Thursday, May 8, 2014

ഹനീഷയെ ചങ്ങരംകുളത്തെ പോലീസുകാര്‍ കൊന്നതെന്തിന്‌? ചെന്നിത്തല ഉത്തരം പറയണം

എന്തിനാണ്‌ രമേശ്‌,പോലീസ്‌ കസ്റ്റഡിയില്‍ മരിച്ച ഹനീഷയുടെ ബന്ധുക്കളെ, പോലീസിന്‌ വേണ്ടി, അജ്ഞാതര്‍ഭീഷണിപ്പെടുത്തുന്നത്‌?ഹനീഷ ആത്മഹത്യ ചെയ്‌തതല്ലെന്ന്‌ തുറന്നു പറഞ്ഞതിനാണോ? അതോ?പോലീസിന്റെ നിലപാടുകളിലെ പൊരുത്തക്കേടുകള്‍ ഹനീഷയുടെ ഉമ്മയും സഹോദരങ്ങളും ചൂണ്ടിക്കാട്ടിയതിനോ?ഹനീഷയുടെ ദുരൂഹ മരണം കേരളത്തിലെ പാവപ്പെട്ടവനുള്ള പാഠമാണോ?നാട്ടിലെ പോലീസിന്‌ പിച്ചിചീന്താനുള്ളതാണോ പാവം പെണ്ണിന്റെ മാനവും ജീവനും ?ഹനീഷയെ കൊന്നതാരാണ്‌?എന്തിനാണ്‌?ഉത്തരം പറയേണ്ടത്‌ ഇപ്പോള്‍ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയാണ്‌
ആതിരേ നിലമ്പൂരില്‍ ,ഭരിക്കുന്ന കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഓഫീസ്‌ കൊലക്കളമായ സംഭവം നടന്നിട്ട്‌ അധിക കാലം ആയിട്ടില്ല. അന്ന്‌ നിഷ്‌ഠൂരനായ കോണ്‍ഗ്രസുകാരന്റെ ഇരയായത്‌ രാധയെന്ന സ്‌ത്രീ ആയിരുന്നു.(ആ കേസന്വേഷണം ചുരുട്ടിക്കെട്ടാനുള്ള യത്‌നത്തിലാണ്‌ ചെന്നിത്തലയുടെ പോലീസ്‌ ഏമാന്മാര്‍) നിലമ്പൂരില്‍ നിന്ന്‌ ചങ്ങരംകുളത്തെത്തുമ്പോള്‍ പോലീസ്‌ സ്റ്റേഷന്‍ തന്നെ കൊല മുറിയായിരിക്കുന്നു.കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ തട്ടി അകത്താക്കുന്ന പോലീസ്‌ തെമ്മാടിത്തം ,ചെന്നിത്തലയുടെ കാക്കിപ്പടയും നന്നായി അനുവര്‍ത്തിക്കുന്നുണ്ട്‌.മോഷണക്കുറ്റം ആരോപിച്ച്‌ പോലീസ്‌ കസ്റ്റഡിയിലെടുത്ത 23 കാരി ഹനീഷയുടെ ദാരുണമായ മരണം പോലീസ്‌ പറയുന്നത്‌ പോലെ ആത്മഹത്യയല്ല മറിച്ച്‌ കറതീര്‍ന്ന ലോക്കപ്പ്‌ മരണമാണെന്ന്‌ വ്യക്തമാക്കുന്നതാണ്‌ ,ദുരൂഹമരണ ശേഷമുള്ള പോലീസിന്റേയും പോലീസിനു വേണ്ടിയുള്ള ലീഗ്‌ പ്രാദേശിക നേതാവിന്റെയടക്കമുള്ള ഗുണ്ടകളുടെ ഇടപെടലുകള്‍. എന്തിനാണ്‌ രമേശ്‌,പോലീസ്‌ കസ്റ്റഡിയില്‍ മരിച്ച ഹനീഷയുടെ ബന്ധുക്കളെ, പോലീസിന്‌ വേണ്ടി, അജ്ഞാതര്‍ഭീഷണിപ്പെടുത്തുന്നത്‌?ഹനീഷ ആത്മഹത്യ ചെയ്‌തതല്ലെന്ന്‌ തുറന്നു പറഞ്ഞതിനാണോ? അതോപോലീസിന്റെ നിലപാടുകളിലെ പൊരുത്തക്കേടുകള്‍ ഹനീഷയുടെ ഉമ്മയും സഹോദരങ്ങളും ചൂണ്ടിക്കാട്ടിയതിനോ?ഇനിയും പോലീസിനെതിരെ തിരിഞ്ഞാല്‍ ജീവന്‍ നഷ്ടപ്പെടുമെന്ന്‌ ഭീഷണിപ്പെടുത്തിയായിരുന്നു അഞ്‌ജാതരുടെ ഫോണ്‍ സന്ദേശം.ഉമ്മ സുബൈദ, സഹോദരങ്ങളായ ഹനീഷ്‌, റമീഷ്‌ എന്നിവരെയാണ്‌ കേസില്‍ നിന്ന്‌ പിന്മാറണമെന്നാവശ്യപ്പെട്ട്‌ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്‌. ഇതുകൂടാതെ വട്ടംകുളം പഞ്ചായത്ത്‌ ഒന്നാം വാര്‍ഡ്‌ മെമ്പറും മുസ്ലിംലീഗിന്റെ പ്രാദേശിക നേതാവുമായ പാലക്കട്‌ അഷ്‌റഫ്‌ ഭീഷണിയുമായി, ബന്ധുക്കള്‍ക്കെതിരെ, പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്‌. വട്ടംകുളം മാണൂര്‍ പള്ളിക്കുസമീപം ഹനീഷയുടെ സഹോദരന്‍ റമീഷിനെ തടഞ്ഞുനിര്‍ത്തിയാണ്‌ ഇയാള്‍ ഭീഷണിപ്പെടുത്തിയത്‌. പോലീസിനെ പ്രയാസപ്പെടുത്തുന്ന രീതിയില്‍ പത്രക്കാരോട്‌ സംസാരിക്കരുതെന്നും കേസുമായി മുന്നോട്ട്‌ പോയാല്‍ കുടുംബം ദുഃഖിക്കേണ്ടിവരുമെന്നുമായിരുന്നു ഭീഷണി. ``കൂലിപ്പണിയെടുത്ത്‌ ജീവിക്കുന്നതാണ്‌ നല്ലത്‌. നേരത്തെ മാധ്യമങ്ങള്‍ക്ക്‌ അഭിമുഖം കൊടുത്തത്‌ തിരുത്തിപ്പറയണം `` എന്നൊക്കെയായിരുന്നു ഈ ഊച്ചാളി നേതാവിന്റെ ഭീഷണി.ഇതാര്‍ക്ക്‌ വേണ്ടി എന്തിനു വേണ്ടിയാണ്‌ രമേശ്‌? ലോക്കപ്പ്‌ മരണത്തിന്‌ കുപ്രസിദ്ധരാണ്‌ ചങ്ങരംകുളത്തെ പോലീസ്‌. ജനുവരി മാസത്തിലാണ്‌ സിപിഎം അനുഭാവിയായ ഒരു യുവാവ്‌ ഇവിടെ ലോക്കപ്പില്‍ മരിച്ചത്‌. തല്ലിക്കൊന്ന്‌ ഹനീഷയെ ഫാനില്‍ കെട്ടിത്തൂക്കിയിട്ട്‌ചങ്ങരംകുളത്തെ കാക്കി കാപാലികര്‍ പറയുന്ന പെരുംകള്ളങ്ങള്‍ ചോദ്യം ചെയ്യാനാവില്ലെന്ന്‌ പറയുന്നത്‌ ആരുടെ ,എവിടുത്തെ ന്യായമാണ്‌ രമേശ്‌? ആതിരേ, ഏപ്രില്‍ 24 ബുധനാഴ്‌ച വൈകിട്ടാണ്‌ എടപ്പാള്‍ മാണൂര്‍ സ്വദേശി പരേതനായ കോട്ടുകാട്ടില്‍ സൈനുദ്ദീന്റെ മകള്‍ ഹനീഷ (23)യെ ചങ്ങരംകുളം പൊലീസ്‌ കസ്റ്റഡിയിലെടുത്തത്‌. വ്യാഴാഴ്‌ച രാവിലെ 6.10ഓടെ ഹനീഷയെ സ്റ്റേഷനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു.അന്ന്‌ രാവിലെ തന്നെ ചില മാധ്യമ പ്രവര്‍ത്തകരോട്‌ ഹനീഷ വീട്ടുകാരെ ധിക്കരിച്ച്‌ കറങ്ങിനടക്കുന്ന വേശ്യയും മോഷ്ടാവുമാണെന്നും ഹനീഷയ്‌ക്ക്‌ പോലീസ്‌ സ്റ്റേഷന്‍ പുത്തരിയല്ലെന്നും അധാര്‍മിക ജീവിതത്തില്‍ നിന്ന്‌ ഹനീഷയെ പിന്തിരിപ്പിക്കാന്‍ സുഹൃത്തുക്കള്‍ ശ്രമിച്ചിട്ടും ഹനീഷ വഴങ്ങിയില്ലെന്നും പോലീസ്‌ `വെളിപ്പെടുത്തിയത്‌'എന്തിനായിരുന്നു? ഹനീഷയെ കോട്ടയ്‌ക്കലിലെ സ്വകാര്യ ആശുപത്രിയുടെ കവാടത്തില്‍ വെച്ച്‌ അറസ്റ്റു ചെയ്‌തതിന്‌ നിരവധി ദൃക്‌സാക്ഷികളുണ്ട്‌.എന്നിട്ടും വീട്ടില്‍ നിന്നാണ്‌ അറസ്റ്റ്‌ ചെയ്‌തതെന്ന്‌ പോലീസ്‌ അവകാശപ്പെടുന്നത്‌ എന്തിന്‌ വേണ്ടിയാണ്‌?ഹനീഷയെ അറസ്റ്റ്‌ ചെയ്‌ത പോലീസ്‌ മാധ്യമങ്ങള്‍ക്ക്‌ നല്‍കിയ ചിത്രങ്ങളില്‍ ചുരിദാറിന്റെ നിറം നീലയായിരുന്നു. എന്നാല്‍ ആത്മഹത്യയ്‌ക്ക്‌ ശേഷം മൃതശരീരം ബന്ധുക്കള്‍ക്ക്‌ കൈമാറുമ്പോള്‍ ചുരിദാറിന്റെ നിറം ചുവപ്പായിരുന്നു.?ഇതിലെ മറിമായം എന്താണ്‌? പോലീസ്‌ കസ്റ്റഡിയിലെടുത്ത്‌ അന്വേഷണം പൂര്‍ത്തീകരിച്ചിട്ടും ഹനീഷയുടെ അറസ്റ്റ്‌ രേഖപ്പെടുത്താതിരുന്നത്‌ അന്വേഷണ ഉദ്യോഗസ്ഥന്റെ വീഴ്‌ചയാണെന്ന്‌ ആരോപിച്ചാണ്‌ ഡി.ജി.പിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ചങ്ങരംകുളം എസ്‌.ഐ: വി. ഹരിദാസന്‍, എ.എസ്‌.ഐ: കെ. തിലകന്‍, വനിത സിവില്‍ പോലീസ്‌ ഓഫീസര്‍. എ. ലതിക എന്നിവരെ സര്‍വീസില്‍ നിന്നും സസ്‌പെന്റ്‌ ചെയ്‌തതത്‌ .ഒരു ദിവസത്തിന്‌ ശേഷം ജയകൃഷ്‌ണന്‍, ബിനീഷ്‌, ഗിരീഷ്‌ എന്നീ പോലീസുകാരെ സസ്‌പെന്റ്‌ ചെയ്‌തത്‌ എന്തിനായിരുന്നു?എന്തായിരുന്നു ഇവര്‍ ചെയ്‌ത കുറ്റം ?
കേസ്‌ പുറമേയുള്ള ഏജന്‍സിയെക്കൊണ്ട്‌ അന്വേഷിപ്പിക്കണമെന്ന്‌ പറയാന്‍ പാടില്ലെന്ന്‌ ഉമ്മ സുബൈദയോട്‌ അജ്ഞാതന്‍ ആവശ്യപ്പെട്ടത്‌ ആര്‍ക്ക്‌ വേണ്ടിയാണ്‌? ഓരോ ദിവസവും തള്ളിനീക്കുന്നത്‌ ഭയത്തോടെയാണെന്ന്‌ ഉമ്മ സുബൈദ പറയുന്നു. ``മകള്‍ പോയി. ഇപ്പോള്‍ ഞങ്ങളുടെ ജീവനുവേണ്ടിയും ചിലര്‍ ദാഹിക്കുന്നു ''എന്നാണ്‌ മാതാവിന്റേയും സഹോദരന്മാരുടേയും?ഭയചകിതമായ വിലാപം ആതിരേ, അഞ്ചടി പൊക്കമുള്ള ഹനീഷയ്‌ക്ക്‌ ചുരിദാറിന്റെ ഷാളുകൊണ്ട്‌ ഫാനില്‍ കുരുക്കിടാന്‍ കഴിയുമോ,അതും കുറഞ്ഞ നേരത്തിനുള്ളില്‍?എടിഎം കാര്‍ഡ്‌ മോഷണത്തില്‍ ഹനീഷയുടെ സഹപാഠി വിപിനുള്ള പങ്ക്‌ എന്താണ്‌?ബുധനാഴ്‌ച വിപിനുമായി ഹനീഷയുടെ വീട്ടില്‍ പോലീസ്‌ എത്തിയത്‌ എന്തിനായിരുന്നു?വിപിന്‍ അല്ലെ യഥാര്‍ത്ഥ കുറ്റവാളി??കുറ്റിപ്പുറം എസ്‌ ഐ പി മനോഹരന്‍ അര്‍ദ്ധരാത്രി ചങ്ങരംകുളം സ്റ്റേഷനില്‍ എത്തിയത്‌ എന്തിനാണ്‌?ചങ്ങരംകുളത്ത്‌ എസ്‌ഐ ആയിരുന്നപ്പോള്‍ ഹനീഷയ്‌ക്കെതിരെ കള്ളക്കേസ്‌ എടുത്ത ഏമാനല്ലേ പി.മനോഹരന്‍? മോഷണം തെളിയിക്കാനാണോ അതോ ചെയ്യാത്ത കുറ്റം സമ്മതിപ്പിക്കാനാണോ സിഐ മുനീര്‍ ഹനീഷയെ മര്‍ദ്ദിച്ചത്‌? ഈ മര്‍ദ്ദനമല്ലെ ഹനീഷയുടെ ജീവനെടുത്തത്‌?ഇതെല്ലാം വിരല്‍ചൂണ്ടുന്നത്‌ കൊലപ്പെടുത്തിയ ശേഷം പോലീസുകാര്‍ ഹനീഷയെ ഫാനില്‍ക്കെട്ടി തൂക്കിയതാണെന്ന ഉമ്മ സുബൈദയുടെ ആരോപണം വാസ്‌തവമാണെന്നല്ലേ,രമേശ്‌? ചങ്ങരംകുളത്തെ പോലീസുകാര്‍ക്കെന്താ കൊമ്പുണ്ടോ? ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍, കുടംബത്തിന്റെ വിശപ്പകറ്റാന്‍ പഠനം പകുതിവഴിയില്‍ ഉപേക്ഷിച്ച്‌ അമ്മാവനൊപ്പം ജോലിക്കിറങ്ങിയ ഹനീഷയുടെ ദുരൂഹ മരണം കേരളത്തിലെ പാവപ്പെട്ടവനുള്ള പാഠമാണോ? നാട്ടിലെ പോലീസിന്‌ പിച്ചിചീന്താനുള്ളതാണോ പാവം പെണ്ണിന്റെ മാനവും ജീവനും ?? ഹനീഷയെ കൊന്നതാരാണ്‌? എന്തിനാണ്‌? ഉത്തരം പറയേണ്ടത്‌ ഇപ്പോള്‍ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയാണ്‌

No comments: