Monday, October 20, 2014

തരൂരിന്‌ പാര :ആശിര്‍വാദം ആന്റണി;അണിയറയില്‍ അഹമദ്‌ പട്ടേല്‍

തരൂരിന്റെ മോദി സ്‌തുതികള്‍ക്കെതിരേ കേരളത്തിലെ നേതാക്കള്‍ ഒന്നിച്ചാണ്‌ പ്രതികരിച്ചത്‌.ഇതിന്‌ ചരട്‌ വലിച്ചത്‌ അഹമദ്‌ പട്ടേല്‍.സോനിയയേയും രാഹുലിനേയും തഴഞ്ഞ്‌ തരൂരിനെ ക്ലീന്‍ ചലഞ്ചില്‍ മോദി ഉള്‍പ്പെടുത്തിയതാണ്‌ അവരെ ചൊടുപ്പിച്ചത്‌.കുറച്ചൊന്നുമല്ല അതുണ്ടാക്കിയ അസ്വസ്ഥത.അതിന്റെ പ്രതികാരമായി അഹമദ്‌ പട്ടേലിലൂടെ രാഹുലിന്റെ കൗശല നിക്കം.പട്ടേല്‍ ഫോണ്‍ വിളിച്ചു പറഞ്ഞു.സുധീരന്‍ മുതല്‍ ലിജു വരെയുള്ളവര്‍ അതോടെ തരൂരിനെ വേട്ടയാടാനിറങ്ങി.പാര്‍ട്ടി വേദിയില്‍ പറയേണ്ട വിഷയം അങ്ങടിപ്പാട്ടാക്കി.വെടക്കാക്കി തരൂരിനെ പുറത്തെറിഞ്ഞു.തരൂരിന്റെ ദേശീയ ഇമേജ്‌ വര്‍ദ്ധിക്കുന്നതില്‍ അസൂയയുള്ള ഉത്തരേന്ത്യന്‍ കോണ്‍ഗ്രസ്‌ ലോബിക്ക്‌ ഇവിടുത്തെ അസൂയപ്പറ്റങ്ങളായ നേതാക്കളുടെ അകമഴിഞ്ഞ പിന്തുണ.
ആതിരേ,ശശി തരൂരിന്‌ ഇത്‌ രണ്ടാമത്തെ സ്ഥാന നഷ്ടം. ആദ്യം കേന്ദ്രമന്ത്രി സ്ഥാനം. ഇത്തവണ പാര്‍ട്ടി വക്താവ്‌ സ്ഥാനം.തരൂരിന്റെ രണ്ടു നഷ്ടങ്ങള്‍ക്കു പിന്നിലും എ.കെ. ആന്റണി.ഇത്തവണ ,രാഹുലിന്‌ വേണ്ടി,അണിയറയില്‍ കളിച്ചത്‌ അഹമദ്‌ പട്ടേല്‍ .ദൂഷിതവൃത്തം പൂര്‍ത്തിയായപ്പോള്‍ കെപിസിസിയുടെ പിടിവാശിക്കും രണ്ടാം ജയം കെപിസിസിയുടെ കടുത്ത നിലപാട്‌ കാരണം കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തിനിടെ കോണ്‍ഗ്രസ്‌ വക്താവ്‌ സ്ഥാനത്തുനിന്നു നീക്കം ചെയ്യപ്പെടുന്ന രണ്ടാമത്തെ നേതാവാണു ശശി തരൂര്‍. നേരത്തേ അഭിഷേക്‌ സിംഗ്‌വിക്ക്‌ കോണ്‍ഗ്രസ്‌ വക്താവിന്റെ കസേരയില്‍നിന്നും ഇറങ്ങിപ്പോകേണ്ടി വന്നിരുന്നു. കെപിസിസിയുടെ പിടിവാശിക്ക്‌ മുന്നില്‍ ആദ്യം കീഴടങ്ങേണ്ടിവന്നത്‌ അഭിഷേക്‌ സിംഗ്‌വിക്കായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായിരുന്നു അത്‌ . ലോട്ടറി വിഷയത്തില്‍ സാന്റിയാഗോ മാര്‍ട്ടിനുമായി ചേര്‍ന്ന്‌ ഇടതു സര്‍ക്കാര്‍ ഒത്തുകളിക്കുന്നുവെന്ന ആരോപണം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയം. അന്ന്‌ സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി കേരള ഹൈക്കോടതിയില്‍ ഹാജരായത്‌ കോണ്‍ഗ്രസ്‌ വക്താവായിരുന്ന സിംഗ്‌വി. തടയിടാന്‍ അന്നു കെപിസിസി പ്രസിഡന്റായിരുന്ന രമേശ്‌ ചെന്നിത്തല ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ കെപിസിസി ഒറ്റക്കെട്ടായി സിംവിക്കെതിരായ നിലപാടെടുക്കുകയായിരുന്നു. ആ നിര്‍ബന്ധബുദ്ധിക്കു മുന്നില്‍ ഹൈക്കമാന്‍ഡിനും അന്നു വഴങ്ങേണ്ടിവന്നു.ആതിരേ, തരൂരിന്റെ കാര്യത്തിലും കെപിസിസിയുടെ മറ്റൊന്നായിരുന്നില്ലല്ലോ.
തരൂരിന്റെ മോദി സ്‌തുതികള്‍ക്കെതിരേ കേരളത്തിലെ നേതാക്കള്‍ ഒന്നിച്ചാണ്‌ പ്രതികരിച്ചത്‌.ഇതിന്‌ ചരട്‌ വലിച്ചത്‌ അഹമദ്‌ പട്ടേല്‍.സോനിയയേയും രാഹുലിനേയും തഴഞ്ഞ്‌ തരൂരിനെ ക്ലീന്‍ ചലഞ്ചില്‍ മോദി ഉള്‍പ്പെടുത്തിയതാണ്‌ അവരെ ചൊടുപ്പിച്ചത്‌.കുറച്ചൊന്നുമല്ല അതുണ്ടാക്കിയ അസ്വസ്ഥത.അതിന്റെ പ്രതികാരമായി അഹമദ്‌ പട്ടേലിലൂടെ രാഹുലിന്റെ കൗശല നിക്കം.പട്ടേല്‍ ഫോണ്‍ വിളിച്ചു പറഞ്ഞു.സുധീരന്‍ മുതല്‍ ലിജു വരെയുള്ളവര്‍ അതോടെ തരൂരിനെ വേട്ടയാടാനിറങ്ങി.പാര്‍ട്ടി വേദിയില്‍ പറയേണ്ട വിഷയം അങ്ങടിപ്പാട്ടാക്കി.വെടക്കാക്കി തരൂരിനെ പുറത്തെറിഞ്ഞു.ആതിരേ,തരൂരിന്റെ ദേശീയ ഇമേജ്‌ വര്‍ദ്ധിക്കുന്നതില്‍ അസൂയയുള്ള ഉത്തരേന്ത്യന്‍ കോണ്‍ഗ്രസ്‌ ലോബിക്ക്‌ ഇവിടുത്തെ അസൂയപ്പറ്റങ്ങളായ നേതാക്കളുടെ അകമഴിഞ്ഞ പിന്തുണ. അത്‌ തിരിച്ചറിഞ്ഞാണ്‌ ഹസന്‍ മുതല്‍ സുധീരന്‍ വരെയുള്ള നേതാക്കളെ ആക്ഷേപിക്കുന്ന നിലപാട്‌ തരൂര്‍ സ്വീകരിച്ചത്‌. താന്‍ എഴുതിയതൊക്കെ വായിച്ചുനോക്കണമെന്ന്‌ ഉപദേശിച്ചത്‌. തരൂരിനെതിരേ `കടുത്ത നിലപാടു സ്വീകരിക്കാന്‍' തരൂരിന്റെ ഈ നിലപാടും കേരള നേതാക്കളെ പ്രലോഭിപ്പിച്ചു.സോണിയയും രാഹുലും ഇച്ഛിച്ചു;സുധീരനടക്കമുള്ളവര്‍ വഴങ്ങി. തരൂരിനെതിരായ അച്ചടക്ക നടപടി താക്കീതില്‍ അവസാനിപ്പിക്കാന്‍ ഡല്‍ഹിയില്‍ ദിഗ്വിജയ്‌ സിംഗ്‌ അടക്കമുള്ള ചില കോണ്‍ഗ്രസ്‌ നേതാക്കള്‍ ശ്രമിച്ചപ്പോഴും,ആതിരേ, വിട്ടുവീഴ്‌ചയ്‌ക്കു സംസ്ഥാന ഘടകം തയാറാകാതിരുന്നത്‌ അതു കൊണ്ടാണ്‌. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനു ശേഷം നടപടി ആലോചിക്കാമെന്ന നിര്‍ദേശത്തോടും കെപിസിസി അനൂകൂലിച്ചില്ല. ഒടുവില്‍ സംസ്ഥാന ഘടകത്തിനു വഴങ്ങിയെന്ന്‌ വരുത്തി രാഹുല്‍ തരൂരിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നു
ആദ്യതവണ തരൂരിന്റെ സ്ഥാനനഷ്ടത്തിനു കാരണമായത്‌ ഐപിഎല്‍ ക്രിക്കറ്റായിരുന്നു. കൊച്ചി ആസ്ഥാനമാക്കി രൂപീകരിച്ച കൊച്ചിന്‍ ടാസ്‌കേഴ്‌സില്‍ സുനന്ദ പുഷ്‌കറിനു `വിയര്‍പ്പോഹരി' ലഭിച്ച വിവാദമാണു തരൂരിന്റെ കേന്ദ്രമന്ത്രി സ്ഥാനം തെറിപ്പിച്ചത്‌. തരൂരിന്റെ അഴിമതി വിഹിതം അന്നു പ്രതിശ്രുത വധുവായിരുന്ന സുനന്ദ പുഷ്‌കറിന്റെ പേരില്‍ ഓഹരിയാക്കി വാങ്ങിയതാണെന്ന ആരോപണവും ഉയര്‍ന്നു. അന്ന്‌ പി.സി.ചക്കോയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.`വിശുദ്ധ പശുക്കള്‍'എന്ന ട്വീറ്റ്‌ വിവാദമാക്കിയതിലും പി.സി.ചാക്കോ മുന്നിലായിരുന്നു.ഒടുവില്‍ തരൂരിനു കേന്ദ്രമന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ അടുത്തപ്പോഴാണ്‌ തരൂരിനു വീണ്ടും കേന്ദ്രമന്ത്രി സ്ഥാനത്തെത്താന്‍ കഴിഞ്ഞത്‌.ആതിരേ, സുനന്ദ പുഷ്‌കറിന്റെ ദുരൂഹമരണം ഇപ്പോഴും തരൂരിനെ രാഷ്ട്രീയമായി വേട്ടയാടുന്നുവെന്നതു കാവ്യനീതി! ഐപിഎല്‍ ക്രിക്കറ്റ്‌ വിവാദമുണ്ടായപ്പോള്‍ തരൂരിനോടു വിശദീകരണം തേടാനും എന്തു വേണമെന്നു തീരുമാനിക്കാനും എ.കെ. ആന്റണിയെയും പ്രണബ്‌ മുഖര്‍ജിയെയുമാണ്‌ സോണിയാ ഗാന്ധി ചുമതലപ്പെടുത്തിയത്‌. തരൂര്‍ മന്ത്രിസ്ഥാനം രാജിവയ്‌ക്കണമെന്ന്‌ നിലപാടാണ്‌ പ്രണബും ആന്റണിയും അന്നു സ്വീകരിച്ചത്‌. തരൂര്‍ രാജി വയ്‌ക്കുകയും ചെയ്‌തു. ഇത്തവണ തീരുമാനമെടുത്ത അച്ചടക്ക സമിതി ചെയര്‍മാനും എ.കെ. ആന്റണിതന്നെ. മോത്തിലാല്‍ വോറയും സുശീല്‍ കുമാര്‍ ഷിന്‍ഡെയുമാണ്‌ സമിതിയിലെ മറ്റംഗങ്ങള്‍.പക്ഷേ ഇത്തവണ വിശദീകരണം ചോദിക്കുകപോലും ചെയ്യാതെയാണ്‌ തരം താഴ്‌ത്തിയിരിക്കുന്നത്‌. വികസന കാര്യത്തില്‍ രാഷ്ട്രീയം മറന്ന്‌ ഒന്നിച്ചു നില്‍ക്കണമെന്ന സോണിയയുടേയും കോണ്‍ഗ്രസിന്റേയും ആഹ്വാനം മോദിയുടെ `സ്വഛ്‌ അഭിയാ'ന്റെ കാര്യത്തില്‍ പ്രസക്തമല്ലേ എന്ന്‌ ചോദിക്കരുത്‌;ഇറാഖില്‍ നിന്ന്‌ മലയാളി നഴ്‌സുമാരെ നാട്ടിലെത്തിച്ചതിന്റെ പേരില്‍ ഉമ്മന്‍ ചാണ്ടി സുഷമ സ്വരാജിനെ അഭിനന്ദിച്ചത്‌ ചിന്തിക്കരുത്‌...കാഷ്‌മീര്‍ പ്രളയകാല രക്ഷാപ്രവര്‍ത്തനങ്ങളുടെ പേരില്‍ ഗുലാം നബി ആസാദ്‌ മോദിയെ പ്രകീര്‍ത്തിച്ചത്‌ ശ്രദ്ധിക്കരുത്‌...തരൂരിനെ ദിഗ്വിജയ്‌ സിംഗും ടി.സിദ്ദിഖും അനുകൂലിച്ചത്‌ കണ്ടതായി നടിക്കരുത്‌..രാഷ്ട്രത്തോടല്ല `വ്യാജ ഗാന്ധി' കുടുംബത്തോട്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതാണ്‌ ദേശ സ്‌നേഹമെന്നാണ്‌,ആതിരേ,കോണ്‍ഗ്രസിലെ നിര്‍വചനം സുധീരാ,നിങ്ങളുടെ നട്ടെല്ലും വാഴപ്പിണ്ടി കൊണ്ടുള്ളതോ?നിങ്ങളെ ഓര്‍ത്ത്‌ കേരളം ലജ്ജിക്കുന്നു

Tuesday, October 14, 2014

യേശുദാസിനെന്താ കൊമ്പുണ്ടോ?

യേശുദാസിനെ മലയാളികളുടെ പൊതുജീവിതത്തിലെ അതിമാനുഷനായും നന്മകളുടെ ഉത്തുംഗതയായും വിശേഷിപ്പിക്കുന്നത്‌ ദാസ്യഭാവത്തിന്റെ നികൃഷ്ടതയാണ്‌. അദ്ദേഹത്തെക്കുറിച്ച്‌ സ്‌തുതിഗീതങ്ങള്‍ മാത്രം പാടുകയായിരുന്നു മലയാള മാധ്യമ രംഗവും സാംസ്‌കാരിക-സാമുഹിക പ്രവര്‍ത്തകരും ഇതുവരെ. ശാസ്ര്‌തീയ സംഗീതാവബോധത്തിന്റെ വിഷയത്തിലും ആലാപന രീതിയിലും യേശുദാസിനെ വെല്ലുന്ന ഗായകര്‍ ഇല്ല എന്ന്‌ സമ്മതിച്ചാല്‍ തന്നെയും ഒരു സിനിമ പിന്നണിഗായകന്‍ എന്നതിലുപരി എന്ത്‌ മഹത്വമാണ്‌ യേശുദാസിനുള്ളത്‌.ആസ്ഥാന ഗായകന്‍,ഗാനഗന്ധര്‍വന്‍ എന്നിങ്ങനെയുള്ള വിശേഷണങ്ങളുടെ അര്‍ത്ഥം പൂര്‍ണമായി ഗ്രഹിച്ചിട്ടാണോ അതൊക്കെ അദ്ദേഹത്തിന്‌ പേരച്ചമായി ചാര്‍ത്തിക്കൊടുത്തത്‌?ബധിര കുഞ്ഞുങ്ങള്‍ക്കായുള്ള കൊക്ലിയാര്‍ ട്രാന്‍സ്‌പ്ലാന്റേഷന്‌ വേണ്ടി അല്‍പകാലം പ്രവൃത്തിച്ചതും-സര്‍ക്കാര്‍ സഹായിക്കുന്നില്ലെന്ന്‌ പറഞ്ഞ ആ പരിപാടി പിന്നീട്‌ ഉപേക്ഷിച്ചു-തന്റെ 70-ാം ജന്മദിനത്തില്‍ 70 പേര്‍ക്ക്‌ കണ്ണട ദാനം ചെയ്‌തതിനുമപ്പുറം എന്ത്‌ സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക ഇടപെടലുകളാണ്‌ കേരളീയ പൊതു സമൂഹത്തില്‍ യേശുദാസിന്‌ അവകാശപ്പെടാനുള്ളത്‌?ആ അശ്ലീലതയുടെ പാരമ്യത്തിലാണ്‌,ഒരു പൊതു കൂട്ടയ്‌മയില്‍,വസ്‌ത്രധാരണത്തിന്റെ പേരില്‍ യേശുദാസ്‌ സ്‌ത്രീകളെ അങ്ങേയറ്റം അധിക്ഷേപിച്ചിട്ടും അദ്ദേഹത്തിനെതിരെ നിയമനടപടിയെടുക്കാന്‍ പോലീസ്‌ തയ്യാറാകാത്തത്‌
ആതിരേ,കഴിഞ്ഞ അരനൂറ്റാണ്ടുകാലം ഓരോ മലയാളിയും സ്വയം ആയിത്തീരാന്‍ ആഗ്രഹിച്ച പൊതുസ്വീകാര്യതയുടെ പ്രതീകമായി യേസുദാസിനെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല എന്നു വച്ച്‌ ദാസിനെ മലയാളികളുടെ പൊതുജീവിതത്തിലെ അതിമാനുഷനായും നന്മകളുടെ ഉത്തുംഗതയായും വിശേഷിപ്പിക്കുന്നത്‌ ദാസ്യഭാവത്തിന്റെ നികൃഷ്ടതയാണ്‌. അദ്ദേഹത്തെക്കുറിച്ച്‌ സ്‌തുതിഗീതങ്ങള്‍ മാത്രം പാടുകയായിരുന്നു മലയാള മാധ്യമ രംഗവും സാംസ്‌കാരിക-സാമുഹിക പ്രവര്‍ത്തകരും ഇതുവരെ. ശാസ്ര്‌തീയ സംഗീതാവബോധത്തിന്റെ വിഷയത്തിലും ആലാപന രീതിയിലും യേശുദാസിനെ വെല്ലുന്ന ഗായകര്‍ ഇല്ല എന്ന്‌ സമ്മതിച്ചാല്‍ തന്നെയും ഒരു സിനിമ പിന്നണിഗായകന്‍ എന്നതിലുപരി എന്ത്‌ മഹത്വമാണ്‌,ആതിരേ, യേശുദാസിനുള്ളത്‌.ആസ്ഥാന ഗായകന്‍,ഗാനഗന്ധര്‍വന്‍ എന്നിങ്ങനെയുള്ള വിശേഷണങ്ങളുടെ അര്‍ത്ഥം പൂര്‍ണമായി ഗ്രഹിച്ചിട്ടാണോ അതൊക്കെ അദ്ദേഹത്തിന്‌ പേരച്ചമായി ചാര്‍ത്തിക്കൊടുത്തത്‌?ബധിര കുഞ്ഞുങ്ങള്‍ക്കായുള്ള കൊക്ലിയാര്‍ ട്രാന്‍സ്‌പ്ലാന്റേഷന്‌ വേണ്ടി അല്‍പകാലം പ്രവൃത്തിച്ചതും-സര്‍ക്കാര്‍ സഹായിക്കുന്നില്ലെന്ന്‌ പറഞ്ഞ ആ പരിപാടി പിന്നീട്‌ ഉപേക്ഷിച്ചു-തന്റെ 70-ാം ജന്മദിനത്തില്‍ 70 പേര്‍ക്ക്‌ കണ്ണട ദാനം ചെയ്‌തതിനുമപ്പുറം എന്ത്‌ സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക ഇടപെടലുകളാണ്‌ കേരളീയ പൊതു സമൂഹത്തില്‍ യേശുദാസിന്‌ അവകാശപ്പെടാനുള്ളത്‌? എന്നിട്ടും അദ്ദേഹത്തിന്റെ വികല്‍പ്പങ്ങള്‍ക്കും ഉദീരണങ്ങള്‍ക്കും അശ്ലീലമായ പ്രാധാന്യം നല്‍കാനാണ്‌ കേരളത്തിലെ മാദ്ധ്യമ ലോകവും പൊതുസമൂഹത്തില്‍ ഭൂരിപക്ഷം പേരും ചെയ്‌തത്‌.തലമുടി ഡൈ ചെയ്യുന്നത്‌ നിര്‍ത്തിയെന്നും പേരക്കുട്ടിക്ക്‌ നരച്ച തലയുള്ള മുത്തച്ഛനെ ഇഷ്ടമല്ലാത്തത്‌ കൊണ്ട്‌ മുടി ഡൈ ചെയ്യല്‍ പൂര്‍വാധികം ഭംഗിയായി ആരംഭിച്ചു എന്നൊക്കെയുള്ള അദ്ദേഹത്തിന്റെ മേനി പറച്ചിലുകള്‍ക്ക്‌ `അനധികൃത' പ്രധാന്യമാണ്‌ മാധ്യമ സമൂഹവും പൊതുസമൂഹത്തിലെ അല്‍പന്മാരും നല്‍കിയത്‌.ഇതല്ലാം കണ്ടപ്പോല്‍,കേട്ടപ്പോള്‍ കേരളീയന്റെ സദാചാര-മത ബോദ്ധ്യങ്ങളുടെ അംബാസഡറാണ്‌ താനെന്ന്‌ തോന്നിയെങ്കില്‍ അത്‌ അദ്ദേഹത്തിന്റെ ഡംഭും അല്‍പത്വവും.ആ ഒരു അധികാരം അനുവദിച്ചു കൊടുത്തത്‌ സാക്ഷര കേരളത്തിന്റെ ദാസ്യഭാവം.കലാകാരന്‍ എന്ന നിലയ്‌ക്ക്‌ അദ്ദേഹം അനുവര്‍ത്തിച്ചു പോന്ന അനാശാസ്യമായ പല നിലപാടുകളെയും ചോദ്യം ചെയ്യാതിരുന്നതാണ്‌,ആതിരേ, അദേഹത്തിന്റെ അല്‍പത്വത്തേക്കാള്‍ ഓക്കാനമുണ്ടാക്കുന്നത്‌.സ്വാര്‍ത്ഥഭരിതവും വൈയക്തികവുമായ അദ്ദേഹത്തിന്റെ ഇടപെടലുകളെ പ്രതിരോധിക്കാതിരുന്നത്‌ യേശുദാസിനോടുള്ള ദാസ്യഭാവവും സമൂഹത്തോടുള്ള ഉത്തരവാദിത്തമില്ലായ്‌മയും ആണെന്ന്‌ പറയാതിരിക്കാനാവില്ല. ഭാവിയുണ്ടായിരുന്ന എത്രയോ ഗായകരാണ്‌,ആതിരേ, യേശുദാസിന്റെ സാന്നിദ്ധ്യം മൂലം,ഹിഡന്‍ അജണ്ടകള്‍ മൂലം സിനിമയില്‍ ചാന്‍സ്‌ ലഭിക്കാതെ കലാ സപര്യതന്നെ അവസാനിപ്പിച്ചത്‌. പുതുമുഖങ്ങള്‍ക്ക്‌ അവസരം നിഷേധിക്കുന്നതില്‍ ദാസിനെ ഏകപക്ഷീയമായി കുറ്റപ്പെടുത്താന്‍ കഴിയുകയില്ലെങ്കിലും അദ്ദേഹം മനസ്സു വച്ചിരുന്നെങ്കില്‍ ഒരു പിടി ഗായകരെ മലയാളത്തിന്‌ ലഭിക്കുമായിരുന്നു. അദ്ദേഹത്തിനുവേണ്ടി ട്രാക്ക്‌ പാടിയ ഗായകരില്‍ അംഗീകാരവും ആദരവും അര്‍ഹിച്ചവര്‍ നിരവധിയായിരുന്നു. ഉണ്ണിമേനോനെപ്പോലെയുള്ള ഗായകര്‍ക്ക്‌ മലയാളത്തില്‍ സ്ഥാനം ലഭിക്കാതെ പോയത്‌ യേശുദാസിന്റെ സാന്നിദ്ധ്യം ഒന്നുകൊണ്ടു മാത്രമായിരുന്നു. ദാസിനോടുള്ള അമിത ആരാധനയും ഭക്തിയും മൂലം മലയാളത്തിലെ സംഗീത സംവിധായകര്‍ തഴഞ്ഞ ഉണ്ണിമേനോന്‍ പക്ഷേ, തമിഴ്‌ സിനിമയില്‍ തന്റെ സിംഹാസനം ഉറപ്പിച്ചതു മാത്രം മതി,ആതിരേ, മലയാള ചലച്ചിത്ര സംഗീത മേഖലയില്‍ യേശുദാസ്‌ എന്ന മഹാശാപത്തിന്റെ സാന്നിദ്ധ്യം വ്യക്തമാകാന്‍. സ്വരശുദ്ധിയും ആലാപന വൈദഗ്‌ധ്യവും വൈവിദ്ധ്യവും സംഗീതബോധവും സമഞ്‌ജസമായി ലയം കൊണ്ട ഒരു ആലാപന ഭൂതകാലം യേശുദാസിനുണ്ടായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, ഇന്ന്‌ ശാസ്ര്‌തസാങ്കേതിക സംവിധാനങ്ങളുടെ പിന്‍ബലത്തിലാണ്‌ യേശുദാസ്‌ എന്ന ഗായകന്‍ തന്റെ സ്വരശുദ്ധിയും ആലാപന സൗകുമാര്യവും നിലനിര്‍ത്തുന്നത്‌. വടക്കുംനാഥന്‍ എന്ന സിനിമയിലെ `ഗംഗേ... തുടിയില്‍ ഉണരും...' എന്ന ഗാനം ഇന്ന്‌ റിയാലിറ്റി ഷോകളില്‍ പാടാന്‍ ശ്രമിച്ച്‌ യുവഗായകര്‍ ശ്വാസം മുട്ടുകയാണ്‌. എന്നാല്‍, ഒന്നിലധികം ടേക്കുകളിലൂടെ സൗണ്ട്‌ എഞ്ചിനീയറിങ്ങിന്റെ മികവിലൂടെയാണ്‌ ആ ഗാനം സിനിമയില്‍ ഉള്‍പ്പെടുത്തിയത്‌. ഇത്തരത്തില്‍ ദാസിന്റെ സാമ്പത്തിക സൗകര്യങ്ങളും അംഗീകാരവും അനുവദിച്ചുകൊടുക്കുന്ന സാങ്കേതിക സൗകര്യങ്ങളുടെ ബലത്തില്‍ അദ്ദേഹം 70ത്‌ വയസ്‌ പിന്നിട്ടിട്ടും ചലച്ചിത്രഗാനാലാപനരംഗത്ത്‌ `സജീവമായി' നിലനില്‍ക്കുകയാണ്‌. ഐഡിയ സ്റ്റാര്‍ സിംഗര്‍ സീസണ്‍ സിക്‌സിന്റെ ഒരു എപ്പിസോഡിനിടയില്‍ പഴയ മലയാള സിനിമ ഗാനങ്ങള്‍ പാടാന്‍ ശ്രമിച്ച യേശുദാസ്‌ ശ്വാസം കിട്ടാതെ വിമ്മിഷ്ടപ്പെട്ട്‌ ശ്രമം അവസാനിപ്പിച്ചത്‌ പ്രേക്ഷകര്‍ കണ്ടതാണ്‌. ആതിരേ, സംഗീതത്തിന്റെ സുവര്‍ണ ഭൂതകാലത്തിന്റെ ഉടമ മാത്രമാണ്‌ യേശുദാസ്‌. ആ യേശുദാസ്‌ വളര്‍ന്നു വരുന്ന സംഗീത യശഃപ്രാര്‍ത്ഥികളെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നു എന്ന അക്ഷന്തവ്യമായ അപരാധത്തിന്റെ പേരില്‍ പരസ്യ വിചാരണയ്‌ക്ക്‌ വിധേയനാകേണ്ടതായിരുന്നു. അതുണ്ടായില്ല.നേരത്തെ സൂചിപ്പിച്ചതുപോലെ മലയാളിക്ക്‌ ദാസിനോടുള്ള സവിശേഷമായ ആരാധന മനോഭാവവും അത്‌ സൃഷ്ടിച്ചെടുത്ത അനാശാസ്യമായ ദാസ്യ മനസ്സും കൊണ്ട്‌ യേശുദാസിനെ ചോദ്യം ചെയ്യാന്‍ മലയാളത്തിലെ മാധ്യമങ്ങള്‍ ആരും തന്റേടം കാണിച്ചിട്ടില്ല. ആ അശ്ലീലതയുടെ പാരമ്യത്തിലാണ്‌,ആതിരേ,ഒരു പൊതു കൂട്ടയ്‌മയില്‍,വസ്‌ത്രധാരണത്തിന്റെ പേരില്‍ യേശുദാസ്‌ സ്‌ത്രീകളെ അങ്ങേയറ്റം അധിക്ഷേപിച്ചിട്ടും അദ്ദേഹത്തിനെതിരെ നിയമനടപടിയുണ്ടാകാതെ തുടരുന്നത്‌.ഗാന്ധിജയന്തി ദിനത്തില്‍ തിരുവനന്തപുരത്ത്‌ നടന്ന ശുചിത്വ കേരളം പരിപാടിയില്‍ പങ്കെടുത്ത യേശുദാസ്‌ നടത്തിയ ആക്ഷേപകരമായ പ്രസ്‌താവം കേട്ടില്ലെന്ന്‌ നടിക്കുകയാണ്‌ നിയം നിയമത്തിന്റെ വഴിക്ക്‌ പോകുമെന്ന്‌ നാഴികയ്‌ക്ക്‌ നാല്‍പ്പത്‌ വട്ടം ഉരുക്കഴിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ സര്‍ക്കാരും രമേശ്‌ ചെന്നിത്തലയുടെ പൊലീസും.സ്‌ത്രീകള്‍ ജീന്‍സ്‌ ധരിക്കുന്നതിനെതിരെ മോശം ഭാഷയില്‍ പൊതുവേദിയില്‍ സംസാരിച്ച യേശുദാസിനെതിരേ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി കേസെടുക്കാമെന്ന്‌ നിയമവിദഗ്‌ധരും ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥരും ഉപദേശം നല്‍കിയിട്ടും,സ്‌ത്രീകള്‍ ജീന്‍സ്‌ ധരിക്കുന്നതിനെതിരെ വിവാദ പ്രസ്‌താവന നടത്തിയ ഗായകന്‍ കെ.ജെ. യേശുദാസിനെതിരെ കേസെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ദേശീയ ജനതാദള്‍ മഹിളാ വിഭാഗം ദേശീയ ജനറല്‍ സെക്രട്ടറി അനു ചാക്കോ പൊലീസില്‍ പരാതി നല്‍കിയിട്ടും സര്‍ക്കാരും പൊലീസും ആട്ടുകല്ലിന്‌ കാറ്റുപിടിച്ചത്‌ പോലെ ഇരിക്കുന്നത്‌ കേരളത്തിലെ സ്‌ത്രീത്വത്തിനാകെ അപമാനമാണ്‌.
്‌സ്‌ത്രീകള്‍ ജീന്‍സ്‌ ധരിച്ച്‌ മറ്റുള്ളവരെ വിഷമിപ്പിക്കരുതെന്നും ജീന്‍സ്‌ ധരിക്കുമ്പോള്‍ അതിനുമപ്പുറമുള്ളവ ശ്രദ്ധിക്കാന്‍ തോന്നുമെന്നും മറച്ചുവെക്കേണ്ടത്‌ മറച്ചുവക്കണമെന്നുമുള്ള യേശുദാസിന്റെ പരാമര്‍ശങ്ങള്‍ സ്‌ത്രീകളുടെ അന്തസിനെ താഴ്‌ത്തിക്കെട്ടുന്നതാണ്‌ . ഒരു വസ്‌ത്രത്തോടുള്ള വിയോജിപ്പിനപ്പുറം, ആ വസ്‌ത്രം ധരിക്കുന്ന സ്‌ത്രീകളെ പരിഹസിക്കാന്‍ യേശുദാസ്‌ ശ്രമിച്ചു എന്ന വാദത്തില്‍ കഴമ്പുണ്ട്‌. സ്‌ത്രീകളുടെ അന്തസിന്‌ കോട്ടം വരുത്തുന്ന ആംഗ്യം പോലും നിയമവിരുദ്ധമാണെന്നു വ്യക്തമാക്കുന്ന നിയമഭേദഗതി നിലവില്‍ വന്നിട്ട്‌ ഏറെയായിട്ടില്ല. ഈ സാഹചര്യത്തില്‍ പൊതുവേദിയില്‍ നിരവധി സ്‌ത്രീകളുടെയും പെണ്‍കുട്ടികളുടെയും സാന്നിധ്യത്തില്‍ നടത്തിയ മോശം പരാമര്‍ശങ്ങള്‍ അതീവ ഗുരുതരമായി വ്യാഖ്യാനിക്കേണ്ടതും കേസെടുക്കേണ്ടതുമായിരുന്നു.അതുണ്ടായില്ല. ആതിരേ,യേശുദാസിനെപ്പോലെ ജനാദരം ലഭിക്കുന്ന കലാകരനില്‍ നിന്ന്‌ ഇത്രയ്‌ക്ക്‌ ചീപ്പായ സ്‌ത്രീ വിരുദ്ധത ഉണ്ടാകാന്‍ പാടില്ലായിരുന്നു.എന്ന്‌ മാത്രമല്ല താന്‍ പറഞ്ഞത്‌ തിരുത്തിപ്പറയാന്‍ അദ്ദേഹം തയ്യാറായിട്ടുമില്ല.ഇതിനെതിരെ ചില വനിതാ സംഘടനാപ്രവര്‍ത്തകരുടെ ദുര്‍ബലമായ പ്രതികരണവും പ്രതിരോധവുമുണ്ടായതിനപ്പുറം സക്രിയമായ ഒരു നടപടിയുമുണ്ടായില്ല.മുഖ്യധാരാ രാഷ്ട്രീയ നേതാക്കളും സംസ്‌കാരിക നായകരും ഓക്കാനമുണ്ടാക്കുന്ന മൗനം ഇപ്പോഴും തുടരുന്നു.ഫേസ്‌ബുക്കില്‍ കമന്റിടുന്നവനെ ഓടിച്ചിട്ട്‌ പിടിച്ച്‌ ലോക്കപ്പിലിടുന്ന നാട്ടിലാണ്‌ പൊലീസിന്റെ ഈ ഇരട്ടത്താപ്പ്‌.യേശുദാസിനെപ്പോലെ ലോക പ്രശസ്‌തനായ ഒരാളെ അറസ്റ്റു ചെയ്യുന്നതുപോയിട്ട്‌, അദ്ദേഹത്തിനെതിരേ കെസുടുക്കുന്നതുപോലും അനാവശ്യ കുഴപ്പം സൃഷ്ടിക്കുമെന്നാണ്‌ ഭരണ-പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വങ്ങളുടെ നിലപാട്‌. സുപ്രീം കോടതി നിര്‍ദേശങ്ങളും നീതിന്യായ ചട്ടങ്ങളും എല്ലാപൗരന്മാര്‍ക്കും ഒരു പോലെ ബാധകമാണെന്ന്‌ പറയുമ്പോഴും യേശുദാസിന്‌ ഇളവനുവദിക്കാനാണ്‌ നമ്മുടെ സര്‍ക്കാരിനും നിയമപാലകര്‍ക്കും ഉത്സാഹം.ഇത്‌ നെറികേടാണ്‌.നിയമവാഴ്‌ചയോടും വ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണ്‌.സര്‍വോപരി സ്‌ത്രീത്വത്തിന്‌ നേരെ നടന്ന അതിക്രമവും സ്‌ത്രീ പീഡനവുമാണ്‌.മുഖം നോക്കാതെ നിയമ നടപടി ആവശ്യപ്പെടുന്ന ക്രിമിനല്‍ കുറ്റമാണ്‌.എന്നിട്ടും എന്തുകൊണ്ടാണ്‌ നടപടിയുണ്ടാകാത്തത്‌?എവിടെപ്പോയി നമ്മുടെ നീതി ബോധം;സ്‌ത്രീസംരക്ഷണ ത്വര? പ്രശ്‌നത്തില്‍ തീരുമാനമെടുക്കേണ്ടത്‌ സര്‍ക്കാരാണ്‌,ആതിരേ. സര്‍ക്കാര്‍ തീരുമാനമെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കാന്‍ സ്‌ത്രീ സംഘടനകള്‍ ആലോചിക്കുന്നതായാണ്‌ അറിയുന്നത്‌. അത്തരമൊരു സ്ഥിതി ഉണ്ടായാല്‍ കോടതിയില്‍ നിന്നു സര്‍ക്കാരിനും പോലീസിനും വിമര്‍ശനം കേള്‍ക്കേണ്ടി വരികയും കേസെടുക്കേണ്ടി വരികയും ചെയ്യുമെന്ന്‌ മുതിര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നു അതേസമയം, യേശുദാസ്‌ പറഞ്ഞതിനോടു യുഡിഎഫില്‍ തന്നെ യോജിക്കുന്നവരുമുണ്ട്‌. മുസ്‌്‌ലിം ലീഗ്‌ നേതൃത്വം ഈ നിലപാടിലാണ്‌. പുരുഷനെപ്പോലെ വസ്‌ത്രം ധരിക്കുന്നത്‌ സ്‌ത്രീകള്‍ ഒഴിവാക്കണം എന്ന്‌ ലീഗ്‌ പക്ഷ മുസ്ലിം പണ്ഡിതന്മാര്‍ മുമ്പും പറഞ്ഞിട്ടുണ്ട്‌. അതുതന്നെയാണ്‌ യേശുദാസും പറഞ്ഞത്‌. യേശുദാസിനെതിരേ കേസ്‌ വേണോ വേണ്ടയോ എന്നല്ല , സ്വയം കേസ്‌ എടുക്കണോ കോടതി ഇടപെട്ടശേഷം മതിയോ എന്ന ആശയകക്കുഴപ്പത്തിലാണ്‌ സര്‍ക്കാരും പോലീസും. യേശുദാസാകട്ടെ കേരളീയരെ കൊഞ്ഞാണന്മാരാക്കിയതില്‍ അഭിമാനിച്ച്‌ ചിരിക്കുകയും ചെയ്യുന്നു!

Monday, October 6, 2014

ഫ്‌ളക്‌സ്‌ നിരോധനം:സുധീരനെ തോല്‍പ്പിക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ `സൃഗാല' കൗശലം

സമാനമായ മറ്റൊരു നെറികേടിന്റെ തുടക്കമാണ്‌ ഗാന്ധിജയന്തി ദിനത്തില്‍ കേരളം കണ്ടത്‌.കേരളത്തെ ഫ്‌ളക്‌സ്‌ മുക്തമാക്കാനായി സ്വന്തം ഫ്‌ളക്‌സ്‌ ബോര്‍ഡ്‌ നശിപ്പിച്ചു കൊണ്ടാരംഭിച്ച ഈ യത്‌നവും സുധീരനെ തോല്‍പ്പിക്കാനുള്ള കന്മഷ കൗശലമായിരുന്നു. സുധീരന്‍ ആരംഭിക്കാനിരിക്കുന്ന ജനപക്ഷയാത്രയ്‌ക്ക്‌ ഒരുമുഴം മുന്നിലെറിഞ്ഞ കപട ജനപക്ഷ നിലപാടാണ്‌ ഫ്‌ളക്‌സ്‌ നിരോധന പ്രഖ്യാപനവും. ജനകീയ പ്രശ്‌നങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും പാര്‍ട്ടിയുടെ പ്രവര്‍ത്തന ഫണ്ട്‌ ശേഖരണത്തിനുമായാണ്‌ വി.എം സുധീരന്‍ നയിക്കുന്ന ജനപക്ഷ യാത്ര നവംബര്‍ നാലിന്‌ ആരംഭിക്കുന്നത്‌.ഫ്‌ളക്‌സ്‌ നിരോധനമായിരുന്നു ജനപക്ഷ യാത്ര മുന്നോട്ടുവയ്‌ക്കാനിരുന്ന ഏറ്റവും പ്രധാനമായ ജനകീയ പ്രശ്‌നം.സമ്പൂര്‍ണ മദ്യ നിരോധന പ്രഖ്യാപനം പോലെ സുധീരനെ കൊച്ചാക്കാനുള്ള കുഞ്ഞൂഞ്ഞിന്റെ പൊടിക്കൈ മാത്രമാണ്‌ ഫ്‌ളക്‌സ്‌ നിരോധനമെന്ന്‌ സാരം.അതു കൊണ്ട്‌ മാത്രമാണ്‌ സംസ്ഥാന സര്‍ക്കാരിന്റെ ഫ്‌ളക്‌സ്‌ നിരോധനം തൊഴിലാളികളെ പട്ടിണിക്കിട്ടും കൈയടി നേടുന്ന നെറികെട്ട രാഷ്ട്രീയമാണെന്ന്‌ ഐഎന്‍ടിയുസി വിമര്‍ശിക്കുന്നത്‌. പരസ്യമായി ഫ്‌ളക്‌സ്‌ നിരോധനത്തെ എതിര്‍ത്ത്‌ പറഞ്ഞതിലുമേറെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കെപിസിസി പ്രസിഡന്റ്‌ വി എം സുധീരനും ഐഎന്‍ടിയുസി പ്രസിഡന്റ്‌ ചന്ദ്രശേഖരന്‍ കത്തയച്ചത്‌.
ജനസമ്പര്‍ക്ക പരിപാടിയിലൂടെ ഐക്യരാഷ്ടസഭയുടെ വരെ ആദരം നേടിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ ജനകീയനാകാന്‍ സ്വീകരിക്കുന്ന നടപടികള്‍ സംസ്ഥാനത്തിനും ജനങ്ങള്‍ക്കും പാരയാകുന്ന വൈരുദ്ധ്യമാണ്‌ ആതിരേ,കേരളം കാണുന്നത്‌.ധരിക്കുന്ന ഖദറിന്റെ വെണ്മ ഉമ്മന്‍ ചാണ്ടിയുടെ പൊതുജീവിതത്തിനുമുണ്ട്‌ എന്ന ധാരണയെ സ്വയംകൃതാനര്‍ത്ഥങ്ങളിലൂടെ തകര്‍ത്തെറിഞ്ഞത്‌ കൊണ്ടാണ്‌ അതിജീവനത്തിന്‌ കൗശലങ്ങളുടെ കൂട്ടുപിടിക്കേണ്ട ഗതികേടുണ്ടായത്‌.ആ കൗശലങ്ങളിലെ ഒടുവിലത്തേതാണ്‌ ഗാന്ധിജയന്തി ദിനത്തില്‍ സ്വന്തം ഫ്‌ളക്‌സ്‌ ബോര്‍ഡ്‌ നശിപ്പിച്ച `ഷോ'! `സോളാര്‍ ഗ്രഹണ'ത്തില്‍ നിന്ന്‌ മുക്തനാകാതെ കൂടുതല്‍ ഗുരുതരമായ അഴിമതിയുടെ ചെളിക്കുണ്ടിലേയ്‌ക്ക്‌ ഊളിയിടുന്ന മുഖ്യമന്ത്രിയായാണ്‌,ആതിരേ, ഉമ്മന്‍ ചാണ്ടി ഇന്ന്‌ കേരളത്തിന്റെ മുന്നില്‍ നില്‍ക്കുന്നത്‌.പ്രഥമശ്രവണത്തില്‍ വിശ്വസിക്കാന്‍ മടിച്ചവയെല്ലാം ഉമ്മന്‍ ചാണ്ടിയുടെ കറകളഞ്ഞ കബളിപ്പിക്കലുകളായിരുന്നു എന്ന്‌ മലയാളികള്‍ ഇന്ന്‌ തിരിച്ചറിയുന്നു.സുധീരനെ കെപിസിസി അദ്ധ്യക്ഷനാക്കാതിരിക്കാന്‍ നടത്തിയ അടിവലികളും രമേശ്‌ ചെന്നിത്തലയെ മന്ത്രിസഭയിലെടുക്കാതിരിക്കാന്‍ പ്രയോഗിച്ച തന്ത്രങ്ങളും ജി.കാര്‍ത്തികേയനെ സ്‌പീക്കര്‍ സ്ഥാനത്ത്‌ നിന്ന്‌ രാജിവയ്‌പ്പിച്ച കുരുട്ടു ബുദ്ധിയുമൊക്കെ ഗ്രൂപ്പുകളിയുടെ അക്കൗണ്ടില്‍ കൊള്ളിച്ച്‌ പൊറുക്കാന്‍ തയ്യാറായ കേരളീയരെ കൊഞ്ഞാണന്മാരാക്കുന്നതായിരുന്നു പാമൊലിന്‍ കേസും ടൈറ്റാനിയം ഇടപാടും പ്ലസ്‌ ടു നടപടികളും ജോസ്‌ തെറ്റയില്‍ ടേപ്പ്‌ സംഭവവും ഒക്കെ.എന്തപമാനം സഹിച്ചും അധികാരത്തില്‍ തുടര്‍ന്ന്‌ കേരളത്തിലെ നികുതിദായകരേയും സമ്മതിദായകരേയും ഉളുപ്പില്ലാതെ വഞ്ചിക്കുമെന്നാണ്‌,ആതിരേ, ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ നല്‍കുന്ന സന്ദേശം.തന്റെ നിലപാട്‌ സംരക്ഷിക്കാന്‍ എന്തു പോഴത്തരവും കാണുക്കുമെന്നാണ്‌ പ്രഖ്യാപനം. ഉമ്മന്‍ ചാണ്ടിയെന്ന കള്ള വിഗ്രഹത്തിന്റെ തനിനിറം ഈ പംക്തിയിലൂടെ പലവട്ടം തുറന്ന്‌ കാട്ടിയിട്ടുണ്ടെങ്കിലും സമ്പൂര്‍ണ മദ്യനിരോധന പ്രഖ്യാപനം വന്നപ്പോഴാണ്‌ കേരളം ഈ രാഷ്ട്രീയ ശകുനിയുടെ കള്ളച്ചൂത്‌ മികവ്‌ പൂര്‍ണമായി മനസ്സിലാക്കിയത്‌.നിലവാരമില്ലാത്തതിന്റെ പേരില്‍ പൂട്ടിയ 418 ബാറുകള്‍ ഇനി തുറക്കരുതെന്നേ കെപിസിസി അദ്ധ്യക്ഷന്‍ വി.എം.സുധീരന്‍ ശഠിച്ചുള്ളൂ.കേരളത്തിലെ വീട്ടമ്മമാരടക്കമുള്ള പൊതുസമൂഹവും അതാണ്‌ ആഗ്രഹിച്ചത്‌.എന്നാല്‍ മുന്നൊരുക്കങ്ങളില്ലാതെ,വേണ്ടത്ര ഗ്രഹപാഠം ചെയ്യാതെ, മുന്നണിയിലെ ഘടകകക്ഷികളെ വിശ്വാസത്തിലെടുക്കാതെ സമ്പൂര്‍ണ മദ്യനിരോധനം പ്രഖ്യാപിച്ച്‌ സര്‍വരേയും ഞെട്ടിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.ആതിരേ,സാധാരണ ഗതിയില്‍ ജനഹിതമനുസരിച്ചും ജനപക്ഷത്ത്‌ നിന്നു കൊണ്ടുള്ളതുമായ നടപടികള്‍ക്കും നയരൂപീകരണത്തിനും സന്ദേഹരഹിതമായ സ്വീകരണം ലഭിക്കേണ്ടതാണ്‌.എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ സമ്പൂര്‍ണ മദ്യനിരോധന പ്രഖ്യാപനത്തിന്‌ അതില്ലാതെ പോയി.എന്ന്‌ മാത്രമല്ല ലീഗടക്കമുള്ള ഘടകകക്ഷികള്‍ എതിര്‍ ചേരിയില്‍ നിന്ന്‌ ആ നയത്തിന്റെ പ്രായോഗികതയെ ചോദ്യം ചെയ്യുകയുമുണ്ടായി.418 ബാറിന്റെ കാര്യത്തില്‍ സുധീരനെ പിന്തുണച്ചവര്‍ പോലും സമ്പൂര്‍ണ മദ്യനിരോധന പ്രഖ്യാപനത്തെ എതിര്‍ക്കുകയായിരുന്നു.ഈ വിഷയത്തില്‍ വി.എം.സുധീരന്‌ ലഭിച്ച ജനകീയ പിന്തുണയില്‍ അസൂയപൂണ്ടെടുത്ത നടപടിയായതു കൊണ്ടായിരുന്നു ഈ മാറ്റം.കുരുട്ടു ബുദ്ധിയായ കാരണവര്‍ മരുമക്കളോടുള്ള അരിശം തീര്‍ക്കാന്‍ നടത്തുന്ന നെറികേടിന്‌ തുല്യമാണ്‌ ഈ നടപടിയെന്ന്‌ ഈ പംക്തിയില്‍ ചൂണ്ടിക്കാണിച്ചത്‌ അതു കൊണ്ടായിരുന്നു.മദ്യ വിപത്തില്‍ നിന്ന്‌ കേരളിയരെ രക്ഷിക്കുകയായിരുന്നില്ല മറിച്ച്‌ ഗ്രൂപ്പുകളിയില്‍ സുധീരനുമുകളില്‍ മേല്‍ക്കൈ നേടുക എന്ന ദുഷ്ടലക്ഷ്യം മാത്രമായിരുന്നു,ആതിരേ, സമ്പൂര്‍ണ മദ്യനിരോധന പ്രഖ്യാപനത്തിന്‌ പിന്നിലുണ്ടായിരുന്നത്‌. സമാനമായ മറ്റൊരു നെറികേടിന്റെ തുടക്കമാണ്‌ ഗാന്ധിജയന്തി ദിനത്തില്‍ കേരളം കണ്ടത്‌.കേരളത്തെ ഫ്‌ളക്‌സ്‌ മുക്തമാക്കാനായി സ്വന്തം ഫ്‌ളക്‌സ്‌ ബോര്‍ഡ്‌ നശിപ്പിച്ചു കൊണ്ടാരംഭിച്ച ഈ യത്‌നവും സുധീരനെ തോല്‍പ്പിക്കാനുള്ള കന്മഷ കൗശലമായിരുന്നു. സുധീരന്‍ ആരംഭിക്കാനിരിക്കുന്ന ജനപക്ഷയാത്രയ്‌ക്ക്‌ ഒരുമുഴം മുന്നിലെറിഞ്ഞ കപട ജനപക്ഷ നിലപാടാണ്‌,ആതിരേ, ഫ്‌ളക്‌സ്‌ നിരോധന പ്രഖ്യാപനവും. ജനകീയ പ്രശ്‌നങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും പാര്‍ട്ടിയുടെ പ്രവര്‍ത്തന ഫണ്ട്‌ ശേഖരണത്തിനുമായാണ്‌ വി.എം സുധീരന്‍ നയിക്കുന്ന ജനപക്ഷ യാത്ര നവംബര്‍ നാലിന്‌ ആരംഭിക്കുന്നത്‌.മഞ്ചേശ്വരത്ത്‌ നിന്ന്‌ ആരംഭിക്കുന്ന വാഹനജാഥ ഡിസംബര്‍ രണ്ടിന്‌ തിരുവനന്തപുരത്ത്‌ സമാപിക്കും. ദേശീയരാഷ്ട്രീയ സ്ഥിതിഗതികള്‍ ജനങ്ങളിലെത്തിക്കുന്നതിനൊപ്പം ഓരോ പ്രദേശങ്ങളിലെയും ജനകീയ പ്രശ്‌നങ്ങള്‍ മനസിലാക്കുകയും അത്‌ പരിഹരിക്കുന്നതിനായി ഇടപെടുകയും ചെയ്യുകയെന്ന ലക്ഷ്യവും ജനപക്ഷ യാത്രയ്‌ക്കുണ്ട്‌. കേരളീയ ജനസമൂഹത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ശ്രദ്ധിച്ച്‌ അവയ്‌ക്ക്‌ പരിഹാരം ഉണ്ടാക്കാനുള്ള പരിശ്രമമാണ്‌ ജനപക്ഷ യാത്രയിലൂടെ ഉണ്ടാവുകയെന്നാണ്‌ വി.എം സുധീരന്‍ അറിയിച്ചിരുന്നത്‌.ഫ്‌ളക്‌സ്‌ നിരോധനമായിരുന്നു ജനപക്ഷ യാത്ര മുന്നോട്ടുവയ്‌ക്കാനിരുന്ന ഏറ്റവും പ്രധാനമായ ജനകീയ പ്രശ്‌നം.സമ്പൂര്‍ണ മദ്യ നിരോധന പ്രഖ്യാപനം പോലെ,ആതിരേ, സുധീരനെ കൊച്ചാക്കാനുള്ള കുഞ്ഞൂഞ്ഞിന്റെ പൊടിക്കൈ മാത്രമാണ്‌ ഫ്‌ളക്‌സ്‌ നിരോധനമെന്ന്‌ സാരം.അതു കൊണ്ട്‌ മാത്രമാണ്‌ സംസ്ഥാന സര്‍ക്കാരിന്റെ ഫ്‌ളക്‌സ്‌ നിരോധനം തൊഴിലാളികളെ പട്ടിണിക്കിട്ടും കൈയടി നേടുന്ന നെറികെട്ട രാഷ്ട്രീയമാണെന്ന്‌ ഐഎന്‍ടിയുസി വിമര്‍ശിക്കുന്നത്‌. പരസ്യമായി ഫ്‌ളക്‌സ്‌ നിരോധനത്തെ എതിര്‍ത്ത്‌ പറഞ്ഞതിലുമേറെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കെപിസിസി പ്രസിഡന്റ്‌ വി എം സുധീരനും ഐഎന്‍ടിയുസി പ്രസിഡന്റ്‌ ചന്ദ്രശേഖരന്‍ കത്തയച്ചത്‌. ഗാന്ധിജയന്തി ദിനത്തില്‍ മുഖ്യമന്ത്രി ടിവി ചാനലുകള്‍ക്കു മുന്നില്‍ സ്വന്തം പടമുള്ള ഫ്‌ളക്‌സ്‌ ബോര്‍ഡ്‌ നശിപ്പിച്ച്‌ `ഷോ' കാണിക്കുമ്പോള്‍ നൂറുകണക്കിന്‌ തൊഴിലാളികള്‍ ജീവിക്കാന്‍ വേറെന്തു വഴി കണ്ടെത്തും എന്നറിയാതെ നീറുകയായിരുന്നു എന്ന്‌ കത്തില്‍ പറയുന്നു. ഫ്‌ളക്‌സ്‌ സ്വന്തം കാര്യങ്ങള്‍ക്ക്‌ ഉപയോഗിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക്‌ അതൊഴിവാക്കാം. എന്നാല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും ഓര്‍ക്കാതെ പൊടുന്നനെ നിരോധന തീരുമാനമെടുക്കുകയാണു സര്‍ക്കാര്‍ ചെയ്‌തത്‌. ഇക്കാര്യത്തിലെങ്കിലും പാര്‍ട്ടിയും സര്‍ക്കാരും ഒറ്റക്കെട്ടാണെന്നും അതില്‍ തങ്ങള്‍ക്കു സന്തോഷമുണ്ടെന്നുമുള്ള പരിഹാസവും കത്തിലുണ്ട്‌. കേന്ദ്രത്തില്‍ നരേന്ദ്ര മോദി റോഡ്‌ വൃത്തിയാക്കുന്നതും മറ്റും അനുകരിക്കാന്‍, അവിടെ തേങ്ങ ഉടയ്‌ക്കുമ്പോള്‍ ഇവിടെ ചിരട്ട ഉടയ്‌ക്കുകയെങ്കിലും ചെയ്യാനുള്ള പരിഹാസ്യമായ ശ്രമമാണ്‌ മുഖ്യമന്ത്രി നടത്തുന്നതെന്ന വ്യഖ്യാനത്തിലും,ആതിരേ, ഉണ്മയുണ്ടെന്ന്‌ വരുന്നു നിരോധനങ്ങള്‍ പലര്‍ക്കും അസൗകര്യകരവും ചിലര്‍ക്കെങ്കിലും അതിജീവന വിരുദ്ധവുമായിരിക്കും.എന്നാല്‍ സുതാര്യമായ നടപടികളോടെ സമൂഹത്തിന്റെ പൊതുവായ താത്‌പര്യങ്ങള്‍ സംരക്ഷിക്കാനാണ്‌ അത്തരം നിരോധനമെങ്കില്‍ നഷ്ടം സഹിച്ചും അതിനെ അനൂകൂലിക്കാന്‍ ജനങ്ങള്‍ക്ക്‌ നൂറുവട്ടം സമ്മതമായിരിക്കും. എ.കെ.ആന്റണിയുടെ ചാരായ നിരോധനത്തെ കേരളം ഒറ്റക്കെട്ടായി പിന്തുണച്ചത്‌ അതു കൊണ്ടാണ്‌.അന്നത്തെ ചാരായ തൊഴിലാളികളെ മുഴുവന്‍ പുനരധിവസിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിട്ടും അതൊരു ശാപമായോ വീഴ്‌ചയായി പോലുമോ കേരളം വിലയിരുത്താത്തത്‌,ആതിരേ, അതിന്‌ പിന്നിലെ ഊദ്ദേശ്യശുദ്ധി തിരിച്ചറിഞ്ഞത്‌ കൊണ്ടാണ്‌.എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ സമ്പൂര്‍ണ മദ്യനിരോധനവും ഇപ്പോഴത്തെ ഫ്‌ളക്‌സ്‌ നിരോധനവും ജനകീയമായി അംഗീകരിക്കപ്പെടുന്നില്ല.കാരണം ജനങ്ങളോടുള്ള പ്രതിബദ്ധയ്‌ക്കപ്പുറത്തുള്ള സ്വകാര്യ അതിജീവനത്തിന്റെ കുടില തന്ത്രങ്ങളാണ്‌ ഈ രണ്ട്‌ നിരോധനവും എന്ന്‌ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ തിരിച്ചറിയുന്നു.```സത്യധര്‍മാദികള്‍ വെടിഞ്ഞീടിന പുരുഷനെ ദുഷ്ടനാം സര്‍പ്പത്തേക്കാളേറ്റവും പേടിക്കണ''മെന്ന `നീതിസാര'വാക്യം കുറിച്ചപ്പോള്‍,ആതിരേ, പൂന്താനത്തിന്‌ ഉമ്മന്‍ ചാണ്ടിയെന്നൊരു കപട ഗാന്ധിയന്‍ കേരളത്തിലെ മുഖ്യമന്ത്രിയയാകുമെന്ന ദീര്‍ഘദര്‍ശനം ലഭിച്ചിട്ടുണ്ടാകുമെന്നുറപ്പ്‌.