Friday, June 22, 2012

നട്ടെല്ലിന്റെ സ്ഥാനത്ത്‌ ' കുഞ്ഞൂഞ്ഞ്‌ ' ആകുമ്പോള്‍

ഭരണം നിലനിര്‍ത്താന്‍ നെറികെട്ട എല്ലാ വിട്ടുവീഴ്ചകള്‍ക്കും ഉമ്മന്‍ചാണ്ടി തയ്യാറാണ്‌. സാമുദായിക സമവാക്യത്തിന്റെയും സഹകരണത്തിന്റെയും ഒക്കെ പേരില്‍ ഇച്ഛാശക്തി കളഞ്ഞു കുളിച്ച്‌ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ കഴിയാതെ നിസ്സഹായനായി ഉമ്മന്‍ചാണ്ടി നില്‍ക്കുന്ന കാഴ്ചയാണ്‌ കേരളം കണ്ടുകൊണ്ടിരിക്കുന്നത്‌. ഇപ്പോഴും ഈ നിസ്സഹായത മുതലെടുത്ത്‌ ഭരണാധികാരവുമായി ബന്ധപ്പെട്ട എല്ലാ ആനുകൂല്യങ്ങളും അവകാശങ്ങളും 'അനര്‍ഹമായ' രീതിയില്‍ പിടിച്ചു പറ്റുകയാണ്‌ മുസ്ലീം ലീഗ്‌. അഞ്ചാം മന്ത്രിസ്ഥാനത്തിനു വേണ്ടിയുള്ള അവരുടെ ദുശാഠ്യവും അതിന്‌ ലജ്ജാരഹിതമായി ഉമ്മന്‍ചാണ്ടി വഴങ്ങിയതും അതുമൂലം ഭരണമുന്നണിയിലും പൊതുമനസ്സിലും സൃഷ്ടിക്കപ്പെട്ട സാമുദായിക ധ്രുവീകരണ ചിന്തയും മറക്കാറായിട്ടില്ല. സന്തുലനം പാലിക്കാന്‍ ഉമ്മന്‍ചാണ്ടി നടത്തിയ വകുപ്പ്‌ വിഭജനത്തിലെ മലക്കം മറിച്ചിലുകളും കേരളത്തിന്റെ ബോധമനസ്സില്‍ തെളിഞ്ഞു നില്‍ക്കുകയാണ്‌ ഇപ്പോഴും. ആതിരേ, ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യുമെന്ന ചൊല്ല്‌ അന്വര്‍ത്ഥമാക്കിയ മുഖ്യമന്ത്രിയായിരുന്നു എ.കെ.ആന്റണി. ആദര്‍ശധീരത്വത്തിന്റെ ശുഭ്ര കവച കുണ്ഡലങ്ങളുമായി ജനിച്ചവനെന്ന്‌ മാധ്യമങ്ങള്‍ വാഴ്ത്തിപ്പാടുന്ന ആന്റണി ,ഭരണരംഗത്ത്‌ ഒരിക്കലും മികവിന്റെ സാന്നിദ്ധ്യമായിരുന്നില്ല. മറിച്ച്‌, അനുരഞ്ജനത്തിന്റെ ഗതികേടായിരുന്നു. അതുകൊണ്ട്‌ ആന്റണി ഭരണകാലത്ത്‌ മുന്നണിയില്‍ കൈയ്യൂക്കുള്ളവര്‍ക്ക്‌ കാര്യംകാണാന്‍ കഴിഞ്ഞിരുന്നു. മുസ്ലീംലീഗ്‌ ആയിരുന്നു ആന്റണിയുടെ അനുരഞ്ജന ഗതികേട്‌ മുതലെടുത്ത്‌ ഏറെ കൊഴുത്തത്‌. ശിഷ്യന്‍ ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രിയും ആന്റണിയുടെ അതേ പാതയിലാണ്‌ ഇപ്പോള്‍ സഞ്ചരിക്കുന്നത്‌. ഭരണം നിലനിര്‍ത്താന്‍ നെറികെട്ട എല്ലാ വിട്ടുവീഴ്ചകള്‍ക്കും ഉമ്മന്‍ചാണ്ടി തയ്യാറാണ്‌. സാമുദായിക സമവാക്യത്തിന്റെയും സഹകരണത്തിന്റെയും ഒക്കെ പേരില്‍ ഇച്ഛാശക്തി കളഞ്ഞു കുളിച്ച്‌ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ കഴിയാതെ നിസ്സഹായനായി ഉമ്മന്‍ചാണ്ടി നില്‍ക്കുന്ന കാഴ്ചയാണ്‌ കേരളം കണ്ടുകൊണ്ടിരിക്കുന്നത്‌. ഇപ്പോഴും ഈ നിസ്സഹായത മുതലെടുത്ത്‌ ഭരണാധികാരവുമായി ബന്ധപ്പെട്ട എല്ലാ ആനുകൂല്യങ്ങളും അവകാശങ്ങളും 'അനര്‍ഹമായ' രീതിയില്‍ പിടിച്ചു പറ്റുകയാണ്‌ മുസ്ലീം ലീഗ്‌. അഞ്ചാം മന്ത്രിസ്ഥാനത്തിനു വേണ്ടിയുള്ള അവരുടെ ദുശാഠ്യവും അതിന്‌ ലജ്ജാരഹിതമായി ഉമ്മന്‍ചാണ്ടി വഴങ്ങിയതും അതുമൂലം ഭരണമുന്നണിയിലും പൊതുമനസ്സിലും സൃഷ്ടിക്കപ്പെട്ട സാമുദായിക ധ്രുവീകരണ ചിന്തയും മറക്കാറായിട്ടില്ല. സന്തുലനം പാലിക്കാന്‍ ഉമ്മന്‍ചാണ്ടി നടത്തിയ വകുപ്പ്‌ വിഭജനത്തിലെ മലക്കം മറിച്ചിലുകളും കേരളത്തിന്റെ ബോധമനസ്സില്‍ തെളിഞ്ഞു നില്‍ക്കുകയാണ്‌ ഇപ്പോഴും. ഉമ്മന്‍ചാണ്ടിയെ ഹൈജാക്ക്‌ ചെയ്ത്‌ കുഞ്ഞാലിക്കുട്ടിയും കെ.എം.മാണിയുമാണ്‌ ഭരണം നിയന്ത്രിക്കുന്നതെന്ന ആരോപണം , ആതിരേ, പ്രതിപക്ഷത്തിന്റേതല്ല. മാധ്യമങ്ങളുടേതുമല്ല. ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ ഏറ്റവും സീനിയറായ ആര്യാടന്‍ മുഹമ്മദ്‌ ഇക്കാര്യം ഏറ്റവും ഒടുവില്‍ കൂടിയ യുഡിഎഫ്‌ ഉന്നതതല സമ്മേളനത്തില്‍ തുറന്നടിച്ചത്‌ വാര്‍ത്തയായതാണ്‌. ഭരണകാര്യത്തില്‍ ലീഗും മാണി കേരള കോണ്‍ഗ്രസും പറയുന്നതാണ്‌ ഉമ്മന്‍ചാണ്ടി അംഗീകരിക്കുന്നതെന്നും കോണ്‍ഗ്രസ്‌ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഭരണകാര്യത്തില്‍ സ്വാധീനമില്ലെന്നും ആര്യാടന്‍ പറഞ്ഞത്‌ ക്ഷുഭിതനായി തന്നെയാണ്‌. സാമുദായിക ധ്രുവീകരണത്തിനും ഹൈന്ദവ വോട്ടുകളുടെ കണ്‍സോളിഡേഷനും സഹായിക്കുന്ന രീതിയില്‍ അനധികൃതമായി ന്യൂനപക്ഷ അവകാശങ്ങള്‍ എന്ന പേരില്‍ ഭരണത്തിന്റെ ആനുകൂല്യം മുഴുവന്‍ ഈ രണ്ട്‌ ഘടകകക്ഷികള്‍ കവര്‍ന്നെടുക്കുകയാണെന്ന ആക്ഷേപം അങ്ങനെ കോണ്‍ഗ്രസിലും ശക്തമാണ്‌. എതിര്‍പ്പുന്നയിച്ച്‌ ഭരണം നഷ്ടപ്പെടുത്തേണ്ട എന്ന ചിന്ത ഉള്ളതുകൊണ്ടാണ്‌ ഈ അമര്‍ഷം കോണ്‍ഗ്രസും മറ്റു ഘടകകകക്ഷികളും ഉള്ളില്‍ ഒതുക്കി കഴിയുന്നത്‌. ആതിരേ,ഈ മൗനം അല്ലെങ്കില്‍ നിഷ്ക്രിയത്വം വീണ്ടും വീണ്ടും മുതലെടുത്തുകൊണ്ടിരിക്കുകയാണ്‌ മുസ്ലീം ലീഗ്‌. മുന്നണിയിലെ ഈ സവിശേഷ സാഹചര്യവും ടി.പി.ചന്ദ്രശേഖരന്‍ വധം മുതല്‍ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ്‌ വരെയുള്ള വിഷയങ്ങള്‍ സൃഷ്ടിച്ച കോലാഹലവും മറയാക്കി തങ്ങളുടെ അവിശുദ്ധമായ സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടിയെടുത്തുകൊണ്ടിരിക്കുകയാണ്‌ മുസ്ലീംലീഗ്‌. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്‌ പഞ്ചായത്ത്‌ മന്ത്രി എം.കെ.മുനീറിന്റെ പിതാവ്‌ സി.എച്ച്‌.മുഹമ്മദ്‌ കോയയുടെ പേരില്‍ മുസ്ലീംലീഗ്‌ നേതാക്കള്‍ നടത്തുന്ന സ്വകാര്യ ട്രസ്റ്റിനും ,അബ്ദുള്‍ വഹാബിന്റെ കേരളീയം എന്ന സംഘടനയ്ക്കും സാമ്പത്തികസഹായം നല്‍കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ നല്‍കിയിട്ടുള്ള ഉത്തരവുകള്‍. . തിരുവനന്തപുരം മെഡിക്കല്‍ കോളേജിനടുത്താണ്‌ സി.എച്ച്‌.മുഹമ്മദ്‌ കോയ മെമ്മോറിയല്‍ ചാരിറ്റബിള്‍ സെന്റര്‍. മുസ്ലീംലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.ടി.മുഹമ്മദ്‌ ബഷീര്‍ എംപിയാണ്‌ സെന്റര്‍ ചെയര്‍മാന്‍ മറ്റു ഭാരവാഹികളും ലീഗ്‌ നേതാക്കള്‍ തന്നെ. റീജനണല്‍ കാന്‍സര്‍ സെന്ററില്‍ എത്തുന്ന രോഗികള്‍ക്ക്‌ ഭക്ഷണവും താമസ സൗകര്യവും നല്‍കുന്നുവെന്നാണ്‌ സെന്റര്‍ അവകാശപ്പെടുന്നത്‌. ഇതിന്‌ വേണ്ടി വരുന്ന തുക സ്വരൂപിക്കാന്‍ സര്‍ക്കാര്‍ സഹായിക്കണം എന്നാവശ്യപ്പെട്ട്‌ ഭാരവാഹികള്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ്‌ സെന്ററിന്‌ തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ നഗരസഭകളും ജില്ലാ ബ്ലോക്ക്‌ ഗ്രാമപഞ്ചായത്തുകളും ഫണ്ട്‌ നല്‍കണമെന്ന ഉത്തരവ്‌ ഇറക്കിയത്‌. കോര്‍പ്പറേഷനും ജില്ലാ പഞ്ചായത്തും മൂന്നുലക്ഷം രൂപയും ബ്ലോക്ക്‌ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും രണ്ട്‌ ലക്ഷം വീതവും ഗ്രാമ പഞ്ചായത്തുകള്‍ ഒരു ലക്ഷം വീതവും നല്‍കാന്‍ യഥേഷ്ടാനുമതി നല്‍കിയാണ്‌ ഉത്തരവിറക്കിയത്‌. ഏപ്രില്‍ രണ്ടിന്‌ ഇറങ്ങിയ ഉത്തരവിന്‌ പിന്നാലെ എല്ലാ സ്ഥാപനത്തിലെയും സെക്രട്ടറിമാരെ ഫോണില്‍ വിളിച്ച്‌ തുക അനുവദിക്കാന്‍ ഉന്നതങ്ങളില്‍ നിന്ന്‌ നിര്‍ദ്ദേശവും നല്‍കി. തുടര്‍ന്നാണ്‌ സംസ്ഥാനത്തൊട്ടാകെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഈ സെന്ററിന്‌ മേല്‍ സൂചിപ്പിച്ച നിരക്കില്‍ സംഭാവന നല്‍കണമെന്ന ഉത്തരവ്‌ ഇറങ്ങിയത്‌. ഈ ഉത്തരവ്‌ ഇറക്കാന്‍ തീരുമാനിച്ച യോഗത്തില്‍ കുഞ്ഞാലിക്കുട്ടിയും എം.കെ.മുനീറും കെ.സി.ജോസഫും അടങ്ങുന്ന മന്ത്രിമാര്‍ പങ്കെടുത്തിരുന്നു. സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ്‌ ഈ തുക നഷ്ടമാകുന്നതെന്ന്‌ ചൂണ്ടിക്കാണിക്കാന്‍ കെ.സി.ജോസഫ്‌ പോലും തയ്യാറായില്ല, ആതിരേ ! ഉത്തരവ്‌ ഇറങ്ങിയ വിവരം അറിഞ്ഞിട്ട്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചില്ല. മറ്റ്‌ ഘടകകക്ഷി മന്ത്രിമാര്‍ ഈ ഉത്തരവിനെതിരെ തങ്ങള്‍ക്കുള്ള പ്രതിഷേധം അറിയിച്ചിട്ടും മുഖ്യമന്ത്രിക്ക്‌ കുലുക്കമില്ല. അധികാരത്തിന്റെ മറവില്‍ സര്‍ക്കാരിനെ ചൂഷണം ചെയ്ത്‌ ഒരു സ്വകാര്യ ട്രസ്റ്റിനുവേണ്ടി കോടികള്‍ സ്വരൂപിക്കാനുള്ള ഈ നീക്കം ജനാധിപത്യ പരമോ മാന്യമോ സ്വീകാര്യമോ അല്ല. സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകള്‍ തന്നെ ഇതിനുള്ള തുക നിശ്ചയിച്ച നിരക്കില്‍ നല്‍കണമെന്ന്‌ ലീഗ്‌ മന്ത്രിമാരുടെ ഓഫീസില്‍ നിന്ന്‌ നിര്‍ബന്ധിക്കുമ്പോള്‍ ഇവരെല്ലാം പിഴിഞ്ഞെടുക്കുന്നത്‌ ഇവിടുത്തെ സാധാരണക്കാരന്‍ നല്‍കുന്ന നികുതിപ്പണമാണ്‌. അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന്‌ ഫണ്ടില്ലാതെ, നിത്യോപയോഗ സാധനങ്ങള്‍ ആവശ്യത്തിന്‌ മാര്‍ക്കറ്റിലെത്തിച്ച്‌ വിലക്കയറ്റം തടയാന്‍ തുകയില്ലാതെ ,മഴക്കാലമായതോടെ പടര്‍ന്നു പിടിച്ച പകര്‍ച്ച വ്യാധികളെ പ്രതിരോധിക്കാനുള്ള മരുന്ന്‌ സംഭരിക്കാന്‍ വകയില്ലാതെ, ജീവനക്കര്‍ക്ക്‌ പെന്‍ഷന്‍ നല്‍കാന്‍ തുകയില്ലതെ ബുദ്ധിമുട്ടുന്ന ഒരു സര്‍ക്കാരിനെ ബലിയാടാക്കിയാണ്‌ മുസ്ലീംലീഗ്‌ രണ്ട്‌ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക്‌ വേണ്ടി കോടികള്‍ പിഴിഞ്ഞെടുക്കുന്നത്‌. ഏറ്റവും ചുരുങ്ങിയത്‌ 15 കോടിയിലധികം രൂപ ഇത്തരത്തില്‍ സമാഹരിക്കാന്‍ കഴിയുമെന്നാണ്‌ ലീഗ്‌ നേതൃത്വത്തിന്റെ കണക്കു കൂട്ടല്‍. ഈ വിവാദ ഉത്തരവിന്‌ പിന്നാലെയാണ്‌ ആതിരേ,മുസ്ലീം ലീഗ്‌ നേതാവും മുന്‍ രാജ്യസഭാംഗവുമായ അബ്ദുള്‍ വഹാബിന്റെ കേരളീയം എന്ന സംഘടനക്ക്‌ ഗ്രാമ പഞ്ചായത്തുകള്‍ പണം നല്‍കണമെന്ന്‌ മന്ത്രി മുനീര്‍ ഉത്തരവിട്ടിരിക്കുന്നത്‌.എച്ച്‌ഐവി ബാധിതരായ കുട്ടികള്‍ക്ക്‌ സാമ്പത്തികം ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കുന്ന സംഘടനയാണത്രെ കേരളീയം. എന്നാല്‍ സാമൂഹികക്ഷേമ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന സാമ്പത്തിക ബാധ്യതയുള്ള മറ്റ്‌ പല സംഘടനകളേയും പിന്‍തള്ളിയാണ്‌ ലീഗ്‌ ബന്ധമുള്ള സംഘടനയ്ക്ക്‌ പണം നല്‍കാന്‍ മുനീര്‍ തുനിഞ്ഞതെന്നിടത്താണ്‌ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ ഹൈജാക്ക്‌ ചെയ്തു കൊണ്ട്‌ ലീഗ്‌ മന്ത്രിമാര്‍ ഭരണത്തോന്ന്യാസം നടത്തുന്നത്‌ വ്യക്തമാകുന്നത്‌. സഹമന്ത്രിമാര്‍ നിലവിട്ട്‌ പെരുമാറുകയും മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനം ചൂഷണപരമാകുകയും ചെയ്യുമ്പോള്‍ ഇടപെട്ട്‌ നിയന്ത്രിച്ച്‌ അവയുടെയും അവരുടെയും പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കാന്‍ ബാധ്യസ്ഥനായ ഉമ്മന്‍ചാണ്ടിയാണ്‌ കാഴ്ചക്കാരനെപ്പോലെ നില്‍ക്കുന്നത്‌. അഞ്ചാം മന്ത്രിസ്ഥാനം അനുവദിച്ചുകൊണ്ട്‌ അദ്ദേഹം സൃഷ്ടിച്ച അമര്‍ഷം ഇനിയും പൊതുമനസ്സില്‍ നിന്ന്‌ മായാതിരിക്കുമ്പോഴാണ്‌ വീണ്ടും മുസ്ലീം ലീഗിന്‌ കോടികള്‍ സമാഹരിക്കാന്‍ ഭരണസംവിധാനം അപ്പാടെ അടിയറവച്ചിരിക്കുന്നത്‌. ഇച്ഛാശക്തിയും എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കാനുള്ള ധൈര്യവുമാണ്‌ ഒരുമുഖ്യമന്ത്രിയുടെ ഭരണത്തിന്റെ നട്ടെല്ലാകേണ്ടതെങ്കില്‍ ആരുമായും അനുരഞ്ജനത്തിന്‌ തയ്യാറാകുന്ന ഏത്‌ ദൂഷിത ശക്തികളോടും ഒത്തു തീര്‍പ്പിന്‌ തയ്യാറാകുന്ന കുഞ്ഞൂഞ്ഞാണ്‌ യുഡിഎഫ്‌ ഭരണത്തിന്റെ നട്ടെല്ലായിരിക്കുന്നത്‌. അതാണ്‌ ആതിരേ, ഉമ്മന്‍ ചാണ്ടി ഭരണത്തിന്റെ ഭീകരത.. നാടിന്റെ ശാപവും.

No comments: