Thursday, July 1, 2010

കൊക്കക്കോള : 'ശുംഭന്‍' മന്ത്രിക്ക്‌ 'കൊഞ്ഞാണന്‍' സെക്രട്ടറി

ഒരു ബഹുരാഷ്ട്ര കമ്പനിയുടെ വാലാട്ടിപ്പട്ടികളാവാന്‍ ടി. ബാലകൃഷ്ണനും എളമരം കരീമിനും എന്തുത്സാഹവും ആത്മാര്‍ത്ഥമായ സമര്‍പ്പണവുമാണ്‌ ! സ്വന്തം ഭവനത്തിലിരുന്നുകൊണ്ട്‌ മോഷ്ടാവിന്‌ വേണ്ടി വാതില്‍ തുറന്ന്‌ നല്‍കുന്ന കുടുംബ ദ്രോഹികള്‍ ഇവരേക്കാളും എത്രയോ മാന്യന്മാരും മഹത്തുക്കളുമാണെന്ന്‌ വിശ്വസിക്കാന്‍ നാം ഇപ്പോള്‍ നിര്‍ബന്ധിതരായി തീരുകയാണ്‌. ഒരു നാടിനെയും അവിടത്തെ ജനങ്ങളെയും കുടിവെള്ളം പോലും നല്‍കാതെ , അവരുടെ വായുവും പരിസരവും മലീമസമാക്കി ഉന്മൂലനം ചെയ്തുകൊണ്ടിരുന്ന ഒരു ബഹുരാഷ്ട്ര കമ്പനിക്കുവേണ്ടിയാണ്‌ ബാലകൃഷ്ണനും എളമരം കരിമും ഇത്ര തീവ്രതയോടെ വാദിക്കുന്നതെന്നോര്‍ക്കണം. മുമ്പ്‌ രാജഭരണകാലത്ത്‌ രാജ്യദ്രോഹികള്‍ക്ക്‌ നല്‍കിയ ശിക്ഷകള്‍ പരസ്യമായി ഈ രണ്ട്‌ ദേശദ്രോഹികള്‍ക്കും നല്‍കിയെങ്കില്‍ മാത്രമേ ഇവരെ പോലെ നാടിനെ ഒറ്റിക്കൊടുക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ചതിയന്മാരെയും പണക്കൊതിയന്മാരെയും നിയന്ത്രിക്കാനെങ്കിലും കഴിയു.



കാര്യമെന്തൊക്കെ പറഞ്ഞാലും, ആതിരേ, മാര്‍ക്സിസ്റ്റ്‌ മന്ത്രിമാരും നേതാക്കന്മാരും ഭാഷയ്ക്ക്‌ നല്‍കുന്ന സേവനത്തെ അഭിനന്ദിച്ചേ മതിയാകൂ. വാമൊഴി വഴക്കത്തിന്റെ നാടന്‍ ഭംഗി ഭാഷയിലേയ്ക്ക്‌ തിരികെ കൊണ്ടുവന്നത്‌ അവരാണല്ലോ. ഇക്കാര്യത്തില്‍ മന്ത്രി ജി. സുധാകരനോടും എം.വി ജയരാജനോടും എം. സ്വരാജിനോടും കെ.ഇ.എന്‍ കുഞ്ഞഹമ്മദിനോടുമൊക്കെ മലയാളികള്‍ എത്ര നന്ദി പ്രകാശിപ്പിച്ചാലാണ്‌. 'കൊഞ്ഞാണന്‍', 'ഞാഞ്ഞൂല്‍','മണുക്കൂസ്‌', 'ഖുറാങ്ങന്‍', 'ഉണ്ണാമന്‍', 'ശുംഭന്‍' തുടങ്ങി അന്യംനിന്നുപോയ പ്രയോഗങ്ങളെ ഇവരാണല്ലോ ഇപ്പോള്‍ സജീവമാക്കി അവരുടെ പ്രസംഗങ്ങളിലും എഴുത്തിലും പ്രഖ്യാപനങ്ങളിലും വെല്ലുവിളികളിലും ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്‌. എന്നാല്‍, ഈ പ്രയോഗങ്ങളെല്ലാം അവര്‍ക്കും അവരോടൊപ്പം പാദസേവകരായി നില്‍ക്കുന്ന ബ്യൂറോക്രാറ്റുകള്‍ക്കുമാണ്‌ ഏറെ ഇണങ്ങുന്നതെന്നത്‌ കാവ്യനീതിയാവാം.
പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനി മൂലമുണ്ടായ പരിസ്ഥിതി നാശം സംബന്ധിച്ച്‌ പഠനം നടത്തിയ ഉന്നതാധികാര സമിതിയ്ക്കെതിരെ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വ്യവസായ മന്ത്രാലയവും സ്വീകരിച്ചിട്ടുള്ള പ്രതിലോമ നിലപാട്‌ മൂലം മേല്‍ സൂചിപ്പിച്ച വായ്മൊഴി വഴക്കപ്രയോഗങ്ങള്‍ ഇവര്‍ക്കാണ്‌ ഏറ്റവും അനുയോജ്യവും അന്വര്‍ത്ഥവുമാണെന്ന്‌ അവര്‍ തന്നെ തെളിയിച്ചിരിക്കുകയാണ്‌, ആതിരേ....
കൊക്കകോള ഫാക്ടറി മൂലം ജനങ്ങള്‍ക്കും പരിസ്ഥിതിക്കുമായി 216.26 കോടി രൂപയുടെ നഷ്ടമുണ്ടായതെന്നാണ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി കെ. ജയകുമാറിന്റെ നേതൃത്വത്തില്‍ ജലവിഭവ വകുപ്പ്‌ നിയോഗിച്ച ഉന്നതാധികാര സമിതി കണ്ടെത്തിയത്‌. സമിതിയില്‍ കൃഷി, മലിനീകരണ, ജലവിഭവ, പരിസ്ഥിതി, നിയമവിഭാഗങ്ങളില്‍ നിന്നുള്ള ഉന്നതര്‍ ഉള്‍പ്പെട്ടിരുന്നു.
എന്നാല്‍, ഈ റിപ്പോര്‍ട്ട്‌ പക്ഷപാതപരവും അശാസ്ത്രീയവുമാണെന്ന്‌ കുറ്റപ്പെടുത്തി വ്യവസായ വകുപ്പ്‌ മടക്കി അയച്ചിരിക്കുകയാണ്‌. പൊതുജനത്തിന്റെ കൈയ്യടി നേടാന്‍ മാത്രമുള്ളതാണ്‌ ഈ റിപ്പോര്‍ട്ടെന്നും നിയമത്തിന്റെ മുന്നിലോ കോടതികളിലോ നില നില്‍ക്കില്ലെന്നും ജലവിഭവ വകുപ്പിന്‌ മടക്കി അയച്ച ഫയലില്‍ വ്യവസായ വകുപ്പ്‌ അഭിപ്രായപ്പെട്ടിട്ടുണ്ട്‌.
വ്യവസായ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി. ബാലകൃഷ്ണന്‍ തയ്യാറാക്കിയ മറുപടി മന്ത്രി എളമരം കരീമിന്റെ അനുവാദത്തോടെയാണ്‌ ജലവിഭവ വകുപ്പിന്‌ നല്‍കിയത്‌. പ്ലാച്ചിമടയില്‍ നഷ്ടപരിഹാരം നല്‍കാന്‍ ട്രൈബ്യൂണല്‍ രൂപീകരിക്കേണ്ട കാര്യമില്ലെന്നും പകരം നിലവിലുള്ള നിയമങ്ങള്‍ പ്രകാരം നഷ്ടപരിഹാരം ഈടാക്കിയാല്‍ മതിയെന്നും ആണ്‌ ബാലകൃഷ്ണന്റെയും കരീമിന്റെയും 'വിദഗ്ധാഭിപ്രായം' ഉന്നതാധികാര സമിതി റിപ്പോര്‍ട്ട്‌ വ്യവസായരംഗത്തിന്റെ വിശ്വാസ്യതയും നിക്ഷേപസാധ്യതകളെയും ബാധിച്ചു എന്നും ഇവര്‍ ആരോപിക്കുന്നു.
ആതിരേ, പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനിയുടെ പ്രവര്‍ത്തനം മൂലമുണ്ടായ മലിനീകരണവും ജനങ്ങളുടെ കുടിവെള്ളം മുട്ടിയതുമെല്ലാം ബാലകൃഷ്ണന്റെയും കരീമിന്റെയുമൊക്കെ അഭിപ്രായത്തില്‍ ബാഹ്യസംഘടനകളുടെയും ചില സ്ഥാപനങ്ങളുടെയും പരിസ്ഥിതി തീവ്രവാദ ഗ്രൂപ്പുകളുടെയും കള്ളപ്രചാരണമാണ്‌! കൊക്കകോള കമ്പനി അടച്ചുപൂട്ടലുമായി ബന്ധപ്പെട്ട്‌ പുറത്തുവരാത്ത സത്യങ്ങള്‍ ഏറെയുണ്ടെന്നും ഇതേക്കുറിച്ചാണ്‌ പഠനം നടത്തേണ്ടതെന്നുമാണ്‌ വ്യവസായ മന്ത്രിയുടെയും വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും ആവശ്യം !! അടുത്തിടെ കോഴിക്കോട്ട്‌ ഒരു ഔദ്യോഗിക യോഗത്തില്‍ "കൊക്കകോളയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല" എന്ന്‌ വിലപിച്ച ബാലകൃഷ്ണന്റെ കൊക്കകോള കമ്പനി പ്രേമമാണ്‌ ഈ മറുപടിയില്‍ നിറഞ്ഞുനില്‍ക്കുന്നത്‌. പത്ത്‌ പ്രധാന സംഗതികളാണ്‌, ആതിരേ ഇക്കാര്യത്തില്‍ ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്‌. ഇതില്‍ പ്രധാനം, ഹാനികരമായ വ്യവസായ മാലിന്യം കൊക്കകോള കമ്പനി ഉത്പാദിപ്പിച്ചിട്ടില്ല എന്നതാണ്‌. മാത്രമല്ല, പ്ലാച്ചിമടയില്‍ രാസവളത്തിന്റെയും കീടനാശിനികളുടെയും ഉപയോഗം വര്‍ഷങ്ങളായി നടക്കുന്നതാണ്‌. ഇത്‌ മനുഷ്യരുടെ ആരോഗ്യത്തിനും ഭക്ഷണത്തിനും എന്തുമാത്രം പ്രശ്നമുണ്ടാക്കിയിട്ടുണ്ടെന്ന്‌ ഇതുവരെ ആരും പരിഗണിച്ചിട്ടില്ലെന്നും ബാലകൃഷ്ണന്‍ വിലപിക്കുന്നു.
കൊക്കകോള കമ്പനി നടത്തിയെന്ന്‌ പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും ആരോപിക്കുന്ന ജലചൂഷണം നടന്നിട്ടില്ല എന്ന്‌ സ്ഥാപിച്ചെടുക്കാന്‍ കുറച്ചൊന്നുമല്ല ഈ മറുപടിയില്‍ ബാലകൃഷ്ണന്‍ ബുദ്ധിമുട്ടിയിട്ടുള്ളത്‌. പ്ലാച്ചിമടയിലെ ജലക്ഷാമത്തിന്‌ പ്രധാനകാരണം 1994 മുതല്‍ 2004 വരെ മഴയില്‍ ലഭിച്ച കുറവാണത്രെ..!. കൂടാതെ ജലസേചനത്തിനായി ഈ പ്രദേശത്ത്‌ കുഴല്‍ കിണറുകള്‍ സ്ഥാപിച്ച്‌ വെള്ളമൂറ്റുന്ന സമ്പ്രദായവുമുണ്ട്‌. സര്‍ക്കാര്‍ പദ്ധതികളും സബ്സിഡികളും സൗജന്യ വൈദ്യുതിയും ഉപയോഗിച്ച്‌ കര്‍ഷകര്‍ പമ്പ്‌ സെറ്റ്‌ വാങ്ങിക്കൂട്ടി ജലം ക്രമാതീതമായി ദുര്‍വിനിയോഗം ചെയ്തതിന്‌ കൊക്കകോള കമ്പനി എന്ത്‌ പിഴച്ചു എന്നാണ്‌ ബാലകൃഷ്ണന്റെ ചോദ്യം.
ജലചൂഷണത്തെ കുറിച്ച്‌ ആതിരേ, ഇതിലും വലിയ ഒരു കണ്ടുപിടുത്തം ബാലകൃഷ്ണന്‍ നടത്തിയിട്ടുണ്ട്‌. അതിതാണ്‌ : "പ്ലാച്ചിമട മേഖല നെല്ലുത്പാദനത്തില്‍ നിന്ന്‌ കള്ളുത്പാദനത്തിലേയ്ക്ക്‌ മാറിയിരുന്നു. മേഖലയില്‍ 450 ലേറെ ചെത്തുകാരുണ്ട്‌. നാളികേരത്തിന്‌ വേണ്ട തെങ്ങിന്‌ നനയ്ക്കുന്നതിനേക്കാള്‍ ആറിരട്ടി വെള്ളം കള്ളിന്‌ വേണ്ടി നനയ്ക്കാന്‍ വേണ്ടിവരും. അത്‌ പരിശോധിച്ചിട്ടില്ല. ഫലത്തില്‍ കള്ളും കോളയും യുദ്ധമാണ്‌ പ്ലാച്ചിമടയില്‍ നടന്നത്‌. അതില്‍ കള്ള്‌ വിജയിച്ചു." ഈ കണ്ടുപിടുത്തത്തിന്‌ നോബേല്‍ സമ്മാനം നല്‍കിയാല്‍ പോലും മതിയാകുമോ,ആവോ..
അനുവദിക്കപ്പെട്ടതില്‍ ഒരു തുള്ളി ഭൂചലം പോലും കൊക്കകോള കമ്പനി എടുത്തിട്ടില്ലെന്നാണ്‌ ബാലകൃഷ്ണനും കരീമും ' വസ്തുതകളുടെ ' അടിസ്ഥാനത്തില്‍ വാദിക്കുന്നത്‌. എന്നുമാത്രമല്ല കമ്പനി വരുത്തിയ നഷ്ടങ്ങളെ കുറിച്ച്‌ മാത്രമാണ്‌ ഉന്നതാധികാര സമിതിയടക്കമുള്ളവര്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. കമ്പനി മൂലം ലഭിക്കുന്ന തൊഴിലവസരങ്ങള്‍, നികുതി, സാമ്പത്തിക പുരോഗതി, മഴവെള്ളം സമ്പാദിക്കാന്‍ കമ്പനി നടപ്പാക്കിയ പദ്ധതികള്‍ ഇവയൊന്നും ആരും ഇതുവരെ പരിഗണിച്ചിട്ടില്ല പോലും.
കൊക്കകോള കമ്പനി പോലും ഇത്ര വിശദമായി തങ്ങളുടെ ഭാഗം വാദിച്ചിട്ടില്ല എന്നോര്‍ക്കണം, ആതിരേ. നടത്തിയ പഠനങ്ങളും പ്ലാച്ചിമടയിലെ ജനങ്ങളുടെ അനുഭവവുമാണ്‌ കൊക്കകോള കമ്പനിയെ പ്രതിസ്ഥാനത്ത്‌ നിര്‍ത്തുന്ന തെളിവുകള്‍. എന്നാല്‍, അവയെല്ലാം ബോധപൂര്‍വ്വം സൃഷ്ടിച്ച വ്യാജ പ്രചാരണങ്ങളാണെന്ന്‌ കമ്പനിയേക്കാള്‍ ശക്തമായി, തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ ബാലകൃഷ്ണനും കരീമും വാദിക്കുമ്പോള്‍ ഇവര്‍ ചെയ്യുന്നത്‌ സത്യപ്രതിജ്ഞാ ലംഘനവും സിവില്‍ സര്‍വീസ്‌ ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട ചട്ടങ്ങളുടെ അട്ടിമറിയുമാണ്‌. ഒരു സര്‍ക്കാര്‍ സ്വീകരിച്ച നയത്തിനും നടപടിക്കും പാരവെയ്ക്കുന്ന ഇത്തരം ഒരു മന്ത്രിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഇടതുപക്ഷം ഭരിക്കുമ്പോള്‍ തന്നെ ഉണ്ടായി എന്നത്‌ യാദൃഛികമല്ല. ബഹുരാഷ്ട്ര കുത്തകകള്‍ക്കും മൂലധന ചൂഷകര്‍ക്കും വേണ്ട വിടുപണി ചെയ്യുന്നതില്‍ വ്യാപൃതരാണല്ലോ ഇന്ന്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ആദരണീയരായ സംസ്ഥാന നേതാക്കള്‍ പോലും. അപ്പോള്‍ കരീമും ബാലകൃഷ്ണനും ഇത്രയും പറഞ്ഞാല്‍ പോര...!
കൊക്കകോള കമ്പനി ഉത്പാദിപ്പിച്ചത്‌ ലളിത പാനീയം മാത്രമാണ്‌. രാസവസ്തുവല്ല. എന്നാല്‍, രാസവസ്തുക്കള്‍ ഉത്പാദിപ്പിക്കുന്ന സംസ്ഥാന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ നടത്തുന്ന മലിനീകരണം ഇവിടത്തെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഗൗരവമായി കാണുന്നില്ല എന്നാണ്‌ ബാലകൃഷ്ണന്റെയും കരീമിന്റെയും മറ്റൊരു ആരോപണം. ഫാക്ട്‌, ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ്‌, ഹിന്ദുസ്ഥാന്‍ ഇന്‍സക്റ്റിസൈഡ്‌, വെള്ളൂര്‍ ന്യൂസ്‌ പ്രിന്റ്‌, കെഎംഎംഎല്‍, ട്രാവന്‍കൂര്‍ ടൈറ്റാനിയം തുടങ്ങിയ കമ്പനികള്‍ വരുത്തിയ മലിനീകരണവുമായി തട്ടിച്ചുനോക്കുമ്പോള്‍ കൊക്കകോളയുടെ ആരോപിക്കപ്പെടുന്ന മലിനീകരണം എത്ര നിസാരമാണെന്ന്‌ ഇരുവരും വാദിക്കുന്നു.
ശ്രദ്ധിക്കുക കൊക്കകോള കമ്പനിപോലും , മേല്‍ സൂചിപ്പിച്ച സ്ഥാപനങ്ങള്‍ നടത്തുന്നതെന്ന്‌ ബാലകൃഷ്ണനും കരീമും ആരോപിക്കുന്ന മലിനീകരണപ്രശ്നം ചൂണ്ടിക്കാട്ടി തങ്ങളെ ന്യായീകരിച്ചിട്ടില്ല. ഈ ഭൂമികയിലാണ്‌ കൊക്കകോളയെ ന്യായീകരിക്കാന്‍ മേല്‍സൂചിപ്പിച്ച പൊതുമേഖലാസ്ഥാപനങ്ങളെ ഇവര്‍ പ്രതിസ്ഥാനത്ത്‌ നിര്‍ത്തുന്നത്‌! ഇതില്‍പ്പരം ക്രൂരമായ രാഷ്ട്രദ്രോഹവും ജനദ്രോഹവും ഉണ്ടാകുമോ! ഒരു ബഹുരാഷ്ട്ര കമ്പനിയുടെ വാലാട്ടിപ്പട്ടികളാവാന്‍ ടി. ബാലകൃഷ്ണനും എളമരം കരീമിനും എന്തുത്സാഹവും ആത്മാര്‍ത്ഥമായ സമര്‍പ്പണവുമാണ്‌! സ്വന്തം ഭവനത്തിലിരുന്നുകൊണ്ട്‌ മോഷ്ടാവിന്‌ വേണ്ടി വാതില്‍ തുറന്ന്‌ നല്‍കുന്ന കുടുംബ ദ്രോഹികള്‍ ഇവരേക്കാളും എത്രയോ മാന്യന്മാരും മഹത്തുക്കളുമാണെന്ന്‌ വിശ്വസിക്കാന്‍ നാം ഇപ്പോള്‍ നിര്‍ബന്ധിതരായി തീരുകയാണ്‌. ഒരു നാടിനെയും അവിടത്തെ ജനങ്ങളെയും കുടിവെള്ളം പോലും നല്‍കാതെ, അവരുടെ വായുവും പരിസരവും മലീമസമാക്കി ഉന്മൂലനം ചെയ്തുകൊണ്ടിരുന്ന ഒരു ബഹുരാഷ്ട്ര കമ്പനിക്കുവേണ്ടിയാണ്‌ ബാലകൃഷ്ണനും എളമരം കരിമും ഇത്ര തീവ്രതയോടെ വാദിക്കുന്നതെന്നോര്‍ക്കണം. മുമ്പ്‌ രാജഭരണകാലത്ത്‌ രാജ്യദ്രോഹികള്‍ക്ക്‌ നല്‍കിയ ശിക്ഷകള്‍ പരസ്യമായി ഈ രണ്ട്‌ ദേശദ്രോഹികള്‍ക്കും നല്‍കിയെങ്കില്‍ മാത്രമേ ഇവരെ പോലെ നാടിനെ ഒറ്റിക്കൊടുക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ചതിയന്മാരെയും പണക്കൊതിയന്മാരെയും നിയന്ത്രിക്കാനെങ്കിലും കഴിയു.

No comments: