Monday, April 26, 2010

ലാവലിനും പിണറായിയും പിന്നെ തച്ചങ്കരിയും

പുതിയ സാക്ഷിമൊഴി സിബിഐയ്ക്ക്‌ ഇപ്പോള്‍ ലഭിച്ചിട്ടുണ്ട.്‌ രണ്ടുകോടി രൂപയാണ്‌ നേരിട്ട്‌ പിണറായി വിജയന്‌ നല്‍കിയതെന്നാണ്‌ ആരോപണം. ദിലീപ്‌ രാഹുലന്‍, നാസര്‍, ബീന തുടങ്ങിയവരിലൂടെയാണ്‌ ഈ പണം പിണറായിക്ക്‌ ലഭിച്ചതെന്നും രേഖാമൂലമുള്ള പുതിയ ആരോപണത്തില്‍ പറയുന്നു. ഇതിന്റെ വിശദാംശങ്ങള്‍ അന്വേഷിച്ച്‌ കണ്ടെത്തേണ്ടത്‌ സിബിഐയാണ്‌. ലാവലിന്‍ ഇടപാടില്‍ പാര്‍ട്ടിക്ക്‌ നേരത്തെ തന്നെ ഏഴ്‌ കോടിയോളം രൂപ ലഭിച്ചിരുന്നു. ഇഎംഎസ്‌ ജീവിച്ചിരുന്ന കാലത്താണ്‌ ഈ തുക ലഭിച്ചത്‌. അത്‌ പാര്‍ട്ടിയുടെ കണക്കില്‍ ഉള്‍പ്പെടുത്തേണ്ടതില്ല എന്ന്‌ അന്ന്‌ ഇഎംഎസ്‌ തന്നെ വ്യക്തമാക്കിയതാണ്‌. ഈ പണം ഉപയോഗിച്ചാണ്‌ എകെജി സെന്റര്‍ മോഡിഫിക്കേഷനും സെക്രട്ടേറിയേറ്റ്‌ അംഗങ്ങള്‍ക്ക്‌ ഫ്ലാറ്റും പാര്‍ട്ടി ചാനലിന്റെ പ്രാരംഭ നടപടികളും ആരംഭിച്ചത്‌. എന്നാല്‍, ഇഎംഎസിന്റെ കൗശലബുദ്ധിയില്‍ ഈ പണം മറയ്ക്കാന്‍ ഒരു തന്ത്രം രൂപം കൊള്ളുകയും ചെയ്തു. പാര്‍ട്ടി ചാനലിനു വേണ്ടി നടത്തിയ ബക്കറ്റ്‌ പിരിവാണിത്‌. സഖാക്കള്‍ അവകാശപ്പെടുന്നത്‌ ഒറ്റദിവസം കൊണ്ട്‌ ഏഴ്‌ കോടി രൂപ ഇങ്ങനെ ബക്കറ്റ്‌ പിരിവിലൂടെ സമാഹരിച്ചു എന്നാണ്‌. സത്യത്തെ തമസ്കരിക്കുന്നതില്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ നേതാക്കന്മാര്‍ക്കുള്ള വിരുത്‌ ഒന്നുവേറെ തന്നെയാണ്‌.


തന്റെ കൈകള്‍ ശുദ്ധമായതുകൊണ്ടാണ്‌ ലാവലിന്‍ അഴിമതിക്കേസില്‍ സിബിഐയ്ക്ക്‌ താന്‍ കോഴ വാങ്ങി എന്നതിന്‌ തെളിവ്‌ ലഭിക്കാതിരുന്നതെന്ന പിണറായി വിജയന്റെ അഭിമാനവും പിണറായിയെ ന്യായീകരിച്ച്‌ ഇ.പി ജയരാജന്‍ നടത്തിയ പ്രസ്താവനയും പാര്‍ട്ടി പത്രത്തില്‍ പിണറായിയുടെ നിരപരാധിത്വത്തിനുവേണ്ടി വാദിക്കുകയും സിബിഐയെ പുലഭ്യം പറയുകയും ചെയ്ത വെളിയം ഭാര്‍ഗവന്‍, ടി.ജെ ചന്ദ്രചൂഡന്‍, പി.ജെ ജോസഫ്‌ എന്നിവരുടെ നിലപാടുകളുമെല്ലാം, ആതിരേ വസ്തുതകള്‍ മറച്ചുവെയ്ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമവും പിണറായിയെ വെള്ള പൂശാനുള്ള യജമാനഭക്തിയുമായിരുന്നെന്ന്‌ തെളിഞ്ഞ്‌ കഴിഞ്ഞു.
ലാവലിന്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട്‌ സിബിഐ നല്‍കിയ സത്യവാങ്മൂലത്തിലെ ഒരു വാക്യം ഉദ്ധരിച്ചുകൊണ്ടായിരുന്നു പിണറായിയും പിണറായിയുടെ പിണിയാളുകളും ആഹ്ലാദിച്ചതും പ്രസ്താവനകളിറക്കിയതും സിബിഐയെ ഭര്‍ത്സിച്ചതും. എന്നാല്‍, ലാവലിന്‍ അഴിമതിക്കേസില്‍ ആരേയും കുറ്റവിമുക്തരാക്കിയിട്ടില്ലെന്നും ആര്‍ക്കും ക്ലീന്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയിട്ടില്ലെന്നും സിബിഐ വെളിപ്പെടുത്തുകയും ഹര്‍ജിക്കാരനായ ടി.പി. നന്ദകുമാര്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ കൂടുതല്‍ അന്വേഷണം തുടരേണ്ടതാണെന്ന കോടതിവിധിയും വന്നതോടെ പിണറായി ഭക്തരുടെ വായടഞ്ഞിരിക്കുകയാണ്‌. അപ്പോള്‍ പോലും, ആതിരേ പിണറായി സ്വന്തം കൈകൊണ്ട്‌ കോഴ വാങ്ങിയതിന്‌ തെളിവില്ല എന്ന്‌ ഊറ്റം കൊണ്ട്‌ സത്യത്തെ തമസ്കരിക്കാനാണ്‌ ഈ പാദസേവകരുടെ ശ്രമം.
ഇവിടെ ലാവലിന്‍ അഴിമതിക്കേസിലെ കേന്ദ്രവിഷയങ്ങളില്‍ നിന്ന്‌ ജനശ്രദ്ധ തിരിച്ചുവിടാനുള്ള വിലകുറഞ്ഞ തന്ത്രങ്ങളാണ്‌ പിണറായി വിജയന്‍ അടക്കമുള്ളവര്‍ പ്രസ്താവനകളിലൂടെ പയറ്റുന്നത്‌. അവിഹിതമായി പണം അഥവാ കൈക്കൂലി കൈപ്പറ്റി എന്നതല്ല ലാവലിന്‍ കേസിലെ കേന്ദ്രവിഷയം. സിബിഐയുടെ ചാര്‍ജ്‌ ഷീറ്റില്‍ ഏഴാം പ്രതിയായിരിക്കുന്ന പിണറായി അടക്കമുള്ള മറ്റു പ്രതികള്‍ക്കെതിരെ ഇത്തരത്തിലൊരു ആരോപണം സിബിഐ ഉന്നയിച്ചിട്ടുമില്ല. 1988 -ലെ അഴിമതി നിരോധന നിയമം ഏഴാം വകുപ്പാണ്‌ പൊതുജനസേവകര്‍ കൈക്കൂലിയും മറ്റ്‌ അവിഹിത ധനവും കൈപ്പറ്റുന്നത്‌ കുറ്റകരമാണെന്ന്‌ പറയുന്നത്‌. എന്നാല്‍, പിണറായി അടക്കമുള്ളവര്‍ക്ക്‌ ഈ വകുപ്പനുസരിച്ചുള്ള ചാര്‍ജ്‌ ഷീറ്റല്ല നല്‍കിയിട്ടുള്ളത്‌. മറിച്ച്‌ അഴിമതി നിരോധന നിയമത്തിലെ 13(1)(സി),(ഡി),13(2)വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ്‌ ആരോപിച്ചിട്ടുള്ളത്‌. ഈ വാസ്തവം മറച്ചുവെച്ചുകൊണ്ടാണ്‌ "പണം കൈപ്പറ്റിയതിന്‌ തെളിവില്ല" എന്ന സിബിഐയുടെ സത്യവാങ്മൂലത്തിലെ ഒരു വാക്യമുദ്ധരിച്ച്‌ പിണറായി അടക്കമുള്ളവര്‍ പ്രചാരണം നടത്തുന്നത്‌. ഇത്‌ നിയമത്തെ നിഷേധിക്കുന്നതും ജനങ്ങളെ വഞ്ചിക്കുന്നതുമായ നിലപാടാണെന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ല. ഇത്‌ തിരിച്ചറിയാതെയാണ്‌ മുഖ്യധാരാ മാധ്യമങ്ങള്‍ പോലും പിണറായിയെ ന്യായീകരിച്ച്‌ വാര്‍ത്തകള്‍ നല്‍കിയിട്ടുള്ളത്‌.
പിണറായി അടക്കമുള്ളവര്‍ക്കെതിരെ ആരോപിക്കപ്പെട്ടിട്ടുള്ള, അഴിമതി നിരോധന നിയമത്തിലെ പതിമൂന്നാം വകുപ്പിന്‌ ഏറെ പ്രത്യേകതകളുണ്ട്‌, ആതിരേ... ആരെങ്കിലും അവിഹിതമായി കൈക്കൂലി പണം കൈപ്പറ്റിയെന്ന്‌ ആരോപിക്കപ്പെടേണ്ട ആവശ്യം പോലും ഈ വകുപ്പനുസരിച്ചില്ല. അതുകൊണ്ട്‌ അത്‌ തെളിയിക്കേണ്ട ബാധ്യത സിബിഐയ്ക്കുമില്ല.
ഇവിടെ ശ്രദ്ധിക്കേണ്ട ഒരു വസ്തുതയുണ്ട്‌. അഴിമതി നിരോധന നിയമത്തിന്‌ ഏഴാം വകുപ്പിന്‌ പുറമെ പതിമൂന്നാം വകുപ്പുകൂടി ഉള്‍പ്പെടുത്തിയതിന്റെ സാംഗത്യമാണത്‌. ഇതിന്‌ സവിശേഷമായ ഒരു ലക്ഷ്യമുണ്ട്‌. ആരും കൈക്കൂലി നേരിട്ട്‌ വാങ്ങണമെന്നില്ല. ഇനി വാങ്ങിയാല്‍ തന്നെ അതിന്‌ രേഖകള്‍ ഉണ്ടാവുകയുമില്ല. അതുകൊണ്ടാണ്‌ പതിമൂന്നാം വകുപ്പുകൂടി നിയമനിര്‍മാണ വിദഗ്ധര്‍ എഴുതി ചേര്‍ത്തത്‌. പിണറായി അടക്കമുള്ളവര്‍ക്കെതിരെ ചാര്‍ജ്‌ ഷീറ്റില്‍ ആരോപിക്കപ്പെട്ടിട്ടുള്ള 13 (1) (സി), (ഡി) വകുപ്പുകള്‍ പ്രകാരം സത്യസന്ധമല്ലാത്ത, വഞ്ചനാപരമായ ഇടപാടുകളിലൂടെ ആര്‍ക്കെങ്കിലും നേട്ടമുണ്ടാക്കുന്ന പ്രവര്‍ത്തിചെയ്യുന്നതും അധികാരസ്ഥാനം ദുരുപയോഗപ്പെടുത്തി മറ്റാര്‍ക്കെങ്കിലും സാമ്പത്തിക നേട്ടമുണ്ടാക്കുന്നതും കുറ്റകരമാണ്‌. ഇതിന്‌ കൈക്കൂലിയുമായും പണം പറ്റലുമായും ബന്ധമൊന്നുമില്ല. അതേസമയം ആരും തന്നെ മറ്റുള്ളവര്‍ക്കുവേണ്ടി ഇത്തരം സഹായങ്ങളും സേവനങ്ങളും വെറുതെ ചെയ്യുകയില്ല എന്നുള്ള അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ്‌, ആതിരേ പതിമൂന്നാം വകുപ്പുകൂടി നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. അതില്ലായിരുന്നെങ്കില്‍ കൈക്കൂലി വാങ്ങിയതിന്‌ രസീത്‌ നല്‍കിയാല്‍ മാത്രമേ അഴിമതിക്കേസുകളില്‍ പ്രോസിക്യൂഷന്‍ നടപടി സാധ്യമാകുമായിരുന്നുള്ളു. എന്നാല്‍ അതല്ല ലാവലിന്‍ കേസില്‍ പിണറായി അടക്കമുള്ളവര്‍ക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്‌.
മേല്‍പ്പറഞ്ഞ വകുപ്പനുസരിച്ചുള്ള കുറ്റം കൂടാതെ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ വിവരിച്ചിട്ടുള്ള മറ്റു കുറ്റങ്ങളും സിബിഐയുടെ ചാര്‍ജ്‌ ഷീറ്റിലുണ്ട്‌. ക്രിമിനല്‍ ഗൂഢാലോചന (120 ബി), ക്രിമിനല്‍ സ്വഭാവമുള്ള വിശ്വാസലംഘനം (409), വഞ്ചന (420) രേഖകളിലെ കൃത്രിമത്വവും വ്യാജരേഖ പ്രയോഗവും (465, 468, 471) വകുപ്പുകള്‍) എന്നിവയാണവ. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൈക്കൂലിയില്‍ നിന്നും അനധികൃത പണസമ്പാദനത്തില്‍ നിന്നും വ്യത്യസ്ഥമായാണ്‌ മന്ത്രിമാരടക്കമുള്ള പൊതുപ്രവര്‍ത്തകരുടെ സാമ്പത്തിക അഴിമതിയെന്ന്‌ തിരിച്ചറിഞ്ഞിട്ടാണ്‌ നിയമത്തില്‍ ഇത്തരം വകുപ്പുകള്‍ എഴുതിച്ചേര്‍ത്തിട്ടുള്ളത്‌. ആ വകുപ്പുകള്‍ അനുസരിച്ചാണ്‌ ലാവലിന്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്‌. ഈ കേന്ദ്ര വിഷയങ്ങള്‍ തമസ്കരിച്ചുകൊണ്ട്‌ കേവലം പണാപഹരണത്തിന്റെ ലഘുതയിലേക്ക്‌ ലാവലിന്‍ കേസ്‌ ഒതുക്കാനുള്ള ശ്രമമാണ്‌ കഴിഞ്ഞദിവസങ്ങളില്‍ കണ്ടതും കോടതിയുടെ സമയോജിതമായ വിശദീകരണത്തിലൂടെ അതിന്‌ ശ്രമിച്ചവരുടെ വായടപ്പിച്ചതും. ഇത്‌ തിരിച്ചറിയാതെ അല്ലെങ്കില്‍ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന്‌ ഭാവിച്ചാണ്‌ ചന്ദ്രചൂഡനും വെളിയം ഭാര്‍ഗവനും പിജെ ജോസഫും അടക്കമുള്ളവര്‍ പിണറായിയെ ന്യായീകരിക്കാന്‍ ശ്രമിച്ചത്‌. ഇത്‌ കോഴി കട്ടവന്‍ തലയില്‍ പൂട തപ്പിനോക്കുന്നതിന്‌ തുല്ല്യമാണ്‌.
എന്നാല്‍,ആതിരേ, ലാവലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ പണം കൈപ്പറ്റുന്നത്‌ നേരിട്ട്‌ കണ്ടു എന്ന പുതിയ സാക്ഷിമൊഴി സിബിഐയ്ക്ക്‌ ഇപ്പോള്‍ ലഭിച്ചിട്ടുണ്ട്‌.തിരുവനന്തപുറം സ്വദേശി ദീപക്‌ കുമാറാണ്‌ ഇതു വെളിപ്പെടുത്തിയിട്ടുള്ളത്‌. രണ്ടുകോടി രൂപയാണ്‌ നേരിട്ട്‌ പിണറായി വിജയന്‌ നല്‍കിയതെന്നാണ്‌ ആരോപണം. ദിലീപ്‌ രാഹുലന്‍, നാസര്‍, ബീന തുടങ്ങിയവരിലൂടെയാണ്‌ ഈ പണം പിണറായിക്ക്‌ ലഭിച്ചതെന്നും സ്വന്തം കൈപ്പടയിലെഴുതിയ 60 പേജുള്ള വിശാദികരണത്തില്‍ ദീപക്‌ കുമാര്‍ വ്യക്തമാക്കുന്നു.സിബിഐയുടെ ചെന്നൈ ഓഫീസിലാലാണ്‌ ദീപക്‌ കുമാര്‍ ഈ വിശദീകരണം നല്‍കിയിട്ടുള്ളത്‌.. ഇതിന്റെ വിശദാംശങ്ങള്‍ അന്വേഷിച്ച്‌ കണ്ടെത്തേണ്ടത്‌ സിബിഐയാണ്‌.
ലാവലിന്‍ ഇടപാടില്‍ പാര്‍ട്ടിക്ക്‌ നേരത്തെ തന്നെ ഏഴ്‌ കോടിയോളം രൂപ ലഭിച്ചിരുന്നു, ആതിരേ..!. ഇഎംഎസ്‌ ജീവിച്ചിരുന്ന കാലത്താണ്‌ ഈ തുക ലഭിച്ചത്‌. അത്‌ പാര്‍ട്ടിയുടെ കണക്കില്‍ ഉള്‍പ്പെടുത്തേണ്ടതില്ല എന്ന്‌ അന്ന്‌ ഇഎംഎസ്‌ തന്നെ വ്യക്തമാക്കിയതാണ്‌. ഈ പണം ഉപയോഗിച്ചാണ്‌ എകെജി സെന്റര്‍ മോഡിഫിക്കേഷനും സെക്രട്ടേറിയേറ്റ്‌ അംഗങ്ങള്‍ക്ക്‌ ഫ്ലാറ്റും പാര്‍ട്ടി ചാനലിന്റെ പ്രാരംഭ നടപടികളും ആരംഭിച്ചത്‌. എന്നാല്‍, ഇഎംഎസിന്റെ കൗശലബുദ്ധിയില്‍ ഈ പണം മറയ്ക്കാന്‍ ഒരു തന്ത്രം രൂപം കൊള്ളുകയും ചെയ്തു. പാര്‍ട്ടി ചാനലിനു വേണ്ടി നടത്തിയ ബക്കറ്റ്‌ പിരിവാണിത്‌. സഖാക്കള്‍ അവകാശപ്പെടുന്നത്‌ ഒറ്റദിവസം കൊണ്ട്‌ ഏഴ്‌ കോടി രൂപ ഇങ്ങനെ ബക്കറ്റ്‌ പിരിവിലൂടെ സമാഹരിച്ചു എന്നാണ്‌. സത്യത്തെ തമസ്കരിക്കുന്നതില്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ നേതാക്കന്മാര്‍ക്കുള്ള വിരുത്‌ ഒന്നുവേറെ തന്നെയാണ്‌.
ആതിരേ, ഇതിന്‌ സമാന്തരമായി വായിക്കേണ്ടതാണ്‌ പിണറായി വിജയന്‍ ഇപ്പോള്‍ നടത്തിയ വിദേശ പര്യടനവും അതിനിടയില്‍ തച്ചങ്കരിയുടെതായി ഉണ്ടായ വിദേശത്തെ സാന്നിധ്യവും. കേരളത്തിലെ നേതാക്കള്‍ക്ക്‌ വിദേശത്ത്‌ സഞ്ചരിക്കാന്‍ കേരള പോലീസിന്റെ വഴിയൊരുക്കല്‍ ആവശ്യമില്ല എന്ന്‌ പിണറായി ഇപ്പോള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും തച്ചങ്കരിയുടെ വിവാദ സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം പിണറായിക്കും തച്ചങ്കരിക്കും ബന്ധപ്പെട്ട ചിലര്‍ക്കും വ്യക്തമായി അറിയാവുന്നതാണ്‌. പൊതുസമൂഹത്തിന്‌ അത്‌ സംബന്ധിച്ച ധാരണയുമുണ്ട്‌.
ഈ സന്ദര്‍ശനം നേതാക്കന്മാരുടെ അറിവോടും ആശീര്‍വാദത്തോടും ആയിരുന്നു നടന്നത്‌ എന്നതിന്റെ തെളിവാണ്‌ തച്ചങ്കരിയുടെ സസ്പെന്‍ഷന്‍ റദ്ദാക്കിയ നടപടി. പെരുമാറ്റച്ചട്ടം ലംഘിച്ച്‌ വിദേശ യാത്ര നടത്തിയതിന്റെ പേരിലാണ്‌ തച്ചങ്കരിയെ സസ്പെന്റ്‌ ചെയ്തത്‌. പാര്‍ട്ടിയിലെ പടലപ്പിണക്കത്തിന്റെ ഇരയാണ്‌ താനെന്നും ഏകപക്ഷീയമായാണ്‌ തനിക്കെതിരെ നടപടി സ്വീകരിച്ചതെന്നും ആരോപിച്ച്‌ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ്‌ ട്രൈബ്യൂണില്‍ തച്ചങ്കരി നല്‍കിയ ഹര്‍ജി അംഗീകരിച്ചുകൊണ്ടാണ്‌ സസ്പെന്‍ഷന്‍ പിന്‍വലിച്ചത്‌. ഈ ഹര്‍ജിയുടെ വാദത്തിനിടയില്‍ ഹാജരാക്കേണ്ടിയിരുന്ന സര്‍ക്കാരിന്റെ സത്യവാങ്മൂലം യഥാസമയത്ത്‌ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ്‌ ട്രൈബ്യൂണലിന്‌ കൈമാറാതിരുന്നതുകൊണ്ടാണ്‌ തച്ചങ്കരിക്ക്‌ അനുകൂലമായ വിധിയുണ്ടായത്‌. ഇക്കാര്യത്തില്‍ അഡ്വ. ജനറല്‍ സുധാകര പ്രസാദിന്റെ ഓഫീസ്‌ മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി പാര്‍ട്ടിയിലെ ഉന്നതരുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുകയായിരുന്നു.. തന്നോടുകൂടി ആലോചിച്ച ശേഷമാണ്‌ തച്ചങ്കരിയെ സസ്പെന്റ്‌ ചെയ്തതെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പരസ്യമായി സമ്മതിച്ചതാണ്‌. ഈ സാഹചര്യത്തിലും സര്‍ക്കാര്‍ തയ്യാറാക്കിയ സത്യവാങ്മൂലം സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ്‌ ട്രൈബ്യൂണലില്‍ ഹാജരാക്കിയില്ലെങ്കില്‍ അതിന്റെ ഉദ്ദേശ്യം വ്യക്തമാണ്‌. അതിനു പിന്നിലുള്ള ശക്തികള്‍ ആരൊക്കെയാണെന്നും വ്യക്തമാണ്‌. വാസ്തവങ്ങള്‍ ഇതായിരിക്കെയാണ്‌ പിണറായി വിജയന്‍ നിരപരാധി ചമയുന്നതും അദ്ദേഹത്തിന്റെ പിണിയാളുകള്‍ അനുകൂല പ്രസ്താവനകളുമായി മാധ്യമങ്ങളില്‍ നിറയുന്നതും. എന്നാല്‍, യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാന്‍ കേരളത്തിലെ പൊതുസമൂഹത്തിന്‌ കഴിയുന്നുണ്ട്‌ എന്നതും ഈ തിരിച്ചറിവിലേക്ക്‌ അവരെ എത്തിക്കാന്‍ കോടതികള്‍ സഹായകമാവുന്നു എന്നതുമാണ്‌ ആതിരേ ആശാവഹമായ പരിണാമം.

1 comment:

Rejith said...

താങ്കള്‍ ആദ്യം ഖുഒറെ ചെയ്ത paragraph എവിടെന്ന? ക്രൈം മാഗസിനില്‍ നിന്നാണെന്ന് തോന്നുന്നു. ഇതില്‍ പറയുന്ന കോഴ വല്ലതും തെളിയിക്കാന്‍ ഒരു രേഖയും കയ്യിളില്ലെന്നു സി ബി ഐ വ്യക്തമാക്കി കഴിഞ്ഞു. പിന്നെ മനോരമ, മാതൃഭൂമി, ക്രൈം എല്ലാം കൂട അന്വേഷിച്ചു വിധി പ്രഖ്യാപിച്ചു കഴിഞ്ഞല്ലോ. അടുത്തിടെ ലാവലിനെ മനോരമയില്‍ വലിയ പ്രാധാന്യം കിട്ടുന്നില്ല. കമല ഇന്റര്‍നാഷണല്‍, രാഹുലന്‍, വരദാചാരി ഇതിലൊന്നും പിടിച്ചു കളിക്കുന്നത് ഇനി അത്ര നല്ലതല്ലെന്ന് മനസ്സിലായി എന്ന് തോന്നുന്നു.