Sunday, October 13, 2013

ഈ പൊറാട്ട്‌ നാടകങ്ങളില്‍ കെ.എം.മാണിക്ക്‌ പങ്കില്ലെന്നോ?

ഏത്‌ ജനാധിപത്യ ഭരണസംവിധാനവും പുലര്‍ത്തേണ്ട ഈ ജാഗ്രതയും ധാര്‍മ്മിക നിഷ്‌ഠയുമാണ്‌ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‌ ഇപ്പോള്‍ ഇല്ലാത്തത്‌.ജനങ്ങളുടെ നികുതിപ്പണം ചെലവിട്ട്‌ നടത്തുന്ന നീതിപാലനത്തെ,നികുതിപ്പണം ശമ്പളമായി വാങ്ങുന്ന അഡ്വക്കേറ്റ്‌ ജനറലിനേയും അറ്റോര്‍ണി ജനറലിനേയും ഉപയോഗിച്ച്‌ അട്ടിമറിക്കുന്ന അപായകരമായ ഭരണരീതികളാണ്‌ യുഡിഎഫ്‌ സര്‍ക്കാര്‍ അവലംഭിക്കുന്നത്‌.ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമായ?നീക്കങ്ങളെ മുളയിലെ നുള്ളേണ്ട കേരള ഹൈക്കോടതിയിലെ ചീഫ്‌ ജസ്റ്റിസും ഈ കള്ളക്കളിക്ക്‌ കൂട്ടുനില്‍ക്കുന്നതാണ്‌ എല്ലാറ്റിലും ഭീഷണമായ വാസ്‌തവം. ചോദ്യമിതാണ്‌-ജനങ്ങളുടെ നീതിബോധത്തേയും നീതിപീഠങ്ങളുടെ സാമൂഹികപ്രതിബദ്ധതയേയും ഇങ്ങനെ വെല്ലുവിളിക്കുന്ന നിലപാടുകള്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതികളില്‍ സ്വീകരിക്കുന്നതില്‍ സംസ്ഥാന നിയമവകുപ്പിനും നിയമമന്ത്രി കെ.എം.മാണിക്കുമുള്ള പങ്കെന്താണ്‌?എല്ലാ കുറ്റവും ഉമ്മന്‍ ചാണ്ടിയുടെ തലയില്‍ കെട്ടിവച്ച്‌ ക്രൂശിക്കാന്‍ മുഖ്യമന്ത്രി ക്രിസ്‌തുവാണോ?കൂട്ടുത്തരവാദിത്തവും മുന്നണിമാന്യതയും സര്‍ക്കാര്‍ നടപടികളിലുണ്ടാകണമെന്ന്‌ നിഷ്‌കര്‍ഷിക്കാനുള്ള ചുമതല നിയമമന്ത്രിയായ കെ.എം.മാണിക്കില്ലേ?അതല്ല കഴിവുകെട്ട ശിഖണ്ഡിക്കൂട്ടമാണ്‌ കേരളം ഭരിക്കുന്നതെന്നാണോ...!
നീതിന്യായ വ്യവസ്ഥകളേയും അതുമായി ബന്ധപ്പെട്ട ഭരണഘടനാ സ്ഥാപനങ്ങളേയും അവഹേളിക്കുവാനും അധിക്ഷേപിക്കുവാനും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടത്തുന്ന നിരന്തരവും ഗൂഢവുമായ ശ്രമങ്ങള്‍ കേരളത്തിലെ സാക്ഷരരായ പൊതുസമൂഹത്തേയും കേരളീയന്റെ നിയമസാക്ഷരതയേയുമാണ്‌,ആതിരേ, ദേശീയതലത്തില്‍ അപഹാസ്യമാക്കുന്നത്‌.അഴിമതിയോടും അനീതികളോടും അനുരഞ്‌ജനപ്പെടുന്ന ഒരു ഭരണകൂടം,അതിനെ തെരഞ്ഞെടുത്ത സമ്മതിദായകരേയും അതിനെ നിലനിര്‍ത്തുന്ന നികുതിദായകരേയുമാണ്‌ ഹൈജാക്ക്‌ ചെയ്യുന്നത്‌.ഭരണകൂട ഭീകരതയുടെ മറ്റൊരു പ്രതലമാണ്‌ ഇതിലൂടെ അനാവരണം ചെയ്യപ്പെടുന്നത്‌. അധികാര രാഷ്ട്രീയവുമായി ബന്ധപ്പെടുന്ന ക്രിമിനാലിറ്റിയുടെ ഏറ്റവും ബീഭത്സതയാണ്‌ ഉമ്മന്‍ ചാണ്ടി സര്‍ക്കാരെന്നും രാജ്യദ്രോഹത്തിന്റെ വിധ്വംസകവാസനകളെയാണ്‌ ഖദറില്‍ പൊതിഞ്ഞ്‌ ഇവര്‍ സംരക്ഷിക്കുന്നതെന്നും രണ്ടു വര്‍ഷത്തെ ഭരണം കഴിഞ്ഞപ്പോള്‍,സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സസൂക്ഷ്‌മം നിരീക്ഷിച്ചവര്‍ക്ക്‌ ബോധ്യമായതാണ്‌.``അതി വേഗം ബഹുദൂരം ` '' വികസനത്തിനൊപ്പം കരുതല്‍ `` തുടങ്ങിയ മുദ്രാവാക്യങ്ങളും മുഖ്യമന്ത്രിയുടെ 'ജനസമ്പര്‍ക്ക`പരിപാടിയുമൊക്കെ ദേശവിരുദ്ധ ഹിഡന്‍ അജണ്ടകള്‍ക്ക്‌ മറയിടാനുള്ള കൗശലങ്ങളാണെന്നും വ്യക്തമായതാണ്‌.ആ ഭീകരതയാണ്‌ ,ആതിരേ, വിവിധ കേസുകളുമായി ബന്ധപ്പെട്ട കോടതി നടപടികളിലൂടെ ഇപ്പോള്‍ പൊതുസമൂഹ മദ്ധ്യേ നഗ്നമാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്‌. ജനങ്ങളുടെ ജീവനും സ്വത്തിനും മാന്യതയ്‌ക്കും സംരക്ഷണം നല്‍കുന്ന ജനാധിപത്യ ഭരണക്രമം അന്യൂനമായി,അഭംഗുരമായി തുടരണമെങ്കില്‍ ഭരണ-നിയമനിര്‍മാണ-നീതിന്യായ വ്യവസ്ഥകളുമായി ബന്ധപ്പെട്ട ഭരണഘടനാസ്ഥാപനങ്ങള്‍ സ്വതന്ത്രവും സുതാര്യവും സംശുദ്ധവുമായിരിക്കണം എന്നുമാത്രമല്ല ഈ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ അഴിമതിമുക്തമായ സ്വഭാവമുള്ളവരും നിയമവ്യവസ്ഥകളോടും നീതിപാലനത്തോടും ജനങ്ങളോടും ആഭിമുഖ്യമുള്ളവരും ആര്‍ജവമിയന്നവരുമായിരിക്കണം.ഏത്‌ ജനാധിപത്യ ഭരണസംവിധാനവും പുലര്‍ത്തേണ്ട ഈ ജാഗ്രതയും ധാര്‍മ്മിക നിഷ്‌ഠയുമാണ്‌ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‌ ഇപ്പോള്‍ ഇല്ലാത്തത്‌.ജനങ്ങളുടെ നികുതിപ്പണം ചെലവിട്ട്‌ നടത്തുന്ന നീതിപാലനത്തെ,നികുതിപ്പണം ശമ്പളമായി വാങ്ങുന്ന അഡ്വക്കേറ്റ്‌ ജനറലിനേയും അറ്റോര്‍ണി ജനറലിനേയും ഉപയോഗിച്ച്‌ അട്ടിമറിക്കുന്ന അപായകരമായ ഭരണരീതികളാണ്‌ യുഡിഎഫ്‌ സര്‍ക്കാര്‍ അവലംഭിക്കുന്നത്‌.ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമായ നീക്കങ്ങളെ മുളയിലെ നുള്ളേണ്ട കേരള ഹൈക്കോടതിയിലെ ചീഫ്‌ ജസ്റ്റിസും ഈ കള്ളക്കളിക്ക്‌ കൂട്ടുനില്‍ക്കുന്നതാണ്‌ ,ആതിരേ, എല്ലാറ്റിലും ഭീഷണമായ വാസ്‌തവം. സോളാര്‍ കേസ്‌,ഡാറ്റ സെന്റര്‍ അഴിമതി കേസ്‌,സലിം രാജിന്റെ ഭൂമി തട്ടിപ്പ്‌ തുടങ്ങി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ നീതിബോധത്തെ പൊളിച്ചു കാട്ടിയ സംഭവങ്ങളിലെല്ലാം സര്‍ക്കാരിന്റേയും അഡ്വക്കേറ്റ്‌ ജനറലിന്റേയും നിലപാടുകള്‍ സ്വതന്ത്ര നീതിപാലനത്തിനും നിഷ്‌പക്ഷ നിയമവാഴ്‌ചയ്‌ക്കും എതിരായിരുന്നു.അതു തിരിച്ചറിഞ്ഞ്‌ ഹൈക്കോടതിയിലെ സിംഗിള്‍ ബഞ്ചുകള്‍ സര്‍ക്കാരിനെ നേര്‍വഴിക്കു കൊണ്ടുവരാന്‍ ശുദ്ധലക്ഷ്യത്തോടെ സ്വീകരിച്ച നിലപ്പടുകള്‍ സ്റ്റേ ചെയ്‌തു കൊണ്ട്‌ ചീഫ്‌ ജസ്റ്റിസ്‌ ഉമ്മന്‍ ചാണ്ടിയുടെ അട്ടിമറികള്‍ക്ക്‌ കൂട്ടുനിന്ന്‌ സംസ്ഥാനത്തെ പരമൊന്നത നീതിപീഠത്തിന്റെ സംശുദ്ധതയും സുതാര്യതയും കളങ്കപ്പെടുത്തി.അതു കൊണ്ടാണ്‌ ഡാറ്റാ സെന്റര്‍ അഴിമതി കേസില്‍ സുപ്രീം കോടതിക്ക്‌ കേരള സര്‍ക്കാരിനെ നിറുത്തിപ്പൊരിക്കേണ്ടി വന്നത്‌.``നിയമം നിയമത്തിന്റെ വഴിക്ക്‌ പോകുമെന്നും '' `` കോടതികളുടെ നിഷ്‌പക്ഷതയെ മേറ്റ്‌ന്തിനേക്കാളും വിലമതിക്കുമെന്നും '' മന്ത്രം പോലെ ഉരുക്കഴിച്ചാണ് ആതിരേ, ഉമ്മന്‍ ചാണ്ടി നീതിപാലനത്തേയും കോടതികളെയും അവമതിക്കുന്നത്‌. ആ നികൃഷ്ടതയുടെ പരമ്പരയിലെ ഒടുവിലത്തെ ഉദാഹരണമാണ്‌,ആതിരേ, സംസ്ഥാനത്ത്‌ എയ്‌ഡഡ്‌ മേഖലയിലുള്ള സ്‌കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി കോഴ്‌സ്‌ അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെതിരെ ഉയര്‍ന്ന കേരള ഹൈക്കോടതയുടെ രൂക്ഷ വിമര്‍ശം. പുതിയ സ്‌കൂളുകള്‍ അനുവദിക്കുന്നതും പുതിയ ബാച്ചുകളും കോഴ്‌സുകളം അനുവദിക്കുന്നതും സര്‍ക്കാരിന്റെ മാത്രം പോളിസിയാണെന്ന വാദം കോടതി അംഗീകരിച്ചില്ല. കോടതി ഉത്തരവുകള്‍ എത്രകാലം കഴിഞ്ഞാലും നടപ്പാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും ഇക്കാര്യത്തില്‍ വീഴ്‌ച വരുത്തുന്നത്‌ നിയമവാഴ്‌ചയോടുള്ള വെല്ലുവിളിയാണെന്നുമാണ് ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി.രാധാകൃഷ്‌ണനും ബാബു മാത്യു പി ജോസഫുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്‌ വ്യക്തമാക്കിയത്‌. 2001 ല്‍ വൈക്കത്തിനടുത്ത ബ്രഹ്മമംഗലം ഹൈസ്‌കൂള്‍ യൂണിയനു പ്‌ളസ് ടു കോഴ്‌സ്‌ തുടങ്ങാന്‍ അനുമതി നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ്‌ നടപ്പാക്കാത്തതിനാണു കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്‌.2001-02 അധ്യയ വര്‍ഷത്തില്‍ കോഴ്‌സ്‌ അനുവദിയ്‌ക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. തുടര്‍ന്ന്‌ 2013ലും സ്‌കൂള്‍ മാനേജ്‌മെന്റ്‌ ഹൈക്കോടതിയെ സമീപിച്ചു. 2001ലെ ഉത്തരവ്‌ നടപ്പക്കാന്‍ സര്‍ക്കാരിനു സിംഗിള്‍ ബെഞ്ച്‌ നിര്‍ദേശം നല്‍കി. 2013 ജനുവരി 14നായിരുന്നു ഉത്തരവ്‌. അതിനെതിരേ 248 ദിവസം പിന്നിട്ട ശേഷമാണു സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്‌. പ്ലസ്‌ ടു കോഴ്‌സുകള്‍ അനുവദിക്കാനുള്ള അധികാരം സര്‍ക്കാരിന്റെ പോളിസിയുടെ അടിസ്ഥാനത്തിലാണെന്ന്‌ അപ്പീലില്‍ പറയുന്നു.പ്രദേശത്തെ വിദ്യാഭ്യാസ ആവശ്യം, സാമൂഹിക, വിദ്യാഭ്യാസ പിന്നോക്കാവസ്ഥ, വിദ്യാര്‍ഥികളുടെ അക്കാദമിക സാഹചര്യം എന്നിവ പരിഗണിച്ചാണു സ്‌കൂളിന്‌ അപ്‌ഗ്രഡേഷനും പുതിയ സ്‌കൂളുകള്‍ അനുവദിയ്‌ക്കുന്നതുമെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച വിശദമായ സര്‍വേയും നടത്തും. പുതിയ സ്‌കൂളുകള്‍ അനുവദിയ്‌ക്കുന്നതും പുതിയ കോഴ്‌സുകള്‍ അനുവദിയ്‌ക്കുന്നതും സര്‍ക്കാരിനു വര്‍ഷം തോറും അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും സര്‍ക്കാര്‍ നിലപാടെടുത്തു.എന്നാല്‍?ഏതു സാഹചര്യത്തിലായാലും കോടതി ഉത്തരവുകള്‍ നടപ്പാക്കിയേ പറ്റൂവെന്നു ഹൈക്കോടതി പറഞ്ഞു. ഭരണയന്ത്രത്തെ നിശ്ചലമാക്കാന്‍ ഉദ്യോഗസ്ഥ വൃന്ദം നടപ്പാക്കാതെ പോകുന്നതു കൊണ്ടാണു മിക്ക ഉത്തരവുകളും കാലഹരണപ്പെടുന്നത്‌. സ്‌തംഭനാവസ്ഥയിലുള്ള ഭരണസംവിധാനത്തെക്കുറിച്ചല്ല, ഭരണചടുലതയുണ്ടെന്നു പറയുന്ന ഒരു ജനാധിപത്യ സംവിധാനത്തേക്കുറിച്ചാണു പറയുന്നതെന്നും കോടതി വ്യക്തമാക്കി. ജനോപകാരപ്രദമായ ഉത്തരവുകളില്‍ നിസംഗത പാലിക്കുമ്പോള്‍ അതിനെതിരായ ജനങ്ങളുടെ പ്രതികരണം സുനാമിയോളം ഉയരുമെന്നും കോടതി വ്യക്തമാക്കി. ആതിരേ, ഒരു കോടതിയും പാഴ്‌വിധികള്‍ പറയാറില്ല. ഒരു കാലത്തെ വിധിന്യായങ്ങള്‍ ആ കാലഘട്ടത്തിലെ സാഹചര്യങ്ങളുടേയും വസ്‌തുതാപരമായ വിലയിരുത്തലിന്റേയും അടിസ്ഥാനത്തില്‍ പുറപ്പെടുവിക്കുന്നതാണ്‌. അത്‌ എക്കാലവും നിലനില്‍ക്കും. ഈ കേസില്‍ സര്‍ക്കാരിനു നിരത്താന്‍ വേണ്ടത്ര തെളിവുകളുണ്ടായിരുന്നില്ല. ഒഴുക്കന്‍ മട്ടില്‍ പറഞ്ഞുപോവുക മാത്രമാണ്‌ അഭിഭാഷകന്‍ ചെയ്‌തത്‌. അപ്പീല്‍ നല്‍കാനുണ്ടായ കാലതാമസം സമര്‍ഥിക്കാനും സര്‍ക്കാരിനായില്ല.പ്രതിബദ്ധതയോടെ കണിശതയാര്‍ന്ന നീതിബോധത്തോടെ ജനപക്ഷനിലപാടുകളോടെ വേണം കോടതികളില്‍ സര്‍ക്കാര്‍ കേസ്‌ നടത്തേണ്ടത്‌.നയങ്ങള്‍ സുതാര്യവും നിലപാടുകള്‍ സുദൃഢങ്ങളുമായിരിക്കണം.നിശ്ചയദാര്‍ഢ്യത്തോടെയുള്ള നിഷ്‌പക്ഷ നീതിപാലനമായിരിക്കണം ഇവ കൊണ്ട്‌ ലക്ഷ്യമാക്കേണ്ടത്‌.എന്നാല്‍ വായില്‍ വരുന്നത്‌ കോതയ്‌ക്ക്‌ പട്ട്‌ എന്ന പോലെയാണ്‌ അഡ്വക്കേറ്റ്‌ ജനറല്‍ അടക്കമുള്ള സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിയില്‍ നിലപാടെടുക്കുന്നത്‌.ഡാറ്റാ സെന്റര്‍ കേസില്‍ ഈ നിരുത്തരവാദിത്തം സുപ്രീംകോടതിയില്‍ വരെ നാം കണ്ടതാണ്. അതിന്റെ ആവര്‍ത്തനം ഈ കേസിലുമുണ്ട്‌.നേരത്തേ 148 സ്‌കൂളുകള്‍ മലബാര്‍ മേഖലയില്‍ അനുവദിച്ച നടപടിക്കെതിരേ കൊടുത്ത ഹര്‍ജിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ പറഞ്ഞതിന്‌ കടകവിരുദ്ധമായിട്ടാണ്‌ ഈ കേസില്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്‌.തെക്കന്‍ കേരളത്തില്‍ ഒരു സ്‌കൂളിനു പ്‌ളസ് ടു അനുവദിച്ചാല്‍ സര്‍ക്കാരിനു ഭീമമായ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ പക്ഷം. എന്നാല്‍ ,മുസ്ലീം ലീഗിനെ തൃപ്ത്തിപ്പെടുത്താന്‍ 148 പഞ്ചായത്തുകളില്‍ സ്‌കൂള്‍ അനുവദിക്കാന്‍ തയാറായപ്പോള്‍ സര്‍ക്കാര്‍ ഈ ബാധ്യതയേക്കുറിച്ച്‌ ഓര്‍ത്തില്ല! ഇത്തരം വ്യത്യസ്‌ത നിലപാടുകളാണല്ലോ സലിം രാജ്‌- ഡേറ്റാ ബാങ്ക്‌ കേസടക്കം വിവിധ കേസുകളില്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്‌. ആതിരേ, ചോദ്യമിതാണ്‌-ജനങ്ങളുടെ നീതിബോധത്തേയും നീതിപീഠങ്ങളുടെ സാമൂഹികപ്രതിബദ്ധതയേയും ഇങ്ങനെ വെല്ലുവിളിക്കുന്ന നിലപാടുകള്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതികളില്‍ സ്വീകരിക്കുന്നതില്‍ സംസ്ഥാന നിയമവകുപ്പിനും നിയമമന്ത്രി കെ.എം.മാണിക്കുമുള്ള പങ്കെന്താണ്‌?എല്ലാ കുറ്റവും ഉമ്മന്‍ ചാണ്ടിയുടെ തലയില്‍ കെട്ടിവച്ച്‌ ക്രൂശിക്കാന്‍ മുഖ്യമന്ത്രി ക്രിസ്‌തുവാണോ?കൂട്ടുത്തരവാദിത്തവും മുന്നണിമാന്യതയും സര്‍ക്കാര്‍ നടപടികളിലുണ്ടാകണമെന്ന്‌ നിഷ്‌കര്‍ഷിക്കാനുള്ള ചുമതല നിയമമന്ത്രിയായ കെ.എം.മാണിക്കില്ലേ?അതല്ല കഴിവുകെട്ട ശിഖണ്ഡിക്കൂട്ടമാണ്‌ കേരളം ഭരിക്കുന്നതെന്നാണോ...!?

No comments: