Monday, July 2, 2012

അബ്ദു റബ്ബിനെന്താ കൊമ്പുണ്ടോ...?( മുടിയാന്‍ നേരത്ത്‌ മുച്ചീര്‍പ്പന്‍ പിറക്കും )

തൊട്ടതെല്ലാം വിവാദമാക്കി പാര്‍ട്ടിയുടെയും മുന്നണിയുടെയും മന്ത്രിസഭയുടെയും ഇമേജിനെ വികൃതമാക്കിയതു പോരാഞ്ഞിട്ടാണെന്ന്‌ തോന്നുന്നു എയ്ഡഡ്‌ വിഷയത്തില്‍ മുഖ്യമന്ത്രിയെ ധിക്കരിച്ച്‌ ഏകപക്ഷീയമായ തീരുമാനം നിയമസഭയില്‍ പ്രഖ്യാപിച്ചത്‌. ബോധപൂര്‍വ്വമുള്ള നശീകരണ പ്രവര്‍ത്തനമാണിത്‌. അല്ലെങ്കില്‍ തുടര്‍ച്ചയായി ഇത്തരം വിവാദങ്ങള്‍ സൃഷ്ടിക്കുമായിരുന്നില്ല. മന്ത്രിസഭയെ ഹൈജാക്ക്‌ ചെയ്യാന്‍ കഴിയും എന്ന അംഗബലത്തിന്റെ തിണ്ണമിടുക്കും വിവരക്കേടും അഹങ്കാരവും അഴിമതിയോടുള്ള ആഭിമുഖ്യവും ഒക്കെയാണ്‌ അബ്ദു റബ്ബിനെ ഇത്തരത്തില്‍ വിവാദവിഷയങ്ങളുടെ കേന്ദ്രസ്ഥാനത്ത്‌ പ്രതിഷ്ഠിച്ചിരിക്കുന്നത്‌. കേരളം കണ്ട ഏറ്റവും വൃത്തികെട്ട വിദ്യാഭ്യാസമന്ത്രി എന്ന പേര്‌ ഇപ്പോള്‍ തന്നെ അബ്ദു റബ്ബിന്‌ ലഭിച്ചു കഴിഞ്ഞു. ഇനിയുള്ള നാലുവര്‍ഷം എന്തെല്ലാം കേള്‍ക്കേണ്ടി വരും, കാണേണ്ടി വരുമെന്ന്‌ ഇപ്പോള്‍ ഊഹിക്കാന്‍ ആവില്ല. പക്ഷേ ഒന്നു പറയാന്‍ കഴിയും പിഞ്ഞാണക്കടയില്‍ കയറിയ കാളക്കൂറ്റനെപ്പോലെ വിദ്യാഭ്യാസ രംഗം പൊളിച്ചടുക്കിയതിനുശേഷമേ അബ്ദു റബ്ബ്‌ മന്ത്രിസ്ഥാനത്തുനിന്ന്‌ പിന്‍മാറുകയുള്ളൂ.
കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാല സിന്‍ഡിക്കേറ്റില്‍ ജൗളി വ്യാപാരിയെ നിയമിക്കാനുള്ള തൊലിക്കട്ടി പ്രദര്‍ശിപ്പിച്ച വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബ്‌, ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ ഒരുവര്‍ഷത്തെ ഭരണത്തിനിടയില്‍ അര ഡസന്‍ വിവാദങ്ങളാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. മന്ത്രിസഭാ തീരുമാനത്തെ ഈ ഒരു വര്‍ഷത്തിനിടയില്‍ കോടതി കയറ്റി അപമാനിച്ചു എന്ന ബഹുമതിയും അങ്ങോര്‍ക്കു തന്നെ. എംജി സര്‍വ്വകലാശാലയിലേയ്ക്ക്‌ മലപ്പുറത്തു നിന്ന്‌ എംഎസ്‌എഫ്‌ നേതാവിനെ ഇറക്കുമതി ചെയ്ത്‌ കെഎസ്‌യു പിള്ളേരെ പ്രകോപിപ്പിച്ച്‌ തെറി കേട്ടതും അബ്ദു റബ്ബ്‌ തന്നെ. അല്ല,ആതിരെ, ഇങ്ങനൊക്കെ ഞെളിയാന്‍ അബ്ദു റബ്ബിനെന്താ കൊമ്പുണ്ടോ? മന്ത്രിസഭ കൂട്ടായി തീരുമാനിക്കേണ്ട എയ്ഡഡ്‌ സ്കൂള്‍ വിഷയത്തില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ സ്വാധീനവലയത്തിലുള്ളവരെ പ്രീണിപ്പെടുത്താന്‍ തന്നിഷ്ടപ്രകാരം തീരുമാനം എടുത്ത്‌ നിയമസഭയില്‍ പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രിയെ വെട്ടിലാക്കി കേരളത്തില്‍ പുതിയ സാമുദായിക ധ്രുവീകരണത്തിന്‌ കളമൊരുക്കിയതും അബ്ദുറബ്ബ്‌. 35 സ്കൂളുകള്‍ക്ക്‌ എയ്ഡഡ്‌ പദവി നല്‍കാനുള്ള തീരുമാനത്തിന്റെ പ്രതിഷേധവും ആരോപണങ്ങളും കേരളത്തില്‍ അങ്ങോളമിങ്ങോളം അലയടിക്കുമ്പോള്‍ അതിനുമീതെയാണ്‌ മേഘ ഗര്‍ജനം പോലെ എന്‍എസ്‌എസ്‌-എസ്‌എന്‍ഡിപി ഐക്യത്തിന്റെ വര്‍ഗീയ ഭീഷണി മുഴങ്ങുന്നത്‌. ഭരണഘടനാദത്തമായ അവകാശവും അധികാരവും സാമുദായിക സൗഹാര്‍ദ്ദം ഊട്ടി ഉറപ്പിക്കാന്‍ ഉപയോഗിക്കേണ്ടിടത്താണ്‌ സംഘര്‍ഷത്തിന്റെയും പ്രക്ഷോഭത്തിന്റെയും സങ്കീര്‍ണ സാഹചര്യം അബ്ദു റബ്ബ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. ഭരണ മുന്നണിയിലെ അംഗബലത്തിന്റെ സങ്കീര്‍ണത മൂലം അബ്ദു റബ്ബിന്റെ തോന്ന്യാസങ്ങള്‍ നിയന്ത്രിക്കാനാവാതെ നിസഹായനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നില്‍ക്കുമ്പോള്‍ അദ്ദേഹത്തെയും ഭരണ മുന്നണിയെയും വീണ്ടും വീണ്ടും വെട്ടിലാക്കാന്‍ കുതന്ത്രങ്ങള്‍ ഒപ്പിക്കുകയാണ്‌ അബ്ദു റബ്ബ്‌ എന്ന വിദ്യാഭ്യാസമന്ത്രി. ആതിരേ,ഒരു വൈരുദ്ധ്യത്തില്‍ നിന്നുവേണം അബ്ദു റബ്ബിന്റെ തന്നിഷ്ടങ്ങളിലേക്ക്‌ ചെന്നെത്താന്‍ എന്നുള്ളത്‌ രസകരമായ രാഷ്ട്രീയ പരിസരമാണ്‌. ശമ്പളമില്ലാത്ത അദ്ധ്യാപകര്‍ക്ക്‌ ശമ്പളം നല്‍കാന്‍ തീരുമാനിച്ചതും അധ്യാപക പാക്കേജ്‌ ഉണ്ടാക്കിയതും വിദ്യാര്‍ത്ഥികള്‍ക്ക്‌ യൂണിഫോമും പുസ്തകങ്ങളും അധ്യയന വര്‍ഷം തുടങ്ങും മുന്‍പ്‌ എത്തിച്ചു കൊടുത്തതുമെല്ലാം വിദ്യാഭ്യാസമന്ത്രിയുടെയും സര്‍ക്കാരിന്റെയും മികച്ച നേട്ടങ്ങളായി സ്വീകരിക്കപ്പെടുന്നതിന്‌ മറുപുറത്താണ്‌ വിവാദങ്ങളുടെ വാരിക്കുഴികള്‍ തീര്‍ത്ത്‌ ഭരണമുന്നണിയെയും പ്രത്യേകിച്ച്‌ മുഖ്യമന്ത്രിയെയും അബ്ദു റബ്ബ്‌ വീഴ്ത്തുന്നത്‌. കാലിക്കറ്റ്‌ വിസിയായി ഒരു പഞ്ചായത്ത്‌ പ്രസിഡണ്ടിനെ നിയമിക്കാന്‍ തീരുമാനിക്കുന്നതിലൂടെയാണ്‌ ആതിരേ, അബ്ദു റബ്ബ്‌ എന്ന വിവാദ വിദ്യാഭ്യാസ മന്ത്രി വാര്‍ത്തകളില്‍ ഇടം നേടിയത്‌. വിസി സ്ഥാനത്തുനിന്ന്‌ മാറിയ അന്‍വര്‍ ജഹാന്‍ സുബേരിക്കു പകരം മുന്‍ പിഎസ്സി അംഗം, സിന്തിക്കേറ്റ്‌ അംഗം, പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എന്നീ സ്ഥാനങ്ങള്‍ വഹിച്ച അബ്ദുള്‍ ഹമീദിന്റേതായിരുന്നു. വിവേചന ബുദ്ധിയില്ലാതെ അബ്ദുള്‍ ഹമീദിനെ നിയമിക്കണമെന്ന്‌ അബ്ദു റബ്ബ്‌ വാശിപിടിച്ചപ്പോള്‍ പ്രശ്നത്തിലേക്ക്‌ മുഖ്യമന്ത്രി വലിച്ചിഴക്കപ്പെട്ടു. പ്രതിപക്ഷവും കെഎസ്‌യു അടക്കമുള്ള കോണ്‍ഗ്രസിലെ യുവജന വിദ്യാര്‍ത്ഥി സംഘടനകളും ഈ തോന്ന്യാസത്തിനെതിരെ രംഗത്തു വന്നിട്ടും അബ്ദു റബ്ബ്‌ കുലുങ്ങിയില്ല. ഒടുവില്‍ മുഖ്യമന്ത്രിക്ക്‌, മന്ത്രിസഭയുടെ മാന്യത നിലനിര്‍ത്താന്‍, അബ്ദുള്‍ ഹമീദിന്റെ ഒഴിവാക്കേണ്ടി വന്നു. ഇതിനു പിന്നാലെയാണ്‌ ഭൂമിദാനവിവാദം വാര്‍ത്തകളില്‍ നിറഞ്ഞത്‌. പാണക്കാട്‌ ഹൈദരാലി ശിഹാബ്‌ തങ്ങള്‍ നേതൃത്വം നല്‍കുന്ന ട്രസ്റ്റിനും മന്ത്രി മുനീറിന്റെ ബന്ധു നേതൃത്വം നല്‍കുന്ന സംഘടനയ്ക്കും ഒക്കെയായി കാലിക്കറ്റ്‌ സര്‍വ്വകലാശാലയുടെ ഏക്കറുകണക്കിന്‌ ഭൂമി എഴുതി കൊടുക്കാന്‍ എടുത്ത തീരുമാനമായിരുന്നു അത്‌. കടലാസ്‌ സംഘടനകള്‍ക്കുപോലും കോടികള്‍ വിലയുള്ള യൂണിവേഴ്സിറ്റി ഭൂമി എഴുതി നല്‍കാന്‍ അബ്ദു റബ്ബ്‌ കാണിച്ച 'തന്റേടം' പാര്‍ട്ടിയെ പോലും വെട്ടിലാക്കി. കുഞ്ഞാലിക്കുട്ടിയുടെയും ഇ.അഹമ്മദിന്റെയും ഒക്കെ നയതന്ത്രജ്ഞത മൂലമാണ്‌ വന്‍ അഴിമതിയായി തീരാമായിരുന്ന ഈ വിഷയത്തില്‍ നിന്ന്‌ പാര്‍ട്ടിയുടെ മുഖം രക്ഷിച്ചെടുത്തത്‌. അബ്ദു റബ്ബിന്‌ അനുവദിച്ച ഔദ്യോഗിക വീടിന്റെ പേര്‌ മാറ്റിക്കൊണ്ട്‌ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ്‌ സൈറ്റിലെ അപഹാസ്യ പാത്രമായി അബ്ദു റബ്ബ്‌ ഞെളിഞ്ഞു നിന്നതും അടുത്തകാലത്താണ്‌ ഗംഗ എന്ന പേരു മാറ്റി വീടിന്‌ ഗ്രേസ്‌ എന്ന്‌ നാമകരണം ചെയ്തതാണ്‌ പ്രശ്നമായത്‌. നേരത്തെ സൂചിപ്പിച്ച ഭൂമിദാന വിവാദത്തില്‍പ്പെട്ടതും പാണക്കാട്‌ ഹൈദ്രലി ശിഹാബ്‌ തങ്ങള്‍ രക്ഷാധികാരിയായി ഇരിക്കുന്നതുമായ ട്രസ്റ്റിന്റെ പേരും ഗ്രേസ്‌ എന്നായിരുന്നു. ഈ പേരുമാറ്റത്തെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ്‌ ഇന്‍സൈറ്റില്‍ പതിനായിരങ്ങളാണ്‌ ആക്രമിച്ചത്‌. ഹൈന്ദവ നാമം പേറുന്ന മിഷിനുകളും ഉല്‍പ്പന്നങ്ങള്‍ക്കും മുസ്ലീം നാമം കൊടുത്ത്‌ അബ്ദു റബ്ബ്‌ മലപ്പുറം ഹാജി മഹാനായ ജോജിയായി മാറുമെന്നുവരെ പരിഹസിക്കപ്പെട്ടു. ആതിരേ,കഴിഞ്ഞ സര്‍ക്കാരിനെ ഏറെ ശ്വാസം മുട്ടിച്ച പാഠഭാഗമായിരുന്നു ഏഴാംക്ലാസിലെ സാമൂഹിക പാഠപുസ്തകത്തിലെ 'മതമില്ലാത്ത ജീവന്‍' എന്ന അധ്യായം. ക്രിസ്ത്യന്‍ മുസ്ലീം ന്യൂനപക്ഷ സ്കൂളുകളിലേക്ക്‌, വിദ്യാര്‍ത്ഥികളിലേക്ക്‌ നിരീശ്വര വാദം സന്നിവേശിപ്പിക്കാനുള്ള വിദ്യാഭ്യാസമന്ത്രി എം.എ.ബേബിയുടെയും ഇടതുമുന്നണിയുടെയും ഹീനമായ നീക്കമാണ്‌ ഈ പാഠഭാഗം എന്ന്‌ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ഈ പ്രതിഷേധസമരത്തില്‍ ഒരു അദ്ധ്യാപകന്‍ കൊല്ലപ്പെടുകയും ചെയ്തു. ഈ കൊലപാതകവുമായി ബന്ധപ്പെട്ടാണ്‌ നിലമ്പൂര്‍ എംഎല്‍എ കെ.പി.ബഷീറിന്റെ 2009-ലെ കൊലവിളി വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞത്‌. ഇത്തരത്തില്‍ പൊള്ളുന്ന ഒരു വിഷയം വീണ്ടും വിവാദമാക്കാന്‍ അബ്ദു റബ്ബിനല്ലാതെ മറ്റൊരാള്‍ക്കും കഴിയുകയില്ല. ഈ സ്കൂള്‍ വര്‍ഷം മലപ്പുറം ജില്ലയില്‍ വിതരണം ചെയ്ത പാഠപുസ്തകങ്ങളില്‍ മതമില്ലാത്ത ജീവനും ഉള്‍പ്പെട്ടിരുന്നു. എങ്ങനെ ആര്‌ എന്തിന്‌ ഇതു ചെയ്തു എന്ന ചോദ്യങ്ങള്‍ക്ക്‌ അബ്ദു റബ്ബ്‌ തന്നെ മറുപടി പറയേണ്ടതുണ്ട്‌. ആ വിഷയവും ഇപ്പോള്‍ സജീവമാണ്‌. ഇങ്ങനെ തൊട്ടതെല്ലാം വിവാദമാക്കി പാര്‍ട്ടിയുടെയും മുന്നണിയുടെയും മന്ത്രിസഭയുടെയും ഇമേജിനെ വികൃതമാക്കിയതു പോരാഞ്ഞിട്ടാണെന്ന്‌ തോന്നുന്നു എയ്ഡഡ്‌ വിഷയത്തില്‍ മുഖ്യമന്ത്രിയെ ധിക്കരിച്ച്‌ ഏകപക്ഷീയമായ തീരുമാനം നിയമസഭയില്‍ പ്രഖ്യാപിച്ചത്‌. ബോധപൂര്‍വ്വമുള്ള നശീകരണ പ്രവര്‍ത്തനമാണിത്‌. അല്ലെങ്കില്‍ തുടര്‍ച്ചയായി ഇത്തരം വിവാദങ്ങള്‍ സൃഷ്ടിക്കുമായിരുന്നില്ല. മന്ത്രിസഭയെ ഹൈജാക്ക്‌ ചെയ്യാന്‍ കഴിയും എന്ന അംഗബലത്തിന്റെ തിണ്ണമിടുക്കും വിവരക്കേടും അഹങ്കാരവും അഴിമതിയോടുള്ള ആഭിമുഖ്യവും ഒക്കെയാണ്‌ അബ്ദു റബ്ബിനെ ഇത്തരത്തില്‍ വിവാദവിഷയങ്ങളുടെ കേന്ദ്രസ്ഥാനത്ത്‌ പ്രതിഷ്ഠിച്ചിരിക്കുന്നത്‌. കേരളം കണ്ട ഏറ്റവും വൃത്തികെട്ട വിദ്യാഭ്യാസമന്ത്രി എന്ന പേര്‌ ഇപ്പോള്‍ തന്നെ അബ്ദു റബ്ബിന്‌ ലഭിച്ചു കഴിഞ്ഞു. ഇനിയുള്ള നാലുവര്‍ഷം എന്തെല്ലാം കേള്‍ക്കേണ്ടി വരും, കാണേണ്ടി വരുമെന്ന്‌ ഇപ്പോള്‍ ഊഹിക്കാന്‍ ആവില്ല. പക്ഷേ ഒന്നു പറയാന്‍ കഴിയും പിഞ്ഞാണക്കടയില്‍ കയറിയ കാളക്കൂറ്റനെപ്പോലെ വിദ്യാഭ്യാസ രംഗം പൊളിച്ചടുക്കിയതിനുശേഷമേ അബ്ദു റബ്ബ്‌ മന്ത്രിസ്ഥാനത്തുനിന്ന്‌ പിന്‍മാറുകയുള്ളൂ. അതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ്‌ അദ്ധ്യാപികമാരെ 'പച്ച'യാക്കാന്‍ നടത്തിയ ശ്രമം.ജൂലൈ മൂന്നാം തീയതി എറണാകുളത്ത്‌ നടാക്കാനിരുന്ന സര്‍വശിക്ഷ അഭിയാന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സംസ്ഥ്ഹന തല ഉദ്ഘാടനത്തിനെത്തുന്ന അദ്ധ്യാപികമാര്‍ പച്ച ബ്ലൗസും സെറ്റ്‌ സാരിയുമുടുക്കണമെന്ന നിര്‍ദേശം,വിവരം പുറത്താവുകയും വിവാദം കൊഴുക്കുകയും ചെയ്തതിനെ തുടര്‍ന്ന്‌ ചടങ്ങ്‌ തന്നെ ബഹിഷ്ക്കരിക്കേണ്ട ഗതികേടാണ്‌ സംഘാടകര്‍ക്കുണ്ടായത്‌ ആല്ല,ആതിരേ,ഇങ്ങനെയൊക്കെ പെരുമാറാനും തീരുമാനങ്ങള്‍ എടുക്കാനും അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കാനും അബ്ദു റബ്ബിനെന്താ കൊമ്പുണ്ടോ...?

No comments: