Monday, October 24, 2011

വേണം,പൊറോട്ടയ്ക്കും ഓട്ടോറിക്ഷയ്ക്കുമെതിരേ ജനകീയമുന്നേറ്റം

ജീവിതശൈലീരോഗങ്ങളുടെ മൂലകാരണങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന രണ്ടെണ്ണമാണ്‌ വ്യായാമമില്ലായ്മയും ചിട്ടയില്ലാത്തതും അനാരോഗ്യകരവുമായ ഭക്ഷണക്രമവും. ഈ രണ്ടു കാര്യങ്ങള്‍ക്കും പിന്നിലുള്ള പ്രധാനഘടകങ്ങളാണ്‌ ഓട്ടോറിക്ഷയും പൊറോട്ടയും


"പൊറോട്ടേം എറച്ചീമില്ലെങ്കില്‍ പിന്നെന്തോന്ന്‌ തിന്നാന്‍" എന്നതാണ്‌ ആതിരേ, ഇന്ന്‌ രാവിലെ വരെയുള്ള കേരളീയന്റെ ആഹാര ശാഠ്യം. ഇഡലിയും ദോശയും പുട്ടും പൂരിയും ചപ്പാത്തിയും മലയാളിക്ക്‌ രുചിക്കാതായിട്ട്‌ കാലങ്ങളായി. അതിനും വളരെ മുന്‍പു തന്നെ കപ്പയും കാച്ചിലും ചേമ്പും ചേനയും ചക്കയും അടക്കമുള്ള സ്വദേശി ഭക്ഷണങ്ങളെ നിര്‍ദാക്ഷണ്യം മെനു ലിസ്റ്റില്‍ നിന്ന്‌ വെട്ടി നിരത്തുകയും ചെയ്തു
'പൊറോട്ടയാണ്‌ ഈ വയറിന്റെ ഐശ്വര്യം എന്ന ലേബല്‍' പതിച്ചല്ലേ ആതിരേ, സ്കൂള്‍ കുട്ടികള്‍ മുതല്‍ വയോവൃദ്ധന്മാര്‍ വരെ അര്‍മാദിക്കുന്നത്‌.
കാരണം പൊറോട്ട കേരളത്തിന്റെ ദേശീയ ഭക്ഷണമാകുന്നു.
പൊറോട്ട പോലെ മലയാളിക്ക്‌ ഒഴിച്ചുകൂടാന്‍ കഴിയാത്തതാണ്‌ ഓട്ടോ റിക്ഷ. മൂത്രം ഒഴിക്കാന്‍ പോണോ- ഓട്ടോറിക്ഷ വേണം എന്നാണ്‌ അവസ്ഥ.പത്തു ചുവട്‌ നടക്കുക എന്നു പറഞ്ഞാല്‍ കൊല്ലുന്ന വാശിയാണ്‌ എല്ലാവര്‍ക്കും.
പൊറോട്ടയും ഓട്ടോറിക്ഷയുമാണ്‌ കേരളത്തിന്റെ ആരോഗ്യശാപമെന്ന്‌ നടന്‍ മമ്മൂട്ടി പറഞ്ഞത്‌ വെറുതെയല്ല, ആതിരേ.
പ്രമേഹം അടക്കമുള്ള ജീവിതശൈലീ രോഗങ്ങള്‍ കേരളീയ യുവാക്കളെയുള്‍പ്പടെ ഗ്രസിച്ചതിന്‌ രണ്ടേ രണ്ട്‌ കാരണങ്ങളേ ഉള്ളൂ. പൊറോട്ട തീറ്റിയും ഓട്ടോറിക്ഷ യാത്രയും.
കാര്‍ബോ ഹൈഡ്രേറ്റ്‌ അല്ലാതെ ശരീരത്തിന്‌ കൊള്ളാവുന്ന ഒരു 'വഹയും' മൈടയില്‍ ഇല്ല.ഈ മൈദ ഉപയോഗിച്ച്‌ ഉണ്ടാക്കുന്ന പൊറോട്ട തിന്നാന്‍ ഏറ്റവും മിനിമം ഇറച്ചിക്കറിയെങ്കിലും വേണം. ഈ കോമ്പിനേഷനാണ്‌ രോഗ കാരണമാകുന്നതെന്ന്‌ ഡോക്ടര്‍മാര്‍ പറയുന്നു. പക്ഷേ, ആരു കേള്‍ക്കാന്‍.
വ്യായാമം ഇല്ലാത്തതാണ്‌ മലയാളി നേരിടുന്ന മറ്റൊരു പ്രശ്നം. അഞ്ച്‌ ചുവടു നടക്കാന്‍ ഇന്നത്തെ ചെറുപ്പക്കാര്‍ പോലും തയ്യാറല്ല. സ്വന്തമായി ഒരു ടൂവീലറെങ്കിലും സംഘടിപ്പിച്ചേ ഇവര്‍ അടങ്ങൂ. അതിന്‌ പാങ്ങില്ലാത്തവര്‍ ഓട്ടോറിക്ഷയില്‍ മാത്രമാണ്‌ യാത്ര. ശരീരം അനങ്ങാതെയും ശരീരത്തിന്‌ ദോഷം ചെയ്യുന്ന ഭക്ഷണം കഴിച്ചും കേരളീയര്‍ പ്രമേഹം ഉള്‍പ്പെടെയുള്ള ജീവിത ശൈലി രോഗങ്ങളെ ക്ഷണിച്ചു വരുത്തുകയാണ്‌.
അതുകൊണ്ട്‌ പൊറോട്ടയും ഓട്ടോറിക്ഷയും നിരോധിച്ചേ മതിയാകൂ എന്നതാണ്‌ വര്‍ത്തമാന കേരളാവസ്ഥ..!
അതിന്റെ ആദ്യപടിയായി പൊറോട്ടയ്ക്ക്‌ എതിരായുള്ള നീക്കം മലപ്പുറത്തും പാലക്കാട്ടും ആരംഭിച്ചു കഴിഞ്ഞു.
ജീവിതശൈലീ രോഗങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തു മൈടയ്ക്കെതിരേ ജനകീയമുന്നേറ്റം ശക്തമായി. മലയാളികളില്‍ സര്‍വസാധാരണമായ പ്രമേഹം, അമിതരക്തസമ്മര്‍ദം എന്നിവയ്ക്കു പിന്നിലെ പ്രധാന വില്ലന്‍ മൈടയാണെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ പാലക്കാട്ടെയും മലപ്പുറത്തെയും ചില സംഘടനകളുടെ നേതൃത്വത്തിലാണു പ്രചാരണം.
ആതിരേ,ഗോതമ്പുപൊടിയുടെ ഉപോല്‍പ്പന്നമായ മൈടയാണു ജീവിതശൈലീ രോഗങ്ങളിലേക്കു നയിക്കുന്നതെന്ന വസ്തുതയ്ക്കാണു പ്രചാരണത്തില്‍ മുന്‍തൂക്കം. പാലക്കാട്ടെ 'മൈദ വര്‍ജനസമിതി' കഴിഞ്ഞ ഏപ്രില്‍ 18നു തുടക്കമിട്ട പ്രചാരണം മലപ്പുറം ജില്ലയിലും സജീവമായി. വരും ദിവസങ്ങളില്‍ ഇതു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു വ്യാപിപ്പിക്കും. ഉമിയും തവിടും നാരുമുള്ള ഗോതമ്പുപൊടിയുടെ സംസ്കരണമാലിന്യമാണു മൈടയെന്ന പേരില്‍ വിപണിയിലെത്തുന്നത്‌. ഇതു വര്‍ഷങ്ങള്‍ക്കുമുമ്പേ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും നിരോധിച്ചതാണെന്നു ചൂണ്ടിക്കാട്ടിയാണു പ്രചാരണം. ഗോതമ്പു സംസ്കരണത്തില്‍ അവസാനം ലഭിക്കുന്ന തരിയാണു റവയെന്ന പേരില്‍ വിപണിയിലെത്തുന്നത്‌. മിച്ചമുള്ള പൊടി ബെന്‍സോയിക്‌ പെറോക്സൈഡ്‌ എന്ന രാസപദാര്‍ഥം ഉപയോഗിച്ചു ബ്ലീച്ച്‌ ചെയ്തും മറ്റൊരു രാസവസ്തുവായ അലോക്സന്‍ ചേര്‍ത്തു മൃദുവാക്കിയുമാണു മൈടയാക്കുന്നത്‌. പൊറോട്ടയും ബേക്കറി വിഭവങ്ങളുമായി മൈദ മലയാളിയുടെ മെനുവില്‍ പതിവുകാരനായി.
ആതിരേ,മരുന്നു പരീക്ഷണ ലബോറട്ടറികളില്‍ ഗിനിപ്പന്നികളിലും വെള്ള എലികളിലും പ്രമേഹമുണ്ടാകാന്‍ അലോക്സനാണു കുത്തിവയ്ക്കുന്നത്‌. മനുഷ്യരിലും അലോക്സന്‍ അടങ്ങിയ മൈദ അകത്തുചെന്നാല്‍ പ്രമേഹമുണ്ടാകുമെന്നു വിദഗ്ധര്‍ പറയുന്നു. വൃക്ക, ഹൃദയരോഗങ്ങള്‍, കരള്‍വീക്കം എന്നിവയ്ക്കും മൈദ സാധ്യത വര്‍ധിപ്പിക്കുന്നു. അലോക്സന്‍ ഉള്ളില്‍ച്ചെല്ലുന്നതോടെ പാന്‍ക്രിയാസിലെ ബീറ്റാസെല്ലുകള്‍ ഹൈഡ്രോക്സിന്‍ റാഡിക്കല്‍ ഫോര്‍മേഷന്‍ എന്ന പ്രക്രിയയ്ക്കു വിധേയമായി നശിക്കുകയും തന്മൂലം ഇന്‍സുലിന്‍ കുറഞ്ഞു പ്രമേഹവുമാണു ഫലം. പതിവായി മൈദ അകത്താക്കുന്നവരില്‍ കൊളസ്ട്രോള്‍ വര്‍ധിക്കുന്നതായും കണ്ടെത്തി. അലോക്സന്‌ അടിമയാകുന്നതുകൊണ്ടാണത്രേ പൊറോട്ട കഴിക്കുന്നവര്‍ വീണ്ടും വീണ്ടും കഴിക്കാന്‍ പ്രേരിപ്പിക്കപ്പെടുന്നത്‌.
മൈദപോലെ ഫാസ്റ്റ്ഫുഡില്‍ വ്യാപകമായി ഉപയോഗിക്കുന്ന അജിനാമോട്ടോ, ബേക്കറി പലഹാരങ്ങളില്‍ ഉപയോഗിക്കുന്ന കൃത്രിമമധുരം, പ്രിസര്‍വേറ്റീവ്സ്‌ എന്നിവയ്ക്കെതിരേയും പ്രചാരണം വ്യാപിപ്പിക്കും. കൃത്രിമ മധുരമടങ്ങിയ ബേക്കറി പലഹാരങ്ങള്‍ കൂടുതലായി കഴിക്കുന്ന ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങളില്‍ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ബേക്കറി സാധനങ്ങളില്‍ വനസ്പതിയും മൈടയുമാണു കൂടുതലായി ഉപയോഗിക്കുന്നത്‌. മൈടയെ ദഹിപ്പിക്കാനുള്ള ശേഷി മനുഷ്യശരീരത്തിനില്ല. സ്ഥിരമായി പൊറോട്ട കഴിക്കുന്നവരാണത്രേ കുഴഞ്ഞുവീണു മരിക്കുന്നവരില്‍ ഏറെയും. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണു 'മൈടയെ അറിയുക, മൈടയ്ക്കെതിരേ പോരാടുക, പൊറോട്ട നിന്നെയും കുടുംബത്തെയും നശിപ്പിക്കും' എന്നിങ്ങനെയുള്ള പ്രചാരണങ്ങള്‍ക്കു പാലക്കാട്ടെ കൂട്ടായ്മ തുടക്കമിട്ടത്‌. കഴിഞ്ഞ ഏപ്രില്‍ 18നു പാലക്കാട്‌ കലക്ടറേറ്റിനു മുന്നില്‍ ഏകദിന ഉപവാസമായിരുന്നു ആദ്യ പ്രചാരണപരിപാടി.
പിന്നീടു മൈടയേയും ശരീരത്തിനു ദോഷം ചെയ്യുന്ന ഭക്ഷ്യപദാര്‍ഥങ്ങളെയും കുറിച്ചു ലഘുലേഖ അച്ചടിച്ചു വിതരണം ചെയ്തു. സ്കൂള്‍, കോളജ്‌, കുടുംബശ്രീകള്‍ എന്നിവ കേന്ദ്രീകരിച്ചു നാല്‍പ്പതോളം ക്ലാസുകളും പ്രചാരണ പരിപാടികളും സംഘടിപ്പിച്ചു. മലപ്പുറം ജില്ലയില്‍ തിരൂര്‍ കേന്ദ്രീകരിച്ചുള്ള കരുണ കൂട്ടായ്മയാണു മൈദാവിരുദ്ധ പ്രചാരണത്തിനു ചുക്കാന്‍ പിടിക്കുന്നത്‌.
മൂന്നാറിലെ ഹോട്ടലുകളല്ല, പൊറോട്ട വില്‍ക്കുന്ന ഹോട്ടലുകളാണ്‌ ഇടിച്ചുനിരത്തേണ്ടത്‌ എന്ന സാഹിത്യകാരന്‍ ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ വാക്കുകളിലാണു മൈദാവിരുദ്ധ പ്രവര്‍ത്തകരുടെ പ്രചാരണ ലഘുലേഖയുടെ തുടക്കം. പ്രചാരണം തമിഴ്‌നാട്ടിലേക്കും കര്‍ണാടകയിലേക്കും വ്യാപിപ്പിക്കും.
പൊറോട്ട, ഓട്ടോറിക്ഷ പിന്നെ മമ്മൂട്ടിയും
ഓട്ടോറിക്ഷയും പൊറോട്ടയും തമ്മില്‍ എന്താണു ബന്ധം, ആതിരേ? സൂപ്പര്‍താരം മമ്മൂട്ടിയുടെ ഒരു കമന്റ്‌ വായിച്ചപ്പോഴാണ്‌ ഈ ചിന്ത ഉടലെടുത്തത്‌. നമ്മുടെ നാട്ടില്‍ ഓട്ടോറിക്ഷയും പൊറോട്ടയും നിരോധിച്ചാല്‍ മലയാളികളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടും എന്നതായിരുന്നു അദേഹത്തിന്റെ കണ്ടെത്തല്‍.
ആയിരക്കണക്കിനു കുടുംബങ്ങളുടെ അന്നദാതാവായ ഓട്ടോറിക്ഷയെ നിരോധിച്ച്‌ അവരുടെ കഞ്ഞികുടി മുട്ടിക്കണമെന്ന്‌ അദേഹം സ്വപ്നത്തില്‍പ്പോലും ചിന്തിച്ചിട്ട ു‍ണ്ടാവില്ലെന്നുറപ്പ്‌. മലയാളികളുടെ മാറിവരുന്ന ജീവിതശൈലിയെക്കുറിച്ചും അതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുമാണ്‌ മമ്മൂട്ടി ലക്ഷ്യം വച്ചതെന്നര്‍ഥം
ജീവിതശൈലീരോഗങ്ങളുടെ മൂലകാരണങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന രണ്ടെണ്ണമാണ്‌ വ്യായാമമില്ലായ്മയും ചിട്ടയില്ലാത്തതും അനാരോഗ്യകരവുമായ ഭക്ഷണക്രമവും. ഈ രണ്ടു കാര്യങ്ങള്‍ക്കും പിന്നിലുള്ള പ്രധാനഘടകങ്ങളാണ്‌ ഓട്ടോറിക്ഷയും പൊറോട്ടയും
ഓട്ടോറിക്ഷ അഡിക്ഷനായി മാറി
ഒരു പത്തുമീറ്റര്‍ തികച്ചു നടക്കാനുള്ള മനോഭാവം ഇന്നു നമുക്കുണ്ടോ ആതിരേ..?. ഉള്ള റോഡുകള്‍ക്കു താങ്ങാവുന്നതിന്റെ എത്രയോ ഇരട്ടി വാഹനങ്ങള്‍ ഇന്നു നിരത്തിലുണ്ട്‌. ദീര്‍ഘദൂര ത്തിന്‌ കാറും ബസ്സും നടന്നു പോകാവുന്ന ദൂരത്തിന്‌ ഓട്ടോറിക്ഷയും ഇതാണ്‌ മലയാളിയുടെ പതിവ്‌. കഴിക്കുന്ന ഭക്ഷണമാകുന്ന ഇന്ധനം പൂര്‍ണമായും കത്തിത്തീര്‍ന്നു ദുര്‍മേദസായി അടിഞ്ഞുകൂടാതെ ശരീരത്തിനു പ്രയോജനപ്പെടാന്‍ വ്യായാമം അത്യാന്താപേക്ഷിതമാണ്‌. ചെലവും ബുദ്ധിമുട്ടു കുറഞ്ഞതും ആര്‍ക്കും എപ്പോഴും ചെയ്യാവുന്നതുമായ വ്യായാമം നടത്തമാണ്‌.
നമ്മുടെ മുന്‍തലമുറ സ്കൂളില്‍ പോയിരുന്നതും ജോലിക്കു പോയിരുന്നതും അഞ്ചും ആറും നാഴിക (അന്ന്‌ കിലോമീറ്ററല്ല)നടന്നായിരുന്നു. വ്യായാമക്കുറവുകൊണ്ടുണ്ടാ കാന്‍ സാധ്യതയുള്ള രോഗങ്ങള്‍ എല്ലാംതന്നെ അവരില്‍ വളരെ ചുരുങ്ങിയ തോതിലേ ഉണ്ടായിരുന്നുള്ളു. (ഉദാ: ഹൃദ്രോഗം, അമിത രക്തസമ്മര്‍ദം, പ്രമേഹം മുതലായവ)നടന്നുപോകാവുന്ന ദൂരത്തേക്കു നടന്നുതന്നെ പോയാല്‍ വ്യായാമക്കുറവുമൂലമുണ്ടാകുന്ന രോഗങ്ങളെ നല്ലയൊരളവുവരെ പ്രതിരോധിക്കാം. നടക്കാനുള്ള നമ്മുടെ മടിക്ക്‌ നല്ല ഒരു കാരണം ഓട്ടോറിക്ഷയാണെന്നാണ്‌ നമ്മുടെ സൂപ്പര്‍താരത്തിന്റെ നിരീക്ഷണം.
ബസും ട്രെയിനും ഉള്‍പ്പെടുന്നപബ്ലിക്‌ ട്രാന്‍സ്പോട്ട്‌ സിസ്റ്റം കഴിഞ്ഞാല്‍ ടാക്സി വിഭാഗത്തില്‍ ഏറ്റവും ചെലവുകുറഞ്ഞത്‌ ഓട്ടോറിക്ഷയാണ്‌. നാലുപേര്‍ കൂടുന്നിടത്തും രണ്ടു പെട്ടിക്കടകള്‍ മാത്രമുള്ള കവലയിലും കുറഞ്ഞതു നാല്‌ ഓട്ടോറിക്ഷ യെങ്കിലും പാര്‍ക്കുചെയ്തിട്ടുണ്ടാകും. ചുരുങ്ങിയ ചെലവില്‍ കിട്ടുന്ന സര്‍വവ്യാപി യായ വാഹനമായതിനാലാണ്‌ മലയാളിക്ക്‌ ഇതിനോടിത്ര അഡിക്ഷന്‍. നമ്മുടെ റോഡുകളുടെ ശോചനീയാവസ്ഥയും ഒട്ടോറിക്ഷയുടെ നിര്‍മാണഘടനയും ഒത്തുചേരുമ്പോള്‍ നടുവേദനയ്ക്കും ഡിസ്ക്കിന്റെ പ്രശ്നങ്ങള്‍ക്കും വേറെ കാരണങ്ങള്‍ വേണ്ട. ഗര്‍ഭിണികള്‍ക്ക്‌ ആദ്യ മൂന്നുമാസവും പ്രസവമടുത്ത അവസാന ആഴ്ചകളിലും ഓട്ടോറിക്ഷായാത്ര അഭികാമ്യമല്ല.

പൊറോട്ട എന്ന ദേശീയ ഭക്ഷണം
ഇന്നു കേരളത്തിന്റെ ദേശീയഭക്ഷണം ഏതെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ. പൊറോട്ടയും ബീഫ്ഫ്രൈയും . ചൂടു പൊറോട്ട ഇറച്ചിച്ചാറിലോ മീന്‍കറിയിലോ മുക്കി വായില്‍ വയ്ക്കുന്ന കാര്യമോര്‍ക്കുമ്പോള്‍ തന്നെ വായില്‍ കപ്പലോടിക്കാന്‍ പറ്റും,ല്ലേ ആതിരേ..? . എന്നാല്‍ മൈടയില്‍ തരം താണ എണ്ണകള്‍ ഉപയോഗിച്ചു ചുട്ടെടുക്കുന്ന പൊറോട്ടയും ആവര്‍ത്തിച്ചു ചൂടാക്കപ്പെടുന്ന എണ്ണയില്‍ പൊരിച്ചെടുക്കുന്ന ഇറച്ചിയും ഉയര്‍ത്തുന്ന ആരോഗ്യപ്രശ്നങ്ങളെപ്പറ്റി നാം എത്ര മാത്രം ബോധവന്മാരാണ്‌?
പണ്ട്‌ പോസ്റ്ററൊട്ടിക്കാനുള്ള പശയായി മാത്രം ഉപയോഗിച്ചിരുന്ന മൈടയാണ്‌ വലിച്ചു നീട്ടിപ്പരത്തി ഇന്നു രുചിയോടെ നാം വെട്ടിവിഴുങ്ങുന്നത്‌. റിഫൈന്‍ഡ്‌ ഫ്ലവര്‍ വിഭാഗത്തില്‍പ്പെട്ടതും നാരുകളുടെ അംശം തീരെയില്ലാത്തതുമായ ഒരു ഭക്ഷ്യവിഭവമാണിത്‌. അകത്തു ചെന്നാല്‍ ഇതിന്റെ പശിമയുള്ള സ്വഭാവത്തിനു യാതൊരു മാറ്റവും വരുന്നില്ല. തന്മൂലം ഇതു കുടലിനകത്ത്‌ ഒട്ടിപ്പിടിക്കുന്നു. ഫലമോ, കുടലിന്റെ സ്വഭാവികചലനങ്ങള്‍ മന്ദഗതിയിലാകുന്നു. നാരുകള്‍ കൂടുതലായടങ്ങിയ ഭക്ഷണം കഴിക്കുമ്പോള്‍ കുടലില്‍ നിന്നു പെരിസ്റ്റാല്‍ട്ടിക്‌ ചലനം വഴി വിസര്‍ജ്യവസ്തുക്കള്‍ വളരെ വേഗം പുറംതള്ളപ്പെടുന്ന സ്ഥാനത്ത്‌ അത്തരം ചലനം മന്ദഗതിയിലാകുന്ന തിനാല്‍ പൊറോട്ട കഴിക്കുമ്പോള്‍ മലബന്ധമുണ്ടാകുന്നു. ഇതു കുഴയ്ക്കാനും ചുടാനും ഉപയോഗിക്കുന്ന എണ്ണകളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ തല്‍ക്കാലം മാര്‍ഗങ്ങളൊന്നുമില്ല. മാത്രവുമല്ല, ഇതു സാധാരണയായി ചപ്പാത്തിപോലെ വീട്ടില്‍ ഉണ്ടാക്കാനാകുന്ന വിഭവവുമല്ല. നിര്‍മാണ പക്രിയയിലെ വൃത്തിയുടെ കാര്യം പലപ്പോഴും കഷ്ടിയാണ്‌.
പൊറോട്ട മാത്രമായി സാധാരണ കഴിക്കാറില്ലാത്തിനാല്‍, ആതിരേ, കൂടെ വിളമ്പുന്ന ബീഫ്ഫ്രൈയും മറ്റു സസ്യേതരവിഭവങ്ങളും ആരോഗ്യത്തിനു നേരെ ഉയര്‍ത്തുന്ന ഭീഷണി ഇതിനു പുറമേയാണ്‌. ആവര്‍ത്തിച്ചു ചൂടാക്കുന്ന എണ്ണയില്‍ വരുന്ന രാസമാറ്റങ്ങളും മാട്ടിറച്ചിയുടെ അമിതോപയോഗവും കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്കു കാരണമാകുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്‌. കൂടാതെ രുചിയും നിറവും മണവും കൂട്ടാനായി ശരീരത്തിനു ഹാനികരമായ ധാരാളം രാസവസ്തുക്കളും ഇത്തരം ഭക്ഷ്യവിഭവങ്ങളില്‍ ചേര്‍ക്കാറുണ്ട്‌. ആയതിനാല്‍ വര്‍ധിച്ച തോതിലുള്ള ഉപയോഗം പൊണ്ണത്തടിക്കും പ്രമേഹം അമിതരക്തസമ്മര്‍ദം, ഹൃദ്രോഗം, കാന്‍സര്‍ മുതലായ രോഗങ്ങള്‍ക്കും വഴിമരുന്നിടും എന്നതില്‍ തര്‍ക്കമില്ല. എണ്ണ പുരട്ടാതെ ശുദ്ധമായ ഗോതമ്പുപൊടി കൊണ്ടുണ്ടാകുന്ന ചപ്പാത്തിക്ക്‌ ഈ വക ദൂഷ്യഫലങ്ങളൊന്നുമില്ല. തീരെ ഒഴിവാക്കാന്‍ വയ്യെങ്കില്‍ ആഴ്ചയില്‍ ഒരിക്കലോ മറ്റോ പൊറോട്ട കഴിക്കുകയും വറുത്ത മാംസം ഒഴിവാക്കുകയും ചെയ്യുക.

മൂന്നാറിലെ ഹോട്ടലുകളല്ല, പൊറോട്ട വില്‍ക്കുന്ന ഹോട്ടലുകളാണ്‌ ഇടിച്ചുനിരത്തേണ്ടത്‌ : ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള
'കേരളത്തില്‍ ഓട്ടോറിക്ഷയും പൊറോട്ടയും നിരോധിച്ചാല്‍ ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുകാം' മമ്മൂട്ടി

Sunday, October 23, 2011

ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭം:വിഎസും കള്ളം പറയുന്നു

കോഴിക്കോട്‌ ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്ന ശ്രീദേവി, കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാസഹോദരന്‍ കെ.എ.റൗഫിന്റെ സഹപാഠിയായിരുന്നു. ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ ശ്രീദേവി നടത്തിയിരുന്ന പെണ്‍വാണിഭം കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ്‌ ഉദ്യോഗസ്ഥരെയും, കോഴിക്കോട്‌ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍മാരായിരുന്ന രാജഗോപാല്‍, ടി.പി.ദാസന്‍ എന്നിവരെയും സ്വാധീനിക്കാന്‍ റൗഫ്‌ വിപുലീകരിക്കുകയുണ്ടായി. അങ്ങനെയാണ്‌ 'കെ ആര്‍ എസ്‌ ഐസ്ക്രീം പാര്‍ലര്‍' നിലവില്‍വന്നതും, പെണ്‍കുട്ടികളെ വ്യാപകമായി മുന്‍പ്‌ സൂചിപ്പിച്ച ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിച്ചതും.ഈ പെണ്‍കുട്ടികളുമായി മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടി ബന്ധപ്പെട്ട വിവരം പുറത്തുവന്നതോടെ ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭത്തിന്‌ മറ്റൊരു മുഖം ലഭിക്കുകയായിരുന്നു. അതോടെ, യഥാര്‍ത്ഥ പ്രശ്നത്തില്‍നിന്ന്‌ ശ്രദ്ധ വഴുതിമാറുകയും, പെണ്‍വിഷയത്തില്‍ മാധ്യമങ്ങള്‍ അടക്കമുള്ളവരുടെ അന്വേഷണത്വര കേന്ദ്രീകരിക്കുകയും ചെയ്തു.


ആതിരേ,പതിന്നാലു വര്‍ഷത്തിനുശേഷം ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ്‌ വിവാദങ്ങളുടെ പെരുമഴയായി മാധ്യമങ്ങളില്‍ വാര്‍ത്തയാകുമ്പോഴും, വാസ്തവങ്ങള്‍ തമസ്കരിക്കപ്പെടുകയാണ്‌.
കേവലം ഒരു വ്യഭിചാര കഥയായി സംഭവത്തെ ഒതുക്കിക്കഴിഞ്ഞു. വി എസ്‌ അച്യുതാനന്ദന്‍പോലും ആ നിലയ്ക്കാണ്‌ കുഞ്ഞാലിക്കുട്ടിയെ വേട്ടയാടുന്നത്‌.
എന്നാല്‍,ആതിരേ, കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച്‌ 90കളുടെ തുടക്കം മുതല്‍ നടന്ന കള്ളനോട്ട്‌-കള്ളക്കടത്ത്‌-ആയുധ വ്യാപാര മാഫിയാ പ്രവര്‍ത്തനങ്ങളുടെ ഏറ്റവും താഴെത്തട്ടിലുള്ള ഇടപാടുകളായിരുന്നു പെണ്‍കുട്ടികളെ കൂട്ടിക്കൊടുത്തത്‌.
90കളുടെ തുടക്കത്തില്‍ മുംബൈയില്‍ ശിവസേന അധികാരത്തിലെത്തിയതോടെ ദാവൂദ്‌ ഇബ്രാഹിമും ഷക്കീല്‍ അഹമ്മദും അടക്കമുള്ള മുസ്ലീങ്ങള്‍ നിയന്ത്രിച്ചിരുന്ന കള്ളക്കടത്ത്‌ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തടയപ്പെട്ടതോടെ മുംബൈയിലെയും ഗള്‍ഫിലേയും കള്ളക്കടത്ത്‌-കള്ളനോട്ട്‌-ആയുധ മാഫിയ അവരുടെ പ്രവര്‍ത്തനങ്ങള്‍ തെക്കേ ഇന്ത്യയിലേയ്ക്ക്‌ മാറ്റുകയുണ്ടായി. അവരുടെ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ പ്രധാനമായിരുന്നു കരിപ്പൂര്‍ വിമാനത്താവളം.
92 ഡിസംബര്‍ ആറാം തീയതി ബാബ്‌റി മസ്ജിദ്‌ തകര്‍ക്കപ്പെട്ടതോടെ രോഷാകുലരായ മുസ്ലീം തീവ്രവാദികള്‍ ഇന്ത്യയിലെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി തീവ്രവാദി സംഘങ്ങള്‍ രൂപീകരിക്കുകയും അവര്‍ക്ക്‌ ആയുധവും അര്‍ത്ഥവുമെത്തിക്കാന്‍ കരിപ്പൂര്‍ വിമാനത്താവളം ഉപയോഗിക്കുകയും ചെയ്തു.
ഈ രണ്ടു അധോലോക പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്താന്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ്‌ ഉദ്യോഗസ്ഥരുടെ പിന്തുണ ആവശ്യമായിരുന്നു. ഇതിനായി സാമദാനഭേദദണ്ഡങ്ങളാണ്‌ കേരളത്തിലെ ഏജന്റുമാര്‍ പയറ്റിയത്‌. പണത്തില്‍ വീഴാത്തവരെ പെണ്ണില്‍ വീഴ്ത്താന്‍ കഴിയുമെന്ന്‌ മനസ്സിലാക്കി കോഴിക്കേട്‌ കേന്ദ്രമാക്കി നടത്തിയ പെണ്‍വാണിഭത്തിന്റെ കഥകളാണ്‌ ഐസ്ക്രീം പാര്‍ലര്‍ കേസായി ഇന്ന്‌ മാധ്യമങ്ങളില്‍ നിറയുന്നത്‌.
കള്ളനോട്ടും ആയുധവും അടക്കമുള്ള കള്ളക്കടത്ത്‌ പ്രവര്‍ത്തനങ്ങള്‍ സുഗമമായപ്പോള്‍ ലഭിച്ച ലാഭം തല്‍പ്പരകക്ഷികള്‍ ഭൂമിയിലാണ്‌ മുടക്കിയത്‌. ഭൂമാഫിയയും അങ്ങനെ കോഴിക്കോട്‌ കേന്ദ്രമായി വളര്‍ന്നുപന്തലിച്ചു. ഈ മാഫിയയുടെ പ്രവര്‍ത്തനത്തിനും പണത്തിനൊപ്പം പെണ്‍കുട്ടികളെയും ആവശ്യക്കാര്‍ക്ക്‌ യഥേഷ്ടം എത്തിച്ചുകൊടുക്കുകയുണ്ടായി.
കോഴിക്കോട്‌ ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്ന ശ്രീദേവി, കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാസഹോദരന്‍ കെ.എ.റൗഫിന്റെ സഹപാഠിയായിരുന്നു. ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ ശ്രീദേവി നടത്തിയിരുന്ന പെണ്‍വാണിഭം കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ്‌ ഉദ്യോഗസ്ഥരെയും, കോഴിക്കോട്‌ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍മാരായിരുന്ന രാജഗോപാല്‍, ടി.പി.ദാസന്‍ എന്നിവരെയും സ്വാധീനിക്കാന്‍ റൗഫ്‌ വിപുലീകരിക്കുകയുണ്ടായി. അങ്ങനെയാണ്‌ 'കെ ആര്‍ എസ്‌ ഐസ്ക്രീം പാര്‍ലര്‍' നിലവില്‍വന്നതും, പെണ്‍കുട്ടികളെ വ്യാപകമായി മുന്‍പ്‌ സൂചിപ്പിച്ച ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിച്ചതും.
ഈ പെണ്‍കുട്ടികളുമായി മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടി ബന്ധപ്പെട്ട വിവരം പുറത്തുവന്നതോടെ ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭത്തിന്‌ മറ്റൊരു മുഖം ലഭിക്കുകയായിരുന്നു. അതോടെ, യഥാര്‍ത്ഥ പ്രശ്നത്തില്‍നിന്ന്‌ ശ്രദ്ധ വഴുതിമാറുകയും, പെണ്‍വിഷയത്തില്‍ മാധ്യമങ്ങള്‍ അടക്കമുള്ളവരുടെ അന്വേഷണത്വര കേന്ദ്രീകരിക്കുകയും ചെയ്തു.
കരിപ്പൂര്‍ വിമാനത്താവളം വഴി നടന്ന കള്ളനോട്ട്‌-കള്ളക്കടത്ത്‌-ആയുധ മാഫിയകള്‍ക്ക്‌ പിന്തുണ നല്‍കിയത്‌ മുസ്ലീംലീഗിന്റെ നേതാക്കളായിരുന്നു. ഇവരില്‍ ചിലര്‍ക്ക്‌ തീവ്രവാദികളുമായി അടുത്ത ബന്ധമാണ്‌ ഉണ്ടായിരുന്നത്‌. തടിയന്റവിടെ നസീര്‍ ഉള്‍പ്പെടെയുള്ളവര്‍ പില്‍ക്കാലത്താണ്‌ ഈ രംഗത്തെത്തുന്നത്‌. മുസ്ലീംലീഗ്‌ നേതാക്കന്മാര്‍ക്ക്‌ തീവ്രവാദികളുമായുള്ള ബന്ധത്തെക്കുറിച്ച്‌ വിക്കിലീക്സില്‍ത്തന്നെ വിവാദ വെളിപ്പെടുത്തലുകള്‍ ഉണ്ടായത്‌ ഓര്‍ക്കുക.
ഈ യാഥാര്‍ത്ഥ്യം തമസ്കരിച്ചുകൊണ്ടാണ്‌ ആതിരേ വി എസ്‌ അച്യുതാനന്ദന്‍പോലും ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിലെ പ്രതികളെ കുടുക്കാന്‍ നിയമയുദ്ധം ഇപ്പോഴും തുടരുന്നത്‌.
ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ കുഞ്ഞാലിക്കുട്ടിക്കുള്ള പങ്കിനേക്കാള്‍ ക്രിമിനല്‍ പങ്കാളിത്തം കെ.എ.റൗഫിനാണുള്ളത്‌. എന്നാല്‍, ഇന്ന്‌ റൗഫ്‌ വി എസ്‌ പാളയത്തിലാണ്‌. അവിടിരുന്നുകൊണ്ടാണ്‌ കുഞ്ഞാലിക്കുട്ടിക്കെതിരെ അദ്ദേഹം തെളിവുകള്‍ നിരത്തുന്നത്‌.
അതേസമയം ഐസ്ക്രീംപാര്‍ലര്‍ പെണ്‍വാണിഭക്കേസ്‌ അന്വേഷണം ഹൈക്കോടതി നിരീക്ഷണത്തിലാക്കിയതോടെ ആരോപണവിധേയനായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി വീണ്ടും നിയമക്കുരുക്കിലാവുകയാണ്‌.. പെണ്‍കുട്ടികളെ പീഡിപ്പിച്ച കുഞ്ഞാലിക്കുട്ടി പണമൊഴുക്കി കേസ്‌ അട്ടിമറിച്ചെന്ന പരാതിയിലാണ്‌ കോടതിയുടെ ഇടപെടല്‍.
കുഞ്ഞാലിക്കുട്ടിയുടെ അടുത്ത സഹായി തങ്ങളെ ഭീഷണിപ്പെടുത്തി മൊഴി മാറ്റിച്ചുവെന്ന്‌ ഇരകളായ ബിന്ദുവും റോസ്ലിനും അന്വേഷണ ഉദ്ദ്യോഗസ്ഥര്‍ക്ക്‌ മൊഴി നല്‍കിയതു കൂടാതെ മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്‌.ഈ പരാതിയും ജുഡീഷ്യറിയുടെ ശ്രദ്ധയിലേക്കും ഇനി വരും. കുഞ്ഞാലിക്കുട്ടി ഷൊര്‍ണൂരില്‍വച്ച്‌ നിര്‍ബന്ധിച്ച്‌ ലൈംഗികവേഴ്ചയ്ക്ക്‌ ഇരയാക്കിയതായും പരാതിയില്‍ പറയുന്നുണ്ട്‌. . ഇതിന്മേല്‍ മുഖ്യമന്ത്രിയടക്കം എന്തു നടപടി സ്വീകരിച്ചുവെന്നതും വരും നാളില്‍ ചര്‍ച്ചയാകും.
കോഴിക്കോട്‌ ബീച്ചിലെ ആര്‍കെഎസ്‌ ഐസ്ക്രീം പാര്‍ലര്‍ കേന്ദ്രീകരിച്ച്‌ അരങ്ങേറിയ പെണ്‍വാണിഭത്തെപ്പറ്റി 1997 ആഗസ്റ്റിലാണ്‌ പുറംലോകമറിയുന്നത്‌. തുടര്‍ന്ന്‌ 16 പേരെ പ്രതികളാക്കി നടക്കാവ്‌ പൊലീസ്‌ കേസെടുക്കുകയും കോഴിക്കോട്‌ ജുഡീഷ്യല്‍ ഒന്നാംക്ലാസ്‌ മജിസ്ട്രേട്ട്‌ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയുംചെയ്തു. എന്നാല്‍ , കേസിലെ മുഖ്യസാക്ഷി റജീനയെ ഭീഷണിപ്പെടുത്തിയും പണം നല്‍കിയും മറ്റും കേസ്‌ അട്ടിമറിച്ചു. 2005ല്‍ ഈ കാര്യങ്ങള്‍ റജീനതന്നെ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി. ശക്തമായ ജനകീയപ്രതിഷേധമുയര്‍ന്നതിനാല്‍ അന്ന്‌ മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടി രാജിവച്ചു.
പെണ്‍വാണിഭത്തിലും കേസ്‌ അട്ടിമറിച്ചതിലും കുഞ്ഞാലിക്കുട്ടിയുടെ പങ്ക്‌ ഭാര്യാസഹോദരീഭര്‍ത്താവ്‌ കെ എ റൗഫ്‌ പരസ്യമായി വെളിപ്പെടുത്തിയതോടെയാണ്‌,ആതിരേ, തേഞ്ഞുമാഞ്ഞു പോയിരുന്ന കേസ്‌ വീണ്ടും ശ്രദ്ധയാകര്‍ഷിച്ചത്‌. ജഡ്ജിമാരെ സ്വാധീനിച്ചതും ഇരകള്‍ക്ക്‌ പണം നല്‍കിയതുമെല്ലാം കഴിഞ്ഞ ജനുവരി 29നാണ്‌ റൗഫ്‌ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്‌. ഇക്കാര്യം അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകാന്വേഷണസംഘം രൂപീകരിച്ചു. എന്നാല്‍ , എഡിജിപി വിന്‍സണ്‍ എം പോളിന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘത്തെ നിര്‍വീര്യമാക്കി കേസ്‌ ഇല്ലാതാക്കാനുള്ള നീക്കം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമേറിയതോടെയുണ്ടായി. ഇതേത്തുടര്‍ന്നായിരുന്നു പ്രതിപക്ഷനേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍ ഹൈക്കോടതിയെ സമീപിച്ചത്‌. തുടരന്വേഷണത്തില്‍ തങ്ങളുടെ മൊഴിമാറ്റിച്ചതായി പീഡനത്തിനിരയായ രണ്ടു പെണ്‍കുട്ടികളുടെ പരാതി കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ സന്തതസഹചാരിയായ ഷെരീഫ്‌ ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ചെന്നാണ്‌ റോസ്ലിന്‍ , ബിന്ദു എന്നിവര്‍ പരാതിപ്പെട്ടത്‌.
ഇവരില്‍ നിന്ന്‌ അന്വേഷണ സംഘം ഒക്ടോബര്‍ 4 ന്‌വീണ്ടും മൊഴിയെടുത്തു. താമരശ്ശേരി ഡിവൈ.എസ്‌. പി. ജെയ്സണ്‍ കെ. അബ്രഹാം ഓഫീസില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തത്‌. കേസുമായി ബന്ധപ്പെട്ട്‌ മുമ്പ്‌ ക്രൈംബ്രാഞ്ച്‌ ചോദ്യം ചെയ്തപ്പോള്‍ പറയാന്‍ വിട്ടുപോയ കാര്യങ്ങളും പിന്നീട്‌ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ സുഹൃത്ത്‌ ഷെരീഫ്‌ അനുകൂല മൊഴി നല്‍കാന്‍ പ്രേരിപ്പിച്ച കാര്യവുമാണ്‌ ഇരുവരും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ അറിയിച്ചത്‌.(അവരുടെ മൊഴിയുടെ പൂര്‍ണ രൂപം ചുവടെ)
ആതിരേ,ഐസ്ക്രീം പാര്‍ലര്‍ കേസ്‌ അട്ടിമറിച്ചത്‌ സംബന്ധിച്ച്‌ കെ.എ റൗഫ്‌ നടത്തിയ വെളിപ്പെടുത്തല്‍ ഇങ്ങനെ:
" അകേസുകള്‍ അട്ടിമറിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക്‌ തന്റെ സ്നേഹിതനായ വേണു മുഖേനയാണ്‌ അന്നത്തെ അഡ്വക്കറ്റ്‌ ജനറലായിരുന്ന എം.കെ. ദാമോദരനെ ബന്ധപ്പെടുന്നത്‌. സത്യവാങ്മൂലം തയാറാക്കുന്ന ഘട്ടത്തില്‍ മുപ്പത്‌ തവണയോളം കുഞ്ഞാലിക്കുട്ടി ദാമോദരനെ കണ്ടിട്ടുണ്ട്‌. ദാമോദരന്റെ ഭാര്യക്ക്‌ പങ്കാളിത്തമുള്ള മലബാര്‍ അക്വാഫാമിന്റെ ബാധ്യത 69 ലക്ഷം ആയിരുന്നത്‌ കുഞ്ഞാലിക്കുട്ടി 32.5 ലക്ഷമായി ചുരുക്കി. ഇതിന്റെ ആദ്യ ഗഡു 15ലക്ഷം നല്‍കാന്‍ താന്‍ കൊണ്ടു ചെന്നെങ്കിലും നേരിട്ട്‌ വാങ്ങിയില്ല.
ഓഫിസിലെ സ്റ്റെനോഗ്രാഫര്‍ സതീശനെ കൂട്ടി ഭാര്യക്ക്‌ ബാധ്യതയുണ്ടായിരുന്ന എസ്‌.ബി.ഐയുടെ എം.ജി റോഡ്‌ ശാഖയില്‍ പണമടപ്പിച്ചു. പിന്നീട്‌ ശേഷിക്കുന്ന 17.5 ലക്ഷം കുഞ്ഞാപ്പു മുഖേന കൊടുത്തുവിട്ടതും ബാങ്കിലടപ്പിച്ചതായാണ്‌ അറിയുന്നത്‌. ഇതിന്‌ പ്രതിഫലമായി സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാന്‍ അനുയോജ്യമായ സത്യവാങ്മൂലം ദാമോദരന്‍ തയാറാക്കി നല്‍കി. കുഞ്ഞാലിക്കുട്ടിയെ പ്രതിയാക്കാനാവില്ലെന്ന നിയമോപദേശവും അദ്ദേഹം നല്‍കി. സുപ്രീംകോടതിയില്‍ കുഞ്ഞാലിക്കുട്ടിക്കുവേണ്ടി ഹാജരാകാന്‍ അഭിഭാഷകനെ കാണാന്‍ അദ്ദേഹത്തിന്റെ ജൂനിയറായ ശശിയെ കൂടെ അയക്കുകയും ചെയ്തു. അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം തയാറാകുന്ന സമയത്ത്‌ പ്രോസിക്യൂട്ടറാക്കാന്‍ അഭിഭാഷക പാനലുണ്ടാക്കി കെ.വി. ജോസഫിനെ തെരഞ്ഞെടുത്തു.
ഇക്കാര്യങ്ങളിലെല്ലാം കുഞ്ഞാലിക്കുട്ടി നേരിട്ടാണ്‌ ഇടപെട്ടത്‌. കുറ്റപത്രം തയാറാക്കാന്‍ സുധീര്‍ ജഡ്ജി ഏഴിടത്ത്‌ കുഞ്ഞാലിക്കുട്ടിയുടെ പേര്‌ പരാമര്‍ശിച്ചിരുന്നു. ജഡ്ജും പ്രോസിക്യൂട്ടറും തമ്മില്‍ ഇതേച്ചൊല്ലി അഭിപ്രായ വ്യത്യാസമുണ്ടായി. പിന്നീടാണ്‌ അഡീഷനല്‍ അഡ്വക്കറ്റ്‌ ജനറല്‍ വി.കെ. ബീരാന്‍ മുഖേന ജസ്റ്റിസ്‌ തങ്കപ്പനുമായി ബന്ധപ്പെട്ട്‌ കേസ്‌ കോടതി മാറ്റത്തിനുള്ള അവസരമൊരുക്കിയത്‌. പ്രോസിക്യൂട്ടറെ മാറ്റണമെന്ന്‌ അജിതയും ആവശ്യപ്പെട്ടിരുന്നു. ഈ കേസുകളിലെല്ലാം കുഞ്ഞാലിക്കുട്ടിക്ക്‌ അനുകൂല വിധിയാണുണ്ടായത്‌. ഈ കേസുകളിലെ ഉത്തരവുകള്‍ സ്പെഷല്‍ ഗവ. പ്ലീഡറായ അനില്‍ തോമസ്‌ മുഖേന തങ്ങള്‍ തന്നെയാണ്‌ ജസ്റ്റിസ്‌ തങ്കപ്പന്‌ തയാറാക്കി നല്‍കിയത്‌. അതിന്റെ കരട്‌ പൊലീസിന്‌ നല്‍കിയതായും റഊഫ്‌ പറയുന്നു. ഉത്തരവിന്റെ പകര്‍പ്പ്‌ മാത്രമാണ്‌ തങ്കപ്പന്‌ ബീരാന്‍ മുഖേന കൊടുത്തത്‌. നാല്‌ ഉത്തരവുകള്‍ അനുകൂലമാക്കാന്‍ 25 ലക്ഷമാണ്‌ ജസ്റ്റിസ്‌ തങ്കപ്പന്‌ നല്‍കിയത്‌. അനൂപ്‌ കിഷന്‍ പ്രോസിക്യൂട്ടറായി വന്നു. വിചാരണ പ്രതീക്ഷിച്ച പോലെ നടന്നു. അജിത ഒഴികെ സാക്ഷികളെല്ലാം കൂറുമാറി. തങ്ങള്‍ തയാറാക്കിക്കൊടുത്ത ചോദ്യങ്ങള്‍ മാത്രമാണ്‌ അനൂപ്‌ കോടതിയില്‍ ഉന്നയിച്ചത്‌. സാക്ഷികളെ മജീദ്‌ എന്നയാളുടെ വീട്ടില്‍ വെച്ച്‌ അഡ്വ. രാജന്റെ നേതൃത്വത്തില്‍ മൊഴി നല്‍കേണ്ട കാര്യങ്ങള്‍ പഠിപ്പിച്ചു. ഇവരെ പഠിപ്പിക്കുമ്പോള്‍ പ്രതികളായ രണ്ട്‌ മേയര്‍മാരും ഉണ്ടായിരുന്നു.
അഞ്ച്‌ പെണ്‍കുട്ടികള്‍ക്കുമായി 35 ലക്ഷം പ്രതിഫലമായി നല്‍കി. പ്രോസിക്യൂട്ടര്‍ സ്ഥാനത്തുനിന്ന്‌ കെ.വി. ജോസഫിനെ മാറ്റിയതിന്‌ പകരം രണ്ടുലക്ഷം അയാള്‍ക്ക്‌ നല്‍കി ആശ്വസിപ്പിച്ചു. അദ്ദേഹത്തെ ചില മാറാട്‌ കേസുകളില്‍ പ്രോസിക്യൂട്ടറുമാക്കി. വിചാരണ കഴിഞ്ഞ്‌ വിധി പറയാന്‍ സത്യന്‍ ജഡ്ജിന്‌ തങ്ങളാണ്‌ ഉത്തരവ്‌ എത്തിച്ചു കൊടുത്തത്‌. ജഡ്ജിനെ പരിചയപ്പെടുത്തിയ സൈനുദ്ദീന്‍ മുഖേന 20 ലക്ഷം നല്‍കി. തെളിവുകളെല്ലാം ഈ കോടതിയില്‍ തേച്ചുമാച്ച്‌ കളഞ്ഞിരുന്നു. തുടര്‍ന്നാണ്‌ അജിതയുടെ അപ്പീല്‍ ഹൈകോടതിയില്‍ വരുന്നത്‌.
ജസ്റ്റിസ്‌ തങ്കപ്പന്റെ കോടതിയില്‍ നിന്ന്‌ കേസ്‌ മാറ്റണമെന്നാവശ്യപ്പെട്ടതിന്‌ അജിതയുടെ അഭിഭാഷകന്‌ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവന്നു. കേസില്‍ സാക്ഷിയായ ജമീല എന്ന ഇരയെ തങ്ങളുടെ പക്ഷം ചേര്‍ക്കാന്‍ കോഴിക്കോട്ടെ ഒരു പത്രപ്രവര്‍ത്തകന്‍ സഹായിച്ചതായും ഇനിയും മൊഴിമാറ്റിയാല്‍ മാനസിക രോഗത്തിന്റെ പശ്ചാത്തലമുണ്ടാക്കാനാണ്‌ റെജീനയെ മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സിച്ചത്‌..".
വാര്‍ത്താസമ്മേളനം നടത്തി കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം ഉന്നയിച്ചതിനെ ത്തുടര്‍ന്ന്‌ കോഴിക്കോട്‌ പൊലീസ്‌ രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ്‌ മജിസ്ട്രേറ്റ്‌ മൊഴി രേഖപ്പെടുത്തിയത്‌. ഇതേ ആരോപണങ്ങളെല്ലാം മജിസ്ട്രേറ്റിന്‌ മുന്നിലും റഊഫ്‌ ആവര്‍ത്തിച്ചിരിക്കുകയാണ്‌.തനിക്കെതിരെ തന്നെ തെളിവായി ഉപയോഗിക്കപ്പെടാമെന്ന ബോധ്യത്തില്‍ തന്നെയാണ്‌ മൊഴി നല്‍കുന്നതെന്ന്‌ വ്യക്തമാക്കിയാണ്‌ റഊഫ്‌ മജിസ്ട്രേറ്റിന്‌ മുന്നില്‍ കുറ്റസമ്മതം നടത്തിയത്‌.
അതിരേ, വാസ്തവങ്ങള്‍ ഇതായിരിക്കേയാണ്‌ തന്നെ സുപ്രീം കോടതി വരെ കുറ്റവിമുക്തനാക്കിയതാണെന്നും വിഎസും ചില മാധ്യമങ്ങളും വേട്ടയാടുകയാണെന്ന്‌ കുഞ്ഞാലിക്കൂട്ടി വിലപിക്കുന്നത്‌.കുഞ്ഞാലിക്കുട്ടി പെണ്വാണിഭവീരനാണെന്ന ഒറ്റ പോയിന്റ്‌ അജണ്ടയുമായി വി.എസ്‌.അച്യുതാനന്ദന്‍ നിയമയുദ്ധം തുടരുന്നത്‌.അതെ ഇവര്‍ രണ്ടു പേരും സാക്ഷരകേരളത്തിന്റെ തലയില്‍ കയറിയിരുന്നു മലവിസര്‍ജനം നടത്തുകയാണ്‌
ഥൂൂ‍ൂ‍

ബിന്ദുവിന്റെ പരാതിയുടെ പൂര്‍ണ്ണ രൂപം

ജെയ്സണ്‍ സാര്‍ എന്നെ ചോദ്യം ചെയ്തപ്പോള്‍ ഞാന്‍ എനിക്ക്‌ ഓര്‍മ്മയുള്ളതെല്ലാം പറഞ്ഞു. എന്നാല്‍ പിന്നീട്‌ ?്‌രെകം ബ്രാഞ്ച്‌ എന്നെ ചോദ്യം ചെയ്തപ്പോളാണ്‌ ചില കാര്യങ്ങളൊക്കെ പറയുവാന്‍ ഞാന്‍ വിട്ടു പോയതായി എനിക്കു മനസ്സിലായത്‌. എന്നാല്‍ ക്രൈം ബ്രാഞ്ച്‌ ചോദ്യം ചെയ്യുന്നതിന്റെ മുന്‍പായി ഷെരീഫ്‌ എന്ന ആള്‍ എന്നെ ഫോണില്‍ വിളിക്കുകയും എന്നോട്‌ അര്‍ജന്റായി ചേളാരിയിലുള്ള അയാളുടെ വീട്ടിലേക്ക്‌ ചെല്ലണമെന്ന്‌ നിര്‍ബന്ധിക്കുകയും ചെയ്തു. ചെന്നേ പറ്റൂ എന്ന രീതിയില്‍ ആയിരുന്നു അയാള്‍ സംസാരിച്ചത്‌. എന്നോട്‌ മറ്റുള്ളവരെക്കൂടി കൂട്ടാന്‍ പറഞ്ഞു. പണ്ട്‌ പലതവണ പണം തന്നിട്ടുള്ള ആളെന്ന നിലക്ക്‌ ഞാനും റോസ്ലിനും കൂടി അവിടെ പോയി.
അവിടെ ചെന്നപ്പോള്‍ ഷെരീഫ്‌ ഞങ്ങളെ ഭീഷണിപ്പെടുത്തി. ഷെരീഫ്‌ പറയുന്നത്‌ പോലെ മാത്രം ക്രൈം ബ്രാഞ്ചില്‍ മൊഴി കൊടുക്കാന്‍ പാടുളളൂ എന്ന്‌ പറഞ്ഞു. ഷെരീഫ്‌ ഞ്ഞങ്ങളോട്‌ എന്തൊക്കെ ചോദ്യങ്ങളാണ്‌ ഉണ്ടാവുക എന്ന്‌ എന്തൊക്കെയാണ്‌ മറുപടി പറയേണ്ടത്‌ എന്നും പറഞ്ഞു തന്നു. പറഞ്ഞതു പോലെ ചെയ്തില്ലെങ്കില്‍ ദുഃഖിക്കേണ്ടി വരുമെന്നും ഇപ്പോള്‍ ഭരണത്തിലുള്ള കാര്യം ഓര്‍ക്കണമെന്നും പറഞ്ഞു. ഞങ്ങള്‍ക്ക്‌ പേടി ഉള്ളത്‌ കൊണ്ട്‌ ഞങ്ങള്‍ അത്പോലെ ചെയ്യാമെന്ന്‌ സമ്മതിച്ചു പോന്നു. പിന്നീട്‌ ക്രൈം ബ്രാഞ്ചില്‍ വെച്ച്‌ ഷെരീഫ്‌ പറഞ്ഞു തന്ന അതേ ചോദ്യങ്ങളാണ്‌ ചോദിച്ചത്‌. ഞങ്ങള്‍ ഷെരീഫ്‌ പറഞ്ഞതു പോലെ പറഞ്ഞു. ഞങ്ങള്‍ക്ക്‌ അപ്പോള്‍ മനസ്സിലായി. ഷെരീഫിനും മറ്റുമുള്ള സ്വാധീനം.
ഇതിന്‌ മുന്‍പും ഞങ്ങള്‍ ചേളാരിയിലുള്ള ഷെരീഫിന്റെ വീട്ടിലേക്ക്‌ വിളിച്ചു വരുത്തി അവര്‍ ആവശ്യപ്പെടുന്ന പോലെ മൊഴി കൊടുക്കണമെന്നും പറഞ്ഞ്‌ ഭീഷണിപ്പെടുത്തിയിട്ടുണ്ട്‌. ആ വിവരം ഞങ്ങള്‍ ജെയ്സണ്‍ സാറിനോട്‌ മുന്‍പ്‌ പറഞ്ഞിട്ടുള്ളതാണ്‌. പണ്ട്‌ ഞങ്ങള്‍ കുഞ്ഞാലിക്കുട്ടി സാറിന്റെ പേര്‌ പറയാതിരുന്നത്‌ റഊഫും ഷെരീഫും ഹംസയും ഞങ്ങള്‍ക്ക്‌ പൈസ തന്നത്‌ കൊണ്ടാണ്‌. അന്ന്‌ കേസ്‌ തുടങ്ങുന്നത്‌ വരെ ഞങ്ങളുടെ ചിലവിനുള്ള പൈസ മുഴുവന്‍ ഇവരായിരുന്നു തന്നിരുന്നത്‌. കേസിന്റെ സമയമായപ്പോള്‍ ഒരിക്കല്‍ ചാലപ്പുറത്തുള്ള വീട്ടില്‍ വെച്ച്‌ ടി.പി.ദാസന്‍, സി.എന്‍.രാജന്‍ വക്കീല്‍, ബൈജുനാഥ്‌ വക്കീല്‍ എല്ലാവരും കൂടി കോടതിയില്‍ എന്തൊക്കെ പറയണമെന്ന്‌ പഠിപ്പിച്ചു തന്നു. കോടതിയില്‍ അങ്ങിനെയൊന്നും പറയാന്‍ ഞങ്ങള്‍ക്ക്‌ ധൈര്യമില്ല എന്ന്‌ പറഞ്ഞപ്പോള്‍ അവര്‍ ഞങ്ങളെ ഭീഷണിപ്പെടുത്തി. ഒരു പ്രാവശ്യം ചാലപ്പുറത്തുള്ള വീട്ടില്‍ കുഞ്ഞാലിക്കുട്ടി സാറും റഊഫും കൂടി വന്നിരുന്നു. ഒന്നും പേടിക്കേണ്ട. ജഡ്ജിയെയും ഗവണ്‍മെന്റ്‌ വക്കീലിനെയും എല്ലാവരെയും വേണ്ടപോലെ കണ്ടിട്ടുണ്ട്‌ എന്ന്‌ പറഞ്ഞു. എന്നിട്ട്‌ കുഞ്ഞാലിക്കുട്ടി സാര്‍, ഒരു പ്ലാസ്റ്റിക്‌ കവറില്‍ രണ്ട്‌ കെട്ടായി പണം റഊഫിന്‌ കൊടുത്തു. ഒരു കെട്ട്‌ റജീനക്കാണ്‌. മറ്റേത്‌ ബാക്കി എല്ലാവര്‍ക്കുമാണെന്നും പറഞ്ഞു. അതില്‍ കുറച്ചു പൈസ കേസിന്‌ മുന്‍പ്‌ തന്നെ റഊഫ്‌ ഞങ്ങള്‍ക്ക്‌ തന്നു. ബാക്കി കേസ്‌ കഴിഞ്ഞപ്പോള്‍ ഫ്രഞ്ച്‌ ഹോട്ടലിന്റെ അടുത്തുള്ള ഒരു മുറിയില്‍ വെച്ചും തന്നു. എന്നെ ശ്രീദേവി, കുഞ്ഞാലിക്കുട്ടി സാറിന്‌ വേണ്ടി തിരുവനന്തപ്പുരം വരെ ട്രെയിനില്‍ കൊണ്ട്‌ പോയിരുന്ന കാര്യം പറയാതിരിക്കാന്‍ വേണ്ടിയാണ്‌ പൈസ തന്നത്‌.
കോടതിയില്‍ ഇടാനുള്ള പര്‍ദ്ദയും മറ്റു ഡ്രസ്സുകളും ഒക്കെ വാങ്ങി തന്നത്‌ ഷെരീഫും ഡ്രൈവര്‍ ഗോപിയുമാണ്‌. കോടതിയില്‍ വെച്ച്‌ ജഡ്ജിയും പ്രോസിക്യൂട്ടറും ഞങ്ങള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാകുന്ന ഒരു ചോദ്യവും ചോദിച്ചിരുന്നില്ല. കേസ്‌ കഴിഞ്ഞ ഉടനെ ഞങ്ങള്‍ ഗള്‍ഫില്‍ അയക്കാമെന്ന്‌ കുഞ്ഞാലിക്കുട്ടി സാര്‍ പറഞ്ഞിരുന്നു. ഗള്‍ഫില്‍ പോകാനുള്ള കടലാസൊക്കെ റഊഫ്‌ ആണ്‌ ശരിയാക്കി തന്നത്‌. റെജുലയും റോസ്ലിനും ആണ്‌ ആദ്യം ഗള്‍ഫില്‍ പോയത്‌. പിന്നെ ഞാനും ഫൈസലും കൂടി പോയി. പക്ഷേ ക്ലീനിംഗ്‌ ജോലി ആയതു കൊണ്ട്‌ ഞങ്ങള്‍ക്ക്‌ അത്‌ പറ്റാതെ വേഗം തിരിച്ചു വന്നു. ദുബിയിലുള്ള എല്ലാ ഏര്‍പ്പാടും ചെലവുകളും എല്ലാം നോക്കിയിരുന്നത്‌ ബാബു എന്നയാളാണ്‌. തിരിച്ചു വരാന്‍ വേണ്ടി നാലായിരം ദിര്‍ഹം തന്നത്‌ ഈ ബാബുവാണ്‌.
ഈ കാര്യങ്ങളൊക്കെ ജെയ്സണ്‍ സാറിനോട്‌ പറയാന്‍ എനിക്ക്‌ ഒരു ചാന്‍സ്‌ തരണം.
ഷെരീഫ്‌ ഞങ്ങളെ ഭീഷണിപ്പെടുത്തിയതു കൊണ്ടാണ്‌ ഞങ്ങള്‍ക്ക്‌ ഇതിനു മുന്‍പ്‌ ക്രൈം ബ്രാഞ്ചിനും മറ്റും സത്യം പറയാന്‍ സാധിക്കാതിരുന്നത്‌. ഞങ്ങളുടെ മൊഴി മാറ്റാന്‍ വേണ്ടി ഭീഷണിപ്പെടുത്തിയതിന്‌ ഷെരീഫിനെതിരെ നടപടിയെടുക്കണം.
എന്ന്‌ ബിന്ദു
(ഒപ്പ്‌)



റോസ്‌ ലിന്റെ പരാതിയുടെ പൂര്‍ണ്ണ രൂപം
സാര്‍
കുറച്ചു ദിവസം മുന്‍പ്‌ ബിന്ദു എന്നെ വിളിച്ചു. ചേളാരി ഷെരീഫ്‌ അവളെ വിളിച്ചിരുന്നു എന്നും ഉടനെ ചേളാരി ഷെരീഫിന്റെ വീട്ടിലേക്ക്‌ പോകണമെന്നും പറഞ്ഞു. പോയില്ലെങ്കില്‍ ആപത്തായിരിക്കുമെന്നും അയാള്‍ പറഞ്ഞു. ഞങ്ങള്‍ ഷെരീഫിന്റെ ചേളാരിയിലുള്ള വീട്ടില്‍ പോയി. അവിടെ വെച്ച്‌ അയാള്‍ ഇപ്പോള്‍ ഭരണം ഞങ്ങളുടെ കൈയ്യിലാണെന്നും പറയുന്നത്‌ പോലെ ചെയ്തില്ലെങ്കില്‍ വിവരം അറിയുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി. കുഞ്ഞാലിക്കുട്ടിക്കെതിരെ ഒരു ചോദ്യം ചെയ്യലിലും മൊഴി കൊടുക്കരുതെന്നും പറഞ്ഞു. എന്നിട്ടയാള്‍ എന്തൊക്കെ ചോദ്യങ്ങളാണ്‌ ?്‌രെകം ബ്രാഞ്ച്‌ ചോദിക്കുക എന്നും അതിന്‌ എന്തൊക്കെ മറുപടി പറയണമെന്നും പറഞ്ഞു തന്നു.
ഞങ്ങള്‍ പേടിയുള്ളതു കൊണ്ട്‌ ക്രൈം ബ്രാഞ്ച്‌ ചോദിച്ചപ്പോള്‍ അതുപോലെ തന്നെ പറഞ്ഞു. ഷെരീഫ്‌ പറഞ്ഞു തന്ന ചോദ്യങ്ങള്‍ അതുപോലെ തന്നെ പറഞ്ഞു. ഷെരീഫ്‌ പറഞ്ഞു തന്നെ ചോദ്യങ്ങളാണ്‌ ?്‌രെകം ബ്രാഞ്ച്‌ മുഴുവന്‍ ചോദിച്ചത്‌. പോലീസിലാരോ ഷെരീഫിനും മറ്റും വിവരം ചോര്‍ത്തിക്കൊടുക്കുന്നതായി എനിക്ക്‌ മനസ്സിലായി. ഷെരീഫിനെയും ഷെരീഫിന്റെ പിന്നിലുള്ള കുഞ്ഞാലിക്കുട്ടിയെയും പേടിയുള്ളത്‌ കൊണ്ട്‌ അവര്‍ പറയുന്നത്‌ പോലെ പോലീസിനോട്‌ പറഞ്ഞു. ഇതിനു മുമ്പും ഇത്പോലെ ഷെരീഫിന്റെ വീട്ടില്‍ ഞങ്ങളെ കൊണ്ട്‌ പോയിരുന്നു.
റഊഫ്‌ ജയിലില്‍ നിന്ന്‌ വന്നതിന്‌ ശേഷം നിങ്ങള്‍ റഊഫിനെ കാണാന്‍ അയാളുടെ ഓഫീസില്‍ പോയി. രണ്ട്‌ മണിക്കൂര്‍ കൊണ്ട്‌ ഞങ്ങളെ ഷെരീഫ്‌ വിളിച്ചു. ഉടനെ വീട്ടില്‍ എത്തണമെന്നും പറഞ്ഞു. ഞങ്ങള്‍ അവിടെ പോയപ്പോള്‍ കുഞ്ഞാലിക്കുട്ടി അവിടെ ഉണ്ട്‌. എന്തിനാണ്‌ റഊഫിനെ കാണാന്‍ പോയതെന്നും ചോദിച്ചു. ഇനി മേലാല്‍ അവനെ കാണരുതെന്നും പറഞ്ഞു. അന്ന്‌ ഞങ്ങളെ കുറേ പേടിപ്പിക്കുന്ന വിധത്തില്‍ സംസാരിച്ചു. പിന്നെ കമ്മീഷ്ണര്‍ ശ്രീജിത്ത്‌ സാറിന്‌ ഫോണില്‍ വിളിച്ച്‌ റഊഫിനെ എല്ലാവിധത്തിലും കുടുക്കണമെന്നും പറഞ്ഞു. അത്‌ ഫോണ്‍ സ്പീക്കറിലിട്ടാണ്‌ പറഞ്ഞത്‌. അന്നത്തെ സംസാരം മുഴുവന്‍ ഞങ്ങള്‍ റെക്കോര്‍ഡ്‌ ചെയ്തിരുന്നു. അത്‌ ഞങ്ങള്‍ പോലീസിന്‌ കൊടുത്തിട്ടുണ്ട്‌. ഒരു കോപ്പി ഞങ്ങളുടെ കൈയ്യിലുണ്ട്‌. ഷെരീഫ്‌ ഞങ്ങളെ ഇങ്ങിനെ ഭീഷണിപ്പെടുത്തിയതില്‍ എനിക്കും പരാതിയുണ്ട്‌. അവര്‍ക്കെതിരെ നടപടിയെടുക്കണം.
അരവിന്ദന്‍ എന്നയാളുടെ കൂടെ എന്നെ പണ്ട്‌ ഷൊര്‍ണ്ണൂര്‍ കൊണ്ട്‌ പോയി അവിടെ ഒരു സ്ഥലത്ത്‌ താമസിപ്പിച്ച്‌ കുഞ്ഞാലിക്കുട്ടിയുമായി ശാരീരികമായി ബന്ധപ്പെടാന്‍ നിര്‍ബന്ധിച്ചിരുന്നു. ബന്ധപ്പെടുകയും ചെയ്തിരുന്നു. ഈ വിവരം പുറത്ത്‌ പറയാതിരിക്കാന്‍ വേണ്ടി ഷെരീഫ്‌, ഹംസ, റഊഫ്‌ എന്നിവര്‍ പലതവണയായി എനിക്കും മറ്റുള്ളവര്‍ക്കും പൈസ തന്നിരുന്നു. കോടതിയില്‍ കേസ്‌ തുടങ്ങുന്നത്‌ വരെ എന്റെ ചിലവ്‌ മുഴുവന്‍ നോക്കിയത്‌ ഇവരാണ്‌. കേസ്‌ തുടങ്ങുന്നതിന്‌ മുന്‍പായി ചാലപ്പുറത്ത്‌ ഒരു വീട്ടില്‍ കൊണ്ട്പോയി കോടതിയില്‍ പറയേണ്ട കാര്യങ്ങള്‍ സി.എം.രാജന്‍ വക്കീല്‍ പറഞ്ഞ്‌ തന്നിരുന്നു. അപ്പോള്‍ അവിടെ ടി.പി.ദാസന്‍, ബൈജു കറിപ്പള്ളി എന്നിവര്‍ ഉണ്ടായിരുന്നു. ഒരിക്കല്‍ അവിടെ കുഞ്ഞാലിക്കുട്ടി റഊഫിന്റെ ഒപ്പം വന്നിരുന്നു. ഒന്നും പേടിക്കാനില്ല, എല്ലാം ജഡ്ജിനോടും ഗവണ്‍മെന്റ്‌ വക്കീലിനോടും പറഞ്ഞ്‌ ശരിയാക്കിയിട്ടുണ്ടെന്നും പറഞ്ഞു.
അന്ന്‌ കുഞ്ഞാലിക്കുട്ടി ഒരു പ്ലാസ്റ്റിക്‌ കവറില്‍ കുറേ പണം റഊഫിനെ ഏല്‍പ്പിച്ചു. അതില്‍ കുറച്ചു പണം ഞങ്ങള്‍ക്ക്‌ റഊഫ്‌ ഉടനെ തന്നു. ബാക്കി ഈ കേസ്‌ കഴിഞ്ഞപ്പോള്‍ കോഴിക്കോട്‌ ഫ്രഞ്ച്‌ ഹോട്ടലിനടുത്തുള്ള ഓഫീസ്‌ മുറിയില്‍ വെച്ച്‌ തന്നു. കോടതിയില്‍ ഇടാനുള്ള ഡ്രസ്സ്‌ വാങ്ങി തന്നത്‌ ഡ്രൈവര്‍ ഗോപിയും ഷെരീഫും കൂടിയാണ്‌. കേസിന്‌ ശേഷം റജുലയെയും നേരത്തെ പറഞ്ഞത്‌ പോലെ ദുബായിലേക്ക്‌ അയച്ചു. ദുബായിയില്‍ ഞങ്ങള്‍ രണ്ട്‌ പേരും ലണ്ടന്‍ ഗ്രീക്ക്‌ ഹോട്ടല്‍ അപാര്‍ട്മെന്റില്‍ മൂന്നര വര്‍ഷത്തോളം ജോലി ചെയ്തു. അവിടെയുള്ളപ്പോള്‍ കുഞ്ഞാലിക്കുട്ടി ഏല്‍പിച്ച പ്രകാരം എല്ലാ ചെലവുകളും ബാബു എന്നയാളാണ്‌ നോക്കിയത്‌. ഞാന്‍ ഇന്ത്യാവിഷന്‍ ബഷീറിനോട്‌ കാര്യങ്ങളെല്ലാം പറഞ്ഞു. ബാബുവുമായിട്ട്‌ ഫോണില്‍ സംസാരിച്ചിട്ട്‌ റെക്കോര്‍ഡ്‌ ചെയ്തത്‌ ഇന്ത്യാവിഷനിലെ അനന്തന്റെ കൈയ്യിലുണ്ട്‌.
സത്യമായി എല്ലാ കാര്യങ്ങളും പോലീസിനോട്‌ പറയാന്‍ എനിക്ക്‌ ഒരവസരം കൂടി തരണം.
എസ്‌. റോസ്ലിന്‍

Thursday, October 20, 2011

ഐസ്ക്രീം പാര്‍ലര്‍ കേസ്‌ അട്ടിമറി: ഡിജിപി ജേക്കബ്‌ പുന്നൂസിന്റെ പങ്ക്‌ അന്വേഷിക്കണം

ഇവിടം മുതലാണ്‌ ജേക്കബ്‌ പുന്നൂസ്‌ ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ വീരന്മാരുടെ ദാസനായി മാറുന്നതും എല്ലാ ചട്ടങ്ങളും ന്യായങ്ങളും ധിക്കരിച്ച്‌ കേസന്വേഷണത്തിന്റെ ദിശ അട്ടിമറിച്ചതും. അതുവരെ ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ്‌ അന്വേഷിച്ചിരുന്ന നീര റവാത്തിനെ തത്സ്ഥാനത്തുനിന്നും മാറ്റുകയും അന്നത്തെ കോഴിക്കോട്‌ നോര്‍ത്ത്‌ അസിസ്റ്റന്റ്‌ കമ്മീഷണറായിരുന്ന എ.വി.ജോര്‍ജിനെ അന്വേഷണ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു. ഇതിനുശേഷമാണ്‌, ഈ പെണ്‍കുട്ടികളുടെ ആത്മഹത്യയ്ക്കു കാരണം സ്വവര്‍ഗ്ഗാനുരാഗമാണെന്ന തിയറി മുന്നോട്ടു വയ്ക്കപ്പെട്ടത്‌.

ആതിരേ,പതിനാല്‌ വര്‍ഷത്തിനുശേഷം ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭകേസ്‌ വീണ്ടും വിവാദമാവുകയാണ്‌. പണത്തിന്റെ ഹുങ്കില്‍, അധികാരത്തിന്റെ പിന്‍ബലത്തില്‍ ഇരകളെ മാത്രമല്ല പോലീസ്‌ ഉദ്യോഗസ്ഥരെയും ന്യായാധിപന്മാരെയും ചൊല്‍പ്പടിക്ക്‌ നിര്‍ത്തിയാണ്‌ ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ്‌ അന്ന്‌ തേച്ചുമാച്ചു കളയാന്‍ ശ്രമം നടന്നത്‌. ആ ശ്രമത്തില്‍ ഒരു പരിധിവരെ കുഞ്ഞാലിക്കുട്ടിയും കൂട്ടരും വിജയിച്ചെങ്കിലും കഴിഞ്ഞ ജനുവരി 29-ന്‌, കുഞ്ഞാലിക്കുട്ടിയുടെ ഭാര്യ സഹോദരനും ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കാലത്ത്‌ കുഞ്ഞാലിക്കുട്ടിയുടെ ലെഫ്റ്റനന്റുമായിരുന്ന കെ.എ.റൗഫ്‌ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയ വസ്തുതകളാണ്‌ ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ്‌ വീണ്ടും സജീവ ചര്‍ച്ചാവിഷയമാക്കിയത്‌.
കേസ്‌ അട്ടിമറിക്കുന്നതിന്‌ അന്ന്‌ അഡ്വക്കേറ്റ്‌ ജനറലായിരുന്ന എം.കെ.ദാമോദരന്റെ വഴിവിട്ട സഹായം ഇവര്‍ക്ക്‌ ലഭിച്ചിരുന്നു, ആതിരേ... 32.5 ലക്ഷം രൂപയാണ്‌ ഇതിനു പ്രതിഫലമായി നല്‍കിയത്‌. സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാനുള്ള സത്യവാങ്മൂലം തയ്യാറാക്കിയതും കുഞ്ഞാലിക്കുട്ടി പ്രതിയല്ലെന്ന്‌ നിയമോപദേശം നല്‍കിയതും ദാമോദരനായിരുന്നു. അന്ന്‌ കേസ്‌ കൈകാര്യം ചെയ്തിരുന്ന ഹൈക്കോടതി ജഡ്ജി തങ്കപ്പനെ സ്പെഷ്യല്‍ ഗവണ്‍മെന്റ്‌ പ്ലീഡറായ അനില്‍ തോമസ്‌ മുഖേന സ്വാധീനിക്കുകയും നാല്‌ ഉത്തരവുകള്‍ അനുകൂലമാക്കാന്‍ 25 ലക്ഷം രൂപ നല്‍കുകയും ചെയ്തു. ഇരകളായ അഞ്ച്‌ പെണ്‍കുട്ടികള്‍ക്ക്‌ 35 ലക്ഷം രൂപ നല്‍കി. അനൂപ്‌ കിഷന്‍ എന്ന പ്രോസിക്യൂട്ടര്‍ പ്രതികള്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ നല്‍കുകയും അതിന്റെ ഉത്തരം ഇരകളെ പഠിപ്പിക്കുകയും ചെയ്തു. ഇങ്ങനെയാണ്‌ ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ പ്രതിസ്ഥാനത്തു നിന്ന്‌ കുഞ്ഞാലിക്കുട്ടിയെ ഊരിയെടുത്തത്‌.
ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ്‌ വിവാദമായ കാലത്താണ്‌ എംഇഎസ്‌ വനിതാ കോളേജ്‌ വിദ്യാര്‍ത്ഥിനികളായ സുനൈന നജ്മല്‍, സിബാന സണ്ണി എന്നിവര്‍ ട്രെയിനിന്‌ മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്‌. 1996 ഒക്ടോബര്‍ 29-നായിരുന്നു സംഭവം. ഇവരോടൊപ്പം ആത്മഹത്യ ചെയ്യാന്‍ തയ്യാറായ സഹപാഠി, നിഷിത യശോധരന്‍ അവസാന നിമിഷം അതില്‍ നിന്ന്‌ പിന്മാറുകയായിരുന്നു.അന്ന്‌, റൗഫിന്റെ സഹപഠിയായിരുന്ന ശ്രീദേവി നറ്റത്തിയിരുന്ന ഐസ്ക്രീം പര്‍ലറില്‍ സന്ദര്‍ശകര്‍റ്റായീരുന്നു മൂവരും.ഇവരില്‍ സുനൈനക്ക്‌ മയക്ക്‌ മരുന്നുകളോട്‌ താത്പര്യമുണ്ടായിരുന്നത്രെ.പാര്‍ലറിലെത്തുന്ന മറ്റു പെണ്‍കുട്ടികളെ വശീകരിച്ചതു പോലെ ഇവരേയും ശ്രീദേവി കുഞ്ഞലിക്കുട്ടിയുടെ വലയത്തിലെത്തിച്ചിരുന്നു.സംഭവം നടാക്കുന്നതിന്റെ തലേദിവസം രാത്രി ഇവര്‍ മൂവരും കോഴിക്കോട്‌ പിവിഎസ്‌ അപ്പാര്‍ട്ട്മെന്റിലെ ജി.ബി-ഐ.എ എന്ന മുറിയിലുണ്ടായിരുന്നു.കൊടിയത്തൂരിലും കോഴിക്കോട്ടും രണ്ടു ചടങ്ങില്‍ പങ്കെടുത്ത ശേഷം രാത്രി കുഞ്ഞാലിക്കുട്ടിയും ഇതേ മുറിയിലെത്തിയിരുന്നു.പിറ്റേന്നായിരുന്നു സുനൈനയുടേയും സിബാനയുടേയും ആത്മഹത്യ.ഇവര്‍ ട്രെയിനിനു മുന്‍പില്‍ ചാടുന്നതിന്‌ ദൃക്‌സാക്ഷികളായിരുന്ന രാജന്‍,രാധാകൃഷ്ണന്‍ എന്നിവര്‍ പിന്നീട്‌ ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞതും ആതിരേ, ഇവിടെ ചേര്‍ത്ത്‌ വായിക്കേണ്ടതുണ്ട്‌.
തങ്ങളുടെ മക്കളുടെ ദുരൂഹമരണത്തെക്കുറിച്ച്‌ അന്വേഷിക്കണം എന്നാവശ്യപ്പെട്ട്‌ മാതാപിതാക്കള്‍ നല്‍കിയ പരാതി പക്ഷെ പോലിസ്‌ ചവറ്റു കൊട്ടയില്‍ തള്ളുകയായിരുന്നു.ഇതെല്ലാം അറിഞ്ഞിട്ട്‌ തന്നെയാണ്‌ ഉമ്മന്‍ ചാണ്ടി 20-ാ‍ം തിയതി നിയമസഭയില്‍ കള്ളം പറഞ്ഞത്‌.രണ്ട്‌ അംഗങ്ങളുടെ മാഥ്രം ഭ്ഹിപക്ഷമുള്ള ഉമ്മന്‍ ചാണ്ടിയുടെ നിസ്സഹായത്‌ നമുക്കൂഹിക്കാനാവും. പകല്‍ പോലെ വാസ്തവമയ ഒന്നിനു നേരെ കണ്ണടച്ച്‌ ഇരുട്ടാക്കിയാല്‍ തത്ക്കാലം കുഞ്ഞാലിക്കുട്ടിക്ക്‌ രക്ഷയുണ്ടാകുമായിരിക്കാം.പക്ഷേ, ആതിരേ സ്വര്‍ണപാത്രം കൊണ്ടുപോലും മൂടി വയ്ക്കാനാവാത്തതാണല്ലൊ സത്യം.
സുനൈന നജ്മലിന്റെയും സിബാന സണ്ണിയുടെയും ആത്മഹത്യയെക്കുറിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന്‌ കഴിഞ്ഞദിവസം കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. ശ്രീദേവി, ഐസ്ക്രീം പാര്‍ലര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ പെണ്‍വാണിഭത്തില്‍, ചതിക്കപ്പെട്ട്‌ ഇരകളുടെ മരണം സംബന്ധിച്ച്‌ 1997 ജനുവരി 30-ന്‌ അന്നത്തെ നടക്കാവ്‌ എസ്‌ഐ കെ.ആര്‍.പ്രേമചന്ദ്രനും ഒരു മാസം മുമ്പ്‌ കോഴിക്കോട്‌ നോര്‍ത്ത്‌ അസിസ്റ്റന്റ്‌ കമ്മീഷണര്‍ കെ.രാധാകൃഷ്ണപിള്ളയും ജുഡീഷ്യല്‍ ഒന്നാം ക്ലാസ്‌ മജിസ്ട്രേറ്റ്‌ കോടതി നാലില്‍ അന്വേഷണ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിരുന്നു. രാധാകൃഷ്ണപിള്ളയുടെ റിപ്പോര്‍ട്ട്‌ കഴിഞ്ഞ ദിവസമാണ്‌ കോടതി തള്ളിയത്‌.
ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസിന്റെ പിന്നാമ്പുറ കഥകള്‍ ഏറെ ലഭിക്കാമായിരുന്ന ഒരു കേസായിരുന്നു ഈ പെണ്‍കുട്ടികളുടെ ആത്മഹത്യയും ഒരു കൂട്ടുകാരിയുടെ രക്ഷപ്പെടലും. എന്നാല്‍, രക്ഷപ്പെട്ട കുട്ടിയേയോ ആത്മഹത്യ ചെയ്ത പെണ്‍കുട്ടികള്‍ പഠിച്ച കോളേജിലെ അധ്യാപകരെയോ പെണ്‍കുട്ടികളുടെ വീട്ടുകാരെയോ ചോദ്യം ചെയ്യാന്‍ പോലീസ്‌ തയ്യാറായില്ല. കുഞ്ഞാലിക്കുട്ടിയടക്കമുള്ള കേസിലെ ഉന്നതന്മാരുടെ സമ്മര്‍ദ്ദവും സാമ്പത്തിക ഇടപെടലും കൊണ്ടാണ്‌ ഈ രീതിയിലുള്ള അന്വേഷണം അട്ടിമറിക്കപ്പെട്ടത്‌.
ആ അട്ടിമറിക്ക്‌ ചുക്കാന്‍ പിടിച്ചത്‌ ഇന്നത്തെ ഡിജിപിയും അന്ന്‌ ഉത്തരമേഖല ഐജിയുമായിരുന്ന ജേക്കബ്‌ പുന്നൂസ്‌ ആയിരുന്നു. ആത്മഹത്യയില്‍ നിന്ന്‌ രക്ഷപ്പെട്ടോടിയ പെണ്‍കുട്ടി അന്വേഷി പ്രസിഡണ്ട്‌ കെ.അജിതയ്ക്കൊപ്പം അന്നത്തെ സിറ്റി പോലീസ്‌ കമ്മീഷണര്‍ നീര റവാത്തിനെ കണ്ട്‌ വസ്തുതകള്‍ തുറന്ന്‌ പറഞ്ഞിരുന്നു. നീര റവാത്ത്‌ ഈ വിവരങ്ങളെല്ലാം ജേക്കബ്‌ പുന്നൂസിനെയും അറിയിച്ചു.
ഇവിടം മുതലാണ്‌ ജേക്കബ്‌ പുന്നൂസ്‌ ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ വീരന്മാരുടെ ദാസനായി മാറുന്നതും എല്ലാ ചട്ടങ്ങളും ന്യായങ്ങളും ധിക്കരിച്ച്‌ കേസന്വേഷണത്തിന്റെ ദിശ അട്ടിമറിച്ചതും. അതുവരെ ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ്‌ അന്വേഷിച്ചിരുന്ന നീര റവാത്തിനെ തത്സ്ഥാനത്തുനിന്നും മാറ്റുകയും അന്നത്തെ കോഴിക്കോട്‌ നോര്‍ത്ത്‌ അസിസ്റ്റന്റ്‌ കമ്മീഷണറായിരുന്ന എ.വി.ജോര്‍ജിനെ അന്വേഷണ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു. ഇതിനുശേഷമാണ്‌,ആതിരേ, ഈ പെണ്‍കുട്ടികളുടെ ആത്മഹത്യയ്ക്കു കാരണം സ്വവര്‍ഗ്ഗാനുരാഗമാണെന്ന തിയറി മുന്നോട്ടു വയ്ക്കപ്പെട്ടത്‌. അന്ന്‌ ഇടതുപക്ഷ സഹയാത്രികനായി അറിയപ്പെട്ടിരുന്ന ഡിഐജി ശേഖരന്‍ മിനിയോടന്റെ നിയന്ത്രണത്തിലായിരുന്നു തുടരന്വേഷണം.
അന്ന്‌ ഇ.കെ.നായനാരായിരുന്നു മുഖ്യമന്ത്രി. പി.ശശി പൊളിറ്റിക്കല്‍ സെക്രട്ടറിയും. ഐസ്ക്രീം പാര്‍ലര്‍ പെണ്‍ വാണിഭകേസ്‌ ഇന്നത്തെ നിലയില്‍ ആക്കി തീര്‍ത്തതും പ്രതികളെ മാന്യന്മാരാക്കി മാമോദീസ മുക്കിയതും പി.ശശിയായിരുന്നു. കോടികളാണ്‌ ഇതിനു കൈപ്പറ്റിയത്‌. നേതാക്കന്മാര്‍ക്ക്‌ മാത്രമല്ല, കൈരളി ചാനലിനും ഈ ശാപ പണം ലഭിച്ചിരുന്നു. പി.ശശിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു അന്ന്‌ ഉത്തരമേഖല ഐജിയായിരുന്ന ജേക്കബ്‌ പുന്നൂസ്‌ കേസ്‌ കുഞ്ഞാലിക്കുട്ടിക്ക്‌ അനുകൂലമാക്കി തീര്‍ത്തത്‌. അതുകൊണ്ട്‌ ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസിന്റെ ഇനിയുള്ള അന്വേഷണത്തില്‍ അന്ന്‌ കേസ്‌ അട്ടിമറിച്ചതില്‍ ഇന്നത്തെ ഡിജിപി ജേക്കബ്‌ പുന്നൂസിനുള്ള പങ്കും അന്വേഷിക്കേണ്ടത്‌ അനുപേക്ഷണീയമാണ്‌.അതുമായി ബന്ധപ്പെട്ട സത്യ്ങ്ങളെല്ലാം പുറത്തുകൊണ്ടു വരേണ്ടതാണ്‌. അതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ ശിക്ഷിക്കേണ്ടതുമാണ്‌. കേരള പോലീസിലെ ഏറ്റവും നീചനായ ക്രിമിനലാണ്‌ ഡിജിപി ജേക്കബ്‌ പുന്നൂസ്‌ എന്ന്‌ അപ്പോള്‍ തെളിയുകയും ചെയ്യും,ആതിരേ,സംശയമില്ല.

Monday, October 17, 2011

കുത്തകകള്‍ക്കെതിരെ ലോകം ഉണരുമ്പോള്‍

ഒബാമയും മറ്റ്‌ വികസിത രാഷ്ട്ര നേതാക്കന്മാരും ഉയരുന്ന കുത്തക വിരുദ്ധ പ്രക്ഷോഭത്തിലും പ്രതിഷേധത്തിലും ആടിയുലയുകയാണെന്ന്‌ ഓര്‍ക്കുക.അവരുമായി തട്ടിച്ചു നോക്കുമ്പോള്‍ മന്‍മോഹന്‍ സിംഗും അലുവാലിയയും ഒക്കെ കീടങ്ങള്‍ മാത്രമാണ്‌. ഇന്ത്യയിലും കുത്തകകള്‍ക്കെതിരായുള്ള ചെറുത്തു നില്‍പ്പിന്റെ അലയൊലികള്‍ ആരംഭിച്ചു കഴിഞ്ഞു. അത്‌ മനസ്സിലാക്കി നയങ്ങള്‍ തിരുത്തിയാല്‍ മന്‍മോഹനും മൊണ്ടേക്ക്‌ സിങ്ങിനും കൊള്ളാം. ഇല്ലെങ്കില്‍...

ആതിരേ,കുത്തകകളുടെ ആധിക്യത്തിനും സാമൂഹിക അസന്തുലിതാവസ്ഥയ്ക്കും സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വര്‍ദ്ധിക്കുന്നതിനുമെതിരെ സെപ്തംബര്‍ 17-ന്‌ ന്യൂയോര്‍ക്കില്‍ ആരംഭിച്ച 'ഓക്യുപൈ വാള്‍സ്ട്രീറ്റ്‌' പ്രക്ഷോഭം ലോകമാകെ പടരുകയാണ്‌.
ഒരു ശതമാനം വരുന്ന സമ്പന്നര്‍ക്കുവേണ്ടി 99 ശതമാനം വരുന്ന സാമാന്യ ജനത്തെ ദാരിദ്ര്യത്തിലേക്കും തൊഴിലില്ലായ്മയിലേക്കും നയിക്കുന്ന ഭരണകൂട നയങ്ങള്‍ തിരുത്തണം എന്നാവശ്യപ്പെട്ടാണ്‌ ലോകമെങ്ങും സമരം നടക്കുന്നത്‌. ഇത്‌ ചരിത്രത്തിലെ തന്നെ അപൂര്‍വ്വതയാണ്‌.
സാമ്പത്തിക പ്രതിസന്ധികളില്‍ തൊഴിലില്ലായ്മയും ദാരിദ്ര്യവും പെരുകി വരുന്ന അമേരിക്കയില്‍ നിന്ന്‌ ആരംഭിച്ച ഈ പുത്തന്‍ പ്രക്ഷോഭം ചെറുത്തു നില്‍പ്പിന്റെ പുതു ചരിത്രമെഴുതി ആഗോള പ്രക്ഷോഭമാകുകയാണ്‌. 82 രാജ്യങ്ങളിലെ 951 നഗരങ്ങളാണ്‌ ഈ ജനകീയ പ്രക്ഷോഭത്തിന്‌ ഇപ്പോള്‍ കണ്ണികളായിട്ടുള്ളത്‌.
"ഇനി ഒരേ ഒരു വഴി: വിപ്ലവം" "ലോകത്തെ മാറ്റി മറിക്കാന്‍ തെരുവിലിറങ്ങുക", "ലോക ജനത ഉണരുന്നു" തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ്‌ സര്‍ക്കാരുകളുടെ ചെലവ്‌ ചുരുക്കല്‍ നടപടിയില്‍ ജീവിതം വഴി മുട്ടിയ തൊഴിലാളികളും യുവാക്കളും അടുക്കളയിലെ ദാരിദ്ര്യമറിയാവുന്ന വീട്ടമ്മമാരും വിദ്യാഭ്യാസ വായ്പ പെരുകി പഠനം അവസാനിപ്പിക്കേണ്ടി വന്ന വിദ്യാര്‍ത്ഥികളും തെരുവിലേക്ക്‌ ഒഴുകിയത്‌.
അമേരിക്കയിലെ അലാസ്ക മുതല്‍ ന്യൂസിഡലന്‍ഡിലെ ഓക്ലന്റ്‌ വരെ ഉള്ള പ്രദേശങ്ങള്‍ 99 ശതമാനം വരുന്ന സാമാന്യ ജനത്തിനുവേണ്ടിയുള്ള സമരങ്ങളുടെ ഭാഗമായി. ലണ്ടനിലെ സ്റ്റോക്ക്‌ എക്സ്ചേഞ്ചും ഓസ്ട്രേലിയയിലെ സിഡ്നി റിസര്‍വ്‌ ബാങ്കും ജപ്പാനിലെ ടോക്കിയോ നഗരവും പ്രതിഷേധ വേദികളായി. അമേരിക്കയിലെ പ്രധാന സമര കേന്ദ്രമായ ന്യൂയോര്‍ക്കിലെ വാള്‍ സ്ട്രീറ്റ്‌ തെരുവും,ആതിരേ ഇന്നേവരെയുള്ള ഏറ്റവും വലിയ പ്രക്ഷോഭത്തിനാണ്‌ സാക്ഷിയായത്‌.
സാമ്പത്തിക നയങ്ങള്‍ പൊളിച്ചെഴുതണമെന്നാവശ്യപ്പെട്ട്‌ അമേരിക്കയില്‍ ശക്തമാകുന്ന പ്രക്ഷോഭങ്ങളില്‍ നിന്ന്‌ ആവേശം ഉള്‍ക്കൊണ്ടാണ്‌ ലോക നഗരങ്ങള്‍ സമര പാതയില്‍ അണിനിരക്കുന്നത്‌. പ്രക്ഷോഭം ലോകമെങ്ങും വ്യാപിക്കെ സല്‍മാന്‍ റുഷ്ഡി അടക്കം 100-ഓളം പ്രശസ്ത എഴുത്തുകാര്‍ ഓണ്‍ലൈന്‍ വഴി സമരക്കാര്‍ക്ക്‌ പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. പുലിറ്റ്സര്‍ സമ്മാന ജേതാവ്‌ ജെന്നിഫര്‍ ഈഗന്‍, മൈക്കിള്‍ കണ്ണിങ്ങാം തുടങ്ങിയ നോവലസ്റ്റുകള്‍ ഇവരില്‍ ഉള്‍പ്പെടുന്നു. അമേരിക്കയുടെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി കോളിളക്കം സൃഷ്ടിച്ച വിക്കിലിക്സ്‌ വെബ്സൈറ്റ്‌ സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജ്‌ ലണ്ടനിലെത്തി സമരക്കാരെ അഭിസംബോധന ചെയ്ത്‌ സംസാരിക്കുകയും ചെയ്തു.
ലണ്ടനിലെ കത്തീഡ്രലിനു മുന്നില്‍ മൂവായിരത്തോളം പേരാണ്‌ ശനിയാഴ്ച തടിച്ചു കൂടിയത്‌. ഞായറാഴ്ചയും അവര്‍ സമരം തുടരുകയായിരുന്നു. ഇറ്റലിയിലെ റോം അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ ജനരോക്ഷത്തിനാണ്‌ സാക്ഷ്യം വഹിച്ചത്‌. സര്‍ക്കാരിന്റെ ചെലവ്‌ ചുരുക്കല്‍ പദ്ധതക്കെതിരെ മെയ്‌ മുതല്‍ സമരം തുടരുന്ന സ്പെയിന്‍ പ്രതിഷേധത്താല്‍ പ്രകമ്പനം കൊണ്ടു. തലസ്ഥാന നഗരമായ മാര്‍ഡ്രിഗില്‍ പെന്‍ഷന്‍കാരും കുട്ടികളും അടക്കം പതിനായിരങ്ങളാണ്‌ പ്രകടനത്തിന്‌ അണിനിരന്നത്‌. ജപ്പാന്‍, ഫിലിപ്പീന്‍സ്‌, ദക്ഷിണ കൊറിയ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളും പ്രതിഷേധത്തില്‍ പങ്കാളികളായി.
ആതിരേ,ചെറുത്തു നില്‍പ്പിന്റെയും കുത്തക വിരുദ്ധ പ്രക്ഷോഭത്തിന്റെയും പുതു ചരിത്രമാണ്‌ ലോകരാഷ്ട്രങ്ങളിലെ സാമൂഹിക പ്രതിബദ്ധതയുള്ള പൗരന്മാര്‍ നടത്തുന്നത്‌. കുത്തകകള്‍ അടക്കമുള്ള സമ്പന്ന വര്‍ഗ്ഗത്തിന്റെ നിലനില്‍പ്പ്‌ മാത്രം ലക്ഷ്യമിടുന്ന ഭരണകൂട തോന്ന്യാസങ്ങള്‍ക്കെതിരായുള്ള ജനകീയ ഉയര്‍ത്തെഴുന്നേല്‍പ്പാണിത്‌.
ലോക പോലീസ്‌ ചമഞ്ഞും വിശ്വസാമ്പത്തിക ശക്തിയായി ഭാവിച്ചും അമേരിക്ക തുടര്‍ന്നു പോന്ന അധിനിവേശത്തിന്റെ നയങ്ങള്‍ കുത്തകകള്‍ക്കു മാത്രം ഉതകുന്ന ചൂഷണത്തിന്റെ മാര്‍ഗ്ഗമായിരുന്നു എന്ന്‌ തിരിച്ചറിഞ്ഞാണ്‌ അവിടത്തെ യുവാക്കള്‍ അടക്കമുള്ളവര്‍ പ്രത്യക്ഷ സമര പാതയില്‍ അണിനിരന്നത്‌.
ഇത്‌ വലിയൊരു സൂചികയാണ്‌. ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മാറ്റത്തിന്റെ കുളമ്പടി ഒച്ചയാണ്‌ ഈ സമരങ്ങളിലെ മുദ്രാ വാക്യങ്ങളില്‍ മുഴങ്ങുന്നത്‌. ലോക രാഷ്ട്രങ്ങള്‍ ആകെ തന്നെ ഈ ജനകീയ മുന്നേറ്റത്തില്‍ ഭയന്ന്‌ വിറച്ച്‌ നില്‍ക്കുകയാണ്‌.
ഇവിടെയാണ്‌ ആതിരേ, അമേരിക്കയുടെ വിശ്വസ്ത ദാസന്മാരായി മന്‍മോഹന്‍സിംഗും മൊണ്ടേക്ക്‌ സിങ്‌ ആലുവാലിയേയും ഇന്ത്യയിലെ മഹാ ഭൂരിപക്ഷത്തെ അവജ്ഞയോടെ കാണുകയും കുത്തകകള്‍ക്ക്‌ അനുഗുണമായ സാമ്പത്തിക നയങ്ങള്‍ രൂപീകരിച്ച്‌ നടപ്പിലാക്കുകയും ചെയ്യുന്നത്‌. പെട്രോള്‍ വര്‍ദ്ധിപ്പിച്ചപ്പോള്‍ അത്‌ ഇന്ത്യയിലെ സാധാരണക്കാര്‍ക്ക്‌ ഉണ്ടാക്കുന്ന പ്രശ്നങ്ങളെ അല്ല മൊണ്ടേക്ക്‌ സിങ്‌ അഭിസംബോധന ചെയ്തത്‌. മറിച്ച്‌ ഈ നടപടി ഇന്ത്യ തുടരുന്ന സാമ്പത്തിക പരിഷ്കരണത്തിന്‌ ആക്കം നല്‍കുന്നതാണെന്ന കപട സത്യം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാനാണ്‌ ശ്രമിച്ചത്‌. ഇതിന്റെ ഭാഗമായിട്ടാണ്‌ ക്ഷേമ പദ്ധതികളില്‍ നിന്ന്‌ പിന്‍മാറാനും സബ്സിഡികള്‍ ഒഴിവാക്കാനും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നയങ്ങളും നടപടികളും. ഓര്‍മ്മയുണ്ടാകും 32 രൂപ ഉണ്ടെങ്കില്‍ നഗരത്തിലും 26 രൂപയുണ്ടെങ്കിലും ഗ്രാമത്തിലും സുഖമായി കഴിയാന്‍ സാധിക്കുമെന്ന സത്യവാങ്മൂലം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്‌.
ഒബാമയും മറ്റ്‌ വികസിത രാഷ്ട്ര നേതാക്കന്മാരും ഉയരുന്ന കുത്തക വിരുദ്ധ പ്രക്ഷോഭത്തിലും പ്രതിഷേധത്തിലും ആടിയുലയുകയാണെന്ന്‌ ഓര്‍ക്കുക. ആതിരേ,അവരുമായി തട്ടിച്ചു നോക്കുമ്പോള്‍ മന്‍മോഹന്‍ സിംഗും അലുവാലിയയും ഒക്കെ കീടങ്ങള്‍ മാത്രമാണ്‌. ഇന്ത്യയിലും കുത്തകകള്‍ക്കെതിരായുള്ള ചെറുത്തു നില്‍പ്പിന്റെ അലയൊലികള്‍ ആരംഭിച്ചു കഴിഞ്ഞു. അത്‌ മനസ്സിലാക്കി നയങ്ങള്‍ തിരുത്തിയാല്‍ മന്‍മോഹനും മൊണ്ടേക്ക്‌ സിങ്ങിനും കൊള്ളാം. ഇല്ലെങ്കില്‍...

Sunday, October 16, 2011

നിര്‍മ്മല്‍ മാധവ്‌: ഇതാണോ ഉമ്മന്‍ചാണ്ടിയുടെ സുതാര്യത?

പ്രത്യക്ഷത്തില്‍ തന്നെ നിയമങ്ങളുടെയും ചട്ടങ്ങളുടെയും നഗ്നമായ ലംഘനവും അധികാര ദുര്‍വിനിയോഗവുമാണ്‌ നിര്‍മ്മല്‍ മാധവന്റെ പ്രശ്നത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നുണ്ടായത്‌.. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ എസ്‌എഫ്‌ഐ സമരത്തിനൊരുങ്ങിയത്‌. സമരക്കാരെ വെടിവച്ചു കൊല്ലാന്‍ പോലീസും നിലവിലിരിക്കുന്ന നിയമങ്ങള്‍ അധികാരത്തിന്റെ അഹന്തയില്‍ അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയും തയ്യാറാകുന്ന ഏറ്റവും ദുഷ്ടത നിറഞ്ഞ രാഷ്ട്രീയ സാഹചര്യമാണ്‌ കേരളത്തില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌. ഇതിനെയാണോ, ഉമ്മന്‍ ചാണ്ടിയുടെ സുതാര്യ ഭരണം എന്ന്‌ വിശേഷിപ്പിക്കേണ്ടത്‌?


അനധികൃതമായി വെസ്റ്റ്‌ ഹില്‍ ഗവണ്‍മെന്റ്‌ എഞ്ചിനീയറിംഗ്‌ കോളേജില്‍ പ്രവേശം നേടിയ നിര്‍മ്മല്‍ മാധവ്‌-നെ തുടര്‍ച്ചയായി ന്യായീകരിക്കുക വഴി, ആതിരേ, അധികാരത്തിലിരുന്നുകൊണ്ട്‌ തങ്ങള്‍ എന്തു തോന്ന്യാസം കാണിച്ചാലും അത്‌ ചോദ്യം ചെയ്യാന്‍ പൊതുസമൂഹത്തിനോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ അവകാശമില്ലെന്നും നിയമവും ചട്ടവും ലംഘിച്ച്‌ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ എന്നും വ്യക്തമാക്കുകയായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
കോഴിക്കോട്‌ ലാത്തി ചാര്‍ജിനും ഗ്രനേഡ്‌ പ്രയോഗത്തി നും വെടിവയ്പ്പിനും ഇടയാക്കിയ വിദ്യാര്‍ത്ഥി സമരത്തിന്‌ കാരണക്കാരനായ നിര്‍മ്മല്‍ മാധവ്ന്‌ വെസ്തില്‍ ഗവണ്‍മെന്റ്‌ എഞ്ചിനീയറിംഗ്‌ കോളേജില്‍ അഡ്മിഷന്‍ നല്‍കിയത്‌ താനാണെന്നും അതിന്റെ പേരില്‍ മറ്റാരേയും കുറ്റപ്പെടുത്തേണ്ടതില്ലെന്നും മുഖ്യമന്ത്രി പറയുമ്പോള്‍ കൊട്ടിഘോഷിക്കപ്പെടുന്ന സുതാര്യതയ്ക്കപ്പുറത്തുള്ള രാഷ്ട്രീയ ഗൂഡാലോചനകളും അധികാരത്തിന്റെ അശ്ലീലതകളുമാണ്‌ ഖദര്‍ അണിയാതെ പൊതുസമൂഹമധ്യേ പ്രത്യക്ഷപ്പെടുന്നത്‌.
ഉന്നത വിദ്യാഭ്യാസ മേഖലയെ മലീമസമാക്കി എന്ന്‌ എല്‍ഡിഎഫ്‌ സര്‍ക്കാരിനും അന്നത്തെ വിദ്യാഭ്യാസ മ ന്ത്രി എം.എ.ബേബിക്കും എതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്ന അതേ നാവുകൊണ്ടാണ്‌ മുഖ്യമന്ത്രി, നിര്‍മ്മല്‍ മാധവ്ന്റെ പ്രശ്നത്തില്‍ സ്വീകരിച്ച ജനാധിപത്യ വിരുദ്ധവും വഞ്ചനാത്മകവുമായ നിലപാടിനെ ന്യായീകരിക്കുന്നത്‌.
നിലവിലിരിക്കുന്ന വിദ്യാഭ്യാസ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച്‌ ഏതെങ്കിലും ഒരു ഗവണ്‍മെന്റ്‌ എഞ്ചിനീയറിംഗ്‌ കോളേജില്‍ പ്രവേശനം ലഭിക്കാന്‍ അര്‍ഹതയില്ലാത്ത വ്യക്തിയാണ്‌ നിര്‍മ്മല്‍ മാധവ്‌. വെസ്റ്റ്‌ ഹില്‍ ഗവണ്‍മെന്റ്‌ എഞ്ചിനീയറിംഗ്‌ കോളേജില്‍ നിര്‍മ്മല്‍ മാധവ്ന്‌ പ്രവേശനം അനുവദിച്ചതില്‍ ചട്ടലംഘനം ഉണ്ടായിട്ടുണ്ട്‌ എന്ന്‌ ഇതുസംബന്ധിച്ച പ്രശ്നം പഠിക്കാന്‍ നിയോഗിച്ച ഉന്നത വിദ്യാഭ്യാസ സമിതി ചൂണ്ടിക്കാട്ടിയിട്ടും നിര്‍മ്മല്‍ മാധവ്നെ ന്യായീകരിച്ചുകൊണ്ട്‌ അനീതിയും അഴിമതിയും നടത്തുമെന്ന്‌ നിയമസഭയില്‍ അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയാണ്‌ ഉമ്മന്‍ചാണ്ടി ചെയ്തത്‌. ഇത്‌ വിദ്യാഭ്യാസ ചട്ടങ്ങളോടുള്ള അനാദരവും കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തോടും അവരുടെ രക്ഷിതാക്കളോടുമുള്ള വെല്ലുവിളിയുമാണ്‌. ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യുമെന്ന ചൊല്ല്‌ ആള്‍രൂപം കൊള്ളുകയാണ്‌ , ആതിരേ,ഈ സംഭവത്തിലൂടെ ഉമ്മന്‍ചാണ്ടിയില്‍.
2009-ല്‍ സംസ്ഥാന എഞ്ചിനീയറിംഗ്‌ പ്രവേശന പരീക്ഷയില്‍ 22737-ാ‍ം റാങ്കുകാരനാണ്‌ നിര്‍മ്മല്‍ മാധവ്‌. കാലിക്കട്ട്‌ സര്‍വ്വകലാശാല നടത്തുന്ന ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ എഞ്ചിനീയറിംഗ്‌ ആന്റ്‌ ടെക്നോളജി എന്ന സ്വാശ്രയ കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ മാനേജ്മെന്റ്‌ ക്വാ ട്ടയില്‍ പ്രവേശനം നേടിയെങ്കിലും തന്നെ എസ്‌എഫ്‌ഐക്കാര്‍ റാഗ്‌ ചെയ്യുന്നു എന്നാരോപിച്ച്‌ അവിടത്തെ പഠനം മതിയാക്കി രണ്ടാം വര്‍ഷം പുന്നപ്രയില്‍ 'കാപ്‌' നടത്തുന്ന ഐഇഎം സ്വാശ്രയ കോളേജിലേക്ക്‌ മാറി. ഇവിടെ ഒരു മാസം മാത്രമാണ്‌ നിര്‍മ്മല്‍ മാധവ്‌ ക്ലാസില്‍ പോയിട്ടുള്ളൂ.
ഇതിനിടയില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിലവില്‍ വരികയും തുടര്‍ന്ന്‌ സംസ്ഥാന ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന ടോം ജോസിന്റെ പ്രത്യേക ഉത്തരവുമായി നിര്‍മ്മല്‍ മാധവ്‌ വെസ്തില്‍ ഗവണ്‍മെന്റ്‌ എഞ്ചിനീയറിംഗ്‌ കോളേജില്‍ പ്രവേശനം നേടുകയും ചെയ്തു.
സംസ്ഥാനത്തെ സ്വാശ്രയ കോളേജുകളില്‍ മാനേജ്മെ ന്റ്‌ ക്വാട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥിക്ക്‌ ഗവണ്‍മെന്റ്‌ കോളേജില്‍ പ്രവേശനം നല്‍കാന്‍ പാടില്ല എന്നാണ്‌ നിയമം. ഈ നിയമം അട്ടിമറിക്കാന്‍ കൂട്ടു നിന്നവരെ സംരക്ഷിക്കാനും നിയമസഭയെപ്പോലും വെല്ലുവിളിക്കാനും മുഖ്യമന്ത്രി തയ്യാറാകുമ്പോള്‍ അതിന്‌ പിന്നിലുള്ള താല്‍പര്യം രാഷ്ട്രീയ അശ്ലീലത നിറഞ്ഞതു തന്നെയാണ്‌.സംശയമില്ല.
വളരെ ഉയര്‍ന്ന റാങ്ക്‌ ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക്‌ മാത്രം പ്രവേശനം നല്‍കുന്ന സ്ഥാപനമാണ്‌ വെസ്റ്റ്‌ ഹില്‍ ഗവണ്‍മെന്റ്‌ എഞ്ചിനീയറിംഗ്‌ കോളേജ്‌. അവിടെ തന്നെ നിര്‍മ്മല്‍ മാധവ്നെ പ്രവേശിപ്പിക്കുക വഴി കഷ്ടപ്പെട്ട്‌ പഠിച്ച്‌ റാങ്ക്‌ നേടിയ വിദ്യാര്‍ത്ഥികളുടെ ആത്മാര്‍ത്ഥതയെയാണ്‌ മുഖ്യമന്ത്രി ചവുട്ടി മെതിച്ചത്‌. ഓര്‍ക്കണം നിര്‍മ്മല്‍ മാധവ്‌ മൂന്നും നാലും സെമസ്റ്റര്‍ പരീക്ഷ എഴുതിയിട്ടില്ല. രണ്ട്‌ സെമസ്റ്റര്‍ പരീക്ഷ എഴുതാത്ത വിദ്യാര്‍ത്ഥിക്ക്‌ അടുത്ത വര്‍ഷ ക്ലാസില്‍ പ്രവേശനം നല്‍കാന്‍ പാടില്ല എന്നും നിയമവുമുണ്ട്‌. ഈ നിയമവുമാണ്‌ മുഖ്യമന്ത്രി അട്ടിമറിച്ചിരിക്കുന്നത്‌.
നിര്‍മ്മല്‍ മാധവ്ന്റെ കേസ്‌ പ്രത്യേകം പരിഗണിച്ച്‌ ഈ രണ്ട്‌ സെമസ്റ്റര്‍ പരീക്ഷകളും സപ്ലിമെന്ററി പരീക്ഷയായി കണക്കാക്കി ഇന്റേണല്‍ നടത്തുന്നതിന്‌ നടപടി സ്വീകരിക്കണമെന്ന്‌ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി വി.സിയുടെ അധിക ചുമതല കൂടി വഹിക്കുന്നസമയത്ത്‌ പ്രത്യേക ഉത്തരവും ഇറക്കി.
പ്രത്യക്ഷത്തില്‍ തന്നെ നിയമങ്ങളുടെയും ചട്ടങ്ങളുടെയും നഗ്നമായ ലംഘനവും അധികാര ദുര്‍വിനിയോഗവുമാണ്‌ നിര്‍മ്മല്‍ മാധവന്റെ പ്രശ്നത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നുണ്ടായത്‌.. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ എസ്‌എഫ്‌ഐ സമരത്തിനൊരുങ്ങിയത്‌. സമരക്കാരെ വെടിവച്ചു കൊല്ലാന്‍ പോലീസും നിലവിലിരിക്കുന്ന നിയമങ്ങള്‍ അധികാരത്തിന്റെ അഹന്തയില്‍ അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയും തയ്യാറാകുന്ന ഏറ്റവും ദുഷ്ടത നിറഞ്ഞ രാഷ്ട്രീയ സാഹചര്യമാണ്‌ കേരളത്തില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌. ഇതിനെയാണോ, ആതിരേ ഉമ്മന്‍ ചാണ്ടിയുടെ സുതാര്യ ഭരണം എന്ന്‌ വിശേഷിപ്പിക്കേണ്ടത്‌?

Friday, October 14, 2011

നികൃഷ്ട ജീവികളായ ഓര്‍ത്തഡോക്സ്‌-യക്കോബായ മെത്രാന്മാര്‍

ക്ഷമിക്കാനും സഹിക്കാനും സഹകരിക്കാനും ത്യാഗം മനോഭാവം ജീവിതത്തില്‍ പകര്‍ത്താനും ഉപദേശിച്ച ക്രിസ്തുവിന്റെ അനുയായികളെന്ന്‌ അവകാശപ്പെടുന്ന, ഓര്‍ത്തഡോക്സ്‌-യാക്കോബായ മെത്രാന്മാരാണ്‌ തെരുവില്‍ , ഒരെല്ലിനുവേണ്ടി കടിപിടികൂട്ടുന്ന നായ്ക്കളെപ്പോലെ അപഹാസ്യരായി നില്‍ക്കുന്നത്‌. ഇത്‌ അധികാരക്കൊതിയും സാമ്പത്തിക ലാഭേച്ഛയുമുള്ള ബിഷപ്പുമാര്‍ക്ക്‌ ഭൂഷണമായിരിക്കാം. എന്നാല്‍, സാധാരണ വിശ്വാസികള്‍ക്കും പൊതു സമൂഹത്തിനും ഇത്‌ ഭീഷണിയാണ്‌, അവരുടെ സമാധാന ജീവിതത്തിന്‌ നേരെ ഉയരുന്ന വിശ്വാസത്തിന്റെ പേരിലുള്ള ഭീകരാക്രമണമാണ്‌. ഇവര്‍ ഈ നില തുടരുമ്പോള്‍ കുപിതരാകുന്ന മറ്റ്‌ സമുദായ പ്രവര്‍ത്തകര്‍ തീവ്രമായ നിലപാട്‌ സ്വീകരിക്കുകയും പ്രതികരിക്കുകയും ചെയ്താല്‍ അതിന്റെ ഉത്തരവാദികള്‍യാക്കോബായ സഭയുടെയും ഓര്‍ത്തഡോക്സ്‌ സഭയുടെയും മെത്രാന്മാര്‍ മാത്രമായിരിക്കും


"സത്യസന്ധതയും എളിമയും സര്‍വ്വോപരി ത്യാഗവും പഠിപ്പിക്കുന്ന വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും പാരമ്പര്യമുള്ള ഒരു സമൂഹത്തിലെ അംഗങ്ങള്‍ ഇരുഭാഗങ്ങളായി തിരിഞ്ഞ്‌ അന്ത്യം വരെ പൊരുതുകയും മര്‍ക്കട മുഷ്ടി പിടിക്കുകയും ചെയ്യുന്നത്‌ തീര്‍ത്തും വേദനാജനകമാണ്‌. വേദപുസ്തകത്തെയോ ആരാധനാ സ്വാതന്ത്ര്യത്തെയോ ആചാരാനുഷ്ഠാനങ്ങളെയോ സ്പര്‍ശിക്കുന്ന എന്തെങ്കിലും വിവാദങ്ങള്‍ ഈ രണ്ട്‌ കക്ഷികളും തമ്മിലുള്ളതായി വാക്കാലോ രേഖാമൂലമോ ഉള്ള തെളിവുകള്‍ സഹിതം ഈ കോടതിക്ക്‌ ബോധ്യപ്പെട്ടിട്ടില്ല. അങ്ങനെയിരിക്കെ സേവന രംഗത്ത്‌ അഭിമാനകരമായ ട്രാക്ക്‌ റെക്കോര്‍ഡും തിളക്കമാര്‍ന്ന പൂര്‍വ്വ ചരിത്രവുമുള്ള കേരളത്തിലെ സുറിയാനി സഭ എന്ന മതസ്ഥാപനം വെറും ഉപരിവിപ്ലവമായ കാരണങ്ങളുടെ പേരില്‍ വീണ്ടും വീണ്ടും കോടതി കയറി ഇറങ്ങുന്നു എന്നത്‌ ആരെയും ആശ്ചര്യപ്പെടുത്തേണ്ട വസ്തുതയാണ്‌."
ആതിരേ,ഇന്ന്‌ കേരളത്തിന്റെ മതജീവിതത്തില്‍ സ്ഫോടനാത്മകമായ അവസ്ഥയായി വളര്‍ന്നു നില്‍ക്കുന്ന ഓര്‍ത്തഡോക്സ്‌-യാക്കോബായ തര്‍ക്കത്തിന്റെ ഭാഗമായ ഒരു കേസില്‍ 1995-ല്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ന്യായത്തില്‍ ജസ്റ്റിസ്‌ സഹായി എഴുതിയ വരികളാണ്‌ മുകളില്‍ ഉദ്ധരിച്ചത്‌.
സ്നേഹത്തിന്റെയും സഹകരണത്തിന്റെയും സൗമനസ്യത്തിന്റെയും ത്യാഗത്തിന്റെയും സുവിശേഷവുമായി മനുഷ്യരാശിയുടെ രക്ഷയ്ക്കെത്തിയ യേശുക്രിസ്തുവിനെ, യഹൂദന്മാര്‍ ഒരിക്കല്‍ മാത്രമാണ്‌ കുരിശിലേറ്റി കൊന്നത്‌. എന്നാല്‍, കേരളത്തില്‍ യാക്കോബായ-ഓര്‍ത്തഡോക്സ്‌ വിഭാഗം ഏതാനും സ്ഥാവര - ജംഗമ വസ്തുക്കള്‍ക്കുവേണ്ടിയുള്ള തര്‍ക്കത്തില്‍ നിരന്തരം കോടതി വ്യവഹാരങ്ങള്‍ നടത്തി ക്രിസ്തുവിനെയും വിശ്വാസത്തെയും വിശ്വാസികളെയും പൊതു സമൂഹമദ്ധ്യേ അവമതിച്ചു കൊണ്ടിരിക്കുകയാണ്‌. ഇത്തരം ഓരോ സംഭവത്തിലും ഇവര്‍ ചെയ്യുന്നത്‌ ക്രിസ്തുവിനെ വീണ്ടും വീണ്ടും ക്രൂശിക്കലാണ്‌.
ഏറ്റവും ഒടുവില്‍ കോലഞ്ചേരി പള്ളിയുടെ ഉടമസ്ഥാവകാശം ഉന്നയിച്ചാണ്‌ ഓര്‍ത്തഡോക്സ്‌ യാക്കോബായ വിഭാഗം സമരം ആരംഭിച്ചത്‌. ഇതിനു മുന്‍പ്‌ ഇത്തരത്തിലുള്ള അവകാശവാദത്തിലൂന്നി ഇവര്‍ നടത്തിയ സമരങ്ങള്‍ ലാത്തിചാര്‍ജിലും കല്ലേറിലും മറ്റുമാണ്‌ കലാശിച്ചത്‌. സ്നേഹത്തിന്റെ സുവിശേഷം ഘോഷിക്കേണ്ട നാവുകള്‍ വിദ്വേഷത്തിന്റെ വാളുകളാകുന്നതാണ്‌ അത്തരം സാഹചര്യങ്ങളില്‍ കണ്ടിട്ടുള്ളത്‌. വോട്ടു ബാങ്കില്‍ മാത്രം കണ്ണുള്ള ഭരണകൂടം പ്രശ്നത്തില്‍ ഇടപെടുകയോ അത്‌ പരിഹരിക്കുകയോ ചെയ്യാത്തത്‌ സ്വാഭാവികം. എന്നാല്‍, ആതിരേ, സഭാ തലവന്മാര്‍ തങ്ങളുടെ ധനാര്‍ത്തിയും അധികാരക്കൊതിയും തെരുവില്‍ എത്തിച്ച്‌ പ്രക്ഷോഭങ്ങള്‍ നടത്തുന്നതും അതിലൂടെ ക്രൈസ്തവ വിശ്വാസവുമായി യാതൊരു ബന്ധവും ഇല്ലാത്ത സാധാരണക്കാരന്റെ സമാധാന ജീവിതം തകര്‍ക്കുന്നതും, ഏറ്റവും ലഘുവായി പറഞ്ഞാല്‍ പൈശാചിക നടപടികളാണ്‌.
ആതിരേ, ഏതാണ്ട്‌ രണ്ട്‌ ലക്ഷത്തോളം ക്രൈസ്തവ വിഭാഗങ്ങള്‍ ഇന്ന്‌ ലോകത്താകമാനമുണ്ട്‌. കത്തോലിക്ക സഭയ്ക്കാണ്‌ മേല്‍ക്കൈ. എന്നാല്‍ കേരളത്തില്‍ മലങ്കര സുറിയാനി സഭയ്ക്കാണ്‌ പാരമ്പര്യം അവകാശപ്പെടാനുള്ളത്‌. വാസ്ഗോഡ ഗാമയുടെ ആഗനത്തോടെയാണ്‌ കത്തോലിക്ക വിശ്വാസവും ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയിലൂടെയാണ്‌ പ്രൊട്ടസ്റ്റന്റ്‌ വിശ്വാസവും കേരളത്തില്‍ വേരോട്ടം നേടിയത്‌. ഇങ്ങനെ ഏതാണ്ട്‌ 20 നൂറ്റാണ്ടിന്റെ പാരമ്പര്യം അവകാശപ്പെടുന്ന മലങ്കര സുറിയാനി സഭയാണ്‌ പില്‍ക്കാലത്ത്‌ ചില സാമ്പത്തിക താല്‍പര്യങ്ങളുടെ പേരില്‍ ഓര്‍ത്തഡോക്സ്‌ വിഭാഗമായും യാക്കോബായ വിഭാഗമായും വേര്‍തിരിഞ്ഞത്‌.
പള്ളികളിലും ശവക്കോട്ടകളിലും അവകാശം ഉന്നയിച്ച്‌ ഇവര്‍ നടത്തുന്ന ലജ്ജാകരമായ കോടതി വ്യവഹാരങ്ങള്‍ക്ക്‌ ഏതാണ്ട്‌ മുക്കാല്‍ നൂറ്റാണ്ടിന്റെ പഴക്കമുണ്ട്‌. ഓരോ കോടതി വിധിയെയും തങ്ങളുടെ താല്‍പര്യപ്രകാരം ഇരുവിഭാഗവും വ്യാഖ്യാനിച്ച്‌ നീതി നിര്‍വ്വഹണത്തിന്റെ പാത കൂടുതല്‍ ദുഷ്കരമാക്കുകയായിരുന്നു ഇതുവരെ. ഇവിടെ ശ്രദ്ധിക്കേണ്ട സവിശേഷമായ ഒരു വസ്തുതയുണ്ട്‌. ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ തമ്മില്‍ തല്ലുന്ന ഇവര്‍ക്കിടയില്‍ സമവായം സൃഷ്ടിക്കാന്‍ നിയമപരമായി ശ്രമിക്കുന്നത്‌ നായരും നമ്പൂതിരിയും ഭട്ടും പോറ്റിയുമൊക്കെ അടങ്ങുന്ന അഭിഭാഷകരും ന്യായാധിപന്മാരുമാണ്‌.അവര്‍ക്ക്‌ ഈ തര്‍ക്കം പരിഹരിക്കാനുള്ള ആത്മാര്‍ത്ഥതയുടെ ആയിരത്തിലൊരംശം ഈ സഭാപിതാക്കള്‍ക്കും സ്ഥാപിത താത്പര്യക്കാര്‍ക്കുമില്ല.വിശ്വാസികളുടേയും ക്രിസ്തുവിന്റേയും മാന്യത ഇവര്‍ക്ക്‌ പ്രശ്നമല്ല."യ്യേശുവിലാണെന്റെ വിശ്വാസം,കീശയിലാണെന്റെ ആശ്വാസം" എന്ന്‌ കുഞ്ഞുണ്ണി മാഷ്‌ നിരീക്ഷിച്ചത്‌ ഓര്‍ത്തഡോക്സ്‌-യാക്കോബായ തര്‍ക്കങ്ങളില്‍ മനം നൊന്തിട്ട്‌ തന്നെയാവണം.
ആതിരേ, ഗാന്ധിജി മുതല്‍ അണ്ണാ ഹസാരെ വരെ നീതിയുടെ വിജയത്തിനായി ഉപയോഗിച്ച സത്യഗ്രഹ സമരമാണ്‌ ഇപ്പോള്‍ അനീതികരമായ ഒരു ലക്ഷ്യം നേടിയെടുക്കാന്‍ യാക്കോബായ സഭയുടെയും ഓര്‍ത്തഡോക്സ്‌ സഭയുടെയും തലവന്മാര്‍ അവലംബിച്ചിട്ടുള്ളത്‌. കോലഞ്ചേരി പള്ളിക്ക്‌ സമീപം ഇവര്‍ നടത്തിയ നിരാഹാര-പ്രാര്‍ത്ഥനാ യജ്ഞം ഒരു ഘട്ടത്തില്‍ നാടിന്റെ ക്രമസമാധാന നിലയ്ക്കു തന്നെ ഭീഷണിയായിരുന്നു.ഈ രണ്ട്‌ സഭാപിതാക്കന്മാരേക്കാളും, അവരുടെ ഒപ്പം നില്‍ക്കുന്ന ളോഹയണിഞ്ഞതും അണിയാത്തതുമായ ക്രിമിനല്‍ മനസ്സുകളേക്കാളും മാന്യതയും വിവേകവും ക്ഷമയും നാട്ടുകാര്‍ക്കുണ്ടായിരുന്നതു കൊണ്ട്‌ ഇവരുടെ ഗൂഢാലോചന പൊളിയുകയായിരുന്നു.ഒരു ക്രമസമാധാന പ്രശ്നം ഉണ്ടാക്കാന്‍ തന്നെയായിരുന്നു രണ്ടു മെത്രാന്മാരും കോലഞ്ചേരിയില്‍ തന്നെ ഉപവാസ-പ്രാര്‍ത്ഥനാ യജ്ഞം നടത്തിയത്‌.
ഇവരെ സമരപ്പന്തലുകളില്‍ നിന്ന് ചാട്ടവാറുകൊണ്ടടിച്ച്‌ പുറത്താക്കാന്‍ ക്രിസ്തുവിനും ഉത്തരവാദിത്തമുണ്ടായിരുന്നു.പക്ഷെ ഇവരുടെ നിരന്തര ക്രൂശിക്കല്‍ മൂലം ക്രിസ്തു ആകെ പരിക്ഷീണനായിപ്പോയത്‌ ഇവരുടെ ഭാഗ്യമെന്ന് കരുതുക.
തന്റെ പ്രസംഗം കേള്‍ക്കാനെത്തിയവര്‍ക്ക്‌ വിശക്കുന്നു എന്നു ബോധ്യമായപ്പോള്‍ അഞ്ച്‌ അപ്പവും രണ്ട്‌ മീനും കൊണ്ട്‌ അവരെ പോഷിപ്പിച്ചതും, കാനായിലെ കല്യാണവീട്ടില്‍ വീഞ്ഞു തീര്‍ന്നപ്പോള്‍ അവരെ സഹായിച്ചതും, കുഷ്ഠരോഗിയെ കണ്ട്‌ മനസ്സലിഞ്ഞ്‌ സൗഖ്യമാകിയതും, കുരുടനോട്‌ കനിവു തോന്നി കാഴ്ച നല്‍കിയതും,മാര്‍ത്തയുടേയും മറിയയുടേയും അനാഥാവസ്ഥയുടെ ഉള്‍ച്ചൂട്‌ തിരിച്ചറിഞ്ഞ്‌ ലാസറിനെ ഉയര്‍പ്പിച്ചതും,ഭൂതാവേശിതനോട്‌ ദയ തോന്നി അവനെ വിടുവിച്ചതുമെല്ലാം മനുഷ്യനായി പിറന്ന ക്രിസ്തുവിന്റെ നിസ്തുലമായ മാനവ സ്നേഹത്തിന്റെ നിര്‍ദര്‍ശനങ്ങളാണ്‌.അവയെ പക്ഷെ ക്രിസ്തുവിന്റെ അത്ഭുത പ്രവൃത്തിയായി വ്യാഖ്യാനിച്ച്‌ ക്രിസ്തുവിനെ അവമതിക്കുകയും അപമാനിക്കുകയുമാണ്‌ ക്രൈസ്തവ സഭാ മെലദ്ധുക്ഷന്മാര്‍ ചെയ്യുന്നത്‌.ആ തെമ്മാടിത്തത്തിന്റെ ഇങ്ങേത്തലയ്ക്കല്‍ നില്‍ക്കുന്നതാണ്‌ പള്ളികും ശവക്കോട്ടയ്ക്കും പള്ളി വരുമാനത്തിനും വേണ്ടിയുള്ള ഓര്‍ത്തഡോക്സ്‌-യക്കോബായ മെത്രാന്മാരുടെ കോടതി വ്യവഹാരങ്ങള്‍
ആതിരേ,ഇവിടെ ഒരു വസ്തുത സവിശേഷമായ ശ്രദ്ധ ആവശ്യപ്പെടുന്നുണ്ട്‌.അത്‌ മര്‍ത്തോമ സഭാസ്ഥാപകനായ പാലക്കുന്നത്‌ അബ്രഹാം മല്‍പാന്റെ മാന്യതയും മാതൃകയുമാണ്‌.ഇംഗ്ലണ്ടിലെ പ്രൊട്ടസ്റ്റന്റ്‌ നവീകരണ പ്രസ്ഥാനത്തില്‍ ഇന്ന്‌ പ്രചോദനം ഉള്‍ക്കൊണ്ട്‌ അദ്ദേഹം കേരളത്തില്‍ മര്‍ത്തോമ സഭയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോള്‍ അന്നത്തെ യാക്കോബായ സുറിയാനി സഭയുമായി പള്ളി-ശവക്കോട്ട ഉടമസ്ഥതയുടെ പേരില്‍ ഇന്നത്തെ പോലെ തര്‍ക്കമുണ്ടായി.അദ്ദേഹവും ആദ്യം കോടതി വ്യവഹാരമാണ്‌ പ്രശ്ബ്ന പരിഹാരത്തിന്‌ അവലംബിച്ചത്‌.എന്നാല്‍ അത്‌ നിഷ്പ്രയോജനമാണെന്ന്‌ ത്യിരിച്ചറിഞ്ഞ്‌ അതാതീടങ്ങളില്‍ വേറെ ഭൂമി വാങ്ങി പള്ളിയും ശവക്കോട്ടയും പണിയുകയായിരുന്നു.
1200 പള്ളികള്‍ ഇപ്പോള്‍ മാര്‍ത്തോമ സഭയ്ക്കുണ്ട്‌.അവയില്‍ 13 എണ്ണം മാത്രമേ പിളര്‍പ്പിന്‌ മുന്‍പ്‌ ഉണ്ടായിരുന്നുള്ളു.കോടതി വ്യവഹാരം തുടരാതിരുന്നത്‌ മര്‍ത്തോമ സഭയ്ക്ക്‌ നഷ്ടമല്ല ലാഭമാണുണ്ടാക്കിയതെന്ന്‌ സാരം
ഈ വിവേകം ഓര്‍ത്തഡോക്സ്‌-യാക്കോബായ മെത്രാന്മാരില്‍ നിന്ന്‌ പ്രതീക്ഷിക്കുന്നവരായിരിക്കും, ആതിരേ, വിഢ്യാസുരന്മാര്‍.അത്രയ്ക്ക്‌ അഹന്ത നിറഞ്ഞ പണക്കൊതിയും അധികാരക്കൊതിയുമാണ്‌ നീചന്മാരും'നികൃഷ്ട ജീവി'കളുമായ യാക്കോബായ-ഓര്‍ത്തഡോക്സ്‌ മെത്രാന്മാര്‍ക്കുള്ളത്‌.
ക്ഷമിക്കാനും സഹിക്കാനും സഹകരിക്കാനും ത്യാഗം മനോഭാവം ജീവിതത്തില്‍ പകര്‍ത്താനും ഉപദേശിച്ച ക്രിസ്തുവിന്റെ അനുയായികളെന്ന്‌ അവകാശപ്പെടുന്ന, ഓര്‍ത്തഡോക്സ്‌-യാക്കോബായ മെത്രാന്മാരാണ്‌ തെരുവില്‍ , ഒരെല്ലിനുവേണ്ടി കടിപിടികൂട്ടുന്ന നായ്ക്കളെപ്പോലെ അപഹാസ്യരായി നില്‍ക്കുന്നത്‌. ഇത്‌ അധികാരക്കൊതിയും സാമ്പത്തിക ലാഭേച്ഛയുമുള്ള ബിഷപ്പുമാര്‍ക്ക്‌ ഭൂഷണമായിരിക്കാം. എന്നാല്‍, സാധാരണ വിശ്വാസികള്‍ക്കും പൊതു സമൂഹത്തിനും ഇത്‌ ഭീഷണിയാണ്‌, അവരുടെ സമാധാന ജീവിതത്തിന്‌ നേരെ ഉയരുന്ന വിശ്വാസത്തിന്റെ പേരിലുള്ള ഭീകരാക്രമണമാണ്‌. ഇവര്‍ ഈ നില തുടരുമ്പോള്‍ കുപിതരാകുന്ന മറ്റ്‌ സമുദായ പ്രവര്‍ത്തകര്‍ തീവ്രമായ നിലപാട്‌ സ്വീകരിക്കുകയും പ്രതികരിക്കുകയും ചെയ്താല്‍ അതിന്റെ ഉത്തരവാദികള്‍, ആതിരേ, യാക്കോബായ സഭയുടെയും ഓര്‍ത്തഡോക്സ്‌ സഭയുടെയും മെത്രാന്മാര്‍ മാത്രമായിരിക്കും. ഒപ്പം ഇവരുടെ സമൂഹ വിരുദ്ധ-വിശ്വാസവിരുദ്ധ നടപടികള്‍ കണ്ടിട്ടും അനങ്ങാതിരിക്കുന്ന സര്‍ക്കാരിനുമായിരിക്കും.

Wednesday, October 5, 2011

വിദ്യാരംഭം കരിഷ്യാമി...

'അകക്കണ്ണ്‌ തുറപ്പിക്കാന്‍ ബാല്യത്തിലെത്തേണ്ട ' ഗുരുക്കന്മാരുടെ ശ്യാമകാമത്തിനിരായാകുന്ന കുരുന്നുകളുടെ വാര്‍ത്ത വായിക്കുമ്പോള്‍ നമ്മില്‍ അക്ഷരങ്ങളുടെ വിശുദ്ധദര്‍ശനം മാത്രം ഉരുവാക്കിയ ; ഗുരുകടാക്ഷം കൊണ്ടും ഗുരുകൃപ കൊണ്ടും സമ്പന്നരും അനുഗ്രഹീതരുമാക്കിയ സമര്‍പ്പിത ചേതസ്സുകളായിരുന്ന നമ്മുടെ അദ്ധ്യാപകരെ എത്ര ആരാധിച്ചാലാണ്‌ മതിയാവുക..!അവര്‍ നമ്മില്‍ നട്ടു,നനച്ചുവളര്‍ത്തിയെടുത്ത മൂല്യബോധങ്ങള്‍ക്ക്‌ എങ്ങനെയാണ്‌ പകരമാകാന്‍ കഴിയുക..!!



' രാജാവ്‌ നഗ്നനാണെന്ന സത്യത്തെ
രാജഭക്തന്മാര്‍ നടുങ്ങുമാറുച്ചത്തില്‍
നാളെ വിളിച്ചു പറയുവാനുണ്ണി നിന്‍
നാവിനുണ്ടാകട്ടെ ശക്തിയും ധൈര്യവും'

എന്ന കവി (ഒഎന്‍വി )വാക്യത്തിലൂടെ ഇന്ന്‌ ആദ്യാക്ഷരം കുറിച്ച/ കുറിക്കുന്ന കുരുന്നുകളെ അഭിവാദ്യം ചെയ്താല്‍, ഞാനെന്റെ 'നാറാണത്ത്‌ നിമിഷങ്ങളി 'ലാണെന്ന്‌ പറയുമായിരിക്കും ,അല്ലേ അമ്മൂ..?
ആകട്ടേ, ഇന്ന്‌ വിദ്യാരംഭം.
തുഞ്ചന്‍ പറമ്പ്‌ മുതല്‍ പത്രസ്ഥാപനങ്ങളുടെ അങ്കണം വരെ ആദ്യാക്ഷരം കുറിക്കാനും കുറിപ്പിക്കാനുമുള്ള വേദികള്‍.ഈ സ്ഥലങ്ങളില്‍ പോയി കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുന്നത്‌ വര്‍ത്തമാനകേരളത്തിന്റെ മറ്റൊരു ഢംഭായി പരിണമിച്ചിട്ടുണ്ട്‌.എല്ലാ ദുര്‍ഗുണങ്ങളുടേയും വിളനിലങ്ങളായ കലാകരന്മാരടക്കമുള്ളവര്‍ ആദ്യാക്ഷരം കുറിപ്പിക്കുമ്പോള്‍,കടമ്മനിട്ട, അരങ്ങത്ത്‌ മുന്‍നിരയില്‍ മുറുക്കിത്തുപ്പിയും വെറുതെ ചിരിച്ചും കൊണ്ട്യിരിക്കുന്ന നമ്മോട്‌ ചോദിക്കുന്നു"തലയിതിങ്ങനെ,മുറയതെങ്ങനെ നേരെയാകും..?"
ശക്തിസ്വരൂപിണിയെ വിദ്യാദേവതയായി സങ്കല്‍പ്പിച്ചാണ്‌ ഇന്ന്‌ വിദ്യാരംഭച്ചടങ്ങുകള്‍ നടത്തുന്നത്‌.
ശക്തിയുടെ പ്രതീകം ദേവി ; ശക്തിയുടെ ഇരിപ്പിടം പുണ്യനദിയായ സരസ്വതി. 'പ്രാണോ ദേവീ സരസ്വതീ...' എന്ന്‌ തുടങ്ങുന്ന ദേവീസ്തുതി സരസ്വതീ സൂക്തമെന്ന പേരിലും വിശ്രുതം.
ശങ്കരാചാര്യരുടെ കേനോപനിഷത്തിന്റെ ഭാഷ്യത്തിലാണ്‌ സരസ്വതിയെ വിദ്യാരൂപിണിയായി സങ്കല്‍പ്പിച്ച്‌ സ്തുതിക്കുന്നത്‌ . വിദ്യാദേവതയെ സാവിത്രി, സരസ്വതി, ശതരൂപ, ബ്രഹ്മാണി, ഗായത്രി എന്നീ പേരുകളിലും ആരാധിക്കുന്നു..
അമ്മൂ,ജ്ഞാന ചേതനയുടെ രണ്ട്‌ ഭാവങ്ങളാണ്‌ പ്രജ്ഞയും ബുദ്ധിയും. പ്രജ്ഞ ആത്മീയ ഔന്നത്യത്തിനും ബുദ്ധി ഭൗതിക മുന്നേറ്റത്തിനും സഹായിക്കുന്നു. പ്രജ്ഞയുടെ ദേവത ഗായത്രിയും വിദ്യയുടെ ദേവത സരസ്വതിയുമാണ്‌..
വസന്തപഞ്ചമിയിലാണ്‌ സരസ്വതീ ദേവി ആവിര്‍ഭവിച്ചതെന്നാണ്‌ വിശ്വാസം. സരസ്വതിയെ ബ്രഹ്മാവിന്റെ ഭാര്യയായും മകളായും സങ്കല്‍പ്പിക്കുന്നുണ്ട്‌. ബ്രഹ്മാവിന്റെ ഭാര്യമാരായി സാവിത്രി, സരസ്വതി, ഗായത്രി എന്നീ മൂന്നു പേരെ പറയുന്നുണ്ടെങ്കിലും ഇവര്‍ മൂവരും ഒരേ ദേവി തന്നെയാണ്‌ എന്ന്‌ മത്സ്യ പുരാണം പറയുന്നു.
മനുഷ്യ ശരീരത്തില്‍ രണ്ട്‌ ഭാഗത്ത്‌ , ആജ്ഞാ ചക്രത്തിലും സഹസ്രാരപത്മത്തിലും , സൂക്ഷ്മ രൂപത്തിലാണ്‌ സരസ്വതീ ദേവി വസിക്കുന്നത്‌. ബുദ്ധിയെയും ചേതനയേയും നയിക്കുന്ന രണ്ട്‌ സ്ഥാനങ്ങളാണവ. സരസ്വതിയുടെ കൈയിലുള്ള പുസ്തകം അറിവിനെയും വീണ സംഗീതാദി കലകളെയും അക്ഷരമാല ആത്മജ്ഞാനത്തെയും സൂചിപ്പിക്കുന്നു.
ഇന്നലെ ലോക അദ്ധ്യാപക ദിനമായിരുന്നു
ഭാവി തലമുറയുടെ 'അക്ഷര സ്വയംപര്യാപ്ത'തയും സാംസ്കാരിക വിമലീകരണവും നിഷ്ഠാബദ്ധമായ ദൗത്യമായി ഏറ്റെടുത്തിട്ടുള്ള അദ്ധ്യാപകര്‍ക്ക്‌ പിന്തുണയും പ്രചോദനവും നല്‍കാനും അവരോട്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനുമാണ്‌ ഓക്ടോബര്‍ അഞ്ചിന്‌ ലോക അദ്ധ്യാപക ദിനം ആചരിക്കുന്നത്‌.
വിദ്യാര്‍ത്ഥികളില്‍ അവബോധം,തിരിച്ചറിവ്‌,ആസ്വാദനമികവ്‌ എന്നിവ പരിപോഷിപ്പിച്ച്‌ വിദ്യാഭ്യാസവികന മണ്ഡലങ്ങളില്‍ അദ്ധ്യാപകര്‍ നല്‍കുന്ന സവിശേഷസംഭാവനകളെ മാനിക്കാനും,അവരെ അംഗീകരിക്കാനും അഭിനന്ദിക്കാനുമായിട്ടാണ്‌ ലോക അദ്ധ്യാപക ദിനം കൊണ്ടാടുന്നതെന്ന്‌ 'യുനെസ്കൊ'വിശദീകരിക്കുന്നു.
100ലധികം രാജ്യങ്ങളില്‍ ലോക അദ്ധ്യാപക ദിനം ആചരിക്കുന്നു.'ലിംഗപരമായ തുല്യതയ്ക്ക്‌ അദ്ധ്യാപകര്‍ ' എന്നതാണ്‌ ലോക അദ്ധ്യാപക ദിനത്തിന്റെ മുദ്രാവാക്യം.
പക്ഷെ
'അകക്കണ്ണ്‌ തുറപ്പിക്കാന്‍ ബാല്യത്തിലെത്തേണ്ട ' ഗുരുക്കന്മാരുടെ ശ്യാമകാമത്തിനിരായാകുന്ന കുരുന്നുകളുടെ വാര്‍ത്ത വായിക്കുമ്പോള്‍ അമ്മൂ നമ്മില്‍ അക്ഷരങ്ങളുടെ വിശുദ്ധദര്‍ശനം മാത്രം ഉരുവാക്കിയ ; ഗുരുകടാക്ഷം കൊണ്ടും ഗുരുകൃപ കൊണ്ടും സമ്പന്നരും അനുഗ്രഹീതരുമാക്കിയ സമര്‍പ്പിത ചേതസ്സുകളായിരുന്ന നമ്മുടെ അദ്ധ്യാപകരെ എത്ര ആരാധിച്ചാലാണ്‌ മതിയാവുക..!
അവര്‍ നമ്മില്‍ നട്ടു,നനച്ചുവളര്‍ത്തിയെടുത്ത മൂല്യബോധങ്ങള്‍ക്ക്‌ എങ്ങനെയാണ്‌ പകരമാകാന്‍ കഴിയുക..!!

Monday, October 3, 2011

നഗ്ന വാനരന്‍ അര്‍മാദിക്കുമ്പോള്‍

മനുഷ്യന്റെ അശ്ലീലഭരിത സ്വാര്‍ത്ഥതയും ഒടുങ്ങാത്ത ദുരയുമാണ്‌ അന്യജീവജാലങ്ങളുടെ നിലനില്‍പ്പിന്‌ ഭീഷണി. കാട്‌ വെട്ടിത്തെളിച്ച്‌ വന്യമൃഗങ്ങളുടെയും ഇതര ജീവജാലങ്ങളുടെയും ആവാസവ്യവസ്ഥകള്‍ മുച്ചൂടും മുടിക്കുന്നതും വിനോദത്തിനും വാണിജ്യാവശ്യങ്ങള്‍ക്കും ഭക്ഷണത്തിനും വേണ്ടി മൃഗവര്‍ഗങ്ങളെയും പക്ഷിവംശങ്ങളെയും കൊന്നൊടുക്കുന്നതും മനുഷ്യന്‍ തന്നെ.ഇരിക്കുന്ന കൊമ്പാണ്‌ അഹങ്കാരത്തോടെ മുറിക്കുന്നതെന്ന്‌, എന്നാണിനി ഈ 'നഗ്നവാനരന്‍' മനസ്സിലാക്കുക..?!



ആതിരേ,
ഇന്ന്‌ ലോക മൃഗസംരക്ഷണദിനം. മൃഗ സംരക്ഷണാവബോധം സൃഷ്ടിക്കാന്‍ 1931 ലാണ്‌ ലോകമൃഗസംരക്ഷണ ദിനാചരണം ആരംഭിച്ചത്‌.
ഫ്ലോറന്‍സിലെ പരിസ്ഥിതി സ്നേഹികളാണ്‌ മൃഗസംരക്ഷണദിനം ആചരിക്കുവാനുള്ള ശ്രമങ്ങള്‍ ആദ്യമായി നടത്തിയത്‌.ദേശ,രാഷ്ട്ര വര്‍ഗങ്ങള്‍ക്‌ക്‍അതീതമായി, .ആനിമല്‍ ഏഷ്യ ഫൗണ്ടേഷന്‍,സിംഗപ്പൂര്‍ സൊസൈറ്റി ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഓഫ്‌ ആനിമല്‍സ്‌ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ്‌ ലോക മൃഗസംരക്ഷണ ദിനാചരണം.
മനുഷ്യ ജീവിതം എങ്ങനെ മൃഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന്‌ ലോകത്തെ അറിയിക്കുന്ന ഈ ദിനം മൃഗങ്ങളുടെ രക്ഷക ദേവനായ സെന്റ്‌ ഫ്രാന്‍സിസ്‌ അസീസിയുടെ തിരുന്നാള്‍ കൂടിയാണ്‌ . അദ്ദേഹത്തിന്റെ ഓര്‍മ്മ പുതുക്കുന്നതിനു വേണ്ടിയുമാണ്‌ ഈ ദിനാചരണം.
ന്യൂയോര്‍ക്കിലുള്ള സെന്റ്‌ ജോണ്‍സ്‌ പള്ളിയില്‍ മൃഗസംരക്ഷണ ദിനത്തോടനുബന്ധിച്ച്‌ മൃഗങ്ങളെ പങ്കെടുപ്പിച്ച്‌ ഘോഷ യാത്ര സംഘടിപ്പിക്കുന്നുണ്ട്‌. ലോസ്‌ ഏഞ്ചല്‍സിലെ ഓള്‍വാറ തെരുവില്‍ മൃഗങ്ങളെ ആദരിക്കുന്ന ചടങ്ങ്‌ പക്ഷെ മാര്‍ച്ചിലാണ്‌ നടത്തുക.
മൃഗസംരക്ഷണ സന്ദേശം ലോകമെമ്പാടും പരത്തുകയെന്ന ലക്ഷ്യത്തോടെ 2003ല്‍ ഇംഗ്ലണ്ട്‌ ആസ്ഥാനമായിട്ടുള്ള ആനിമല്‍ വെല്‍ഫെയര്‍ ഗ്രൂപ്പായ 'നാച്ചറല്‍ വാച്ച്‌' , വേള്‍ഡ്‌ ആനിമല്‍ ഡേ വെബ്സൈറ്റ്‌ പുറത്തിറക്കിയിട്ടുണ്ട്‌.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥിതി ചെയ്യുന്ന മൃഗ ചാപ്പലുകള്‍ ഈ ദിനത്തില്‍ ചത്തതും അസുഖം ബാധിച്ചതുമായ വളര്‍ത്തു മൃഗങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥന നടത്തും. വളര്‍ത്തു മൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക്‌ വേണ്ടിയുള്ള കൗണ്‍സിലിങ്ങും ഇവിടങ്ങളിലുണ്ട്‌. ഇതിനു പുറമെ ഭൂമിയിലെ ജീവജാലങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആനിവാര്യത വിശദമാക്കുന്ന ആത്മീയമായ പാഠങ്ങളും ഇവിടെ പകര്‍ന്നു നല്‍കുന്നു. ഈ മൃഗ ചാപ്പലുകള്‍ക്ക്‌ അവരുടെ മന്ത്രിമാരും ഭരണഘടനയും ഉണ്ട്‌. മൃഗങ്ങളെ ആശീര്‍വദിക്കാനുള്ള പുരോഹിതനും ഇവിടെയുണ്ട്‌.
മനുഷ്യന്‍ മാത്രം അധിവസിക്കുന്ന ഗോളമല്ല ഭൂമി. ഇവിടെ പക്ഷി മൃഗാദികളും വൃക്ഷലതാദികളും സൂക്ഷ്മ ജീവികളുമുണ്ട്‌.ഈ ജീവജാലങ്ങള്‍ക്കു കൂടി സുഖവും ക്ഷേമവും കാംക്ഷിക്കുന്നതും ഉറപ്പാക്കുന്നതുമാണ്‌ വസുധൈവകുടുംബകം എന്ന ഭാരതീയ ദര്‍ശനം.
ലോകമൊരു കുടുംബമാണ്‌ എന്ന ഉദാത്തമായ സങ്കല്‍പം, പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുമെല്ലാം ഭൂമുഖത്ത്‌ ജീവിക്കാനുള്ള അവകാശം ഉറപ്പാക്കുന്നുണ്ടെങ്കിലും മൃഗങ്ങള്‍ക്കുള്ള അവകാശങ്ങളെക്കുറിച്ച്‌ കൂടുതല്‍ ബോധവല്‍ക്കരണവും പഠനവും നടക്കേണ്ടിയിരിക്കുന്നു.
ദിവസവും ഭൂമിയില്‍ നിന്ന്‌ നൂറോളം ജീവിവര്‍ഗ്ഗങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു . ഈ ദുരവസ്ഥയിലേയ്ക്ക്‌ മനുഷ്യ ശ്രദ്ധക്ഷണിക്കാന്‍ കൂടിയാണ്‌ ലോക മൃഗക്ഷേമ ദിനം. നവംബര്‍ രണ്ടിന്‌ ലോക മൃഗദിനമായും ആചരിക്കുന്നു.
മനുഷ്യന്റെ അശ്ലീലഭരിത സ്വാര്‍ത്ഥതയും ഒടുങ്ങാത്ത ദുരയുമാണ്‌ അന്യജീവജാലങ്ങളുടെ നിലനില്‍പ്പിന്‌ ഭീഷണി. കാട്‌ വെട്ടിത്തെളിച്ച്‌ വന്യമൃഗങ്ങളുടെയും ഇതര ജീവജാലങ്ങളുടെയും ആവാസവ്യവസ്ഥകള്‍ മുച്ചൂടും മുടിക്കുന്നതും വിനോദത്തിനും വാണിജ്യാവശ്യങ്ങള്‍ക്കും ഭക്ഷണത്തിനും വേണ്ടി മൃഗവര്‍ഗങ്ങളെയും പക്ഷിവംശങ്ങളെയും കൊന്നൊടുക്കുന്നതും മനുഷ്യന്‍ തന്നെ.ഇരിക്കുന്ന കൊമ്പാണ്‌ അഹങ്കാരത്തോടെ മുറിക്കുന്നതെന്ന്‌, ആതിരേ, എന്നാണിനി ഈ 'നഗ്നവാനരന്‍' മനസ്സിലാക്കുക..?!