Sunday, December 29, 2013

കരുണാകരന്റെ പ്രതിമാ സ്ഥാപനം കോടതിയലക്ഷ്യം

സുപ്രിം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മലയാളത്തിന്റെ അനശ്വര നടന്‍ സത്യന്റെ പ്രതിമ തലസ്ഥാനത്ത്‌ സെന്റ്‌ ജോസഫ്‌ സ്‌കൂളിനു മുന്നില്‍ സ്ഥാപിക്കുന്നതിനെ സര്‍ക്കാര്‍ വിലക്കിത്‌ മറക്കാറായിട്ടില്ല. എന്നാല്‍ കെ കരുണാകരന്റെ പ്രതിമ നഗരത്തിലെ പ്രധാനവീഥിയായ മ്യൂസിയം വെള്ളയമ്പലം റോഡിനരികില്‍ ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കനകക്കുന്നു കൊട്ടാര പരിസരത്തു സ്ഥാപിക്കാന്‍ സുപ്രിം കോടതി വിലക്ക്‌ സര്‍ക്കാരിനു ബാധകമായില്ല.രാജ്യത്തെ പ്രഥമ പൗരനായ രാഷ്ട്രപതിയെ നിയമലംഘകനാക്കാന്‍ വഴിയൊരുക്കിയ സര്‍ക്കാര്‍ ഗുരുതരമായ കുറ്റമാണു ചെയ്‌തിരിക്കുന്നത് . സുപ്രിം കോടതി ഉത്തരവ്‌ നിയമവകുപ്പുപോലും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്താത്തതും വലിയ കൃത്യവിലോപമാണ് . എന്നാല്‍ ആരും സുപ്രിം കോടതി വിലക്കിനെക്കുറിച്ച്‌ സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചില്ലെന്നുപറഞ്ഞ്‌ തടിതപ്പാനും സര്‍ക്കാരിനാവില്ല
ആതിരേ,രാജ്യത്ത് നിലവിലിരിക്കുന്ന നിയമത്തിന്‌ അതീതരാണോ ഇന്ത്യയുടെ രാഷ്ട്രപതി പ്രണാബ്‌കുമാര്‍ മുഖര്‍ജിയും അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ.കരുണാകരനും കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും? കനകക്കുന്നു കൊട്ടാരപരിസരത്ത്‌ മുന്‍മുഖ്യമന്ത്രി കെ കരുണാകരന്റെ പ്രതിമ,രാഷ്ട്രപതി പ്രണാബ്‌ മുഖര്‍ജി അനാവരണം ചെയ്‌തത്‌ രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ ഉത്തരവ്‌ ലംഘിച്ചാകുമ്പോള്‍ ,ഇത്തരം തോന്ന്യാസങ്ങളെ ന്യായീകരിക്കാനല്ലേ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് അവസരത്തിലും അനവസരത്തിലും ഉമ്മന്‍ ചാണ്ടി പുലമ്പുന്നതെന്ന്, ചോദിക്കാതിരിക്കുന്നതെങ്ങനെ ? പൊതുസ്ഥലങ്ങള്‍ , തെരുവോരങ്ങള്‍ , നടപ്പാതകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രതിമകള്‍ സ്ഥാപിക്കുന്നതു നിരോധിച്ചുകൊണ്ട്‌ സുപ്രിംകോടതി ഈ വര്‍ഷം ജനുവരി 18 ന്‌ പുറപ്പെടുവിച്ച ഉത്തരവിന്റെ (നമ്പര്‍ എസ്‌ എല്‍ പി (സി) 8519/2006) നഗ്നമായ ലംഘനമാണ്‌ രാഷ്ട്രപതി നടത്തിയത്‌. സംസ്ഥാന സര്‍ക്കാരിന്റെ ഉപദേശം സ്വീകരിച്ചാണ്‌ രാഷ്ട്രപതി നിയമലംഘനം നടത്തിയത്‌. രാഷ്ട്രപതി നിയമത്തിനും ഭരണഘടനയ്‌ക്കും നീതിന്യായ സംവിധാനത്തിനും അതീതനല്ല.പക്ഷെ ,ഇവിടെ,കെ.കരുണാകരന്റെ പ്രതിമയ്‌ക്ക്‌ മുന്‍പില്‍ സംസ്ഥാന സര്‍ക്കാരും രാഷ്ട്രപതിയും ഒപ്പം പ്രതിസ്ഥാനത്ത്‌ നില്‍ക്കുന്നു ആതിരേ, ഇത്തരം ചടങ്ങുകളില്‍ രാഷ്ട്രപതി പങ്കെടുക്കുന്നതിനുമുമ്പ്‌ രാഷ്ട്രപതി ഭവന്‍ സെക്രട്ടേറിയറ്റ്‌ പരിപാടിയുടെ നാനാവശങ്ങളെക്കുറിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാറുണ്ട്‌. ലീഡറുടെ പ്രതിമ അനാവരണച്ചടങ്ങ്‌ സംബന്ധിച്ച്‌ അത്തരമൊരു നടപടിക്രമം ഉണ്ടായില്ലെന്നാണോ അനുമാനിക്കേണ്ടത്‌, അതല്ലെങ്കില്‍ സുപ്രിം കോടതി വിധി മറച്ചുവെച്ച്‌ രാഷ്ട്രപതി ഭവന്‍ സെക്രട്ടേറിയറ്റിനെ സംസ്ഥാന സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചുവെന്നാണോ കരുതേണ്ടത്‌? രണ്ടായാലും നിയമലംഘനം തന്നെയാണ്‌ ; കോടതിയലക്ഷ്യമാണ്.എന്നുമാത്രമല്ല ചടങ്ങു സംബന്ധിച്ച പോലീസിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും റിപ്പോര്‍ട്ടുകള്‍ അവഗണിച്ചാണ്‌ രാഷ്ട്രപതി പ്രണാബിനെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നിയമലംഘനത്തിന്‌ കനകക്കുന്നിലേയ്‌ക്ക്‌ ആനയിച്ചതും. നെയ്യാറ്റിന്‍കരയില്‍ മുന്‍മന്ത്രിയും കോണ്‍ഗ്രസ്‌ നേതാവും നാടാര്‍ സമുദായത്തിന്റെ സമാരാധ്യനുമായിരുന്ന എന്‍ സുന്ദരന്‍ നാടാരുടെ പ്രതിമ ടൗണ്‍ ജംഗ്‌ഷനില്‍ ദേശീയപാതയ്‌ക്കരികില്‍ സ്ഥാപിക്കാന്‍ തുടങ്ങിയതോടെയാണ്‌, ആതിരേ, പ്രതിമാ സ്ഥാപനം നിയമക്കുരുക്കില്‍ പെട്ടത്‌. പൊതുസ്ഥലങ്ങളിലോ പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന റോഡുകള്‍ , നടപ്പാതകള്‍ എന്നിവയ്‌ക്കരികിലോ പ്രതിമകള്‍ സ്ഥാപിക്കരുതെന്ന്‌ ഇതു സംബന്ധിച്ച കേസില്‍ ജ്യോതി മുഖോപാധ്യായ, ആര്‍ എന്‍ ലോധ, സുധാംശു ചതുര്‍വേദി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച്‌ നിരോധന ഉത്തരവ്‌ പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടര്‍ന്ന്‌ സുന്ദരന്‍ നാടാരുടെ പ്രതിമ മിനുക്കുപണികള്‍ പോലും പൂര്‍ത്തിയാക്കാത്ത അനാഥാവസ്ഥയിലാണ്‌ ഇപ്പോള്‍. സുപ്രിം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മലയാളത്തിന്റെ അനശ്വര നടന്‍ സത്യന്റെ പ്രതിമ തലസ്ഥാനത്ത്‌ സെന്റ്‌ ജോസഫ്‌ സ്‌കൂളിനു മുന്നില്‍ സ്ഥാപിക്കുന്നതിനെ സര്‍ക്കാര്‍ വിലക്കിത്‌ മറക്കാറായിട്ടില്ല. എന്നാല്‍ കെ കരുണാകരന്റെ പ്രതിമ നഗരത്തിലെ പ്രധാനവീഥിയായ മ്യൂസിയം വെള്ളയമ്പലം റോഡിനരികില്‍ ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കനകക്കുന്നു കൊട്ടാര പരിസരത്തു സ്ഥാപിക്കാന്‍ സുപ്രിം കോടതി വിലക്ക്‌ സര്‍ക്കാരിനു ബാധകമായില്ല.എന്തൊരഹന്ത! രാജ്യത്തെ പ്രഥമ പൗരനായ രാഷ്ട്രപതിയെ നിയമലംഘകനാക്കാന്‍ വഴിയൊരുക്കിയ സര്‍ക്കാര്‍ ഗുരുതരമായ കുറ്റമാണു ചെയ്‌തിരിക്കുന്നതെന്ന്‌ നിയമവിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു. സുപ്രിം കോടതി ഉത്തരവ്‌ നിയമവകുപ്പുപോലും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്താത്തതും വലിയ കൃത്യവിലോപമായി. എന്നാല്‍ ആരും സുപ്രിം കോടതി വിലക്കിനെക്കുറിച്ച്‌ സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചില്ലെന്നുപറഞ്ഞ്‌ തടിതപ്പാനും സര്‍ക്കാരിനാവില്ല. രാഷ്ട്രപതിയുടെ സന്ദര്‍ശനം പ്രമാണിച്ച്‌ ഏര്‍പ്പെടുത്തേണ്ട അതീവ സുരക്ഷാ സംവിധാനത്തെക്കുറിച്ച്‌ ജില്ലാ കളക്ടര്‍ സിറ്റി പൊലീസ്‌ കമ്മിഷണര്‍ക്കു കത്തെഴുതിയിരുന്നു. കത്തിനുള്ള മറുപടിയില്‍ `പൊതുസ്ഥലങ്ങളില്‍ പ്രതിമകള്‍ സ്ഥാപിക്കാന്‍ പാടില്ലെന്ന സുപ്രിം കോടതിയുടെ ഉത്തരവു പ്രാബല്യത്തിലുണ്ടെന്ന കാര്യം കൂടി ഓര്‍ക്കേണ്ടതുണ്ട്‌' എന്ന്‌ സിറ്റി പൊലീസ്‌ കമ്മിഷണര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ ഉത്തരവിനുവിധേയമായേ കനകക്കുന്നില്‍ രാഷ്ട്രപതിയുടെ പരിപാടി നടത്താവൂ എന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്‌.ജില്ലാ കളക്ടര്‍ സര്‍ക്കാരിന്‌ അയച്ച റിപ്പോര്‍ട്ടിലും കെ കരുണാകരന്റെ പ്രതിമാസ്ഥാപനത്തിനും സുപ്രിം കോടതിയുടെ വിലക്കു ബാധകമാണെന്ന്‌ ഓര്‍മ്മിപ്പിച്ചിരുന്നു. ഇതെല്ലാം അപ്പാടെ തള്ളിക്കളഞ്ഞ്‌ രാഷ്ട്രപതിയെ നിയമലംഘകനാക്കിയ സര്‍ക്കാരിന്റെ നടപടി വരും നാളുകളില്‍ വന്‍നിയമ വിവാദങ്ങള്‍ക്കു വഴിതെളിക്കും. ഇതു സംബന്ധിച്ച പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ കോടതികള്‍ക്കു മുമ്പാകെ എത്താനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.നിയമം നടപ്പിലാക്കാന്‍ ബാധ്യതയുള്ള ഉമ്മന്‍ ചാണ്ടി ഭരണകൂടം നിരന്തരം നടത്തുന്ന നിയമലംഘനങ്ങളുടെ പട്ടികയില്‍ ഒന്നു കൂടി. രാഷ്ടപതി അനാച്ഛാദനം ചേയ്ത പ്രതിമയ്ക്ക് പക്ഷേ കരുണാകരന്റെ മുഖമായിരുന്നില്ല ഉണ്ടായിരുന്നത്.പ്രതിമയില്‍ കരുണാകരനൊഴിച്ച് മറ്റെല്ലാം ഉണ്ടെന്ന് കെ.മുരളീധരന്റേയും പത്മജ വേണുഗോപാലിന്റേയും ആരോപണത്തില്‍ മറ്റെന്തെക്കെയോ ധ്വനിക്കുന്നുണ്ട്.ഇന്ന് ജീവിച്ചിരിക്കുന്ന 15 വയസിന് മുകളിലുള്ള എല്ലാ മലയാളികളുടെയും മനസില്‍ നിന്ന് മായാത്തതാണ്,ആതിരെ, കരുണാകരന്റെ രൂപം.എന്നിട്ടും കരുണാകരനുമായി വിദൂര ബന്ധം പോലുമില്ലാത്ത ആ പ്രതിമ കണ്ടിട്ടും അതു തന്നെ സ്ഥാപിച്ചാല്‍ മതിയെന്ന് ഉമ്മന്‍ ചാണ്ടി തീരുമാനിച്ചത് എന്തുകൊണ്ടാവണം?പ്രതിമ അനാഛാദനത്തിന് മുന്‍പ് രമേശ് ചെന്നിത്തലയടക്കം കെ‌പി‌സി‌സിയുടെ ഉത്തരവാദിത്തപ്പെട്ടവര്‍ കണ്ടിട്ടില്ലെന്നോ ?ആരേയാണ് ഇവരെല്ലാം വിഢികളാക്കുന്നത്?പ്രതിമയുടെ നിര്‍മാണം പൂര്‍ത്തിയാകും മുന്‍പ് അനഛാദനം നടത്തുകയായിരുന്നു എന്ന ശില്പിയുടെ വെളിപ്പെടുത്തല്‍ വിശ്വസിക്കുന്നതെങനെ? ഇത്തരം ഒരു പ്രതിമ സ്ഥാപിച്ചാല്‍ എതിര്‍പ്പുണ്ടാകുമെന്ന് ചിന്തിക്കാന്‍ കഴിയാത്ത കൊഞ്ഞാണന്മാരാണോ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമെല്ലാം?അപ്പോള്‍ പ്രതിമാ നിര്‍മാണത്തിന്റെ മറവില്‍ എത്ര ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നു എന്നറിയാന്‍ കേരളീയര്‍ക്ക് അവകാശമുണ്ട്.നിയമലംഘനവും കോടതിയലക്ഷ്യവും വെട്ടിപ്പും ഒക്കെയായിരുന്നല്ലോ കരുണാകരന്റെ പൊതുജീവിതത്തിന്റേയും ഭരണത്തിന്റേയും പ്രത്യേകത്.ആ നാളുകളുടെ പര്യായമാകുകയായിരുന്നോ അദ്ദേഹത്തിന്റെ പ്രതിമാ അനാഛാദനവും ആതിരേ..?

Monday, December 23, 2013

അഭയകേസ്‌: ഇനിയും പുനരന്വേഷണമോ?

ആയിരം അപരാധികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്ന ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ കൊണ്ടാടപ്പെടുന്ന മുഖക്കുറിപ്പ്‌ പലപ്പോഴും കൊടും ക്രിമിനലുകള്‍ക്ക്‌ ശിക്ഷയില്‍ നിന്ന്‌ രക്ഷനേടാനുള്ള മറയായിട്ടാണ്‌ വര്‍ത്തിക്കുന്നതെന്ന സാമാന്യബോധത്തേയും ഈ വിധി ഊട്ടിയുറപ്പിക്കുന്നു. ഈ കേസ്‌ അട്ടിമറിക്കുന്നതില്‍ അതീവ ജാഗ്രത പുലര്‍ത്തിയ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ.ടി.മൈക്കിള്‍ ,വിചാരണ തുടങ്ങാനിരിക്കെ ഇങ്ങനെ ഒരാവശ്യം ഉന്നയിച്ചതിന്റെ ഉദ്ദേശ്യവും വ്യക്തമാണ്‌.ഇക്കാര്യത്തില്‍ വിചാരണക്കോടതി പുലര്‍ത്തിയ നിഷ്‌ഠാബദ്ധതയും തകര്‍ക്കപ്പെട്ടു. രാജന്‍ കേസ്‌ അടക്കം നിരവധി കേസുകളില്‍ വിപ്‌ളവകരമായ വിധികള്‍ പുറപ്പെടുവിച്ചിട്ടുള്ള കേരള ഹൈക്കോടതിയില്‍ നിന്നാണ്‌ പൊതുസമൂഹത്തിന്‌`പ്രതിലോമകരം'എന്ന്‌ തോന്നാവുന്ന ഈ വിധി വന്നിരിക്കുന്നത്‌.
ക്രൈംബ്രാഞ്ച്‌ എസ്‌പിയും അഭയ കേസ് ആദ്യം അന്വേഷിച്ച കെ ടി മൈക്കിള്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ അഭയക്കേസിലെ തെളിവുകള്‍ നശിപ്പിക്കപ്പെട്ടതിനെക്കുറിച്ചു തുടരന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവ്‌ നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ സുതാര്യത വ്യക്തമാക്കാനല്ല മറിച്ച് ആ സംവിധാനത്തോട് പൊതുസമൂഹത്തിനുള്ള സന്ദേഹത്തെ ശക്തിപ്പെടുത്താന്‍ മാത്രമാണ് , ആതിരേ,സഹായകമാകുന്നത്! വ്യവഹാര ഭാഷയിലെ ``അന്യായക്കോടതി''എന്ന പ്രയോഗം നൂറ്റിയൊന്ന്‌ ശതമാനം ശരിയാണെന്ന്‌ തോന്നിപ്പിക്കുന്നതുമാണ്‌ ഈ ഉത്തരവ്‌.കാരണം അഭയകേസിന്റെ അന്വേഷണത്തില്‍ നടന്ന അട്ടിമറികളെ ചെറുക്കാന്‍ എറണാകുളം ചീഫ്‌ ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ്‌മാര്‍ നടത്തിയ ധീരോദത്തമായ നിലപാടുകളാണിപ്പോള്‍ പരിഹസിക്കപ്പെട്ടിരിക്കുന്നത്‌.ഒന്നര ദശാബ്ദത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ്‌ പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ കഴിഞ്ഞത്‌.വിചാരണ ചെയ്‌ത്‌ അവര്‍ക്ക്‌ ശിക്ഷവിധിക്കാനുള്ള നടപടികള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ഇത്തരത്തില്‍ ഒരു വിധി വന്നത്‌,ആതിരേ, സത്യസംരക്ഷണത്തിനല്ലെന്ന്‌ ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. ആയിരം അപരാധികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്ന ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ കൊണ്ടാടപ്പെടുന്ന മുഖക്കുറിപ്പ്‌ പലപ്പോഴും കൊടും ക്രിമിനലുകള്‍ക്ക്‌ ശിക്ഷയില്‍ നിന്ന്‌ രക്ഷനേടാനുള്ള മറയായിട്ടാണ്‌ വര്‍ത്തിക്കുന്നതെന്ന സാമാന്യബോധത്തേയും ഈ വിധി ഊട്ടിയുറപ്പിക്കുന്നു. ഈ കേസ്‌ അട്ടിമറിക്കുന്നതില്‍ അതീവ ജാഗ്രത പുലര്‍ത്തിയ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ.ടി.മൈക്കിള്‍ ,വിചാരണ തുടങ്ങാനിരിക്കെ ഇങ്ങനെ ഒരാവശ്യം ഉന്നയിച്ചതിന്റെ ഉദ്ദേശ്യവും വ്യക്തമാണ്‌.ഇക്കാര്യത്തില്‍ വിചാരണക്കോടതി പുലര്‍ത്തിയ നിഷ്‌ഠാബദ്ധതയും തകര്‍ക്കപ്പെട്ടു. രാജന്‍ കേസ്‌ അടക്കം നിരവധി കേസുകളില്‍ വിപ്‌ളവകരമായ വിധികള്‍ പുറപ്പെടുവിച്ചിട്ടുള്ള കേരള ഹൈക്കോടതിയില്‍ നിന്നാണ്‌, ആതിരേ, പൊതുസമൂഹത്തിന്‌`പ്രതിലോമകരം'എന്ന്‌ തോന്നാവുന്ന ഈ വിധി വന്നിരിക്കുന്നത്‌. കേസില്‍ അന്വേഷണം നടത്തുന്നതിനായി സിബിഐ സമര്‍പ്പിച്ച കുറ്റപത്രവും അനുബന്ധ രേഖകളും തിരിച്ചു നല്‍കണമെന്നും അന്വേഷണം മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും ഉത്തരവില്‍ പറയുന്നു. തിരുവനന്തപുരത്തെ പ്രത്യേക കോടതിയില്‍ നടക്കുന്ന നടപടികള്‍ ഈ കാലയളവില്‍ നിര്‍ത്തി വെയ്‌ക്കണമെന്നാണ്‌ ഹൈക്കോടതി വിധിയുടെ സാരാംശം. ആതിരേ, രണ്ടു ദശാബ്ദങ്ങളിലേറെയായി പൊതുസമൂഹത്തിന്റെ മനക്ഷോഭമായി തുടരുന്നതാണ്‌ അഭയക്കേസ്‌ .സിസ്റ്റര്‍ അഭയ താമസിച്ചിരുന്ന കോട്ടയത്തെ പയസ്‌ ടെന്ത്‌ ഹോസ്റ്റലിലെ,ആള്‍മറയുള്ള കിണറ്റില്‍ ,കാല്‍വഴുതിവീണല്ല അഭയ മരിച്ചതെന്നും അഭയ ആത്മഹത്യ ചെയ്‌തതല്ലെന്നും പകല്‍ പോലെ വ്യക്തമാണ്‌. വിചാരണനേരിടുന്ന ഫാദര്‍ തോമസ്‌ കോട്ടൂരും ഫാദര്‍ ജോസ്‌ പൂതൃക്കയിലും സിസ്റ്റര്‍ സെഫിയും വര്‍ഷങ്ങളോളം തുടര്‍ന്ന് പോന്ന അവിഹിത ബന്ധത്തിന്‌ അപ്രതീക്ഷിതമായി സാക്ഷിയായതു കൊണ്ടാണ്‌ സിസറ്റര്‍ അഭയ കിരാതമായി കൊല്ലപ്പെട്ടത്‌.പ്രതികള്‍ക്ക്‌ നടത്തിയ നാര്‍ക്കോ അനാലിസിസ്‌ ടെസ്റ്റില്‍ ഇക്കാര്യം വള്ളിപുള്ളി തെറ്റാതെ പ്രതികള്‍ ഏറ്റുപറഞ്ഞിട്ടുള്ളതുമാണ്‌. ഈ സത്യം അട്ടിമറിക്കാനാണ്‌ തുടക്കം മുതല്‍ ,ആതിരേ, അന്ന്‌ കോട്ടയത്ത്‌ ഡിവൈഎസ്‌പിയായിരുന്ന കെ.ടി.മൈക്കിള്‍ ശ്രമിച്ചത്‌.അതിനായി എന്തെല്ലാം ഭോഷ്‌ക്കുകളാണ്‌ അദ്ദേഹം എഴുന്നെള്ളിച്ചത്‌!പ്രീഡിഗ്രി പരീക്ഷയിലെ തോല്‍വി,കന്യാസ്‌ത്രിയാകാന്‍ മഠത്തില്‍ കൊടുക്കേണ്ട പാത്രബാക്കിയെന്ന തുക പൂര്‍ണമായി നല്‍കാന്‍ കഴിയാത്തതിലെ ഇച്ഛാഭംഗം തുടങ്ങിയ കണ്ടെത്തലുകള്‍ ക്‍ളച്ച് പിടിക്കാതെ വന്നപ്പോള്‍,അഭയയുടെ മാതാവടക്കമുള്ളവര്‍ക്ക്‌ ആത്മഹത്യാ പ്രവണതെയുണ്ടെന്ന്‌ കണ്ടെത്തി നാണം കെട്ട പോലീസ്‌ മികവാണ്‌ കെ.ടി.മൈക്കിള്‍ .പ്രതികളെ രക്ഷിക്കാന്‍ അദ്ദേഹം നടത്തിയ ഇത്തരം അട്ടിമറികള്‍ക്കെതിരേ ശക്തമായ പ്രതികരണങ്ങളാണ്‌ ചീഫ്‌ ജുഡിഷ്യല്‍ മജിസ്റ്റ്രേറ്റ്‌ കോടതിയില്‍ നിന്നുണ്ടായിട്ടുള്ളത്‌. ഇന്‍ക്വസ്റ്റ്‌ മുതല്‍ പോസ്റ്റ്‌ മോര്‍ട്ടം വരേയും പിന്നീട്‌ ആന്തരാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട്‌ തിരുത്തുന്നതിലും വരെ നിര്‍ണായക പങ്ക്‌ വഹിച്ച്‌ കേസ്‌ അട്ടിമറിച്ചതില്‍ പ്രമുഖനാണ്‌ കെ.ടി.മൈക്കിളെന്നും കോടതികളില്‍ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്‌.പോസ്റ്റ്‌ മോര്‍ട്ടം സമയത്ത്‌ സിസ്റ്റര്‍ അഭയയുടെ ആമശയത്തില്‍ കണ്ട ജലം കീണറ്റിലേതാണോ അതോ ഹോസ്റ്റലിലെ ഫ്രിഡ്‌ജിലേതായിരുന്നോ എന്ന്‌ കണ്ടെത്താന്‍ അവസരം ഉണ്ടായിരുന്നിട്ടും അത്‌ ചെയ്യതെ കേസ്‌ കോടതിയിലെത്തിയാല്‍ സംശയത്തിന്റെ ആനുകൂല്യം പ്രതികളാകുന്നവര്‍ക്ക്‌ ഉണ്ടാക്കി കൊടുക്കാന്‍ ശ്രമിച്ചതും കെ.ടി.മൈക്കിളായിരുന്നെന്ന്‌ പോസ്റ്റ്‌ മോര്‍ട്ടം നടത്തിയ ഡോ.രാധാകൃഷ്‌ണന്റെ വെളിപ്പെടുത്തല്‍ ഇവിടെ കൂട്ടി വായിക്കേണ്ടതാണ്‌. ഇന്‍ക്വസ്റ്റ്‌ സമയത്തു സിസ്റ്റര്‍ അഭയ ധരിച്ചിരുന്ന വസ്‌ത്രങ്ങളും ശിരോവസ്‌ത്രവും ചെരുപ്പും പ്ലാസ്റ്റിക്‌ ബോട്ടിലും കണ്ടെത്തി താന്‍ തെളിവുകളുടെ ഭാഗമാക്കിയിരുന്നെന്നും സിബിഐ ഇവ നശിപ്പിച്ച ശേഷം തന്നെ കുറ്റക്കാരനാക്കിയെന്നുമാണ് കെ.ടി.മൈക്കിളിന്റെ വാദം.എന്നാല്‍ കേസന്വേഷണം സിബിഐ ഏറ്റെടുക്കും മുന്‍പ്‌ ഈ തെളിവുകള്‍ അന്ന്‌ എഡിഎം ആയിരുന്ന കിഷോറിനൊപ്പം ചേര്‍ന്ന്‌ നശിപ്പിച്ചത്‌ കെ.ടി.മൈക്കിളായിരുന്നു.ഇക്കാര്യം സംശയാതീതമായി സി‌ബി‌ഐ കണ്ടെത്തിയിട്ടുള്ളതും കേസന്വേഷണത്തിന്റെ മേല്‍നോട്ടമുണ്ടായിരുന്ന എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചതുമാണ്.അന്നൊന്നും അതിനെ കെ.ടി.മൈക്കിള്‍ ചോദ്യം ചെയ്തിട്ടുമില്ല .എന്നിട്ടാണിപ്പോള്‍ ... എന്ന്‌ മാത്രമല്ല അഭയ കേസിന്റെ അന്വേഷണച്ചുമതല തനിക്കായിരുന്നില്ലെന്നും ഇന്‍ക്വസ്റ്റ്‌ സമയത്ത് ശേഖരിച്ച തെളിവുകളെക്കുറിച്ചോ പിന്നീട്‌ അവയ്‌ക്ക്‌ എന്ത്‌ സംഭവിച്ചെന്നോ തനിക്ക്‌ ഓര്‍മ്മയില്ലെന്ന് കോടതിയില്‍ മൊഴി കൊടുത്ത കെ.ടി.മൈക്കിളാണ്‌, ആതിരേ, ഇപ്പോള്‍ അതെല്ലാം സൂക്ഷ്‌മമായി ഓര്‍ത്തെടുത്ത്‌ ഹര്‍ജി നല്‍കിയിരിക്കുന്നത്‌.എന്തൊരു വൈരുദ്ധ്യം.മാത്രമല്ല മറ്റൊരു കേസില്‍ ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ ഈ കേസില്‍ സ്റ്റേ വാങ്ങിയിട്ടുള്ളതാണ്‌.അത്‌ മറച്ച്‌ വച്ചാണ്‌ കെ.ടി.മൈക്കിള്‍ ഹൈക്കോടതിയെ സമീപിച്ചതും ഇപ്പോള്‍ സ്റ്റേ വാങ്ങിയിട്ടുള്ളതും. ക്‌നാനായ സഭയിലെ പുരോഹിതരും സന്യസ്‌തയും പ്രതികളായ ഈ കേസ്‌ അട്ടിമറിക്കാന്‍ സഭ തുടക്കം മുതല്‍ ശ്രമിച്ചതാണ്‌.ഇക്കാര്യത്തില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ.കരുണാകരനും ഇന്ന്‌ കേന്ദ്രമന്ത്രിയായ വയലാര്‍ രവിയും നടത്തിയ നീചമായ ഇടപെടലുകള്‍ , ആതിരേ,അന്നേ അങ്ങാടിപ്പാട്ടാണ്‌.ക്നാനായ സഭയുടെ ബിഷപ്പായിരുന്ന കുര്യാക്കോസ്‌ കുന്നശേരി അടക്കമുള്ളവരുടെ അവിഹിത ബന്ധത്തിന്റെ ദുര്‍ഗന്ധം വമിക്കുന്ന വാസ്‌തവങ്ങളുടെ പിന്നാമ്പുറത്താണ് , ആതിരേ, സിസ്റ്റര്‍ അഭയയുടെ കൊലപാതകം നടക്കുന്നത്‌.വിചാരണ സമയത്ത്‌ അവയും കേസ്‌ അട്ടിമറിക്കാന്‍ കെ.ടി.മൈക്കിള്‍ നടത്തിയ ജുഗുപ്‌സാവഹമായ നീക്കങ്ങളും ഒരിക്കല്‍ കൂടി പുറത്ത്‌ വരും.അത്‌ തടയാനായില്ലെങ്കിലും നീട്ടിവയ്‌ക്കാനുള്ള ക്രിമിനല്‍ ഗൂഢാലോചനയാണ്‌ ഈ ഹര്‍ജി എന്ന്‌ തിരിച്ചറിയാതെ പോയതാണ്‌ ഹൈക്കോടതിയുടെ ഭാഗത്തെ അക്ഷന്തവ്യമായ വീഴ്‌ച. തിരുവനന്തപുരത്തെ സി‌ബി‌ഐയുടെ വിചാരണക്കോടതി മൈക്കിളിന്റെ ഈ ഹര്‍ജി തള്ളിയതാണ്.കേസിന്റെ വിചാരണ വേളയിലും ഡിഫന്‍സിലും തന്റെ വാദം ഉന്നയിച്ച് സമര്‍ത്ഥിക്കാന്‍ മൈക്കിളിന് അവസരമുള്ളതാണ്.അത് ചെയ്യാന്‍ നിര്‍ദേശിക്കേണ്ടത്തിന് പകരം സ്റ്റേ അനുവദിച്ചത്,ആതിരേ,നീതിനിര്‍വഹണത്തെ അട്ടിമറിച്ചില്ലെങ്കിലും നീട്ടിക്കൊണ്ടുപോകാന്‍ സഹായിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.ജസ്റ്റിസ് ഡിലെയ്‌ഡ് ഈസ് ജസ്റ്റിസ് ഡിനെയ്‌ഡ് ആണെന്ന് ഹൈക്കോടതിക്ക് അറിവില്ലാത്തതല്ലല്ലോ!എന്നിട്ടും സ്റ്റേ അനുവദിച്ചത്... 1992 ലും 2009 ലും സി‌ബി‌ഐ അന്തിമ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു.ആ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഫാ.കോട്ടൂരിനേയും ഫാ.പൂതൃക്കയേയും സിസ്റ്റര്‍ സെഫിയേയും അറസ്റ്റ് ചെയ്തതും സത്യം സമ്മതിക്കാന്‍ തയ്യാറാകാതിരുന്നപ്പോളാണ് ,ആതിരേ, കോടതിയുടെ നിര്‍ദേശപ്രകാരം പ്രതികളെ നാര്‍കോ അനാലിസിസിന് വിധേയരാക്കിയത്.സത്യം കണ്ടെത്താനുള്ള ആ ശ്രമമാണ്‌ അട്ടിമറിക്കപ്പെടുന്നതെന്നും ഇനിയും തുടരന്വേഷണത്തിന്‌ ഉത്തരവിട്ടാല്‍ വിചാരണ പൂര്‍ത്തിയാക്കി വിധിപറയാന്‍ കാലതാമസമുണ്ടാകുമെന്നും ഹൈക്കോടതി ചിന്തിക്കാതിരുന്നത്‌, ആതിരേ,മാന്യമായി പറഞ്ഞാല്‍ ദൗര്‍ഭാഗ്യകരമാണ്‌.തെളിവുകള്‍ നശിപ്പിച്ച് കേസ് അട്ടിമറിക്കാന്‍ പ്രതികളും ക്നാനായ സഭയും മൈക്കിളും രാഷ്ട്രീയ നേതൃത്വവും സി‌ബി‌ഐ ഉദ്യോഗസ്ഥരും നടത്തിയ ശ്രമങ്ങള്‍ സംഘടിതവും ദുരുപദിഷ്ടവുമാണ്.അവിഹിത ബന്ധത്തില്‍ നശിച്ച തന്റെ കന്യാചര്‍മം ഹൈമനൊപ്‌ളാസ്റ്റിയിലൂടെ സിസ്റ്റര്‍ സെഫി ‘പുനസൃഷ്ടിച്ചത്’സ്തോഭജനകമായ വാര്‍ത്തയായിരുന്നു!ഈ കൌശലങ്ങളേയും അട്ടിമറി ശ്രമങ്ങളേയും പ്രതിരോധിച്ചാണ് സി‌ബി‌ഐ മൂന്ന് കുറ്റവാളികളെ വിലങ്ങണിയിച്ചത്.ദൃക്‌സാക്ഷികളില്ലാത്ത, സാഹചര്യത്തെളിവുകള്‍ മൈക്കിളിന്റെ ഉപദേശപ്രകാരം നശിപ്പിച്ച ഈ കേസില്‍ ഫാ.കോട്ടൂരും ഫാ.പൂതൃക്കയും സിസ്റ്റര്‍ സെഫിയും സംശയത്തിന്റെ ആനുകൂല്യത്താല്‍ ശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെട്ടേയ്ക്കാം.എന്നാലും,ആതിരേ,വിഷയാസ്കതരും വിശുദ്ധവസ്ത്രത്തിന്റെ മറവില്‍ അനാശാസ്യ ബന്ധം തുടര്‍ന്നവരുമായ പ്രതികളെ പൊതുബോദ്ധ്യത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ സി‌ബി‌ഐക്ക് കഴിഞ്ഞു എന്നതാണ് അവര്‍ക്ക് ലഭിച്ചു കഴിഞ്ഞ ഏറ്റവും വലിയ ശിക്ഷ! നിലവില്‍ സിബിഐ അന്വേഷണം നടത്തി സമര്‍പ്പിച്ച കുറ്റപത്രത്തെ ബാധിക്കാത്ത തരത്തിലായിരിക്കണം അന്വേഷണം നടത്തേണ്ടത്‌ എന്ന നിര്‍ദേശം മാത്രമാണ്‌ ഈ വിധിയിലെ ഏക ആശ്വാസം. അഭയക്കേസ് ആദ്യം അന്വേഷിച്ചത് ലോക്കല്‍ പൊലീസായിരുന്നു. പിന്നീടു ക്രൈംബ്രാഞ്ച്‌ അന്വേഷണം ഏറ്റെടുത്തു. ആത്മഹത്യയാണെന്നു കണ്ടെത്തിയാണ് അവര്‍ കുറ്റപത്രം നല്‍കിയത് . എന്നാല്‍ സര്‍ക്കാര്‍ കേസ്‌ സിബിഐയ്‌ക്കു വിട്ടു. സിബിഐയിലെ ഡിവൈഎസ്‌പി വര്‍ഗീസ്‌ പി. തോമസാണ്‌ അന്വേഷണം നടത്തിയത്‌.തെളിവില്ലെന്ന് പറഞ്ഞ് 1996 ല്‍ കേസിലെ നടപടികള്‍ അവസാനിപ്പിക്കാന്‍ അനുമതി തേടി എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ സി‌ബി‌ഐ അപേക്ഷ നല്‍കിയെങ്കിലും തള്ളി. തുടര്‍ന്ന്‌ എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവ്‌ പ്രകാരമാണ്‌ ശാസ്ത്രീയമായ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്‌. നിലവില്‍ സിബിഐ അന്വേഷണം നടത്തി സമര്‍പ്പിച്ച കുറ്റപത്രത്തെ പൊളിക്കാത്ത തരത്തില്‍ അന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം സിബിഐ സമര്‍പ്പിക്കണമെന്നാണ് ഹൈക്കൊടതിയുടെ നിര്‍ദേശമെങ്കിലും,മുന്‍‌കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതി നിര്‍ദേശം കാറ്റില്‍ പറത്തി കേസ്‌ പൂര്‍ണമായി അട്ടിമറിക്കാനുള്ള കളം ഒരുങ്ങുകയല്ലേ എന്ന പൊതുസമൂഹത്തിന്റെ സന്ദേഹം തന്നെയാണ്‌ ആതിരേ,എനിക്കുമുള്ളത്.

Friday, December 20, 2013

സുപ്രീം കോടതി ഇടിച്ചുനിരത്തി അവിടെ ചൊറുതണം നടണം

തരുണ്‍ തേജ്‌പാലും അശോക്‌ കുമാര്‍ ഗാംഗുലിയും ഒരേ അശ്ലീലതയുടെ ഇരുപുറമായിട്ടും എന്തുകൊണ്ടാണ്‌ ഗാംഗുലിക്കെതിരെ നടപടിയുണ്ടാകാത്തത്‌?തേജ്‌പാലിനെ ഫാനില്ലാത്ത ജയില്‍മുറിയിലടച്ച നിയമം എന്തു കൊണ്ടാണ്‌ ഗാംഗുലിയുടെ കാല്‍ക്കല്‍ സാഷ്ടാംഗം പ്രണമിക്കുന്നത്‌?സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ പി.സദാശിവം നിയമിച്ച മൂന്നംഗ സമിതി ഗാംഗുലിയുടെ അധമപ്രവൃത്തി കണ്ടെത്തിയിട്ടും എന്തു കൊണ്ടാണ്‌ സുപ്രീം കോടതി നിയമത്തിന്‌ പുറം തിരിഞ്ഞ്‌ നില്‍ക്കുന്നത്‌? ഇവിടെ സുപ്രീം കോടതിക്കെതിരായാണ്‌ നടപടിയെടുക്കേണ്ടതെന്ന യുക്തിക്ക്‌ പോലും നിലനില്‍പ്പില്ലാത്ത വിധം രാജ്യത്തിലെ പരമോന്നത നീതിപീഠം നീതി നിഷേധം നടത്തുമ്പോള്‍ പൗരന്റെ നീതിബോധത്തിനും നിയമ അനുസരിക്കാനുള്ള സന്നദ്ധതയ്ക്കും എന്തര്‍ത്ഥമാണുള്ളത്‌?
ആതിരേ, തരുണ്‍ തേജ്‌പാലും അശോക്‌ കുമാര്‍ ഗാംഗുലിയും ഒരേ അശ്ലീലതയുടെ ഇരുപുറമായിട്ടും എന്തുകൊണ്ടാണ്‌ ഗാംഗുലിക്കെതിരെ നടപടിയുണ്ടാകാത്തത്‌?തേജ്‌പാലിനെ ഫാനില്ലാത്ത ജയില്‍മുറിയിലടച്ച നിയമം എന്തു കൊണ്ടാണ്‌ ഗാംഗുലിയുടെ കാല്‍ക്കല്‍ സാഷ്ടാംഗം പ്രണമിക്കുന്നത്‌?സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ പി.സദാശിവം നിയമിച്ച മൂന്നംഗ സമിതി ഗാംഗുലിയുടെ അധമപ്രവൃത്തി കണ്ടെത്തിയിട്ടും എന്തു കൊണ്ടാണ്‌ സുപ്രീം കോടതി നിയമത്തിന്‌ പുറം തിരിഞ്ഞ്‌ നില്‍ക്കുന്നത്‌? ഇവിടെ സുപ്രീം കോടതിക്കെതിരായാണ്‌ നടപടിയെടുക്കേണ്ടതെന്ന യുക്തിക്ക്‌ പോലും നിലനില്‍പ്പില്ലാത്ത വിധം രാജ്യത്തിലെ പരമോന്നത നീതിപീഠം നീതി നിഷേധം നടത്തുമ്പോള്‍ പൗരന്റെ നീതിബോധത്തിനും നിയമ അനുസരിക്കാനുള്ള സന്നദ്ധതയ്ക്കും എന്തര്‍ത്ഥമാണുള്ളത്‌? പീഡകനെതിരെ നടപടിയെടുക്കാന്‍ ഇരയുടെ വാക്കാലുള്ള തെളിവ്‌ മതിയെന്ന്‌ വിധിച്ച ന്യായാസനമാണ്‌ ഈ തോന്ന്യാസം കാണിക്കുന്നതെന്നോര്‍ക്കണം.ഗാംഗുലിക്കെതിരെ വാക്കാലുള്ള തെളിവ്‌ മാത്രമല്ല ഇരയായ യുവതി നല്‍കിയിട്ടുള്ളത്‌.രേഖാമൂലമുള്ള സത്യവാങ്‌മൂലം തന്നെ, ചീഫ്‌ ജസ്റ്റിസ്‌ നിയമിച്ച സമിതിക്ക്‌ മുന്‍പാകെ യുവതി നല്‍കിയതാണ്‌.ആ സത്യവാങ്‌മൂലം പൂര്‍ണമായി മാധ്യമങ്ങള്‍ പുറത്ത്‌ വിടുകയും ചെയ്‌തു.തരുണ്‍ തേജ്‌പാലിനെതിരെ ഇരയായ യുവതി, അവര്‍ ജോലിചെയ്യുന്ന സ്ഥാപനത്തിലെ വകുപ്പ്‌ മേധാവിയോടാണ്‌ പരാതി പറഞ്ഞത്‌.അതിന്റെ അടിസ്ഥാനത്തിലായിരുന്നു നിയമനടപടി.സ്‌ത്രീയുടെ മാന്യതയും വ്യക്തിത്വവും അഭിമാനവും സംരക്ഷിക്കാന്‍ ആശ്രയിച്ച നിയമവകുപ്പുകള്‍ എന്തു കൊണ്ടാണ്‌ , ആതിരേ,ഗാംഗുലിക്ക് ബാധകമല്ലാത്തത്?. സുപ്രീം കോടതിയുടെ നീചമായ ഇരട്ടത്താപ്പ്‌ ! നിയമപരമായി പോലും ചോദ്യം ചെയ്യാനാകാത്ത അവസ്ഥ!!ഇവിടെ ദേശിയ മുഖ്യധാരാ മധ്യമങ്ങളുടെ ഇരട്ടത്താപ്പും ഒരു പോലെ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്‌.തേജ്‌പാലിനെതിരെ ഒന്നാം പേജില്‍ ലീഡ്‌ സ്റ്റോറിയും എഡിറ്റോറിയലും എഡിറ്റ്‌ പേജ്‌ ആര്‍ട്ടിക്കിളുകളെല്ലാം പടച്ചിറക്കിയവര്‍ എന്തു കൊണ്ടാണ്‌ ഗാംഗുലിയുടെ കാര്യത്തില്‍ ദുഷിച്ച മൗനം പുലര്‍ത്തുന്നത്‌? ന്യായാധിപനെന്ന നിലയില്‍, ആതിരേ, പ്രശംസനീയമായ ട്രാക്ക്‌ റെക്കോര്‍ഡ്‌ ജസ്റ്റിസ്‌ അശോക്‌ കുമാര്‍ ഗാംഗുലിക്കുണ്ട്‌.2007 മാര്‍ച്ച്‌ 2 ന്‌ ഒറീസ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസായി നിയമിതനായ ഗാംഗുലി പിന്നീട്‌ 2008 മെയ്‌ 19 ന്‌ മദ്രാസ്‌ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസായി സഥാനമേറ്റു. 2008 ഡിസംബര്‍ 17 ന്‌ സുപ്രീം കോടതിയില്‍ ജഡ്‌ജിയായി നിയമിതനായി. 2012 ഫെബ്രുവരി 12 ന്‌ സുപ്രീംകോടതിയില്‍ നിന്ന്‌ റിട്ടയര്‍ ചെയ്‌ത ഗാംഗുലി പിന്നീട്‌ പശ്ചിമ ബംഗാളിലെ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി നിയമിതനായി. ഒട്ടേറെ വിപ്ലവകരമായ വിധിന്യായങ്ങള്‍ പ്രഖ്യാപിച്ച ന്യായാധിപനാണ്‌ എ കെ ഗാംഗുലി. കേന്ദ്രമന്ത്രി സഭയിലെ ടെലികോം മന്ത്രിയായിരുന്ന എ രാജയെ ജയിലില്‍ അടക്കുന്നിടംവരെ എത്തിച്ച ടൂജി സ്‌പെക്ട്രം കുംഭകോണക്കേസിലെ 122 ടുജി സ്‌പെക്ട്രം ലൈസന്‍സുകള്‍ റദ്ദാക്കിയ 2008ലെ ചരിത്ര പ്രധാനമായ വിധിന്യായം പ്രഖ്യാപിച്ചത്‌ എ കെ ഗാംഗുലിയും ജി എസ്‌ സിംഗ്‌വിയും ചെര്‍ന്നുള്ള സുപ്രീം കോടതി ബഞ്ചായിരുന്നു. മറ്റൊരു വിധിന്യായത്തില്‍ ഗാംഗുലി പ്രഖ്യാപിച്ചത്‌ 1975 ലെ അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ സുപ്രീം കോടതി ഇന്ത്യന്‍ പൗരന്മാരുടെ അടിസ്ഥാന അവകാശങ്ങള്‍ ലംഘിച്ചു എന്നാണ്‌. അടിയന്തരാവസ്ഥാ കാലത്ത്‌ ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ റദ്ദാക്കികൊണ്ടുള്ള സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ ഭുരിപക്ഷ തീരുമാനം പിഴച്ചതായിരുന്നു എന്നാണ്‌ എ കെ ഗാംഗുലിയും അഫ്‌താബ്‌ അലവും ചേര്‍ന്നുള്ള ബഞ്ച്‌ പ്രഖ്യാപിച്ചത്‌. ഒരു പ്രതിക്ക്‌ മാപ്പ്‌ നല്‍കാനുള്ള പ്രസിഡന്റിന്റെ അധികാരം ജുഡീഷ്യല്‍ പരിധിയിലേക്ക്‌ കടന്നു കയറുകയും പ്രതിയുടെ കുറ്റം സംബന്ധിച്ച്‌ ഒരു നിഗമനത്തിലെത്തുകയും ചെയ്യുന്നത്‌ ശരിയല്ല എന്നായിരുന്നു ഗാംഗുലിയുടെ മറ്റൊരു വിധി. 2010 ഡിസംബര്‍ 10 പ്രഖ്യാപിച്ച മറ്റൊരു വിധിയില്‍ മഹാരാഷ്ടാ സര്‍ക്കാരിനുമേല്‍ , സുപ്രീം കോടതി വിധിന്യായത്തിന്റെ ഭാഗമായി ഗാംഗുലി 10 ലക്ഷം രൂപയുടെ പിഴ ചുമത്തി. ദിലീപ്‌ കുമാര്‍ സാനന്ദ എന്ന എം എല്‍ എക്കെതിരെ എഫ്‌ ഐ ആര്‍ രജിസ്‌ട്രര്‍ ചെയ്യാതിരിക്കാന്‍ മഹാരാഷ്ട്രയുടെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വിലാസ്‌ റാവു ദേശ്‌മുഖ്‌ ശ്രമിച്ചു എന്ന കേസിലായിരുന്നു ഈ വിധി. പിഴയായ 10 ലക്ഷം രൂപ ദുരിതമനുഭവിക്കുന്ന കര്‍ഷകരുടെ ക്ഷേമത്തിനു വേണ്ടി ചിലവഴിക്കണം എന്ന്‌ വിധിന്യായം വ്യക്തമാക്കി. 2011 ജൂലൈ 6 ന്‌ പ്രഖ്യാപിച്ച മറ്റൊരു വിധിന്യായത്തില്‍ കര്‍ഷകരില്‍ നിന്ന്‌ തട്ടിയെടുത്ത 156 ഹെക്ടര്‍ ഭുമി അവര്‍ക്ക്‌ തന്നെ തിരിച്ച്‌ നല്‍കണമെന്ന്‌ എ കെ ഗാംഗുലിയും ജി എസ്‌ സിംഗ്‌ വീയും പ്രഖ്യാപിച്ചു.ഇതെല്ലാം ,ആതിരേ, ഒരു യുവതിയെ പീഡിപ്പിക്കാനുള്ള ലൈസന്‍സ്‌ ആണോ? . തരുണ്‍ തേജ്‌പാലിനുമുണ്ടായിരുന്നല്ലോ,മാധ്യമ രംഗത്ത്‌ മറ്റാര്‍ക്കും അവകാശപ്പെടാന്‍ കഴിയത്ത മികവും മഹത്വവും.പക്ഷെ ചെയ്‌തത്‌ സ്‌ത്രീപീഡനമായത്‌ കൊണ്ട്‌ ഈ മികവും മഹത്വവുമൊന്നും പരിചയായില്ലെങ്കില്‍ എന്തു കൊണ്ടാണ്‌ അതെ നീതിവാദം,ന്യായദര്‍ശനം ഗാംഗുലിക്ക്‌ ബാധകമാകാത്തത്‌? 2012 ഡിസംബര്‍ 24 ന്‌ മധ്യ ഡല്‍ഹിയിലെ ഒരു പഞ്ചനക്ഷ ഹോട്ടലിലുണ്ടായിരുന്ന എ.കെ.ഗാംഗുലി തികഞ്ഞ വിടനും മദ്യപനുമായിരുന്നു.?തന്റെ കൊച്ചുമകളുടെ മാത്രം പ്രായമുള്ള ഒരു വിദ്യാര്‍ത്ഥിനിയോട്‌ പെരുമാറിയ രീതിയുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ സീമയറ്റ വിഷ്യലമ്പടത്തം ചുരമാന്തിയ ലൈംഗീകവ്യാഘ്രമായിരുന്നു അന്ന്‌ ജസ്റ്റിസ്‌ ഗാംഗുലി. ഒരു കുപ്പി വൈന്‍ കുടിച്ച്‌ തീര്‍ത്ത ശേഷം ഒരു കുപ്പി റം കൂടി പുറത്തെടുത്ത്‌ അതില്‍ നിന്നും കുടിച്ച്‌ മദോന്മത്തനാവുകയായിരുന്നു . ഒരു യുവതിയെ ലൈംഗികമായി കടിച്ചു കുടയാനുള്ള മാനസിക തയ്യാറെടുപ്പായിരുന്നില്ലെ ഇതെല്ലാം? ഇതയൊന്നും തയ്യാറെടുപ്പ്‌ ഡല്‍ഹിയിലെ ഓടുന്ന ബസില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചവരോ ട്രെയിനില്‍ സൗമ്യയെ കീഴടക്കിയ ഗോവിന്ദച്ചാമിയോ എടുത്തിരുന്നില്ലല്ലോ, ആതിരേ.ആ കിരാതന്മാര്‍ക്ക്‌ വധശിക്ഷ വിധിച്ച അതേ നീതിബോധമാണ്‌ ഗാംഗുലിക്ക്‌ മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്നത്‌! സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ കാര്യത്തിലും സ്‌ത്രീകളുടെ അവകാശം സംരക്ഷിക്കുന്ന കാര്യത്തിലും ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥ കൈക്കൊണ്ട?വിപ്ലവകരമായ നിലപാടുകളെയാണ്‌ ഗാംഗുലിക്ക്‌ മുന്നില്‍ ഇന്ത്യയിലെ പരമോന്നത നീതിപീഠം അടിയറവയ്‌ക്കുന്നത്‌. ഡല്‍ഹിയിലെ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌ത കേസില്‍ കുറ്റവാളികള്‍ക്ക്‌ വധശിക്ഷ നല്‍കിയതു മുതല്‍ കേരളത്തില്‍ സൗമ്യ എന്ന ഒരു പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന തള്ളിയിട്ട്‌ പീഡിപ്പിച്ച്‌ കൊന്ന ഗോവിന്ദച്ചാമിയുടെ വധശിക്ഷ സ്ഥീരീകരിച്ച കേരള ഹൈക്കോടിതിയുടെ വിധിന്യായത്തില്‍ വരെ നീതിപീഠത്തിന്റെ ഇക്കാര്യത്തിലുള്ള ആര്‍ജ്ജവവും ഇച്ഛാശക്തിയും പ്രകടമാണ്‌. എന്നാല്‍ ഈ ആര്‍ജ്ജവവും ഇച്ഛാശക്തിയും എന്തുകൊണ്ട്‌ എ കെ ഗാംഗുലിയുടെ കാര്യത്തില്‍ നടപ്പിലാകുന്നില്ല? ഇത്രയൊക്കെയായിട്ടും ഇരയുടെ സത്യവാങ്‌മൂലം പുറത്ത്‌ വന്നിട്ടും ഉളുപ്പൊട്ടുമില്ലാതെ ഒരു സംസ്ഥാനത്തിന്റെ മനുഷ്യാവകാശ കമ്മീഷന്റെ അദ്ധ്യക്ഷ സ്ഥാനത്ത്‌ തുടരാന്‍ ഗാംഗുലിയെ?അനുവദിക്കുന്നത്‌ വഴി ഇന്ത്യിലെ 130 കോടി ജനങ്ങളെയാണ്‌?സുപ്രീം കോടതി അധിക്ഷേപിക്കുന്നത്‌.ഇത്‌ പൗരന്മാരുടെ ക്ഷമ പരിശോധിക്കലാണ്‌.ഈ നില തുടര്‍ന്നാല്‍ പി.സദാശിവം അടക്കമുള്ള ന്യായാധിപ പ്രമാണിമാരെ തൂത്തെറിയുന്ന കുറ്റിച്ചൂലുകള്‍ ഉയരും. ഗാംഗുലിയെ പോലെ മറ്റൊരു കാമക്കോമരത്തിനും കൂട്ടു നില്‍ക്കുകയാണ് ചീഫ് ജസ്റ്റിസ് പി.സദാശിവവും ജസ്റ്റിസുമാരും.ഗാംഗുലിക്കൊപ്പം വിരമിച്ച ഈ വ്യക്തിക്കെതിരെ മറ്റൊരു നിയമ വിദ്യാര്‍ത്തിനിയാണ് പീഡന കുറ്റം ആരോപിച്ചത്.ആരോപണം പരാതിയായി ചീഫ് ജസിസിന് ലഭിച്ചിട്ടും നടപടിയുണ്ടായിലെന്ന് മാത്രമല്ല് വിരമിച്ച് ജസ്റ്റിസ്മാര്‍ക്കെതിരായ ലൈംഗീക പീഡനക്കേസ് പരിഗണിക്കുകപോലും വേണ്ടെന്നാണ് ഫുള്‍ കോറ്ട്ട് തീരുമാനം.ആതിരേ, സുപ്രീം കോടതി ഇടിച്ച്‌ നിരത്തി അവിടെ ചൊറുതണം നടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു!

Wednesday, December 18, 2013

പാസാക്കിയത്‌ ജോക്‌പാല്‍ ബില്‍ ;അണ്ണാ ഹസാരേ കോണ്‍ഗ്രസിന്റെ ചട്ടുകമാകുന്നു

അണ്ണാ ഹസാരേയും താനും ആരംഭിച്ച ലോക്‌പാല്‍ ബില്ലിനു വേണ്ടിയുള്ള ജനമുന്നേറ്റത്തെ ഒരു രാഷ്ട്രീയ ശക്തിയാക്കി മാറ്റണമെന്ന്‌ കെജ്രിവാള്‍ അഭിപ്രായപ്പെട്ടപ്പോള്‍ തന്നെ അണ്ണാഹസാരെയിലെ പ്രതിലോമ നിലപാട്‌ വ്യക്തമായതാണ്‌.ആം ആദ്‌മിയുടെ ചരിത്ര വിജയത്തെ അഴിമതിവിരുദ്ധ നിലപാടിനുള്ള ജനകീയാംഗികാരമായി പ്രശംസിക്കാനല്ല മറിച്ച്‌ യുപിഎ സര്‍ക്കാരിന്റെ ശിഖണ്ഡിത്വത്തിന്റെ പരാജയമായി ലഘൂകരിക്കാനായിരുന്നു അണ്ണാഹസാരെ ഉദ്യമിച്ചത്‌.ആര്‍ക്കും പിന്തുണ നല്‍കില്ലെന്ന്‌ പറയുന്നത്‌ മനസിലാക്കാമെന്നും ആരുടേയും പിന്തുണ വേണ്ടെന്ന്‌ പറയുന്നത്‌ പ്രായോഗികമല്ലെന്നും പരിഹസിച്ചപ്പോള്‍ തന്നെ അണ്ണാ ഹസാരേയുടെ ഉള്ളിലിരിപ്പ്‌ വിവേകമുള്ളവര്‍ക്കെല്ലാം ബോദ്ധ്യമായതാണ്‌.റെലെഗാന്‍ സിദ്ധിയിലെ സത്യഗ്രഹ വേദിയില്‍ നിന്ന്‌ ആം ആദ്‌മി പാര്‍ട്ടിയുടെ പ്രതിനിധിയെ പുറത്താക്കുകയും പല്ലും നഖവും പിഴുതെടുത്ത്‌ പാസാക്കിയെടുത്ത `ജോക്‌പാല്‍ ബില്ലിന്റെ'പേരില്‍ അഭിമാനിയായി സത്യഗ്രഹം അവസാനിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ ചട്ടുകമായുള്ള അണ്ണാഹസാരേയുടെ പരിണതി പൂര്‍ണമാകുകയായിരുന്നു
യു.പി.എ സര്‍ക്കാര്‍ ആവേശപൂര്‍വം `പാസാക്കിയെടുത്ത 'ലോക്‌പാല്‍ ബില്ല്‌ ,അരവിന്ദ്‌ കെജ്രിവാള്‍ പരിഹസിച്ചത്‌ പോലെ ജോക്ക്‌പാല്‍ ബില്ലാണ്‌,അല്ലാതെ അണ്ണാഹസാരെയും കെജ്രിവാളും അടക്കമുള്ളവര്‍ ആവശ്യപ്പെട്ട ജന്‍ലോക്‌പാല്‍ ബില്‍ അല്ല ആതിരേ .എന്നിട്ടും ആ ബില്ലിനെ സ്വാഗതം ചെയ്യുകയും ബില്‍ രാജ്യസഭ പാസാക്കുന്നതിന്‌ മുന്‍പ്‌ എ‌ഐ‌സി‌സി ജനറല്‍ സെക്രട്ടറി രാഹുലിന് കത്തെഴുതുകയും ചെയ്‌ത അണ്ണാ ഹസാരെയുടെ നിലപാട്‌ ദുരൂഹമാണെന്ന്‌ പറയാതെ വയ്യ.രാഹുല്‍ , അണ്ണാഹസാരെയ്‌ക്ക്‌ മറുപടി അയയ്‌ച്ചതോടെ വലിയൊരു ചതിക്കളിയില്‍ അണ്ണാഹസാരേയും പങ്കാളിയായെന്നും പറയേണ്ടിയിരിക്കുന്നു. ഡല്‍ഹിയിലെ നാണം കെട്ട തോല്‍വിക്ക്‌ പിന്നലെ സോപാധിക പിന്തുണ നല്‍കി അരവിന്ദ്‌ കെജ്രിവാളിനേയും ആം ആദ്‌മി പാര്‍ട്ടിയേയും വെടക്കാക്കാന്‍ കോണ്‍ഗ്രസ്‌ നടത്തിയ നീക്കത്തെ അതീവ ജാഗ്രത്തായ സമീപനത്തിലൂടെ തറപറ്റിച്ചപ്പോളാണ്‌, ആതിരേ, ലോക്‌പാല്‍ ബില്‍ പാസാക്കിയെടുത്ത്‌ സമ്മതിദായകരെ വഞ്ചിച്ച്‌ കെജ്രിവാളിനേയും ആം ആദ്‌മി പാര്‍ട്ടിക്ക്‌ പിന്നില്‍ അണിനിരന്ന ജനാധിപത്യബോധത്തേയും തറപറ്റിക്കാന്‍ കോണ്‍ഗ്രസ്‌ നീക്കം നടത്തിയത്‌.ഈ വഞ്ചനയുടെ അഞ്ചാം പത്തിയായിരിക്കുകയാണ്‌ അണ്ണാഹസാരെ . ഇപ്പോള്‍ യുപിഎ സര്‍ക്കാരിന്റെ ലോക്‌പാല്‍ ബില്‍ ,ജന്‍ലോക്‍പാല്‍ ബില്ലല്ലെന്നും,അണ്ണാഹസാരെയെ കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന്‌ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും ഈ നീക്കം ലോകസഭാ തെരഞ്ഞെടുപ്പില്‍ സമ്മതിദായകരെ വഞ്ചിക്കാനും ഇന്ത്യയിലെ അഴിമതിക്കോമരങ്ങളെ രക്ഷിക്കാനുമാണെന്ന്‌ കെജ്രിവാള്‍ കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു.അത്‌ പക്ഷെ അണ്ണാ ഹസാരേയ്‌ക്ക്‌ രുചിച്ചില്ല.തന്റെ ആവശ്യങ്ങള്‍ ഏറെക്കുറെ ഇപ്പോഴത്തെ ലോക്‌പാല്‍ ബില്ലിലുണ്ടെന്നും താനെന്തിന്‌ പട്ടിണി കിടന്ന്‌ മരിക്കണമെന്നും,ഈ ലോക്‌പാല്‍ ബില്ലിനോട്‌ എതിര്‍പ്പുള്ളവര്‍ നിരാഹാരം കിടക്കട്ടെ എന്നുമാണ്‌ അണ്ണാഹസാരെ പരിഹസിച്ചത്‌. അണ്ണാ ഹസാരേയും താനും ആരംഭിച്ച ലോക്‌പാല്‍ ബില്ലിനു വേണ്ടിയുള്ള ജനമുന്നേറ്റത്തെ ഒരു രാഷ്ട്രീയ ശക്തിയാക്കി മാറ്റണമെന്ന്‌ കെജ്രിവാള്‍ അഭിപ്രായപ്പെട്ടപ്പോള്‍ തന്നെ അണ്ണാഹസാരെയിലെ പ്രതിലോമ നിലപാട്‌ വ്യക്തമായതാണ്‌.ആം ആദ്‌മിയുടെ ചരിത്ര വിജയത്തെ അഴിമതിവിരുദ്ധ നിലപാടിനുള്ള ജനകീയാംഗികാരമായി പ്രശംസിക്കാനല്ല മറിച്ച്‌ യുപിഎ സര്‍ക്കാരിന്റെ ശിഖണ്ഡിത്വത്തിന്റെ പരാജയമായി ലഘൂകരിക്കാനായിരുന്നു അണ്ണാഹസാരെ ഉദ്യമിച്ചത്‌.ആര്‍ക്കും പിന്തുണ നല്‍കില്ലെന്ന്‌ പറയുന്നത്‌ മനസിലാക്കാമെന്നും ആരുടേയും പിന്തുണ വേണ്ടെന്ന്‌ പറയുന്നത്‌ പ്രായോഗികമല്ലെന്നും പരിഹസിച്ചപ്പോള്‍ തന്നെ, ആതിരേ, അണ്ണാ ഹസാരേയുടെ ഉള്ളിലിരിപ്പ്‌ വിവേകമുള്ളവര്‍ക്കെല്ലാം ബോദ്ധ്യമായതാണ്‌.റെലെഗാന്‍ സിദ്ധിയിലെ സത്യഗ്രഹ വേദിയില്‍ നിന്ന്‌ ആം ആദ്‌മി പാര്‍ട്ടിയുടെ പ്രതിനിധിയെ പുറത്താക്കുകയും പല്ലും നഖവും പിഴുതെടുത്ത്‌ പാസാക്കിയെടുത്ത `ജോക്‌പാല്‍ ബില്ലിന്റെ'പേരില്‍ അഭിമാനിയായി സത്യഗ്രഹം അവസാനിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ ചട്ടുകമായുള്ള അണ്ണാഹസാരേയുടെ പരിണതി പൂര്‍ണമാകുകയായിരുന്നു. കോര്‍പ്പറേറ്റുകളെ ഈ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന സിപിഎമ്മിന്റെ ഭേദഗതി തള്ളിക്കളഞ്ഞു കൊണ്ടാണ്‌ ശബ്ദവോട്ടോടെ രാജ്യസഭയില്‍ ഈ ബില്‍ പാസാക്കിയെടുത്തതെന്നും കൂട്ടിവായിക്കുമ്പോഴാണ്‌ , ആതിരേ,അണ്ണാ ഹസാരേ രാഹുലിനോട്‌ ആവശ്യപ്പെട്ടതും രാഹുല്‍ മറുപടിയില്‍ വാഗ്‌ദാനം ചേയ്‌തതുമായ ``ശക്തമായ ലോക്‌പാല്‍ ബില്ലി''ന്റെ തനിനിറം തിരിച്ചറിയുക. ലോക്‌പാല്‍ ബില്ലിനായി രാപകല്‍ പൊരുതിയ അണ്ണാ ഹസാരെയും അരവിന്ദ്‌ കെജ്‌രിവാളും ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ട ശക്തമായ ലോക്‌പാലല്ല യു.പി.എ സര്‍ക്കാര്‍ പാസാക്കിയെടുത്തത്‌.സര്‍ക്കാര്‍ പാസാക്കിയെടുത്ത ലോക്‌പാല്‍ ബില്ലില്‍ ലോക്‌പാലിനെ തിരഞ്ഞെടുക്കുന്ന കമ്മിറ്റിയില്‍ അഞ്ച്‌ അംഗങ്ങളാണുള്ളത്‌.പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്‌, സ്‌പീക്കര്‍ (ലോക്‌സഭ), ചീഫ്‌ ജസ്റ്റിസ്‌ (സുപ്രീംകോടതി), പിന്നെ ഇവര്‍ നാലു പേര്‍ തിരഞ്ഞെടുക്കുന്ന ഒരു നിയമവിദഗ്‌ദ്ധനും.അതായത്‌ ലോക്‌പാലിനെ തിരഞ്ഞെടുക്കാനുള്ള അധികാരം പൂര്‍ണ്ണമായും രാഷ്ട്രീയ പാര്‍ട്ടികളില്‍ തന്നെ നിക്ഷിപ്‌തമാകുകയാണ് .ഈ സംവിധാനത്തില്‍, ആതിരേ, കെ.ജി.ബാലകൃഷ്‌ണനെപ്പോലെയോ, അല്‍തമാസ്‌ കബീറിനെപ്പോലെയോ ഉള്ള അഴിമതിവേതാളങ്ങളാകും ലോക്‌പാല്‍ ആകുക.പോരെ പൂരം! എന്നാല്‍ ജന്‍ ലോക്‌പാല്‍ പ്രകാരം ലോക്‌പാലിനെ തിരഞ്ഞെടുക്കുന്ന കമ്മിറ്റിയില്‍ 7 മെമ്പര്‍മാരാണ്‌ ഉണ്ടാവുക. സുപ്രീംകോടതി ജഡ്‌ജി, ഹൈക്കോടതി ജഡ്‌ജി, ഒരു സി എ ജി, ഒരു സി വി സി, ഒരു സി ഇ സി, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്‌ എന്നിവര്‍ .അതായത്‌ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്‌ മേല്‍ക്കൈ ഇല്ലാത്ത ലോക്‌പാല്‍ തിരഞ്ഞെടുപ്പ്‌ കമ്മിറ്റിയായിരിക്കും അത്‌.നിര്‍ണായകമായ ഈ ഘടകം അട്ടിമറിച്ച്‌ പാസാക്കിയെടുത്ത `ജോക്‌പാലിനെ'അണ്ണാഹസാരെ അനുകൂലിക്കുമ്പോള്‍, ആതിരേ, കാറ്റിന്റെ ഗതി ഊഹിക്കാമല്ലോ!! ആതിരേ, സാമ്പത്തിക കാര്യങ്ങളിലും നിയമനരീതികളിലും കൂടാതെ ഉത്തരവാദിത്തപരമായും സര്‍ക്കാരില്‍ നിന്നും മറ്റു രാഷ്ട്രീയസംവിധാനങ്ങളില്‍ നിന്നും ലോക്‌പാല്‍ സ്വതന്ത്രമായിരിക്കേണ്ടത്‌ അനിവാര്യമാണ്‌.ഇതെല്ലാം മുന്‍നിര്‍ത്തിയായിരുന്നു ജൂണ്‍ 2011 ല്‍ സിവില്‍ സൊസൈറ്റി മെംബര്‍സ്‌ന്റെ ജോയിന്റ്‌ ഡ്രാഫ്‌റ്റിംഗ്‌ കമ്മിറ്റി രാജ്യത്തെ 80 ശതമാനത്തോളം ജനാങ്ങളുടെ പിന്തുണയോടെ ജനലോകപാല്‍ ബില്ലിന്‌ രൂപം നല്‍കിയത്‌. ആ ബില്‍ പാസ്സാക്കുന്നതിനായിരുന്നു രാം ലീല മൈദാനത്ത്‌ അണ്ണാ ഹസ്സാരെ നിരാഹാരമിരുന്നതും. എന്നാല്‍ മൂന്ന്‌ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചു കൊണ്ട്‌ പാര്‍ലമെന്റ്‌ ആ നിരാഹാരം അവസാനിപ്പിക്കുവാന്‍ ഐക്യകണ്‌ഠേന ആവശ്യപ്പെടുകയായിരുന്നു.എല്ലാ തലത്തിലും ഉള്ള സര്‍ക്കാര്‍ ജീവനക്കാരും ലോകപാലിന്റെ പരിധിയില്‍ വരുന്നതായിരിക്കുമെന്നും സിറ്റിസാന്‍ ചാര്‍ട്ടര്‍നെ നിരീക്ഷിക്കുന്നത്തിനും അതിനെ ലംഘിക്കുന്ന പബ്ലിക്‌ അതോറിറ്റിയെയും ജീവനക്കാരെയും ശിക്ഷിക്കുന്നതിനും ഉള്ള അധികാരം ലോക്‌പാലിന്‌ ഉണ്ടായിരിക്കുമെന്നും ഇതേ രീതിയില്‍ സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാരിലെ അഴിമതി അന്വേഷിക്കാന്‍ പ്രാപ്‌തിയുളള്ള ലോകായുക്ത എല്ലാ സംസ്ഥാനങ്ങളിലും നിര്‍മ്മിക്കുന്നതായിരിക്കുമെന്നുമായിരുന്നു ആ വാഗ്‌ദാനങ്ങള്‍ . എന്നാല്‍, ആതിരേ, പിന്നീട്‌ കണ്ടത്‌ 2011 ഡിസംബറില്‍ `ലോക്‌പാല്‍ 2011' എന്ന പേരില്‍ ഒരു ബില്‍ കൊണ്ട്‌ വരികയും അത്‌ ലോകസഭ പാസ്സാക്കുകയും ചെയ്യുന്നതായിരുന്നു.ആ ബില്‍ രാജ്യസഭയില്‍ വലിച്ചു കീറുകയും പിന്നെ അത്‌ സെലക്ഷന്‍ കമ്മിറ്റിയ്‌ക്ക്‌ പരിശോധിക്കാന്‍ കൊടുക്കുകയും ചെയ്‌തു.അന്ന്‌ ലോക്‌സഭ പാസ്സാക്കിയ `ലോക്‌പാല്‍ 2011' പ്രകാരം ലോക്‌പാലിനെ നിയമിക്കുന്നതിനുള്ള ഉത്തരവാദിത്തം പൂര്‍ണ്ണമായും സര്‍ക്കാരിലായിരുന്നു നിക്ഷിപ്‌തം. അതിനാല്‍ തന്നെ ആ ലോകപാലിനെ സ്വതന്ത്ര അന്വേഷണ സംവിധാനം എന്ന്‌ രീതിയില്‍ കാണാനേ കഴിയില്ലെന്ന കെജ്രിവാളിന്റെ നിലപാടാണ്‌ ശരി.അതിനെ എത്രിക്കുന്ന അണ്ണാ ഹസാരേ കോണ്‍ഗ്രസിന്റെ വാലാട്ടിയല്ലെങ്കില്‍ പിന്നെ ആരാണ്?. അഴിമതി അന്വേഷിക്കേണ്ട സിബിഐ വിഭാഗം തികച്ചും സ്വതന്ത്രമായ സ്ഥാപനമായിരിക്കണം എന്നാണ്‌ ജന്‍ ലോക്‌പാല്‍ ബില്ലിലെ മറ്റൊരു നിര്‍ണായ ശിപാര്‍ശ.പക്ഷെ ഇന്നലെ പാസാക്കിയ ബില്‍ പ്രകാരം സിബിഐ സര്‍ക്കാരിന്റെ കീഴില്‍ തന്നെ ആയിരിക്കും.ഇനി കൂടുതല്‍ പറയേണ്ടതുണ്ടോ, ആതിരേ? ഇതിനേക്കാളൊക്കെ ഭീഷണമായ മറ്റൊരു വാസ്‌തവം കാണാതിരുന്നു കൂട.അഴിമതിയുമായി ബന്ധപ്പെടുത്തി ഏതെങ്കിലും ഒരു വ്യക്തി ഉന്നയിക്കുന്ന പരാതി അല്ലെങ്കില്‍ ആരോപണം ‘അനാവശ്യവും ഉപദ്രവകരവുമാ‘ ണെന്ന്‌ ഈ ‘സര്‍ക്കാര്‍ ലോക്‌പാലിന്‌‘ ബോധ്യപ്പെടുന്ന പക്ഷം അഴിമതി പുറത്ത്‌ കൊണ്ടുവരാന്‍ ശ്രമിക്കുന്നവര്‍ അഞ്ച്‌ വര്‍ഷം വരെ?ജയിലഴി എണ്ണേണ്ടി വരുമെന്നതാണത്‌.അതായത്‌ അഴിമതിവേതാളങ്ങള്‍ സംരക്ഷിക്കപ്പെടുകയും അഴിമതി ആരോപണം ഉന്നയിക്കുന്നവര്‍ ശിക്ഷിക്കപ്പെടുകയും ചെയ്യും. അണ്ണാ ഹസാരെ രാംലീല മൈതാനത്തില്‍ ഉപവാസം ഇരുന്നത്‌ ഏതു ലോക്‌പാലിന്‌ വേണ്ടിയാണോ അതില്‍ നിന്നെല്ലാം വളരെ വളരെ അകലെയാണ്‌ ഇന്നലെ പാസാക്കിയെടുത്ത സര്‍ക്കാരിന്റെ ലോക്‌പാല്‍.അതു കൊണ്ടാണത്‌ `ജോക്‌പാല്‍'ആകുന്നത്‌ ആതിരേ, മുഖ്യധാരാരാഷ്ട്രീയ പാര്‍ട്ടികളാരും സ്വതന്ത്രവും ശക്തവും ആയ ഒരു ലോക്‌പാല്‍ നിര്‍മ്മിക്കുന്നതിന്‌ സഹകരിക്കില്ല എന്ന്‌ ഏകദേശം ഒരു വര്‍ഷം മുന്‍പ്‌ തന്നെ ബോദ്ധ്യമായതാണ്‌.കാരണം അണ്ണാ ഹസാരെ?ആവശ്യപ്പെട്ട?ജന്‍ലോക്‌പാലാണ്‌ വരുന്നതെങ്കില്‍ ഇന്നത്തെ മന്ത്രിമാരിലും നേതാക്കളിലും ഭൂരിപക്ഷം പേരും ജയിലിലടയ്‌ക്കപ്പെടും.ഇനി അതുണ്ടാവില്ല.ആവര്‍ത്തിക്കട്ടേ,അഴിമതിയും അഴിമതിക്കാരേയും ഉന്മൂലനം ചെയ്യാനല്ല അഴിമതി ആരോപണം ഉന്നയിക്കുന്നവരെ ഉന്മൂലനം ചെയ്യാനാണ്‌ യുപിഎ സര്‍ക്കാര്‍ ലോക്‌പാല്‍ ബില്‍ പാസാക്കിയത് .ഇത്‌ രാഹുലുനേയും കോണ്‍ഗ്രസിനേയും അധികാരത്തിലെത്തിക്കാനുള്ള ഗര്‍ഹണീയമായ കുറുക്കുവഴിയാണ്‌.എന്നിട്ടുംതന്റെ ആവശ്യങ്ങള്‍ ഏറെക്കുറെ ഇപ്പോഴത്തെ ലോക്‌പാല്‍ ബില്ലിലുണ്ടെന്നും താനെന്തിന്‌ പട്ടിണി കിടന്ന്‌ മരിക്കണമെന്നും,ഈ ലോക്‌പാല്‍ ബില്ലിനോട്‌ എതിര്‍പ്പുള്ളവര്‍ നിരാഹാരം കിടക്കട്ടെ എന്നും അണ്ണാഹസാരെ പറയുമ്പോള്‍, ആതിരേ,രാഹുലിന്റെ വിശ്വസ്‌തവിധേയനായ `തൊമ്മി'യാകുകയാണ്‌ അണ്ണാഹസാരെ..!

Monday, December 16, 2013

കെജ്രിവാളാണ്‌ ശരി

അധികാര-അവസരവാദ രാഷ്ട്രീയ കുതന്ത്രങ്ങള്‍ മാത്രം പരിചയമുള്ള ദേശീയപാര്‍ട്ടികളുടെ വാരിക്കുഴിയില്‍ പക്ഷെ കെജ്രിവാള്‍ വീണില്ല.പകരം പിന്തുണയ്‌ക്ക്‌ 18 ഉപാധികള്‍ മുന്നോട്ടുവച്ച്‌ സോണിയയുടെ കോണ്‍ഗ്രസിനേയും രാജ്‌നാഥ്‌ സിംഗിന്റെ ബിജെപിയേയും ആം ആദ്‌മി പാര്‍ട്ടി മാനം കെടുത്തി.സോപാധിക പിന്തുണ എന്ന `മന്ഥരാ'തന്ത്രത്തിന്‌ മൂന്ന്‌ തലങ്ങളാണുണ്ടായിരുന്നത്‌. നിറവേറ്റാനാവാത്ത വാഗ്‌ദാനങ്ങള്‍ നല്‍കി സമ്മതിദായകരെ ആം ആദ്‌മി പാര്‍ട്ടി വഞ്ചിച്ചത്‌ കൊണ്ടാണ്‌ അവര്‍ അധികാരം വേണ്ടെന്ന്‌ പറയുന്നത്‌,രണ്ട്‌ അവസരവാദ രാഷ്ട്രീയത്തിലേയ്‌ക്കിറക്കി ആം ആദ്‌മി പാര്‍ട്ടിയെ പിന്നില്‍ നിന്ന്‌ വരിഞ്ഞ്‌ മുറുക്കാം,മുന്ന്‌ കെജ്രിവാള്‍ തുടക്കമിട്ട സുതാര്യരാഷ്ട്രീയത്തിന്റെ രക്ഷകര്‍തൃത്വം ഏറ്റെടുത്ത്‌ കെജ്രിവാളിനേയും ആം ആദ്‌മി പാര്‍ട്ടിയേയും വനവാസത്തിനയക്കാം.ഭരതനെ വാഴിക്കാന്‍ ശ്രീരാമനെ കാട്ടിലേയ്‌ക്കയയ്‌ക്കണമെന്ന മന്ഥരയുടെ ദുര്‍ബുദ്ധി കൈകേയിയിലൂടെ ദശരഥനെ വീഴ്‌ത്തി.പക്ഷെ സോണിയയുടേയും രാജ്‌നാഥിന്റേയും ബുദ്ധികേന്ദ്രങ്ങളെന്നവകാശപ്പെടുന്ന മിതശിതോഷ്‌ണമുറികളിലെ ബുദ്ധിശൂന്യരുടെ മനസിലിരിപ്പ്‌,ജനപക്ഷത്ത്‌ നിന്നു കൊണ്ട്‌ വായിച്ചെടുക്കാന്‍ കെജ്രിവാളിന്‌ കഴിഞ്ഞപ്പോള്‍ മഞ്ഞളിച്ചത്‌ ദേശീയരാഷ്ട്രിയത്തിലെ പുഴുക്കുത്തുകളായ കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും വികൃതമുഖങ്ങളാണ്‌.
`` അതുകൊണ്ടരിശം തീരാഞ്ഞവനാ പുരയുടെ ചുറ്റും മണ്ടി നടന്നു '' എന്ന്‌ കുഞ്ചന്‍ നമ്പ്യാര്‍ പരിഹസിച്ച അവസ്ഥയിലാണ്‌ ,ആതിരേ, ഡല്‍ഹിയില്‍ കോണ്‍ഗ്രസും ബിജെപിയും.ആം ആദ്‌മി പാര്‍ട്ടിയുടെ ജനപക്ഷ നിലപാടുകളോടേറ്റുമുട്ടി തെരഞ്ഞെടുപ്പില്‍ നാണംകെട്ടതിന്റെ നിരാശതയില്‍ നിന്നാണ്‌ ഇരു പാര്‍ട്ടികളും`നിരുപാധിക' പിന്തുണയെന്ന കുരുക്ക്‌ കണ്ടെത്തിയത്‌.പക്ഷേ.. അധികാര-അവസരവാദ രാഷ്ട്രീയ കുതന്ത്രങ്ങള്‍ മാത്രം പരിചയമുള്ള ദേശീയപാര്‍ട്ടികളുടെ വാരിക്കുഴിയില്‍ കെജ്രിവാള്‍ വീണില്ല.പകരം പിന്തുണയ്‌ക്ക്‌ 18 ഉപാധികള്‍ മുന്നോട്ടുവച്ച്‌ സോണിയയുടെ കോണ്‍ഗ്രസിനേയും രാജ്‌നാഥ്‌ സിംഗിന്റെ ബിജെപിയേയും ആം ആദ്‌മി പാര്‍ട്ടി മാനം കെടുത്തി.തത്വാധിഷ്‌ഠിതമായ ജനപക്ഷ്‌ നിലപാടെന്നാല്‍ തെരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള പൊള്ളയായ വാഗ്‌ദാനമല്ലെന്നും അഴിമതിരഹിതവും സുതാര്യവുമായ ഭരണത്തിന്‌ വേണ്ട ഭൂമികയാണെന്നും കെജ്രിവാള്‍ കോണ്‍ഗ്രസിനേയും ബിജെപിയേയും ഓര്‍മ്മിപ്പിക്കുകയാണ്‌.വാഗ്‌ദാനങ്ങള്‍ നിറവേറ്റാനാവണം ഭരണം,അല്ലാതെ ആഡംബരത്തിനും അഴിമതിക്കുമല്ലെന്നും ആം ആദ്‌മി പാര്‍ട്ടി പറഞ്ഞപ്പോള്‍, ആതിരേ, മഞ്ഞളിച്ചത്‌ ദേശീയരാഷ്ട്രിയത്തിലെ പുഴുക്കുത്തുകളായ കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും വികൃതമുഖങ്ങളാണ്‌. സോപാധിക പിന്തുണ എന്ന `മന്ഥരാ'തന്ത്രത്തിന്‌ മൂന്ന്‌ തലങ്ങളാണുണ്ടായിരുന്നത്‌, ആതിരേ. നിറവേറ്റാനാവാത്ത വാഗ്‌ദാനങ്ങള്‍ നല്‍കി സമ്മതിദായകരെ ആം ആദ്‌മി പാര്‍ട്ടി വഞ്ചിച്ചത്‌ കൊണ്ടാണ്‌ അവര്‍ അധികാരം വേണ്ടെന്ന്‌ പറയുന്നത്‌,രണ്ട്‌ അവസരവാദ രാഷ്ട്രീയത്തിലേയ്‌ക്കിറക്കി ആം ആദ്‌മി പാര്‍ട്ടിയെ പിന്നില്‍ നിന്ന്‌ വരിഞ്ഞ്‌ മുറുക്കാം,മുന്ന്‌ കെജ്രിവാള്‍ തുടക്കമിട്ട സുതാര്യരാഷ്ട്രീയത്തിന്റെ രക്ഷകര്‍തൃത്വം ഏറ്റെടുത്ത്‌ കെജ്രിവാളിനേയും ആം ആദ്‌മി പാര്‍ട്ടിയേയും വനവാസത്തിനയക്കാം.ഭരതനെ വാഴിക്കാന്‍ ശ്രീരാമനെ കാട്ടിലേയ്‌ക്കയയ്‌ക്കണമെന്ന മന്ഥരയുടെ ദുര്‍ബുദ്ധി കൈകേയിയിലൂടെ ദശരഥനെ വീഴ്‌ത്തി.പക്ഷെ സോണിയയുടേയും രാജ്‌നാഥിന്റേയും ബുദ്ധികേന്ദ്രങ്ങളെന്നവകാശപ്പെടുന്ന മിതശിതോഷ്‌ണമുറികളിലെ ബുദ്ധിശൂന്യരുടെ മനസിലിരിപ്പ്‌,ജനപക്ഷത്ത്‌ നിന്നു കൊണ്ട്‌ വായിച്ചെടുക്കാന്‍ കെജ്രിവാളിന്‌ കഴിഞ്ഞു. അതിന്റെ അസഹിഷ്‌ണുതയാണ്‌ , ആതിരേ,`` ആം ആദ്‌മി പാര്‍ട്ടിക്ക്‌ ധാര്‍ഷ്ട്യമാണെന്ന'' ബിജെപിയുടെ പുലഭ്യത്തിലും ``വാഗ്‌ദാനങ്ങള്‍ പാലിക്കാതെ കെജ്രിവാള്‍ ജനങ്ങളെ വിഢികളാക്കുകയാണെ''ന്ന കോണ്‍ഗ്രസിന്റെ ഭര്‍ത്സനത്തിലും മുഴങ്ങുന്നത്‌.ബിജെപിയേക്കാള്‍ അഭാസമാണ്‌ കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. എംഎല്‍എമാരായ ഹാരുണ്‍ യൂസഫ്‌,അര്‍വിന്ദര്‍ സിംഗ്‌ ലവ്‌ലി എന്നീ കുട്ടിക്കുരങ്ങന്മാരെയാണ്‌ പാര്‍ട്ടി കെജ്രിവാളിന്‌ നേരെ പല്ലിളിക്കാന്‍ ഏര്‍പ്പാടാക്കിയത്‌.``നിയമ നിര്‍മാണവും ഭരണ നിര്‍വഹണവും രണ്ടാണ്‌.പുതിയ നിയമ നിര്‍മാണങ്ങള്‍ക്കേ കോണ്‍ഗ്രസിന്റെ പിന്തുണ തേടേണ്ടതുള്ളു.അവര്‍ വാഗ്‌ദാനം ചെയ്‌തത്‌ പോലെ വൈദ്യുതി നിരക്ക്‌ 50% കുറയ്‌ക്കാനും 1700 ലിറ്റര്‍ വെള്ളം സൗജന്യമായി നല്‍കാനും കോണ്‍ഗ്രസിന്റെ സഹായം ആവശ്യമില്ല.ആം ആദ്‌മിയുടെ മന്ത്രിസഭയ്‌ക്ക്‌ തീരുമാനിക്കാവുന്നതേയുള്ളൂ..'' വ്യക്തമല്ലേ സന്ദേശം!ജന്‍ലോക്‌പാല്‍ ബില്‍ ലോകസഭയില്‍ അവതരിപ്പിക്കാനുള്ള ഇച്ഛാശക്തിപോലുമില്ലാത്ത കോണ്‍ഗ്രസ്‌ നപുംസകങ്ങളാണ്‌ തീരുമാനങ്ങളെടുക്കുന്ന കാര്യത്തില്‍ കെജ്രിവാളിനെ ഉപദേശിക്കുന്നത്‌!! അധികാര-അവസരവാദ-അതിജീവന രാഷ്ട്രീയത്തിന്റെ വേതാളങ്ങള്‍ക്ക്‌ ഇനി ഒരടി മുന്നോട്ടു പോകാന്‍ ഇടമില്ലെന്ന്‌ വ്യക്തമാക്കാനാണ്‌ അല്ലാതെ ഇവരുടെയൊക്കെ പിതുണയോടെ ഭരിക്കാനല്ല, ആതിരേ, കെജ്രിവാള്‍ 18 ഉപാധി മുന്നോട്ടു വച്ചത്‌.അതിനെ ആ അര്‍ത്ഥത്തില്‍ വിലയിരുത്താന്‍ മദ്ധ്യമങ്ങള്‍ തയ്യാറാകാത്തത്‌,തെരഞ്ഞെടുപ്പില്‍ ആം ആദ്‌മി പാര്‍ട്ടിയുടെ സാദ്ധ്യത തിരിച്ചറിയാന്‍ കഴിയാതെ പോയതിലും ഭോഷത്വമാണ്‌.`` കെജ്രിവാള്‍ അയയുന്നു..'', `` കെജ്രിവാള്‍ നിലപാട്‌ മയപ്പെടുത്തുന്നു..''എന്നിങ്ങനെയുള്ള വ്യാഖ്യാനങ്ങള്‍,ഇതുവരെ തുടര്‍ന്ന്‌ പോന്ന രാഷ്ട്രീയ ശൈലിയുടെ ഹാങ്ങ്‌ ഓവറിലാണ്‌ ചില മാധ്യമതാത്‌പര്യങ്ങളെന്നാണ്‌ വ്യക്തമാക്കുന്നത്‌.``ഉത്തിഷ്‌ഠത,ജാഗ്രത;പ്രപ്യവരാന്നിബോദ്ധത'' എന്ന സ്വാമി വിവേകാനന്ദന്റെ ആഹ്വാനമുള്‍ക്കൊണ്ട്‌ ഉന്നിദ്രമാകുന്ന ഇന്ത്യന്‍ ജനാധിപത്യബോധത്തിന്‌ എതിരെയുള്ള കണ്ണാടി പിടിക്കലാണത്‌.ദേശീയ മാധ്യമങ്ങള്‍ പുലര്‍ത്തുന്ന നിലപാടുകളിലെ ഇരട്ടത്താപ്പാണത്‌.ഒരേ കുറ്റം ചെയ്‌തിട്ടും തരുണ്‍ തേജ്‌പാലിനെ കൊന്നുകൊലവിളിച്ച മധ്യമങ്ങള്‍ റിട്ടയേര്‍ഡ്‌ ജസ്റ്റിസ്‌ ആശോക്‌ കുമാര്‍ ഗാംഗുലിക്കെതിരെ പുലര്‍ത്തുന്ന മൗനം പോലെ ഗര്‍ഹണീയമാണത്‌. ആതിരേ, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സത്താപരമായ മാറ്റമാണ്‌ കെജ്രിവാളും ആം ആദ്‌മി പാര്‍ട്ടിയും കൊണ്ടുവരുന്നത്‌.അതിന്റെ തെളിവാണ്‌ 70 അംഗ നിയമസഭയില്‍ 31 അംഗങ്ങളുള്ള ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന ബിജെപിയുടെ നിലപാട്‌. ആം ആദ്‌മി പാര്‍ട്ട്‌ക്ക്‌ പകരം രണ്ടാം സ്ഥാനത്ത്‌ കോണ്‍ഗ്രസ്‌ ആയിരുന്നെങ്കില്‍ കാലുവാരിയും ചാക്കിട്ട്‌ പിടിച്ചും അവര്‍ മന്ത്രിസഭയുണ്ടാക്കുമായിരുന്നു.ബിജെപി അക്കാര്യത്തില്‍ പരാജയപ്പെട്ടാല്‍ കോണ്‍ഗ്രസ്‌ വിജയിക്കുമായിരുന്നു.ജനാധിപത്യവിരുദ്ധമായി അധികാരത്തിലേറുന്ന ദേശിയ രാഷ്ട്രീയ ശൈലി ഉടച്ചെറിഞ്ഞിരിക്കുകയാണ്‌ ആം ആദ്‌മി പാര്‍ട്ടിക്ക്‌ പിന്നില്‍ അണിനിരന്ന സമ്മതിദായകര്‍ .അതെ ജനാധിപത്യ ഇന്ത്യ ഉണരുകയാണ്‌.കെജ്രിവാളും ആം ആദ്‌മി പാര്‍ട്ടിയും ഒരു പുതിയ പ്രഭാതത്തിന്റെ ഉണര്‍ത്തുപട്ടാണ്‌. ഡല്‍ഹിയിലെ വി.ഐ.പി. സംസ്‌കാരം ഒഴിവാക്കണം. മന്ത്രിമാര്‍ , എംഎല്‍എമാര്‍ , ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രത്യേക സുരക്ഷയും വലിയ ബംഗ്‌ളാവുകളും ഉപേക്ഷിക്കണം. കാറുകളിലെ ചുവപ്പ്‌ ബീക്കന്‍ ലൈറ്റ്‌ നീക്കം ചെയ്യണം. ലോക്‌പാല്‍ ബില്‍ പാസാക്കണം . നാട്ടുകൂട്ടത്തില്‍ ജനങ്ങള്‍ തീരുമാനമെടുക്കണം. വൈദ്യുതി മേഖലയിലെ വിതരണ കമ്പനികള്‍ പ്രവര്‍ത്തനം നടത്തിയ കാലം മുതലുള്ള ഓഡിറ്റ്‌ നടത്തണം. ഇതിനു തയാറാകാത്ത കമ്പനികളുടെ ലൈസന്‍സ്‌ റദ്ദാക്കണം. ഒരു വ്യക്തിക്കു പ്രതിദിനം ആവശ്യമുള്ള 220 ലിറ്റര്‍ ജലം നല്‍കാത്തതില്‍ മറുപടി പറയണം. വെള്ളം മോഷ്ടിക്കുന്ന മാഫിയക്കെതിരേ നടപടി വേണം. വൈദ്യുതി മീറ്ററുകള്‍ പരിശോധിക്കണം. 8. 30 ശതമാനം ഡല്‍ഹി നിവാസികളും അനധികൃത കോളനികളിലാണു താമസിക്കുന്നത്‌. ഇതു നിയമാനുസൃതമാക്കണം. ചില്ലറ വ്യാപാരമേഖലയിലെ വിദേശ നിക്ഷേപം ഇല്ലാതാക്കണം. സ്വകാര്യ ആശുപത്രികള്‍ ജനങ്ങളെ പിഴിയുന്നത്‌ അവസാനിപ്പിക്കുന്നതിനായി ആധുനിക സൗകര്യങ്ങളോടെ ആശുപത്രികള്‍ ആരംഭിക്കണം. എല്ലാ സ്‌ത്രീപീഡനകേസുകളും മൂന്ന്‌ മാസത്തിനുള്ളില്‍ തീര്‍പ്പാക്കണം. തുടങ്ങി സാധാരണ ജനങ്ങളെ നേരിട്ട്‌ ബാധിക്കുന്ന ഭരണ-സേവന മേഖലകളിലെ സമ്പൂര്‍ണ തിരുത്തലാണ്‌ ആം ആദ്‌മി പാര്‍ട്ടിക്ക്‌ വോട്ട്‌ ചെയ്‌ത സമ്മതിദായകരുടെ ആഗ്രഹം. അതിനൊപ്പം നില്‍ക്കാന്‍ തയ്യാറാണോ,ഇച്ഛാശക്തിയുണ്ടോ എന്നാണ്‌ സോണിയയോടും രാജ്‌നാഥ്‌ സിംഗിനോടും കെജ്രിവാള്‍ വെല്ലുവിളിയുടെ സ്വരത്തില്‍ ചോദിക്കുന്നത്‌. തങ്ങളുടെ നിരുപാധിക പിന്തുണ സ്വീകരിക്കാതെ ഒരു തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചു എന്ന്‌ ആക്ഷേപിക്കാന്‍ അവസരം കാത്തിരുന്ന കോണ്‍ഗ്രസും ബിജെപിയുമാണ്‌ ഇപ്പോള്‍ തീര്‍ത്തും നിഷ്‌പ്രഭരാക്കപ്പെട്ടിരിക്കുന്നത്‌.ആതിരേ, കെജ്രിവാളും ആം ആദ്‌മി പാര്‍ട്ടിയുമാണ്‌ ശരിയെന്നും അവര്‍ക്കൊപ്പമാണ്‌ ഇന്ത്യയുടെ ജനാധിപത്യ ബോധവും ബോദ്ധ്യങ്ങളുമെന്നും കുറേക്കൂടി വ്യക്തമാക്കപ്പെട്ടിരിക്കുകയാണ്‌.

Saturday, December 14, 2013

പരിസ്ഥിതി മറയാക്കി നുഴഞ്ഞുകയറുന്ന ഹിന്ദു -മുസ്ലീം തീവ്രവാദം

മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ ദൗര്‍ബല്യം മുതലെടുത്ത്‌, പരിസ്ഥിതി സംരക്ഷണത്തിന്റെ മറവില്‍ അവരുടെ വോട്ടുബാങ്കുകളിലേക്ക്‌ കടന്നുകയറാന്‍ ഹിന്ദു മുസ്ലിം തീവ്രവാദി സംഘടനകള്‍ പ്രയോഗിക്കുന്ന തന്ത്രങ്ങളില്‍ അപകടകരമായ സമാനതയാണുള്ളത്‌.ഉത്തര കേരളത്തില്‍ എസ്‌ ഡി പി ഐയും ദക്ഷിണ-മധ്യ കേരളത്തില്‍ ആര്‍ എസ്‌ എസുമാണ്‌ തങ്ങളുടെ അജണ്ട വളരെ വിദഗ്‌ധമായി നടപ്പിലാക്കുന്നത്‌.തെക്കും വടക്കുമായി വര്‍ഗീയ കക്ഷികള്‍ നടത്തുന്ന ബുദ്ധിപരമായ നീക്കങ്ങളിലൂടെ തങ്ങളുടെ കാലിനടിയിലെ മണ്ണൊലിച്ച്‌ പോകുന്നത്‌ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മുന്നണികളും അറിയുന്നില്ല. മുഖ്യധാരാ മുന്നണികള്‍ താല്‍ക്കാലിക രാഷ്ട്രീയ നേട്ടത്തിനുവേണ്ടി നടത്തുന്ന വിലകുറഞ്ഞ നീക്കങ്ങളിലെ ദൗര്‍ബല്യം മുതലെടുത്ത്‌ പരമ്പരാഗതമായി അവര്‍ കൈവശം വച്ചിരിക്കുന്ന വോട്ട്‌ ബാങ്കുകളിലാണ്‌ ഈ വര്‍ഗീയ പ്രസ്ഥാനങ്ങള്‍ വിള്ളലുണ്ടാക്കുന്നത്‌. വരും തെരഞ്ഞെടുപ്പുകളില്‍ ഇതിന്റെ പ്രതിഫലനം ദൃശ്യമാകുമെന്നതിലുപരി അത്‌ കേരളത്തിന്റെ മതനിരപേക്ഷ പരിസ്ഥതിയെ തകര്‍ത്ത്‌ അനുകൂല സാഹചര്യത്തില്‍ വര്‍ഗീയതയുടെ ഉരുള്‍ പൊട്ടലും പ്രളയങ്ങളും സൃഷ്ടിക്കുമെന്നതാണ്‌ ഏറ്റവും ഭീഷണമായ വാസ്‌തവം. നന്മയായി പരിണമിക്കേണ്ട പരിസ്ഥിതി അവബോധം,ശാപമായി ഉരുവം കൊള്ളുന്നത്‌ ഗൗനിക്കാത്ത പോലീസ്‌ ഇന്റലിജന്‍സ്‌ വിഭാഗവും ഇക്കാര്യത്തില്‍ ഒട്ടും ജഗ്രത പുലര്‍ത്താത്ത മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും സംസ്ഥാനത്തെ നയിക്കുന്നത്‌, ആതിരേ, മോചനമില്ലാത്ത രാക്ഷീയ ഭാവിയിലേയ്‌ക്കാണ്‌. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ ദൗര്‍ബല്യം മുതലെടുത്ത്‌, പരിസ്ഥിതി സംരക്ഷണത്തിന്റെ മറവില്‍ അവരുടെ വോട്ടുബാങ്കുകളിലേക്ക്‌ കടന്നുകയറാന്‍ ഹിന്ദു മുസ്ലിം തീവ്രവാദി സംഘടനകള്‍ പ്രയോഗിക്കുന്ന തന്ത്രങ്ങളില്‍ അപകടകരമായ സമാനതയാണുള്ളത്‌.ഉത്തര കേരളത്തില്‍ എസ്‌ ഡി പി ഐയും ദക്ഷിണ-മധ്യ കേരളത്തില്‍ ആര്‍ എസ്‌ എസുമാണ്‌ തങ്ങളുടെ അജണ്ട വളരെ വിദഗ്‌ധമായി നടപ്പിലാക്കുന്നത്‌. മുസ്ലിം വര്‍ഗീയ സംഘടനായ എസ്‌ ഡി പി ഐ തങ്ങളുടെ അജണ്ട നടപ്പിലാക്കുന്നത്‌,ആതിരേ, പ്രധാനമായും സോളിഡാരിറ്റി എന്ന പ്രസ്ഥാനത്തിലൂടെയാണ്‌.ഈ സംഘടനയിലൂടെ വടക്കന്‍ കേരളത്തില്‍ ശക്തമായ വേരോട്ടം ഉണ്ടാക്കിയെടുക്കാന്‍ എസ്‌ ഡി പി ഐ ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. തങ്ങളുടെ രാജ്യവിരുദ്ധ ആശയങ്ങള്‍ക്ക്‌ ജന മനസില്‍ വേരോട്ടം ലഭിക്കാനായി അവര്‍ തെരഞ്ഞെടുക്കുന്നത്‌ ജനകീയ പ്രശ്‌നങ്ങളും പരിസ്ഥിതി പ്രശ്‌നങ്ങളുമാണ്‌. തീവ്ര വര്‍ഗീസംഘടനയെന്ന തലക്കുറിയുള്ളത്‌ കൊണ്ട്‌ ജനകീയ പ്രശ്‌നങ്ങളില്‍ നേരിട്ട്‌ ഇടപെടാന്‍ ഇടമില്ലാത്തതിനാല്‍ സ്വീകാര്യമായ മറ്റൊരു സംഘടനയെ പരിചയാക്കിയാണ്‌, ആതിരേ, ഇവരുടെ വിധ്വംസക നുഴഞ്ഞു കയറ്റം.ഈ ലക്ഷ്യം മുന്‍ നിര്‍ത്തി ജമാഅത്തെ ഇസ്ലാമി, എസ്‌ ഡി പി ഐ തുടങ്ങിയ സംഘടനകള്‍ കൂട്ടായി ഉപയോഗിക്കുന്നത്‌ സോളിഡാരിറ്റി എന്ന സംഘടനയെ ആണ്‌. ജലം, മലിനീകരണം, പരിസ്ഥിതി, ദേശീയ പതയ്‌ക്കുള്ള സ്ഥലം ഏറ്റെടുക്കല്‍ തുടങ്ങിയ വിവിധ വിഷയങ്ങള്‍ ഏറ്റെടുത്ത്‌ മുസ്ലിം ജനവിഭാഗങ്ങള്‍ക്കിടയിലേക്ക്‌ കടന്നുകയറാനും തങ്ങളുടെ രാഷ്ട്രീയം നടപ്പാക്കാനുമാണ്‌ ഈ സംഘടനകള്‍ ശ്രമിക്കുന്നത്‌.അതിന്റെ ഏറ്റവും ഹീനമായ?ഉദാഹരണമാണ്‌?കോഴിക്കോട്‌ ലീഗ്‌ ഹൗസ്‌ ഒരുവിഭാഗം ആളുകള്‍ ഉപരോധിച്ച സംഭവം. ദേശീയ പാതയ്‌ക്ക്‌ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട്‌ മുസ്ലിങ്ങള്‍തന്നെയാണ്‌ ലീഗ്‌ ഹൗസ്‌ ഉപരോധിച്ചത്‌. ഇവരെ സംഘടിപ്പിച്ച്‌ ലീഗ്‌ ഹൗസിലേക്ക്‌ നയിച്ചതിനു പിന്നില്‍ സോളിഡാരിറ്റിയായിരുന്നു. ഇക്കൂട്ടത്തില്‍ ലീഗ്‌ പ്രവര്‍ത്തകരും ഉണ്ടായിരുന്നു. ഇവരോട്‌ മന്ത്രി കുഞ്ഞാലിക്കുട്ടിക്ക്‌ കയര്‍ത്ത്‌ സംസാരിക്കേണ്ടി വന്നു. ആതിരേ, ഇത്‌ ചൂണ്ടിക്കാട്ടുന്നത്‌ അതീവ ഗുരുതരമായ രാഷ്ട്രീയ സാഹചര്യത്തെയാണ്‌. തങ്ങളുടെ പ്രവര്‍ത്തകരെയാണ്‌ ഇങ്ങനെ നഷ്ടമാകുന്നതെന്ന വസ്‌തുതപോലും മനസിലാക്കാന്‍ മുഖ്യധാരാ പ്രസ്ഥാനങ്ങളിലെ നേതാക്കള്‍ മെനക്കെടുന്നില്ല. ദേശീയ പാതാവികസനം മാത്രമല്ല എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തിലും ചില പരസ്ഥിതി വിഷയങ്ങളിലും മുന്നിട്ടിറങ്ങിയ സോളിഡാരിറ്റി വടക്കന്‍ കേരളത്തില്‍ മികച്ച വേരോട്ടമാണുണ്ടാക്കിയിട്ടുള്ളത്‌. സോളിഡാരിറ്റി പ്രവര്‍ത്തകരായി സ്വീകാര്യതയുണ്ടാക്കിയശേഷം എസ്‌ ഡി പി ഐയുടേയും മറ്റും കൊടിക്കീഴില്‍ ഇവര്‍ തെരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കുന്നു. വടക്കന്‍ കേരളത്തില്‍ പലയിടങ്ങളിലും ബ്‌ളോക്ക്‌, പഞ്ചായത്ത്‌ തലങ്ങളില്‍ തങ്ങളുടെ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ ഇവര്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.ജനകീയ പ്രശ്‌നങ്ങളുടെ മറപറ്റി നുഴഞ്ഞു കയറുന്ന വിധ്വംസക ശക്തികളെ തിരിച്ചറിയാന്‍ പോലീസ്‌ ഇന്റലിജന്‍സ്‌ വിഭാഗത്തിന്‌ കഴിയാത്തത്‌, അല്ലെങ്കില്‍ തിരിച്ചറിഞ്ഞിട്ടും പുലര്‍ത്തുന്ന അലംഭാവം ഉഹാതീതമായ വിസ്‌ഫോടങ്ങള്‍ക്കാണ്‌ വഴിമരുന്നിടുന്നത്‌. കേരളത്തിലെ വടക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ച്‌ മുസ്ലിം തീവ്രവാദ സംഘടകള്‍ നടത്തുന്ന അജണ്ട നടപ്പാക്കലിന്‌ സമാനമായ രാഷ്ട്രീയ നീക്കമാണ്‌,ആതിരേ, ആര്‍ എസ്‌ സിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ തെക്കന്‍ കേരളത്തില്‍ നടക്കുന്നത്‌. പരിസ്ഥിതിയെ കൂട്ടു പിടിച്ചാണ്‌ ബി ജെ പിയുടെ കൊടിക്കീഴില്‍ ആര്‍ എസ്‌ എസ്‌, വി എച്ച്‌ പി, സ്വദേശി ജാഗരണ്‍ മഞ്ച്‌ എന്നീ സംഘടനകള്‍ അപായകരമായ ഈ രാഷ്ട്രീയം അടിച്ചേല്‍പ്പിക്കുന്നത്‌ . ഇതിനായി വീണുകിട്ടിയ വിഷയമാണ്‌ ആറന്മുള വിമാനത്താവള വിവാദം. പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുന്ന ആറന്മുള പ്രദേശം സംരക്ഷിക്കണമെന്നും വയല്‍ നികത്തിയുള്ള വിമാനത്താവളം വേണ്ടെന്നും വാദിക്കുന്ന ബി ജെ പി ഹിന്ദുക്കളുടെ മതവികാരത്തെ ആളിക്കത്തിക്കാന്‍ ,വിമാനത്താവളം പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ ചൂണ്ടിക്കാട്ടുന്നത്‌ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ കൊടിമരത്തിന്റെ ഉയരം കുറയ്‌ക്കേണി വരുമെന്നതാണ്‌. അടിസ്ഥാനപരമായി മതാത്മക വിഷയം കൈകാര്യം ചെയ്യുമ്പോഴും, ആതിരേ, പരിസ്ഥിതിയെന്ന മേല്‍മുണ്ടാണ്‌ സംഘപരിവാര്‍ സംഘടനകള്‍ എടുത്തണിയുന്നത്‌. വിമാനത്താവളം വരികയാണെങ്കില്‍ കൊടിമരത്തിന്റെ ഉയരം കുറയ്‌ക്കണമെന്ന ആവശ്യം ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്നാണ്‌ ആര്‍ എസ്‌ എസിന്റെ നിലപാട്. ഇതിനൊപ്പമാണ്‌ പശ്ചിമഘട്ട സംരക്ഷണത്തിനുള്ള മധവ്‌ ഗാഡ്‌ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടും കസ്‌തൂരി രംഗന്‍ കമ്മറ്റി റിപ്പോര്‍ട്ടും അതേപടി നടപ്പിലാക്കണമെന്ന ബി ജെ പിയുടെ ശാഠ്യം. ഇത്തരത്തില്‍ പശ്ചിമഘട്ട സംരക്ഷണ റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കണമെന്ന ശക്തമായ നിലപാട്‌ സ്വീകരിക്കുന്ന കേരളത്തിലെ ഏക രാഷ്ട്രീയ പാര്‍ട്ടി ബി ജെ പി മാത്രമാണ്‌. കസ്‌തൂരി രംഗന്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന്‌ കോണ്‍ഗ്രസ്‌ അംഗീകരിക്കുന്നുണ്ട്‌. സി പി എം ആകട്ടെ കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്ത്‌ പൂര്‍ണമായി സമരത്തിലുമാണ്‌. അതേസമയം ആറന്മുള വിമാനത്താവളം പരിസ്ഥിതി പ്രശ്‌നമാണെന്ന്‌ വാദിച്ച്‌ ഇരട്ടത്താപ്പ്‌ കാട്ടുകയാണവര്‍. ഇവിടെയാണ്‌,ആതിരേ, രണ്ട്‌ വിഷയങ്ങളിലും പ്രകൃതിക്കനുകൂലമായ നിപാട്‌ സ്വീകരിച്ച്‌ ഹിന്ദു സമുദായങ്ങള്‍ക്കിടയിലേക്ക്‌ സംഘപരിവാര്‍ കടന്നുകയറുന്നത്‌. തീവ്ര പരിസ്ഥിതിവാദിയായ മാധവ്‌ ഗാഡ്‌ഗിലിനെ ആറന്മുളയില്‍ കൊണ്ടുവന്ന് വിഷയത്തിന്‌ കൂടുതല്‍ പ്രധാന്യമുണ്ടാക്കിയെടുക്കാനും വിശ്വഹിന്ദു പരിഷത്ത്‌ ശ്രമിച്ചു. ഇത്തരം പ്രചാരണ തന്ത്രങ്ങളിലൂടെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ പരമ്പരാഗത വോട്ടുബാങ്കുകളിലേക്കാണ്‌ ബി ജെ പി കടന്നുകയറുന്നത്‌. തിരുവിതാംകൂറിലെ ഇടത്‌ വലത്‌ അനുകൂലികളായ പരിസ്ഥിതി വാദികള്‍ക്കിടയിലും ഹിന്ദുക്കള്‍ക്കിടയിലും തങ്ങളോടുള്ള സമീപനത്തില്‍ കാര്യമായ മാറ്റം വരുത്തുന്നതിന്‌ ബി ജെ പിക്കും മറ്റ്‌ ഹിന്ദു വര്‍ഗീയ സംഘടനകള്‍ക്കും കഴിഞ്ഞിട്ടുള്ളത്‌ കാണാതിരുന്നു കൂട. തെക്കും വടക്കുമായി വര്‍ഗീയ കക്ഷികള്‍ നടത്തുന്ന ബുദ്ധിപരമായ നീക്കങ്ങളിലൂടെ തങ്ങളുടെ കാലിനടിയിലെ മണ്ണൊലിച്ച്‌ പോകുന്നത്‌ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മുന്നണികളും അറിയുന്നില്ല. മുഖ്യധാരാ മുന്നണികള്‍ താല്‍ക്കാലിക രാഷ്ട്രീയ നേട്ടത്തിനുവേണ്ടി നടത്തുന്ന വിലകുറഞ്ഞ നീക്കങ്ങളിലെ ദൗര്‍ബല്യം മുതലെടുത്ത്‌ പരമ്പരാഗതമായി അവര്‍ കൈവശം വച്ചിരിക്കുന്ന വോട്ട്‌ ബാങ്കുകളിലാണ്‌ ഈ വര്‍ഗീയ പ്രസ്ഥാനങ്ങള്‍ വിള്ളലുണ്ടാക്കുന്നത്‌. വരും തെരഞ്ഞെടുപ്പുകളില്‍ ഇതിന്റെ പ്രതിഫലനം ദൃശ്യമാകുമെന്നതിലുപരി, ആതിരേ, അത്‌ കേരളത്തിന്റെ മതനിരപേക്ഷ പരിസ്ഥതിയെ തകര്‍ത്ത്‌ അനുകൂല സാഹചര്യത്തില്‍ വര്‍ഗീയതയുടെ ഉരുള്‍ പൊട്ടലും പ്രളയങ്ങളും സൃഷ്ടിക്കുമെന്നതാണ്‌ ഏറ്റവും ഭീഷണമായ വാസ്‌തവം.

Monday, December 9, 2013

കെജ്രിവാള്‍ : പ്രതീകവും പ്രതീക്ഷയുമാകുമ്പോള്‍

ഇനി ഇന്ത്യയിലെ അഴിമതി വിരുദ്ധപ്രസ്ഥാനത്തിന്റെ നായകന്‍ അരവിന്ദ്‌ കെജ്‌രിവാള്‍ എന്ന മുന്‍ ആദായ നികുതി വകുപ്പ്‌ ഉദ്യോഗസ്ഥനാണെന്ന്‌ ഡല്‍ഹിയിലെ സമ്മതിദായകര്‍ പ്രഖ്യാപിക്കുമ്പോള്‍ അത്‌ കോണ്‍ഗ്രസിനും ബിജെപിക്കും ഇടത്‌പക്ഷ-പ്രാദേശിക പാര്‍ട്ടികള്‍ക്കുമുള്ള മുനകളേറെയുള്ള മുന്നറിയിപ്പാകുകയാണ്‌.അഴിമതിയുമായി ഒരു ഒത്തു തീര്‍പ്പിനും ഇന്ത്യിലെ സമ്മതിദായക മനസുകള്‍ തയ്യറല്ലെന്ന ബോദ്ധ്യപ്പെടുത്തല്‍ കൂടിയാണ്‌ ആമാദ്‌മി പാര്‍ട്ടിയുടെ അത്യപൂര്‍വവും അസൂയാര്‍ഹവുമായ വിജയം. ഒത്തുതീര്‍പ്പ്‌ രാഷ്ട്രീയത്തിന്റെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടികള്‍ എതിര്‍കക്ഷികളിലെ പ്രമുഖര്‍ക്കെതിരെ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ച്‌ സമ്മതിദായകരെ കബളിപ്പിക്കുന്ന രീതിക്കെതിരെ ആം ആദ്‌മി പാര്‍ട്ടി, അവരുടെ മറ്റ്‌ സമര മാര്‍ഗങ്ങളെ പോലെ തന്നെ, തിരഞ്ഞെടുപ്പിനേയും ഒത്തുതീര്‍പ്പായല്ലാതെയാണ്‌ സമീപിച്ചത്‌.ഈ സത്യസന്ധത,സുതാര്യത അതാണല്ലോ ഇന്ത്യയിലെ സമ്മതിദായകര്‍ ആഗ്രഹിച്ചിരുന്നത്‌.
``ഝാഡു ചലേഗി''-തൂത്തെറിയുക അഴിമതിയെ-എന്ന മുദ്രാവാക്യവുമായി ഇന്ത്യന്‍ ജനാധിപത്യത്തെ ശുദ്ധീകരിക്കാന്‍ അരവിന്ദ്‌ കെജ്രിവാളും ആം ആദ്‌മി പാര്‍ട്ടിയും നടത്തിയ സുതാര്യമായ യത്‌നം,ആതിരേ, സ്വതന്ത്ര ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ അസാമാന്യ വിജയമായിരിക്കുകയാണ്‌.ഐക്യ രാഷ്ട്ര സഭ അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനമായി ആചരിക്കുന്ന ഡിസംബര്‍ ഒന്‍പതിന്റെ തലേ ദിവസം ഇത്തരത്തിലൊരു പരിണതിയുണ്ടായത്‌ യാദൃച്ഛികമല്ല, മറിച്ച്‌ ഒരു നിമിത്തമാണെന്ന്‌ ഞാന്‍ കരുതുന്നു. ഒരു വര്‍ഷം മാത്രം പ്രായമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടി , ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളെ നിഷ്‌പ്രഭരാക്കി 27 സീറ്റ്‌ നേടി വിജയിച്ചു എന്നതിലുപരി 15 വര്‍ഷമായി ദല്‍ഹി ഭരിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയ കക്ഷിയായ കോണ്‍ഗ്രസിന്റെ പ്രമുഖ വനിതാ നേതാവിനെ നേരിട്ട്‌ പരാജയപ്പെടുത്തിയത്‌ കൊണ്ടു കൂടിയാണ്‌, ആതിരേ, ഈ മുന്നേറ്റം ചരിത്രപ്രധാനമാകുന്നത്‌. ദേശീയ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രമുഖ നേതാക്കള്‍ പോലും സുരക്ഷിത മണ്ഡലങ്ങളില്‍ മത്സരിച്ച്‌ ചുളുവില്‍ ജയിക്കുന്നിടത്താണ്‌ തങ്ങള്‍ എതിരാളികളായി നിശ്ചയിച്ച ഭരണകക്ഷിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ മണ്ഡലത്തില്‍ തന്നെ അരവിന്ദ്‌ കെജ്‌രിവാള്‍ മത്സരിച്ച്‌ വെന്നിക്കൊടി പാറിച്ചത്‌. . ആം ആദ്‌മി പാര്‍ട്ടിയുടെ മിന്നുന്ന വിജയത്തിന്റെ ഭൂമികയായത്‌ കെജ്‌രിവാളിന്റെ ഈ ധീരതയാണ്‌ അഴിമതിക്കെതിരായ കുരിശുയുദ്ധം, വേഷത്തിലും ഭാവത്തിലും രീതികളിലും ഗാന്ധിജിയുടെ യഥാര്‍ഥ പിന്മുറക്കാര്‍ എന്ന തോന്നിപ്പിക്കലുകള്‍, യു പി എ രണ്ട്‌ എന്നാല്‍ അഴിമതിയുടെ മുഖം എന്ന മികവാര്‍ന്ന വ്യാപക പ്രചാരണം , ഇന്റര്‍നെറ്റിനെയും സോഷ്യല്‍ മീഡിയകളെയും ഫലപ്രദമായി ഉപയോഗിച്ച്‌ ഡല്‍ഹിയിലെ നഗരവല്‍കൃത മധ്യവര്‍ഗ്ഗ സമൂഹത്തില്‍ ആഴത്തില്‍ വേരു പടര്‍ത്താന്‍ കഴിഞ്ഞ ഓണ്‍ലൈന്‍ രാഷ്ട്രീയം ,അതിനു പിന്‍ബലമേകി വീടു വീടാന്തരം കയറിയുള്ള വോളണ്ടിയര്‍മാരുടെ പ്രവര്‍ത്തനം- ഇതൊക്കെയാണ്‌ ഒരു വര്‍ഷം മാത്രം പ്രായമായ ആം ആദ്‌മി പാര്‍ട്ടിയെയും അമരക്കാരനായ അരവിന്ദ്‌ കെജ്രിവാളിനേയും നവരാഷ്ട്രീയ പ്രതീകവും അഴിമതിമുക്ത ജനാധിപത്യത്തിന്റെ ഭാവി പ്രതീക്ഷയുമാക്കുന്നത്‌. ആതിരേ, ഇനി ഇന്ത്യയിലെ അഴിമതി വിരുദ്ധപ്രസ്ഥാനത്തിന്റെ നായകന്‍ അരവിന്ദ്‌ കെജ്‌രിവാള്‍ എന്ന മുന്‍ ആദായ നികുതി വകുപ്പ്‌ ഉദ്യോഗസ്ഥനാണെന്ന്‌ ഡല്‍ഹിയിലെ സമ്മതിദായകര്‍ പ്രഖ്യാപിക്കുമ്പോള്‍ അത്‌ കോണ്‍ഗ്രസിനും ബിജെപിക്കും ഇടത്‌പക്ഷ-പ്രാദേശിക പാര്‍ട്ടികള്‍ക്കുമുള്ള മുനകളേറെയുള്ള മുന്നറിയിപ്പാകുകയാണ്‌.അഴിമതിയുമായി ഒരു ഒത്തു തീര്‍പ്പിനും ഇന്ത്യിലെ സമ്മതിദായക മനസുകള്‍ തയ്യറല്ലെന്ന ബോദ്ധ്യപ്പെടുത്തല്‍ കൂടിയാണ്‌ ആമാദ്‌മി പാര്‍ട്ടിയുടെ അത്യപൂര്‍വവും അസൂയാര്‍ഹവുമായ വിജയം. ഒത്തുതീര്‍പ്പ്‌ രാഷ്ട്രീയത്തിന്റെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടികള്‍ എതിര്‍കക്ഷികളിലെ പ്രമുഖര്‍ക്കെതിരെ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ച്‌ സമ്മതിദായകരെ കബളിപ്പിക്കുന്ന രീതിക്കെതിരെ ആം ആദ്‌മി പാര്‍ട്ടി, അവരുടെ മറ്റ്‌ സമര മാര്‍ഗങ്ങളെ പോലെ തന്നെ, തിരഞ്ഞെടുപ്പിനേയും ഒത്തുതീര്‍പ്പായല്ലാതെയാണ്‌ സമീപിച്ചത്‌.ഈ സത്യസന്ധത,സുതാര്യത അതാണല്ലോ ഇന്ത്യയിലെ സമ്മതിദായകര്‍ ആഗ്രഹിച്ചിരുന്നത്‌. 2012 നവംബറില്‍ പിറവിയെടുത്ത ആം ആദ്‌മി പാര്‍ട്ടിയുടെ ശൈലികളെല്ലാം ഇന്ത്യന്‍രാഷ്ട്രീയത്തില്‍ പുതുമ ആയിരുന്നു. വെള്ളക്കരം വര്‍ധനയേയും വൈദ്യുതി ചാര്‍ജ്‌ വര്‍ധനയേയും ആയുധമാക്കി ജനങ്ങളിലേക്കിറങ്ങിയ പാര്‍ട്ടി പിന്നീട്‌ വോളണ്ടിയര്‍മാരിലൂടെ സാധാരണക്കാര്‍ക്കിടയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ജനങ്ങളുമായി ചര്‍ച്ചചെയ്‌ത്‌ പ്രകടനപത്രികയുണ്ടാക്കി. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ ഹിതപരിശോധന നടത്തി. ആരോപണങ്ങള്‍ ഒളിച്ചുവച്ച സ്ഥാനാര്‍ത്ഥികളെ പരസ്യമായി തള്ളിപ്പറഞ്ഞു. കിട്ടിയ ഫണ്ടിന്റെ പൂര്‍ണവിവരങ്ങള്‍ പരസ്യപ്പെടുത്തി. ലക്ഷ്യമിട്ട തുക ലഭിച്ചപ്പോള്‍ ഇനി സംഭാവന വേണ്ടെന്ന്‌ പ്രഖ്യാപിക്കാനും നേതൃത്വം ആര്‍ജ്ജവം കാട്ടി. ഇതെല്ലാം ചേര്‍ന്നപ്പോള്‍ കെജ്രിവാളിന്റെ പ്രതിച്ഛായയും ആം ആദ്‌മി പാര്‍ട്ടിയുടെ ജനപ്രീതിയും വാനോളമുയര്‍ന്നു. അഴിമതിക്കറുതിവരുത്താനും ജന്‍ ലോക്‌ പാല്‍ ബില്ല്‌ പാസാക്കിയെടുക്കാനും യോഗ ഗുരു ബാബ രാംദേവുമായി ചേര്‍ന്ന്‌ ആരംഭിച്ച പോരാട്ടത്തിന്റെ ഒരു ഘട്ടത്തില്‍ രാം ദേവിന്റെ ആര്‍എസ്‌എസ്‌ ബന്ധം തിരിച്ചറിഞ്ഞ്‌ രാം ദേവിനെ ഒഴിവാക്കാന്‍ കെജ്രിവാള്‍ പ്രദേശിപ്പിച്ച ആര്‍ജവത്വവും പിന്നീട്‌ അണ്ണാ ഹസാരെയോടൊന്നിച്ച്‌ നടത്തിയ യത്‌നവും സൃഷ്ടിച്ച ജനകീയ മുന്നേറ്റത്തെയാണ് ,ആതിരേ, അണ്ണാ ഹസാരെ വഴിപിരിഞ്ഞെങ്കിലും,സൃഷ്ടിപരമായ ദിശാബോധം നല്‍കി കെജ്രിവാള്‍ സാധാരണ ജനങ്ങളുടെ -ആം ആദ്‌മി-പാര്‍ട്ടിയാക്കി പരിവര്‍ത്തിപ്പിച്ചത്‌.ആ ജനകീയ ഐക്യം മുന്നോട്ടു വച്ച അടിസ്ഥനപരമായ ആവശ്യം-അഴിമതിയുടെ ഉച്ഛാടനം-തിരിച്ചറിയാതെ അഴിമതിയില്‍ അര്‍മാദിക്കാനാണ്‌ കോണ്‍ഗ്രസും യുപിഎയും ഔത്സുക്യം കാണിച്ചത്‌.ഇന്ത്യയിലെ സാധാരണക്കാര്‍ മുന്നോട്ടു വയ്‌ക്കുന്ന ജനാധിപത്യ ബോധത്തെ നിന്ദിക്കാനും ആം ആദ്‌മി പാര്‍ട്ടിയെ ഇന്നലെ പെയ്‌ത മഴയില്‍ കിളുര്‍ത്ത തകരയായി പരിഹസിക്കാനുമാണ്‌ ഷീല ദീക്ഷിതും കോണ്‍ഗ്രസും ശ്രമിച്ചത്‌.ജനവികാരം മാനിക്കാത്ത ഭരണകര്‍ത്താക്കളുടെ അനുഭവം ഇനി ഇതായിരിക്കുമെന്ന്‌ ഇന്ത്യക്കാകെ സന്ദേശം നല്‍കുന്നിടത്താണ്‌, ആതിരേ, കെജ്രിവാളും ആം ആദ്‌മി പാര്‍ട്ടി പ്രവര്‍ത്തകരും മൂര്‍ത്തമായ പ്രതീകവും ഫലവത്തായ പ്രതീക്ഷയുമാകുന്നത്‌. 2014 ലെ ലോകസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായിട്ടാണ്‌ ഡല്‍ഹി,രാജസ്ഥാന്‍ ,മധ്യപ്രദേശ്‌,ഛത്തിസ്‌ഗഡ്‌,മിസോറം എന്നീ നിയമസഭകളിലേയ്‌ക്ക്‌ നടന്ന തെരഞ്ഞെടുപ്പുകളെ വിലയിരുത്തുന്നത്‌.സെമിഫൈനലില്‍ ബിജെപി വന്‍ ഭുരിപക്ഷം നേടിയെന്നാണ്‌ ആകെയുള്ള കണക്ക്‌ സൂചിപ്പിക്കുന്നത്‌. നാലു സംസ്ഥാനങ്ങളിലെ 590 സീറ്റില്‍ ബിജെപി 394 സീറ്റും കോണ്‍ഗ്രസ്‌ 140 സീറ്റും എഎപി 29 സീറ്റും മറ്റുള്ളവര്‍ 26 സീറ്റും നേടിയെന്നാണ്‌ പ്രാഥമിക കണക്കുകള്‍.ലോക്‌സഭ മണ്ഡലങ്ങളുടെ കണക്കില്‍ പരിശോധിച്ചാല്‍ 72 സീറ്റിലാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. ഇതില്‍ കോണ്‍ഗ്രസ്‌ 12 ഉം ബിജെപി 49 ഉം എഎപി രണ്ടും സീറ്റാണ്‌ നേടിയത്‌. രാജ്യത്തിന്റെ രാഷ്ട്രീയ സ്വഭാവം തന്നെയാണ്‌ ഡല്‍ഹിയിലെ രാഷ്ട്രീയത്തില്‍ പ്രതിഫലിക്കുന്നത്‌. അധികാരത്തിലിരിക്കുന്ന ഒരു സര്‍ക്കാരിനെ ഒരു ചൂലുകൊണ്ട്‌ തൂത്തെറിയുക എന്നത്‌ വിഷമകരമാണ്‌. അതാണ്‌ കെജ്‌രിവാളിന്‌ സാധിച്ചിരിക്കുന്നത്‌. ജനങ്ങള്‍ ഉണര്‍ന്നത്‌ കോണ്‍ഗ്രസും ബിജെപിയും ഇടത്‌-സംസ്ഥാന പാര്‍ട്ടികളും തിരിച്ചറിയുക;അല്ലെങ്കില്‍ തിരിച്ചടി രൂക്ഷമായിരിക്കും-ആതിരേ, കെജ്രിവാളും ആം ആദ്‌മി പാര്‍ട്ടിയും നല്‍കുന്ന മുന്നറിയിപ്പ്‌ അതാണ്‌.

Sunday, December 8, 2013

സഖാവ്‌ അലക്‌സാണ്ടര്‍ ജേക്കബ്‌-ഡിജിപി; ജയില്‍

കേരളീയരെല്ലാം കൊഞ്ഞാണന്മാരാണെന്നാണോ,അലക്‌സാണ്ടര്‍ ജേക്കബ്‌ വിലയിരുത്തുന്നത്‌?ഇ.പി.ജയരാജനും പി.ജയരാജനും എം.വി.ജയരാജനും എളമരം കരീമും പോലും പറയാന്‍ ധൈര്യപ്പെടത്ത ശുഭത്വം,പത്ര സമ്മേളനത്തില്‍,ജയില്‍ ഡിജിപി എന്ന നിലയ്‌ക്ക്‌ അലക്‌സാണ്ടര്‍ ജേക്കബ്‌ എഴുന്നെള്ളിക്കുമ്പോള്‍ , തിരിച്ചറിയുക ടി.പി.ചന്ദ്രശേഖരനെ കിരാതമായി ഉന്മൂലനം ചെയ്‌ത്‌ ഒരാളും ശിക്ഷിക്കപ്പെടാന്‍ പോകുന്നില്ല.പ്രതികള്‍ മാത്രമല്ല,പോലീസ്‌ ഉദ്യോഗസ്ഥര്‍ പറയുന്ന നിന്ന്‌ വാക്കുകളില്‍ നിന്നും സത്യം വായിച്ചെടുക്കാനാകും.ടി.പി.വധക്കേസിലെ കൊടും കുറ്റവാളികള്‍ക്ക്‌ വേണ്ടി ആഭ്യന്തര മന്ത്രിയെപ്പോലും ധിക്കരിക്കാന്‍ ഹുങ്ക്‌ കാണിച്ച അലക്‌സാണ്ടര്‍ ജേക്കബിനെ, ഡിസ്‌മിസ്‌ ചെയ്യാതെ തുടരാന്‍ അനുവദിക്കുന്നതാണ്‌ അതിശയകരം.കറതീര്‍ന്ന സിപിഎം വിധേയത്വമാണ്‌ അല്‍ക്‌സാണ്ടര്‍ ജേക്കബ്‌.ജയില്‍ ഡിജിപി സ്ഥാനത്തിരുന്ന്‌ അലക്‌സാണ്ടര്‍ ജേക്കബ്‌ നടത്തിയ ഈ ക്രിമിനല്‍ കുറ്റത്തിന്റെ നാലയലത്തെത്തില്ല ടി.പി.യെ ഉന്മൂലനം ചെയ്‌തതിലെ ക്രിമിനാലിറ്റി എന്ന്‌ പറയേണ്ടിവരുന്നതില്‍ തെല്ലും മനഃസാക്ഷിക്കുത്തില്ല...
ആതിരേ,ആല്‌ മുളയ്‌ക്കുന്നെങ്കില്‍ ഇങ്ങനെ മുളയ്‌ക്കണം.അതിന്റെ കൊമ്പില്‍ ഊഞ്ഞാല്‌ കെട്ടി ആടുന്നെങ്കില്‍ ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബിനെ പോലെ ആടണം.അപ്പോള്‍ കൂട്ടത്തിലേറ്റം മിടുക്കനെന്ന്‌ സഖാവ്‌ പിണറായി വിജയന്‍ സമ്മതിക്കും.രാഷ്ട്രീയ എമാന്മാര്‍ക്ക്‌ മുന്‍പില്‍ ഉദ്യോഗസ്ഥര്‍ക്ക്‌ ഓച്ചാനിച്ച്‌ നില്‍ക്കേണ്ടി വന്നേക്കാം.എന്നാലും ഡിജിപി അലക്‌സാണ്ടര്‍ ജേക്കബിനെ പോലെ ഊച്ചാളിയാകരുത്‌. കേരളീയരെല്ലാം കൊഞ്ഞാണന്മാരാണെന്നാണോ,ആതിരേ, അലക്‌സാണ്ടര്‍ ജേക്കബ്‌ വിലയിരുത്തുന്നത്‌?ഇ.പി.ജയരാജനും പി.ജയരാജനും എം.വി.ജയരാജനും എളമരം കരീമും പോലും പറയാന്‍ ധൈര്യപ്പെടത്ത ശുഭത്വം,പത്ര സമ്മേളനത്തില്‍,ജയില്‍ ഡിജിപി എന്ന നിലയ്‌ക്ക്‌ അലക്‌സാണ്ടര്‍ ജേക്കബ്‌ എഴുന്നെള്ളിക്കുമ്പോള്‍ , തിരിച്ചറിയുക ടി.പി.ചന്ദ്രശേഖരനെ കിരാതമായി ഉന്മൂലനം ചെയ്‌ത്‌ ഒരാളും ശിക്ഷിക്കപ്പെടാന്‍ പോകുന്നില്ല.പ്രതികള്‍ മാത്രമല്ല,പോലീസ്‌ ഉദ്യോഗസ്ഥര്‍ പറയുന്ന നിന്ന്‌ വാക്കുകളില്‍ നിന്നും സത്യം വായിച്ചെടുക്കാനാകും.അതാണ്‌ അലക്‌സാണ്ടര്‍ ജേക്കബിന്റെ വാക്കുകളില്‍ കേട്ടത്‌. `` ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ വിധി വരാനിരിക്കെ മൊബെയില്‍ ഫോണ്‍ വിവാദം ഉണ്ടായത്‌ ജഡ്‌ജിയെ സ്വാധീനിച്ച്‌ ടി.പി കേസിലെ പ്രതികള്‍ക്ക്‌ ശിക്ഷവാങ്ങിക്കൊടുക്കാനാണെന്ന്‌ സംശയം തോന്നാം. പ്രതികളെ വെറുതെ വിട്ടാലും ഫോണ്‍ ഉപയോഗിച്ച കേസില്‍ അവര്‍ക്ക്‌ ശിക്ഷ ലഭിക്കണമെന്നാഗ്രഹമുള്ളവരാകാം ഇത്‌ ചമച്ചതെന്ന്‌ സംശയിക്കാം``എന്നാണ്‌ അലക്‌സാണ്ടര്‍ ജേക്കബ്‌ തിരുവനന്തപുരത്ത്‌ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്‌. പ്രതികള്‍ക്ക്‌ കഠിനശിക്ഷക്ക്‌ ഉത്തരവിടാന്‍ ജഡ്‌ജിയെ പ്രേരിപ്പിക്കാന്‍ മറ്റാരെങ്കിലും ചെയ്‌തതാകാം ജയിലിലെ മൊബെയില്‍ ഉപയോഗ സംഭവമെന്നുമാണ്‌ അലക്‌സാണ്ടര്‍ ജേക്കബിന്റെ പാദസേവാ ലൈന്‍. തീരുന്നില്ല,ഹുങ്കിന്റെ അര്‍മാദം.'' ഷാഫിയുടേതെന്നു പറഞ്ഞു ചാനല്‍ സംപ്രേഷണം ചെയ്‌ത ശബ്ദം അയാളുടേതെന്നു തോന്നുന്നില്ല. ഇതിന്റെ ആധികാരികത ശാസ്‌ത്രീയ പരിശോധനയിലൂടെ തെളിയിക്കപ്പെടണം. വാര്‍ത്തകളില്‍ യാഥാര്‍ഥ്യമില്ലെന്നല്ല, പക്ഷേ, അതു തെളിയിക്കപ്പെടണം. കേസിന്റെ വിധി വരാന്‍ പോകുന്നതിനു തൊട്ടു മുന്‍പ്‌ ഇത്തരം ആരോപണം വന്നതു സംശയാസ്‌പദമാണ്‌ `` ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ജയിലില്‍ ഫേസ്‌ബുക്ക്‌ ഉള്‍പ്പെടെ മൊബെയില്‍ ഫോണ്‍ ഉപയോഗിച്ച സംഭവം വിവാദമാകുകയും ഡിജിപി സ്ഥാനത്തുനിന്ന്‌ മാറിനില്‍ക്കണമെന്ന്‌ ആവശ്യം ഉയരുകയും ചെയ്‌തതിനെ തുടര്‍ന്ന്‌ അലക്‌സാണ്ടര്‍ ജേക്കബ്‌ നല്‍കിയ ഈ വിശദീകരണത്തെ, ആതിരേ, എങ്ങനെയാണ്‌ വിലയിരുത്തേണ്ടത്‌? ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായ പി.മോഹനന്‍ മാസ്റ്ററുമായി ഭാര്യയും എംഎല്‍എയുമായ കെ.കെ.ലതിക സ്വകാര്യ ഹോട്ടലില്‍ വെച്ചു കണ്ടതിനെ ന്യായീകരിക്കുകയും ഭാര്യയ്‌ക്ക്‌ ഭര്‍ത്താവിനെ കാണാന്‍ അവകാശമില്ലേയെന്നും എംഎല്‍എ എന്ന നിലയില്‍ സംസ്ഥാനത്തെ ഏത്‌ തടവുകരനെ കാണാനും അവര്‍ക്ക്‌ അവകാശമുണ്ടെന്നും അലക്‌സാണ്ടര്‍ ജേക്കബ്‌ ചോദിക്കുകയും പറയുകയും ചെയുമ്പോള്‍ സിപിഎമ്മും ഉമ്മന്‍ ചാണ്ടി ഭരണകൂടവും തമ്മിലുള്ള ഒത്തുകളി എത്ര ഗര്‍ഹണീയമാണെന്ന്‌ വ്യക്തമാകുന്നു.ടി.പി.വധക്കേസിലെ പ്രതികളുടെ ചെയ്‌തികളെ ന്യായീകരിക്കുന്ന സിപിഎം പോലും പറയാന്‍ ധൈര്യപ്പെടാത്ത വിശദീകരണങ്ങള്‍ പത്രസമ്മേളനം വിളിച്ച്‌ നിരത്തുമ്പോള്‍ അത്‌ രാജാവിനെക്കാള്‍ വലിയ രാജ്യഭക്തി പ്രകടിപ്പിക്കലാണ്‌.ആ ലക്ഷ്യം സഫലമായി-ടി.പി.വധക്കേസിലെ പ്രതികളുടെ കാര്യത്തെ കുറിച്ച് ഡി‌ജി‌പി പറഞ്ഞത്-ജഡ്ജിയെ സ്വാധീനിക്കാന്‍ മൊബൈല്‍ ഫോണ്‍/ഫേസ്ബുക്ക് വിവാദം-അന്വേഷിക്കണമെന്ന നിലപാടിലാണിപ്പോള്‍ സി‌പി‌എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കോഴിക്കോട്‌ ജയിലിനുള്ളില്‍ നിന്നുള്ള ഫോണ്‍ വിളിക്കും ഫേസ്‌ബുക്ക്‌ അപ്‌ഡേഷനും മറ്റുമായി പ്രതികള്‍ 11 സിം കാര്‍ഡ്‌ ഉപയോഗിച്ചെന്ന്‌ സൈബര്‍ സെല്‍ കണ്ടെത്തിയതാണ്‌.കിര്‍മാണി മനോജ്‌ ഉപയോഗിച്ച്‌ സിം കാര്‍ഡ്‌ ചന്ദ്രശേഖരനെ വധിക്കാനുള്ള ഗൂഢാലോചനയില്‍ ഉപയോഗിച്ചതാണെന്നും സൈബര്‍ സെല്ലിന്റെ കണ്ടെത്തലിലുണ്ട്‌. 9847562679 എന്ന നമ്പരാണ്‌ കിര്‍മാണിയുടെ കൈവശമുണ്ടായിരുന്നത്‌. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ ശേഷം ഈ നമ്പറിലുള്ള സിം ഇയാള്‍ ഉപോക്ഷിച്ചുവെന്നായിരുന്നു പോലീസ്‌ റിപ്പോര്‍ട്ട്‌. മൂന്നാം പ്രതി കൊടി സുനി 9946691814 എന്ന നമ്പറും അഞ്ചാം പ്രതി കെ.കെ മുഹമ്മദ്‌ ഷാഫി 9562945872 നമ്പറുമാണ്‌ ഉപയോഗിക്കുന്നതെന്നും?ട്രൂകോളര്‍ സംവിധാനം ഉപയോഗിച്ച്‌ പോലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌. തലശേരി പന്നിയന്നൂര്‍ തടത്തില്‍ പ്രത്യുഷ്‌, ആയഞ്ചേരി സ്വദേശി അഹമ്മദ്‌, ന്യൂമാഹി സ്വദേശി പി.പി.ഫൈസല്‍, മാഹി പന്തക്കല്‍ സ്വദേശി അജേഷ്‌ എന്നിവരുടെ പേരിലാണ്‌ പ്രതികള്‍ സിം കാര്‍ഡ്‌ സംഘടിപ്പിച്ചതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്‌. ആതിരേ, ഇത്രയൊക്കെ തെളിവുകള്‍ പുറത്ത്‌ വന്നിട്ടും ടി.പി കേസ്‌ പ്രതികള്‍ക്ക്‌ എതിരായി ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ തെളിയിക്കാനുള്ള വസ്‌തുതാപരമായ തെളിവുകള്‍ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ്‌ അലക്‌സാണ്ടര്‍ ജേക്കബ്‌?ആഭ്യന്തര വകുപ്പിന്‌ നല്‍കിയ?റിപ്പോര്‍ട്ടില്‍ പറയുന്നത്‌.`` പ്രതികള്‍ മൊബെയില്‍ ഫോണും ഫേസ്‌ബുക്കും ഉപയോഗിക്കുന്നു എന്ന ആരോപണത്തില്‍ ഫോണുകള്‍ കണ്ടെത്താനായിട്ടില്ല. കോഴിക്കോട്‌ ജില്ലാ ജയിലില്‍ പരിശോധനയില്‍ 12 ബാറ്ററികളും എട്ട്‌ ചാര്‍ജറുകളും ഏതാനും അനുബന്ധ സാധനങ്ങളും മാത്രമാണ്‌ കണ്ടെത്തിയത്‌. ഇക്കാര്യത്തില്‍ ജയിലിലും പുറത്തുമായി പോലീസ്‌, ഡോഗ്‌, ബോംബ്‌ സ്‌ക്വാഡ്‌ എന്നിവയെ ഉള്‍പ്പെടുത്തി നാലു റെയ്‌ഡുകള്‍ നടത്തിയിട്ടും ആരോപണത്തിന്‌ അനുകൂലമായ ഒന്നും കണ്ടെത്തിയിട്ടില്ല''എന്നൊക്കെ റിപ്പോര്‍ട്ട്‌ നല്‍കണമെങ്കില്‍ തൊലിക്കട്ടിയും പാദസേവതാത്‌പര്യവും എത്ര ഭീകരമായിരിക്കും! അപ്പോള്‍ പിന്നെ എന്തിനാണ്‌, ആതിരേ, ജയില്‍ സൂപ്രണ്ടിനെ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌ ? 28 ജീവനക്കാരെ സ്ഥലം മാറ്റിയത്‌? ടി.പി കേസിലെ പ്രതികള്‍ക്ക്‌ ജയിലില്‍ സര്‍വസ്വാതന്ത്ര്യവും അനുവദിച്ചത്‌ ജയില്‍ ജീവനക്കാരല്ല ജയില്‍ ഡിജിപിയാണെന്നതിന്റെ ഏറ്റവും നിര്‍ണയകമായ തെളിവല്ലേ, മൊബെയില്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്ന ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിനെ തുടര്‍ന്ന്‌ ജയില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുണമെന്ന ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം അട്ടിമറിക്കപ്പെട്ടത്‌ ?. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഡിജിപി വഴി ജയില്‍ ഡിജിപിക്ക്‌ നല്‍കിയ ശിപാര്‍ശയാണ്‌ അട്ടിമറിക്കപ്പെട്ടത്‌. ഒരു സഹതടവുകാരനെ ടി. പി കേസ്‌ പ്രതികള്‍ ആക്രമിച്ചുവെന്നും കോഴിക്കോട്‌ ജില്ലാ ജയിലില്‍ പ്രതികള്‍ മൊബെയില്‍ ഫോണുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും ജയില്‍ അധികൃതരാണ്‌ പ്രതികള്‍ക്ക്‌ സഹായം ചെയ്‌തുകൊടുക്കുന്നതെന്നും ചൂണ്ടിക്കാട്ടിയുള്ള ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ആഭ്യന്തരമന്ത്രി 2012 ജൂണ്‍ 12 ന്‌ ജയില്‍ ഡിജിപിക്ക്‌ നിര്‍ദേശം നല്‍കിയത്‌. ടി.പി.വധക്കേസിലെ കൊടും കുറ്റവാളികള്‍ക്ക്‌ വേണ്ടി ആഭ്യന്തര മന്ത്രിയെപ്പോലും ധിക്കരിക്കാന്‍ ഹുങ്ക്‌ കാണിച്ച അലക്‌സാണ്ടര്‍ ജേക്കബിനെ, ഡിസ്‌മിസ്‌ ചെയ്യാതെ തുടരാന്‍ അനുവദിക്കുന്നതാണ്‌ അതിശയകരം.കറതീര്‍ന്ന സിപിഎം വിധേയത്വമാണ്‌ അല്‍ക്‌സാണ്ടര്‍ ജേക്കബ്‌.ജയില്‍ ഡിജിപി സ്ഥാനത്തിരുന്ന്‌ അലക്‌സാണ്ടര്‍ ജേക്കബ്‌ നടത്തിയ ഈ ക്രിമിനല്‍ കുറ്റത്തിന്റെ നാലയലത്തെത്തില്ല ടി.പി.യെ ഉന്മൂലനം ചെയ്‌തതിലെ ക്രിമിനാലിറ്റി എന്ന്‌ പറയേണ്ടിവരുന്നതില്‍ ,ആതിരേ, തെല്ലും മനഃസാക്ഷിക്കുത്തില്ല...

Thursday, December 5, 2013

പരിസ്ഥിതി സംരക്ഷണം:മാര്‍പ്പാപ്പയെ കുര്‍ബാന പഠിപ്പിക്കുന്ന കേരളത്തിലെ മെത്രാന്മാര്‍

ഒരു മഴ പെയ്യുമ്പോള്‍ നദികളിലൂടെ കുത്തിയൊലിച്ചു പോകുന്ന മണ്ണ്‌ നമ്മുടെ ജീവരക്തമാണെന്ന്‌ മറക്കരുതെന്ന്‌ ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പ തന്റെ പ്രഥമ അപ്പോസ്‌തലിക ലേഖനത്തിലുടെ ലോകത്തോടു പറയുമ്പോള്‍ , കന്മഷമില്ലാത്ത പ്രകൃതി സ്‌നേഹമാണ്‌ ആ ഇടയശ്രേഷ്‌ഠനില്‍ പുഷ്‌കലമാകുന്നത്‌.`` പ്രതിരോധിക്കാനാവാതെ നിസ്സഹായരായി മനുഷ്യന്റെ ചൂഷണത്തിന്‌ ഇരയാവുകയാണ്‌ പ്രകൃതിയിലെ മറ്റ്‌ ജീവജാലങ്ങള്‍ . ദൈവം ഈ ഭൂമി മനുഷ്യര്‍ക്ക്‌ നല്‍കിയത്‌ സര്‍വചരാചരങ്ങളെയും സംരക്ഷിക്കാനാണ്‌. അതിരുവിടുന്ന ചൂഷണത്തിലൂടെ പ്രപഞ്ചത്തെ ഊഷരഭൂമിയും നദികളുടെയും മറ്റ്‌ ജലാശയങ്ങളുടെയും ശവപ്പറമ്പാക്കുകയും ചെയ്യുകയല്ല മനുഷ്യന്റെ കടമ``യെന്ന്‌ മാര്‍പ്പാപ്പ ഓര്‍മിപ്പിക്കുമ്പോള്‍ പരിസ്ഥിതിസംരക്ഷണ നടപടികളുമായി?മുന്നോട്ടുപോയാല്‍ ``ജാലിയന്‍ വാലാബാഗ്‌ ആവര്‍ത്തിക്കുമെന്ന'' ഗുണ്ടാഭീഷണിയാണ്‌ ഒരു രൂപതാപിതാവ്‌ സര്‍ക്കാരിന്‌ നേരെ ഉയര്‍ത്തുന്നത്‌. 54 വര്‍ഷം മുന്‍പ്‌,1954ല്‍ ഇ.എം.എസ്‌ മന്ത്രിസഭയ്‌ക്കെതിരെ നടത്തിയ വിമോചനസമരത്തില്‍ സഭാവിശ്വാസികളെ തെരുവിലിറക്കാന്‍ ഉപയോഗിച്ച ചേരുവകള്‍ തന്നെയാണ്‌ ഇപ്പോള്‍ കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ മലയോരനിവാസികളെ കലാപകാരികളാക്കാന്‍ മെത്രാന്മാര്‍ ഉപയോഗിക്കുന്നത്‌.അന്ന്‌ കാര്‍ഷികബന്ധ ബില്ലും വിദ്യാഭ്യാസ ബില്ലുമായിരുന്നു അരമനവാസികള്‍ക്ക്‌ അസ്‌ക്യതയുണ്ടാക്കിയത്‌.അന്നും പ്രശ്‌നം സ്വത്ത്‌ സമ്പാദനവും വാണിജ്യതാത്‌പര്യങ്ങളും ആയിരുന്നു. വിദ്യാഭ്യാസ ബില്ല്‌ നിയമമാവുന്നതോടെ പള്ളി നടത്തിയിരുന്ന പള്ളിക്കൂടങ്ങളെല്ലാം പിടിച്ചടക്കപ്പെടുമെന്നും സ്‌കൂളുകളില്‍ കമ്മ്യൂണിസം മുഖ്യപാഠ്യ വിഷമാകുമെന്നും വിളിച്ചു കൂവിയാണ്‌ മെത്രാന്മാര്‍ വിശ്വാസികളെ കൊള്ളിവയ്‌പ്പിന്‌ പ്രേരിപ്പിച്ചത്‌.ക്രിസ്‌ത്യാനികളെ കമ്മ്യൂണിസ്റ്റുകാര്‍ ഉന്മൂലനം ചെയ്യാന്‍ പോവുന്നു എന്നായിരുന്നു നിലവിളി.ഒരു ഗുണ്ടയ്‌ക്ക്‌ രൂപതാദ്ധ്യക്ഷനാകാന്‍ കഴിയില്ലെങ്കിലും ഒരു രൂപതാ മെത്രാന്‌ കറതീര്‍ന്ന ഗുണ്ടയെപ്പോലെയാകാന്‍ കഴിയുമെന്ന്‌ തെളിയിച്ചിരിക്കുകയാണ്‌ മാര്‍ റെമിജിയോസ്‌ ഇഞ്ചനാനിയില്‍ .എന്നുമാത്രമല്ല ഒരു ഗുണ്ടയ്‌ക്ക്‌ ചരിത്രബോധവും പരിസ്ഥിതിസ്‌നേഹവും മനുഷ്യപ്പറ്റും ദൈവവചന ബോദ്ധ്യങ്ങളും ആവശ്യമില്ലെന്നും മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു വയ്‌ക്കുന്നു.വെള്ളപൂശിയ ശവക്കല്ലറകളല്ല ,മറിച്ച്‌ ഉളുപ്പില്ലാത്ത മാഫിയാത്തലവന്മാരാണ്‌ പുരോഹിത ശ്രേഷ്‌ഠന്മാരെന്ന്‌ മാര്‍ വലിയമറ്റവും മാര്‍ താഴത്തും മാര്‍ ആനിക്കുഴിക്കാട്ടിലും സംഘവും അടയാളപ്പെടുത്തുകയും ചെയ്യുന്നു.
``പോപ്പിനെ കുര്‍ബാന പഠിപ്പിക്കുക ''- ഗ്രാമ്യമായ ഈ ക്രൈസ്‌തവ ചൊല്ല്‌ അന്വര്‍ത്ഥമാക്കുകയാണ്‌, ആതിരേ, താമരശേരി അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ്‌ വലിയമറ്റം,താമരശേരി ബിഷപ്പ്‌ മാര്‍ റെമിജിയോസ്‌ ഇഞ്ചനാനിയില്‍ ,തൃശൂര്‍ അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌,ഇടുക്കി രൂപത ബിഷപ്പ്‌ മര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ തുടങ്ങിയ കേരളത്തിലെ, ബഹുമാന്യരെന്ന്‌ അഭിമാനിക്കുന്ന സഭാപിതാക്കന്മാര്‍ . മാര്‍പ്പാപ്പയായി ചുമതലയേറ്റ ശേഷമുള്ള തന്റെ ആദ്യ അപ്പസ്‌തോലിക പ്രബോധനത്തില്‍ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞ്‌ ,പരിസ്ഥിതി നാശം മനുഷ്യകുലത്തിന്റെ നില്‍പ്പിനെ ബാധിക്കുമെന്ന്‌ ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പ ഓര്‍മിപ്പിക്കുമ്പോള്‍ ,ആതിരേ, പരിസ്ഥിതിസംരക്ഷണ നടപടികളുമായി?മുന്നോട്ടുപോയാല്‍ ``ജാലിയന്‍ വാലാബാഗ്‌ ആവര്‍ത്തിക്കുമെന്ന'' ഗുണ്ടാഭീഷണിയാണ്‌ മാര്‍ റെമിജിയോസ്‌ ഇഞ്ചനാനിയില്‍ സര്‍ക്കാരിന്‌ നേരെ ഉയര്‍ത്തുന്നത്‌. ഒരു ഗുണ്ടയ്‌ക്ക്‌ രൂപതാദ്ധ്യക്ഷനാകാന്‍ കഴിയില്ലെങ്കിലും ഒരു രൂപതാ മെത്രാന്‌ കറതീര്‍ന്ന ഗുണ്ടയെപ്പോലെയാകാന്‍ കഴിയുമെന്ന്‌ തെളിയിച്ചിരിക്കുകയാണ്‌ മാര്‍ റെമിജിയോസ്‌ ഇഞ്ചനാനിയില്‍.എന്നുമാത്രമല്ല ഒരു ഗുണ്ടയ്‌ക്ക്‌ ചരിത്രബോധവും പരിസ്ഥിതിസ്‌നേഹവും മനുഷ്യപ്പറ്റും ദൈവവചന ബോദ്ധ്യങ്ങളും ആവശ്യമില്ലെന്നും മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു വയ്‌ക്കുന്നു.വെള്ളപൂശിയ ശവക്കല്ലറകളല്ല ,മറിച്ച്‌ ഉളുപ്പില്ലാത്ത മാഫിയാത്തലവന്മാരാണ്‌ പുരോഹിത ശ്രേഷ്‌ഠന്മാരെന്ന്‌ മാര്‍ വലിയമറ്റവും മാര്‍ താഴത്തും മാര്‍ ആനിക്കുഴിക്കാട്ടിലും സംഘവും അടയാളപ്പെടുത്തുകയും ചെയ്യുന്നു. ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം 2013 വര്‍ഷം മുന്‍പ്‌ യഹൂദാ പൗരോഹിത്യ ഭ്രംശതയ്‌ക്കും വക്രീകരിക്കപ്പെട്ട അവരുടെ ന്യായപ്രമാണങ്ങള്‍ക്കുമെതിരെ ക്ഷമയുടേയും സ്‌നേഹത്തിന്റേയും സഹനത്തിന്റേയും സുവിശേഷവുമായി കടന്നുവന്ന ക്രിസ്‌തുവിനെ കേന്ദ്രീകരിച്ച്‌ രൂപം കൊണ്ട ആഗോള സഭയെന്ന കത്തോലിക്ക സഭ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെത്തിയപ്പോള്‍ അതിന്റെ അതിശ്രേഷ്‌ഠ തലവനായ പോപ്പ്‌, മുതലാളിത്ത സംവിധാനത്തിന്റെ ഭാഗമായി പരിണമിച്ചു.ആ പതനത്തില്‍ നിന്ന്‌ സഭയ്‌ക്കും സഭ അഭിസംബോധന ചെയ്യേണ്ട മാനവീക വിഷയങ്ങള്‍ക്കും നവീനമായ പരിപ്രേഷ്യം ചമയ്‌ക്കാനുള്ള പ്രയ്‌ത്‌നത്തിലാണ്‌, ആതിരേ, ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പ.മുതലാളിത്തത്തിന്റെ സഹജഭാവമായ എല്ലാവിധ ചൂഷണങ്ങള്‍ക്കും എതിരയായുള്ള പോരാട്ടവും ബോധവത്‌ക്കരണവുമാകുകയാണ്‌ ഈ യത്‌നത്തിലൂടെ ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പ. മുതലാളിത്തവും സാമ്പത്തിക അസമത്വവുമാണ്‌ ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളെന്നും അതു കൊണ്ടാണ്‌ തെരുവില്‍ പട്ടിണികിടന്ന്‌ ഒരു വൃദ്ധന്‍ നരകിച്ച്‌ മരിക്കുന്നത്‌ വാര്‍ത്തയല്ലാതാവുകയും സ്റ്റോക്ക്‌ മാര്‍ക്കറ്റ്‌ രണ്ട്‌ പോയന്റ്‌ ഇടിയുന്നത്ത്‌ വലിയ വാര്‍ത്തയാവുകയും ചെയ്യുന്നതെന്നും ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പ നിരീക്ഷിക്കുന്നു.`` അധികാരത്തിനും സ്വത്തിനും വേണ്ടിയുള്ള ദുരയ്‌ക്ക്‌ അതിരുകളില്ല. അഴിമതിയും നികുതിവെട്ടിക്കലും ലോകവ്യാപകമായിക്കഴിഞ്ഞു. ലാഭമുണ്ടാക്കുന്നതിന്‌ വേണ്ടിയാണ്‌ എല്ലാം നിലകൊള്ളുന്നത്‌. പരിസ്ഥിതിയടക്കമുള്ള എല്ലാറ്റിനും വിപണിയുടെ താത്‌പര്യങ്ങള്‍ക്കനുസരിച്ച്‌ പ്രതിരോധം നഷ്ടപ്പെട്ടിരിക്കുന്നു...'' ഫ്രാന്‍സിസ്‌ മാര്‍പ്പപ്പയുടെ ഉന്നിദ്രമായ ഈ മാനവബോധത്തെയല്ലേ,ആതിരേ, കസ്‌തുരിരംഗന്‍ റിപ്പോര്‍ട്ടിനെതിരായ സമരത്തിലൂടെ കേരളത്തിലെ കത്തോലിക്കാ മെത്രാന്മാര്‍ ചിതറിക്കുന്നത്‌;സഭാവിശ്വാസികളെ അതിനായി പ്രേരിപ്പിക്കുന്നത്‌? ഒരു മഴ പെയ്യുമ്പോള്‍ നദികളിലൂടെ കുത്തിയൊലിച്ചു പോകുന്ന മണ്ണ്‌ നമ്മുടെ ജീവരക്തമാണെന്ന്‌ മറക്കരുതെന്ന്‌ ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പ തന്റെ പ്രഥമ അപ്പോസ്‌തലിക ലേഖനത്തിലുടെ ലോകത്തോടു പറയുമ്പോള്‍ ,ആതിരേ, കന്മഷമില്ലാത്ത പ്രകൃതി സ്‌നേഹമാണ്‌ ആ ഇടയശ്രേഷ്‌ഠനില്‍ പുഷ്‌കലമാകുന്നത്‌.`` പ്രതിരോധിക്കാനാവാതെ നിസ്സഹായരായി മനുഷ്യന്റെ ചൂഷണത്തിന്‌ ഇരയാവുകയാണ്‌ പ്രകൃതിയിലെ മറ്റ്‌ ജീവജാലങ്ങള്‍ . ദൈവം ഈ ഭൂമി മനുഷ്യര്‍ക്ക്‌ നല്‍കിയത്‌ സര്‍വചരാചരങ്ങളെയും സംരക്ഷിക്കാനാണ്‌. അതിരുവിടുന്ന ചൂഷണത്തിലൂടെ പ്രപഞ്ചത്തെ ഊഷരഭൂമിയും നദികളുടെയും മറ്റ്‌ ജലാശയങ്ങളുടെയും ശവപ്പറമ്പാക്കുകയും ചെയ്യുകയല്ല മനുഷ്യന്റെ കടമ``യെന്ന്‌ മാര്‍പ്പാപ്പ ഓര്‍മിപ്പിക്കുന്നു. പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം കുറയ്‌ക്കാന്‍ അദ്ദേഹം സഭാ വിശ്വാസികളോട്‌ അഭ്യര്‍ഥിക്കുന്നു. വിപണി കേന്ദ്രീകൃതമായ സമ്പദ്‌ വ്യവസ്ഥയെ അദ്ദേഹം നിശിതമായി വിമര്‍ശിക്കുന്നു. ദരിദ്രരെ കേന്ദ്രസഥാനത്ത്‌ നിര്‍ത്തിയാവണം സഭയുടെയും കത്തോലിക്ക രാജ്യങ്ങളുടെയും പ്രവര്‍ത്തനം. പൊതുനന്‍മയെ കരുതിയാണെങ്കില്‍ രാഷ്ട്രീയപ്രവര്‍ത്തനം മഹത്തരമായ ധര്‍മപ്രവര്‍ത്തനങ്ങളിലൊന്നാവുമെന്നും അദ്ദേഹം പറയുന്നു. സ്വകാര്യസ്വത്തവകാശം സഭ അനുവദിക്കുന്നത്‌ സമൂഹത്തിന്റെ പൊതുനന്മക്കായി വിനിയോഗിക്കാനാണ്‌. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ എന്നിങ്ങനെ എല്ലാ മേഖലകളിലും പൊതുനന്മയാണ്‌ ലക്ഷ്യം വയ്‌ക്കേണ്ടത്‌. സഭയുടെ പ്രവര്‍ത്തനം കൂടുതല്‍ വികേന്ദ്രീകൃതമാവണമെന്നും ചട്ടങ്ങളില്‍ കടുംപിടുത്തം പാടില്ലെന്നും മാര്‍പ്പാപ്പ നിര്‍ദേശിക്കുന്നു. ഈ നിര്‍ദേശം തങ്ങള്‍ക്ക്‌ ബാധകമല്ലെന്നല്ലേ, ആതിരേ, കേരളത്തിലെ കത്തോലിക്ക മെത്രാന്മാര്‍ അഹങ്കരിക്കുന്നത്‌ ? കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ താമരശേരിയില്‍ നടന്ന പ്രതിഷേധമെന്ന ഗുണ്ടാവാഴ്‌ച അതല്ലേ വ്യക്തമാക്കുന്നത്‌? കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ ബാധകമല്ലാത്ത താമരശേരിയിലെ പ്രതിഷേധം വനം വകുപ്പ്‌ ഓഫീസിന്‌ തീയിട്ട്‌ ,വനം കൊള്ളയുടെ നിര്‍ണായക രേഖകള്‍ നശിപ്പിക്കാനായിരുന്നു എന്ന്‌ ഇന്ന്‌ വ്യക്തമാകുന്നു.അതിനാണ്‌ സജി മങ്കരയെന്ന പുരോഹിതന്‍ നേതൃത്വം നല്‍കിയത്‌.അതാണ്‌ എംഎല്‍എ മായിന്‍ കുട്ടിക്കൊപ്പം നിന്ന്‌ താമരശേരി രൂപതാ ചാന്‍സലര്‍ ആസ്വദിച്ചത്‌.എന്നിട്ടും അരിശം തീരാഞ്ഞിട്ടാണ്‌ ``ജാലിയന്‍ വാലബാഗ്‌ ആവര്‍ത്തിക്കുമെന്ന്‌ '' മാര്‍ ഇഞ്ചനാനിയില്‍ ഭീഷണി മുഴക്കിയത്‌. മലയോര കര്‍ഷകരായ സാധാരണക്കാര്‍ക്ക്‌ വേണ്ടിയല്ല, സിപിഎമ്മിനൊപ്പം സഭ കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ അക്ഷൗഹ്‌ണി തീര്‍ക്കുന്നതെന്നും കഴിഞ്ഞ ദിവസങ്ങള്‍ വ്യക്തമാക്കി.പശ്ചിമഘട്ടം തുരന്നെടുക്കാനണയുന്ന ക്വാറി-ക്രഷര്‍ മാഫിയകള്‍ക്ക്‌ സംരക്ഷണം നല്‍കാനാണ്‌ സിപിഎമ്മിന്‌ ഔത്സുക്യമെന്ന്‌ ചക്കിട്ടപാറയും കാക്കൂരും മാവൂരുമൊക്കെ സന്ദേഹത്തിനിടയില്ലാത്തവിധം വ്യക്തമാക്കി.ഇതിനൊപ്പം കത്തോലിക്ക സഭ കൈകോര്‍ത്തതിനുള്ള `ഉപകാരസ്‌മരണ'യായിരുന്നു താമരശേരി അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ്‌ വലിയമറ്റത്തിന്റെ ജന്മദിനത്തിന്‌ ക്വാറി-ക്രഷര്‍ മാഫിയകളുടെ ആശംസയെന്നും കേരളത്തിലെ ,വിവേകം നശിക്കാത്ത പൊതുസമൂഹത്തിന്‌ ബോദ്ധ്യപ്പെട്ടു. ആതിരേ, മനുഷ്യന്‌ അവന്റെ ദുരയ്‌ക്ക്‌ മാത്രമായിട്ടല്ല ഭൂമിയെ സൃഷ്ടിച്ചതെന്ന്‌ ബൈബിളിലെ പഴയ നിയമത്തില്‍,നോഹയുടെ കാലത്തെ പ്രളയം വ്യക്തമാക്കുന്നു.അനീതിയും അധര്‍മവും അക്രമവും അരാജകത്വവും നടമാടിയ ഒരു കാലത്തെ നശിപ്പിച്ചപ്പോള്‍ നോഹയുടെ കുടുംബത്തെ മാത്രമല്ല യഹോവ രക്ഷിച്ചത്‌.നോഹയുടെ പെട്ടകത്തില്‍ , അന്ന്‌ ലോകത്തുണ്ടായിരുന്ന സര്‍വജീവജാലങ്ങള്‍, ഇണകളായി ഉണ്ടായിരുന്നു.സ്രഷ്ടാവിന്റെ ദൃഷ്ടിയില്‍ മനുഷ്യനോളം പ്രാധാന്യവും നോഹയോളം നീതിമത്‌കരിക്കാവുന്നതുമായ ജന്മങ്ങളായിരുന്നു പാമ്പും പഴുതാരയും സിംഹവുമെല്ലാം! ഈ വിവരണം മുന്നോട്ടുവയ്‌ക്കുന്ന ദൈവീക നീതിക്കും യഹോവയുടെ പ്രകൃതിസ്‌നേഹത്തിനും എതിരായിട്ടാണ്‌ ബഹുമാന്യരായ മെത്രാന്മാര്‍ തെരുവില്‍ കലാപം സൃഷ്ടിക്കുന്നതെന്ന്‌ പറയുമ്പോള്‍ അസഹിഷ്‌ണുക്കളായിട്ട്‌ കാര്യമില്ല.പകരം ഫ്രാന്‍സിസ്‌ മാര്‍പ്പപ്പയുടെ മാനവ-പ്രകൃതി ദര്‍ശനത്തിന്‌ അഭിമുഖമായി നിര്‍ത്തി തങ്ങളുടെ നിലപാടുകളെ വിലയിരുത്തുകയാല്ലേ കേരളത്തിലെ മെത്രാന്മാര്‍ ചെയ്യേണ്ടത്‌? അതിനായി സഭാവിശ്വാസികളെ ഒരുക്കുകയല്ലേ വേണ്ടത്‌ ? ആതിരേ, 54 വര്‍ഷം മുന്‍പ്‌,1954ല്‍ ഇ.എം.എസ്‌ മന്ത്രിസഭയ്‌ക്കെതിരെ നടത്തിയ വിമോചനസമരത്തില്‍ സഭാവിശ്വാസികളെ തെരുവിലിറക്കാന്‍ ഉപയോഗിച്ച ചേരുവകള്‍ തന്നെയാണ്‌ ഇപ്പോള്‍ കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ മലയോരനിവാസികളെ കലാപകാരികളാക്കാന്‍ മെത്രാന്മാര്‍ ഉപയോഗിക്കുന്നത്‌.അന്ന്‌ കാര്‍ഷികബന്ധ ബില്ലും വിദ്യാഭ്യാസ ബില്ലുമായിരുന്നു അരമനവാസികള്‍ക്ക്‌ അസ്‌ക്യതയുണ്ടാക്കിയത്‌.അന്നും പ്രശ്‌നം സ്വത്ത്‌ സമ്പാദനവും വാണിജ്യതാത്‌പര്യങ്ങളും ആയിരുന്നു. വിദ്യാഭ്യാസ ബില്ല്‌ നിയമമാവുന്നതോടെ പള്ളി നടത്തിയിരുന്ന പള്ളിക്കൂടങ്ങളെല്ലാം പിടിച്ചടക്കപ്പെടുമെന്നും സ്‌കൂളുകളില്‍ കമ്മ്യൂണിസം മുഖ്യപാഠ്യ വിഷമാകുമെന്നും വിളിച്ചു കൂവിയാണ്‌ മെത്രാന്മാര്‍ വിശ്വാസികളെ കൊള്ളിവയ്‌പ്പിന്‌ പ്രേരിപ്പിച്ചത്‌.ക്രിസ്‌ത്യാനികളെ കമ്മ്യൂണിസ്റ്റുകാര്‍ ഉന്മൂലനം ചെയ്യാന്‍ പോവുന്നു എന്നായിരുന്നു നിലവിളി. കാര്‍ഷിക ബന്ധ ബില്‍ നിയമമാവുന്നതോടെ ഭൂമിയ്‌ക്ക്‌ പരിധി വരും; അരമനകളുടെ അരുമകളായ ജന്മിമാര്‍ക്ക്‌ ഭൂമി നഷ്ടപ്പെടും. അത്‌ ആഗോളസഭയ്‌ക്ക്‌ ചിന്തിക്കാന്‍ കൂടികഴിയുന്ന വിഷയമായിരുന്നില്ല.ഇന്നത്തെ പോലെ അന്നും തുച്ഛവേതനക്കാരായ ക്രിസ്‌ത്യാനി അധ്യാപകരുടേയും മണ്ണില്‍ പണിയെടുക്കുന്ന ക്രിസ്‌ത്യന്‍ കര്‍ഷകത്തൊഴിലാളികളുടേയും കുടികിടപ്പുകാരുടേയും കാര്യം മെത്രാന്മാര്‍ക്ക്‌ പ്രശ്‌നമേ ആയിരുന്നില്ല.ചൂഷണം.അതിലൂടെ കൈവരുന്ന അളവില്ലാത്ത സ്വത്ത്‌.രാഷ്ട്രീയ വിലപേശലിന്‌ അത്‌ നല്‍കുന്ന കരുത്ത്‌-അതു മാത്രമായിരുന്നു മെത്രാന്മാരുടെ ലക്ഷ്യം.പശ്ചിമഘട്ടത്തിലെ കുടിയേറ്റ മേഖലകളില്‍ പ്രഹസനമായും ദുരന്തമായുമുള്ള ചരിത്രത്തിന്റെ ആവര്‍ത്തനത്തിനാണ്‌ , ആതിരേ,`പരിശുദ്ധ പിതാക്കള്‍' ഇപ്പോള്‍ ചുക്കാന്‍ പിടിക്കുന്നത്‌ `` അദൃശ്യമെങ്കിലും വലിയ സ്വാധീന ശക്തിയുള്ള ദുര്‍ഭരണമാണ്‌ മുതലാളിത്തം. അത്‌ ശക്തമായി പിടിമുറുക്കിയിരിക്കുന്നു. മുതലാളിത്തത്തിന്റെ നിയമങ്ങളും ചട്ടങ്ങളും നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഇതൊഴിവാക്കുന്നതിന്‌ ലോകനേതാക്കള്‍ മുന്നിട്ടിറങ്ങണം. മുതലാളിത്തം ലോകം നേരിടുന്ന നിഷ്‌ഠൂരമായ ദുര്‍ഭരണമാണ്‌.പാവങ്ങളുമായി സ്വത്ത്‌ പങ്ക്‌ വയ്‌ക്കാത്തവര്‍ മാരക പാപമാണ്‌ ചെയ്യുന്നത്‌. അസമത്വം നിറഞ്ഞ ഇപ്പോഴത്തെ സാമ്പത്തിക വ്യവസ്ഥയാണ്‌ സമൂഹത്തില്‍ അക്രമവും അരക്ഷിതാവസ്ഥയും ഉണ്ടാക്കുന്നത്‌ `` 84 പേജുള്ള തന്റെ അപ്പോസ്‌തലിക്‌ ഉദ്‌ബോധനത്തില്‍ ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പ മുന്നോട്ടുവയ്‌ക്കുന്ന ആശങ്കകള്‍ക്ക്‌ പരിഹാരം തേടലാണോ അതോ പശ്ചിമഘട്ടത്തെ തുരന്നെടുക്കുന്ന മാഫിയകള്‍ക്ക്‌ പ്രതിരോധം ചമയക്കലാണോ മാര്‍ ജോര്‍ജ്‌ വലിയമറ്റവും മാര്‍ റെമിജിയോസ്‌ ഇഞ്ചനാനിയിലും മാര്‍ ആന്‍ഡ്രൂസ്‌ താഴത്തും മാര്‍ മാത്യൂ ആനിക്കുഴിക്കാട്ടിലും ചെയ്യേണ്ടത്‌..?!? `` ആത്മാവ്‌ സഭയോട്‌ പറയുന്നത്‌ ചെവിയുള്ളവന്‍ കേള്‍ക്കട്ടേ.''എന്ന ബൈബിള്‍ വാക്യം ഈ മെത്രാന്മാരെ ഉദ്ദേശിച്ചാണോ, ആതിരേ, എഴുതപ്പെട്ടത്‌..?!

Tuesday, December 3, 2013

ടി.പി.ചന്ദ്രശേഖരനെ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ വീണ്ടും വീണ്ടും കൊല്ലുമ്പോള്‍

പി.മോഹനന്‍ മാസ്റ്ററില്‍ അന്വേഷണം എത്തുന്നത്‌ വരെ പോലീസ്‌ ആര്‍ജവത്തോടെയാണ്‌ അന്വേഷണം നടത്തിയതെന്ന പൊതുവേയുള്ള നിലപാട്‌ പോലും തിരുവഞ്ചൂരിന്റെ കള്ളത്തരം തിരിച്ചറിയാതെയുള്ള വിലയിരുത്തലാണ്.നേരിയ ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാരിനെ രക്ഷിച്ചെടുക്കാന്‍ വേണ്ടി രണ്ട്‌ ഉപതെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ നടത്തിയ അതീവ കൗശലത്വം നിറഞ്ഞ ജനവഞ്ചനയായിരുന്നു ടി.പി.ചന്ദ്രശേഖരന്‍ വധത്തിന്റെ അന്വേഷണം.ഈ പൊളിറ്റിക്കല്‍ അജണ്ടയുടെ ഭാഗമായിട്ടായിരുന്നു അറസ്റ്റുകള്‍ .ടി.പി.യെ കൊന്നവര്‍ക്കുപരി കൊല്ലിച്ചവര്‍ അഴിയെണ്ണുന്നത്‌ കാണാനാണ്‌ കേരളം ആഗ്രഹിച്ചത്‌.കൊടി സുനിയേക്കാള്‍ , കിര്‍മാണി മനോജിനേക്കാള്‍ കൊടുംക്രിമിനലുകളായ ആ സഖാക്കള്‍ ആരൊക്കെയാണെന്ന്‌ കേരളത്തിന്റെ പൊതുബോദ്ധ്യങ്ങള്‍ക്കറിയാം.എന്നാല്‍ അവരെ സ്വതന്ത്രരായി വിലസാന്‍ അനുവദിച്ചിടത്തു തുടങ്ങി ഈ കേസിലെ ഒത്തുതീര്‍പ്പുകളും അട്ടിമറികളും.സോളാര്‍ കേസിലെ സെക്രട്ടേറിയറ്റ്‌ ഉപരോധസമരം പൊടുന്നനെ പിന്‍‌വലിച്ചത് ആ അശ്ലീലതയുടെ പരിണതിയായിരുന്നു.ടി.പി.വധക്കേസിലെ 20 പ്രതികളെ വിചാരണപോലും കൂടാതെ വിട്ടയച്ചതും 50-ലധികം സാക്ഷികള്‍ കൂറുമാറിയതും ലാവലിന്‍ കേസില്‍ പിണറായിയെ കുറ്റവിമുക്തനാക്കിയതുമൊക്കെ ഈ നെറികേടിന്റെ മകുടോദാഹരണങ്ങളായിരുന്നു.
ഒത്തുതീര്‍പ്പ്‌ രാഷ്ട്രീയത്തിന്റെ അശ്ലീല ഭൂമികയാണ്‌, ആതിരേ, വര്‍ത്തമാനകാല കേരളം.ജനങ്ങളെ വഞ്ചിക്കുന്നതില്‍ ,നിയമം ലംഘിക്കുന്നതില്‍ ,നീതി തേടുന്ന ഇരകളെ നിന്ദിച്ചും ഭീഷണിപ്പെടുത്തിയും വരുതിയില്‍ കൊണ്ടുവരുന്നതിലെല്ലാം ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒരുമയുടെ സര്‍വകാല പ്രതീകങ്ങളാണ്‌. സൂര്യനെല്ലി പീഡനം മുതല്‍ ചക്കിട്ടപാറയിലെ ഇരുമ്പയിര്‌ ഖനനം വരെ കേരളത്തെ പ്രക്ഷുബ്ദമാക്കിയ സംഭവങ്ങളിലെല്ലാം കര്‍ട്ടനു പിന്നിലെ ഈ ഒത്തുകളി വ്യക്തമാണ്‌.നൈതികതയും ധാര്‍മികതയും തൊട്ടുതെറിച്ചിട്ടില്ലാത്ത ഈ ജനവിരുദ്ധതയുടെ തലതൊട്ടപ്പനായിരിക്കുകയാണ്‌,ആതിരേ, ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ . രക്തം മരവിപ്പിക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളാല്‍ കലുഷിതമാണ് മലയാളിയുടെ സ്‌മരണാമണ്ഡലം.നിണഭരിതമാണ്‌ ഓര്‍മ്മച്ചാലുകള്‍ .ഈ മരവിപ്പുകള്‍ക്കിടയിലും ടി.പി.ചനദ്രശേഖരന്റെ അരും കൊല ഇപ്പോഴും ബീഭത്സത നിറയ്ക്കുന്നു .51 വെട്ടേറ്റൊടുങ്ങിയ ആ ധീരനായ കമ്മ്യൂണിസ്റ്റിനെ വീണ്ടും വീണ്ടും വെട്ടി നുറുക്കുകയാണ്‌ പോലീസ്‌ അന്വേഷണത്തിലൂടേയും കോടതിനടപടികളിലൂടേയും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ .ചന്ദ്രശേഖരന്റെ വിധവ രമയേയും പിതാവിനെ നഷ്ടമായ മകനേയും നിരന്തരം അപാനിച്ചു കൊണ്ടിരിക്കുകയാണ്‌, ആതിരേ, ഖദറണിഞ്ഞ ആ കാപാലികത്വം. പി.മോഹനന്‍ മാസ്റ്ററില്‍ അന്വേഷണം എത്തുന്നത്‌ വരെ പോലീസ്‌ ആര്‍ജവത്തോടെയാണ്‌ അന്വേഷണം നടത്തിയതെന്ന പൊതുവേയുള്ള നിലപാട്‌ പോലും, ആതിരേ, തിരുവഞ്ചൂരിന്റെ കള്ളത്തരം തിരിച്ചറിയാതെയുള്ള വിലയിരുത്തലാണ്.നേരിയ ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാരിനെ രക്ഷിച്ചെടുക്കാന്‍ വേണ്ടി രണ്ട്‌ ഉപതെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ നടത്തിയ അതീവ കൗശലത്വം നിറഞ്ഞ ജനവഞ്ചനയായിരുന്നു ടി.പി.ചന്ദ്രശേഖരന്‍ വധത്തിന്റെ അന്വേഷണം.ഈ പൊളിറ്റിക്കല്‍ അജണ്ടയുടെ ഭാഗമായിട്ടായിരുന്നു അറസ്റ്റുകള്‍ .ടി.പി.യെ കൊന്നവര്‍ക്കുപരി കൊല്ലിച്ചവര്‍ അഴിയെണ്ണുന്നത്‌ കാണാനാണ്‌ കേരളം ആഗ്രഹിച്ചത്‌.കൊടി സുനിയേക്കാള്‍ , കിര്‍മാണി മനോജിനേക്കാള്‍ കൊടുംക്രിമിനലുകളായ ആ സഖാക്കള്‍ ആരൊക്കെയാണെന്ന്‌ കേരളത്തിന്റെ പൊതുബോദ്ധ്യങ്ങള്‍ക്കറിയാം.എന്നാല്‍ അവരെ സ്വതന്ത്രരായി വിലസാന്‍ അനുവദിച്ചിടത്തു തുടങ്ങി ഈ കേസിലെ ഒത്തുതീര്‍പ്പുകളും അട്ടിമറികളും.സോളാര്‍ കേസിലെ സെക്രട്ടേറിയറ്റ്‌ ഉപരോധസമരം പൊടുന്നനെ പിന്‍‌വലിച്ചത് ആ അശ്ലീലതയുടെ പരിണതിയായിരുന്നു.ടി.പി.വധക്കേസിലെ 20 പ്രതികളെ വിചാരണപോലും കൂടാതെ വിട്ടയച്ചതും 50-ലധികം സാക്ഷികള്‍ കൂറുമാറിയതും ലാവലിന്‍ കേസില്‍ പിണറായിയെ കുറ്റവിമുക്തനാക്കിയതുമൊക്കെ ഈ നെറികേടിന്റെ മകുടോദാഹരണങ്ങളായിരുന്നു. കോണ്‍ഗ്രസ്‌ പാര്‍ട്ടിക്കുള്ളില്‍ നിന്നും ഭരണമുന്നണിയില്‍ നിന്നും കടുത്ത എതിര്‍പ്പുണ്ടാക്കിയതാണ്‌ ടി.പി.യുടെ കൊലയാളികളില്‍ 20 പേരെ വിചാരണകുടാതെ വിട്ടയച്ചത്‌.അന്നും ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും വീമ്പിളക്കിയത്‌ നിയമം നിയമത്തിന്റെ വഴിയേ പോകുമെന്നാണ്‌.പക്ഷെ ഈ ഇരുപത്‌ പ്രതികളെ വിട്ടയച്ചതിനെതിരെ, വിധിവന്ന്‌ 60 ദിവസം കഴിഞ്ഞിട്ടും അപ്പീല്‍ പോകാതിരുന്നപ്പോള്‍ ,ആതിരേ, ഈ കേസിന്റെ അന്തിമ വിധിയെന്താകുമെന്ന്‌ വിവേകമുള്‍ലവര്‍ക്കെല്ലാം ബോധ്യമാകുന്നുണ്ട് .വിധവയായ ഒരു യുവതിയുടേയും പിതാവിനെ നഷ്ടമായ ഒരു കുഞ്ഞിന്റേയും നീതിക്കുവേണ്ടിയുള്ള പോരാട്ടവും നിയമം നടപ്പാക്കപ്പെടുമെന്ന പ്രതീക്ഷയുമാണ്‌ തിരുവഞ്ചൂര്‍ ചിതറിച്ചത്‌.ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും നിയമ മന്ത്രി കെ.എം.മാണിക്കുമുള്ള ക്രിമിനല്‍ പങ്കാളിത്തം കാണാതിരുന്നുകൂട. ഇതിലെല്ലാം ഗര്‍ഹണീയവും ബീഭത്സവുമാണ്‌ ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ കൊലയാളി സംഘത്തിന്‌ കോഴിക്കോട്‌ ജില്ലാ ജയിലിനുള്ളില്‍ `ഏര്‍പ്പെടുത്തിയിട്ടുള്ള'ആധുനിക സൗകര്യങ്ങളോടു കൂടിയ സുഖവാസം. പ്രതികള്‍ മുന്തിയ ഇനം മൊബെയില്‍ ഫോണ്‍ ഉപയോഗിച്ച്‌ ഫേസ്‌ബുക്കില്‍ സജീവമാണെന്നതിന്റെ തെളിവുകളാണ്‌ പുറത്ത്‌ വന്നിട്ടുള്ളത്‌. ഒന്നുമുതല്‍ ഏഴു വരെ പ്രതികളായ എംസി അനൂപ്‌, കിര്‍മാണി മനോജ്‌, കൊടി സുനി, ടി.കെ. രജീഷ്‌, കെ.കെ മുഹമ്മദ്‌ ഷാഫി, അണ്ണനന്‍ സിജിത്ത്‌, കെ.ഷിനോജ്‌ എന്നിവരാണ്‌ സൈബര്‍ ലോകത്ത്‌ വിഹരിക്കുന്നത്‌. ജയിലിനുള്ളില്‍ വച്ചെടുത്ത നിരവധി ചിത്രങ്ങള്‍ ഇവര്‍ പോസ്റ്റ്‌ ചെയ്യുകയും പരസ്‌പരം കമന്റ്‌ ഇടുകയും ചെയ്‌തിട്ടുണ്ട്‌. ജയില്‍ വേഷങ്ങള്‍ ഒഴിവാക്കി ബര്‍മുഡയും ടീഷര്‍ട്ടും സണ്‍ഗ്ലാസും ധരിച്ച്‌ ജയിലിനുള്ളിലെ വിവിധ സ്ഥലങ്ങളില്‍ നിന്നെടുത്ത ഒറ്റയ്‌ക്കും സംഘം ചേര്‍ന്നുമുള്ള ചിത്രങ്ങള്‍ ഫേസ്‌ബുക്ക്‌ അക്കൗണ്ടുകളില്‍ നിറച്ചിട്ടുണ്ട്‌. വിചാരണ വേളകളിലാണ്‌ പ്രതികള്‍ ഈ ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്‌തിരിക്കുന്നത്‌. പിണറായി വിജയനടക്കമുള്ള സിപിഎം നേതാക്ക്‌ന്മാരുടെ ഫോട്ടോകളും ഇക്കൂട്ടത്തിലുണ്ട്‌.പാലക്കാട്‌ നടന്ന പ്‌ളീനത്തിന്‌ അഭിവാദ്യങ്ങളും ലൈക്കുകളും പോസ്റ്റുകളും ഇവരുടെ ഫേസ്‌ബുക്ക്‌ അക്കൗണ്ടിലുണ്ട്‌.പ്രതികള്‍ ആപ്പിള്‍ ഐഫോണുകള്‍ക്ക്‌ പുറമെ കമ്പ്യൂട്ടറുകളും ഉപയോഗിക്കുന്നു എന്നതിന്റെ തെളിവാണ്‌, ആതിരേ ഫോട്ടോഷോപ്പില്‍ ഭംഗിവരുത്തിയിട്ടുള്ള ഫോട്ടോ പോസ്റ്റുകള്‍. കൊലയാളികള്‍ക്ക്‌ ജയിലില്‍ ആവശ്യത്തിലധികം സ്വാതന്ത്ര്യം ലഭിക്കുന്നുണ്ടെന്നും മൊബെയില്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നും ഇന്റലിജന്‍സ്‌ വിഭാഗം നേരത്തെ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. നേരത്തെ പ്രതികള്‍ ജയിലില്‍ ഭക്ഷണത്തെ ചൊല്ലിയും മറ്റും ഉണ്ടാക്കിയിരുന്ന താന്‍പ്രമാണിത്തം കാണിച്ചിരുന്നു. ഇത്‌ വിവാദമായതിനെതുടര്‍ന്ന ചെറിയ തരത്തിലുള്ള അന്വേഷണം നടന്നിരുന്നുവെങ്കിലും ഇത്‌ കാര്യമായി നടക്കാത്തത്‌ പ്രതികള്‍ക്ക്‌ അനുകൂലമാകുകയായിരുന്നുവെന്നതിന്റെ ഞെട്ടിക്കുന്ന തെളിവുകളാണ്, ആതിരേ ഇപ്പഴത്തെ ഫേസ്‌ ബുക്ക്‌ ദൃശ്യങ്ങള്‍.എന്തു കൊണ്ടാണ്‌ കോണ്‍ഗ്രസുകാരായ സാക്ഷികള്‍ പോലും കൂറുമാറിയതെന്ന്‌ ഇപ്പോള്‍ വ്യക്തം.ഈ പ്രതികളുടെ ഫോണ്‍ വിളികളുടെ വിശദാംശം പരിശോധിച്ചാല്‍ ഞെട്ടിക്കുന്ന വാസ്‌തവങ്ങള്‍ പുറത്ത്‌ വരും.അത്തരമൊരു പരിശോധനയ്‌ക്ക്‌ ആഭ്യന്ത്രവകുപ്പും സര്‍ക്കാരും സന്നദ്ധമാണോ എന്നാണിനി അറിയേണ്ടത്‌.പക്ഷേ അതുണ്ടാകില്ല.ഫോണ്‍ വിളിയുടെ കാര്യത്തില്‍ സലിം രജിന്‌ ലഭിച്ച പരിരക്ഷ ഈ പ്രതികള്‍ക്കും ലഭിക്കുമെന്നുറപ്പ്‌ ജയിലിലടയ്‌ക്കപ്പെടുന്ന പ്രതികള്‍ക്ക്‌ മാനുഷീക പരിഗണന ലഭിക്കണമെന്നാണ്‌ സിപിഎമ്മിന്റെ നിലപാടെന്ന്‌ ഇ.പി.ജയരാജന്റെ പ്രതികരണം വ്യക്തമാക്കുന്നു.ഈ പ്രതികരണത്തോട്‌ ചേര്‍ത്ത്‌ വായിക്കാവുന്നതാണ്‌ ജയില്‍ വകുപ്പിനെതിരെയും ആഭ്യന്തര മന്ത്രിക്കെതിരേയും കക്ഷി ഭേദമന്യേ ഉയര്‍ന്ന വിമര്‍ശനങ്ങളോടുള്ള തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ പ്രതികരണം.തിരുവഞ്ചൂര്‍ കോഴിക്കോട്‌ ജയില്‍ സന്ദര്‍ശിച്ചത് , ആതിരേ, നിയമലംഘനത്തിനെതിരെ നടപടിയെടുക്കാനല്ല, മറിച്ച്‌ ജയരാജന്‍ ആവശ്യപ്പെട്ട മാനുഷീക പരിഗണനകള്‍ ഉറപ്പിക്കാനാണ് .ടി.പി.ചന്ദ്രശേഖരനെ വീണ്ടും വീണ്ടും വെട്ടിക്കൊല്ലാനാണ് . അനാഥന്റേയും വിധവയുടേയും ശാപം കുലം മുടിക്കും,തിരുവഞ്ചൂര്‍ രാധാകൃഷ്‌ണാ,മറക്കണ്ട.

Monday, December 2, 2013

തേജ്‌പാലും ജസ്റ്റിസ്‌ ഗാംഗുലിയും:തെറ്റായി തെളിയിക്കപ്പെടാന്‍ ശ്രമിക്കുന്ന കുത്സിതത്വങ്ങള്‍

ഭരണകൂടത്തെ പിടിച്ചുലച്ച വിധികള്‍ പ്രഖ്യാപിച്ചിട്ടും വിരമിച്ച ശേഷം ജസ്റ്റിസ്‌ ഗാംഗുലി ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷനായി.കോര്‍പ്പറേറ്റുകളുടെയും ഭരണവര്‍ഗങ്ങളുടേയും ആജന്മശത്രുവായിട്ടും ഗോവയില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ തേജ്‌പാല്‍ നടത്തിയ `തിങ്ക്‌ ഫെസ്റ്റി'ന്റെ സ്‌പോണ്‍സര്‍മാര്‍ മറിച്ചാരുമായിരുന്നില്ല.വിലയ്‌ക്കെടുക്കപ്പെടാവുന്ന തലത്തിലേയ്‌ക്ക്‌ ഇരുവരും വഴുതിയിറങ്ങിയതിന്റെ പരിണതിയും അപഭ്രംശവുമാണ്‌ ഇരുവര്‍ക്കും നേരെ കുറ്റാരോപണത്തിന്റെ ചൂണ്ടുവിരലുകളുയര്‍ത്തുന്നതെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു.മദ്യത്തിന്റേയോ മറ്റേതെങ്കിലും സാഹചര്യത്തിന്റേയോ പ്രലോഭനത്തില്‍ സംഭവിച്ച കൈപ്പിഴയല്ല ഇരുവരുടേതും എന്ന് തന്നെയാണ്‌ എന്റെ ഉറച്ച നിലപാട്‌.നീതികാംക്ഷിക്കുന്ന നിസഹായരെയാണ്‌ ഇവര്‍ ഒറ്റപ്പെടുത്തിയത്‌.അതു കൊണ്ട്‌ തന്നെ സ്‌ത്രീപീഡനമെന്ന ഒഴുക്കന്‍ മട്ടില്‍ പറഞ്ഞാല്‍ പോര ,ജീവപര്യന്തം ശിക്ഷിക്കപ്പെടേണ്ട രാജ്യദ്രോഹമാണ്‌ തേജ്‌പാലിന്റേയും ജസ്റ്റിസ്‌ ഗാംഗുലിയുടേതും.
``തെറ്റായ ഒരു വിധിപ്രസ്‌താവം, അതിസമര്‍ത്ഥമായ ഒരു വിപരീത വായന, ഇവ കാര്യങ്ങളെ നമ്മള്‍ വിശ്വസിക്കുന്ന, പോരാടുന്ന എല്ലാത്തിനേയും അഴികള്‍ക്കുളളിലാക്കുന്ന ദൗര്‍ഭാഗ്യകരമായ അവസ്ഥയിലെത്തിച്ചിരിക്കുന്നു''ലൈംഗീക പീഡനക്കേസില്‍ പിടിച്ചു നില്‍ക്കാനാകാതെ വന്നപ്പോള്‍,`തെഹല്‍ക'യുടെ എഡിറ്റര്‍ ഇന്‍ ചീഫ്‌ തരുണ്‍ തേജ്‌പാല്‍ എഴുതിയ,(ആറ്‌ മാസത്തേയ്‌ക്കുള്ള) രാജിക്കത്തിലെ ഒരു വാക്യമാണ്‌,ആതിരേ, മുകളില്‍ ഉദ്ധരിച്ചത്‌. അറം പറ്റുകയാണ്‌;അതി സമര്‍ത്ഥമായ ഒരു വിപരീത വായനയിലൂടെ, തെറ്റായ വിധിപ്രസ്‌താവം നടത്തി, പൊതുബോദ്ധ്യത്തെ അഴികള്‍ക്കുളളിലാക്കുന്ന ദൗര്‍ഭാഗ്യകരമായ അവസ്ഥയിലെത്തിക്കാനാണ്‌ ഈ കേസില്‍ ,ഇപ്പോഴും തേജ്‌പാല്‍ ശ്രമിക്കുന്നത്‌.അതനുവദിക്കാനാവില്ലാത്തത്‌ കൊണ്ട്‌ ചിലതെല്ലാം പറയേണ്ടിയിരിക്കുന്നു. തരുണ്‍ തേജ്‌പാല്‍ അവകാശപ്പെടുന്നത്‌ പോലെ `` അടിച്ചമര്‍ത്തപ്പെട്ടവയുടേയും തെറ്റായി തെളിക്കപ്പെട്ടവയുടേയും ഭാഗത്ത്‌ നിന്ന്‌, ന്യായത്തിനും നീതിക്കും വേണ്ടി നിലകൊള്ളാനും കാലികമായി പോരാടാനും തെഹല്‍കക്ക്‌ കഴിഞ്ഞു''എന്ന വാസ്‌തവം അദ്ദേഹത്തില്‍ നിന്നുണ്ടായ അതീവ നിന്ദ്യമായ കൃത്യത്തിന്‌, ആതിരേ, ഒരിക്കലും ജാമ്യം നില്‍ക്കുന്നില്ല.മറിച്ച്‌, ആ കൃത്യത്തിലൂടെ `തെഹല്‍ക'യുടെ മാത്രമല്ല എല്ലാ വിധത്തിലുമുള്ള അധിനിവേശങ്ങളേയും തെറ്റായ അടയാളപ്പെടുത്തലുകളേയും ചെറുത്തു നില്‍ക്കുന്ന മാധ്യമപ്രവര്‍ത്തനത്തിന്റേയും പ്രവര്‍ത്തകരുടേയും വിശ്വാസ്യതയാണ്‌ അദ്ദേഹം ചിതറിച്ചിരിക്കുന്നത്‌.സമാനമായ കരാളതയാണ്‌ ജസ്റ്റീസ്‌ എ കെ ഗാംഗുലിയും. തേജ്‌പാലിനെതിരെ മകളുടെ കൂട്ടുകാരിയും അതേ പ്രായവുമുള്ള സഹപ്രവര്‍ത്തകയും ഗാംഗുലിക്കെതിരെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ്‌ ജൂറിഡീഷ്യല്‍ സയന്‍സിലെ അഞ്ചാംവര്‍ഷ നിയമ വിദ്യാര്‍ത്ഥിനിയുമാണ്‌ ലൈംഗീക പീഡനം ആരോപിച്ചിരിക്കുന്നത്‌. അശ്ലീലമായത്‌ കൊണ്ട്‌ ``കീഴ്‌ജീവനക്കാര്‍` എന്ന പ്രയോഗം ഉപേക്ഷിക്കുന്നു.സഹപ്രവര്‍ത്തകരായ യുവതികളുടെ സ്‌ത്രീത്വത്തേയും മാന്യത്യേയും അധമ ലൈംഗീക തൃഷ്‌ണയാല്‍ നശിപ്പിച്ച ഇരുവരും, ഈ കെട്ടകാലത്ത്‌ ,ശരിയായ അടയാളപ്പെടുത്തലിന്റെ അവസാനത്തെ ആശ്രയമായി സാധാരണക്കാര്‍ വിശ്വസിച്ചിരുന്ന രണ്ട്‌ സംവിധാനങ്ങളുടെ-മാധ്യമങ്ങളും നീതിപീഠവും-സ്വിക്കാര്യതയും വിശ്വാസ്യതയുമാണ്‌,ഇനിയൊരിക്കലും വീണ്ടെടുക്കാനാകാത്ത വിധം തകര്‍ത്തിരിക്കുന്നത്‌.റിപ്പോര്‍ട്ട്‌ ചെയ്‌ത സംഭവങ്ങള്‍ക്ക്‌ പുതുമയില്ലെന്നും പലകാലത്തും ഈ സംവിധാനങ്ങളില്‍ പലരും ഇത്തരം മുതലെടുപ്പ്‌ നടത്തിയിട്ടുണ്ടെന്നുമുള്ള വാദത്തെ ഞാന്‍ പുച്ഛിച്ചു തള്ളുന്നു.കാരണം കിട്ടുന്ന അവസരങ്ങളിലെല്ലാം സാധാരണക്കാരുടെ ,മാന്യമായി ജീവിക്കാനുള്ള അവകാശം ഭീഷണവും ബീഭത്സവുമായ വിധത്തില്‍ കവര്‍ന്നെടുക്കുന്ന ഭരണകൂടഭീകരതയ്‌ക്കെതിരായ നീതിപൂര്‍ണമായ ചെറുത്തു നില്‍പ്പുകളായിരുന്നു ജസ്റ്റീസ്‌ എ കെ ഗാംഗുലിയും തരുണ്‍ തേജ്‌പാലും.അതു കൊണ്ട് തന്നെ അവരില്‍ നിന്ന് ഇങ്ങനെയൊന്ന് ഉണ്ടാകാന്‍ പാടില്ലായിരുന്നു.ആതിരേ, എല്ലാ പോരാട്ടങ്ങളുടേയും ഭൂമിക ധാര്‍മികതയാവണം;അതില്‍ അനുരഞ്ജനം അനുവദനീയമല്ല. 2008 ഡിസംബര്‍ 17 നായിരുന്നു ഗാംഗുലി സുപ്രീംകോടതി ജഡ്‌ജിയായി നിയമിക്കപ്പെട്ടത് . 2012 ഫെബ്രുവരി 3 ന്‌ വിരമിച്ച ചെറിയ കാലയളവിനിടയില്‍ 568 നിര്‍ണ്ണായക വിധികളില്‍ അദ്ദേഹം നേരിട്ടോ അംഗമായോ പങ്കാളിയായി. പരമോന്നത കോടതിയില്‍ പരമോന്നത സ്ഥാനത്തിരിക്കെ എടുത്ത കടുത്ത തീരുമാനങ്ങള്‍ അനേകരുടെ ഉറക്കം കെടുത്തിയിരുന്നു. ഇതില്‍ ഒന്ന്‌ ടു ജി സ്‌പെക്ട്രം അഴിമതി കേസ്‌ ആയിരുന്നു. 1.75 ലക്ഷം കോടി ഖജനാവിന്‌ നഷ്ടമുണ്ടാക്കി എന്ന്‌ ആരോപിക്കപ്പെട്ട്‌ കോണ്‍ഗ്രസ്‌ സര്‍ക്കാരിന്റെ മുഖം നശിപ്പിച്ച ഈ കേസില്‍ മുന്‍ ടെലികോം മന്ത്രി എ രാജ കുടുങ്ങുകയും 122 സ്‌പെക്ട്രം ലൈസന്‍സ്‌ റദ്ദാക്കപ്പെടുകയും ചെയ്‌തിരുന്നു. മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ സൗരവ്‌ ഗാംഗുലിക്ക്‌ ഭൂമി നല്‍കിയതുമായി ബന്ധപ്പെട്ട്‌ ബംഗാള്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ നടത്തിയ വിധി പുറപ്പെടുവിച്ച ബഞ്ചിലും ഗാംഗുലി ഉണ്ടായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ ഒത്തുകളി- കോഴവീരന്മാരെ ക്യാമറയില്‍ കുടുക്കിക്കൊണ്ട്‌ `പോരാട്ട-മാധ്യമ രംഗത്തേക്ക്‌ 2000 ല്‍ എത്തിയ ' തെഹല്‍ക`, മുന്‍താരം മനോജ്‌ പ്രഭാകറിനൊപ്പം 40 മിനിറ്റുകള്‍ നീണ്ട ദൃശ്യങ്ങളായിരുന്നു പകര്‍ത്തിയത്‌. ഇതിലൂടെ മുന്‍ നായകന്‍ അഷറുദ്ദീന്‍, അജയ്‌ ജഡേജ, അജയ്‌ ശര്‍മ്മ എന്നിവര്‍ വെറുക്കപ്പെട്ടവരായി. 2001 ല്‍ പ്രതിരോധത്തിലെ ഓഫീസര്‍മാരും രാഷ്ട്രീയക്കാരും കൈക്കൂലിക്കാരായി മാറുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി എന്‍ഡിഎ സര്‍ക്കാരിനെ മാനം കെടുത്തി. ബിജെപി നേതാവ്‌ ബംഗാരുലക്ഷ്‌മണ്‍ന്റേയും പ്രതിരോധ മന്ത്രി ജോര്‍ജ്‌ ഫെര്‍ണാണ്ടസിന്റേയും കസേര തെറുപ്പിച്ച്‌ തെഹല്‍ക്ക അവരുടെ കണ്ണിലെ കരടായി മാറി. 2007ല്‍ ഗുജറാത്ത്‌ കലാപവുമായി ബന്ധപ്പെട്ട നിര്‍ണായക വെളിപ്പെടുത്തല്‍ പകര്‍ത്തി വീണ്ടും തെഹല്‍ക ബിജെപിയെ ഞെട്ടിച്ചു. 2009 ല്‍ മണിപ്പൂരില്‍ നടന്ന വ്യാജ ഏറ്റുമുട്ടല്‍ സംഭവം പുറത്തു കൊണ്ടുവന്നതും തെഹല്‍ക തന്നെ. ഇങ്ങനെ വെറും 13 വര്‍ഷം കൊണ്ട്‌ മാറിമാറി വന്ന എല്ലാ ഭരണകര്‍ത്താക്കളുടേയും കണ്ണിലെ കരടായി തെഹല്‍ക മാറി. സാമൂഹിക വ്യവസ്ഥയെ മാറ്റിമറിച്ച നിര്‍ഭയത്വമായിരുന്നു തേജ്‌പാല്‍.മനുഷ്യാവകാശത്തിന്റെ കവലാളായിരുന്നു ജസ്റ്റിസ്‌ ഗാംഗുലി.തേജ്‌പാല്‍ കുടുങ്ങിയതിന്‌ പിന്നാലെ അദ്ദേഹത്തിനെതിരേ രംഗത്ത്‌ വന്നിട്ടുള്ളത്‌ ബംഗാരു ലക്ഷ്‌മണായത്‌ കൊണ്ട്‌ ഭരണകൂടത്തിന്റെ ജനവിരുദ്ധമായ ദുഷ്‌ചെയ്‌തികള്‍ക്കെതിരേ കടുത്ത നിലപാടെടുത്തത്‌ മൂലം ഇരകളാക്കപ്പെട്ടവരാണ്‌ ഇരുവരുമെന്ന്‌ സംശയിക്കാന്‍ പക്ഷേ,ആതിരേ,ഞാനില്ല . ഭരണകൂടത്തെ പിടിച്ചുലച്ച വിധികള്‍ പ്രഖ്യാപിച്ചിട്ടും വിരമിച്ച ശേഷം ജസ്റ്റിസ്‌ ഗാംഗുലി ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷനായി.കോര്‍പ്പറേറ്റുകളുടെയും ഭരണവര്‍ഗങ്ങളുടേയും ആജന്മശത്രുവായിട്ടും ഗോവയില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ തേജ്‌പാല്‍ നടത്തിയ `തിങ്ക്‌ ഫെസ്റ്റി'ന്റെ സ്‌പോണ്‍സര്‍മാര്‍ മറിച്ചാരുമായിരുന്നില്ല.വിലയ്‌ക്കെടുക്കപ്പെടാവുന്ന തലത്തിലേയ്‌ക്ക്‌ ഇരുവരും വഴുതിയിറങ്ങിയതിന്റെ പരിണതിയും അപഭ്രംശവുമാണ്‌ ഇരുവര്‍ക്കും നേരെ കുറ്റാരോപണത്തിന്റെ ചൂണ്ടുവിരലുകളുയര്‍ത്തുന്നതെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു.മദ്യത്തിന്റേയോ മറ്റേതെങ്കിലും സാഹചര്യത്തിന്റേയോ പ്രലോഭനത്തിലുണ്ടായ കൈപ്പിഴയല്ല ഇരുവര്‍ക്കും സംഭവിച്ചതെന്നു തന്നെയാണ്‌ എന്റെ ഉറച്ച നിലപാട്‌.നീതികാംക്ഷിക്കുന്ന നിസഹായരെയാണ്‌, ആതിരേ, ഇവര്‍ ഒറ്റപ്പെടുത്തിയത്‌.അതു കൊണ്ട്‌ തന്നെ സ്‌ത്രീപീഡനമെന്ന ഒഴുക്കന്‍ മട്ടില്‍ പറഞ്ഞാല്‍ പോര ,ജീവപര്യന്തം ശിക്ഷിക്കപ്പെടേണ്ട രാജ്യദ്രോഹമാണ്‌ തേജ്‌പാലിന്റേയും ജസ്റ്റിസ്‌ ഗാംഗുലിയുടേതും. അപരാധം മറച്ചു പിടിക്കാനും സത്യം തമസ്‌കരിക്കാനും ഇരുവരും നടത്തുന്ന ഗര്‍ഹണീയമായ നീക്കങ്ങള്‍ അടിവരയിടുന്നത്‌?തങ്ങളുടെ സാമ്പത്തീക-സാമൂഹിക സ്ഥാനങ്ങളുപയോഗിച്ച്‌, തങ്ങളെ തെറ്റായി തെളിയക്കപ്പെടാനാണ്‌ തരുണ്‍ തേജ്‌പാലും ജസ്റ്റിസ്‌ എ.കെ.ഗാംഗുലിയും ശ്രമിക്കുന്നതെന്നാണ്‌.

Saturday, November 30, 2013

ചാക്കില്ലാതെ എന്തു പ്‌ളീനം ? ഹിമാലയന്‍ ധാര്‍ഷ്ട്യവുമായി വീണ്ടും സിപിഎം

ചാക്ക്‌ രാധാകൃഷ്‌ണന്റെ പരസ്യം പാര്‍ട്ടി പത്രത്തില്‍ പ്രസിദ്ധീകരിച്ച സംഭവത്തില്‍ പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ നേരെ പക്ഷെ കുരച്ചു ചാടാനായിരുന്നു ഇ.പി ജയരാജന്‌ ഔത്സുക്യം.നിങ്ങള്‍ക്ക്‌ അയാളോട്‌ വിരോധമുണ്ടായിരിക്കാം അതിനു ഞങ്ങളെന്തു വേണമെന്നുമായിരുന്നു ജയരാജന്റെ പ്രതികരണം. പരസ്യം വാങ്ങിയതില്‍ തെറ്റില്ല. പ്‌ളീനത്തിന്റെ കാര്യങ്ങള്‍ ഒന്നും നിങ്ങള്‍ക്ക്‌ മനസിലായിട്ടില്ല. കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞ കാര്യങ്ങള്‍ മനസിലാക്കാനുള്ള ബുദ്ധി നിങ്ങള്‍ക്കില്ലെന്നും?രോഷാകുലനായി പറഞ്ഞ ജയരാജന്‍ ചോദ്യം ചോദിച്ച ചാനല്‍ പ്രവര്‍ത്തകനു നേരെ കയര്‍ക്കുന്നതാണ്‌ കേരളം കണ്ടത്‌.നേതാക്കള്‍ വിനയാന്വിതരാകണമെന്ന തിരുത്തല്‍ നയം പാര്‍ട്ടി സ്വീകരിച്ച്‌ നിമിഷങ്ങള്‍ കഴിയും മുന്‍പാണ്‌ ധാര്‍ഷ്ട്യത്തിന്റെ തീചാമുണ്ഡിയായി ഇ.പി.ജയരാജന്‍ ഉറഞ്ഞുതുള്ളിയതെന്നോര്‍ക്കണം. കട്ടന്‍ ചായയോടും പരിപ്പു വടയോടും പുച്ഛമുള്ള,കള്ള്‌ നിത്യാഹാരത്തിന്റെ ഭാഗമാക്കണെമെന്ന്‌ വാദിക്കുന്ന,യുവജന സംഘടനയിലെ വനിതകള്‍ യോഗ ചെയ്‌ത്‌ ഫിഗര്‍ സൂക്ഷിച്ചാല്‍ യുവാക്കള്‍ പാര്‍ട്ടിയിലേയ്‌ക്ക്‌ കൂടുതല്‍ ആകര്‍ഷിക്കപ്പെടുമെന്ന്‌ വിശ്വസിക്കുന്ന ജയരാജന് , ദേശാഭിമാനിക്ക്‌ വേണ്ടി സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന്‌ രണ്ട്‌ കോടി കൈപറ്റിയതും കണ്ണൂരില്‍ നായനാര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്‌ ഫാരിസ്‌ അബുബക്കറില്‍ നിന്ന്‌ 60 ലക്ഷം വാങ്ങിയതും ന്യായീകരിച്ച സമാനതകളില്ലാത്ത ധാര്‍ഷ്ടത്തിന് ചാക്കു രാധാകൃഷ്‌ണന്റെ അഭിവാദ്യം ഏറെ രുചികരമാകുക സ്വാഭാവികം. സോഷ്യല്‍ ഡമോക്രാറ്റുകളായ ഈ നേതൃമ്മന്യന്മാരാണ്‌ പാര്‍ട്ടിയുടെ അന്തകര്‍.അല്ലാതെ വി.എസ്‌.അച്യുതാനന്ദനല്ല. സംഘടനാതലത്തിലെ ശക്തമായ ജീര്‍ണതയും മാഫിയകളെ പാര്‍ട്ടിയുടെ പലതലങ്ങളിലുള്ളവര്‍ കൂട്ടുപിടിച്ചതുമാണ്‌ സിപിഎമ്മിന്റെ പരാജയകാരണങ്ങളെന്ന പാലക്കാട്‌ പ്‌ളീ നത്തിലെ കണ്ടെത്തലിന്റെ കടയ്‌ക്കല്‍ കത്തിവച്ചു കൊണ്ടാണ്‌ , ആതിരേ,നവംബര്‍ 29-)ം തിയതിയിലെ ദേശാഭിമാനി പത്രത്തില്‍,പ്‌ളീനത്തിന്‌ അഭിവാദ്യം അര്‍പ്പിച്ചു കൊണ്ടുള്ള വിവാദവ്യവസായി ചാക്ക്‌ രാധാകൃഷ്‌ണന്റെ പരസ്യം അച്ചടിച്ച്‌ വന്നത്‌. അഴിമതിക്കാരനും കൊലപാതകക്കേസിലെ പ്രതിയുമായ ചാക്ക്‌ രാധാകൃഷ്‌ണന്റെ കളര്‍ ഫോട്ടോ സഹിതം പ്‌ളീനത്തിന്‌ അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടുള്ള സൂര്യാ ഗ്രൂപ്പിന്റെ ഒന്നാം പേജ്‌ പരസ്യം അങ്ങനെ കുടത്തില്‍ നിന്ന്‌ തുറന്നുവിട്ട ഭൂതമായിരിക്കുകയാണ്‌ . ലാവലിന്‍ അഴിമതി ആരോപണത്തില്‍ നിന്ന്‌, താത്‌ക്കാലികമായെങ്കിലും മുക്തമാവുകയും പ്‌ളീനത്തിലൂടെ തെറ്റുകള്‍ തിരുത്താന്‍ തയ്യാറാകുകയും ചെയ്‌ത പാര്‍ട്ടിയുടെ ഹിമാലയന്‍ ധാര്‍ഷ്ട്യമായിട്ടുവേണം,ആതിരേ, ഈ പരിണതിയെ നോക്കിക്കാണേണ്ടത്‌ . ചാക്ക്‌ രാധാകൃഷ്‌ണന്‍ എന്ന വി എം രാധാകൃഷ്‌ണനും സിപിഎമ്മും തമ്മിലുള്ള ബന്ധം നേരത്തെ തന്നെ ചൂടുള്ള ചര്‍ച്ചാ വിഷയമായിരുന്നു. പാലക്കാട്ടു നടക്കുന്ന സിപിഎം പരിപാടികള്‍ക്കു ചാക്ക്‌ രാധാകൃഷ്‌ണന്റെ ഉടമസ്ഥതയിലുള്ള സൂര്യാഗ്രൂപ്പ്‌ സ്ഥാപനങ്ങള്‍ സ്‌പോണ്‍സര്‍മാരാകുന്നതും സപ്ലിമെന്റുകളില്‍ പരസ്യം നല്‍കുന്നതും വന്‍ വിവാദവുമായിരുന്നു. സിപിഎം നേതാക്കള്‍ക്കു ചാക്കുമായുള്ള ബന്ധം പലപ്പോഴും പാര്‍ട്ടി ഫോറങ്ങളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കും തീക്ഷ്‌ണമായ വാഗ്വാദങ്ങള്‍ക്കും വഴിവച്ചിട്ടുമുണ്ട്‌. മലബാര്‍ സിമെന്റ്‌സിലെ അഴിമതികളില്‍ ചാക്ക്‌ രാധാകൃഷ്‌ണനുള്ള പങ്ക്‌ പുറത്ത്‌ വന്നത്‌ മുതല്‍ നേതാക്കളും ചാക്കും തമ്മിലുള്ള ബന്ധത്തില്‍ പാലക്കാട്ടെ പാര്‍ട്ടിയണികള്‍ക്ക്‌ കടുത്ത അതൃപ്‌തിയാണുള്ളത്‌. കഴിഞ്ഞതവണ ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോഴും ചാക്ക്‌ രാധാകൃഷ്‌ണന്റെ ഉടമസ്ഥതയിലുള്ള സൂര്യ ഗ്രൂപ്പിന്റെ പരസ്യം ദേശാഭിമാനിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ചാക്ക്‌ രാധാകൃഷ്‌ണന്റെ അഴിമതികള്‍ക്കെതിരേ സിപിഎമ്മിന്റെ ശക്തിദുര്‍ഗമായ പാലക്കാട്ട്‌ പാര്‍ട്ടി യാതൊരു സമരപ്രക്ഷോഭങ്ങളും നടത്താതിരുന്നതും അണികളെ അതൃപ്‌തരാക്കിയിരുന്നു. അതിനു പിന്നാലെയാണ്‌ മലബാര്‍ സിമെന്റ്‌സിലെ കമ്പനി സെക്രട്ടറി ശശീന്ദ്രനും രണ്ട്‌ മക്കളും ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ ചാക്ക്‌ രാധാകൃഷ്‌ണനെ സിബിഐ അറസ്റ്റ്‌ ചെയ്‌തത്‌.ഇത്രയൊക്കെ കളങ്കിതനായ ചാക്ക്‌ രാധാകൃഷ്‌ണനും സിപിഎം നേതാക്കളും തമ്മിലുള്ള അഭേദ്യബന്ധത്തിന്റെ ഉദാഹരണമാണ്‌ ദേശാഭിമാനിയിലെ പരസ്യം . നേരത്തേ കോഴിക്കോട്ടു സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്‌ നടത്തിയപ്പോഴും ചാക്ക്‌ രാധാകൃഷ്‌ണന്റെ സൂര്യ ഗ്രൂപ്പിന്റെ പരസ്യം പാര്‍ട്ടി പത്രത്തിന്റെ മുന്‍പേജില്‍ അച്ചടിച്ചിരുന്നു. ആതിരേ, പിണറായി വിജയന്‍ നവകേരള യാത്രയ്‌ക്ക്‌ പട്ടാമ്പിയില്‍ നല്‍കിയ സ്വീകരണത്തിനിടെ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ചാക്ക്‌ രാധാകൃഷ്‌ണനും അന്ന്‌ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി ഉണ്ണിയും തമ്മിലുള്ള വഴിവിട്ട ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന്‌ വ്യക്തമായ മറുപടി പറയാതെ അസഹിഷ്‌ണുതയും അസഹ്യതയും സ്‌ഫുരിക്കുന്ന സ്വരത്തില്‍ ഈ മാധ്യമപ്രവര്‍ത്തകന്‍ ഏതു പത്രത്തില്‍ നിന്നാണെന്ന്‌ അന്വേഷിക്കുക മാത്രമായിരുന്നു പിണറായി ചെയ്‌തത്‌. അന്ന്‌ രാത്രിതന്നെ പാലക്കാട്‌ ടൗണ്‍ ബസ്‌ സ്റ്റാന്‍ഡിനു മുന്നില്‍ മംഗളം ടവറില്‍ പ്രവര്‍ത്തിച്ചിരുന്ന മംഗളം പാലക്കാട്‌ ജില്ലാ ബ്യൂറോ ആക്രമിച്ചുകൊണ്ടായിരുന്നു പാര്‍ട്ടി പ്രതികാരം തീര്‍ത്തത്‌. ഇപ്പോള്‍ എസ്‌ എഫ്‌ ഐയുടെ സംസ്ഥാന സമിതി അംഗമായ യുവനേതാവിന്റെ നേതൃത്വത്തിലായിരുന്നു അന്നത്തെ ആക്രമണം. ഇത്തരത്തില്‍ പല അവസരങ്ങളിലും ചാക്ക്‌ രാധാകൃഷ്‌ണന്‌ പാലക്കാട്ടെ സിപിഎം നേതാക്കളുമായുള്ള ആശാസ്യമല്ലാത്ത ബന്ധത്തിന്റെ പുളിച്ചുതികട്ടലുകള്‍ അവയുടെ സ്വാഭാവിക ദുര്‍ഗന്ധത്തോടെ പുറത്തുവന്നിട്ടുള്ളതാണ്‌. പി കെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള ലീഗ്‌ നേതാക്കളുമായും ചാക്ക്‌ രാധാകൃഷ്‌ണനുള്ള ബന്ധം അങ്ങാടിപ്പാട്ടാണ്‌. അതിനിടയിലാണ്‌ നിരവധി കേസുകളില്‍ ചാക്ക്‌ രാധാകൃഷ്‌ണന്‍ പ്രതിചേര്‍ക്കപ്പെട്ടതും ശശീന്ദ്രന്‍ വധക്കേസില്‍ അറസ്റ്റിലായതും.സംഘടനാതലത്തില്‍ പാര്‍ട്ടിക്ക്‌ സംഭവിച്ചുകൊണ്ടിരിക്കുന്ന ജീര്‍ണതയെക്കുറിച്ചു പ്രസംഗിക്കുകയും അതിനെ ചെറുക്കാന്‍ പാര്‍ട്ടി നയരേഖയുണ്ടാക്കുകയും ചെയ്യുന്ന നേതാക്കള്‍ ചാക്ക്‌ രാധാകൃഷ്‌ണനുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തയാറാല്ലെന്ന്‌ അടിവരയിട്ട്‌ സ്ഥാപിക്കുന്നതാണ്‌ ദേശാഭിമാനിയിലെ ` അഭിവാദ്യ പരസ്യം '. പാര്‍ട്ടിക്കുള്ളില്‍ അപചയത്തിനു കാരണക്കാരായവരെ മുഖം നോക്കാതെ പുറത്താക്കുമെന്നാണ്‌ പ്‌ളീനത്തില്‍ അവതരിപ്പിച്ച സംഘടനാ നയരേഖ വ്യക്തമാക്കുന്നത്‌.തൊട്ടു പിന്നാലെയാണ്‌ ഇരുമ്പയിര്‌ ഖനനവുമായി ബന്ധപ്പെട്ട്‌ മുന്‍ മന്ത്രിയും പാര്‍ട്ടിയുടെ സ്റ്റേറ്റ്‌ കമ്മറ്റി മെമ്പറുമായ എളമരം കരീമിനെതിരേ കോടികളുടെ കോഴക്കഥ പുറത്ത്‌ വന്നത്‌. കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ സിപിഎം നടത്തുന്ന സമരം പശ്ചിമഘട്ടം തുരന്നു തീര്‍ക്കാന്‍ കോപ്പുകൂട്ടുന്ന ഖനന -ക്വാറി മാഫിയകളെ സംരക്ഷിക്കാനാണെന്നും,ആതിരേ, വ്യക്തമായി.പരിസ്ഥിതി സംരക്ഷണത്തിന്‌ മൂന്നരപതിറ്റാണ്ടിന്‌ മുന്‍പ്‌ ഐതിഹാസികമായ ചെറുത്തു നില്‍പ്പ്‌ നടത്തിയ പാര്‍ട്ടിയുടെ വര്‍ത്തമാനകാല പ്രത്യയശാസ്‌ത്രാധപ്പതനം എത്ര ഭീകരമാണെന്നും പ്‌ളീനക്കാലത്തു തന്നെ ബോദ്ധ്യപ്പെട്ടു. എളമരം കരീമും ചാക്ക്‌ രാധാകൃഷ്‌ണനും തമ്മിലുള്ള അവിശുദ്ധസാമ്പത്തീക ഇടപാടുകളുടെ ഉത്തോലകമായിരുന്നു മലബാര്‍ സിമന്റ്‌സ്‌.എംഡിയായി സുന്ദരമൂര്‍ത്തിയെ കൊണ്ടു വന്നത്‌ മുതല്‍ കരാറുകള്‍ ചാക്ക്‌ രാധാകൃഷ്‌ണനും ബന്ധപ്പെട്ട മറ്റുള്ളവര്‍ക്കും തരപ്പെടുത്തി കൊടുത്ത്‌ അതിന്റെ കളങ്കിത വിഹിതം പറ്റുന്നതില്‍ വരെ എളമരം കരീമും ജില്ലാ സെക്രട്ടറിയായിരുന്ന പി ഉണ്ണിയും വഹിച്ച പങ്ക്‌ അങ്ങാടിപ്പാട്ടാണ്. പാര്‍ട്ടിക്കുള്ളില്‍ ആത്മാര്‍ത്ഥമായ ശുദ്ധീകരണമാണ്‌ പാലക്കാട്‌ പ്‌ളീനം കൊണ്ട്‌ ഉദ്ദേശിക്കുന്നതെങ്കില്‍ അഴിമതിയുടെയും രക്തത്തിന്റെയും കറപുരണ്ട ചാക്ക്‌ രാധാകൃഷ്‌ണനുമായി ബന്ധമുള്ളവരെയാണ്‌ ആദ്യം പുറത്താക്കേണ്ടത്‌. അതിനുള്ള ആര്‍ജവം,നട്ടെല്ലുറപ്പ്‌ പിണറായി വിജയന്‍ പ്രദര്‍ശിപ്പിക്കുമോ?പാര്‍ട്ടി അണികളും പൊതുസമൂഹവും ഉറ്റുനോക്കുന്നത്‌ അതിലേയ്‌ക്കാണ്‌. ആതിരേ, പിണറായി വിജയന്‍ മികച്ച ഭരണാധികാരിയും പാര്‍ട്ടിയെ കെട്ടുറപ്പോടെ നിലനിര്‍ത്താന്‍ കഴിവുള്ള നേതാവുമാണെങ്കിലും സാധാരണക്കാര്‍ക്കിടയില്‍ ധാര്‍ഷ്ട്യത്തിന്റെ പ്രതീകമായി മാറിയത്‌ ഇത്തരം വിവാദ വ്യവസായികളുമായുള്ള ബന്ധത്തിന്റെ പേരിലാണ്‌. ഫാരിസ്‌ അബൂബക്കറുമായുള്ള ബന്ധം ഏറെക്കാലം പാര്‍ട്ടിയില്‍ വന്‍ കോളിളക്കമാണുണ്ടാക്കിയത്‌. ഫാരിസ്‌ അബൂബക്കറിനെ വി എസ്‌ അച്യുതാനന്ദന്‍ വെറുക്കപ്പെട്ടവന്‍ എന്ന്‌ വിളിച്ചത്‌ മാധ്യമങ്ങള്‍ക്ക്‌ ഏറെക്കാലം ആഘോഷവിഷയമായിരുന്നു. ചക്കിട്ടപ്പാറയിലും കാക്കൂരിലും മാവൂരിലും ഖനനത്തിനു ഒത്താശപാടുകയും വന്‍ തുക കോഴ വാങ്ങുകയും ചെയ്‌തെന്ന്‌ മുന്‍ വ്യവസായ മന്ത്രിയും സിപിഎം സംസ്ഥാന സമിതിയംഗവും സിഐടിയു ജനറല്‍ സെക്രട്ടറിയുമായ എളമരം കരീമിനെതിരേ ആരോപണമുയര്‍ന്നതും പ്‌ളീനം തുടങ്ങിയ ദിവസമാണ്‌. അപചയത്തെക്കുറിച്ചും ജീര്‍ണതയെക്കുറിച്ചും പാര്‍ട്ടി സംസ്ഥാന സമിതിയും സംസ്ഥാന സെക്രട്ടേറിയറ്റും ചര്‍ച്ച നടത്തി തയാറാക്കിയ സംഘടനാ നയരേഖയ്‌ക്കു കടകവിരുദ്ധമായ നിലപാട്‌ പാര്‍ട്ടി പ്‌ളീനത്തിനിടയിലും സ്വീകരിക്കപ്പെട്ടിരിക്കുന്നു. ചോദ്യമിതാണ്‌-ദേശാഭിമാനിയില്‍ ചാക്ക്‌ രാധാകൃഷ്‌ണന്റെ ചിരിക്കുന്ന ചിത്രം സഹിതം പരസ്യം വന്നത്‌ പാര്‍ട്ടി സെക്രട്ടറി അറിഞ്ഞ്‌ തന്നെയാണോ?എങ്കില്‍ ഈ പ്‌ളീനത്തിന്റെ ഉദ്ദേശ്യമെന്തായിരുന്നു? . ദേശാഭിമാനി മാനേജ്‌മെന്റിന്റെ അറിവോടെയാണ്‌ വന്നതെങ്കില്‍ ദേശാഭിമാനിയുടെ അമരക്കാരനായ ഇ പി ജയരാജനില്‍ നിന്ന്‌ വിശദീകരണം തേടുമോ? ചാക്ക്‌ രാധാകൃഷ്‌ണന്റെ പരസ്യം പാര്‍ട്ടി പത്രത്തില്‍ പ്രസിദ്ധീകരിച്ച സംഭവത്തില്‍ പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ നേരെ പക്ഷെ കുരച്ചു ചാടാനായിരുന്നു, ആതിരേ, ഇ.പി ജയരാജന്‌ ഔത്സുക്യം.നിങ്ങള്‍ക്ക്‌ അയാളോട്‌ വിരോധമുണ്ടായിരിക്കാം അതിനു ഞങ്ങളെന്തു വേണമെന്നുമായിരുന്നു ജയരാജന്റെ പ്രതികരണം. പരസ്യം വാങ്ങിയതില്‍ തെറ്റില്ല. പ്ലീനത്തിന്റെ കാര്യങ്ങള്‍ ഒന്നും നിങ്ങള്‍ക്ക്‌ മനസിലായിട്ടില്ല. കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞ കാര്യങ്ങള്‍ മനസിലാക്കാനുള്ള ബുദ്ധി നിങ്ങള്‍ക്കില്ലെന്നും?രോഷാകുലനായി പറഞ്ഞ ജയരാജന്‍ ചോദ്യം ചോദിച്ച ചാനല്‍ പ്രവര്‍ത്തകനു നേരെ കയര്‍ക്കുന്നതാണ്‌ കേരളം കണ്ടത്‌.നേതാക്കള്‍ വിനയാന്വിതരാകണമെന്ന തിരുത്തല്‍ നയം പാര്‍ട്ടി സ്വീകരിച്ച്‌ നിമിഷങ്ങള്‍ കഴിയും മുന്‍പാണ്‌ ധാര്‍ഷ്ട്യത്തിന്റെ തീചാമുണ്ഡിയായി ഇ.പി.ജയരാജന്‍ ഉറഞ്ഞുതുള്ളിയതെന്നോര്‍ക്കണം. ആതിരേ, കട്ടന്‍ ചായയോടും പരിപ്പു വടയോടും പുച്ഛമുള്ള,കള്ള്‌ നിത്യാഹാരത്തിന്റെ ഭാഗമാക്കണെമെന്ന്‌ വാദിക്കുന്ന,യുവജന സംഘടനയിലെ വനിതകള്‍ യോഗ ചെയ്‌ത്‌ ഫിഗര്‍ സൂക്ഷിച്ചാല്‍ യുവാക്കള്‍ പാര്‍ട്ടിയിലേയ്‌ക്ക്‌ കൂടുതല്‍ ആകര്‍ഷിക്കപ്പെടുമെന്ന്‌ വിശ്വസിക്കുന്ന ജയരാജന് , ദേശാഭിമാനിക്ക്‌ വേണ്ടി സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന്‌ രണ്ട്‌ കോടി കൈപറ്റിയതും കണ്ണൂരില്‍ നായനാര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്‌ ഫാരിസ്‌ അബുബക്കറില്‍ നിന്ന്‌ 60 ലക്ഷം വാങ്ങിയതും ന്യായീകരിച്ച സമാനതകളില്ലാത്ത ധാര്‍ഷ്ടത്തിന് ചാക്കു രാധാകൃഷ്‌ണന്റെ അഭിവാദ്യം ഏറെ രുചികരമാകുക സ്വാഭാവികം. സോഷ്യല്‍ ഡമോക്രാറ്റുകളായ ഈ നേതൃമ്മന്യന്മാരാണ്‌ പാര്‍ട്ടിയുടെ അന്തകര്‍.അല്ലാതെ വി.എസ്‌.അച്യുതാനന്ദനല്ല.കോടികളുടെ ആസ്ഥിയുള്ള പാര്‍ട്ടിക്ക് ഒരു കൊലപാതകിയുടെ കൈയ്യില്‍ നിന്നും കിട്ടുന്ന നക്കാപ്പിച്ചയുടെ ആവശ്യമെന്തെന്ന്‌ പാര്‍ട്ടിയണികളേയും പൊതുസമൂഹത്തേയും ബോദ്ധ്യപ്പെടുത്താന്‍ പിണറായി വിജയന്‌ ധാര്‍മികമായും പ്രത്യയശാത്രപരമായും ബാദ്ധ്യതയുണ്ട്‌.പക്ഷേ.... 1999ലെ തിരുത്തല്‍ പ്രക്രിയയ്‌ക്കു പിന്നാലെയാണ്‌ ലാവലിന്‍ അഴിമതിയുണ്ടായതെന്ന്‌ ഓര്‍ക്കുമ്പോള്‍... അതേ ആതിരേ നമുക്കൊന്നും ഈ പാര്‍ട്ടിയെക്കുറിച്ചോ, പാര്‍ട്ടി പത്രത്തെക്കുറിച്ചോ,പാര്‍ട്ടി പ്‌ളീനത്തെക്കുറിച്ചോ ഒരു ചുക്കുമറിയില്ല.അതു കൊണ്ടാണല്ലോ ചാക്ക്‌ രാധാകൃഷ്ണന്റെ പരസ്യത്തിനെതിരായി ഔദ്യോഗിക വിഭാഗത്തിലെ എം.എം.ലോറന്‍സും,ആനത്തലവട്ടം ആനന്ദനും,ഡോ.സബാസ്റ്റ്യന്‍ പോളും ബാബു എം.പാലിശേരി എം‌എല്‍‌എയും എ.കെ.ബാലനും അവര്‍ക്കൊക്കെ മുന്‍പെ വി.എസ്.അച്യുതാനന്ദനും സര്‍വോപരി പ്രകാശ് കാരാട്ടും സീതാറാം യച്ചൂരിയും എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടും പിണറായി വിജയന്‍ ഇ.പി.ജയരാജനെ ന്യായീകരിക്കുന്നത്

Thursday, November 28, 2013

ലാവലിന്‍ വഴിയെ പോയ കൊമ്പന്റെ പിന്നാലെ ഖനന വഴിയിലൂടെ ഒരു മോഴ

എളമരം കരീമിന്‌ ബല്ലാരിയിലെ ഖനന മാഫിയയുമായി ബന്ധമുണ്ട്‌.അവരുമായി അദ്ദേഹം കേരളത്തില്‍ വച്ചും ബംഗളൂരുവില്‍ വച്ചും സംസാരിച്ചിട്ടുണ്ട്‌.അനുമതി നല്‍കിയതില്‍ സാമ്പത്തീക ഇടപാടുകളുണ്ട്‌.പാര്‍ട്ടി നേതൃത്വത്തിന്‌ അതറിയാം. അഞ്ചു കോടി കോഴ എന്നത്‌ വിഹിതത്തിന്റെ ഒരു ഭാഗം മാത്രമെയൂള്ളൂ.വിവാദ നായകന്‍ നൗഷാദ്‌ എളമരം കരീമിന്റെ അടുത്ത ബന്ധുവും ബിനാമിയുമാണ്‌.എട്ടു വര്‍ഷം മുന്‍പ്‌ പാപ്പരാണെന്ന് കോടതി പ്രഖ്യാപിച്ച നൗഷാദ്‌ കോഴിക്കോട്‌ ജില്ലയില്‍ ഏക്കറ്‌ കണക്കിന്‌ പാറ നിറഞ്ഞ ഭൂമി വാങ്ങിക്കൂട്ടിയത്‌ എളമരം കരീമിന്റെ അറിവോടും ആശിര്‍വാദത്തോടെയുമാണ്‌.ഇവരെ കൂടാതെ വേറെയും സിപിഎം നേതാക്കള്‍ ഇത്തരത്തില്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്‌.അവര്‍ക്കോ അവരുമായി ബന്ധപ്പെട്ടവര്‍ക്കോ ബിനാമികള്‍ക്കോ പശ്ചിമഘട്ടത്തില്‍ വന്‍കിട ക്വാറി ബിസിനസുണ്ട്‌.അതു കൊണ്ടാണ്‌ സിപിഎം കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നത്‌.ലാവലിന്‍ വഴിയെ പോയ കൊമ്പന്റെ പിന്നാലെ ഖനന വഴിയിലൂടെ നടന്ന മോഴയാണ്‌ എളമരം കരീം.ഇതാര്‍ക്കാണ്‌ അറിഞ്ഞു കൂടാത്തത്‌.
കോഴിക്കോട്‌ ജില്ലയിലെ ചക്കിട്ടപ്പാറ, മാവൂര്‍, കാക്കൂര്‍ മേഖലയിലെ ഇരുമ്പയിര്‌ ഖനനത്തിന് കഴിഞ്ഞ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ 2009-ല്‍ നല്‍കിയ അനുമതി ഉമ്മന്‍ ചണ്ടി സര്‍ക്കാര്‍ പിന്‍വലിച്ചെങ്കിലും, കേരളത്തിന്റെ പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കുന്ന കാര്യത്തിലും,അത്‌ സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നാല്‍ ജനങ്ങളെ വിഢികളാക്കാന്‍ കള്ളം പറയുന്ന കാര്യത്തിലും, മുഖം രക്ഷിക്കാന്‍ ഉദ്യോഗസ്ഥരെ ബലിയാടുകളാക്കുന്ന കൗശലത്തിലും ഇരു മുന്നണികളും തമ്മില്‍ ഭേദമേതുമില്ല എന്ന്‌, ആതിരേ, സാധാരണക്കാരായ കേരളിയര്‍ക്കറിയാം. അധികാരവുമായി ബന്ധപ്പെട്ട അതിജീവന രാഷ്ട്രീയത്തിന്റെ വര്‍ത്തമാനകാല ചേരുവകള്‍ ഇരു മുന്നണികള്‍ക്കും ഒന്നു തന്നെയാണ്‌ എന്നതിന്റെ ഏറ്റവും ഒടുവിലത്തെ,ബീഭത്സമായ ദൃഷ്ടാന്തമാണ്‌, ആതിരേ, ഇരുമ്പയിര്‌ ഖനനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ .ടി.ബാലകൃഷ്‌ണന്‍ എന്ന രാജ്യദ്രോഹിയായ ഒരു ഐഎഎസ്‌ ഓഫീസറുടെ തലയില്‍ കുറ്റമെല്ലാം കെട്ടിവയ്‌ക്കാനാണ്‌ ഇരു മുന്നണിയിലെ നേതാക്കള്‍ക്കും ഉത്സാഹം.കേരളത്തിന്റേ ഈടുവയ്‌പ്പുകള്‍ വിറ്റുതുലച്ച്‌ അതിന്റെ കമ്മീഷന്‍ പറ്റുക എന്ന ഒറ്റപോയിന്റ്‌ അജണ്ടയെ ബാലകൃഷ്‌ണനുള്ളൂ.വ്യവസായ വികസനത്തിന്റെ പേരില്‍ കേരളത്തിന്റെ പ്രകൃതി-പൈതൃക വിഭവങ്ങള്‍ കൊള്ളയടിക്കാനെത്തുന്ന മാഫിയകള്‍ക്ക്‌ ഇണങ്ങുന്ന നയങ്ങളും നടപടികളും രൂപീകരിക്കാനും അത്‌ മാറിമാറി വരുന്ന സര്‍ക്കാരുകളെ കൊണ്ട്‌ അംഗീകരിപ്പിക്കാനുമുള്ള അയാളുടെ മിടുക്ക്‌ സമ്മതിക്കണം.`` ബെഗ്ഗേഴ്‌സ്‌ ആര്‍ ദ്‌ ബെസ്റ്റ്‌ ചൂസേഴ്‌സ്‌ '' എന്ന ആംഗലേയ മൊഴിയിലെ യുക്തിയും കൗശലവുമാണ്‌ ബാലകൃഷ്‌ണന്റെ ഭൂമിക.അത്‌ പ്രയോഗത്തില്‍ വരുത്താനുള്ള രാഷ്ട്രീയ ചായ്‌വുകളും ചേരുവകളും രൂപപ്പെടുത്താന്‍ ബാലകൃഷ്‌ണന്‌ കഴിയുന്നത്‌,ഈ വിറ്റുതുലയ്‌ക്കലിലെ ഭീമമായ ലോഭം പോക്കറ്റിലാക്കാന്‍ ഇടത്‌-വലത്‌ രാഷ്ട്രിയ നേതൃത്വങ്ങള്‍ കൊതിക്കുന്നതു കൊണ്ടും തയ്യാറാകുന്നതു കൊണ്ടുമാണ്‌.അതു കൊണ്ടാണ്‌ ,ആതിരേ, കഴിഞ്ഞ ടേമില്‍ കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയായിരുന്നപ്പോള്‍ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ബാലകൃഷ്‌ണന്‌ എളമരം കരീം വ്യവസായ മന്ത്രിയായിരുന്നപ്പോഴും അതേ സ്ഥാനത്ത്‌ തുടരാന്‍ കഴിഞ്ഞത്‌. ഇത്രയും വിശദീകരിച്ചത്‌ ,ആതിരേ, ഇരുമ്പയിര്‌ ഖനനത്തിന്റെ അനുവാദം ബല്ലാരിയിലെ കളങ്കിത ഖനന മാഫിയയുമായി ബന്ധപ്പെട്ട എംഎസ്‌പിഎല്‍ കമ്പനിക്ക്‌ നല്‍കിയത്‌ ബാലകൃഷ്‌ണനാണെന്ന എളമരം കരീമിന്റേയും സിപിഎമ്മിന്റേയും ആരോപണത്തിന്റെ മുനയൊടിക്കാനാണ്‌.എളമരം കരീമിന്‌ ബല്ലാരിയിലെ ഖനന മാഫിയയുമായി ബന്ധമുണ്ട്‌.അവരുമായി അദ്ദേഹം കേരളത്തില്‍ വച്ചും ബംഗളൂരുവില്‍ വച്ചും സംസാരിച്ചിട്ടുണ്ട്‌.അനുമതി നല്‍കിയതില്‍ സാമ്പത്തീക ഇടപാടുകളുണ്ട്‌.പാര്‍ട്ടി നേതൃത്വത്തിന്‌ അതറിയാം. അഞ്ചു കോടി കോഴ എന്നത്‌ വിഹിതത്തിന്റെ ഒരു ഭാഗം മാത്രമെയൂള്ളൂ.വിവാദ നായകന്‍ നൗഷാദ്‌ എളമരം കരീമിന്റെ അടുത്ത ബന്ധുവും ബിനാമിയുമാണ്‌.എട്ടു വര്‍ഷം മുന്‍പ്‌ പാപ്പരാണെന്ന് കോടതി പ്രഖ്യാപിച്ച നൗഷാദ്‌ കോഴിക്കോട്‌ ജില്ലയില്‍ ഏക്കറ്‌ കണക്കിന്‌ പാറ നിറഞ്ഞ ഭൂമി വാങ്ങിക്കൂട്ടിയത്‌ എളമരം കരീമിന്റെ അറിവോടും ആശിര്‍വാദത്തോടെയുമാണ്‌.ഇവരെ കൂടാതെ വേറെയും സിപിഎം നേതാക്കള്‍ ഇത്തരത്തില്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്‌.അവര്‍ക്കോ അവരുമായി ബന്ധപ്പെട്ടവര്‍ക്കോ ബിനാമികള്‍ക്കോ പശ്ചിമഘട്ടത്തില്‍ വന്‍കിട ക്വാറി ബിസിനസുണ്ട്‌.അതു കൊണ്ടാണ്‌ സിപിഎം കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നത്‌.ലാവലിന്‍ വഴിയെ പോയ കൊമ്പന്റെ പിന്നാലെ ഖനന വഴിയിലൂടെ നടന്ന മോഴയാണ്‌ എളമരം കരീം.ഇതാര്‍ക്കാണ്‌ അറിഞ്ഞു കൂടാത്തത്‌. ആതിരേ, ഒരു കാര്യം ഉറപ്പിച്ച്‌ പറയാം.എളമരത്തിന്റെ സഹപ്രവര്‍ത്തകനായിരുന്ന ബിനോയ്‌ വിശ്വം ഭരിച്ച വനം വകുപ്പും പ്‌ളാന്റേഷന്‍ കോര്‍പ്പറേഷനും ഖനനത്തിന്‌ എതിരായിരുന്നു;അവര്‍ അനുമതി നല്‍കിയിരുന്നില്ല.ബിനോയ്‌ വിശ്വത്തേയും എന്തിനധികം മുഖ്യമന്ത്രിയായിരുന്ന അച്യുതാനന്ദനേയും മറികടന്നാണ്‌ എളമരവും ബാലകൃഷ്‌ണനും ഈ വിറ്റുതുലയ്‌ക്കലിന്റെ ഡ്രാഫ്റ്റ് തയ്യാറാക്കിയത് .കോടികള്‍ അതിന്‌ കമ്മീഷന്‍ കിട്ടിയിട്ടുണ്ട്‌.അങ്ങനെയൊന്നുമില്ലെന്നും ഇടപാടിനെക്കുറിച്ചൊന്നും അറിയില്ലെന്നും ആവര്‍ത്തിക്കുമ്പോള്‍ , ആ നിലപാട് `` അച്ഛന്‍ തട്ടിന്‍പുറത്തും പത്തായത്തിലുമില്ല ''എന്ന്‌ പറയുന്നതിലും അപഹാസ്യമാണ്‌.ഇതും ആര്‍ക്കാണറിയാത്തത്‌ ?കിനലൂരില്‍ വ്യവസായ നഗരം സ്ഥാപിക്കാന്‍ നാട്ടുകാരെ ക്രൂരമായി ലാത്തിച്ചര്‍ജ്‌ ചെയ്‌തൊതുക്കിയതിന്‌ പിന്നാലെ ``വ്യവസായം തെങ്ങിന്റെ മണ്ടയില്‍ വരുമോ..?''എന്ന്‌ സഖാവ്‌ എളമരം കരീം ചോദിച്ചതിന്റെ പൊരുള്‍ ഇപ്പോള്‍ പൂര്‍ണമായി വ്യക്തമാകുന്നു. വ്യക്തിപരമായി എന്തൊക്കെ കുറ്റങ്ങള്‍ പറഞ്ഞാലും, ആതിരേ, കെ.ബി.ഗണേഷ്‌ കുമാര്‍ വനം മന്ത്രിയായിരുന്നപ്പോള്‍ ബല്ലാരി-എളമരം-ബാലകൃഷ്‌ണന്‍-കുഞ്ഞാലിക്കുട്ടി മാഫിയയുടെ നീക്കങ്ങള്‍ വിജയിച്ചിരുന്നില്ല.ഗണേഷ്‌ കുമാര്‍ രാജിവയ്‌ക്കുകയും വനം വകുപ്പ്‌ ഉമ്മന്‍ ചാണ്ടിയിലെത്തുകയും ചെയ്‌തപ്പോഴാണ്‌, എളമരത്തിന്റെ ആവശ്യപ്രകാരം കുഞ്ഞലിക്കുട്ടി ഈ ഫയല്‍ പൊക്കിയെടുത്തതും ഖനന ത്തിന്‌ മുന്‍പായുള്ള സര്‍വേയുടെ തീയതി നീട്ടിക്കൊടുത്തതും .ഇതിലും കോടികളുടെ കൈമാറ്റമുണ്ട്‌.എന്നിട്ടാണ്‌ , ആറ്കറ്ഞതിരേ, സര്‍ക്കാര്‍ കൊടുത്ത അനുമതിക്ക്‌ ഉദ്യോഗസ്ഥര്‍ തുടര്‍ച്ച നല്‍കിയതാണ്‌; തങ്ങള്‍ക്കൊന്നുമറിയില്ലെന്ന്‌ കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ ചാണ്ടിയും അവകാശപ്പെടുന്നത്‌.ജനരോഷം ഭയന്നും അഴിമതിയുടേയും പണമിടപാടുകളുടേയും വിശദാംശങ്ങള്‍ പുറത്ത്‌ വരാതിരിക്കാനും, ഗത്യന്തരമില്ലാത്തത്‌ കൊണ്ടുമാണ്‌ ഖനനാനുമതി ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്‌.സോളാര്‍ -ലാവലിന്‍ -ടി.പി.വധക്കേസ്‌ എന്നിവയില്‍ കേരളം കണ്ട അനുരഞ്‌ജന-അടവു നയം തന്നെയാണ്‌ ഇരുമ്പയിര്‌ ഖനന കാര്യത്തിലും വ്യക്തമായിരിക്കുന്നത്‌. സത്യം പുറത്ത്‌ വരണമെങ്കില്‍ ഒരു സ്വതന്ത്ര ഏജന്‍സിയുടെ നിക്ഷ്‌പക്ഷമായ അന്വേഷണം വേണം.അതുണ്ടാകാന്‍ പോകുന്നില്ല എന്ന്‌ നന്നായി അറിയാവുന്നത്‌ കൊണ്ടാണ്‌ എളമരം കരീമും കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ ചാണ്ടിയും പൊട്ടന്‍ കളിക്കുന്നതും, ആതിരേ, കേരളീയരെ പൊട്ടന്മാരാക്കുന്നതും