Sunday, June 13, 2010

ഈ അശ്രീകരത്തെ മാറ്റാതെ കേരളത്തിലെ പനിമാറില്ല

ശ്രീമതിയെ പോലെ ഇത്രയ്ക്ക്‌ ജനദ്രോഹം ചെയ്യുന്ന ഒരു ആരോഗ്യ മന്ത്രി ഇതിന്‌ മുമ്പ്‌ കേരളത്തില്‍ ഉണ്ടായിട്ടില്ല. ഇടത്‌ മന്ത്രിസഭയിലെ അശ്രീകരമാണ്‌ ഇപ്പോള്‍ പി.കെ ശ്രീമതി. ഈ അശ്രീകരത്തെ പുറത്താക്കിയാലല്ലാതെ കേരളത്തിലെ പനിബാധിതര്‍ക്ക്‌ രക്ഷയുണ്ടാകുമെന്ന്‌ തോന്നുന്നില്ല. ഒരുമന്ത്രി തന്റെ അഹന്തകൊണ്ട്‌ ജനങ്ങളെ മുഴുവന്‍ ഇങ്ങനെ രോഗികളാക്കുമ്പോള്‍ മന്ത്രിയെ വരച്ച വരയില്‍ നിര്‍ത്തി ജനഹിതമായ രീതിയില്‍ നടപടി എടുപ്പിക്കാന്‍ ബാധ്യസ്ഥരാണ്‌ ഉമ്മന്‍ചാണ്ടി അടക്കമുള്ള പ്രതിപക്ഷ നേതൃത്വം. എന്നാല്‍, പതിവ്‌ പ്രഖ്യാപനങ്ങളില്‍ പ്രതിപക്ഷം ഒതുങ്ങുമ്പോള്‍ പിടഞ്ഞ്‌ ചാകാന്‍ വിധിക്കപ്പെടുന്നത്‌ കേരളത്തിലെ സാധാരണക്കാരാണ്‌. ഈ മന്ത്രിയോടും ഭരണത്തോടും പ്രതിപക്ഷ നിരയോടും ഉന്മൂലനത്തിന്റെ ഭാഷയില്‍ പ്രതികരിച്ചെങ്കില്‍ മാത്രമേ ജനങ്ങള്‍ക്ക്‌ മോചനമുണ്ടാകു എന്നാണ്‌ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്‌. അതെ ചാവേറുകളെ സൃഷ്ടിക്കുകയാണ്‌ ശ്രീമതിയും കൂട്ടരും.



റോം കത്തിയെരിഞ്ഞപ്പോള്‍ വീണ വായിച്ച നീറോയും കാശ്മീര്‍ സ്ഫോടനാത്മകമായ പ്രക്ഷുബ്ദതയിലാണ്ടപ്പോള്‍ ഗോള്‍ഫ്‌ കളിക്കാന്‍ പോയ ഫറൂക്ക്‌ അബ്ദുള്ളയും ചരിത്രത്തിലെ ജനവഞ്ചകരായ കിരാത കഥാപാത്രങ്ങളാണ്‌.ആതിരേ, അവര്‍ക്കൊപ്പം കയറി നില്‍ക്കുകയാണ്‌ പി.കെ. ശ്രീമതിയെന്ന ആരോഗ്യമന്ത്രി.
കാലവര്‍ഷം ആരംഭിക്കും മുമ്പ്‌ തന്നെ കേരളത്തില്‍ പനിപ്പെയ്ത്തും തുടര്‍ന്നുള്ള മരണക്കാറ്റും വീശാന്‍ തുടങ്ങിയിരുന്നു. ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, പന്നിപ്പനി തുടങ്ങി മരണകാരണങ്ങളായ പകര്‍ച്ചപ്പനിയുടെ പിടിയില്‍ ഉഴലുകയാണ്‌ കേരളം. ഈ പനി മൂലം ആയിരക്കണക്കിന്‌ പേരാണ്‌ ദിവസേന ചികിത്സ തേടി സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും എത്തുന്നത്‌. പനി ബാധിച്ച്‌ മരിക്കുന്ന നിസ്സഹായരുടെ എണ്ണവും അനുദിനം വര്‍ധിച്ചുവരികയാണ്‌. എന്നാല്‍,ആതിരേ, ഇതൊന്നും പി.കെ ശ്രീമതിയെയോ ഇടതുപക്ഷ സര്‍ക്കാരിനെയോ സ്പര്‍ശിച്ചതായി പോലും തോന്നുന്നില്ല. പനി ബാധ മാധ്യമ സൃഷ്ടിയാണെന്ന്‌ പറഞ്ഞ്‌ തലയൂരാനാണ്‌ പി.കെ ശ്രീമതി ശ്രമിച്ചത്‌.
കഴിവുകേടും അഹന്തയും പാദസേവനയും അഴിമതിയും ഒന്നിച്ചൊന്നാകുമ്പോള്‍ അതിന്റെ പേരാണ്‌ പി.കെ. ശ്രീമതി. കേരളം കണ്ട ഏറ്റവും ദുഷ്ടത നിറഞ്ഞ അശ്രീകരമാണ്‌ ഈ മന്ത്രി. ഇവര്‍ അധികാരം ഏറ്റ അന്നുമുതല്‍ വിവിധ രോഗങ്ങള്‍ക്കൊണ്ട്‌ വ്യാപകമായി കൊല്ലപ്പെടാനായിരുന്നു കേരളീയന്റെ വിധി. കാലാവസ്ഥാ വ്യതിയാനം മൂലം പകര്‍ച്ചപ്പനി പടരുന്നത്‌ സ്വാഭാവികമാണ്‌. എന്നാല്‍, ഒരിക്കല്‍ ഉണ്ടായ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പിന്നീട്‌ അത്‌ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി എടുക്കുമ്പോഴാണ്‌ ഒരു മന്ത്രിയുടെ ജനപക്ഷ നിലപാടും മന്ത്രിയെന്ന നിലക്കുള്ള ആ വ്യക്തിയുടെ മികവും വ്യക്തമാവുക. എന്നാല്‍, എല്ലാ മഴക്കാലത്തും പകര്‍ച്ചപ്പനി ബാധിച്ച്‌ നൊന്ത്‌ നൊന്ത്‌ കൊല്ലപ്പെടാന്‍ കേരളീയന്‍ വിധിക്കപ്പെട്ടിട്ടുണ്ടെങ്കില്‍, ആതിരേ, അതിന്റെ ഏക ഉത്തരവാദി പി.കെ ശ്രീമതിയും അവര്‍ നേതൃത്വം നല്‍കുന്ന ആരോഗ്യ വകുപ്പുമാണെന്ന കാര്യത്തില്‍ സംശയമില്ല.
എസ്‌എടി ആശുപത്രിയില്‍ അണുബാധയേറ്റ്‌ നവജാത ശിശുക്കള്‍ ദാരുണമായി കൊല്ലപ്പെട്ടതുമുതല്‍ ഇപ്പോള്‍ വ്യാപകമായിട്ടുള്ള പനിമരണം വരെ പി.കെ ശ്രീമതിയുടെ ഭരണനേട്ടങ്ങളില്‍ പെടുന്നു. മാറി വരുന്ന കാലാവസ്ഥയും പരിസര മലിനീകരണവും സൃഷ്ടിക്കുന്ന പകര്‍ച്ച വ്യാധികള്‍ മുന്‍കൂട്ടി കണ്ട്‌ നടപടിയെടുക്കേണ്ട മന്ത്രി പക്ഷെ, മറ്റു ചില രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കും സാമ്പത്തീക ലാഭങ്ങള്‍ക്കും വേണ്ടി മന്ത്രിസ്ഥാനം ദുര്‍വിനിയോഗം ചെയ്യുന്നതിന്റെയും ചെയ്തതിന്റെയും കഥകളാണ്‌ കേരളീയര്‍ക്ക്‌ ഓര്‍ക്കാനുള്ളത്‌.
സര്‍ക്കാര്‍ ആശുപത്രികളാണ്‌ സാധാരണക്കാരുടെ ചികിത്സാ കേന്ദ്രം. എന്നാല്‍, സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന്‌ മരുന്ന്‌ കരുതാനോ അത്യാവശ്യഘട്ടങ്ങളെ നേരിടാന്‍ സഹായകമാകുന്ന രീതിയില്‍ മികച്ച ചികിത്സകരെ നിയമിക്കാനോ ഇതുവരെ പി.കെ ശ്രീമതി തയ്യാറായിട്ടില്ല. മുമ്പ്‌ പലവട്ടം ഈ പംക്തിയില്‍ തന്നെ ഇവരുടെ ജനവഞ്ചന തുറന്നുകാട്ടിയിട്ടുള്ളതാണ്‌. മറ്റ്‌ മാധ്യമങ്ങളും ആരോഗ്യമന്ത്രിയുടെയും വകുപ്പിന്റെയും ഉത്തരവാദിത്തമില്ലായ്മ പലഘട്ടങ്ങളില്‍ വാര്‍ത്തകളായും ഫീച്ചറുകളായും പുറത്തുകൊണ്ടുവന്നിട്ടുള്ളതുമാണ്‌. എന്നാല്‍, പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങുകയില്ല എന്ന അഹന്തയോടെ വിവേകത്തിന്റെ ഈ സ്വരങ്ങള്‍ ധിക്കരിച്ച്‌ മുന്നോട്ടുപോകാനാണ്‌ ഇതുവരെ പി.കെ ശ്രീമതി ശ്രമിച്ചിട്ടുള്ളത്‌. അതുകൊണ്ടാണ്‌, ആതിരേ, ഓരോ വര്‍ഷകാലത്തും പകര്‍ച്ചപ്പനി ബാധിച്ച്‌ ഇഞ്ചിഞ്ചായി വേദന അനുഭവിച്ച്‌ കൊല്ലപ്പെടാന്‍ കേരളത്തിലെ നിസ്സഹായരും നിസ്വരുമായ സാധാരണക്കാര്‍ വിധിക്കപ്പെട്ടിട്ടുള്ളത്‌.
കാലവര്‍ഷത്തിന്‌ മുമ്പ്‌ തന്നെ കേരളത്തില്‍ എച്ച്‌1 എന്‍1, ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, ടൈഫോയിഡ്‌, മലമ്പനി തുടങ്ങിയവ വ്യാപകമായിട്ടും അത്‌ കണ്ടില്ല എന്ന്‌ നടിക്കുന്നത്‌ കൂടാതെ പനിബാധ മാധ്യമ സൃഷ്ടിയാണെന്ന്‌ വരുത്തി തീര്‍ത്ത്‌ വിദേശ പര്യടനത്തിന്‌ തയ്യാറെടുക്കുകയാണ്‌ പി.കെ ശ്രീമതി. കേരളം പനിച്ച്‌ വിറക്കുമ്പോള്‍ അമേരിക്കയില്‍ നടക്കുന്ന ഫൊക്കാന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിലാണ്‌ പി.കെ ശ്രീമതിക്ക്‌ താല്‍പ്പര്യം. തിരികെ വരുന്ന വഴി ഇംഗ്ലണ്ടും സന്ദര്‍ശിക്കും. അമേരിക്കയില്‍ പോകുന്ന സ്ഥിതിക്ക്‌ അവിടത്തെ ക്യാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ചും ഗവേഷണങ്ങളെ കുറിച്ചും പഠിച്ച്‌ വിവാദമായ മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ അത്‌ നടപ്പാക്കാനും പി.കെ ശ്രീമതിക്ക്‌ ഉദ്ദേശമുണ്ടത്രെ. ഇംഗ്ലണ്ടിലും മന്ത്രി വൈദ്യസംഘത്തെ കാണുന്നുണ്ട്‌. ഈ മാസം 28 മുതല്‍ അടുത്ത മാസം 6-ാ‍ം തീയതി വരെ പി.കെ ശ്രീമതി ഇന്ത്യയില്‍ തന്നെ ഉണ്ടാവുകയില്ല. മന്ത്രിയുടെ വിദേശ പര്യടനം സംബന്ധിച്ച ഫയല്‍ ചീഫ്‌ സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെയും അനുമതിയോടെ ഉത്തരവ്‌ പുറപ്പെടുവിക്കാനായി ജനറല്‍ അഡ്മിനിസ്ട്രേഷന്‍ വകുപ്പില്‍ എത്തിക്കഴിഞ്ഞു. എന്നാല്‍, ഈ വകുപ്പിലുള്ളവര്‍ക്കും മുഖ്യമന്ത്രിയോട്‌ അടുത്ത വൃത്തങ്ങള്‍ക്കും പി.കെ. ശ്രീമതിയുടെ ഇപ്പോഴത്തെ വിദേശ യാത്രയോട്‌ എതിര്‍പ്പുണ്ട്‌. പനി പടര്‍ന്ന്‌ പിടിക്കുകയും ജൂണ്‍ അവസാനത്തോടെ മഴക്കാലം ശക്തിപ്പെടുകയും ചെയ്യുന്ന അവസരത്തില്‍ മന്ത്രി സംസ്ഥാനത്ത്‌ തന്നെ ഉണ്ടാകേണ്ടതല്ലെ എന്ന ചോദ്യം ഉന്നത ഉദ്യോഗസ്ഥരും ഉന്നയിച്ചിട്ടുണ്ട്‌. എന്നാല്‍,ആതിരേ, അതൊന്നും പി.കെ ശ്രീമതിക്ക്‌ പ്രശ്നമല്ല. ശ്രീമതി മാത്രമല്ല, മെഡിക്കല്‍ എജ്യുക്കേഷന്‍ സെക്രട്ടറി ഉഷാ ടൈറ്റസ്‌, ഡയബറ്റിക്ക്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഡയറക്ടര്‍ മീനു ഹരിഹരന്‍ എന്നിവരും വിദേശയാത്രക്ക്‌ പോകുന്നു. മന്ത്രി ഒരാഴ്ചത്തേക്ക്‌ വിട്ടുനില്‍ക്കുമ്പോള്‍ ആരോഗ്യവകുപ്പിന്റെ ചുമതല മറ്റാര്‍ക്കെങ്കിലും നല്‍കേണ്ടിവരും. ഇത്‌ പ്രശ്നം കൂടുതല്‍ രൂക്ഷമാക്കാനേ ഇടയാക്കുകയുള്ളു. കാരണം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ഊര്‍ജിത നടപടി എടുക്കേണ്ട സമയത്ത്‌ ആരോഗ്യ വകുപ്പിന്റെ തലപ്പത്ത്‌ താല്‍ക്കാലികമായി നിയമിക്കപ്പെടുന്ന വ്യക്തിക്ക്‌ ഇതേവരെയുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ ഒരു ധാരണയുമില്ലാത്ത സ്ഥിതി സൃഷ്ടിക്കപ്പെടും. ഈ ആശങ്കയും ബന്ധപ്പെട്ടവര്‍ ശ്രീമതിയോട്‌ പങ്കുവെച്ചിട്ടും ഒരു കുലുക്കവുമില്ലാതെ വിദേശയാത്രയുമായി മുന്നോട്ടുപോകാനാണ്‌ ശ്രീമതിയുടെ തീരുമാനം.
ഇതിനൊപ്പം കൂട്ടിവായിക്കേണ്ടതാണ്‌, ആതിരേ, ഡോക്ടര്‍മാരെ കൂട്ടത്തോടെ സ്ഥലം മാറ്റി ആരോഗ്യ രംഗത്ത്‌ മന്ത്രി സൃഷ്ടിച്ച അസന്ദിഗ്ദധാവസ്ഥ. ജൂണ്‍മാസത്തോടെ പകര്‍ച്ചപ്പനി വ്യാപകമാവും എന്ന്‌ അറിഞ്ഞിട്ടും മാനദണ്ഡങ്ങളെല്ലാം ലംഘിച്ചുകൊണ്ടാണ്‌ ഡോക്ടര്‍മാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയത്‌. ഇത്‌ ഡോക്ടര്‍മാര്‍ക്കിടയില്‍ പ്രതിഷേധത്തിന്‌ കാരണമാവുകയും അവര്‍ കൂട്ട അവധിയെടുത്ത്‌ തങ്ങളുടെ എതിര്‍പ്പ്‌ പ്രകടപ്പിക്കുകയും ചെയ്തിട്ടുണ്ട്‌. ഇതുമൂലം പനിബാധിതരെ നോക്കാന്‍ ആളില്ലാത്ത സ്ഥിതിയാണ്‌ കേരളത്തില്‍ അങ്ങോളമിങ്ങോളം ഇന്നുള്ളത്‌. ഈ നടപടി മൂലം ഡോക്ടര്‍മാരുടെ മനോവീര്യം നഷ്ടപ്പെട്ടതുകൂടാതെ പ്രത്യേക രോഗനിര്‍മ്മാര്‍ജ്ജന നടപടികള്‍ നിലയ്ക്കുകയും ചെയ്തു. തന്മൂലം പ്രാദേശിക മേഖലകളില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താറുമാറായി. ഇത്തരം ഒരു അവസ്ഥയാണ്‌ ഡോക്ടറെ കാണാന്‍ ക്യൂ നിന്ന നിസ്സഹായന്‍ കുഴഞ്ഞുവീണു മരിക്കാന്‍ ഇടയാക്കിയത്‌. എന്നിട്ടും മന്ത്രിക്ക്‌ കുലുക്കമില്ല.
അതേസമയം പനിബാധിച്ച്‌ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നവരെ കഴിവതും അഡ്മിറ്റ്‌ ചെയ്യരുതെന്നാണ്‌ മന്ത്രി അടക്കമുള്ള ആരോഗ്യവകുപ്പ്‌ അധികൃതരുടെ രഹസ്യ നിര്‍ദേശം. പനിബാധിതരുടെ എണ്ണം കുറച്ചുകാണിക്കാനുള്ള ഗൂഢാലോചനയാണ്‌ ഇതിന്‌ പിന്നിലുള്ളത്‌. പനിബാധിതരുടെ എണ്ണം മാധ്യമങ്ങള്‍ക്ക്‌ നല്‍കരുതെന്ന്‌ ഡിഎംഒമാര്‍ക്ക്‌ കര്‍ശന നിര്‍ദേശം നല്‍കിയതിന്‌ പിന്നാലെയാണ്‌ പനിയുള്ളവരെ അഡ്മിറ്റ്‌ ചെയ്യാതെ എണ്ണം കുറച്ച്‌ കാണിക്കാനുള്ള ഈ ദുഷ്ടബുദ്ധി മന്ത്രിയില്‍ നിന്ന്‌ ഉണ്ടായിട്ടുള്ളത്‌. തീര്‍ത്തും അവശരായി എത്തുന്നവരെ മാത്രമാണ്‌ ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ അഡ്മിറ്റു ചെയ്യുന്നുള്ളു. പനിബാധിതര്‍ വീട്ടില്‍ വിശ്രമിച്ചാല്‍ മതിയെന്നാണ്‌ ശ്രീമതിയുടെയും ഡിഎംഒ മാരുടെയും വിദഗ്ദോപദേശം. എന്നാല്‍, അഡ്മിറ്റ്‌ ചെയ്ത്‌ രക്തപരിശോധനയും മറ്റും നടത്തിയെങ്കില്‍ മാത്രമേ ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയവ കണ്ടെത്താന്‍ കഴിയുകയുള്ളു. മുന്‍ വര്‍ഷങ്ങളില്‍ പനി പടര്‍ന്നപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രത്യേക പനി വാര്‍ഡുകള്‍ തുറന്നെങ്കില്‍ ഇത്തവണ പനി ബാധിതരെ അഡ്മിറ്റ്‌ ചെയ്യരുത്‌ എന്നാണ്‌ ശ്രീമതിയുടെ സുചിന്തിതമായ അഭിപ്രായവും നിര്‍ദേശവും.
ആതിരേ, ശ്രീമതിയെ പോലെ ഇത്രയ്ക്ക്‌ ജനദ്രോഹം ചെയ്യുന്ന ഒരു ആരോഗ്യ മന്ത്രി ഇതിന്‌ മുമ്പ്‌ കേരളത്തില്‍ ഉണ്ടായിട്ടില്ല. ഇടത്‌ മന്ത്രിസഭയിലെ അശ്രീകരമാണ്‌ ഇപ്പോള്‍ പി.കെ ശ്രീമതി. ഈ അശ്രീകരത്തെ പുറത്താക്കിയലല്ലാതെ കേരളത്തിലെ പനിബാധിതര്‍ക്ക്‌ രക്ഷയുണ്ടാകുമെന്ന്‌ തോന്നുന്നില്ല. ഒരുമന്ത്രി തന്റെ അഹന്തകൊണ്ട്‌ ജനങ്ങളെ മുഴുവന്‍ ഇങ്ങനെ രോഗികളാക്കുമ്പോള്‍ മന്ത്രിയെ വരച്ച വരയില്‍ നിര്‍ത്തി ജനഹിതമായ രീതിയില്‍ നടപടി എടുപ്പിക്കാന്‍ ബാധ്യസ്ഥരാണ്‌ ഉമ്മന്‍ചാണ്ടി അടക്കമുള്ള പ്രതിപക്ഷ നേതൃത്വം. എന്നാല്‍, പതിവ്‌ പ്രഖ്യാപനങ്ങളില്‍ പ്രതിപക്ഷം ഒതുങ്ങുമ്പോള്‍ പിടഞ്ഞ്‌ ചാകാന്‍ വിധിക്കപ്പെടുന്നത്‌ കേരളത്തിലെ സാധാരണക്കാരാണ്‌. ഈ മന്ത്രിയോടും ഭരണത്തോടും പ്രതിപക്ഷ നിരയോടും ഉന്മൂലനത്തിന്റെ ഭാഷയില്‍ പ്രതികരിച്ചെങ്കില്‍ മാത്രമേ ജനങ്ങള്‍ക്ക്‌ മോചനമുണ്ടാകു എന്നാണ്‌ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്‌. അതെ, ആതിരേ... ചാവേറുകളെ സൃഷ്ടിക്കുകയാണ്‌ ശ്രീമതിയും കൂട്ടരും.

No comments: