Sunday, February 7, 2010

അച്യുതാനന്ദന്‍, നിങ്ങള്‍ ആരുടെ ഏജന്റ്‌

നിര്‍ദ്ദിഷ്ട ഭൂമി റിസര്‍വ്‌ വനമായി പ്രഖ്യാപിച്ചാല്‍ പിന്നെ അതിലുണ്ടാവുന്ന ഏത്‌ കൈയേറ്റവും കാലപരിധി നോക്കാതെ ഒഴിപ്പിക്കാം. ഇതാണ്‌ വിപ്ലവ വായാടികള്‍ക്ക്‌ ദഹിക്കാത്തത്‌. വനമായി നിലനിര്‍ത്തേണ്ട ഈ 17,922 ഏക്കര്‍ കുറേ കാലത്തേക്കു കൂടി ഇപ്പോഴത്തെ നിലയില്‍ തുടര്‍ന്നാല്‍ അത്‌ എത്തേണ്ട കൈകളില്‍ എത്തുമെന്ന്‌ ഇവര്‍ക്കെല്ലാം നന്നായി അറിയാം. അതിന്റെ കമ്മീഷന്‍ ലക്ഷങ്ങളായി കിട്ടുകയും ചെയ്യും. ഇതു നന്നായി അറിയാവുന്നതുകൊണ്ടാണ്‌ വിജ്ഞാപനം പരമാവധി വൈകിപ്പിക്കാന്‍ സിപിഎമ്മും സിപിഐയും അണിയറയില്‍ ചരടുവലികള്‍ നടത്തുന്നത്‌. നാല്‌ പ്രധാന നദികളുടെ വൃഷ്ടി പ്രദേശത്തില്‍ പെടുന്ന നിര്‍ദിഷ്ട വനഭൂമി ജൈവ വൈവിധ്യത്തിലും മുന്‍ നിരയിലാണ്‌. ഈ യാഥാര്‍ത്ഥ്യത്തില്‍ നിന്ന്‌ പൊതുജനശ്രദ്ധ തിരിക്കാനാണ്‌ ടാറ്റയുടെ തടയണയുടെ ആഴം പരിശോധിക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ കോലിട്ടിളക്കിയത്‌. ഉപസമിതികളും ഉന്നത തല സംഘങ്ങളും മലകയറിയത്‌. ടാറ്റയോടുള്ള എതിര്‍പ്പ്‌ ശക്തമാണെങ്കില്‍ ചെയ്യേണ്ടിയിരുന്ന ആദ്യ സംഗതി തോട്ടങ്ങളുടെ പാട്ടത്തുക വര്‍ധിപ്പിക്കുന്ന നിയമത്തിന്‌ ചട്ടം രൂപീകരിക്കലായിരുന്നു. 1980 ല്‍ കൊണ്ടുവന്ന ഗ്രാന്റ്സ്‌ ആന്‍ഡ്‌ ലീസ്‌ മോഡിഫിക്കേഷന്‍ ആക്ട്‌ സര്‍ക്കാര്‍ തന്നെ സ്റ്റേ ചെയ്തത്‌ വെറുതെയല്ലല്ലോ. ഈ കള്ളക്കളിയുടെ തിരക്കഥയാണ്‌ ഇന്നലെ ഹൈക്കോടതിയില്‍ വെളിവായത്‌. ടാറ്റയുടെ തടയണ പൊളിക്കാന്‍ പോകുന്നില്ല. ഇതെല്ലാം കണ്ട്‌ ഊറി ചിരിക്കുകയാണ്‌ സിപിഎമ്മിലെയും സിപിഐയിലെയും കോണ്‍ഗ്രസിലെയും കേരള കോണ്‍ഗ്രസിലെയും മുസ്ലീം ലീഗിലെയും നേതാക്കന്മാര്‍.
പൊതുജനം കോവര്‍ കഴുതകളാണെന്നു കരുതെരുത്‌.അവര്‍ക്കെല്ലാം അറിയാം.അതൊരു പൊട്ടിത്തെറിയാകാന്‍ ഇനി അധികം സമയമൊന്നും വേണ്ട




മുഖവുരയില്ലാതെ ചോദിക്കണം- മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദനും റവന്യൂമന്ത്രി കെ.പി. രാജേന്ദ്രനും വനം മന്ത്രി ബിനോയ്‌ വിശ്വവും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും അടക്കമുള്ളവര്‍ ആരുടെ ഏജന്റുമാരാണ്‌? ടാറ്റയുടെയോ അതോ റിയല്‍ എസ്റ്റേറ്റ്‌ മാഫിയകളുടെയോ?
മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സത്വരനടപടി സ്വീകരിക്കണമെന്ന കേരളഹൈക്കോടതി ഫെബ്രുവരി ഒന്നാം തീയതി ഉത്തരവിട്ടതിന്‌ ശേഷം നടന്ന ഉഡായിപ്പുകളാണ്‌ മേല്‍ ഉദ്ധരിച്ച ചോദ്യം ഉന്നയിക്കാന്‍ കേരളത്തിലെ പൊതുസമൂഹത്തെ നിര്‍ബന്ധിക്കുന്നത്‌ ആതിരേ....
മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ പുതിയ ദൗത്യസംഘത്തിന്റെ ആവശ്യമില്ല എന്ന്‌ മന്ത്രിസഭാ യോഗം തീരുമാനിക്കുകയും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ഇതിനായി ഉപസമിതി രൂപീകരിക്കുകയും ചെയ്തു. ഉപസമിതി തലവന്റെ നേതൃത്വത്തില്‍ മന്ത്രിമാരും ഉദ്യോഗസ്ഥരുമടങ്ങുന്ന ഒരു സംഘം മൂന്നാറിലേയ്ക്ക്‌ വിനോദയാത്ര പോയതിന്റെയും ചെപ്പുകുളത്ത്‌ ടാറ്റ അനധികൃതമായി നിര്‍മ്മിച്ച തടയണയില്‍ കോലിട്ടിളക്കുന്നതിന്റെയും വാര്‍ത്തയും ചിത്രങ്ങളും കേരളം തല്‍സമയം കണ്ടതുമാണ്‌. അതിന്‌ ശേഷം ആ തടയണ പൊളിക്കാനുള്ള നടപടി സ്വീകരിക്കാന്‍ കളക്ടര്‍ക്ക്‌ ഉത്തരവ്‌ നല്‍കുമെന്ന്‌ കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ചതും കേട്ടതാണ്‌. കോടിയേരിക്ക്‌ പിന്നാലെ വൈക്കം വിശ്വനും ഇ.പി ജയരാജനും ഗോവിന്ദന്‍ മാസ്റ്ററും അടങ്ങിയ സിപിഎമ്മിന്റെ ഒരു ഫാക്ട്‌ ഫൈന്റിംഗ്‌ സംഘവും മൂന്നാറില്‍ വിനോദയാത്ര നടത്തി പത്രസമ്മേളനം വിളിച്ചുകൂട്ടി പൊതുസമൂഹത്തിന്റെ കണ്ണില്‍ പൊടിയിട്ടതും കേരളം കണ്ടതാണ്‌. ടാറ്റയുടെ തടയണ പൊളിച്ചില്ലെങ്കില്‍ ലോകം അവസാനിക്കുമെന്ന മട്ടില്‍ വി.എസ്‌ അച്യുതാനന്ദനും കെ.പി രാജേന്ദ്രനും ബിനോയ്‌ വിശ്വവും ആക്രോശിക്കുന്നതും കേരളം കേട്ടു..
എന്നാല്‍ ഇതെല്ലാം,ആതിരേ, പലപ്പോഴും ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ, കേരളീയരെ വഞ്ചിക്കാനുള്ള കണിശതയാര്‍ന്ന കൗശലങ്ങളായിരുന്നുവെന്ന്‌ ക്ഫെബ്രുവരി 5ന്‌ ഹൈക്കോടതിയില്‍ നടന്ന വാദപ്രതിവാദങ്ങള്‍ ഒന്നുകൂടി വ്യക്തമാക്കി. ടാറ്റയുടെ തടയണ സംബന്ധിച്ച്‌ ജില്ലാ കളക്ടര്‍ നല്‍കിയ വിശദീകരണ നോട്ടീസിന്റെ സാധുത ചോദ്യം ചെയ്ത്‌ ടാറ്റ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ വാദത്തിനിടയിലാണ്‌ പൂച്ച പുറത്ത്‌ ചാടിയത്‌. തടയണ പൊളിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടില്ല എന്നാണ്‌ അഡ്വ. ജനറല്‍ സി.പി. സുധാകര്‍ പ്രസാദ്‌ അസന്ദിഗ്ധമായി വ്യക്തമാക്കിയത്‌. അനധികൃത നിര്‍മാണങ്ങള്‍ പരിശോധിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ മാത്രമാണ്‌ കളക്ടറോട്‌ ആവശ്യപ്പെട്ടത്‌ എന്നാണ്‌ അഡ്വ. ജനറല്‍ വിശദീകരിച്ചത്‌. ഇതിന്റെ അടിസ്ഥാനത്തില്‍ ടാറ്റയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്‌ ഒമ്പതാം തീയതി വരെ ജസ്റ്റിസ്‌ വി.ആര്‍. രാമചന്ദ്രന്‍ നായര്‍ നീട്ടിവെച്ചിരിക്കുകയാണ്‌. ഹര്‍ജിയുടെ വാദത്തിനിടയില്‍ കോടതി ചോദിച്ച സാംഗത്യമാര്‍ന്ന ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കാനാവാതെ അഡ്വ. ജനറല്‍ വിയര്‍ക്കുന്നതും കണ്ടു. കോടതി വിധിയെ തുടര്‍ന്ന്‌ അടുത്ത ഒമ്പതാം തീയതി വരെ തത്സ്ഥിതി തുടരും. കോടതി വിധി ടാറ്റയ്ക്ക്‌ അനുകൂലമായാല്‍ പൊളിക്കല്‍ നാടകം പൊളിഞ്ഞ്‌ പാളീസാവുകയും ചെയ്യും. യഥാര്‍ത്ഥത്തില്‍ ഇത്തരമൊരു പരിണാമമാണ്‌ എല്‍ഡിഎഫ്‌ ഭരണകൂടം ആഗ്രഹിക്കുന്നത്‌ ആതിരേ...
ആതിരേ, ഇതുപോലെ നാറിയ ഒരു ജനവഞ്ചന ആരുടെ ഓര്‍മ്മയിലാണുള്ളത്‌. മൂന്നാറില്‍ ടാറ്റയും മറ്റ്‌ റിയല്‍ എസ്റ്റേറ്റ്‌ മാഫിയകളും അനധികൃതമായി കൈവശപ്പെടുത്തിയിട്ടുള്ള വനഭൂമിയില്‍ നിന്ന്‌ അവരെ ഇറക്കിവിടാന്‍ പ്രത്യേക നിയമമൊന്നും നിര്‍മിക്കേണ്ടതില്ല. നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച്‌ തന്നെ നടപടിയെടുക്കാവുന്നതേയുള്ളു. ടാറ്റയ്ക്കായി മൂന്നാറില്‍ പ്രത്യേക നിയമമില്ലെന്നും നിയമമുണ്ടാകാന്‍ പാടില്ലെന്നും അഹന്തയോടെ പ്രഖ്യാപിച്ചത്‌ വനം മന്ത്രി ബിനോയ്‌ വിശ്വമാണ്‌. ടാറ്റയുടെ ഹര്‍ജിയില്‍ കോടതിയുടെ താല്‍ക്കാലിക വിധി വരുന്നതിന്‌ അല്‍പം മുമ്പാണ്‌ മാധ്യമപ്രവര്‍ത്തകരോട്‌ ബിനോയ്‌ വിശ്വം ഇങ്ങനെ ഹുങ്ക്‌ കാണിച്ചത്‌.
മുന്‍പ്‌ ചൂണ്ടിക്കാട്ടിയതുപോലെ മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ക്ക്‌ എതിരെ മുഖ്യമന്ത്രി അടക്കമുള്ളവര്‍ നടത്തുന്ന പ്രഖ്യാപനങ്ങളും വനം വകുപ്പും റവന്യൂവകുപ്പും സ്വീകരിക്കുന്ന നടപടികളും ടാറ്റ അടക്കമുള്ള റിയല്‍ എസ്റ്റേറ്റ്‌ മാഫിയകള്‍ക്ക്‌ തങ്ങളുടെ നിലപാട്‌ നിയമപരമായി സാധൂകരിച്ചെടുക്കാനുള്ള കുറുക്കുവഴിയൊരുക്കലുകളാണ്‌ പ്രൊഫഷണല്‍ സ്വാശ്രയ നിയമം 2006 കൊണ്ടുവന്ന്‌ വിദ്യാഭ്യാസ വാണിക്കുകള്‍ക്ക്‌ ഈ മേഖലയില്‍ ആധിപത്യം സ്ഥാപിക്കാന്‍ നിയമപരമായ പരിസരം ഒരുക്കിക്കൊടുത്ത അതേ കൗശലവും വഞ്ചനയുമാണ്‌ മൂന്നാര്‍ പ്രശ്നത്തില്‍ ഇടതുമുന്നണിയും സര്‍ക്കാരും സ്വീകരിച്ചിരിക്കുന്നത്‌.
ഒരു വലിയ ഗൂഢാലോചനയുടെ ഭാഗമായാണ്‌, യഥാര്‍ത്ഥത്തില്‍ ടാറ്റയുടെ തടയണ, കളക്ടറുടെ കത്ത്‌ തുടങ്ങിയ വിവാദങ്ങള്‍ . ഇത്‌ ആസൂത്രിതമായ അട്ടിമറിയാണ്‌. ഈ ജനവഞ്ചനയില്‍ മുഖ്യമന്ത്രി അടക്കമുള്ള എല്ലാ മന്ത്രിമാര്‍ക്കും പിണറായി മുതലുള്ള സിപിഎം നേതാക്കള്‍ക്കും വെളിയം ഭാര്‍ഗവന്‍ അടക്കമുള്ള സിപിഐ ശിങ്കങ്ങള്‍ക്കും പങ്കുണ്ട്‌. ഇല്ലെന്ന്‌ നിഷേധിക്കാന്‍ ഇവര്‍ക്കാര്‍ക്കും കഴിയുകയില്ല. അതിന്റെ ഏറ്റവും ദാരുണമായ പ്രകടനമായിരുന്നു ഹൈക്കോടതിയിയില്‍ അഡ്വ. ജനറല്‍ സി.പി. സുധാകര്‍ പ്രസാദ്‌ നടത്തിയത്‌.
തടയണയും കളക്ടറുടെ നോട്ടീസും എന്ന വിവാദം കുത്തിപ്പൊക്കി വനഭൂമി വിജ്ഞാപനം നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ്‌ അണിയറയില്‍ നടക്കുന്നത്‌. വിജ്ഞാപനം വരും മുമ്പ്‌ ഭൂമി പൂര്‍ണമായി കൈയേറാന്‍ റിയല്‍ എസ്റ്റേറ്റ്‌ മാഫിയകള്‍ക്ക്‌ അവസരമൊരുക്കുകയാണ്‌ ഈ വിപ്ലവ വായാടിത്തങ്ങളുടെ ഗൂഢശ്രമം.
കണ്ണന്‍ ദേവന്‍ കമ്പനിക്ക്‌ പാട്ടത്തിന്‌ നല്‍കിയ ഭൂമിയില്‍ നിന്ന്‌ തിരിച്ചെടുത്തതില്‍ 17,922 ഏക്കര്‍ ഭൂമി വനവത്കരണത്തിനായി വനം വകുപ്പിന്‌ കൈമാറണമെന്ന്‌ ലാന്‍ഡ്‌ ബോര്‍ഡ്‌ 1974 ല്‍ നിര്‍ദേശിച്ചതാണ്‌. 1980ല്‍ ഇത്‌ സംബന്ധിച്ച ഉത്തരവ്‌ ഇറങ്ങുകയും ചെയ്തു. എന്നാല്‍, ഇതുവരെ ഈ ഭൂമി റിസര്‍വ്‌ വനമായി പ്രഖ്യാപിക്കുന്ന വിജ്ഞാപനം പുറത്തുവന്നിട്ടില്ല. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ 2006 നവംബറില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലും ഈ ഭൂമി റിസര്‍വ്‌ വനമായി വിജ്ഞാപനം ചെയ്യണമെന്ന്‌ തീരുമാനിച്ചിരുന്നു. റവന്യൂമന്ത്രി കെ. പി. രാജേന്ദ്രനും വനം മന്ത്രി ബിനോയ്‌ വിശ്വവും ഈ യോഗത്തില്‍ സംബന്ധിച്ചിരുന്നു. തീരുന്നില്ല, വ്യാജ പട്ടയങ്ങളെ കുറിച്ച്‌ അന്വേഷിച്ച കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരം 2007ല്‍ ഇറക്കിയ ഉത്തരവിലും ഇക്കാര്യം പറഞ്ഞിരുന്നു. എന്നാല്‍, നിര്‍ദ്ദിഷ്ട ഭൂമി വനഭൂമിയായി പ്രഖ്യാപിക്കുന്ന വിജ്ഞാപനം ഇനിയും പുറപ്പെടുവിച്ചിട്ടില്ല. ഭൂമി ഏറ്റെടുക്കുമെന്ന്‌ ബിനോയ്‌ വിശ്വം ആവര്‍ത്തിച്ച്‌ പ്രഖ്യാപിക്കുന്നുണ്ട്‌. മന്ത്രിസഭാ യോഗത്തില്‍ ഇത്‌ ഉന്നയിക്കുകയും ചെയ്തതാണ്‌. എന്നാല്‍ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിന്റെ തലേദിവസം ഈ നീക്കത്തിനെതിരായി ന്യായങ്ങളുമായി ഇടുക്കി ജില്ലാ കളക്ടര്‍ രംഗത്തെത്തി. കളക്ടര്‍ ഉന്നയിച്ച തടസവാദങ്ങള്‍ കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയ്ക്ക്‌ വന്നെങ്കിലും ഉന്നതനായ ഒരു സിപിഎം മന്ത്രി ഇടപെട്ട്‌ ചര്‍ച്ച മാറ്റിവെയ്ക്കുകയായിരുന്നു. അന്ന്‌ യോഗത്തിലുണ്ടായിരുന്ന കെ.പി രാജേന്ദ്രനോ ബിനോയ്‌ വിശ്വനോ ഒരക്ഷരം പോലും മറുത്ത്‌ പറഞ്ഞതുമില്ല.
ആതിരേ,നിര്‍ദ്ദിഷ്ട ഭൂമി റിസര്‍വ്‌ വനമായി പ്രഖ്യാപിച്ചാല്‍ പിന്നെ അതിലുണ്ടാവുന്ന ഏത്‌ കൈയേറ്റവും കാലപരിധി നോക്കാതെ ഒഴിപ്പിക്കാം. ഇതാണ്‌ വിപ്ലവ വായാടികള്‍ക്ക്‌ ദഹിക്കാത്തത്‌. വനമായി നിലനിര്‍ത്തേണ്ട ഈ 17,922 ഏക്കര്‍ കുറേ കാലത്തേക്കു കൂടി ഇപ്പോഴത്തെ നിലയില്‍ തുടര്‍ന്നാല്‍ അത്‌ എത്തേണ്ട കൈകളില്‍ എത്തുമെന്ന്‌ ഇവര്‍ക്കെല്ലാം നന്നായി അറിയാം. അതിന്റെ കമ്മീഷന്‍ ലക്ഷങ്ങളായി കിട്ടുകയും ചെയ്യും. ഇതു നന്നായി അറിയാവുന്നതുകൊണ്ടാണ്‌ വിജ്ഞാപനം പരമാവധി വൈകിപ്പിക്കാന്‍ സിപിഎമ്മും സിപിഐയും അണിയറയില്‍ ചരടുവലികള്‍ നടത്തുന്നത്‌. നാല്‌ പ്രധാന നദികളുടെ വൃഷ്ടി പ്രദേശത്തില്‍ പെടുന്ന നിര്‍ദിഷ്ട വനഭൂമി ജൈവ വൈവിധ്യത്തിലും മുന്‍ നിരയിലാണ്‌. ഈ യാഥാര്‍ത്ഥ്യത്തില്‍ നിന്ന്‌ പൊതുജനശ്രദ്ധ തിരിക്കാനാണ്‌ ടാറ്റയുടെ തടയണയുടെ ആഴം പരിശോധിക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ കോലിട്ടിളക്കിയത്‌. ഉപസമിതികളും ഉന്നത തല സംഘങ്ങളും മലകയറിയത്‌. ടാറ്റയോടുള്ള എതിര്‍പ്പ്‌ ശക്തമാണെങ്കില്‍ ചെയ്യേണ്ടിയിരുന്ന ആദ്യ സംഗതി തോട്ടങ്ങളുടെ പാട്ടത്തുക വര്‍ധിപ്പിക്കുന്ന നിയമത്തിന്‌ ചട്ടം രൂപീകരിക്കലായിരുന്നു. 1980 ല്‍ കൊണ്ടുവന്ന ഗ്രാന്റ്സ്‌ ആന്‍ഡ്‌ ലീസ്‌ മോഡിഫിക്കേഷന്‍ ആക്ട്‌ സര്‍ക്കാര്‍ തന്നെ സ്റ്റേ ചെയ്തത്‌ വെറുതെയല്ലല്ലോ. ഈ കള്ളക്കളിയുടെ തിരക്കഥയാണ്‌ ഇന്നലെ ഹൈക്കോടതിയില്‍ വെളിവായത്‌. ടാറ്റയുടെ തടയണ പൊളിക്കാന്‍ പോകുന്നില്ല. ഇതെല്ലാം കണ്ട്‌ ഊറി ചിരിക്കുകയാണ്‌ സിപിഎമ്മിലെയും സിപിഐയിലെയും കോണ്‍ഗ്രസിലെയും കേരള കോണ്‍ഗ്രസിലെയും മുസ്ലീം ലീഗിലെയും നേതാക്കന്മാര്‍.
പൊതുജനം കോവര്‍ കഴുതകളാണെന്നു കരുതെരുത്‌.അവര്‍ക്കെല്ലാം അറിയാം.അതൊരു പൊട്ടിത്തെറിയാകാന്‍ ഇനി അധികം സമയമൊന്നും വേണ്ട

No comments: