Friday, August 28, 2009

പോള്‍ വധം :പിണറായിയുടെയും കോടിയേരിയുടെയും അട്ടിമറികള്‍


ആതിരേ,മുത്തൂറ്റ്‌ പോള്‍ ജോര്‍ജിന്റെ വധം സംബന്ധിച്ച്‌ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇതുസംബന്ധിച്ച്‌ കൂടുതല്‍ മാധ്യമചര്‍ച്ചകള്‍ക്ക്‌ നടക്കരുതെന്നും കരുതി സിപിഎം ജനറല്‍ സെക്രട്ടറി പിണറായി വിജയനും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും നടത്തിയ പത്രസമ്മേളനങ്ങള്‍ വ്യക്തമാക്കുന്നത്‌ സര്‍ക്കാരിനും ആഭ്യന്തരവകുപ്പിനും പിന്നെ ചില പ്രത്യേക കേന്ദ്രങ്ങള്‍ക്കും ഈ സംഭവത്തിലെ വാസ്തവങ്ങള്‍ മൂടിവെയ്ക്കണം എന്നുതന്നെയാണ്‌.
പോള്‍ വധം സംബന്ധിച്ച്‌, ആദ്യം അന്വേഷണം നടത്തിയ ഐജി വിന്‍സന്‍ എം. പോള്‍ പത്രസമ്മേളനം വിളിച്ചു കൂട്ടി അറിയിച്ച കാര്യങ്ങള്‍ പോലീസ്‌ മെനഞ്ഞെടുത്ത കഥകളാണെന്നും അവയ്ക്ക്‌ യാഥാര്‍ത്ഥ്യങ്ങളുമായി പുലബന്ധം പോലുമില്ലെന്നും വ്യക്തമാക്കുന്ന തെളിവുകള്‍ മാധ്യമങ്ങള്‍ പുറത്ത്‌ കൊണ്ടുവന്നപ്പോഴാണ്‌ എല്ലാ സംശയങ്ങളുടെയും വായ്‌ മൂടിക്കെട്ടാനെന്നോണം വ്യാഴാഴ്ച പിണറായി വിജയനും വെള്ളിയാഴ്ച കോടിയേരിയും പത്രസമ്മേളനം നടത്തിയത്‌.
ആഭ്യന്തരവകുപ്പിന്റെ അന്വേഷണത്തിന്‌ കീഴിലിരിക്കുന്ന ഒരു വിഷയത്തെ കുറിച്ച്‌ (പ്രത്യേകിച്ച്‌ വിവാദങ്ങളും ഊഹാപോഹങ്ങളും പ്രചരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍) എന്തിനായിരുന്നു പാര്‍ട്ടി സെക്രട്ടറി ഒരു പത്രസമ്മേളനം വിളിച്ചുകൂട്ടിയത്‌ എന്ന ചോദ്യത്തില്‍ നിന്നാരംഭിക്കുന്നു ആതിരേ, മറ്റു ചില കള്ളക്കളികളിലേയ്ക്കുള്ള ചൂണ്ടവിരലുകള്‍. ആഭ്യന്തരമന്ത്രിപോലും ഇതുസംബന്ധിച്ച്‌ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ്‌ പാര്‍ട്ടി സെക്രട്ടറി പുതിയ ചില ആരോപണങ്ങളുമായി പത്രസമ്മേളനം നടത്തിയതെന്നോര്‍ക്കണം.എന്നുമാത്രമല്ല പോലീസ്‌ കണ്ടെത്തിയ അടിസ്ഥാന രഹിതമായ തെളിവുകളെ നാണിപ്പിക്കുന്നവയായിരുന്നു പാര്‍ട്ടിസെക്രട്ടറി ഉളുപ്പില്ലതെ വിളമ്പിയ ആരോപണങ്ങള്‍
അതില്‍ പ്രധാനം ആതിരേ, പോളിനെ വധിച്ചു എന്ന്‌ പോലീസ്‌ ആരോപിക്കുന്ന സതീഷ്‌ ഉള്‍പ്പെടെയുള്ളവര്‍ ആര്‍എസ്‌എസുകാരാണ്‌ എന്ന്‌ സ്ഥാപിക്കാനുള്ള ശ്രമമായിരുന്നു. എസ്‌ ആകൃതിയിലുള്ള ആയുധം ഉപയോഗിച്ചാണ്‌ ആക്രമിച്ചതെന്നും ഇത്തരം ആയുധങ്ങള്‍ ആര്‍എസ്‌എസുകാരാണ്‌ ഉപയോഗിക്കുന്നതെന്നും വിശദീകരിച്ചാണ്‌ സംഭവത്തിന്‌രാഷ്ട്രീയ നിറം കലര്‍ത്താന്‍ പിണറായി ശ്രമിച്ചത്‌.
എന്നാല്‍, അറസ്റ്റിലായ സതീഷ്‌ ഉള്‍പ്പെടെയുള്ള പ്രതികളില്‍ ഭൂരിപക്ഷം പേരും ഡിവൈഎഫ്‌ഐ സിഐടിയു അംഗങ്ങളാണ്‌ എന്നതാണ്‌ പിണറായി തമസ്ക്കരിക്കാന്‍ സ്രമിച്ച വാസ്തവം. കാരി സതീശനെ കുറിച്ചുള്ള പിണറായിയുടെ 'പ്രഖ്യാപന'ത്തിനെതിരെ സതീശന്റെ അമ്മ രംഗത്തുവന്നത്‌ പിണറായിക്കും പാര്‍ട്ടിക്കും കനത്ത പ്രഹരമായിട്ടുണ്ട്‌ . തങ്ങള്‍ കുടുംബപരമായി സിപിഎം പക്ഷക്കാരാണെന്നും താന്‍ 20 വര്‍ഷത്തിലധികമായി സിഐടിയു കര്‍ഷക തൊഴിലാളി സംഘടനയില്‍ അംഗമാണെന്നും സതീഷ്‌ തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത്‌ അംഗവും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ പി.വി. ഷാജിക്കൊപ്പം പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന ആളാണെന്നും അവര്‍ ആണയിടുന്നു. എന്നുമാത്രമല്ല, സതീശനൊപ്പം കോട്ടയം ഡിവൈഎസ്പി പി.കെ. മധുവിനു മുന്നില്‍ കീഴടങ്ങിയ സുജിത്‌, വിനു, നേരത്തെ പോലീസ്‌ വീടുകളിലെത്തി കസ്റ്റഡിയിലെടുത്ത സത്താര്‍, രാജീവ്‌ കുമാര്‍, ഷിനോപോള്‍, ആകാശ്‌, സതീഷ്‌ കുമാര്‍, നിഥിന്‍, അനീഷ്‌ കുമാര്‍, ബിനോയ്‌ മര്‍ക്കോസ്‌, ജെയ്ന്‍ ജോസ്‌ എന്നിവര്‍ അറിയപ്പെടുന്ന ഡിവൈഎഫ്‌ഐ സിഐടിയു പ്രവര്‍ത്തകരാണ്‌. ഇതില്‍ രാജീവ്‌ കുമാറും നിഥിനും പായിപ്പാട്‌ അയ്യര്‌ കുളങ്ങര ഡിവൈഎഫ്‌ യൂണിറ്റ്‌ ഭാരവാഹികളാണ്‌. 2006ല്‍ ശിവരാത്രി ഘോഷയാത്രയ്ക്കിടെ അക്രമമുണ്ടാക്കി ഒരാളെ കുത്തിക്കൊന്ന കേസിലെ ഒന്നാം പ്രതിയാണ്‌ ബിനു. ഇയാള്‍ നാലുകോടി സിഐടിയു അംഗമാണ്‌. അതേസമയം ഇപ്പോള്‍ 11-ാ‍ം പ്രതിയായി പോലീസ്‌ കസ്റ്റഡിയിലെടുത്ത ജയചന്ദ്രനെ ആര്‍എസ്‌എസ്‌ പ്രവര്‍ത്തനത്തില്‍ നിന്ന്‌ സംഘടന പത്തുവര്‍ഷം മുമ്പ്‌ നീക്കം ചെയ്തിരുന്നതാണ്‌.
വസ്തുത ഇതായിരിക്കെ ആര്‍എസ്‌എസിന്റെ മേല്‍ പഴി ചാരാനും പോള്‍ ജോര്‍ജ്ജിന്റെ അധോലോക ബന്ധങ്ങള്‍ ഉയര്‍ത്തിക്കാട്ടാനും പിണറായി വിജയന്‍ ശ്രമിച്ചത്‌ വെറുതെയല്ലെന്ന്‌ അര്‍ത്ഥം.
കേരളത്തില്‍ ക്രമസമാധാന നില തൃപ്തികരമാണെന്നും പോള്‍ വധം അന്വേഷിക്കുന്ന കാര്യത്തില്‍ ആഭ്യന്തരമന്ത്രിയും ആഭ്യന്തരവകുപ്പും കൃത്യമായാണ്‌ ഇടപെടുന്നതെന്നും മറിച്ചുള്ള വാര്‍ത്തകളെല്ലാം സത്യവിരുദ്ധമാണെന്നും പിണറായി പറഞ്ഞുവെച്ചു. എന്നാല്‍, പിണറായി പത്രസമ്മേളനം നടത്തിയ പകല്‍ ഉദിച്ചത്‌ കൊച്ചിയില്‍ കട വരാന്തയില്‍ കിടന്നുറങ്ങിയ വൃദ്ധനെ റിപ്പര്‍ മോഡല്‍ ആക്രമണത്തില്‍ കൊല ചെയ്തതിന്റെയും കണ്ണൂരിലെ കള്ളിക്കുന്ന്‌ മൂകാംബിക ക്ഷേത്രം റോഡിലെ കൃഷ്ണകൃപയില്‍ വീട്ടുകാരെ ബന്ധികളാക്കി ആറംഗസംഘം 78 പവന്‍ സ്വര്‍ണം, കാര്‍, ഇലക്ട്രോണിക്സ്‌ ഉപകരണങ്ങള്‍, മൊബെയില്‍ ഫോണുകള്‍ എന്നിവ കവര്‍ച്ച ചെയ്തതിന്റെയും കാഞ്ഞങ്ങാട്‌ ഓട്ടച്ചേരി കുന്നുമലിലെ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലെ 2 ലക്ഷം രൂപ വിലമതിക്കുന്ന 60 കിലോ തൂക്കം വരുന്ന ലക്ഷ്മീ നാരായണ വിഗ്രഹവും ഒരു ബലി ബിംബവും കവര്‍ച്ച ചെയ്തതിന്റെ വാര്‍ത്തകളുമായാണ്‌. അതുകൊണ്ട്‌ കേരളത്തിലെ ക്രമസമാധാന നിലയെ കുറിച്ചും പോലീസിന്റെ നടപടികളെ കുറിച്ചും പോള്‍ വധക്കേസില്‍ പാര്‍ട്ടിക്കും ആഭ്യന്തരവകുപ്പിനും ഉള്ള താല്‍പര്യങ്ങളെ കുറിച്ചും പിണറായി അധികം പറയാതിരിക്കുന്നതാണ്‌ നല്ലത്‌.
ഇതിലും ഗൗരവമേറിയ നിരവധി പ്രശ്നങ്ങള്‍ കേരളത്തേയും കേരളീയരേയും പിടിച്ചുകുലുക്കിയപ്പോഴും നാണകെട്ട മൗനം പുലര്‍ത്തിയ പിണറായിയാണിപ്പോള്‍ കോടിയേരിയേയും പുത്രനേയും ഗുണ്ടകളേയും ന്യായികരിക്കാന്‍ രംഗത്തെത്തിയത്‌.ആസിയാന്‍ കരാര്‍ കേന്ദ്രസര്‍ക്കാര്‍ ഒപ്പുവച്ചപ്പോഴോ പകര്‍ച്ചപ്പനി വ്യാപിച്ച്‌ ജനങ്ങള്‍ ദുരിതമനുഭവിക്കുകയും ചികിത്സ കിട്ടാതെ മരിക്കുകയും ചെയ്തപ്പോഴോ, പന്നിപ്പനി വ്യാപനം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടപ്പോഴോ ഓണവിപണിയില്‍പോലും വിലക്കയറ്റം പിടിച്ചുനിര്‍ത്താനാവാതെ ജനങ്ങള്‍ ബുദ്ധിമുട്ടിയപ്പോഴോ പത്രസമ്മേളനം നടത്താന്‍ മുതിരാതിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി പോള്‍ വധക്കേസില്‍ വിശദീകരണവുമായി രംഗത്തെത്തിയത്‌ എന്തിനാണെന്ന്‌ കേരളത്തിലെല്ലാവര്‍ക്കും അറിയാം.
പിണറായി എന്താണോ ഉദ്ദേശിച്ചത്‌ അതിന്റെ പൂര്‍ത്തീകരണമായിരുന്നു ആതിരെ ഇന്നലെ കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പത്രസമ്മേളനം. സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികള്‍ വിശദീകരിക്കാന്‍ വിളിച്ചു കൂട്ടിയ പത്രസമ്മേളനത്തില്‍ ആവശ്യത്തിലധികം ഗൃഹപാഠം ചെയ്താണ്‌ പോള്‍ വധക്കേസിനെ കുറിച്ച്‌ അദ്ദേഹം വിശദീകരിച്ചത്‌.
കേസുമായി ബന്ധപ്പെട്ട്‌ പുറത്തുവരുന്ന വാര്‍ത്തകള്‍ ഒരു കേന്ദ്രത്തില്‍ നിന്ന്‌ ചമയ്ക്കുന്നതാണെന്നും ഗുണ്ടകളുടെ സാമ്പത്തിക സ്രോതസ്‌ അന്വേഷിക്കുമെന്നറിഞ്ഞതോടെ വിരണ്ടുപോയ കേന്ദ്രങ്ങളാണ്‌ പിന്നിലുള്ളതെന്നും ആഭ്യന്തരമന്ത്രി ആരോപിച്ചു. തന്റെ മകന്‍ ഗിരീഷ്‌ കോടിയേരിക്ക്‌ റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്‌ ഇല്ലെന്നും അവന്‌ ഈ സംഭവങ്ങളില്‍ ബന്ധമില്ലെന്നും അദ്ദേഹംകൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
എന്നാല്‍, പോള്‍ വധക്കേസിലെ പ്രതികളുടെ രാഷ്ട്രീയ ബന്ധത്തെ കുറിച്ച പിണറായി നടത്തിയ പ്രസ്താവനയെ കുറിച്ച്‌ ചോദിച്ചപ്പോള്‍ വളരെ വിദഗ്ധമായാണ്‌ കോടിയേരി മറുപടി പറഞ്ഞത്‌. പ്രതികളുടെ രാഷ്ട്രീയ ബന്ധം അന്വേഷിക്കുന്നില്ലെന്നും സംഭവത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരികയാണ്‌ പോലീസിന്റെ ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിക്കുമ്പോള്‍ പരവതാനിക്കുള്ളിലേയ്ക്ക്‌ തിരുകി വെയ്ക്കുന്നത്‌ ആഭ്യന്തരമന്ത്രിക്കും പുത്രനും പാര്‍ട്ടിക്കുമുള്ള ഗുണ്ടാബന്ധങ്ങളാണെന്ന്‌ തിരിച്ചറിയാന്‍ പാഴൂര്‍ പടിപ്പുരവരേയോ, പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കരുടെ അടുത്തേയ്ക്കോ പോകേണ്ടതില്ല.
അപ്പോള്‍ അറിയേണ്ടത്‌, പോലീസിനും ആഭ്യന്തരവകുപ്പിനും മാനഹാനിയുണ്ടാക്കുന്ന വാര്‍ത്തകള്‍ പടച്ചുവിടുന്ന കേന്ദ്രത്തെ എന്തുകൊണ്ട്‌ നേരിടുന്നില്ല എന്നതാണ്‌ . ആ കേന്ദ്രങ്ങളെ നിശബ്ദരാക്കിയാല്‍ ഇത്തരം ഊഹാപോഹങ്ങള്‍ ഉണ്ടാവുകയില്ലല്ലോ. അതിന്‌ തയ്യാറാകാതെ ഇതുപോലെയുള്ള വിലകെട്ട ആരോപണം ഉന്നയിക്കുമ്പോള്‍ അതിന്‍്‌ പിന്നിലെ കോടിയേരിയുടെ യുക്തിയും ലക്ഷ്യവും ആര്‍ക്കാണ്‌ ബോധ്യമാകാത്തത്‌.
എന്തുകൊണ്ടാണ്‌ ഗുണ്ടകളുടെ രാഷ്ട്രീയ ബന്ധം പുറത്തുകൊണ്ടുവരാന്‍ ആഭ്യന്തരവകുപ്പ്‌ മന്ത്രി മടിക്കുന്നത്‌. ഏതൊക്കെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും വ്യക്തികളുമാണ്‌ ഗുണ്ടകളെ ഉപയോഗിച്ച്‌ സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ക്കുന്നതെന്നറിയാന്‍ ജനങ്ങള്‍ക്ക്‌ അവകാശമുണ്ട്‌. അത്‌ നിഷേധിച്ച്‌ അത്തരം അന്വേഷണം നടത്തില്ല എന്ന്‌ പറയുമ്പോള്‍ അതിന്റെ ലക്ഷ്യവും വ്യക്തമാണ്‌.
പോള്‍ ജോര്‍ജിന്റെ അധോലോക ബന്ധത്തെ കുറിച്ച്‌ അന്വേഷിക്കണമെന്നാണ്‌ ആഭ്യന്തരമന്ത്രിയും പറയുന്നത്‌. ആയ്ക്കോട്ടെ ആര്‍ക്കാണ്‌ എതിര്‍പ്പ്‌. എന്നാല്‍, ഇത്രയ്ക്ക്‌ ദുരൂഹമായ രീതിയില്‍ അല്ല, ആസൂത്രിതമായ രീതിയില്‍ നടത്തിയ കൊലപാതകത്തിലെ പ്രതികള്‍ രക്ഷപ്പെടാന്‍ പോളിന്റെ ഭൂതകാലം എങ്ങനെയാണ്‌ ഒരു കാരണമാകുന്നത്‌. അതുകൊണ്ട്‌ പിണറായിവിജയനും കോടിയേരി ബാലകൃഷ്ണും ആസൂത്രിതമായി ശ്രമിച്ചത്‌ ഈ സംഭവത്തിലെ സത്യങ്ങള്‍ തമസ്കരിക്കാനും പ്രതികളെ സംരക്ഷിക്കാനുമാണ്‌. ഒരു കാര്യം വ്യക്തമായി ആതിരേ, ഈ കേസ്‌ സംബന്ധിച്ച്‌ ഇനി ഒരു തുരുമ്പുപോലും വെളിപ്പെടാന്‍ പോകുന്നില്ല. അതിനുള്ള എല്ലാ സാധ്യതകളെയും കുത്തി മലര്‍ത്തിക്കഴിഞ്ഞു, ഈ രണ്ട്‌ പത്രസമ്മളനങ്ങളിലൂടെ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും.

2 comments:

ajeeshmathew karukayil said...

YOU SAID IT.....

Anonymous said...

Kerala becomes a state where in goons controls the ministry