Tuesday, August 30, 2011

മാറാട്‌: ലീഗിലേയും ബിജെപിയിലേയും ചതിയന്മാരെ തൂക്കിലേറ്റണം

നിരപരാധികളും മതപരമായ വിശ്വാസത്തിന്റെ തീഷ്ണതയില്‍ നില്‍ക്കുന്നവരുമായ അണികളെ ഇളക്കിവിട്ട്‌ നാട്ടില്‍ സമാധാന ദ്രംശം ഉണ്ടാക്കി മതവൈര്യത്തിന്റെ രക്തരൂക്ഷിത വിത്തുകള്‍ വിതയ്ക്കാനാണ്‌ ലീഗ്‌ നേതൃത്വം ശ്രമിച്ചത്‌. ഇതില്‍ നിന്ന്‌ വിഭിന്നമായിരുന്നില്ല സംഘപരിവാര്‍ സംഘത്തിന്റെ നയവും നിലപാടുകളും. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജികള്‍ ദുരൂഹ സാഹചര്യത്തില്‍ പിന്‍വലിച്ചും കേസില്‍ നിന്ന്‌ ബി.ജെ.പിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കേന്ദ്ര സര്‍ക്കാരിനെ ഒഴിവാക്കിയുമാണ്‌ 'കാവിച്ചതിയന്മാര്‍ ' കരുക്കള്‍ നീക്കിയത്‌.ലീഗ്‌ കോടതിക്ക്‌ വെളിയില്‍ നടത്തിയ നീക്കങ്ങളിലൂടെയാണ്‌ മാറാട്‌ കേസ്‌ അന്വേഷണം സി.ബി.ഐക്ക്‌ വിടാതിരിക്കാന്‍ പ്രതിരോധം തീര്‍ത്തതെങ്കില്‍ കോടതി നടപടികളില്‍ കൗശലപൂര്‍വ്വം നിലപാടുകള്‍ എടുത്തുകൊണ്ടാണ്‌ സംഘപരിവാര്‍ സംഘം അന്വേഷണത്തെ അട്ടിമറിച്ചത്‌.



മതനിരപേക്ഷതയ്ക്കും സൗഹാര്‍ദ്ദത്തിനും ഭാരതത്തിന്‌ തന്നെ മാതൃകയായ കേരളത്തിന്റെ മതസഹിഷ്ണുതയ്ക്കും സൗഭ്രാത്രത്തിനും ആഴത്തില്‍ മുറിവേല്‍പിച്ച സംഭവങ്ങളായിരുന്നു, ആതിരേ, മാറാട്‌ കലാപങ്ങള്‍. മതവര്‍ഗ്ഗീയതയുടെ കരാള രൂപങ്ങള്‍ കേരള മണ്ണില്‍ മുടിയഴിച്ചാടിയ നൃസംശതയുടെ ബീഭത്സ ദിനങ്ങള്‍. അന്നേറ്റ ആഘാതത്തില്‍ നിന്ന്‌ തിരിച്ചെത്താന്‍ മതനിരപേക്ഷ കേരളത്തിന്‌ ഏറെ ത്യാഗം സഹിക്കേണ്ടി വന്നു. ഇനി ഒരിക്കലും ഇത്തരമൊരു കരാളതയ്ക്ക്‌ ഈ മണ്ണില്‍ തല പൊക്കുകാന്‍ അവസരം നല്‍കികയില്ല എന്ന്‌ കേരളീയര്‍ ദൃഢപ്രതിജ്ഞ എടുത്തിരിക്കുമ്പോഴാണ്‌ മാറാട്‌ കലാപത്തിന്‌ പിന്നിലെ കള്ളക്കളികളുടെയും കൗശല മനസ്സുകളുടെയും വാര്‍ത്തകള്‍ ഒന്നൊന്നായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്‌.
മാറാട്‌ കലാപത്തെക്കുറിച്ച്‌ സി.ബി.ഐ അന്വേഷിച്ചെങ്കില്‍ മാത്രമേ കൊലപാതകികളേയും അവര്‍ക്ക്‌ ആയുധവും അര്‍ത്ഥവും നല്‍കിയ മതതീവ്രവാദ സ്രോതസ്സുകളേയും തിരിച്ചറിയാന്‍ കഴിയൂ എന്നു മനസ്സിലാക്കിയാണ്‌ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ട്‌ പലരും കേരള ഹൈക്കോടതിയെ സമീപിച്ചത്‌.
എന്നാല്‍,ആതിരേ, മാറാട്‌ കലാപങ്ങളിലെ പ്രധാന വില്ലന്മാരായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗും ബി.ജെ.പി അടങ്ങിയ സംഘപരിവാര്‍ സംഘടനയും മതവൈരികളെ ആയുധമണിയിച്ചത്‌ കൂടാതെ സി.ബി.ഐ അന്വേഷണം അട്ടിമറിക്കാനും ഗൂഢാലോചന നടത്തി എന്നാണ്‌ ഇപ്പോള്‍ വ്യക്തമായിട്ടുള്ളത്‌. മാറാട്‌ കലാപത്തിനുശേഷം പാണക്കാട്‌ ശിഹാബ്‌ തങ്ങളുടെ പ്രതിനിധിയായി മകന്‍ സാദിഖ്‌ അലി തങ്ങളും ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡണ്ട്‌ ശ്രീധരന്‍പിള്ളയും രഹസ്യ ചര്‍ച്ച നടത്തി എന്ന വിവാദ വാര്‍ത്തയ്ക്ക്‌ പിന്നാലെയാണ്‌ സി.ബി.ഐ അന്വേഷണം അട്ടിമറിക്കാന്‍ ലീഗിലെ ഉന്നതരും സംഘപരിവാര്‍ നേതാക്കളും നടത്തിയ ജനവഞ്ചനയുടെ കറുത്ത കഥകള്‍ പുറത്തു വന്നിട്ടുള്ളത്‌.
2002 ജനുവരി മൂന്നിനായിരുന്നു ഒന്നാം മാറാട്‌ കലാപം . കടപ്പുറത്തെ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള ഈ ഏറ്റുമുട്ടലില്‍ മൂന്നു ഹിന്ദുക്കളും രണ്ട്‌ മുസ്ലീങ്ങളും കൊല്ലപ്പെട്ടു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ്‌ 2003 മെയ്‌ രണ്ടിന്‌ ആയുധധാരികളായ അക്രമികള്‍ മാറാട്‌ കടപ്പുറത്തെ ഹിന്ദുക്കളായ മീന്‍പിടുത്തക്കാരെ ആക്രമിച്ചത്‌. എട്ട്‌ ഹിന്ദുക്കളും ഒരു മുസ്ലീമും രണ്ടാം മാറാട്‌ കലാപത്തില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടു. ഇതുകൂടാതെ പോലീസ്‌ അന്വേഷണത്തില്‍ നിരവധി ആയുധങ്ങളും ബോംബുകളും കണ്ടെത്തുകയുണ്ടായി.
കലാപത്തെ തുടര്‍ന്ന്‌ അന്നത്തെ മുഖ്യമന്ത്രി എ.കെ.ആന്റണി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയും തോമസ്‌ പി.ജോസഫിന്‌ അന്വേഷണ കമ്മീഷനായി നിയമിക്കുകയും ചെയ്തു. ഞെട്ടിക്കുന്നതായിരുന്നു ,ആതിരേ, കമ്മിഷന്റെ അന്വേഷണത്തിലെ കണ്ടെത്തലുകള്‍. 2001-ല്‍ മാറാട്‌ കടപ്പുറത്തെ മീന്‍പിടുത്തക്കാര്‍ തമ്മിലുണ്ടായ ചെറിയ തര്‍ക്കം സി.പി.എം, ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗ്‌, ബി.ജെ.പി, ആര്‍.എസ്‌.എസ്‌ എന്നീ സംഘടനകള്‍ രാഷ്ട്രീയ മുതലെടുപ്പിന്‌ കരുവാക്കിയതാണ്‌ 14 പേരുടെ കൊലപാതകത്തില്‍ കലാശിച്ച രണ്ട്‌ മാറാട്‌ കൂട്ടക്കൊലകള്‍ക്ക്‌ കാരണമായത്‌ എന്നായിരുന്നു കമ്മിഷന്റെ മുന്‍പാകെ ഹാജരാക്കപ്പെട്ട തെളിവുകള്‍ വ്യക്തമാക്കിയത്‌. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗിന്റെയും നാഷണല്‍ ഡവലപ്മെന്റ്‌ ഫ്രണ്ടിന്റെയും പ്രാദേശിക നേതൃത്വങ്ങളുടെ സമ്മതത്തോടുകൂടിയായിരുന്നു രണ്ടാം മാറാട്‌ കലാപം സംഘടിപ്പിച്ചതെന്നും ബോധ്യമായി.
ആതിരേ,ഈ സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണം അനിവാര്യവും അനുപേക്ഷണീയമായിരുന്നു. എന്നാല്‍, സി.ബി.ഐ അന്വേഷണം അട്ടിമറിക്കാനാണ്‌ ലീഗിന്റെയും സംഘപരിവാര്‍ സംഘത്തിന്റെയും നേതൃത്വം ശ്രമിച്ചതെന്നാണ്‌ ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്ന സ്ഫോടകാത്മകമായ വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്‌. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലാണ്‌ ലീഗ്‌ സി.ബി.ഐ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചതെന്ന്‌ അദ്ദേഹത്തിന്റെ ബന്ധുവും സന്തത സഹചാരിയുമായിരുന്ന കെ.എ.റൗഫ്‌ വെളിപ്പെടുത്തിയിട്ട്‌ അധികദിവസങ്ങളായില്ല. ഇക്കാര്യം സംസാരിക്കാന്‍ കുഞ്ഞാലിക്കുട്ടി തന്നെ പി.എസ്‌.ശ്രീധരന്‍പിള്ളയുടെ അടുത്തേക്ക്‌ തന്നെ അയച്ചിരുന്നുവെന്നും അവിടെവച്ച്‌ തന്റെ ഫോണിലൂടെ കുഞ്ഞാലിക്കുട്ടി ശ്രീധരന്‍പിള്ളയുമായി സംസാരിച്ചു എന്നുമാണ്‌ റൗഫ്‌ വെളിപ്പെടുത്തിയത്‌. സ്വന്തം അണികളില്‍പ്പെട്ടവര്‍ കിരാതമായി കൊല ചെയ്യപ്പെട്ട ഒരു സംഭവത്തെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാന്‍ ലീഗിന്റെ സമുന്നതരായ നേതാക്കള്‍ അണിയറയില്‍ പ്രവര്‍ത്തിച്ചു എന്ന്‌ പറയുമ്പോള്‍ ഈ കൂട്ടക്കൊലകളില്‍ അവര്‍ക്കുള്ള പൈശാചിക പങ്കാണ്‌ വ്യക്തമാകുന്നത്‌.
നിരപരാധികളും മതപരമായ വിശ്വാസത്തിന്റെ തീഷ്ണതയില്‍ നില്‍ക്കുന്നവരുമായ അണികളെ ഇളക്കിവിട്ട്‌ നാട്ടില്‍ സമാധാന ദ്രംശം ഉണ്ടാക്കി മതവൈര്യത്തിന്റെ രക്തരൂക്ഷിത വിത്തുകള്‍ വിതയ്ക്കാനാണ്‌ ലീഗ്‌ നേതൃത്വം ശ്രമിച്ചത്‌. ഇതില്‍ നിന്ന്‌ വിഭിന്നമായിരുന്നില്ല സംഘപരിവാര്‍ സംഘത്തിന്റെ നയവും നിലപാടുകളും. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജികള്‍ ദുരൂഹ സാഹചര്യത്തില്‍ പിന്‍വലിച്ചും കേസില്‍ നിന്ന്‌ ബി.ജെ.പിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കേന്ദ്ര സര്‍ക്കാരിനെ ഒഴിവാക്കിയുമാണ്‌ 'കാവിച്ചതിയന്മാര്‍ ' കരുക്കള്‍ നീക്കിയത്‌.
മാറാട്‌ തെക്കേ തൊടിയില്‍ ശ്യാമളയ്ക്ക്‌ കലാപത്തില്‍ രണ്ട്‌ മക്കളെ നഷ്ടപ്പെട്ടിരുന്നു. ഈ ദുഃഖത്തിലാണ്‌ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്‌ അവര്‍ കേരള ഹൈക്കോടതിയില്‍ രണ്ടുവട്ടം ഹര്‍ജി നല്‍കിയത്‌. ഈ കേസില്‍ രണ്ടാം വട്ടം അഡ്വ. പി.എസ്‌.ശ്രീധരന്‍ പിള്ളയാണ്‌ വക്കാലത്ത്‌ ഒപ്പിട്ടത്‌. ഈ കേസില്‍ അന്ന്‌ കേന്ദ്രം ഭരിച്ചിരുന്ന എന്‍ഡിഎ സര്‍ക്കാരിനെ കേസില്‍ നിന്ന്‌ ഒഴിവാക്കുന്ന നിലപാടാണ്‌ ബി.ജെ.പി സ്വീകരിച്ചത്‌. എന്നാല്‍, യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഈ അഡ്വക്കേറ്റ്‌ തന്നെ , കേന്ദ്ര സര്‍ക്കാരിനെ കേസില്‍ കക്ഷി ചേര്‍ക്കണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്തു. ശ്യാമളയ്ക്കു മുന്‍പ്‌ പാലക്കാട്‌ സ്വദേശി ഗോകുല്‍ പ്രസാദും എറണാകുളം ഹൈക്കോടതിയിലെ അഡ്വക്കേറ്റ്‌ ശിവന്‍ മഠത്തിലും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്‌ സ്വകാര്യ ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നു. ജസ്റ്റിസുമാരായ ജവഹര്‍ലാല്‍ ഗുപ്ത എം.കെ.ബഷീര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്‌ മുമ്പാകെ വന്ന കേസില്‍ ഒന്നാം എതിര്‍കക്ഷിയായി കേന്ദ്ര സര്‍ക്കാരിന്‌ കോടതി കത്തയച്ചു. അന്ന്‌ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിന്റെ സീനിയര്‍ സ്റ്റാന്റിംഗ്‌ കോണ്‍സലായിരുന്നു ശ്രീധരന്‍ പിള്ള. കേസ്‌ കോടതിയില്‍ എത്തിയപ്പോള്‍ ഹാജരാകാതെ ശ്രീധരന്‍ പിള്ള തന്റെ ജൂനിയറായ മറ്റൊരു സ്റ്റാന്റിംഗ്‌ കോണ്‍സിലിനെയാണ്‌ അയച്ചത്‌.
നിര്‍ബന്ധമായും മാറാട്‌ കേസ്‌ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന്‌, ആതിരേ, 2006-ല്‍ തോമസ്‌ പി.ജോസഫ്‌ അദ്ധ്യക്ഷനായ ജുഡീഷ്യല്‍ കമ്മീഷന്‍ ശിപാര്‍ശ ചെയ്തിരുന്നു. തുടര്‍ന്ന്‌ ഗോകുല്‍ പ്രസാദും ശ്യാമളയും വീണ്ടും ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ഈ സമയത്താണ്‌ ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിള്ള കേന്ദ്ര സര്‍ക്കാരിനെ കേസിലെ ഒന്നാംപ്രതിയാക്കി ഹര്‍ജി സമര്‍പ്പിച്ചത്‌. ഇതിനിടയില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്‌ കെ.വാസുദേവന്‍ എന്നയാള്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലും ശ്രീധരന്‍പിള്ളയ്ക്കായിരുന്നു വക്കാലത്ത്‌.
വിവിധ പൊതുതാല്‍പര്യ ഹര്‍ജികള്‍ കോടതികള്‍ പരിഗണിക്കുന്നതിനിടയിലാണ്‌ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജികളടെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്ത്‌, മാറാട്‌ കലാപത്തില്‍ പരിക്കേറ്റ ചോയിച്ചന്റകത്ത്‌ സി.എസ്‌.ബാബു കേസില്‍ കക്ഷിചേര്‍ന്നത്‌.കേസന്വേഷണം അട്ടിമറിക്കാന്‍ നടത്തിയ 'ശകുനു-തന്ത്ര'മായിരുന്നു ഇത്‌.
ലീഗ്‌ കോടതിക്ക്‌ വെളിയില്‍ നടത്തിയ നീക്കങ്ങളിലൂടെയാണ്‌ മാറാട്‌ കേസ്‌ അന്വേഷണം സി.ബി.ഐക്ക്‌ വിടാതിരിക്കാന്‍ പ്രതിരോധം തീര്‍ത്തതെങ്കില്‍ കോടതി നടപടികളില്‍ കൗശലപൂര്‍വ്വം നിലപാടുകള്‍ എടുത്തുകൊണ്ടാണ്‌ സംഘപരിവാര്‍ സംഘം അന്വേഷണത്തെ അട്ടിമറിച്ചത്‌.
ശ്രദ്ധിക്കണം മാറാട്‌ തീരത്ത്‌ രണ്ട്‌ മത്സ്യത്തൊഴിലാളി വിഭാഗം തമ്മിലുണ്ടായ നിസ്സാര വഴക്ക്‌ മൂര്‍ച്ഛിപ്പിച്ചെടുത്തത്‌ ലീഗും ബി.ജെ.പിയും അടങ്ങുന്ന രാഷ്ട്രീയ ശാപങ്ങളായിരുന്നു. അവരാണ്‌ പിന്നീട്‌ അണിയറ പ്രവര്‍ത്തനങ്ങളിലൂടെ സി.ബി.ഐ അന്വേഷണം അട്ടിമറിച്ചത്‌.
ആതിരേ,റൗഫിന്റെ വെളിപ്പെടുത്തലും ശ്രീധരന്‍പിള്ളയുമായി സാദിഖ്‌ അലി നടത്തിയ രഹസ്യ സംഭാഷണത്തെക്കുറിച്ചുള്ള തുറന്നു പറച്ചിലുമെല്ലാം വ്യക്തമാക്കുന്നത്‌. മാറാട്‌ കലാപത്തിലെ കുറ്റവാളികള്‍ ഒരിക്കലും ശിക്ഷിക്കപ്പെടരുതെന്ന്‌ ഇക്കൂട്ടര്‍ക്ക്‌ നിര്‍ബന്ധമുണ്ടായിരുന്നു എന്നുതന്നെയാണ്‌.. സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടെ മനസ്സില്‍ മതവൈരത്തിന്റെയും മതഭീകരവാദത്തിന്റെയും വിഷം കുത്തിവെച്ച്‌ 14 പേരെ കാലപുരിക്കയച്ചിട്ടാണ്‌ ലീഗിലെയും സംഘപരിവാര്‍ സംഘത്തിലെയും ഉന്നതന്മാര്‍ ഈ കൊടിയവഞ്ചന നടത്തിയത്‌. അതുകൊണ്ടു തന്നെ അതീവ സങ്കീര്‍ണ്ണവും ഗൗരവവുമാര്‍ന്നതും ദൂര വ്യാപക പ്രത്യാഘാതങ്ങള്‍ ഉളവാക്കാവുന്നതുമായ മാറാട്‌ കലാപത്തിനുശേഷം അണിയറയില്‍ കള്ളക്കരുക്കള്‍ നീക്കിയ ലീഗ്‌ സംഘപരിവാര്‍ നേതാക്കളെ തൂക്കിലേറ്റിയെങ്കില്‍ മാത്രമേ, ആതിരേ, കൊല്ലപ്പെട്ട 14 സാധുക്കളുടെ ആത്മാക്കള്‍ക്ക്‌ മോക്ഷമുണ്ടാകുകയുളൂ;അവരുടെ ആശ്രിതര്‍ക്ക്‌ നീതി ലഭിച്ചു എന്ന ആശ്വാസം ലഭിക്കുകയുള്ളൂ.



No comments: