Monday, August 24, 2009

ഭീകരവാദികളെ സംരക്ഷിക്കുന്ന ആഭ്യന്തരവകുപ്പ്‌



കേരളത്തില്‍ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക്‌ സംരക്ഷണം നല്‍കുന്നത്‌ ആരാണെന്ന ചോദ്യത്തിന്‌ ആതിരേ ഇപ്പോള്‍ ഒരു ഒറ്റ ഉത്തരമേ ഉള്ളു- ആഭ്യന്തരവകുപ്പ്‌. അതല്ലെങ്കില്‍ സംസ്ഥാനവുമായി ബന്ധപ്പെട്ട തീവ്രവാദ കേസുകളുടെ അന്വേഷണം ഇങ്ങനെ അട്ടിമറിക്കപ്പെടുകയില്ലായിരുന്നല്ലോ.
കേരളത്തില്‍ പലയിടത്തും നടന്ന ബോംബ്‌ സ്ഫോടനം, ബസ്‌ കത്തിക്കല്‍ തുടങ്ങി പല കേസുകള്‍ക്കും തീവ്രവാദ ബന്ധമുണ്ടെന്ന്‌ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടും തീവ്രവാദ വിരുദ്ധ സ്ക്വാഡിന്‌ കൈമാറിയത്‌ മറ്റ്‌ മൂന്ന്‌ കേസുകള്‍ മാത്രം -കശ്മീരില്‍ പോയി ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്‌ എടക്കാട്‌ പോലീസ്‌ രജിസ്റ്റര്‍ ചെയ്ത 356/08 എന്ന കേസും പാനായികുളം,വാഗമണ്‍ കേസുകളും-
കോഴിക്കോട്‌ ബസ്‌ സ്റ്റാന്‍ഡിലെ ഇരട്ട സ്ഫോടനം, കളമശേരിയിലെ ബസ്‌ കത്തിക്കല്‍, എറണാകുളം കളക്ട്രേറ്റിലെ ബോംബ്‌ സ്ഫോടനം എന്നീ കേസുകളില്‍ തീവ്രവാദ ബന്ധമുണ്ടെന്ന്‌ വ്യക്തമായ സൂചനകളാണ്‌ പോലീസിന്‌ ലഭിച്ചിരുന്നത്‌. മാധ്യമങ്ങള്‍ക്കും ഇതു സംബന്ധിച്ച സൂചനകളും നിഷേധിക്കാനാവാത്ത തെളിവുകളും ലഭിച്ചിരുന്നു. കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ സൂത്രധാരനെന്ന നിലയില്‍ പോലീസ്‌ തേടുന്ന കണ്ണൂര്‍ സ്വദേശി തടിയന്റവിട നസീറുമായി ബന്ധമുള്ളവരാണ്‌ ഈ കേസുകളിലെ പല പ്രതികളും. എന്നിട്ടും ആതിരേ ഈ കേസുകള്‍ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്‌ കൈമാറിയിട്ടില്ല എന്നു വരുമ്പോള്‍ നാം എന്തണ്‌ ഊഹിക്കേണ്ടത്‌..?
എറണാകുളം സ്ഫോടനത്തോടനുബന്ധിച്ചുള്ള അന്വേഷണത്തില്‍ അറസ്റ്റിലായ അബ്ദുള്‍ ഹാലിം പോലീസിന്‌ നല്‍കിയ മൊഴിയില്‍ കോയമ്പത്തൂര്‍ സ്ഫോടനവുമായി അബ്ദുള്‍ നാസര്‍ മദനിക്ക്‌ പങ്കുണ്ട്‌ എന്ന്‌ സൂചിപ്പിച്ചിരുന്നു. മദനിയുടെ ജയില്‍ മോചനം ലക്ഷ്യമിട്ട്‌ നടത്തിയ കളമശേരി ബസ്‌ കത്തിക്കല്‍ കേസിലെ പ്രതികള്‍ക്ക്‌ തീവ്രവാദികളുമായി ബന്ധമുണ്ടെന്നും ഇവരുമായി മദനിയുടെ ഭാര്യ സൂഫി മദനി നിരന്തരം ബന്ധപ്പെട്ടിരുന്നു എന്നും പോലീസിനും മാധ്യമങ്ങള്‍ക്കും തെളിവുകള്‍ ലഭിച്ചതാണ്‌. ഇവ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. എന്നിട്ടും മദനിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പിഡിപിയെയും സംരക്ഷിക്കാന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ സിപിഎമ്മിലെ ഔദ്യോഗിക വിഭാഗം കാണിച്ച ശുഷ്കാന്തി ഒരിക്കല്‍ കൂടി ഓര്‍ക്കുക. ആരോപണവിധേയരായ മദനിയെയും ഭാര്യയെയും പേരിനെങ്കിലും ചോദ്യം ചെയ്യാന്‍ തയ്യാറായത്‌ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനുണ്ടായ നാണം കെട്ട പരാജയം കൊണ്ടു മാത്രമായിരുന്നു.
അബ്ദുള്‍ ഹാലിമിനെ കുറിച്ച്‌ പോലീസിന്‌ നേരത്തെ വിവരം ലഭിച്ചിരുന്നു എന്നാണ്‌ ആതിരേ, പുറത്ത്‌ വന്നിട്ടുള്ള സൂചനകള്‍. എന്നാല്‍, ഇലക്ഷന്‍ കഴിയുന്നതുവരെ അദ്ദേഹത്തിന്റെ അറസ്റ്റ്‌ നീട്ടിക്കൊണ്ട്‌ പോവുകയായിരുന്നു . ഇതിന്‌ നിര്‍ബന്ധിച്ചത്‌ സിപിഎമ്മിലെ ചില ഉന്നതരും ആഭ്യന്തരമന്ത്രിയുടെ ഓഫീസുമായിരുന്നു . ഇങ്ങനെ കേരളത്തെ നടുക്കിയ ഭീകരപ്രവര്‍ത്തനവുമായി ബന്ധമുള്ളവരെ സംരക്ഷിക്കാന്‍ ആഭ്യന്തരവകുപ്പ്‌ അനാശാസ്യമായ താല്‍പര്യം കാണിച്ചു എന്നാണ്‌ ഇപ്പോള്‍ പുറത്ത്‌ വന്നുകൊണ്ടിരിക്കുന്ന വാസ്തവങ്ങള്‍
ഡിഐജി ടി.കെ വിനോദ്കുമാറിന്റെ നേതൃത്വത്തിലാണ്‌ തീവ്രവാദ വിരുദ്ധ സ്ക്വാഡ്‌ പ്രവര്‍ത്തിക്കുന്നത്‌. എന്നാല്‍, ഈ സംഘത്തിന്റെ പ്രവര്‍ത്തനത്തിന്‌ അത്യാവശ്യമായ സൗകര്യങ്ങള്‍ പോലും ആഭ്യന്തരവകുപ്പ്‌ ഒരുക്കിയിട്ടില്ല എന്ന്‌ പറയുമ്പോള്‍ എന്താണ്‌ മനസ്സിലാക്കേണ്ടത്‌ ആതിരേ..? എന്നുമാത്രമല്ല തീവ്രവാദ ബന്ധമുള്ളവര്‍ ഉള്‍പ്പെട്ട കേസുകളുടെ അന്വേഷണത്തില്‍ പോലും ഏകോപനമില്ല എന്ന ഞെട്ടിക്കുന്ന വാസ്തവവും നിലനില്‍ക്കുന്നു. ഉദാഹരണത്തിന്‌ സിറ്റി പോലീസ്‌ കമ്മീഷണര്‍ മനോജ്‌ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ എറണാകുളം കളക്ട്രേറ്റ്‌ സ്ഫോടന കേസ്‌ അന്വേഷിക്കുന്നത്‌ . ഇതില്‍ തീവ്രവാദ വിരുദ്ധ സ്ക്വാഡിലെ ഡിവൈഎസ്പി എ.പി. ഷൗക്കത്താലിയെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്‌ മാത്രം. അതുപോലെ തന്നെ കോഴിക്കോട്‌ ഇരട്ട സ്ഫോടനകേസ്‌ അന്വേഷിക്കുന്നത്‌ ക്രൈംബ്രാഞ്ച്‌ (എസ്‌ഐജി-3) ആണ്‌. കളമശേരി ബസ്‌ കത്തിക്കല്‍ കേസ്‌ അന്വേഷിക്കുന്നത്‌ ലോക്കല്‍ പോലീസും.
അറിയുക, ഈ കേസ്‌ അന്വേഷണങ്ങള്‍ ഏകോപിപ്പിക്കാതിരിക്കുന്നത്‌ മൂലം തീവ്രവാദികള്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും അവരിലൂടെ രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ആരെയും കൂസാതെ കേരളത്തില്‍ വിലസാന്‍ കഴിയുന്നു. തീവ്രവാദ പ്രവര്‍ത്തനം സംബന്ധിച്ച്‌ പല ഉദ്യോഗസ്ഥന്മാരുടെ കയ്യിലുള്ള വിവരങ്ങളടെ ക്രോഡീകരണവും നടക്കുന്നില്ല. ഈ ക്രോഡീകരണമില്ലായ്മ മൂലമാണ്‌ കോഴിക്കോട്‌ ഇരട്ട സ്ഫോടനകേസിലെ പ്രതി അബ്ദുള്‍ ഹാലിമിനെ അറസ്റ്റ്‌ ചെയ്യാന്‍ വൈകിയത്‌. മറ്റൊരു കള്ളക്കളി കൂടി ശ്രദ്ധിക്കേണ്ടതുണ്ട്‌ ഹാലിമിനെ ഈ കേസിലെ പ്രധാന പ്രതിയായി അവതരിപ്പിച്ചെങ്കിലും തുടരന്വേഷണത്തിന്‌ ക്രൈം ബ്രാഞ്ച്‌ ഹാലിമിനെ കസ്റ്റഡിയില്‍ വാങ്ങിയത്‌ 4 ദിവസത്തിന്‌ ശേഷമാണ്‌.
തീവ്രവാദ പ്രവര്‍ത്തനം സംസ്ഥാനത്ത്‌ കൂടുതല്‍ വ്യാപകമാക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടോ എന്ന കാര്യം അന്വേഷിക്കാനും തീവ്രവാദ വിരുദ്ധ സ്ക്വാഡിനോട്‌ ആവശ്യപ്പെട്ടിട്ടില്ല. ഓര്‍ക്കണം സംസ്ഥാന-ജില്ലാ സ്പെഷല്‍ ബ്രാഞ്ച്‌ പോലീസുകളുടെ രഹസ്യാന്വേഷണം ഇക്കാര്യത്തില്‍ മതിയാകില്ല എന്നറിഞ്ഞിട്ടാണ്‌ തീവ്രവാദ പ്രവര്‍ത്തനം സംബന്ധിച്ച രഹസ്യ വിവരം ശേഖരിക്കാന്‍ സംവിധാനമേര്‍പ്പെടുത്താതിരിക്കുന്നത്‌.
മറ്റൊന്ന്‌, സംസ്ഥാനത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ കള്ളനോട്ട്‌, ഹവാല മാഫിയകളുമായി അടുത്ത ബന്ധമുണ്ടെന്നത്‌ വസ്തുതയാണ്‌. എന്നാല്‍, ഇത്‌ സംബന്ധിച്ച്‌ കേന്ദ്ര ഏജന്‍സികളുമായി ബന്ധപ്പെട്ട്‌ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമം പോലും ആഭ്യന്തരവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. കസ്റ്റംസ്‌, റവന്യൂ ഇന്റലിജന്‍സ്‌, എന്‍ഫോഴ്സ്മെന്റ്‌ തുടങ്ങിയ ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസുകളില്‍ ഉള്‍പ്പെട്ടവരുമായി സംസ്ഥാനത്തെ തീവ്രാദകേസുകളിലെ പ്രതികള്‍ക്ക്‌ ബന്ധമുണ്ടെന്ന സൂചനകളും പോലീസിന്‌ ലഭിച്ചിട്ടുണ്ട്‌. എന്നിട്ടാണ്‌ ഈ മൗനം.
തീവ്രവാദ കേസുകളുടെ അന്വേഷണവുമായി ബന്ധപ്പെട്ട്‌ അയല്‍ സംസ്ഥാനങ്ങളിലും നഗരങ്ങളിലും കഴിയേണ്ടിവരുന്ന സ്ക്വാഡിലെ ഉദ്യോഗസ്ഥര്‍ക്ക്‌ ഉണ്ടാവുന്ന സാങ്കേതികവും സാമ്പത്തികവുമായ ബുദ്ധുമുട്ടുകള്‍ പോലും പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി എടുത്തിട്ടില്ല. ഈ സ്ക്വാഡിന്റെ പ്രവര്‍ത്തനത്തെ ഹനിക്കുന്ന അസൗകര്യങ്ങള്‍ നിരവധിയാണ്‌. ഇവര്‍ ആവശ്യപ്പെട്ടാല്‍ പോലീസ്‌ ജീപ്പ്പ്പോ മറ്റു വാഹനങ്ങളൊ വിട്ടുകൊടുക്കാന്‍ ബന്ധപ്പെട്ടവര്‍ പലപ്പോഴും തയ്യാറല്ല. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്‌ ഹാലിമിന്റെ അറസ്റ്റ്‌. കണ്ണൂര്‍ സിറ്റിയില്‍ വെച്ച്‌ പിടികൂടിയ ഹാലിമിനെ സ്റ്റേഷനിലെത്തിക്കാന്‍ പോലീസ്‌ വാഹനം ആവശ്യപ്പെട്ടിട്ട്‌ അത്‌ നല്‍കാന്‍ ജില്ലാ പോലീസ്‌ ഭരണകൂടം തയ്യാറായില്ല. തന്മൂലം ഓട്ടോറിക്ഷയിലാണ്‌ ഹാലിമിനെ സ്റ്റേഷനിലെത്തിച്ചത്‌. ഇതിനുപുറമെയാണ്‌ സ്ക്വാഡിന്‌ പ്രത്യേക ഓഫീസും സ്റ്റാഫിനെയും നല്‍കാതെ ആഭ്യന്തരവകുപ്പ്‌ ഉരുണ്ട്‌ കളിക്കുന്നത്‌.
ഇത്തരത്തിലാണ്‌ ആതിരേ,കോടിയേരി ബാലകൃഷ്ണനും ഡിജിപി ജേക്കബ്‌ പുന്നൂസും തീവ്രവാദ പ്രവര്‍ത്തനത്തെ നേരിടുന്നത്‌. ഇത്‌ തീവ്രവാദികളെ പിടികൂടാനല്ല മറിച്ച്‌ അവരെയും അവരുമായി ബന്ധമുള്ള ഭരണകക്ഷിയിലെയും പ്രതിപക്ഷത്തെയും പ്രമാണിമാരെയും രക്ഷിക്കാനുള്ള തന്ത്രം മാത്രമാണ്‌. എവിടെയെങ്കിലും ഒരു ഭീഷണിയുണ്ടാകുമ്പോള്‍ ലാത്തിയും തെറിയുമായി എത്തി കാടിളക്കാനും പോലീസുകാര്‍ തയ്യാറായപ്പോഴെല്ലാം അതിനെ വിമര്‍ശിച്ചവരാണ്‌ മാധ്യമങ്ങള്‍. എന്നാല്‍, ഇപ്പോഴാണ്‌ സത്യം വെളിവായത്‌. പോലീസുകാരുടെയും കൈക്കും കാലിനും വിലങ്ങണിയിച്ചാണ്‌ ആഭ്യന്തരവകുപ്പ്‌ തീവ്രവാദികളെ സംരക്ഷിക്കുന്നത്‌. നാളെ ഏത്‌ സമയത്ത്‌ വേണമെങ്കിലും തീവ്രവാദികളുടെ ബോംബ്‌ ആക്രമണത്തില്‍ നമ്മില്‍ പലരും കൊല്ലപ്പെടാം. അല്ലെങ്കില അവരുടെ ബന്ദികളാകാം. ഈ ഭീതിയാണ്‌ ഇന്ന്‌ കേരളീയരെ ഭരിക്കുന്നത്‌. അപ്പോഴും കേരളത്തില്‍ ഭീകരവാദ പ്രവര്‍ത്തനം ഭയാനകമായ രീതിയില്‍ ഇല്ലെന്നും ക്രമസമാധാന നില ഭദ്രമാണെന്നും പ്രഖ്യാപിച്ച്‌ ആഭ്യന്തരമന്ത്രയും ഡിജിപിയും ജനങ്ങളെ കബളിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌.
ആതിരേ,ഭയപ്പെടേണ്ടത്‌ ഈ ഭീകരവാദികളെയാണ്‌.

1 comment:

Joker said...

സഹോദരാ...

എല്ലാ കേസുകളും തടിയന്റവിട നസീറുമായി ബന്ധമുണ്ട്. അയാളെ അറ്രസ്റ്റ് ചെയ്താല്‍ പ്രശ്നങ്ങള്‍ ഒക്കെ തീരും. ഞാനൊരു കാര്യം ചോഒദിച്ചോട്ടെ. ഇത്രയും ആളുകളെ പിടിച്ചിട്ടും എന്താണീ സ്പോടനങ്ങളുടെയെല്ലാം രഹസ്യങ്ങള്‍പുറ്രത്ത് വരാത്തത്. ഹലീമിനെ പിടിച്ചപ്പോള്‍ പറാഞ്ഞു. അയാളാണ് പ്രധാന കണ്ണി എന്ന്. എന്നാല്‍ അയാള്‍ല്‍ കള്ള നോട്ട് പിന്നെ , വാഹന മോഷണം എന്നിവയിലൊക്കെ മുമ്പും പ്രതിയാണത്രെ. കോഴിക്കോട്ജില്ലയിലെ മുക്കത്ത് നിന്നും ഒരു യഹ്യയെ പിടിച്ചു കൊണ്ട്റ്റു പോയി ഇപ്പോള്‍ അരഡ്രസ്സുമില്ല. മറ്റൊരു ഷാദുലിയെ പിടിച്ചു കൊണ്ട്റ്റുപോയി ഒരു വിവരവുമില്ല. പോലീസിന് ആരൊക്കെയോഒ കിട്ടണം. അവര്‍ പിടിക്കുന്നു. പത്രക്കാര്‍ക്ക് വാര്‍ത്ത കിട്ടണം അതും കിട്ടുന്നുണ്ട്. പോലീസ് സക്രിയമാണെങ്കില്‍ ഇങ്ങനെ പ്ത്രത്തില്‍ വാര്‍ത്ത കൊടുത്ത് ഞെളിയുകയല്ല വേണ്ടത്, അന്വേഷണമാണ്. കാത്തിരിക്കാം അടുത്ത സര്‍ക്കാര്‍ വരുമ്പോള്‍ എന്ത് സംഭവിക്കും എന്ന് കാണാം.

ഇവര്‍ പിടിച്ചു കൊണ്ട്റ്റു പോകുന്നവരെല്ലാം , തീവ്രവാദികളാണോ അതോ എന്താണിത് ചെയ്തത് എന്ന് വ്യക്തമാക്കാന്‍ പോലീസിനും മാധ്യമങ്ങള്‍ക്കും ബാധ്യതയുണ്ട്.

അതാ അവിട്റ്റെ തീവ്രവാദിയെ പിടിച്ചേ , ഇവിടെ പിടിച്ചേ എന്നൊക്കെ അടിച്ചു വിടും പിന്നെയൊന്നുമില്ല ബബ്ബ ബ്ബ.. ഇതാണ് ആദ്യം

മാത്രവുമല്ല കോടതി പോലും കുറ്റ വിമുക്തനാക്കിയ ഒരാളെ എന്തര്‍ഥത്തിലാണ് വീണ്ടും കുറ്റവാളി എന്ന് പറയുന്നത് അത് മാത്രവുമല്ല. 10 വര്‍ഷത്തോള തടവറയില്‍ കിടക്കുകയും അത്രയും കൊല്ലം അന്വേഷണം നടക്കുകയും ചെയ്തിട്ടും അയാളെ വിട്റ്റാനായില്ലെ സുഹ്യത്തെ.

ഇടത്പക്ഷത്തെ സംബന്ധിച്ചേടത്തോളം , അടുത്ത നിയമ സഭാ ഇലക്ഷനില്‍ അധികാരം കിട്ടുകയില്ല എന്നുപ്പാണ് പിന്നെ എന്തിന് ഇവരെയൊക്കെ താങ്ങണം.

വായില്‍ തോന്നിയത് കോതക്ക് പാട്ട് അല്ലേ ???