Wednesday, May 5, 2010

അഴിമതിയുടെ പുളപ്പും അനീതിയുടെ ശ്രീമതിയും

ജനവഞ്ചനയും വാഗ്ദാന ലംഘനവും ആഢംബര ജീവിതവും മുഖമുദ്രയാക്കി സിപിഎം സഖാക്കള്‍ സോഷ്യല്‍ ഡെമോക്രാറ്റുകളായി മാറുന്നതിന്റെ ഞെട്ടിക്കുന്ന വാസ്തവങ്ങളാണ്‌ എല്‍ഡിഎഫ്‌ ഭരണത്തിന്റെ കഴിഞ്ഞ നാലുവര്‍ഷവും, ദിനം തോറും കേരളം കേട്ടുകൊണ്ടിരിക്കുന്നത്‌. തൊഴിലാളി വര്‍ഗത്തെയും നിസ്വജനവിഭാഗങ്ങളെയും പാര്‍ശ്വവത്കരിക്കപ്പെട്ട ജീവിതങ്ങളെയും ദളിത്‌ - ദുര്‍ബല വിഭാഗങ്ങളെയും ഒരുപോലെ വഞ്ചിച്ചുകൊണ്ട്‌ സമ്പന്നവര്‍ഗത്തിന്റെ താല്‍പ്പര്യ സംരക്ഷകരായും കുഴലൂത്തുകാരായും പിണറായി വിജയന്‍ അടക്കമുള്ള സഖാക്കള്‍ അധഃപതിക്കുന്ന കാഴ്ചയാണ്‌ കണ്ടുകൊണ്ടിരിക്കുന്നത്‌.. ഈ താന്തോന്നിത്തത്തിന്‌ ഇപ്പോള്‍ കടിഞ്ഞാണിടാന്‍ ആരുമില്ല എന്നോര്‍ത്ത്‌ ശ്രീമതിയടക്കമുള്ളവര്‍ പുളയ്ക്കേണ്ടതില്ല. വഞ്ചകരായ ഇവരെല്ലാം ജനസാമാന്യത്തിനു മുന്നില്‍ വെച്ച്‌ കരുണയില്ലാതെ ചോദ്യം ചെയ്യപ്പെടുന്ന ദിവസങ്ങള്‍ വരിക തന്നെ ചെയ്യും.

ജനവഞ്ചനയും വാഗ്ദാന ലംഘനവും ആഢംബര ജീവിതവും മുഖമുദ്രയാക്കി സിപിഎം സഖാക്കള്‍ സോഷ്യല്‍ ഡെമോക്രാറ്റുകളായി മാറുന്നതിന്റെ ഞെട്ടിക്കുന്ന വാസ്തവങ്ങളാണ്‌ എല്‍ഡിഎഫ്‌ ഭരണത്തിന്റെ കഴിഞ്ഞ നാലുവര്‍ഷവും, ദിനം തോറും ആതിരേ, കേരളം കേട്ടുകൊണ്ടിരിക്കുന്നത്‌. തൊഴിലാളി വര്‍ഗത്തെയും നിസ്വജനവിഭാഗങ്ങളെയും പാര്‍ശ്വവത്കരിക്കപ്പെട്ട ജീവിതങ്ങളെയും ദളിത്‌ - ദുര്‍ബല വിഭാഗങ്ങളെയും ഒരുപോലെ വഞ്ചിച്ചുകൊണ്ട്‌ സമ്പന്നവര്‍ഗത്തിന്റെ താല്‍പ്പര്യ സംരക്ഷകരായും കുഴലൂത്തുകാരായും പിണറായി വിജയന്‍ അടക്കമുള്ള സഖാക്കള്‍ അധഃപതിക്കുന്ന കാഴ്ചയാണ്‌ കണ്ടുകൊണ്ടിരിക്കുന്നത്‌.
അതിന്റെ ഏറ്റവും ദുഷ്ടത നിറഞ്ഞ മുഖമാണ്‌ നായനാര്‍ അക്കാദമിക്ക്‌ വേണ്ടി ഗള്‍ഫ്‌ രാജ്യങ്ങളില്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന കോടികളുടെ പിരിവ്‌. ഒരു കമ്യൂണിസ്റ്റുകാരനെ എങ്ങനെ ജീവിക്കണമെന്ന്‌ പഠിപ്പിക്കേണ്ടതില്ല എന്ന ധാര്‍ഷ്ട്യത നിറഞ്ഞ പ്രഖ്യാപനത്തോടെയായിരുന്നു പിണറായി വിജയന്റെ ഈ പിരിവ്‌ വികസനയാത്ര ഗള്‍ഫില്‍ അവസാനിച്ചത്‌. ചെയ്ത തൊഴിലിന്‌ കൂലി ലഭിക്കാതെ, കടക്കെണിയിലായ പന്ത്രണ്ട്‌ തൊഴിലാളികള്‍ ആത്മഹത്യ ചെയ്ത തിരുവേപ്പതി മില്‍ ഇടിച്ചുനിരത്തി അവിടെയാണ്‌ നായനാരുടെ പേരിലുള്ള കോടികളുടെ സൗധം ഉയരാന്‍ പോകുന്നത്‌. ഇതിനുവേണ്ടിയുള്ള പണപ്പിരിവാണ്‌ ഗള്‍ഫില്‍ നടത്തിയത്‌. ഒരു ലക്ഷം മുതല്‍ 9 ലക്ഷം രൂപ വരെ നഷ്ടപരിഹാരം കിട്ടേണ്ട തിരുവേപ്പതി മില്ലിലെ തൊഴിലാളികളെ വിഡ്ഢികളാക്കിക്കൊണ്ടാണ്‌ ആതിരേ, ഈ പിരിവ്‌ നടത്തിയിട്ടുള്ളതെന്നും ഓര്‍ക്കേണ്ടതുണ്ട്‌.
മുന്‍കാലങ്ങളില്‍ ഗള്‍ഫ്‌ രാജ്യങ്ങളിലുള്ള പ്രാദേശിക സംഘടനകളെ കേരളത്തിലെ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി പ്രോത്സാഹിപ്പിച്ചിരുന്നില്ല. അത്തരം പ്രോത്സാഹനങ്ങള്‍ ഗള്‍ഫില്‍ പ്രാദേശിക വികാരങ്ങള്‍ ആളിക്കത്തിക്കാന്‍ പരിസരമൊരുക്കുമെന്ന വിവേക പൂര്‍വ്വമായ തിരിച്ചറിവില്‍ നിന്നായിരുന്നു ഈ സംയമനം. എന്നാല്‍, ഇത്തവണ പ്രാദേശിക സംഘടനകളെ കരുവാക്കിക്കൊണ്ടായിരുന്നു ആതിരേ, പിരിവ്‌ മുന്നേറിയത്‌. ഏറെ പഴിയും പരാതിയും വിവാദങ്ങളുമുണ്ടാക്കിയ ഈ പിരിവിലൂടെ എത്രകോടി സമ്പാദിച്ചു എന്ന്‌ പാര്‍ട്ടി പുറത്തുവിട്ടിട്ടില്ല. ഗള്‍ഫിലുള്ള സ്വകാര്യ വ്യക്തികളുടെ അക്കൗണ്ടുകളിലൂടെ പണം നാട്ടിലെത്തിക്കാനാണ്‌ ശ്രമം നടക്കുന്നത്‌. അത്‌ ഇവിടെ എത്തിക്കഴിയുമ്പോള്‍ പാര്‍ട്ടി നല്‍കുന്ന കണക്ക്‌ വിശ്വസിക്കാന്‍ മാത്രമേ അണികള്‍ക്കും പൊതുസമൂഹത്തിനും മാര്‍ഗമുള്ളു. കോടികളുടെ അഴിമതി ഇക്കാര്യത്തിലും നടന്നിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. ഭരണം നഷ്ടപ്പെടുന്നതിന്‌ മുമ്പ്‌ പോക്കറ്റിലാക്കാവുന്നതെല്ലാം അടിച്ചുമാറ്റാനുള്ള നെറികെട്ട ധനാര്‍ത്തിയും ആഢംബര ജീവിത ത്വരയുമൊക്കെയാണ്‌ ആതിരേ, പിണറായി വിജയനെ പോലെയുള്ള സഖാക്കളെ പോലും ഇത്തരം പിരിവുകള്‍ക്ക്‌ പ്രേരിപ്പിച്ചിട്ടുള്ളത്‌.
അടിമുതല്‍ മുടിവരെ അഴിമതിയും ധനാര്‍ത്തിയും ക്രമക്കേടുകളും നിറഞ്ഞ ഒരു സംവിധാനമായി അധഃപതിച്ചുകഴിഞ്ഞു മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി. അതുകൊണ്ടുതന്നെ ഈ അധഃപതനത്തിന്റെ പ്രദര്‍ശനമായിരുന്നു കഴിഞ്ഞ നാലുവര്‍ഷത്തെ ഭരണം. സത്യസന്ധനും കമ്യൂണിസ്റ്റ്‌ ആദര്‍ശങ്ങളില്‍ അണുവിട വിട്ടുവീഴ്ച ചെയ്യാത്ത വ്യക്തിയും അഴിമതിക്കെതിരായി എന്നും പോരാടിയ ധീരനുമൊക്കെയായ വി.എസ്‌. അച്യുതാനന്ദനെ മുന്നില്‍ നിര്‍ത്തിക്കൊണ്ട;്‌ എന്നല്ല ശിഖണ്ഡിയാക്കി മാറ്റിക്കൊണ്ടുള്ള അധര്‍മ്മങ്ങളുടെ പടയോട്ടമായിരുന്നു കോടിയേരി അടക്കമുള്ളവര്‍ മന്ത്രിസഭയിലിരുന്നുകൊണ്ട്‌ ചെയ്തുപോന്നത്‌.
ഇതില്‍ പൊതുജനങ്ങളുമായി ഏറ്റവുമധികം പാരസ്പര്യമുള്ള രണ്ട്‌ വകുപ്പുകളാണ്‌ വിദ്യാഭ്യാസവും പൊതുജനാരോഗ്യവും. ഈ രണ്ട്‌ വകുപ്പും കൈയാളിയിട്ടുള്ള എം.എ ബേബിയും പി.കെ ശ്രീമതിയുമാണ്‌ കേരള സമൂഹത്തോട്‌ ഏറ്റവും അധികം വിശ്വാസ വഞ്ചന കാണിച്ചിട്ടുള്ളത്‌. ഇതിന്റെ വിശദാംശങ്ങള്‍ മുമ്പ്‌ ഈ പംക്തിയില്‍ വിശകലനം ചെയ്തിട്ടുള്ളതാണ്‌. കൂടാതെ മാധ്യമങ്ങള്‍ ഇവരുടെ ജനവഞ്ചന തുറന്നു കാണിച്ചിട്ടുള്ളതുമാണ്‌. അതിന്റെ അടിസ്ഥാനത്തില്‍ ഇനിയുള്ള കാലത്തെങ്കിലും മാനംമര്യാദയായി ഇവര്‍ ഭരണം നടത്തുമെന്ന പ്രതീക്ഷ ചിലരെങ്കിലും പുലര്‍ത്തിയിരുന്നു. എന്നാല്‍, അത്തരക്കാരെപ്പോലും പമ്പരവിഡ്ഢികളാക്കിക്കൊണ്ടാണ്‌ ആതിരേ, ബേബിയും ശ്രീമതിയും വകുപ്പ്‌ ഭരിച്ചുമുടിക്കുന്നത്‌.
സിനിമാ മേഖലയിലെ പ്രതിസന്ധി എന്താണെന്നും എങ്ങനെ സൃഷ്ടിക്കപ്പെട്ടതാണെന്നും പൊതുസമൂഹത്തിനറിയാം. തിലകനെ പോലെയുള്ള നടന്റെയും വിനയനെ പോലെയുള്ള സംവിധായകന്റെയും കഞ്ഞിയില്‍ പാറ്റിയിട്ട്‌ അവരുടെ തൊഴില്‍ നിഷേധിക്കുന്ന തരത്തില്‍ സൂപ്പര്‍ താരങ്ങളടങ്ങുന്ന അഹങ്കാരങ്ങളുടെ ചെയ്തികള്‍ വളര്‍ന്നപ്പോഴും ഇടപെടാന്‍ സാംസ്കാരിക വകുപ്പ്‌ മന്ത്രി എം.എ. ബേബി തയ്യാറായില്ല. എന്നാല്‍, വിതരണക്കാര്‍ അടക്കമുള്ളവര്‍ തുടങ്ങിയിട്ടുള്ള സമരം മൂലം സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ പെട്ടിയിലായപ്പോള്‍ അവരെ രക്ഷിക്കാന്‍ വേണ്ടി ചര്‍ച്ചക്കിറങ്ങിയ നപുംസകമാണ്‌ സാംസ്കാരിക മന്ത്രി. ഈ മന്ത്രി പുംഗവനെക്കുറിച്ച്‌ എത്ര കുറച്ച്‌ പറയുന്നോ അത്രയും മാന്യത പറയുന്നവര്‍ക്കുണ്ടാകും എന്നതാണ്‌ വര്‍ത്തമാനാവസ്ഥ.
സമാന സ്വഭാവത്തില്‍ അഹങ്കാരത്തിന്റെയും അഴിമതിയുടെയും കാളിയായി ഉറഞ്ഞുതുള്ളുകയാണ്‌ പി.കെ ശ്രീമതി. കേരളത്തിലെ സാധാരണ ജനങ്ങളുടെ ജീവന്‍ ഏതെല്ലാം തരത്തില്‍ ദുഷ്കരവും അപകടകരവുമാക്കാമോ ആ തരത്തിലെല്ലാം ആക്കതീര്‍ത്ത അവര്‍ അടങ്ങിയിരിക്കാന്‍ തയ്യാറല്ല എന്നാണ്‌ പുതിയ വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നത്‌. ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിയിലടക്കം കേരളത്തിലെ ആരോഗ്യ മേഖലയില്‍ കോടികളുടെ അഴിമതികളാണ്‌ ശ്രീമതിയുടെ നേതൃത്വത്തില്‍ അല്ലെങ്കില്‍ അവരുടെ അറിവോടും സംരക്ഷണത്തോടും നടക്കുന്നത്‌ ആതിരേ....
കേന്ദ്രസര്‍ക്കാരിനെ പുലഭ്യം പറഞ്ഞ്‌ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പിലാക്കാതെയോ പദ്ധതിപ്പണം വകമാറ്റി ചെലവഴിച്ചോ മിടുക്കരാകുന്നവരാണ്‌ ഇടതുപക്ഷ മന്ത്രിമാരും നേതാക്കന്മാരും. ഇതൊരു പുതിയ അറിവൊന്നുമല്ല. അനുഭവങ്ങളും നിരവധിയാണ്‌. എന്നാല്‍, കേരളത്തിലെ അടിസ്ഥാന വര്‍ഗങ്ങളടക്കമുള്ള സാധു ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിന്‌ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പണം വകമാറ്റി ചെലവഴിച്ച്‌ അതിന്റെ കമ്മീഷന്‍ പറ്റിയും അതിലൂടെ ലഭിക്കുന്ന സുഖസൗകര്യങ്ങള്‍ ആസ്വദിച്ചും ആരോഗ്യ മന്ത്രിയടക്കമുള്ളവര്‍ കേന്ദ്രസര്‍ക്കാരിനെയും കേരളത്തിലെ ജനങ്ങളെയും ഒരുപോലെ വഞ്ചിക്കുന്നതാണ്‍' പുതിയ വാസ്തവങ്ങള്‍.
കേന്ദ്രം അനുവദിച്ച ഫണ്ട്‌ ഉപയോഗിച്ച്‌ ശസ്ത്രക്രിയ ഉപകരണങ്ങള്‍ വാങ്ങിയതില്‍ 70 കോടി രൂപയുടെയും പകര്‍ച്ച വ്യാധികള്‍ തടയുന്നതിന്‌ നല്‍കിയ ധനസഹായത്തില്‍ 14 കോടിയുടേയും അഴിമതി നടന്നിട്ടുണ്ടെന്നാണ്‌ പുതിയ വാസ്തവങ്ങള്‍. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കര്‍ണാടക, ആന്റീ ബയോട്ടിക്സ്‌ ആന്റ്‌ ഫാര്‍മസ്യൂട്ടിക്കല്‍സ്‌ ലിമിറ്റഡിനെ (കപല്‍) മറയറാക്കി 70 കോടിയോളം രൂപയുടെ സര്‍ജിക്കല്‍ കിറ്റ്സിന്റെയും ആശാ കിറ്റ്സിന്റെയും വാങ്ങലില്‍ ഭീമമായ ക്രമക്കേടാണ്‌ നടത്തിയിട്ടുള്ളത്‌. 'കപലി'ന്റെ മറവില്‍ മഹാരാഷ്ട്രയിലെ അമരാവതിയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റി സര്‍ജ്‌ ഇന്‍ഡസ്ട്രീസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന സ്വകാര്യ കമ്പനികളുടെ കിറ്റുകളാണ്‌ ശ്രീമതിയുടെ വകുപ്പ്‌ കേരളത്തില്‍ വിതരണം ചെയ്തിട്ടുള്ളത്‌. ഊഹിക്കാവുന്നതേയുള്ളു ആതിരേ, ഇതില്‍ നിന്നും അടിച്ചുമാറ്റിയ കോടികള്‍ എത്രയായിരിക്കുമെന്ന്‌.
ഇതുകൂടാതെയാണ്‌ ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതി വിഹിതത്തില്‍ നിന്ന്‌ 3.80 കോടി രൂപ ശ്രീമതിയുടെ ഓഫീസ്‌ ചെലവിനായി ദൂര്‍ത്തടിച്ചത്‌. മറ്റൊരു 2 കോടിയിലധികം രൂപ നിയമവിരുദ്ധമായി വിവിധ ആവശ്യങ്ങള്‍ക്ക്‌ ചെലവിടുകയും ചെയ്തു. അടിസ്ഥാന വിഭാഗങ്ങളുടെ ആരോഗ്യ പരിപാലനത്തിനായുള്ള 174 കെട്ടിടങ്ങളുടെ നിര്‍മാണത്തിനായി 142.40 കോടി രൂപക്ക്‌ ടെന്‍ഡര്‍ വിളിച്ചിട്ടും 34 എണ്ണം പോലും പൂര്‍ത്തിയാക്കിയിട്ടില്ല. 115 കമ്യൂണിറ്റി ഹെല്‍ത്ത്‌ സെന്ററുകളുടെ നവീകരണത്തിനായി 35 കോടി രൂപയുടെ കണ്‍സള്‍ട്ടന്‍സി ഹിന്ദുസ്ഥാന ലാറ്റക്സിന്‌ നല്‍കി ശ്രീമതി കൈയ്യും കെട്ടി ഇരിക്കുകയാണ്‌. 2020 സബ്‌ സെന്ററുകള്‍ക്ക്‌ കെട്ടിടം പണിയാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. 28,757 ആശാവര്‍ക്കേഴ്സിന്‌ നല്‍കേണ്ട അഞ്ചുതലത്തിലുള്ള പരിശീലനത്തിലും വന്‍ വീഴ്ചയാണ്‌ വരുത്തിയത്‌. ഇതിന്റെയെല്ലാം മറവില്‍ കോടികളുടെ ക്രമക്കേടാണ്‌ നടന്നിട്ടുള്ളത്‌. ശിശുമരണനിരക്കിന്റെയും പ്രസവമരണ നിരക്കിന്റെയും എണ്ണം കുറച്ചുകൊണ്ടുവരുന്നത്‌ അടക്കമുള്ള പദ്ധതികളും മൈക്രോ ബര്‍ത്ത്‌ പ്ലാനിന്റെ പദ്ധതികളും ഫലപ്രദമായി നടപ്പിലാക്കിയിട്ടില്ല. അതേസമയം ജനനി സുരക്ഷാ യോജനയില്‍ 7955 ഗുണഭോക്താക്കള്‍ക്കുവേണ്ടി 25 ലക്ഷത്തോളം രൂപ യാത്രചെലവിനത്തില്‍ വകമാണ്ടിയിട്ടുണ്ട്‌. കുട്ടികള്‍ക്ക്‌ നല്‍കേണ്ട കുത്തിവെയ്പുകള്‍ ക്രമമായി നല്‍കുന്നില്ല. സമഗ്ര ആരോഗ്യ മാനേജ്മെന്റ്‌ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിന്റെ ഭാഗമായും പകര്‍ച്ചവ്യാധി തടയുന്നതിന്റെ ഭാഗമായുമുള്ള പതിനാല്‌ കോടിയൊളം രൂപയുടെ പവിനിയോഗവും സുതാര്യമല്ല. ഈ ആവശ്യത്തിന്‌ വേണ്ടി കോടിയിലധികം രൂപ കോടിയിലധികം രൂപയുടെ കമ്പ്യട്ടറുകളാണ്‌ വാങ്ങിക്കൂട്ടിയിട്ട്‌ ഉപയേഗിക്കാതെ വെച്ചിരിക്കുന്നത്‌. സാമ്പത്തി അച്ചടക്കം പാലിച്ചിട്ടില്ലെന്നും സാധന സാമക്രിള്‍ വിതരണം ചെയ്യ്യുന്നവര്‍ക്ക്‌ വഴിവിട്ട്‌ സഹായം ചെയ്തിട്ടുണ്ടെന്നും കമ്പ്ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറലും കണ്ടെത്തിയിട്ടുണ്ട്‌.
ഇതെല്ലാം പി.കെ ശ്രീമതിയുടെ നേതൃത്വത്തില്‍ നടന്ന അല്ലെങ്കില്‍ അവരുടെ അറിവോടും ആശീര്‍വാദത്തോടും പിണറായി അടക്കമുള്ള പാര്‍ട്ടിയിലെ ഉന്നതരുടെ ഒത്താശയോടും നടന്ന അഴിമതിയും ജനവഞ്ഞ്നയുമാണ്‌. സമ്പന്ന ജീവിത ശൈലി പകര്‍ത്തി ആഢംബരത്തീല്‍ കഴിയുന്ന ഈ സഖാക്കള്‍ക്ക്‌ കേരളത്തിലെ സാധാരണക്കാരന്റെ ആരോഗ്യ കാര്യത്തില്‍ എന്ത്‌ താല്‍പ്പര്യമുണ്ടാകാനാണ്‌. പക്ഷെ, ഈ താന്തോന്നിത്തത്തിന്‌ ഇപ്പോള്‍ കടിഞ്ഞാണിടാന്‍ ആരുമില്ല എന്നോര്‍ത്ത്‌ ശ്രീമതിയടക്കമുള്ളവര്‍ പുളയ്ക്കേണ്ടതില്ല. വഞ്ചകരായ ഇവരെല്ലാം ജനസാമാന്യത്തിന്‌ മുന്നില്‍ വെച്ച്‌ കരുണയൊട്ടുമില്ലാതെ ചോദ്യം ചെയ്യപ്പെടുന്ന ദിവസങ്ങള്‍ വരിക തന്നെ ചെയ്യും, ആതിരേ...

3 comments:

Rejeesh Sanathanan said...

“ വഞ്ചകരായ ഇവരെല്ലാം ജനസാമാന്യത്തിന്‌ മുന്നില്‍ വെച്ച്‌ കരുണയൊട്ടുമില്ലാതെ ചോദ്യം ചെയ്യപ്പെടുന്ന ദിവസങ്ങള്‍ വരിക തന്നെ ചെയ്യും, “

കയ്യൂക്കുള്ളവനും രാഷ്ട്രീയക്കാരനു മാത്രം അവകാശങ്ങളും അധികാരങ്ങളുമുള്ള ഈ രാജ്യത്ത് അങ്ങനെ ഒരു ദിനം വരുമോ .? എനിക്ക് പ്രതീക്ഷയില്ല.....

Unknown said...

//വഞ്ചകരായ ഇവരെല്ലാം ജനസാമാന്യത്തിന്‌ മുന്നില്‍ വെച്ച്‌ കരുണയൊട്ടുമില്ലാതെ ചോദ്യം ചെയ്യപ്പെടുന്ന ദിവസങ്ങള്‍ വരിക തന്നെ ചെയ്യും.//

ജനാധിപത്യത്തില്‍ മേല്‍പ്പറഞ്ഞതിന് ഒരു സാധ്യതയും കാണുന്നില്ല. വെറുതെ പറഞ്ഞ് ധാര്‍മ്മികരോഷം ശമിപ്പിക്കാമെന്ന് മാത്രം. ഏകാധിപത്യമോ സ്വേച്ഛാധിപത്യമോ ആയിരുന്നെങ്കില്‍ പിന്നെയും പ്രതീക്ഷിക്കാമായിരുന്നു...

അസുരന്‍ said...

മാറുന്ന മലയാളിക്ക്
വരും സുഹൃത്തെ, അങ്ങനെ ഒരു ദിവസം വരും
ഇതു മലര്‍പ്പൊടിക്കാരന്റെ സ്വപ്നമല്ല എന്നുമറിയുക

സുകുമാരന്‍ ചേട്ടന്
പൂട്ടിയിടപ്പെട്ട നായ്ക്കളാവാം.എന്നു വച്ച് മുതലാളിയുടെ ഉച്ഛിഷ്ടം ഭക്ഷിച്ച് നാവടക്കി കഴിയുകയല്ല
മറിച്ച് കള്ളനും കൊള്ളക്കാരനും വരുന്മ്പോള്‍ കുരച്ചു പ്രതിഷേധിക്കാനുമുള്ളതാണ് നായ് ജന്മം.ഉണരേണ്ടതും കള്ളനെ തുരത്തേണ്ടതും വീട്ടുകാരാണ്.നായല്ല