Sunday, October 21, 2012

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ മുന്നേറ്റത്തെ തകര്‍ത്ത അമേരിക്കന്‍ അട്ടിമറി

ഇന്ത്യയുടെ ജിഎസ്‌എല്‍വി പദ്ധതി തകര്‍ക്കാന്‍ തുടക്കം മുതല്‍ ചരടുവലിക്കുകയായിരുന്നു അമേരിക്ക.അപ്പോഴാണ്‌ സ്മാര്‍ട്ട്‌ വിജയന്റെ നടക്കാതെ പോയ അവിഹിതബന്ധക്കൊതിയില്‍ നിന്ന്‌ മറിയം റഷീദയും ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞന്‍ ശശികുമാറും തമ്മിലുള്ള സൗഹൃദം വീണുകിട്ടിയത്‌.പിന്നീടെല്ലാം അമേരിക്കന്‍ അജണ്ട അനുസരിച്ചുള്ള തിരക്കഥയായിരുന്നു.ഇന്ത്യയുടെ സ്വയം ശീര്‍ഷത്വത്തിന്‌ മേലുണ്ടായ ഈ 'യാങ്കി' അധിനിവേശത്തെ തിരിച്ചറിയാന്‍ മലയാളത്തിലെ മുഖ്യധാര മാധ്യമങ്ങളിലെ ഇന്‍വെസ്റ്റിഗേറ്റിവ്‌ ശിങ്കങ്ങള്‍ക്ക്‌ കഴിയാതെ പോയി.റോക്കറ്റും മിസെയിലും തമ്മിലുള്ള ഘടനാപരവും പ്രവര്‍ത്തനപരവുമായ വ്യത്യാസം പോലും അവര്‍ തിരിച്ചറിഞ്ഞില്ല.അതിന്‌ മെനക്കെട്ടില്ല എന്ന്‌ പറയുന്നതാണ്‌ ശരി.അവര്‍ക്ക്‌ വേണ്ടിയിരുന്നത്‌ മറിയം റഷീദയുടേ അഴകളവുകളും രതിനിപുണിയും രതിനിര്‍വേദവും അവരുമൊത്ത്‌ ഇന്ത്യാക്കാരായ ചില പുരുഷന്മാര്‍ നടത്തിയെന്ന്‌ പറയപ്പെടുന്ന കിടപ്പറക്കേളികളുമായിരുന്നു.
ആതിരേ,പാശ്ചാത്യ മൂലധനശക്തികളെ അമ്പരപ്പിച്ചു കൊണ്ട്‌ ബഹിരാകാശ ഗവേഷണ മേഖലയില്‍ ഇന്ത്യ നടത്തിയ വന്‍ കുതിപ്പുകള്‍ക്ക്‌ കടിഞ്ഞാണിടാന്‍ ലോകനാശകമായ അമേരിക്കന്‍ സാമ്രാജ്യത്വ ധിക്കാരം നടത്തിയ ഹീനമായ അട്ടിമറിയായിരുന്നു യഥാര്‍ത്ഥത്തില്‍ ഐഎസ്‌ആര്‍ഒ ചാരക്കേസ്‌.പിഎസ്‌എല്‍വി (Polar Satellite Launch Vehicle )യുടെ വിജയകരമായ വിക്ഷേപണത്തിനു പിന്നാലെ ഉപഗ്രഹങ്ങളെ ഭൂസ്ഥിരഭ്രമണപഥത്തില്‍ (Geo Stationary Orbit)ശീതീകരിച്ച ദ്രവഇന്ധനം ഉപയോഗിച്ച്‌(Cryogenic Technology)എത്തിക്കാനുള്ള ജിഎസ്‌എല്‍വി(Geosynchronous Satellite Launch Vehicle )റോക്കറ്റുകളുടെ നിര്‍മാണവിജയത്തിന്റെ നിര്‍ണായക ഘട്ടത്തിലാണ്‌ ചാരക്കേസിന്റെ ഉത്ഭവം. അമേരിക്ക,റഷ്യ,ഫ്രാന്‍സ്‌,ചൈന,ജപ്പാന്‍ തുടങ്ങിയ രാഷ്ടങ്ങള്‍ക്ക്‌ മാത്രമെ ക്രയോജനിക്‌ ടെക്നോളജിയിലൂടെ റോക്കറ്റുകള്‍ ബഹിരാകാശത്ത്‌ എത്തിക്കാനുള്ള നൈപുണ്യം (Technical know how)ഉള്ളു.ആ കുത്തക തകര്‍ത്തുകൊണ്ട്‌ ഇന്ത്യ ആ മേഖലയില്‍ എത്തുന്നത്‌ മേല്‍ സൂചിപ്പിച്ച രാഷ്ടങ്ങള്‍ക്ക്‌ പൊതുവേയും അമേരിക്കയ്ക്ക്‌ പ്രത്യേകിച്ചും അസഹനീയമായിരുന്നു. രണ്ടുണ്ട്‌ കാരണങ്ങള്‍.1) റോക്കറ്റ്‌ വിക്ഷേപണകലയിലെ ഈ വിജയം ബഹിരാകാശ ഗവേഷണ മേഖലയില്‍ അമേരിക്കന്‍ കുത്തകയ്ക്ക്‌ തിരിച്ചടിയാകും.ആ ഭയത്തിന്‌ ശാസ്ത്രീയ അടിത്തറയുണ്ട്‌.ഇന്ത്യയുടെ ചന്ദ്രയാന്‍ പദ്ധതിയാണല്ലോ ആദ്യമായി ചന്ദ്രനില്‍ ജലസാന്നിദ്ധ്യത്തിന്റെ സൂചനകള്‍ നല്‍കിയത്‌.2)റോക്കറ്റ്‌ വിക്ഷേപണത്തിലെ വാണിജ്യമേഖലയില്‍ ഇന്ത്യ വന്‍ നേട്ടമുണ്ടാക്കും അമേരിക്കയുടേയും ഫ്രാന്‍സിന്റേയും ജപ്പാന്റേയും ചൈനയുടേയും റോക്കറ്റുകള്‍ ഉപയോഗിച്ച്‌ ഉപഗ്രഹ വിക്ഷേപണം നടത്താന്‍ വേണ്ടിവരുന്ന ചെലവ്‌ നേര്‍പകുതികണ്ട്‌ ഇന്ത്യന്‍ റോക്കറ്റുകള്‍ ഉപയോഗിച്ചാല്‍ കുറയ്ക്കാന്‍ പറ്റും.അപ്പോള്‍ മറ്റു രാഷ്ടങ്ങള്‍ ഇന്ത്യയെ ആശ്രയിക്കും .ഇത്‌ ഇന്ത്യയുടേ സാമ്പത്തീക മേഖലയ്ക്ക്‌ വന്‍ കരുത്താകും;അമേരിക്കയുള്‍പ്പെടെയുള്ള രാഷ്ട്രങ്ങളുടെ വരുമാനത്തില്‍ സാരമായ ഇടിവുണ്ടാക്കും. അതു കൊണ്ട്‌ ഇന്ത്യയുടെ ജിഎസ്‌എല്‍വി പദ്ധതി തകര്‍ക്കാന്‍ തുടക്കം മുതല്‍ ചരടുവലിക്കുകയായിരുന്നു അമേരിക്ക.ക്രയോജനിക്‌ ടെക്നോളജി ഇന്ത്യക്ക്‌ കൈമാറാന്‍ റഷ്യ തയ്യാറയപ്പോള്‍ റഷ്യക്ക്‌ മേല്‍ ഉപരോധം ഏര്‍പ്പെടുത്തിക്കൊണ്ടാണ്‌ അമേരിക്ക തിരിച്ചടി തുടങ്ങിയത്‌.അതിനെ വിജയകരമായി മറികടന്നപ്പോള്‍ അമേരിക്കയുടേ പ്രതികാരം ഇരട്ടിച്ചു.ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ പദ്ധതികളെ തകര്‍ക്കാന്‍ ഒരു നിസാര കാരണം കണ്ടെത്താന്‍ കണ്ണിലെണ്ണയൊഴിച്ച്‌ അമേരിക്ക കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ്‌,ആതിരേ, സ്മാര്‍ട്ട്‌ വിജയന്റെ നടക്കാതെ പോയ അവിഹിതബന്ധക്കൊതിയില്‍ നിന്ന്‌ മറിയം റഷീദയും ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞന്‍ ശശികുമാറും തമ്മിലുള്ള സൗഹൃദം വീണുകിട്ടിയത്‌.പിന്നീടെല്ലാം അമേരിക്കന്‍ അജണ്ട അനുസരിച്ചുള്ള തിരക്കഥയായിരുന്നു.ഇന്ത്യന്‍ ഇന്റലിജന്‍സ്‌ ബ്യൂറോയിലെ അമരിക്കന്‍ അഞ്ചാംപത്തികള്‍ അവസരത്തിനൊത്തുയര്‍ന്നു.ചാരക്കാഥയക്ക്‌ പൊടിപ്പും തൊങ്ങലും ലഭിച്ചു.അത്‌ രതിവര്‍ണനത്തിലേയ്ക്ക്‌ വഴുതി വീണു.മുഖ്യധാരാമലയാളം മാധ്യമങ്ങള്‍ അറിഞ്ഞോ അറിയാതേയോ അമേരിക്കന്‍ ഹിഡന്‍ അജണ്ട കൊഴുപ്പിച്ചു.അങ്ങനെ 1996ല്‍ നടക്കേണ്ടിയിരുന്ന ജിഎസ്‌എല്‍വി വിക്ഷേപണത്തിന്‌ 2001 വരെ ഇന്ത്യക്ക്‌ കാത്തിരിക്കേണ്ടി വന്നു ആതിരേ,ഇന്ത്യയുടെ സ്വയം ശീര്‍ഷത്വത്തിന്‌ മേലുണ്ടായ ഈ 'യാങ്കി' അധിനിവേശത്തെ തിരിച്ചറിയാന്‍ മലയാളത്തിലെ മുഖ്യധാര മാധ്യമങ്ങളിലെ ഇന്‍വെസ്റ്റിഗേറ്റിവ്‌ ശിങ്കങ്ങള്‍ക്ക്‌ കഴിയാതെ പോയി.റോക്കറ്റും മിസെയിലും തമ്മിലുള്ള ഘടനാപരവും പ്രവര്‍ത്തനപരവുമായ വ്യത്യാസം പോലും അവര്‍ തിരിച്ചറിഞ്ഞില്ല.അതിന്‌ മെനക്കെട്ടില്ല എന്ന്‌ പറയുന്നതാണ്‌ ശരി.അവര്‍ക്ക്‌ വേണ്ടിയിരുന്നത്‌ മറിയം റഷീദയുടേ അഴകളവുകളും രതിനിപുണിയും രതിനിര്‍വേദവും അവരുമൊത്ത്‌ ഇന്ത്യാക്കാരായ ചില പുരുഷന്മാര്‍ നടത്തിയെന്ന്‌ പറയപ്പെടുന്ന കിടപ്പറക്കേളികളുമായിരുന്നു. മലയാളത്തിലെ മുഖ്യധാര മാധ്യമപ്രവര്‍ത്തകര്‍ ഇത്തരത്തിലുള്ള രാഷ്ട്രദ്രോഹം ഉളുപ്പില്ലാതെ ചെയ്തപ്പോള്‍ ഒരാള്‍ മാത്രം സത്യം തേടി പോയി.ആ ദൗത്യത്തില്‍ ഞെട്ടിക്കുന്ന രാഷ്ടാന്ത്രഗൂഢാലോചനയുടെ ഉള്ളുകള്ളികളും ഉള്‍പ്പിരിവുകളും അദ്ദേഹം കണ്ടെത്തി.ഇന്ത്യയുടെ രഹസ്യന്വേഷണ വിഭാഗങ്ങള്‍ നടത്തേണ്ടിയിറുന്ന ദൗത്യവും ഉത്തരവാദിത്തവുമാണ്‌ ആ മനുഷ്യന്‍ ഒറ്റയ്ക്ക്‌ തിരുവനന്തപുരത്തിരുന്ന്‌ നടത്തിയത്‌.ആയിരക്കണക്കിന്‌ ഔദ്യോഗികരേഖകള്‍ ശാസ്ത്രീയമായി വിശകലനം ചെയ്ത്‌ അദ്ദേഹമാണ്‌ ആദ്യമായി ചാരക്കഥയ്ക്കു പിന്നിലെ നൃശംസത നിറഞ്ഞ അമേരിക്കന്‍ സാന്നിധ്യം ചൂണ്ടിക്കാണിച്ചത്‌. മുംബൈയില്‍ നിന്ന്‌ പ്രസിദ്ധികരിക്കുന്ന 'സാവി' മാഗസിന്റെ ബ്യൂറോ ചീഫ്‌ ആയിരുന്ന ജെ.രാജശേഖരന്‍ നായരാണ്‌ ആ ദൗത്യം നിര്‍വഹിച്ചത്‌.ഒരര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ ആ അന്വേഷണവും അക്ഷരദൗത്യവും മലയാളമാധ്യമപ്രവര്‍ത്തകര്‍ നടത്തിയ രാഷ്ട്രദ്രോഹപ്രവര്‍ത്തനങ്ങളുടെ പ്രായശ്ചിത്തം കൂടെയായിരുന്നു " സ്പൈസ്‌ ഫ്രം സ്പേസ്‌: ദ്‌ ഐഎസ്‌ആര്‍ഒ ഫ്രേം അപ്പ്‌ "(The Spies From Space:The ISRO Frame up)എന്ന കൃതി അന്വേഷണാത്മക പത്രപ്രവത്തനത്തിന്റെ മികച്ച ഉദാഹരണം കൂടിയാണ്‌.നടുക്കുന്ന,സ്തോഭവും രോഷവുമുണര്‍ത്തുന്ന കണ്ടെത്തലുകളാണ്‌ ആതിരേ, രാജശേഖരന്‍ നായര്‍ നടത്തിയത്‌. നാളെ:ക്രയോജനിക്‌ ടെക്നോളജി:അമേരിക്കന്‍ അട്ടിമറിക്ക്‌ പിന്നിലെ അധിനിവേശ താത്പര്യങ്ങള്‍

No comments: