Friday, February 6, 2009

നമ്മെ നയിക്കും ലക്ഷാധിപതികള്‍


ജനങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ നടത്തപ്പെടുന്ന ഭരണമാണ്‌ ജനാധിപത്യമെന്ന്‌ ജഫേഴ്സണ്‍ നിര്‍വ്വചിപ്പോള്‍, ആതിരേ ലോകത്തിലെ രണ്ട്‌ വലിയ ജനാധിപത്യ രാഷ്ട്രങ്ങളായ ഇന്ത്യയുടെയും അമേരിക്കയുടെയും ഇന്നത്തെ അവസ്ഥയെക്കുറിച്ച്‌ സ്വപ്നം കണ്ടിട്ടുപോലുമുണ്ടാവില്ല.
ജനങ്ങളുടെ പ്രശ്നങ്ങള്‍ വ്യക്തമായി തിരിച്ചറിഞ്ഞ്‌ അതിന്‌ സത്വരവും ദീര്‍ഘകാലാടിസ്ഥാനത്തിലുമുള്ള പരിഹാരം കണ്ടെത്താന്‍ മികവുള്ളവര്‍ ജനങ്ങളുടെ ഇടയില്‍ നിന്ന്‌ ഉയര്‍ന്നുവരുമെന്നും അവര്‍ ജനപക്ഷത്തുനിന്നുകൊണ്ട്‌ സുതാര്യവും ജനക്ഷേമകരവുമായ ഭരണം നടത്തുമെന്നുമൊക്കായായിരുന്നു ജഫേഴ്സണ്‍ സ്വപ്നം കണ്ടത്‌.
കാലം മാറുകയും മനുഷ്യന്‍ ശാസ്ത്രീയ - സാമ്പത്തിക പുരോഗതി നേടുകയും ചെയ്തപ്പോള്‍ അതിനനുസൃതമായി ഈ ജനാധിപത്യ നിര്‍വ്വചനത്തിനും പാഠഭേദം ചമയ്ക്കപ്പെട്ടു.
ജനങ്ങളുമായിപുലബന്ധം പോലുമില്ലാത്ത, രാഷ്ട്രീയവും സാമൂദായികവും സാമ്പത്തികവുമായ വിലപേശല്‍ ശക്തിയുള്ള നിഷ്പിത താല്‍പര്യക്കാരായി പിന്നെപ്പിന്നെ,ആതിരേ, ജനാധിപത്യത്തെ നിലനിര്‍ത്തിക്കൊണ്ടുപോരുന്ന (!) ജനപ്രതിനിധികള്‍. ജഫേഴ്സന്റെ കാലത്തെ ചൂഷണ വ്യവസ്ഥ മാറ്റപ്പെടുകയും അതാതുകാലത്തിനു ഇണങ്ങുന്ന ആധുനിക മുതലെടുപ്പ്‌ തന്ത്രങ്ങള്‍ രൂപം കൊള്ളുകയും, ഇത്തരം തന്ത്രങ്ങള്‍ മെനയാനോ അവയ്ക്കൊപ്പം നീങ്ങാനോ മിടുക്കും കൗശലവും ഉള്ളവര്‍ക്കു മാത്രമായി ജനപ്രപ്രതിനിധി സ്ഥാനം. തീര്‍ച്ചയായും ജനസേവനമായിരുന്നില്ല ഇവരുടെ ഉദ്ദേശ്യമെന്ന്‌ പോയകാലത്തിന്റെ അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്‌.
ബ്രിട്ടീഷ്‌ ആധിപത്യത്തില്‍ നിന്ന്‌ ഇന്ത്യ ഇന്നത്തെ ജനാധിപത്യ മതേതര സോഷ്യലിസ്റ്റ്‌ പരമാധികാര രാഷ്ട്രമായി പരിണമിക്കുന്ന പ്രക്രിയയ്ക്ക്‌ - സ്വാതന്ത്ര്യസമരം - നേതൃത്വം നല്‍കിയവര്‍ വിദ്യാസമ്പന്നരും സാമ്പത്തികമായി ഉയര്‍ന്ന നിലയില്‍ ഉള്ളവരുമായിരുന്നു. പറഞ്ഞുകേട്ടിട്ടുണ്ട്‌, ഇന്ത്യയെ അന്ന്‌ വിലയ്ക്കുവാങ്ങാന്‍ സാമ്പത്തിക സ്ഥിരതയുണ്ടായിരുന്ന വ്യക്തിയായിരുന്നു മോട്ടിലാല്‍ നെഹ്‌റു എന്ന്‌. പുത്രനെ ഇംഗ്ലണ്ടില്‍ അയച്ചു പഠിപ്പിച്ച്‌ ബാരിസ്റ്റര്‍ പരീക്ഷ പാസ്സാക്കി ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക്‌ അദ്ദേഹത്തെ ഇറക്കിവിട്ടത്‌, ഇന്ത്യയിലെ നിരക്ഷരകുക്ഷികളും ദരിദ്രനാരായണന്മാരുമായ കോടികളുടെ ഉന്നമനത്തിനോ മോചനത്തിനോ ആയിരുന്നില്ല. ബ്രിട്ടീഷുകാര്‍ ഭരിച്ച കാലത്തും സമ്പത്തിന്റെ ഈ ശക്തികള്‍ക്ക്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനി ആദരവും മാന്യതയും നല്‍കിയിരുന്നെങ്കിലും ഭരണത്തില്‍ പങ്കാളിത്തം നല്‍കിയിരുന്നില്ല. നാട്ടുരാജക്കാന്മാരുടെ ഭരണത്തില്‍ ചേര്‍ന്ന്‌ ജനങ്ങളില്‍ സ്വാധീനം ചെലുത്തിയിരുന്ന കാഷ്മീരി പണ്ഡിറ്റ്‌ കുടുംബത്തിന്‌ ഈസ്‌റ്‌റ്‌ ഇന്ത്യ കമ്പനിയുടെ വരവും ഭരണവും അതുകൊണ്ടാണ്‌ അസഹ്യമായിത്തീര്‍ന്നത്‌. ഭരണം പിടിച്ചെടുക്കാനുള്ള ബുദ്ധിപൂര്‍വ്വകമായ തന്ത്രമായിട്ടായിരുന്നു പുത്രന്‍ ജവഹര്‍ലാലിനെ മോട്ടിലാല്‍ രാഷ്ട്രീയത്തിലിറക്കിയത്‌.
ഈ പാത ഗുണകരമാണെന്ന്‌ കണ്ട്‌ ബിര്‍ളയെപ്പോലെയുള്ളവരും സ്വാതന്ത്ര്യസമരത്തെ പ്രോത്സാഹിപ്പിച്ച്‌ , അതിലെ നിര്‍ണ്ണായക നേതൃശക്തിയായി മാറിയതും ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്‌ ആതിരേ. ജനാധിപത്യമെന്നാല്‍ പണാധിപത്യമാണെന്ന്‌ അന്നുമുതലെ പാഠഭേദം ചമയ്ക്കപ്പെട്ടു എന്നും പഠിപ്പിക്കുന്നു . അതിന്റെ തുടര്‍ച്ചയാണ്‌ ഇന്ന്‌ മന്‍മോഹനിലും മാഡത്തിലും മറ്റുള്ളവരിലും എത്തിനില്‍ക്കുന്ന ഇന്ത്യയുടെ ഭരണ നേതൃത്വം
ആതിരേ ആ കണ്ണിയുടെ ഇങ്ങേ അറ്റത്തു നില്‍ക്കുന്നു മലയാളിയായ കേന്ദ്രമന്ത്രി വയലാര്‍ രവി. കേരളത്തില്‍ നിന്നുള്ള ഇനിയത്തെ രാജ്യസഭാമെമ്പര്‍മാരില്‍ ഒരാള്‍ അദ്ദേഹമാണ്‌. ഒരുകാലത്ത്‌ കോണ്‍ഗ്രസിലെ തിരുത്തല്‍ ശക്തിയായിരുന്ന, കെ.എസ്‌.യുവിലൂടെയും യൂത്ത്‌ കോണ്‍ഗ്രസിലൂടെയും വളര്‍ന്ന്‌ രാഷ്ട്രീയം മാത്രം തൊഴിലാക്കി തക്കസമയത്ത്‌ ഗ്രൂപ്പുണ്ടാക്കി തന്ത്രം മെനഞ്ഞ്‌ സമ്മര്‍ദ്ദ കൗശലങ്ങള്‍ പയറ്റിയാണ്‌ അദ്ദേഹം നേതൃത്വത്തിന്റെ പടികള്‍ കയറിയതും കേന്ദ്രമന്ത്രി സ്ഥാനത്ത്‌ എത്തിയതും. സാധാരണക്കാര്‍ക്കുവേണ്ടി അവരുടെ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്താന്‍വേണ്ടി ഉഴിഞ്ഞുവെയ്ക്കപ്പെട്ട അദ്ദേഹവും ഒരു ലക്ഷാധിപതിയാണെന്ന്‌ ഇപ്പോള്‍ പരസ്യമായിരിക്കുന്നു. മറ്റൊരു തൊഴിലും ചെയ്തില്ലെങ്കിലും രാഷ്ട്രീയത്തിലൂടെ ലക്ഷാധിപതിയാകാമെന്ന സന്ദേശം കൂടിയാണ്‌ ഈ ഖദര്‍ധാരി ഇന്ത്യാക്കാര്‍ക്ക്‌ നല്‍കുന്നത്‌.
രാജ്യസഭാതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ ഹാജരാക്കിയ ഔദ്യോഗിക സ്വത്തുവിവര പട്ടികയാണ്‌ അദ്ദേഹത്തിന്റെ ആസ്തി എത്രയുണ്ടെന്ന്‌ വ്യക്തമാക്കിയത്‌. വിവിധ ധനകാര്യസ്ഥാപനങ്ങളിലായി 22.44 ലക്ഷം രൂപയുടെ നിക്ഷേപം വയലാര്‍ രവിക്കുണ്ട്‌. ഇതുകൂടാതെ ഭൂനിക്ഷേപവും ആധുനിക സൗകര്യങ്ങളോടുകൂടിയ വീടും അദ്ദേഹത്തിനുണ്ട്‌. കണയന്നൂര്‍ താലൂക്കിലെ തൃക്കണ്ണാര്‍വട്ടം വില്ലേജില്‍ 30 ലക്ഷം രൂപ വിലമതിക്കുന്ന30 സെന്റ്‌ ഭൂമിയും കൊച്ചി പനമ്പിള്ളി നഗറില്‍ 15 ലക്ഷത്തിന്റെ ഫ്ലാറ്റുമുണ്ട്‌. ഭാര്യ മേഴ്സി രവിക്ക്‌ 15.44 ലക്ഷത്തിന്റെ ബാങ്ക്‌ നിക്ഷേപവും 9ലക്ഷം രൂപ വിലവരുന്ന 900ഗ്രാം ആഭരണങ്ങളുമുണ്ട്‌. ഒരു ഫീയറ്റ്‌ കാറും ഒരു ഫോര്‍ഡ്‌ കാറും സ്വന്തമായുണ്ട്‌. കൈയില്‍ പക്ഷേ കാശായി രവിക്ക്‌ 15,000 രൂപയും ഭാര്യയ്ക്ക്‌ 1000 രൂപയുമേയുള്ളു.
അതിരേ, ഉടുതുണിക്ക്‌ മറുതുണിയില്ലാത്ത ഇന്ത്യയിലെ കോടാനുകോടി ജനങ്ങളോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ സ്യൂട്ടും കോട്ടും പാന്റ്സും വലിച്ചെറിഞ്ഞ്‌ ഉടുമുണ്ടും മേല്‍മുണ്ടും മാത്രമായി ഇന്ത്യന്‍ ജനതയേയും ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തേയും നയിച്ച മഹാത്മഗാന്ധിയുടെ കേരളത്തിലെ ഒരു അനുയായിയുടെ സ്വത്തുവിവരമാണ്‌ മേല്‍സൂചിപ്പിച്ചത്‌. ഇന്ത്യയിലെ കോടിശ്വരന്മാരായ കോണ്‍ഗ്രസുകാരുമായി തട്ടിച്ചു നോക്കുമ്പോള്‍ സാമ്പത്തിക ബലത്തില്‍ വയലാര്‍ രവി ആ കൂട്ടത്തിലെ " ബി.പി.എല്‍"ആണ്‌. അപ്പോഴും രവിക്ക്‌ വോട്ടു ചെയ്യുന്ന കോണ്‍ഗ്രസുകാരുടെ മനസ്സില്‍ ചില ചോദ്യങ്ങള്‍ ഉയരുന്നുണ്ട്‌. സ്ഥാവരമായും ജംഗമമായും പറയത്തക്ക സാമ്പത്തിക പശ്ചാത്തലമില്ലാത്ത വയലാര്‍ രവി എങ്ങനെ ലക്ഷാധിപതിയായി എന്നതാണ്‌ ആദ്യത്തെ ചോദ്യം. ആ ചോദ്യത്തിന്‌ വ്യക്തമായ ഉത്തരം രവിയില്‍ നിന്ന്‌ ലഭിക്കുമെന്ന്‌ കരുതുന്നതില്‍ പരം മൗഢ്യം മറ്റൊന്നുണ്ടോ ആതിരേ?. ജനസേവനമെന്നാല്‍ മാനവസേവനമോ മാധവസേവനമോ അല്ലെന്നും അത്‌ സമ്പദ്സമാഹരണത്തിനുള്ള ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗമാണെന്നും തെളിയിക്കുകയാണ്‌ രവി.
സിപിഎമ്മിന്റെ നോമിനി പി. രാജീവന്‍ രവിയോളം വരില്ലെങ്കിലും അദ്ദേഹവും ലക്ഷങ്ങളുടെ അധിപനാണ്‌. രാജീവിന്റെ ഭാര്യയുടെ പേരില്‍ കളമശ്ശേരി എസ്‌.ബി.ടിയില്‍ 1136രൂപയും ഇടപ്പള്ളി ഐഒബിയില്‍ 19,730 രൂപയും നിക്ഷേപമുണ്ട്‌. ഭാര്യയുടെ പേരില്‍ വൈക്കം വില്ലേജില്‍ 10ലക്ഷം വിലമതിക്കുന്ന 114.67 സെന്റ്‌ ഭൂമിയും ഒരുലക്ഷം രൂപ വില മതിപ്പു വില വരുന്നു വീടുമുണ്ട്‌. അവര്‍ക്ക്‌ എല്‍.ഐ.സിയില്‍ 2 ലക്ഷം രൂപയുമുണ്ട്‌. ഒരു മാരുതി വാഗണറും 560ഗ്രാം സ്വര്‍ണ്ണവുമുണ്ട്‌.
ഉപജീവനമാര്‍ഗ്ഗമായ പശുക്കുട്ടിയെ വിറ്റ്‌ ദേശാഭിമാനി പത്രം ആരംഭിക്കാന്‍ പണം നല്‍കിയ പാലോറ മാതയെപ്പോലെയുള്ളവര്‍ക്കുവേണ്ടിയെന്ന്‌ പറഞ്ഞ്‌ ദേശാഭിമാനി റസിഡന്റ്‌ എഡിറ്ററായി ജോലി നോക്കുന്ന സഖാവാണ്‌ പി. രാജീവന്‍. നവകേരള ജാഥ നയിക്കുന്ന വലിയ സഖാവുമായും ജാഥയിലെ മറ്റ്‌ പ്രമുഖ സഖാക്കളുമായും തട്ടിച്ചുനേക്കുമ്പോള്‍ രാജിവിന്റെ സമ്പത്ത്‌ ഒന്നുമല്ലെന്നുമാത്രം.
സിപിഐയുടെ സ്ഥാനാര്‍ത്ഥി എം.പി. അച്യുതനാണ്‌,ആതിരേ താരതമ്യേന ദരിദ്രന്‍ കൈയ്യില്‍ കാശായി അദ്ദേഹത്തിന്‌ 1000 രൂപയും ഭാര്യയ്ക്ക്‌ 2000 രൂപയും മകള്‍ക്ക്‌ 1000 രൂപയുമേയുള്ളു. ഭാര്യയ്ക്ക്‌ 80,000 രൂപ വിലവരുന്ന 80 ഗ്രാം സ്വര്‍ണ്ണവും മകള്‍ക്ക്‌ 40,000 രൂപവില വരുന്ന 40ഗ്രാം സ്വര്‍ണ്ണവുമുണ്ട്‌. 2.9 ലക്ഷം രൂപ വിലയുള്ള ആള്‍ട്ടോ കാറിലാണ്‌ സഖാവ്‌ അച്യുതന്റെ മകളുടെ സഞ്ചാരം. ശ്രീകാര്യം എസ്‌.ബി.ടിയില്‍ നിന്ന്‌ ഭവനവായ്പയായി എടുത്ത ലോണിന്റെ പേരില്‍ സഖാവ്‌ അച്യുതന്‍ 3.72,160 രൂപയുടെ കടക്കാരനാണ്‌. എന്നാല്‍ ഭാര്യയ്ക്ക്‌ പട്ടം വില്ലേജില്‍ 3 ലക്ഷം രൂപ വിലവരുന്ന 6 സെന്റ്‌ ഭൂമിയും 9 ലക്ഷം വിലമതിക്കുന്ന വീടുമുണ്ട്‌.
ആതിരേ,ധീരതയോടെ നയിച്ചോളൂ, ലക്ഷം ലക്ഷം പിന്നാലെ എന്നതാണ്‌ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ നേതാക്കന്മാര്‍ക്ക്‌ നല്‍കുന്ന പിന്തുണ. എന്നാല്‍ ഈ നേതാക്കന്മാര്‍ ലക്ഷം വരുന്ന അണികളില്‍ നിന്ന്‌ അകന്ന്‌ സമ്പന്നവും സുഖശീതളവുമായ അന്തരീക്ഷത്തില്‍ ജീവിക്കുന്നവരും ലക്ഷങ്ങളുടെ അധിപന്മാരുമാണ്‌.
വിഷം വാങ്ങി തിന്ന്‌ ജീവതമവസാനിപ്പിക്കാന്‍ കൈയ്യില്‍ കാല്‍ കാശില്ലെങ്കിലെന്ത്‌ നമ്മെ നയിക്കാന്‍ ലക്ഷപ്രഭുക്കള്‍ സന്നദ്ധരായി രാഷ്ട്രീയ പാര്‍ട്ടികളുടെ മുന്‍നിരയിലുണ്ടല്ലോ. ഇതിനാണല്ലേ ആതിരേ ജനാധിപത്യം എന്നു പറയുന്നത്‌..?!!.

No comments: