Friday, October 14, 2011

നികൃഷ്ട ജീവികളായ ഓര്‍ത്തഡോക്സ്‌-യക്കോബായ മെത്രാന്മാര്‍

ക്ഷമിക്കാനും സഹിക്കാനും സഹകരിക്കാനും ത്യാഗം മനോഭാവം ജീവിതത്തില്‍ പകര്‍ത്താനും ഉപദേശിച്ച ക്രിസ്തുവിന്റെ അനുയായികളെന്ന്‌ അവകാശപ്പെടുന്ന, ഓര്‍ത്തഡോക്സ്‌-യാക്കോബായ മെത്രാന്മാരാണ്‌ തെരുവില്‍ , ഒരെല്ലിനുവേണ്ടി കടിപിടികൂട്ടുന്ന നായ്ക്കളെപ്പോലെ അപഹാസ്യരായി നില്‍ക്കുന്നത്‌. ഇത്‌ അധികാരക്കൊതിയും സാമ്പത്തിക ലാഭേച്ഛയുമുള്ള ബിഷപ്പുമാര്‍ക്ക്‌ ഭൂഷണമായിരിക്കാം. എന്നാല്‍, സാധാരണ വിശ്വാസികള്‍ക്കും പൊതു സമൂഹത്തിനും ഇത്‌ ഭീഷണിയാണ്‌, അവരുടെ സമാധാന ജീവിതത്തിന്‌ നേരെ ഉയരുന്ന വിശ്വാസത്തിന്റെ പേരിലുള്ള ഭീകരാക്രമണമാണ്‌. ഇവര്‍ ഈ നില തുടരുമ്പോള്‍ കുപിതരാകുന്ന മറ്റ്‌ സമുദായ പ്രവര്‍ത്തകര്‍ തീവ്രമായ നിലപാട്‌ സ്വീകരിക്കുകയും പ്രതികരിക്കുകയും ചെയ്താല്‍ അതിന്റെ ഉത്തരവാദികള്‍യാക്കോബായ സഭയുടെയും ഓര്‍ത്തഡോക്സ്‌ സഭയുടെയും മെത്രാന്മാര്‍ മാത്രമായിരിക്കും


"സത്യസന്ധതയും എളിമയും സര്‍വ്വോപരി ത്യാഗവും പഠിപ്പിക്കുന്ന വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും പാരമ്പര്യമുള്ള ഒരു സമൂഹത്തിലെ അംഗങ്ങള്‍ ഇരുഭാഗങ്ങളായി തിരിഞ്ഞ്‌ അന്ത്യം വരെ പൊരുതുകയും മര്‍ക്കട മുഷ്ടി പിടിക്കുകയും ചെയ്യുന്നത്‌ തീര്‍ത്തും വേദനാജനകമാണ്‌. വേദപുസ്തകത്തെയോ ആരാധനാ സ്വാതന്ത്ര്യത്തെയോ ആചാരാനുഷ്ഠാനങ്ങളെയോ സ്പര്‍ശിക്കുന്ന എന്തെങ്കിലും വിവാദങ്ങള്‍ ഈ രണ്ട്‌ കക്ഷികളും തമ്മിലുള്ളതായി വാക്കാലോ രേഖാമൂലമോ ഉള്ള തെളിവുകള്‍ സഹിതം ഈ കോടതിക്ക്‌ ബോധ്യപ്പെട്ടിട്ടില്ല. അങ്ങനെയിരിക്കെ സേവന രംഗത്ത്‌ അഭിമാനകരമായ ട്രാക്ക്‌ റെക്കോര്‍ഡും തിളക്കമാര്‍ന്ന പൂര്‍വ്വ ചരിത്രവുമുള്ള കേരളത്തിലെ സുറിയാനി സഭ എന്ന മതസ്ഥാപനം വെറും ഉപരിവിപ്ലവമായ കാരണങ്ങളുടെ പേരില്‍ വീണ്ടും വീണ്ടും കോടതി കയറി ഇറങ്ങുന്നു എന്നത്‌ ആരെയും ആശ്ചര്യപ്പെടുത്തേണ്ട വസ്തുതയാണ്‌."
ആതിരേ,ഇന്ന്‌ കേരളത്തിന്റെ മതജീവിതത്തില്‍ സ്ഫോടനാത്മകമായ അവസ്ഥയായി വളര്‍ന്നു നില്‍ക്കുന്ന ഓര്‍ത്തഡോക്സ്‌-യാക്കോബായ തര്‍ക്കത്തിന്റെ ഭാഗമായ ഒരു കേസില്‍ 1995-ല്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ന്യായത്തില്‍ ജസ്റ്റിസ്‌ സഹായി എഴുതിയ വരികളാണ്‌ മുകളില്‍ ഉദ്ധരിച്ചത്‌.
സ്നേഹത്തിന്റെയും സഹകരണത്തിന്റെയും സൗമനസ്യത്തിന്റെയും ത്യാഗത്തിന്റെയും സുവിശേഷവുമായി മനുഷ്യരാശിയുടെ രക്ഷയ്ക്കെത്തിയ യേശുക്രിസ്തുവിനെ, യഹൂദന്മാര്‍ ഒരിക്കല്‍ മാത്രമാണ്‌ കുരിശിലേറ്റി കൊന്നത്‌. എന്നാല്‍, കേരളത്തില്‍ യാക്കോബായ-ഓര്‍ത്തഡോക്സ്‌ വിഭാഗം ഏതാനും സ്ഥാവര - ജംഗമ വസ്തുക്കള്‍ക്കുവേണ്ടിയുള്ള തര്‍ക്കത്തില്‍ നിരന്തരം കോടതി വ്യവഹാരങ്ങള്‍ നടത്തി ക്രിസ്തുവിനെയും വിശ്വാസത്തെയും വിശ്വാസികളെയും പൊതു സമൂഹമദ്ധ്യേ അവമതിച്ചു കൊണ്ടിരിക്കുകയാണ്‌. ഇത്തരം ഓരോ സംഭവത്തിലും ഇവര്‍ ചെയ്യുന്നത്‌ ക്രിസ്തുവിനെ വീണ്ടും വീണ്ടും ക്രൂശിക്കലാണ്‌.
ഏറ്റവും ഒടുവില്‍ കോലഞ്ചേരി പള്ളിയുടെ ഉടമസ്ഥാവകാശം ഉന്നയിച്ചാണ്‌ ഓര്‍ത്തഡോക്സ്‌ യാക്കോബായ വിഭാഗം സമരം ആരംഭിച്ചത്‌. ഇതിനു മുന്‍പ്‌ ഇത്തരത്തിലുള്ള അവകാശവാദത്തിലൂന്നി ഇവര്‍ നടത്തിയ സമരങ്ങള്‍ ലാത്തിചാര്‍ജിലും കല്ലേറിലും മറ്റുമാണ്‌ കലാശിച്ചത്‌. സ്നേഹത്തിന്റെ സുവിശേഷം ഘോഷിക്കേണ്ട നാവുകള്‍ വിദ്വേഷത്തിന്റെ വാളുകളാകുന്നതാണ്‌ അത്തരം സാഹചര്യങ്ങളില്‍ കണ്ടിട്ടുള്ളത്‌. വോട്ടു ബാങ്കില്‍ മാത്രം കണ്ണുള്ള ഭരണകൂടം പ്രശ്നത്തില്‍ ഇടപെടുകയോ അത്‌ പരിഹരിക്കുകയോ ചെയ്യാത്തത്‌ സ്വാഭാവികം. എന്നാല്‍, ആതിരേ, സഭാ തലവന്മാര്‍ തങ്ങളുടെ ധനാര്‍ത്തിയും അധികാരക്കൊതിയും തെരുവില്‍ എത്തിച്ച്‌ പ്രക്ഷോഭങ്ങള്‍ നടത്തുന്നതും അതിലൂടെ ക്രൈസ്തവ വിശ്വാസവുമായി യാതൊരു ബന്ധവും ഇല്ലാത്ത സാധാരണക്കാരന്റെ സമാധാന ജീവിതം തകര്‍ക്കുന്നതും, ഏറ്റവും ലഘുവായി പറഞ്ഞാല്‍ പൈശാചിക നടപടികളാണ്‌.
ആതിരേ, ഏതാണ്ട്‌ രണ്ട്‌ ലക്ഷത്തോളം ക്രൈസ്തവ വിഭാഗങ്ങള്‍ ഇന്ന്‌ ലോകത്താകമാനമുണ്ട്‌. കത്തോലിക്ക സഭയ്ക്കാണ്‌ മേല്‍ക്കൈ. എന്നാല്‍ കേരളത്തില്‍ മലങ്കര സുറിയാനി സഭയ്ക്കാണ്‌ പാരമ്പര്യം അവകാശപ്പെടാനുള്ളത്‌. വാസ്ഗോഡ ഗാമയുടെ ആഗനത്തോടെയാണ്‌ കത്തോലിക്ക വിശ്വാസവും ഇംഗ്ലീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയിലൂടെയാണ്‌ പ്രൊട്ടസ്റ്റന്റ്‌ വിശ്വാസവും കേരളത്തില്‍ വേരോട്ടം നേടിയത്‌. ഇങ്ങനെ ഏതാണ്ട്‌ 20 നൂറ്റാണ്ടിന്റെ പാരമ്പര്യം അവകാശപ്പെടുന്ന മലങ്കര സുറിയാനി സഭയാണ്‌ പില്‍ക്കാലത്ത്‌ ചില സാമ്പത്തിക താല്‍പര്യങ്ങളുടെ പേരില്‍ ഓര്‍ത്തഡോക്സ്‌ വിഭാഗമായും യാക്കോബായ വിഭാഗമായും വേര്‍തിരിഞ്ഞത്‌.
പള്ളികളിലും ശവക്കോട്ടകളിലും അവകാശം ഉന്നയിച്ച്‌ ഇവര്‍ നടത്തുന്ന ലജ്ജാകരമായ കോടതി വ്യവഹാരങ്ങള്‍ക്ക്‌ ഏതാണ്ട്‌ മുക്കാല്‍ നൂറ്റാണ്ടിന്റെ പഴക്കമുണ്ട്‌. ഓരോ കോടതി വിധിയെയും തങ്ങളുടെ താല്‍പര്യപ്രകാരം ഇരുവിഭാഗവും വ്യാഖ്യാനിച്ച്‌ നീതി നിര്‍വ്വഹണത്തിന്റെ പാത കൂടുതല്‍ ദുഷ്കരമാക്കുകയായിരുന്നു ഇതുവരെ. ഇവിടെ ശ്രദ്ധിക്കേണ്ട സവിശേഷമായ ഒരു വസ്തുതയുണ്ട്‌. ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ തമ്മില്‍ തല്ലുന്ന ഇവര്‍ക്കിടയില്‍ സമവായം സൃഷ്ടിക്കാന്‍ നിയമപരമായി ശ്രമിക്കുന്നത്‌ നായരും നമ്പൂതിരിയും ഭട്ടും പോറ്റിയുമൊക്കെ അടങ്ങുന്ന അഭിഭാഷകരും ന്യായാധിപന്മാരുമാണ്‌.അവര്‍ക്ക്‌ ഈ തര്‍ക്കം പരിഹരിക്കാനുള്ള ആത്മാര്‍ത്ഥതയുടെ ആയിരത്തിലൊരംശം ഈ സഭാപിതാക്കള്‍ക്കും സ്ഥാപിത താത്പര്യക്കാര്‍ക്കുമില്ല.വിശ്വാസികളുടേയും ക്രിസ്തുവിന്റേയും മാന്യത ഇവര്‍ക്ക്‌ പ്രശ്നമല്ല."യ്യേശുവിലാണെന്റെ വിശ്വാസം,കീശയിലാണെന്റെ ആശ്വാസം" എന്ന്‌ കുഞ്ഞുണ്ണി മാഷ്‌ നിരീക്ഷിച്ചത്‌ ഓര്‍ത്തഡോക്സ്‌-യാക്കോബായ തര്‍ക്കങ്ങളില്‍ മനം നൊന്തിട്ട്‌ തന്നെയാവണം.
ആതിരേ, ഗാന്ധിജി മുതല്‍ അണ്ണാ ഹസാരെ വരെ നീതിയുടെ വിജയത്തിനായി ഉപയോഗിച്ച സത്യഗ്രഹ സമരമാണ്‌ ഇപ്പോള്‍ അനീതികരമായ ഒരു ലക്ഷ്യം നേടിയെടുക്കാന്‍ യാക്കോബായ സഭയുടെയും ഓര്‍ത്തഡോക്സ്‌ സഭയുടെയും തലവന്മാര്‍ അവലംബിച്ചിട്ടുള്ളത്‌. കോലഞ്ചേരി പള്ളിക്ക്‌ സമീപം ഇവര്‍ നടത്തിയ നിരാഹാര-പ്രാര്‍ത്ഥനാ യജ്ഞം ഒരു ഘട്ടത്തില്‍ നാടിന്റെ ക്രമസമാധാന നിലയ്ക്കു തന്നെ ഭീഷണിയായിരുന്നു.ഈ രണ്ട്‌ സഭാപിതാക്കന്മാരേക്കാളും, അവരുടെ ഒപ്പം നില്‍ക്കുന്ന ളോഹയണിഞ്ഞതും അണിയാത്തതുമായ ക്രിമിനല്‍ മനസ്സുകളേക്കാളും മാന്യതയും വിവേകവും ക്ഷമയും നാട്ടുകാര്‍ക്കുണ്ടായിരുന്നതു കൊണ്ട്‌ ഇവരുടെ ഗൂഢാലോചന പൊളിയുകയായിരുന്നു.ഒരു ക്രമസമാധാന പ്രശ്നം ഉണ്ടാക്കാന്‍ തന്നെയായിരുന്നു രണ്ടു മെത്രാന്മാരും കോലഞ്ചേരിയില്‍ തന്നെ ഉപവാസ-പ്രാര്‍ത്ഥനാ യജ്ഞം നടത്തിയത്‌.
ഇവരെ സമരപ്പന്തലുകളില്‍ നിന്ന് ചാട്ടവാറുകൊണ്ടടിച്ച്‌ പുറത്താക്കാന്‍ ക്രിസ്തുവിനും ഉത്തരവാദിത്തമുണ്ടായിരുന്നു.പക്ഷെ ഇവരുടെ നിരന്തര ക്രൂശിക്കല്‍ മൂലം ക്രിസ്തു ആകെ പരിക്ഷീണനായിപ്പോയത്‌ ഇവരുടെ ഭാഗ്യമെന്ന് കരുതുക.
തന്റെ പ്രസംഗം കേള്‍ക്കാനെത്തിയവര്‍ക്ക്‌ വിശക്കുന്നു എന്നു ബോധ്യമായപ്പോള്‍ അഞ്ച്‌ അപ്പവും രണ്ട്‌ മീനും കൊണ്ട്‌ അവരെ പോഷിപ്പിച്ചതും, കാനായിലെ കല്യാണവീട്ടില്‍ വീഞ്ഞു തീര്‍ന്നപ്പോള്‍ അവരെ സഹായിച്ചതും, കുഷ്ഠരോഗിയെ കണ്ട്‌ മനസ്സലിഞ്ഞ്‌ സൗഖ്യമാകിയതും, കുരുടനോട്‌ കനിവു തോന്നി കാഴ്ച നല്‍കിയതും,മാര്‍ത്തയുടേയും മറിയയുടേയും അനാഥാവസ്ഥയുടെ ഉള്‍ച്ചൂട്‌ തിരിച്ചറിഞ്ഞ്‌ ലാസറിനെ ഉയര്‍പ്പിച്ചതും,ഭൂതാവേശിതനോട്‌ ദയ തോന്നി അവനെ വിടുവിച്ചതുമെല്ലാം മനുഷ്യനായി പിറന്ന ക്രിസ്തുവിന്റെ നിസ്തുലമായ മാനവ സ്നേഹത്തിന്റെ നിര്‍ദര്‍ശനങ്ങളാണ്‌.അവയെ പക്ഷെ ക്രിസ്തുവിന്റെ അത്ഭുത പ്രവൃത്തിയായി വ്യാഖ്യാനിച്ച്‌ ക്രിസ്തുവിനെ അവമതിക്കുകയും അപമാനിക്കുകയുമാണ്‌ ക്രൈസ്തവ സഭാ മെലദ്ധുക്ഷന്മാര്‍ ചെയ്യുന്നത്‌.ആ തെമ്മാടിത്തത്തിന്റെ ഇങ്ങേത്തലയ്ക്കല്‍ നില്‍ക്കുന്നതാണ്‌ പള്ളികും ശവക്കോട്ടയ്ക്കും പള്ളി വരുമാനത്തിനും വേണ്ടിയുള്ള ഓര്‍ത്തഡോക്സ്‌-യക്കോബായ മെത്രാന്മാരുടെ കോടതി വ്യവഹാരങ്ങള്‍
ആതിരേ,ഇവിടെ ഒരു വസ്തുത സവിശേഷമായ ശ്രദ്ധ ആവശ്യപ്പെടുന്നുണ്ട്‌.അത്‌ മര്‍ത്തോമ സഭാസ്ഥാപകനായ പാലക്കുന്നത്‌ അബ്രഹാം മല്‍പാന്റെ മാന്യതയും മാതൃകയുമാണ്‌.ഇംഗ്ലണ്ടിലെ പ്രൊട്ടസ്റ്റന്റ്‌ നവീകരണ പ്രസ്ഥാനത്തില്‍ ഇന്ന്‌ പ്രചോദനം ഉള്‍ക്കൊണ്ട്‌ അദ്ദേഹം കേരളത്തില്‍ മര്‍ത്തോമ സഭയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോള്‍ അന്നത്തെ യാക്കോബായ സുറിയാനി സഭയുമായി പള്ളി-ശവക്കോട്ട ഉടമസ്ഥതയുടെ പേരില്‍ ഇന്നത്തെ പോലെ തര്‍ക്കമുണ്ടായി.അദ്ദേഹവും ആദ്യം കോടതി വ്യവഹാരമാണ്‌ പ്രശ്ബ്ന പരിഹാരത്തിന്‌ അവലംബിച്ചത്‌.എന്നാല്‍ അത്‌ നിഷ്പ്രയോജനമാണെന്ന്‌ ത്യിരിച്ചറിഞ്ഞ്‌ അതാതീടങ്ങളില്‍ വേറെ ഭൂമി വാങ്ങി പള്ളിയും ശവക്കോട്ടയും പണിയുകയായിരുന്നു.
1200 പള്ളികള്‍ ഇപ്പോള്‍ മാര്‍ത്തോമ സഭയ്ക്കുണ്ട്‌.അവയില്‍ 13 എണ്ണം മാത്രമേ പിളര്‍പ്പിന്‌ മുന്‍പ്‌ ഉണ്ടായിരുന്നുള്ളു.കോടതി വ്യവഹാരം തുടരാതിരുന്നത്‌ മര്‍ത്തോമ സഭയ്ക്ക്‌ നഷ്ടമല്ല ലാഭമാണുണ്ടാക്കിയതെന്ന്‌ സാരം
ഈ വിവേകം ഓര്‍ത്തഡോക്സ്‌-യാക്കോബായ മെത്രാന്മാരില്‍ നിന്ന്‌ പ്രതീക്ഷിക്കുന്നവരായിരിക്കും, ആതിരേ, വിഢ്യാസുരന്മാര്‍.അത്രയ്ക്ക്‌ അഹന്ത നിറഞ്ഞ പണക്കൊതിയും അധികാരക്കൊതിയുമാണ്‌ നീചന്മാരും'നികൃഷ്ട ജീവി'കളുമായ യാക്കോബായ-ഓര്‍ത്തഡോക്സ്‌ മെത്രാന്മാര്‍ക്കുള്ളത്‌.
ക്ഷമിക്കാനും സഹിക്കാനും സഹകരിക്കാനും ത്യാഗം മനോഭാവം ജീവിതത്തില്‍ പകര്‍ത്താനും ഉപദേശിച്ച ക്രിസ്തുവിന്റെ അനുയായികളെന്ന്‌ അവകാശപ്പെടുന്ന, ഓര്‍ത്തഡോക്സ്‌-യാക്കോബായ മെത്രാന്മാരാണ്‌ തെരുവില്‍ , ഒരെല്ലിനുവേണ്ടി കടിപിടികൂട്ടുന്ന നായ്ക്കളെപ്പോലെ അപഹാസ്യരായി നില്‍ക്കുന്നത്‌. ഇത്‌ അധികാരക്കൊതിയും സാമ്പത്തിക ലാഭേച്ഛയുമുള്ള ബിഷപ്പുമാര്‍ക്ക്‌ ഭൂഷണമായിരിക്കാം. എന്നാല്‍, സാധാരണ വിശ്വാസികള്‍ക്കും പൊതു സമൂഹത്തിനും ഇത്‌ ഭീഷണിയാണ്‌, അവരുടെ സമാധാന ജീവിതത്തിന്‌ നേരെ ഉയരുന്ന വിശ്വാസത്തിന്റെ പേരിലുള്ള ഭീകരാക്രമണമാണ്‌. ഇവര്‍ ഈ നില തുടരുമ്പോള്‍ കുപിതരാകുന്ന മറ്റ്‌ സമുദായ പ്രവര്‍ത്തകര്‍ തീവ്രമായ നിലപാട്‌ സ്വീകരിക്കുകയും പ്രതികരിക്കുകയും ചെയ്താല്‍ അതിന്റെ ഉത്തരവാദികള്‍, ആതിരേ, യാക്കോബായ സഭയുടെയും ഓര്‍ത്തഡോക്സ്‌ സഭയുടെയും മെത്രാന്മാര്‍ മാത്രമായിരിക്കും. ഒപ്പം ഇവരുടെ സമൂഹ വിരുദ്ധ-വിശ്വാസവിരുദ്ധ നടപടികള്‍ കണ്ടിട്ടും അനങ്ങാതിരിക്കുന്ന സര്‍ക്കാരിനുമായിരിക്കും.

No comments: