Monday, April 14, 2008

തീര്‍ത്ഥടനവഴികളില്‍ ദൈവം ഉറങ്ങുമ്പോള്‍



ഇന്ന്‌
മേടം ഒന്ന്‌..
മലയാളികളുടെ പരമ്പരാഗത വിഷു ദിനം..
ഒപ്പം
ഡോ. അംബേദ്കര്‍ ജയന്തി
പൊതു അവധി ദിനം..

വിഷു ഒരു ആഘോഷമായി ,
ഗൃഹാതുരത്തിന്റെ വിങ്ങലായി ,
കൊന്നാപ്പൂക്കളൊരുക്കുന്ന
പൊന്നലുക്കുകളുടെ
വര്‍ണവിസ്മയമായി *
വിഷുപ്പക്ഷിയുടെ പാട്ടായി **
വിഷുക്കണിയുടെ പുളകമായി
വിഷുക്കോടിയുടെ പുതുമണമായി
വിഷുപ്പുഴുക്കിന്റെ അവാച്യ രുചിയായി
വര്‍ഷംതോറുമുള്ള
അയവിറക്കല്‍
ഈ വര്‍ഷവും
പൂര്‍വാധികം ഭംഗിയായി
മാധ്യമങ്ങള്‍
കൊണ്ടാടി..

ആതിരെ ,
ചര്‍വിതചര്‍വണങ്ങളുടെ
തുപ്പല്‍ കോളമ്പികള്‍ ....!
ആശംസകളെന്ന പേരില്‍ നിറഞ്ഞ
വായ്നാറ്റ രൂക്ഷത... !!

ഇതിന്റെയൊക്കെ മറവില്‍
വെള്ളമടിച്ച്‌' 'കൊഴഞ്ഞ'
മലയാളി...

കുളിച്ചില്ലെങ്കിലും കോണകം
പട്ടം പോലെ പറപ്പിച്ചതിന്‌
അവകാശപ്പെടാന്‍
മുന്തിയ പാരമ്പര്യമുള്ള
--യോളികള്‍...
........
.......
ആതിരെ
വിഷു എന്നാല്‍ സമരാത്ര ദിനമെന്നേ അര്‍ത്ഥമുള്ളു..
കര്‍ഷക ജനസമൂഹത്തിന്‌ ഈ ദിനത്തിന്‌
അതിന്റെതായ പ്രാധാന്യമുണ്ടായിരുന്നു.
അത്തരം രണ്ട്‌ വിഷുവങ്ങള്‍ അവരുടെ
കലണ്ടറിലുണ്ടായിരുന്നു.

അപ്പോഴും ഈ ആഘോഷം
ഒരു ദൈവത്തിനും
ദേവതയ്ക്കും അവര്‍ തീറെഴുതിയില്ല.
അറിയണം പ്രകൃതി പ്രതിഭാസങ്ങളെ
വ്യവഛേദിക്കാനാവതെ
ഓരോ വ്യതിയാനങ്ങള്‍ക്കുമായി
മുപ്പത്തിമുക്കോടി ദൈവങ്ങളെ
കണ്ടെടുത്തവര്‍ തന്നെയാണ്‌
വിഷു അദ്ധ്വാനത്തിന്റെ മാത്രം
മഹത്വമായി 'സംവരണം'ചെയ്തത്‌

അദ്ധ്വാന വീഥിയില്‍
ഉറങ്ങിപ്പോകുന്ന
ഒരു ദൈവത്തെ
അവര്‍ക്കാവശ്യമില്ലായിരുന്നു.
(പക്ഷേ ആ ആത്മാര്‍ത്ഥതേയും പിന്നാലെ വന്ന
കൗശലക്കാരനായ മലയാളി വ്യഭിചരിച്ചു;
വിഷുവിനും കല്‍പ്പിച്ചേകി
ചില പൊലയാടിത്തം)

-അറിയുക ഇത്തവണത്തെ
മേടം ഒന്ന്‌ സമരാത്ര ദിനമായിരുന്നില്ല.
അതുകോണ്ട്‌ ഇന്ന്‌ വിഷുവുമായിരുന്നില്ല-

അതൊക്കെ ഓര്‍ത്തോര്‍ത്ത്‌
ഉറക്കം നഷ്ടപ്പെടുത്തിയപ്പോള്‍
നേരം പുലര്‍ന്നു.
പതിവുപോലെ
വാര്‍ത്താക്കണിയും കെണിയുമായി
പത്രങ്ങളെത്തി...

ആതിരെ,
മുന്‍പേജില്‍ വര്‍ണച്ചിത്രങ്ങളായി
രണ്ടപകട വാര്‍ത്ത..
വേളങ്കണ്ണി മാതാവിനെ കാണാന്‍ പോയ
ഒരു മലയാളികുടുംബവും
വിഷു ദര്‍ശനത്തിന്‌ ശബരിമലയിലേയ്ക്കു പോയ
തമിഴ്‌ ഭക്തന്മാരും
പെരുവഴിയില്‍ അരഞ്ഞുമരിച്ച ബിഭല്‍സതയുടെ
സചിത്ര വിവരണങ്ങള്‍ !!!

ഇത്‌ പുതിയ കഥയല്ല , വാര്‍ത്തയല്ല..

അകലെയുള്ള തീര്‍ത്ഥാടന കേന്ദ്രത്തില്‍ വാണരുളുന്ന
ദൈവത്തെ തേടിപ്പോകുന്നവര്‍
ഇങ്ങനെ ദാരുണമായി ചതഞ്ഞരഞ്ഞ്‌
വാര്‍ത്തയായിക്കൊണ്ടേയിരിക്കുമ്പോള്‍..
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ്‌
അപകടകാരണമെന്ന പോലീസ്‌ വിശദീകരണം
പതിവ്‌ പല്ലവിയാകുമ്പോള്‍....

ചോദിക്കട്ടെ കുട്ടി
തീര്‍ത്ഥാടനപാതയില്‍
ഉറങ്ങുന്നത്‌ ഡ്രൈവറോ അതൊ ദൈവമോ ?

"വെറുതേ ഈശ്വരന്മാരുടെ ശാപം മേടിച്ച്‌
കെട്ടേണ്ടാട്ടോ" എന്ന്‌ തലകുടയാന്‍ വരട്ടെ .

എവിടെയെല്ലാം തീര്‍ത്ഥാടന കേന്ദ്രങ്ങളുണ്ടോ
അവിടെയ്ക്കുള്ള യാത്രാപഥങ്ങളിലെല്ലാം
ദൈവം ഉറങ്ങുകയും വിശ്വാസികള്‍ചതഞ്ഞരഞ്ഞ്‌
കൊല്ലപ്പെടുകയും ചെയ്യുന്നു

ഇതിനെ
വിധി എന്ന്‌ വിശേഷിപ്പിച്ച്‌
ഇനിയെങ്കിലും
വിഡ്ഢിയാകതിരിക്കുക.
"മനുഷ്യനാണ്‌ അവന്റെ വിധിയുടെ വിധാതാവ്‌ " എന്ന
ശ്രീ ബുദ്ധ ഉദ്ബോധനം
അംഗീകരിക്കുക.

വേണ്ട ആതിരെ
ഞാന്‍ പറയുന്നത്‌ കൊണ്ട്‌ സമ്മതിക്കേണ്ട..
പക്ഷേ
തീര്‍ത്ഥാടനപാതയില്‍
ഉറങ്ങിപ്പോകുന്ന
ദൈവം
കുറഞ്ഞപക്ഷം
മാന്യനല്ലെന്നെങ്കിലും....

( *മേടത്തില്‍ പൂക്കുക
എന്നാല്ലാതെ മനുഷ്യന്‌
ഒരു 'കൊണവും'
ചെയ്യാത്ത കൊന്ന-
**ഇണയെ തേടി അല്ലെങ്കില്‍
ഇണയെക്കിട്ടാതെയുള്ള
ഒരു ഓമന പ്രാണിയുടെ വിലാപം-)

No comments: