Monday, December 16, 2013

കെജ്രിവാളാണ്‌ ശരി

അധികാര-അവസരവാദ രാഷ്ട്രീയ കുതന്ത്രങ്ങള്‍ മാത്രം പരിചയമുള്ള ദേശീയപാര്‍ട്ടികളുടെ വാരിക്കുഴിയില്‍ പക്ഷെ കെജ്രിവാള്‍ വീണില്ല.പകരം പിന്തുണയ്‌ക്ക്‌ 18 ഉപാധികള്‍ മുന്നോട്ടുവച്ച്‌ സോണിയയുടെ കോണ്‍ഗ്രസിനേയും രാജ്‌നാഥ്‌ സിംഗിന്റെ ബിജെപിയേയും ആം ആദ്‌മി പാര്‍ട്ടി മാനം കെടുത്തി.സോപാധിക പിന്തുണ എന്ന `മന്ഥരാ'തന്ത്രത്തിന്‌ മൂന്ന്‌ തലങ്ങളാണുണ്ടായിരുന്നത്‌. നിറവേറ്റാനാവാത്ത വാഗ്‌ദാനങ്ങള്‍ നല്‍കി സമ്മതിദായകരെ ആം ആദ്‌മി പാര്‍ട്ടി വഞ്ചിച്ചത്‌ കൊണ്ടാണ്‌ അവര്‍ അധികാരം വേണ്ടെന്ന്‌ പറയുന്നത്‌,രണ്ട്‌ അവസരവാദ രാഷ്ട്രീയത്തിലേയ്‌ക്കിറക്കി ആം ആദ്‌മി പാര്‍ട്ടിയെ പിന്നില്‍ നിന്ന്‌ വരിഞ്ഞ്‌ മുറുക്കാം,മുന്ന്‌ കെജ്രിവാള്‍ തുടക്കമിട്ട സുതാര്യരാഷ്ട്രീയത്തിന്റെ രക്ഷകര്‍തൃത്വം ഏറ്റെടുത്ത്‌ കെജ്രിവാളിനേയും ആം ആദ്‌മി പാര്‍ട്ടിയേയും വനവാസത്തിനയക്കാം.ഭരതനെ വാഴിക്കാന്‍ ശ്രീരാമനെ കാട്ടിലേയ്‌ക്കയയ്‌ക്കണമെന്ന മന്ഥരയുടെ ദുര്‍ബുദ്ധി കൈകേയിയിലൂടെ ദശരഥനെ വീഴ്‌ത്തി.പക്ഷെ സോണിയയുടേയും രാജ്‌നാഥിന്റേയും ബുദ്ധികേന്ദ്രങ്ങളെന്നവകാശപ്പെടുന്ന മിതശിതോഷ്‌ണമുറികളിലെ ബുദ്ധിശൂന്യരുടെ മനസിലിരിപ്പ്‌,ജനപക്ഷത്ത്‌ നിന്നു കൊണ്ട്‌ വായിച്ചെടുക്കാന്‍ കെജ്രിവാളിന്‌ കഴിഞ്ഞപ്പോള്‍ മഞ്ഞളിച്ചത്‌ ദേശീയരാഷ്ട്രിയത്തിലെ പുഴുക്കുത്തുകളായ കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും വികൃതമുഖങ്ങളാണ്‌.
`` അതുകൊണ്ടരിശം തീരാഞ്ഞവനാ പുരയുടെ ചുറ്റും മണ്ടി നടന്നു '' എന്ന്‌ കുഞ്ചന്‍ നമ്പ്യാര്‍ പരിഹസിച്ച അവസ്ഥയിലാണ്‌ ,ആതിരേ, ഡല്‍ഹിയില്‍ കോണ്‍ഗ്രസും ബിജെപിയും.ആം ആദ്‌മി പാര്‍ട്ടിയുടെ ജനപക്ഷ നിലപാടുകളോടേറ്റുമുട്ടി തെരഞ്ഞെടുപ്പില്‍ നാണംകെട്ടതിന്റെ നിരാശതയില്‍ നിന്നാണ്‌ ഇരു പാര്‍ട്ടികളും`നിരുപാധിക' പിന്തുണയെന്ന കുരുക്ക്‌ കണ്ടെത്തിയത്‌.പക്ഷേ.. അധികാര-അവസരവാദ രാഷ്ട്രീയ കുതന്ത്രങ്ങള്‍ മാത്രം പരിചയമുള്ള ദേശീയപാര്‍ട്ടികളുടെ വാരിക്കുഴിയില്‍ കെജ്രിവാള്‍ വീണില്ല.പകരം പിന്തുണയ്‌ക്ക്‌ 18 ഉപാധികള്‍ മുന്നോട്ടുവച്ച്‌ സോണിയയുടെ കോണ്‍ഗ്രസിനേയും രാജ്‌നാഥ്‌ സിംഗിന്റെ ബിജെപിയേയും ആം ആദ്‌മി പാര്‍ട്ടി മാനം കെടുത്തി.തത്വാധിഷ്‌ഠിതമായ ജനപക്ഷ്‌ നിലപാടെന്നാല്‍ തെരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള പൊള്ളയായ വാഗ്‌ദാനമല്ലെന്നും അഴിമതിരഹിതവും സുതാര്യവുമായ ഭരണത്തിന്‌ വേണ്ട ഭൂമികയാണെന്നും കെജ്രിവാള്‍ കോണ്‍ഗ്രസിനേയും ബിജെപിയേയും ഓര്‍മ്മിപ്പിക്കുകയാണ്‌.വാഗ്‌ദാനങ്ങള്‍ നിറവേറ്റാനാവണം ഭരണം,അല്ലാതെ ആഡംബരത്തിനും അഴിമതിക്കുമല്ലെന്നും ആം ആദ്‌മി പാര്‍ട്ടി പറഞ്ഞപ്പോള്‍, ആതിരേ, മഞ്ഞളിച്ചത്‌ ദേശീയരാഷ്ട്രിയത്തിലെ പുഴുക്കുത്തുകളായ കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും വികൃതമുഖങ്ങളാണ്‌. സോപാധിക പിന്തുണ എന്ന `മന്ഥരാ'തന്ത്രത്തിന്‌ മൂന്ന്‌ തലങ്ങളാണുണ്ടായിരുന്നത്‌, ആതിരേ. നിറവേറ്റാനാവാത്ത വാഗ്‌ദാനങ്ങള്‍ നല്‍കി സമ്മതിദായകരെ ആം ആദ്‌മി പാര്‍ട്ടി വഞ്ചിച്ചത്‌ കൊണ്ടാണ്‌ അവര്‍ അധികാരം വേണ്ടെന്ന്‌ പറയുന്നത്‌,രണ്ട്‌ അവസരവാദ രാഷ്ട്രീയത്തിലേയ്‌ക്കിറക്കി ആം ആദ്‌മി പാര്‍ട്ടിയെ പിന്നില്‍ നിന്ന്‌ വരിഞ്ഞ്‌ മുറുക്കാം,മുന്ന്‌ കെജ്രിവാള്‍ തുടക്കമിട്ട സുതാര്യരാഷ്ട്രീയത്തിന്റെ രക്ഷകര്‍തൃത്വം ഏറ്റെടുത്ത്‌ കെജ്രിവാളിനേയും ആം ആദ്‌മി പാര്‍ട്ടിയേയും വനവാസത്തിനയക്കാം.ഭരതനെ വാഴിക്കാന്‍ ശ്രീരാമനെ കാട്ടിലേയ്‌ക്കയയ്‌ക്കണമെന്ന മന്ഥരയുടെ ദുര്‍ബുദ്ധി കൈകേയിയിലൂടെ ദശരഥനെ വീഴ്‌ത്തി.പക്ഷെ സോണിയയുടേയും രാജ്‌നാഥിന്റേയും ബുദ്ധികേന്ദ്രങ്ങളെന്നവകാശപ്പെടുന്ന മിതശിതോഷ്‌ണമുറികളിലെ ബുദ്ധിശൂന്യരുടെ മനസിലിരിപ്പ്‌,ജനപക്ഷത്ത്‌ നിന്നു കൊണ്ട്‌ വായിച്ചെടുക്കാന്‍ കെജ്രിവാളിന്‌ കഴിഞ്ഞു. അതിന്റെ അസഹിഷ്‌ണുതയാണ്‌ , ആതിരേ,`` ആം ആദ്‌മി പാര്‍ട്ടിക്ക്‌ ധാര്‍ഷ്ട്യമാണെന്ന'' ബിജെപിയുടെ പുലഭ്യത്തിലും ``വാഗ്‌ദാനങ്ങള്‍ പാലിക്കാതെ കെജ്രിവാള്‍ ജനങ്ങളെ വിഢികളാക്കുകയാണെ''ന്ന കോണ്‍ഗ്രസിന്റെ ഭര്‍ത്സനത്തിലും മുഴങ്ങുന്നത്‌.ബിജെപിയേക്കാള്‍ അഭാസമാണ്‌ കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. എംഎല്‍എമാരായ ഹാരുണ്‍ യൂസഫ്‌,അര്‍വിന്ദര്‍ സിംഗ്‌ ലവ്‌ലി എന്നീ കുട്ടിക്കുരങ്ങന്മാരെയാണ്‌ പാര്‍ട്ടി കെജ്രിവാളിന്‌ നേരെ പല്ലിളിക്കാന്‍ ഏര്‍പ്പാടാക്കിയത്‌.``നിയമ നിര്‍മാണവും ഭരണ നിര്‍വഹണവും രണ്ടാണ്‌.പുതിയ നിയമ നിര്‍മാണങ്ങള്‍ക്കേ കോണ്‍ഗ്രസിന്റെ പിന്തുണ തേടേണ്ടതുള്ളു.അവര്‍ വാഗ്‌ദാനം ചെയ്‌തത്‌ പോലെ വൈദ്യുതി നിരക്ക്‌ 50% കുറയ്‌ക്കാനും 1700 ലിറ്റര്‍ വെള്ളം സൗജന്യമായി നല്‍കാനും കോണ്‍ഗ്രസിന്റെ സഹായം ആവശ്യമില്ല.ആം ആദ്‌മിയുടെ മന്ത്രിസഭയ്‌ക്ക്‌ തീരുമാനിക്കാവുന്നതേയുള്ളൂ..'' വ്യക്തമല്ലേ സന്ദേശം!ജന്‍ലോക്‌പാല്‍ ബില്‍ ലോകസഭയില്‍ അവതരിപ്പിക്കാനുള്ള ഇച്ഛാശക്തിപോലുമില്ലാത്ത കോണ്‍ഗ്രസ്‌ നപുംസകങ്ങളാണ്‌ തീരുമാനങ്ങളെടുക്കുന്ന കാര്യത്തില്‍ കെജ്രിവാളിനെ ഉപദേശിക്കുന്നത്‌!! അധികാര-അവസരവാദ-അതിജീവന രാഷ്ട്രീയത്തിന്റെ വേതാളങ്ങള്‍ക്ക്‌ ഇനി ഒരടി മുന്നോട്ടു പോകാന്‍ ഇടമില്ലെന്ന്‌ വ്യക്തമാക്കാനാണ്‌ അല്ലാതെ ഇവരുടെയൊക്കെ പിതുണയോടെ ഭരിക്കാനല്ല, ആതിരേ, കെജ്രിവാള്‍ 18 ഉപാധി മുന്നോട്ടു വച്ചത്‌.അതിനെ ആ അര്‍ത്ഥത്തില്‍ വിലയിരുത്താന്‍ മദ്ധ്യമങ്ങള്‍ തയ്യാറാകാത്തത്‌,തെരഞ്ഞെടുപ്പില്‍ ആം ആദ്‌മി പാര്‍ട്ടിയുടെ സാദ്ധ്യത തിരിച്ചറിയാന്‍ കഴിയാതെ പോയതിലും ഭോഷത്വമാണ്‌.`` കെജ്രിവാള്‍ അയയുന്നു..'', `` കെജ്രിവാള്‍ നിലപാട്‌ മയപ്പെടുത്തുന്നു..''എന്നിങ്ങനെയുള്ള വ്യാഖ്യാനങ്ങള്‍,ഇതുവരെ തുടര്‍ന്ന്‌ പോന്ന രാഷ്ട്രീയ ശൈലിയുടെ ഹാങ്ങ്‌ ഓവറിലാണ്‌ ചില മാധ്യമതാത്‌പര്യങ്ങളെന്നാണ്‌ വ്യക്തമാക്കുന്നത്‌.``ഉത്തിഷ്‌ഠത,ജാഗ്രത;പ്രപ്യവരാന്നിബോദ്ധത'' എന്ന സ്വാമി വിവേകാനന്ദന്റെ ആഹ്വാനമുള്‍ക്കൊണ്ട്‌ ഉന്നിദ്രമാകുന്ന ഇന്ത്യന്‍ ജനാധിപത്യബോധത്തിന്‌ എതിരെയുള്ള കണ്ണാടി പിടിക്കലാണത്‌.ദേശീയ മാധ്യമങ്ങള്‍ പുലര്‍ത്തുന്ന നിലപാടുകളിലെ ഇരട്ടത്താപ്പാണത്‌.ഒരേ കുറ്റം ചെയ്‌തിട്ടും തരുണ്‍ തേജ്‌പാലിനെ കൊന്നുകൊലവിളിച്ച മധ്യമങ്ങള്‍ റിട്ടയേര്‍ഡ്‌ ജസ്റ്റിസ്‌ ആശോക്‌ കുമാര്‍ ഗാംഗുലിക്കെതിരെ പുലര്‍ത്തുന്ന മൗനം പോലെ ഗര്‍ഹണീയമാണത്‌. ആതിരേ, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സത്താപരമായ മാറ്റമാണ്‌ കെജ്രിവാളും ആം ആദ്‌മി പാര്‍ട്ടിയും കൊണ്ടുവരുന്നത്‌.അതിന്റെ തെളിവാണ്‌ 70 അംഗ നിയമസഭയില്‍ 31 അംഗങ്ങളുള്ള ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന ബിജെപിയുടെ നിലപാട്‌. ആം ആദ്‌മി പാര്‍ട്ട്‌ക്ക്‌ പകരം രണ്ടാം സ്ഥാനത്ത്‌ കോണ്‍ഗ്രസ്‌ ആയിരുന്നെങ്കില്‍ കാലുവാരിയും ചാക്കിട്ട്‌ പിടിച്ചും അവര്‍ മന്ത്രിസഭയുണ്ടാക്കുമായിരുന്നു.ബിജെപി അക്കാര്യത്തില്‍ പരാജയപ്പെട്ടാല്‍ കോണ്‍ഗ്രസ്‌ വിജയിക്കുമായിരുന്നു.ജനാധിപത്യവിരുദ്ധമായി അധികാരത്തിലേറുന്ന ദേശിയ രാഷ്ട്രീയ ശൈലി ഉടച്ചെറിഞ്ഞിരിക്കുകയാണ്‌ ആം ആദ്‌മി പാര്‍ട്ടിക്ക്‌ പിന്നില്‍ അണിനിരന്ന സമ്മതിദായകര്‍ .അതെ ജനാധിപത്യ ഇന്ത്യ ഉണരുകയാണ്‌.കെജ്രിവാളും ആം ആദ്‌മി പാര്‍ട്ടിയും ഒരു പുതിയ പ്രഭാതത്തിന്റെ ഉണര്‍ത്തുപട്ടാണ്‌. ഡല്‍ഹിയിലെ വി.ഐ.പി. സംസ്‌കാരം ഒഴിവാക്കണം. മന്ത്രിമാര്‍ , എംഎല്‍എമാര്‍ , ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രത്യേക സുരക്ഷയും വലിയ ബംഗ്‌ളാവുകളും ഉപേക്ഷിക്കണം. കാറുകളിലെ ചുവപ്പ്‌ ബീക്കന്‍ ലൈറ്റ്‌ നീക്കം ചെയ്യണം. ലോക്‌പാല്‍ ബില്‍ പാസാക്കണം . നാട്ടുകൂട്ടത്തില്‍ ജനങ്ങള്‍ തീരുമാനമെടുക്കണം. വൈദ്യുതി മേഖലയിലെ വിതരണ കമ്പനികള്‍ പ്രവര്‍ത്തനം നടത്തിയ കാലം മുതലുള്ള ഓഡിറ്റ്‌ നടത്തണം. ഇതിനു തയാറാകാത്ത കമ്പനികളുടെ ലൈസന്‍സ്‌ റദ്ദാക്കണം. ഒരു വ്യക്തിക്കു പ്രതിദിനം ആവശ്യമുള്ള 220 ലിറ്റര്‍ ജലം നല്‍കാത്തതില്‍ മറുപടി പറയണം. വെള്ളം മോഷ്ടിക്കുന്ന മാഫിയക്കെതിരേ നടപടി വേണം. വൈദ്യുതി മീറ്ററുകള്‍ പരിശോധിക്കണം. 8. 30 ശതമാനം ഡല്‍ഹി നിവാസികളും അനധികൃത കോളനികളിലാണു താമസിക്കുന്നത്‌. ഇതു നിയമാനുസൃതമാക്കണം. ചില്ലറ വ്യാപാരമേഖലയിലെ വിദേശ നിക്ഷേപം ഇല്ലാതാക്കണം. സ്വകാര്യ ആശുപത്രികള്‍ ജനങ്ങളെ പിഴിയുന്നത്‌ അവസാനിപ്പിക്കുന്നതിനായി ആധുനിക സൗകര്യങ്ങളോടെ ആശുപത്രികള്‍ ആരംഭിക്കണം. എല്ലാ സ്‌ത്രീപീഡനകേസുകളും മൂന്ന്‌ മാസത്തിനുള്ളില്‍ തീര്‍പ്പാക്കണം. തുടങ്ങി സാധാരണ ജനങ്ങളെ നേരിട്ട്‌ ബാധിക്കുന്ന ഭരണ-സേവന മേഖലകളിലെ സമ്പൂര്‍ണ തിരുത്തലാണ്‌ ആം ആദ്‌മി പാര്‍ട്ടിക്ക്‌ വോട്ട്‌ ചെയ്‌ത സമ്മതിദായകരുടെ ആഗ്രഹം. അതിനൊപ്പം നില്‍ക്കാന്‍ തയ്യാറാണോ,ഇച്ഛാശക്തിയുണ്ടോ എന്നാണ്‌ സോണിയയോടും രാജ്‌നാഥ്‌ സിംഗിനോടും കെജ്രിവാള്‍ വെല്ലുവിളിയുടെ സ്വരത്തില്‍ ചോദിക്കുന്നത്‌. തങ്ങളുടെ നിരുപാധിക പിന്തുണ സ്വീകരിക്കാതെ ഒരു തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചു എന്ന്‌ ആക്ഷേപിക്കാന്‍ അവസരം കാത്തിരുന്ന കോണ്‍ഗ്രസും ബിജെപിയുമാണ്‌ ഇപ്പോള്‍ തീര്‍ത്തും നിഷ്‌പ്രഭരാക്കപ്പെട്ടിരിക്കുന്നത്‌.ആതിരേ, കെജ്രിവാളും ആം ആദ്‌മി പാര്‍ട്ടിയുമാണ്‌ ശരിയെന്നും അവര്‍ക്കൊപ്പമാണ്‌ ഇന്ത്യയുടെ ജനാധിപത്യ ബോധവും ബോദ്ധ്യങ്ങളുമെന്നും കുറേക്കൂടി വ്യക്തമാക്കപ്പെട്ടിരിക്കുകയാണ്‌.

No comments: