Sunday, October 27, 2013

സലിം രാജിനെ രക്ഷിക്കാന്‍ ഹൈക്കോടതിയും !

ഭൂമിതട്ടിപ്പിന് സഹായകമാകുന്ന വിധത്തില്‍ രേഖകള്‍ തിരുത്താന്‍ വര്‍ക്കല കഹാര്‍ എം‌‌എല്‍‌എയുടെ ബന്ധുവിന്റെ സഹായവും സലിം രാജിന് ലഭിച്ചിട്ടുണ്ടെന്ന് വ്യകതമായി.എന്ന് മാത്രമല്ല സലിംരാജ് ഉള്‍പ്പെട്ട കടകംപള്ളി ഭൂമിതട്ടിപ്പ് കേസിലെ ഭൂമിയെ സംബന്ധിക്കുന്ന വിവരങ്ങള്‍ വില്ലേജ് ഓഫീസില്‍ നിന്നും അപ്രത്യക്ഷമായതായി അറിയുന്നു. ഭൂമിയുടെ വിവരങ്ങള്‍ സംബന്ധിച്ച ബി ടി ആര്‍ രജിസ്റ്ററിലെ ഭാഗമാണ് കാണാതായതില്‍ പ്രധാനരേഖ. ഭൂമി അനധികൃതമായി പോക്കുവരവ് ചെയ്തതിന്റെ രേഖകളും വില്ലേജ് ഓഫീസിനിന്നും പൊടുന്നനെ അപ്രത്യക്ഷമായിട്ടുണ്ട് .ഒരു ഭൂമിയുടെ യഥാര്‍ത്ഥ അവകാശിയെ കണ്ടെത്താന്‍ കഴിയുന്ന രേഖയാണ് ബി ടി ആര്‍ രജിസ്റ്റര്‍. ഭൂമിയെ സംബന്ധിക്കുന്ന മുഴുവന്‍ വിവരങ്ങളും അടങ്ങിയ രേഖനഷ്ടപ്പെട്ടത് യാദൃച്ഛികമാകാന്‍ ഇടയില്ലെന്നാണ് ആരോപണം. വിവാദഭൂമി തട്ടിപ്പുസംഘത്തിന് പോക്കുവരവ് ചെയ്ത് നല്‍കിയതിന്റെ രേഖകളും വില്ലേജ് ഓഫീസില്‍ ലഭ്യമല്ല. റവന്യൂ വിജിലന്‍സിന്റെ അന്വേഷണത്തില്‍ ഈ രേഖകള്‍ കണ്ടെത്താനും കഴിഞ്ഞില്ല. ഈ പശ്ചാത്തലത്തിലാണ് കോടതിയുടെ ഉത്തരവിലെ ആത്മാര്‍ത്ഥത സംശയിക്കപ്പെടുന്നത്
ആതിരേ, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിം രാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പുകേസ് ഒതുക്കിത്തീര്‍ത്ത് സലിം രാജിനെ രക്ഷിക്കാനാണോ കോടതിയും ശ്രമിക്കുന്നത്?അല്ലെന്ന് ചിന്തിക്കാന്‍ കഴിയാത്ത വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്.റവന്യൂ സെക്രട്ടറിയോട് 10 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത് ,സലിം രാജിനെ രക്ഷിക്കാനുള്ള കോടതിയുടെ നിയമം വിട്ടുള്ള നീക്കമല്ലെ എന്ന് സംശയിക്കുന്നവരെ കുറ്റം പറയാന്‍ കഴിയില്ലെന്നതാണ് വാസ്തവം ഡിജിപിക്ക് സലിം രാജിനെ പേടിയാണോ എന്ന് ചോദിച്ച കോടതിയോട് അതേ ചോദ്യം തിരിച്ചു ചോദിക്കേണ്ട അവസ്ഥയാണിപ്പോള്‍ സംജാതമായിട്ടുള്ളത്.ആരുടെ ബിനാമിയാണ് സലിം രാജ് എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചെന്നും ആ‍ ‘അജ്ഞാത ശക്തിയെ’ രക്ഷിക്കാനല്ലേ റവന്യൂ സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതെന്നുമുള്ള സംശയമാണിപ്പോള്‍ ജനമനസിലുള്ളത്. ആറ്സി‌റ്ടിത്വിരേ, ദൃശ്യങ്ങള്‍ പിടിച്ചെടുക്കാന്‍ ഓര്‍ഡറിടണമെന്ന ഹര്‍ജിയില്‍ ഉമ്മന്‍ ചാണ്ടി കുറ്റക്കാരനല്ലെന്ന് വിധിച്ചത് പോലെ,സി‌ബി‌ഐ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജിയിലാണ് റവന്യൂ സെക്രട്ടറിയുടെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.അരിയെത്രയെന്ന് ചോദിച്ചാല്‍ പയറഞ്ഞാഴി എന്നാണ് ഉത്തരം ലഭിക്കുക.എന്നുമാത്രമല്ല സലിം രാജിനെതിരെ ഈ സര്‍ക്കാരിന്റെ ഏത് ഏജന്‍സി അന്വേഷിച്ചാലും നിഷ്പക്ഷവും സത്യസന്ധവുമായ ഉത്തരം ലഭിക്കില്ലെന്ന് വിലയിരുത്തിയ കോടതി തന്നെയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതും.ഇതാണ് വൈരുദ്ധ്യം.ഇതാണ് ഒരോദിവസം കഴിയുന്തോറും ദുരൂഹത വര്‍ധിപ്പിക്കുന്നതും. കേസിന്റെ വാദത്തിന്റെ തുടക്കത്തില്‍,ആതിരേ, കോടതിയില്‍നിന്നുണ്ടായത് പ്രസക്തമായ ചോദ്യങ്ങളാണ്. സലിം രാജ് ഉള്‍പ്പെട്ട ഭൂമിയടപാട് കേസില്‍ പങ്കുള്ളവരെല്ലാം സാമ്പത്തികമായി ശേഷി കുറഞ്ഞവരാണ്. ഇവര്‍ക്കാര്‍ക്കും കേസില്‍ ഉള്‍പ്പെട്ട 300 കോടിയോളം വിലവരുന്ന ഭൂമിവാങ്ങാന്‍ ശേഷിയില്ല. അങ്ങനെയെങ്കില്‍ സലിം രാജിന്റെ സാമ്പത്തിക സ്രോതസ് എന്ത് എന്നാണ് കോടതി ചോദിച്ചത്. സലിം രാജിന്റെ ഭൂമി തട്ടിപ്പിനെക്കുറിച്ച് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിന്മേല്‍ ഹാറുണ്‍ അല്‍ റഷീദിന്റെ ബഞ്ചില്‍ നിന്നുണ്ടായ ഈ പരാമര്‍ശങ്ങള്‍ ശ്രദ്ധേയവും നിര്‍ണായകവുമാണ്. “ സലിം രാജിനെ ഡി ജി പിക്ക് പേടിയാണോ?”, “സലിം രാജ് മുഖ്യമന്ത്രിയെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത് “, “കോണ്‍സ്റ്റബിളിനെ പേടിച്ച് ജനം ജീവിക്കേണ്ട അവസ്ഥ “ തുടങ്ങിയ പരാമര്‍ശങ്ങളും ഇതേ കോടതി നടത്തുകയുണ്ടായി. അതേസമയം കഴിഞ്ഞ ദിവസവും കേസ് പരിഗണിച്ചപ്പോള്‍ രൂക്ഷമായ ഭാഷയില്‍ സലിം രാജിനെയും അയാളുടെ ബന്ധങ്ങളെയും വിമര്‍ശിച്ച കോടതിയുടെ തുടര്‍ നടപടിയാണ്,ആതിരേ, സംശയകരം. വര്‍ഷങ്ങളായുള്ള ഭൂമി തട്ടിപ്പ് കേസ് അന്വേഷിച്ച് പത്ത് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് റവന്യൂ സെക്രട്ടറിക്ക് കോടതി നിര്‍ദേശം നല്‍കിയത് . ഇതാണ് സംശയങ്ങള്‍ക്ക് വഴിതെളിക്കുന്നത്! . ഭൂമി തട്ടിപ്പ് കേസില്‍നിന്നും സലിം രാജിനെ രക്ഷിക്കുന്നതിനുള്ള നീക്കമല്ലേ ഇതെന്ന് വ്യാഖ്യാനിക്കുന്നവരുണ്ട്. ഉന്നതര്‍ ഉള്‍പ്പെടെ പങ്കാളികളാണെന്ന് വിലയിരുത്തപ്പെടുന്ന ഭൂമി തട്ടിപ്പ് സംബന്ധിച്ച് വെറും പത്തുദിവസംകൊണ്ട് റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശിച്ചതിലൂടെ ആരെയോ രക്ഷിക്കാനുള്ള ശ്രമമാണ് കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്,ആതിരേ. മുഖ്യമന്ത്രിയും ചില ഉന്നതരും ഉള്‍പ്പെട്ട കേസ് എന്ന നിലയില്‍ ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരിക്കുന്ന സാഹചര്യത്തില്‍ സത്യം പുറത്തുകൊണ്ടുവരണമെന്നാണ് കോടതി ആഗ്രഹിക്കുന്നതെങ്കില്‍ ശക്തമായ അന്വേഷണത്തിന് ഉത്തരവിടുകയല്ലേ വേണ്ടത് ?. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഇരകള്‍ കോടതിയെ സമീപിച്ചതെന്നിരിക്കെ എന്തിനാണ് മുഖ്യമന്ത്രിയെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന സംഭവങ്ങളെക്കുറിച്ചന്വേഷിക്കാന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതന്നെ നിയമിച്ചതെന്ന ചോദ്യത്തിന് ഉത്തരമില്ല . ഈ ഭൂമി തട്ടിപ്പ് സംബന്ധിച്ച് വിജിലന്‍സ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടുപോലും പുറത്തുവരാത്ത സാഹചര്യത്തില്‍ കുറഞ്ഞത് റിട്ടയേര്‍ഡ് ജഡ്ജിയെങ്കിലും കേസ് അന്വേഷിക്കേണ്ടതല്ലെ ? ആതിരേ,ഒരു സാധാരണ പൊലീസുകാരന് നടത്താന്‍ കഴിയാത്തതരത്തില്‍ ആഴത്തിലുള്ള തട്ടിപ്പാണ് സലിം രാജിന്റെ നേതൃത്വത്തില്‍ നടന്നത്.ഇതിന്റെ നടപടികളെല്ലാം ദുരൂഹവും നിയമവിരുദ്ധവുമാണ്. മേലുദ്യോഗസ്ഥനെ തല്ലിയതുള്‍പ്പെടെ ഒട്ടേറെ വിവാദങ്ങളില്‍പ്പെട്ട സലിം രാജ് മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ എത്തിയതാകട്ടെ അതിലും ദുരൂഹമാണ്. 1993 ലാണ്‌ സലിംരാജ് പൊലീസിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടുവര്‍ഷം കഴിഞ്ഞ് ഇടുക്കി എ ആര്‍ ക്യാമ്പില്‍ പോസ്റ്റിംഗ് ലഭിച്ചു. 1998ല്‍ നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനില്‍ നിയമനം. നെടുങ്കണ്ടത്താണ് സലിംരാജിന്റെ ഭാര്യാഗൃഹം. നെടുങ്കണ്ടത്തുവച്ച് മണല്‍ മാഫിയയുമായി ബന്ധം സ്ഥാപിച്ച സലിം രാജ് അതിന് എതിരേ നിന്നതിന്റെ പേരില്‍ ആ സ്‌റ്റേഷനില്‍ എസ് ഐയായിരുന്ന സുരേന്ദ്രനെ മര്‍ദിച്ചു. എസ് ഐ സഞ്ചരിച്ചിരുന്ന കാര്‍ അടിച്ചു തകര്‍ത്തു. ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ച് ഈ പ്രശ്‌നം ഒതുക്കിത്തീര്‍ക്കുകയും ചെയ്തു . ഇതിനിടെ കട്ടപ്പന സ്‌റ്റേഷനിലേക്കു മാറി. ഇവിടെ നിന്നാണ് ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് ഗണ്‍മാനായത്. കോട്ടയത്തുണ്ടായിരുന്ന ഉന്നത രാഷ്ട്രീയ ബന്ധമായിരുന്നു പിന്നില്‍. പിന്നീട് മുഖ്യമന്ത്രിയായിരുന്നപ്പോഴും ഗണ്‍മാനായി തുടര്‍ന്നു. ഇതിനിടെ ഇയാളുടെ ബന്ധങ്ങള്‍ ശരിയല്ലെന്നും മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തരുതെന്നും ചൂണ്ടിക്കാട്ടി സ്‌പെഷല്‍ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും സലിം രാജ് അതിനെയും മറികടന്നു. തനിക്കെതിരെവന്ന ഓരോ ആരോപണങ്ങളും ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ച് സലിം രാജ് ഒതുക്കിത്തീര്‍ത്തു. വെറും പൊലീസുകാരനാണെങ്കിലും ഇത്തരത്തില്‍ കരുത്തനായ ഇയാള്‍ നടത്തിയ തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കുന്നതിനാണ് സര്‍ക്കാരിന്റെ ഭാഗമായ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇത് എത്രത്തോളം ഫലവത്താകും?യുക്തി വഴങ്ങുന്നതല്ല,ആതിരേ, കോടതിയുടെ തീരുമാനം! ഇതിനിടെ, സലിം രാജ് തിരുവനന്തപുരം കുമാരപുരത്ത് ഭൂമിതട്ടിപ്പ് നടത്തിയത് മുഖ്യമന്ത്രിയുടെയും റവന്യൂമന്ത്രിയുടെയും ജില്ലാ കളക്ടറുടെയും അറിവോടെയാണെന്ന ബി ജെ പി നേതാവ് കെ സുരേന്ദ്രന്റെ ആരോപണം തട്ടിപ്പിന്റെ ആഴങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്.എന്ന് മാത്രമല്ല ഭൂമിതട്ടിപ്പിന് സഹായകമാകുന്ന വിധത്തില്‍ രേഖകള്‍ തിരുത്താന്‍ വര്‍ക്കല കഹാര്‍ എം‌‌എല്‍‌എയുടെ ബന്ധുവിന്റെ സഹായവും സലിം രാജിന് ലഭിച്ചിട്ടുണ്ടെന്ന് വ്യകതമായി.എന്ന് മാത്രമല്ല സലിംരാജ് ഉള്‍പ്പെട്ട കടകംപള്ളി ഭൂമിതട്ടിപ്പ് കേസിലെ ഭൂമിയെ സംബന്ധിക്കുന്ന വിവരങ്ങള്‍ വില്ലേജ് ഓഫീസില്‍ നിന്നും അപ്രത്യക്ഷമാകുകയും ചെയ്തു! ഭൂമിയുടെ വിവരങ്ങള്‍ സംബന്ധിച്ച ബി ടി ആര്‍ രജിസ്റ്ററിലെ ഭാഗമാണ് കാണാതായതില്‍ പ്രധാനരേഖ. ഭൂമി അനധികൃതമായി പോക്കുവരവ് ചെയ്തതിന്റെ രേഖകളും വില്ലേജ് ഓഫീസിനിന്നും പൊടുന്നനെ അപ്രത്യക്ഷമായിട്ടുണ്ട് സലിംരാജും സംഘവും ഉള്‍പ്പെട്ട ഭൂമിത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട നിര്‍ണ്ണായകരേഖകള്‍ കടകംപള്ളി വില്ലേജ് ഓഫീസിലായിരുന്നു സൂക്ഷിച്ചത്. എന്നാല്‍ താലൂക്ക് ഓഫീസിലേക്ക് കടകംപള്ളി വില്ലേജ് ഓഫീസര്‍ എഴുതിയ റിപ്പോര്‍ട്ട് പ്രകാരം ആ ഭൂമിയെ സംബന്ധിക്കുന്ന നിര്‍ണ്ണായകരേഖ ലഭ്യമല്ല. ഭൂമിയെ സംബന്ധിച്ച പ്രധാനവിവരങ്ങളടങ്ങിയ ബി ടി ആര്‍ രജിസ്റ്ററിലെ ഭാഗങ്ങള്‍ നശിച്ചു പോയി എന്നാണ് വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട്. തട്ടിപ്പു സംഘം അവകാശം ഉന്നയിച്ച സര്‍വേനമ്പറുകളുടെ വിവരം ലഭ്യമല്ലെന്നും വില്ലേജ് ഓഫീസര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ഭൂമിയുടെ യഥാര്‍ത്ഥ അവകാശിയെ കണ്ടെത്താന്‍ കഴിയുന്ന രേഖയാണ്,ആതിരേ, ബി ടി ആര്‍ രജിസ്റ്റര്‍. ഭൂമിയെ സംബന്ധിക്കുന്ന മുഴുവന്‍ വിവരങ്ങളും അടങ്ങിയ രേഖനഷ്ടപ്പെട്ടത് യാദൃച്ഛികമാകാന്‍ ഇടയില്ലെന്നാണ് ആരോപണം. വിവാദഭൂമി തട്ടിപ്പുസംഘത്തിന് പോക്കുവരവ് ചെയ്ത് നല്‍കിയതിന്റെ രേഖകളും വില്ലേജ് ഓഫീസില്‍ ലഭ്യമല്ല. റവന്യൂ വിജിലന്‍സിന്റെ അന്വേഷണത്തില്‍ ഈ രേഖകള്‍ കണ്ടെത്താനും കഴിഞ്ഞില്ല. ഈ പശ്ചാത്തലത്തിലാണ്,ആതിരേ, കോടതിയുടെ ഉത്തരവിലെ ആത്മാര്‍ത്ഥത സംശയിക്കപ്പെടുന്നത്

No comments: