Thursday, December 31, 2009

സൂഫിയക്കുവേണ്ടി വാദിച്ചവര്‍ ഈ സാധുക്കളെ കാണാതെ പോയതെന്തുകൊണ്ട്‌

ഇത്തരത്തില്‍ , ദാരിദ്ര്യം കൊണ്ട്‌ തങ്ങളുടേതല്ലാത്ത കുറ്റത്തിനും ആരോപണങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും വിധേയരായി, ഇടിഞ്ഞുവീഴാറായ ഒരു വീട്ടിനുള്ളില്‍ കഴിയുന്ന ഈ നിസ്വ സ്ത്രീകളുടെ അവസ്ഥകളിലേക്ക്‌ കണ്ണോടിക്കാന്‍ മനസ്സില്ലാതെയാണ്‌ സാക്ഷര കേരളത്തിലെ സാംസ്കാരിക പ്രവര്‍ത്തകരും ബുദ്ധിജീവികളും എഴുത്തുകാരില്‍ ചിലരുമൊക്കെ സൂഫിയ ംദനിയുടെ പൗരാവകാശം സംരക്ഷിക്കാന്‍ കച്ചകെട്ടയിറങ്ങിയതെന്നോര്‍ക്കണം. തന്റെ ഭര്‍ത്താവിന്റെ തീവ്രവാദ നിലപാടുകളെ കുറിച്ച്‌ പൂര്‍ണ ബോധ്യമുള്ള യുവതിയും സ്ത്രീയുമാണ്‌ സൂഫിയ ംദനി. എന്നാല്‍, തങ്ങളുടെ ഭര്‍ത്താക്കന്മാരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ ഒന്നുമറിയാത്ത സാധുക്കളാണ്‌ കണ്ണൂരിലെ കാടാച്ചിറ കരിപ്പായി പള്ളിക്കു മുമ്പിലുള്ള വീട്ടില്‍ കഴിയുന്നവര്‍. ഇവര്‍ക്കും മനുഷ്യാവകാശങ്ങളില്ലേ? ഇവര്‍ക്കും പൗരാവകാശങ്ങളില്ലേ? ഇവരും സൂഫിയയെ പോലെ സ്ത്രീകളല്ലേ? എന്നിട്ടെന്തുകൊണ്ടാണ്‌ മുഖ്യധാരാ മാധ്യമങ്ങളുടെയോ ബുദ്ധിജീവികളുടേയോ ശ്രദ്ധ ഇവരിലേക്ക്‌ പതിയാതെ പോയത്‌.....? എന്തുകൊണ്ടാണ്‌ ഇവിടത്തെ വനിതാ സംഘടനകള്‍ ഇവരെ കാണാതെ പോയത്‌.....?
അതായത്‌ ഹിഡന്‍ അജണ്ടകള്‍ക്ക്‌ കൂട്ട്‌ നിന്ന്‌ സമ്പത്തും വാര്‍ത്താ പ്രാധാന്യവും നേടുകയെന്ന നീചവും ശുഷ്കവുമായ താല്‍പര്യമുള്ളവരായിരുന്നു സൂഫിയ ംദനിക്കുവേണ്ടി രംഗത്തെത്തിയതെന്ന്‌ സാരം. ഫാത്തിമ ഉമ്മയുടെയും പെണ്‍മക്കളുടെയും അവരുടെ നിരപരാധികളായ കുഞ്ഞുങ്ങളുടെയും വിശപ്പും വേവലാതിയും സാംസ്കാരിക കേരളം, സാക്ഷര കേരളം തിരിച്ചറിയാന്‍ , ഇനിയെത്ര ദുരിതാനുഭവങ്ങളിലൂടെ ഇവര്‍ കടന്നുപോകണമെന്നാണ്‌.....?



സൂഫിയ മ്ദനിക്ക്‌ സോപാധിക ജാമ്യം ലഭിച്ചതോടെ, ആതിരേ, അവരെ മുന്നില്‍ നിര്‍ത്തി ചില ഹിഡന്‍ അജണ്ടകള്‍ അവതരിപ്പിക്കാനാഗ്രഹിച്ച പൗരാവകാശ പ്രവര്‍ത്തകരെ മഷിയിട്ടു നോക്കിയാല്‍ പോലും കാണാന്‍ കിട്ടാത്ത അവസ്ഥയാണിപ്പോള്‍. സൂഫിയയെ അറസ്റ്റ്‌ ചെയ്യുമെന്ന്‌ തീര്‍ച്ചയായപ്പോള്‍ അവരുടെ അവകാശ സംരക്ഷകരായി അവതരിച്ച സാംസ്കാരിക പ്രവര്‍ത്തകരെയും ബുദ്ധിജീവികളെയും ഇനിയെവിടെ തിരയണമെന്ന്‌ അറിയില്ല. പര്‍ദയണിയുന്നതുകൊണ്ടുമാത്രം ഇന്ത്യന്‍ നിയമത്തിന്‌ അതീതയായിരിക്കണം സൂഫിയ എന്ന്‌ സ്ഥാപിച്ചെടുക്കാന്‍ കച്ചകെട്ടിയിറങ്ങിയ അഭിഭാഷക കുറുക്കന്മാരും എങ്ങോ പോയി ഒളിച്ചു.
ആവര്‍ത്തിക്കട്ടെ കോയമ്പത്തൂര്‍ ജയിലിലായിരുന്ന അബ്ദുള്‍ നാസര്‍ മ്ദനിയുടെ മോചനത്തിനായി, ഇപ്പോള്‍ പിടിയിലായിട്ടുള്ള, ലഷ്കര്‍ ഇ തയ്ബയുടെ ദക്ഷിണേന്ത്യന്‍ കമാന്‍ഡര്‍ തടിയന്റവിട നസീര്‍ അടക്കമുള്ളവര്‍ നടത്തിയ ബസ്‌ കത്തിക്കല്‍ സംഭവത്തെക്കുറിച്ച്‌ സൂഫിയ ംദനിക്ക്‌ തുടക്കം മുതല്‍ തന്നെ അറിവുണ്ടായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കിച്ചിട്ട്‌ കാര്യമില്ല. ഒരുവേള തടിയന്റവിട നസീര്‍ അടക്കമുള്ള തീവ്രവാദികള്‍ നടപ്പിലാക്കാന്‍ ആഗ്രഹിച്ച വിധ്വംസക പ്രവര്‍ത്തനങ്ങളുടെ രൂപരേഖ സൂഫിയയ്ക്ക്‌ പൂര്‍ണമായി ബോധ്യമുണ്ടായിരുന്നില്ലായിരിക്കാം. എങ്കില്‍ പോലും തടിയന്റവിട നസീര്‍ അടക്കമുള്ളവര്‍ നടത്താന്‍ പ്ലാനിട്ട ബസ്‌ കത്തിക്കല്‍ സംഭവത്തിന്റെ പൂര്‍ണ രൂപം അവര്‍ക്കറിയാമായിരുന്നു. ഈ സംഭവം മ്ദനിയെ മോചിപ്പിക്കുക എന്ന കേവല ഉദ്ദേശ്യത്തോടെ ആയിരുന്നില്ലെന്നും കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആഴത്തില്‍ വേരോട്ടമുണ്ടാക്കാനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ വേണ്ടിയുള്ള ഗൂഢ പദ്ധതിയായിരുന്നു എന്നും ഇപ്പോള്‍ വ്യക്തമായ സ്ഥിതിക്കാണ്‌ ആ സംഭവവുമായി ബന്ധമുള്ള സൂഫിയയുടെ തീവ്രവാദ ഇടപാടുകളെ കുറിച്ച്‌ സംശയം ഉണര്‍ന്നിട്ടുള്ളതും അന്വേഷണം ആരംഭിച്ചതും അത്‌ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളുടെ പേരില്‍ അട്ടിമറിക്കപ്പെട്ടതും.
എന്നാല്‍,ആതിരേ, തടിയന്റവിട നസീറും ഷഫാസും മജീദ്‌ പറമ്പായിയും അടക്കമുള്ള തീവ്രവാദികളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ അവരുടെ ഭാര്യമാര്‍ക്കോ മറ്റു ബന്ധുക്കള്‍ക്കോ ഒരു സൂചനപോലും ലഭിച്ചിരുന്നില്ല. ഇവരൊക്കെ അറസ്റ്റിലായ ശേഷമാണ്‌ എന്തൊക്കെയായിരുന്നു ഇവരുടെ നടപടികളെന്ന്‌ അവരും പൊതുസമൂഹവും തിരിച്ചറിഞ്ഞത്‌.
തികഞ്ഞ ദാരിദ്ര്യത്തിലാണ്‌ തടിയന്റവിട നസീറിന്റെയും ഷഫാസിന്റെയും മജീദ്‌ പറമ്പായിയുടെയും മറ്റും ഭാര്യവീട്ടുകാര്‍ അന്നും ഇന്നും .ഭീകരവാദത്തിന്റെ ഇരകളായി മാറേണ്ടിവന്ന ദരിദ്ര ജീവിതങ്ങളാണ്‌ ഇവരെല്ലാം. കണ്ണൂരിലെ കാടാച്ചിറയിലെ കരിപ്പായി പള്ളിക്ക്‌ സമീപമുള്ള ഓടുമേഞ്ഞ, മേല്‍ക്കൂരയ്ക്ക്‌ മേല്‍ പ്ലാസ്റ്റിക്‌ ഷീറ്റ്‌ വലിച്ചുകെട്ടിയിരിക്കുന്ന ഈ വീടിന്റെ കഴുക്കോലുകള്‍ ചിതല്‍ തിന്ന്‌ തീര്‍ത്തിരിക്കുന്നു. ഏത്‌ സമയവും അവ താഴെ വീഴാവുന്ന അവസ്ഥയിലാണ്‌. സിമന്റ്‌ പാളികള്‍ അടര്‍ന്നുപോയ വരാന്തയും ഭിത്തികളും.... ഈ വീടാണ്‌ ആതിരേ, ഇന്ന്‌ നാടാകെ, ഏത്‌ കോണിലുമുയരുന്ന ഭീകരവാദ ചര്‍ച്ചയുടെ കേന്ദ്ര ബിന്ദു. മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കന്മാരും ഊഹാപോഹങ്ങളുടെയും നിര്‍മിത കഥകളുടെയും ലോകത്ത്‌ വിലസുമ്പോള്‍ ഈ വീട്ടിലെ ജീവിതങ്ങള്‍ പട്ടിണിയെ മുഖാമുഖം കണ്ട്‌, ഭീകരവാദികളുടെ ബന്ധുക്കളെന്ന പഴിയേറ്റുവാങ്ങി സ്വയം ശപിച്ച്‌ ഒതുങ്ങി കൂടി കഴിയുകയാണ്‌. ഇവരുടെ നൊമ്പരങ്ങളോ ഗദ്ഗദങ്ങളോ കാതോര്‍ക്കാന്‍, ആതിരേ, കേരളത്തിലെ ഒരു സാംസ്കാരിക നായകനും സമയമില്ല; സംഘടനകള്‍ക്ക്‌ നേരമില്ല, വനിതാ പ്രവര്‍ത്തകര്‍ക്ക്‌ മനസുമില്ല; ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും ദാരിദ്ര്യത്തിന്റെയും ഇരകളായി മാറിയ ഇവരെ കുറിച്ച്‌ ബുദ്ധി ജീവികള്‍ക്ക്‌ ജിജ്ഞാസ ഒട്ടുമില്ല.
അഞ്ചുമാസം പ്രായമുള്ള കുഞ്ഞുമുതല്‍ പത്ത്‌ വയസുവരെ പത്ത്‌ കുട്ടികളും മുത്തശി ഫാത്തിമ ഉള്‍പ്പടെ ഒമ്പത്‌ സ്ത്രീകളുമാണ്‌ സമൂഹത്തെ ഭയന്ന്‌ ഈ വീട്ടില്‍ കഴിയുന്നത്‌. ബാങ്കില്‍ നിന്ന്‌ കടം വാങ്ങിയ തുക തിരിച്ചടക്കാനാകാതെ ഏത്‌ നിമിഷവും കുടിയിറക്കപ്പെടും എന്ന യാഥാര്‍ത്ഥ്യത്തിന്‌ മുമ്പില്‍ പകച്ച്‌ നില്‍ക്കുകയാണ്‌ ഈ ദാരുണ ജന്മങ്ങള്‍. തങ്ങളുടെ ഉറ്റവര്‍ നാടിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഭീകരവാദികളാണെന്ന അധികൃതരുടെ വെളിപ്പെടുത്തലിന്‌ മുമ്പില്‍ ആകെ തകര്‍ന്ന്‌ ജീവിക്കുകയാണിവര്‍.
ആതിരേ,ആസൂത്രിതമായ കബിളിപ്പിക്കലിന്‌ ഇരയായവരാണ്‌ ഈ വീട്ടിലുള്ളവര്‍. ദാരിദ്ര്യമാണ്‌ ഇവരെ ഈ ദയനീയാവസ്ഥയിലെത്തിച്ചതും. പൊന്നും പണവും സ്ത്രീധനമായി നല്‍കാതെ പെണ്‍മക്കളെ പടിയിറക്കിവിടുന്നതെങ്ങനെയെന്ന ആധിയുമായി ദിവസങ്ങള്‍ തള്ളിനീക്കുന്നതിന്റെ ഇടയിലാണ്‌ മുത്തശി ഫാത്തിമയുടെ മൂന്നാമത്തെ മകള്‍ സാബിടയുടെ ഭര്‍ത്താവ്‌ മജീദ്‌ പറമ്പായി ആശ്വാസവചനങ്ങളുമായി എത്തിയത്‌. സ്ത്രീധനം വാങ്ങാതെ സാധു പെണ്‍കുട്ടികളെ കല്ല്യാണം കഴിക്കാനുള്ള നീതിബോധവും ദീനിബോധവുമുള്ള ചെറുപ്പക്കാര്‍ നമ്മുടെ സമുദായത്തിലുണ്ടെന്നും അവര്‍ ഈ പെണ്‍കുട്ടികള്‍ക്ക്‌ പുതിയ ജീവിതം നല്‍കുമെന്നും മജീദ്‌ പറമ്പായി ഉറപ്പ്‌ കൊടുത്തപ്പോള്‍ മുത്തശി ഫാത്തിമക്ക്‌ തന്റെ മുന്നില്‍ അള്ളാഹു അവതരിച്ചതായിട്ടാണ്‌ തോന്നിയത്‌. എന്നാല്‍,...
മജീദ്‌ പറമ്പായിയുടെ ആ വാക്ക്‌ വിശ്വസിച്ച്‌ പെണ്‍മക്കളെ തടിയന്റവിട നസീറിനും ഷഫാസിനും കല്ല്യാണം കഴിച്ചുകൊടുത്തതില്‍ സ്വയം ശപിച്ച്‌ ജീവിക്കുകയാണ്‌ ആ വന്ദ്യവയോധിക. ഒന്നും രണ്ടും പേരല്ല അഞ്ചുപേരാണ്‌ ഈ വീട്ടില്‍ നിന്ന്‌ തീവ്രവാദ കേസുകളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്‌. മുത്തശി ഫാത്തിമയുടെ മകന്‍ അബ്ദുള്‍ ജലീല്‍, ഫാത്തിമയുടെ മകള്‍ ഫൗസിയയുടെ രണ്ട്‌ പെണ്‍മക്കളുടെയും ഭര്‍ത്താക്കന്മാര്‍ (തടിയന്റവിട നസീര്‍, ഷഫാസ്‌), ഫാത്തിമയുടെ മൂന്നാമത്തെ മകള്‍ സാബിതയുടെ ഭര്‍ത്താവ്‌ മജീദ്‌ പറമ്പായി മറ്റൊരു മകള്‍ ജസീലയുടെ ഭര്‍ത്താവ്‌ ഫിറോസ്‌. എന്നിങ്ങണനെ നീളുന്നു തീവ്രവാദികളുടെ നിര. അന്ന്‌ മജീദ്‌ പറമ്പായിയുടെ വാക്ക്‌ വിശ്വസിച്ചത്‌ ഈ വിധം ദുരിതത്തിലാകുമെന്ന്‌ ഫാത്തിമ കരുതിയിരുന്നില്ല. "കെട്ടിച്ചയച്ചില്ലായിരുന്നെങ്കിലും പെണ്‍മക്കള്‍ ഇവിടെ നിന്നാല്‍ മതിയായിരുന്നു. എങ്കില്‍ ഇത്രയധികം ദുരിതം പേറേണ്ടി വരുമായിരുന്നില്ല" എന്നാണ്‌ ആ അമ്മയുടെ ഇപ്പോഴത്തെ തളര്‍ന്ന വിലാപം.
ഫൗസിയയുടെ മകള്‍ ഫെമിത പ്ലസ്‌ ടുവിന്‌ പഠിക്കുമ്പോഴാണ്‌ തടിയന്റവിട നസീര്‍ വിവാഹം കഴിക്കുന്നത്‌. ഫെമിതയുടെ സഹോദരി ഫെമിനയെ നസീറിന്റെ സുഹൃത്ത്‌ ഷഫാസും ഭാര്യയാക്കി. അതിന്റെ ദുരിതവും ദുരന്തവുമാണ്‌ ഈ ചെറുപ്രായത്തില്‍ ഈ പെണ്‍കുട്ടികള്‍ ഇപ്പോള്‍ പേറുന്നത്‌. മജീദും നസീറും ഷഫാസുമൊക്കെ ഭീകരപ്രവര്‍ത്തനം നടത്തിയിട്ടുണ്ടോയെന്ന്‌ ഇവര്‍ക്കാര്‍ക്കും അറിയില്ല. ഭീകരവാദ പ്രവര്‍ത്തനത്തിന്‌ ലക്ഷങ്ങളാണ്‌ ഇവരിലൂടെ ഒഴുകിയെത്തിയതെന്ന വാര്‍ത്തകള്‍ വിശ്വസിക്കാനും ഇവര്‍ക്ക്‌ കഴിയുന്നില്ല. ഇത്രയധികം പണം ഇവരുടെ കൈവശമുണ്ടായിരുന്നെങ്കില്‍ ഇടിഞ്ഞു വീഴാറായ കൊച്ചു വീട്ടില്‍ ബാങ്കു കടവുമായി കഴിയേണ്ടതുണ്ടായിരുന്നോ എന്നാണ്‌ അവരുടെ സ്വകാര്യ സംശയങ്ങള്‍. "തീവ്രവാദത്തിന്റെ ആളുകള്‍ക്ക്‌ ലക്ഷങ്ങള്‍ കിട്ടുന്നുണ്ടെന്ന്‌ എല്ലാവരും പറയുന്നു. അങ്ങനെയെങ്കില്‍ ഈ കേറി കിടക്കുന്നിടമെങ്കിലും രക്ഷിക്കാനാവില്ലെ? നിങ്ങള്‍ നോക്ക്‌ വീടിന്റെ മറപ്പുരയ്ക്ക്‌ വാതില്‍ പോലുമില്ല. ഒരു തുണി തൂക്കിയിരിക്കുകയാണ്‌. അടുക്കളയുടെ ഒരു ഭാഗം പൊളിഞ്ഞു ഇതിനിടയിലാണ്‌ ബാങ്കിന്റെ ജപ്തി നോട്ടീസ്‌. വയസ്‌ കാലത്ത്‌ ഈ ഉമ്മയെയും കൊണ്ട്‌ ഞങ്ങള്‍ എവിടെ പോകും". ചോദിക്കുന്നത്‌ മജീദ്‌ പറമ്പായിയുടെ ഭാര്യ സഹോദരി ജസീലയാണ്‌.
ഇത്തരത്തില്‍ , ആതിരേ, ദാരിദ്ര്യം കൊണ്ട്‌ തങ്ങളുടേതല്ലാത്ത കുറ്റത്തിനും ആരോപണങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും വിധേയരായി, ഇടിഞ്ഞുവീഴാറായ ഒരു വീട്ടിനുള്ളില്‍ കഴിയുന്ന ഈ നിസ്വ സ്ത്രീകളുടെ അവസ്ഥകളിലേക്ക്‌ കണ്ണോടിക്കാന്‍ മനസ്സില്ലാതെയാണ്‌ സാക്ഷര കേരളത്തിലെ സാംസ്കാരിക പ്രവര്‍ത്തകരും ബുദ്ധിജീവികളും എഴുത്തുകാരില്‍ ചിലരുമൊക്കെ സൂഫിയ ംദനിയുടെ പൗരാവകാശം സംരക്ഷിക്കാന്‍ കച്ചകെട്ടയിറങ്ങിയതെന്നോര്‍ക്കണം. തന്റെ ഭര്‍ത്താവിന്റെ തീവ്രവാദ നിലപാടുകളെ കുറിച്ച്‌ പൂര്‍ണ ബോധ്യമുള്ള യുവതിയും സ്ത്രീയുമാണ്‌ സൂഫിയ ംദനി. എന്നാല്‍, തങ്ങളുടെ ഭര്‍ത്താക്കന്മാരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ ഒന്നുമറിയാത്ത സാധുക്കളാണ്‌ കണ്ണൂരിലെ കാടാച്ചിറ കരിപ്പായി പള്ളിക്കു മുമ്പിലുള്ള വീട്ടില്‍ കഴിയുന്നവര്‍. ഇവര്‍ക്കും മനുഷ്യാവകാശങ്ങളില്ലേ? ഇവര്‍ക്കും പൗരാവകാശങ്ങളില്ലേ? ഇവരും സൂഫിയയെ പോലെ സ്ത്രീകളല്ലേ? എന്നിട്ടെന്തുകൊണ്ടാണ്‌ മുഖ്യധാരാ മാധ്യമങ്ങളുടെയോ ബുദ്ധിജീവികളുടേയോ ശ്രദ്ധ ഇവരിലേക്ക്‌ പതിയാതെ പോയത്‌.....? എന്തുകൊണ്ടാണ്‌ ഇവിടത്തെ വനിതാ സംഘടനകള്‍ ഇവരെ കാണാതെ പോയത്‌.....?
അതായത്‌ ഹിഡന്‍ അജണ്ടകള്‍ക്ക്‌ കൂട്ട്‌ നിന്ന്‌ സമ്പത്തും വാര്‍ത്താ പ്രാധാന്യവും നേടുകയെന്ന നീചവും ശുഷ്കവുമായ താല്‍പര്യമുള്ളവരായിരുന്നു സൂഫിയ ംദനിക്കുവേണ്ടി രംഗത്തെത്തിയതെന്ന്‌ സാരം. ഫാത്തിമ ഉമ്മയുടെയും പെണ്‍മക്കളുടെയും അവരുടെ നിരപരാധികളായ കുഞ്ഞുങ്ങളുടെയും വിശപ്പും വേവലാതിയും സാംസ്കാരിക കേരളം, സാക്ഷര കേരളം തിരിച്ചറിയാന്‍ ,ആതിരേ ഇനിയെത്ര ദുരിതാനുഭവങ്ങളിലൂടെ ഇവര്‍ കടന്നുപോകണമെന്നാണ്‌.....?

Wednesday, December 30, 2009

നീതി നിര്‍വ്വഹണത്തിന്‌ പര്‍ദ അണിയിക്കുമ്പോള്‍- 2

ഇതെല്ലാം കൂട്ടിവായിച്ചിട്ടുവേണം സച്ചിതാനന്ദന്‍ അടക്കമുള്ള ബുദ്ധിജീവികള്‍ സൂഫിയ ംദനിയുടെ മനുഷ്യാവകാശത്തിനുവേണ്ടി ഇറക്കിയ പ്രസ്താവനയുടെ പിന്‍കളികള്‍ തിരിച്ചറിയേണ്ടത്‌. ഐഎസ്‌എസിലൂടെ ംദനി വിതച്ച വിത്തുകളില്‍ വടവൃക്ഷം പോലെ വളര്‍ന്ന ഭീകരവാദമാണ്‌ തടിയന്റവിട നസീറും കൂട്ടാളികളുമെങ്കില്‍ അതിന്റെ ഉത്തരവാദി അബ്ദുള്‍ നാസര്‍ ംദനി തന്നെയാണ്‌. ആ ംദനിയുടെ മോചനത്തിന്‌ വേണ്ടി നസീര്‍ അടക്കമുള്ളവര്‍ നടത്തിയ ശ്രമങ്ങളില്‍ അതുകൊണ്ടുതന്നെ സൂഫിയ ംദനിക്ക്‌ അറിവും പങ്കുമുണ്ട്‌.

ആതിരേ,തടിയന്റവിട നസീറിന്റെ ഭാര്യയ്ക്കോ ആശ്രിതര്‍ക്കോ നസീറിനൊപ്പമുള്ള യുവാക്കളുടെ കുടുംബാംഗങ്ങള്‍ക്കോ അവരെന്താണ്‌ ചെയ്യുന്നതെന്നോ ആരുമായൊക്കെയാണ്‌ ബന്ധപ്പെടുന്നതെന്നോ അറിയില്ലായിരുന്നു. എന്നാല്‍, സൂഫിയ മ്ദനിക്ക്‌ തന്റെ ഭര്‍ത്താവായ അബ്ദുള്‍ നാസര്‍ ംദനി ആരാണെന്നും എന്താണ്‌ ചെയ്യുന്നതെന്നും ആരൊക്കെയാണ്‌ അദ്ദേഹത്തിന്റെ സുഹൃത്തുക്കളെന്നും അറിയാമായിരുന്നു.
കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ വിചാരണത്തടവുകാരനായി തമിഴ്‌നാട്ടില്‍ കാരാഗൃത്തില്‍ അബ്ദുള്‍ നാസര്‍ മ്ദനിയെ തടവിലാക്കിയപ്പോള്‍, ഒരു വിചാരണ തടവുകാരന്‌ ലഭിക്കേണ്ട പൗരാനുകൂല്യങ്ങള്‍ നിഷേധിക്കപ്പെതുകൊണ്ട്‌ ഉയര്‍ന്ന മനുഷ്യാവകാശ പ്രക്ഷോഭങ്ങളെ കുറിച്ചും സൂഫിയ മ്ദനിക്കറിയാമായിരുന്നു.
സ്വാഭാവികമാണ്‌ യുവതിയായ ഭാര്യ തന്റെ ഭര്‍ത്താവിനെ തടങ്കലില്‍ നിന്ന്‌ മോചിപ്പിക്കാന്‍ ഏത്‌ മാര്‍ഗവും അവലംബിക്കും എന്ന സാധ്യത അതിനാണല്ലോ സ്നേഹമെന്നും സമര്‍പ്പണമെന്നും നാം പറയുന്നത്‌. ആ തലത്തിലുള്ള സൂഫിയ മ്ദനിയുടെ നീക്കങ്ങള്‍ക്ക്‌ സ്വാഭാവികമായ അംഗീകാരം ലഭിക്കണം; ലഭിച്ചേ തീരു. എന്നാല്‍, നിലവിലിരിക്കുന്ന നീതി ബോധത്തിന്റെ അടിസ്ഥാനത്തിലുള്ള നീക്കങ്ങള്‍ക്ക്‌ മാത്രമേ നേരത്തെ പറഞ്ഞ അംഗീകാരം ലഭിക്കുകയുള്ളു. നിയമം ലംഘിച്ചുകൊണ്ടുള്ള ഏതൊരു നടപടിയും നിലവിലിരിക്കുന്ന നിയമമനുസരിച്ച്‌ കുറ്റകൃത്യമാകുമ്പോള്‍ അത്‌ ഭര്‍ത്താവിനെയോ കാമുകനെയോ മറ്റാരെയെങ്കിലുമോ മോചിപ്പിക്കാനായി ഉപയോഗിക്കുമ്പോള്‍ പോലും കുറ്റകരം തന്നെയാണ്‌.
ഇപ്പോള്‍ ലഭിച്ചിരിക്കുന്ന തെളിവുകള്‍ പരിശോധിച്ചാല്‍ കളമശേരി ബസ്‌ കത്തിക്കല്‍ സംഭവം സൂഫി മ്ദനിയുടെ അറിവോടും അംഗീകാരത്തോടും നടന്നതാണ്‌. ഇതിന്‌ അന്ന്‌ തമിഴ്‌നാട്ടിലെ യൂസഫ്‌ എന്ന പേരിലുള്ള സിംകാര്‍ഡ്‌ ഉപയോഗിച്ച വ്യക്തിയുടെ അറിവും അംഗീകാരവും ഉണ്ടായിരുന്നു.
എന്നാല്‍,ആതിരേ കളമശേരി ബസ്‌ കത്തിക്കല്‍ കേസ്‌ അടക്കം തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ള തീവ്രവാദികള്‍ രൂപം കൊടുത്ത സ്ഫോടനങ്ങളിലൊന്നും സൂഫിയ മ്ദനിക്ക്‌ പങ്കില്ല എന്ന്‌ വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. സ്വന്തം ഭാര്യയുടെ മോചനത്തിന്‌ വേണ്ടി ഒരു ഭര്‍ത്താവ്‌ ഏത്‌ മാര്‍ഗം അവലംഭിച്ചാലും അത്‌ ന്യായീകരിക്കാവുന്നതാണ്‌. അതുകൊണ്ട്‌ അബ്ദുള്‍ നാസര്‍ മ്ദനിയുടെയും മക്കളുടെയും പ്രഖ്യാപിത സെക്രട്ടറിയേറ്റ്‌ നിരാഹാര സമരത്തിന്‌ ഒരു സാധുതയുണ്ട്‌.
എന്നാല്‍, എന്തുകൊണ്ടാണ്‌ സൂഫിയ ംദനി അറസ്റ്റ്‌ ചെയ്യപ്പെട്ടതെന്നും എങ്ങനെയൊക്കെയാണ്‌ സൂഫിയ ംദനി അടക്കമുള്ളവര്‍ തടിയന്റവിട നസീറിന്റെ ഓപ്പറേഷനുകളില്‍ ബന്ധപ്പെട്ടതെന്നും ചികയുമ്പോഴാണ്‌ പര്‍ദകൊണ്ടും കാക്കികൊണ്ടും മറച്ചു പിടിക്കാന്‍ ശ്രമിക്കുന്ന സത്യങ്ങള്‍ സുതാര്യമായി തീരുന്നത്‌ ആതിരേ...
നേരത്തെ സൂചിപ്പിച്ചു യുഡിഎഫ്‌ ഭരണ കാലത്തുതന്നെ സൂഫിയ മ്ദനിക്ക്‌ കളമശേരി സംഭവത്തില്‍ പങ്കുണ്ടെന്ന്‌ കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ചത്‌. ഒപ്പം തന്നെ 2009 ഒക്ടോബര്‍ 29ന്‌ ബസ്‌ കത്തിക്കല്‍ സംഭവത്തില്‍ നിര്‍ണായക പങ്കുള്ള അഞ്ച്‌ പ്രതികളുടെ പേര്‌ കുറ്റപത്രത്തില്‍ നിന്ന്‌ ഒഴിവാക്കിയെന്ന്‌ തമിഴ്‌നാട്‌ പോലീസ്‌ കണ്ടെത്തിയിരുന്നു എന്നും.
പശ്ചാത്തലം ഇതായിരിക്കേയാണ്‌ ഇപ്പോള്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ജയരാജന്മാരും നേതൃത്വം നല്‍കുന്ന സിപിഎമ്മിന്റെ സംസ്ഥാന ഘടകവും അബ്ദുള്‍ നാസര്‍ മ്ദനിയും ചേര്‍ന്നുകൊണ്ടുള്ള കള്ളക്കളികള്‍ വീണ്ടും പുറത്ത്‌ വന്നുകൊണ്ടിരിക്കുന്നത്‌.
അറിഞ്ഞ സത്യങ്ങള്‍ ശരിയാണെങ്കില്‍ കളമശേരി ബസ്‌ കത്തിക്കല്‍ കേസിലെ പ്രതികളുമായി സൂഫിയ മ്ദനി സെല്‍ഫോണില്‍ സംസാരിച്ചതിന്റെ ഒരു മണിക്കൂര്‍ നീളുന്ന തെളിവ്‌ കേരളത്തിലെ ഉന്നത പോലീസ്‌ അധികാരികള്‍ നശിപ്പിച്ചു. അതിന്‌ മുമ്പാണ്‌ അവരുടെ അറസ്റ്റ്‌ തടഞ്ഞത്‌. സൂഫിയ മ്ദനിക്ക്‌ കളമശേരി സംഭവത്തില്‍ പങ്കുണ്ട്‌ എന്നറിഞ്ഞ്‌ അന്ന്‌ കേസ്‌ അന്വേഷിച്ച പി. വിജയന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം അറസ്റ്റ്‌ ചെയ്യാനായി പുറപ്പെട്ടപ്പോഴാണ്‌ ആഭ്യന്തര വകുപ്പിലെ ഒരു ഉന്നതന്‍ ഇടപെട്ട്‌ അത്‌ തടഞ്ഞത്‌.
ആതിരേ, അതിന്‌ ശേഷമാണ്‌ പിഡിപിയുമായി തെരഞ്ഞെടുപ്പിന്‌ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗം അടവ്‌ നയം രൂപീകരിച്ചത്‌. അതിന്‌ പ്രകാശ്‌ കാരാട്ട്‌ അടക്കമുള്ള കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരവും ഉണ്ടായിരുന്നു. എന്നാല്‍, അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ ഉയര്‍ത്തിയ വിഭിന്ന സ്വരം വിഭാഗീയതയാണെന്ന്‌ വ്യാഖ്യാനിക്കുകയും അതിന്റെ പേരില്‍ കാരാട്ടടക്കമുള്ള പുതിയ തലമുറയിലെ മാര്‍ക്സിസ്റ്റ്‌ നേതൃത്വം അച്യുതാനന്ദനെ ശാസിക്കുകയും സമാനസ്വഭാവമുള്ള നിലപാടുകളുടെ പേരില്‍ പോളിറ്റ്‌ ബ്യൂറോയില്‍ നിന്ന്‌ സെന്‍ട്രല്‍ കമ്മിറ്റിയിലേക്ക്‌ തരം താഴ്ത്തുകയും ചെയ്തു.
എന്നാലിപ്പോള്‍ തടിയന്റവിട നസീര്‍ ബംഗ്ലാദേശില്‍ പിടിയിലാവുകയും ഇന്ത്യയ്ക്ക്‌ കൈമാറപ്പെടുകയും ചെയ്തപ്പോള്‍ നസീര്‍ വെളിപ്പെടുത്തിയ ചില 'സത്യങ്ങളുടെ പേരിലുള്ള അന്വേഷണത്തിന്റെ ഭാഗമായിട്ടാണ്‌ സൂഫിയ മ്ദനി കളമശേരി ബസ്‌ കത്തിക്കല്‍ കേസില്‍ പത്താം പ്രതിയായത്‌. നേരത്തെ ഉന്നയിച്ച ചോദ്യം ഒരിക്കല്‍ കൂടി ഉന്നയിക്കേണ്ടിയിരിക്കുന്നു. തടിയന്റവിട നസീര്‍ വെളിപ്പെടുത്തിയ മേറ്റ്ല്ലാ കാര്യങ്ങളും വിശ്വസിക്കാമെങ്കില്‍ എന്തുകൊണ്ട്‌ കളമശേരി ബസ്‌ കത്തിക്കല്‍ കേസുമായി ബന്ധപ്പെട്ട്‌ സൂഫിയ മ്ദനിക്ക്‌ എതിരായി അദ്ദേഹം നല്‍കിയ മൊഴി അവിശ്വസിക്കണം.
ഇവിടെയാണ്‌ പിണറായി(ന്റവിട) വിജയനും കോടിയേരി(ന്റവിട) ബാലകൃഷ്ണനും അടക്കമുള്ളവര്‍ ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്ന പിഡിപി ബാന്ധവ സംരക്ഷണ ത്വരയും രീതികളും ചര്‍ച്ചക്ക്‌ വിധേയമാകുന്നത്‌. എം.കെ പാന്ഥെ അടക്കമുള്ളവര്‍ പിഡിപിയെ തള്ളിപ്പറഞ്ഞിട്ടും പിണറായി (ന്റവിട) വിജയന്‍ പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചത്‌ ഒരു രാഷ്ട്രീയ ബാന്ധവത്തെ കുറിച്ചും മുന്‍കൂട്ടിയൊന്നും പറയാന്‍ കഴിയുകയില്ല എന്നാണ്‌.
ഈ പശ്ചാത്തലത്തില്‍ വേണം ആതിരേ, തടിയന്റവിട നസീര്‍ പ്രതിയായ നയനാര്‍ വധശ്രമ കേസിന്റെ ഇന്നത്തെ അവസ്ഥ വിലയിരുത്തേണ്ടത്‌. ആ കേസന്വേഷണം ഉമ്മന്‍ ചാണ്ടി അട്ടിമറിച്ചു എന്നാണ്‌ കോടിയേരി(ന്റവിട) ബാലകൃഷ്ണന്‍ ആവര്‍ത്തിച്ച്‌ പ്രഖ്യാപിച്ചിട്ടുള്ളത്‌. അപ്പോള്‍ ചോദ്യം ഇതാണ്‌. അവര്‍ക്ക്‌ ശേഷം അധികാരത്തിലെത്തി 42 മാസം കിഴഞ്ഞിട്ടും എന്തുകൊണ്ട്‌ ആ കേസന്വേഷണം എങ്ങുമെത്താതെ പോയി? അതായത്‌ തടിയന്റവിട നസീര്‍ ഉള്‍പ്പെട്ട കേസുകളും തടിയന്റവിട നസീറുമായി ബന്ധപ്പെട്ട വ്യക്തികളും തമസ്കരിക്കപ്പെടണം എന്ന ശാഠ്യം ഈ സര്‍ക്കാരിന്‌ ഉണ്ട്‌ എന്നു തന്നെ നാം വിശ്വസിക്കാന്‍ നിര്‍ബന്ധിതരാകുന്നു. അതുകൊണ്ടാണ്‌ തടിന്റവിട നസീറിനെ ബാംഗ്ലൂരില്‍ ചോദ്യം ചെയ്യാനായി തച്ചങ്കരി(ന്റവിട) ടോമിനെ ആഭ്യന്തര വകുപ്പ്‌ അയച്ചത്‌. ഇത്‌ സത്യം പുറത്തുകൊണ്ടുവരാനല്ലെന്നും തമസ്കരിക്കാനുള്ള ശ്രമമാണെന്നും അന്നേ ബോധ്യമായതാണ്‌. അതിനെ സാധൂകരിക്കുന്നതാണ്‌ ഇപ്പോള്‍ ഈ കേസന്വേഷിക്കുന്ന എറണാകുളത്തെ പോലീസ്‌ സംഘത്തിലെ ഉന്നതനായ ഒരു വ്യക്തി തടിന്റവിട നസീറിനെ ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹത്തെ ചില ചോദ്യങ്ങളില്‍ നിന്ന്‌ തച്ചങ്കരി(ന്റവിട) ടോമിന്‍ വിലക്കിയത്‌.
ഇതെല്ലാം കൂട്ടിവായിച്ചിട്ടുവേണം ആതിരേ, സച്ചിതാനന്ദന്‍ അടക്കമുള്ള ബുദ്ധിജീവികള്‍ സൂഫിയ മ്ദനിയുടെ മനുഷ്യാവകാശത്തിനുവേണ്ടി ഇറക്കിയ പ്രസ്താവനയുടെ പിന്‍കളികള്‍ തിരിച്ചറിയേണ്ടത്‌. . ഐഎസ്‌എസിലൂടെ മ്ദനി വിതച്ച വിത്തുകളില്‍ വടവൃക്ഷം പോലെ വളര്‍ന്ന ഭീകരവാദമാണ്‌ തടിയന്റവിട നസീറും കൂട്ടാളികളുമെങ്കില്‍ അതിന്റെ ഉത്തരവാദി അബ്ദുള്‍ നാസര്‍ മ്‌ദനി തന്നെയാണ്‌. ആ മ്‌ദനിയുടെ മോചനത്തിന്‌ വേണ്ടി നസീര്‍ അടക്കമുള്ളവര്‍ നടത്തിയ ശ്രമങ്ങളില്‍ അതുകൊണ്ടുതന്നെ സൂഫിയ മ്‌ദനിക്ക്‌ അറിവും പങ്കുമുണ്ട്‌.
എന്നിട്ടാണ്‌ പര്‍ദ ധാരിയായതുകൊണ്ട്‌ അവരെ അറസ്റ്റ്‌ ചെയ്യരുതെന്ന്‌ ഒരഭിഭാഷകന്‍ കോടതിയില്‍ വാദിച്ചതും അവര്‍ക്കനുകൂലമായി മനുഷ്യാവകാശ സംഘടനകള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നതും. അറിയുക ആതിരേ, പര്‍ദ കൊണ്ട്‌ മൂടി തമസ്കരിക്കാന്‍ പറ്റുന്നതല്ല രാജ്യദ്രോഹ ശ്രമങ്ങളും അതുമായി ബന്ധപ്പെട്ട സത്യങ്ങളും.

Wednesday, December 23, 2009

നീതി നിര്‍വഹണത്തിന്‌ പര്‍ദ അണിയിക്കുമ്പോള്‍

ആതിരേ, ലഷ്കര്‍ ഇ തയ്ബയുടെ ദക്ഷിണേന്ത്യന്‍ കമാന്‍ഡര്‍ തടിന്റവിട നസീറില്‍ നിന്ന്‌ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍, കളമശേരി ബസ്‌ കത്തിക്കല്‍ കേസില്‍ പത്താം പ്രതിയായി സൂഫിയ മദനിയെ പോലീസ്‌ അറസ്റ്റ്‌ ചെയ്തതോടെ, അവരുടെ അവകാശ സംരക്ഷണത്തിന്‌ പിഡിപിയും ബുദ്ധിജീവികളില്‍ ചിലരും രംഗത്തെത്തിയത്‌ വളരെ വിചിത്രമായ ഒരു പരിണാമമാണ്‌. തന്റെ ഭാര്യ നിരപരാധിയാണെന്നും ചില പോലീസ്‌ ഓഫീസര്‍മാരും ഹിന്ദുത്വവാദികളായ രാഷ്ട്രീയ നേതാക്കന്മാരും നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ്‌ സൂഫിയ മദനിയെ അറസ്റ്റ്‌ ചെയ്തതെന്നും തന്നെയും കുടുംബത്തെയും തീവ്രവാദികളല്ല എന്ന്‌ പ്രഖ്യാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ താനും മക്കളും സെക്രട്ടേറിയറ്റിന്‌ മുമ്പില്‍ നിരാഹാര സമരം ആരംഭിക്കുമെന്നും പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയും പ്രഖ്യാപിച്ചത്‌ അതിലും വിഭ്രമാത്മകമായ മറ്റൊരു പരിണതിയാണ്‌.
സൂഫിയ മദനിയെ അറസ്റ്റ്‌ ചെയ്തതോടെ തങ്ങളുടെ ഉത്തരവാദിത്തം തീര്‍ന്നു എന്ന മട്ടിലാണ്‌ കോടിയേരി (ന്റവിട) ബാലകൃഷ്ണനും പിണറായി (ന്റവിട) വിജയനുമൊക്കെ കൈകഴുകിയത്‌.
കളമശേരി ബസ്‌ കത്തിക്കല്‍ മുതല്‍ സൂഫിയ മദനിയുടെ അറസ്റ്റ്‌ വരെയുള്ള സംഭവങ്ങളില്‍ ഒട്ടനവധി കള്ളക്കളികള്‍ കോടിയേരി (ന്റവിട) ബാലകൃഷ്ണനില്‍ നിന്നും തച്ചങ്കരി (ന്റവിട) ടോമിനില്‍ നിന്നും ഇവരുടെയൊക്കെ ആജ്ഞാനുവര്‍ത്തികളായ, രാജ്യദ്രോഹികളായ പോലീസ്‌ ഉദ്യോഗസ്ഥന്മാരുടെ ഭാഗത്ത്‌ നിന്നും ഉണ്ടായിട്ടുണ്ട്‌ എന്നുപറയാന്‍ രണ്ടാമെതൊന്ന്‌ ആലോചിക്കേണ്ടതില്ല. നായനാര്‍ ഭരണം ചീഞ്ഞുനാറി ജനങ്ങള്‍ക്ക്‌ അസഹ്യമായപ്പോള്‍ പൊതു സമൂഹത്തിന്റെ ശ്രദ്ധ തിരിക്കാന്‍ അബ്ദുള്‍ നാസര്‍ മദനിയെ അറസ്റ്റ്‌ ചെയ്തതിന്‌ സമാനമായ കാപട്യമാണ്‌ സൂഫിയ മദ്നിയുടെ അറസ്റ്റിലും കാണാന്‍ കഴിയുന്നത്‌.
എന്നാല്‍,ആതിരേ, സൂഫിയയുടെ അറസ്റ്റ്‌ മനുഷ്യാവകാശ - മത സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്നതിനെയാണ്‌ ഭയാശങ്കകളോടെ വീക്ഷിക്കേണ്ടത്‌. സൂഫിയ മദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നടക്കുമ്പോള്‍ അവരുടെ അഭിഭാഷകരായ വി. ചിദംബരേഷ്‌ വാദിച്ചത്‌ "സൂഫിയ മദനി പര്‍ദ ധാരി ആയതിനാല്‍ അറസ്റ്റും തടങ്കലും പാടില്ല" എന്നായിരുന്നു. വളരെ ബോധപൂര്‍വം , സംഭവങ്ങളില്‍ വര്‍ഗീയത കുത്തിചെലുത്താനും മതത്തിന്റെ പേരില്‍ വികാരങ്ങള്‍ ആളിക്കത്തിക്കാനുമാണ്‌ ചിദംബരേഷ്‌ എന്ന അഭിഭാഷകന്‍ ശ്രമിച്ചത്‌. ഇത്‌ അദ്ദേഹത്തിന്റെ ബുദ്ധിയാണെന്ന്‌ വിശ്വസിക്കാന്‍ മാത്രം വിഡ്ഢികളല്ല കേരളീയര്‍. തടിയന്റവിട നസീറില്‍ നിന്ന്‌ സത്യങ്ങള്‍ പുറത്തുവരരുതെന്ന്‌ ആഗ്രഹിക്കുന്ന ഭരണക്കാരും അതിന്‌ ചുക്കാന്‍ പിടിക്കുന്ന പോലീസ്‌ ഓഫീസര്‍മാരും ഒക്കെ ചേര്‍ന്ന്‌ നടത്തിയ ഗൂഢാലോചനയില്‍ നിന്നാണ്‌ ഇത്തരം ഒരു കുബുദ്ധി ഉരുത്തിരിഞ്ഞ്‌ വന്നത്‌. എന്നാല്‍, നീചമായ ഈ ലക്ഷ്യം അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല എന്നതാണ്‌ ആശ്വാസകരമായ വസ്തുത. "ജാതിയും മതവും പ്രസക്തമല്ല. ചെയ്ത കുറ്റമാണ്‌ നോക്കുന്നത്‌. നായരും ഈഴവരും ബ്രാഹ്മണരും ഒക്കെ ഉള്‍പ്പെട്ട ധാരാളം കേസുകള്‍ പരിഗണിച്ച്‌ തീര്‍പ്പാക്കുന്നതാണെന്നും അതൊന്നും ജാതി നോക്കിയല്ല" എന്നുമായിരുന്നു കോടതി തിരിച്ചടിച്ചത്‌.
കളമശേരി ബസ്‌ കത്തിക്കല്‍ കേസ്‌ അട്ടിമറിക്കാനുള്ള ശ്രമം വളരെ ബോധപൂര്‍വം ഈ സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നുണ്ടായിട്ടുണ്ട്‌ എന്ന്‌ പൊതു സമൂഹത്തിന്‌ വിശ്വസിക്കാന്‍ പറ്റുന്ന തെളിവുകള്‍ നിരവധിയുണ്ട്‌. 2009 ഒക്ടോബര്‍ 29ന്‌ കളമശേരി ബസ്‌ കത്തിക്കല്‍ സംഭവത്തില്‍ നിര്‍ണായക പങ്കുള്ള അഞ്ച്‌ പ്രതികളുടെ പേരുകള്‍ കുറ്റപത്രത്തില്‍ നിന്ന്‌ ഒഴിവാക്കിയതായി തമിഴ്‌നാട്‌ പോലീസ്‌ കണ്ടെത്തിയതാണ്‌. ഈ കണ്ടെത്തല്‍ രേഖാമൂലം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും നടപടിയെടുക്കാതെ കുറ്റവാളികളെ സംരക്ഷിച്ച്‌ കേസ്‌ അട്ടിമറിക്കുന്ന ഗൂഢാലോചനയിലായിരുന്നു ആഭ്യന്തരവകുപ്പും ഉന്നതരായ ചില പോലീസുകാരും. ഇതേ നയം തന്നെയാണ്‌ പാനായിക്കുളം സിമി യോഗത്തിന്റെ കാര്യത്തിലും വാഗമണ്ണിലെ ക്യാമ്പിന്റെ കാര്യത്തിലും ഇടതുപക്ഷ സര്‍ക്കാര്‍ പുലര്‍ത്തിയതെന്ന്‌ പറയുമ്പോള്‍ ആരും ക്ഷോഭിച്ചിട്ട്‌ കാര്യമില്ല. കോഴിക്കോട്‌ ഇരട്ട സ്ഫോടനത്തിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തില്ലായിരുന്നുവെങ്കില്‍ സൂഫിയ ംദനി ഇപ്പോള്‍ അറസ്റ്റ്‌ ചെയ്യപ്പെടുകയില്ലായിരുന്നുവെന്ന്‌ കേരളത്തിലെ ഏതൊരു കൊച്ചുകുട്ടിക്കും ബോധ്യമുള്ള വാസ്തവമാണ്‌.
സൂഫിയ മദനി കളമശേരി ബസ്‌ കത്തിക്കല്‍ കേസില്‍ പത്താം പ്രതിയാണെന്ന്‌ പോലീസ്‌ ഒടുവില്‍ കണ്ടെത്തിയതിന്‌ ശേഷം ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനില്‍ നിന്നുണ്ടായ ഒരു പ്രതികരണം മാത്രം മതി ആതിരേ, സര്‍ക്കാര്‍ തലത്തില്‍ നടന്ന അട്ടിമറികള്‍ വ്യക്തമാകാന്‍. സൂഫിയ മദനിക്ക്‌ കളമശേരി ബസ്‌ കത്തിക്കല്‍ സംഭവത്തില്‍ പങ്കുണ്ടായിരുന്നു എന്ന്‌ യുഡിഎഫ്‌ സര്‍ക്കാരിന്‌ അറിയാമായിരുന്നു എന്നാണ്‌ അദ്ദേഹം ആക്ഷേപിച്ചത്‌. അത്‌ വാസ്തവമാണെങ്കില്‍ എന്തുകൊണ്ട്‌ കഴിഞ്ഞ 42 മാസക്കാലം സൂഫിയയ്ക്കെതിരെ ഇടതുപക്ഷ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ല എന്ന ചോദ്യത്തിന്‌ അദ്ദേഹം ആദ്യം ഉത്തരം നല്‍കണം. സൂഫിയയ്ക്ക്‌ ഇത്തരം ഒരു കൃത്യത്തില്‍ പങ്കുണ്ടെന്ന്‌ വ്യക്തമായിട്ടും എന്തിനാണ്‌ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ പിഡിപിയുമായി സഖ്യമുണ്ടാക്കിയതെന്ന ചോദ്യത്തിന്‌ അദ്ദേഹവും പിണറായി വിജയനും പ്രകാശ്‌ കാരാട്ടും ഉത്തരം പറയണം.
അതായത്‌ തടിയന്റവിട നസീറുമായി ബന്ധപ്പെട്ട്‌ ആരോപിക്കപ്പെട്ടിട്ടുള്ള എല്ലാ തീവ്രവാദ - കൊലപാതക കേസുകളും അട്ടിമറിക്കാനുള്ള ഗൂഢാലോചന യുഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്തെന്നപോലെ ഈ സര്‍ക്കാരിന്റെ കാലത്തും കൗശലപൂര്‍വം നടന്നിരുന്നു എന്നുതന്നെയാണ്‌ അര്‍ത്ഥം. പെണ്‍വാണിഭകേസില്‍ പെട്ട്‌ പൊതുസമൂഹത്തിന്‌ മുമ്പിലും പാര്‍ട്ടിക്കുള്ളിലും ഒറ്റപ്പെട്ട കുഞ്ഞാലിക്കൂട്ടി തന്റെ നിലനില്‍പ്പ്‌ ശക്തമാക്കാനും പാര്‍ട്ടിക്കുള്ളിലെ വിലപേശല്‍ ശക്തി വര്‍ധിപ്പിക്കാനും എന്‍ഡിഎഫ്‌ അടക്കമുള്ള മുസ്ലീം തീവ്രവാദ വിഭാഗത്തെ സഹായിച്ചതായി അന്നുതന്നെ ആരോപണങ്ങളുണ്ടായിരുന്നു. അവയെ സാധൂകരിക്കുന്ന തെളിവുകള്‍ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നതുമാണ്‌. അന്ന്‌ പ്രതിപക്ഷത്ത്‌ കോടിയേരി (ന്റവിട) ബാലകൃഷ്ണനും പിണറായി (ന്റവിട) വിജയനും ഉണ്ടായിരുന്നതാണ്‌. അന്ന്‌ ആ നേതാവിനെ രക്ഷിക്കാന്‍ കോഴിക്കോട്‌ ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ്‌ അട്ടിമറിച്ചതില്‍ ആര്‍ക്കെല്ലാം പങ്കുണ്ടെന്നും കേരളത്തിലെ പൊതുസമൂഹത്തിനറിയാം. സൂഫിയ മദനിയുടെ ജാമ്യാപേക്ഷയില്‍ വാദം കേട്ട കോടതി നടത്തിയ ഒരു പരാമര്‍ശം ഇത്തരുണത്തില്‍ ഏറെ പ്രസക്തമാണ്‌. അതിങ്ങനെയായിരുന്നു : " കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ വിലയിരുത്താന്‍ ജനങ്ങള്‍ക്കറിയാം. സാധാരണക്കാരന്റെ ചിന്താശക്തിക്ക്‌ വിലപറയരുത്‌..... ഇടുങ്ങിയ പ്രത്യയ ശാസ്ര്തങ്ങളുടെയും വിഭാഗീയതകളുടെയും മറവില്‍ പ്രാദേശിക വിഷയങ്ങളെ കുറിച്ച്‌ പ്രഭാഷണം നടത്തുന്നവര്‍ രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും ബാധിക്കുന്ന വലിയ പ്രശ്നങ്ങള്‍ കാണുന്നില്ല. സമൂഹത്തിന്‌ അത്‌ ഗുണം ചെയ്യില്ല.... സ്വാധീനങ്ങള്‍ക്കടിപ്പെടാതെ തീവ്രവാദത്തെ ചെറുക്കാന്‍ ഫലപ്രദമായി എന്തുചെയ്തുവെന്ന്‌ പോലീസ്‌ സ്വയം ചോദിക്കണം. ജനങ്ങളോട്‌ ചോദിച്ചാല്‍ അവര്‍ മറുപടി പറയും. അവര്‍ പറയട്ടെ".
കോടതിക്ക്‌ പോലും സംശയത്തിന്‌ ഇടയില്ലാത്തവിധം വിശ്വാസമുള്ള ഈ വാസ്തവങ്ങളെയാണ്‌ാതിരേ, പര്‍ദയണിച്ച്‌ തമസ്കരിക്കാനുള്ള ഗൂഢാലോചന നടന്നത്‌. ഇക്കാര്യത്തില്‍ ഇപ്പോള്‍ സൂഫിയ ംദനിയുടെ അവകാശങ്ങള്‍ക്ക്‌ വേണ്ടി മുന്നിട്ടിറങ്ങിയിട്ടുള്ള ബുദ്ധിജീവികളുടെ പങ്കും കോടതി നിരീക്ഷിച്ചിട്ടുണ്ട്‌. "ബുദ്ധി ജീവികള്‍ മൗനം പാലിച്ചപ്പോള്‍ സംസ്ഥാനത്ത്‌ നടക്കുന്ന തീവ്രവാദങ്ങള്‍ പുറത്ത്‌ കൊണ്ടുവരുന്നതില്‍ പത്രദൃശ്യമാധ്യമങ്ങള്‍ വലിയ പങ്കുവഹിച്ചു. തീവ്രവാദം ചെറുക്കാന്‍ ഫലപ്രദമായ നടപടി എടുക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയത്‌ മാധ്യമങ്ങളാണ്‌. എന്നാല്‍ ബുദ്ധിജീവികള്‍ ഇതേക്കുറിച്ച്‌ ഉരിയാടിയിട്ടില്ല. സമൂഹത്തില്‍ തെറ്റ്‌ ചെയ്യുന്നവര്‍ക്കെതിരെ ശബ്ദിക്കാനും ജനങ്ങളുടെ ചിന്താഗതിയില്‍ മാറ്റം വരുത്താനും അവര്‍ക്ക്‌ ബാധ്യതയുണ്ട്‌."
ഈ പശ്ചാത്തലത്തില്‍ വേണം സൂഫിയ ംദനിയുടെ മോചനത്തിനായി അബ്ദുള്‍ നാസര്‍ ംദനിയും മക്കളും അടുത്ത വെള്ളിയാഴ്ച മുതല്‍ ആരംഭിക്കാനിരിക്കുന്ന നിരാഹാര സമരത്തെയും സൂഫിയയുടെ മോചനത്തിനായി മനുഷ്യാവകാശ പ്രവര്‍ത്തകരെന്ന്‌ അവകാശപ്പെടുന്നവര്‍ ആരംഭിക്കാനിരിക്കുന്ന പ്രക്ഷോഭങ്ങളേയും വിലയിരുത്തേണ്ടത്‌. തടിയന്റവിട നസീര്‍ വെളിപ്പെടുത്തിയ മറ്റു കാര്യങ്ങള്‍ എല്ലാം സത്യമാണെന്ന്‌ വിശ്വസിക്കുകയും സൂഫിയയ്ക്കെതിരെ പറഞ്ഞതെല്ലാം കള്ളമാണെന്ന്‌ പ്രചരിപ്പിക്കുകയും ചെയ്യുന്നതിന്‌ പിന്നില്‍ ഈ ഭരണകൂടത്തിനും അതില്‍ ംദനിയുമായും പിഡിപിയുമായും ബന്ധം സ്ഥാപിച്ചവര്‍ക്കും പങ്കുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. തടിയന്റവിട നസീറിന്റെ ഭാര്യയും ബന്ധുക്കളും ഭയന്ന്‌ വിറച്ച്‌ കഴിയുമ്പോള്‍ അവരുടെ അവകാശങ്ങള്‍ക്ക്‌ വേണ്ടി വാദിക്കാന്‍ ഇവരാരും തയ്യാറാകാത്തിടത്താണ്‌ പര്‍ദയണിയിക്കപ്പെട്ട സത്യത്തിന്റെ ഭീകരരൂപം ഒളിപ്പിക്കപ്പെട്ടിട്ടുള്ളത്‌ ആതിരേ.(തുടരും)

Sunday, December 13, 2009

കേരളത്തെ തീവ്രവാദികളുടെ ഈറ്റില്ലമാക്കിയതാരൊക്കെ..?


ഈ സാഹചര്യത്തില്‍ തടിന്റവിട നസീറിനെയോ അദ്ദേഹത്തെ പോലെ ലഷ്കര്‍ ബന്ധമുള്ള പ്രവര്‍ത്തകരെയോ അറസ്റ്റ്‌ ചെയ്യുന്നതുകൊണ്ടോ ശിക്ഷിക്കുന്നതുകൊണ്ടോ കേരളത്തിലെ മണ്ണില്‍ നിന്ന്‌ തീവ്രവാദം തുടച്ചുനീക്കാന്‍ കഴിയുകയില്ല. കാരണം അത്തരം രാജ്യദ്രോഹപ്രവത്തനങ്ങളുടെ തലതൊട്ടപ്പന്മാര്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തും മാന്യന്മാരായി വിലസുകയാണ്‌. ഈ വേതാളങ്ങളെയാണ്‌ ആദ്യമായി ഉന്മൂലനം ചെയ്യേണ്ടത്‌. എങ്കില്‍ മാത്രമേ കേരളീയര്‍ക്ക്‌
സമാധാനത്തോടെ, ഭീകരവാദ പ്രവര്‍ത്തനങ്ങളില്ലാത്ത ദിവസങ്ങളോടെ ജീവിക്കാന്‍ കഴിയുകയുള്ളു.






ആതിരേ,കഴിഞ്ഞ ഒന്നരവര്‍ഷം രാജ്യത്തെ നടുക്കിയ സ്ഫോടനപരമ്പരകളുടെ സൂത്രധാരനും ലഷ്കര്‍ ഇ തയ്ബയുടെ ദക്ഷിണേന്ത്യന്‍ കമാന്‍ഡറുമായ മലയാളി തടിയന്റവിട നസീറില്‍ നിന്ന്‌ ലഭിക്കുന്ന വിവരങ്ങള്‍ ഞെട്ടലോടെ മാത്രമേ ശ്രവിക്കാന്‍ കഴിയുകയുള്ളു. ലഷ്കറിന്റെ ദൗത്യമേറ്റെടുത്ത്‌ ബംഗ്ലാദേശിലും പാക്കിസ്ഥാനിലും കഴിയുമ്പോഴും കേരളത്തിലെ തന്റെ തീവ്രവാദ ബന്ധങ്ങള്‍ സജീവമായി നിലനിര്‍ത്താന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നു എന്നതാണ്‌ ഭയമിരട്ടിക്കുന്ന മറ്റൊരു വാസ്തവം.
എങ്ങനെ,എന്തുകൊണ്ടാണ്‌ എല്ലാ അധോലോക പ്രവര്‍ത്തനങ്ങള്‍ക്കും വളക്കൂറുള്ള മണ്ണായി കേരളം മാറിയതെന്ന്‌ വിശകലനം ചെയ്യുമ്പോഴാണ്‌ ആതിരേ, പിടിക്കപ്പെട്ടവരല്ല ഭരണ-പ്രതിപക്ഷ മറയ്ക്കു പിന്നിലുള്ളവരാണ്‌ യഥാര്‍ത്ഥ രാഷ്ട്രദ്രോഹികളെന്ന്‌ മനസ്സിലാകുക. അഹമ്മദാബാദിലും ബാംഗ്ലൂരിലും സ്ഫോടനങ്ങള്‍ക്കുള്ള സ്ഫോടകവസ്തുക്കള്‍ എത്തിച്ചത്‌ കേരളത്തില്‍ നിന്നാണെന്ന നസീറിന്റെ വെളിപ്പെടുത്തല്‍ ഈ മണ്ണില്‍ എത്ര ആഴത്തിലാണ്‌ തീവ്രവാദി പ്രവര്‍ത്തനങ്ങളുടെ വേരോടിയിട്ടുള്ളതെന്ന്‌ മാത്രമല്ല വ്യക്തമാക്കുന്നത്‌ മറിച്ച്‌ ഈ വിധ്വംസക ശക്തികള്‍ക്ക്‌ ഉന്നതങ്ങളില്‍ നിന്നുള്ള സംരക്ഷണം എത്ര പിഴവുകളില്ലാതതാണെന്നുമാണ്‌.
,ജോര്‍ജ്‌ ഡബ്ല്യു ബുഷ്‌ ജൂണിയറിന്റെ മനസുമായി ഒരു മതന്യൂനപക്ഷത്തെ ഒറ്റപ്പെടുത്തുകയും അതേസമയം ഭരണത്തിന്റെയും സമ്പത്തിന്റെയും മറവില്‍ അവരെ ഉപയോഗിക്കന്ന വിഭാഗം രക്ഷപ്പെടുകയും ചെയ്യുന്ന അവസ്ഥയെയാണ്‌ ആതിരേ, കേരളത്തെ സംബന്ധിച്ചിടത്തോളം തീവ്രവാദം എന്നുപറയേണ്ടത്‌. യഥാര്‍ത്ഥത്തില്‍ ഈ രാജ്യദ്രോഹികളാണ്‌ കേരളത്തില്‍ തീവ്രവാദത്തിന്റെ വിത്ത്പാകിയതും മുളപ്പിച്ച്‌ വളര്‍ത്തിയെടുത്തതും. ഇതില്‍ യുഡിഎഫിലെ കക്ഷികള്‍ക്കും എല്‍ഡിഎഫിലെ പ്രമുഖ പാര്‍ട്ടിയിലെ നേതാക്കള്‍ക്കുമൊക്കെ ഒരുപോലെ പങ്കുണ്ട്‌. ഇതാണ്‌ സമാധാന കാംക്ഷികളായ കേരളത്തിലെ ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്‌. ഇവരുടെ സാന്നിധ്യമാണ്‌ തീവ്രവാദ പ്രവര്‍ത്തനങ്ങളെ ഈ മണ്ണില്‍ നിന്ന്‌ തുടച്ച്‌ നീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ വിഘാതമാവുന്നത്‌. മാന്യന്മാരായി ഈ രാജ്യദ്രോഹികള്‍ നാട്ടില്‍ വിലസുമ്പോള്‍ ഇവരാല്‍ ഉപയോഗിക്കപ്പെട്ട ചിലരൊക്കെയാണ്‌ പിടിയിലാകുന്നതെന്നറിയണം.
ഇങ്ങനെ പിടിയിലാകുന്നവരില്‍ നിന്ന്‌ സത്യം പുറത്തുവരാതിരിക്കാനുള്ള കൗശലം നിറഞ്ഞ നടപടികളും ഉണ്ടാകുന്നു , ആതിരേ, . തടിയന്റവിട നസീര്‍ ബംഗ്ലാദേശില്‍ പിടിയിലായി ഇന്ത്യയ്ക്ക്‌ കൈമാറിയ ശേഷം അയാളെ ബാംഗ്ലൂരിലെത്തിച്ചപ്പോള്‍ ചോദ്യം ചെയ്യാനായി ഇവിടെ നിന്ന്‌ പറഞ്ഞുവിട്ടത്‌ ഉത്തരമേഖല ഐജി ടോമിന്‍ തച്ചങ്കരിയെയാണ്‌. കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ അന്വേഷിക്കാന്‍ പ്രത്യേക സംഘവും അതിന്‌ ഒരു തലവനും അതില്‍ സത്യസന്ധരായ പോലീസ്‌ ഓഫീസര്‍മാര്‍ അംഗങ്ങളായും ഉള്ളപ്പോഴാണ്‌ തച്ചങ്കരിയെ ബാംഗ്ലൂരിലേക്കയച്ചത്‌. ഇത്‌ സത്യം തെളിയിക്കാനല്ല മറിച്ച്‌ നടുക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ തമസ്കരിക്കാനുള്ള തല്‍പരകക്ഷികളുടെ ശ്രമമാണെന്ന കാര്യത്തില്‍ ആര്‍ക്കാണ്‌ സംശയം. തച്ചങ്കരിയെ ബാംഗ്ലൂരിലേക്ക്‌ അയച്ചതിനു പറയുന്ന പ്രധാന കാരണം ഭീകര വിരുദ്ധ സ്കാഡ്‌ ഡിഐജി വിനോദ്‌ കുമാര്‍ സ്ഥലത്തില്ലെന്നതാണ്‌.എന്നാല്‍ ഭീകര വിരുദ്ധ സ്ക്വാഡിലെ എസ്പി ജയിംസിനെയും ഡിവൈഎസ്പി: വി.കെ. അക്ബറിനെയും തച്ചങ്കരിയുടെ സംഘത്തില്‍നിന്ന്‌ ഒഴിവാക്കിയതിനു പ്രത്യേക ന്യായം ഒന്നും കോടിയേരിക്കോ ആഭ്യന്തരവകുപ്പിനോ പറയാനുമില്ല. നസീറുമായി ബന്ധപ്പെട്ട കേസുകള്‍ കൂടുതലും കണ്ണൂരുമായി ബന്ധപ്പെട്ടതുകൊണ്ടു തച്ചങ്കരിയെ അയച്ചു എന്നാണ്‌ ആഭ്യന്തര വകുപ്പിന്റെ അടുത്ത ഭാഷ്യം. എന്നാല്‍, പ്രധാന കേസുകള്‍ ക്രൈം ബ്രാഞ്ചാണ്‌ അന്വേഷിക്കുന്നതെന്ന സത്യം തമസ്ക്കരിക്കുകയും ചെയ്യുന്നു..!.
ആതിരേ, കഴിഞ്ഞ സെപ്റ്റംബറില്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി കേരളത്തെ പ്രത്യേകം പരാമര്‍ശിച്ച്‌ ഒരു റിപ്പോര്‍ട്ട്‌ തയ്യാറാക്കിയിരുന്നു. തീവ്രവാദികള്‍ക്ക്‌ വളക്കൂറുള്ള മണ്ണാണ്‌ കേരളമെന്നായിരുന്നു റിപ്പോര്‍ട്ടിലെ രത്നചുരുക്കം. എന്നാല്‍ ഈ മുന്നറിയിപ്പ്‌ വകവെയ്ക്കാതെ റിപ്പോര്‍ട്ടില്‍ രാഷ്ട്രീയം കലര്‍ത്തി ഏറെ ഗൗരവമാര്‍ന്ന ആ മുന്നറിയിപ്പ്‌ തള്ളിക്കളയാനായിരുന്നു എല്‍ഡിഎഫ്‌ ഭരണം ഉത്സാഹിച്ചത്‌. ലോകസഭാ തെരഞ്ഞെടുപ്പില്‍ ഏത്‌ വിധേനയും വിജയിക്കാന്‍, കളങ്കിത ചരിത്രമുള്ള പിഡിപിയുമായി രാഷ്ട്രീയ ബാന്ധവം സ്ഥാപിക്കാനുള്ള ശ്രമമാണ്‌ ഈ റിപ്പോര്‍ട്ടിനെ ലഘൂകരിച്ച്‌ കാണാന്‍ ഭരണകൂടത്തെ പ്രേരിപ്പിച്ചതെന്ന്‌ അന്നേ വിവേകശാലികള്‍ തിരിച്ചറിഞ്ഞതാണ്‌ .ആതിരേ, കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ " ഗുരുതരം " എന്നായിരുന്നു ഈ റിപ്പോര്‍ട്ടില്‍ വിശേഷിപ്പിച്ചിരുന്നതെന്നോര്‍ക്കണം.
യുവാക്കളെ തീവ്രവാദ സംഘടനകളിലേക്ക്‌ ആശയപരമായി സ്വാധീനിക്കാന്‍ കഴിയുന്ന സാഹചര്യമാണ്‌ കേരളത്തില്‍ നിലവിലുള്ളതെന്നും, കാര്യങ്ങള്‍ നിയന്ത്രണാതീതമായി കഴിഞ്ഞു എന്നുമായിരുന്നു റിപ്പോര്‍ട്ടിലെ മറ്റുപരാമര്‍ശങ്ങള്‍. നിരോധിത സംഘടനയായ സിമി പോലെയുള്ളവ ഉയര്‍ത്തുന്ന ആശയങ്ങള്‍ക്ക്‌ സംസ്ഥാനത്ത്‌ അപകടകരമായ രീതിയില്‍ പിന്തുണ ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പ്രത്യേകം സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഈ വാസ്തവങ്ങള്‍ക്ക്‌ രാഷ്ട്രീയ മാനം നല്‍കി തേയ്ച്‌ മായ്ച്ച്‌ കളയാനാണ്‌ നമ്മുടെ കുറ്റാന്വേഷണ വിഭാഗവും അവരെ നിയന്ത്രിക്കുന്ന രാഷ്ട്രീയ വിഭാഗവും ശ്രമിച്ചത്‌. പാനായിക്കുളത്തും വാഗമണ്ണിലും നടന്ന സിമി ക്യാമ്പുകളെ കുറിച്ച്‌ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടും പാനായിക്കുളം ക്യാമ്പില്‍ പങ്കെടുത്തവരെ പിടികിട്ടിയിട്ടും അവരെ വിട്ടയച്ച്‌ തീവ്രവാദപ്രവര്‍ത്തനത്തിന്‌ ഞാറ്റടിയൊരുക്കിയത്‌ കേരളാ പോലീസിലെ ഒരു വിഭാഗം ഉയര്‍ന്ന ഉദ്യോഗസ്ഥരാണ്‌. ആഭ്യന്തരവകുപ്പിലെ ഉന്നതന്മാരുടെ അറിവോ, അനുഗ്രഹാശിസുക്കളോ ഇല്ലാതെ പോലീസ്‌ ഡിപ്പാര്‍ട്ടുമെന്റിലെ ചില ഉദ്യോഗസ്ഥര്‍ക്ക്‌ ഇങ്ങനെ പെരുമാറാന്‍ കഴിയുകയില്ലെന്ന്‌ ആര്‍ക്കാണ്‌ ആതിരേ, അറിഞ്ഞുകൂടാത്തത്‌.
സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും ക്രമസമാധാന പാലനവിഭാഗവും ഇത്തരത്തില്‍ വസ്തുതകളെ ലഘൂകരിക്കുന്നതിനിടയിലാണ്‌ കഴിഞ്ഞ ഒക്ടോബറില്‍ ജമ്മുവിലെ അതിര്‍ത്തി ജില്ലയായ കുപ്പുവാരയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്‌ മലയാളികളാണെന്ന്‌ തിരിച്ചറിയുന്നത്‌. അന്നാണ്‌ സംസ്ഥാനത്ത്‌ തീവ്രവാദത്തിന്റെ കണ്ണികള്‍ എത്ര ദൃഢമായാണ്‌ ചുറ്റപ്പെട്ടിരിക്കുന്നത്‌ എന്ന്‌ പൊതുസമൂഹത്തിന്‌ ബോധ്യമായത്‌. മൂന്നൂറോളം യുവാക്കളെ ലഷ്കര്‍ ഇ തയ്ബയുടെ ക്യാമ്പിലേക്ക്‌ റിക്രൂട്ട്‌ ചെയ്തിട്ടുണ്ട്‌ എന്നും പിന്നാലെ വാര്‍ത്തകളെത്തിയിരുന്നു. എന്നാല്‍, ഇതെല്ലാം പച്ചക്കള്ളവും സര്‍ക്കാരിനെതിരായുള്ള ആസൂത്രിത പ്രചാരണത്തിന്റെ ഭാഗവുമായിരുന്നു എന്നാണ്‌ അന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ചത്‌. ആ പ്രഖ്യാപനത്തിന്റെ മറവില്‍, അന്ന്‌ പിടികൂടിയവരില്‍ നിന്ന്‌ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഗൗരതരമായ അന്വേഷണം നടത്തി ഇവരുടെ ബന്ധങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ഇന്റലിജന്‍സ്‌ വിഭാഗമോ പോലീസ്‌ സേനയോ ശ്രമിച്ചില്ല. പിന്നീട്‌ എറണാകുളം കളക്ടട്രേറ്റില്‍ സ്ഫോടനം ഉണ്ടായപ്പോഴാണ്‌ ഇവര്‍ അന്വേഷണ കാര്യത്തില്‍ ശുഷ്കാന്തി കാട്ടിയത്‌. അതിന്റെ അടിസ്ഥാനത്തിലാണ്‌ ഹാലിം അടക്കമുള്ളവരെ അറസ്റ്റ്‌ ചെയ്തത്‌. ഇത്രയൊക്കെയായിട്ടും കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ യഥാര്‍ത്ഥ സ്വഭാവം മനസ്സിലാക്കാനോ അവ തടയാനോ കേരളത്തിലെ രഹസ്യാന്വേഷണ വിഭാഗത്തിന്‌ കഴിഞ്ഞില്ല എന്നതിന്റെ രാജ്യദ്രോഹം നിറഞ്ഞ ഉദാഹരണങ്ങളാണ്‌ നസീറിന്റെ വെളിപ്പെടുത്തലിലൂടെ പുറത്ത്‌ വന്നിരിക്കുന്നത്‌.
ഇവിടെ കൂട്ടിവായിക്കേണ്ടതാണ്‌ ,ആതിരേ, ലഷ്കര്‍ ബന്ധമുള്ള, മുംബൈ ഭീകരാക്രമണത്തില്‍ പങ്കുള്ള താഹാവൂര്‍ റാണാ ഹുസൈനും മറ്റും കേരളത്തില്‍ വന്ന്‌ സുരക്ഷിതരായി ദിവസങ്ങളോളം കഴിഞ്ഞു എന്ന വാര്‍ത്ത. എന്നുമാത്രമല്ല 2001 ഒക്ടോബറില്‍ തടിയന്റവിട നസീര്‍ കേരളാ പോലീസിന്റെ പിടിയിലായതാണ്‌. എന്നാല്‍, നസീര്‍ പോലീസിന്റെ പിടിയില്‍ നിന്ന്‌ രക്ഷപ്പെട്ടു എന്നാണ്‌ ഇപ്പോഴത്തെ വ്യാഖ്യാനം. നൂറോളം വരുന്ന പോലീസുകാര്‍ ചേര്‍ന്നാണ്‌ നസീറിനെ സ്വന്തം വീട്ടില്‍ നിന്ന്‌ കസ്റ്റഡിയിലെടുത്തത്‌. അത്തരം സാഹചര്യത്തില്‍ നസീര്‍ രക്ഷപ്പെട്ടു എന്നുപറയുന്നത്‌ പച്ചക്കള്ളമാണെന്ന്‌ ആര്‍ക്കാണ്‌ ആതിരേ, ബോദ്ധ്യമാകാത്തത്‌...!!. അതായത്‌ ഇന്ന്‌ ഭരണത്തിലിരിക്കുന്ന ചില പ്രമുഖര്‍ക്കും പ്രതിപക്ഷത്തിരിക്കുന്ന ചില നേതാക്കന്മാര്‍ക്കും ഈ ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടായിരുന്നു എന്നുതന്നെയാണ്‌ അര്‍ത്ഥം. ഇവരുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള സഹായത്താലാണ്‌ തടിയന്റവിട നസീര്‍ അടക്കമുള്ള ലഷ്കര്‍ ഇ തയ്ബ പ്രവര്‍ത്തകര്‍ക്ക്‌ കേരളത്തില്‍ സ്ഫോടനങ്ങള്‍ നടത്താനും ബസ്‌ കത്തിക്കാനും മറ്റും അവസരങ്ങള്‍ ലഭിച്ചത്‌. തടിയന്റവിട നസീറുമായി അടുത്ത ബന്ധമുണ്ടെന്ന്‌ അന്വേഷണത്തില്‍ തെളഞ്ഞ അബ്ദുള്‍ നാസര്‍ മദനിയെയും ഭാര്യ സൂഫി മദനിയെയും ചോദ്യം ചെയ്യാന്‍ പോലും അനുവദിക്കാതെ സംരക്ഷിക്കുന്ന രാഷ്ട്രീയ വേതാളങ്ങള്‍ക്കും ഈ ഭീകരപ്രവര്‍ത്തനത്തിന്റെ രക്ഷകര്‍തൃത്വം ഉണ്ട്‌ എന്നുതന്നെയാണ്‌ ആതിരേ, സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്‌.
ഈ സാഹചര്യത്തില്‍ തടിന്റവിട നസീറിനെയോ അദ്ദേഹത്തെ പോലെ ലഷ്കര്‍ ബന്ധമുള്ള പ്രവര്‍ത്തകരെയോ അറസ്റ്റ്‌ ചെയ്യുന്നതുകൊണ്ടോ ശിക്ഷിക്കുന്നതുകൊണ്ടോ കേരളത്തിന്റെ മണ്ണില്‍ നിന്ന്‌ തീവ്രവാദം തുടച്ചുനീക്കാന്‍ കഴിയുകയില്ല. കാരണം അത്തരം രാജ്യദ്രോഹപ്രവത്തനങ്ങളുടെ തലതൊട്ടപ്പന്മാര്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തും മാന്യന്മാരായി വിലസുകയാണ്‌. ഈ രാഷ്ട്രദ്രോഹികളെയാണ്‌ ആതിരേ, ആദ്യമായി ഉന്മൂലനം ചെയ്യേണ്ടത്‌. എങ്കില്‍ മാത്രമേ കേരളീയര്‍ക്ക്‌ സമാധാനത്തോടെ, ഭീകരവാദ പ്രവര്‍ത്തനങ്ങളില്ലാത്ത ദിവസങ്ങളോടെ ജീവിക്കാന്‍ കഴിയുകയുള്ളു.

Tuesday, December 1, 2009

പിണറായി വിജയന്റെ വീടും ഇ-മെയിലും പിന്നെ ചില കരിനിയമങ്ങളും

ഭരിക്കുന്നവരുടെ കാല്‌ നക്കാനും അവരുടെ അടിവസ്ത്രം കഴുകാനും കുഞ്ഞുങ്ങളെ കുളിപ്പിക്കാനും വീട്ടുകാര്‍ക്ക്‌ വേണ്ട എല്ലാ സേവനം ചെയ്യാനും ഒരിക്കലും മടിക്കാത്ത വൃത്തികെട്ട ഒരു വിഭാഗം പോലീസുകാര്‍ സേനയിലുണ്ട്‌. മാറി വരുന്ന ഭരണത്തിനനുസരിച്ച്‌ നിറം മാറുന്ന ഇവരാണ്‌ കാലാകാലങ്ങളില്‍ പൊതുസമൂഹത്തിന്റെ സമാധാന ജീവിതം ഹനിക്കുന്ന ഹാര്‍ഡന്റ്‌ ക്രിമിനലുകളേക്കാള്‍ ക്രൂരന്മാര്‍. ഭരണകര്‍ത്താക്കളുടെ ഇംഗിതം അനുസരിച്ച്‌ എന്ത്‌ തോന്ന്യാസത്തിനും ഈ പോലീസുകാര്‍ മടിക്കുകയില്ല എന്നതിന്‌ ഹിമാലയ കേസും ടോട്ടല്‍ ഫോര്‍ തട്ടിപ്പുകേസും മുത്തൂറ്റ്‌ പോള്‍ വധക്കേസും മാത്രം പരിശോധിച്ചാല്‍ മതി. ഇവിടെ പ്രതികള്‍ക്കും അവരുടെ കൂട്ടാളികളായ ഗുണ്ടകള്‍ക്കും സംരക്ഷണം നല്‍കിയ പോലീസാണ്‌ കേവല കൗതുകത്തിന്റെ പുറത്ത്‌ മെയില്‍ ഫോര്‍വേഡ്‌ ചെയ്തതിന്റെ പേരില്‍ രണ്ട്‌ നിരപരാധികളെ കുടുക്കി വഷള ചിരി ചിരിക്കുന്നത്‌.


ഇ-മെയില്‍ ഉപയോഗിക്കുന്ന മലയാളികളെ സംബന്ധിച്ചിടത്തോളം ഏറ്റവും ഹോട്ടസ്റ്റായിട്ടുള്ള മെയിലായിരുന്നു ആതിരേ, പിണറായിവിജയന്റെ വീട്‌ എന്ന പേരില്‍ പ്രചരിച്ചത്‌. ലക്ഷങ്ങള്‍ മുടക്കി വിദേശത്ത്‌ നിന്ന്‌ ടെയിലുകള്‍ വരെ ഇറക്കുമതി ചെയ്ത്‌ ഏറ്റവും ആധുനീക സൗകര്യങ്ങളോടെയാണ്‌ പിണറായി വിജയന്റെ വീട്‌ പണിതിരിക്കുന്നതെന്ന വാര്‍ത്ത നേരത്തെ തന്നെ പരന്നിരുന്നു. എന്നാല്‍, ഈ വീടിന്റെ ചിത്രം കാണാനുള്ള ഭാഗ്യം കേരളീയര്‍ക്കില്ലായിരുന്നു.
വീടുപണി നടക്കുന്നതിനിടയില്‍, അതിന്റെ ഒരു ഫോട്ടോഗ്രാഫുമായി ഇന്ത്യന്‍ എക്സ്പ്രസ്‌ പത്രത്തില്‍ വന്ന വാര്‍ത്തയാണ്‌ വിവാദങ്ങള്‍ക്ക്‌ തിരികൊളുത്തിയത്‌. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ഇന്നത്തെ നേതൃത്വം സാധാരണക്കാരായ പാര്‍ട്ടി അണികളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും ഏറെ അകന്നു എന്നും സോഷ്യല്‍ ഡെമോക്രാറ്റുകളായി അധഃപതിച്ച അവര്‍ മൂലധന ചൂഷകരോടാണ്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുള്ളതെന്നും പുതുമടിശീലക്കാര്‍ക്കിണങ്ങുന്ന ആഢംബര ജീവിതമാണ്‌ അവര്‍ നടത്തുന്നതെന്നുമുളള ആരോപണം പാര്‍ട്ടിയില്‍ തന്നെ ശക്തമായിരുന്ന കാലത്താണ്‌ ആതിരേ, ഇങ്ങനെ ഒരു വാര്‍ത്ത ഇന്ത്യന്‍ എക്സ്പ്രസ്‌ പ്രസിദ്ദീകരിക്കുന്നത്‌. അതോടെ കൗതുകങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും പുതിയ മാനം ലഭിക്കുകയും പിണറായി വിജയന്റെ വീട്‌ നിര്‍മാണം ചൂടുള്ള വാര്‍ത്തയായി പരിണമിക്കുകയും ചെയ്തു. ഈ വിവാദങ്ങള്‍ ആളിക്കത്തിക്കുന്നതായിരുന്നു ആയിടക്ക്‌ പാര്‍ട്ടിയിലുണ്ടായ ഒരു നടപടി. കൗതുകം കൊണ്ട്‌ പിണറായി വിജയന്റെ വീട്‌ നിര്‍മാണം കാണാന്‍ പോയ, ഓഞ്ചിയത്തെ നാല്‌ സഖാക്കളെ പാര്‍ട്ടിയില്‍ നിന്ന്‌ സസ്പെന്റ്‌ ചെയ്തു.( ഇവര്‍ അച്യുതാനന്ദന്‍പക്ഷക്കാരായിരുന്നത്രേ) ഇത്രയുമായതോടെ പിണറായി വിജയന്റെ വീട്‌ ഒരു 'വലിയ സംഭവമായി ജനമനസ്സില്‍ സ്ഥാനം നേടി. വീടിന്റെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചവരെല്ലാം പരാജയപ്പെട്ടതോടെ സംഭവം പര്‍വതീകരിക്കപ്പെടുകയും ചെയ്തു.
ഈ പശ്ചാത്തലത്തിലാണ്‌ പിണറായി വിജയന്റേതെന്ന്‌ പറഞ്ഞ്‌ ഒരു കൂറ്റന്‍ മാളികയുടെ ചിത്രം ഇ-മെയിലുകളായി പറന്നതും പ്രചരിപ്പിക്കപ്പെട്ടതും.
എന്നാല്‍, തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വം ശ്രമമാണെന്ന പിണറായി വിജയന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ ഊര്‍ജിതമായി അന്വേഷിക്കുകയും രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മൂന്ന്‌ വര്‍ഷം തടവ്‌ ശിക്ഷ ലഭിക്കാവുന്ന സൈബര്‍ കുറ്റമാണ്‌ കസ്റ്റഡിയിലായ മനോജും കാര്‍ത്തിക്കും ചെയ്തതെന്നാണ്‌ പോലീസിന്റെ വിശദീകരണം. ഓര്‍ക്കൂട്ടില്‍ നിന്ന്‌ ലഭിച്ച ഒരു ആഢംബര ഭവനത്തിന്റെ ചിത്രം പിണറായിയുടേതാണെന്ന്‌ മെയില്‍ ആദ്യം ഫോര്‍വേഡ്‌ ചെയ്തത്‌ ഖത്തറിലുള്ള മലയാളിയായ റിനി മാത്യൂസാണെന്നും പോലീസ്‌ കണ്ടെത്തി. ഈ മെയില്‍ മനോജ്‌ ഏഴ്‌ പേര്‍ക്കും കാര്‍ത്തിക്ക്‌ 156 പേര്‍ക്കും ഫോര്‍വേഡ്‌ ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഭേദഗതി വരുത്തിയ ഐടി വകുപ്പിലെ 66(എ) പ്രകാരമുള്ള കുറ്റമാണ്‌ മനോജിനും കാര്‍ത്തിക്കിലും ചുമത്തിയിരിക്കുന്നത്‌.
ആതിരേ,ഇലക്ട്രോണിക്‌ സന്ദേശങ്ങളുപയോഗിച്ച്‌ വ്യക്തിഹത്യ നടത്തുന്നവരെ ശിക്ഷിക്കാനുള്ള ഐടി വകുപ്പാണ്‌ 66(എ). എന്നാല്‍, സ്വന്തം പാസ്‌വേഡ്‌ ഉപയോഗിച്ച്‌ സ്വകാര്യമായി ഉപയോഗിക്കുന്ന ഇ-മെയില്‍ ഈ വകുപ്പിന്‌ കീഴില്‍ വരുന്നുണ്ടോ എന്നതാണ്‌ ഉത്തരം കിട്ടേണ്ട ചോദ്യം. കത്തുകളിലൂടെ കൈമാറുന്ന വ്യക്തിഗത പരാമര്‍ശങ്ങള്‍ ഇന്ത്യന്‍ തെളിവ്‌ നിയമമനുസരിച്ച്‌ അപകീര്‍ത്തിക്കേസിന്റെ പരിധിയില്‍ വരുന്നതല്ല. സ്വന്തം പാസ്‌ വേഡുപയോഗിച്ച്‌ സ്വകാര്യമായി ഉപയോഗിക്കുന്ന ഇ-മെയിലുകള്‍ പഴയ കത്തുകളുടെ ഹൈടെക്ക്‌ രൂപമാണ്‌. അപ്പോള്‍ മനോജിന്റെയും കാര്‍ത്തിക്കിന്റെയും പേരില്‍ ചുമത്തിയിട്ടുള്ള കുറ്റം വ്യക്തിസ്വാതന്ത്ര്യത്തിന്‌ മേലുള്ള കടന്നുകയറ്റമാണെന്ന്‌ പറയേണ്ടിവരുന്നു.
40 ലക്ഷത്തോളം പേരില്‍ ഈ മെയില്‍ എത്തിയെന്നാണ്‌ സൈബര്‍ സെല്‍ അവകാശപ്പെടുന്നത്‌ അതിരേ. അതായത്‌ കസ്റ്റഡിയിലായവര്‍ മാത്രമല്ല മറ്റ്‌ ആയിരക്കണക്കിന്‌ പേരും ഈ മെയില്‍ കൂട്ടുകാര്‍ക്കും അപരിചിതര്‍ക്കും ഫോര്‍വേഡ്‌ ചെയ്തിട്ടുണ്ട്‌. മെയിലിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഓണ്‍ലൈന്‍ ഫോറങ്ങളില്‍ ചര്‍ച്ചകളും നടന്നിട്ടുണ്ട്‌. അപകീര്‍ത്തികരമായ മെയില്‍ ഫോര്‍വേഡ്‌ ചെയ്യുന്നത്‌ കുറ്റകരമാണെങ്കില്‍ എന്തുകൊണ്ട്‌ ഇത്രയും പേരെ അറസ്റ്റ്‌ ചെയ്തില്ല എന്ന ചോദ്യത്തിനും ഉത്തരം കിട്ടേണ്ടതുണ്ട്‌.
ആതിരേ, ഉത്തരം മുട്ടുമ്പോള്‍ പച്ചത്തെറി പറയുകയോ കൊഞ്ഞനം കുത്തുകയോ ചെയ്യുന്ന കേരള പോലീസിന്റെ ഭാവം ഇതിന്റെ മറുപടിയിലുണ്ട്‌. വ്യാപകമായി മെയില്‍ പ്രചരിക്കാന്‍ കാരണക്കാരായ നൂറിലധികം പേരെ കണ്ടെത്തി കൂടുതല്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ രണ്ടുപേരെ അറസ്റ്റ്‌ ചെയ്തു എന്നാണ്‌ സൈബര്‍ സെല്ലിന്റെ വിശദീകരണം. ആഢംബര വീടിന്‌ ഓണ്‍ലൈന്‍ പ്രചാരം നല്‍കിയ കേസില്‍ പിടിയിലായ മനോജും കാര്‍ത്തിക്കും ക്രിമിനലുകളല്ലെന്നും, ആഢംബരവീട്‌ പ്രചാരണം തമാശയായിരുന്നു എന്ന്‌ സമ്മതിക്കുമ്പോഴും ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്‌ കടുത്ത വകുപ്പുകളാണ്‌.
രണ്ടുണ്ട്‌ ഇതിന്‌ കാരണം. ഒന്ന്‌ ഇടതുപക്ഷം ഭരിക്കുമ്പോള്‍ പിണറായി വിജയനോട്‌ പോലീസുകാര്‍ക്കുള്ള ദാസ്യഭാവം. രണ്ട്‌ ഇന്ത്യയിലെ ഐടി ആക്ട്‌ എന്ന കരിനിയമം.
ഭരിക്കുന്നവരുടെ കാല്‌ നക്കാനും അവരുടെ അടിവസ്ത്രം കഴുകാനും കുഞ്ഞുങ്ങളെ കുളിപ്പിക്കാനും വീട്ടുകാര്‍ക്ക്‌ വേണ്ട എല്ലാ സേവനം ചെയ്യാനും ഒരിക്കലും മടിക്കാത്ത വൃത്തികെട്ട ഒരു വിഭാഗം പോലീസുകാര്‍ സേനയിലുണ്ട്‌ ആതിരേ. മാറി വരുന്ന ഭരണത്തിനനുസരിച്ച്‌ നിറം മാറുന്ന ഇവരാണ്‌ കാലാകാലങ്ങളില്‍ പൊതുസമൂഹത്തിന്റെ സമാധാന ജീവിതം ഹനിക്കുന്ന ഹാര്‍ഡന്റ്‌ ക്രിമിനലുകളേക്കാള്‍ ക്രൂരന്മാര്‍. ഭരണകര്‍ത്താക്കളുടെ ഇംഗിതം അനുസരിച്ച്‌ എന്ത്‌ തോന്ന്യാസത്തിനും ഈ പോലീസുകാര്‍ മടിക്കുകയില്ല എന്നതിന്‌ ഹിമാലയ കേസും ടോട്ടല്‍ ഫോര്‍ തട്ടിപ്പുകേസും മുത്തൂറ്റ്‌ പോള്‍ വധക്കേസും മാത്രം പരിശോധിച്ചാല്‍ മതി. ഇവിടെ പ്രതികള്‍ക്കും അവരുടെ കൂട്ടാളികളായ ഗുണ്ടകള്‍ക്കും സംരക്ഷണം നല്‍കിയ പോലീസാണ്‌ കേവല കൗതുകത്തിന്റെ പുറത്ത്‌ മെയില്‍ ഫോര്‍വേഡ്‌ ചെയ്തതിന്റെ പേരില്‍ രണ്ട്‌ നിരപരാധികളെ കുടുക്കി വഷളച്ചിരി ചിരിക്കുന്നത്‌.
ഇവരുടെ ഈ വഷളത്തരത്തിന്‌ തക്കവണ്ണം വ്യാഖ്യാനിക്കാവുന്നതും പൗരന്റെ സ്വകാര്യജീവിതത്തിലേക്ക്‌ കടന്നുകയറുന്നതും അങ്ങനെ അവന്റെ മൗലീകാവകാശം ലംഘിക്കുന്നതുമാണ്‌ ഐടി ആക്ട്‌ 2000 എന്ന രാജ്യത്തെ സൈബര്‍ നിയമം. ഈ നിയമത്തിന്‌ 2008 ഡിസംബര്‍ 23ന്‌ ഇന്ത്യന്‍ പാര്‍ലമെന്റ്‌ വരുത്തിയ ഭേദഗതികളാണ്‌ പൗരാവകാശ ദ്വംസനത്തിനുള്ള മര്‍ദനോപകരണമായി ഇതിനെ പരിണമിപ്പിച്ചത്‌. ഇക്കഴിഞ്ഞ ഒക്ടോബര്‍ 29നാണ്‌ ഭേദഗതി ചെയ്യപ്പെട്ട ഐടി നിയമം രാജ്യത്ത്‌ പ്രാബല്യത്തില്‍ വന്നത്‌. ഇ-മെയില്‍ ഫോര്‍വേഡുകള്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഈ ഭേദഗതി നിയമത്തിന്റെ പരിധിയില്‍ പെടുത്തിയിട്ടില്ല. ഐടി ആക്ടിലെ (ഭേദഗതി) 66-ാ‍ം സെക്ഷന്റെ വ്യാഖ്യാനത്തിലാണ്‌ ഫോര്‍വേഡുകള്‍ പെടുന്നത്‌. നേരത്തെ കമ്പ്യൂട്ടര്‍ നുഴഞ്ഞുകയറ്റമെന്ന കുറ്റവും അതിനുള്ള ശിക്ഷയും നിര്‍വഹിച്ചിരുന്ന ഈ സെക്ഷനില്‍ എ,ബി,സി,ഡി,ഇ,എഫ്‌ എന്നിങ്ങനെ ആറ്‌ ഉപവകുപ്പുകള്‍ പുതുതായി ചേര്‍ത്തിട്ടുണ്ട്‌. "...........കമ്പ്യൂട്ടറോ മറ്റ്‌ ഇലക്ട്രോണിക്‌ ഉപകരണങ്ങളോ മറ്റൊരു വ്യക്തിക്ക്‌ ഹാനികരമോ, വെറുപ്പുളവാക്കുന്നതോ അപകടമുണ്ടാക്കുന്നതോ, അപമാനമുണ്ടാക്കുന്നതോ ആയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതും സ്വീകര്‍ത്താവിനെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ സന്ദേശങ്ങള്‍ അയക്കുന്നതും........" കുറ്റകരമാണെന്നാണ്‌ 66(എ) ഉപവകുപ്പ്‌ പറയുന്നത്‌. ഈ നിയമമനുസരിച്ച്‌ വിഷയത്തിന്റെ ഗൗരവം കണക്കിലെടുക്കാതെ കേവല കൗതുകം മൂലം ഒരു വ്യക്തി ഫോര്‍വേഡ്‌ ചെയ്യുന്ന സന്ദേശങ്ങള്‍ കുറ്റകരമാണെന്ന്‌ വരുന്നു. മൂന്ന്‌ വര്‍ഷം തടവോ, ഒരു ലക്ഷം രൂപയോ ആണ്‌ ശിക്ഷ. 66(ബി) പറയുന്നത്‌ "......ഒരു കമ്പ്യൂട്ടറില്‍ നിന്ന്‌ സത്യസന്ധമായി ലഭിക്കാത്ത അല്ലെങ്കില്‍ കവര്‍ന്നെടുക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുന്നത്‌ ....." മൂന്ന്‌ വര്‍ഷം വരെ തടവോ ഒരു ലക്ഷം രൂപ പിഴയോ അല്ലെങ്കില്‍ ഇതുരണ്ടും ഒന്നിച്ചോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്‌.
ഈ നിയമം കമ്പ്യൂട്ടര്‍ കടന്നുകയറ്റത്തെ തടയാനുള്ള നിര്‍ദേശമാണ്‌ ആതിരേ. മെയില്‍ ഫോര്‍വേഡ്‌ ചെയ്യുന്നത്‌ കമ്പ്യൂട്ടര്‍ കടന്നുകയറ്റമല്ലാതിരിക്കെ മനോജിനും കാര്‍ത്തിക്കിനും മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം നിയമത്തിന്റെ നഗ്നമായ ലംഘനവും പിണറായിയോടുള്ള അശ്ലീലം നിറഞ്ഞ വിധേയത്വവുമാണ്‌. 66-ാ‍ം വകുപ്പില്‍ ഭേദഗതി ചെയ്ത്‌ ചേര്‍ത്തിട്ടുള്ള ഉപവകുപ്പുകളനുസരിച്ച്‌ നിയമത്തില്‍ പ്രതിപാതിച്ചിട്ടുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കോ പോലീസുകാര്‍ക്കോ സംശയം തോന്നുന്ന പക്ഷം ഒരു വ്യക്തിയുടെ സ്വകാര്യ ഇമെയിലോ എസ്‌എംഎസോ മറ്റ്‌ കമ്പ്യൂട്ടര്‍ വിഭവങ്ങളോ മജിസ്ട്രേറ്റിന്റെ അനുവാദം കൂടാതെ തന്നെ പരിശോധിക്കാവുന്നതും തുടര്‍നടപടികളായി സര്‍ക്കാരിലേക്ക്‌ ശിപാര്‍ശ ചെയ്യാവുന്നതുമാണ്‌.
വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഈ കരിനിയമത്തെ കുറിച്ച്‌ ഇ-മെയില്‍ ഉപയോഗിക്കുന്ന ഒരു ശതമാനം പേര്‍ക്കുപോലും അറിവുണ്ടായിരിക്കുകയില്ല. കേവലം കൗതുകത്തിന്‌ അവര്‍ ഫോര്‍വേഡ്‌ ചെയ്യുന്ന മെയിലുകളെ നേതാവിന്റെ സല്‍പ്പേര്‌ നിലനിര്‍ത്താനും ഭരണകൂടത്തിന്റെ ഭീകരതകള്‍ അടിച്ചേല്‍പ്പിക്കാനും വ്യാഖ്യാനിക്കാമെന്നിടത്താണ്‌ അപായം കുടികൊള്ളുന്നത്‌. അതാണ്‌ കാര്‍ത്തിക്കിനും മനോജിനും വിനയായത്‌.
അതുകൊണ്ട്‌ ഈ നിയമങ്ങള്‍ പൊളിച്ചെഴുതേണ്ടതും ജനങ്ങളുടെ കൗതുകം ശമിപ്പിക്കാന്‍ പിണറായി വിജയന്റെ ഭവനത്തിന്റെ യഥാര്‍ത്ഥ ചിത്രം പുത്ത്രുവിടേണ്ടതുമാണ്‌, ആതിരേ