Saturday, July 31, 2010

ഉദിക്കും, ആദിവാസികള്‍ക്കായി നിണച്ചൂരുള്ളൊരു പ്രഭാതം

ആദിവാസികളോട്‌ കാണിച്ച ഈ തെമ്മാടിത്തത്തിന്‌ പ്രതികാരം ചെയ്യാന്‍ തീര്‍ച്ചയായും പതിതരുടെ ഒരു തലമുറ നട്ടെല്ല്‌ നിവര്‍ത്തും. അവര്‍ക്ക്‌ നേതൃത്വം നല്‍കാന്‍ വര്‍ഗീസിനെ പോലെ ധീരനായ ഒരു മനുഷ്യസ്നേഹി, കറതീര്‍ന്ന പ്രതിബദ്ധതയുണ്ടാകും. ചൂഷണത്തിന്റെ ഈ കരാളശക്തികളെ ഉന്മൂലനം ചെയ്യുന്ന ഒരു പ്രഭാതം പൊട്ടിവിരിയും. രക്തരൂഷിതമായേക്കാം ആ പ്രഭാതം. എന്നാലും അത്‌ ഇന്നത്തെ വിപ്ലവ നേതാക്കന്മാരുടെ നെഞ്ച്‌ കലക്കുന്ന വാസ്തവം



ആതിരേ, അട്ടപ്പാടിയില്‍ കാറ്റാടി വൈദ്യുതി കമ്പനിയുടെ ആദിവാസി ഭൂമി തട്ടിപ്പ്‌, ഇടതുപക്ഷ സര്‍ക്കാരിന്റെ ജനവിരുദ്ധതയുടെ മറ്റൊരു കുംഭഗോപുരമായി ഉയര്‍ന്നുനില്‍ക്കുമ്പോഴും വാസ്തവ വിരുദ്ധതകളില്‍ അഭിരമിച്ച്‌ ആദിവാസികളെ വീണ്ടും വീണ്ടും വഞ്ചിക്കാനാണ്‌ സര്‍ക്കാരും ഇടതുപക്ഷ പാര്‍ട്ടികളും പാര്‍ട്ടി മാധ്യമങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. അധഃസ്ഥിതര്‍ക്കുവേണ്ടി നിലകൊള്ളുന്നു എന്ന്‌ നാഴികകയ്ക്ക്‌ നാല്‍പ്പതുവട്ടം വിളിച്ചുകൂവുന്ന, ആദിവാസി ഊരുകളില്‍ വികസനവും വൈദ്യുതിയും എത്തിച്ചത്‌ തങ്ങളാണെന്ന്‌ ഊറ്റം കൊള്ളുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ വഞ്ചനയുടെ കാറ്റാടികളാണ്‌ അട്ടപ്പാടി മലനിരകളില്‍ ഇപ്പോള്‍ കറങ്ങിക്കൊണ്ടിരിക്കുന്നത്‌.
നാലുവര്‍ഷത്തെ ഭരണത്തിന്റെ നേട്ടമായി ഉയര്‍ത്തിക്കാട്ടിയ കാറ്റാടി കമ്പനി അട്ടപ്പാടിയില്‍ കൊണ്ടുവരുന്നതിന്‌ വേണ്ടി ഭൂമാഫിയക്കും സ്വകാര്യ മൂലധന ചൂഷകര്‍ക്കുമൊപ്പം വിപ്ലവ വായാടികളും ഇടതുപക്ഷ ഭരണകൂടവും കൈകോര്‍ത്ത്‌ നിന്നതിന്റെ മ്ലേച്ഛതകളാണ്‌ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്‌. എന്നിട്ടും, ആദിവാസി ഭൂമി ആരെങ്കിലും കൈയേറിട്ടുണ്ടെങ്കില്‍ ആ ശക്തികളുടെ അടിവേര്‌ അറുക്കുമെന്നാണ്‌ എ.കെ. ബാലന്റെ അഹന്ത ഉളുപ്പില്ലാതെ ജല്‍പ്പനങ്ങള്‍ പുലമ്പിക്കൊണ്ടിരിക്കുന്നത്‌.
ആതിരേ, ഒരു തുണ്ട്‌ പുകയിലയും ഒരു കവിള്‍ മദ്യവും നല്‍കി തന്റെ മണ്ണിനെയും പെണ്ണിനെയും കവര്‍ന്നെടുത്ത നാട്ടുവാസിയുടെ ലാഭക്കൊതിക്ക്‌ ഇരയായി കിടക്കപ്പായില്‍ നിന്ന്‌ പോലും ഇറങ്ങിപ്പോകേണ്ടിവന്ന ഗതികെട്ട ആദിവാസിയെയാണ്‌ ഇടതുപക്ഷ സര്‍ക്കാരിന്റെ മെഷിനറി ഉപയോഗിച്ച്‌ വീണ്ടും ലാഭക്കൊതിയുടെ പൈശാചിക ശക്തികള്‍ നിര്‍ദയം വഞ്ചിച്ച്‌ , നേട്ടത്തിന്റെ കാറ്റാടികള്‍ ഇപ്പോള്‍ കറക്കിക്കൊണ്ടിരിക്കുന്നത്‌.
വൈദ്യുതി മിച്ച സംസ്ഥാനം എങ്ങനെ വൈദ്യുതി കമ്മിസംസ്ഥാനമായി മാറിയെന്ന്‌ കണ്ടെത്താനോ ഈ പ്രശ്നം ശാസ്ത്രീയമായി പരിഹരിക്കാനോ മനസ്സുകാണിക്കാതെ ജലവൈദ്യുത പദ്ധതികളുടെയും കാറ്റാടി പദ്ധതികളുടെയും മറവില്‍ വനം കൈയേറ്റത്തിനും ആദിവാസി ഭൂമി തട്ടിപ്പിനും ഭൂമാഫിയ അടക്കമുള്ള തെമ്മാടികള്‍ വട്ടം കൂട്ടിയപ്പോള്‍ അതിന്‌ ഭരണത്തിന്റെ സംരക്ഷണം നല്‍കിയവരാണ്‌ ഇപ്പോള്‍ ആ ശക്തികളുടെ അടിവേര്‌ അറുക്കുമെന്ന്‌ വീമ്പിളക്കുന്നത്‌.
ആതിരേ, ആദിവാസി സംരക്ഷണത്തിന്‌ 1975ലെ ആദിവാസി ഭൂമിനയമവും 1999 ലെ ഭേദഗതിയും ഉള്‍പ്പെടെ 2009ല്‍ സുപ്രീം കോടതി അംഗീകാരം നല്‍കിയ നിയമം നിലവിലിരിക്കേയാണ്‌, കോടതിയലക്ഷ്യം പോലും നടത്തിക്കൊണ്ട്‌ ഈ സ്വകാര്യ സമ്പന്ന വിഭാഗം ആദിവാസികളെ കുടിയിറക്കി ഇങ്ങനെ ലാഭം കൊയ്തുകൊണ്ടിരുന്നത്‌. അതിന്‌ ഒത്താശ ചെയ്ത്‌ കമ്മീഷന്‍ പണം പോക്കറ്റിലും പാര്‍ട്ടി മന്ദിരങ്ങളിലും സമാഹരിച്ചവര്‍ക്ക്‌ എങ്ങനെ ഈ ശക്തികളുടെ നേരെ നില്‍ക്കാനാവുമെന്ന്‌ ബോധ്യമുള്ള ഒരു സമൂഹത്തെയാണ്‌ ബാലന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇങ്ങനെ പ്രഖ്യാപനങ്ങളിലൂടെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നത്‌. അധഃസ്ഥിതന്‌ എന്നും പാര അവന്റെ തലത്തിലുള്ള മിടുക്കന്മാരാണെന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കി മന്ത്രിസ്ഥാനത്ത്‌ ഞെളിഞ്ഞിരിക്കുന്ന എ.കെ. ബാലനടക്കമുള്ളവര്‍ക്കെതിരെ കഠിന നിയമനടപടികള്‍ സ്വീകരിച്ചാല്‍ പോലും ആദിവാസികള്‍ ഇന്നനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക്‌ പകരമാവുകയില്ല. ആനുഷംഗീകമായി പറയട്ടെ ജൂലൈ 30 ന്‌ കേരള ഹൈക്കോടതിയില്‍ നിന്നുണ്ടായ ഒരു പരാമര്‍ശം ഏറെ പ്രസക്തമാണ്‌. ഈ സര്‍ക്കാരിന്റെ കാലത്ത്‌ മാഫിയകള്‍ക്കാണ്‌ നിയമപരിരക്ഷ ലഭിക്കുന്നത്‌. പണമുണ്ടെങ്കില്‍ ഏത്‌ നിയമവും ലംഘിക്കാന്‍ തയ്യാറാകുന്ന ഈ മാഫിയകളെ സംരക്ഷിക്കാന്‍ സര്‍ക്കാരിന്‌ മനഃസാക്ഷിക്കുത്തുമില്ല. അട്ടപ്പാടിയിലെ കാറ്റാടി വൈദ്യുതി പദ്ധതിയുടെ മറവില്‍ നടന്ന അട്ടിമറികള്‍ ഈ വാസ്തവത്തിന്‌ അടിവരയിടുന്നുമുണ്ട്‌.
ആതിരേ, ആദിവാസിയായ ഇ.പി. ചാത്തനും കാളിക്കും മറ്റും, കാറ്റാടി വൈദ്യുതി കമ്പനിക്കുവേണ്ടി അവരുടെ ഭൂമി 'പിടിച്ചെടുത്തതിന്‌' ലക്ഷക്കണക്കിന്‌ രൂപ നല്‍കാനിരിക്കേയാണ്‌ ഇപ്പോള്‍ എ.കെ. ബാലനും പാര്‍ട്ടി പത്രവുമൊക്കെ ചാത്തനെ സിപിഎംകാരനല്ലെന്നും 1985ല്‍ ഭൂമി വിറ്റവനാണെന്നുമുള്ള പച്ചക്കള്ളം പ്രചിപ്പിക്കുന്നത്‌. കേരളം ആരെല്ലാം ഭരിച്ചിരുന്നോ ആ നാളുകളിലെല്ലാം തന്നെ ആദിവാസികളുടെ മണ്ണും പെണ്ണും കവര്‍ന്നെടുക്കപ്പെട്ടതിന്റെ ദാരുണകഥകളാണ്‌ പുറത്തുവന്നിട്ടുള്ളത്‌. ആ നെറികേടിന്റെ പൂര്‍ണതയാണ്‌ ഇപ്പോള്‍ അട്ടപ്പാടിയില്‍ ദൃശ്യമായിട്ടുള്ളത്‌. സര്‍ക്കാരും ഭൂമി മാഫിയയും ആദിവാസികളെ വഞ്ചിച്ച്‌, സര്‍ക്കാരിന്റെ ആവശ്യത്തിനാണ്‌ ഭൂമി ഏറ്റെടുക്കുന്നതെന്ന്‌ അവരെ ധരിപ്പിച്ചാണ്‌ കാറ്റാടി കമ്പനിയുടെ കൊള്ളലാഭ കൊതിക്ക്‌ ചുവപ്പ്‌ പരവതാനി വിരിച്ചത്‌. ഈ പരവതാനിയിലൂടെ നടന്നുചെന്നാണ്‌ ബഹുമാന്യനായ മന്ത്രി അട്ടപ്പാടിയിലെ കാറ്റാടി വൈദ്യുതി കമ്പനിയുടെ ഉദ്ഘാടനം നടത്തിയത്‌. വൈദ്യുതി ക്ഷാമം പരിഹരിക്കാനുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധതയുടെ അടയാളമായി ഉയര്‍ത്തിക്കാട്ടിയ ഈ സംരംഭം വലിയൊരു വഞ്ചനയുടെ ബാക്കിപത്രമാണെന്ന്‌ ഇപ്പോള്‍ പൊതുസമൂഹം തിരിച്ചറിയുന്നു. ഈ തിരിച്ചറിവിന്റെ പൊള്ളലില്‍ നിന്ന്‌ രക്ഷപ്പെടാണ്‌ ബാലനും പാര്‍ട്ടി പത്രവും മറ്റും നട്ടാല്‍ കുരുക്കാത്ത കള്ളങ്ങളും കേട്ടല്‍ അറയ്ക്കുന്ന പ്രഖ്യാപനങ്ങളും നടത്തുന്നത്‌.
സര്‍ക്കാര്‍ സ്പോര്‍ണ്‍സേര്‍ഡായ മാഫിയ പ്രവര്‍ത്തനമാണ്‌ അട്ടപ്പാടിയല്‍ നടന്നതെന്നതിന്‌ ഇതില്‍ പരം തെളിവുകള്‍ ആവശ്യമില്ല.
ആതിരേ, അട്ടപ്പാടിയിലെ ആദിവാസി ഭൂമി തട്ടിപ്പ്‌ സംസ്ഥാനത്തെ പിടിച്ചു കുലുക്കുമ്പോഴും ഞങ്ങളൊന്നും ഇതറിഞ്ഞില്ല എന്ന മട്ടില്‍ വഞ്ചനയുടെ മറ്റ്‌ പ്രതീകങ്ങളായി നില്‍ക്കുകയാണ്‌ ആദിവാസി സംഘടനകള്‍. ആദിവാസി ഭൂമി പ്രശ്നത്തിന്റെ പേരില്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തും പ്രക്ഷോഭ കൊടുങ്കാറ്റുകള്‍ ഉയര്‍ത്തുന്ന സംഘടനകളും അട്ടപ്പാടി പ്രശ്നത്തില്‍ മൗനം പുലര്‍ത്തുകയാണ്‌.
സിപിഎം അനുകൂല ആദിവാസി ക്ഷേമസമിതിയും സിപിഐ നേതൃത്വത്തിലുള്ള ആദിവാസി മഹാസമഭയും കോണ്‍ഗ്രസിന്റെ ആദിവാസി കോണ്‍ഗ്രസുമാണ്‌ അട്ടപ്പാടിയില്‍ വേരോട്ടമുള്ള പ്രധാന ആദിയവാസി സംഘടനകള്‍. അട്ടപ്പാടിയില്‍ കാറ്റാടി വൈദ്യുതി കമ്പനി ആദിവാസി ഭൂമി വ്യാജരേഖകളുടെ പിന്‍ബലത്തില്‍ തട്ടിയെടുത്തതായി വ്യക്തമായിട്ടും ഇവരാരും പ്രതികരിക്കാതിരിക്കുന്നത്‌ ബന്ധപ്പെട്ട സംഘടനകളെ നയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നിര്‍ദേശം മൂലമാണെന്ന കാര്യത്തില്‍ സംശയമില്ല. ആദിവാസി മഹാസംഘത്തിന്റെ സംസ്ഥാന സെക്രട്ടറി ഈശ്വരീരേശന്‍, ആദിവാസി ക്ഷേമ സമിതിയുടെ സംസ്ഥാന നേതാവ്‌ പി. രാജന്‍ ആദിവസി കോണ്‍ഗ്രസ്‌ നേതാവ്‌ രംഗസ്വാമി എന്നിവര്‍ അട്ടപ്പാടിക്കാരാണ്‌. എന്നിട്ടും ഇവരെല്ലാം മൗനീബാബകളായി നില്‍ക്കുന്നതിന്റെ പിന്നിലുള്ളത്‌ രാഷ്ട്രീയ കാരണങ്ങളാണെന്ന്‌ വ്യക്തം.
ആതിരേ, ചുവപ്പ്‌ പരവതാനി വിരിച്ച്‌ കാറ്റാടി വൈദ്യുതി കമ്പനിയെ അട്ടപ്പാടിയിലെത്തിച്ചതിന്റെ ക്രെഡിറ്റ്‌ അവകാശപ്പെട്ട സിപിഎമ്മിനും സിപിഐയ്ക്കും എങ്ങനെ വാ തുറക്കാന്‍ കഴിയും? അതുകൊണ്ടാണ്‌ സംസ്ഥാനം കണ്ട ഏറ്റവും വലിയ ആദിവാസി ഭൂമി തട്ടിപ്പാണ്‌ കാറ്റാടി കമ്പനിയുടെ പേരില്‍ നടന്നതെന്ന വാസ്തവം പുറത്തുവന്നപ്പോള്‍ ഇരുപാര്‍ട്ടികളും ഒരുപോലെ പ്രതിരോധത്തിലായത്‌. അഗളി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രവീന്ദ്രദാസ്‌ എന്ന ഇടതുപക്ഷ വഞ്ചകനടക്കമുള്ളവരുടെ പങ്ക്‌ അനിഷേധ്യമായി വെളിപ്പെട്ടിട്ടുണ്ട്‌. അഗളിയില്‍ ആധാരമെഴുത്ത്‌ ഓഫീസ്‌ നടത്തു. രവീന്ദ്ര ദാസാണ്‌ സാര്‍പെന്‍ റിയല്‍ടേഴ്സിനുവേണ്ടി ആധാരങ്ങളെല്ലാം നടത്തിക്കൊടുത്തത്‌ എന്നറിയണം. എന്നുമാത്രമല്ല സിപിഎം ഭരിക്കുന്ന ഷോളയൂര്‍, അഗളി പഞ്ചായത്തുകളിലാണ്‌ കാറ്റാടികളെല്ലാം സ്ഥാപിക്കപ്പെട്ടത്‌. അനുമതി തേടാതെ കാറ്റാടികള്‍ സ്ഥാപിച്ചിട്ടും നടപടിയെടുക്കാതെ കണ്ണടയ്ക്കുകയായിരുന്നു ഈ പഞ്ചായത്തുകള്‍ ചെയ്തത്‌. ഇപ്പോള്‍ സ്റ്റോപ്‌ മെമ്മോ കൊടുത്തിട്ടുണ്ട്‌ എന്നുപറയുന്നതൊക്കെ ആരുടെ കണ്ണില്‍ പൊടിയിടാനാണ്‌ എന്ന്‌ പൊതുസമൂഹത്തിന്‌ നന്നായി അറിയാം.
ആതിരേ, കാറ്റാടി കമ്പനികള്‍ക്ക്‌ സുഗമപാതയൊരുക്കാന്‍ ഉന്നത തലങ്ങളില്‍ നിന്നാണ്‌ നിര്‍ദേശം ഉണ്ടായത്‌. വകുപ്പ്‌ മന്ത്രിക്കും മീതെ പറന്ന പരുന്തുകളായിരുന്നു ഈ ശക്തികളെന്ന്‌ ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്‌. ഈ വാസ്തവങ്ങള്‍ക്ക്‌ മുമ്പിലാണ്‌ ആദിവാസി ക്ഷേമസമിതിയും ആദിവാസി മഹാസഭയും പഞ്ചപുച്ഛമടക്കി നില്‍ക്കുന്നത്‌. അതുകൊണ്ട്‌ കൂടിയാണ്‌ അട്ടപ്പാടിയിലെ 176 ഊരുകളിലെ മൂപ്പന്മാര്‍ ഉള്‍ക്കൊള്ളുന്ന മൂപ്പന്‍സ്‌ കൗണ്‍സിലും മൗനത്തിലൊളിക്കാന്‍ നിര്‍ബന്ധിതരായത്‌. മുന്‍കാലങ്ങളില്‍ ആദിവാസി പ്രശ്നങ്ങളില്‍ സക്രിയമായി പ്രവര്‍ത്തിച്ചിരുന്ന ഗുരുവ്‌ എന്ന സംഘടനയും ഈ വിഷയത്തില്‍ മൗനികളായത്‌.
ആതിരേ, എം. സുകുമാരന്‍ ചെയര്‍മാനായ അട്ടപ്പാടി സംരക്ഷണ സംഘം ഇല്ലായിരുന്നെങ്കില്‍ കാറ്റാടി കമ്പനിയുടെയും ഭൂമാഫിയയുടെയും ഇടതുപക്ഷ വിപ്ലവം പറയുന്ന പാര്‍ട്ടികളെയും സോഷ്യല്‍ ഡെമോക്രാറ്റുകള്‍ അടങ്ങുന്ന ചൂഷകരുടെയും തനിനിറം പുറത്തുവരുമായിരുന്നില്ല. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളുമായി സുകുമാരന്‍ നടത്തിയ പോരാട്ടമാണ്‌ ഈ അട്ടിമറി ഇത്രയെങ്കിലും പുറത്തുകൊണ്ടുവന്നത്‌.
ആതിരേ, ആദിവാസികളോട്‌ കാണിച്ച ഈ തെമ്മാടിത്തത്തിന്‌ പ്രതികാരം ചെയ്യാന്‍ തീര്‍ച്ചയായും പതിതരുടെ ഒരു തലമുറ നട്ടെല്ല്‌ നിവര്‍ത്തും. അവര്‍ക്ക്‌ നേതൃത്വം നല്‍കാന്‍ വര്‍ഗീസിനെ പോലെ ധീരനായ, കറതീര്‍ന്ന പ്രതിബദ്ധതയുള്ള ഒരു മനുഷ്യസ്നേഹിയുണ്ടാകും. ചൂഷണത്തിന്റെ ഈ കരാളശക്തികളെ ഉന്മൂലനംചെയ്യുന്ന ഒരു പ്രഭാതം പൊട്ടിവിരിയും. രക്തരൂഷിതമായേക്കാം ആ പ്രഭാതം. എന്നാലും അത്‌ ഇന്നത്തെ വിപ്ലവ നേതാക്കന്മാരുടെ നെഞ്ച്‌ കലക്കുന്ന വാസ്തവം തന്നെയാണ്‌.

Friday, July 30, 2010

ചാണ്ടിയും ചെന്നിത്തലയും പോപ്പുലര്‍ ഫ്രണ്ടിന്റെ ഭാഷയില്‍ സംസാരിക്കുമ്പോള്‍

ഇവിടെ ശ്രദ്ധിക്കേണ്ടത്‌ ഇക്കൂട്ടരുടെ അവസരവാദ നിലപാടാണ്‌. പോപ്പുലര്‍ ഫ്രണ്ടിനെയും ജമാ അത്ത്‌ ഇ ഇസ്ലാമിയെയും എന്‍ഡിഎഫിനെയുമൊക്കെ തീവ്രവാദികളായി മുദ്രകുത്തുന്ന ഇവര്‍ തന്നെയാണ്‌ ഇവരുടെ വോട്ടുവേണ്ട എന്ന്‌ പറയാനുള്ള ധിക്കാരമില്ല എന്ന എളിമ കാണിക്കുന്നത്‌. എന്താണ്‌ ഇവരുടെ ഗൂഢ പദ്ധതികള്‍ ? അശ്ലീല നിലപാടുകള്‍? ഈ നില സ്വീകരിക്കുന്നവര്‍ മുസ്ലീം സമുദായത്തിന്റെ സംരക്ഷകരോ അതോ പോപ്പുലര്‍ ഫ്രണ്ടിന്റെ വക്താക്കളോ..?




"കേരളത്തെ മുസ്ലീം രാജ്യമാക്കുകയാണ്‌ പോപ്പുലര്‍ ഫ്രണ്ടിന്റെ ലക്ഷ്യം" എന്ന്‌ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍ ന്യൂഡല്‍ഹിയില്‍ നടത്തിയ ഒരു പ്രസ്താവന ഏറ്റുപിടിച്ച്‌ ചാണ്ടിയും ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും ഇ. അഹമ്മദുമെല്ലാം സൃഷ്ടിക്കുന്ന ശബ്ദകോലാഹലം എന്തിന്‌ വേണ്ടിയാണ്‌, ആര്‍ക്ക്‌ വേണ്ടിയാണ്‌ എന്നൊക്കെ തിരിച്ചറിയാന്‍ കെല്‍പ്പുള്ളവരാണ്‌ കേരളത്തിലെ വോട്ടര്‍മാര്‍. എന്നിട്ടും മുസ്ലീം സമുദായത്തിന്റെ രക്ഷകരായി ഇവര്‍ അവതരിക്കുന്നത്‌ ആരെ വഞ്ചിക്കാനാണ്‌ ആതിരേ..?, വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ/നിയമ സഭ തെരഞ്ഞെടുപ്പ്‌ ലക്ഷ്യം വയ്ക്കുന്ന ഈ നീചത്വമാണ്‌ യഥാര്‍ത്ഥത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനേക്കാളും ഭീകരംഎന്ന്‌ ആര്‍ക്കാണ്‌ മനസ്സിലാകാത്തത്‌..?
വി.എസ്‌ അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെ ചില മുഖ്യധാരാ മാധ്യമങ്ങളും ചില സാംസ്കാരിക/സാമുദായി നേതാക്കളും ചന്ദ്രഹാസമിളക്കിയിട്ടുണ്ട്‌. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ഹീന ശ്രമമാണ്‌ വിഎസിന്റേതെന്നും വരുന്ന തെരഞ്ഞെടുപ്പുകളില്‍ സംഘപരിവാറിന്റെ വോട്ട്‌ ഉറപ്പിക്കാനുള്ള ഗൂഢ തന്ത്രമാണ്‌ പിന്നിലുള്ളതെന്നും ഒക്കെയാണ്‌ ഇവരുടെ കണ്ടെത്തലും പ്രചാരണവും.
എന്നാല്‍,ആതിരേ, അധ്യാപകന്റെ കൈവെട്ടിയ കേസുമായി ബന്ധപ്പെട്ട്‌ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ രേഖകളില്‍ ജനാധിപത്യ സംവിധാനത്തിന്‌ വിരുദ്ധവും ഈ സംവിധാനത്തെ നിരാകരിക്കുന്നതുമായ പല പ്രസ്താവനകളും ഉള്‍പ്പെട്ടിരുന്നു എന്നത്‌ ആര്‍ക്കാണ്‌ നിഷേധിക്കാന്‍ കഴിയുക? . "ജനാധിപത്യവും ഇസ്ലാമും രണ്ടുവിരുദ്ധ ആദര്‍ശങ്ങളാണ്‌. ഇന്ത്യയില്‍ ഭൂരിപക്ഷവും അമുസ്ലീങ്ങളാണ്‌. ജനാധിപത്യത്തില്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായമാണ്‌ മാനിക്കപ്പെടുകയെന്ന്‌ നാം മനസ്സിലാക്കണം. തെരഞ്ഞെടുപ്പില്‍ വിജയിച്ച്‌ പാര്‍ലമെന്റില്‍ മുസ്ലീങ്ങള്‍ക്ക്‌ ഭൂരിപക്ഷത്തോടെ പ്രവേശിക്കാമെന്നത്‌ ഇവിടെ സാധ്യമല്ല. ഇന്ത്യയ്ക്കകത്ത്‌ ഇസ്ലാമിക ഗവണ്‍മെന്റ്‌ വരും; കുറഞ്ഞ കാലത്തിനുള്ളില്‍ തന്നെ. മുസ്ലീം രാഷ്ട്രങ്ങളുടെ ഘടനയും തിരുത്തപ്പെടും. ഇസ്ലാമിന്റെ മേധാവിത്തത്തിന്‌ സ്വന്തം ജീവരക്തം നല്‍കി അതിനെ ശക്തിപ്പെടുത്തുന്ന കര്‍മോത്സുകരെയാണ്‌ വേണ്ടത്‌." എന്നൊക്കെയാണ്‌ ഈ ലഘു ലേഖകളില്‍ പറയുന്നത്‌. ഇതില്‍ നിന്ന്‌ എന്താണ്‌ വായിച്ചെടുക്കാന്‍ കഴിയുന്നത്‌? ഇന്ത്യയ്ക്കകത്ത്‌, ജനാധിപത്യ വിരുദ്ധമായ ഒരു മുസ്ലീം രാഷ്ട്രം സൃഷ്ടിക്കാന്‍ തന്നെയാണ്‌ പോപ്പുലര്‍ ഫ്രണ്ട്‌ അടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ ലക്ഷ്യം, എന്നല്ലേ ?.
ഈ ലക്ഷ്യത്തിന്‌ ഒപ്പം വായിക്കേണ്ടതാണ്‌, ആതിരേ, പോപ്പുലര്‍ ഫ്രണ്ട്‌ കേന്ദ്രങ്ങളില്‍ പോലിസ്‌ നടത്തിയ റെയ്ഡില്‍ പ്രതിഷേധിച്ച്‌ സംഘടിപ്പിച്ച പെരുമ്പാവൂരിലെ യോഗത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ദേശീയ നേതാവ്‌ നടത്തിയ പ്രഖ്യാപനം. "മാധ്യമങ്ങളും പോലീസും ചേര്‍ന്ന്‌ നടത്തുന്ന ഈ കളി പോപ്പുലര്‍ ഫ്രണ്ടിന്‌ എതിരായല്ല മറിച്ച്‌ മുസ്ലീം സമുദായത്തിന്‌ തന്നെ എതിരായിട്ടാണ്‌ എന്ന്‌ ജനം തിരിച്ചറിഞ്ഞു" എന്നായിരുന്നു പ്രകോപനപരമായ ആ പ്രസംഗം.
വസ്തവങ്ങള്‍ ഇതായിരിക്കേ, സംസ്ഥാനത്തിന്റെ ഭരണകര്‍ത്താവെന്ന നിലയില്‍ തനിക്കു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ലക്ഷ്യത്തെ കുറിച്ച്‌ വി.എസ്‌ അച്യുതാനന്ദന്‍ നടത്തിയ അഭിപ്രായപ്രകടനത്തിനെതിരെ ചാണ്ടിയും ചെന്നിത്തലയും കുരച്ച്‌ ചാടിയത്‌ തീര്‍ച്ചയായും ഹീനമായ ചില ലക്ഷ്യത്തോടെ തന്നെയാണ്‌. കേരളത്തിലെ മുസ്ലീങ്ങളെ അപമാനിക്കാനും ആക്ഷേപിക്കാനുമാണ്‌ മുഖ്യമന്ത്രി ശ്രമിച്ചതെന്നും തെരഞ്ഞെടുപ്പ്‌ കാലത്ത്‌ വര്‍ഗീയതയെ മാറിമാറി പ്രോത്സാഹിപ്പിക്കുക എന്നത്‌ ഇടതുമുന്നണി കാലങ്ങളായി പരീക്ഷിച്ചുവരുന്ന തന്ത്രമാണെന്നും ഒക്കെയാണ്‌ ചാണ്ടിയുടെയും ചെന്നിത്തലയുടെയും ആരോപണം. സമുദായങ്ങളെ തമ്മിലടിപ്പിച്ച്‌ രാഷ്ട്രീയ മുതലെടുപ്പ്‌ നടത്താനാണ്‌ വി.എസ്‌ ശ്രമിക്കുന്നതെന്നും തീവ്രവാദത്തിനെതിരായ പോരാട്ടങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണ്‌ മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ആരോ എവിടെയോ പറഞ്ഞതുകേട്ട്‌ മുസ്ലീം സമുദായത്തെ ആക്ഷേപിക്കുന്ന രീതിയില്‍ വി.എസ്‌ അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവന അദ്ദേഹത്തിന്റെ പദവിക്ക്‌ ചേരുന്നതല്ല എന്ന്‌ ഇ. അഹമ്മദും മുഖ്യമന്ത്രിയുടെ പ്രസ്താവന നിരുത്തരവാദപരവും അപലപനീയവുമാണെന്നും മതേതരത്വവും ജനാധിപത്യവും സഹവര്‍ത്തിത്ത്വവും നിലനില്‍ക്കുന്ന കേരളസമൂഹത്തിന്റെ കെട്ടുറപ്പ്‌ നശിപ്പിക്കാനെ അത്‌ ഗുണം ചെയ്യുകയുള്ളു എന്നും കുഞ്ഞാലിക്കുട്ടിയും ആക്ഷേപിക്കുന്നു.
ഇവരുടെയെല്ലാം അഭിപ്രായത്തില്‍, ആതിരേ, പോപ്പുലര്‍ ഫ്രണ്ടിന്റെ ലക്ഷ്യങ്ങള്‍ക്കെതിരെ വി.എസ്‌ അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവന മുസ്ലീം സമുദായത്തെ അടച്ചാക്ഷേപിക്കുന്നതും വര്‍ഗീയതയെ പോഷിപ്പിക്കുന്നതുമാണ്‌. ഇതുതന്നെയാണ്‌ പോപ്പുലര്‍ ഫ്രണ്ട്‌ നേതാക്കളും പറഞ്ഞുവെച്ചത്‌. റെയ്ഡിലൂടെ പോപ്പുലര്‍ ഫ്രണ്ടിനെയല്ല മുസ്ലീം സമുദായത്തെ തന്നെയാണ്‌ സര്‍ക്കാര്‍ അധിക്ഷേപിക്കുന്നതെന്നാണ്‌ അവര്‍ വാദിക്കുന്നത്‌. ഇവരുടെ നിലപാടും ചാണ്ടി ചെന്നിത്തലമാരുടെയും കുഞ്ഞാലിക്കുട്ടി - ഇ. അഹമ്മദുമാരുടെയും നിലപാടും സഹവര്‍ത്തിത്തോടെ നില്‍ക്കുന്നത്‌ കാണുക. അതായത്‌ പോപ്പുലര്‍ ഫ്രണ്ടിന്റെ ഭാഷയില്‍ തന്നെയാണ്‌ ചാണ്ടി ചെന്നിത്തലമാരടക്കമുള്ള യുഡിഎഫ്‌ നേതാക്കള്‍ സംസാരിക്കുന്നത്‌.
ഇവിടെ ആരാണ്‌ തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ട്‌ വര്‍ഗീയ കാര്‍ഡ്‌ കളിക്കുന്നതെന്ന്‌ ഇനി വ്യക്തമാക്കണം എന്നു തോന്നുന്നില്ല, ആതിരേ..
കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ അതിശക്തമായ വേരോട്ടമാണ്‌ നേടിയിട്ടുള്ളത്‌. ഇതിന്‌ ഇടതുവലത്‌ കക്ഷികള്‍ ഒരുപോലെ പിന്തുണയും സംരക്ഷണവും നല്‍കിയിട്ടുണ്ട്‌. വോട്ടെടുപ്പില്‍ വിജയിക്കാനും പാര്‍ട്ടിയില്‍ തങ്ങളുടെ സ്ഥാനങ്ങള്‍ നിലനിര്‍ത്താനും ഈ നേതാക്കള്‍ നടത്തിയ അപായകരമായ നീക്കങ്ങളുടെ മറ പിടിച്ചാണ്‌ പോപ്പുലര്‍ ഫ്രണ്ട്‌ അടക്കമുള്ള തീവ്രവാദ സംഘടനകള്‍ കേരളത്തിന്റെ മുക്കിലും മൂലയിലും തഴച്ചുവളര്‍ന്നത്‌. ഇന്ന്‌ പോപ്പുലര്‍ ഫ്രണ്ട്‌ അടക്കമുള്ളവരെ അധിക്ഷേപിക്കുന്ന കുഞ്ഞാലിക്കുട്ടി, വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ റെജീന ചില വെളിപ്പെടുത്തലുകളുമായി പൊതുരംഗത്ത്‌ വന്നപ്പോള്‍ സ്വീകരിച്ച നിലപാട്‌ ചാണ്ടിയും ചെന്നിത്തലയുമൊക്കെ മറന്നിട്ടുണ്ടാകും.എന്നാല്‍, കേരളത്തില്‍ ജാഗ്രത്തായിരിക്കുന്ന സമ്മതിദാന മനസ്സുകള്‍ അതൊന്നും വിസ്മരിച്ചിട്ടില്ല,ആതിരേ.
റെജീനയുടെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന്‌ സര്‍ക്കാരിലും പാര്‍ട്ടിയിലും തനിക്കുണ്ടായിരുന്ന സ്ഥാനം നഷ്ടപ്പെടുമെന്ന്‌ ഭയപ്പെട്ട്‌ മുസ്ലീം തീവ്രവാദ വിഭാഗങ്ങളെ ഒപ്പം നിര്‍ത്തിയ അദ്ദേഹത്തിന്റെ കരാള കൗശലം എങ്ങനെ മറക്കുമെന്നാണ്‌..?. ഉംറ കഴിഞ്ഞ്‌ കുഞ്ഞാലിക്കുട്ടി തിരിച്ചെത്തിയപ്പോള്‍ അതിന്റെ കാലുഷ്യം കേരളം കാണുകയും ചെയ്തതാണ്‌. ഇതേ നിലപാട്‌ ഏറിയും കുറഞ്ഞും സ്വീകരിച്ചവരാണ്‌ യുഡിഎഫിലും എല്‍ഡിഎഫിലുമുള്ള മുഖ്യ പാര്‍ട്ടികളും അവരുടെ നേതാക്കളും. എന്നിട്ടാണ്‌ ആതിരേ , ഇവര്‍ ഇപ്പോള്‍ വി.എസ്‌ അച്യുതാനന്ദന്റെ ഒരു പ്രസ്താവനയുടെ ചുവട്‌ പിടിച്ച്‌ കാടിളക്കുന്നത്‌.
ഇവിടെ ശ്രദ്ധിക്കേണ്ടത്‌ ഇക്കൂട്ടരുടെ അവസരവാദ നിലപാടാണ്‌. പോപ്പുലര്‍ ഫ്രണ്ടിനെയും ജമാ അത്ത്‌ ഇ ഇസ്ലാമിയെയും എന്‍ഡിഎഫിനെയുമൊക്കെ തീവ്രവാദികളായി മുദ്രകുത്തുന്ന ഇവര്‍ തന്നെയാണ്‌ ഇവരുടെ വോട്ടുവേണ്ട എന്ന്‌ പറയാനുള്ള ധിക്കാരമില്ല എന്ന എളിമ കാണിക്കുന്നത്‌. എന്താണ്‌ ഇവരുടെ ഗൂഢ പദ്ധതികള്‍ ? അശ്ലീല നിലപാടുകള്‍? ഈ നില സ്വീകരിക്കുന്നവര്‍ മുസ്ലീം സമുദായത്തിന്റെ സംരക്ഷകരോ അതോ പോപ്പുലര്‍ ഫ്രണ്ടിന്റെ വക്താക്കളോ..?
അറിയുക ആതിരേ, ഇവരുടെ ഈ കുളംകലക്കല്‍ കാരണം കൈവെട്ട്‌ കേസും അതിന്റെ അന്വേഷണവും പൊതു സമൂഹ ശ്രദ്ധയില്‍ നിന്ന്‌ പിന്നാക്കം പോയി എന്നതാണ്‌ വാസ്തവം. ജൂലൈ നാലാം തീയതി നടന്ന ആ സംഭവത്തിലെ പ്രതികളെ ഇതുവരെ പിടിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന്‌ പറയുമ്പോള്‍ ഈ ഭരണകൂടവും ഇടതുമുന്നണിയും ആരെയാണ്‌ സംരക്ഷിക്കുന്നതെന്ന്‌ വ്യക്തം. ഈ വാസ്തവം പൊതുസമൂഹമറിഞ്ഞത്‌ മൂലമുണ്ടായ തട്ടുകേടില്‍ നിന്ന്‌ മുഖം രക്ഷിക്കാന്‍ അച്യുതാനന്ദന്‍ നടത്തിയ ഒരു വളയമില്ലാത്ത ചാട്ടമായിരുന്നു. ഡല്‍ഹി പ്രസ്താവന. ആ അര്‍ത്ഥത്തില്‍ അതിനെ വിലയിരുത്താനോ വിശകലനം ചെയ്ത്‌ സര്‍ക്കാരിന്റെ പരാജയം ജനങ്ങളെ ഒരിക്കല്‍ കൂടി ബോധ്യപ്പെടുത്താനോ ബാധ്യസ്ഥരായവരാണ്‌ മറുകണ്ടം ചാടി മുസ്ലീം സംരക്ഷകരായി അവതരിച്ച്‌ പോപ്പുലര്‍ ഫ്രണ്ട്‌ അടക്കമുള്ള തീവ്രവാദ വിഭാഗത്തിന്റെ സംരക്ഷ വേഷം കെട്ടിയത്‌. ഇതുമൂലം ഇടതുമുന്നണിക്കും ഭരണകൂടത്തിനും ആഭ്യന്തരമന്ത്രാലയത്തിനും ഇപ്പോള്‍ ചിരിക്കാനുള്ള വക ലഭിച്ചിരിക്കുകയാണ്‌. പ്രധാനവും ഗൗരവമാര്‍ന്ന പ്രശ്നത്തില്‍ നിന്ന്‌ ജനശ്രദ്ധ തിരിച്ചുവിടാന്‍ പ്രതിപക്ഷമാണ്‌ ഇപ്പോള്‍ മുന്‍കൈ എടുത്തിരിക്കുന്നത്‌. ഇതാണ്‌ അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ക്കുള്ള ആശ്വാസം.
ഇവിടെയാണ്‌ ചാണ്ടി ചെന്നിത്തലമാരുടെയും അഹമ്മദ്‌ കുഞ്ഞാലിക്കുട്ടിമാരുടെയും അതുപോലെയുള്ള വഞ്ചകരാഷ്ട്രീയ നേതാക്കളുടെയും തനിനിറം തിരിച്ചറിയാന്‍ അവസരം ലഭിക്കുന്നത്‌. ആടുകളെ തമ്മിലിടിപ്പിച്ച്‌ ചോര കുടിക്കാന്‍ കാത്തിരുന്ന കഥയിലെ ചെന്നായ ഇവരേക്കാളൊക്കെ എത്രയോ സൗമ്യനും സാധുവുമാണെന്ന തിരിച്ചറിവും ഇപ്പോള്‍ കേരളത്തിലെ സമ്മതിദായകര്‍ക്ക്‌ ലഭിച്ചിട്ടുണ്ട്‌ എന്നത്‌ ഈ കോലാഹലങ്ങളുടെ ഗുണപരമായ പരിണാമമാണെന്ന്‌ വിശ്വസിക്കാനാണ്‌ എനിക്കിഷ്ടം, ആതിരേ...

Friday, July 23, 2010

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമോ ?

സര്‍ക്കാരിന്റെ അലംഭാവം മൂലവും അനുകൂല നിലപാട്‌ മൂലവും പോപ്പുലര്‍ ഫ്രണ്ടിനെ പോലെ ഒരു സംഘടന അതിന്റെ വേരോട്ടം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിച്ചിട്ടുണ്ടെങ്കില്‍ നിയമപരമായി നിരോധനം കൊണ്ട്‌ എന്ത്‌ ഗുണമാണ്‌ ഉണ്ടാകാന്‍ പോകുന്നത്‌. നിരോധിക്കപ്പെടുന്ന സംഘടന തങ്ങളുടെ സാന്ന്യദ്ധ്യമറിയിക്കാന്‍ നിയമവിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കാന്‍ പലപ്പോഴും നിര്‍ബന്ധിതരായിട്ടുണ്ട്‌. കേരളത്തിലെ വര്‍ത്തമാനകാല ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇത്തരമൊരു നിരോധനം ആശാവഹമായ ഫലമായിരിക്കില്ല. മറിച്ച്‌ ആശങ്കാ ജനകമായ തിരിച്ചടികള്‍ക്കായിരിക്കും അവസരമൊരുക്കുക.



തൊടുപുഴ ന്യൂമാന്‍ കോളജ്‌ അധ്യാപകന്‍ ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടി പ്രതികാരം തീര്‍ത്തതോടെ,ആതിരേ, ഇന്ന്‌, കേരളീയരുടെ പേടിസ്വപ്നമായി മാറിയിരിക്കുകയാണ്‌ പോപ്പുലര്‍ ഫ്രണ്ട്‌. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ഈ ഭയത്തിന്റെ രൂക്ഷത വര്‍ധിപ്പിക്കുന്നതാണ്‌.
സംഭവത്തിന്‌ ശേഷം ഇത്രയും ദിവസം കഴിഞ്ഞിട്ടും മുഖ്യപ്രതികളെ പിടികൂടാന്‍ കഴിയാത്തതും കഴിഞ്ഞദിവസങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ വിവിധ ഓഫീസുകളിലും കേന്ദ്രങ്ങളിലും നടത്തിയ റെയ്ഡില്‍ പിടികൂടിയ സ്ഫോടക വസ്തുക്കളും സിഡികളും ലഘുലേഖകളുമെല്ലാം ഈ ഭയം ശതഗുണീഭവിപ്പിച്ചിട്ടുമുണ്ട്‌. കണ്ണൂര്‍, കോഴിക്കോട്‌, വയനാട്‌, കാസര്‍ഗോഡ്‌ ജില്ലകളില്‍ നടത്തിയ റെയ്ഡില്‍ ബോംബുകളും വടിവാളുകളുമടക്കം നിരവധി സ്ഫോടകവസ്തുക്കളും മാരകായുധങ്ങളുമാണ്‌ പോലീസ്‌ പിടിച്ചെടുത്തത്‌. കണ്ണൂരില്‍ എടയ്ക്കാട്‌, പാപ്പിനിശേരി, നാറാത്ത്‌, ഇരുട്ടി, പയ്യന്നൂര്‍ എന്നിവിടങ്ങളിലും കോഴിക്കോട്‌ ജില്ലയില്‍ നാദാപുരം, കുറ്റിയാടി, കുന്നമംഗലം തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ പോലീസിന്‌ ലഭിച്ചു എന്ന്‌ അവകാശപ്പെടുന്ന തെളിവുകള്‍ തീര്‍ച്ചയായും കേരളീയരെ ഞെട്ടിക്കുന്നതാണ്‌. മാരകപ്രഹരശേഷിയുള്ള സ്ഫോടകവസ്തുക്കളും മറ്റ്‌ ആയുധങ്ങളും രാജ്യവിരുദ്ധത മുറ്റിനില്‍ക്കുന്ന ലഘുലേഖകളും അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള ഭീകര സംഘടനകളുടെ സഹായം വ്യക്തമാക്കുന്ന സിഡികളുമൊക്കെയാണ്‌ ഈ റെയ്ഡുകളില്‍ കണ്ടെത്തിയത്‌.
അടുത്തകാലം വരെ കേരളത്തിലെ സാമൂഹിക ജീവിതത്തില്‍ സക്രിയമായി ഇടപെടുകയും യുഡിഎഫും എല്‍ഡിഎഫും അറച്ചുനിന്ന സാമൂഹിക പ്രശ്നങ്ങളില്‍ തന്റേടത്തോടെ പ്രതികരിക്കുകയും ചെയ്ത സംഘടനയാണ്‌, ആതിരേ പോപ്പുലര്‍ ഫ്രണ്ട്‌. യാഥാസ്ഥിതിക മുസ്ലീം വിഭാഗത്തിനും മുസ്ലീം ലീഗിനും എതിരായ നിലപാടുകളാണ്‌ പല വിഷയങ്ങളിലും ഇവര്‍ സ്വീകരിച്ചിരുന്നത്‌. അതുകൊണ്ടുതന്നെ മുസ്ലീം സമുദായത്തിലെ തീവ്രവാദ വിഭാഗമായി ഇവര്‍ മുദ്രകുത്തപ്പെട്ടിരുന്നു. എങ്കിലും മറ്റ്‌ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനകളെ പോലെ പൊതുസമൂഹത്തില്‍ ഇടം നേടുകയും സാമൂഹിക രാഷ്ട്രീയ മാനങ്ങളുള്ള വിഷയങ്ങളില്‍ ഇടപെടുകയും ചെയ്തവരാണ്‌ പോപ്പുലര്‍ ഫ്രണ്ട്‌. എന്നാല്‍, ഇന്ന്‌ കേരളത്തെ ചുട്ടുകരിക്കാനുള്ള സ്ഫോടകശക്തിയാര്‍ന്ന സംവിധാനമായിട്ടാണ്‌ പോലീസിന്റെയും ഭരണകൂടത്തിന്റെയും വിശദീകരണങ്ങളിലും മാധ്യമവാര്‍ത്തകളിലും പോപ്പുലര്‍ ഫ്രണ്ട്‌ നിറഞ്ഞുനില്‍ക്കുന്നത്‌. അതുകൊണ്ടാണ്‌ പോപ്പുലര്‍ ഫ്രണ്ട്‌ അടക്കമുള്ള തീവ്രവാദ സംഘടനകളെ നിരോധിക്കണമെന്ന ഹര്‍ജി കേരള ഹൈക്കോടതിയിലെത്തിയത്‌. ഈ വിഷയത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടിയിരിക്കുകയാണ്‌ ചീഫ്‌ ജസ്റ്റിസ്‌ ചെലമേശ്വര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച്‌.
കേരളത്തില്‍ കഴിഞ്ഞദിവസങ്ങളില്‍ വ്യാപകമായി നടന്ന റെയ്ഡുകളില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും അവരുടെ സാമ്പത്തിക ശ്രോതസിനെ കുറിച്ചും നാഷണല്‍ ഇന്‍വെസ്റ്റിഗേറ്റീവ്‌ ഏജന്‍സി അന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്‌. എന്നുമാത്രമല്ല, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സ്വാതന്ത്ര്യദിനത്തില്‍ പോപ്പുലര്‍ ഫ്രണ്ട്‌ നടത്തിയിരുന്ന ഫ്രീഡം പരേഡ്‌ ഇത്തവണ അനുവദിക്കുകയില്ല എന്നാണ്‌ സര്‍ക്കാരിന്റെ തീരുമാനം. അതായത്‌ കടുത്ത ഭീകരവാദ സംഘടനയായി പോപ്പുലര്‍ ഫ്രണ്ട്‌ ഇപ്പോള്‍ ഭരണകൂടത്തിന്റെയും പൊതുസമൂഹത്തിന്റെയും മനസ്സില്‍ ഭയപ്പെടുത്തുന്ന സംജ്ഞയായി സംവിധാനമായി മാറിയിരിക്കുകയാണ്‌.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമോ എന്ന വിഷയം കോടതി തീരുമാനിക്കട്ടെ. അതിന്റെ യുക്തി കോടതി വെളിപ്പെടുത്തുമ്പോള്‍ നമുക്ക്‌ ബോധ്യമാകും. എന്നാല്‍, സാമാന്യ യുക്തി അനുസരിച്ച്‌ നമുക്കും ചില ചോദ്യങ്ങള്‍ ഉന്നയിക്കാനും അന്വേഷണങ്ങള്‍ നടത്താനും അനുമാനങ്ങളിലെത്താനും ഈ സാഹചര്യത്തില്‍ പരിസരമൊരുങ്ങുന്നുണ്ട്‌.
ആതിരേ, ഭരണപ്രതിപക്ഷ വ്യത്യാസം കൂടാതെ എല്ലാവരും ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്നും അവര്‍ തീവ്രവാദി സംഘടനയാണെന്ന്‌ വാദിക്കുന്നു. അതിര്‍ത്തിക്കപ്പുറത്തുനിന്നും രാഷ്ട്രാന്തര രംഗത്ത്‌ ഭീതിവിതയ്ക്കുന്ന തീവ്രവാദി സംഘടനകളില്‍ നിന്ന്‌ ഇവര്‍ക്ക്‌ ആളും അര്‍ത്ഥവും ആയുധവും ലഭിക്കുന്നുണ്ടെന്നും ഒക്കെയാണ്‌ ഇപ്പോഴത്തെ പ്രചാരണവും വിശ്വാസവും.
ഇവിടെ ഉന്നയിക്കപ്പെടുന്ന ആദ്യത്തെ ചോദ്യം ഇത്രയും നാള്‍ കേരളത്തിലെ പൊതുസമൂഹത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ സംഘടനയെ കുറിച്ച്‌ നേരത്തെ തന്നെ ചില സംസയങ്ങള്‍ ഉയര്‍ന്നിരുന്നതാണ്‌. അന്ന്‌ അതേ കുറിച്ച്‌ അന്വേഷിക്കുകയും നടപടിയെടുക്കുകയും ചെയ്തിരുന്നെങ്കില്‍ ഇന്ന്‌ ഭരണകൂടവും മറ്റ്‌ രാഷ്ട്രീയ കക്ഷികളും മാധ്യമങ്ങളും ആവര്‍ത്തിക്കുന്ന ഭയാനകമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുമായിരുന്നോ എന്നതാണ്‌. അധ്യാപകന്റെ കൈവെട്ടേണ്ടിവന്നു ആഭ്യന്തരവകുപ്പിന്‌ ഉണരാനും റെയ്ഡുകള്‍ നടത്താനും. ആ റെയ്ഡുകളില്‍ ലഭിച്ച തെളിവുകള്‍ ആഭ്യന്തരമന്ത്രിയും ഡിജിപിയും ഉന്നതപോലീസ്‌ ഉദ്യോഗസ്ഥരടക്കമുള്ളവരുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്‌. കഴിഞ്ഞ നാലുവര്‍ഷം ഭരണത്തിലിരുന്നപ്പോള്‍ ആഭ്യന്തരമന്ത്രിയും ഡിജിപിയും മറ്റ്‌ മുതിര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥരും ഈ സംഘടനയുടെ പ്രവര്‍ത്തനത്തെ കുറിച്ച്‌ അറിഞ്ഞിരുന്നില്ല എന്നാണോ കേരളീയര്‍ വിശ്വസിക്കേണ്ടത്‌. അത്രയ്ക്ക്‌ വിഡ്ഢികളാണോ സാക്ഷരകേരളീയര്‍?
അധികാരത്തിനും അതിജീവനത്തിനും വേണ്ടി രാഷ്ട്രീയ കക്ഷികളും അവരുടെ നേതാക്കന്മാരും സ്വീകരിച്ചുപോന്ന ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നയങ്ങളും നടപടികളുമാണ്‌ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക്‌ കേരളത്തില്‍ വെള്ളവും വളവും നല്‍കിയതെന്ന കാര്യത്തില്‍ ആര്‍ക്കാണ്‌, ആതിരേ സംശയമുള്ളത്‌. ഇപ്പോള്‍ പറയുന്നു, ഇന്റലിജന്‍സ്‌ വിഭാഗം നേരത്തെ നല്‍കിയ മുന്നറിയിപ്പുകള്‍ സംസ്ഥാന സര്‍ക്കാരും ആഭ്യന്തരവകുപ്പും അവഗണിച്ചതുകൊണ്ടാണ്‌ ഇത്തരമൊരു ഭയാനകമായ സാഹചര്യം കേരളത്തില്‍ സൃഷ്ടിക്കപ്പെട്ടതെന്ന്‌. അത്‌ ശരിയാണെങ്കില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഇപ്പോഴത്തെ വളര്‍ച്ചയുടെ ഉത്തരവാദികള്‍ ആ സംഘടനയോ അതിനെ സഹായിക്കുന്ന മറ്റ്‌ സംവിധാനങ്ങളോ അല്ല എന്ന്‌ അനുമാനിക്കേണ്ടി വരും. അപായകരമായ, രാജ്യവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന്‌ സൂചന ലഭിച്ചിട്ടും നടപടിയെടുക്കാതിരുന്ന ആഭ്യന്തരവകുപ്പും പോലീസ്‌ ഉദ്യോഗസ്ഥരുമാണ്‌ ആ അര്‍ത്ഥത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനേക്കാള്‍ ഭയക്കേണ്ടവരെന്നും വരുന്നു. പോപ്പുലര്‍ ഫ്രണ്ടടക്കമുള്ള മൂന്ന്‌ സംഘടനകളെ കുറിച്ച്‌ മൂന്ന്‌ മാസം മുമ്പ്സംസ്ഥാന സര്‍ക്കാരിന്‌ മുന്നറിയിപ്പ്‌ നല്‍കിയതാണെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഇപ്പോള്‍ ആണയിടുന്നു. അതായത്‌ ലഭിച്ച സൂചനകള്‍ക്ക്‌ മുകളില്‍ ഉറക്കം തൂങ്ങുകയായിരുന്നു ഇടതുപക്ഷ ഭരണകൂടവും അതിന്റെ ആഭ്യന്തരവകുപ്പും മന്ത്രിയും ഡിജിപിയും ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരും എന്ന്‌ സാരം.
കളമശേരി ബസ്‌ കത്തിക്കല്‍ കേസിന്‌ ശേഷം കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ അന്വേഷിക്കാന്‍ ഡിഐജി വിനോദ്‌ കുമാറിന്റെ നേതൃത്വത്തില്‍ ഒരു പ്രത്യേക സംവിധാനം രൂപീകരിച്ചതാണ്‌. എന്നാല്‍, ഈ സംവിധാനത്തെ നോക്കുകുത്തിയാക്കി തീവ്രവാദ പ്രവര്‍ത്തനങ്ങളോട്‌ അതി മൃദു സമീപനാണ്‌ ആഭ്യന്തരവകുപ്പ്‌ സ്വകരിക്കുന്നതെന്ന പരാതി നേരത്തെ ഉയര്‍ന്നതാണ്‌. അന്ന്‌ ഡിഐജി വിനോദ്‌ കുമാറിനെ നേരിട്ട്‌ വിളിച്ചുവരുത്തി മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍ വിശദീകരണം തേടിയതുമാണ്‌.
ഇതിന്‌ ശേഷമായിരുന്നു തടിയന്റവിട നസീര്‍ പിടിയിലായത്‌. അന്ന്‌ വിനോദ്‌ കുമാറിനെ മറികടന്നാണ്‌ കണ്ണൂര്‍ റെയ്ഞ്ച്‌ ഐജി ടോമിന്‍ ജെ. തച്ചങ്കരി ബാംഗ്ലൂരില്‍ പോയതും തടിയന്റവിട നസീറിനെ ചോദ്യം ചെയ്തതും. അന്നുതന്നെ കേരള സര്‍ക്കാരിന്‌ തീവ്രവാദി ഗ്രൂപ്പുകളോടുള്ള മൃദുസമീപനം വ്യക്തമായതാണ്‌. തുടര്‍ന്ന്‌ ലഭിച്ച വിവരങ്ങളും ഈ സമീപനത്തിലെ അപായം വ്യക്തമാക്കുന്നതായിരുന്നു. ആ നിലപാടാണ്‌ അധ്യാപകന്റെ കൈവെട്ടലിലേയ്ക്കും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ള ആയുധ സമാഹരണ പ്രവര്‍ത്തനങ്ങളിലേയ്ക്കും പരിവര്‍ത്തനം ചെയ്തതെന്ന കാര്യത്തില്‍ സംശയമില്ല.
ആതിരേ, സര്‍ക്കാരിന്റെ അലംഭാവം മൂലവും അനുകൂല നിലപാട്‌ മൂലവും പോപ്പുലര്‍ ഫ്രണ്ടിനെ പോലെ ഒരു സംഘടന അതിന്റെ വേരോട്ടം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിച്ചിട്ടുണ്ടെങ്കില്‍ നിയമപരമായ നിരോധനം കൊണ്ട്‌ എന്ത്‌ ഗുണമാണ്‌ ഉണ്ടാകാന്‍ പോകുന്നത്‌? നിരോധിക്കപ്പെടുന്ന സംഘടന തങ്ങളുടെ സാന്ന്യദ്ധ്യമറിയിക്കാന്‍ നിയമവിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കാന്‍ പലപ്പോഴും നിര്‍ബന്ധിതരായിട്ടുണ്ട്‌. കേരളത്തിലെ വര്‍ത്തമാനകാല ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇത്തരമൊരു നിരോധനം ആശാവഹമായ ഫലമായിരിക്കില്ല. മറിച്ച്‌ ആശങ്കാ ജനകമായ തിരിച്ചടികള്‍ക്കായിരിക്കും അവസരമൊരുക്കുക. തങ്ങളുടെ ഓഫീസുകളില്‍ നടത്തുന്ന റെയ്ഡ്‌ പക്ഷപാതിത്വപരമാണെന്നും പിടിച്ചെടുക്കപ്പെട്ടു എന്നുപറയുന്ന ആയുധങ്ങള്‍ തങ്ങളുടേതല്ലെന്നും പോപ്പുലര്‍ ഫ്രണ്ട്‌ നേതാക്കള്‍ പറയുന്നു. പോലീസ്‌ നടത്തുന്ന ഈ റെയ്ഡിനെതിരെ സംസ്ഥാന വ്യാപകമായ പ്രതിഷേധത്തിന്‌ ഒരുങ്ങുകയുമാണ്‌ അവര്‍. ആഭ്യന്തരവകുപ്പിന്റെ ഇപ്പോഴത്തെ നടപടികള്‍ പ്രശ്നം പരിഹരിക്കാനല്ല രൂക്ഷമാക്കാനാണ്‌ സാധ്യതയെന്ന്‌ സൂചിപ്പിക്കുന്നു.
അതായത്‌ പോപ്പുലര്‍ ഫ്രണ്ടല്ല മറിച്ച്‌ കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സാഹചര്യമൊരുക്കിയ ഭരണകൂടവും പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുമാണ്‌ കുറ്റക്കാര്‍. അതുകൊണ്ട്‌ നിരോധിക്കേണ്ടതും നടപടി എടുക്കേണ്ടതും ഇവരെയും ഇവര്‍ക്കെതിരെയുമാണ്‌. അതല്ലാതെയുള്ള എല്ലാ നീക്കങ്ങളും , ആതിരേ, രോഗമറിയാതെയുള്ള ചികിത്സയായിരിക്കും അതിന്റെ ഫലം മാരകവുമായിരിക്കും.

Wednesday, July 14, 2010

നെല്ലിന്‍മൂട്ടില്‍ മുളയ്ക്കും കാട്ടുപുല്ലല്ല ഈ സാധുക്കള്‍

കുമാരാനാശാന്‍ മുന്നറിയിപ്പ്‌ തന്നതോര്‍ക്കുക. 'നെല്ലിന്‍മൂട്ടില്‍ മുളച്ച കാട്ടുപുല്ലല്ല സാധുപുലയന്‍' ഇവരുള്‍പ്പെടെയുള്ള ദുര്‍ബലവിഭാഗത്തിന്റെയും പ്രാന്തവത്കരിക്കപ്പെടുന്നവരുടെയും ഉന്നമനത്തിനായി ചട്ടങ്ങള്‍ മാറ്റിയിലെങ്കില്‍ ചട്ടങ്ങള്‍ നിര്‍മ്മിച്ചവരെ മാറ്റാനുള്ള കരുത്തുള്ള ജനതയാണിവര്‍. ഇതുപോലുള്ള ജനവിഭാങ്ങളോട്‌ മനുവാദികളും മറ്റു ചൂഷകരും അനുവര്‍ത്തിച്ച മുതലെടുപ്പിന്റെ ക്രൂരതയ്ക്കിരായുള്ള മറുപടികളാണ്‌ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ഫോടനാത്മകമായിക്കൊണ്ടിരിക്കുന്നത്‌. അതില്‍ നിന്ന്‌ പാഠമുള്‍ക്കൊള്ളാന്‍ ഇനിയും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകാതെ ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കാനാണ്‌ ശ്രമിക്കുന്നതെങ്കില്‍ ആ കൈ മാത്രമല്ല അതിന്‌ തയ്യാറാകുന്ന സംവിധാനം തന്നെ അതിഭീകരമായി, ബീഭത്സമായി തകര്‍ക്കപ്പെടുമെന്ന കാര്യത്തില്‍ സംശമയില്ല. അപ്പോള്‍ നിരപരാധികളുടെ പേരില്‍ ആരും വിലപിക്കാന്‍ തയ്യാറാകാതിരുന്നാല്‍ മതി, ആതിരേ... കാരണം അത്തരം തിരിച്ചടികള്‍ ഭരണത്തിലിരിക്കുന്ന മനുവാദികളുടെ സ്വയം കൃതാനര്‍ത്ഥം മാത്രമായിരിക്കും.






ശൂദ്രന്‌ അക്ഷരം നിഷേധിക്കുന്ന മനുവാദികളാണ്‌ ഇന്നും, ഇന്ത്യയിലും കേരളത്തിലും ഭരണം നടത്തുന്നതെന്ന ഭീകരതയിലേയ്ക്ക്‌ നമ്മെ ഉണര്‍ത്തുകയാണ്‌, ആതിരേ, അടുത്തദിവസങ്ങളിലുണ്ടായ ചില തീരുമാനങ്ങള്‍. ജനാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയും പേരില്‍ വോട്ടുവാങ്ങി അധികരാത്തിലേറിയ ശേഷം സമൂഹത്തിലെ ഏറ്റവും ദരിദ്രരും പിന്നാക്കം നില്‍ക്കുന്നവരുമായ ജനവിഭാഗത്തെ അവരുടെ അടിസ്ഥാന ആവശ്യങ്ങളില്‍ നിന്ന്‌ ആട്ടിപ്പായിച്ച്‌ ആ ഇടങ്ങളും ബഹുരാഷ്ട്ര കുത്തകകള്‍ക്കും മൂലധന ചൂഷകര്‍ക്കും പതിച്ചുനല്‍കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അനുവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ജനവിരുദ്ധ, ജനാധിപത്യ വിരുദ്ധ നടപടികളുടെ ഒടുവിലത്തെതാണ്‌ മേല്‍ സൂചിപ്പിച്ചത്‌.
അധഃ സ്ഥിത മേഖലയില്‍ ജനിക്കാനും വളരാനും വിധിക്കപ്പെടുന്നത്‌ ആരുടെയെങ്കിലും ശാപമല്ല. നമ്മളെല്ലാം ഈശ്വര വിശ്വാസികളാണ്‌. പ്രപഞ്ചത്തിലെ എല്ലാ സൃഷ്ടികളും ഈശ്വരന്റേതാണ്‌. അതുകൊണ്ട്‌ കല്ലിലും പുല്ലിലും പൂവിലും തുരുമ്പിലും ഈശ്വരന്റെ സാന്നിധ്യമുണ്ടെന്ന്‌ വായകൊണ്ടെങ്കിലും പറയുന്നവരാണ്‌ നാം. എന്നാല്‍, നമ്മെ പോലെ തന്നെ വിചാരവികാരങ്ങളും ജീവിക്കാനുള്ള അവകാശങ്ങളുമുള്ള ഇന്ത്യന്‍പൗരന്മാരായ അധഃസ്ഥിത മേഖലയില്‍ പെട്ടവരെ വികസനത്തിന്റെ മുഖ്യധാരയില്‍ നിന്ന്‌ ആട്ടിപ്പായിക്കുന്നതു കൂടാതെ ഭരണഘടന ഉറപ്പുനല്‍കിയിട്ടുള്ള മൗലികാവകാശങ്ങള്‍ പോലും ലംഘിച്ച്‌ അവരെ വീണ്ടും ശൂദ്രന്മാരാക്കി മാറ്റാനുള്ള മനുവാദ ഗൂഢാലോചനയാണ്‌ കേന്ദ്രസര്‍ക്കാരില്‍ നിന്നുണ്ടായിട്ടുള്ളത്‌.നീയിത്‌ അറിഞ്ഞോ ആതിരേ..
രാജ്യത്തെ പതിനാല്‌ വയസ്സിന്‌ താഴെയുള്ള എല്ലാ കുഞ്ഞുങ്ങളുടെയും വിദ്യാഭ്യാസം ഭരണഘടനാപരമായി നിര്‍ബന്ധിതമാക്കിയതിന്റെ പേരില്‍ അഭിമാനിക്കുന്ന ഒരു സര്‍ക്കാരാണ്‌ അധഃസ്ഥിത മേഖലയിലെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നിഷേധിച്ചുകൊണ്ട്‌ അവരെ അക്ഷരങ്ങളുടെയും വിജ്ഞാനത്തിന്റെയും ലോകത്തുനിന്ന്‌ കുടിയിറക്കാന്‍ ശ്രമിക്കുന്നത്‌. ഇത്‌ മന്‍മോഹന്‍ സിംഗിനും സോണിയയ്ക്കും കപില്‍ സിബലിനുമൊക്കെ ഭൂഷണമായിരിക്കാം. കാരണം അവരെല്ലാം വരേണ്യവര്‍ഗത്തിന്റെ പ്രതിനിധികളും വായില്‍ സ്വര്‍ണകരണ്ടിയുമായി ജനിച്ചവരും ഈ അധഃസ്ഥിത വിഭാഗത്തിന്റെ വോട്ട്‌ നേടി അധികാരത്തിലേറിയവരും ഈ അധഃസ്ഥിത വിഭാഗത്തിന്റെ നികുതി പണം കൊണ്ട്‌ സുഖിച്ച്‌ മദിച്ച്‌ വാഴുന്നവരുമാണ്‌. അതുകൊണ്ടുതന്നെയാണ്‌ ഇവരുടെ ഇത്തരം ചെയ്തികള്‍ക്കെതിരെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന്‌ ആയുധത്തിന്റെ ഭാഷയില്‍ മറുപടിയുണ്ടാകുന്നത്‌.
ആതിരേ,പട്ടിണിയായ മനുഷ്യന്‌ പുരോഗതിയിലേയ്ക്കും അഭ്യുന്നതിയിലേയ്ക്കും സമൂഹത്തിന്റെ മുഖ്യധാരയില്‍ തങ്ങളുടെ ഇടം അടയാളപ്പെടുത്താനുള്ള പുത്തന്‍ ആയുധമാണ്‌ പുസ്തകവും അക്ഷരങ്ങളും. ഈ ആയുധമുപയോഗിച്ച്‌ സാമൂഹിക മാറ്റം വരുത്തി പുതിയൊരു ഭരണക്രമവും ചിന്താപദ്ധതിയും നടപ്പിലാക്കിയതുകൊണ്ടാണ്‌ ഇന്ത്യയ്ക്ക്‌ അധഃസ്ഥിത വിഭാഗത്തില്‍ നിന്നുള്ള ഒരു രാഷ്ട്രപതിയും സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസുമുണ്ടായത്‌.അറിയുക ആതിരെ , ഈ കുഞ്ഞുങ്ങളെപ്പോലെ ഇവര്‍ക്കും അടിസ്ഥാന വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്നെങ്കില്‍ കെ.ആര്‍. നാരായണനോ കെ.ജി. ബാലകൃഷ്ണനോ ഒന്നും ആ സ്ഥാനങ്ങളില്‍ എത്തുകയില്ലായിരുന്നു. ഇവരെ പോലെ നിരവധി പ്രതിഭകള്‍ രാഷ്ട്രീയ മേഖലയിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും രാഷ്ട്ര തന്ത്രജ്ഞതയുടെ രംഗത്തും നിയമ വേദിയിലുമൊക്കെ തിളങ്ങിയതും സമാനതകളില്ലാത്ത നേട്ടങ്ങളുണ്ടാക്കിയതും അവര്‍ക്ക്‌ സിദ്ദിച്ച വിദ്യാഭ്യാസം കൊണ്ടായിരുന്നു. എന്നിട്ടും, അവരൊക്കെ ഉന്നതസ്ഥാനങ്ങളില്‍ വിരാജിക്കുമ്പോഴാണ്‌ ഈ മനുവാദ അട്ടിമറി നടന്നത്‌
ഈ പശ്ചാത്തലത്തില്‍ വേണം അധഃസ്ഥിത മേഖലയിലെ കുഞ്ഞുങ്ങള്‍ക്ക്‌ പ്രാഥമിക വിദ്യാഭ്യാസം നല്‍കാനാരംഭിച്ച എസ്‌എസ്‌എ ബദല്‍ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം മരവിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ വിലയിരുത്തേണ്ടത്‌. ജൂണ്‍ 30 ഓടെയാണ്‌ ഒരു സമൂഹത്തെ മുഴുവന്‍ വഞ്ചിച്ച ഈ തീരുമാനം കേന്ദ്രസര്‍ക്കാരില്‍ നിന്നുണ്ടായത്‌. ഇതുമൂലം കേരളത്തില്‍ മാത്രം 13000 കുഞ്ഞുങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസമാണ്‌ ഈ മനുവാദികള്‍ അട്ടിമറിച്ചിട്ടുള്ളത്‌.
ആതിരേ, ഭൂമിശാസ്ത്രപരവും സാമൂഹികവും സാമ്പത്തികവുമായ സാഹചര്യങ്ങളാല്‍ പ്രാഥമിക വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നവര്‍ക്ക്‌, അത്‌ ഉറപ്പ്‌ വരുത്താനായി കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ 2002 മുതലാണ്‌ ബദല്‍ വിദ്യാലയങ്ങള്‍ ആരംഭിച്ചത്‌. ഒരു അധ്യാപികയുടെ നിയന്ത്രണത്തില്‍ ഒന്നുമുതല്‍ നാലുവരെ ക്ലാസുകളിലെ കുഞ്ഞുങ്ങളെ ഒരുമിച്ച്‌ പഠിപ്പിച്ചിരുന്ന കേന്ദ്രങ്ങളായിരുന്നു ഇവ. അതുകൊണ്ടുതന്നെ ഇവയ്ക്ക്‌ മള്‍ട്ടിഗ്രേഡ്‌ ലേണിംഗ്‌ സെന്റര്‍ എന്ന നാമധേയവും ഉണ്ടായിരുന്നു.
ഷെഡ്യൂള്‍ഡ്‌ കാസ്റ്റ്‌, ഷെഡ്യൂള്‍ഡ്‌ ട്രൈബ്‌, മുക്കുവ മേഖല എന്നീ അധഃസ്ഥിത മേഖലയില്‍ നിന്നുള്ള കുഞ്ഞുങ്ങളാണ്‌ 99 ശതമാനവും ബദല്‍ സ്കൂളുകളില്‍ പഠിച്ചിരുന്നത്‌. കേരളം പോലെയുള്ള, ഉയര്‍ന്ന സാക്ഷരത നിരക്കുള്ള, രാഷ്ട്രീയ പ്രബുദ്ധതയും വികസനവും ഉള്ള (?) സംസ്ഥാനത്ത്‌ പോലും ഈ മേഖലയില്‍ നിന്നുള്ള കുഞ്ഞുങ്ങള്‍ക്ക്‌ മറ്റു വിദ്യാലയങ്ങള്‍ ഇപ്പോഴും അപ്രാപ്യമാണ്‌. ഈ യാഥാര്‍ത്ഥ്യം നിലനില്‍ക്കെയാണ്‌ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ ഒരു വാക്കുകൊണ്ട്‌ പോലും എതിര്‍ത്ത്‌ പറയാതെ വി.എസ്‌ അച്യുതാനന്ദന്റെ സര്‍ക്കാര്‍ അംഗീകരിച്ചതെന്ന്‌ പറയുമ്പോള്‍ എം.എ. ബേബിയെ പോലെയുള്ള വിദ്യാഭ്യാസ മന്ത്രിയും എപിഎം മുഹമദ്‌ ഹനീഷിനെ പോലെയുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുമൊക്കെ എത്രമാത്രം സമൂഹവിരുദ്ധ നിലപാടുള്ളവരാണെന്ന്‌ നാം വായിച്ചെടുക്കേണ്ടിവരുന്നു.
കേരളത്തില്‍ 478 ബദല്‍ വിദ്യാലയങ്ങളാണുള്ളത്‌. ഈ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുഞ്ഞുങ്ങള്‍ അധഃസ്ഥിത മേഖലയില്‍ നിന്നുള്ളവരെണങ്കിലും കഴിവും മികവും ഏറെയുള്ളവരാണ്‌. അതിന്റെ തെളിവാണ്‌ കണ്ണൂര്‍ ജില്ലയിലെ പുളിക്കല്‍ ബദല്‍ വിദ്യാലയത്തിലെ മൂന്ന്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ എല്‍എസ്‌എസ്‌ സ്കോളര്‍ഷിപ്പ്‌ ലഭിച്ചത്‌. ഇത്തരത്തില്‍ വിദ്യാഭ്യാസ രംഗത്ത്‌ എന്തുകൊണ്ടും മുന്നോട്ട്‌ പോകാന്‍ അര്‍ഹതയുള്ള 13000 കുഞ്ഞുങ്ങളുടെ ചെവിയില്‍ ഈയം ഉരുക്കുയൊഴിക്കുന്നതാണ്‌, ആതിരേ, കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനം.
തുടക്കത്തില്‍ പൂര്‍ണമായും കേന്ദ്രഫണ്ട്‌ ഉപയോഗിച്ചായിരുന്നു ഇത്തരം ബദല്‍ വിദ്യാലയങ്ങള്‍ നടത്തിയിരുന്നത്‌. പിന്നീട്‌ ഇത്‌ 65% കേന്ദ്രഫണ്ടും 35% ഗ്രാമപഞ്ചായത്ത്‌ ഫണ്ടുമായി മാറ്റി. സര്‍വ്വശിക്ഷ അഭ്യാന്‍ മുഖേനയായിരുന്നു ഇത്‌ പ്രാവര്‍ത്തികമാക്കിയത്‌. അധ്യാപകര്‍ക്കുള്ള പ്രതിമാസ ശമ്പളമായ 3000 രൂപയും പരിശീലനവും പാഠപുസ്തകങ്ങളും സര്‍വ്വശിക്ഷാ അഭിയാന്‍ നല്‍കുമ്പോള്‍ ഉച്ചക്കഞ്ഞി വിദ്യാഭ്യാസ വകുപ്പും യൂണിഫോം ട്രൈബല്‍ വിഭാഗവുമായിരുന്നു നല്‍കിയിരുന്നത്‌.
നിലവില്‍ സ്കൂള്‍ സൗകര്യം ഇല്ലാത്തിടത്ത്‌ ആരംഭിക്കുന്ന ബദല്‍ വിദ്യാലയങ്ങള്‍ ഭാവിയില്‍ സ്കൂളാക്കി മാറ്റണമെന്ന കേന്ദ്രനിര്‍ദേശം നടപ്പിലാകാത്തതിനാലാണ്‌ ഫണ്ട്‌ നിഷേധിക്കപ്പെട്ടതെന്നാണ്‌ വിശദീകരണം. നിര്‍ദേശങ്ങള്‍ നല്‍കുമ്പോള്‍ അത്‌ നടപ്പിലാക്കാന്‍ സഹായകമായ സാഹചര്യങ്ങള്‍ ഉണ്ടാക്കാനുള്ള ബാധ്യതയും ഉത്തരവാദിത്തവും കേന്ദ്രസര്‍ക്കാരിനുണ്ട്‌. പ്രത്യേകിച്ച്‌ അധഃസ്ഥിത വിഭാഗത്തിലെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിന്റെ വിഷയമാവുമ്പോള്‍. എന്നാല്‍, അതിന്‌ തയ്യാറാകാതെ ചട്ടങ്ങളിലും നിയമങ്ങളിലും തൂങ്ങിനിന്ന്‌ ഈ കുഞ്ഞുങ്ങളെ അജ്ഞതയിലേയ്ക്ക്‌ ചവിട്ടിത്താഴ്ത്താന്‍ ശ്രമിച്ച കേന്ദ്രത്തിലെ പുതിയ മനുമാരോട്‌ പാടില്ല എന്ന്‌ പറയാന്‍ കേരളത്തിലെ സര്‍ക്കാരിന്‌ മനസ്സുണ്ടായില്ല എന്നറിയുമ്പോള്‍ മനസ്സിലാക്കുക ഇവരുടെയൊക്കെ സാധുജന സംരക്ഷണ ത്വര. കേരളത്തിന്റെ പ്രത്യേക സാഹചര്യം ബോധ്യപ്പെടുത്തി ഫണ്ട്‌ പുഃനസ്ഥാപിക്കാന്‍ സര്‍ക്കാരിന്‌ ബാധ്യതയുണ്ട്‌. സര്‍ക്കാരിന്‌ മാത്രമല്ല, ഈ അധഃസ്ഥിത വര്‍ഗ വിരുദ്ധ നിലപാടിനെ ചെറുക്കാന്‍ കെ.ജി. ബാലകൃഷ്ണന്‍ അടക്കമുള്ളവര്‍ക്ക്‌ ഉത്തരവാദിത്തമുണ്ട്‌. വണ്ടികയറി ഒരു തെരുവ്‌ നായ ചത്താല്‍ പ്രസ്താവനകളുമായി എത്തുന്ന സാമൂഹിക പ്രവര്‍ത്തകരും സഹജീവി സ്നേഹികളൊന്നും ഈ വിഷയം അറിഞ്ഞില്ലെന്ന്‌ നടിക്കുകയാണ്‌. ജസ്റ്റിസ്‌ വി.ആര്‍ കൃഷ്ണയ്യര്‍, പി.ആര്‍.ബി ഭാസ്കര്‍, ഡോ. സുകുമാര്‍ അഴീക്കോട്‌. സുഗതകുമാരി, സി.ആര്‍. നീലകണ്ഠന്‍, കെ.ഇ.എന്‍.കുഞ്ഞഹമ്മദ്‌ തുടങ്ങി കേരളത്തിന്റെ അക്ഷരജിഹ്വകളും സാമൂഹിക പോരാളികളുമൊന്നും ഈ അട്ടിമറി അറിഞ്ഞില്ലെന്ന്‌ പറയുമ്പോള്‍ മനുവാദം എത്ര ആഴത്തിലും അപായനിലയിലുമാണ്‌ സാക്ഷര കേരളത്തിന്റെ മനസ്സില്‍ സ്ഥാനം നേടിയിരിക്കുന്നതെന്ന്‌, ആതിരേ, തിരിച്ചറിയുക.
കുമാരാനാശാന്‍ മുന്നറിയിപ്പ്‌ തന്നതോര്‍ക്കുക. 'നെല്ലിന്‍മൂട്ടില്‍ മുളച്ച കാട്ടുപുല്ലല്ല സാധുപുലയന്‍' ഇവരുള്‍പ്പെടെയുള്ള ദുര്‍ബലവിഭാഗത്തിന്റെയും പ്രാന്തവത്കരിക്കപ്പെടുന്നവരുടെയും ഉന്നമനത്തിനായി ചട്ടങ്ങള്‍ മാറ്റിയിലെങ്കില്‍ ചട്ടങ്ങള്‍ നിര്‍മ്മിച്ചവരെ മാറ്റാനുള്ള കരുത്തുള്ള ജനതയാണിവര്‍. ഇതുപോലുള്ള ജനവിഭാങ്ങളോട്‌ മനുവാദികളും മറ്റു ചൂഷകരും അനുവര്‍ത്തിച്ച മുതലെടുപ്പിന്റെ ക്രൂരതയ്ക്കിരായുള്ള മറുപടികളാണ്‌ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ഫോടനാത്മകമായിക്കൊണ്ടിരിക്കുന്നത്‌. അതില്‍ നിന്ന്‌ പാഠമുള്‍ക്കൊള്ളാന്‍ ഇനിയും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകാതെ ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കാനാണ്‌ ശ്രമിക്കുന്നതെങ്കില്‍ ആ കൈ മാത്രമല്ല അതിന്‌ തയ്യാറാകുന്ന സംവിധാനം തന്നെ അതിഭീകരമായി, ബീഭത്സമായി തകര്‍ക്കപ്പെടുമെന്ന കാര്യത്തില്‍ സംശമയില്ല. അപ്പോള്‍ നിരപരാധികളുടെ പേരില്‍ ആരും വിലപിക്കാന്‍ തയ്യാറാകാതിരുന്നാല്‍ മതി, ആതിരേ... കാരണം അത്തരം തിരിച്ചടികള്‍ ഭരണത്തിലിരിക്കുന്ന മനുവാദികളുടെ സ്വയം കൃതാനര്‍ത്ഥം മാത്രമായിരിക്കും.

Monday, July 5, 2010

കോടതി വിധികള്‍ മാര്‍ക്സിസ്റ്റ്‌ നേതാക്കള്‍ക്ക്‌ ചതുര്‍ത്ഥിയാകുമ്പോള്‍

തങ്ങള്‍ക്കേറ്റ ഈ പ്രഹരത്തില്‍ നിന്ന്‌ രക്ഷപ്പെടാന്‍ മതങ്ങളെ കൂട്ടുപിടിക്കുകയാണ്‌ ഇപ്പോള്‍ മാര്‍ക്സിസ്റ്റ്‌ നേതാക്കള്‍. പൊങ്കാല, തൃശൂര്‍ പൂരം, പെരുന്നാള്‍, ഉത്സവം തുടങ്ങിയവയൊക്കെ ഈ വിധിയിലൂടെ നിയന്ത്രിക്കാനാകുമോ എന്നാണ്‌ ചോദ്യം. വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ഈ ആചാരങ്ങളല്ല മറിച്ച്‌ നാഴികകയ്ക്ക്‌ നാല്‍പ്പതുവട്ടം നടത്തുന്ന അനാവശ്യ പ്രകടനങ്ങളും പ്രക്ഷോഭങ്ങളുമാണ്‌ പൊതുസമൂഹത്തിന്‌ അസഹ്യമായിട്ടുള്ളത്‌. ഈ അസഹ്യത തിരിച്ചറിഞ്ഞ്‌ ഹൈക്കോടതി നടത്തിയ നിരീക്ഷണത്തെ മതങ്ങളെ കൂട്ടുപിടിച്ച്‌ അട്ടിമറിക്കാമെന്നാണ്‌ സഖാക്കള്‍ കരുതുന്നതെങ്കില്‍ ആ പരിപ്പ്‌ ഇവിടെ വേവാന്‍ പോകുന്നില്ല





ആതിരേ, അസഹിഷ്ണുതകൊണ്ട്‌ പൊരിയുകയാണ്‌ മാര്‍ക്സിസ്റ്റ്‌ നേതാക്കള്‍. അങ്ങാടിയില്‍ തോറ്റാല്‍ അമ്മയുടെ നെഞ്ചത്ത്‌ എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ്‌ പിണറായി അടക്കമുള്ള നേതാക്കളുടെ ഇപ്പോഴത്തെ പല പ്രതികരണങ്ങളും പ്രസ്താവനകളും പ്രഖ്യാപനങ്ങളും.
പൊതുനിരത്തില്‍ പൊതുയോഗങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള കേരള ഹൈക്കോടതിയുടെ വിധി വന്നതോടെ നാക്കിന്‌ യാതൊരു നിയന്ത്രണവുമില്ലാതെയാണ്‌ ഇവരില്‍ പലരും പ്രതികരിച്ചത്‌. ഈ വിധി പ്രഖ്യാപിച്ച ജഡ്ജിമാര്‍ " ശുംഭന്മാരാണ്‌" എന്ന്‌ എം.വി. ജയരാജനും വധിപ്രഖ്യാപിച്ച ജഡ്ജിമാരെയാണ്‌ പ്രോസിക്യൂട്ട്‌ ചെയ്യേണ്ടതെന്ന്‌ ഇ.പി.ജയരാജനും പ്രഖ്യാപിച്ചതിന്‌ പിന്നാലെയാണ്‌ ജഡ്ജിമാരെ "ഉണ്ണാമന്മാരായി " എം.സ്വാരാജ്‌ അധിക്ഷേപിച്ചത്‌.
ജനാധിപത്യരീതിയില്‍ പ്രതിഷേധിക്കാനുള്ള ജനങ്ങളുടെയും സംഘടനകളുടെയും അവകാശത്തിന്മേലാണ്‌ കോടതി കോടാലിവെച്ചതെന്ന്‌ വ്യാഖ്യാനിച്ചാണ്‌ ഇവരുടെ ഈ ആക്ഷേപങ്ങളും അധിക്ഷേപങ്ങളും. ജനാധിപത്യ ഭരണ ക്രമത്തില്‍ പൗരന്മാര്‍ക്കും സംഘടനകള്‍ക്കുമുള്ള അവകാശങ്ങളെക്കുറിച്ച്‌ ശബ്ദമുയര്‍ത്തുന്നവര്‍ ഈ സംവിധാനത്തില്‍ പൗരന്മാരും സംഘടനകളും പാലിക്കേണ്ട മര്യാദകളും മാന്യതകളും പക്ഷെ, വിസ്മരിക്കുകയാണ്‌, ആതിരേ. ഭരണകൂടത്തിന്റെ ജനവിരുദ്ധ നടപടികള്‍ക്ക്‌ എതിരായി പ്രക്ഷോഭം നടത്താന്‍ അവകാശമുള്ളതുപോലെ ജനാധിപത്യ സംവിധാനത്തിലെ അവിഭാജ്യ ഘടകമായ ജുഡിഷ്യറിയെ അംഗീകരിക്കാനും മാനിക്കാനും രാഷ്ട്രീയ നേതാക്കളും പാര്‍ട്ടികളും പൗരന്മാരും മറ്റു സംഘടനകളും ബാദ്ധ്യസ്ഥരാണ്‌. രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ നയങ്ങളും നടപടികളും അനുസരിച്ച്‌ പ്രക്ഷോഭങ്ങളും പ്രകടനങ്ങളും പൊതുയോഗങ്ങളും പൊതുനിരത്തില്‍ നടത്തുമ്പോള്‍ സാധാരണ പൗരന്റെ സഞ്ചരിക്കാനുള്ള അവകാശത്തെ ആണ്‌ പലപ്പോഴും ഹനിക്കുന്നത്‌. ഇതില്‍ അമര്‍ഷമുണ്ടെങ്കിലും അതു പുറത്തു പ്രകടിപ്പിക്കാതെ സൗമ്യരായി വ്യക്തികള്‍ പെരുമാറുന്നതുകൊണ്ട്‌ അസംഘടിതരായ സാധാരണ ജനങ്ങളുടെ മുതുകില്‍ കുതിരകയറാമെന്നാണ്‌ രാഷ്ട്രീയപാര്‍ട്ടികളുടെയും മറ്റു സംഘടനകളുടെയും നിലപാട്‌. ആ നിലപാട്‌ അസ്വീകാര്യവും അപകടകരവുമാണെന്ന്‌ തിരിച്ചറിഞ്ഞിട്ടാണ്‌ കേരള ഹൈക്കോടതിയില്‍ നിന്ന്‌ പൊതുനിരത്തിലെ പൊതുയോഗങ്ങളും പ്രകടനങ്ങളും നിരോധിച്ചുകൊണ്ട്‌ വിധി വന്നത്‌.
ഈ വിധിയോട്‌, ആതിരേ, മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ പോലും ആദ്യം പ്രതികരിച്ചത്‌ തീര്‍ത്തും അവിവേകമായ രീതിയിലായിരുന്നു. വിധി പ്രഖ്യാപിക്കും മുമ്പ്‌ സര്‍ക്കാരിന്റെ ഭാഗം കേട്ടില്ല എന്നാണ്‌ മുഖ്യമന്ത്രിയുടെ പരാതി. അങ്ങനെയാണെങ്കില്‍ നിലവിലിരിക്കുന്ന സംവിധാനം അനുസരിച്ച്‌ ആ വിധിക്കെതിരെ അപ്പീല്‍ നല്‍കുകയായിരുന്നു വേണ്ടിയിരുന്നത്‌. എന്നാല്‍ വിവരക്കേടിന്റെ പര്യായങ്ങളായി പ്രസ്താവനകള്‍ നടത്തിയ മാര്‍ക്സിസ്റ്റ്‌ നേതാക്കള്‍ക്കൊപ്പം ചേരാനാണ്‌ വി.എസ്‌. അച്യുതാനന്ദനും തുടക്കത്തില്‍ തിടുക്കം കാട്ടിയത്‌.
പാര്‍ട്ടിയിലെ നേതാക്കന്മാര്‍ സഭ്യതയും മാന്യതയും പെരുമാറ്റരീതികളും ലംഘിച്ച്‌ പ്രസ്താവനകളും പ്രഖ്യാപനങ്ങളും നടത്തുമ്പോള്‍ അവരെ ശാസിക്കാനും നിയന്ത്രിക്കാനും ഉത്തരവാദിത്തമുള്ളത്‌ അതാത്‌ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തിനാണ്‌. എന്നാല്‍ കോടതികള്‍ക്കും ജഡ്ജിമാര്‍ക്കും എതിരെ ജയരാജന്മാര്‍ ആക്രോശിച്ചപ്പോള്‍ അവരെ ന്യായീകരിക്കാനാണ്‌ പിണറായി വിജയന്‍ ശ്രമിച്ചത്‌. ശുംഭന്‍ എന്നാല്‍ എല്ലാ കാര്യങ്ങള്‍ക്കും വിഘാതം നില്‍ക്കുന്ന അസുരനാണെന്നും ദുര്‍ഗ്ഗാദേവിയാണ്‌ ആ അസുരനെ നിഗ്രഹിച്ചതെന്നുമുള്ള പുരാണകഥ പറഞ്ഞുകൊണ്ടാണ്‌ എം.വി.ജയരാജനെ പിണറായി ന്യായീകരിച്ചത്‌. മുമ്പൊരിക്കല്‍ വി.എസ്‌. അച്യുതാനന്ദനെ ആക്ഷേപിക്കാന്‍ പേര്‍ഷ്യന്‍ കവിതയില്‍ നിന്ന്‌ (കെ.ടി.ജലിലീന്റെ സഹായത്തോടെ ) ബക്കറ്റ്‌ നിറയെ ഉപമ കോരിക്കക്കൊണ്ടുവന്നതുപോലെയുള്ള അപഹാസ്യതയായിപ്പോയി , ആതിരേ, ഈ വിഷയത്തില്‍ പിണറായി വിജയന്‍ കൈക്കൊണ്ട നിലപാട്‌.
ശരിയാണ്‌. ജനവിരുദ്ധമായ പല വിധികളും ഇന്ത്യയിലെ കോടതികളില്‍ നിന്ന്‌ ഉണ്ടാകാറുണ്ട്‌.ഉണ്ടായിട്ടുമുണ്ട്‌. ഹാജരാക്കപ്പെടുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌ കോടതികളില്‍ നിന്ന്‌ വധികള്‍ ഉണ്ടാകുന്നത്‌ എന്നാണ്‌ പൊതുവേയുള്ള ധാരണ. എന്നാല്‍ ആഗോളീകരണത്തിന്റെ ഈ നാളുകളില്‍ അഴിമതിയും സ്വജനപക്ഷപാതവും മുന്‍വിധിയുമൊക്കെയുള്ള ഉത്തരവുകള്‍ നിരവധി ഉണ്ടായിട്ടുണ്ട്‌. അന്നൊന്നും കാണാതിരുന്ന ശൗര്യമാണ്‌ ഇപ്പോള്‍ കോടതിവിധികള്‍ക്ക്‌ നേരെ മാര്‍ക്സിസ്റ്റ്‌ നേത്വത്വം പുലര്‍ത്തുന്നത്‌.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ സ്വകാര്യ വിദ്യാഭ്യാസ വാണിക്കുകളില്‍ നിന്ന്‌ രക്ഷപ്പെടുത്താന്‍ എന്ന മട്ടില്‍ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി 2006-ല്‍ കൊണ്ടുവന്ന സ്വാശ്രയ വിദ്യാഭ്യാസ നിയമം കേരള ഹൈക്കോടതിയും സുപ്രിംകോടതിയും റദ്ദാക്കിയപ്പോള്‍ പിണറായി - ജയരാജന്മാരുടെ രോഷം ആരും അറിഞ്ഞതില്ലല്ലോ, ആതിരേ.... യഥാര്‍ത്ഥത്തില്‍ സ്വകാര്യ വിദ്യാഭ്യാസ കച്ചവടക്കാരെ സഹായിക്കാന്‍ വേണ്ടി ആയിരുന്നു എം.എ. ബേബി അത്തരത്തില്‍ ഒരു നിയമം കൊണ്ടുവന്നത്‌. അതിലെ പല വകുപ്പുകള്‍ക്കും നിയമപ്രാബല്യമില്ല എന്ന്‌ പ്രതിപക്ഷം അന്നേ ചൂണ്ടിക്കാട്ടിയതാണ്‌. എന്നിട്ടും ബില്ല്‌ പാസ്സാക്കാന്‍ ഒപ്പം നിന്ന പ്രതിപക്ഷത്തേയും അതു പാസ്സാക്കിയ നിയമസഭയേയും അവഹേളിക്കുന്ന രീതിയിലാണ്‌ ബില്ല്‌ സംബന്ധിച്ച കേസ്‌ ഹൈക്കോടതിയിലും സുപ്രിംകോടതിയിലുമെത്തിയപ്പോള്‍ കേരള സര്‍ക്കാര്‍ തങ്ങളുടെ ഭാഗം അവതരിപ്പിച്ചത്‌. കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരായ വിദ്യാര്‍ത്ഥികളുടെ ഉപരിവിദ്യാഭ്യാസത്തിനുള്ള അവകാശമാണ്‌ ഇങ്ങനെ ലംഘിക്കപ്പെട്ടത്‌. പക്ഷേ, പിണറായിയോ ജയരാജന്മാരോ ഇതു കണ്ടതായി പോലും ഭാവിച്ചില്ല.
ബഹുരാഷ്ട്ര കുത്തക കമ്പനിയായ കൊക്കക്കോള പ്ലാച്ചിമടയില്‍ നടത്തിയ ജലചൂഷണത്തിലും പരിസരമലിനീകരണത്തിനുമെതിരെ നാട്ടുകാരും പഞ്ചായത്തും പ്രകൃതി സ്നേഹികളും ഒരുപോലെ പ്രക്ഷോഭവവുമായി മുന്നിട്ടിറങ്ങിയപ്പോള്‍ കാഴ്ചക്കാരായി നിന്നവരാണ്‌, ആതിരേ, ഈ നേതാക്കന്മാര്‍. കോടതി പൊതുസമൂഹത്തിന്റെ വികാരം മാനിക്കാതെ ഉത്തരവു പുറപ്പെടുവിപ്പിച്ചപ്പോള്‍ ഒരു സാധാരണ പ്രസ്ഥാവന നല്‍കിപോലും കോടതിവിധിയെ വിമര്‍ശിക്കാന്‍ ഇവരാരും ഉണ്ടായിരുന്നില്ല. നാര്‍ക്കോ അനാലിസിസിനെതിരെ സുപ്രിംകോടതിയില്‍ നിന്ന്‌ വിധി വന്നപ്പോഴും ഈ നേതാക്കന്മാര്‍ ഏതോ കുണ്ടില്‍ ഒളിച്ചിരിക്കുകയായിരൂന്നു. അതായത്‌ സാധാരണ ജനങ്ങളെ ദ്രോഹിക്കുന്നതും എന്നാല്‍ ബഹുരാഷ്ട്രകുത്തകകള്‍ക്കും മൂലധന ചൂഷകര്‍ക്കും അനുകൂലമായി പ്രഖ്യാപിക്കുന്നതുമായ വിധികള്‍ ഉണ്ടാകുമ്പോള്‍ മൗനം പാലിച്ച്‌ ചൂഷകര്‍ക്കൊപ്പം നിന്നവരാണ്‌ ഇപ്പോള്‍ പൗരന്റെ പ്രതിഷേധിക്കാനുള്ള അവകാശത്തിനുവേണ്ടി കോടതികളും ആക്ഷേപിക്കുന്നതും ജഡ്ജിമാരെ അധിക്ഷേപിക്കുന്നതും.
ശരിയാണ്‌,ആതിരേ, ഒരു കോടതിയും വിമര്‍ശനത്തിന്‌ അധീതമല്ല, ഒരു കോടതിവിധിയും അപ്രമാദിത്വമുള്ളതല്ല. വിധികളെ വിമര്‍ശിക്കാന്‍ പൗരന്മാര്‍ക്കും സംഘടനാ നേതാക്കന്മാര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അതിന്റെ സാരഥികള്‍ക്കുമെല്ലാം അവകാശമുണ്ട്‌. എന്നാല്‍ വിമര്‍ശനങ്ങള്‍ എല്ലാം ക്രിയാത്മകമായിരിക്കണം. അത്‌ കോടതിവിധിയുടെ കാര്യത്തിലായാലും സാഹിത്യത്തിന്റെ കാര്യത്തിലായാലും എല്ലാം ഒരു പോലെയാണ്‌. പൊതുസമൂഹത്തിന്റെ നന്മയും അഭ്യുന്നതിയും ആയിരിക്കണം വിമര്‍ശനത്തിന്റെ ലക്ഷ്യം. അല്ലാതെ പൊതുവായി പ്രതികരിക്കാന്‍ അവകാശമില്ലാത്ത ജഡ്ജിമാരെ അധിക്ഷേപിക്കുന്ന രിതിയിലാവരുത്‌ വിലയിരുത്തലുകളും വിമര്‍ശനങ്ങളും. നിര്‍ഭാഗ്യകരമെന്നു പറയട്ടെ പൊതുനിരത്തിലെ പ്രകടനങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള കേരള ഹൈക്കോടതിയുടെ വിധിയോടെ മാര്‍ക്സിസ്റ്റ്‌ നേതാക്കന്മാര്‍ പ്രതികരിച്ചത്‌ പ്രതിലോമകരമായിത്തന്നെയാണ്‌.
എവിടം മുതലാണ്‌ ഈ നേതാക്കന്മാര്‍ക്ക്‌ കോടതികള്‍ ചതതുര്‍ത്ഥികളായതെന്ന്‌ കേരളത്തിലെ പൊതുസമൂഹത്തിന്‌ നന്നായി അറിയാം. എസ്‌.എന്‍.സി ലാവ്ലിന്‍ അഴിമതി കേസിന്റെ അന്വേഷണം സിബിഐയ്ക്ക്‌ വിട്ടുകൊണ്ട്‌ കേരള ഹൈക്കോടതിയില്‍ നിന്ന്‌ വിധിയുണ്ടായ നിമിഷം മുതലാണ്‌ മാര്‍ക്സിസ്റ്റ്‌ നേതാക്കള്‍ കോടതികള്‍ക്കെതിരെയും ജഡ്ജിമാര്‍ക്ക്‌ എതിരെയും ഇത്തരത്തില്‍ അധിക്ഷേപകരമായ രീതിയില്‍ പ്രതികരിക്കാന്‍ തുടങ്ങിയത്‌. അന്ന്‌ ആ വിധി വന്നപ്പോള്‍, വിധി പ്രഖ്യാപിച്ച കേരള ഹൈക്കോടതി ചീഫ്‌ ജസ്റ്റീസ്‌ വി.കെ. ബാലിയെ പ്രതീകാത്മകമായി നാടുകടത്തിക്കൊണ്ടാണ്‌ നേതാക്കളും അണികളും പിണറായി വിജയനോടുള്ള തങ്ങളുടെ കൂറ്‌ അമാന്യമായരീതിയില്‍ പ്രകടിപ്പിച്ചത്‌.
ഈ നേതാക്കന്മാര്‍ ജനങ്ങള്‍ക്കുവേണ്ടിയെന്ന പേരില്‍ നടത്തുന്ന പൊതു നിരത്തിലെ പ്രകടനങ്ങളും പ്രക്ഷോഭങ്ങളും തികച്ചും ജനവിരുദ്ധമാണ്‌. ഭരണഘടന പൗരന്‌ സംരക്ഷണം നല്‍കിയിട്ടുള്ള സഞ്ചാരസ്വാതന്ത്ര്യമാണ്‌ ഇവിടെ ഹനിക്കപ്പെടുന്നത്‌. കാശുകൊടുത്തും കള്ളുവാങ്ങിക്കൊടുത്തും നടത്തുന്ന പ്രകടനങ്ങളും പ്രക്ഷോഭങ്ങളും ജനകീയമല്ല. ജനങ്ങള്‍ക്കുവേണ്ടിയുള്ളതുമല്ല. ഇത്തരം പ്രക്ഷോഭങ്ങളുടെ പിന്‍ബലത്തില്‍ നേതൃസ്ഥാനത്തിരുന്നുകൊണ്ട്‌ കറതീര്‍ന്ന ജനവഞ്ചനയാണ്‌ ഇന്ന്‌ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നടത്തുന്നത്‌. അത്‌ തിരിച്ചറിഞ്ഞിട്ടാണ്‌ കേരള ഹൈക്കോടതി ഇത്തരത്തിലൊരു വിധി പ്രഖ്യാപിച്ചത്‌.
ആതിരേ, തങ്ങള്‍ക്കേറ്റ ഈ പ്രഹരത്തില്‍ നിന്ന്‌ രക്ഷപ്പെടാന്‍ മതങ്ങളെ കൂട്ടുപിടിക്കുകയാണ്‌ ഇപ്പോള്‍ മാര്‍ക്സിസ്റ്റ്‌ നേതാക്കള്‍. പൊങ്കാല, തൃശൂര്‍ പൂരം, പെരുന്നാള്‍, ഉത്സവം തുടങ്ങിയവയൊക്കെ ഈ വിധിയിലൂടെ നിയന്ത്രിക്കാനാകുമോ എന്നാണ്‌ ചോദ്യം. വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ഈ ആചാരങ്ങളല്ല മറിച്ച്‌ നാഴികകയ്ക്ക്‌ നാല്‍പ്പതുവട്ടം നടത്തുന്ന അനാവശ്യ പ്രകടനങ്ങളും പ്രക്ഷോഭങ്ങളുമാണ്‌ പൊതുസമൂഹത്തിന്‌ അസഹ്യമായിട്ടുള്ളത്‌. ഈ അസഹ്യത തിരിച്ചറിഞ്ഞ്‌ ഹൈക്കോടതി നടത്തിയ നിരീക്ഷണത്തെ മതങ്ങളെ കൂട്ടുപിടിച്ച്‌ അട്ടിമറിക്കാമെന്നാണ്‌ സഖാക്കള്‍ കരുതുന്നതെങ്കില്‍ ആ പരിപ്പ്‌ ഇവിടെ വേവാന്‍ പോകുന്നില്ല. സഞ്ചാര സ്വാതന്ത്ര്യം പോലും ഹനിച്ചുകൊണ്ടുള്ള രാഷ്ട്രീയ പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും നിരോധിക്കണമെന്നു തന്നെയാണ്‌ പൊതുസമൂഹത്തിന്റെ വികാരം. അതിനെതിരെ അനാവശ്യമായ നിലപാടെടുത്താല്‍ പൊതുസമൂഹവും അസഹിഷ്ണുക്കളാകും. ഒന്നറിയുക ജനമനസ്സില്‍ നിന്ന്‌ തൂത്തെറിയപ്പെട്ടാല്‍ ഒരു നേതാവും ഒന്നുമല്ല. ചരിത്രം ഇതിന്‌ നിരവധി ദൃഷ്ടാന്തങ്ങള്‍ സംഭാവന ചെയ്തിട്ടുണ്ട്‌. അത്‌ തിരിച്ചറിഞ്ഞ്‌ വിവേകികളാവുകയല്ലേ, ആതിരേ, ഇപ്പോള്‍ ഈ നേതാക്കള്‍ ചെയ്യേണ്ടത്‌ ?

Thursday, July 1, 2010

കൊക്കക്കോള : 'ശുംഭന്‍' മന്ത്രിക്ക്‌ 'കൊഞ്ഞാണന്‍' സെക്രട്ടറി

ഒരു ബഹുരാഷ്ട്ര കമ്പനിയുടെ വാലാട്ടിപ്പട്ടികളാവാന്‍ ടി. ബാലകൃഷ്ണനും എളമരം കരീമിനും എന്തുത്സാഹവും ആത്മാര്‍ത്ഥമായ സമര്‍പ്പണവുമാണ്‌ ! സ്വന്തം ഭവനത്തിലിരുന്നുകൊണ്ട്‌ മോഷ്ടാവിന്‌ വേണ്ടി വാതില്‍ തുറന്ന്‌ നല്‍കുന്ന കുടുംബ ദ്രോഹികള്‍ ഇവരേക്കാളും എത്രയോ മാന്യന്മാരും മഹത്തുക്കളുമാണെന്ന്‌ വിശ്വസിക്കാന്‍ നാം ഇപ്പോള്‍ നിര്‍ബന്ധിതരായി തീരുകയാണ്‌. ഒരു നാടിനെയും അവിടത്തെ ജനങ്ങളെയും കുടിവെള്ളം പോലും നല്‍കാതെ , അവരുടെ വായുവും പരിസരവും മലീമസമാക്കി ഉന്മൂലനം ചെയ്തുകൊണ്ടിരുന്ന ഒരു ബഹുരാഷ്ട്ര കമ്പനിക്കുവേണ്ടിയാണ്‌ ബാലകൃഷ്ണനും എളമരം കരിമും ഇത്ര തീവ്രതയോടെ വാദിക്കുന്നതെന്നോര്‍ക്കണം. മുമ്പ്‌ രാജഭരണകാലത്ത്‌ രാജ്യദ്രോഹികള്‍ക്ക്‌ നല്‍കിയ ശിക്ഷകള്‍ പരസ്യമായി ഈ രണ്ട്‌ ദേശദ്രോഹികള്‍ക്കും നല്‍കിയെങ്കില്‍ മാത്രമേ ഇവരെ പോലെ നാടിനെ ഒറ്റിക്കൊടുക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ചതിയന്മാരെയും പണക്കൊതിയന്മാരെയും നിയന്ത്രിക്കാനെങ്കിലും കഴിയു.



കാര്യമെന്തൊക്കെ പറഞ്ഞാലും, ആതിരേ, മാര്‍ക്സിസ്റ്റ്‌ മന്ത്രിമാരും നേതാക്കന്മാരും ഭാഷയ്ക്ക്‌ നല്‍കുന്ന സേവനത്തെ അഭിനന്ദിച്ചേ മതിയാകൂ. വാമൊഴി വഴക്കത്തിന്റെ നാടന്‍ ഭംഗി ഭാഷയിലേയ്ക്ക്‌ തിരികെ കൊണ്ടുവന്നത്‌ അവരാണല്ലോ. ഇക്കാര്യത്തില്‍ മന്ത്രി ജി. സുധാകരനോടും എം.വി ജയരാജനോടും എം. സ്വരാജിനോടും കെ.ഇ.എന്‍ കുഞ്ഞഹമ്മദിനോടുമൊക്കെ മലയാളികള്‍ എത്ര നന്ദി പ്രകാശിപ്പിച്ചാലാണ്‌. 'കൊഞ്ഞാണന്‍', 'ഞാഞ്ഞൂല്‍','മണുക്കൂസ്‌', 'ഖുറാങ്ങന്‍', 'ഉണ്ണാമന്‍', 'ശുംഭന്‍' തുടങ്ങി അന്യംനിന്നുപോയ പ്രയോഗങ്ങളെ ഇവരാണല്ലോ ഇപ്പോള്‍ സജീവമാക്കി അവരുടെ പ്രസംഗങ്ങളിലും എഴുത്തിലും പ്രഖ്യാപനങ്ങളിലും വെല്ലുവിളികളിലും ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്‌. എന്നാല്‍, ഈ പ്രയോഗങ്ങളെല്ലാം അവര്‍ക്കും അവരോടൊപ്പം പാദസേവകരായി നില്‍ക്കുന്ന ബ്യൂറോക്രാറ്റുകള്‍ക്കുമാണ്‌ ഏറെ ഇണങ്ങുന്നതെന്നത്‌ കാവ്യനീതിയാവാം.
പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനി മൂലമുണ്ടായ പരിസ്ഥിതി നാശം സംബന്ധിച്ച്‌ പഠനം നടത്തിയ ഉന്നതാധികാര സമിതിയ്ക്കെതിരെ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വ്യവസായ മന്ത്രാലയവും സ്വീകരിച്ചിട്ടുള്ള പ്രതിലോമ നിലപാട്‌ മൂലം മേല്‍ സൂചിപ്പിച്ച വായ്മൊഴി വഴക്കപ്രയോഗങ്ങള്‍ ഇവര്‍ക്കാണ്‌ ഏറ്റവും അനുയോജ്യവും അന്വര്‍ത്ഥവുമാണെന്ന്‌ അവര്‍ തന്നെ തെളിയിച്ചിരിക്കുകയാണ്‌, ആതിരേ....
കൊക്കകോള ഫാക്ടറി മൂലം ജനങ്ങള്‍ക്കും പരിസ്ഥിതിക്കുമായി 216.26 കോടി രൂപയുടെ നഷ്ടമുണ്ടായതെന്നാണ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി കെ. ജയകുമാറിന്റെ നേതൃത്വത്തില്‍ ജലവിഭവ വകുപ്പ്‌ നിയോഗിച്ച ഉന്നതാധികാര സമിതി കണ്ടെത്തിയത്‌. സമിതിയില്‍ കൃഷി, മലിനീകരണ, ജലവിഭവ, പരിസ്ഥിതി, നിയമവിഭാഗങ്ങളില്‍ നിന്നുള്ള ഉന്നതര്‍ ഉള്‍പ്പെട്ടിരുന്നു.
എന്നാല്‍, ഈ റിപ്പോര്‍ട്ട്‌ പക്ഷപാതപരവും അശാസ്ത്രീയവുമാണെന്ന്‌ കുറ്റപ്പെടുത്തി വ്യവസായ വകുപ്പ്‌ മടക്കി അയച്ചിരിക്കുകയാണ്‌. പൊതുജനത്തിന്റെ കൈയ്യടി നേടാന്‍ മാത്രമുള്ളതാണ്‌ ഈ റിപ്പോര്‍ട്ടെന്നും നിയമത്തിന്റെ മുന്നിലോ കോടതികളിലോ നില നില്‍ക്കില്ലെന്നും ജലവിഭവ വകുപ്പിന്‌ മടക്കി അയച്ച ഫയലില്‍ വ്യവസായ വകുപ്പ്‌ അഭിപ്രായപ്പെട്ടിട്ടുണ്ട്‌.
വ്യവസായ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി. ബാലകൃഷ്ണന്‍ തയ്യാറാക്കിയ മറുപടി മന്ത്രി എളമരം കരീമിന്റെ അനുവാദത്തോടെയാണ്‌ ജലവിഭവ വകുപ്പിന്‌ നല്‍കിയത്‌. പ്ലാച്ചിമടയില്‍ നഷ്ടപരിഹാരം നല്‍കാന്‍ ട്രൈബ്യൂണല്‍ രൂപീകരിക്കേണ്ട കാര്യമില്ലെന്നും പകരം നിലവിലുള്ള നിയമങ്ങള്‍ പ്രകാരം നഷ്ടപരിഹാരം ഈടാക്കിയാല്‍ മതിയെന്നും ആണ്‌ ബാലകൃഷ്ണന്റെയും കരീമിന്റെയും 'വിദഗ്ധാഭിപ്രായം' ഉന്നതാധികാര സമിതി റിപ്പോര്‍ട്ട്‌ വ്യവസായരംഗത്തിന്റെ വിശ്വാസ്യതയും നിക്ഷേപസാധ്യതകളെയും ബാധിച്ചു എന്നും ഇവര്‍ ആരോപിക്കുന്നു.
ആതിരേ, പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനിയുടെ പ്രവര്‍ത്തനം മൂലമുണ്ടായ മലിനീകരണവും ജനങ്ങളുടെ കുടിവെള്ളം മുട്ടിയതുമെല്ലാം ബാലകൃഷ്ണന്റെയും കരീമിന്റെയുമൊക്കെ അഭിപ്രായത്തില്‍ ബാഹ്യസംഘടനകളുടെയും ചില സ്ഥാപനങ്ങളുടെയും പരിസ്ഥിതി തീവ്രവാദ ഗ്രൂപ്പുകളുടെയും കള്ളപ്രചാരണമാണ്‌! കൊക്കകോള കമ്പനി അടച്ചുപൂട്ടലുമായി ബന്ധപ്പെട്ട്‌ പുറത്തുവരാത്ത സത്യങ്ങള്‍ ഏറെയുണ്ടെന്നും ഇതേക്കുറിച്ചാണ്‌ പഠനം നടത്തേണ്ടതെന്നുമാണ്‌ വ്യവസായ മന്ത്രിയുടെയും വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും ആവശ്യം !! അടുത്തിടെ കോഴിക്കോട്ട്‌ ഒരു ഔദ്യോഗിക യോഗത്തില്‍ "കൊക്കകോളയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല" എന്ന്‌ വിലപിച്ച ബാലകൃഷ്ണന്റെ കൊക്കകോള കമ്പനി പ്രേമമാണ്‌ ഈ മറുപടിയില്‍ നിറഞ്ഞുനില്‍ക്കുന്നത്‌. പത്ത്‌ പ്രധാന സംഗതികളാണ്‌, ആതിരേ ഇക്കാര്യത്തില്‍ ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്‌. ഇതില്‍ പ്രധാനം, ഹാനികരമായ വ്യവസായ മാലിന്യം കൊക്കകോള കമ്പനി ഉത്പാദിപ്പിച്ചിട്ടില്ല എന്നതാണ്‌. മാത്രമല്ല, പ്ലാച്ചിമടയില്‍ രാസവളത്തിന്റെയും കീടനാശിനികളുടെയും ഉപയോഗം വര്‍ഷങ്ങളായി നടക്കുന്നതാണ്‌. ഇത്‌ മനുഷ്യരുടെ ആരോഗ്യത്തിനും ഭക്ഷണത്തിനും എന്തുമാത്രം പ്രശ്നമുണ്ടാക്കിയിട്ടുണ്ടെന്ന്‌ ഇതുവരെ ആരും പരിഗണിച്ചിട്ടില്ലെന്നും ബാലകൃഷ്ണന്‍ വിലപിക്കുന്നു.
കൊക്കകോള കമ്പനി നടത്തിയെന്ന്‌ പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും ആരോപിക്കുന്ന ജലചൂഷണം നടന്നിട്ടില്ല എന്ന്‌ സ്ഥാപിച്ചെടുക്കാന്‍ കുറച്ചൊന്നുമല്ല ഈ മറുപടിയില്‍ ബാലകൃഷ്ണന്‍ ബുദ്ധിമുട്ടിയിട്ടുള്ളത്‌. പ്ലാച്ചിമടയിലെ ജലക്ഷാമത്തിന്‌ പ്രധാനകാരണം 1994 മുതല്‍ 2004 വരെ മഴയില്‍ ലഭിച്ച കുറവാണത്രെ..!. കൂടാതെ ജലസേചനത്തിനായി ഈ പ്രദേശത്ത്‌ കുഴല്‍ കിണറുകള്‍ സ്ഥാപിച്ച്‌ വെള്ളമൂറ്റുന്ന സമ്പ്രദായവുമുണ്ട്‌. സര്‍ക്കാര്‍ പദ്ധതികളും സബ്സിഡികളും സൗജന്യ വൈദ്യുതിയും ഉപയോഗിച്ച്‌ കര്‍ഷകര്‍ പമ്പ്‌ സെറ്റ്‌ വാങ്ങിക്കൂട്ടി ജലം ക്രമാതീതമായി ദുര്‍വിനിയോഗം ചെയ്തതിന്‌ കൊക്കകോള കമ്പനി എന്ത്‌ പിഴച്ചു എന്നാണ്‌ ബാലകൃഷ്ണന്റെ ചോദ്യം.
ജലചൂഷണത്തെ കുറിച്ച്‌ ആതിരേ, ഇതിലും വലിയ ഒരു കണ്ടുപിടുത്തം ബാലകൃഷ്ണന്‍ നടത്തിയിട്ടുണ്ട്‌. അതിതാണ്‌ : "പ്ലാച്ചിമട മേഖല നെല്ലുത്പാദനത്തില്‍ നിന്ന്‌ കള്ളുത്പാദനത്തിലേയ്ക്ക്‌ മാറിയിരുന്നു. മേഖലയില്‍ 450 ലേറെ ചെത്തുകാരുണ്ട്‌. നാളികേരത്തിന്‌ വേണ്ട തെങ്ങിന്‌ നനയ്ക്കുന്നതിനേക്കാള്‍ ആറിരട്ടി വെള്ളം കള്ളിന്‌ വേണ്ടി നനയ്ക്കാന്‍ വേണ്ടിവരും. അത്‌ പരിശോധിച്ചിട്ടില്ല. ഫലത്തില്‍ കള്ളും കോളയും യുദ്ധമാണ്‌ പ്ലാച്ചിമടയില്‍ നടന്നത്‌. അതില്‍ കള്ള്‌ വിജയിച്ചു." ഈ കണ്ടുപിടുത്തത്തിന്‌ നോബേല്‍ സമ്മാനം നല്‍കിയാല്‍ പോലും മതിയാകുമോ,ആവോ..
അനുവദിക്കപ്പെട്ടതില്‍ ഒരു തുള്ളി ഭൂചലം പോലും കൊക്കകോള കമ്പനി എടുത്തിട്ടില്ലെന്നാണ്‌ ബാലകൃഷ്ണനും കരീമും ' വസ്തുതകളുടെ ' അടിസ്ഥാനത്തില്‍ വാദിക്കുന്നത്‌. എന്നുമാത്രമല്ല കമ്പനി വരുത്തിയ നഷ്ടങ്ങളെ കുറിച്ച്‌ മാത്രമാണ്‌ ഉന്നതാധികാര സമിതിയടക്കമുള്ളവര്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. കമ്പനി മൂലം ലഭിക്കുന്ന തൊഴിലവസരങ്ങള്‍, നികുതി, സാമ്പത്തിക പുരോഗതി, മഴവെള്ളം സമ്പാദിക്കാന്‍ കമ്പനി നടപ്പാക്കിയ പദ്ധതികള്‍ ഇവയൊന്നും ആരും ഇതുവരെ പരിഗണിച്ചിട്ടില്ല പോലും.
കൊക്കകോള കമ്പനി പോലും ഇത്ര വിശദമായി തങ്ങളുടെ ഭാഗം വാദിച്ചിട്ടില്ല എന്നോര്‍ക്കണം, ആതിരേ. നടത്തിയ പഠനങ്ങളും പ്ലാച്ചിമടയിലെ ജനങ്ങളുടെ അനുഭവവുമാണ്‌ കൊക്കകോള കമ്പനിയെ പ്രതിസ്ഥാനത്ത്‌ നിര്‍ത്തുന്ന തെളിവുകള്‍. എന്നാല്‍, അവയെല്ലാം ബോധപൂര്‍വ്വം സൃഷ്ടിച്ച വ്യാജ പ്രചാരണങ്ങളാണെന്ന്‌ കമ്പനിയേക്കാള്‍ ശക്തമായി, തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ ബാലകൃഷ്ണനും കരീമും വാദിക്കുമ്പോള്‍ ഇവര്‍ ചെയ്യുന്നത്‌ സത്യപ്രതിജ്ഞാ ലംഘനവും സിവില്‍ സര്‍വീസ്‌ ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട ചട്ടങ്ങളുടെ അട്ടിമറിയുമാണ്‌. ഒരു സര്‍ക്കാര്‍ സ്വീകരിച്ച നയത്തിനും നടപടിക്കും പാരവെയ്ക്കുന്ന ഇത്തരം ഒരു മന്ത്രിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഇടതുപക്ഷം ഭരിക്കുമ്പോള്‍ തന്നെ ഉണ്ടായി എന്നത്‌ യാദൃഛികമല്ല. ബഹുരാഷ്ട്ര കുത്തകകള്‍ക്കും മൂലധന ചൂഷകര്‍ക്കും വേണ്ട വിടുപണി ചെയ്യുന്നതില്‍ വ്യാപൃതരാണല്ലോ ഇന്ന്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ആദരണീയരായ സംസ്ഥാന നേതാക്കള്‍ പോലും. അപ്പോള്‍ കരീമും ബാലകൃഷ്ണനും ഇത്രയും പറഞ്ഞാല്‍ പോര...!
കൊക്കകോള കമ്പനി ഉത്പാദിപ്പിച്ചത്‌ ലളിത പാനീയം മാത്രമാണ്‌. രാസവസ്തുവല്ല. എന്നാല്‍, രാസവസ്തുക്കള്‍ ഉത്പാദിപ്പിക്കുന്ന സംസ്ഥാന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ നടത്തുന്ന മലിനീകരണം ഇവിടത്തെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഗൗരവമായി കാണുന്നില്ല എന്നാണ്‌ ബാലകൃഷ്ണന്റെയും കരീമിന്റെയും മറ്റൊരു ആരോപണം. ഫാക്ട്‌, ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ്‌, ഹിന്ദുസ്ഥാന്‍ ഇന്‍സക്റ്റിസൈഡ്‌, വെള്ളൂര്‍ ന്യൂസ്‌ പ്രിന്റ്‌, കെഎംഎംഎല്‍, ട്രാവന്‍കൂര്‍ ടൈറ്റാനിയം തുടങ്ങിയ കമ്പനികള്‍ വരുത്തിയ മലിനീകരണവുമായി തട്ടിച്ചുനോക്കുമ്പോള്‍ കൊക്കകോളയുടെ ആരോപിക്കപ്പെടുന്ന മലിനീകരണം എത്ര നിസാരമാണെന്ന്‌ ഇരുവരും വാദിക്കുന്നു.
ശ്രദ്ധിക്കുക കൊക്കകോള കമ്പനിപോലും , മേല്‍ സൂചിപ്പിച്ച സ്ഥാപനങ്ങള്‍ നടത്തുന്നതെന്ന്‌ ബാലകൃഷ്ണനും കരീമും ആരോപിക്കുന്ന മലിനീകരണപ്രശ്നം ചൂണ്ടിക്കാട്ടി തങ്ങളെ ന്യായീകരിച്ചിട്ടില്ല. ഈ ഭൂമികയിലാണ്‌ കൊക്കകോളയെ ന്യായീകരിക്കാന്‍ മേല്‍സൂചിപ്പിച്ച പൊതുമേഖലാസ്ഥാപനങ്ങളെ ഇവര്‍ പ്രതിസ്ഥാനത്ത്‌ നിര്‍ത്തുന്നത്‌! ഇതില്‍പ്പരം ക്രൂരമായ രാഷ്ട്രദ്രോഹവും ജനദ്രോഹവും ഉണ്ടാകുമോ! ഒരു ബഹുരാഷ്ട്ര കമ്പനിയുടെ വാലാട്ടിപ്പട്ടികളാവാന്‍ ടി. ബാലകൃഷ്ണനും എളമരം കരീമിനും എന്തുത്സാഹവും ആത്മാര്‍ത്ഥമായ സമര്‍പ്പണവുമാണ്‌! സ്വന്തം ഭവനത്തിലിരുന്നുകൊണ്ട്‌ മോഷ്ടാവിന്‌ വേണ്ടി വാതില്‍ തുറന്ന്‌ നല്‍കുന്ന കുടുംബ ദ്രോഹികള്‍ ഇവരേക്കാളും എത്രയോ മാന്യന്മാരും മഹത്തുക്കളുമാണെന്ന്‌ വിശ്വസിക്കാന്‍ നാം ഇപ്പോള്‍ നിര്‍ബന്ധിതരായി തീരുകയാണ്‌. ഒരു നാടിനെയും അവിടത്തെ ജനങ്ങളെയും കുടിവെള്ളം പോലും നല്‍കാതെ, അവരുടെ വായുവും പരിസരവും മലീമസമാക്കി ഉന്മൂലനം ചെയ്തുകൊണ്ടിരുന്ന ഒരു ബഹുരാഷ്ട്ര കമ്പനിക്കുവേണ്ടിയാണ്‌ ബാലകൃഷ്ണനും എളമരം കരിമും ഇത്ര തീവ്രതയോടെ വാദിക്കുന്നതെന്നോര്‍ക്കണം. മുമ്പ്‌ രാജഭരണകാലത്ത്‌ രാജ്യദ്രോഹികള്‍ക്ക്‌ നല്‍കിയ ശിക്ഷകള്‍ പരസ്യമായി ഈ രണ്ട്‌ ദേശദ്രോഹികള്‍ക്കും നല്‍കിയെങ്കില്‍ മാത്രമേ ഇവരെ പോലെ നാടിനെ ഒറ്റിക്കൊടുക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ചതിയന്മാരെയും പണക്കൊതിയന്മാരെയും നിയന്ത്രിക്കാനെങ്കിലും കഴിയു.