Wednesday, August 18, 2010

ഈ വിധി പ്രസിഡന്റിനും പ്രധാനമന്ത്രിക്കും ബാധകമാക്കേണ്ടേ?

ഇന്ത്യന്‍ ഭരണ ഘടന അനുസരിച്ച്‌ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും ഉള്ള അതേ പൗരാവകാശങ്ങളാണ്‌ സാധാരണക്കാരായ വ്യക്തികള്‍ക്കും ഉള്ളത്‌. ഒരാളുടെബാധകമാക്കേണ്ടതല്ലേ...? അവകാശങ്ങള്‍ക്കുവേണ്ടി മറ്റൊരാളുടെ അവകാശങ്ങള്‍ തടയുന്നതും ഇല്ലാതാക്കുന്നതും ഭരണഘടനാ വിരുദ്ധമാണ്‌. അങ്ങനെയെങ്കില്‍ പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയുമൊക്കെ സന്ദര്‍ശനത്തിനോടുബന്ധിച്ച്‌ നടത്തുന്ന ഗതാഗത നിയന്ത്രണങ്ങള്‍ പൊതുസമൂഹത്തിന്റെ സഞ്ചാരസ്വാതന്ത്ര്യത്തിന്മേലുളള കടന്നുകയറ്റമാണ്‌, മൗലികാവകാശ ലംഘനമാണ്‌. അതുകൊണ്ട്‌ കേരള ഹൈക്കോടതിയുടെ ഈ വിധി പ്രസിഡന്റിനും പ്രധാനമന്ത്രിക്കും കൂടി ബാധകമാക്കേണ്ടതല്ലേ..?



പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കുന്ന പൊതുനിരത്തിലെ യോഗങ്ങളും റാലികളും നിരോധിച്ചുകൊണ്ടുള്ള കേരള ഹൈക്കോടതിയുടെ സിങ്കിള്‍ ബഞ്ചിന്റെയും ഡിവിഷന്‍ ബഞ്ചിന്റെയും വിധി തീര്‍ച്ചയായും ജനപക്ഷത്തുനിന്നുകൊണ്ടുള്ള നീതി നടത്തിപ്പായിരുന്നു, ആതിരേ... രാഷ്ട്രീയപാര്‍ട്ടികളുടെയും മതസംഘടനകളുടെയും സാമുദായിക സംഘങ്ങളുടെയും ശക്തിപ്രകടനത്തിനുവേണ്ടി പൊതുനിരത്തുകള്‍ ഉപയോഗിക്ക്പ്പെടുമ്പോള്‍ സാധാരണക്കാരായ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യമാണ്‌ ലംഘിക്കപ്പെടുന്നതെന്ന കാര്യത്തില്‍ ആര്‍ക്കണ്‌ സന്ദേഹമുള്ളത്‌..?
എന്നാല്‍ ഇവരെല്ലാം തന്നെ പൊതുജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നവരാണ്‌ തങ്ങളെന്ന്‌ അവകാശപ്പെടുകയും പൊതുസമൂഹത്തിന്റെ വിവിധങ്ങളായ ആവശ്യങ്ങള്‍ക്കുവേണ്ടിയാണ്‌ ഇത്തരം ശക്തിപ്രകടനങ്ങളെന്ന്‌ അഭിമാനിക്കുകയും ചെയ്യുമ്പോഴാണ്‌ കൃത്യസമയത്ത്‌ ജോലിക്ക്‌ എത്താനാകാതെ അല്ലെങ്കില്‍ ജോലി കഴിഞ്ഞ്‌ വീടുകളില്‍ എത്താന്‍ കഴിയാതെ, രോഗികളെ ആശുപത്രിയില്‍ എത്തിക്കാനാകാതെ, പെരുവഴിയില്‍ ആശങ്കാകുലരായി നില്‍ക്കാന്‍ സാധാരണക്കാരന്‍ വിധിക്കപ്പെടുന്നത്‌.
സംഘടിതമായ ഈ കൈയ്യേറ്റത്തിനെതിരെ ഉണ്ടായ നീതിയുടെ ശക്തമായ ഇടപെടലായിരുന്നു, ആതിരേ, കേരള ഹൈക്കോടതിയുടെ വിധികള്‍. വ്യക്തിയുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്നത്‌ ക്രിമിനല്‍ കുറ്റമാണ്‌. പൊതുയോഗം നടത്തി. പൊതുനിരത്ത്‌ തടസ്സപ്പെടുത്തുന്നത്‌ കുറ്റകരമാണ്‌. ഗതാഗത ആവശ്യത്തിനല്ലാതെ റോഡുകള്‍ തടസ്സപ്പെടുത്തുകയോ കേടുവരുത്തുകയോ ചെയ്യുന്നത്‌ കൈയ്യേറ്റമാണ്‌ - ഇങ്ങനെ പോകുന്നു ഈ വിധിയുടെ ഗൗരവമായ വശങ്ങള്‍.
വഴിയോരത്ത്‌ യോഗം നടത്തി പൊതുനിരത്ത്‌ തടസ്സപ്പെടുത്തുന്നത്‌ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 431, 339 വകുപ്പുകള്‍ പ്രകാരം കുറ്റകരമാണ്‌. 1999ലെ ഹൈവേ സംരക്ഷണ നിയമം അനുസരിച്ച്‌ ഗതാഗത ആവശ്യത്തിനല്ലാതെ ഹൈവേ പൂര്‍ണ്ണമായോ ഭാഗികമായോ തടസ്സപ്പെടുത്തുകയോ കേടു വരുത്തുകയോ ചെയ്യുന്നത്‌ കൈയ്യേറ്റമാണ്‌. പന്തല്‍,സ്റ്റേജ്‌, ബോര്‍ഡ്‌ ഇവ സ്ഥാപിക്കുന്നതും കൈയ്യേറ്റമാണ്‌. ഹൈവേയുടെ ഏതെങ്കിലും ഭാഗം ഗതാഗതത്തിന്‌ അല്ലാതെ ഉപയോഗിക്കുന്നത്‌ നിരോധിച്ചിട്ടുണ്ട്‌. അത്‌ ലംഘിക്കുന്നവര്‍ക്ക്‌ ശിക്ഷയുമുണ്ട്‌. മുനിസിപ്പല്‍, പഞ്ചായത്ത്‌ റോഡുകളുടെ കാര്യത്തിലും സമാനമായ നിയമങ്ങളുണ്ട്‌. ഈ നിയമത്തിലൊന്നിലും റോഡിന്റെ ഭാഗമല്ലാതെ മാറ്റിനിര്‍ത്താവുന്ന ഭാഗങ്ങളെക്കുറിച്ച്‌ പറയുകയോ ഏതെങ്കിലും ഭാഗത്ത്‌ യോഗം നടത്താന്‍ അനുവദിക്കുകയോ ചെയ്യുന്നില്ല. താല്‍ക്കാലികമായി പോലും റോഡ്‌ തടസ്സപ്പെടുത്തുന്നത്‌ ക്രിമിനല്‍ കുറ്റമാണ്‌. അതിനാല്‍ ഗതാഗതം തട്സപ്പെടുത്തിക്കൊണ്ടുള്ള യോഗങ്ങള്‍ കുറ്റകരമാണ്‌ എന്നും ഹൈക്കോടതിയുടെ വിധി വ്യക്തമാക്കുന്നു.
അഭിപ്രായ സ്വാതന്ത്ര്യത്തിന്‌ ഒരു വ്യക്തിക്കുള്ള അവകാശം , മറ്റൊരു വ്യക്തിയുടെ സമാധാനപരമായ ജീവിതത്തിലും സഞ്ചാര സ്വാതന്ത്ര്യത്തിലും ഉള്ള ഇടപെടലാകരുത്‌. ഇത്തരം തടസ്സങ്ങള്‍ ഒഴിവാക്കാന്‍ ക്രിമിനല്‍ നടപടി ചട്ടത്തിലെ 133-ാ‍ം വകുപ്പ്‌ പ്രകാരം ആര്‍ഡിഒയ്ക്ക്‌ ബാദ്ധ്യതയുണ്ട്‌. ഗതാഗത തടസ്സങ്ങളില്‍ ജീവന്‍ പോലും അപകടത്തിലാക്കുന്ന രോഗികള്‍, പരിക്കേറ്റവര്‍, ഗര്‍ഭിണികള്‍ എന്നിവരുടെ ജീവിക്കാനുള്ള അവകാശം പരിഗണിക്കണം. കോടതി വ്യക്തമാക്കി.
സംസ്ഥാനത്ത്‌ ദിവസേന ശരാശരി പത്തിലേറെപേര്‍ റോഡപകടങ്ങളില്‍ മരിക്കുന്നു. 3700-3900 വരെ ആളുകളാണ്‌ വര്‍ഷത്തില്‍ മരിക്കുന്നത്‌. 25000 പേര്‍ക്ക്‌ ഗുരുതരമായ പരിക്കും 10,000 പേര്‍ക്ക്‌ സാധാരണ പരിക്കും ഏല്‍ക്കുന്നു. ഈ കണക്കിന്റെയും കൂടി അടിസ്ഥാനത്തിലാണ്‌ കോടതി വധി പ്രഖ്യാപിച്ചത്‌.
എന്നാല്‍, ആതിരേ, സിങ്കിള്‍ ബഞ്ചിന്റെ വിധിക്കെതിരെ സര്‍ക്കാരും സര്‍ക്കാരിനെ നയിക്കുന്ന ഇടതുപക്ഷ മുന്നണിയിലെ മാര്‍ക്സിസ്റ്റുപാര്‍ട്ടിയിലെ നേതാക്കളും അസഹിഷ്ണുതയോടെയാണ്‌ പ്രതികരിച്ചത്‌. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായുള്ള കോടതിയുടെ കടന്നുകയറ്റമാണ്‌ സിങ്കിള്‍ ബഞ്ചിന്റെ വിധി എന്നു വ്യാഖ്യാനിച്ചാണ്‌ എതിര്‍പ്പിന്റെ സ്വരങ്ങള്‍ ഇവര്‍ ഉയര്‍ത്തിയത്‌. നീതിപീഠത്തേയും പൊതുസമൂഹത്തിന്റെ മൗലിക അവകാശമായ സഞ്ചാര സ്വാതന്ത്ര്യത്തേയും അധിക്ഷേപിക്കുന്ന രീതിയിലായിരുന്നു എം.വി.ജയരാജന്‍ അടക്കമുള്ളവര്‍ ധാര്‍ഷ്ട്യതയോടെ അഭിപ്രായം പ്രകടിപ്പിച്ചത്‌. എസ്‌എന്‍സി ലാവ്ലിന്‍ കേസിന്റെ അന്വേഷണം സിബിഐയ്ക്ക്‌ വിട്ടുകൊണ്ടുള്ള കോടതി വിധി വന്നതിനുശേഷം കോടിതികളെ കടിച്ചുകീറിയും ന്യായാധിപന്മാരെ വ്യക്തിപരമായി അധിക്ഷേപിച്ചും അവഹേളിച്ചുമാണ്‌ ഇവര്‍ കോടതിവിധികളോട്‌ പ്രതികരിച്ചുപോരുന്നത്‌.
എന്നുമാത്രമല്ല, സിങ്കിള്‍ ബഞ്ചിന്റെ വിധിക്കെതിരെ നല്‍കിയ അപ്പീലില്‍ നീതിനിര്‍വ്വഹണത്തിന്റെയും നീതിപാലനത്തിന്റെയും എല്ലാ അടിസ്ഥാന മര്യാദകളും ലംഘിച്ചുകൊണ്ടാണ്‌ സര്‍ക്കാര്‍ തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ ശ്രമിച്ചത്‌. വിധി പ്രഖ്യാപിച്ച സിങ്കിള്‍ ബഞ്ച്‌ ജഡ്ജിയെ ഒഴിവാക്കണമെന്ന്‌ നികൃഷ്ടമായ ഒരു ആവശ്യവും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ നേതാക്കന്മാരും സര്‍ക്കാരും ഉന്നയിച്ചു. ഈ ആവശ്യമാണ്‌ സര്‍ക്കാരിനുവേണ്ടി പാദസേവകനായ ഒരു ഡെപ്യൂട്ടി സെക്രട്ടറി ഹര്‍ജിയില്‍ ഉന്നയിച്ചത്‌. എന്നാല്‍ ഇങ്ങനെ ഒരു ആവശ്യം അതായത്‌ വിധി പ്രഖ്യാപിച്ച സിങ്കിള്‍ ബഞ്ച്‌ ജഡ്ജിയെ മാറ്റിനിര്‍ത്തണമെന്ന്‌ നിയമവകുപ്പോ മുഖ്യമന്ത്രിയോ ആവശ്യപ്പെട്ടിട്ടില്ല, എന്നിട്ടും ഏതൊക്കൊയോ രാഷ്ട്രീയ മേലാളന്മാര്‍ക്കുവേണ്ടിയാണ്‌ ഈ ഡെപ്യൂട്ടി സെക്രട്ടറി കുഴലൂത്തുകാരനായത്‌.കോടതികളേയും ന്യാധിപന്മരേയും പരസ്യമായി വെല്ലുവിളിക്കുന്ന, പൊതുസമൂഹ മദ്ധ്യേ അവഹേളിക്കുന്ന ഈ നിലപാട്‌ സര്‍ക്കാരിന്റെ പേരില്‍ എടുക്കാന്‍ ഒരു ഡെപ്പ്യ്യൂട്ടി സെക്രട്ടറി തയ്യാറായെങ്കില്‍ ഭരണത്തില്‍, ബാഹ്യശക്തികള്‍ക്കുള്ള സ്വാധീനത്തിന്റീ അശ്ലീലത എത്രയെന്ന്‌ ഊഹിക്കുക.ഈ താന്തോന്നിത്തത്തിനെതിരായ ശക്തമായ, നിയമപരമായ ഇടപെടലാണ്‌ ഡിവിഷന്‍ ബഞ്ചില്‍ നിന്നുണ്ടായത്‌.
ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന സര്‍ക്കാരാണ്‌ ജനാധിപത്യ ഭരണ ക്രമത്തില്‍ നിശ്ചിത കാലയളവ്‌ വരെ ഭരണം നടത്തുന്നത്‌. നിയമങ്ങള്‍ സംരക്ഷിച്ച്‌ പൊതുസമൂഹത്തിന്റെ അവകാശങ്ങളും ആനുകൂല്യങ്ങളും നടത്തിയെടുക്കാന്‍ ബാദ്ധ്യസ്ഥമായ ഒരു സര്‍ക്കാരാണ്‌ തികച്ചും രാഷ്ട്രീയ മായ മുന്‍വിധിയോടും അഹന്തയോടും കൂടിയാണ്‌ ഈ പ്രശ്നത്തില്‍ ഇടപെട്ടത്‌. ഇത്‌ ജനങ്ങളോടുള്ള വെല്ലുവിളിയായിട്ടാണ്‌ ഞങ്ങള്‍ വിലയിരുത്തുന്നത്‌. ആ ധാര്‍ഷ്ട്യതയ്ക്ക്‌ ഏറ്റ കനത്ത പ്രഹരമാണ്‌, ആതിരെ ഈ കോടതി വിധി.
ശ്രദ്ധിക്കുക, സര്‍ക്കാരുമായി ബന്ധപ്പെട്ട്‌ ഉണ്ടാകുന്ന കേസുകളിലെല്ലാം കോടതികളില്‍ നാണം കെട്ട പരാജയമാണ്‌ ഇതുവരെ ഉണ്ടായിട്ടുള്ളത്‌. തിരുവനന്തപുരത്തെ ഗോള്‍ഫ്‌ ക്ലബ്ബ്‌ ഏറ്റെടുത്ത നടപടി മാത്രമാണ്‌ കോടതിയില്‍ പ്രഹരമേല്‍ക്കാതെ രക്ഷപെട്ട ഒരു സംഭവം. ഇവിടെ ഒരു ചോദ്യം ഉന്നയിക്കേണ്ടിയിരിക്കുന്നു. ജനങ്ങളുടെ നികുതിപ്പണം ശമ്പളമായി നല്‍കി നിയമിച്ചിട്ടുള്ള ഈ അഭിഭാഷകര്‍ എന്തുകൊണ്ടാണ്‌ ജനവിരുദ്ധമായ വിധികള്‍ ഉണ്ടാകാന്‍ കൂട്ടുനില്‍ക്കുന്നത്‌.? കോടതിയില്‍ ഹാജരാക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌ വിധിന്യായം ഉണ്ടാക്കുക. അപ്പോള്‍ സര്‍ക്കാരിനെതിരായ വിധികള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ കാരണം ആവശ്യത്തിന്‌ തെളിവുകള്‍ ന്യായപീഠങ്ങള്‍ക്കുമുമ്പില്‍ കൊണ്ടുവരാതിരുന്നതാണ്‌ എന്ന്‌ വരുന്നു. ഇങ്ങനെ നാണം കെട്ട തിരിച്ചടികള്‍ മാത്രംവാങ്ങിയവരാണ്‌ പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന്റെ പ്രശ്നം വന്നപ്പോള്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ ചില നേതാക്കളുടെ അഹന്ത സംരക്ഷിക്കാന്‍ തെളിവുകളുമായി കോടതിയിലെത്തിയത്‌. അവര്‍ക്ക്‌ ഇത്തരം പ്രഹരം ഏറ്റേ മതിയാകു.
ഇത്‌ പ്രശ്നത്തിന്റെ ഒരുവശം
ഇനിയുള്ളത്‌ പ്രശ്നത്തിന്റെ ഗൗരവമേറിയ മറുവശം.
കോടതിവിധി അനുസരിച്ചാണെങ്കില്‍ വ്യക്തിയുടെ സമാധാനപരമായ ജീവിതത്തിലും സഞ്ചാരസ്വാതന്ത്ര്യത്തിലും ഉള്ള ഇടപെടല്‍ മനുഷ്യാവകാശ ലംഘനവും പൊതുശല്യവുമാണ്‌. ഗതാഗതത്തിന്‌ അല്ലാതെ റോഡിന്റെ ഏതെങ്കിലും ഭാഗം ഉപയോഗിക്കുന്നതും , പൊതുജനത്തിന്റെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കുന്നതും ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണ്‌. ഈ യുക്തിയുടെ അടിസ്ഥാനത്തില്‍ ചിന്തിക്കുമ്പോള്‍ പ്രധാമന്ത്രി , പ്രസിഡന്റ്‌ തുടങ്ങിയവരുടെ സന്ദര്‍ശനത്തിനുവേണ്ടി റോഡുകള്‍ കൊട്ടിയടക്കുന്നതും ഗതാഗതം വഴിതിരിച്ചുവിടുന്നതും സഞ്ചാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്‌. അതീവ സുരക്ഷാ വിഭാഗത്തില്‍ പെടുന്ന ഇവരുടെ സഞ്ചാരത്തിനായി ഗാതഗതം തിരിച്ചുവിടുമ്പോള്‍ ഉണ്ടാകുന്ന ഗതാഗത തടസ്സം എല്ലാവര്‍ക്കും ബോദ്ധ്യമുള്ളതാണ്‌. കോടതി ചൂണ്ടിക്കാട്ടിയതുപോലെ അത്യാസന്ന രോഗികള്‍, പരിക്കേറ്റവര്‍, ഗര്‍ഭിണികള്‍ എന്നിവരുമായി വരുന്ന ആമ്പുലന്‍സുകള്‍ പോലും തടഞ്ഞിട്ടുകൊണ്ടാണ്‌ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും സുരക്ഷാ പാത ഒരുക്കുന്നത്‌.
ഇന്ത്യന്‍ ഭരണ ഘടന അനുസരിച്ച്‌ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും ഉള്ള അതേ പൗരാവകാശങ്ങളാണ്‌ സാധാരണക്കാരായ വ്യക്തികള്‍ക്കും ഉള്ളത്‌. ഒരാളുടെ അവകാശങ്ങള്‍ക്കുവേണ്ടി മറ്റൊരാളുടെ അവകാശങ്ങള്‍ തടയുന്നതും ഇല്ലാതാക്കുന്നതും ഭരണഘടനാ വിരുദ്ധമാണ്‌. അതായത്‌ പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയുമൊക്കെ സന്ദര്‍ശനത്തിനോടുബന്ധിച്ച്‌ നടത്തുന്ന ഗതാഗത നിയന്ത്രണങ്ങള്‍ പൊതുസമൂഹത്തിന്റെ സഞ്ചാരസ്വാതന്ത്ര്യത്തിന്മേലുളള കടന്നുകയറ്റമാണ്‌, മൗലികാവകാശ ലംഘനമാണ്‌.
അതുകൊണ്ട്‌ കേരള ഹൈക്കോടതിയുടെ ഈ വിധി പ്രസിഡന്റിനും പ്രധാനമന്ത്രിക്കും കൂടി ബാധകമാക്കേണ്ടതല്ലേ...ആതിരേ?

No comments: