Friday, January 11, 2013

നായ്ക്കുരണപ്പൊടി വിതറുന്ന അധ്യാപകരെ തെരണ്ടി വാലിനടിക്കണം

മാര്‍ച്ചില്‍ എസ്‌എസ്‌എല്‍സി പരീക്ഷ അടക്കമുള്ള പൊതുപരീക്ഷകള്‍ ആരംഭിക്കും. ജനുവരി മുതല്‍ രാപകല്യനെ റിവിഷനും മോഡല്‍ പരീക്ഷകളും നടത്തിയാണ്‌ ഉത്തരവാദിത്തമുള്ള അധ്യാപകര്‍ എസ്‌എസ്‌എല്‍സി പരീക്ഷയ്ക്ക്‌ വിദ്യാര്‍ത്ഥികളെ അയക്കുന്നത്‌. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവര്‍ക്ക്‌ സ്പെഷല്‍ ടൂഷ്യന്‍ നല്‍കുന്ന നിരവധി അധ്യാപകരുണ്ട്‌. ഫീസ്‌ വാങ്ങാതെ സമയം നോക്കാതെ വിദ്യാര്‍ത്ഥികളുടെ നന്മ മാത്രം കാംക്ഷിച്ച്‌ ഗുരുദൗത്യം നിറവേറ്റുന്ന ഇവര്‍ക്കുനേരെയാണ്‌ സമരാനുകൂലികള്‍ കരി ഓയില്‍ പ്രയോഗം നടത്തിയത്‌.
ആതിരേ,മാതാവിനും പിതാവിനും ദൈവത്തിനും ഒപ്പമാണ്‌ ഗുരുവിന്റെ സ്ഥാനം എന്ന്‌ കുഞ്ഞുങ്ങളെ പറഞ്ഞ്‌ പഠിപ്പിച്ചിരുന്ന സുഭാഷിതത്തിന്‌ കെട്ടകാലത്തിന്റെ പാഠഭേദം ചമച്ചുകൊണ്ടിരിക്കുകയാണ്‌ കേരളത്തിലെ അദ്ധ്യാപകര്‍.അദ്ധ്യാപക-വിദ്യാര്‍ത്ഥി ബന്ധവിശുദ്ധിയെ വൈകൃത തൃഷ്ണയുടെ ഉഷ്ണമേഖലകളില്‍ ബലാത്സംഗം ചെയ്യുന്ന ദുഷ്ടതയുടെ വാര്‍ത്തയില്ലാതെ നേരം പുലരാറില്ല, കേരളത്തിലിപ്പോള്‍. അക്ഷരം പഠിച്ച്‌ മനസ്സ്‌ തെളിയാന്‍ കുഞ്ഞുങ്ങളെ ഇനി എങ്ങനെ സ്കൂളില്‍ അയക്കും എന്ന വിഭ്രാന്തിയിലും വിഹ്വലതയിലുമാണ്‌ രക്ഷാകര്‍ത്താക്കള്‍.അവരുടെ ആശങ്കള്‍ക്ക്‌ മീതെ; അക്ഷര വെളിച്ചം തേടിയെത്തിയ കുരുന്നു വിദ്യാര്‍ത്ഥികളുടെ ശരീരത്തില്‍ നായ്ക്കുരണപ്പൊടിയെറിഞ്ഞ്‌ അട്ടഹസിക്കുകയാണ്‌ സംഘടിത അദ്ധ്യാപക തെമ്മാടിത്തം. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരെ സര്‍ക്കാര്‍ ജീവനക്കാര്‍ ആരംഭിച്ചിട്ടുള്ള സമരത്തില്‍ ,ആതിരേ, കറതീര്‍ന്ന ക്രിമിനലിസത്തിന്റെ പര്യായങ്ങളാകുകയാണ്‌ അദ്ധ്യാപകര്‍. സമരം നാലു ദിവസം പിന്നിട്ടപ്പോള്‍ ഏറ്റവും അധികം ക്ഷതം ഏറ്റിട്ടുള്ളത്‌ വിദ്യാഭ്യാസ മേഖലയ്ക്കാണ്‌. അകക്കണ്ണ്‌ തുറപ്പിക്കാന്‍ ബാല്യത്തില്‍ എത്തേണ്ട ഗുരുഭൂതന്മാര്‍ സ്കൂള്‍ പൂട്ടിയിട്ട്‌ കുഞ്ഞുങ്ങളുടെ പഠിക്കാനുള്ള അവകാശവും അവസരവും നിഷേധിച്ച്‌ സമരമുഖത്ത്‌ അര്‍മാദിക്കുകയാണ്‌ പേരൂര്‍ക്കട അമ്പലമുക്ക്‌ ഗേള്‍സ്‌ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒരു അധ്യാപികയെയാണ്‌ പണിമുടക്ക്‌ ഭൂതം ഗ്രസിച്ചത്‌.ആ രാക്ഷസി മതിയായിരുന്നു ഒരു സ്കൂളിന്റെ പ്രവര്‍ത്തനം അട്ടിമറിക്കാന്‍. വിദ്യാര്‍ത്ഥികള്‍ക്ക്‌ വിദ്യ നിഷേധിക്കാന്‍ ശൗര്യം കാട്ടിയ അവരും ഒരു അമ്മയാണ്‌.അവരെ ജാമ്യത്തിലിറക്കിയവര്‍ വിളിച്ച മുദ്രാവാക്യങ്ങള്‍ പഠിക്കാനും പഠിപ്പിക്കാനും തയ്യാറായവര്‍ക്ക്‌ നേരെയുള്ള പുലയാട്ടലായിരുന്നു. എട്ടാം തിയതി ആരംഭിച്ച സമരം വിജയിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ വിദ്യ നിഷേധിക്കുക, അവരെ നായ്ക്കുരണപ്പൊടിയില്‍ അഭിഷേകം ചെയ്യുക തുടങ്ങിയ പാതകങ്ങള്‍ ചെയ്യാന്‍ ഉളുപ്പില്ലാത്ത ഈ അദ്ധ്യാപകരില്‍ നിന്ന്‌ വിദ്യാര്‍ത്ഥികള്‍ സാംശീകരിക്കുന്ന മൂല്യബോധം എന്തായിരിക്കും? ബുധനാഴ്ച പാലക്കാട്‌ മോയന്‍സ്‌ എല്‍പി സ്കൂളിലെ നായ്ക്കുരുണപ്പൊടി പ്രയോഗം നടത്തിയതില്‍ 11 പിഞ്ചു കുഞ്ഞുങ്ങളാണ്‌ ചൊറിച്ചില്‍ സഹിക്കാനാവാതെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്‌. വ്യാഴാഴ്ച കുറ്റൂര്‍ ചന്ദ്രമെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സമരാനുകൂലികള്‍ വിതറിയ നായ്ക്കുരുണപ്പൊടി എട്ടാം ക്ലാസിലെ 20 വിദ്യാര്‍ത്ഥികളെയാണ്‌ ദുരിതത്തിലാഴ്ത്തിയത്‌.. അന്യായമായ ആവശ്യമുന്നയിച്ചാണ്‌ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പണിമുടക്കുന്നതെന്ന്‌ ഈ പംക്തിയില്‍ നേരത്തെ ചൂണ്ടിക്കാണിച്ചതാണ്‌. 2013-ല്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഒരു പദ്ധതിയുടെ പേരിലാണ്‌ കുഞ്ഞുങ്ങള്‍ക്ക്‌ വിദ്യ നിഷേധിക്കുന്നതും അവരെ നായ്ക്കുരുണപ്പൊടി എറിഞ്ഞ്‌ പീഡിപ്പിക്കുന്നതും. തീരുന്നില്ല, ആതിരേ, അധ്യാപക സംഘടനാദ്രോഹങ്ങള്‍. സിപിഎം നേതൃത്വത്തിലുള്ള കെഎസ്ടി എന്ന അധ്യാപക സംഘടന എസ്‌എഫ്‌ഐ വിദ്യാര്‍ത്ഥികളെ ഇന്നലെ പഠിപ്പ്‌ മുടക്കിന്‌ ഇറക്കിയാണ്‌ സമരത്തിന്റെ വീറുകൂട്ടിയത്‌. എസ്‌എഫ്‌ഐവിദ്യാര്‍ത്ഥികളും സമരാനുകൂലികളായ അദ്ധ്യാപകര്‍റ്റും കൈകോര്‍ത്താണ്‌ ഇന്നലെ വിദ്യാലയങ്ങളില്‍ പ്രശ്നം സൃഷ്ടിച്ചത്‌.. തിങ്കളാഴ്ച, മലപ്പുറത്ത്‌ സംസ്ഥാന സ്കൂള്‍ കലോത്സവം തുടങ്ങുകയാണ്‌. അധ്യാപകസമരം കലോത്സവത്തിന്റെ നടത്തിപ്പിന്‌ ഭീഷണിയാണ്‌. കലോത്സവ മത്സരങ്ങളില്‍ പലതിലും അനാശാസ്യപ്രവണതകള്‍ കടന്നു കൂട്ടിയിട്ടുണ്ടെങ്കിലും വളര്‍ന്നു വരുന്ന കലാകാരന്മാര്‍ക്ക്‌ തങ്ങളുടെ പ്രതിഭ തെളിയിക്കാനുള്ള ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി കലാമേളയാണ്‌ സംസ്ഥാന സ്കൂള്‍ കലോത്സവം. വിദ്യാര്‍ത്ഥികളുടെ സമഗ്രമായ വികാസത്തിന്‌ തണലാകേണ്ട അധ്യാപകരാണ്‌ സമരത്തിലൂടെ ഇത്തവണത്തെ കലോത്സവം അലങ്കോലപ്പെടുത്തുന്നത്‌. തിങ്കളാഴ്ച എസ്‌എഫ്‌ഐക്കാര്‍ സമരത്തിനിറങ്ങിയാല്‍ കലോത്സവം കലക്കി എന്ന പഴി അവര്‍ക്കും കെഎസ്ടിക്കാര്‍ക്കും വീഴുമെന്ന്‌ തിരിച്ചറിഞ്ഞാണ്‌ വെള്ളിയാഴ്ച തന്നെ കുട്ടിക്കുരങ്ങന്മാരെക്കൊണ്ട്‌ ചൂടുചോറ്‌ വാരിച്ചത്‌. മാര്‍ച്ചില്‍ എസ്‌എസ്‌എല്‍സി പരീക്ഷ അടക്കമുള്ള പൊതുപരീക്ഷകള്‍ ആരംഭിക്കും. ജനുവരി മുതല്‍ രാപകല്യനെ റിവിഷനും മോഡല്‍ പരീക്ഷകളും നടത്തിയാണ്‌ ഉത്തരവാദിത്തമുള്ള അധ്യാപകര്‍ എസ്‌എസ്‌എല്‍സി പരീക്ഷയ്ക്ക്‌ വിദ്യാര്‍ത്ഥികളെ അയക്കുന്നത്‌. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവര്‍ക്ക്‌ സ്പെഷല്‍ ടൂഷ്യന്‍ നല്‍കുന്ന നിരവധി അധ്യാപകരുണ്ട്‌. ഫീസ്‌ വാങ്ങാതെ സമയം നോക്കാതെ വിദ്യാര്‍ത്ഥികളുടെ നന്മ മാത്രം കാംക്ഷിച്ച്‌ ഗുരുദൗത്യം നിറവേറ്റുന്ന ഇവര്‍ക്കുനേരെയാണ്‌ സമരാനുകൂലികള്‍ കരി ഓയില്‍ പ്രയോഗം നടത്തിയത്‌. പൊതുജനവും മാധ്യമങ്ങളും തിരസ്കരിച്ച ഒരു സമരം ശ്രദ്ധേയമാക്കാന്‍ സമരക്കാരും അദ്ധ്യാപകരും സ്വീകരിക്കുന്ന ,തുല്യം പറായാനില്ലാത്ത ക്രിമിനല്‍ താന്തോന്നിത്തത്തിനെതിരെ നടപടി സ്വീകരിക്കാതെ കാഴ്ചക്കാരായി നില്‍ക്കുകയാണ്‌ സര്‍ക്കാരും പോലീസും,രക്ഷകര്‍ത്താക്കളും രക്ഷകര്‍തൃ സംഘടനകളും.! ആതിരേ,ശൂദ്രന്‍ വേദം കേള്‍ക്കുന്നതുപോലും തടയാന്‍ അവന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണമെന്ന്‌ നിഷ്കര്‍ഷിച്ച മനുവിന്റെ പിന്‍മുറക്കാരാണോ കേരളത്തിലെ അദ്ധ്യാപകര്‍? . സ്കൂള്‍ പൂട്ടിയും കരിയോയില്‍ ഒഴിച്ചും നായ്ക്കുരുണപ്പൊടി വിതറിയും വിദ്യാര്‍ത്ഥികള്‍ക്ക്‌ അറിവ്‌ നിഷേധിക്കുന്ന ഈ തെമ്മാടിപ്പറ്റത്തെ മുക്കാലിയില്‍ കെട്ടി തെരണ്ടി വാലുകൊണ്ട്‌ തന്നെ അടിക്കണം. എന്നാല്‍പോലും ഇവര്‍ ചെയ്യുന്ന പാതകത്തിന്‌ അനുപാതമാകുന്നില്ല ഈ അപരിഷ്കൃത ശിക്ഷ. കടമ്മനിട്ടയുടെ ആകാംക്ഷയാണിപ്പോള്‍ പങ്കുവയ്ക്കാനുള്ളത്‌: " തലയിതിങ്ങനെ, മുറയതെങ്ങനെ നേരെയാകും..?!"

Tuesday, January 1, 2013

ഡല്‍ഹി പെണ്‍കുട്ടിയില്‍ നിന്ന്‌ സൂര്യനെല്ലി പെണ്‍കുട്ടിയിലേയ്ക്കുള്ള ദൂരം

ഇവിടെ ഡല്‍ഹി പെണ്‍കുട്ടിക്ക്‌ മുഖാമുഖം നില്‍ക്കുന്ന സൂര്യനെല്ലി പെണ്‍കുട്ടിയെ എത്രപേര്‍ കാണുന്നുണ്ട്‌? പീഡനം നടന്നിട്ട്‌ 17 വര്‍ഷം കഴിഞ്ഞിട്ടും സൂര്യനെല്ലി പെണ്‍കുട്ടിക്കോ (ഇന്ന്‌ 31 വയസ്സുള്ള യുവതി) സഹോദരിക്കോ വൃദ്ധരും രോഗികളുമായ മാതാപിതാക്കള്‍ക്കോ നീതി ലഭിച്ചില്ലെന്നു മാത്രമല്ല അവര്‍ നിരന്തരം സംഘടിതമായി വേട്ടയാടപ്പെടുകയുമാണ്‌. പീഡനത്തിനിരയായ ഡല്‍ഹി പെണ്‍കുട്ടി ജീവിച്ചിരുന്നുവെങ്കില്‍ ആ കുട്ടിയും അധികാരികളാല്‍ വീണ്ടും അപമാനിതയാകുമായിരുന്നു എന്നാണ്‌ സൂര്യനെല്ലി പെണ്‍കുട്ടിയുടെയും മാതാപിതാക്കളുടെയും വിലയിരുത്തല്‍. കരള്‍ കടയുന്ന ദുരന്താനുഭവങ്ങളാണ്‌ ഇത്തരമൊരു നിരീക്ഷണത്തില്‍ ഇവരെ കൊണ്ടെത്തിച്ചത്‌. അസാധാരണവും പ്രാണന്‍ പിളര്‍ത്തുന്നതുമായ ദുരനുഭവങ്ങളാണ്‌ ഈ കുട്ടിയേയും മാതാപിതാക്കളേയും ,കഴിഞ്ഞ 17 വര്‍ഷമായി, വേട്ടയാടിക്കൊണ്ടിരിക്കുന്നത്‌.
ആതിരേ,ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ കൂട്ടബലാത്സംഗത്തിന്‌ ഇരയായി കൊല്ലപ്പെട്ട ജ്യോതിയുടെ അനുഭവവും ജ്യോതിയോട്‌ അനുഭാവം പ്രകടിപ്പിച്ച്‌ രാജ്യതലസ്ഥാനം ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളും പ്രതിരോധത്തിന്റെ അഗ്നിക്കോട്ടകള്‍ തീര്‍ക്കുമ്പോഴും സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗിക കടന്നാക്രമണത്തിന്‌ ശമനമില്ല. ഉത്തര്‍പ്രദേശിലും കൊല്‍ക്കത്തയിലും ഡല്‍ഹിയില്‍ തന്നെ ബസിലും കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അതിക്രമങ്ങള്‍ വ്യക്തമാക്കുന്നത്‌ ഇന്ത്യയില്‍ സ്ത്രീയുടെ സുരക്ഷിതത്വം എന്നത്‌ പീഡകരുടെ മേച്ചില്‍പ്പുറം എന്നാണ്‌.ഡല്‍ഹിയിലെ വീട്ടമ്മമാര്‍ കൈത്തോക്കിലും വിദ്യാര്‍ത്ഥിനികള്‍ മുളകു പോടി സ്പ്രേയിലും അഭയം പ്രാപിക്കുമ്പോള്‍ ,സര്‍ക്കാരിന്റെ ഉറപ്പുകള്‍ക്ക്‌ സ്ത്രീസമൂഹം പുല്ലുവിലപോലും കല്‍പ്പിക്കുന്നില്ല എന്നാണവസ്ഥ!. ദിവസം കഴിയുന്തോറും ലൈംഗികമായ ആക്രാന്തം തീര്‍ക്കാനുള്ള ഉപായമായി മാത്രം പെണ്‍കുട്ടികളും യുവതികളും വീട്ടമ്മമാരും പരിണമിക്കുന്നതിന്റെ സ്തോഭജനകമായ വാര്‍ത്തകള്‍ വരുന്നതിനിടയിലാണ്‌ ബലാത്സംഗത്തിന്‌ ഷണ്ഡീകരണം ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ വിധിക്കാനുള്ള ബില്‍ പാസാക്കാനുള്ള ശ്രമം നടക്കുന്നത്‌. ഇത്തരം അതിക്രമങ്ങള്‍ നിയമം കൊണ്ട്‌ നിരോധിക്കാം എന്ന ഭരണകര്‍ത്താക്കളുടെ പ്രതീക്ഷയോട്‌ സാമൂഹികശാസ്ത്രകാരന്മാരും മനശാസ്ത്രകാരന്മാരും യോജിക്കുന്നില്ല. അതെന്തുമാകട്ടെ സ്ത്രീകള്‍ക്ക്‌ നേരെ ഉണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍ക്ക്‌ കടുത്ത ശിക്ഷ ലഭിക്കും എന്ന ധാരണ സൃഷ്ടിക്കപ്പെടുന്നത്‌ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ചെറിയ കാര്യമല്ല തന്നെ ആതിരേ, ഡല്‍ഹിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചവര്‍ക്ക്‌ വധശിക്ഷ ലഭിക്കുമെന്ന ധാരണയാണ്‌ പ്രധാനമന്ത്രി മുതലുള്ള നേതാക്കള്‍ സൃഷ്ടിച്ചിരിക്കുന്നത്‌. ഈ വിഷയത്തില്‍ അരുന്ധതി റോയി ചൂണ്ടിക്കാണിച്ച സാമൂഹിക-സാമ്പത്തിക ഘടകങ്ങള്‍ കൂടുതല്‍ കൂടുതല്‍ തെളിമ നേടുകയാണ്‌. ഡല്‍ഹിയിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ചവര്‍ ഉന്നതന്മാരോ ഉന്നതകുല ജാതരോ ആയിരുന്നുവെങ്കില്‍ ഇത്തരത്തില്‍ ഒരു പ്രതിഷേധവും നിയമനിര്‍മ്മാണ താല്‍പര്യവും സൃഷ്ടിക്കപ്പെടുമായിരുന്നോ ? സന്ദേഹം അവസാനിക്കുന്നില്ല! പറഞ്ഞു തുടങ്ങിയത്‌ അതൊന്നുമല്ല, ആതിരേ,.ഇവിടെ ഡല്‍ഹി പെണ്‍കുട്ടിക്ക്‌ മുഖാമുഖം നില്‍ക്കുന്ന സൂര്യനെല്ലി പെണ്‍കുട്ടിയെ എത്രപേര്‍ കാണുന്നുണ്ട്‌? പീഡനം നടന്നിട്ട്‌ 17 വര്‍ഷം കഴിഞ്ഞിട്ടും സൂര്യനെല്ലി പെണ്‍കുട്ടിക്കോ (ഇന്ന്‌ 31 വയസ്സുള്ള യുവതി) സഹോദരിക്കോ വൃദ്ധരും രോഗികളുമായ മാതാപിതാക്കള്‍ക്കോ നീതി ലഭിച്ചില്ലെന്നു മാത്രമല്ല അവര്‍ നിരന്തരം സംഘടിതമായി വേട്ടയാടപ്പെടുകയുമാണ്‌. പീഡനത്തിനിരയായ ഡല്‍ഹി പെണ്‍കുട്ടി ജീവിച്ചിരുന്നുവെങ്കില്‍ ആ കുട്ടിയും അധികാരികളാല്‍ വീണ്ടും അപമാനിതയാകുമായിരുന്നു എന്നാണ്‌ സൂര്യനെല്ലി പെണ്‍കുട്ടിയുടെയും മാതാപിതാക്കളുടെയും വിലയിരുത്തല്‍. കരള്‍ കടയുന്ന ദുരന്താനുഭവങ്ങളാണ്‌ ഇത്തരമൊരു നിരീക്ഷണത്തില്‍ ഇവരെ കൊണ്ടെത്തിച്ചത്‌. അസാധാരണവും പ്രാണന്‍ പിളര്‍ത്തുന്നതുമായ ദുരനുഭവങ്ങളാണ്‌ ഈ കുട്ടിയേയും മാതാപിതാക്കളേയും ,കഴിഞ്ഞ 17 വര്‍ഷമായി, വേട്ടയാടിക്കൊണ്ടിരിക്കുന്നത്‌. ഒരു കോണില്‍ നിന്നും ഇവര്‍ക്ക്‌ നീതി ലഭിച്ചില്ലെന്ന്‌ മാത്രമല്ല, കള്ളക്കേസും മാനസിക പീഡനവുമായി അവരെ ജീവച്ഛവങ്ങളാക്കി ഒതുക്കി ഒറ്റപ്പെടുത്തിയിരിക്കുകയാണ്‌. നീതിക്കായി ഒപ്പം നിന്നു പോരാടുമെന്ന്‌ പ്രഖ്യാപിച്ച ചില വനിതാ സംഘടനകളും പുരോഗമന പ്രസ്ഥാനങ്ങളും സ്വന്തം കാര്യം തേടിപ്പോയപ്പോള്‍ ഈ നാലംഗകുടുംബം അധികാരികളുടെയും പീഡകരുടെയും സമ്മര്‍ദ്ദങ്ങളിലും ഭീഷണികളിലും ചതഞ്ഞരഞ്ഞ്‌ ജീവിക്കുകയാണ്‌ പീഡനം അതി നീചമായി ഇപ്പോഴും തുടരുകയാണ്‌,ആതിരേ... രണ്ടുവര്‍ഷം മുന്‍പാണ്‌ ഓഫീസിലെ മോഷണക്കുറ്റം ആരോപിച്ച്‌ കുട്ടിയെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം നടന്നത്‌. അന്ന്‌ പൊതുജനങ്ങളുടെ മുന്‍പാകെ വീണ്ടും പെണ്‍കുട്ടിയെ ഹീനമായി അധിക്ഷേപിച്ചു. നടുറോഡില്‍ വച്ച്‌ ഭീകരവാദികളെ കസ്റ്റഡിയില്‍ എടുക്കുന്ന രീതിയിലാണ്‌ അറസ്റ്റ്‌ ചെയ്തത്‌. ഏഴുദിവസം ജയിലിലടച്ച്‌ നാണം കെടുത്തി. ഇതിനിടെ രണ്ടുപ്രാവശ്യം ജാമ്യം നിഷേധിച്ച്‌ ആത്മാഭിമാനം മുറിപ്പെടുത്തി. ഒന്‍പതുമാസം ജോലിയില്ലാതെ പുറത്തു നിര്‍ത്തി.പിന്നീടാണ്‌ സസ്പെന്‍ഷന്‍ പിന്‍വലിച്ചത്‌. അതും മാധ്യമങ്ങളും ഇടത്പക്ഷ മഹിളാ പ്രസ്ഥാനവും ഏറെ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയതുകൊണ്ടു മാത്രം. തിരികെ ജോലിയില്‍ കയറിയിട്ട്‌ അധികനാളായില്ല. അടുത്ത കള്ളക്കേസ്‌ എന്നാണ്‌ കുത്തിപ്പൊക്കുന്നത്‌ എന്ന ഭയത്തിലാണ്‌ ഈ പെണ്‍കുട്ടിയും കുടുംബവും കഴിയുന്നത്‌. സൂര്യനെല്ലി പീഡനക്കേസ്‌ മറന്നുപോയവര്‍ക്ക്‌ വേണ്ടി ചില കാര്യങ്ങള്‍ പറയട്ടെ. 17 വര്‍ഷം മുന്‍പ്‌ ഇടുക്കി ജില്ലയിലെ സൂര്യനെല്ലി എന്ന കുടിയേറ്റ ഗ്രാമത്തില്‍ നിന്ന്‌ ഒരു 15 വയസ്സുകാരി പെണ്‍കുട്ടിയെ ഒരു മാസത്തിലേറെ കാണാതായി. ഒടുവില്‍ ഒരു ദിവസം അവള്‍ മടങ്ങി വന്നു. ശരീരത്തിലും മനസ്സിനുമേറ്റ മുറിവുകളില്‍ നിന്ന്‌ അപ്പോള്‍ രക്തം കിനിയുന്നുണ്ടായിരുന്നു. അത്‌ ആ പെണ്‍കുട്ടിക്കും രണ്ടുവയസ്സിന്‌ മൂത്ത സഹോദരിക്കും മാതാപിതാക്കള്‍ക്കും തീരാദുരന്തത്തുടക്കമായിരുന്നു. കടുത്ത മാനസിക സംഘര്‍ഷങ്ങളുടെയും വടുക്കള്‍ നിറച്ച ശാരീരിക യാതനകളുടെയും സംവത്സരാരംഭം. 40-ലേറെ ദിവസം 40-ലേറെ പേരുടെ ക്രൂരമായ ലൈംഗിക ആക്രമണത്തിന്‌ ഇരയായ പെണ്‍കുട്ടിയും കുടുംബവും അന്നു മുതല്‍ വെട്ടപ്പട്ടികള്‍ക്ക്‌ നടുവിലാണ്‌. ചില രാഷ്ട്രീയ പാര്‍ട്ടിക്കാരും അഭിഭാഷകരും പോലീസും കോടതിയുമെല്ലാം ഇവരെ ഇപ്പോഴും കടിച്ചു കീറിക്കുടയുകയാണ്‌. ഇനിയൊരു പെണ്‍കുട്ടിക്കും ഈ ദുരന്തം ഉണ്ടാകരുതേ എന്ന പ്രാര്‍ത്ഥനയോടെയാണ്‌ മാതാപിതാക്കള്‍ നിയമയുദ്ധത്തിനൊരുങ്ങിയത്‌. അതോടെ പ്രതിസന്ധികളും മൂര്‍ച്ഛിച്ചു. നിരന്തരം ഭീഷണികള്‍, വെല്ലുവിളികള്‍... . ബന്ധുക്കളില്‍ നിന്നും സ്വന്തക്കാരില്‍ നിന്നും നിന്ദിതരായി ഒറ്റപ്പെട്ടു. സൂര്യനെല്ലിയുടെ പേര്‌ നശിപ്പിച്ചവര്‍ എന്നു പ്‌രാകി. ഗ്രാമീണര്‍ വീണ്ടും ശാപവചനങ്ങളും അപവാദപ്രചാരണങ്ങളും ആരംഭിച്ചപ്പോള്‍ വീടും സ്ഥലവും കിട്ടിയ വിലയ്ക്ക്‌ വിറ്റൊഴിഞ്ഞ്‌ കോട്ടയം ജില്ലയില്‍ ഒരിടത്ത്‌ താമസമാക്കി. എന്നിട്ടും അവരെ വെറുതെ വിടുന്നില്ല അപവാദപ്രചാരകര്‍. പെണ്‍കുട്ടിയെ വൈകൃതങ്ങളാല്‍ കടിച്ചു കുടഞ്ഞ 40 കാമാധന്മാര്‍ക്കും കോട്ടയത്തെ പ്രത്യേക കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചെങ്കിലും 2005-ല്‍ കേരള ഹൈക്കോടതി അവരെ വെറുതെ വിട്ടു. നീതി തേടി സുപ്രീംകോടതിയെ സമീപിക്കുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗം ആ കുടുംബത്തിന്‌ മുന്നില്‍ ഉണ്ടായിരുന്നില്ല. അത്രയെങ്കിലും പ്രതിരോധം സ്വീകരിച്ചില്ലെങ്കില്‍ സമ്പന്നരും രാഷ്ട്രീയ-മത-സ്വാധീനവുമുള്ള വേട്ടക്കാര്‍ ഇവരെ ഞെരിച്ചുകൊല്ലും എന്നതായിരുന്നു അവസ്ഥ. ഇപ്പോഴും ആ ദുരവസ്തയ്ക്ക്‌ മാറ്റമിള്ള.. സുപ്രീംകോടതിയില്‍ കേസ്‌ വിചാരണയ്ക്ക്‌ എത്തുന്നതിന്‌ തൊട്ടുമുന്‍പായിരുന്നു കള്ളക്കേസില്‍ കുടുക്കി പെണ്‍കുട്ടിയെ അറസ്റ്റ്‌ ചെയ്യിച്ചത്‌. ഇടതുപക്ഷ സര്‍ക്കാരാണ്‌ പെണ്‍കുട്ടിക്ക്‌ വാണിജ്യ നികുതി ഓഫീസില്‍ പ്യൂണ്‍ തസ്തികയില്‍ ജോലി നല്‍കിയത്‌. എന്നാല്‍, തിന്മയുടെ ശക്തികള്‍ അവിടെയും ആ നിസ്സഹായയെ വെറുതെ വിട്ടില്ല. സിസ്റ്റര്‍ അഭയ കൊല്ലപ്പെടുമ്പോള്‍ 11 വയസ്സായിരുന്നു പെണ്‍കുട്ടിക്ക്‌ പ്രായം. എന്നിട്ടും സിസ്റ്റര്‍ അഭയയുടെ കൊലയാളികളുമായി ബന്ധമുണ്ട്‌ എന്നാരോപിച്ച്‌ പോലീസും മാധ്യമങ്ങളും ഈ കുടുംബത്തെ ഇഞ്ചഞ്ചായി പിച്ചിച്ചീന്തിയതും മറക്കാറായിട്ടില്ല. ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട ജ്യോതിക്കുവേണ്ടി ഉയരുന്ന രോഷവും ജ്വലിക്കുന്ന പ്രതിഷേധവുമെല്ലാം ബാഷ്പീകൃതമാകുകയാണ്‌ സൂര്യനെല്ലിയിലെ രഞ്ജിതയുടെ തുല്യം ചൊല്ലാനില്ലാത്ത നോവുകള്‍ക്ക്‌ മുന്നില്‍ ! ഇനിയും നീതി ലഭിക്കാത്ത ഈ പെണ്‍കുട്ടിയെപ്പോലെ വലിച്ചുകീറപ്പെട്ട എത്രയോ പെണ്‍ജന്മങ്ങള്‍ സാന്ത്വനത്തിനായി അലയുമ്പോഴാണ്‌ ഒരു കോസ്മെറ്റിക്‌ ട്രീറ്റ്മെന്റായി ബലാത്സംഗത്തിന്‌ ഷണ്ഡീകരണം ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ കൊണ്ടുവരാന്‍ കോണ്‍ഗ്രസും കേന്ദ്രഭരണകൂടവും ശ്രമിക്കുന്നത്‌. ജ്യോതിക്കുമാത്രം നീതി ലഭിച്ചാല്‍ പോരാ എന്ന യാഥാര്‍ത്ഥ്യം മറന്നുകൊണ്ടാണ്‌ നഗര സമൂഹം ഇത്തരം സമസ്യകളെ സമീപിക്കുന്നതെന്നതാണ്‌,അതിരേ, വേട്ടക്കാരന്റെ ക്രൗര്യം ആവാഹിക്കുന്ന മറ്റൊരു വാസ്തവം.