Friday, May 28, 2010

എന്തിനാണ്‌ സഖാക്കള്‍ ഇത്ര അസഹിഷ്ണുക്കളാകുന്നത്‌

വിമര്‍ശനങ്ങളോട്‌ അസഹിഷ്ണുതയോടെ പ്രതികരിക്കുകയും വിമര്‍ശകരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന പിണറായി അടക്കമുള്ളവരുടെ ഫാസിസ്റ്റ്‌ നിലപാട്‌ പോക്കറെ പോലെയുള്ളവരുടെ അപായകരമായ ആശയങ്ങള്‍ യുവജനങ്ങളിലേക്ക്‌ എത്തിക്കാനുള്ള പരിസരമാണ്‌ ഒരുക്കുന്നത്‌. അതുകൊണ്ടുകൂടിയാണ്‌ പയ്യന്നൂരും പാലേരിയും പോലെയുള്ള നാണക്കേടുകള്‍ക്ക്‌ ഡിവൈഎഫ്‌ഐ വിധേയമാകുന്നത്‌. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യണമെന്ന്‌ ആഹ്വാനം ചെയ്യുന്നവര്‍ നാളെ വംശത്തിന്റെയും ജാതിയുടെയും മതത്തിന്റെയും സമുദായത്തിന്റെയും അടിസ്ഥാനത്തില്‍ ശത്രുക്കളെ അടയാളപ്പെടുത്തുകയും അവരെ ഉന്മൂലനം ചെയ്യാന്‍ ആഹ്വാനം ചെയ്യുകയും ഉണ്ടായാല്‍ എന്താണ്‌ സംഭവിക്കാന്‍ പോകുന്നതെന്ന്‌ ഊഹിക്കാന്‍ പോലും കഴിയുകയില്ല. ഭീഷണമായ ആ ഭാവിക്ക്‌ സാഹചര്യമൊരുക്കുകയാണ്‌ പിണറായി അടക്കമുള്ള നേതാക്കളുടെ മാധ്യമ വിദ്വേഷവും വിമര്‍ശകരോടുള്ള അസഹിഷ്ണുതയും.




ഡിവൈഎഫ്‌ഐ എന്ന മാര്‍ക്സിസ്റ്റ്‌ യുവജന സംഘടന ഗുണ്ടാപ്പടയായി അധഃപതിക്കുകയാണോ, ആതിരേ..? വിമര്‍ശനം ഒട്ടും സഹിക്കാനാവാതെ, കളങ്കിതരും നിക്ഷിപ്ത താല്‍പ്പര്യക്കാരുമായ നേതാക്കളുടെ ആജ്ഞാനുവര്‍ത്തികളായി അവര്‍ ഫാസിസ്റ്റ്‌ ക്രൂരതയുടെ മലയാളി രൂപങ്ങള്‍ ആകുകയാണോ.?
ആണെന്നുവേണം പയ്യന്നൂരിലും പാലേരിയിലുമുണ്ടായ അധിക്രമങ്ങളില്‍ നിന്ന്‌ വായിച്ചെടുക്കേണ്ടത്‌.
പയ്യന്നൂരില്‍ സാഹിത്യകാരന്‍ സക്കറിയയാണ്‌ ഡിവൈഎഫ്‌ഐ ഗുണ്ടാ നേതാക്കളുടെ അധിക്ഷേപത്തിന്‌ ഇരയാതെങ്കില്‍ പാലേരിയില്‍ സി.ആര്‍. നീലകണ്ഠനാണ്‌ ആക്രമണത്തിന്‌ വിധേയനായത്‌. പാര്‍ട്ടിക്കും പാര്‍ട്ടി നേതാക്കന്മാര്‍ക്കും എതിരായി സക്കറിയയും നീലകണ്ഠനും നിലപാടെടുക്കുകയും അത്‌ പ്രചരിപ്പിക്കുകയും ചെയ്യുന്നു എന്നാരോപിച്ചായിരുന്നു ആക്രമണം.
ആതിരേ, രാജ്മോഹന്‍ ഉണ്ണിത്താനെയും ഒരു യുവതിയെയും അവരുടെ സ്വകാര്യതയില്‍ വളഞ്ഞുപിടിച്ച്‌ ആക്രമിച്ച്‌ പുകിലുണ്ടാക്കി ആക്ഷേപിച്ചതിനെയാണ്‌ സക്കറിയ വിമര്‍ശിച്ചത്‌. വ്യക്തിയുടെ സ്വകാര്യതയിലേക്ക്‌ കടന്നുകയറാന്‍ ജനാധിപത്യ ഭരണക്രമത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ ഭരണകൂടത്തിനോ ക്രമസമാധാന പാലകര്‍ക്കോ അവകാശമില്ല എന്നായിരുന്നു സക്കറിയ വാദിച്ചത്‌. തന്റെ വാദം സാധൂകരിക്കാന്‍ പാര്‍ട്ടിയെ നിരോധിച്ച കാലത്ത്‌ ഒളിവു ജീവിതം നയിച്ച ചില നേതാക്കളുടെ ലൈംഗീക അരാജകത്വ കഥകള്‍ അദ്ദേഹം ചൂണ്ടിക്കാണിക്കുയുണ്ടായി. ശരിയാണ്‌ അത്തരം കഥകള്‍ ഡിവൈഎഫ്‌ഐയ്ക്ക്‌ മാത്രമല്ല പുരോഗമനപരമായി ചിന്തിക്കുന്ന ഏതൊരു വ്യക്തിക്കും അപമാനമുണ്ടാക്കുന്നതാണ്‌. കാരണം വിശുദ്ധമായ ഒരു ആശയസംരക്ഷണത്തിന്‌ വേണ്ടി ത്യാഗോജ്ജ്വലമായ പോരാട്ടം നടത്തുന്നതിനിടയില്‍ ഭൗതീക സുഖങ്ങള്‍ ആസ്വദിക്കാനും നിഷിദ്ധമായ ലൈംഗീക ജീവിതം നയിക്കാനും ആരെങ്കിലും തയ്യാറായാല്‍ അത്‌ ഒരു പ്രസ്താനത്തിന്‌ മാത്രമല്ല മറിച്ച്‌ ഒരു സമൂഹത്തിന്‌ തന്നെ നാണക്കേടുണ്ടാക്കുന്നതാണ്‌. അത്തരം നാണക്കേടൊന്നും രാജ്മോഹന്‍ ഉണ്ണിത്താന്റെ സ്വകാര്യത മൂലം ഉണ്ടാകുന്നില്ല എന്ന്‌ സക്കറിയ പറഞ്ഞത്‌ നേതാക്കന്മാരെ അടച്ചാക്ഷേപിക്കാനായിരുന്നില്ലെന്നും ചില പുഴുക്കുത്തകള്‍ക്കുനേരെ ജനശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നും തിരിച്ചറിഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും പയ്യന്നൂരിലെ ഡിവൈഎഫ്‌ഐ നാണക്കേട്‌ ഒഴിവാക്കാമായിരുന്നു.
പാലേരിയില്‍ സി.ആര്‍. നീലകണ്ഠനെതിരെ ആക്രമണം അഴിച്ചുവിട്ടവര്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചത്‌ പിണറായി വിജയനെ ആയിരുന്നു. ലാവലിന്‍ അഴിമതിക്കേസ്‌ സംബന്ധിച്ച്‌ സി.ആര്‍ നീലകണ്ഠന്‍ എഴുതിയ 'ലാവലിന്‍ രേഖകളിലൂടെ' എന്ന പുസ്തകം പിണറായി അടക്കമുള്ള ഔദ്യോഗിക വിഭാഗത്തെ ചൊടിപ്പിച്ചു എന്നത്‌ നേരാണ്‌. അന്നുമുതല്‍ സി.ആര്‍. നീലകണ്ഠനെ അധികാരത്തിന്റെ പിന്‍ബലത്തില്‍ പീഡിപ്പിക്കാനായിരുന്നു ഭരണകൂടം ശ്രമിച്ചത്‌. അരൂരില്‍ കെല്‍ട്രോണിന്റെ ഡിവിഷണല്‍ മാനേജരായിരുന്ന അദ്ദേഹത്തെ അതേ തുടര്‍ന്ന്‌ ഹൈദ്രാബാദിലേക്ക്‌ സ്ഥലം മാറ്റുകയുണ്ടായി. ഇതിനെതിരെ നീലകണ്ഠന്‍ നടത്തിയ നിയമയുദ്ധം ഔദ്യോഗിക വിഭാഗത്തിന്റെ രോഷം വര്‍ധിപ്പിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഈയിടെ അദ്ദേഹത്തിന്റെ പിതാവ്‌ മരിച്ചപ്പോള്‍ മരണാനന്തര ചടങ്ങുകള്‍ തീരും വരെ വീട്ടില്‍ തങ്ങാനുള്ള അവധി പോലും അദ്ദേഹത്തിന്‌ നിഷേധിക്കപ്പെട്ടു. ഇങ്ങനെ തുടര്‍ന്ന പീഡനങ്ങളുടെ മൂര്‍ധന്യതയിലാണ്‌ പാലേരിയില്‍ വെച്ച്‌ അദ്ദേഹത്തെ ഡിവൈഎഫ്‌ഐ സഖാക്കള്‍ ശാരീരികമായി ആക്രമിച്ചത്‌.
ആതിരേ, ഭരണത്തിലേറിയ നിമിഷം മുതല്‍ അധികാരവും മസില്‍ പവറും ഉപയോഗിച്ച്‌ പിണറായി വിജയനും ഔദ്യോഗിക വിഭാഗത്തിനും രുചിക്കാത്ത അഭിപ്രായം പറയുന്ന വ്യക്തികളെ സിപിഎമ്മും അതിന്റെ യുവജന സംഘടനകളും മര്‍ദിച്ചൊതുക്കുന്ന ഫാസിസ്റ്റ്‌ നിലപാടിന്റെ തുടര്‍ച്ചയാണ്‌ പാലേരിയില്‍ കണ്ടത്‌.
ഇതൊക്കെ പെട്ടെന്നുണ്ടായ ഒരു വൈകാരിക വിക്ഷോഭത്താല്‍ ഡിവൈഎഫ്‌ഐ സഖാക്കള്‍ നടത്തിയതാണെന്ന്‌ പറഞ്ഞാല്‍ അത്‌ വിശ്വസിക്കാന്‍ മാത്രം വിഡ്ഢികളൊന്നുമല്ല സാക്ഷര കേരളീയര്‍. കഴിഞ്ഞ 19-ാ‍ം തീയതി കല്ല്യാശേരിയില്‍ നടന്ന നായനാര്‍ അനുസ്മരണ സമ്മേളനത്തില്‍ പ്രസംഗിക്കുമ്പോള്‍ പിണറായി വിജയന്‍,(അദ്ദേഹവും ഔദ്യോഗിക വിഭാഗവും മാധ്യമങ്ങളോട്‌ ) തുടര്‍ന്നുപോരുന്ന അസഹിഷ്ണുതയും വൈരാഗ്യവും മറച്ചുവെച്ചില്ല. "മാധ്യമങ്ങള്‍ നിന്ദ്യമായ രീതി തുടര്‍ന്നാല്‍ ശരിയായ മാന്യത കൈവിടുന്ന അവസ്ഥയിലേക്ക്‌ അതുകൊണ്ടുചെന്ന്‌ എത്തിക്കും" എന്നാണ്‌ അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കിയത്‌. മാധ്യമങ്ങള്‍ അടക്കമുള്ളവരുടെ അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിന്‌ നേരെ ഉയര്‍ന്ന മറ്റൊരു ഫാസിസ്റ്റ്‌ ഭീഷണിയായിരുന്നു പിണറായിയുടെ വാക്കുകള്‍. പിണറായിയുടെ മനസ്സില്‍ അപ്പോള്‍ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത മാധ്യമങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കുന്നതിനൊപ്പം കിനാലൂരിലെ പാര്‍ട്ടി സഖാക്കളുടെ ഹിഡന്‍ അജണ്ട പുറത്തുകൊണ്ടുവന്നതിന്റെ അരിശവുമുണ്ടായിരുന്നു.
പിണറായിക്കൊപ്പം ഇത്തരം ഭീഷണികളുടെ ആയുധമൂര്‍ച്ചയുള്ള വാക്കുകളാണ്‌ മന്ത്രി പാലൊളി മുഹമ്മദ്‌ കുട്ടിയില്‍ നിന്നും എളമരം കരീമില്‍ നിന്നും ഉണ്ടായത്‌. "പിറവിയില്‍ തന്നെ തകരാര്‍ പറ്റിയവരാണ്‌ ചില മാധ്യമ പ്രവര്‍ത്തകര്‍. അവര്‍ പിന്നീട്‌ നന്നാവില്ല". എന്നായിരുന്നു പാലൊളിയുടെ അധിക്ഷേപം. എന്നാല്‍, അസഭ്യം നിറഞ്ഞ പ്രയോഗമാണ്‌ കിനാലൂരിനെ കുറിച്ചുള്ള പ്രസ്താവനക്കിടയില്‍ എളമരം കരീമില്‍ നിന്നുണ്ടായത്‌. ഏഷ്യാനെറ്റിന്റെ റിപ്പോര്‍ട്ടറുടെ പേര്‌ പരാമര്‍ശിക്കാതെ എളമരം പറഞ്ഞത്‌ "അയാളുടെ സഹോദരിയെ കെട്ടിയ ശേഷം താന്‍ മൊഴി ചൊല്ലയിട്ടില്ലല്ലോ" എന്നായിരുന്നു.
ഇതെല്ലാം വ്യക്തമാക്കുന്നത്‌ അധികാരത്തിന്റെ മറവില്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ ചില നേതാക്കളും അവരുടെ ശിങ്കിടികളും നടത്തുന്ന ജനവഞ്ചനയെ വിമര്‍ശിക്കുന്നവരെ ഉന്മൂലനം ചെയ്യാനുള്ള കിരാത ത്വരയാണ്‌ ഈ നേതാക്കള്‍ക്കുള്ളത്‌ എന്നാണ്‌. ചുവപ്പ്‌ കണ്ട കാളയെ പോലെ വിമര്‍ശനങ്ങള്‍ കേള്‍ക്കുമ്പോള്‍ എല്ലാം തകര്‍ത്തെറിഞ്ഞ്‌ എതിരാളികളെ നശിപ്പിക്കാനാണ്‌ ഇവര്‍ ശ്രമിക്കുന്നത്‌. ഇവരുടെ ഉപദേശവും നിര്‍ദേശവുമാണ്‌ ഡിവൈഎഫ്‌ഐ സഖാക്കളെ നിന്ദ്യമായ ഗുണ്ടായിസത്തിലേക്ക്‌ തള്ളിവിടുന്നത്‌.
ഒരുകാലത്ത്‌ കേരളത്തില്‍ അഴിമതി അടക്കമുള്ള സാമൂഹിക തിന്മകള്‍ക്കെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കുകയും നീതി നിഷേധിക്കപ്പെട്ടവരുടെ പക്ഷത്ത്‌ ചേര്‍ന്ന്‌ ന്യായവാദം നടത്തുകയും അങ്ങനെ രാഷ്ട്രീയ എതിരാളികളുടെ പോലും ആദരം പിടിച്ചുപറ്റുകയും ചെയ്ത യുവജന ശക്തിയാണ്‌ ഇപ്പോള്‍ നീചന്മാരായ ചില നേതാക്കന്മാരുടെ നിന്ദ്യമായ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ആയുധമണിയുന്നത്‌, ആതിരേ... ഇവിടെ മറ്റൊരു കാര്യം കൂടി ഓര്‍ക്കേണ്ടതുണ്ട്‌. അത്‌ സംസ്ഥാന ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഡയറക്ടറും പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗത്തിന്റെ ഇഷ്ടക്കാരനും ഇന്ന്‌ പാര്‍ട്ടിയുടെ സൈദ്ധാന്തികന്മാരില്‍ ഒരാളെന്ന്‌ സ്വയം അഭിമാനിക്കുകയും ചെയ്യുന്ന പി.കെ. പോക്കര്‍ നടത്തിയ ഒരു ആഹ്വാനമാണത്‌. "പയ്യന്നൂരിലെ ചിന്തിക്കുന്ന ചെറുപ്പക്കാരെ പോലെ പാലേരിയിലെയും ചിന്തിക്കുന്ന ചെറുപ്പക്കാര്‍ പ്രതികരിക്കണം" എന്നായിരുന്നു പോക്കറുടെ ആഹ്വാനം.
ഔദ്യോഗിക പക്ഷത്തോട്‌ ഒട്ടിനിന്ന്‌ അവരെ മാധ്യമങ്ങളില്‍ പ്രതിരോധിക്കുന്ന ലഫ്റ്റനന്റുമാരാണെന്ന്‌ അഭിമാനിക്കുന്നവരാണ്‌ പി.കെ പോക്കറും കെ.ഇ.എന്‍ കുഞ്ഞഹമ്മദും. മൂന്നാര്‍ ഒഴിപ്പിക്കല്‍ സമയത്തായിരുന്നു കുഞ്ഞഹമ്മദ്‌ മാധ്യമങ്ങളില്‍ അച്യുതാനന്ദനെതിരെ ഉറഞ്ഞുതുള്ളിയത്‌. ഈരണ്ട്‌ ബുദ്ധിജീവികളും പക്ഷെ, പാര്‍ട്ടിയെ തീര്‍ത്തും വിനാശകരമായ ഒരവസ്ഥയിലേക്ക്‌ നയിക്കുകയാണെന്ന്‌ തിരിച്ചറിയാന്‍ പിണറായി വിജയന്‍ വൈകുന്നതാണ്‌ പ്രശ്നങ്ങളുടെ കാരണം. സ്വത്വരാഷ്ട്രീയമെന്ന വിനാശകരമായ ആശയത്തിന്റെ വക്താക്കളാണ്‌ പോക്കറും കുഞ്ഞഹമ്മദും. ജാതി, മതം, വംശം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ സംഘടിച്ച്‌ അവരുടെ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കാണണം എന്നതാണ്‌ സ്വത്വരാഷ്ട്രീയമെന്ന ആശയത്തിന്റെ കാതല്‍. വര്‍ഗ്ഗസമരത്തിലൂടെ പുരോഗമനപരവും ജനാധിപത്യഭരിതവുമായ ഒരു സമൂഹം സൃഷ്ടിക്കുക എന്നതാണ്‌ സിപിഎമ്മിന്റെ നയം. ഈ നയത്തെ പാദസേവകൊണ്ട്‌ വംശീയരാഷ്ട്രീയത്തിന്റെ നൃശംസതയിലേക്ക്‌ വലിച്ചുകൊണ്ടുപോകുന്ന വേതാളങ്ങളാണ്‌ പോക്കറും കെഇഎന്നും.
വിമര്‍ശനങ്ങളോട്‌ അസഹിഷ്ണുതയോടെ പ്രതികരിക്കുകയും വിമര്‍ശകരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന പിണറായി അടക്കമുള്ളവരുടെ ഫാസിസ്റ്റ്‌ നിലപാട്‌ പോക്കറെ പോലെയുള്ളവരുടെ അപായകരമായ ആശയങ്ങള്‍ യുവജനങ്ങളിലേക്ക്‌ എത്തിക്കാനുള്ള പരിസരമാണ്‌ ഒരുക്കുന്നത്‌. അതുകൊണ്ടുകൂടിയാണ്‌ പയ്യന്നൂരും പാലേരിയും പോലെയുള്ള നാണക്കേടുകള്‍ക്ക്‌ ഡിവൈഎഫ്‌ഐ വിധേയമാകുന്നത്‌. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യണമെന്ന്‌ ആഹ്വാനം ചെയ്യുന്നവര്‍ നാളെ വംശത്തിന്റെയും ജാതിയുടെയും മതത്തിന്റെയും സമുദായത്തിന്റെയും അടിസ്ഥാനത്തില്‍ ശത്രുക്കളെ അടയാളപ്പെടുത്തുകയും അവരെ ഉന്മൂലനം ചെയ്യാന്‍ ആഹ്വാനം ചെയ്യുകയും ഉണ്ടായാല്‍ എന്താണ്‌ സംഭവിക്കാന്‍ പോകുന്നതെന്ന്‌ ഊഹിക്കാന്‍ പോലും കഴിയുകയില്ല. ഭീഷണമായ ആ ഭാവിക്ക്‌ സാഹചര്യമൊരുക്കുകയാണ്‌ പിണറായി അടക്കമുള്ള നേതാക്കളുടെ മാധ്യമ വിദ്വേഷവും വിമര്‍ശകരോടുള്ള അസഹിഷ്ണുതയും. ഇത്‌ സാംസ്കാരിക കേരളത്തിനും സാക്ഷര കേരളത്തിനും പ്രബുദ്ധ കേരളത്തിനും അപായകരമായ അവസ്ഥയാണെന്ന്‌, ആതിരേ പറഞ്ഞേ തീരു.

Thursday, May 27, 2010

ഈ നാല്‌ വര്‍ഷം ഉമ്മന്‍ ചാണ്ടി എവിടെയായിരുന്നു ?

ജനാധിപത്യ ഭരണക്രമത്തില്‍ ഏറ്റവും വലിയ തിരുത്തല്‍ ശക്തിയാണ്‌ പ്രതിപക്ഷം. അതുകൊണ്ടാണ്‌ പ്രതിപക്ഷ നേതാവിന്‌ മുഖ്യമന്ത്രിക്ക്‌ തുല്യമായ സ്ഥാനവും ഔദ്യോഗിക അംഗീകാരവും അതുമായി ബന്ധപ്പെട്ട സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്നത്‌. ഈ സൗകര്യങ്ങള്‍ ആസ്വദിച്ച്‌ ഭരണത്തിന്റെ വൈകല്യങ്ങള്‍ മാറിനിന്ന്‌ വീക്ഷിച്ച്‌ അഞ്ചുവര്‍ഷം കഴിയുമ്പോള്‍ ജനങ്ങള്‍ തങ്ങളെ അധികാരത്തിലേറ്റുമെന്ന സ്വപ്നവും താലോലിച്ച്‌ ഇരിക്കുകയായിരുന്നില്ലെ ഉമ്മന്‍ ചാണ്ടി. അതായത്‌ ഭരണകക്ഷിയിലെ ജനവിരുദ്ധന്മാര്‍ക്കൊപ്പം നിന്ന്‌ കേരളത്തിലെ നികുതിദായകരെയും സമ്മതിദായകരെയും വഞ്ചിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി എന്ന്‌ സാരം. കേരളത്തിലെ സമ്മതിദായകരുടെ ഗതികേടുകൊണ്ട്‌ അടുത്ത തെരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും അവര്‍ ഉമ്മന്‍ ചാണ്ടിയടക്കമുള്ളവര്‍ക്ക്‌ വോട്ട്‌ ചെയ്യാന്‍ നിര്‍ബന്ധിതരായേക്കാം. ഇത്‌ ഉമ്മന്‍ ചാണ്ടിയോടോ ഒപ്പമുള്ളവരോടോ ഉള്ള താല്‍പ്പര്യം കൊണ്ടല്ലെന്നും മറിച്ച്‌ എല്‍ഡിഎഫ്‌ സര്‍ക്കാരിനെതിരായുള്ള ജനവിചാരണയാണെന്നും തിരിച്ചറിഞ്ഞ്‌ അടുത്ത ഭരണകാലത്തെങ്കിലും ജനപക്ഷത്ത്‌ നില്‍ക്കാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറാകണമെന്നതാണ്‌ ചുവരിലെ എഴുത്തുകള്‍.



ക്ഷേമ പദ്ധതികളുടെയും വൈദ്യുതി കണക്ഷനുകളുടെയും കേന്ദ്രാവിഷ്കൃത പദ്ധതികള്‍ തങ്ങളുടേതെന്ന്‌ അവകാശപ്പെട്ട്‌ നടത്തുന്നതിന്റെയും പേരില്‍ കഴിഞ്ഞ നാലുവര്‍ഷത്തെ ഭരണം ജനഹിതമനുസരിച്ചായിരുന്നുവെന്ന്‌ അവകാശപ്പെടകയാണ്‌, ആതിരേ, അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയാപ്പോള്‍ കേരളത്തിലെ പൊതസമൂഹം, പ്രത്യേകിച്ച്‌ സ്ത്രീകളടക്കമുള്ള ദുര്‍ബല വിഭാഗം പ്രതീക്ഷിച്ചതൊന്നും നടപ്പിലാക്കാന്‍ കഴിയാതെ പോയ ഒരു ഭരണമായിരുന്നു അച്യുതാനന്ദന്റെ മുഖ്യമന്ത്രിയെന്ന നിലക്കുള്ള നാലുവര്‍ഷം.
അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ കഴിഞ്ഞ നാലുവര്‍ഷം കേരളത്തിലെ സമ്മതിദായകരെയും നികുതി ദായകരെയും ഉളുപ്പില്ലാതെ വഞ്ചിച്ച്‌ അധികാരത്തിന്റെ സുഖലോലുപതയില്‍ വിലസുകയായിരുന്നു. ഇങ്ങനെ വിലസാന്‍ ഉള്ളതാണോ ഭരണകൂടവും അതിന്റെ സംവിധാനവും എന്ന ചോദ്യത്തിന്‌ അല്ല എന്നുതന്നെയാണ്‌ ഉത്തരം. ഈ അല്ല എന്നതിന്റെ പ്രവര്‍ത്തി രൂപമാകേണ്ടതാണ്‌ പ്രതിപക്ഷവും അതിന്റെ നേതാവും. കഴിഞ്ഞ നാലുവര്‍ഷത്തെ ഭരണം ജനഹിതത്തിനെതിരായിരുന്നെങ്കില്‍ അതിനെതിരെ ജനകീയ സമരം സംഘടിപ്പിച്ച്‌ ഭരണവീഴ്ചകള്‍ തിരുത്തിയെടുക്കാന്‍ ബാധ്യസ്ഥരായിരുന്നു പ്രതിപക്ഷവും പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടിയും. ആ ഭൂമികയില്‍ നിന്നുകൊണ്ട്‌ കേരളത്തിലെ പൊതുസമൂഹംഒരു ചോദ്യം ഉന്നയിക്കുകയാണ്‌ : "ഈ നാലുവര്‍ഷം ഉമ്മന്‍ ചാണ്ടി എവിടെയായിരുന്നു ?
ആതിരേ, കഴിഞ്ഞ നാലുവര്‍ഷത്തെ അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ ഭരണത്തെ ഉമ്മന്‍ ചാണ്ടിയുടെ വാക്കുകളില്‍ തന്നെ ഇവിടെ ഉദ്ധരിക്കാം :
"ഈ സര്‍ക്കാര്‍ കേരളത്തിന്‌ ചില ഒന്നാം സ്ഥാനങ്ങളും അവസ്ഥാന സ്ഥാനങ്ങളും നേടിത്തന്നു. രാജ്യത്ത്‌ ഏറ്റവും അധികം മദ്യം ഉപയോഗിക്കുന്നത്‌ പഞ്ചാബിനെയും ഹരിയാനയെയും നിഷ്പ്രയാസം മറികടന്ന്‌ ഒന്നാമത്‌. സര്‍ക്കാരിന്റെ വരുമാനത്തില്‍ 40 ശതമാനം മദ്യം വിറ്റുകിട്ടുന്ന പണമാണ്‌. കുറ്റകൃത്യ നിരക്കില്‍ നമ്പര്‍ വണ്‍ (ദേശീയ ക്രൈം റെക്കോര്‍ഡ്സ്‌ ബ്യൂറോ റിപ്പോര്‍ട്ട്‌ 2006 - 07, 2007-08) സ്ത്രീകള്‍ക്കെതിരെയുള്ള അധിക്രമങ്ങളിലും ആത്മഹത്യാ നിരക്കിലും വാഹാനാപകട നിരക്കിലും മുന്‍ നിരയില്‍. 25,000 രൂപയുടെ ആളോഹരി കടം (സാമ്പത്തിക സര്‍വേ 2009) ലോകത്ത്‌ ഏറ്റവും കൂടുതല്‍ ഹര്‍ത്താല്‍ നടത്തുന്ന സ്ഥലമെന്ന ഖ്യാതിയും ഈ സര്‍ക്കാര്‍ കേരളത്തിന്‌ നേടിത്തന്നു. സര്‍ക്കാര്‍ സ്പോണ്‍സേഡ്‌ ഹര്‍ത്താല്‍ നടക്കുന്ന ഏക സ്ഥലം.... മറ്റുചില നേട്ടങ്ങള്‍ കൂടി - നിക്ഷേപങ്ങളുടെ കാര്യത്തില്‍ ഏറ്റവും പിന്നില്‍ 27-ാ‍ം സ്ഥാനം (അസോചം 2008) ഐ ടി കയറ്റുമതിയില്‍ ലജ്ജാകരമായ അവസ്ഥ, കര്‍ണാടക 74,929 കോടി, കേരളം 1700 കോടി (നാസ്കോ 2008), തൊഴിലുറപ്പ്‌ പദ്ധതി നടപ്പാക്കുന്നതില്‍ 24-ാ‍ം സ്ഥാനം (എന്‍ആര്‍ഇജിഎ വെബ്സൈറ്റ്‌), 2006 ല്‍ 9.3% എത്തിയ വളര്‍ച്ചാ നിരക്ക്‌ 2008ല്‍ 6.98 ശതമാനത്തിലേക്ക്‌ കൂപ്പുകുത്തി. (സാമ്പത്തിക സര്‍വേ 2009), 22 കസ്റ്റഡി മരണങ്ങള്‍.... 49 പോലീസ്‌ സ്റ്റേഷന്‍ ആക്രമങ്ങള്‍.... കേരളം ഒരുപാട്‌ മോഹങ്ങളോടെ കാത്തിരിക്കുന്ന വിഴിഞ്ഞം, സ്മാര്‍ട്ട്‌ സിറ്റി, കൊച്ചി മെട്രോ തുടങ്ങിയ പദ്ധതികളെല്ലാം അനാഥമായി."
തീര്‍ച്ചയായും കേരളത്തിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്കകളും വര്‍ത്തമാനകാലാവസ്ഥയിലെ അരുതായ്മകളും പ്രതിപക്ഷ നേതാവായ ഉമ്മന്‍ ചാണ്ടിയുടെ ഈ വാക്കുകളില്‍ ധ്വനിക്കുന്നുണ്ട്‌. ഈ ആകാംക്ഷകളും ആശങ്കകളും കേരളത്തിലെ പൊതുസമൂഹത്തിന്റെ തന്നെയാണ്‌. ആ അര്‍ത്ഥത്തില്‍ പ്രതിപക്ഷ നേതാവിന്റെ നിലപാട്‌ ജനങ്ങളോട്‌ ഒപ്പവുമാണ്‌.
അപ്പോള്‍ ആതിരേ, ഒരു ചോദ്യം ചോദിച്ചേ തീരു. എല്‍ഡിഎഫ്‌ സര്‍ക്കാര്‍ അതിന്റെ ഭരണം ഇത്തരത്തില്‍ ജനവിരുദ്ധമായി തുടര്‍ന്നപ്പോള്‍ അതിനെതിരെ എപ്പോഴെക്കെയാണ്‌ ജനപക്ഷത്തു നിന്നുകൊണ്ട്‌ പ്രതിപക്ഷ നേതാവായ ഉമ്മന്‍ ചാണ്ടിയും അദ്ദേഹം നേതൃത്വം നല്‍കുന്ന പ്രതിപക്ഷവും സര്‍ക്കാരിനെ തിരുത്താന്‍ ശ്രമിച്ചിട്ടുള്ളത്‌? ഒരിക്കലും ഇല്ല എന്നാണ്‌ ഇതിന്‌ മറുപടി. മുഖ്യമന്ത്രിക്ക്‌ ഒപ്പമുള്ള ഭരണ സ്ഥാനവും അതിനനുസരിച്ചുള്ള സൗകര്യങ്ങളും സൗജന്യങ്ങളും പ്രതിപക്ഷ നേതാവിനും ലഭിക്കുന്നുണ്ട്‌. ഇത്‌ കേരളത്തിലെ ഭിക്ഷക്കാരനും കുഷ്ഠരോഗിയും വേശ്യയും അടക്കമുള്ളവരുടെ കൈയില്‍ നിന്ന്‌ പിഴിഞ്ഞെടുക്കുന്ന നികുതി പണം ഉപയോഗിച്ചാണ്‌ നല്‍കിയിട്ടുള്ളത്‌. ഭരണം കെടുകാര്യസ്ഥതയിലേക്ക്‌ നീങ്ങുമ്പോള്‍ അതിനെ തടയിടാനാണ്‌ ജനങ്ങളുടെ നികുതി പണം നല്‍കി ഇങ്ങനെ ഒരു സ്ഥാനം ജനാധിപത്യ ഭരണക്രമത്തില്‍ നിലനിര്‍ത്തിയിട്ടുള്ളത്‌. ഈ സ്ഥാനത്തോട്‌ ഉമ്മന്‍ ചാണ്ടി എത്രമാത്രം പ്രതിബദ്ധത പുലര്‍ത്തി എന്നതും സര്‍ക്കാരിന്റെ നാലുവര്‍ഷത്തെ ഭരണത്തെ വിലയിരുത്തുന്നതിനൊപ്പം വിചാരണ ചെയ്യേണ്ടതാണ്‌. ആ വിചാരണകോടതിക്ക്‌ മുമ്പില്‍ തലയയുര്‍ത്തി നില്‍ക്കാനും ജനങ്ങള്‍ ഉന്നയിക്കുന്ന അടിസ്ഥാനപരമായ ചോദ്യങ്ങള്‍ക്ക്‌ ആര്‍ജ്ജവത്തോടെ മറുപടി പറയുവാനും ഉമ്മന്‍ ചാണ്ടിക്ക്‌ കഴിയുമോ?
അധികാരത്തിലിരിക്കുന്നവരുടെ സ്വയം കൃതാനര്‍ത്ഥം കൊണ്ട്‌ പ്രതിപക്ഷത്തിരിക്കുന്ന കളിമണ്‍ പാദങ്ങളുള്ള ദൈവങ്ങളെ പോലും മഹത്വവത്കരിക്കുന്ന ഒരു രാഷ്ട്രീയ പരിസരമാണ്‌ കേരളത്തിലുള്ളത്‌. ജനഹിതമനുസരിച്ച്‌ ഭരിച്ചാലും ജനവിരുദ്ധമായി ഭരിച്ചാലും അഞ്ചുവര്‍ഷം കഴിഞ്ഞുള്ള തെരഞ്ഞെടുപ്പില്‍ അധികാരത്തിലിരിക്കുന്നവരെ നാണം കെടുത്തി ഇറക്കിവിടുന്ന ഒരു സമ്മതിദാന രീതിയാണ്‌ ആതിരേ സാക്ഷര കേരളത്തിലുള്ളത്‌. അതുകൊണ്ടുതന്നെ അധികാരത്തില്‍ ഏറുന്നവര്‍ അവരുടെയും അവരുമായി ബന്ധപ്പെട്ടവരുടെയും മൂലധനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്ന വൈകൃതമാണ്‌ ഐക്യകേരളം ഉണ്ടായതിന്‌ ശേഷം കണ്ടുകൊണ്ടിരിക്കുന്നത്‌. അതുകൊണ്ടു കൂടിയാണ്‌ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക്‌ മുകളില്‍ ഉദ്ധരിച്ചത്‌ പോലെയുള്ള അടിസ്ഥാന വിവരങ്ങള്‍ നല്‍കുന്നതും എന്നാല്‍, പ്രവര്‍ത്തി മേഖലയില്‍ സര്‍ക്കാരിന്റെ വീഴ്ചയ്ക്കെതിരെ ഉമ്മന്‍ ചാണ്ടി പ്രതികരിക്കാതിരിക്കുന്നതും. അതിജീവന രാഷ്ട്രീയത്തിന്റെ ഹിഡന്‍ അജണ്ടകളാണ്‌ ഭരണപക്ഷവും പ്രതിപക്ഷവും ജനങ്ങളുടെ മാന്‍ഡേറ്റിന്റെ മറവില്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌. അതായത്‌ തടിയുടെ വളവും ആശാരിയുടെ കഴിവുകേടും ചേര്‍ന്നകൊണ്ടുണ്ടായ അപാകമാണ്‌ കേരളാ രാഷ്ട്രീയത്തിന്റെ വര്‍ത്തമാനകാല മുഖമെന്ന്‌ സാരം.
ഇങ്ങനെ ഒരു പഴഞ്ചൊല്ലിന്റെ ഔദാര്യത്തില്‍ ഭരണപ്രക്രിയയെ ലഘുതരമായി കാണേണ്ടതാണോ എന്ന ചോദ്യം ഒപ്പം എത്തുന്നുണ്ട്‌. സമ്മതിദാനം നല്‍കിയും നികുതി നല്‍കിയും ഒരു ഭരണസംവിധാനത്തെയും പ്രതിപക്ഷ നിരയെയും അധികാര ശ്രേണിയില്‍ പ്രതിഷ്ഠിക്കുന്ന പൗരന്മാര്‍ക്ക്‌ ചില ലക്ഷ്യങ്ങളും പ്രതീക്ഷകളും ഉണ്ട്‌. തീര്‍ച്ചയായും ഈ വിഷയത്തില്‍ സ്വകാര്യമായിട്ടല്ല ചിന്ത. മറിച്ച്‌ പൊതുവായും സാമൂഹികമായും ആണ്‌ ചിന്തിക്കുന്നത്‌. താനുള്‍പ്പെടുന്ന തന്റെ സമൂഹത്തിന്‌ അര്‍ഹമായതും ഭരണഘടനാ വിഭാവനം ചെയ്യുന്നതുമായ പൗരാവകാശങ്ങള്‍ നേടിക്കൊടുക്കാന്‍ ഭരണപക്ഷവും പ്രതിപക്ഷവും പ്രതിജ്ഞാബദ്ധമാണെന്നും അതുകൊണ്ടുതന്നെ തന്റെ സമ്മതിദാനം കൊണ്ട്‌ അധികാരത്തിലെത്തുന്ന ഇവര്‍ അങ്ങനെ പെരുമാറുമെന്നും ഉള്ള പ്രതീക്ഷയാണ്‌. എന്നാല്‍, ഈ പ്രതീക്ഷകള്‍ തട്ടിത്തെറുപ്പിച്ച്‌, ജനകീയ അഭിലാഷങ്ങള്‍ പിച്ചിചീന്തി അവകാശവാദങ്ങളും ആരോപണപ്രത്യാരോപണങ്ങളും ഉന്നയിച്ച്‌ മുഖം രക്ഷിക്കാനാണ്‌ ഭരണപക്ഷവും പ്രതിപക്ഷവും ശ്രമിക്കുന്നത്‌. ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌.
വോട്ടവകാശം പൗരന്റെ ഏറ്റവും വിലയേറിയ അവകാശമാണെന്ന്‌ തിരിച്ചറിഞ്ഞിട്ടാണ്‌ രണ്ട്‌ ആതിരേ ചെകുത്താന്മാരില്‍ ഏറ്റവും കുറഞ്ഞ ദോഷമുള്ളതെന്ന്‌ പ്രതീക്ഷിക്കുന്ന ഒരു ചെകുത്താനെ ഭരണത്തിലേറ്റുന്നത്‌. അപ്പോള്‍ മറ്റേ ചെകുത്താന്‍ ഭരണത്തിലേറിയ ചെകുത്താന്റെ വീഴ്ചകള്‍ തിരുത്താനുള്ള പ്രക്ഷോഭങ്ങള്‍ നടത്താന്‍ ബാധ്യസ്ഥനാണ്‌. ആ അര്‍ത്ഥത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രതിപക്ഷ നേതാവ്‌ എന്ന നിലയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ പൂജ്യം മാര്‍ക്ക്‌ നല്‍കാനെ കഴിയുകയുള്ളു. കഴിഞ്ഞ യുഡിഎഫ്‌ ഭരണസമയത്ത്‌ പല കാരണങ്ങള്‍ ഉന്നയിച്ച്‌ അച്യുതാനന്ദന്‍ നേതൃത്വം നല്‍കിയ പ്രതിപക്ഷം 22 ഹര്‍ത്താല്‍ നടത്തി എന്നാരോപിക്കുന്ന ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവെന്ന നിലക്ക്‌ ഒരു ഹര്‍ത്താലും നടത്തിയിട്ടില്ല എന്ന്‌ അഭിമാനിക്കുന്നു. ശരിയാണ്‌ കേവലവും ശുഷ്കവുമായ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക്‌ വേണ്ടി നടത്തുന്ന ഹര്‍ത്താലുകള്‍ ജനങ്ങള്‍ക്ക്‌ അപഹരിഹാര്യമായ നഷ്ടങ്ങളും കഷ്ടങ്ങളുമാണ്‌ ഉണ്ടാക്കാറുള്ളത്‌. എന്നാല്‍, ജനങ്ങളുടെ അവകാശങ്ങള്‍ ചവിട്ടിമെതിച്ച്‌ ഭരണം നടത്തുന്ന ഒരു സംവിധാനത്തിനെതിരെ പിടഞ്ഞ്‌ പ്രതിഷേധിക്കാനും ആ പ്രതിഷേധത്തില്‍ ജനങ്ങളെ കണ്ണിചേര്‍ക്കാനും ബാധ്യസ്ഥനല്ലേ പ്രതിപക്ഷ നേതാവ്‌..?
കഴിഞ്ഞ നാലുവര്‍ഷത്തെ അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ ഭരണം ജനവിരുദ്ധമായിരുന്നുവെങ്കില്‍ അതിന്‌ ആദ്യത്തെ കാരണക്കാര്‍ ഉമ്മന്‍ ചാണ്ടി നേതൃത്വം നല്‍കുന്ന പ്രതിപക്ഷമാണെന്ന്‌ പറയേണ്ടിവരും. ജനാധിപത്യ ഭരണക്രമത്തില്‍ ഏറ്റവും വലിയ തിരുത്തല്‍ ശക്തിയാണ്‌ പ്രതിപക്ഷം. അതുകൊണ്ടാണ്‌ പ്രതിപക്ഷ നേതാവിന്‌ മുഖ്യമന്ത്രിക്ക്‌ തുല്യമായ സ്ഥാനവും ഔദ്യോഗിക അംഗീകാരവും അതുമായി ബന്ധപ്പെട്ട സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്നത്‌. ഈ സൗകര്യങ്ങള്‍ ആസ്വദിച്ച്‌ ഭരണത്തിന്റെ വൈകല്ല്യങ്ങള്‍ മാറിനിന്ന്‌ വീക്ഷിച്ച്‌ അഞ്ചുവര്‍ഷം കഴിയുമ്പോള്‍ ജനങ്ങള്‍ തങ്ങളെ അധികാരത്തിലേറ്റുമെന്ന സ്വപ്നവും താലോലിച്ച്‌ ഇരിക്കുകയായിരുന്നില്ലെ ഉമ്മന്‍ ചാണ്ടി. അതായത്‌ ഭരണകക്ഷിയിലെ ജനവിരുദ്ധന്മാര്‍ക്കൊപ്പം നിന്ന്‌ കേരളത്തിലെ നികുതിദായകരെയും സമ്മതിദായകരെയും വഞ്ചിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി എന്ന്‌ സാരം. അതുകൊണ്ട്‌ ഉമ്മന്‍ ചാണ്ടിയുടെ സര്‍ക്കാര്‍ വിരുദ്ധ പ്രസ്താവനകള്‍ക്കും ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ നടത്തിയ സര്‍ക്കാര്‍ വിരുദ്ധ സമരങ്ങള്‍ക്കും കേരളത്തിലെ സാധാരണ ജനങ്ങളുടെ മനസ്സില്‍ സ്ഥാനമൊട്ടുമില്ല എന്ന്‌ അദ്ദേഹം മനസ്സിലാക്കുന്നത്‌ നന്ന്‌. എന്നാല്‍, കേരളത്തിലെ സമ്മതിദായകരുടെ ഗതികേടുകൊണ്ട്‌ അടുത്ത തെരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും അവര്‍ ഉമ്മന്‍ ചാണ്ടിയടക്കമുള്ളവര്‍ക്ക്‌ വോട്ട്‌ ചെയ്യാന്‍ നിര്‍ബന്ധിതരായേക്കാം. ഇത്‌ ഉമ്മന്‍ ചാണ്ടിയോടോ ഒപ്പമുള്ളവരോടോ ഉള്ള താല്‍പ്പര്യം കൊണ്ടല്ലെന്നും മറിച്ച്‌ എല്‍ഡിഎഫ്‌ സര്‍ക്കാരിനെതിരായുള്ള ജനവിചാരണയാണെന്നും തിരിച്ചറിഞ്ഞ്‌ അടുത്ത ഭരണകാലത്തെങ്കിലും ജനപക്ഷത്ത്‌ നില്‍ക്കാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറാകണമെന്നതാണ്‌ ചുവരിലെ എഴുത്തുകള്‍.ആതിരേ, അത്‌ വായിക്കാനും മനസ്സിലാക്കാനുമുള്ള ഒരു രാഷ്ട്രീയ മനസ്സ്‌ ഉമ്മന്‍ ചാണ്ടിക്കുണ്ടാകണം എന്നാണ്‌ കേരളം ആവശ്യപ്പെടുന്നത്‌.

Wednesday, May 26, 2010

വി.എസ്സിന്റെ നാലുവര്‍ഷം


കോടിയേരി ബാലകൃഷ്ണനും പി.കെ ശ്രീമതിയും തോമസ്‌ ഐസക്കും എളമരം കരീമും അടക്കമുള്ളവര്‍ അച്യുതാനന്ദനെ മറയാക്കി അഴിമതിയുടെ സമാനതകളില്ലാത്ത ചരിത്രമാണ്‌ രചിച്ചിട്ടുള്ളത്‌. ആഢംബര ജീവിതത്തിനും സുഖലോലുപതക്കും മൂലധന സമാഹരണത്തിനുമായി ഇവര്‍ നടത്തിയതും നടത്തിക്കൊണ്ടിരിക്കുന്നതുമായ ജനവഞ്ചന നാളെ ചോദ്യം ചെയ്യപ്പെടുമെങ്കിലും ഈ സോഷ്യല്‍ ഡെമോക്രാറ്റുകളെ അവരുടെ തോന്ന്യാസങ്ങള്‍ക്ക്‌ അനുവദിച്ചതാണ്‌ അച്യുതാനന്ദന്റെ മറ്റൊരു പരാജയം. നാലുവര്‍ഷത്തെ ഭരണം അതുകൊണ്ടുതന്നെ കേരളത്തിലെ പൊതുസമൂഹത്തിന്‌ അസഹ്യവും അസ്വീകാര്യവുമായിരുന്നു. തന്മൂലം പഴികളുടെ എല്ലാവിഴുപ്പും പേറാന്‍ അച്യുതാനന്ദന്‍ നിര്‍ബന്ധിതനുമാണ്‌. വരാനിരിക്കുന്ന ഒരുവര്‍ഷം കൂടുതല്‍ വിഴുപ്പുകള്‍ അദ്ദേഹത്തിന്റെ തലയില്‍ ഏറ്റിവെയ്ക്കാനുള്ള അവസരമായിട്ടായിരിക്കും പിണറായി മുതല്‍ എളമരം കരീം വരെയുള്ള മാര്‍ക്സിസ്റ്റ്‌ വിരുദ്ധര്‍ കരുതുക. അതുകൊണ്ട്‌ ജനപക്ഷ നിലപാടുകളോടെ അധികാരത്തിലേറാനും ക്രുദ്ധനായ ജനവിരുദ്ധനെന്ന ലേബലോടെ അധികാരത്തില്‍ നിന്ന്‌ ഇറങ്ങിപ്പോകാനുമാണ്‌ അച്യുതാനന്ദന്റെ നിയോഗം.



ജനപക്ഷത്ത്‌ നില്‍ക്കുന്നു എന്ന്‌ ബോധ്യപ്പെടുത്തി ജനഹിതത്തിന്‌ എതിരായി ഭരണം നടത്തുന്ന വി.എസ്‌ അച്യുതാനന്ദന്‍ തന്റെ മുഖ്യമന്ത്രി വാഴ്ചയുടെ നാലുവര്‍ഷം പൂര്‍ത്തിയാക്കി, ആതിരേ.
2006 മെയ്‌ 18ന്‌ പൊതുസമൂഹത്തെ സാക്ഷി നിര്‍ത്തി, മാമൂലുകള്‍ ധിക്കരിച്ച്‌ പൊതു വേദിയില്‍ സത്യപ്രതിജ്ഞ ചെയ്ത്‌ വി.എസ്‌ അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായി അധികാരത്തിലേറിയപ്പോള്‍ ഉമ്മന്‍ ചാണ്ടിയടക്കമുള്ളവര്‍ പോലും ഗുണപരമായ ഒരുമാറ്റം ഭരണസംവിധാനത്തിലും അതിന്റെ നിര്‍വഹണത്തിലുമുണ്ടാകുമെന്ന്‌ പ്രതീക്ഷിച്ചതാണ്‌. കാരണം പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ അത്തരത്തിലായിരുന്നു വി.എസ്‌ അച്യുതാനന്ദന്റെ സാമൂഹിക ഇടപെടലുകളും രാഷ്ട്രീയ ഭൂമികയിലെ പ്രവര്‍ത്തനങ്ങളും. പലപ്പോഴും പാര്‍ട്ടിയുടെ നിയതമായ , കര്‍ശന നിലപാടുകളെ ധിക്കരിച്ചും ജനങ്ങള്‍ക്കുവേണ്ടി നിലപാടുകളെടുത്ത ആ ആര്‍ജ്ജവം അതിന്റെ എല്ലാ നന്മകളോടും പുഷ്കലമാകുമെന്നാണ്‌ കേരളത്തിലെ ജനങ്ങള്‍ പ്രതീക്ഷിച്ചത്‌.
എന്നാല്‍,ആതിരേ, എല്ലാ പ്രതീക്ഷകളും തച്ചുടച്ച്‌ അധികാരത്തിന്റെ വേലിക്കകത്തും സ്ഥാനങ്ങളുടെ തെങ്ങിന്‍ മണ്ടയിലും ഇരിക്കുന്ന ശങ്കരനായിരുന്നു പലപ്പോഴും വി.എസ്‌ അച്യുതാനന്ദന്‍. ഇത്‌ വ്യക്തിപരമായി അദ്ദേഹം ആഗ്രഹിച്ച സുഖവാസമായിരുന്നില്ല എന്ന്‌ തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ്‌ മുഖ്യമന്ത്രിയെന്ന നിലക്ക്‌ അദ്ദേഹം സ്വീകരിക്കേണ്ടിയിരുന്ന നടപടികളുടെ മുഖത്തുനിന്ന്‌ പ്രതിഷേധമുണ്ടാക്കുന്ന രീതിയില്‍ അദ്ദേഹം തലവലിച്ചതിനെ വിലയിരുത്തുന്നത്‌.
പൗരസമൂഹത്തിന്റെ ആവശ്യങ്ങളും അവകാശങ്ങളും ഭരണഘടനയുടെ അടിസ്ഥാനത്തില്‍ നേടിയെടുത്ത്‌ നല്‍കാന്‍ ബാധ്യസ്ഥരായവരാണ്‌ ആതിരേ, രാഷ്ട്രീയ സമൂഹവും സാംസ്കാരിക സമൂഹവും. ഇതില്‍ രാഷ്ട്രീയ സമൂഹത്തിന്‌ കളങ്കമില്ലാത്ത ഒരു നേതൃത്വം അച്യുതാനന്ദന്‍ നല്‍കുമെന്നത്‌ കേരളീയന്റെ അമിത പ്രതീക്ഷയായിരുന്നില്ല. മറിച്ച്‌ വസ്തുതകളിലൂന്നിയും അദ്ദേഹത്തിന്റെ ഭൂതകാല പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയും സ്വീകരിച്ച ആശകളായിരുന്നു. എന്നാല്‍, അവയെല്ലാം ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന്‌ വീഴുന്നത്‌ കണ്ടുനില്‍ക്കാനായിരുന്നു കേരളത്തിലെ സമ്മതിദായകരുടെയും നികുതി ദായകരുടെയും ദാരുണമായ വിധി.
ഒരു രാഷ്ട്രീയ പാര്‍ട്ടി ഒരിക്കലും ഒരു ഭരണകൂടമല്ല. പ്രത്യേകിച്ച്‌ ജനാധിപത്യ ക്രമത്തില്‍. എന്നാല്‍, അമിതാധികാരത്തിന്റെ ഭരണകൂട ഭീകരതയായി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്നതും കോടിയേരി ബാലകൃഷ്ണനും ജയരാജന്മാരും ശ്രീമതിമാരും ബേബിമാരും കരീമുമാരും പിന്തുണയ്ക്കുന്നതുമായ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി അധഃപതിച്ചതിന്റെ പ്രതിഫലനമാണ്‌ അച്യുതാനന്ദന്റെ മുഖ്യമന്ത്രിയെന്ന നിലക്കുള്ള ജനവിരുദ്ധ നിലപാടുകളുടെ ഭൂമികയെന്ന്‌ തിരിച്ചറിയാന്‍ കഴിയും. വകുപ്പ്‌ വിഭജന വേളയില്‍ തന്നെ പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷം എങ്ങനെയെല്ലാമാണ്‌ വി.എസ്സിനെ ശ്വാസം മുട്ടിച്ചതെന്ന്‌ ഓര്‍മ്മയുള്ളവര്‍ക്കെല്ലാമറിയാം. എങ്കിലും ഈ ശ്വാസം മുട്ടിക്കലില്‍ നിന്ന്‌ പിടഞ്ഞെതിര്‍ത്ത്‌ തലയുയര്‍ത്താന്‍ ശ്രമിച്ചതായിരുന്നു മൂന്നാറിലെ അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സ്വീകരിച്ച നടപടി. കേരളത്തിലെ പൊതസമൂഹവും കോടതി അടക്കമുള്ള നീതിനിര്‍വ്വഹണ സ്ഥാപനങ്ങളും ഒന്നായി പിന്തുണച്ചിട്ടും ആ ശ്രമവുമായി മുന്നോട്ടു പോകാന്‍ അച്യുതാനന്ദന്‌ കഴിഞ്ഞില്ല. ഇത്‌ അദ്ദേഹത്തിന്റെ കുഴപ്പമല്ലെന്നും ഭൂമാഫിയയും എസ്റ്റേറ്റ്‌ മാഫിയയുമായി കൈകോര്‍ത്ത മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷത്തിന്റെ പാലം വലിയായിരുന്നുവെന്നും പൊതുസമൂഹത്തിന്‌ അറിയാം. പക്ഷെ,ആതിരേ, ഒരു മുഖ്യമന്ത്രിയെന്ന നിലയ്ക്ക്‌, കേരളത്തിലെ ജനങ്ങള്‍ ഒന്നായി പിന്തുണച്ച ഒരു വിഷയത്തില്‍ ധൈര്യസമേതം മുന്നോട്ടുപോകാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞില്ല. പാര്‍ട്ടി അതിന്റെ പ്രവര്‍ത്തകരുടെ തോളത്ത്‌ വെച്ചിട്ടുള്ള അമിതാധികാരത്തിന്റെയും നിയന്ത്രണത്തിന്റെയും മുഖമാണ്‌ ഇത്തരം ഒരു മുന്നോട്ടുപോക്കിന്‌ വിഘാതമായതെന്ന്‌ പറയാമെന്ന്‌ മാത്രം. പാര്‍ട്ടിയെ ധിക്കരിച്ച്‌ മുന്നോട്ട്‌ പോയാല്‍ മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെടുമെന്ന ആശങ്ക തീര്‍ച്ചയായും അച്യുതാനന്ദന്റെ ഈ പിന്നാക്കം പോക്കിന്‌ ആക്കം കൂട്ടിയിട്ടുണ്ട്‌. പോളിറ്റ്‌ ബ്യൂറോയില്‍ നിന്ന്‌ തരം താഴ്ത്തുന്ന അവസ്ഥയോളം അച്യുതാനന്ദനെ വെടക്കാക്കാന്‍ കണ്ണിലെണ്ണയൊഴിച്ച്‌ കാത്തിരിക്കുകയായിരുന്നു പിണറായി വിജയന്‍ അടക്കമുള്ള ഔദ്യോഗിക പക്ഷം. ഇത്തരത്തിലുള്ള പ്രതിലോമ ശക്തികള്‍ക്കിടയില്‍ നിന്നുവേണമായിരുന്നു അച്യുതാനന്ദന്‌ ജനഹിതം നിറവേറ്റേണ്ടിയിരുന്നത്‌.
പാര്‍ട്ടി അതിന്റെ അമിതാധികാര - മൂലധന സമാഹരണ ത്വരയില്‍ ഇത്തരം നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന്‌ മറ്റാരേക്കാളും നന്നായി അറിയാവുന്ന വ്യക്തിയായിരുന്നു അച്യുതാനന്ദന്‍. അപ്പോള്‍, പ്രതിപക്ഷ നേതാവായിരന്നപ്പോള്‍ ഏറ്റെടുത്ത ദൗത്യത്തിന്റെ പൂര്‍ത്തീകരണത്തിന്‌ പാര്‍ട്ടിയിലെ വിഭാഗീയ ശക്തികളെയും സോഷ്യല്‍ ഡെമോക്രാറ്റുകളെയും വെല്ലുന്ന ചില രീതി ശാസ്ത്രങ്ങള്‍ കണ്ടെത്താന്‍ അദ്ദേഹം ബാധ്യസ്ഥനായിരുന്നു ആതിരേ. അക്കാര്യത്തില്‍ പറ്റിയ പാളിച്ചയാണ്‌ നാലാം വര്‍ഷം പൂര്‍ത്തിയാക്കുന്ന മുഖ്യമന്ത്രി അച്യുതാനന്ദനെതിരെ പൊതുസമൂഹത്തിന്‌ നീണ്ട കുറ്റപത്രം സമര്‍പ്പിക്കാനുള്ള പരിസരമൊരുക്കിയിട്ടുള്ളത്‌.
അച്യുതാനന്ദന്‍ ഭരിച്ചാല്‍ പാലും തേനും ഒഴുകുന്ന ഒരു വാഗ്ദത്ത ഭൂമിയായി കേരളം മാറുമെന്ന വിഡ്ഢിസ്വപ്നമൊന്നും ആരും കണ്ടിരുന്നില്ല. എന്നാല്‍, കേരളത്തിലെ സ്ത്രീ സമൂഹത്തിനെതിരെ, അവരുടെ ജീവിത വ്യാപാരത്തിന്റെ എല്ലാ മേഖലകളിലും നീരാളിക്കൈകള്‍ നീട്ടുന്ന പീഡകസംഘത്തെയെങ്കിലും നിലക്ക്‌ നിര്‍ത്താനുള്ള സത്യസന്ധമായതും ആര്‍ജ്ജവം നിറഞ്ഞതുമായ നടപടി അച്യുതാനന്ദനില്‍ നിന്നുണ്ടാകുമെന്ന്‌ എല്ലാവരും ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്നു. ഇലക്ഷന്‍ പ്രചരണ കാലഘട്ടത്തില്‍ അദ്ദേഹം നടത്തിയ പ്രഖ്യാപനങ്ങള്‍ അതുകൊണ്ടാണ്‌ കൈയടിയോടെ കേരളത്തിലെ സ്ത്രീ സമൂഹവും അവരോടൊപ്പം അവരുടെ നീതിയും സാമൂഹിക മാന്യതയും ആഗ്രഹിച്ച വ്യക്തികളും സ്വീകരിച്ചത്‌. "പെണ്‍വാണിഭക്കാരെ കൈയാമം വെച്ച്‌ തെരുവിലൂടെ നടത്തു"മെന്നായിരുന്നു അച്യുതാനന്ദന്‍ ആവര്‍ത്തിച്ച്‌ പ്രസംഗിച്ചതും ഇടതുപക്ഷത്തിന്റെ ഇലക്ഷന്‍ മാനിഫെസ്റ്റോയില്‍ സന്ദേഹ ലേശമന്യേ പ്രഖ്യാപിച്ചതും.
എന്നാല്‍,ആതിരേ, കേരളത്തിന്റെ മനസാക്ഷി ഇന്നും നടുക്കത്തോടെ സ്മരിക്കുന്ന കിളിരൂര്‍ കവിയൂര്‍ പീഡനക്കേസിലെ പ്രതികളെ പോലും വിചാരണയ്ക്കെങ്കിലും വിധേയമാക്കാന്‍ അച്യുതാനന്ദന്റെ ഭരണത്തിന്‌ കഴിഞ്ഞില്ല. 2006ല്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ഇറക്കിയ ഇലക്ഷന്‍ കാര്‍ഡുകളില്‍ ഒന്നായിരുന്നല്ലോ കിളിരൂര്‍-കവിയൂര്‍ പീഡന സംഭവം. ഇന്നും കിളിരൂറിലെ ശാരിയുടെ മാതാപിതാക്കളും മകള്‍ സ്നേഹയും നീതി തേടി മുഖ്യമന്ത്രിയുടെ ഓഫീസ്‌ കയറിയിറങ്ങുകയാണ്‌.
അച്യുതാനന്ദന്‍ അധികാരത്തില്‍ ഏറിയ ശേഷം സ്ത്രീപീഡനം അതിന്റെ എല്ലാ ക്രൂരതകളും ഉല്ലംഘിച്ച്‌ കേരളത്തിലെ മുക്കിലും മൂലയിലും വലമുറുക്കിയ അവസ്ഥയാണ്‌ ഇന്നുള്ളത്‌. ഇരുന്നൂറ്‌ കോടി രൂപയുടെ മാംസവ്യാപാരമാണ്‌ ഇന്റര്‍നെറ്റിലൂടെ നടത്തുന്നത്‌. അതിന്റെ സൂത്രധാരന്‍ മെട്രോ നഗരത്തിലൂടെ മുന്തിയ കാറില്‍ ഇന്നും സഞ്ചരിക്കുന്നുണ്ട്‌. ഇടയ്ക്ക്‌ ആരെയോ ബോധിപ്പിക്കാന്‍ ഒരു അറസ്റ്റ്‌ നടത്തിയെങ്കിലും ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടലുകള്‍ മൂലം അദ്ദേഹം ഇന്ന്‌ പൂര്‍വ്വാധികം ഭംഗിയോടെ ഓണ്‍ലൈന്‍ വ്യാപാരം നടത്തുന്നു. പൂവരണി, കുണ്ടറ, മട്ടന്നൂര്‍, എടരിക്കോട്‌ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ ഹൈടെക്ക്‌ അല്ലാത്ത രീതിയിലും ഞെട്ടിക്കുന്ന പെണ്‍വാണിഭമാണ്‌ ഈ നാല്‌ വര്‍ഷത്തിനിടയില്‍ നടന്നത്‌. ഇതെല്ലാം വ്യാപകമായ വാര്‍ത്താപ്രാധാന്യം ലഭിച്ച സംഭവങ്ങളാണ്‌. റിപ്പോര്‍ട്ട്‌ ചെയ്യപ്പെടാത്ത ആയിരക്കണക്കിന്‌ പെണ്‍വാണിഭ സംഭവങ്ങള്‍ നാട്ടിലുണ്ടായിട്ടുണ്ട്‌. അച്യുതാനന്ദന്‍ അധികാരത്തിലേറുമ്പോള്‍ കേരളത്തിലെ പൊതുസമൂഹം ആഗ്രഹിച്ചത്‌ ഈ മാംസവ്യാപാരികളെ നിലക്ക്‌ നിര്‍ത്തുന്ന നട്ടെല്ലുള്ള സുതാര്യമായ ഭരണം ഉണ്ടാകുമെന്നായിരുന്നു.
എന്നാല്‍,ആതിരേ, ക്രൂരമായ വഞ്ചനയാണ്‌ കേരളത്തിലെ സ്ത്രീ സമൂഹത്തോട്‌ അച്യുതാനന്ദന്‍ കാണിച്ചത്‌. ഇവിടെയും അദ്ദേഹത്തിന്‌ അനങ്ങനാവാത്തവിധം വിഘാതങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പിണറായി അടക്കമുള്ളവര്‍ പ്രദര്‍ശിപ്പിച്ച കൗശലം മറന്നുകൊണ്ടല്ല സംസാരിക്കുന്നത്‌. കിനാലൂരില്‍ കിടപ്പാടത്തിന്‌ വേണ്ടി പൊരുതിയ സ്ത്രീകളെ തള്ളിപ്പറഞ്ഞ്‌ പിണറായി അടക്കമുള്ളവര്‍ക്ക്‌ പാദസേവനടത്തിയ ജസ്റ്റിസ്‌ ശ്രീദേവി ആണ്‌ വനിതാ കമ്മീഷന്‍ അധ്യക്ഷ. സ്ത്രീകള്‍ക്കെതിരായുള്ള ചൂഷണങ്ങള്‍ തടയാനും ഇരകളെ സംരക്ഷിക്കാനും വേട്ടപ്പട്ടികളെ നിയമത്തിന്‌ മുമ്പില്‍ കൊണ്ടുവരാനും മുഖ്യമന്ത്രിയെ സഹായിക്കേണ്ട ഈ സംവിധാനം പോലും പാര്‍ട്ടിയിലെ പടലപിണക്കത്തിന്റെ ഓരം ചേര്‍ന്ന്‌ അദ്ദേഹത്തെ ഒറ്റപ്പെടുത്തി പൊതുസമൂഹമധ്യേ അവഹേളിക്കാനാണ്‌ ശ്രമിച്ചത്‌. ഈ ഒറ്റപ്പെടുത്തലാണ്‌ അച്യുതാനന്ദന്റെ ഭരണപരാജയത്തിന്റെ ആണിക്കല്ല്‌.
അതേസമയം കോടിയേരി ബാലകൃഷ്ണനും പി.കെ ശ്രീമതിയും തോമസ്‌ ഐസക്കും എളമരം കരീമും അടക്കമുള്ളവര്‍ അച്യുതാനന്ദനെ മറയാക്കി അഴിമതിയുടെ സമാനതകളില്ലാത്ത ചരിത്രമാണ്‌ രചിച്ചിട്ടുള്ളത്‌. ആഢംബര ജീവിതത്തിനും സുഖലോലുപതക്കും മൂലധന സമാഹരണത്തിനും ഇവര്‍ നടത്തിയതും നടത്തിക്കൊണ്ടിരിക്കുന്നതുമായ ജനവഞ്ചന നാളെ ചോദ്യം ചെയ്യപ്പെടുമെങ്കിലും, ആതിരേ, ഈ സോഷ്യല്‍ ഡെമോക്രാറ്റുകളെ അവരുടെ തോന്ന്യാസങ്ങള്‍ക്ക്‌ അനുവദിച്ചതാണ്‌ അച്യുതാനന്ദന്റെ മറ്റൊരു പരാജയം. നാലുവര്‍ഷത്തെ ഭരണം അതുകൊണ്ടുതന്നെ കേരളത്തിലെ പൊതുസമൂഹത്തിന്‌ അസഹ്യവും അസ്വീകാര്യവുമായിരുന്നു. തന്മൂലം പഴികളുടെ എല്ലാവിഴുപ്പും പേറാന്‍ അച്യുതാനന്ദന്‍ നിര്‍ബന്ധിതനുമാണ്‌. വരാനിരിക്കുന്ന ഒരുവര്‍ഷം കൂടുതല്‍ വിഴുപ്പുകള്‍ അദ്ദേഹത്തിന്റെ തലയില്‍ ഏറ്റിവെയ്ക്കാനുള്ള അവസരമായിട്ടായിരിക്കും പിണറായി മുതല്‍ എളമരം കരീം വരെയുള്ള മാര്‍ക്സിസ്റ്റ്‌ വിരുദ്ധര്‍ കരുതുക. അതുകൊണ്ട്‌ ജനപക്ഷ നിലപാടുകളോടെ അധികാരത്തിലേറാനും ക്രുദ്ധനായ ജനവിരുദ്ധനെന്ന ലേബലോടെ അധികാരത്തില്‍ നിന്ന്‌ ഇറങ്ങിപ്പോകാനുമാണ്‌ ആതിരേ, അച്യുതാനന്ദന്റെ നിയോഗം.

Saturday, May 22, 2010

മാവോയിസ്റ്റുകളല്ല,ഭരണകൂടമാണ്‌ ഭീകരം, ഭീഷണി

എന്നാല്‍ , എല്ലാ ഭരണകൂടങ്ങള്‍ക്കും അതിന്റെ നീചവും നിക്ഷിപ്തവുമായ താത്പര്യങ്ങള്‍ ചോദ്യം ചെയ്യുന്നവര്‍ രാജ്യവിരുദ്ധരും ഭീകരവാദികളും ചാരന്മാരുമാണ്‌.ബ്രിട്ടീഷുകാര്‍ക്ക്‌ ഗാന്ധിജി ഭീഷണിയും ഭഗത്‌ സിംഗ്‌, രാജ്‌ ഗുരു, സുഖ്‌ ദേവ്‌ എന്നിവര്‍ ഭീകരവാദികളുമായിരുന്നു,അതു കൊണ്ട്‌ അവരെ തൂക്കികൊന്നു.നെഹൃവിന്‌ ബി.ടി രണദിവ്‌, എ.കെ.ഗോപലന്‍, ഇ.എം.എസ്‌.നമ്പൂതിരിപ്പാട്‌ തുടങ്ങിയവരടങ്ങിയ കമ്മ്യൂണിസ്റ്റുകാര്‍ ചൈനയുടെ ചാരന്മാരായിരുന്നു. അതെ, മാവോയിസ്റ്റ്‌ ഭീകരവാദത്തെ കുറിച്ച്‌ മന്മോഹനനും മദാം ഗാന്ധിയും ചിദംബരവും ആന്റണിയുമൊക്കെ പറയുന്നത്‌ ഭരണകൂട ഭീകരതയുടെ യൂഫിമിസവും അധികാരത്തിന്റെ ദുര്‍മദത്വവും ദുര്‍ഭാഷണവുമാകുന്നു.അതു കൊണ്ട്‌ ഇത്തരമൊരു ഭയാനകമായ അവസ്ഥയിലേക്ക്‌ ആദിവാസികളടക്കമുള്ള സമൂഹത്തിലെ അടിസ്ഥാന വിഭാഗങ്ങളെ കൊണ്ടെത്തിച്ചവരാണ്‌ വിചാരണ ചെയ്യപ്പെടേണ്ടത്‌. ശിക്ഷിക്കപ്പെടേണ്ടത്‌ ഉന്മൂലനം ചെയ്യപ്പെടേണ്ടതെന്ന്‌ പറയാതിരിക്കുന്നതെങ്ങനെ...?.
ഇന്ന്‌ ഇന്ത്യ നേരിടുന്ന ഏറ്റവും ഭീകരമായ ആഭ്യന്തര പ്രശ്നമാണ്‌ മാവോയിസ്റ്റ്‌ ഭീഷണിയെന്ന്‌ കേന്ദ്രസര്‍ക്കാരും സര്‍ക്കാരിന്റെ റാന്‍ മൂളികളായ മാധ്യമങ്ങളും ഒരേ സ്വരത്തില്‍ ആരോപിക്കുമ്പോള്‍, ഈ വാചക കസര്‍ത്തുകള്‍ക്കിടയില്‍ ഇവരെല്ലാം ബോധപൂര്‍വ്വം ഒളിച്ച്‌ വെയ്ക്കുന്ന കുറേ വാസ്തവങ്ങളുണ്ടെന്ന്‌ ആതിരേ, കാണാതെ പോയിക്കൂട.. ഈ വസ്തുതകളാകട്ടെ, അവയെ, അവയുടെ യഥാര്‍ത്ഥ പരിസരങ്ങളില്‍ പരിശോധിച്ചാല്‍, സര്‍ക്കാരിനെതിരെ തിരിയുന്ന വിചാരണ മുനകളായി മാറുന്നുമുണ്ട്‌. തീര്‍ത്തും അസൗകര്യവും വിശദീകരണം നല്‍കി മുഖം രക്ഷിക്കാന്‍ കഴിയാത്തതുമാണ്‌ ഈ യാഥാര്‍ത്ഥ്യങ്ങള്‍. അതുകൊണ്ടാണ്‌ മാവോയിസ്റ്റ്‌ ആക്രമണത്തിലും അതുമൂലമുണ്ടാകുന്ന മരണങ്ങളിലും നഷ്ടങ്ങളിലും ജനശ്രദ്ധ കേന്ദ്രീകരിച്ച്‌ അവാസ്തവങ്ങള്‍ എഴുന്നെള്ളിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളും അവര്‍ക്കൊപ്പം നില്‍ക്കുന്ന മാധ്യമങ്ങളും മത്സരിച്ച്‌ ശ്രമിക്കുന്നത്‌.
ആതിരേ, രാജ്യത്തെ 220 ജില്ലകള്‍ മാവോയിസ്റ്റ്‌ ഭീഷണിയിലാണെന്നും 90 ജില്ലകളില്‍ സ്ഥിതി ഗുരുതരമാണെന്നും അഭ്യന്തര മന്ത്രി പി. ചിദംബരം വെളിപ്പെടുത്തിയിട്ടുണ്ട്‌. 45 കോടി ജനങ്ങള്‍ മാവോയിസ്റ്റ്‌ മേഖലയിലുണ്ട്‌ എന്നാണ്‌ സര്‍ക്കാരിന്റെ കണക്ക്‌. രാജ്യത്തിനെതിരായി, രാജ്യത്തിന്‌ അകത്തുനിന്നുള്ള ഭീകരവാദ പ്രവര്‍ത്തനമാണ്‌ മാവോയിസ്റ്റുകള്‍ നടത്തുന്നതെന്ന്‌ പി. ചിദംബരവും മന്‍മോഹന്‍ സിംഗും സോണിയയും പ്രണാബ്‌ കുമാറും എ.കെ. ആന്റണിയുമൊക്കെ ഒരേ സ്വരത്തില്‍ പറയുമ്പോള്‍ അത്‌ സത്യമല്ലേ എന്ന്‌ സാധാരണ ജനങ്ങള്‍ ചിന്തിച്ചുപോകും. ജനശ്രദ്ധ മാവോയിസ്റ്റുകളുടെ ആക്രമണ രീതികളില്‍ കേന്ദ്രീകരിച്ച്‌ അവര്‍ ഭീകരവാദികളാണെന്ന്‌ വരുത്തി തീര്‍ക്കാനുള്ള ശ്രമം യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിന്റെ പരാജയത്തെയും സത്യത്തെ നേരിടുന്നതില്‍ സര്‍ക്കാര്‍ പ്രദര്‍ശിപ്പിക്കുന്ന ജനവിരുദ്ധതയേയുമാണ്‌ വ്യക്തമാക്കുന്നത്‌.
എന്തുകൊണ്ടാണ്‌ ഇന്ത്യയിലെ 220 ജില്ലകളില്‍ മാവോയിസ്റ്റുകള്‍ പിടിമുറുക്കിയതെന്നും ഏതെല്ലാം മേഖലകളിലാണ്‌ ഈ ജില്ലകള്‍ ഉള്ളതെന്നും എന്തൊക്കെയാണ്‌ അവിടത്തെ സാധാരണക്കാരുടെയും ദുര്‍ബലവിഭാഗങ്ങളുടെയും സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളെന്നും വിലയിരുത്തുമ്പോഴാണ്‌, ആതിരേ, സര്‍ക്കാര്‍ നിരത്തുന്ന ഭീഷണികളും വസ്തുതകളും വാസ്തവ വിരുദ്ധങ്ങളാണെന്ന്‌ വ്യക്തമാകുന്നത്‌.
പശ്ചിമബംഗാള്‍, ബീഹാര്‍, ഒറീസ്സ, ജാര്‍ഖണ്ഡ്‌ തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ആന്ധ്രപോലുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തുമാണ്‌ മാവോയിസ്റ്റുകള്‍ പിടിമുറുക്കിയിരിക്കുന്നത്‌. സമൂഹത്തിന്റെ അടിത്തട്ടിലുള്ള ആദിവാസികള്‍, തൊഴിലാളികള്‍, കൃഷിക്കാര്‍, മറ്റു ദുര്‍ബല വിഭാഗങ്ങള്‍ എന്നിവരാണ്‌ മാവോയിസ്റ്റ്‌ ഐഡിയോളജിയുമായി ബന്ധപ്പെട്ട്‌ , ഇന്ന്‌ നിലവിലിരിക്കുന്ന ഭരണകൂടത്തിനെതിരെ സായുധകലാപം നടത്തുന്നത്‌. ശരിയാണ്‌ ഇന്ത്യയിലെ ഭരണകൂടങ്ങള്‍ക്കെതിരെ സായുധ കലാപങ്ങള്‍ നടത്തുന്നത്‌ രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും മതനിരപേക്ഷ നിലനില്‍പ്പിനും സാമൂഹിക സാമ്പത്തിക പുരോഗതിക്കും വലിയ പ്രത്യാഘാതം തന്നെയാണ്‌. എന്നാല്‍, ആതിരേ, സ്വാതന്ത്ര്യം കിട്ടി 63 വര്‍ഷം കഴിഞ്ഞിട്ടും തങ്ങളുടെ ജീവിതാവസ്ഥക്ക്‌ തരിമ്പും വ്യത്യാസം ഇല്ലാതെ ചൂഷണത്തിനും മുതലെടുപ്പിനും വിധേയരാകാന്‍ ഒരു വിഭാഗവും, രാജ്യത്ത്‌ നിലവിലിരിക്കുന്ന എല്ലാ നിയമങ്ങളും ലംഘിച്ച്‌ സാമ്പത്തിക ഉന്നതി നേടിയെടുക്കുന്ന മറ്റൊരു വിഭാഗവും അവര്‍ക്ക്‌ അരു നില്‍ക്കുന്ന ഭരണകൂടവും ഉള്ളിടത്തോളം കാലം ഇത്തരത്തിലുള്ള പ്രതിഷേധവും ഭരണകൂട വിരുദ്ധ പോരാട്ടങ്ങളും ഉണ്ടാവുക തന്നെ ചെയ്യും.
ഇന്നലെ,( മെയ്‌ 21 ) ഭീകരവാദികളുടെ ബോംബിനിരയായി കൊല്ലപ്പെട്ട രാജീവിന്റെ രക്തസാക്ഷിത്വ ദിനമായിരുന്നു. ഈ ദിനമിപ്പോള്‍ ഇന്ത്യയില്‍ ഭീകരവാദ വിരുദ്ധ ദിനമായിട്ടാണ്‌ ആചരിക്കുന്നത്‌. നല്ലതുതന്നെ. എന്നാല്‍, രാജീവ്‌ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം നടത്തിയ ഏറെ ഗൗരവം നിറഞ്ഞ ഒരു നിരീക്ഷണം ഇപ്പോഴും പ്രസക്തമാണ്‌. സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങള്‍ക്കും സാധാരണ ജനങ്ങള്‍ക്കും വേണ്ടി കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിക്കുന്ന ക്ഷേമപദ്ധതികള്‍ അടക്കമുള്ള എല്ലാ പദ്ധതികളിലെയും 15 ശതമാനം മാത്രമാണ്‌ ഇവരിലെത്തുന്നതെന്നാണ്‌ അദ്ദേഹം വെളിപ്പെടുത്തിയത്‌. അതായത്‌ 85 ശതമാനവും അത്‌ നടപ്പിലാക്കുന്നവര്‍ അടിച്ചുമാറ്റുന്നു എന്ന്‌ സാരം. രാജീവിന്റെ കാലം കഴിഞ്ഞ്‌ അദ്ദേഹത്തിന്റെ വിധവ നേതൃത്വം നല്‍കുന്ന യുപിഎ സര്‍ക്കാര്‍ ഭരിക്കുന്ന ഇന്ന്‌ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അഞ്ച്‌ ശതമാനം പോലും അര്‍ഹരായവരിലെത്തുന്നില്ല എന്നതാണ്‌ മാവോയിസ്റ്റ്‌ ആക്രമണത്തേക്കാള്‍ ഭീകരമായ വാസ്തവം.ആതിരേ, ഈ വസ്തുതയുമായി തട്ടിച്ചുനോക്കുമ്പോഴാണ്‌ മാവോയിസ്റ്റ്‌ ആക്രമണത്തേക്കാള്‍ ഭീകരവും ചൂഷണോന്മുഖവുമാണ്‌ വികസന പരിപാടികള്‍ ആവിഷ്കരിച്ച്‌ നടപ്പിലാക്കുന്ന കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളും നടപടികളും എന്നു നാം തിരിച്ചറിയുന്നത്‌.
ആതിരേ, സമ്മതിദാനവും നികുതിയും നല്‍കി ഒരു സര്‍ക്കാരിനെ അധികാരത്തിലേറ്റുന്ന സമൂഹത്തിലെ താഴേ തട്ടിലുള്ള ജനവിഭാഗങ്ങളുടെ, ഭരണഘടന വിഭാവനം ചെയ്യുന്ന അടിസ്ഥാന പൗരാവകശങ്ങള്‍ പോലും സംരക്ഷിക്കപ്പെടുന്നില്ല എന്നുവരുമ്പോള്‍ സ്വരക്ഷയ്ക്കും അതിജീവനത്തിനും ഇണങ്ങുന്ന മാര്‍ഗം തെരഞ്ഞെടുക്കാന്‍ അവര്‍ നിര്‍ബന്ധിതരായിത്തീരും. അതായത്‌ സര്‍ക്കാര്‍ വിരുദ്ധ കലാപമെന്ന്‌ വിവക്ഷിക്കുന്ന നടപടികളിലേക്ക്‌ അടിസ്ഥാന വര്‍ഗം അടക്കമുള്ളവര്‍ നീങ്ങുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദികള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളും രാജ്യത്തെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും മാത്രമാണ്‌. ഇവരുടെ ജനവിരുദ്ധതയും പൗരാവകാശ ലംഘന നടപടികളും മൂടിവെച്ചുകൊണ്ട്‌ മാവോയിസ്റ്റ്‌ പോലെയുള്ള പ്രതിരോധ രീതികളെ അധിക്ഷേപിക്കാന്‍ സാമൂഹിക ബോധവും ജനാധിപത്യ ബോധവും പൗരാവകാശ ബോധവുമുള്ള ഒരു വ്യക്തിക്കും കഴിയുകയില്ല, ആതിരേ.
നിയമം ലംഘിച്ച്‌ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍, അഴിമതിക്കാരായ ഉദ്യോഗസ്ഥരും രാഷ്ട്രീയ സംവിധാനവും പെരുകുന്ന തൊഴിലില്ലായ്മ, അവസാനിക്കാത്ത ചൂഷണം, ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലുള്ള ഒറ്റപ്പെടുത്തല്‍, അധ്വാനിച്ചാലും മൂന്ന്‌ നേരം ഭക്ഷണം കഴിക്കാനുള്ള അവസ്ഥയില്ലായ്മ തുടങ്ങിയ യാഥാര്‍ത്ഥ്യങ്ങള്‍ വിസ്മരിച്ചുകൊണ്ടാണ്‌ നഗരവാസികളും ബ്ലാക്‌ ക്യാറ്റുകളുടെ ഇസഡ്‌ കാറ്റഗറി സംരക്ഷണം ഉള്ളവരുമായ രാഷ്ട്രീയ നേതാക്കളും ഭരണകര്‍ത്താക്കളും മാവോയിസ്റ്റ്‌ മുന്നേറ്റം പോലെയുള്ള ജനകീയ സമരങ്ങളെ രാഷ്ട്ര വിരുദ്ധമെന്ന്‌ മുദ്ര കുത്തുന്നതെന്നോര്‍ക്കണം..
ആതിരേ, ശ്രദ്ധിച്ചു വിലയിരുത്തുമ്പോള്‍ ഇനിപറയുന്ന കാര്യങ്ങള്‍ നിഷേധിക്കാനാവാത്ത വാസ്തവങ്ങളാണെന്ന്‌ ഏത്‌ മന്മോഹനും ബോധ്യമാവും. ഇന്ത്യയിലെ ജനാധിപത്യമെന്നത്‌ വികസിത പ്രദേശങ്ങളില്‍ മാത്രമാണ്‌ ഒതുങ്ങുന്നത്‌. സമൂഹത്തിലെ ഏറ്റവും ദരിദ്രരായ ജനവിഭാഗങ്ങളുടെ തൊഴില്‍ പരമായ ഉന്നമനത്തിന്‌ രൂപം നല്‍കിയ തൊഴിലുറപ്പ്‌ പദ്ധതികളില്‍പോലും രാഷ്ട്രീയ ഉദ്യോഗസ്ഥ മാഫിയകള്‍ കൈയിട്ടുവാരുകയാണ്‌. ഇന്ത്യയില്‍ നടപ്പിലാക്കുന്ന ഭൂരിപക്ഷം വികസന പദ്ധതികളും മാര്‍ക്കറ്റ്‌ ക്യാപ്പിറ്റലിസത്തിന്റെ ഉപകരണങ്ങളായി ജനങ്ങളെ വഞ്ചിക്കുന്നു. ഇത്തരത്തില്‍ ചൂഷണത്തിന്‌ വിധേയരായി പുഴുക്കളേക്കാള്‍ കഷ്ടമായി ജീവിക്കാന്‍ വിധിക്കപ്പെട്ടിട്ടും അവര്‍ സമൂഹത്തിലെ സമ്പന്നവിഭാഗത്തിന്റെയും ജാതിമേല്‍ക്കോയ്മകളുടെയും തോക്കുകള്‍ക്ക്‌ ഇരയായിക്കൊണ്ടേയിരിക്കുന്നു.
ഇത്തരത്തിലുള്ള ഒരു ജനത അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സായുധ സമരത്തിന്‌ തയ്യാറായില്ലെങ്കില്‍ അതിശയിച്ചാല്‍ പോരെ, ആതിരേ..!
1968-69 കാലഘട്ടത്തില്‍ വടക്കന്‍ ബംഗാളിലെ നക്സല്‍ബാരി ജില്ലയില്‍ മുളപൊട്ടിയ പ്രാദേശിക പ്രക്ഷോഭത്തില്‍ നിന്നാണ്‌ ഇന്ന്‌ പി. ചിദംബരവും പ്രകാശ്‌ കാരാട്ടും ബുദ്ധദേവും അടക്കമുള്ളവര്‍ ഇന്ത്യയുടെ ആഭ്യന്തര സുരക്ഷിതത്വത്തിന്‌ ഭീഷണിയെന്ന്‌ പറയുന്ന മാവോയിസ്റ്റ്‌ മുന്നേറ്റത്തിന്റെ തുടക്കം. ഇന്ന്‌ പശ്ചിമബംഗാളില്‍ മാവോയിസ്റ്റുകള്‍ നിര്‍ണായക ശക്തിയായി മാറിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണ്‌? അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ പേരില്‍ അധികാരത്തിലേറിയ ശേഷം, മൂലധന ശക്തികള്‍ക്കും സമാഹര്‍ത്താക്കള്‍ക്കും വേണ്ടി ഭരണഘടനാ വകുപ്പുകള്‍ വളച്ചൊടിച്ച്‌ സാധാരണ പൗരനെ അവന്റെ കിടക്കപ്പായില്‍ നിന്ന്‌ കുടിയിറക്കുമ്പോള്‍ അവന്‍ തിരിച്ച്‌ പ്രതിഷേധിക്കുന്നതാണോ തെറ്റ്‌? . ബീഹാറിലും ഒറീസ്സയിലും ജാര്‍ഖണ്ഡിലുമൊക്കെ ജാതീയമായ മേല്‍ക്കോയ്മയും അവര്‍ക്കൊപ്പം നില്‍ക്കുന്ന മൂലധന ശക്തികളും ചേര്‍ന്ന്‌ ആദിവാസികളടക്കമുള്ളവരെ വെടിവെച്ച്‌ വീഴ്ത്തുമ്പോള്‍ പി. ചിദംബരത്തിനും മന്‍മോഹന്‍ സിംഗിനുമൊന്നും അത്‌ ശ്രദ്ധിക്കാന്‍ മനസ്സില്ലാതെ പോകുന്നത്‌ ഇന്ത്യ പലവട്ടം കണ്ടിട്ടുള്ളതാണ്‌. ഇത്തരം വഞ്ചനകള്‍ക്കും അവഗണനകള്‍ക്കും ചൂഷണങ്ങള്‍ക്കുമെതിരെ ജനകീയ ശക്തി എല്ലാ ഉന്മൂലന ഊര്‍ജ്ജങ്ങളോടെയും ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നത്‌ ചരിത്ര പാഠമാണ്‌, ആതിരേ... അത്‌ വിസ്മരിച്ച്‌ ലഭിച്ച അധികാരത്തിന്റേയും സാമ്പത്തിക സൗകര്യത്തിന്റെയും സുരക്ഷിതത്വത്തിന്റെയും മറവില്‍ ചൂഷണ ശക്തികള്‍ക്കും ജനവിരുദ്ധ നയങ്ങള്‍ക്കും സര്‍ക്കാരുകള്‍ കൂട്ടു നില്‍ക്കുമ്പോള്‍ ജനകീയ പ്രക്ഷോഭം ആയുധങ്ങളുടെ ഭാഷയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുമെന്നത്‌ തര്‍ക്കമറ്റ മറ്റൊരു വാസ്തവമാണ്‌.. അതാണ്‌ ഇപ്പോള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്നത്‌. സൈനീക ബലം കൊണ്ട്‌ ഇവരെ അടിച്ചമര്‍ത്താമെന്ന ഭരണകൂടത്തിന്റെ മൂഢ നീക്കങ്ങള്‍ക്കെതിരായ സൂചനകളാണ്‌ ദണ്ഡവാഡയില്‍ നിന്ന്‌ ആവര്‍ത്തിച്ചുണ്ടായിക്കൊണ്ടിരിക്കുന്നത്‌. അതായത്‌ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ആയുധ ശക്തികളെ നിഷ്പ്രഭമാക്കുന്ന സായുധ പരിശീലനവും ശക്തിയും സമര്‍പ്പണവും ഈ വിഭാഗങ്ങള്‍ക്ക്‌ ലഭിച്ചിരിക്കുന്നു. നിലവിലിരിക്കുന്ന ഭരണ സംവിധാനത്തില്‍ തീര്‍ച്ചയായും ഇത്‌ അപായകരമായ പരിണാമമാണെന്ന്‌ സമ്മതിക്കേണ്ടിവരും.
എന്നാല്‍ , ആതിരേ, എല്ലാ ഭരണകൂടങ്ങള്‍ക്കും അതിന്റെ നീചവും നിക്ഷിപ്തവുമായ താത്പര്യങ്ങള്‍ ചോദ്യം ചെയ്യുന്നവര്‍ രാജ്യവിരുദ്ധരും ഭീകരവാദികളും ചാരന്മാരുമാണ്‌.ബ്രിട്ടീഷുകാര്‍ക്ക്‌ ഗാന്ധിജി ഭീഷണിയും ഭഗത്‌ സിംഗ്‌, രാജ്‌ ഗുരു, സുഖ്‌ ദേവ്‌ എന്നിവര്‍ ഭീകരവാദികളുമായിരുന്നു,അതു കൊണ്ട്‌ അവരെ തൂക്കികൊന്നു.നെഹൃവിന്‌ ബി.ടി രണദിവ്‌, എ.കെ.ഗോപലന്‍, ഇ.എം.എസ്‌.നമ്പൂതിരിപ്പാട്‌ തുടങ്ങിയവരടങ്ങിയ കമ്മ്യൂണിസ്റ്റുകാര്‍ ചൈനയുടെ ചാരന്മാരായിരുന്നു. അതെ, ആതിരേ, മാവോയിസ്റ്റ്‌ ഭീകരവാദത്തെ കുറിച്ച്‌ മന്മോഹനനും മദാം ഗാന്ധിയും ചിദംബരവും ആന്റണിയുമൊക്കെ പറയുന്നത്‌ ഭരണകൂട ഭീകരതയുടെ യൂഫിമിസവും അധികാരത്തിന്റെ ദുര്‍മദത്വവും ദുര്‍ഭാഷണവുമാകുന്നു.അതു കൊണ്ട്‌ ഇത്തരമൊരു ഭയാനകമായ അവസ്ഥയിലേക്ക്‌ ആദിവാസികളടക്കമുള്ള സമൂഹത്തിലെ അടിസ്ഥാന വിഭാഗങ്ങളെ കൊണ്ടെത്തിച്ചവരാണ്‌ വിചാരണ ചെയ്യപ്പെടേണ്ടത്‌. ശിക്ഷിക്കപ്പെടേണ്ടത്‌ ഉന്മൂലനം ചെയ്യപ്പെടേണ്ടതെന്ന്‌ പറയാതിരിക്കുന്നതെങ്ങനെ...?.

ദശ പുത്ര സമോ ദ്രുമ ഃ



ദശകൂപ സമോ വാപി ഃ
ദശ വാപി സമോ ഹ്രദ ഃ
ദശ ഹ്രദ സമ ഃ പുത്ര ഃ
ദശ പുത്ര സമോ ദ്രുമ ഃ
പത്തു കിണര്‍ ഒരു കുളത്തിന്‌ സമം.പത്ത്‌ കുളം ഒരു തടാകത്തിന്‌ സമം.പത്ത്‌ തടാകം ഒരു പുത്രന്‌ സമം.പത്തു പുത്രന്‍ ഒരു വൃക്ഷത്തിന്‌ സമം.

ആതിരേ

ഇന്ന് ലോക ജൈവ വൈവിദ്ധ്യ ദിനം
അതു കൊണ്ട്
ഒരു മരം
നട്ടൊരു
തണല്‍
നട്ടധമ
മഴുക്കൊതിക്ക്
പ്രായശ്ചിത്തമാകാം...
കിളികുല
പ്രാക്കില്‍ നിന്ന്
കൂടഞ്ഞ് മാറാം
ഹരിത-
ത്തണ്‍ലൊരുക്കി
വസുധയ്ക്ക്
ചിരംജീവിത്വമേകാം

Saturday, May 15, 2010

ഇന്ന്‌ അക്ഷയ തൃതീയ


ആതിരേ, ഇന്ന്‌ അക്ഷയ തൃതീയ
ഐതിഹ്യമനുസരിച്ച്‌, സത്യ യുഗത്തിലെ ( കൃതാ യുഗത്തിന്റെ )പ്രഥമ ദിവസമായിരുന്നു അക്ഷയ തൃതീയ. വൈശാഖ മാസത്തിലെ ശുക്ലപക്ഷ തൃതീയയാണ്‌ ഇത്‌. ബലഭദ്രന്റെ ജന്മദിനം. അക്ഷയ തൃതീയയില്‍ ചെയ്യുന്ന ദാനകര്‍മ്മങ്ങളുടെ ഫലം ഒരിക്കലും ക്ഷയിക്കില്ലത്രേ..! ശുഭകാര്യങ്ങള്‍ക്കും ഇത്‌ ധന്യമായ ദിവസമാണത്രെ.
അക്ഷയ തൃതീയ ദിവസം സൂര്യന്‍ അതിന്റെ പൂര്‍ണ്ണ പ്രഭയില്‍ നില്‍ക്കുന്നു. ജ്യോതിഷപ്രകാരം ചന്ദ്രനും അതിന്റെ ഏറ്റവും ഉത്തമമായ സ്ഥാനത്താണ്‍ ഈ ദിവസം നില്‍ക്കുന്നത്‌.
ഈ വിശ്വാസങ്ങളെ കമ്പോളം അതിന്റെ കൗശലം നടപ്പിലാക്കാന്‍ ഇന്ന്‌ ഹൈജാക്ക്‌ ചെയ്തിരിക്കുന്നു.സ്വര്‍ണ്ണവും വജ്രവും വാങ്ങാനും വിവാഹം നടത്താനും ഏറ്റം ഉത്തമമായ ദിവസാമാണിതെന്ന്‌ മോഹന്‍ ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ പത്രങ്ങളിലും ടിവിയിലും മുഖം കാണിച്ചു പറയുമ്പോള്‍ സ്വര്‍ണ്ണ വിപണിയിലെ സൂചിക ഉയരുന്നു.2007-ല്‍ ഈ ദിവസം ഇന്ത്യയാകെ 38 ടണ്‍ സ്വര്‍ണ്ണമാണ്‌ വിറ്റത്‌.2009-ല്‍ അത്‌ 120 കോടി കവിഞ്ഞു.ഈ വര്‍ഷത്തെ കണക്ക്‌ നാളെ അറിയാം.
നോക്കൂ,ആതിരേ

മതവിശ്വാസങ്ങള്‍ക്ക്‌ വേണ്ടി കമ്പോളവും കമ്പോളത്തിന്‌ വേണ്ടി മതവിശ്വാസവും ഒത്തുതീര്‍പ്പുകളില്‍ എത്തുന്നത്‌ എത്ര എളുപ്പത്തില്‍, സന്തോഷത്തോടെയാണെന്ന്‌..!ലാഭത്തിന്‌ വേണ്ടിയുള്ള ലോഭം നിറഞ്ഞ, കാണം വില്‍ക്കുന്ന നിറം മാറ്റങ്ങള്‍...!!
അതിജീവനത്തിന്‌ വേണ്ടി
ശത്രുവിന്റെ ഇരയാകാതിരിക്കാന്‍
പരിസരത്തിനൊത്ത്‌ നിറം മാറ്റുന്ന്‌
ഓന്ത്‌
അപ്പോള്‍
മനുഷ്യരേക്കാള്‍ എത്രയോ
മഹത്വമുള്ള
ഒരോമനപ്രാണിയാകുന്നു
ആതിരേ...!!!

Friday, May 14, 2010

"യത്രനാര്യസ്തു പൂജ്യന്തേ, രമന്തമന്തമന്തമന്തേ തത്രദേവതഃ...

"യത്രനാര്യസ്തു പൂജ്യന്തേ, രമന്തമന്തമന്തമന്തേ തത്രദേവതഃ...
യത്രൈതാസ്തു ന പൂജ്യന്തേ, സര്‍വ്വാ സ്തത്രാ ഫലാഃ ക്രിയാഃ :" എവിടെ വനിതകള്‍ ആദരിക്കപ്പെടുന്നോ അവിടെ ദേവകള്‍ ആമോദത്തോടെ വിരാജിക്കുന്നു. എവിടെ സ്ത്രീകള്‍ അവഹേളിക്കപ്പെടുന്നോ അവിടെ യജ്ഞം പോലും ഫലമില്ലാത്ത പ്രവര്‍ത്തിയാകുന്നു എന്നാണ്‌ മനു പറഞ്ഞിരിക്കുന്നത്‌. ഈ മനുവാക്യം സാമൂഹിക ജീവിതത്തിന്റെ ആണിക്കല്ലാക്കി മാറ്റിയവരെന്ന്‌ അവകാശപ്പെടുന്നവരില്‍ നിന്നാണ്‌ മേല്‍ സൂചിപ്പിച്ച നിന്ദ്യവും നീചവുമായ പ്രവര്‍ത്തികള്‍ ഉണ്ടായിരിക്കുന്നത്‌. ഇത്‌ കേരളത്തിന്‌ മുഴുവന്‍ അപമാനമാണെന്ന്‌ ആവര്‍ത്തിച്ച്‌ പറയേണ്ടതില്ല. ഒരു രാഷ്ട്രത്തിന്റെ ഭാവി ഭാഗധേയം നിര്‍ണയിക്കാനുള്ള അടിസ്ഥാന ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അധ്യാപകരും വനിതകളുമാണ്‌ ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുന്നത്‌.

സെന്‍സസും അധ്യാപക പീഡനവും

ആതിരേ, ഓരോ പത്തുവര്‍ഷം കൂടുമ്പോള്‍ നടത്തുന്ന കാനേഷുമാരി കണക്കെടുപ്പ്‌ രാഷ്ട്രത്തിന്റെ ഭാവി വിഭാവനം ചെയ്യുന്ന ദൗത്യത്തിലെ അനിവാര്യമായ ഘടകമാണ്‌. ജനങ്ങളുടെ എണ്ണം, അവരുടെ സാമ്പത്തിക - സാമൂഹിക - സാമുദായിക അവസ്ഥ, വിദ്യാഭ്യാസ നിലവാരം തുടങ്ങി രാഷ്ട്രത്തിലെ വ്യക്തികളെ സംബന്ധിച്ചുള്ള എല്ലാ അടിസ്ഥാന വിവരങ്ങളുടെയും രേഖപ്പെടുത്തലാണ്‌ സെന്‍സസ്‌ കണക്കെടുപ്പില്‍ നടക്കുക. ഇന്ത്യപോലുള്ള ബൃഹത്തായ ഒരു രാഷ്ട്രത്തില്‍ ഈ ദൗത്യം ഏറെ ക്ലേശകരമാണ്‌. അതുകൊണ്ടാണ്‌ ഒരുവര്‍ഷത്തെ സമയം ഇതിനായി നീക്കിവെച്ചിരിക്കുന്നത്‌. അധ്യാപകരെയാണ്‌ ഈ ദൗത്യത്തിന്‌ കൂടുതലായും നിയോഗിച്ചിട്ടുള്ളത്‌. വ്യക്തികളുമായും, ചുറ്റുപാടുമായും ഏറ്റവും അധികം പാരസ്പര്യം പുലര്‍ത്തുന്നവര്‍ അധ്യാപകരായതുകൊണ്ടും ഭൂരിപക്ഷം അധ്യാപകരും അവരവരുടെ നാടുകളില്‍ തന്നെ കഴിയുന്നതുകൊണ്ടുമാണ്‌ ഈ ജോലിക്ക്‌ ഇവരെ നിയോഗിച്ചിട്ടുള്ളത്‌.
എന്നാല്‍ ഇത്തവണ ആരംഭിച്ചിട്ടുള്ള കാനേഷുമാരി കണക്കെടുപ്പ്‌,ആതിരേ, കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ അധ്യാപകര്‍ക്ക്‌ പീഡനമായി തീര്‍ന്നിരിക്കുന്നു എന്നാണ്‌ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്‌. മുന്‍കാലങ്ങളില്‍ നിന്ന്‌ വ്യത്യസ്ഥമായ നടപടിക്രമങ്ങളടക്കമുള്ള ഘടകങ്ങളാണ്‌ ഇപ്പോള്‍ അധ്യാപകര്‍ക്ക്‌ സെന്‍സസ്‌ ജോലി പീഡനമാക്കി മാറ്റിയിട്ടുള്ളത്‌. ഇതിന്‌ നിരവധി കാരണങ്ങളുണ്ട്‌. പ്ലാനിംഗ്‌ മുതല്‍ ബോധവത്കരണം വരെയുള്ള വിഷയങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ വന്നിട്ടുള്ള വീഴ്ചയാണ്‍' പ്രധാനം. സെന്‍സസിനോട്‌ ജനങ്ങള്‍ക്കുള്ള സാമൂഹിക പ്രതിബദ്ധതയില്ലായ്മ ഇതിന്റെ മറ്റു കാരണങ്ങളില്‍ പെടുന്നു. ഇവിടെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള വീഴ്ച അക്ഷന്തവ്യമാണെന്ന്‌ പറഞ്ഞേ തീരു. സെന്‍സസ്‌ നടപടിക്രമങ്ങള്‍ പകുതി പിന്നിട്ടിട്ടും എന്യൂമറേറ്റര്‍മാര്‍ക്ക്‌ വിവരശേഖരണത്തിനാവശ്യമായ സാമഗ്രികള്‍ ലഭിക്കുന്നില്ല എന്ന്‌ പറയുമ്പോള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഈ ദൗത്യത്തെ എത്ര ലഘുവായിട്ടാണ്‌ കാണുന്നതെന്ന്‌ അനുമാനിക്കേണ്ടി വരുന്നു.
സെന്‍സസിന്‌ അടിസ്ഥാന ആവശ്യമായ ഫോമുകള്‍ പോലും ആവശ്യത്തിന്‌ ലഭിക്കുന്നില്ല എന്ന പരാതി ഗൗരവതരമായി കാണേണ്ടതാണ്‌. ഘട്ടം ഘട്ടമായിട്ടാണ്‌ പല സ്ഥലത്തും ഫോമുകളുടെ വിതരണം. അതുകൊണ്ട്‌ പലദിവസങ്ങളിലും നിര്‍ണയിക്കപ്പെട്ടതില്‍ പകുതി വീടുകള്‍ കയറിക്കഴിയുമ്പോള്‍ ഫോമുകള്‍ തീരുന്ന അനുഭവമാണുള്ളത്‌. കൂടാതെ ഓരോദിവസവും എന്യൂമറേറ്റര്‍മാര്‍ക്ക്‌ പുതിയ പുതിയ നിര്‍ദേശങ്ങള്‍ നല്‍കുന്നതും ഇവരുടെ പ്രവര്‍ത്തനം മന്ദീഭവിക്കാനും കൂടുതല്‍ ദുഷ്കരമാകാനും ഇടയാക്കുന്നുണ്ട്‌.
ഓരോ എന്യൂമറേറ്റര്‍മാരും ശരാശരി 170 വീടുകള്‍ മാത്രം കയറിയാല്‍ മതിയെന്നാണ്‌ നിര്‍ദേശമെങ്കിലും നല്‍കിയിരിക്കുന്ന ഭൂരേഖയില്‍ വീടുകളുടെ എണ്ണം മുന്നൂറിലേറെ വരെ എത്തിയിട്ടുണ്ട്‌. ഇത്‌ നിശ്ചിത കാലയളവിനുള്ളില്‍ സെന്‍സസ്‌ നടപടി പൂര്‍ത്തീകരിക്കുന്നതിന്‌ തടസ്സമാകുമെന്ന കാര്യത്തില്‍ സംശയമില്ല.
വ്യക്തിപരമായ വിവരങ്ങളും വീടിന്റെ വിവരങ്ങളും ഉള്‍പ്പെടെ രണ്ട്‌ രജിസ്റ്ററുകളാണ്‌ തയ്യാറാക്കേണ്ടത്‌. എന്നാല്‍, ഇത്‌ സംബന്ധിച്ച എന്യൂമറേറ്റര്‍മാരുടെ ചോദ്യങ്ങളോട്‌ ആശാവഹമായിട്ടല്ല പലയിടത്തും പലരും മറുപടി നല്‍കുന്നത്‌. ഇത്‌ സെന്‍സസ്‌ നടപടിക്രമങ്ങളെ കുറിച്ച്‌ ജനങ്ങളെ ബോധവത്കരിക്കുന്നതില്‍ വന്ന വലിയ വീഴ്ചയുടെ തിരിച്ചടിയാണ്‌. മുന്‍കാലങ്ങളില്‍ സെന്‍സസ്‌ ആരംഭിക്കുന്നതിന്‌ മുമ്പായി ബ്രാന്റ്‌ അംബാസഡര്‍മാരെ നിയമിച്ച്‌ ബോധവത്കരണം നടത്തിയിരുന്നു. എന്നാല്‍, ഇത്തവണ അത്തരം ഒരു ശ്രമം അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. എന്നുമാത്രമല്ല എന്യൂമറേറ്റര്‍മാര്‍ക്ക്‌ നല്‍കിയിട്ടുള്ള ഭൂരേഖയിലെ പല വിവരങ്ങളും തെറ്റായിട്ടുള്ളതുമാണ്‌. ഇതുമൂലമുള്ള ബുദ്ധിമുട്ട്‌ പറഞ്ഞറിയിക്കാന്‍ കഴിയുകയില്ല. സ്ത്രീകളായ എന്യൂമറേറ്റര്‍മാര്‍ക്കാണ്‌ ഇതുമൂലമുള്ള ബുദ്ധിമുട്ട്‌ ഏറെ ഉണ്ടാകുന്നത്‌.
മധ്യവേനലവധിക്കാലമായതുകൊണ്ട്‌ നഗരങ്ങളിലും നഗരപ്രാന്തങ്ങളിലുമുള്ള പല ഭവനങ്ങളും അടഞ്ഞുകിടക്കുകയാണ്‌. ഇവരെല്ലാം കുടുംബസമേതം അവധി ആഘോഷിക്കാനോ ബന്ധുവീടുകള്‍ സന്ദര്‍ശിക്കാനോ പോയിരിക്കുകയാണ്‌. ഇതുമൂലം ഏല്‍പ്പിച്ച ഭവനങ്ങളുടെ മുഴുവന്‍ കണക്കുകള്‍ ശേഖരിക്കാനും എന്യൂമറേറ്റര്‍മാര്‍ക്ക്‌ കഴിയുന്നില്ല. മാത്രമല്ല, കുടിയേറ്റമേഖല പോലെയുള്ള പ്രദേശങ്ങളില്‍ ഒറ്റക്ക്‌ സഞ്ചരിക്കാന്‍ വനിതാ എന്യൂമറേറ്റര്‍മാര്‍ക്ക്‌ ഭയവുമാണ്‌. പലരും ഒരു കൂട്ടാളിയെയും കൊണ്ടാണ്‌ സെന്‍സസ്‌ കണക്കെടുപ്പിന്‌ പോകുന്നത്‌. കൂടെ കൂട്ടുന്ന ഈ വ്യക്തിക്ക്‌ എന്യൂമറേറ്റര്‍ സ്വന്തം കൈയില്‍ നിന്നാണ്‌ പ്രതിഫലം നല്‍കുന്നത്‌. ഇതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ട്‌ പ്രത്യേകിച്ച്‌ പറഞ്ഞറിയിക്കേണ്ടതാണെന്ന്‌ തോന്നുന്നില്ല. ഇതിനൊപ്പം കൂട്ടിവായിക്കേണ്ടതാണ്‌ ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള അധ്യാപക പരിശീലനം. ഈ മാസം 27-ാ‍ം തീയതി വരെയാണ്‌ സെന്‍സസ്‌ നടപടികള്‍. ഇതിനിടയിലാണ്‌ അധ്യാപക പരിശീലനവും നിശ്ചയിച്ചിട്ടുള്ളത്‌. അതുകൊണ്ട്‌ അധ്യാപക പരിശീലനം നീട്ടിവെയ്ക്കണമെന്നാണ്‌ അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുള്ളത്‌. എന്നാല്‍, ഇക്കാര്യത്തില്‍ ഇതുവരെ ആശാവഹമായ ഒരു തീരുമാനം ബന്ധപ്പെട്ടവരില്‍ നിന്ന്‌ ഉണ്ടായിട്ടില്ല. പല സ്ഥലങ്ങളില്‍ നിന്നും എന്യൂമറേറ്റര്‍മാര്‍ക്ക്‌ നായയുടെ കടിയേറ്റതായും റിപ്പോര്‍ട്ടുണ്ട്‌. നാല്‍പ്പതിലധികം എന്യൂമറേറ്റര്‍മാര്‍ വളര്‍ത്തുമൃഗങ്ങളുടെ ഉപദ്രവമേറ്റ്‌ ചികിത്സയിലാണെന്ന്‌ കെപിഎസ്ടി യൂണിയന്‍ ഭാരവാഹികള്‍ പറയുന്നു.
മേല്‍സൂചിപ്പിച്ച വൈഷമ്യങ്ങള്‍ ഏറ്റവുമധികം ബാധിക്കുന്നത്‌, ആതിരേ, വനിതകളായ എന്യൂമറേറ്റര്‍മാരെയാണ്‌. ഈ കഷ്ടപ്പാടെല്ലാം സഹിച്ചും സര്‍ക്കാരിന്റെ നല്ല ദൗത്യത്തില്‍ പങ്കുകൊള്ളുന്ന ഇവരോട്‌ കേരളത്തിലെ പുരുഷന്മാരുടെ പെരുമാറ്റം രതി വൈകൃതം നിറഞ്ഞതാണ്‌ എന്നതാണ്‌ ഏറ്റവും ക്രൂരമായ വാസ്തവം. ഒരു പരിഷ്കൃത സമൂഹത്തിന്‌ മുഴുവന്‍ അപമാനമുണ്ടാക്കുന്ന രീതിയിലാണ്‌ പലയിടത്തും ഗൃഹനാഥന്മാരായ പുരുഷന്മാര്‍ പോലും സ്ത്രീ എന്യൂമറേറ്റര്‍മാരോട്‌ പെരുമാറുന്നത്‌. ഒരു സ്ത്രീയോട്‌ പാലിക്കേണ്ട സാമാന്യ മര്യാദ പോലും ഈ കിരാതന്മാരില്‍ നിന്ന്‌ ഉണ്ടാകുന്നില്ല. സ്ത്രീ എന്നാല്‍, ഭോഗവസ്തുവാണെന്ന നീചമായ നിലപാടോടെയാണ്‌ പലരും വനിതാ എന്യൂമറേറ്റര്‍മാരെ സമീപിക്കുന്നത്‌. കൊല്ലം പാരിപ്പള്ളിയില്‍ സെന്‍സസ്‌ വിവരങ്ങള്‍ ശേഖരിക്കാന്‍ ചെന്ന അധ്യാപികയെ ഗൃഹനാഥന്‍ അപമാനിക്കാന്‍ ശ്രമിച്ച സംഭവമാണ്‌ ഇതില്‍ ഏറ്റവും ഒടുവിലത്തേത്‌. . സെന്‍സസ്‌ ഫോം പൂരിപ്പിക്കുന്നതിന്‌ വിവരങ്ങള്‍ ചോദിച്ചപ്പോള്‍ അശ്ലീല സംഭാഷണവും പരിധിവിട്ട പെരുമാറ്റവുമാണ്‌ ആ ഗൃനാഥനില്‍ നിന്നുണ്ടായത്‌. അവിടെ നിന്ന്‌ ജീവനും കൊണ്ട്‌ ഓടി രക്ഷപ്പെടുകയായിരുന്നു അധ്യാപിക. ഈ പീഡകന്‍ അറസ്റ്റിലായെങ്കിലും ഇത്‌ ഇന്നത്തെ വര്‍ത്തമാനകാല കേരളീയ പുരുഷ മാനസങ്ങളിലെ രതിവൈകൃതങ്ങളെയാണ്‌ പ്രദര്‍ശിപ്പിക്കുന്നത്‌.
സെന്‍സസ്‌ ജോലിക്കെത്തിയ അധ്യാപികയ്ക്ക്‌ മുമ്പില്‍ പൂര്‍ണ നഗ്നനായി പ്രത്യക്ഷപ്പെട്ട മറ്റൊരു ഗൃനാഥനെ കുറിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌ കളമശേരിക്ക്‌ സമീപം ഏലൂരില്‍ നിന്നായിരുന്നു. ഉച്ചക്ക്‌ എത്തിയ അധ്യാപികയോട്‌ ഭാര്യയും അമ്മയും വീട്ടിലുണ്ടെന്ന്‌ ഈ നീചന്‍ നുണ പറയുകയായിരുന്നു. സെന്‍സസ്‌ വിവരങ്ങള്‍ ആരാഞ്ഞുതുടങ്ങിയപ്പോഴാണ്‌ അയാളിലെ വൈകൃതം എല്ലാ മറയും നീക്കി പ്രത്യക്ഷപ്പെട്ടത്‌. ഇദ്ദേഹവും അറസ്റ്റിലായി. എന്നാല്‍, അമ്മയായും പെങ്ങളായും ഭാര്യയായുമൊക്കെ വിശേഷിപ്പിക്കപ്പെടുന്ന സ്ത്രീകള്‍ വീട്ടിലെത്തുമ്പോള്‍ പോലും എത്രമാത്രം വൈകൃതമനസ്സോടെയാണ്‌ സാക്ഷരരെന്ന്‌ അവകാശപ്പെടുന്ന കേരളത്തിലെ പുരുഷന്മാര്‍ അവരോട്‌ പെരുമാറുന്നതെന്ന്‌ വ്യക്തമാക്കുന്ന നാണക്കേടിന്റെ അനുഭവങ്ങളാണ്‌ ഇതെല്ലാം. കണ്ണൂര്‍ ജില്ലയില്‍ ശ്രീകണ്ഠപുരത്ത്‌ സെന്‍സസിനെത്തിയ അധ്യാപികയെ അസഭ്യം പറഞ്ഞാണ്‌ മറ്റൊരു മുഷ്ക്‌ നിറഞ്ഞ മനസ്സ്‌ ആനന്ദം കണ്ടെത്തിയത്‌. അധ്യാപിക സെന്‍സസ്‌ വിവരങ്ങള്‍ തിരക്കാന്‍ വീട്ടിലെത്തിയെങ്കിലും ആരും വാതില്‍ തുറന്നില്ല. അല്‍പ്പസമയത്തെ ശ്രമത്തിന്‌ ശേഷം അടുത്ത വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിക്കുന്നിതിനിടയിലാണ്‌ ഗൃനാഥന്‍ രോഷാകുലനായി തെറ്റിയതും അധ്യാപികയെ അസഭ്യങ്ങള്‍ കൊണ്ട്‌ പൊതിഞ്ഞതും.
"യത്രനാര്യസ്തു പൂജ്യന്തേ, രമന്തമന്തമന്തേ തത്രദേവതഃ...
യത്രൈതാസ്തു ന പൂജ്യന്തേ, സര്‍വ്വാ സ്തത്രാ ഫലാഃ ക്രിയാഃ :" എവിടെ വനിതകള്‍ ആദരിക്കപ്പെടുന്നോ അവിടെ ദേവകള്‍ ആമോദത്തോടെ വിരാജിക്കുന്നു. എവിടെ സ്ത്രീകള്‍ അവഹേളിക്കപ്പെടുന്നോ അവിടെ യജ്ഞം പോലും ഫലമില്ലാത്ത പ്രവൃത്തിയാകുന്നു എന്നാണ്‌ മനു പറഞ്ഞിരിക്കുന്നത്‌. ഈ മനുവാക്യം സാമൂഹിക ജീവിതത്തിന്റെ ആണിക്കല്ലാക്കി മാറ്റിയവരെന്ന്‌ അവകാശപ്പെടുന്നവരില്‍ നിന്നാണ്‌, ആതിരേ, മേല്‍ സൂചിപ്പിച്ച നിന്ദ്യവും നീചവുമായ പ്രവര്‍ത്തികള്‍ ഉണ്ടായിരിക്കുന്നത്‌. ഇത്‌ കേരളത്തിന്‌ മുഴുവന്‍ അപമാനമാണെന്ന്‌ ആവര്‍ത്തിച്ച്‌ പറയേണ്ടതില്ല. ഒരു രാഷ്ട്രത്തിന്റെ ഭാവി ഭാഗധേയം നിര്‍ണയിക്കാനുള്ള അടിസ്ഥാന ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അധ്യാപകരും വനിതകളുമാണ്‌ ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുന്നത്‌. ഇതൊരിക്കലും, ഒരു സാക്ഷരസമൂഹത്തിന്‌ ഭൂഷണമല്ല.
ലൈംഗീകവൈകൃതം ബാധിച്ച കേരളത്തിലെ പുരുഷകേസരികള്‍ എന്നാണിതൊക്കെ മനസ്സിലാക്കുക? അതിനായി സ്വന്തം ഭാര്യയും പെണ്മക്കളും ഇത്തരത്തില്‍ പീഡിപ്പിക്കപെടണമെന്നാണോ ആതിരേ..?!!

Tuesday, May 11, 2010

ജസ്റ്റിസ്‌ ശ്രീദേവി നാവ്‌ വാടകയ്ക്ക്‌ കൊടുക്കുമ്പോള്‍


ഭരിക്കുന്ന കക്ഷിയുടെ പാദസേവകരാകാന്‍ ആര്‍ക്കും അവകാശമുണ്ട്‌. അത്‌ അവരുടെ വ്യക്തിപരമായ സ്വാതന്ത്ര്യത്തിലും നേട്ടത്തിലും അടിസ്ഥാനപ്പെടുത്തിയിട്ടുള്ള സ്വകാര്യ ലാഭചിന്തയാണ്‌. എന്നാല്‍, വനിതാകമ്മീഷന്‍ അധ്യക്ഷസ്ഥാനത്തിരുന്നുകൊണ്ട്‌ നെറികേടുകള്‍ വിളിച്ചുപറയുമ്പോള്‍ സ്ത്രീ സമൂഹത്തോടും അവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങളോടും എത്രമാത്രം ആത്മാര്‍ത്ഥതയോടും ഐക്യദാര്‍ഢ്യത്തോടുമായിരുന്നു ഇതുവരെ ജസ്റ്റിസ്‌ ശ്രീദേവി പ്രതികരിച്ചതെന്ന്‌ ചിന്തിക്കേണ്ടിവരുന്നു.കോളിളക്കം സൃഷ്ടിച്ച കിളിരൂര്‍-കവിയൂര്‍ പീഡനക്കേസില്‍ ഇരകളുടെ ബന്ധുക്കള്‍ക്ക്‌ ഇതു വരെ നീതികിട്ടാത്തത്‌ എന്തു കൊണ്ട്‌ എന്നു വിശകലനം ചെയ്യാനും ഈ നിലപാട്‌ കേരളത്തിലെ പൊതുസമൂഹത്തെ നിര്‍ബന്ധിക്കുന്നുണ്ട്‌.മന്ത്രി പുത്രന്മാരും 'വിവിഐപിയും' സ്വര്‍ണ്ണവ്യാപരിയും, ചാനല്‍ തലവനും എം.എല്‍.എയും സംവിധായകനുമൊക്കെ അടങ്ങുന്ന കാമപിശാചുക്കള്‍ എന്തു കൊണ്ട്‌ പിടിക്കപ്പെട്ടില്ല എന്നതിന്റെ നിഗമനത്തിലെത്താനും കേരളീയര്‍ നിര്‍ബന്ധിതരാകുന്നുണ്ട്‌.







ഭൂമാഫിയക്കുവേണ്ടി, വ്യവസായ മന്ത്രി എളമരം കരീമിന്റെ പിടിവാശിയോടെ പോലീസ്‌ കിനാലൂരിലെ ജനങ്ങളെ തല്ലിച്ചതച്ചതിന്റെ വിവാദം പുതിയൊരു വിചാരണാ ഘട്ടത്തിലേയ്ക്ക്‌ കടന്നിരിക്കുന്നു. ലാത്തിച്ചാര്‍ജിന്‌ ശേഷം നാട്ടുകാരെയും മാധ്യമങ്ങളേയും ഭര്‍ത്സിച്ച്‌ പത്രസമ്മേളനം നടത്തി എളമരം കരീം പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്ന്‌ വ്യക്തമാവുകയും വാസ്തവങ്ങള്‍ അംഗീകരിക്കാന്‍ കരീം ഭാഗികമായി തയ്യാറാവുകയും ചെയ്തപ്പോള്‍,ആതിരേ, വനിതാക്കമ്മീഷന്‍ അധ്യക്ഷ ജസ്റ്റിസ്‌ ഡി. ശ്രീദേവി ഭൂമാഫിയയുടെയും അവരെ സംരക്ഷിക്കുന്ന സര്‍ക്കാരിന്റെയും പോലീസിന്റെയും മെഗഫോണായി രംഗത്തെത്തിയത്‌ എന്തിനായിരിക്കണം എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.
കിനാലൂരില്‍ സ്ത്രീകളും കുട്ടികളും വൃദ്ധരും ഉള്‍പ്പെടെയുള്ള ജനജാഗ്രതാ സമിതിയംഗങ്ങളെ കിരാതമായിട്ടാണ്‌ പോലീസ്‌ തല്ലിച്ചതച്ചതെന്ന്‌ ചാനലുകളുടെ തല്‍സമയ സംപ്രേക്ഷണം കേരളത്തിന്‌ കാണിച്ചുകൊടുത്തതാണ്‌. അതിന്റെ അടിസ്ഥാനത്തിലാണ്‌ സര്‍വേ നടപടികള്‍ നിര്‍ത്തിവെയ്ക്കാനും പോലീസിനെ പിന്‍വലിക്കാനും പോലീസ്‌ അതിക്രമത്തെ കുറിച്ച്‌ ഡിജിപി അന്വേഷിക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടത്‌. തങ്ങളുടെ ഗൂഢപദ്ധതി പൊളിഞ്ഞു എന്നു ബോധ്യമായതു കൊണ്ടും കേരളത്തിന്റെ പൊതുവികാരം വ്യവസായവകുപ്പിനും മന്ത്രിക്കും എതിരായി ജ്വലിക്കുകയാണെന്ന്‌ ബോധ്യപ്പെട്ടപ്പോഴുമാണ്‌ തിങ്കളാഴ്ച പാലക്കാട്‌ എളമരം കരീം മാധ്യമങ്ങള്‍ക്കെതിരായി നടത്തിയ പരാമര്‍ശത്തില്‍ ഖേദം രേഖപ്പെടുത്തിയതും കിനാലൂരിലും പരിസരങ്ങളിലും പലരും വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്‌ എന്ന്‌ സമ്മതിച്ചതും.
അപ്പോഴാണ്‌ ആതിരേ, ഭൂമി മാഫിയയെയും പോലീസിനെയും ന്യായീകരിച്ച്‌ വനിതാക്കമ്മീഷന്‍ അധ്യക്ഷ ശ്രീദേവി രംഗത്തെത്തിയതെന്നോര്‍ക്കണം.. വനിതാ കമ്മീഷന്റെ അധ്യക്ഷ എന്ന നിലയ്ക്കും ഒരു വനിത എന്ന നിലയ്ക്കും ഒരിക്കലും അവരില്‍ നിന്ന്‌ ഉണ്ടാകാന്‍ പാടില്ലാത്തതും നീചവുമായ അഭിപ്രായപ്രകടനമാണ്‌ ഒരു ചാനലിന്‌ നല്‍കിയ അഭിമുഖത്തില്‍ അവര്‍ പ്രകടിപ്പിച്ചത്‌. ആ വാക്കുകള്‍ ഇങ്ങനെയായിരുന്നു. "കിനാലൂര്‍ സംഭവം വനിതാകമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ സ്ത്രീകളെ ഉപദ്രവിച്ചിട്ടുണ്ടോ എന്ന കാര്യം അറിയില്ല. അടികൊള്ളാനായി സ്ത്രീകള്‍ സംഭവസ്ഥലത്തേക്ക്‌ കേറി ചെല്ലുകയായിരുന്നു. കേറിച്ചെന്നാല്‍ അടികൊള്ളില്ലേ?... റോഡ്‌ വീതി കൂട്ടുന്നത്‌ നല്ല കാര്യമല്ലേ?... അതിനെ എന്തിനാണ്‌ ആളുകള്‍ എതിര്‍ക്കുന്നത്‌?.. വനിതാക്കമ്മീഷന്‍ ഇടപെടേണ്ട കാര്യമൊന്നുമില്ല.... അടികൊണ്ട സ്ത്രീകള്‍ക്ക്‌ അവിടെ ഭൂമിയൊന്നുമില്ല. സമരക്കാര്‍ അടി ചോദിച്ചുവാങ്ങുകയായിരുന്നു. കിനാലൂരില്‍ മറ്റ്‌ സ്ഥലങ്ങളില്‍ നിന്ന്‌ ആളുകളെ കൊണ്ടുവരികയായിരുന്നു......"
ആതിരേ, കിനാലൂര്‍ പ്രശ്നത്തില്‍ എളമരം കരീം സ്വീകരിച്ച നിലപാടിനേക്കാള്‍ നിന്ദ്യവും ആക്ഷേപാര്‍ഹവുമായ നിലപാടാണ്‌ ജസ്റ്റിസ്‌ ശ്രീദേവിക്കുള്ളതെന്ന്‌ അവരുടെ വാക്കുകള്‍ അസന്ദിഗ്ദമായി വ്യക്തമാക്കുന്നു. കിനാലൂരില്‍ അടിയുള്ളിടത്തേക്ക്‌ സ്ത്രീകള്‍ കയറിച്ചെന്നതല്ല. മറിച്ച്‌ അവരെ അവരുടെ കിടക്കപ്പായില്‍ നിന്ന്‌ കുടിയിറക്കാന്‍ വന്ന പോലീസിന്റെയും ഭൂമാഫിയയുടെയും കിരാതത്വത്തെ പ്രതിരോധിച്ചതിന്റെ പേരില്‍ നടുറോഡിലിട്ടും വീടുകളില്‍ കയറിയും തല്ലിച്ചതയ്ക്കുകയായിരുന്നു കോടിയേരിയുടെ പോലീസ്‌. ഈ അടിസ്ഥാന സത്യം തമസ്കരിച്ചുകൊണ്ട്‌ കിനാലൂരിലെ ജനകീയ സമരത്തെ വിലയിരുത്തുമ്പോള്‍ ജസ്റ്റിസ്‌ ശ്രീദേവിയില്‍ നിന്ന്‌ അമാന്യമായ പരാമര്‍ശങ്ങള്‍ ഉണ്ടായില്ലെങ്കില്‍ അത്ഭുതപ്പെട്ടാല്‍ മതിയല്ലോ,ആതിരേ, ല്ലേ..?!. പാദസേവാത്വര എത്രമാത്രം ഗര്‍ഹണീയമാണെന്ന്‌ അവരുടെ വാക്കുകള്‍ തന്നെ അടിവരയിട്ട്‌ സ്ഥാപിക്കുന്നു. അടികൊണ്ട സ്ത്രീകള്‍ക്ക്‌ അവിടെ ഭൂമി ഒന്നും ഇല്ലെന്നും റോഡിന്‌ വീതികൂട്ടുന്നത്‌ നല്ല കാര്യമല്ലേയെന്നും കിനാലൂരില്‍ മറ്റ്‌ സ്ഥലങ്ങളില്‍ നിന്ന്‌ ആളുകളെ കൊണ്ടുവരികയായിരുന്നു എന്നുമൊക്കെ ഉളുപ്പില്ലാതെ പറയുന്ന ജസ്റ്റിസ്‌ ശ്രീദേവിയെ ഇനി ഒരു നിമിഷം വനിതാ കമ്മീഷന്റെ അധ്യക്ഷ സ്ഥാനത്ത്‌ ഇരിക്കാന്‍ അനുവദിക്കരുത്‌. എന്തടിസ്ഥാനത്തിലാണ്‌ ആതിരേ, കിനാലൂരില്‍ സമരം ചെയ്ത സ്ത്രീകള്‍ക്ക്‌ അവിടെ ഭൂമിയില്ല എന്ന്‌ ജസ്റ്റിസ്‌ ശ്രീദേവി സന്ദേഹലേശമന്യേ പ്രസ്താവിച്ചത്‌? എന്താണ്‌ ഇത്തരം ഒരു വ്യാജപ്രസ്താവന നടത്താന്‍ ജസ്റ്റിസ്‌ ശ്രീദേവിയെ പ്രേരിപ്പിച്ചത്‌? ആര്‍ക്കുവേണ്ടിയാണ്‌ ഇവര്‍ ഈ വിദൂഷകവേഷം കെട്ടിയത്‌? മറ്റ്‌ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ്‌ അവിടെ സമരം ചെയ്തതെന്ന്‌ ജസ്റ്റിസ്‌ ശ്രീദേവി പറയുന്നു. ഈ വാക്കുകള്‍ തന്നെയായിരുന്നു എളമരം കരീമും തുടക്കത്തില്‍ പറഞ്ഞിരുന്നത്‌. എന്നാല്‍, കിനാലൂരില്‍ പോലീസിനെ അക്രമിച്ചതിന്റെ പേരില്‍ കേസ്‌ എടുത്തിട്ടുള്ളത്‌ നാട്ടുകാര്‍ക്കെതിരായാണ്‌. പോലീസ്‌ രേഖയില്‍ ഇങ്ങനെ സത്യം ഉള്‍പ്പെടുത്തിയിട്ടും, ആതിരേ, അതിനെ ധിക്കരിച്ച്‌ മറിച്ചൊരഭിപ്രായം പറഞ്ഞ ജസ്റ്റിസ്‌ ശ്രീദേവിക്ക്‌ എന്ത്‌ ലക്ഷ്യമാണുള്ളത്‌..? ചിന്തിക്കെണ്ടതല്ലേ...?
കിനാലൂരിലോ കേരളത്തിലെവിടെയെങ്കിലുമോ റോഡിന്‌ വീതി കൂട്ടുന്നതില്‍ ആര്‍ക്കുമില്ല എതിര്‍പ്പ്‌. എന്നാല്‍, ഇല്ലാത്ത ഒരു വ്യവസായ പാര്‍ക്കിന്റെ പേരില്‍ ഭൂമാഫിയയെ സഹായിക്കാന്‍ പോലീസിന്റെ സഹായത്തോടെ റോഡിന്‌ വീതികൂട്ടാന്‍ ശ്രമിക്കുമ്പോള്‍, അതിനുവേണ്ടി നൂറുകണക്കിന്‌ സാധുക്കളെ കുടിയിറക്കേണ്ടിവരുമ്പോള്‍, അതിനായി നൂറ്‌ കണക്കിനേക്കര്‍ പാടം നികത്തേണ്ടിവരുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ പാടില്ല എന്നുപറയുന്ന അല്ലെങ്കില്‍ അതിനെ പ്രതിരോധിച്ചത്‌ തെറ്റാണ്‌ എന്ന്‌ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ജസ്റ്റിസ്‌ ശ്രീദേവിയുടെ ഹിഡന്‍ അജണ്ടകള്‍ എന്തൊക്കെയാണെന്ന്‌ വിശകലനം ചെയ്യേണ്ടതില്ലേ..?. ഒരു വ്യക്തിയെന്ന നിലയ്ക്ക്‌ അല്ല, ചാനല്‍ അവരോട്‌ അഭിപ്രായം ചോദിച്ചത്‌. വനിതാക്കമ്മീഷന്‍ അദ്ധ്യക്ഷ എന്ന നിലയ്ക്കുള്ള അവരുടെ അഭിപ്രായമാണ്‌ ആരാഞ്ഞത്‌. ആ അഭിപ്രായമാണ്‌ മുകളില്‍ ഉദ്ധരിച്ചത്‌. എത്രമാത്രം അശ്രദ്ധയോടെ എത്രമാത്രം സ്ത്രീനിന്ദയോടെ എത്രമാത്രം ജനവിരുദ്ധതയോടെയാണ്‌ അവര്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞതെന്ന്‌ ശ്രദ്ധിക്കുക.
വികസനത്തിന്റെ പേരിലോ മറ്റേതെങ്കിലും ഗൂഢമായ ലക്ഷ്യത്തിന്റെ പേരിലോ ഒരു സ്ഥലത്ത്‌ നിന്ന്‌ അവിടത്തെ സ്ഥലവാസികളെ കുടിയിറക്കുമ്പോള്‍ അത്‌ തെറ്റാണെങ്കില്‍, ആതിരേ, അവര്‍ക്കൊപ്പം നിന്ന്‌ അധിനിവേശത്തിന്റെ ശക്തികളെ എതിര്‍ത്ത്‌ തോല്‍പ്പിക്കാന്‍ ഏതൊരു ജനാധിപത്യ വിശ്വാസിക്കും ചുമതലയുണ്ട്‌, ധാര്‍മ്മീക ഉത്തരവാദിത്തമുണ്ട്‌. അത്‌ തെറ്റാണെന്ന്‌ പറയാന്‍ ജസ്റ്റിസ്‌ ശ്രീദേവിക്ക്‌ എന്ത്‌ അധികാരമാണുള്ളത്‌ ? ആരാണ്‌ അവരെ അതിന്‌ പ്രേരിപ്പിച്ചിട്ടുള്ളത്‌, അവര്‍ക്കധികാരം നല്‍കിയിട്ടുള്ളത്‌?
ജസ്റ്റിസ്‌ ശ്രീദേവിയുടെ ഈ നിലപാട്‌ ശരിയാണെന്ന്‌ പറയണമെങ്കില്‍ ആദ്യം എ.കെ. ഗോപാലന്റെ ചെകിടത്തടിക്കേണ്ടി വരും. അമരാവതിയില്‍ കുടിയിറക്ക്‌ നടന്നപ്പോള്‍ അവിടെ പെരുമഴയത്ത്‌ നിരാഹാര സമരം കിടക്കാന്‍ അദ്ദേഹമാണല്ലോ ആദ്യം തയ്യാറായത്‌. കണ്ണൂരുകാരനായ എകെജിക്ക്‌ അമരാവതിയില്‍ എന്ത്‌ കാര്യമെന്ന്‌ ചോദിക്കുന്നതിന്‌ തുല്യമാണ്‌ കിനാലൂരില്‍ അവിടുത്തകാരല്ലാത്തവരാണ്‌ സമരത്തിന്‌ മുന്നില്‍ നിന്നതെന്ന്‌ ആക്ഷേപിക്കുന്നത്‌.പിണാറായിയില്‍ ജനിച്ച ഒരു വ്യക്തിക്ക്‌ കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടി വാദിക്കാന്‍ എന്തര്‍ഹത എന്നും അപ്പോള്‍ ജസ്റ്റിസ്‌ ശ്രീദേവി വിശദീകരിക്കേണ്ടതില്ലേ, ആതിരേ? അധികാരം ഒരു വ്യക്തിയെ എത്രമാത്രം ദുഷിപ്പിക്കുമെന്ന്‌ നിരവധി അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്‌. അത്തരത്തില്‍ ദുഷിപ്പിക്കപ്പെട്ട ഒരു അധികാര സ്ഥാനത്താണോ വനിതാക്കമ്മീഷന്‍ അധ്യക്ഷ വ്യവഹരിക്കുന്നതെന്ന്‌ ചോദിക്കാതിരിക്കുന്നതെങ്ങനെ..?. ഭൂമിയില്ലാത്തവര്‍ക്ക്‌ ഭൂമി ഏറ്റെടുക്കലിനെതിരെ പ്രതിഷേധിക്കാന്‍ അവകാശമില്ലെന്ന വനിതാകമ്മീഷന്‍ അദ്ധ്യക്ഷയുടെ യുക്തി അംഗീകരിച്ചാല്‍ , ലൈംഗീകമായി പീഡീപ്പിക്കപ്പെടാത്തവര്‍ക്ക്‌ അത്തരം കൈയേറ്റങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ അവകാശമില്ല എന്നു വരുന്നു. . അതായത്‌ സ്ത്രീപീഡനത്തിനെതിരെ ഒരു തരത്തിലുമുള്ള ബഹുജനപ്രതിഷേധവും സാദ്ധ്യമല്ലെന്ന്‌ അര്‍ത്ഥം.അപ്പോള്‍ എന്താണ്‌ ഈ സ്ത്രീ പറഞ്ഞുവയ്ക്കുന്നത്‌? വനിതകമ്മീഷന്‍ അദ്ധ്യക്ഷ വാദമുഖങ്ങള്‍ നീട്ടുന്നത്‌ കിനാലൂരിലെ ഭൂമാഫിയയ്ക്കു വേണ്ടിമാത്രമല്ലമറിച്ച്‌ സെക്സ്‌ മാഫിയയ്ക്കും വേണ്ടിയാണ്‌ എന്നാണോ, ആതിരേ.?
എന്തുകൊണ്ടാണ്‌ കിനാലൂരില്‍ ഇത്തരത്തിലൊരു ജനകീയ പ്രതിരോധം ഉണ്ടായതെന്ന്‌ അന്വേഷിക്കാനുള്ള സാമാന്യ മര്യാദയെങ്കിലും ജസ്റ്റിസ്‌ ശ്രീദേവിക്കുണ്ടായിരുന്നെങ്കില്‍ അവരില്‍ നിന്ന്‌ ഇത്തരത്തില്‍ നികൃഷ്ടവും ഉത്തരവാദിത്ത രഹിതവുമായ അഭിപ്രായപ്രകടനമുണ്ടാകുമായിരുന്നില്ല. ഭൂമാഫിയക്കും മൂലധനസമാഹര്‍ത്താക്കള്‍ക്കും വേണ്ടി സാധു ജനങ്ങളെ അവരുടെ കുടികിടപ്പ്‌ ഭൂമിയില്‍ നിന്നും കിടക്കപ്പായയില്‍ നിന്നും ഇറക്കിവിടുന്ന ഭരണവൈകൃതത്തിനെതിരായാണ്‌ കിനാലൂരില്‍ പ്രതിഷേധം ഇരമ്പിയത്‌.ആതിരേ, ജസ്റ്റിസ്‌ ശ്രീദേവി അറിയേണ്ട ഒരു വാസ്തവമുണ്ടായിരുന്നു. കേരളത്തില്‍ ദേശീയ പാതക്ക്‌ 45 മീറ്റര്‍ വീതി വേണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം 30 മീറ്ററാക്കി കുറയ്ക്കാന്‍ കേരളത്തില്‍ നിന്ന്‌ സര്‍വ്വകക്ഷി സംഘമാണ്‌ പ്രധാനമന്ത്രിയെ കണ്ട്‌ നിവേദനം നല്‍കിയത്‌. ദേശീയപാതക്ക്‌ 30 മീറ്റര്‍ വീതി മതിയെങ്കില്‍ കിനാലൂരില്‍ വരുമെന്ന്‌ പറയുന്ന വ്യവസായ പാര്‍ക്കിലേക്ക്‌ എന്തിനാണ്‌ 100 മീറ്റര്‍ വീതിയില്‍ ഒരു പാത? അപ്പോള്‍ സുതാര്യമല്ലാത്തെ ഒട്ടനവധി ഹിഡന്‍ അജണ്ടകള്‍ എളമരം കരീം അടക്കമുള്ളവര്‍ക്കുണ്ടെന്നതല്ലെ നിഷേധിക്കാനാവാത്ത വാസ്തവം ?
ഇത്തരത്തില്‍ ചൂഷണത്തിന്റെ പാത വീതി കൂട്ടുന്നതിനെതിരായിട്ടാണ്‌ കിനാലൂരില്‍ സ്ത്രീകളും കുഞ്ഞുങ്ങളും വൃദ്ധരും അടക്കമുള്ളവര്‍ എളമരം കരീമിന്റെ ഗൂഢപദ്ധതിക്കെതിരെ അണിനിരന്നതും കോടിയേരി ബാലകൃഷ്ണന്റെ പോലീസിന്റെ ക്രൂരമര്‍ദ്ദനമേറ്റതും. എന്നിട്ടും, ആതിരേ, കിനാലൂരുകാരെ ഭര്‍ത്സിക്കാനാണ്‌ വനിതാക്കമ്മീഷന്‍ അദ്ധ്യക്ഷ തയ്യാറായത്‌. ചാനലുകളായ ചാനലുകളെല്ലാം അവിടെ നടന്ന നരനായാട്ട്‌ തല്‍സമയവും ആവര്‍ത്തിച്ചും സംപ്രേക്ഷണം ചെയ്തിട്ടും മറ്റ്‌ മാധ്യമങ്ങള്‍ അവിടത്തെ കള്ളക്കളികള്‍ പുറത്തുകൊണ്ടുവന്നിട്ടും കിനാലൂരിലെ പ്രശ്നം വനിതാകമ്മീഷന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്ന്‌ ഹുങ്കോടെ മറുപടി പറയാന്‍ ജസ്റ്റിസ്‌ ശ്രീദേവി കാണിച്ച ധൈര്യം നീചമായ ചില ലക്ഷ്യങ്ങളെ സംരക്ഷിക്കാനും അതിന്റെ താല്‍പ്പര്യമനുസരിച്ച്‌ തുള്ളാനുമുള്ള അവരുടെ സമര്‍പ്പണത്തെയല്ലെ വ്യക്തമാക്കുന്നത്‌?
കിനാലൂരിലെ ജനങ്ങളുടെ മനസ്സില്‍ പേടിസ്വപ്നമായി കിടക്കുന്നത്‌ ആതിരേ, വല്ലാര്‍പാടം പദ്ധതിക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട മൂലമ്പിള്ളിയിലെ സാധാരണക്കാരുടെ അവസ്ഥയാണ്‌. മുഖ്യമന്ത്രി അടക്കമുള്ളവര്‍ ഉറപ്പുനല്‍കിയിട്ടും ഇന്നും അതായത്‌ കുടിയിറക്ക്‌ കഴിഞ്ഞ്‌ രണ്ടുവര്‍ഷത്തിന്‌ ശേഷവും കയറിക്കിടക്കാന്‍ ഒരുവീടുപോലും സ്വന്തമാക്കാന്‍ സാധിക്കാതെ ദുരിതമനുഭവിക്കുന്ന ആ കുടുംബങ്ങള്‍ കേരളത്തിന്‌ മുഴുവന്‍ ഭീതിയുടെ ദൃഷ്ടാന്തമാണ്‌. നാളെ തങ്ങളുടെയും അവസ്ഥ ഇതു തന്നെയാണെന്ന തിരിച്ചറിവാണ്‌ കിനാലൂരില്‍ ജനകീയ പ്രതിഷേധമായത്‌. ഈ സാമാന്യ വിവരമെങ്കിലും അന്വേഷിച്ചറിയാനുള്ള മാന്യതയില്ലാതെ കിനാലൂരിലെ പ്രതിരോധ സമരത്തെയും അതിന്റെ മുന്‍ നിരയില്‍ നിന്ന്‌ പോലീസിന്റെ മര്‍ദനമേറ്റ സ്ത്രീകളെയും പരസ്യമായി അധിക്ഷേപിച്ച വനിതാക്കമ്മീഷന്‍ അധ്യക്ഷ കേരളത്തിലെ മുഴുവന്‍ സ്ത്രീകളെയുമാണ്‌ അപമാനിച്ചിരിക്കുന്നത്‌. അതുകൊണ്ടുതന്നെ അവര്‍ നടത്തിയ പ്രസ്താവന പിന്‍വലിച്ച്‌ പരസ്യമായി ക്ഷമ പറയാന്‍ തയ്യാറാകാത്ത പക്ഷം വനിതാ കമ്മീഷന്‍ അധ്യക്ഷ പദവിയിലിരിക്കാന്‍ ജസ്റ്റിസ്‌ ശ്രീദേവിയെ അനുവദിക്കാമോ..?
ആതിരേ, ഭരിക്കുന്ന കക്ഷിയുടെ പാദസേവകരാകാന്‍ ആര്‍ക്കും അവകാശമുണ്ട്‌. അത്‌ അവരുടെ വ്യക്തിപരമായ സ്വാതന്ത്ര്യത്തിലും നേട്ടത്തിലും അടിസ്ഥാനപ്പെടുത്തിയിട്ടുള്ള സ്വകാര്യ ലാഭചിന്തയാണ്‌. എന്നാല്‍, വനിതാകമ്മീഷന്‍ അധ്യക്ഷസ്ഥാനത്തിരുന്നുകൊണ്ട്‌ നെറികേടുകള്‍ വിളിച്ചുപറയുമ്പോള്‍ സ്ത്രീ സമൂഹത്തോടും അവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങളോടും എത്രമാത്രം ആത്മാര്‍ത്ഥതയോടും ഐക്യദാര്‍ഢ്യത്തോടുമായിരുന്നു ഇതുവരെ ജസ്റ്റിസ്‌ ശ്രീദേവി പ്രതികരിച്ചതെന്ന്‌ ചിന്തിക്കേണ്ടിവരുന്നു.കോളിളക്കം സൃഷ്ടിച്ച കിളിരൂര്‍-കവിയൂര്‍ പീഡനക്കേസില്‍ ഇരകളുടെ ബന്ധുക്കള്‍ക്ക്‌ ഇതു വരെ നീതികിട്ടാത്തത്‌ എന്തു കൊണ്ട്‌ എന്നു വിശകലനം ചെയ്യാനും ഈ നിലപാട്‌ കേരളത്തിലെ പൊതുസമൂഹത്തെ നിര്‍ബന്ധിക്കുന്നുണ്ട്‌.മന്ത്രി പുത്രന്മാരും 'വിവിഐപിയും' സ്വര്‍ണ്ണവ്യാപരിയും, ചാനല്‍ തലവനും എം.എല്‍.എയും സംവിധായകനുമൊക്കെ അടങ്ങുന്ന കാമപിശാചുക്കള്‍ എന്തു കൊണ്ട്‌ പിടിക്കപ്പെട്ടില്ല എന്നതിന്റെ നിഗമനത്തിലെത്താനും കേരളീയര്‍ നിര്‍ബന്ധിതരാകുന്നില്ലേ ആതിരേ..?
ഉണ്ട്‌.

ശുശ്രൂഷയുടെ കരങ്ങളും മനസ്സും തളരാതിരുന്നെങ്കില്‍

Sunday, May 9, 2010

എളമരം കരീമിന്റെ 'തലമണ്ടയില്‍' നിന്ന്‌ വികസനം വരുമ്പോള്‍


പശ്ചിമബംഗാളില്‍ സംഭവിക്കുന്നതെങ്കലും തിരിച്ചറിയാന്‍ എളമരം കരീമും വികസന വാദികളായ സഖാക്കളും ശ്രമിക്കേണ്ടതാണ്‌. നന്ദിഗ്രാമും സിംഗൂരും വികസനത്തിന്റെ പേരില്‍ കള്ളം പറയുന്ന ഇന്ത്യയിലെ മുഴുവന്‍ ഭരണാധികാരികളുടെയും മുഖത്തേക്കുള്ള ചൂണ്ടുപലകയായി നില്‍ക്കുന്നു. മാവോയിസ്റ്റ്‌ പ്രസ്ഥാനം ബുദ്ധദേവിന്റെയും അവിടത്തെ വികസനവാദികളായ എളമരം കരീമുകളുടെയും ഉറക്കം കെടുത്തി ഉറഞ്ഞാടുന്നു. 25 വര്‍ഷം കമ്യൂണിസ്റ്റുകള്‍ ഭരിച്ച ഒരു സംസ്ഥാനത്താണ്‌ മാവോയിസ്റ്റുകള്‍ ഇന്ന്‌ പിടി മുറുക്കിയിരിക്കുന്നത്‌. അതായത്‌ കഴിഞ്ഞ 25 വര്‍ഷത്തെ സഖാക്കളുടെ ഭരണം കൊണ്ടുണ്ടായ നേട്ടം മാവോയിസ്റ്റുകള്‍ക്കുള്ള വഴിയൊരുക്കലായിരുന്നു എന്ന്‌ അനുഭവം . മാര്‍ക്സിസ്റ്റ്‌ സഖാക്കളെ തട്ടിക്കൊണ്ടുപോയും വെടിവെച്ച്‌ കൊന്നും അവര്‍ പ്രതികാരം തീര്‍ക്കുന്ന വാര്‍ത്തകളുമായാണ്‌ ഇന്ന്‌ പശ്ചിമബംഗാളില്‍ ദിവസങ്ങള്‍ പുലരുന്നത്‌. അത്തരം രക്തരൂഷിതമായ ദിവസങ്ങള്‍ കേരളത്തില്‍ പുലരണം എന്നാണോ എളമരം കരീം അടക്കമുള്ളവര്‍ വാദിക്കുന്നത്‌.പിണറായിയും കോടിയേരിയും ഇ.പി.ജയരാജനും എളമരം കരീമുമൊക്കെ തട്ടിയേടുക്കപ്പെട്ട ശേഷം പാത്യോരത്ത്‌ വെടിയേറ്റു മരിച്ചു കിടക്കുന്നത്‌ അത്രയ്ക്കൊന്നും സുഖമുള്ള കാഴ്ചയായിരിക്കില്ലല്ലോ




"തെങ്ങിന്റെ തലമണ്ടയില്‍ നിന്ന്‌ വികസനം വരുമോ" എന്ന സര്‍വകാല യുക്തിപൂര്‍ണമായ ചോദ്യമുന്നയിച്ചത്‌ സഖാവ്‌ എളമരം കരീമായിരുന്നു , ആതിരെ. ഇതുവരെ വികസനത്തിനുവേണ്ടി ഇത്രയ്ക്കും ഉന്നത ശീര്‍ഷത്വമുള്ള ഒരു ചോദ്യം ആരും ഉന്നയിച്ചിട്ടില്ല; ബംഗാളിലെ ജ്യോതിബസുവിനോ ബുദ്ധദേവിനോ കഴിയാത്ത വികസനകാഴ്ചപ്പാടാണ്‌ എളമരം കരീമിന്റെ ഈ ചോദ്യത്തില്‍ സംവൃതമായി പ്രത്യക്ഷപ്പെട്ടത്‌.
തെങ്ങിന്റെ മണ്ടയില്‍ നിന്ന്‌, അതേസമയം വികസന സാധ്യത കണ്ട മറ്റൊരു സഖാവുണ്ട്‌. സാക്ഷാല്‍ ഇ.പി. ജയരാജന്‍. തെങ്ങിന്റെ മണ്ടയിലുണ്ടാകുന്ന കള്ള്‌ 'ഒരു ആഹാര ക്രമമാക്കി മാറ്റിയാല്‍' ഉണ്ടാകാവുന്ന സാധ്യതയാണ്‌ ആ സഖാവ്‌ വികസനലഹരിമൂത്ത്‌ അവതരിപ്പിച്ചത്‌. കള്ള്‌ എളമരത്തിന്‌ ഹറാമായതുകൊണ്ടാവാം അത്തരമൊരുചിന്ത ആ സഖാവിന്‌ ഉണ്ടാകാതെ പോയത്‌.
എന്നാല്‍,ആതിരേ, എളമരം കരീമിന്റെ തലമണ്ടയില്‍ നിന്നുവരുന്ന വികസന സ്വപ്നങ്ങള്‍ ഫലത്തില്‍ കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ കിടപ്പാടം മാത്രമല്ല, കുഴിമാടം വരെ കുളം തോണ്ടുന്ന ക്രൂരതയാണെന്നാണ്‌ കിനാലൂര്‌ വ്യക്തമാക്കുന്നത്‌.
കഴിഞ്ഞദിവസം കിനാലൂരില്‍ കെഎസ്‌ഐഡിസി പാര്‍ക്കിന്റെ റോഡ്‌ വികസനത്തിന്‌ സര്‍വേയ്ക്ക്‌ ഉദ്യോഗസ്ഥരെത്തിയത്‌ മൂലമുണ്ടായ സംഘര്‍ഷമാണ്‌. തല്‍സമയം കേരളീയരെങ്കിലും കണ്ടതുകൊണ്ട്‌ അതിന്റെ വിശദാംശങ്ങള്‍ പറയേണ്ടതില്ല. എന്നാല്‍ എന്തിനുവേണ്ടിയായിരുന്നു ഈ ലാത്തിചാര്‍ജും ഗ്രനേഡ്‌ പ്രയോഗവും എന്ന ചോദ്യമാണ്‌ മുഖ്യമന്ത്രി ഉന്നയിച്ചത്‌. ആ ചോദ്യത്തിന്‌ അദ്ദേഹത്തിന്‌ തന്നെ ഉത്തരം ലഭിച്ചതുകൊണ്ടാണ്‌ കിനാലൂരിലെ സര്‍വേ താല്‍ക്കാലികമായി നിര്‍ത്താനും കിനാലൂരുകാരെ മര്‍ദ്ദിച്ച കോടിയേരിയുടെ പോലീസിനെ പിന്‍വലിക്കാനും സംഭവത്തെ കുറിച്ച്‌ ഡിജിപി അന്വേഷിക്കണമെന്ന്‌ ഉത്തരവിട്ടതും.
പിണറായി വിജയനും ജയരാജനും എളമരം കരീമും കോടിയേരി ബാലകൃഷ്ണനും ഒക്കെ അടങ്ങുന്ന സിപിഎമ്മിലെ ഔദ്യോഗിക വിഭാഗത്തിന്റെ കണ്ണില്‍ എന്നും വികസന വിരുദ്ധനാണ്‌ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍. അതുകൊണ്ടതുന്നെ അച്യുതാനന്ദന്റെ ഉത്തരവ്‌ വികസനവിരുദ്ധമാണെന്ന്‌ പാര്‍ട്ടി ഫോറങ്ങളില്‍ റിപ്പോര്‍ട്ട്‌ ചെയ്യാനും പോളിറ്റ്‌ ബ്യൂറോയിലേക്കുള്ള അദ്ദേഹത്തിന്റെ പുനഃപ്രവേശനം തടയാനും കാരണമാക്കാന്‍ മേല്‍ സൂചിപ്പിച്ചവര്‍ക്കെല്ലാം കഴിഞ്ഞേക്കും.അത്‌ പാര്‍ട്ടികാര്യം.എന്നാല്‍ ഈ വിഷയത്തില്‍ മുഖ്യമന്ത്രി എടുത്ത തീരുമാനമാണ്‌ ജനകീയമെന്ന്‌ വിശ്വസിക്കാനും കിനാലൂരില്‍ പോലീസിന്റെ ക്രൂരമായ മര്‍ദ്ദനത്തിന്‌ ഇരയായവര്‍ക്കൊപ്പം നിന്ന്‌ എളമരം കരീമിന്റെ വികസന സ്വപ്നങ്ങളില്‍ ചാണകത്തില്‍ മുക്കിയ ചൂലുകൊണ്ടടിക്കാനും തന്നെയാണ്‌, ആതിരേ, കേരളത്തിലെ പൊതുസമൂഹത്തിന്‌ താല്‍പ്പര്യം. അത്‌ തിരിച്ചറിഞ്ഞതുകൊണ്ടാണ്‌ സംഭവത്തിന്‌ ശേഷം എളമരം കരീമിന്‌ പത്രസമ്മേളനം നടത്തേണ്ടിവന്നത്‌. "കിനാലൂരില്‍ നടന്ന സംഭവം ആസൂത്രിതമാണ്‌. മുമ്പേ തയ്യാറാക്കിയ തിരക്കഥ പോലെയാണ്‌ കിനാലൂരില്‍ അക്രമം നടന്നത്‌. സംഘര്‍ഷം രാഷ്ട്രീയവത്കരിക്കാനാണ്‌ ഇപ്പോള്‍ ശ്രമം നടന്നുവരുന്നത്‌. സ്ഥലത്തെ റോഡ്‌ വികസനം യുഡിഎഫ്‌ അംഗീകരിച്ചതാണ്‌. അവര്‍ കൂടി പങ്കെടുത്ത യോഗത്തിലാണ്‌ റോഡ്‌ വികസനം സംബന്ധിച്ച തീരുമാനമെടുത്തത്‌. സമരത്തിന്‌ വന്നവര്‍ അക്രമത്തിന്‌ തയ്യാറായാണ്‌ വന്നത്‌. കല്ല്‌, വടി, ചാണകവെള്ളം എന്നിവയെല്ലാം കരുതിവെച്ചിരുന്നു..... പരമാവധി പിടിച്ചുനിന്നശേഷം നിവര്‍ത്തിയില്ലാതെ വന്നപ്പോഴാണ്‌ പോലീസ്‌ തിരിച്ചടിച്ചത്‌. സ്ഥലത്ത്‌ സംഘര്‍ഷമുണ്ടാകുമെന്ന്‌ അറിഞ്ഞിരുന്നുവെങ്കില്‍ സര്‍വെ ഒഴിവാക്കുമായിരുന്നു..... റോഡ്‌ വികസിപ്പിക്കുന്നത്‌ വ്യാവസായി പുരോഗതിക്കാണ്‌. 2008-09 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ഈ റോഡ്‌ വികസനത്തിന്‌ 25 കോടി അനുവദിച്ചിരുന്നു" .
എളമരത്തിന്റെ തലമണ്ടയില്‍ നിന്ന്‌ വികസന സ്വപ്നങ്ങളും 'വികസന വിരോധികളുടെ ആസൂത്രിത ശ്രമങ്ങളും ' എത്ര സുന്ദരമായാണ്‌ വാക്കുകളായത്‌. കിനാലൂരിലെ പോലീസിന്റെ കിരാതത്വം റിപ്പോര്‍ട്ട്‌ ചെയ്ത മാധ്യമങ്ങളെ നിശിതമായി വിമര്‍ശിക്കാനും ഇതിനിടയില്‍ എളമരം സമയം കണ്ടെത്തുകയും ചെയ്തു.എന്നാല്‍ ആസൂത്രിതമായി കള്ളം പറഞ്ഞത്‌ എളമരം കരീമാണെന്ന്‌ സംഭവത്തിന്റെ തത്സമയ സംപ്രേക്ഷണം കണ്ടവര്‍ക്കെല്ലാമറിയാം.എന്നിട്ടും പരസ്യമായി കള്ളം പറയാന്‍ എളമരത്തിന്‌ ഉളുപ്പുണ്ടായില്ല.എന്നു മാത്രമല്ല പത്രസമ്മേളനത്തില്‍ സര്‍വേ സംബന്ധിച്ച്‌ എളമരം പറഞ്ഞ കാര്യങ്ങള്‍ നട്ടാല്‍ കുരുക്കാത്ത നുണയാണെന്ന്‌ പിന്നീട്‌ ഈ വിഷയത്തെ കുറിച്ച്‌ ജില്ലാ കളക്ടര്‍ നല്‍കിയ വിശദീകരണവും വ്യക്തമാക്കി.
എളമരവും സിപിഎമ്മിന്റെ ഔദ്യോഗിക നേതൃത്വവും കരുതുന്നപോലെ വിഡ്ഢികളൊന്നുമല്ല, ആതിരേ, കേരളത്തിലെ ജനങ്ങള്‍. ഭൂമാഫിയയുമായി ബന്ധപ്പെട്ട്‌ ഇവര്‍ മുന്നോട്ട്‌ വെയ്ക്കുന്ന വികസന സ്വപ്നങ്ങളിലെ ചതിക്കുഴികള്‍ തിരിച്ചറിഞ്ഞിട്ടു തന്നെയാണ്‌ ചാണകവെള്ളം ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ കരുതി ആസൂത്രിതമായ ചെറുത്തുനില്‍പ്പുകള്‍ വിവിധ ഭാഗങ്ങളില്‍ നടത്തുന്നത്‌. വല്ലാര്‍പാടം പദ്ധതിക്കുവേണ്ടി മൂലമ്പിള്ളിയില്‍ നിന്ന്‌ കുടിയൊഴിപ്പിക്കപ്പെട്ട സാധുക്കള്‍ക്ക്‌ മുഖ്യമന്ത്രി അച്യുതാനന്ദന്റെ സാന്നിദ്ധ്യത്തില്‍ നല്‍കിയ വാഗ്ദാനം പോലും ഇനിയും പാലിച്ചിട്ടില്ല, ആതിരേ... ചൂണ്ടിക്കാണിക്കാന്‍ ഇതുപോലെ നിരവധി വഞ്ചനകളുണ്ട്‌. എളമരം കരീമിനോ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മൂലധന സമാഹര്‍ത്താക്കള്‍ക്കോ ഇത്തരം പ്രശ്നങ്ങള്‍ നേരിടേണ്ടിവരുന്നില്ല. മറിച്ച്‌ വ്യവസായ വികസനത്തിന്റെ പേരില്‍ സാധുജനവിഭാഗങ്ങളുടെ കുടികിടപ്പും പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശങ്ങളും മൂലധനാധിനിവേശ ശക്തികള്‍ക്ക്‌ തീറെഴുതാനാണ്‌ താല്‍പ്പര്യം. വളന്തക്കാട്‌ ദ്വീപ്‌ ശോഭാ ഡവലപ്പേഴ്സിന്‌ വില്‍ക്കാന്‍ എളമരം കരീം നടത്തിയ അടിവലികള്‍ കേരളത്തിലെ പൊതുസമൂഹത്തിന്‌ ഇന്ന്‌ കാണാപ്പാഠമാണ്‌.
തിരിച്ചുവരാം; കിനാലൂരില്‍ നടക്കാന്‍ പോകുന്ന വ്യവസായ വികവസനത്തിലേക്ക്‌ തന്നെ. കോഴിക്കോട്‌ നഗരത്തില്‍നിന്ന്‌ 24 കിലോമീറ്റര്‍ ദൂരമുള്ള കിനാലൂരില്‍ നാലുവരിപ്പാത നിര്‍മ്മിക്കാനാണ്‌ കഴിഞ്ഞദിവസം സര്‍വേ നടത്താന്‍ ശ്രമിച്ചത്‌. കിനാലൂരില്‍ ഒരു ഉപഗ്രഹനഗരി സൃഷ്ടിക്കാനായിരുന്നു എളമരം ഉള്‍പ്പെടെയുള്ളവരുടെ ഗൂഢപദ്ധതി. ഇതിനായി മലേഷ്യന്‍ കമ്പനിയുമായി 2007ല്‍ ഒരു കരാര്‍ ഒപ്പിടുകയും ചെയ്തു. എന്നാല്‍, മലേഷ്യന്‍ കമ്പനി പിന്‍മാറുകയും വന്‍ തോതിലുള്ള മറ്റ്‌ വ്യവസായ സംരംഭങ്ങള്‍ കിനാലൂരില്‍ ആരംഭിക്കാന്‍ കരാറിലില്ലാതിരുന്നിട്ടും എന്തിനാണ്‌ അവിടേക്ക്‌ നാലുവരി പാത എന്ന ചോദ്യത്തിന്‌ എളമരം ഇപ്പോള്‍ തന്ന ഉത്തരമൊന്നും ഒരിക്കലും യോജിക്കുന്നതല്ല. കരാറില്‍ നിന്ന്‌ മലേഷ്യന്‍ കമ്പനി പിന്‍വാങ്ങിയ വാസ്തവം ഇതുവരെ തമസ്കരിച്ചത്‌ എന്തിനായിരുന്നു? എന്നിട്ടും എന്തിനാണ്‌ ഇപ്പോള്‍ നാലുവരിപ്പാത അങ്ങോട്ടേയ്ക്ക്‌ നിര്‍മ്മിക്കുന്നത്‌?
നാല്‌ പഞ്ചായത്തുകളില്‍ ഏക്കറുകണക്കിന്‌ പാടം നികത്തി 600 ഓളം കുടുംബങ്ങളെ റോഡിന്‌ വേണ്ടി കുടിയൊഴിപ്പിക്കേണ്ട സാഹചര്യത്തിലാണ്‌ ജനജാഗ്രതാ സമിതി എന്ന പേരില്‍ നാട്ടുകാര്‍ സംഘടിച്ച്‌ കഴിഞ്ഞ നാലുതവണ റോഡ്‌ സര്‍വേയ്ക്ക്‌ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴും തടഞ്ഞത്‌. അതിന്റെ അടിസ്ഥാനത്തിലാണ്‌ കഴിഞ്ഞദിവസം വന്‍ പോലീസ്‌ സന്നാഹത്തോടെ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സര്‍വേയ്ക്കെത്തിയത്‌. വാസ്തവം ഇതായിരിക്കേ പത്രസമ്മേളനത്തില്‍ എത്ര പച്ചക്കള്ളമാണ്‌, ഒരു ഉളുപ്പുമില്ലാതെ എളമരം പറഞ്ഞതെന്ന്‌ ഓര്‍ക്കുക. ഈ കള്ളത്തരങ്ങള്‍ ഇനി അനുവദിക്കാന്‍ തയ്യാറില്ല എന്ന്‌ കേരളത്തിലെ സാധാരണ ജനങ്ങള്‍ പറഞ്ഞാല്‍ അത്‌ വികവസനവിരുദ്ധ നിലപാടല്ല, മറിച്ച്‌ എളമരം കരീം അടക്കമുള്ള സഖാക്കളുടെ മൂലധന വികിസന കുതന്ത്രങ്ങള്‍ക്കെതിരായുള്ള ജനകീയ പ്രതിരോധമാണ്‌.
ദേശീയ പാതയുടെ വീതി 45 മീറ്റര്‍ ആയിരിക്കണമെന്ന കേന്ദ്രത്തിന്റെ നിഷ്കര്‍ഷ 30 മീറ്ററാക്കി കുറക്കണം എന്നാവശ്യപ്പെട്ട്‌ സര്‍വ്വകക്ഷി സംഘം കഴിഞ്ഞദിവസമാണ്‌ പ്രധാനമന്ത്രി അടക്കമുള്ളവരെ കണ്ട്‌ ആവലാതി ബോധിപ്പിച്ചത്‌. റോഡ്‌ വികസനം വരുമ്പോള്‍ ഇടിച്ചുനിരത്തേണ്ടി വരുന്ന ബാറുടമകള്‍ക്ക്‌ വേണ്ടിയാണ്‌ എല്‍ഡിഎഫും യുഡിഎഫും ഒന്നിച്ച്‌ ഇത്തരം ഒരാവശ്യം കേന്ദ്രത്തിന്റെ മുമ്പില്‍ യാചനാപൂര്‍വം സമര്‍പ്പിച്ചതെന്നോര്‍ക്കണം. ദേശീയ പാതക്കരികിലെ ബാര്‍ ഉടമകളെയും സമ്പന്നന്മാരെയും സംരക്ഷിച്ച്‌ ഒരു സെന്റിലും രണ്ട്‌ സെന്റിലും കുടില്‍ കെട്ടി കഴിയുന്ന സാധാരണ ജനങ്ങളെ കുടിയൊഴിപ്പിച്ച്‌ കിനാലൂരില്‍ നാലുവരിപ്പാത ഉണ്ടാക്കണമെന്ന്‌ ശഠിക്കുന്നത്‌ എന്തിനാണെന്ന്‌ തിരിച്ചറിയാന്‍, ആതിരേ ഇന്ന്‌ കേരളീയര്‍ക്ക്‌ ബോധമുണ്ട്‌.
വ്യാവസായിക വികസനത്തിലൂടെ മാത്രമേ കേരളത്തിന്‌ പുരോഗതിയുണ്ടാകൂ എന്ന്‌ വാദിക്കുന്നവരുടെ ലക്ഷ്യം വ്യക്തമാണ്‌. വ്യവസായ ആവശ്യങ്ങള്‍ക്കുവേണ്ടി വന്‍തോതില്‍ സ്ഥലം അക്വയര്‍ ചെയ്യാനാണ്‌ ലക്ഷ്യം. പ്രത്യേക സാമ്പത്തിക മേഖലകള്‍ സൃഷ്ടിച്ച്‌ വ്യവസായ വികസനം വരുത്താനാവുമെന്നാണിവരുടെ വാദം.. എന്നാല്‍, പ്രത്യേക സാമ്പത്തിക മേഖലകളില്‍, റിസര്‍വ്‌ ബാങ്കിന്റെ ഇപ്പോഴത്തെ നിര്‍ദേശമനുസരിച്ച്‌ ബാങ്ക്‌ ലോണ്‍ അടക്കമുള്ള സാമ്പത്തിക സഹായങ്ങള്‍ ലഭിക്കുകയില്ല. അപ്പോള്‍ അത്തരം സ്ഥലങ്ങളില്‍ പുതിയ വ്യവസായങ്ങള്‍ വരില്ലെന്നത്‌ പകല്‍ പോലെയുള്ള വാസ്തവം.അപ്പോള്‍ ഇത്തരം പ്രത്യേക സാമ്പത്തീക മേഖലകള്‍ ഭൂമാഫിയക്ക്‌ കൈമാറുക മാത്രമാണ്‌ പിന്നീടവശേഷിക്കുന്ന സാധ്യത. ഈ കൈമാറ്റത്തിനും ഭൂമാഫിയയുമായി കൈകോര്‍ത്തുകൊണ്ടുള്ള പാര്‍ട്ടിയുടെയും സഖാക്കളുടെയും മൂലധന വികസനത്തിനും വേണ്ടിയുള്ള ശ്രമമാണ്‌ വ്യവസായ വികസനമെന്ന രണ്ടുപദങ്ങള്‍ക്കുള്ളില്‍ എളമരം അടക്കമുള്ളവര്‍ ഒതുക്കാന്‍ ശ്രമിക്കുന്നത്‌. ഈ ഒതുക്കല്‍ തന്ത്രം കേരളം തിരിച്ചറിയുന്നു എന്നതാണ്‌ ഇവരുടെയൊക്കെ ഗതികേട്‌.
പശ്ചിമബംഗാളില്‍ സംഭവിക്കുന്നതെങ്കലും തിരിച്ചറിയാന്‍ എളമരം കരീമും വികസന വാദികളായ സഖാക്കളും ശ്രമിക്കേണ്ടതാണ്‌. നന്ദിഗ്രാമും സിംഗൂരും വികസനത്തിന്റെ പേരില്‍ കള്ളം പറയുന്ന ഇന്ത്യയിലെ മുഴുവന്‍ ഭരണാധികാരികളുടെയും മുഖത്തേക്കുള്ള ചൂണ്ടുപലകയായി നില്‍ക്കുന്നു. മാവോയിസ്റ്റ്‌ പ്രസ്ഥാനം ബുദ്ധദേവിന്റെയും അവിടത്തെ വികസനവാദികളായ എളമരം കരീമുകളുടെയും ഉറക്കം കെടുത്തി ഉറഞ്ഞാടുന്നു. 25 വര്‍ഷം കമ്യൂണിസ്റ്റുകള്‍ ഭരിച്ച ഒരു സംസ്ഥാനത്താണ്‌ മാവോയിസ്റ്റുകള്‍ ഇന്ന്‌ പിടി മുറുക്കിയിരിക്കുന്നത്‌. അതായത്‌ കഴിഞ്ഞ 25 വര്‍ഷത്തെ സഖാക്കളുടെ ഭരണം കൊണ്ടുണ്ടായ നേട്ടം മാവോയിസ്റ്റുകള്‍ക്കുള്ള വഴിയൊരുക്കലായിരുന്നു എന്ന്‌ അനുഭവം . മാര്‍ക്സിസ്റ്റ്‌ സഖാക്കളെ തട്ടിക്കൊണ്ടുപോയും വെടിവെച്ച്‌ കൊന്നും അവര്‍ പ്രതികാരം തീര്‍ക്കുന്ന വാര്‍ത്തകളുമായാണ്‌ ഇന്ന്‌ പശ്ചിമബംഗാളില്‍ ദിവസങ്ങള്‍ പുലരുന്നത്‌. അത്തരം രക്തരൂഷിതമായ ദിവസങ്ങള്‍ കേരളത്തില്‍ പുലരണം എന്നാണോ എളമരം കരീം അടക്കമുള്ളവര്‍ വാദിക്കുന്നത്‌.പിണറായിയും കോടിയേരിയും ഇ.പി.ജയരാജനും എളമരം കരീമുമൊക്കെ തട്ടിയേടുക്കപ്പെട്ട ശേഷം പാത്യോരത്ത്‌ വെടിയേറ്റു മരിച്ചു കിടക്കുന്നത്‌ അത്രയ്ക്കൊന്നും സുഖമുള്ള കാഴ്ചയായിരിക്കില്ലല്ലോ ആതിരേ...!

Saturday, May 8, 2010

നാര്‍കോ വിധി: കറതീര്‍ന്ന ജുഡീഷ്യല്‍ ക്രിമിനലിസം


2010 മെയ്‌ 5 ബുധനാഴ്ചത്തെ വിധിയില്‍ വളരെ സങ്കീര്‍ണമായ ഒരു പരാമര്‍ശം ചീഫ്‌ ജസ്റ്റിസ്‌ എഴുതി വച്ചിട്ടുണ്ട്‌. ഈ മൂന്ന്‌ മാര്‍ഗങ്ങളിലൂടെയും ലഭിക്കുന്ന വിവരങ്ങള്‍ തെളിവുകളായി അംഗീകരിക്കപ്പെടില്ലെങ്കിലും ഇവ ജഡ്ജിമാരെ സ്വാധീനിക്കും എന്നാണ്‌ സുപ്രീം കോടതി കണ്ടെത്തിയിരിക്കുന്നത്‌. തെളിവുകളുടെ അടിസ്ഥാനത്തിലല്ല പലപ്പോഴും വിധി പ്രഖ്യാപനം നടക്കുന്നതെന്നും തെളിവുകള്‍ക്കുപരിയായ മറ്റു ഘടകങ്ങള്‍ വിധിന്യായത്തെ സ്വാധീനിക്കുന്നുണ്ടെന്നുമുള്ള സാധാരണക്കാരന്റെ നിഗമനങ്ങള്‍ ശരിയാണെന്ന്‌ സമ്മതിക്കുകയായിരുന്നു ഈ പരാമര്‍ശത്തിലൂടെ ചീഫ്‌ ജസ്റ്റിസും സഹജഡ്ജിമാരും. അവരുടെ ആ യുക്തി വലിച്ചുനീട്ടി വിശകലനം ചെയ്താല്‍ ഈ വിധിയെ സ്വാധീനിച്ച ഘടകങ്ങള്‍ മറ്റുപലതുമുണ്ടെന്ന്‌ ഊഹിക്കേണ്ടിവരും. ഇത്തരം ദുര്‍ചിന്തകളിലേക്ക്‌ പൊതുസമൂഹത്തെയും നീതി കാംക്ഷിച്ച്‌ കോടതികളില്‍ അഭയം പ്രാപിക്കുന്നവരെയും തള്ളിവിടുന്നത്‌ ന്യായ പാലനത്തിനും നീതി നിര്‍വഹണത്തിനും ഭൂഷണമാണോ എന്നും ബഹുമാന്യരായ ജസ്റ്റിസുമാര്‍ വ്യക്തമാക്കേണ്ടതുണ്ട്‌. കൊടും കുറ്റവാളികള്‍ക്ക്‌ ആശ്വാസം നല്‍കാനുള്ളതാണോ ഇന്ത്യന്‍ ഭരണഘടനയിലെ വകുപ്പുകളും അത്‌ വ്യാഖ്യാനിക്കുന്നവരുടെ ലക്ഷ്യവുമെന്ന്‌ വീണ്ടും ചോദിക്കേണ്ടിവരുന്നു.



ആതിരേ, ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ആ മുഖക്കുറിപ്പുണ്ടല്ലോ : "ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്‌" അതാണ്‌ പൊതുസമൂഹത്തിന്റെ അനുഭവത്തില്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്തയുടെ ക്രമക്കേട്‌. ഭരണകൂടവും അധികാരി വര്‍ഗവും സമ്പന്ന മേല്‍ക്കോയ്മകളും പന്തു തട്ടുന്ന നിസ്വരും സാധാരണക്കാരുമായ ഇന്ത്യന്‍ പൗരന്റെ അവകാശങ്ങളല്ല പലപ്പോഴും പരമോന്നത ന്യായപീഠം മുതല്‍ താഴെത്തട്ടിലുള്ള നീതി നിര്‍വഹണ സംവിധാനങ്ങള്‍ വരെ സംരക്ഷിക്കുന്നത്‌. ദുര്‍ബലവിഭാഗത്തിന്റെയും ദരിദ്ര സമൂഹത്തിന്റെയും ചൂഷിതരുടെയും നീതിയല്ല ഈ വ്യവസ്ഥയില്‍ ഉറപ്പാക്കപ്പെടുന്നത്‌. ആദ്യം സൂചിപ്പിച്ചതും പാരെങ്ങും പുകഴ്ത്തുന്നതുമായ ആ മുഖവാക്യത്തിന്റെ മറവില്‍ സാമ്പത്തികവും രാഷ്ട്രീയവും സാമുദായികവും പ്രാദേശികവുമായ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയുന്ന വ്യക്തിക്കും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇന്ത്യന്‍ നീതിന്യായ വ്യവസ്തയെ ഹൈജാക്ക്‌ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്‌, കഴിയുന്നുണ്ട്‌, ഇനി കഴിയുകയും ചെയ്യും.
ആസൂത്രിതമായ ഈ നീതി അട്ടിമറിയുടെ മറ്റൊരു മുഖമായിട്ടുവേണം ആതിരേ, നാര്‍ക്കോ അനാലിസിസ്‌, പോളിഗ്രാഫ്‌, ബ്രെയിന്‍ മാപ്പിംഗ്‌ തുടങ്ങിയ അന്വേഷണ രീതികള്‍ ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ കെ.ജി ബാലകൃഷ്ണന്‍, ജഡ്ജിമാരായ ആര്‍.വി രവീന്ദ്രന്‍, ജെ.എം. പഞ്ചാല്‍ എന്നിവരടങ്ങുന്ന ബഞ്ചിന്റെ 2010 മെയ്‌ 5 ബുധനാഴ്ചത്തെ വിധിയെ വിലയിരുത്തേണ്ടത്‌. 'സ്വന്തം സമ്മതമില്ലാതെ നാര്‍ക്കോ അനാലിസിസ്‌, ബ്രെയിന്‍ മാപ്പിംഗ്‌, പോളിഗ്രാഫ്‌ എന്നിവയ്ക്ക്‌ ഒരാളെ വിധേയമാക്കുന്നത്‌ ഭരണഘടനാ ലംഘനമാണെ"ന്നാണ്‌ പരമോന്നത നീതിപീഠം വിധിച്ചത്‌.ഈ മൂന്ന്‌ പരിശോധനകളും വ്യക്തിയുടെ സ്വകാര്യതയിലും മൗനം പാലിക്കാനുള്ള സ്വാതന്ത്ര്യത്തിലുമുള്ള കടന്നുകയറ്റമാണെന്നും ഇത്‌ ക്രൂരവും മനുഷ്യത്വ രഹിതവും തരം താഴ്ത്തുന്നതുമായ നടപടിയാണെന്നും സുപ്രീം കോടതി വിലയിരുത്തി. കുറ്റാരോപിതനെ അയാള്‍ക്കുതന്നെ എതിരായി സാക്ഷിയാകാന്‍ നിര്‍ബന്ധിക്കാന്‍ പാടില്ലെന്ന ഭരണഘടനാ വകുപ്പിന്റെയും (20-3) വ്യക്തിസ്വാതന്ത്ര്യത്തിന്റെയും (വകുപ്പ്‌ 21) ലംഘനമാണ്‌ നിര്‍ബന്ധിത പരിശോധനയെന്നും കോടതി വിശദീകരിച്ചു. നാര്‍ക്കോ പരിശോധനക്ക്‌ വിധേയമാക്കുന്നത്‌ ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി വിധികള്‍ ചോദ്യം ചെയ്ത പതിമൂന്ന്‌ ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ്‌ ചീഫ്‌ ജസ്റ്റിസ്‌ കെ.ജി ബാലകൃഷ്ണന്‍, താനടങ്ങുന്ന ബഞ്ചിനുവേണ്ടി, 251 പേജുള്ള വിധിയെഴുതിയത്‌.
പോളിഗ്രാഫിന്‌ വിധേയമാക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗരേഖ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ 2000ല്‍ പുറത്തിറക്കിയിരുന്നു. ഈ നിര്‍ദേശങ്ങള്‍ നാര്‍ക്കോ അനാലിസിസിനും ബ്രെയിന്‍ മാപ്പിങ്ങിനും ബാധകമാക്കിക്കൊണ്ടും കോടതി ഉത്തരവായിട്ടുണ്ട്‌. പരിശോധനാപരമായ ഈ നിബന്ധനകള്‍ പ്രതികളുടെ മാത്രമല്ല, സാക്ഷികളുടെയും മേറ്റ്ല്ലാവരുടെയും കാര്യത്തില്‍ ബാധകമാണെന്നും ഈ മൂന്ന്‌ പരിശോധനയിലും തെറ്റുപറ്റാന്‍ സാധ്യതയുണ്ടെന്നും ഈ പരിശോധനകള്‍ക്ക്‌ വിധേയരാക്കുമെന്ന്‌ ഭീഷണിപ്പെടുത്തി മൊഴിയെടുക്കുന്ന രീതി വ്യക്തിസ്വാതന്ത്ര്യത്തിന്‌ എതിരാണെന്നും സുപ്രീം കോടതി വിധിച്ചു.
അതേ, ആതിരേ,പൗരന്റെ വ്യക്തിസ്വാതന്ത്ര്യവും സ്വകാര്യതയും സംരക്ഷിക്കാന്‍ സ്റ്റേറ്റിനും ജുഡീഷ്യറിക്കും ഉത്തരവാദിത്തമുണ്ട്‌. എന്നാല്‍, ഈ സംരക്ഷണത്തിന്‌ ആരൊക്കെയാണ്‌ അര്‍ഹരാകുന്നതെന്ന്‌ വിശകലനം ചെയ്യുമ്പോഴാണ്‌ ഇപ്പോഴുണ്ടായിട്ടുള്ള കോടതിവിധിയിലെ നീതിരാഹിത്യം വ്യക്തമാവുക. രാജ്യത്തെ നിയമം അനുസരിച്ചും സഹജീവികള്‍ക്ക്‌ പ്രശ്നങ്ങള്‍ ഉണ്ടാക്കാതെയും സമാധാനപൂര്‍ണമായ ജീവിതം നയിക്കുന്ന പൗരന്മാരുടെ സ്വകാര്യതയും വ്യക്തിസ്വാതന്ത്ര്യവുമാണ്‌ 20-3, വകുപ്പ്‌ 21 എന്നിവയിലൂടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നത്‌. അല്ലാതെ എല്ലാവിധ സമൂഹവിരുദ്ധ പ്രവര്‍ത്തികള്‍ ചെയ്തിട്ടും രാഷ്ട്രീയവും സാമുദായികവും മതപരവും സാമ്പത്തീകവും പ്രാദേശികവുമായ ശക്തികളുടെ അടിസ്ഥാനത്തില്‍ താന്‍ നിരപരാധിയാണെന്ന്‌ വാദിക്കുന്ന നിയമലംഘകര്‍ക്കുള്ളതല്ല. സുപ്രീം കോടതിയുടെ 2010 മെയ്‌ 5 ബുധനാഴ്ചത്തെ വിധിമൂലം 500ല്‍ അധികം നിര്‍ണായക കേസുകളുടെ തുടരന്വേഷണം പ്രതിസന്ധിയിലായിരിക്കുകയാണ്‌. രാഷ്ട്രത്തെ തന്നെ ഞെട്ടിച്ച കൊലപാതകങ്ങളും അഴിമതികളും വഞ്ചനകളുമൊക്കെ നടത്തിയവരാണ്‌ ഈ കേസുകളിലെ പ്രതികള്‍. ഇവര്‍ക്ക്‌ നിയമമനുസരിച്ച്‌ ജീവിക്കുന്ന പൗരന്‌ ലഭിക്കേണ്ട വ്യക്തിസ്വാതന്ത്ര്യവും സ്വകാര്യതാ സ്വാതന്ത്ര്യവും അനുവദിക്കണമെന്ന്‌ സുപ്രീം കോടതി പോലെ ഉള്ള ഉന്നത നീതി പീഠങ്ങള്‍ വിധിക്കുമ്പോള്‍ നീതി നിര്‍വഹണം ഏതെല്ലാം തലത്തിലാണ്‌ അട്ടിമറിക്കപ്പെടുന്നതെന്ന്‌ ഊഹിക്കുക.
2010 മെയ്‌ 5 ബുധനാഴ്ചത്തെ വിധിയുടെ അടിസ്ഥാനത്തില്‍ ഏതൊരു കുറ്റവാളിക്കും പോലീസ്‌ ചോദ്യം ചെയ്യലില്‍ മൗനം പാലിക്കാനുള്ള അവകാശം സ്ഥാപിക്കപ്പെട്ടിരിക്കുകയാണ്‌. സ്വകാര്യത നിലനിര്‍ത്താനും മൗനം പാലിക്കാനുമുള്ള അവകാശം സുപ്രീം കോടതി നിര്‍ണായക വിധിയിലൂടെ സംരക്ഷിച്ചിട്ടുണ്ട്‌ എന്ന്‌ വാദിച്ച്‌ ഒരു കൊടും കുറ്റവാളി മൗനം പാലിച്ചാല്‍ അവനില്‍ നിന്ന്‌ എങ്ങനെ ആരോപിക്കപ്പെട്ട കുറ്റം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുമെന്ന്‌ വ്യക്തമാക്കാന്‍ ഈ ഭൂമികയില്‍ സുപ്രീം കോടതിക്കും വിധി പ്രഖ്യാപിച്ച ന്യായാധിപന്മാര്‍ക്കും ഉത്തരവാദിത്തമുണ്ട്‌.
നാര്‍ക്കോയും ബ്രെയിന്‍ മാപ്പിംഗും പോളിഗ്രാഫും പാശ്ചാത്യ നാടുകളില്‍ നിരോധിക്കപ്പെട്ടിരിക്കുന്നു എന്നത്‌ ശരിയാണ്‌. ഈ മാര്‍ഗങ്ങള്‍ കൂടാതെ കുറ്റകൃത്യം തെളിയിക്കാനുള്ള മറ്റ്‌ ശാസ്ത്രീയ മാര്‍ഗങ്ങളും രീതികളും അവിടത്തെ പോലീസിനുണ്ട്‌. അത്തരം രീതികളില്‍ മികച്ച പരിശീലനം സിദ്ധിച്ച പോലീസ്‌ ഉദ്യോഗസ്ഥരും അവിടെയുണ്ട്‌. അവരുമായി ഇന്ത്യയിലെ പോലീസ്‌ സേനയേയും അതിന്റെ കേസന്വേഷണ രീതിയെയും തട്ടിച്ചുനോക്കാന്‍ വിധി പ്രഖ്യാപിച്ച ബഹുമാന്യരായ ജഡ്ജിമാര്‍ തയ്യാറാകേണ്ടതായിരുന്നു. രാഷ്ട്രീയ ഇടപെടല്‍ മൂലവും സാമ്പത്തിക ഇടപെടല്‍ മൂലവും സാമുദായിക ഇടപെടല്‍ മൂലവും പ്രാദേശിക ഇടപെടല്‍ മൂലവും പലപ്പോഴും വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്ന വേട്ടപ്പട്ടികളാണ്‌ ആതിരേ, ഇന്ത്യയിലെ പോലീസുകാര്‍. ഇരകളെ വേട്ടക്കാര്‍ക്കൊപ്പം കടിച്ചുകീറുന്ന ക്രൂരതയും മനുഷ്യത്വ രഹിതമായ പ്രവര്‍ത്തികളുമാണ്‌ ഇവരില്‍ നിന്ന്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌. മൂന്നാംമുറയാണ്‌ ഇപ്പോഴും കേസ്‌ തെളിയിക്കാന്‍ ഇന്ത്യയിലെ പോലീസ്‌ അവലംബിക്കുന്ന പ്രധാന മാര്‍ഗം. ഇതുമൂലമുണ്ടായിട്ടുള്ള കസ്റ്റഡി മരണങ്ങളുടെ കണക്ക്‌ വിധിപ്രഖ്യാപിച്ച ചീഫ്‌ ജസ്റ്റിസ്‌ അടക്കമുള്ളവര്‍ക്ക്‌ അറിവുണ്ടായിരിക്കേണ്ടതാണ്‌. മൂന്നാംമുറ പ്രയോഗിച്ചാലും സത്യം പറയാത്ത കഠിന കുറ്റവാളികളാണ്‌ പലകേസുകളിലും പോലീസിന്റെ കൈകളില്‍ എത്തുന്നത്‌. ഇതില്‍ തെരുവില്‍അലയുന്നവര്‍ മുതല്‍ നീതിന്യായ വ്യവസ്ഥയുമായ ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്ന മാന്യമാര്‍ വരെ ഉള്‍പ്പെടുന്നുണ്ട്‌. ഇവരില്‍ നിന്ന്‌ വലിയ അപകടം കൂടാതെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇന്ത്യയിലെ പോലീസിന്‌ സഹായകമായ മൂന്ന്‌ മാര്‍ഗങ്ങളായിരുന്നു നാര്‍ക്കോയും ബ്രെയിന്‍ മാപ്പിംഗും പോളിഗ്രാഫും. അത്‌ ഇനിമേലാല്‍ പാടില്ല എന്ന്‌ സുപ്രീം കോടതി വിധിക്കുമ്പോള്‍ നീതിയും നിയമവും ന്യായവും നടപ്പിലാക്കണമെന്ന്‌ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ഇന്ത്യയിലെ ന്യൂനപക്ഷമായ പോലീസുകാര്‍ ഇനിയെന്ത്‌ മാര്‍ഗം അവലംബിക്കണമെന്ന്‌ പരമോന്നത നീതിപീഠം തന്നെ ചൂണ്ടിക്കാട്ടേണ്ടതുണ്ട്‌. ഈ മൂന്ന്‌ മാര്‍ഗങ്ങളും ഭരണഘടനാ വിരുദ്ധമാണെന്ന്‌ പ്രഖ്യാപിച്ച്‌ നിരോധിച്ചതുകൊണ്ട്‌ തീര്‍ച്ചയായും മൂന്നാം മുറ പ്രയോഗം വര്‍ധിക്കും കസ്റ്റഡിമരണങ്ങള്‍ കൂടും. ആരായിരിക്കും അപ്പോള്‍ അതിന്റെ ഉത്തരവാദികള്‍ ? ഉത്തരം പറയാന്‍, ആതിരേ ചീഫ്‌ ജസ്റ്റിസ്‌ അടക്കമുള്ളവര്‍ നിര്‍ബന്ധിതരാണ്‌.
2010 മെയ്‌ 5 ബുധനാഴ്ചത്തെ വിധിയില്‍ വളരെ സങ്കീര്‍ണമായ ഒരു പരാമര്‍ശം ചീഫ്‌ ജസ്റ്റിസ്‌ എഴുതി വച്ചിട്ടുണ്ട്‌. ഈ മൂന്ന്‌ മാര്‍ഗങ്ങളിലൂടെയും ലഭിക്കുന്ന വിവരങ്ങള്‍ തെളിവുകളായി അംഗീകരിക്കപ്പെടില്ലെങ്കിലും ഇവ ജഡ്ജിമാരെ സ്വാധീനിക്കും എന്നാണ്‌ സുപ്രീം കോടതി കണ്ടെത്തിയിരിക്കുന്നത്‌. തെളിവുകളുടെ അടിസ്ഥാനത്തിലല്ല പലപ്പോഴും വിധി പ്രഖ്യാപനം നടക്കുന്നതെന്നും തെളിവുകള്‍ക്കുപരിയായ മറ്റു ഘടകങ്ങള്‍ വിധിന്യായത്തെ സ്വാധീനിക്കുന്നുണ്ടെന്നുമുള്ള സാധാരണക്കാരന്റെ നിഗമനങ്ങള്‍ ശരിയാണെന്ന്‌ സമ്മതിക്കുകയായിരുന്നു ഈ പരാമര്‍ശത്തിലൂടെ ചീഫ്‌ ജസ്റ്റിസും സഹജഡ്ജിമാരും. അവരുടെ ആ യുക്തി വലിച്ചുനീട്ടി വിശകലനം ചെയ്താല്‍ 2010 മെയ്‌ 5 ബുധനാഴ്ചത്തെ വിധിയെ സ്വാധീനിച്ച ഘടകങ്ങള്‍ മറ്റുപലതുമുണ്ടെന്ന്‌ ഊഹിക്കേണ്ടിവരും. ഇത്തരം ദുര്‍ചിന്തകളിലേക്ക്‌ പൊതുസമൂഹത്തെയും നീതി കാംക്ഷിച്ച്‌ കോടതികളില്‍ അഭയം പ്രാപിക്കുന്നവരെയും തള്ളിവിടുന്നത്‌ ന്യായ പാലനത്തിനും നീതി നിര്‍വഹണത്തിനും ഭൂഷണമാണോ എന്നും ബഹുമാന്യരായ ജസ്റ്റിസുമാര്‍ വ്യക്തമാക്കേണ്ടതുണ്ട്‌.
അഭയക്കേസിലെ പ്രതിയായ മുന്‍ എസ്പി കെ.ടി. മൈക്കിളിനും മറ്റ്‌ രണ്ടുപ്രതികള്‍ക്കും, 7800 കോടിയുടെ സത്യം കമ്പ്യൂട്ടേഴ്സ്‌ കുംഭകോണ കേസിലെ മുഖ്യപ്രതി രാമലിംഗരാജുവിനും, രുചിക എന്ന കൗമാരക്കാരിയെ കടിച്ചുകീറി കൊന്ന ലൈംഗീക ചെകുത്താന്‍ എസ്‌.പി എസ്‌. റാത്തോഡിനുമെല്ലാം ഈ വിധി വളരെ വളരെ ആശ്വാസം പ്രധാനം ചെയ്യുന്നുണ്ട്‌. ഇത്തരം കൊടും കുറ്റവാളികള്‍ക്ക്‌ ആശ്വാസം നല്‍കാനുള്ളതാണോ ഇന്ത്യന്‍ ഭരണഘടനയിലെ വകുപ്പുകളും അത്‌ വ്യാഖ്യാനിക്കുന്നവരുടെ ലക്ഷ്യവുമെന്ന്‌ വീണ്ടും ചോദിക്കേണ്ടിവരുന്നു, ആതിരേ... വധശിക്ഷയ്ക്ക്‌ വിധിക്കപ്പെട്ട പാക്‌ ഭീകരന്‍ കസബില്‍ നിന്ന്‌ അന്വേഷണ വിഭാഗം വിവരങ്ങള്‍ ശേഖരിച്ചത്‌ നാര്‍ക്കോ അനാലിസിസലൂടെയായിരുന്നു. ഗോദ്ര ട്രെയിന്‍ കത്തിക്കല്‍ സംഭവത്തിലും ദേശീയ ശ്രദ്ധയാകര്‍ഷിച്ച നിഥാരി കൂട്ടക്കൊലക്കേസിലും ആരുഷി വധക്കേസിലും മാലേഗാവ്‌ ബോംബ്‌ സ്ഫോടന കേസിലുമെല്ലാം തുടരന്വേഷണത്തിന്‌ പ്രയോജനപ്രദമായ വിവരങ്ങള്‍ ലഭിച്ചത്‌ നാര്‍ക്കോ അനാലിസിസലൂടെയായിരുന്നു. ഇത്തരമൊരു സംവിധാനം ഇല്ലായിരുന്നെങ്കില്‍ ഈ ക്രിമിനലുകളില്‍ നിന്ന്‌ കേസന്വേഷണത്തിന്‌ സഹായകമായ ഒരു വിവരവും ലഭിക്കുമായിരുന്നില്ല.
വസ്തുത ഇതായിരിക്കേ ഭരണഘടനാ വകുപ്പുകളുടെ അടിസ്ഥാനത്തില്‍ ഈ മൂന്ന്‌ അന്വേഷണ രീതികളെയും നിരോധിച്ചത്‌ തീര്‍ച്ചയായും ഇന്ത്യയിലെ പ്രത്യേക സാഹചര്യത്തില്‍ നീതി നിര്‍വ്വഹണത്തെ അട്ടിമറിക്കുന്ന നീതിപീഠൈടപെടല്‍ തന്നെയാണ്‌. കോടതികുളടെ ഇത്തരം നിലപാടുകളാണ്‌ നിരപരാധികള്‍ക്ക്‌ നീതി നിഷേധിക്കുന്നതും അപരാധികളെ ശിക്ഷയില്‍ നിന്ന്‌ രക്ഷിക്കുന്നതും. രാജ്യത്തെ പരമോന്നത നീതിപീഠം തന്നെ ആ അര്‍ത്ഥത്തില്‍ നീതിനിര്‍വഹണ പ്രക്രിയക്ക്‌ തടയിട്ടിരിക്കുകയാണ്‌. അതു ക്കൊണ്ട്‌ നാര്‍കോ, പോളിഗ്രാഫ്‌, ബ്രയിന്‍ മാപ്പിംഗ്‌ തുടങ്ങിയവയിലുണ്ടായ സുപ്രീം കോടതി വിധിയെ ജുഡീഷ്യല്‍ ക്രിമിനലിസം എന്നു തന്നെ വിശേഷിപ്പിക്കണം, ആതിരേ

Wednesday, May 5, 2010

അഴിമതിയുടെ പുളപ്പും അനീതിയുടെ ശ്രീമതിയും

ജനവഞ്ചനയും വാഗ്ദാന ലംഘനവും ആഢംബര ജീവിതവും മുഖമുദ്രയാക്കി സിപിഎം സഖാക്കള്‍ സോഷ്യല്‍ ഡെമോക്രാറ്റുകളായി മാറുന്നതിന്റെ ഞെട്ടിക്കുന്ന വാസ്തവങ്ങളാണ്‌ എല്‍ഡിഎഫ്‌ ഭരണത്തിന്റെ കഴിഞ്ഞ നാലുവര്‍ഷവും, ദിനം തോറും കേരളം കേട്ടുകൊണ്ടിരിക്കുന്നത്‌. തൊഴിലാളി വര്‍ഗത്തെയും നിസ്വജനവിഭാഗങ്ങളെയും പാര്‍ശ്വവത്കരിക്കപ്പെട്ട ജീവിതങ്ങളെയും ദളിത്‌ - ദുര്‍ബല വിഭാഗങ്ങളെയും ഒരുപോലെ വഞ്ചിച്ചുകൊണ്ട്‌ സമ്പന്നവര്‍ഗത്തിന്റെ താല്‍പ്പര്യ സംരക്ഷകരായും കുഴലൂത്തുകാരായും പിണറായി വിജയന്‍ അടക്കമുള്ള സഖാക്കള്‍ അധഃപതിക്കുന്ന കാഴ്ചയാണ്‌ കണ്ടുകൊണ്ടിരിക്കുന്നത്‌.. ഈ താന്തോന്നിത്തത്തിന്‌ ഇപ്പോള്‍ കടിഞ്ഞാണിടാന്‍ ആരുമില്ല എന്നോര്‍ത്ത്‌ ശ്രീമതിയടക്കമുള്ളവര്‍ പുളയ്ക്കേണ്ടതില്ല. വഞ്ചകരായ ഇവരെല്ലാം ജനസാമാന്യത്തിനു മുന്നില്‍ വെച്ച്‌ കരുണയില്ലാതെ ചോദ്യം ചെയ്യപ്പെടുന്ന ദിവസങ്ങള്‍ വരിക തന്നെ ചെയ്യും.

ജനവഞ്ചനയും വാഗ്ദാന ലംഘനവും ആഢംബര ജീവിതവും മുഖമുദ്രയാക്കി സിപിഎം സഖാക്കള്‍ സോഷ്യല്‍ ഡെമോക്രാറ്റുകളായി മാറുന്നതിന്റെ ഞെട്ടിക്കുന്ന വാസ്തവങ്ങളാണ്‌ എല്‍ഡിഎഫ്‌ ഭരണത്തിന്റെ കഴിഞ്ഞ നാലുവര്‍ഷവും, ദിനം തോറും ആതിരേ, കേരളം കേട്ടുകൊണ്ടിരിക്കുന്നത്‌. തൊഴിലാളി വര്‍ഗത്തെയും നിസ്വജനവിഭാഗങ്ങളെയും പാര്‍ശ്വവത്കരിക്കപ്പെട്ട ജീവിതങ്ങളെയും ദളിത്‌ - ദുര്‍ബല വിഭാഗങ്ങളെയും ഒരുപോലെ വഞ്ചിച്ചുകൊണ്ട്‌ സമ്പന്നവര്‍ഗത്തിന്റെ താല്‍പ്പര്യ സംരക്ഷകരായും കുഴലൂത്തുകാരായും പിണറായി വിജയന്‍ അടക്കമുള്ള സഖാക്കള്‍ അധഃപതിക്കുന്ന കാഴ്ചയാണ്‌ കണ്ടുകൊണ്ടിരിക്കുന്നത്‌.
അതിന്റെ ഏറ്റവും ദുഷ്ടത നിറഞ്ഞ മുഖമാണ്‌ നായനാര്‍ അക്കാദമിക്ക്‌ വേണ്ടി ഗള്‍ഫ്‌ രാജ്യങ്ങളില്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന കോടികളുടെ പിരിവ്‌. ഒരു കമ്യൂണിസ്റ്റുകാരനെ എങ്ങനെ ജീവിക്കണമെന്ന്‌ പഠിപ്പിക്കേണ്ടതില്ല എന്ന ധാര്‍ഷ്ട്യത നിറഞ്ഞ പ്രഖ്യാപനത്തോടെയായിരുന്നു പിണറായി വിജയന്റെ ഈ പിരിവ്‌ വികസനയാത്ര ഗള്‍ഫില്‍ അവസാനിച്ചത്‌. ചെയ്ത തൊഴിലിന്‌ കൂലി ലഭിക്കാതെ, കടക്കെണിയിലായ പന്ത്രണ്ട്‌ തൊഴിലാളികള്‍ ആത്മഹത്യ ചെയ്ത തിരുവേപ്പതി മില്‍ ഇടിച്ചുനിരത്തി അവിടെയാണ്‌ നായനാരുടെ പേരിലുള്ള കോടികളുടെ സൗധം ഉയരാന്‍ പോകുന്നത്‌. ഇതിനുവേണ്ടിയുള്ള പണപ്പിരിവാണ്‌ ഗള്‍ഫില്‍ നടത്തിയത്‌. ഒരു ലക്ഷം മുതല്‍ 9 ലക്ഷം രൂപ വരെ നഷ്ടപരിഹാരം കിട്ടേണ്ട തിരുവേപ്പതി മില്ലിലെ തൊഴിലാളികളെ വിഡ്ഢികളാക്കിക്കൊണ്ടാണ്‌ ആതിരേ, ഈ പിരിവ്‌ നടത്തിയിട്ടുള്ളതെന്നും ഓര്‍ക്കേണ്ടതുണ്ട്‌.
മുന്‍കാലങ്ങളില്‍ ഗള്‍ഫ്‌ രാജ്യങ്ങളിലുള്ള പ്രാദേശിക സംഘടനകളെ കേരളത്തിലെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി പ്രോത്സാഹിപ്പിച്ചിരുന്നില്ല. അത്തരം പ്രോത്സാഹനങ്ങള്‍ ഗള്‍ഫില്‍ പ്രാദേശിക വികാരങ്ങള്‍ ആളിക്കത്തിക്കാന്‍ പരിസരമൊരുക്കുമെന്ന വിവേക പൂര്‍വ്വമായ തിരിച്ചറിവില്‍ നിന്നായിരുന്നു ഈ സംയമനം. എന്നാല്‍, ഇത്തവണ പ്രാദേശിക സംഘടനകളെ കരുവാക്കിക്കൊണ്ടായിരുന്നു ആതിരേ, പിരിവ്‌ മുന്നേറിയത്‌. ഏറെ പഴിയും പരാതിയും വിവാദങ്ങളുമുണ്ടാക്കിയ ഈ പിരിവിലൂടെ എത്രകോടി സമ്പാദിച്ചു എന്ന്‌ പാര്‍ട്ടി പുറത്തുവിട്ടിട്ടില്ല. ഗള്‍ഫിലുള്ള സ്വകാര്യ വ്യക്തികളുടെ അക്കൗണ്ടുകളിലൂടെ പണം നാട്ടിലെത്തിക്കാനാണ്‌ ശ്രമം നടക്കുന്നത്‌. അത്‌ ഇവിടെ എത്തിക്കഴിയുമ്പോള്‍ പാര്‍ട്ടി നല്‍കുന്ന കണക്ക്‌ വിശ്വസിക്കാന്‍ മാത്രമേ അണികള്‍ക്കും പൊതുസമൂഹത്തിനും മാര്‍ഗമുള്ളു. കോടികളുടെ അഴിമതി ഇക്കാര്യത്തിലും നടന്നിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. ഭരണം നഷ്ടപ്പെടുന്നതിന്‌ മുമ്പ്‌ പോക്കറ്റിലാക്കാവുന്നതെല്ലാം അടിച്ചുമാറ്റാനുള്ള നെറികെട്ട ധനാര്‍ത്തിയും ആഢംബര ജീവിത ത്വരയുമൊക്കെയാണ്‌ ആതിരേ, പിണറായി വിജയനെ പോലെയുള്ള സഖാക്കളെ പോലും ഇത്തരം പിരിവുകള്‍ക്ക്‌ പ്രേരിപ്പിച്ചിട്ടുള്ളത്‌.
അടിമുതല്‍ മുടിവരെ അഴിമതിയും ധനാര്‍ത്തിയും ക്രമക്കേടുകളും നിറഞ്ഞ ഒരു സംവിധാനമായി അധഃപതിച്ചുകഴിഞ്ഞു മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി. അതുകൊണ്ടുതന്നെ ഈ അധഃപതനത്തിന്റെ പ്രദര്‍ശനമായിരുന്നു കഴിഞ്ഞ നാലുവര്‍ഷത്തെ ഭരണം. സത്യസന്ധനും കമ്യൂണിസ്റ്റ്‌ ആദര്‍ശങ്ങളില്‍ അണുവിട വിട്ടുവീഴ്ച ചെയ്യാത്ത വ്യക്തിയും അഴിമതിക്കെതിരായി എന്നും പോരാടിയ ധീരനുമൊക്കെയായ വി.എസ്‌. അച്യുതാനന്ദനെ മുന്നില്‍ നിര്‍ത്തിക്കൊണ്ട;്‌ എന്നല്ല ശിഖണ്ഡിയാക്കി മാറ്റിക്കൊണ്ടുള്ള അധര്‍മ്മങ്ങളുടെ പടയോട്ടമായിരുന്നു കോടിയേരി അടക്കമുള്ളവര്‍ മന്ത്രിസഭയിലിരുന്നുകൊണ്ട്‌ ചെയ്തുപോന്നത്‌.
ഇതില്‍ പൊതുജനങ്ങളുമായി ഏറ്റവുമധികം പാരസ്പര്യമുള്ള രണ്ട്‌ വകുപ്പുകളാണ്‌ വിദ്യാഭ്യാസവും പൊതുജനാരോഗ്യവും. ഈ രണ്ട്‌ വകുപ്പും കൈയാളിയിട്ടുള്ള എം.എ ബേബിയും പി.കെ ശ്രീമതിയുമാണ്‌ കേരള സമൂഹത്തോട്‌ ഏറ്റവും അധികം വിശ്വാസ വഞ്ചന കാണിച്ചിട്ടുള്ളത്‌. ഇതിന്റെ വിശദാംശങ്ങള്‍ മുമ്പ്‌ ഈ പംക്തിയില്‍ വിശകലനം ചെയ്തിട്ടുള്ളതാണ്‌. കൂടാതെ മാധ്യമങ്ങള്‍ ഇവരുടെ ജനവഞ്ചന തുറന്നു കാണിച്ചിട്ടുള്ളതുമാണ്‌. അതിന്റെ അടിസ്ഥാനത്തില്‍ ഇനിയുള്ള കാലത്തെങ്കിലും മാനംമര്യാദയായി ഇവര്‍ ഭരണം നടത്തുമെന്ന പ്രതീക്ഷ ചിലരെങ്കിലും പുലര്‍ത്തിയിരുന്നു. എന്നാല്‍, അത്തരക്കാരെപ്പോലും പമ്പരവിഡ്ഢികളാക്കിക്കൊണ്ടാണ്‌ ആതിരേ, ബേബിയും ശ്രീമതിയും വകുപ്പ്‌ ഭരിച്ചുമുടിക്കുന്നത്‌.
സിനിമാ മേഖലയിലെ പ്രതിസന്ധി എന്താണെന്നും എങ്ങനെ സൃഷ്ടിക്കപ്പെട്ടതാണെന്നും പൊതുസമൂഹത്തിനറിയാം. തിലകനെ പോലെയുള്ള നടന്റെയും വിനയനെ പോലെയുള്ള സംവിധായകന്റെയും കഞ്ഞിയില്‍ പാറ്റിയിട്ട്‌ അവരുടെ തൊഴില്‍ നിഷേധിക്കുന്ന തരത്തില്‍ സൂപ്പര്‍ താരങ്ങളടങ്ങുന്ന അഹങ്കാരങ്ങളുടെ ചെയ്തികള്‍ വളര്‍ന്നപ്പോഴും ഇടപെടാന്‍ സാംസ്കാരിക വകുപ്പ്‌ മന്ത്രി എം.എ. ബേബി തയ്യാറായില്ല. എന്നാല്‍, വിതരണക്കാര്‍ അടക്കമുള്ളവര്‍ തുടങ്ങിയിട്ടുള്ള സമരം മൂലം സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ പെട്ടിയിലായപ്പോള്‍ അവരെ രക്ഷിക്കാന്‍ വേണ്ടി ചര്‍ച്ചക്കിറങ്ങിയ നപുംസകമാണ്‌ സാംസ്കാരിക മന്ത്രി. ഈ മന്ത്രി പുംഗവനെക്കുറിച്ച്‌ എത്ര കുറച്ച്‌ പറയുന്നോ അത്രയും മാന്യത പറയുന്നവര്‍ക്കുണ്ടാകും എന്നതാണ്‌ വര്‍ത്തമാനാവസ്ഥ.
സമാന സ്വഭാവത്തില്‍ അഹങ്കാരത്തിന്റെയും അഴിമതിയുടെയും കാളിയായി ഉറഞ്ഞുതുള്ളുകയാണ്‌ പി.കെ ശ്രീമതി. കേരളത്തിലെ സാധാരണ ജനങ്ങളുടെ ജീവന്‍ ഏതെല്ലാം തരത്തില്‍ ദുഷ്കരവും അപകടകരവുമാക്കാമോ ആ തരത്തിലെല്ലാം ആക്കതീര്‍ത്ത അവര്‍ അടങ്ങിയിരിക്കാന്‍ തയ്യാറല്ല എന്നാണ്‌ പുതിയ വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നത്‌. ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിയിലടക്കം കേരളത്തിലെ ആരോഗ്യ മേഖലയില്‍ കോടികളുടെ അഴിമതികളാണ്‌ ശ്രീമതിയുടെ നേതൃത്വത്തില്‍ അല്ലെങ്കില്‍ അവരുടെ അറിവോടും സംരക്ഷണത്തോടും നടക്കുന്നത്‌ ആതിരേ....
കേന്ദ്രസര്‍ക്കാരിനെ പുലഭ്യം പറഞ്ഞ്‌ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പിലാക്കാതെയോ പദ്ധതിപ്പണം വകമാറ്റി ചെലവഴിച്ചോ മിടുക്കരാകുന്നവരാണ്‌ ഇടതുപക്ഷ മന്ത്രിമാരും നേതാക്കന്മാരും. ഇതൊരു പുതിയ അറിവൊന്നുമല്ല. അനുഭവങ്ങളും നിരവധിയാണ്‌. എന്നാല്‍, കേരളത്തിലെ അടിസ്ഥാന വര്‍ഗങ്ങളടക്കമുള്ള സാധു ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിന്‌ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പണം വകമാറ്റി ചെലവഴിച്ച്‌ അതിന്റെ കമ്മീഷന്‍ പറ്റിയും അതിലൂടെ ലഭിക്കുന്ന സുഖസൗകര്യങ്ങള്‍ ആസ്വദിച്ചും ആരോഗ്യ മന്ത്രിയടക്കമുള്ളവര്‍ കേന്ദ്രസര്‍ക്കാരിനെയും കേരളത്തിലെ ജനങ്ങളെയും ഒരുപോലെ വഞ്ചിക്കുന്നതാണ്‍' പുതിയ വാസ്തവങ്ങള്‍.
കേന്ദ്രം അനുവദിച്ച ഫണ്ട്‌ ഉപയോഗിച്ച്‌ ശസ്ത്രക്രിയ ഉപകരണങ്ങള്‍ വാങ്ങിയതില്‍ 70 കോടി രൂപയുടെയും പകര്‍ച്ച വ്യാധികള്‍ തടയുന്നതിന്‌ നല്‍കിയ ധനസഹായത്തില്‍ 14 കോടിയുടേയും അഴിമതി നടന്നിട്ടുണ്ടെന്നാണ്‌ പുതിയ വാസ്തവങ്ങള്‍. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കര്‍ണാടക, ആന്റീ ബയോട്ടിക്സ്‌ ആന്റ്‌ ഫാര്‍മസ്യൂട്ടിക്കല്‍സ്‌ ലിമിറ്റഡിനെ (കപല്‍) മറയറാക്കി 70 കോടിയോളം രൂപയുടെ സര്‍ജിക്കല്‍ കിറ്റ്സിന്റെയും ആശാ കിറ്റ്സിന്റെയും വാങ്ങലില്‍ ഭീമമായ ക്രമക്കേടാണ്‌ നടത്തിയിട്ടുള്ളത്‌. 'കപലി'ന്റെ മറവില്‍ മഹാരാഷ്ട്രയിലെ അമരാവതിയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റി സര്‍ജ്‌ ഇന്‍ഡസ്ട്രീസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന സ്വകാര്യ കമ്പനികളുടെ കിറ്റുകളാണ്‌ ശ്രീമതിയുടെ വകുപ്പ്‌ കേരളത്തില്‍ വിതരണം ചെയ്തിട്ടുള്ളത്‌. ഊഹിക്കാവുന്നതേയുള്ളു ആതിരേ, ഇതില്‍ നിന്നും അടിച്ചുമാറ്റിയ കോടികള്‍ എത്രയായിരിക്കുമെന്ന്‌.
ഇതുകൂടാതെയാണ്‌ ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതി വിഹിതത്തില്‍ നിന്ന്‌ 3.80 കോടി രൂപ ശ്രീമതിയുടെ ഓഫീസ്‌ ചെലവിനായി ദൂര്‍ത്തടിച്ചത്‌. മറ്റൊരു 2 കോടിയിലധികം രൂപ നിയമവിരുദ്ധമായി വിവിധ ആവശ്യങ്ങള്‍ക്ക്‌ ചെലവിടുകയും ചെയ്തു. അടിസ്ഥാന വിഭാഗങ്ങളുടെ ആരോഗ്യ പരിപാലനത്തിനായുള്ള 174 കെട്ടിടങ്ങളുടെ നിര്‍മാണത്തിനായി 142.40 കോടി രൂപക്ക്‌ ടെന്‍ഡര്‍ വിളിച്ചിട്ടും 34 എണ്ണം പോലും പൂര്‍ത്തിയാക്കിയിട്ടില്ല. 115 കമ്യൂണിറ്റി ഹെല്‍ത്ത്‌ സെന്ററുകളുടെ നവീകരണത്തിനായി 35 കോടി രൂപയുടെ കണ്‍സള്‍ട്ടന്‍സി ഹിന്ദുസ്ഥാന ലാറ്റക്സിന്‌ നല്‍കി ശ്രീമതി കൈയ്യും കെട്ടി ഇരിക്കുകയാണ്‌. 2020 സബ്‌ സെന്ററുകള്‍ക്ക്‌ കെട്ടിടം പണിയാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. 28,757 ആശാവര്‍ക്കേഴ്സിന്‌ നല്‍കേണ്ട അഞ്ചുതലത്തിലുള്ള പരിശീലനത്തിലും വന്‍ വീഴ്ചയാണ്‌ വരുത്തിയത്‌. ഇതിന്റെയെല്ലാം മറവില്‍ കോടികളുടെ ക്രമക്കേടാണ്‌ നടന്നിട്ടുള്ളത്‌. ശിശുമരണനിരക്കിന്റെയും പ്രസവമരണ നിരക്കിന്റെയും എണ്ണം കുറച്ചുകൊണ്ടുവരുന്നത്‌ അടക്കമുള്ള പദ്ധതികളും മൈക്രോ ബര്‍ത്ത്‌ പ്ലാനിന്റെ പദ്ധതികളും ഫലപ്രദമായി നടപ്പിലാക്കിയിട്ടില്ല. അതേസമയം ജനനി സുരക്ഷാ യോജനയില്‍ 7955 ഗുണഭോക്താക്കള്‍ക്കുവേണ്ടി 25 ലക്ഷത്തോളം രൂപ യാത്രചെലവിനത്തില്‍ വകമാണ്ടിയിട്ടുണ്ട്‌. കുട്ടികള്‍ക്ക്‌ നല്‍കേണ്ട കുത്തിവെയ്പുകള്‍ ക്രമമായി നല്‍കുന്നില്ല. സമഗ്ര ആരോഗ്യ മാനേജ്മെന്റ്‌ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിന്റെ ഭാഗമായും പകര്‍ച്ചവ്യാധി തടയുന്നതിന്റെ ഭാഗമായുമുള്ള പതിനാല്‌ കോടിയൊളം രൂപയുടെ പവിനിയോഗവും സുതാര്യമല്ല. ഈ ആവശ്യത്തിന്‌ വേണ്ടി കോടിയിലധികം രൂപ കോടിയിലധികം രൂപയുടെ കമ്പ്യട്ടറുകളാണ്‌ വാങ്ങിക്കൂട്ടിയിട്ട്‌ ഉപയേഗിക്കാതെ വെച്ചിരിക്കുന്നത്‌. സാമ്പത്തി അച്ചടക്കം പാലിച്ചിട്ടില്ലെന്നും സാധന സാമക്രിള്‍ വിതരണം ചെയ്യ്യുന്നവര്‍ക്ക്‌ വഴിവിട്ട്‌ സഹായം ചെയ്തിട്ടുണ്ടെന്നും കമ്പ്ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറലും കണ്ടെത്തിയിട്ടുണ്ട്‌.
ഇതെല്ലാം പി.കെ ശ്രീമതിയുടെ നേതൃത്വത്തില്‍ നടന്ന അല്ലെങ്കില്‍ അവരുടെ അറിവോടും ആശീര്‍വാദത്തോടും പിണറായി അടക്കമുള്ള പാര്‍ട്ടിയിലെ ഉന്നതരുടെ ഒത്താശയോടും നടന്ന അഴിമതിയും ജനവഞ്ഞ്നയുമാണ്‌. സമ്പന്ന ജീവിത ശൈലി പകര്‍ത്തി ആഢംബരത്തീല്‍ കഴിയുന്ന ഈ സഖാക്കള്‍ക്ക്‌ കേരളത്തിലെ സാധാരണക്കാരന്റെ ആരോഗ്യ കാര്യത്തില്‍ എന്ത്‌ താല്‍പ്പര്യമുണ്ടാകാനാണ്‌. പക്ഷെ, ഈ താന്തോന്നിത്തത്തിന്‌ ഇപ്പോള്‍ കടിഞ്ഞാണിടാന്‍ ആരുമില്ല എന്നോര്‍ത്ത്‌ ശ്രീമതിയടക്കമുള്ളവര്‍ പുളയ്ക്കേണ്ടതില്ല. വഞ്ചകരായ ഇവരെല്ലാം ജനസാമാന്യത്തിന്‌ മുന്നില്‍ വെച്ച്‌ കരുണയൊട്ടുമില്ലാതെ ചോദ്യം ചെയ്യപ്പെടുന്ന ദിവസങ്ങള്‍ വരിക തന്നെ ചെയ്യും, ആതിരേ...

Monday, May 3, 2010

മെട്രോ നഗരത്തിലെ കിരാത ദൈവങ്ങള്‍


ഇന്ന്‌ എറണാകുളം ജില്ലയില്‍ ഏറ്റവും വലിയ സാമ്പത്തിക സ്രോതസായി മാറിയിരിക്കുകയാണ്‌ കള്ളമണല്‍ വില്‍പ്പന. റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്‌ തകര്‍ന്നതോടെ ആ രംഗത്ത്‌ പ്രവര്‍ത്തിച്ചിരുന്നവരും കള്ളമണല്‍ കടത്തിന്‌ എത്തിയിട്ടുണ്ട്‌. ഇതോടെ കള്ളമണല്‍ വില്‍പ്പനയുടെ ഭാഗമായുള്ള കുറ്റകൃത്യങ്ങളും വര്‍ധിച്ചിട്ടുണ്ട്‌. ഇത്‌ തടയേണ്ടത്‌ പോലീസാണ്‌. എന്നാല്‍, പോലീസ്‌ തന്നെ പോലീസിനെ ഒറ്റിക്കൊടുത്ത്‌ മണല്‍ മാഫിയയെ സംരക്ഷിക്കുന്ന അതീവ വിചിത്രമായ നടപടികളാണ്‌ ജില്ലയിലെ മണല്‍ കടവുകളുമായി ബന്ധപ്പെട്ട പോലീസ്‌ സ്റ്റേഷനുകളില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത്‌. പോലീസിന്റെ ഈ മാഫിയ ബന്ധം മറനീക്കി പുറത്തുവന്നിട്ടും ഉദ്യോഗസ്ഥര്‍ക്ക്‌ കുലുക്കമില്ല; അവര്‍ക്കെതിരെ നടപടിയുമില്ല. കാരണം ഇത്തരക്കാരെ സംരക്ഷിക്കാന്‍ എല്ലാ പാര്‍ട്ടിയിലും പെട്ട രാഷ്ട്രീയക്കാരുണ്ട്‌. സമാന്തര സാമ്പത്തിക ശക്തികളായി മാറി സര്‍ക്കാരിനെയും മറ്റ്‌ സംവിധാനങ്ങളെയും ഇന്ന്‌ വെല്ലുവിളിക്കുന്ന മണല്‍ മാഫിയ ഭാവിയില്‍ വന്‍ ദുരന്തങ്ങള്‍ക്ക്‌ കൂടിയാണ്‌ വഴിമരുന്നിടുന്നത്‌.

ആതിരേ, കഴിഞ്ഞദിവസം പറഞ്ഞുനിര്‍ത്തിയിടത്തുനിന്നുതന്നെ തുടങ്ങണം. മെട്രോ നഗരത്തെയും അതുള്‍ക്കൊള്ളുന്ന എറണാകുളം ജില്ലയെയും കൈയിലിട്ടമ്മാനമാടുകയാണ്‌ സമാന്തര സാമ്പത്തിക ശക്തികളായി വളര്‍ന്ന അധോലോകത്തെ കിരാത ദൈവങ്ങള്‍.
ഓണ്‍ലൈന്‍ രതിവ്യാപാരം മുതല്‍ മണല്‍ മാഫിയ വരെയുള്ള ഈ കറുത്ത ദൈവങ്ങളുടെ ഇഷ്ടാനുസരണമാണ്‌ ഇന്ന്‌ എറണാകുളം ജില്ലയിലെ ദിവസങ്ങള്‍ പുലരുന്നതും രാവുകള്‍ അസ്തമിക്കുന്നതും. ജനങ്ങളുടെ ജീവനും സ്വത്തിനും മാന്യതയ്ക്കും സംരക്ഷണം നല്‍കുന്നതിനൊപ്പം സമൂഹത്തിന്റെ സമാധാന ജീവിതത്തിന്‌ വിഘാതമാകുന്ന സമൂഹവിരുദ്ധശക്തികളെ ഉന്മൂലനം ചെയ്യാന്‍ ബാധ്യതയുള്ള പോലീസ്‌ സേനയുടെ സംരക്ഷണത്തിലാണ്‌ ഈ കറുത്ത ദൈവങ്ങള്‍ ഇവിടെ അഴിഞ്ഞാടുന്നത്‌.
200 കോടി രൂപയുടെ രതിവ്യാപാരമാണ്‌ ആതിരേ, ഓണ്‍ലൈനിലൂടെ നടക്കുന്നത്‌. അതിനടുത്ത്‌ എത്തിനില്‍ക്കുന്നു മണല്‍മാഫിയയുടെ പ്രതിമാസ ബിസിനസ്‌. 168 കോടിയോളം രൂപയുടെ അനധികൃത മണല്‍ വില്‍പ്പനയാണ്‌ ജില്ലയില്‍ നടക്കുന്നത്‌. തൊഴിലാളികള്‍ക്കും ഗുണ്ടകള്‍ക്കുമുള്ള ചെലവ്‌ കിഴിച്ചാല്‍ തന്നെ 100 കോടി രൂപയുടെ ലാഭമാണ്‌ ഈ മാഫിയ എറണാകുളം ജില്ലയില്‍ നിന്ന്‌ ഊറ്റിയെടുക്കുന്നത്‌. ഇവരുടെ ഈ സമാന്തര സര്‍ക്കാര്‍ പ്രവര്‍ത്തനത്തിന്‌ രാഷ്ട്രീയ നേതൃത്വത്തങ്ങളുടെ പിന്തുണയുണ്ട്‌.... പോലീസ്‌ വകുപ്പിന്റെ പിന്തുണയുണ്ട്‌.... റവന്യൂ വകുപ്പിന്റെ പിന്തുണയുണ്ട്‌.... എതിര്‍ക്കുന്നവരെ ഇല്ലാതാക്കാന്‍ വന്‍ ഗുണ്ടാപ്പടയുണ്ട്‌.... അതുകൊണ്ട്‌ ആരെയും പേടിക്കാതെയാണ്‌ മണല്‍ മാഫിയ ജില്ലയില്‍ പിടിമുറുക്കിയിരിക്കുന്നത്‌.
ജില്ലയുടെ ഒരുദിവസത്തെ നിര്‍മാണ ആവശ്യങ്ങള്‍ക്ക്‌ 5000 ലോഡ്‌ മണല്‍ വേണ്ടിവരുമെന്നാണ്‌ ഏകദേശ കണക്ക്‌. എന്നാല്‍, പെരിയാര്‍, മൂവാറ്റുപുഴ ആറുകളിലെ ശുദ്ധജല പ്രദേശങ്ങളിലെ 62 അംഗീകൃത മണല്‍ കടവുകളില്‍ നിന്ന്‌ ഒരുദിവസം വാരാന്‍ പാസ്‌ നല്‍കുന്നത്‌ 517 ലോഡിനാണ്‌. ബാക്കി 4483 ലോഡ്‌ മണല്‍ കരിഞ്ചന്തയിലാണ്‌ മറിക്കപ്പെടുന്നത്‌. ഇന്ന്‌ കരിഞ്ചന്തയില്‍ ഒരുലോഡ്‌ മണലിന്‌ 15,000 ല്‍ അധികം രൂപ നല്‍കണം. കള്ളമണല്‍ വില്‍പ്പനരംഗത്ത്‌ രാഷ്ട്രീയത്തിലെയും പോലീസിലെയും റവന്യൂവകുപ്പിലെയും ഉന്നതന്മാരടങ്ങുന്നവരാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഇവര്‍ ന്യൂനപക്ഷമാണെന്ന്‌ അംഗസംഖ്യയുടെ അടിസ്ഥാനത്തില്‍ വിലയിരുത്താമെങ്കിലും ഇവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വന്‍ ഗുണ്ടാസംഘം കൂടിയുണ്ടാകുമ്പോള്‍ ആരെയും വെല്ലുവിളിക്കാന്‍ കഴിയുന്ന കിരാത ശക്തിയായി ഇവര്‍ക്ക്‌ മാറാന്‍ കഴിയുന്നു.
ഇന്ന്‌ എറണാകുളം ജില്ലയില്‍ ഏറ്റവും വലിയ സാമ്പത്തിക സ്രോതസായി മാറിയിരിക്കുകയാണ്‌ ആതിരേ, കള്ളമണല്‍ വില്‍പ്പന. റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്‌ തകര്‍ന്നതോടെ ആ രംഗത്ത്‌ പ്രവര്‍ത്തിച്ചിരുന്നവരും കള്ളമണല്‍ കടത്തിന്‌ എത്തിയിട്ടുണ്ട്‌. ഇതോടെ കള്ളമണല്‍ വില്‍പ്പനയുടെ ഭാഗമായുള്ള കുറ്റകൃത്യങ്ങളും വര്‍ധിച്ചിട്ടുണ്ട്‌. ഇത്‌ തടയേണ്ടത്‌ പോലീസാണ്‌. എന്നാല്‍, പോലീസ്‌ തന്നെ പോലീസിനെ ഒറ്റിക്കൊടുത്ത്‌ മണല്‍ മാഫിയയെ സംരക്ഷിക്കുന്ന അതീവ വിചിത്രമായ നടപടികളാണ്‌ ജില്ലയിലെ മണല്‍ കടവുകളുമായി ബന്ധപ്പെട്ട പോലീസ്‌ സ്റ്റേഷനുകളില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത്‌. പോലീസിന്റെ ഈ മാഫിയ ബന്ധം മറനീക്കി പുറത്തുവന്നിട്ടും ഉദ്യോഗസ്ഥര്‍ക്ക്‌ കുലുക്കമില്ല; അവര്‍ക്കെതിരെ നടപടിയുമില്ല. കാരണം ഇത്തരക്കാരെ സംരക്ഷിക്കാന്‍ എല്ലാ പാര്‍ട്ടിയിലും പെട്ട രാഷ്ട്രീയക്കാരുണ്ട്‌.
പോലീസിനെ ഒറ്റിക്കൊടുക്കുന്ന പോലീസ്‌ ഏറ്റവും അധികം ഉള്ളതും സജീവമായിട്ടുള്ളതും ആലുവയിലാണ്‌. പെരിയാറില്‍ അനധികൃതമായി മണല്‍ വാരുന്ന വള്ളങ്ങള്‍ പിടിച്ചെടുത്ത്‌ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്‌ തച്ചുടച്ച്‌ പോലീസ്‌ നടപ്പാക്കിയ ഓപ്പറേഷന്‍ വിജയകരമായിരുന്നു. ഇത്‌ പക്ഷെ, പോലീസ്‌ പോലീസിനോട്‌ നടത്തിയ പോരാട്ടമായിരുന്നു എന്നറിയുമ്പോഴാണ്‌ സംഭവത്തിന്റെ ഗൗരവം ബോധ്യമാവുക.
പെരിയാറില്‍ അനധികൃതമായുള്ള മണല്‍വാരല്‍ പൂര്‍വാധികം ഭംഗിയായും വ്യാപകമായും ഇന്നും നടക്കുന്നു. പക്ഷെ, ഒരു വള്ളം പോലും പിടിച്ചെടുക്കാന്‍ പോലീസിന്‌ കഴിയുന്നില്ല. പെരിയാറില്‍ തിരച്ചില്‍ നടത്താന്‍ സ്റ്റേഷനില്‍ നിന്ന്‌ പോലീസ്‌ ഇറങ്ങും മുമ്പ്‌ തന്നെ മണല്‍ വാരുന്നവര്‍ക്ക്‌ സന്ദേശം എത്തിക്കുന്നത്‌ ചില പോലീസുകാര്‍ തന്നെയാണ്‌. അതുകൊണ്ട്‌ പോലീസ്‌ കടവിലെത്തുമ്പോള്‍ ശൂന്യമായ പുഴയാണ്‌ കാണുക. മറ്റ്‌ മാര്‍ഗ്ഗങ്ങളില്ലാതെ നേരത്തെ തിരിച്ചു പോരുകയായിരുന്നു പതിവ്‌. സഹപ്രവര്‍ത്തകര്‍ തന്നെയാണ്‌ ഒറ്റുകാരെന്ന്‌ ബോധ്യമായപ്പോഴാണ്‌ പിടിച്ചെടുക്കുന്ന വള്ളങ്ങള്‍ തകര്‍ക്കാന്‍ തീരുമാനമായത്‌. ടാപ്പുകള്‍ ഘടിപ്പിച്ച വഞ്ചികള്‍ പുഴയില്‍ എവിടെ കണ്ടാലും പിടിച്ചെടുത്ത്‌ മണ്ണുമാന്ത്രി യന്ത്രം ഉപയോഗിച്ച്‌ നശിപ്പിക്കാന്‍ തുടങ്ങിയത്‌ അങ്ങനെയാണ്‌. എന്നാല്‍, വള്ളങ്ങള്‍ പിടിച്ചെടുക്കാനല്ലാതെ അവ നശിപ്പിക്കാന്‍ നിയമം അനുവദിക്കുന്നില്ല എന്ന വാദവുമായി രംഗത്തെത്തിയത്‌ പോലീസിലെ തന്നെ ഒരുവിഭാഗമാണ്‌. ഇവരെ കണ്ട്‌ മേലധികാരികള്‍ ഞെട്ടിവിറച്ച്‌ നിന്നുപോയത്‌ സ്വാഭാവികം. ഇവര്‍ക്കാണ്‌ സേനയിലെയും രാഷ്ട്രീയത്തിലെയും ഉന്നതന്മാരുടെ സംരക്ഷണമുള്ളത്‌. അതുകൊണ്ടുതന്നെ വഞ്ചിപൊളിക്കുന്ന നടപടിയും ഇപ്പോള്‍ പൊളിഞ്ഞിരിക്കുകയാണ്‌.
അതോടെ പിടിച്ചെടുത്ത വഞ്ചികള്‍ മണല്‍ മാഫിയക്ക്‌ മറിച്ചുവിറ്റ്‌ പോക്കറ്റ്‌ വീര്‍പ്പിക്കുന്ന മറ്റൊരുവിഭാഗം പോലീസുകാര്‍ക്കിടയില്‍ നിന്ന്‌ ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്‌. ഒന്നിച്ച്‌ പൊളിക്കാന്‍ ഇടുന്ന വഞ്ചികളില്‍ രണ്ടോ മൂന്നോ എണ്ണം നീക്കിയാല്‍ ആരറിയാനാണ്‌. അങ്ങനെ നീക്കിക്കൊടുക്കുന്ന വഞ്ചികള്‍ക്ക്‌ ലഭിക്കുന്നത്‌ ഒന്നും രണ്ടും ലക്ഷം രൂപയാണ്‌.
കള്ളമണല്‍ വെളുപ്പിക്കാനും മണല്‍ മാഫിയക്ക്‌ പോലീസ്‌ തന്നെയാണ്‌ ആതിരേ, കൂട്ടുനില്‍ക്കുന്നത്‌. ഇതിനായി അംഗീകൃത പാസുകള്‍ കൗശലപൂര്‍വമാണ്‌ സംഘടിപ്പിക്കുന്നതും പിന്നീട്‌ അതുപയോഗിച്ച്‌ കൂടുതല്‍ മണല്‍ കടത്തുന്നതും. കള്ളപ്പണം വെളുപ്പിക്കുന്നതുപോലുള്ള ഈ നടപടി മണല്‍ മാഫിയയും പോലീസും റവന്യൂ അധികൃതരും ചേര്‍ന്നാണ്‌ വികസിപ്പിച്ചെടുത്തിട്ടുള്ളത്‌. പെരുമ്പാവൂരില്‍ നിന്നാണ്‌ ഈ 'പദ്ധതി'യുടെ തുടക്കം.
കടവുകളില്‍ രണ്ടോ മൂന്നോ ലോഡ്‌ മണല്‍ വാരിയിട്ട ശേഷം വാരിയവര്‍ തന്നെ വിവരം പോലീസ്‌ സ്റ്റേഷനില്‍ വിളിച്ചറിയിക്കുന്നതോടെയാണ്‌ തട്ടിപ്പിന്റെ തുടക്കം. പോലീസ്‌ ഉടന്‍ സ്ഥലത്തെത്തും; മണല്‍ കസ്റ്റഡിയിലെടുക്കും. തുടര്‍ന്ന്‌ റവന്യൂ അധികൃതര്‍ക്ക്‌ കൈമാറും. അവര്‍ മണലിന്റെ അളവും വിലയും കണക്കാക്കി അപ്പോള്‍ തന്നെ ലേലം ചെയ്യും. ഏറ്റവും കുറഞ്ഞവിലക്ക്‌ ഈ മണല്‍ ലേലം കൊള്ളുന്നത്‌ മണല്‍ വാരുകയും അത്‌ പോലീസില്‍ അറിയിക്കുകയും ചെയ്തവരായിരിക്കും. ഗുണ്ടകളെ ഭയന്ന്‌ പുറത്തുനിന്നുള്ളവര്‍ കടവില്‍ നടക്കുന്ന ഈ ലേലത്തില്‍ പങ്കെടുക്കാറില്ല. എന്നുമാത്രമല്ല മണല്‍ പിടിച്ച വിവരം നാട്ടുകാര്‍ അറിയും മുമ്പ്‌ തിടുക്കത്തില്‍ ലേലനടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യും. തൊണ്ടിമുതലിന്‌ ദിവസങ്ങളോളം കാവല്‍ നിര്‍ത്താന്‍ പോലീസിനെ കിട്ടില്ല എന്ന ന്യായം പറഞ്ഞാണ്‌ പിടിച്ച ഉടന്‍ മണല്‍ ലേലം ചെയ്ത്‌ വില്‍ക്കുന്നത്‌. ലേലം ചെയ്തു നല്‍കിയ മണലിന്‌ റവന്യൂ അധികൃതര്‍ പാസ്‌ നല്‍കുന്നതോടെ അത്‌ അധികൃത മണലായി തീരും. അതോടെ ആ പാസുമായി മണല്‍ എവിടെ വേണമെങ്കിലും എത്തിക്കാം.
കോതമംഗലം കേന്ദ്രീകരിച്ച്‌ മറ്റൊരു തട്ടിപ്പാണ്‌ മണല്‍ വില്‍പ്പനയില്‍ നടക്കുന്നത്‌. ചാമക്കൊതിയന്‍ പാറ ഇടിച്ചുപൊടിച്ച്‌ കഴുകി കൃത്രിമമായി മണല്‍ നിര്‍മ്മിച്ചാണ്‌ ഇവിടത്തെ മാഫിയ ലാഭം കൊയ്യുന്നത്‌. ജില്ലയുടെ കിഴക്കന്‍ പ്രദേശത്ത്‌ ഇത്തരത്തില്‍ പതിനഞ്ചോളം കൃത്രിമ മണല്‍ നിര്‍മ്മാണ കേന്ദ്രങ്ങളുണ്ട്‌.
ലാഭം മാത്രം മുന്നില്‍ കണ്ട്‌ നടത്തുന്ന ഇത്തരം അനധികൃത മണല്‍ നിര്‍മ്മാണം മറ്റൊരു വലിയ ഭീഷണിക്കാണ്‌ വഴിയൊരുക്കുന്നത്‌. പാറ പൊടിച്ചുണ്ടാക്കുന്ന വ്യാജമണലും ഉപ്പുമണലുമൊക്കെ കെട്ടിടങ്ങളുടെ അകാലബലക്ഷയത്തിനും തകര്‍ച്ചക്കും വഴിയൊരുക്കും. പാറപൊടിച്ചുണ്ടാക്കുന്ന മണലിന്റെ പ്രത്യേകതരം ധാതു സ്വഭാവം മൂലം സിമന്റ്‌, മെറ്റല്‍ എന്നിവയുമായി അവ കൂടിച്ചേരില്ല. തന്മൂലം നിര്‍മ്മാണം പൂര്‍ത്തിയാക്കി പത്തുവര്‍ഷത്തിനുള്ളില്‍ കോണ്‍ക്രീറ്റ്‌ പൊടിയാന്‍ കാരണമാവും. കൃത്രിമ മണലുപയോഗിച്ച്‌ നിര്‍മ്മിക്കുന്ന ഹോളോബ്രിക്കുകള്‍ക്കും ഈ പ്രശ്നമുണ്ട്‌. അവ എളുപ്പം പൊട്ടുകയും ഭിത്തിയില്‍ വിള്ളല്‍ വീഴ്ത്തുകയും ചെയ്യും. ഉപ്പുമണല്‍ ഉപയോഗിച്ചാല്‍ കോണ്‍ക്രീറ്റിനുള്ളിലെ കമ്പികള്‍ വേഗത്തില്‍ തുരുമ്പിക്കും. ഓരോ മഴക്കാലത്തും കോണ്‍ക്രീറ്റ്‌ നനയുമ്പോള്‍ കമ്പികള്‍ തുരുമ്പിച്ച്‌ വിള്ളല്‍ സൃഷ്ടിക്കും. കാലക്രമത്തില്‍ കോണ്‍ക്രീറ്റ്‌ ഇളകാനും വാര്‍ക്ക തകരാനും ഇത്‌ കാരണമാവും. ഇന്ന്‌ കൊച്ചിയില്‍ നടക്കുന്ന വ്യാപകമായ നിര്‍മ്മാണ മേഖല ഈ അപകടത്തെയാണ്‌ നേരിടുന്നത്‌. സമാന്തര സാമ്പത്തിക ശക്തികളായി മാറി സര്‍ക്കാരിനെയും മറ്റ്‌ സംവിധാനങ്ങളെയും ഇന്ന്‌ വെല്ലുവിളിക്കുന്ന മണല്‍ മാഫിയ ഭാവിയില്‍ വന്‍ ദുരന്തങ്ങള്‍ക്ക്‌ കൂടിയാണ്‌ വഴിമരുന്നിടുന്നത്‌. ആ ഋ ഇവരെ തടയും എന്നതാണ്‌ അവശേഷിക്കുന്ന ചോദ്യം. പൂച്ചക്ക്‌ മണികെട്ടാന്‍ ധൈര്യമുള്ളവരാരും ഇന്ന്‌ ജില്ലയില്‍ റവന്യൂ ഭരണരംഗത്തോ ക്രമസമാധാന പാലന രംഗത്തോ ഇല്ല. ഇതിന്റെ കൂടി തിരിച്ചടി അനുഭവിക്കാന്‍ പോവുകയാണ്‌ ആതിരേ, മെട്രോ നഗരവും എറണാകുളം ജില്ലയും.