Monday, August 18, 2014

പ്ലസ്‌ടു:നഷ്ടപരിഹാരത്തിന്‌ ഉമ്മന്‍ ചാണ്ടിക്കെതിരെ നിയമ നടപടി സ്വീകരിക്കണം

മാര്‍ച്ചില്‍,അതി വേഗം ബഹുദൂരം സിദ്ധാന്തത്തിന്റെ ചുവട്‌ പിടിച്ച്‌ എസ്‌എസ്‌എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ച്‌ കൈയ്യടിനേടിയത്‌ നീചമായ വിദ്യാഭ്യാസ കച്ചവടത്തിനായിരുന്നു എന്ന്‌ മെയ്‌ മാസം ആയപ്പോള്‍ കേരളത്തിലെ പൊതുസമൂഹം തിരിച്ചറിഞ്ഞതാണ്‌.പ്ലസ്‌ ടു പ്രവേശനം താമസിപ്പിച്ച്‌,പിന്നെ സ്‌കൂളും ബാച്ചും തന്നിഷ്ടപ്രകാരം അനുവദിച്ച്‌ പോക്കറ്റ്‌ വീര്‍പ്പിക്കാമെന്ന ഉമ്മന്‍ ചാണ്ടിയുടേയും മുസ്ലീം ലീഗിന്റേയും സൃഗാല തന്ത്രമാണ്‌ ഹൈക്കോടതി പൊളിച്ചത്‌.ഈ വിധിയോടെ അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ അവസരമാണ്‌ നഷ്ടമാകുന്നതെന്ന അബ്ദുറബ്ബിന്റെ ന്യായം പാണക്കാട്ട്‌ പറഞ്ഞാല്‍ മതി.കോടികളുടെ അഴിമതി ലക്ഷ്യമിട്ട്‌ ചട്ടങ്ങള്‍ ലംഘിച്ച്‌ സ്‌കൂളും ബാച്ചുകളും അനുവദിച്ചത്‌ കൊണ്ടാണ്‌ കോടതിക്ക്‌ ഇടപെടേണ്ടി വന്നത്‌.അതുകൊണ്ട്‌ വിദ്യാര്‍ത്ഥികല്‍ക്കുണ്ടാകുന്ന അസൗകര്യങ്ങള്‍ക്ക്‌ ഉത്തരവാദി മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും മുസ്ലീം ലീഗും മാത്രമാണ്‌.വിദ്യാര്‍ത്ഥികളുടെ ഒരു വര്‍ഷം നശിപ്പിച്ച ഇവരില്‍ നിന്ന്‌ നഷ്ടപരിഹാരം ഈടാക്കാനുള്ള നിയമ നടപടികളാണ്‌ ഇനി ആവശ്യം.
ആതിരേ,കാണ്ടാമൃഗം പോലും സാഷ്ടാംഗം വണങ്ങുകയാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ.കേശാദിപാദം അഴിമതിയില്‍ കുളിച്ചു നില്‍ക്കുകയാണ്‌ കേരളത്തിന്റെ മുഖ്യമന്ത്രി.എന്തപമാനം സഹിച്ചും അധികാരത്തില്‍ തുടരുമെന്ന പ്രഖ്യാപനം `പിന്നാമ്പുറത്ത്‌'അരയാലായി മുളച്ചു നില്‍ക്കുന്നതില്‍ അഭിമാനിക്കുന്ന ഉമ്മന്‍ ചാണ്ടിക്ക്‌ പ്ലസ്‌ ടു കോഴ്‌സ്‌ സംബന്ധിച്ച്‌ കേരള ഹൈക്കോടതിയില്‍ നിന്നുണ്ടായ ഇടക്കാല വിധി ആലിന്റെ പുതിയ തളിരിലകളാണ്‌.മുസ്ലീം ലീഗിന്റെ താളത്തിനൊത്തു തുള്ളുന്ന `കുഞ്ഞിരാമന്‌' ഈ കോടതി വിധിയും പുതിയ പൂമാല... ഇതു പോലൊരു നാറിയഭരണമെന്ന്‌, ആ മുദ്രാവാക്യം ഒരിക്കല്‍ പോലും വിളിച്ചിട്ടില്ലാത്തവരെ കൊണ്ട്‌ പോലും,പറയിപ്പിക്കുന്നതില്‍ മത്സരിക്കുയാണ്‌, ആതിരേ,ഉമ്മന്‍ ചാണ്ടിയും അബ്ദുറബ്ബും മുസ്ലീം ലീഗും.വിദ്യാര്‍ത്ഥികളുടെ ഭാവിയാണ്‌ അമ്മാനമാടുന്നതെന്ന്‌ ചിന്തിക്കാതെയുള്ള അഴിമതി ഭരണത്തിന്റെ ചെകിടത്തേറ്റ കനത്ത പ്രഹരമാണ്‌ ഈ ഇടക്കാല വിധി.വിധി പഠിക്കാനൊന്നുമില്ല,സ്വപ്‌നം കണ്ട കോടികളുടെ ഇടപാട്‌ നടക്കില്ല.കോടതി വിധിയുടെ മറപിടിച്ച്‌ വിദ്യാര്‍ത്ഥികളെ കരുക്കളാക്കി നടത്തിയ വിദ്യാഭ്യാസ ബോഫോഴ്‌സ്‌ കോഴയാണ്‌ ഹൈക്കോടതി വിധിയിലൂടെ തുറന്ന്‌ കാട്ടപ്പെട്ടിരിക്കുന്നത്‌. മാര്‍ച്ചില്‍,അതി വേഗം ബഹുദൂരം സിദ്ധാന്തത്തിന്റെ ചുവട്‌ പിടിച്ച്‌ എസ്‌എസ്‌എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ച്‌ കൈയ്യടിനേടിയത്‌ നീചമായ വിദ്യാഭ്യാസ കച്ചവടത്തിനായിരുന്നു എന്ന്‌ മെയ്‌ മാസം ആയപ്പോള്‍ കേരളത്തിലെ പൊതുസമൂഹം തിരിച്ചറിഞ്ഞതാണ്‌.പ്ലസ്‌ ടു പ്രവേശനം താമസിപ്പിച്ച്‌,പിന്നെ സ്‌കൂളും ബാച്ചും തന്നിഷ്ടപ്രകാരം അനുവദിച്ച്‌ പോക്കറ്റ്‌ വീര്‍പ്പിക്കാമെന്ന ഉമ്മന്‍ ചാണ്ടിയുടേയും മുസ്ലീം ലീഗിന്റേയും സൃഗാല തന്ത്രമാണ്‌ ഹൈക്കോടതി പൊളിച്ചത്‌.ഈ വിധിയോടെ അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ അവസരമാണ്‌ നഷ്ടമാകുന്നതെന്ന അബ്ദുറബ്ബിന്റെ ന്യായം പാണക്കാട്ട്‌ പറഞ്ഞാല്‍ മതി.കോടികളുടെ അഴിമതി ലക്ഷ്യമിട്ട്‌ ചട്ടങ്ങള്‍ ലംഘിച്ച്‌ സ്‌കൂളും ബാച്ചുകളും അനുവദിച്ചത്‌ കൊണ്ടാണ്‌ കോടതിക്ക്‌ ഇടപെടേണ്ടി വന്നത്‌.അതുകൊണ്ട്‌ വിദ്യാര്‍ത്ഥികല്‍ക്കുണ്ടാകുന്ന അസൗകര്യങ്ങള്‍ക്ക്‌ ഉത്തരവാദി മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും മുസ്ലീം ലീഗും മാത്രമാണ്‌.വിദ്യാര്‍ത്ഥികളുടെ ഒരു വര്‍ഷം നശിപ്പിച്ച ഇവരില്‍ നിന്ന്‌ നഷ്ടപരിഹാരം ഈടാക്കാനുള്ള നിയമ നടപടികളാണ്‌, ആതിരേ, ഇനി ആവശ്യം. ഇടക്കാല വിധിയോടെ 104 സ്‌കൂളുകള്‍ക്ക്‌ പ്ലസ്‌ ടു അനുമതിയില്ല. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ശിപാര്‍ശയില്ലാത്ത സ്‌കൂളുകള്‍ക്ക്‌ പ്ലസ്‌ടു അനുവദിക്കാനാവില്ല. വിദഗ്‌ധ സമിതി ശിപാര്‍ശ ചെയ്‌ത സ്‌കൂളുകള്‍ക്കു മാത്രം അനുമതി നല്‍കാനാണ്‌ കോടതി ഉത്തരവ്‌. സമിതി ശിപാര്‍ശ ചെയ്‌തിട്ടും മന്ത്രിസഭാ ഉപസമിതി തള്ളിയ സ്‌കൂളുകള്‍ക്ക്‌ അനുമതി നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്‌. നേരത്തെ ഹൈക്കോടതി നല്‍കിയ നിര്‍ദേശ പ്രകാരം 131 പുതിയ ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍, 91 ഹൈസ്‌കൂളുകളെ ഹയര്‍ സെക്കന്ററിയായി അപ്‌ഗ്രേഡ്‌ ചെയ്യല്‍, 426 പുതിയ ബാച്ചുകള്‍ എന്നിങ്ങനെയാണു പ്ലസ്‌ടുവില്‍ പുതിയ സ്‌കൂളും ബാച്ചും അനുവദിച്ചത്‌. ഇതില്‍ പുതിയ ബാച്ചുകളുടെ കാര്യത്തിലായിരുന്നു ഏറ്റവും കൂടുതല്‍ പരാതികള്‍. 50 ഓളം പരാതികള്‍ ഇതുമായി ബന്ധപ്പെട്ടു ഹൈക്കോടതിയിലെത്തി. ഇവ പരിഗണിച്ചാണു പുതിയതായി അനുവദിച്ചവയില്‍ ഹയര്‍ സെക്കന്ററി ഡയറക്ടറടങ്ങിയ ആറംഗ സമിതിയുടെ ശിപാര്‍ശയുള്ള സ്‌കൂളുകള്‍ക്കു മാത്രം പുതിയ ബാച്ചുകള്‍ക്കു പ്രവര്‍ത്തനാനുമതിയെന്ന വിധി കോടതി പറഞ്ഞത്‌.ഫലത്തില്‍ മറ്റു ബാച്ചുകളുടേയും സ്‌കൂളുകളുടേയും അനുമതി താത്‌കാലികമായി സ്റ്റേ ചെയ്യപ്പെട്ടിരിക്കുന്നു. കേരളത്തിലെ പൊതുസമൂഹത്തെ മുഴുവന്‍ കൊഞ്ഞാണന്മാരക്കിയാണ്‌, ആതിരേ, മന്ത്രിസഭ ഉപസമിതി പുതിയ സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചത്‌.ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്‌ദ്ധ സമിതി റിപ്പോര്‍ട്ടിനെ മറികടന്നാണ്‌ മന്ത്രിസഭാ ഉപസമിതി സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചത്‌. എം.എല്‍.എമാരുടെ നിര്‍ദ്ദേശം സ്വീകരിക്കാനുള്ള തീരുമാനവും ഉപസമിതിയുടെ ഇടപെടലുമാണ്‍ഇത്തരമൊരു ദുരവസ്ഥയില്‍ വിദ്യാര്‍ത്ഥികളെയും അവരുടെ രക്ഷകര്‍ത്താക്കളേയും കൊണ്ടെത്തിച്ചത്‌. പ്ലസ്‌ വണ്‍ സീറ്റുകള്‍ കുറവുള്ള റവന്യൂ ജില്ലകളെ അടിസ്ഥാനമാക്കിയാണ്‌,ആതിരേ,ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ റിപ്പോര്‍ട്ട്‌ തയാറാക്കിയത്‌. ആദ്യ മുന്‍ഗണന സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക്‌, രണ്ടാമത്‌ കോര്‍പറേറ്റ്‌ മാനേജ്‌മെന്റുകള്‍ക്ക്‌, ഇവ രണ്ടും ഇല്ലെങ്കില്‍ സിംഗിള്‍ മാനേജ്‌മെന്റിന്‌ എന്നിങ്ങനെയായിരുന്നു മാനദണ്ഡം. സ്‌കൂളിന്റെ അടിസ്ഥാന സൗകര്യവും അവിടെ പത്താംക്ലാസ്‌ കഴിഞ്ഞ വിദ്യാര്‍ഥികളുടെ എണ്ണവും പരിഗണിച്ചുക്കണമെന്നും ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ നിര്‍ദേശിച്ചിരുന്നു.നീതിയുക്തവും യുക്തിഭദ്രവും വിദ്യാര്‍ത്ഥികളുടെ ഭാവി സുരക്ഷിതമാക്കുന്നതുമായ ഈ നിര്‍ദേശങ്ങള്‍ അട്ടിമറിച്ച്‌ , ബാച്ചുകള്‍ അനുവദിക്കുമ്പോള്‍ പ്രദേശത്തെ ജനപ്രതിനിധികളുടെ നിര്‍ദ്ദേശം കൂടി പരിഗണിക്കണമെന്നായിരുന്നു മന്ത്രിസഭാ ഉപസമിതിയുടെ ശിപാര്‍ശ. ഇക്കാര്യം പ്ലസ്‌ ടു ബാച്ച്‌ അനുവദിച്ച്‌ പുറത്തിറക്കിയ ഉത്തരവിലും സൂചിപ്പിച്ചിട്ടുണ്ട്‌. ഇതാണ്‌ ഹൈക്കോടതി ചോദ്യം ചെയ്‌തത്‌. ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ റിപ്പോര്‍ട്ടും ജനപ്രതിനിധികളുടെ നിര്‍ദ്ദേശവും കണക്കിലെടുത്താണ്‌ സ്‌കൂളുകളുടെ ലിസ്റ്റിന്‌ മന്ത്രിസഭാ ഉപസമിതി അന്തിമ രൂപം നല്‍കിയത്‌ എന്ന്‌ ഉമ്മന്‍ ചാണ്ടിയും വിശ്വസ്‌ത വിധേയന്‍ കെ.സി.ജോസഫും അബ്ദുറബ്ബും പറഞ്ഞത്‌ പച്ചക്കള്ളവും പ്ലസ്‌ വണ്ണിന്‌ അര്‍ഹതയുള്ള വിദ്യാര്‍ത്ഥികളെയും അവരുടെ രക്ഷകര്‍ത്താക്കളേയും കേരളത്തിലെ പൊതുസമൂഹത്തേയും പമ്പര വിഢികളാക്കുന്നതുമായിരുന്നെന്ന്‌ കോടതി കണ്ടെത്തി.അതു കൊണ്ട്‌ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ റിപ്പോര്‍ട്ടിനെ അംഗീകരിക്കുകയും രാഷ്ട്രീയ ഇടപെടലിനെ തളളിക്കളയുകയുമാണ്‌ ഹൈകോടതി ഇടക്കല വിധിയിലൂടെ ചെയ്‌തിരിക്കുന്നത്‌.ഇതോടെപ്ലസ്‌ ടു അനുവദിച്ചതിലെ ക്രമക്കേടുകളുടെ ഉത്തരവാദിത്തം വിദ്യാഭ്യാസ വകുപ്പിനപ്പുറം മന്ത്രിസഭാ ഉപസമിതിക്കായി മാറുകയാണ്‌. വിദ്യഭ്യാസ ആവശ്യകതക്കപ്പുറം സാമുദായിക ഘടകങ്ങളെ തൃപ്‌തിപ്പെടുത്താനുള്ള ശ്രമമായിരുന്നു മന്ത്രിസഭാ ഉപസമിതി നടത്തിയതെന്ന ആരോപണത്തെയും ഹൈക്കോടതി വിധി ശരിവെക്കുന്നു, ആതിരേ... എറണാകുളം മുതല്‍ വടക്കോട്ട്‌ 95 പുതിയ സ്‌കൂളുകള്‍ ഉള്‍പ്പെടെ 700 ബാച്ചുകള്‍ക്കാണ്‌ സര്‍ക്കാര്‍ അനുമതി നല്‍കിയത്‌. പുതിയ സ്‌കൂളുകള്‍ സ്വന്തം നിലയിലും ബാച്ചുകളില്‍ ഏകജാലകം വഴിയുമാണ്‌ പ്രവേശനം നടത്തേണ്ടിയിരുന്നത്‌. പുതിയ ഷെഡ്യൂള്‍ പ്രകാരം 20 നാണ്‌ പ്രവേശന നടപടികള്‍ തുടങ്ങേണ്ടിയിരുന്നത്‌. ഹൈക്കോടതി വിധിയോടെ ഇവയെല്ലാം തകിടം മറഞ്ഞു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ റദ്ദാക്കിയ സ്‌കൂകളെ ഒഴിവാക്കിയും പുതിയ സ്‌കൂളുകളെ ഉള്‍പ്പെടുത്തിയും ഉത്തരവ്‌ ഇറക്കേണ്ടിവരും. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രവേശ നടപടികള്‍ പുനരാരംഭിക്കേണ്ടിയും വരും. സ്‌കൂളുകളെ ഒഴിവാക്കലും മറ്റും ഏകജാലക പ്രവേശനത്തെ സങ്കീര്‍ണമാക്കും. ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല വിധിയെ ചോദ്യം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ പ്രവേശനം വീണ്ടും നീളും.ഇതൊക്കെ സൃഷ്ടിക്കപ്പെട്ടത്‌ കോടതി വിധി മൂലമല്ല മറിച്ച്‌ കോടികള്‍ ലക്ഷ്യമിട്ട്‌ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ നടത്തിയ അട്ടിമറി പ്രവര്‍ത്തനം കൊണ്ടാണ്‌.സ്‌കൂളുകളും ബാച്ചുകളും അനുവദിക്കാന്‍ സ്വീകരിച്ച മാനദണ്ഡങ്ങള്‍ എന്തെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന്‌ ഉത്തരം നല്‍ക്കതെ അഡ്വക്കേറ്റ്‌ ജനറല്‍ ഉരുണ്ട്‌ കളിച്ചപ്പോഴെ കള്ളക്കളി വ്യക്തമായതാണ്‌. അതു കൊണ്ട്‌ ലക്ഷക്കണക്കിന്‌ വിദ്യാര്‍ത്ഥികളുടെ ഭാവി തകര്‍ത്ത ഉമ്മന്‍ ചാണ്ടിയില്‍ നിന്നും അബ്ദു റബ്ബില്‍ നിന്നും മന്ത്രി സഭാ ഉപസമിതി അംഗങ്ങളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാനുള്ള നിയമ നടപടിക്ക്‌ വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും സന്നദ്ധമായെങ്കില്‍ മാത്രമേ, ആതിരേ,ഈ അഴിമതിപ്പരിഷകളെ ഒരു പാഠം പഠിപ്പിക്കാന്‍ കഴിയൂ

No comments: