Tuesday, August 30, 2011

മാറാട്‌: ലീഗിലേയും ബിജെപിയിലേയും ചതിയന്മാരെ തൂക്കിലേറ്റണം

നിരപരാധികളും മതപരമായ വിശ്വാസത്തിന്റെ തീഷ്ണതയില്‍ നില്‍ക്കുന്നവരുമായ അണികളെ ഇളക്കിവിട്ട്‌ നാട്ടില്‍ സമാധാന ദ്രംശം ഉണ്ടാക്കി മതവൈര്യത്തിന്റെ രക്തരൂക്ഷിത വിത്തുകള്‍ വിതയ്ക്കാനാണ്‌ ലീഗ്‌ നേതൃത്വം ശ്രമിച്ചത്‌. ഇതില്‍ നിന്ന്‌ വിഭിന്നമായിരുന്നില്ല സംഘപരിവാര്‍ സംഘത്തിന്റെ നയവും നിലപാടുകളും. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജികള്‍ ദുരൂഹ സാഹചര്യത്തില്‍ പിന്‍വലിച്ചും കേസില്‍ നിന്ന്‌ ബി.ജെ.പിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കേന്ദ്ര സര്‍ക്കാരിനെ ഒഴിവാക്കിയുമാണ്‌ 'കാവിച്ചതിയന്മാര്‍ ' കരുക്കള്‍ നീക്കിയത്‌.ലീഗ്‌ കോടതിക്ക്‌ വെളിയില്‍ നടത്തിയ നീക്കങ്ങളിലൂടെയാണ്‌ മാറാട്‌ കേസ്‌ അന്വേഷണം സി.ബി.ഐക്ക്‌ വിടാതിരിക്കാന്‍ പ്രതിരോധം തീര്‍ത്തതെങ്കില്‍ കോടതി നടപടികളില്‍ കൗശലപൂര്‍വ്വം നിലപാടുകള്‍ എടുത്തുകൊണ്ടാണ്‌ സംഘപരിവാര്‍ സംഘം അന്വേഷണത്തെ അട്ടിമറിച്ചത്‌.



മതനിരപേക്ഷതയ്ക്കും സൗഹാര്‍ദ്ദത്തിനും ഭാരതത്തിന്‌ തന്നെ മാതൃകയായ കേരളത്തിന്റെ മതസഹിഷ്ണുതയ്ക്കും സൗഭ്രാത്രത്തിനും ആഴത്തില്‍ മുറിവേല്‍പിച്ച സംഭവങ്ങളായിരുന്നു, ആതിരേ, മാറാട്‌ കലാപങ്ങള്‍. മതവര്‍ഗ്ഗീയതയുടെ കരാള രൂപങ്ങള്‍ കേരള മണ്ണില്‍ മുടിയഴിച്ചാടിയ നൃസംശതയുടെ ബീഭത്സ ദിനങ്ങള്‍. അന്നേറ്റ ആഘാതത്തില്‍ നിന്ന്‌ തിരിച്ചെത്താന്‍ മതനിരപേക്ഷ കേരളത്തിന്‌ ഏറെ ത്യാഗം സഹിക്കേണ്ടി വന്നു. ഇനി ഒരിക്കലും ഇത്തരമൊരു കരാളതയ്ക്ക്‌ ഈ മണ്ണില്‍ തല പൊക്കുകാന്‍ അവസരം നല്‍കികയില്ല എന്ന്‌ കേരളീയര്‍ ദൃഢപ്രതിജ്ഞ എടുത്തിരിക്കുമ്പോഴാണ്‌ മാറാട്‌ കലാപത്തിന്‌ പിന്നിലെ കള്ളക്കളികളുടെയും കൗശല മനസ്സുകളുടെയും വാര്‍ത്തകള്‍ ഒന്നൊന്നായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്‌.
മാറാട്‌ കലാപത്തെക്കുറിച്ച്‌ സി.ബി.ഐ അന്വേഷിച്ചെങ്കില്‍ മാത്രമേ കൊലപാതകികളേയും അവര്‍ക്ക്‌ ആയുധവും അര്‍ത്ഥവും നല്‍കിയ മതതീവ്രവാദ സ്രോതസ്സുകളേയും തിരിച്ചറിയാന്‍ കഴിയൂ എന്നു മനസ്സിലാക്കിയാണ്‌ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ട്‌ പലരും കേരള ഹൈക്കോടതിയെ സമീപിച്ചത്‌.
എന്നാല്‍,ആതിരേ, മാറാട്‌ കലാപങ്ങളിലെ പ്രധാന വില്ലന്മാരായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗും ബി.ജെ.പി അടങ്ങിയ സംഘപരിവാര്‍ സംഘടനയും മതവൈരികളെ ആയുധമണിയിച്ചത്‌ കൂടാതെ സി.ബി.ഐ അന്വേഷണം അട്ടിമറിക്കാനും ഗൂഢാലോചന നടത്തി എന്നാണ്‌ ഇപ്പോള്‍ വ്യക്തമായിട്ടുള്ളത്‌. മാറാട്‌ കലാപത്തിനുശേഷം പാണക്കാട്‌ ശിഹാബ്‌ തങ്ങളുടെ പ്രതിനിധിയായി മകന്‍ സാദിഖ്‌ അലി തങ്ങളും ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡണ്ട്‌ ശ്രീധരന്‍പിള്ളയും രഹസ്യ ചര്‍ച്ച നടത്തി എന്ന വിവാദ വാര്‍ത്തയ്ക്ക്‌ പിന്നാലെയാണ്‌ സി.ബി.ഐ അന്വേഷണം അട്ടിമറിക്കാന്‍ ലീഗിലെ ഉന്നതരും സംഘപരിവാര്‍ നേതാക്കളും നടത്തിയ ജനവഞ്ചനയുടെ കറുത്ത കഥകള്‍ പുറത്തു വന്നിട്ടുള്ളത്‌.
2002 ജനുവരി മൂന്നിനായിരുന്നു ഒന്നാം മാറാട്‌ കലാപം . കടപ്പുറത്തെ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള ഈ ഏറ്റുമുട്ടലില്‍ മൂന്നു ഹിന്ദുക്കളും രണ്ട്‌ മുസ്ലീങ്ങളും കൊല്ലപ്പെട്ടു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ്‌ 2003 മെയ്‌ രണ്ടിന്‌ ആയുധധാരികളായ അക്രമികള്‍ മാറാട്‌ കടപ്പുറത്തെ ഹിന്ദുക്കളായ മീന്‍പിടുത്തക്കാരെ ആക്രമിച്ചത്‌. എട്ട്‌ ഹിന്ദുക്കളും ഒരു മുസ്ലീമും രണ്ടാം മാറാട്‌ കലാപത്തില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടു. ഇതുകൂടാതെ പോലീസ്‌ അന്വേഷണത്തില്‍ നിരവധി ആയുധങ്ങളും ബോംബുകളും കണ്ടെത്തുകയുണ്ടായി.
കലാപത്തെ തുടര്‍ന്ന്‌ അന്നത്തെ മുഖ്യമന്ത്രി എ.കെ.ആന്റണി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയും തോമസ്‌ പി.ജോസഫിന്‌ അന്വേഷണ കമ്മീഷനായി നിയമിക്കുകയും ചെയ്തു. ഞെട്ടിക്കുന്നതായിരുന്നു ,ആതിരേ, കമ്മിഷന്റെ അന്വേഷണത്തിലെ കണ്ടെത്തലുകള്‍. 2001-ല്‍ മാറാട്‌ കടപ്പുറത്തെ മീന്‍പിടുത്തക്കാര്‍ തമ്മിലുണ്ടായ ചെറിയ തര്‍ക്കം സി.പി.എം, ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗ്‌, ബി.ജെ.പി, ആര്‍.എസ്‌.എസ്‌ എന്നീ സംഘടനകള്‍ രാഷ്ട്രീയ മുതലെടുപ്പിന്‌ കരുവാക്കിയതാണ്‌ 14 പേരുടെ കൊലപാതകത്തില്‍ കലാശിച്ച രണ്ട്‌ മാറാട്‌ കൂട്ടക്കൊലകള്‍ക്ക്‌ കാരണമായത്‌ എന്നായിരുന്നു കമ്മിഷന്റെ മുന്‍പാകെ ഹാജരാക്കപ്പെട്ട തെളിവുകള്‍ വ്യക്തമാക്കിയത്‌. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗിന്റെയും നാഷണല്‍ ഡവലപ്മെന്റ്‌ ഫ്രണ്ടിന്റെയും പ്രാദേശിക നേതൃത്വങ്ങളുടെ സമ്മതത്തോടുകൂടിയായിരുന്നു രണ്ടാം മാറാട്‌ കലാപം സംഘടിപ്പിച്ചതെന്നും ബോധ്യമായി.
ആതിരേ,ഈ സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണം അനിവാര്യവും അനുപേക്ഷണീയമായിരുന്നു. എന്നാല്‍, സി.ബി.ഐ അന്വേഷണം അട്ടിമറിക്കാനാണ്‌ ലീഗിന്റെയും സംഘപരിവാര്‍ സംഘത്തിന്റെയും നേതൃത്വം ശ്രമിച്ചതെന്നാണ്‌ ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്ന സ്ഫോടകാത്മകമായ വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്‌. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലാണ്‌ ലീഗ്‌ സി.ബി.ഐ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചതെന്ന്‌ അദ്ദേഹത്തിന്റെ ബന്ധുവും സന്തത സഹചാരിയുമായിരുന്ന കെ.എ.റൗഫ്‌ വെളിപ്പെടുത്തിയിട്ട്‌ അധികദിവസങ്ങളായില്ല. ഇക്കാര്യം സംസാരിക്കാന്‍ കുഞ്ഞാലിക്കുട്ടി തന്നെ പി.എസ്‌.ശ്രീധരന്‍പിള്ളയുടെ അടുത്തേക്ക്‌ തന്നെ അയച്ചിരുന്നുവെന്നും അവിടെവച്ച്‌ തന്റെ ഫോണിലൂടെ കുഞ്ഞാലിക്കുട്ടി ശ്രീധരന്‍പിള്ളയുമായി സംസാരിച്ചു എന്നുമാണ്‌ റൗഫ്‌ വെളിപ്പെടുത്തിയത്‌. സ്വന്തം അണികളില്‍പ്പെട്ടവര്‍ കിരാതമായി കൊല ചെയ്യപ്പെട്ട ഒരു സംഭവത്തെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാന്‍ ലീഗിന്റെ സമുന്നതരായ നേതാക്കള്‍ അണിയറയില്‍ പ്രവര്‍ത്തിച്ചു എന്ന്‌ പറയുമ്പോള്‍ ഈ കൂട്ടക്കൊലകളില്‍ അവര്‍ക്കുള്ള പൈശാചിക പങ്കാണ്‌ വ്യക്തമാകുന്നത്‌.
നിരപരാധികളും മതപരമായ വിശ്വാസത്തിന്റെ തീഷ്ണതയില്‍ നില്‍ക്കുന്നവരുമായ അണികളെ ഇളക്കിവിട്ട്‌ നാട്ടില്‍ സമാധാന ദ്രംശം ഉണ്ടാക്കി മതവൈര്യത്തിന്റെ രക്തരൂക്ഷിത വിത്തുകള്‍ വിതയ്ക്കാനാണ്‌ ലീഗ്‌ നേതൃത്വം ശ്രമിച്ചത്‌. ഇതില്‍ നിന്ന്‌ വിഭിന്നമായിരുന്നില്ല സംഘപരിവാര്‍ സംഘത്തിന്റെ നയവും നിലപാടുകളും. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജികള്‍ ദുരൂഹ സാഹചര്യത്തില്‍ പിന്‍വലിച്ചും കേസില്‍ നിന്ന്‌ ബി.ജെ.പിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കേന്ദ്ര സര്‍ക്കാരിനെ ഒഴിവാക്കിയുമാണ്‌ 'കാവിച്ചതിയന്മാര്‍ ' കരുക്കള്‍ നീക്കിയത്‌.
മാറാട്‌ തെക്കേ തൊടിയില്‍ ശ്യാമളയ്ക്ക്‌ കലാപത്തില്‍ രണ്ട്‌ മക്കളെ നഷ്ടപ്പെട്ടിരുന്നു. ഈ ദുഃഖത്തിലാണ്‌ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്‌ അവര്‍ കേരള ഹൈക്കോടതിയില്‍ രണ്ടുവട്ടം ഹര്‍ജി നല്‍കിയത്‌. ഈ കേസില്‍ രണ്ടാം വട്ടം അഡ്വ. പി.എസ്‌.ശ്രീധരന്‍ പിള്ളയാണ്‌ വക്കാലത്ത്‌ ഒപ്പിട്ടത്‌. ഈ കേസില്‍ അന്ന്‌ കേന്ദ്രം ഭരിച്ചിരുന്ന എന്‍ഡിഎ സര്‍ക്കാരിനെ കേസില്‍ നിന്ന്‌ ഒഴിവാക്കുന്ന നിലപാടാണ്‌ ബി.ജെ.പി സ്വീകരിച്ചത്‌. എന്നാല്‍, യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഈ അഡ്വക്കേറ്റ്‌ തന്നെ , കേന്ദ്ര സര്‍ക്കാരിനെ കേസില്‍ കക്ഷി ചേര്‍ക്കണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്തു. ശ്യാമളയ്ക്കു മുന്‍പ്‌ പാലക്കാട്‌ സ്വദേശി ഗോകുല്‍ പ്രസാദും എറണാകുളം ഹൈക്കോടതിയിലെ അഡ്വക്കേറ്റ്‌ ശിവന്‍ മഠത്തിലും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്‌ സ്വകാര്യ ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നു. ജസ്റ്റിസുമാരായ ജവഹര്‍ലാല്‍ ഗുപ്ത എം.കെ.ബഷീര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്‌ മുമ്പാകെ വന്ന കേസില്‍ ഒന്നാം എതിര്‍കക്ഷിയായി കേന്ദ്ര സര്‍ക്കാരിന്‌ കോടതി കത്തയച്ചു. അന്ന്‌ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന്റെ സീനിയര്‍ സ്റ്റാന്റിംഗ്‌ കോണ്‍സലായിരുന്നു ശ്രീധരന്‍ പിള്ള. കേസ്‌ കോടതിയില്‍ എത്തിയപ്പോള്‍ ഹാജരാകാതെ ശ്രീധരന്‍ പിള്ള തന്റെ ജൂനിയറായ മറ്റൊരു സ്റ്റാന്റിംഗ്‌ കോണ്‍സിലിനെയാണ്‌ അയച്ചത്‌.
നിര്‍ബന്ധമായും മാറാട്‌ കേസ്‌ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന്‌, ആതിരേ, 2006-ല്‍ തോമസ്‌ പി.ജോസഫ്‌ അദ്ധ്യക്ഷനായ ജുഡീഷ്യല്‍ കമ്മീഷന്‍ ശിപാര്‍ശ ചെയ്തിരുന്നു. തുടര്‍ന്ന്‌ ഗോകുല്‍ പ്രസാദും ശ്യാമളയും വീണ്ടും ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ഈ സമയത്താണ്‌ ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിള്ള കേന്ദ്ര സര്‍ക്കാരിനെ കേസിലെ ഒന്നാംപ്രതിയാക്കി ഹര്‍ജി സമര്‍പ്പിച്ചത്‌. ഇതിനിടയില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്‌ കെ.വാസുദേവന്‍ എന്നയാള്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലും ശ്രീധരന്‍പിള്ളയ്ക്കായിരുന്നു വക്കാലത്ത്‌.
വിവിധ പൊതുതാല്‍പര്യ ഹര്‍ജികള്‍ കോടതികള്‍ പരിഗണിക്കുന്നതിനിടയിലാണ്‌ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജികളടെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്ത്‌, മാറാട്‌ കലാപത്തില്‍ പരിക്കേറ്റ ചോയിച്ചന്റകത്ത്‌ സി.എസ്‌.ബാബു കേസില്‍ കക്ഷിചേര്‍ന്നത്‌.കേസന്വേഷണം അട്ടിമറിക്കാന്‍ നടത്തിയ 'ശകുനു-തന്ത്ര'മായിരുന്നു ഇത്‌.
ലീഗ്‌ കോടതിക്ക്‌ വെളിയില്‍ നടത്തിയ നീക്കങ്ങളിലൂടെയാണ്‌ മാറാട്‌ കേസ്‌ അന്വേഷണം സി.ബി.ഐക്ക്‌ വിടാതിരിക്കാന്‍ പ്രതിരോധം തീര്‍ത്തതെങ്കില്‍ കോടതി നടപടികളില്‍ കൗശലപൂര്‍വ്വം നിലപാടുകള്‍ എടുത്തുകൊണ്ടാണ്‌ സംഘപരിവാര്‍ സംഘം അന്വേഷണത്തെ അട്ടിമറിച്ചത്‌.
ശ്രദ്ധിക്കണം മാറാട്‌ തീരത്ത്‌ രണ്ട്‌ മത്സ്യത്തൊഴിലാളി വിഭാഗം തമ്മിലുണ്ടായ നിസ്സാര വഴക്ക്‌ മൂര്‍ച്ഛിപ്പിച്ചെടുത്തത്‌ ലീഗും ബി.ജെ.പിയും അടങ്ങുന്ന രാഷ്ട്രീയ ശാപങ്ങളായിരുന്നു. അവരാണ്‌ പിന്നീട്‌ അണിയറ പ്രവര്‍ത്തനങ്ങളിലൂടെ സി.ബി.ഐ അന്വേഷണം അട്ടിമറിച്ചത്‌.
ആതിരേ,റൗഫിന്റെ വെളിപ്പെടുത്തലും ശ്രീധരന്‍പിള്ളയുമായി സാദിഖ്‌ അലി നടത്തിയ രഹസ്യ സംഭാഷണത്തെക്കുറിച്ചുള്ള തുറന്നു പറച്ചിലുമെല്ലാം വ്യക്തമാക്കുന്നത്‌. മാറാട്‌ കലാപത്തിലെ കുറ്റവാളികള്‍ ഒരിക്കലും ശിക്ഷിക്കപ്പെടരുതെന്ന്‌ ഇക്കൂട്ടര്‍ക്ക്‌ നിര്‍ബന്ധമുണ്ടായിരുന്നു എന്നുതന്നെയാണ്‌.. സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടെ മനസ്സില്‍ മതവൈരത്തിന്റെയും മതഭീകരവാദത്തിന്റെയും വിഷം കുത്തിവെച്ച്‌ 14 പേരെ കാലപുരിക്കയച്ചിട്ടാണ്‌ ലീഗിലെയും സംഘപരിവാര്‍ സംഘത്തിലെയും ഉന്നതന്മാര്‍ ഈ കൊടിയവഞ്ചന നടത്തിയത്‌. അതുകൊണ്ടു തന്നെ അതീവ സങ്കീര്‍ണ്ണവും ഗൗരവവുമാര്‍ന്നതും ദൂര വ്യാപക പ്രത്യാഘാതങ്ങള്‍ ഉളവാക്കാവുന്നതുമായ മാറാട്‌ കലാപത്തിനുശേഷം അണിയറയില്‍ കള്ളക്കരുക്കള്‍ നീക്കിയ ലീഗ്‌ സംഘപരിവാര്‍ നേതാക്കളെ തൂക്കിലേറ്റിയെങ്കില്‍ മാത്രമേ, ആതിരേ, കൊല്ലപ്പെട്ട 14 സാധുക്കളുടെ ആത്മാക്കള്‍ക്ക്‌ മോക്ഷമുണ്ടാകുകയുളൂ;അവരുടെ ആശ്രിതര്‍ക്ക്‌ നീതി ലഭിച്ചു എന്ന ആശ്വാസം ലഭിക്കുകയുള്ളൂ.



Friday, August 26, 2011

ഇറോം ശര്‍മ്മിളയെ മറന്ന്‌ അണ്ണാ ഹസാരേയ്ക്ക്‌ സ്തുതി പാടുന്നവരോട്‌...


അഴിമതിയും അനീതിയും കള്ളപ്പണവും പോലെ തന്നെ, ഒരുവേള അതിലുപരി ശക്തമായും സംഘടിതമായും, എതിര്‍ക്കപ്പെടേണ്ടതാണ്‌ പൗരന്റെ ഭരണഘടനാ ദത്തമായ അവകാശങ്ങള്‍ ഭരണകൂടങ്ങള്‍ തന്നെ ലംഘിക്കുന്നതും പൗരനെ തീവ്രവാദിയായി ചിത്രീകരിച്ച്‌ കള്ളക്കേസില്‍ കുടുക്കി തടവിലടയ്ക്കുന്നതും വ്യാജ ഏറ്റുമുട്ടലുകളിലൂടെ കൊന്നൊടുക്കുന്നതും. ഈ മൃഗീയതയ്ക്കെതിരെ ഉയര്‍ന്ന സ്ത്രൈണ-ധീര പ്രതിഷേധമാണ്‌ ഇറോം ശര്‍മ്മിള. പക്ഷേ, അത്‌ തിരിച്ചറിയാനും അംഗീകരിക്കാനും അവരോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും കഴിയാത്ത വിധം അര്‍ബനൈസ്ഡ്‌- ഇലീറ്റ്‌-ഇഡിയറ്റുകളായി പരിണമിച്ചു കഴിഞ്ഞു ഇന്ത്യയിലെ പൗരസമൂഹവും പൊതുപ്രവര്‍ത്തകരും.ഇതാണ്‌ എതിര്‍ത്ത്‌ തോല്‍പ്പിക്കപ്പെടേണ്ട ഏറ്റവും ദുഷ്ടതനിറഞ്ഞ അഴിമതി.

എല്ലാ കണ്ണുകളും, എല്ലാ മാധ്യമശ്രദ്ധയും എല്ലാ ചാനല്‍ ക്യാമറകളും, ആതിരേ, ഇന്ന്‌ അണ്ണാ ഹസാരയില്‍ . ഹസാരയുടെ ഓരോ ചെറു നീക്കവും വാക്കും തത്സമയവാര്‍ത്ത. അഴിമതിക്കെതിരെയുള്ള പോരാട്ടത്തില്‍ അണ്ണാ ഹസാരേയ്ക്ക്‌ നാഗരീക യുവാക്കള്‍ അടക്കം പതിനായിരങ്ങളുടെ തത്സമയ പിന്തുണാപ്രകടനം. നഗരങ്ങളില്‍ കോര്‍ണര്‍ മീറ്റിങ്ങുകള്‍.നിരാഹാര-സഹാര സത്യഗ്രഹങ്ങള്‍.എസ്‌എംസുകളിലൂടെ,സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെ ടീം ഹസാരേയ്ക്ക്‌ സ്തോത്രഗീതങ്ങള്‍.ടീം മന്മോഹന്‌ പുളിച്ച തെറിയഭിഷേകം.ഈവന്റ്‌ മാനേജ്മന്റ്‌ ഗ്രൂപ്പിന്റെ സംവിധാനത്തില്‍ ഹൈടെക്‌ പ്രചാരണം, സംഘാടനം. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഒരു സത്യഗ്രഹ സമരം അങ്ങനെ അനന്യവും അനുപമവുമായ ദൃശ്യാനുഭവമാകുന്നു..! സമ്മതിച്ചേ തീരൂ.
ഭരണകൂടങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും സര്‍ക്കാര്‍ ജീവനക്കാരും ന്യായാധിപന്മാരും ധനാര്‍ത്തിപെരുത്ത ദുരയോടെ നടത്തുന്ന അഴിമതികള്‍ക്കും, പൗരസമൂഹത്തെ വഞ്ചിച്ച്‌, കള്ളപ്പണക്കാരോട്‌ കൈകോര്‍ത്ത്‌ അധികാരദുര്‍മദത്തോടെ നടത്തുന്ന ഭരണഘടനാ ലംഘനങ്ങള്‍ക്കും എതിരെയാണ്‌ അണ്ണാ ഹസാരയുടെ ഉപവാസ സമരവും' ടീം മന്മോഹനു'ള്ള അന്ത്യശാസനകളും.
ഭരണകൂടങ്ങളുടേയും ഉദ്യോഗസ്ഥവൃന്ദത്തിന്റേയും നീതിനിര്‍വഹണ സംവിധാനത്തിന്റേയും നേതൃമ്മന്യന്മാരുടേയും കൊടിയ ചൂഷണങ്ങള്‍ക്കും ബീഭത്സ ചതിപ്രയോഗങ്ങള്‍ക്കും വിധേയരായതുമൂലം അണ്ണാ ഹസാരയുടെ പ്രതിഷേധ സമരത്തോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്‌,ആതിരേ, ഇന്ത്യയിലെ നഗര-പൗരസമൂഹം.
എന്നാല്‍,ആതിരേ, ഭരണകൂടവും അധികാരരാഷ്ട്രീയ ദല്ലാള്‍മാരും സൈനീകരും ചേര്‍ന്ന്‌ തന്റെ സംസ്ഥാനത്തെ ജനങ്ങളുടെ ജീവിക്കാനുള്ള സ്വാതന്ത്ര്യവും ഭരണഘടനാ ദത്തമായ എല്ലാ മൗലികാവകാശങ്ങളും തച്ചുതകര്‍ക്കുന്നതിനെതിരെ, മണിപ്പൂരില്‍ ഇറോം ചാനു ശര്‍മിള പത്തുവര്‍ഷം മുന്‍പ്‌ ആരംഭിച്ചതും ഇന്നും തുടരുന്നതുമായ നിരാഹാര സത്യഗ്രഹം പക്ഷേ, അണ്ണാ ഹസാരയ്ക്കു പിന്നില്‍ വന്‍ ശക്തിയായി നില്‍ക്കുന്ന പൗരസമൂഹം കണ്ടതായി പോലും നടിക്കുന്നില്ല. ടീം ഹസാരയുടെ ഓരോ വാക്കിനും ടീം മന്‍മോഹന്റെ ഓരോ ചെയ്തിക്കും ക്രമത്തിലധികം 'ഹൈപ്‌' നല്‍കുന്ന മാധ്യമ സമൂഹവും മണിപ്പൂരികളുടെ മൗലികാവകാശ സംരക്ഷണത്തിനായുള്ള ഇറോം ശര്‍മ്മിളയുടെ ജീവന്മരണ സമരത്തെ പുച്ഛിച്ച്‌ തള്ളിയിരിക്കുകയാണ്‌.
ഇന്ത്യയുടെ തലസ്ഥാന നഗരിയാണ്‌ അണ്ണാ ഹസാരയുടെ,അഴിമതിക്കെതിരെയുള്ള നിരാഹാര പ്രക്ഷോഭ ഭൂമിക. വടക്കു കിഴക്കന്‍ സംസ്ഥാനവും ഇന്ത്യയുടെ ദേശീയ ഗാനത്തില്‍ ഇടം ലഭിക്കാത്തതുമായ മണിപ്പൂരിന്റെ തലസ്ഥാനത്ത്‌, ഇംഫാലിലാണ്‌ ഇറോം ശര്‍മ്മിളയുടെ മൗലീകാവകാശ സമരഭൂമി. ഭൂമിശാസ്ത്രപരമായ ഈ വ്യത്യാസം ഇറോം ശര്‍മ്മിളയുടെ, സമാനതകളില്ലാത്ത , വിശുദ്ധദൗത്യത്തിന്‌ അര്‍ഹിക്കുന്ന ശ്രദ്ധ ഇല്ലാതെയാക്കിയിട്ടുണ്ട്‌.
കാശ്മീര്‍ അടക്കമുള്ള ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്ത്യന്‍ കരസേനയുടെയും സമാന്തര സൈനീക സേനകളുടെയും കാടത്തം നിറഞ്ഞ പൗരാവകാശ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ വാര്‍ത്തകള്‍ നിരന്തരം മാധ്യമങ്ങളില്‍ നിറഞ്ഞിട്ടും ആ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനും മൗലീകവകാശ സംരക്ഷണത്തിനും വേണ്ടി ശബ്ദമുയര്‍ത്താന്‍, ഒരിക്കല്‍ പോലും അണ്ണാ ഹസാരെ മനസ്സ്‌ വച്ചിട്ടില്ല.ദേശസ്നേഹത്തിന്റേയും രാജ്യസംരക്ഷണത്തിനേയും പേരില്‍, വിവിധങ്ങളായ അടിച്ചമര്‍ത്തല്‍ നിയമങ്ങളുടെ മറവില്‍ പുരുഷന്മാരെ ദയാരഹിതമായി വെടിവച്ചു കൊന്നും സ്ത്രീകളെയും പെണ്‍കുട്ടികളെയും ക്രൂരമായി ബലാത്സംഗം ചെയ്തും സൈനീകര്‍ നടത്തുന്ന ഭീകരതയാണ്‌ യഥാര്‍ത്ഥത്തില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്ന്‌ ഉണ്ടെന്ന്‌ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അവകാശപ്പെടുന്ന വിഘടന പ്രവര്‍ത്തനങ്ങളെക്കാള്‍ ബീഭത്സവും പൗരവിരുദ്ധവും ജനാധിപത്യ വിരുദ്ധവും ഭീഷണവും...!
ആതിരേ, മണിപ്പൂരില്‍, തീവ്രവാദികളെ നേരിടാന്‍ 1958-ല്‍ രൂപം കൊടുത്ത ആംഡ്‌ ഫോഴ്സ്‌ (സ്പെഷ്യല്‍ പവേഴ്സ്‌) ആക്ടി- (അഎടജഅ)) ന്റെ മറവിലാണ്‌ സൈന്യത്തിന്റെ മൃഗീയമായ അഴിഞ്ഞാട്ടം നടക്കുന്നത്‌. കേവലമനുഷ്യരായി മണിപ്പൂരികളെ അംഗീകരിക്കാന്‍ ശ്രമിക്കുക പോലും ചെയ്യാതെ കിരാത ശത്രുക്കളായും തങ്ങള്‍ക്ക്‌ കടിച്ചു കീറാനുള്ള ലൈംഗിക ഇരകളും മാത്രമായാണ്‌ ഇന്ത്യന്‍ സൈന്യം സ്വീകരിക്കുന്നത്‌. ഇതുസംബന്ധിച്ച അതീവ സങ്കീര്‍ണ്ണവും സ്ഫോടനാത്മകവുമായ വാര്‍ത്തകളും സംഭവങ്ങളും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കോ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകര്‍ക്കോ അവ ചതുര്‍ത്ഥിയായി തന്നെ തുടരുകയാണ്‌. സൈന്യത്തിന്റെ കപട- ഏറ്റുമുട്ടല്‍-കൊലകളെ അടുത്ത ദിവസമാണ്‌ സുപ്രീംകോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്‌.
2002 നവംബര്‍ രണ്ടാം തീയതി സൈന്യം മണിപ്പൂരില്‍ നടത്തിയ പൈശാചികമായ ഒരു കൂട്ടക്കൊലയില്‍ പ്രതിഷേധിച്ചുകൊണ്ടാണ്‌ ഇറോം ശര്‍മ്മിളയുടെ നിരാഹാര സമരം . മണിപ്പൂരിലെ ഇംഫാന്‍ താഴ്‌വരയിലെ മലോം എന്ന നഗരത്തില്‍ അന്ന്‌ പത്ത്‌ പേരെയാണ്‌, യാതൊരു പ്രകോപനവും ഇല്ലാതിരുന്നിട്ടും ഇന്ത്യന്‍ സൈന്യം പോയിന്റ്‌ ബ്ലാങ്കില്‍ വെടിവെച്ച്‌ കൊന്നത്‌. ബസ്‌ കാത്തു നിന്ന യാത്രക്കാരായിരുന്നു ഇവര്‍. തീവ്രവാദികള്‍ എന്ന്‌ ആരോപിച്ച്‌ സൈന്യം നടത്തിയതും 'മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയ്ക്ക്‌ അനുസൃതവുമായ ഏറ്റുമുട്ടലാ'യിരുന്നു ഇത്‌. 62 വയസ്സുള്ള ലീസംഗ്‌ ബാം ഇബടോമി എന്ന വൃദ്ധയും 1988-ല്‍ ധീരതയ്ക്കുള്ള കുട്ടികളുടെ ദേശീയ പുരസ്കാരത്തിന്‌ അര്‍ഹനായ സിനാം ചന്ദ്രമണിയും ഈ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
സൈന്യത്തിന്റേയും അവരെ കയറൂരി വിട്ടിരിക്കുന്ന ഭരണകൂടങ്ങളുടേയും ഈ ഭീകരപ്രവര്‍ത്തനത്തില്‍ പ്രതിഷേധിച്ചാണ്‌ 2000 നവംബര്‍ നാലു മുതല്‍ ഇറോം ശര്‍മ്മിള സഹനസമരം ആരംഭിച്ചത്‌. നിരവധി തവണ ഇന്ത്യന്‍ ശിക്ഷാ നിയമം 309-ാ‍ം വകുപ്പിന്റെ അടിസ്ഥാനത്തില്‍ 'ആത്മഹത്യാ ശ്രമ'ത്തിന്‌ ഇറോം ശര്‍മ്മിളയെ അറസ്റ്റ്‌ ചെയ്ത്‌ മാനസികമായി തളര്‍ത്താനാണ്‌ സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും നീതി നിര്‍വ്വഹണ സംവിധാനങ്ങള്‍ ശ്രമിച്ചിട്ടുള്ളത്‌. ആത്മഹത്യാ ശ്രമത്തിന്‌ ഒരു വര്‍ഷം വരെയാണ്‌ ഇന്ത്യയില്‍ നിര്‍ണ്ണയിക്കപ്പെട്ട തടവ്‌.ഈ കാട്ടുനിയമത്തിനെ ദയാരാഹിത്യത്തിന്‌ നിരവധി തവണയാണ്‌ ഇറോം ഇരയായിട്ടുള്ളത്‌. ഒരു ജനതയുടെ അഭിമാനം സംരക്ഷിക്കാനും ഇന്ത്യന്‍ പൗരന്മാരായി മാന്യമായി ജീവിക്കാനുള്ള ഭരണഘടനാ ദത്തമായ അവകാശങ്ങള്‍ നേടിയെടുക്കാനും ഇറോം ശര്‍മ്മിള നടത്തുന്ന ചരിത്രപ്രസിദ്ധമായ സഹനസമരത്തെ അംഗീകരിക്കാനോ അവരോട്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനോ അണ്ണാ ഹസാരയ്ക്കും അദ്ദേഹത്തിന്‍പിന്നാലെ കൂടിയിരിക്കുന്ന പൗരസമൂഹത്തിനും മാധ്യമ വൃന്ദത്തിനും ഇതുവരെ കഴിഞ്ഞിട്ടില്ല.അതേ സമയം,മറുപുറത്ത്‌, അണ്ണാ ഹസാരേയുടെ തലസ്ഥാന നഗര സമരത്തിന്‌ ഇറോം ശര്‍മിളയുടെ പിന്തുണ നേടിയെടുക്കാന്‍ ടീം ഹസാരെയിലെ ഈവന്റ്‌ മാനേജ്മന്റ്‌ കൗശലങ്ങല്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു.അഴിമതിക്കും അധികാര ദുരുപയോഗത്തിനുമെതിരായ ധര്‍മസമരത്തിലെ ദുസഃഹ കാപട്യം ഹിമവാനോളം ഉയര്‍ന്നു നില്‍ക്കുന്നു.
തികച്ചും പക്ഷപാതപരമായ നിലപാടാണ്‌, ആതിരേ, ഇറോം ശര്‍മിളയുടെ ദൗത്യത്തോട്‌ ഇന്ത്യയിലെ അര്‍ബന്‍ ഇലീറ്റും അവരുടെ മാധ്യമസംഘവും പുലര്‍ത്തുന്നതെന്ന്‌ ആവര്‍ത്തിച്ച്‌, അടിവരയിട്ടു തന്നെ പറയണം. ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പൗരന്മാരുടെ അവകാശങ്ങളോടും അവസ്ഥകളോടും ആവശ്യങ്ങളോടും, ചിന്താശക്തിയുണ്ടെന്ന്‌ അഭിമാനിക്കുന്ന സാക്ഷരസമൂഹം പുലര്‍ത്തുന്ന അവജ്ഞയുടെയും അവഗണനയുടെയും സൂചിക കൂടിയാണ്‌ ഇറോം ശര്‍മ്മിളയുടെ പ്രതിരോധ സമരത്തിനെതിരെയുള്ള ഈ സംഘടിത പ്രതിലോമ നിലപാട്‌.
അഴിമതിയും അനീതിയും കള്ളപ്പണവും പോലെ തന്നെ, ഒരുവേള അതിലുപരി ശക്തമായും സംഘടിതമായും, എതിര്‍ക്കപ്പെടേണ്ടതാണ്‌ പൗരന്റെ ഭരണഘടനാ ദത്തമായ അവകാശങ്ങള്‍ ഭരണകൂടങ്ങള്‍ തന്നെ ലംഘിക്കുന്നതും പൗരനെ തീവ്രവാദിയായി ചിത്രീകരിച്ച്‌ കള്ളക്കേസില്‍ കുടുക്കി തടവിലടയ്ക്കുന്നതും വ്യാജ ഏറ്റുമുട്ടലുകളിലൂടെ കൊന്നൊടുക്കുന്നതും. ഈ മൃഗീയതയ്ക്കെതിരെ ഉയര്‍ന്ന സ്ത്രൈണ-ധീര പ്രതിഷേധമാണ്‌ ഇറോം ശര്‍മ്മിള. പക്ഷേ, അത്‌ തിരിച്ചറിയാനും അംഗീകരിക്കാനും അവരോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും കഴിയാത്ത വിധം അര്‍ബനൈസ്ഡ്‌- ഇലീറ്റ്‌-ഇഡിയറ്റുകളായി പരിണമിച്ചു കഴിഞ്ഞു ഇന്ത്യയിലെ പൗരസമൂഹവും പൊതുപ്രവര്‍ത്തകരും.ഇതാണ്‌ എതിര്‍ത്ത്‌ തോല്‍പ്പിക്കപ്പെടേണ്ട ഏറ്റവും ദുഷ്ടതനിറഞ്ഞ അഴിമതി.അതിനു മനസ്സില്ലതെയാണ്‌ വാര്‍ത്താ പ്രാധാന്യമുള്ള അണ്ണാ ഹസാരയുടെ സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ കവലകള്‍ തോറും പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടത്തി അഴിമതി വിരുദ്ധരെന്ന്‌ മേനി നടിക്കുന്നത്‌. ഇന്ത്യന്‍പൗരസമൂഹത്തിന്റെ രാഷ്ട്രീയ-സാമുഹിക പ്രതിബദ്ധതയുടെയുടെ ദൂഷിത ദ്വന്ദ്വമാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. ഫെഡറല്‍ സ്വഭാവമാണ്‌ ഇന്ത്യയ്ക്കുള്ളതെന്ന്‌ അവകാശപ്പെടുമ്പോഴും മറ്റ്‌ സംസ്ഥാനങ്ങളില്‍ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ട്‌ കീടങ്ങളെപ്പോലെ ചത്തൊടുങ്ങാന്‍ വിധിക്കപ്പെട്ട ഇന്ത്യന്‍ പൗരന്മാര്‍ക്കുവേണ്ടി പ്രതികരണത്തിന്റെയും പ്രതിഷേധത്തിന്റെയും ചെറിയൊരു സ്വരമുയര്‍ത്താന്‍ പോലും കഴിയാത്ത വിധം നാം എങ്ങനെയാണ്‌ ആതിരേ, ഇത്രയ്ക്ക്‌ ഇഡിയറ്റുകളായത്‌..!?


Wednesday, August 24, 2011

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം അഗസ്ത്യമുനിയുടെ സമാധി സ്ഥാനമോ...?

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴാണ്‌, നിര്‍ണായകമായ ഒരു വിവരം പുറത്തു വിട്ടുകൊണ്ട്‌ ജ്യോതിഷികളായ സുഭാഷ്‌ ചെറുകുന്നും എം.കെ ദാമോദരനും ( ഇരിട്ടി ) വിവാദത്തിന്റെ പുതിയ നിലവറകള്‍ തുറക്കുന്നത്‌.ശ്രീ പദ്മനാഭ ക്ഷേത്രത്തില്‍ നടന്ന ദേവപ്രശ്നത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ്‌ ഇവര്‍ ക്ഷേത്രത്തിലെ യഥാര്‍ത്ഥ ചൈതന്യം പദ്മനാഭ സ്വാമിയുടേതല്ലെന്നും അത്‌ മറ്റൊരു ഋഷിപരമ്പരയില്‍ പെട്ട അഗസ്ത്യമുനിയുടേതാണെന്നും ആ വാസ്തവം വെളിപ്പെടുത്താന്‍ സാക്ഷാല്‍ ശ്രീ പദ്മനാഭന്‍ തന്നെയാണ്‌ ഇപ്പോഴത്തെ വിവാദങ്ങള്‍ സൃഷ്ടിച്ചതെന്നും സ്ഥാപിക്കുന്നത്‌.

സാത്വിക വിശുദ്ധിയുടെ പാല്‍ക്കടലില്‍ ഭക്തിസാന്ദ്രമായ പശ്ചാത്തലത്തില്‍ അനന്ത ശയനത്തിലാണ്‌,ആതിരേ, ശ്രീപത്മനാഭന്‍ . പക്ഷേ, വിശ്വാസികളും അവിശ്വാസികളും ചരിത്ര കുതുകികള്‍ക്കും ഇപ്പോള്‍ നിദ്രാവിഹീനമായ രാവുകള്‍.!ഉറക്കമൊഴിച്ച്‌ ശ്രീപത്മനാഭ സ്വാമിയെ സംബന്ധിച്ച പുതിയ വിവരങ്ങളുടെയും വിവാദങ്ങളുടെയും ഇഴകീറി പരിശോധിക്കുകയാണവര്‍...
നിലവറകളില്‍ കണ്ടെത്തിയ ഒരുലക്ഷം കോടി രൂപയുടെ കണ്ണഞ്ചിപ്പിക്കുന്ന സുവര്‍ണ്ണ ശേഖരത്തെപ്പറ്റിയുള്ള വാര്‍ത്തകളില്‍ അതിശയോക്തിയും അമ്പരപ്പും ആവേശവുമൊക്കെ ലയിച്ചു ചേര്‍ന്നിട്ടുണ്ട്‌; സംശയമില്ല. വര്‍ണ്ണനയിലൂടെ കവികള്‍ ശ്രീപത്മനാഭനെ പാടിപ്പുകഴ്ത്തിയെങ്കില്‍ ഇന്ന്‌ ജനങ്ങള്‍ അഴിച്ചാലും അഴിച്ചാലും തീരാത്ത കെട്ടുകഥകള്‍ കൊണ്ട്‌ ശ്രീപത്മനാഭന്‌ ശരപ്പൊളി മാല തീര്‍ക്കുകയാണ്‌. ഇതിലൂടെ വിശ്വാസവും വികാരവും ഇടകലര്‍ന്ന അവാച്യമായ അനുഭൂതി വിശ്വാസികള്‍ അനുഭവിക്കുമ്പോള്‍, ആതിരേ, ക്ഷേത്ര കഴകക്കാരും കാവല്‍ക്കാരും രാജകുടുംബവും പോലീസ്‌ സേനയും സംസ്ഥാന സര്‍ക്കാരും വിവാദങ്ങളുടെയും ഒരര്‍ത്ഥത്തില്‍ ഭയത്തിന്റെയും കൊടുമുടിയിലാണ്‌.
കണ്ടകശനിയും പന്ത്രണ്ടില്‍ വ്യാഴവും രാജയോഗവും ഒക്കെ ദൈവത്തിനും ബാധകമാണെന്ന്‌ പുരാണം നമ്മെ പഠിപ്പിച്ചിട്ടുണ്ട്‌. ഇതില്‍ ഏതാണ്‌ ഇപ്പോള്‍ ശ്രീപത്മനാഭനെ ബാധിച്ചിരിക്കുന്നത്‌...? " ശിലാമയമില്ലാതെ, ശരീരാഭ്യന്തരസ്ഥങ്ങളായ സ്വര്‍ണ്ണം, വെള്ളി എന്നീ ലോഹങ്ങളാല്‍ നിര്‍മ്മിതമായ കമ്പി കൊണ്ട്‌ കെട്ടിച്ചമച്ച്‌ ഹൃദയാസ്ഥിതി സ്ഥാനങ്ങളില്‍ വിധിപ്രകാരം നേപ്പാളിലെ ഗന്ധകീ നദിയില്‍ നിന്നെടുത്ത പന്തിരായിരം സാളഗ്രാമങ്ങള്‍ ഇട്ട്‌ കങ്കാളം പോലെ നിര്‍മ്മിച്ച ശേഷം അഷ്ടബന്ധത്തിന്‌ തുല്യമായ കുടുശാര്‍ക്കര യോഗമുണ്ടാക്കി അതില്‍ ജീഹവാഹന ചെയ്ത " അത്ഭുത വിഗ്രഹമാണ്‌ ശ്രീപത്മനാഭന്റേത്‌, അറിയാമോ..?
ഏഴു നിലയുള്ള ഗോപുരത്തിന്‌ കീഴെ നാലുപുറമായി ചെത്തി മിനുക്കിയ കരിങ്കല്‍ മതിലുകള്‍ക്കുള്ളില്‍ ക്ഷേത്രം നിലകൊള്ളുന്നു. അതുകൊണ്ട്‌ ദൈവത്തിന്റെ ഇടം 'മതിലകമായി'. ആ മതിലുകള്‍ക്കുള്ളില്‍ സംഭവിച്ച ഓരോ മുഹൂര്‍ത്തങ്ങളെയും താളിയോലകളില്‍ രേഖപ്പെടുത്തി സൂക്ഷിച്ചത്‌ 'മതിലകം രേഖകളു'മായി. ഒരു മണി നെല്ല്‌ ആരെങ്കിലും സംഭാവനയായി കൊടുത്താല്‍ അതുപോലും പേരും നാളും നക്ഷത്രവും തിഥിയും നാഴികയും വിനാഴികയും ഒക്കെ വ്യക്തമായി രേഖപ്പെടുത്തിയ ഇത്തരം ഒരു കണക്കെഴുത്ത്‌ ലോകത്ത്‌ ശ്രീപത്മനാഭ സ്വാമിക്ക്‌ മാത്രമേ ഉള്ളൂ.
സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറ പരിശോധനയില്‍ കണ്ടെത്തിയ നിധി ശേഖരത്തിന്റെ മൂല്യം ഒരുലക്ഷം കോടിയാണെന്ന്‌ കണക്കാക്കപ്പെടുന്നു.ഇതിന്റെ സ്രോതസ്‌..? അതാര്‍ക്കും തിട്ടമില്ല.
ഈ നിധിശേഖരവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴാണ്‌, ആതിരേ, നിര്‍ണായകമായ ഒരു വിവരം പുറത്തു വിട്ടുകൊണ്ട്‌ ജ്യോതിഷികളായ സുഭാഷ്‌ ചെറുകുന്നും എം.കെ ദാമോദരനും വിവാദത്തിന്റെ പുതിയ നിലവറകള്‍ തുറക്കുന്നത്‌.ശ്രീ പദ്മനാഭ ക്ഷേത്രത്തില്‍ നടന്ന ദേവപ്രശ്നത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ്‌ ഇവര്‍ ക്ഷേത്രത്തിലെ യഥാര്‍ത്ഥ ചൈതന്യം പദ്മനാഭ സ്വാമിയുടേതല്ലെന്നും അത്‌ മറ്റൊരു ഋഷിപരമ്പരയില്‍ പെട്ടതാണെന്നും ആ വാസ്തവം വെളിപ്പെടുത്താന്‍ സാക്ഷാല്‍ ശ്രീ പദ്മനാഭന്‍ തന്നെയാണ്‌ ഇപ്പോഴത്തെ വിവാദങ്ങള്‍ സൃഷ്ടിച്ചതെന്നും സ്ഥാപിക്കുന്നത്‌.
ആതിരേ,നൂറ്റാണ്ടുകളായി തുറന്നിട്ടില്ലെന്ന്‌ കരുതപ്പെടുന്ന 'ബി' നിലവറയും നിത്യാദി നിലവറയായ 'എഫും' സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം തുറക്കാനിരിക്കെയാണ്‌ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഓഗസ്റ്റ്‌ എട്ട്‌ തിങ്കളാഴ്ച മുതല്‍ ദേവപ്രശ്നം നടന്നത്‌. തിരുവിതാംകൂര്‍ കൊട്ടാരത്തിന്റെയും ട്രസ്റ്റിന്റെയും നേതൃത്വത്തിലാണ്‌ ദേവപ്രശ്നം നടത്തിയത്‌. ക്ഷേത്രത്തിലെ കണക്കെടുപ്പ്‌ നടത്തുന്ന വിദഗ്ധ സമിതിയുടെ അഭിപ്രായം ആരായാതെ പത്മനാഭ സ്വാമി ക്ഷേത്ര പരിസരത്തെ നാടകശാലയില്‍ വച്ചായിരുന്നു തന്ത്രി തരണനല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍,മാധൂര്‍ നാരായണ രംഗ ഭട്ട്‌ പ്രധാന പ്രശ്ന വിചാരകനായി,ഇരിങ്ങാലക്കുട പദ്മനാഭ ശര്‍മ,പുതുവായ പരിദാസ്‌ നമ്പൂതിരി,പഞ്ച ഭാസ്കര ഭട്ട്‌,ഇടയ്ക്കാട്‌ ദേവിദാസ്‌ ഗുരുക്കള്‍,ജയരാജ്‌ പണിക്കര്‍,ഗണപതി ശര്‍മ എന്നിവര്‍ സഹ പ്രശ്ന വിചാരകരായി ദേവപ്രശ്നം നടന്നത്‌.
ക്ഷേത്ര സ്വത്തുക്കളുടെ കണക്കെടുക്കുന്നതിനുവേണ്ടി നിലവറകള്‍ തുറക്കും മുന്‍പ്‌ ദേവപ്രശ്നം നടത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. നിലവറകള്‍ തുറക്കുന്നതില്‍ അഹിതമുണ്ടോ എന്നും ഇനിയും തുറക്കാത്ത 'ബി' നിലവറ തുറക്കുന്നതിന്‌ തടസ്സമുണ്ടോ എന്നും അറിയാനായിരുന്നു ദേവപ്രശ്നം നടത്തിയത്‌.
വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും ഒരുപോലെ ഭീതി ജനിപ്പിക്കുന്ന കണ്ടെത്തലുകളാണ്‌ ഈ ദേവപ്രശ്നത്തിലുണ്ടായത്‌. രാജകുടുംബാംഗങ്ങള്‍ക്കും രാജ്യത്തിനും കൊടിയ നാശങ്ങള്‍ ഉണ്ടാകുമെന്നാണ്‌ നാലുദിവസം ദീര്‍ഘിച്ച ദേവപ്രശ്നത്തില്‍ കണ്ടെത്തിയത്‌. എന്നാല്‍, ഈ ദേവപ്രശ്നം സൂക്ഷ്മമായി നടന്നതല്ലെന്നും അതുകൊണ്ട്‌ ദേവപ്രശ്നത്തില്‍ കണ്ടതിലും ഭീകരമായ അനുഭവങ്ങള്‍ ഉണ്ടാകും എന്നുമാണ്‌ ജ്യോതിഷികളായ കണ്ണൂര്‍ സുഭാഷ്‌ ചെറുകുന്നും ( കണ്ണൂര്‍ ) എം.പി.ഗംഗാധരനും ( ഇരിട്ടി ) തറപ്പിച്ചു പറയുന്നത്‌.
പത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട്‌ ഇന്ന്‌ ഉയര്‍ന്നു വന്നിട്ടുള്ള വിവാദങ്ങള്‍ ഒരര്‍ത്ഥത്തില്‍ ഈശ്വരഹിതമായിരുന്നു എന്നും ആ വിവാദങ്ങളിലൂടെ പത്മനാഭ സ്വാമിക്ഷേത്രത്തിലെ അടിസ്ഥാന ദൈവിക തേജസ്‌ കണ്ടെത്താന്‍ ഇടയാകേണ്ടതായിരുന്നു എന്നുമാണ്‌ ഇവരുടെ സുചിന്തിതമായ അഭിപ്രായം.
എന്നാല്‍,ആതിരേ, ധൃതി വെച്ച്‌ ദേവപ്രശ്നം നടത്തിയതുകൊണ്ട്‌ ക്ഷേത്രത്തില്‍ മറഞ്ഞിരിക്കുന്ന യഥാര്‍ത്ഥ തേജസ്‌ എന്താണെന്ന്‌ വ്യക്തമാക്കുന്നതിനോ അമൂല്യ നിധിയായി കണക്കാക്കി ആരാധിക്കപ്പെട്ടിരുന്ന ഒരു ശ്രീചക്രം എവിടെയാണെന്ന്‌ കണ്ടെത്താനോ കഴിഞ്ഞിട്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
സിദ്ധപരമ്പരയില്‍പ്പെട്ട ഋഷിസാന്നിദ്ധ്യം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഉണ്ട്‌ എന്നാണ്‌ സുഭാഷും ഗംഗാധരനും ജ്യോതിഷ വിധിപ്രകാരം സ്ഥാപിക്കുന്നത്‌. അഗസ്ത്യ പരമ്പരയാണ്‌ ഇതെന്നും അഗസ്ത്യ മുനിയുടെ സമാധി സ്ഥാനത്താണ്‌ ഇന്ന്‌ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം കുടികൊള്ളുന്നതെന്നും ഇവര്‍ അവകാശപ്പെടുന്നു.
വൃശ്ചിക രാശിയിലാണ്‌ ദേവപ്രശ്നത്തിന്‌ തുടക്കമായ സ്വര്‍ണ്ണ നാണയം വെയ്ക്കപ്പെട്ടത്‌. ജ്യോതിഷത്തിലെ ആറു യോഗങ്ങളായ ജാതകം, ഗോളം, നിമിത്തം, പ്രശ്നം, മുഹൂര്‍ത്തം, ഗണിതം എന്നിവയുടെ അടിസ്ഥാനത്തില്‍ ഇതിനെ വിശദീകരിക്കുമ്പോള്‍ വൃശ്ചികം രാശി എന്ന ഉപാസനാ സ്ഥാനം ബാധരാശിയാകുകയും ബാധാതിപതിയായ ചന്ദ്രന്‍ നീചസ്ഥാനത്ത്‌ സ്വര്‍ണ്ണാരൂഢത്തില്‍ പാപയോഗ ദൃഷ്ടികളോടു കൂടി ഉദയം ചെയ്തതുകൊണ്ടും തീര്‍ത്ഥാന്തമാണ്‌ ഇവിടെ വ്യക്തമാകുന്നതെന്ന്‌ സുഭാഷ്‌ ചെറുകുന്നും എം.പി.ഗംഗാധരനും പറയുന്നു. ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തില്‍ നടന്ന സ്വര്‍ണ്ണ പ്രശ്നത്തിലെ ദൃക്‌സാക്ഷികളായിരുന്നു ഇവരും ഇവരുടെ ശിഷ്യന്മാരും. കോടതി നിര്‍ദ്ദേശപ്രകാരം വിവരങ്ങള്‍ കൊടുക്കാനുള്ളതുകൊണ്ടാവണം നാലു ദിവസത്തെ ദേവപ്രശ്നം നടത്തിയതെന്നാണ്‌ ഇവരുടെ വിലയിരുത്തല്‍. ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന ദേവപ്രശ്നത്തിലൂടെ മാത്രമേ ശ്രീപത്മനാഭ സ്വാമിക്ഷേത്രവുമായി ബന്ധപ്പെട്ട്‌ കിടക്കുന്ന ചൈതന്യമേതെന്ന്‌ വ്യക്തമാകുകയുള്ളൂ എന്നും ഇവര്‍ പറയുന്നു. ഇപ്പോള്‍ നടത്തിയ ദേവപ്രശ്നം സൂക്ഷ്മമല്ല. അതുകൊണ്ടു തന്നെ ദേവപ്രശ്നത്തില്‍ കണ്ട പ്രശ്നങ്ങളെ വെല്ലുന്ന പ്രതിസന്ധികള്‍ ഉണ്ടാകാനാണ്‌ സാധ്യതയെന്ന്‌ ഇവര്‍ പറയുന്നു.
ക്ഷേത്രേശ പതിയായ രാജകുടുംബത്തിന്‌ അധഃപതനം,ദൈന്യം,ദുരാചാരം,ഋണഭാരം,നീചാശ്രയം,അയോഗ്യമായ ദേശ വാസം,ഭൃത്യത്വം എന്നിവയുണ്ടാകുമെന്ന്‌ ഇവര്‍ സമര്‍ത്ഥിക്കുന്നു.കുടുംബച്ഛിദ്രം,സന്താനഭാഗ്യമില്ലായമ,ദാമ്പത്യദോഷം തുടങ്ങി ഇന്ന്‌ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്നനങ്ങള്‍ അധീകരിക്കും.വംശനാശവും സംഭവിക്കും.
ഇനിയും തുറക്കാത്ത നിലവറകള്‍ തുറക്കരുതെന്ന്‌ ദേവപ്രശ്നത്തില്‍ കണ്ടു എന്നു പറയുന്നത്‌ ശാസ്ത്രത്തിന്‌ വിപരീതമായ ഭയപ്പെടുത്തലാണെന്ന്‌ സുഭാഷ്‌ ചെറുകുന്ന്‌ ചൂണ്ടിക്കാട്ടി.അതിന്‌ ഗോചരം ഇല്ല.എന്ന്‌ മാത്രമല്ല ഈ ദേവപ്രശ്നത്തില്‍ കണ്ടെത്തിയതിലും ഘോരമായ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുമെന്ന്‌ എം.പി.ഗംഗാധരനും വ്യക്തമാക്കി.
ഇനിയും തുറക്കാത്ത നിലവറകളിലെ നിധിയുടെ മൂല്യനിര്‍ണ്ണയം തീര്‍ച്ചയായും സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം നടക്കുമെന്ന കാര്യത്തില്‍ നടക്കുമെന്ന്‌ സംശയമില്ലെന്ന്‌ ഇരുവരും പറയുന്നു. ഇപ്പോള്‍ നടത്തിയ ദേവപ്രശ്നത്തിലൂടെ സുപ്രീംകോടതിയുടെ ആ ഇടപെടലിനെ പ്രതിരോധിക്കാന്‍ കഴിയുകയില്ല. നിലവറയിലെ ആഭരണങ്ങള്‍ അടക്കമുള്ളവയുടെ മൂല്യനിര്‍ണ്ണയം നടത്തുന്നതില്‍ തെറ്റില്ല. എന്നാല്‍, ആ നിധി അവിടെ നിന്ന്‌ മാറ്റുകയോ മറ്റ്‌ ഏതെങ്കിലും ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കുകയോ ചെയ്താല്‍ അത്‌ ഈശ്വരഹിതമായിരിക്കുകയില്ല എന്നാണ്‌ സുഭാഷ്‌ ചെറുകുന്നിന്റെയും ഗംഗാധരന്റെയും അഭിപ്രായം.
ആതിരേ,അഗസ്ത്യ മുനിയുടെ സമാധി സ്ഥാനത്താണ്‌ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം നിര്‍മ്മിച്ചതെന്ന്‌ ഇരുവരും ആവര്‍ത്തിച്ച്‌ അവകാശപ്പെടുന്നു. അഗസ്ത്യമുനി ഭക്തിപുരസരം ആരാധിച്ചിരുന്ന ഒരു ശ്രീചക്രം ഈ നിലവറകളിലൊന്നില്‍ തീര്‍ച്ചയായും ഉണ്ട്‌. ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിന്റെയും രാജകുടുംബത്തിന്റെയും ഐശ്വര്യത്തിനും ശ്രേയസ്സിനും കാരണമായത്‌ ഈ ശ്രീ ചക്രമായിരുന്നു. മുന്‍കാലങ്ങളില്‍ ഈ ശ്രീ ചക്രത്തെയായിരുന്നു ആരാധിച്ചിരുന്നത്‌. അന്ന്‌ അഗസ്ത്യനെയും ആരാധിച്ചിരുന്നു. എന്നാല്‍, പിന്നീട്‌ നാട്ടു രാജാക്കന്മാര്‍ തമ്മിലുള്ള തര്‍ക്കവും യുദ്ധവും മുഖ്യവിഷയമായപ്പോള്‍ അഗസ്ത്യ ഋഷിയെയും അദ്ദേഹം ആരാധിച്ചിരുന്ന ശ്രീ ചക്രത്തെയും രാജകുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍ വിസ്മരിക്കുകയായിരുന്നു എന്നാണ്‌ സുഭാഷിന്റെയും ഗംഗാധരന്റെയും വിലയിരുത്തല്‍.
സമയാചാര സമ്പ്രദായത്തിലുള്ള ശ്രീവിദ്യോപസനയാണ്‌ അഗസ്ത്യമുനിയാല്‍ സൃഷിടിക്കപ്പെട്ടിരുന്നത്‌.മഹാവിഷ്ണുവിന്റെ അവതാരമായ ഹയഗ്രിവനാണ്‌ ശ്രീവിദ്യോപാസന അല്ലെങ്കില്‍ ശ്രിചക്രോപാസന അഗസ്ത്യമുനിയാള്‍ക്ക്‌ ഉപദേശിച്ചു കൊടുത്തത്‌.ഏരെ ദശാബ്ധത്തോളം ഈ രീതിയിലുള്ള ആരാധനയാണ്‌ ഈ ക്ഷേത്രത്തില്‍ നടന്നു പോന്നത്‌.അവഗണിക്കപ്പെട്ട ഈ ചൈതന്യവും ഐശ്വര്യത്തിന്റെ ശ്രീചക്രവും വീണ്ടും കണ്ടെത്താനും വിശുദ്ധിയോടെ അവയെ ആരാധിക്കാനും ഒരവസരം ഉണ്ടാക്കാനാണ്‌ ശ്രീപത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ വിവാദങ്ങള്‍ ഉണ്ടായതെന്നാണ്‌ ഇരുവരും വിലയിരുത്തുന്നത്‌. വിശ്വാസികളില്‍ ചിലര്‍ക്ക്‌ ഇപ്പോഴത്തെ വിവാദങ്ങളില്‍ മനഃക്ഷോഭമുണ്ടെങ്കിലും ഈ വിവാദം ശ്രേയസ്കരമായ ഒരു തിരിച്ചറിവിന്‌ കാരണമാകുമെന്നാണ്‌ ഇവര്‍ പറയുന്നത്‌.
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നടന്ന ദേവപ്രശ്നത്തിലൂടെ മറഞ്ഞു കിടക്കുന്ന ഈ ഋഷി ചൈതന്യം തിരിച്ചറിയാനും അഗസ്ത്യമുനി ആരാധിച്ചിരുന്ന ശ്രീചക്രം കണ്ടെത്താനും കഴിയേണ്ടതായിരുന്നു. അത്‌ ഉണ്ടായില്ല. അതുകൊണ്ടാണ്‌ ഇപ്പോള്‍ നടന്ന ദേവപ്രശ്നം അപൂര്‍ണ്ണമാണെന്ന്‌ അല്ലെങ്കില്‍ സൂക്ഷ്മമല്ലെന്ന്‌ പറയേണ്ടി വരുന്നതെന്ന്‌ ഇരുവരും ചൂണ്ടിക്കാട്ടുന്നു. ഋഷി പരമ്പരയിലുള്ള ആരാധന സ്ഥാപിക്കുകയും ഐശ്വര്യത്തിന്റെ ശ്രീ ചക്രം കണ്ടെത്തി പ്രതിഷ്ഠിക്കുകയും ചെയ്താല്‍ രാജകുടുംബാംഗങ്ങള്‍ക്കും നാടിനും ശ്രേയസ്സും ഐശ്വര്യവും ഉണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും, ആതിരേ, ജ്യോതിഷ വിധികള്‍ ഉദ്ധരിച്ച്‌ സുഭാഷ്‌ ചെറുകുന്നും എം.പി. ഗംഗാധരനും വിശദീകരിക്കുന്നു.

Thursday, August 18, 2011

ANNA HAZARE vs TEAM SONIA അഥവ മന്‍മോഹനും കൂട്ടരും നഗ്നരാണ്‌

അഴിമതി നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ടാണ്‌ 'ജന്‍ ലോക്പാല്‍ ബില്ല്‌'ന്‌ നിയമമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ( സംശയിക്കേണ്ട,ടീം സോണിയയുടെ യുപിഎ സര്‍ക്കാരല്ല ) തീരുമാനിച്ചത്‌. 'സിറ്റിസണ്‍സ്‌ ഓംബുഡ്സ്മാന്‍ ബില്‍' എന്നു കൂടി അപരനാമമുള്ള, ഇന്ത്യയിലെ പൊതു ജീവിതം സുതാര്യവും അഴിമതിമുക്തവുമാക്കുന്നതിന്‌ അനിവാര്യവുമായ ഈ ബില്‍ ആദ്യമായി അവതരിപ്പിച്ചത്‌ 1969-ലാണ്‌. എന്നാല്‍, അഞ്ച്‌ ദശാബ്ദം കഴിഞ്ഞിട്ടും ജന്‍ ലോക്പാല്‍ ബില്‍ നിയമമാക്കാന്‍ മാറി മാറി കേന്ദ്രം ഭരിച്ച ഒരു കക്ഷിക്കും സാധിച്ചില്ല. ഒരു കക്ഷിക്കും സാധിച്ചില്ല എന്നു പറയുമ്പോള്‍ കുറ്റപ്പെടുത്തലിന്റെ മൂന്നു വിരലുകളും തീര്‍ച്ചയായും ചൂണ്ടപ്പെടുന്നത്‌ കോണ്‍ഗ്രസിന്‌ നേരെയാണ്‌. നേരിയ ചില ഇടവേളകള്‍ ഒഴിച്ചാല്‍ സ്വതന്ത്ര ഭാരതത്തിന്റെ ഭരണ ഭാഗധേയം നിര്‍ണ്ണയിക്കാനുള്ള ദൗത്യവും അവകാശവും അധികാരവും കോണ്‍ഗ്രസിനായിരുന്നു ലഭിച്ചിരുന്നത്‌. എന്നാല്‍, അധികാര ദുര്‍മദത്തിന്റേയും അഴിമതിയുടെയും അഴിഞ്ഞാട്ടങ്ങളുടെയും കൂത്തരങ്ങായി കോണ്‍ഗ്രസും അതിന്റെ നേതൃത്വവും അധഃപതിച്ചതോടെ രാഷ്ട്രിയ നേതാക്കളുടെ പൊതു ജീവിതവും ഭരണ ജീവിതവും നിയമവിധേയവും സുതാര്യവുമാക്കാനുള്ള അവസരമാണ്‌ തുലഞ്ഞ്‌ പോയത്‌.

ആതിരേ,ഇന്ദിരയുടെയും അവര്‍ നേതൃത്വം നല്‍കിയ കോണ്‍ഗ്രസിന്റെയും അന്നത്തെ കേന്ദ്ര സര്‍ക്കാരിന്റെയും അമിതാധികാരത്വരയും ജനാധിപത്യ-പൗരാവകാശ ലംഘനക്കൊതിയും വ്യക്തമാക്കാന്‍ ജയപ്രകാശ്‌ നാരായണ്‍ എങ്ങനെ നിമിത്തമായോ അതുപോലെ ടീം സോണിയയുടെ അധികാര ഭ്രാന്തും അഴിമതിക്കാരോടും കള്ളപ്പണക്കാരോടുമുള്ള അമിത വാത്സല്യവും എത്രയെന്ന്‌ ബോധ്യപ്പെടാന്‍ അണ്ണാ ഹസാരെ കാരണമായിരിക്കുന്നു.
രാജ്യം നേരിടുന്ന മൗലികങ്ങളും വിവിധങ്ങളുമായ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും അഭിമുഖീകരിക്കാനും പരിഹാരം കണ്ടെത്തി തരണം ചെയ്യാനും ടീം സോണിയയ്ക്കുള്ള ഭരണപരവും തന്ത്രപരവുമായ കഴിവില്ലായ്മയും അണ്ണാ ഹസാരയിലൂടെ രാജ്യത്തെ പൊതുസമൂഹം വ്യക്തമായി മനസ്സിലാക്കിയിരിക്കുന്നു.
അഴിമതിയും കള്ളപ്പണവുമാണ്‌ വര്‍ത്തമാനകാല ഇന്ത്യയിലെ പൊതുജീവിതത്തിലെ ഏറ്റവും മൂര്‍ത്തവും രൂക്ഷവുമായ സമസ്യകള്‍. രാഷ്ട്രീയ നേതാക്കളും ബിസിനസ്‌ മാഗ്നറ്റുകളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇവരുടെയെല്ലാം കങ്കാണിമാരും ചേര്‍ന്ന ഒരു ദൂഷിത സംഘം, ഇന്ത്യന്‍ ഭരണഘടന അതിന്റെ പൗരന്മാര്‍ക്ക്‌ വിഭാവനം ചെയ്തിട്ടുള്ള എല്ലാ മൗലികാവകാശങ്ങളും ലംഘിച്ചുകൊണ്ട്‌,അഴിമതിയിലും കള്ളപ്പണ സമൃദ്ധിയിലും മദിച്ചു വാഴുകയാണ്‌. ഇന്ത്യയിലെ സാധാരണക്കാര്‍ക്ക്‌, കേവല മനുഷ്യരായി മാന്യതയോടെ കഴിയാനുള്ള സ്വാതന്ത്ര്യം പോലും ഇവര്‍ അനുവദിക്കുന്നില്ല എന്നതാണ്‌ ഏറെ ക്ഷോഭജനകമായ വാസ്തവം. സുതാര്യവും അഴിമതി വിരുദ്ധവുമായ ഭരണത്തിലൂടെ രാജ്യ പുരോഗതിയും പൗരന്മാരുടെ സമഗ്രമായ വികസനവും ഉറപ്പാക്കാന്‍ ബാധ്യസ്ഥരായ ഭരണ കര്‍ത്താക്കള്‍ അടക്കമുള്ള അധികാര വര്‍ഗ്ഗമാണ്‌ ഇങ്ങനെ അഴിമതിയിലാണ്ട്‌, ഭരണഘടനാ ലംഘനങ്ങള്‍ നടത്തി ഇന്ത്യയിലെ സാധാരണക്കാരെ വഞ്ചിക്കുന്നതും അവര്‍ക്കു നേരെ നിരന്തരം കൊഞ്ഞനം കുത്തി തങ്ങളുടെ സുഖദജീവിത സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ അനാവശ്യമായ നികുതികളും നിയന്ത്രണങ്ങളും അടിച്ചേല്‍പ്പിക്കുന്നതും.
അഴിമതിക്കാരും കള്ളപ്പണക്കാരും ചേര്‍ന്ന സമാന്തര സാമ്പത്തിക ഭരണശക്തിയാണ്‌, ആതിരേ, ഇന്ന്‌ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരണം നടത്തുന്നത്‌. ഇവരെ ഉന്മൂലനം ചെയ്യാന്‍ പോയിട്ട്‌ നിയന്ത്രിക്കാന്‍ പോലുമുള്ള ഇച്ഛാശക്തിയില്ലാതെ ജനവഞ്ചനയിലഭിരമിക്കുകയാണ്‌ ടീം സോണിയ. കഴിഞ്ഞ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ 200 സീറ്റ്‌ നല്‍കി ഇന്ത്യയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി കോണ്‍ഗ്രസിനെ തെരഞ്ഞെടുക്കുകയും മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരിന്‌ ഭരണത്തിന്റെ രണ്ടാം ഊഴം സമ്മാനിക്കുകയും ചെയ്ത ഇന്ത്യയിലെ സമ്മതിദായകരെ ആ നിമിഷം മുതല്‍ വിഡ്ഢികളാക്കുന്ന നയങ്ങളും നടപടികളും സ്വീകരിച്ച്‌ അഴിമതിക്കോമരങ്ങള്‍ക്കും കള്ളപ്പണ ഭീകരന്മാര്‍ക്കും വിടുപണി ചെയ്യുകയാണ്‌ ടീം സോണിയ.
ഇതിനെതിരെയും ദശാബ്ദങ്ങളായി ഇന്ത്യയിലെ സാധാരണക്കാരുടെ മൗലികങ്ങളായ അവകാശങ്ങള്‍ കവര്‍ന്നെടുത്ത്‌ കൊഴുത്തു വളര്‍ന്ന അഴിമതിക്കാര്‍ക്കും കള്ളപ്പണക്കാര്‍ക്കും എതിരായും ജനമനസ്സുകളില്‍ രൂപം കൊണ്ട പ്രതിഷേധത്തിന്റെ സൂചികയും പര്യായവുമാണ്‌ ഗാന്ധിയന്‍ അണ്ണാ ഹസാരെ.
ആതിരേ, അഴിമതി നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ടാണ്‌ 'ജന്‍ ലോക്പാല്‍ ബില്ല്‌'ന്‌ നിയമമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ( സംശയിക്കേണ്ട,ടീം സോണിയയുടെ യുപിഎ സര്‍ക്കാരല്ല ) തീരുമാനിച്ചത്‌. 'സിറ്റിസണ്‍സ്‌ ഓംബുഡ്സ്മാന്‍ ബില്‍' എന്നു കൂടി അപരനാമമുള്ള, ഇന്ത്യയിലെ പൊതു ജീവിതം സുതാര്യവും അഴിമതിമുക്തവുമാക്കുന്നതിന്‌ അനിവാര്യവുമായ ഈ ബില്‍ ആദ്യമായി അവതരിപ്പിച്ചത്‌ 1969-ലാണ്‌. എന്നാല്‍, അഞ്ച്‌ ദശാബ്ദം കഴിഞ്ഞിട്ടും ജന്‍ ലോക്പാല്‍ ബില്‍ നിയമമാക്കാന്‍ മാറി മാറി കേന്ദ്രം ഭരിച്ച ഒരു കക്ഷിക്കും സാധിച്ചില്ല. ഒരു കക്ഷിക്കും സാധിച്ചില്ല എന്നു പറയുമ്പോള്‍ കുറ്റപ്പെടുത്തലിന്റെ മൂന്നു വിരലുകളും തീര്‍ച്ചയായും ചൂണ്ടപ്പെടുന്നത്‌ കോണ്‍ഗ്രസിന്‌ നേരെയാണ്‌. നേരിയ ചില ഇടവേളകള്‍ ഒഴിച്ചാല്‍ സ്വതന്ത്ര ഭാരതത്തിന്റെ ഭരണ ഭാഗധേയം നിര്‍ണ്ണയിക്കാനുള്ള ദൗത്യവും അവകാശവും അധികാരവും കോണ്‍ഗ്രസിനായിരുന്നു ലഭിച്ചിരുന്നത്‌. എന്നാല്‍, അധികാര ദുര്‍മദത്തിന്റേയും അഴിമതിയുടെയും അഴിഞ്ഞാട്ടങ്ങളുടെയും കൂത്തരങ്ങായി കോണ്‍ഗ്രസും അതിന്റെ നേതൃത്വവും അധഃപതിച്ചതോടെ രാഷ്ട്രിയ നേതാക്കളുടെ പൊതു ജീവിതവും ഭരണ ജീവിതവും നിയമവിധേയവും സുതാര്യവുമാക്കാനുള്ള അവസരമാണ്‌ തുലഞ്ഞ്‌ പോയത്‌.
ഇതിനെതിരെ, കഴിഞ്ഞ അഞ്ച്‌ പതിറ്റാണ്ടു കാലം പൗരചിന്തകളില്‍ രൂപം കൊണ്ട പ്രതിഷേധവും അമര്‍ഷവും പ്രക്ഷോഭ ശക്തിയുമാണ്‌ അണ്ണാ ഹസാരയിലൂടെ ഇപ്പോള്‍ പ്രകടമായിരിക്കുന്നത്‌. ജന്‍ ലോക്പാല്‍ ബില്‍ പാര്‍ലമെന്റ്‌ പാസാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കഴിഞ്ഞ ജൂലൈ നാലാം തീയതി ഗാന്ധിയനായ അണ്ണാ ഹസാരെ മരണം വരെ നിരാഹാര സത്യഗ്രഹത്തിന്‌ തയ്യാറായപ്പോള്‍, ഗത്യന്തരമില്ലാതെ, ജനരോഷം ഭയന്നാണ്‌ ടീം സോണിയ ജന്‍ ലോക്പാല്‍ ബില്ലിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാനും അത്‌ പാര്‍ലമെന്റില്‍ അവതരിപ്പിച്ച്‌ ബില്ല്‌ ആക്കാനുമുള്ള ദുര്‍ബലമായ ശ്രമം ആരംഭിച്ചത്‌. ഇതിന്റെ അടിസ്ഥാനത്തല്‍ അണ്ണാ ഹസാരെ നേതൃത്വം നല്‍കുന്ന പൗരസമൂഹവുമായി ഭരണസമൂഹം പേരിനൊരു ചര്‍ച്ച നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഒരു ഡ്രാഫ്റ്റ്‌ തയ്യാറാക്കുകയായിരുന്നു.
എന്നാല്‍,ആതിരേ, അണ്ണാ ഹസാരെയും പൗരസമൂഹവും ആവശ്യപ്പെട്ട അടിസ്ഥാനപരവും അനുപേക്ഷണീയവും നിര്‍ണായകവുമായ പല നിര്‍ദ്ദേശങ്ങളും ചവറ്റു കുട്ടയില്‍ തള്ളിക്കൊണ്ടാണ്‌ ടീം സോണിയ ജന്‍ ലോക്പാല്‍ ബില്‍ ലോക്സഭയില്‍ കഴിഞ്ഞ സമ്മേളനത്തില്‍ അവതരിപ്പിച്ചത്‌. പ്രധാനമന്ത്രി, ന്യായാധിപന്മാര്‍, ജനപ്രതിനിധികള്‍ തുടങ്ങി ജനാധിപത്യ സ്ഥാപനങ്ങളുടെ നിര്‍ണ്ണായക സ്ഥാനങ്ങളില്‍ ഇരിക്കുന്നവരെ ബില്ലിന്റെ പരിധിയില്‍ നിന്ന്‌ ഒഴിവാക്കിക്കൊണ്ടാണ്‌ ടീം സോണിയ ജന്‍ ലോക്പാല്‍ ബില്ലിന്‌ രൂപം നല്‍കിയത്‌. ഇതിലൂടെ ഇന്ത്യയിലെ സാധാരണ ജനങ്ങളെ പമ്പര വിഡ്ഢികളാക്കുകയായിരുന്നു പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും നിയമമന്ത്രിയും കപില്‍ സിബലും ഇവര്‍ക്ക്‌ വിദഗ്ധോപദേശം നല്‍കിയ പ്രണാബ്‌ കുമാര്‍ മുഖര്‍ജിയും എ.കെ.ആന്റണിയും മറ്റും.
ഈ പ്രതിലോമ നിലപാടിനെതിരെയാണ്‌, 65-ാ‍ം സ്വാതന്ത്ര്യദിനത്തിന്റെ പിറ്റേന്ന്‌ ഡല്‍ഹിയില്‍ മരണം വരെനിരാഹാര സത്യഗ്രഹം നടത്താന്‍ അണ്ണാ ഹസാരെയും പൗരസമൂഹവും തയ്യാറായത്‌. മുന്‍കൂട്ടി പ്രഖ്യാപിച്ചതായിരുന്നു ഈ സമരം. എന്നാല്‍, സമാധാനപരമായി സമരം ചെയ്യാനുള്ള ഇന്ത്യന്‍ പൗരന്റെ ഭരണഘടനാ ദത്തമായ അവകാശം അട്ടിമറിച്ചുകൊണ്ട്‌ അണ്ണാ ഹസാരയെയും പൗരസമൂഹ പ്രമുഖരെയും അറസ്റ്റ്‌ ചെയ്ത്‌ അടിയന്തരാവസ്ഥയുടെ കരാള ദിനങ്ങളെ അനുസ്മരിപ്പിക്കുന്ന നടപടികള്‍ക്കാണ്‌ ടീം സോണിയ തയ്യാറായത്‌.
അണ്ണാ ഹസാരെ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ എല്ലാം അതേപടി അംഗീകരിക്കണമെന്ന വാദമല്ല, ആതിരേ, ഇവിടെ ഉന്നയിക്കുന്നത്‌. അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ ഗാന്ധിയനായ അദ്ദേഹത്തിന്റെ സമര സന്നദ്ധതയെ മുതലെടുക്കുന്ന തല്‍പ്പര കക്ഷികളാണ്‌ ഇപ്പോള്‍ അദ്ദേഹത്തോടൊപ്പമുള്ളതെന്നും തിരിച്ചറിയുന്നുണ്ട്‌. പൊതു രംഗത്തെ അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കി ഭരണം സുതാര്യവും ജനക്ഷേമകരവും ജനഹിതകരവുമാക്കേണ്ടത്‌ അനുപേക്ഷണീയമാണെന്ന, ഇന്ത്യയിലെ കോടിക്കണക്കിന്‌ വരുന്ന നികുതിദായകരുടേയും സമ്മതിദായകരുടേയും ആഗ്രഹത്തിനെതിരെ പുച്ഛത്തോടെ മുഖം മറച്ച്‌ ടീം സോണിയ നില്‍ക്കുമ്പോഴാണ്‌ അണ്ണാ ഹസാരയുടെ പ്രക്ഷോഭ രീതികളെ അംഗീകരിക്കേണ്ടി വരുന്നത്‌. അണ്ണാ ഹസാരയ്ക്ക്പിന്തുണ നല്‍കി രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും യുവജനങ്ങള്‍ അടക്കമുള്ള പൗരസമൂഹം മുന്നോട്ടു വന്നതിന്റെ അര്‍ത്ഥം കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളെ ഗ്രസിച്ചിട്ടുള്ള അഴിമതിക്കും കള്ളപ്പണവിളയാട്ടത്തിനുമെതിരായി വന്‍ ജനശക്തി രൂപം കൊള്ളുന്നു എന്നാണ്‌..
നിരാഹാര സത്യഗ്രഹം തുടങ്ങും മുന്‍പ്‌ അദ്ദേഹത്തെ അറസ്റ്റ്‌ ചെയ്ത്‌, അഴിമതിവീരന്മാരായ എ.രാജ,സുരേഷ്‌ കല്‍മാഡി, കനിമൊഴി എന്നിവര്‍അടക്കമുള്ള കൊടുംകുറ്റവാളികളെ പാര്‍പ്പിച്ചിട്ടുള്ള തിഹാര്‍ ജയിലില്‍ അടച്ചതോടെ, ആതിരേ, മന്‍മോഹന്‍ സിംഗ്‌ നേതൃത്വം നല്‍കുന്ന യു.പി.എസര്‍ക്കാരിനും കോണ്‍ഗ്രസിനും രാജ്യം അഭിമുഖീകരിക്കുന്ന മൗലിക പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്താന്‍ കഴിവില്ലെന്നും ജനഹിതമനുസരിച്ച്‌ ഭരണം നടത്താന്‍ മനസ്സില്ലെന്നും വ്യക്തമാക്കുകയായിരുന്നു.
65-ാ‍ം സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന്‌ രാഷ്ട്രത്തോട്‌ ചെയ്ത പ്രസംഗത്തില്‍ പ്രസിഡണ്ട്‌ ശ്രീമതി. പ്രതിഭാ ദേവിസിംഗ്‌ പട്ടേലും സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ നിന്നുകൊണ്ട്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും അടിവരയിട്ട്‌ പറഞ്ഞത്‌ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളെ മാരകമായി അഴിമതി ഗ്രസിച്ചിട്ടുണ്ടെന്നും അഴിമതി നിര്‍മ്മാര്‍ജ്ജനം പൂര്‍ണ്ണമായെങ്കില്‍ മാത്രമേ രാജ്യ പുരോഗതി സാര്‍ത്ഥകമാകൂ എന്നുമാണ്‌. എന്നാല്‍, അഴിമതി ഇല്ലാതാക്കാന്‍ തന്റെ കൈയ്യില്‍ മാന്ത്രിക വടിയൊന്നുമില്ല എന്ന ഉദാസീനമായ പ്രഖ്യാപനത്തിലൂടെ രാഷ്ട്രീയ ഇച്ഛാശക്തിയും നയങ്ങള്‍ നടപ്പിലാക്കാനുള്ള നട്ടെല്ലുറപ്പും തനിക്കില്ലെന്നും അടിവരയിട്ട്‌ വ്യക്തമാക്കുകയായിരുന്നു മന്‍മോഹന്‍സിംഗ്‌. ഒപ്പം അണ്ണാ ഹസാരെയെ പരോക്ഷമായി പരിഹസിച്ചുച്ചുകൊണ്ട്‌ സത്യഗ്രഹ സമരത്തിലൂടെ അഴിമതി ഉന്മൂലനം ചെയ്യാന്‍ കഴിയുകയില്ല എന്നും മന്‍മോഹന്‍സിംഗ്‌ പറഞ്ഞുവെച്ചു. സത്യഗ്രഹത്തിലൂടെയും സഹനസമരത്തിലൂടെയും സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തെ മുട്ടുകുത്തിച്ച്‌ ഇന്ത്യയ്ക്ക്‌ സ്വാതന്ത്ര്യം നേടി തന്ന മഹാത്മാവായ ഗാന്ധിജിയെ നീചമായി അധിക്ഷേപിക്കുകയായിരുന്നു, ആതിരെ, ഈ പരാമര്‍ശത്തിലൂടെ മന്‍മോഹന്‍സിംഗ്‌. ഗാന്ധിജിയെ തമസ്ക്കരിച്ച്‌ ഇന്ദിര മുതല്‍ രാഹുല്‍ വരെയുള്ള വ്യാജ ഗാന്ധിമാരെ എഴുന്നള്ളിക്കുന്ന മന്‍മോഹനെപ്പോലെയുള്ള ഒരു വ്യക്തിക്ക്‌ അണ്ണാ ഹസാരെയും പൗരസമൂഹവും ഉന്നയിക്കുന്ന പ്രശ്നത്തിന്റെ തീവ്രത ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോകുന്നെങ്കില്‍ അതില്‍ അതിശയപ്പെടാനില്ല. വിപണി സമ്പദ്‌ വ്യവസ്ഥയുടെ ആചാര്യനും പ്രയോക്താവുമായ മന്‍മോഹന്‌ ഗാന്ധിജിയും കോണ്‍ഗ്രസും സ്വാതന്ത്ര്യസമര കാലത്ത്‌ ഇവര്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളും അതിന്‌ ഇന്ത്യയിലെ കോടിക്കണക്കിന്‌ സാധാരണക്കാര്‍ നല്‍കിയ പിന്തുണയും ഐക്യദാര്‍ഢ്യവും, ഈ മാനസിക ഐക്യത്തിലൂടെ രൂപപ്പെട്ട പൊതുപ്രക്ഷോഭ ശക്തിയുമൊന്നും തിരിച്ചറിയാന്‍ കഴിയുകയില്ല.
ഈ കഴിവുകേടായിരുന്നു 65-ാ‍ം സ്വാതന്ത്ര്യദിനത്തിന്റെ പിറ്റേദിവസം അണ്ണാ ഹസാരെയെ സത്യഗ്രഹസമരത്തില്‍ നിന്ന്‌ വിലക്കുകയും അദ്ദേഹത്തെ അറസ്റ്റ്‌ ചെയ്യുകയും തിഹാര്‍ ജയിലില്‍ അടക്കുകയും ചെയ്ത ഭരണപരമായ വിഡ്ഢിത്തത്തില്‍ പ്രകടമായത്‌. പ്രണാബ്‌ കുമാര്‍ മുഖര്‍ജി, എ.കെ.ആന്റണി തുടങ്ങി മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങളെ മാറ്റി നിര്‍ത്തി പി.ചിദംബരം, കപില്‍ സിബല്‍, അംബിക സോണി എന്നിവരായിരുന്നു ഇക്കാര്യത്തില്‍ ടീം സോണിയയുടെ നയം രൂപീകരിച്ചത്‌. എന്നാല്‍, ആ നടപടി തിരിച്ചടിയായെന്നും അണ്ണാ ഹസാരെയെ മുന്‍പ്‌ പിന്തുണയ്ക്കാത്തവര്‍ പോലും ഇപ്പോള്‍ അദ്ദേഹത്തിന്റെ പിന്നില്‍ അണി നിരക്കുന്നു എന്നും തിരിച്ചറിഞ്ഞ രാഹുലാണ്‌ അദ്ദേഹത്തെ വിട്ടയയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്‌. ഒരു പകല്‍ മുഴുവന്‍ ഇന്ത്യയിലെ സാധാരണക്കാര്‍ക്കു മുന്‍പിലും ലോകജനതയ്ക്കു മുമ്പിലും തന്ത്രപരമായി നഗ്നരായി നില്‍ക്കുകയായിരുന്നു ടീം സോണിയ. 1975-ല്‍ സമാന സ്വഭാവമുള്ള ഭരണപരവും തന്ത്രപരവുമായ ലോപാവസ്ഥയിലാണ്ടാപ്പോഴാണ്‌ ഇന്ദിരയില്‍ അമിതാദികാര ത്വരയും ജനാധിപത്യ ധ്വംസന വാസനയും ശക്തമായതും ജയപ്രകാശ്‌ നാരായണ്‍ന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട സമ്പൂര്‍ണ്ണ വിപ്ലവ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും. സ്വതന്ത്ര്യ ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത നാളുകളായിരുന്നു അത്‌. ആ അഭിശപ്തതയിലേക്കുള്ള ടീം സോണിയയുടെ അന്ധമായ നീക്കത്തിന്റെ സൂചനയായിട്ടുവേണം, ആതിരേ, അണ്ണാ ഹസാരെ പ്രശ്നത്തെ ഇപ്പോള്‍ കൈകാര്യം ചെയ്ത രീതിയെ വിലയിരുത്തേണ്ടത്‌.
നിയമനിര്‍മ്മാണത്തിലുള്ള പാര്‍ലമെന്റിന്റെ അധികാരത്തില്‍ അണ്ണാ ഹസാരെയും പൗരസമൂഹവും അനധികൃതമായി കൈകടത്തുകയാണെന്നും അത്‌ അനുവദിക്കാന്‍ കഴിയുകയില്ലെന്നുമാണ്‌ ടീം സോണിയയുടെ തിങ്ക്‌ ടാങ്കുകളുടെ ഭാഷ്യം. അണ്ണാഹസാരയെ അറസ്റ്റുചെയ്ത സംഭവത്തെ പാര്‍ലമെന്റില്‍ ന്യായീകരിച്ച്‌ പ്രസംഗിച്ച പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ഇതേ നിലപാടാണ്‌ സ്വീകരിച്ചത്‌. വാസ്തവത്തില്‍ ജന്‍ ലോക്പാല്‍ ബില്‍ വിഷയത്തില്‍ ടീം സോണിയ അകപ്പെട്ട നാണംകെട്ട കുരുക്കില്‍ നിന്ന്‌ എങ്ങനെയെങ്കിലും തലയൂരുക എന്ന ലക്ഷ്യത്തോടെയുള്ള അവാസ്ഥവ പ്രസ്താവവും ആരോപണവുമാണ്‌ ഇത്‌. നിയമനിര്‍മ്മാണത്തിലുള്ള പാര്‍ലമെന്റിന്റെ അധികാരം അംഗീകരിച്ചുകൊണ്ടു തന്നെയാണ്‌ അണ്ണാ ഹസാരയും പൗരസമൂഹവും ജന്‍ ലോക്പാല്‍ ബില്ലിനുവേണ്ടി പ്രക്ഷോഭം നടത്തുന്നത്‌. 1969-ല്‍ അവതരിപ്പിച്ച പ്രസ്തുത ബില്‍ 51 വര്‍ഷത്തിനുശേഷവും നിയമമാക്കാന്‍ കഴിയാത്ത നിഷേധാത്മക നിലപാടിനെതിരായാണ്‌ അണ്ണാ ഹസാരയും പൗരസമൂഹവും ഇപ്പോള്‍ പ്രക്ഷോഭത്തിന്റെ മാര്‍ഗ്ഗം സ്വീകരിച്ചിരിക്കുന്നത്‌. എന്നു മാത്രമല്ല, ജൂലൈയിലെ അണ്ണാ ഹസാരയുടെ സമരത്തിനുശേഷം ലോക്സഭയില്‍ അവതരിപ്പിച്ച ബില്ലില്‍ നേരത്തെ സൂചിപ്പിച്ചതുപോലെ ഭരണ രംഗത്തെ നിര്‍ണ്ണായക സ്ഥാനങ്ങള്‍ വഹിക്കുന്നവരെ ഒഴിവാക്കിയിരിക്കുകയാണ്‌. സര്‍ക്കാരിന്റെ ശമ്പളം പറ്റുന്ന ഏത്‌ വ്യക്തിയും ജനങ്ങളോട്‌ അക്കൗണ്ടബിളാണ്‌ എന്ന്‌ അണ്ണാ ഹസാരയും പൗരസമൂഹവും വാദിക്കുന്നു. നികുതിദായകന്റെ പണം ശമ്പളമാക്കി കൈപ്പറ്റുകയും അഴിമതിയും കള്ളപ്പണ സംസ്കാരവും സംരക്ഷിക്കുകയും ചെയ്യുമ്പോള്‍ അതിനെ, ആതിരേ, അംഗീകരിക്കാന്‍ കഴിയുന്നതെങ്ങനെ?. പ്രധാനമന്ത്രി, ജനപ്രതിനിധികള്‍, ന്യായാധിപന്മാര്‍ എന്നിവരൊക്കെ ഭരണ പ്രക്രിയയുടെ ഉന്നത സ്ഥാനങ്ങളില്‍ വിരാജിക്കുന്നവരാണ്‌. ഇവരെ ജന്‍ ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ നിന്ന്‌ ഒഴിവാക്കുമ്പോള്‍ ഇവര്‍ക്ക്‌ കീഴിലുള്ള ജീവനക്കാര്‍,അഴിമതി സംബന്ധമായ നിയമക്കുരുക്കില്‍ നിന്ന്‌ രക്ഷപ്പെടാന്‍ ഇവരെ ആശ്രയിക്കുമെന്ന കാര്യത്തില്‍ ടീം സോണിയ ഒഴിച്ചുള്ള ആര്‍ക്കും സംശയമില്ല. അതായത്‌, ഒരു നിയമം പാസാക്കിയെടുത്ത്‌ അതിന്റെ മറവില്‍ അഴിമതിയും കള്ളപ്പണ സംസ്കാരവും തുടരാം എന്നാണ്‌ ടീം സോണിയയുടെ വിചാരം. അത്‌ നടപ്പില്ല എന്ന്‌ അസന്ദിഗ്ധമായി ഇന്ത്യയിലെ സാധാരണക്കാര്‍ പ്രഖ്യാപിക്കുന്നു എന്നതാണ്‌, ആതിരേ, അണ്ണാ ഹസാരയുടെ പ്രക്ഷോഭത്തിന്റെ സന്ദേശം.

Sunday, August 7, 2011

പെണ്‍വാണിഭം: കുഞ്ഞാലിക്കുട്ടിയും ജേക്കബ്‌ പുന്നൂസും കളി തുടങ്ങി

കുഞ്ഞാപ്പയെപ്പോലെ കൗശലശാലിയായ ഒരു മന്ത്രിയെ ധിക്കരിക്കാനാവാതെ നിസ്സഹായനായി കുഞ്ഞൂഞ്ഞ്‌ തലകുമ്പിട്ട്‌ നില്‍ക്കുന്നത്‌ പറവൂര്‍ പീഡനക്കേസിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ പൊതു സമൂഹം കാണുന്നുണ്ട്‌. നാണം കെട്ടവനെ ചുമന്നാല്‍ ചുമക്കുന്നവനും നാണം കെടുമെന്ന്‌ ഇനി എന്നാണാവോ ഉമ്മന്‍ചാണ്ടിക്ക്‌ ബോധ്യമാവുക. ആങ്ങളമാരില്ലാത്ത, പീഡകരുടെ സ്വന്തം സംസ്ഥാനമായി മാറിയിരിക്കുകയാണ്‌ കേരളം ഇപ്പോള്‍.


ആതിരേ,കുപ്രസിദ്ധായ പറവൂര്‍ പെണ്‍വാണിഭ കേസിന്റെ അന്വേഷണ സംഘത്തില്‍ നിന്ന്‌ 15 ഉദ്യോഗസ്ഥരെ ഒഴിവാക്കിക്കൊണ്ട്‌ പെണ്‍വാണിഭക്കേസുകള്‍ അട്ടിമറിക്കാനുള്ള യു.ഡി.എഫിസര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക്‌ കുഞ്ഞാലിക്കുട്ടി ചുക്കാന്‍ പിടിക്കാന്‍ തുടങ്ങി.
കോഴിക്കോട്‌ ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ നിന്ന്‌ കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കിയത്പിണറായി വിജയനും അന്ന്‌ മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും ഇപ്പോള്‍ പീഡനക്കേസില്‍ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കപ്പെടുകയും ചെയ്ത പി.ശശിയുമായിരുന്നു. അന്ന്‌ ഈ വര്‍ഗ്ഗ ദ്രോഹികള്‍ ചെയ്ത ഉപകാരത്തിന്‌ പ്രത്യുപകാരമായിട്ടാണ്‌ പറവൂര്‍ പെണ്‍വാണിഭക്കേസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ കുഞ്ഞാലിക്കുട്ടി കരുക്കള്‍ നീക്കിയിരിക്കുന്നത്‌.
ലീഗിന്റെ എറണാകുളം ജില്ലാ വൈസ്‌ പ്രസിഡണ്ട്‌ അമീര്‍ അലിയുടെ മകനും മൂവാറ്റുപുഴയിലെ സ്വര്‍ണവ്യാപാരിയുമായ മുഹമ്മദ്‌ സലാഹ്‌, മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗത്തിലെ നേതാക്കളായ സി.പി.എം. മഴുവന്നൂര്‍ മുന്‍ ലോക്കല്‍ സെക്രട്ടറി തോമസ്‌ വര്‍ഗീസ്‌, കൊച്ചിന്‍ റിഫൈനറിയിലെ ട്രേഡ്‌ യൂണിയന്‍ നേതാവ്‌ കെ.എം.എല്‍ദോ എന്നിവരടക്കം സമൂഹത്തിലെ നിരവധി പകല്‍ മാന്യന്മാരാണ്‌,ആതിരേ, കൗമാരപ്രായക്കാരിയായ പറവൂരിലെ പെണ്‍കുട്ടിയെ കടിച്ചു കുടഞ്ഞത്‌.
100-ല്‍ അധികം പീഡകരും 20 ഇടനിലക്കാരും ചേര്‍ന്ന്‌ പെണ്‍കുട്ടിയെ മൈസൂര്‍, ബാംഗ്ലൂര്‍, ഊട്ടി, കോയമ്പത്തൂര്‍, തിരുവനന്തപുരം, തൃശൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ അതിനീചവും നിഷ്ഠൂരവുമായ രീതിയില്‍ ലൈംഗികമായി ചൂഷണം ചെയ്ത കേസ്‌, ആതിരേ, ലോക്കല്‍ പോലീസ്‌ അട്ടിമറിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ്‌ അന്വേഷണം ക്രൈംബ്രാഞ്ചിന്‌ കൈമാറിയത്‌. എസ്‌.പി ഉണ്ണിരാജയുടെ മേല്‍നോട്ടത്തില്‍ ഡിവൈ.എസ്‌.പി ബിജോ അലക്സാണ്ടറുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തിലാണ്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ച ഉന്നതന്മാരുടെ പേരുകള്‍ പുറത്തു വന്നുകൊണ്ടിരുന്നത്‌. ഇവരുടെ അന്വേഷണം ഇതേ രീതിയില്‍ മുന്നോട്ടു പോയാല്‍ ഇനിയും കുറേ പകല്‍ മാന്യന്മാരോടുകൂടി മുഖം മൂടി വലിച്ചു കീറപ്പെടുമെന്ന അവസ്ഥ എത്തിയപ്പോഴാണ്‌ അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ട്‌ കേസ്‌ അട്ടിമറിക്കാന്‍ യു.ഡി.എഫ്‌ സര്‍ക്കാര്‍ ഉളുപ്പില്ലാതെ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌.
വിതുര കേസിന്റെ വിചാരണയ്ക്കും തൃശൂരിലെ കൊലക്കേസ്‌ അന്വേഷണത്തിനും എന്ന വ്യാജേനയാണ്‌, പറവൂര്‍ പീഡനക്കേസ്‌ അന്വേഷിക്കാന്‍ നിയമിച്ച 20 പോലീസ്‌ ഉദ്യോഗസ്ഥരില്‍ 15 പേരെ ഇപ്പോള്‍ മാറ്റിയിരിക്കുന്നത്‌. കേസ്‌ ക്രൈംബ്രാഞ്ച്‌ ഏറ്റെടുത്ത ആദ്യഘട്ടത്തില്‍ തന്നെ ആവശ്യത്തിന്‌ ഉദ്യോഗസ്ഥരെ നല്‍കാതെ അന്വേഷണ സംഘത്തെ ശ്വാസം മുട്ടിക്കാനാണ്‌ യുഡിഎഫ്‌ സര്‍ക്കാര്‍ ശ്രമിച്ചത്‌. ഇത്‌ വിവാദമായതോടെയാണ്‌ 20 പേരെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്‌. അവരില്‍ 15 പേരെയാണ്‌ ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്‌.ആതിരേ, അന്വേഷണത്തിന്റെ വേഗം കുറച്ച്‌ കേസ്‌ അട്ടിമറിക്കാനുള്ള ശ്രമമാണിത്‌ .
കോടികള്‍ വലിച്ചെറിഞ്ഞ്‌ അന്ന്‌ ഭരണത്തിലിരുന്ന മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയെയും നേതാക്കളെയും ഒപ്പം നിര്‍ത്തിയുംജഡ്ജിമാരെ സ്വാധീനിച്ചും ഇരകളെ മൊഴി മാറ്റി പറയിച്ചുമൊക്കെയാണ്‌ ആതിരേ,കുഞ്ഞാലിക്കുട്ടി ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ്‌ അട്ടിമറിച്ച്‌ തലയൂരിയത്‌. അതേ തന്ത്രങ്ങള്‍ പറവൂര്‍ പീഡനക്കേസിലും പയറ്റാന്‍ പീഡകര്‍ക്ക്‌ അവസരം ഒരുക്കുക കൂടിയാണ്‌ യു.ഡി.എഫ്‌ സര്‍ക്കാരും ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരും ചെയ്യുന്നത്‌. രാഷ്ട്രീയമായി വന്‍ സ്വാധീനമുള്ള സ്രാവുകളാണ്‌ ഇനി ഈ കേസില്‍ വലയിലാകാനുളളത്‌. ഇവരിലേക്ക്‌ അന്വേഷണം നീളുന്നതിനു മുന്‍പ്‌ അന്വേഷണ സംഘത്തെ ചിതറിക്കുന്നതില്‍ കുഞ്ഞാലിക്കുട്ടിയും യു.ഡി.എഫും കൈക്കൂലി വീരന്മാരായ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരും വിജയിച്ചിരിക്കുകയാണിപ്പോള്‍. തന്റെ കീഴിലുള്ള പോലീസ്‌ സേനയെ, ഇത്തരത്തിലുള്ള നികൃഷ്ടമായ രാഷ്ട്രീയ ഇടപെടലുകളിലൂടെ പൊതു സമൂഹമധ്യേ പരിഹാസപാത്രങ്ങളാക്കി മാറ്റുന്നത്‌ കണ്ടിട്ടും എതിര്‍ത്ത്‌ ഒരു വാക്ക്‌ ഉരിയാടാന്‍ കഴിയാതെ അധികാര ഷണ്ഡനായി നാണം കെട്ട്‌ നില്‍ക്കുകയാണ്‌, ആതിരേ, ഡി.ജി.പി ജേക്കബ്‌ പുന്നൂസ്‌. കേരളം കണ്ട ഏറ്റവും ദുഷ്ടത നിറഞ്ഞ പോലീസ്‌ ശാപമാണ്‌ ജേക്കബ്‌ പുന്നൂസ്‌. ഈ നീചന്റെ കൂടി സഹായത്തോടെയാണ്‌ പറവൂര്‍ പീഡനക്കേസ്‌ ഇപ്പോള്‍ അട്ടിമറിച്ചിരിക്കുന്നത്‌.
മൂന്ന്‌ സംസ്ഥാനങ്ങളിലായി 28 സ്ഥലങ്ങളില്‍ 100-ല്‍ അധികം പേര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്‌ അന്വേഷിക്കാന്‍ ഇപ്പോള്‍ ആറുപേര്‍ മാത്രമാണ്‌ സംഘത്തിലുള്ളത്‌. വിദേശത്തും അന്യസംസ്ഥാനങ്ങളിലുമായി പ്രതികളില്‍ നിരവധി പേര്‍ ഒളിവില്‍ കഴിയുന്ന സാഹചര്യത്തിലാണ്‌ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ട്‌, ഈ കേസില്‍ സത്യസന്ധമായി അന്വേഷണം നടത്തിയ ഡിവൈ.എസ്‌.പി ബിജോ അലക്സാണ്ടറുടെ നേതൃത്വത്തിലുള്ള പോലീസ്‌ ഉദ്യോഗസ്ഥരെയും ഭരണകൂടം വന്ധീകരിച്ചിരിക്കുന്നത്‌.
ശ്രദ്ധിക്കണം, ആദ്യഘട്ടത്തില്‍ പ്രതികള്‍ വിദേശത്തേക്ക്‌ കടക്കാതിരിക്കാന്‍ അവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച്‌ വിമാനത്താവളങ്ങളില്‍ നല്‍കാന്‍ ക്രൈംബ്രാഞ്ച്‌ സംഘം തീരുമാനിച്ചിരുന്നു. എന്നാല്‍, ഉദ്യോഗസ്ഥരുടെ അഭാവം ഇതിന്‌ തിരിച്ചടിയായി. ഇതു മുതലെടുത്താണ്‌ പ്രതികളില്‍ പലരും വിദേശത്തേക്ക്‌ കടന്നത്‌. ഇനിയുള്ള പ്രതികളെല്ലാം വേഗത്തില്‍ പിടികൂടാന്‍ കഴിയാത്ത വണ്ണം രാഷ്ട്രീയ സ്വാധീനം ഉള്ളവരാണെന്ന്‌ അന്വേഷണ സംഘം തന്നെ സമ്മതിക്കുന്നുണ്ട്‌. ഇക്കാര്യങ്ങളെല്ലാം നന്നായി അറിയാവുന്ന ആഭ്യന്തരവകുപ്പാണ്‌ ഇപ്പോള്‍ ഉദ്യോഗസ്ഥരെ ചിതറിച്ച്‌ കേസ്‌ അട്ടിമറിച്ചിരിക്കുന്നത്‌.
ആതിരേ, കുഞ്ഞാപ്പയെപ്പോലെ കൗശലശാലിയായ ഒരു മന്ത്രിയെ ധിക്കരിക്കാനാവാതെ നിസ്സഹായനായി കുഞ്ഞൂഞ്ഞ്‌ തലകുമ്പിട്ട്‌ നില്‍ക്കുന്നതും, ഈ കേസിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ പൊതു സമൂഹം കാണുന്നുണ്ട്‌. നാണം കെട്ടവനെ ചുമന്നാല്‍ ചുമക്കുന്നവനും നാണം കെടുമെന്ന്‌ ഇനി എന്നാണാവോ ഉമ്മന്‍ചാണ്ടിക്ക്‌ ബോധ്യമാവുക. ആങ്ങളമാരില്ലാത്ത, പീഡകരുടെ സ്വന്തം സംസ്ഥാനമായി മാറിയിരിക്കുകയാണ്‌ കേരളം ഇപ്പോള്‍.