്മികം, കല എന്നീ വിഷയങ്ങളിലെല്ലാം ആധികാരികമായി അഭിപ്രായം പ്രകടിപ്പിക്കാന്‍ കേരളത്തില്‍ താന്‍ മാത്രമേയുള്ളു എന്ന അഴീക്കോടിന്റെ അഹന്തയാണ്‌ ഇത്തരത്തിലുള്ള അസഹിഷ്ണുത നിറഞ്ഞതും അനവസരത്തിലുള്ളതും അതിനീചവുമായ അഭിപ്രായ പ്രകടനങ്ങളുടെ ആരൂഢം ഇനിയെങ്കിലും ആ വൈകല്യം തിരിച്ചറിഞ്ഞ്‌ മൗനം പുലര്‍ത്താന്‍ അഴീക്കോട്‌ മാന്യത കാണിച്ചാല്‍ അതായിരിക്കും അദ്ദേഹത്തിന്‌ പൊതുസമൂഹത്തോട്‌ ചെയ്യാവുന്ന ഏറ്റവും ലളിതവും നല്ലതുമായ കാര്യം. ഇത്‌ തിരിച്ചറിയാനുള്ള പക്വത അദ്ദേഹത്തിനുണ്ടാകട്ടെ എന്നല്ലെ വിനീതമായി ആഗ്രഹിക്കാന്‍ കഴിയൂ .ഒപ്പം തെറിക്കുത്തരം മുറിപ്പത്തല്‍ എന്നൊരു ചൊല്ല്‌ മലയാളത്തിലുണ്ട്‌ എന്ന്‌ അഴീക്കോടിനെ ഓര്‍മ്മിപ്പിക്കേണ്ടതുമില്ലേ, ആതിരേ..?