Monday, October 25, 2010

കവി അയ്യപ്പന്റെ ജഡത്തെ അധിക്ഷേപിക്കാന്‍ ബേബിക്ക്‌ ആരാണ്‌ അധികാരം നല്‍കിയത്‌


കവി അയ്യപ്പന്‍ ജീവിച്ചിരുന്നപ്പോള്‍ ആട്ടി ഓടിച്ചിരുന്ന, പൊയ്ക്കാലില്‍ നടക്കുന്ന, പഞ്ചനക്ഷത്രസൗകര്യങ്ങളിലും പാദസേവയിലും മുഴുകി ജീവിച്ചവരാണ്‌ കേരളത്തിലെ സാഹിത്യനായകന്മാരും സാംസ്കാരിക പ്രവര്‍ത്തകരും. അടച്ചാക്ഷേപിക്കുകയല്ല. ഭൂരിപക്ഷവും ഈ വൃത്തികെട്ട വിഭാഗത്തില്‍ പെട്ടവരായിരുന്നു. അവര്‍ക്ക്‌ കവി അയ്യപ്പന്‌ അന്തിമോപചാരം അര്‍പ്പിക്കാനുള്ള അവകാശമോ അര്‍ഹതയോ ഇല്ല. എന്നിട്ടും ഈ സാംസകാരിക ക്ഷുദ്ര കീടങ്ങള്‍ക്കുവേണ്ടി കവി അയ്യപ്പന്റെ ശവസംസ്കാരം നീട്ടിവെയ്ക്കാന്‍ തയ്യാറായതിലൂടെ എം.എ ബേബി ആ സാഹിത്യ മറവപ്പടയുടെ നേതൃത്വം ഏറ്റെടുത്തിരിക്കുകയാണ്‌.

ആതിരേ, എന്ത്‌ തെമ്മാടിത്തവും, മന്ത്രിയെന്ന നിലയില്‍ കാണിക്കാമെന്ന ധാര്‍ഷ്ട്യതയിലാണ്‌ എം.എ. ബേബി.
വിദ്യാഭ്യാസമന്ത്രിയെന്ന നിലയ്ക്ക്‌ കേരളത്തിലെ ഉപരിവിദ്യാഭ്യാസ മേഖല കുട്ടിച്ചോറാക്കുകയും സാംസ്കാരിക മന്ത്രിയെന്ന നിലയ്ക്ക്‌ സാംസ്കാരിക രംഗം പാദസേവകരുടെ സത്രമാക്കി മാറ്റുകയും ചെയ്ത്‌ അത്മാഭിമാനമുള്ള മലയാളികളെ അപമാനിച്ചതു പോരാഞ്ഞിട്ടാണോ കവി അയ്യപ്പനോട്‌ ഏറ്റവും അധാര്‍മ്മികമായ രീതിയില്‍ ബേബി പെരുമാറിയത്‌ ?
ബേബി ഉള്‍പ്പെടെയുള്ള മന്ത്രിപ്പരിഷകളുടെയും രാഷ്ട്രീയ വേതാളങ്ങളുടെയും സൗകര്യാര്‍ത്ഥം കവി അയ്യപ്പന്റെ ശവസംസ്കാരം നീട്ടിവെയ്ക്കുക വഴി കവിയുടെ ജഡത്തിനെയും കവിയുടെ ആരാധകരെയും മലയാള കവിതയെയും തന്നെയാണ്‌ എം.എ ബേബിയെന്ന വിവരം കെട്ട പരിഷ അധിക്ഷേപിച്ചിരിക്കുന്നത്‌. അധികാരത്തിന്റെ ഹുങ്കില്‍ എന്ത്‌ തോന്ന്യാസവും കാണിക്കാമെന്ന ബേബിയുടെ ഈ ഹുങ്കിന്‌ അതേ നാണയത്തില്‍ തിരിച്ചടി നല്‍കിയില്ലെങ്കില്‍, ആതിരേ, മലയാളികളെന്ന്‌ അഭിമാനിക്കാന്‍ നമുക്കാര്‍ക്കും അര്‍ഹതയുണ്ടാവില്ല. തലയില്‍ കയറിയിരുന്ന്‌ വിസര്‍ജിക്കുന്ന ഈ സത്വത്തെ ഇങ്ങനെ ചുമന്നുനടക്കാന്‍ മാത്രം പാതകമൊന്നും കേരളത്തിലെ സമ്മതിദായകരോ സാംസ്കാരിക പ്രവര്‍ത്തകരോ ചെയ്തിട്ടില്ല.
തിരസ്കാരത്തിന്റെയും ഒറ്റപ്പെടലിന്റെയും കനല്‍ പാതകള്‍ താണ്ടിയ കവി അയ്യപ്പനോടാണ്‌ ബേബിയുടെ ഈ അഹന്ത നിറഞ്ഞ അപമാനമെന്നോര്‍ക്കണം. രണ്ടാംഘട്ട പോളിംഗ്‌ നടക്കുന്ന ജില്ലകളിലെ സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക്‌ കൂടി അന്തിമോപചാരം അര്‍പ്പിക്കാന്‍ അവസരമൊരുക്കണമെന്ന അഭ്യര്‍ത്ഥന മാനിച്ചാണ്‌ സംസ്കാരം ഇന്നത്തേക്ക്‌ നീട്ടിയതെന്ന്‌ ബേബിയുടെ ഓഫീസ്‌ വിശദീകരിക്കുന്നു. തീര്‍ച്ചയായും ഇത്‌ കവിയുടെ ജഡത്തോടും ബന്ധുക്കളോടും ആരാധകരോടും കുടുംബാംഗങ്ങളോടും കാണിച്ച ഏറ്റവും വലിയ നിന്ദ തന്നെയാണ്‌.
ആതിരേ, കവി അയ്യപ്പന്‍ ജീവിച്ചിരുന്നപ്പോള്‍ ആട്ടി ഓടിച്ചിരുന്ന, പൊയ്ക്കാലില്‍ നടക്കുന്ന, പഞ്ചനക്ഷത്രസൗകര്യങ്ങളിലും പാദസേവയിലും മുഴുകി ജീവിച്ചവരാണ്‌ കേരളത്തിലെ സാഹിത്യനായകന്മാരും സാംസ്കാരിക പ്രവര്‍ത്തകരും. അടച്ചാക്ഷേപിക്കുകയല്ല. ഭൂരിപക്ഷവും ഈ വൃത്തികെട്ട വിഭാഗത്തില്‍ പെട്ടവരായിരുന്നു. അവര്‍ക്ക്‌ കവി അയ്യപ്പന്‌ അന്തിമോപചാരം അര്‍പ്പിക്കാനുള്ള അവകാശമോ അര്‍ഹതയോ ഇല്ല. എന്നിട്ടും ഈ സാംസകാരിക ക്ഷുദ്ര കീടങ്ങള്‍ക്കുവേണ്ടി കവി അയ്യപ്പന്റെ ശവസംസ്കാരം നീട്ടിവെയ്ക്കാന്‍ തയ്യാറായതിലൂടെ എം.എ ബേബി ആ സാഹിത്യ മറവപ്പടയുടെ നേതൃത്വം ഏറ്റെടുത്തിരിക്കുകയാണ്‌.
സര്‍ക്കാര്‍ ചെലവില്‍, ഔദ്യോഗിക ബഹുമതികളോടെ കവി അയ്യപ്പന്റെ സംസ്കാരം നടത്തുമെന്ന്‌ എം.എ ബേബി പ്രഖ്യാപിച്ചപ്പോള്‍ അത്‌ ഇത്തരത്തിലുള്ള ചതിയും അധിക്ഷേപവുമായിരിക്കുമെന്ന്‌ ആരും കരുതുയിരുന്നില്ല. തിങ്കളാഴ്ച കവിയുടെ ശവസംസ്കാരം നടക്കുമെന്നറിഞ്ഞ്‌ നിരവധി ആരാധകരാണ്‌ തലസ്ഥാന നഗരിയിലെത്തിയത്‌. ഇവരെ കാണാതെ, ഇവരുടെ അസൗകര്യം ഗണിക്കാതെ ഏതോ ചില ദുഷ്ട ബുദ്ധികളുടെ ആവശ്യത്തിനൊത്ത്‌ തുള്ളാന്‍ ബേബി തയ്യാറായപ്പോള്‍ അദ്ദേഹത്തിന്റെ സ്വതസിദ്ധമായ സ്വഭാവമാണ്‌ വെളിപ്പെട്ടത്‌. മന്ത്രിയെന്ന നിലയില്‍ കഴിഞ്ഞ നാലരവര്‍ഷം കേരളത്തിലെ ജനങ്ങളെ വഞ്ചിച്ച്‌ മുടിച്ചതിന്റെ തുടര്‍ച്ചയാണ്‌ ഈ തീരുമാനം.
അതുകൊണ്ടുതന്നെ കവി അയ്യപ്പന്റെ ശവസംസ്കാരം നീട്ടിവെയ്ക്കണമെന്നാവശ്യപ്പെട്ട സാംസ്കാരിക പ്രവര്‍ത്തകരുടെ പേര്‌ വെളിപ്പെടുത്താന്‍ മന്ത്രി ബേബിയെ വെല്ലുവിളിക്കുകയാണ്‌. കൊടുങ്ങല്ലൂരില്‍ കവി അയ്യപ്പന്റെ ഷഷ്ടി പൂര്‍ത്തി ആഘോഷിച്ചപ്പോള്‍ തിരിഞ്ഞുപോലും നോക്കാതിരുന്ന ഈ സാംസ്കാരിക നായകന്മാര്‍ക്കുവേണ്ടിയാണോ ബേബി സംസ്കാരം മാറ്റിവെച്ചത്‌? സാംസ്കാരിക വകുപ്പ്‌ മന്ത്രിയാണെന്ന്‌ പറഞ്ഞിട്ട്‌എന്ത്‌ ഗുണം. സാധാരണ മനുഷ്യന്റെ സംസ്കാരം പോലും തൊട്ടുതെറിച്ചിട്ടില്ലാത്ത ഒരു സത്വമാണ്‌ താനെന്ന്‌ ബേബി വ്യക്തമാക്കിയിരിക്കുകയാണ്‍ീ‍ നീച നടപടിയിലൂടെ.. മരിച്ച വ്യക്തി ആരായാലും ആ വ്യക്തിയോട്‌ ആദരം പുലര്‍ത്തണമെന്ന സാമാന്യ മര്യാദപോലും ബേബിക്കില്ലാതെ പോയി.
ആതിരേ, ഇത്രയും വലിയ ഒരു അധിക്ഷേപം നടന്നിട്ട്‌ അതിനെതിരെ പ്രതികരിക്കാന്‍ കേരളത്തിലെ സാംസ്കാരിക നായകന്മാര്‍ക്കും സാഹിത്യ പ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും മനസ്സുണ്ടായില്ല എന്നതാണ്‌ ഏറ്റവും ആശ്ചര്യകരം. ജ്ഞാനപീഠം പുരസ്കാരം ലഭിച്ചവര്‍ മുതലുള്ള മാന്യന്മാര്‍ എം.എ ബേബിയുടെ അമാന്യതയ്ക്കെതിരെ സംസാരിക്കാന്‍ തയ്യാറാകാത്തത്‌ സാംസ്കാരിക സാഹിത്യ മേഖലയിലെ പാദസേവ എത്രമാത്രം ദുഷ്ട്‌ നിറഞ്ഞതാണെന്ന്‌ വ്യക്തമാക്കുന്നു. ആദ്യം പ്രതികരിച്ചത്‌ ഡോ. സുകുമാര്‍ അഴീക്കോടാണ്‌. അദ്ദേഹത്തിന്റെ ആര്‍ജ്ജവം നമ്മുടെ സാംസ്കാരിക സാഹിത്യ നായകന്മാര്‍ക്കില്ലാതെ പോയത്‌ മരിച്ചുകഴിയുമ്പോള്‍ ലഭിക്കാവുന്ന ഔദ്യോഗിക ബഹുമതിയോടുകൂടിയ സംസ്കാരത്തോടുള്ള ആര്‍ത്തികൊണ്ടാണെന്ന കാര്യത്തില്‍ സംശയമില്ല. വെറുതെ എന്തിന്‌ അധികാര സ്ഥാനത്തിരിക്കുന്നവരെ വെറുപ്പിക്കണമെന്നാണ്‌ ഈ പരിഷകളും ചിന്തിച്ചത്‌." രാജാവ്‌ നഗ്നനാണെന്ന സത്യം രാജഭക്തന്മാര്‍ നടുങ്ങുമാറുച്ചത്തില്‍ നാളെ വിളിച്ചു പറയുവാനുണ്ണിനിന്‍ നാവിനുണ്ടാകട്ടെ ശക്തിയും ധൈര്യവു"മെന്ന്‌ പാടിയ കവിപോലും ഈ അധിക്ഷേപത്തിനെതിരെ ഒരക്ഷരം മിണ്ടിയില്ല എന്നത്‌ ഏറെ ഖേദകരമാണ്‌.
ഒരിടത്തും തങ്ങാതെ ഒരിടത്തും സ്ഥിരമായി താമസിക്കാതെ ഒരു വീട്ടിലും അഞ്ചുരാത്രിപോലും തുടര്‍ച്ചയായി അന്തിയുറങ്ങാതെ തന്റെ മനസ്സ്‌ പറഞ്ഞ രീതിയില്‍ ജീവിച്ച കവി അയ്യപ്പനാണ്‌ അഞ്ചുദിവസം മോര്‍ച്ചറിയില്‍ ജഡമായി കിടക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നത്‌. നാടുഭരിക്കുന്നവര്‍ക്കും അവരുടെ പാദസേവകര്‍ക്കുമെതിരെ വജ്രമുനയുള്ള അമ്പുകളെയ്ത്‌ തിരസ്കൃതന്റെയും ചൂഷിതന്റെയും തെരുവിലലയാന്‍ വിധിക്കപ്പെട്ടവന്റെയും സ്വത്വത്തിന്‌ വേണ്ടി വാദിച്ച ഒരു കവിയുടെ ദുരവസ്ഥയാണിത്‌. അധികാരസ്ഥാനങ്ങളുമായി അനുരഞ്ജനപ്പെടാതെ ആത്മാഭിമാനത്തിന്റെയും നട്ടെല്ലുറപ്പിന്റെയും പര്യായമായി ജീവിച്ചതാണോ കവി അയ്യപ്പന്‍ ചെയ്ത തെറ്റ്‌? ആ തെറ്റിനാണോ, ആതിരേ, എം.എ ബേബിയെന്ന സംസ്കാര വിരുദ്ധന്റെ വകുപ്പും അദ്ദേഹം ഉള്‍പ്പെടുന്ന ക്ഷുദ്ര രാഷ്ട്രീയ സംവിധാനവും കവിയോടും അദ്ദേഹത്തിന്റെ ആരാധകരോടും ഇത്ര കടുത്ത പാതകം ചെയ്തത്‌? സുകുമാര്‍ അഴീക്കോട്‌ പറഞ്ഞതുപോലെ കവി അയ്യപ്പന്റെ ശവസംസ്കാരം നാട്ടുകാരും ആരാധകരും ചേര്‍ന്ന്‌ ഇന്ന്‌ നടത്തുന്നതാണ്‌ ബേബിയുള്‍പ്പെടെയുള്ളവര്‍ ചെയ്ത അധിക്ഷേപത്തെ തകര്‍ക്കാനുള്ള ഏക പോംവഴി. അതിന്‌ കഴിയുമോ ? ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ ചൂണ്ടിക്കാണിച്ചത്‌ ഏറെ പ്രസക്തമാണ്‌. ജീവിച്ചിരിക്കുന്നവരോട്‌ ഭരണകൂടം ഉള്‍പ്പെടെയുള്ള സമൂഹത്തിന്‌ എന്തും ചെയ്യാം. കാരണം അവര്‍ക്ക്‌ പ്രതികരിക്കാന്‍ കഴിയും. എന്നാല്‍, ജഡമായ ഒരു വ്യക്തിയോട്‌ ഇത്രയ്ക്ക്‌ അപമാനകരമായി പെരുമാറാന്‍ പാടില്ലായിരുന്നു. ജീവിച്ചിരുന്നപ്പോള്‍ ആരും തിരിഞ്ഞുനോക്കിയില്ല. മരിച്ചുകഴിഞ്ഞപ്പോള്‍ കടുത്ത അനാദരവും. ഇതെന്തൊരു വിധിയാണ്‌! രണ്ടായിരത്തിലധികം കവിതകളെഴുതിയ ഒരു കവിയെ ഇങ്ങനെ മോര്‍ച്ചറിയില്‍ കിടത്തുന്ന സാംസ്കാരിക മന്ത്രിയെ തല്‍സ്ഥാനത്ത്‌ തുടരാന്‍ അനുവദിക്കാമോ ?
അറംപറ്റിയതുപോലെ അയ്യപ്പനെഴുതിയത്‌ ഓര്‍ത്തുപോകുന്നു. : "കാറപകടത്തില്‍ പെട്ട്‌ മരിച്ച വഴിയാത്രക്കാരന്റെ ചോരയില്‍ ചവിട്ടി ആള്‍ക്കൂട്ടം നില്‍ക്കേ മരിച്ചവന്റെ പോക്കറ്റില്‍ നിന്ന്‌ പറന്ന അഞ്ചുരൂപയുടെ നോട്ടിലായിരുന്നു എന്റെ കണ്ണ്‌..... " അതേ ബേബി ഉള്‍പ്പെടെയുള്ള സംസ്കാരം തൊട്ടുതെറിച്ചിട്ടില്ലാത്ത രാഷ്ട്രീയ കോമരങ്ങള്‍ക്ക്‌ മരിച്ചു കിടക്കുന്ന അയ്യപ്പന്‌ വിലയില്ലായിരുന്നു മറിച്ച്‌ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിലെ അഞ്ചുവോട്ടിലായിരുന്നു കണ്ണ്‌ !
ആതിരേ, ഈ ശാപത്തെ എങ്ങനെ ഉന്മൂലനം ചെയ്യാന്‍ പറ്റും.

No comments: