Tuesday, March 13, 2012

സിന്ധു ജോയ്‌:യുഡിഎഫിന്റെ 'വിശുദ്ധ പശു'വോ;


പ്രൈമറി ക്ലാസില്‍ , വ്യാകരണത്തിലെ അലങ്കാരശാസ്ത്രം പഠിപ്പിക്കുമ്പോള്‍ ആദ്യം വരുന്നത്‌ ഉപമയാണ്‌. ഒന്നിനോടൊന്ന്‌ സാദൃശ്യം ചൊന്നാലുപമയായത്‌ എന്നാണ്‌ പ്രമാണം. ഒരു വസ്തുവിനെയോ വ്യക്തിയെയോ അതിന്റെ മേന്മയോ മികവില്ലായ്മയോ ബോധ്യപ്പെടുത്താന്‍ ഉപയോഗിക്കുന്ന ഭാഷാ തന്ത്രമാണ്‌ ഉപമ. സാദൃശ്യം മാത്രമല്ല, സാധര്‍മ്യവും ഉപമയില്‍പ്പെടുമെന്ന്‌ വൈയാകരന്മാര്‍ പറയുന്നു. അതെന്തുമാകട്ടെ, മന്നവേന്ദ്ര വിളങ്ങുന്നു ചന്ദ്രനെപ്പോല്‍ നിന്‍മുഖം എന്ന പ്രയോഗത്തില്‍ രാജാവിന്റെ മുഖം ചന്ദ്രനാണെന്നല്ല സൂചന. മറിച്ച്‌, ചന്ദ്രനെപ്പോലെ ശോഭയുള്ളതാണ്‌ എന്നാണ്‌ വിവക്ഷ. ആ സാമാന്യ യുക്തിയില്‍ വി.എസ്‌.അച്യുതാനന്ദന്റെ പ്രയോഗത്തെ വിലയിരുത്തേണ്ടതിനു പകരം വൈകാരികമായി സമീപിക്കുകയും വക്രീകരിച്ച അര്‍ത്ഥം കണ്ടെത്തുകയും;വ്യാഖ്യാനിച്ച്‌ വഷളാക്കുകയും ചെയ്ത്‌ വി.എസിലൂടെ ഇടതുപക്ഷത്തെ ആക്രമിക്കാനും വനിതകളുടെ വോട്ട്‌ പെട്ടിയിലാക്കാനുമുള്ള യുഡിഎഫിന്റെ തരംതാണ പ്രചാരണമാണ്‌ സത്യത്തില്‍ അധര്‍മ്മവും അശ്ലീലവും.


ആതിരേ,കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മലമ്പുഴയില്‍ എന്ന പോലെ, ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്ന പിറവത്തും വി.എസ്‌.അച്യുതാനന്ദന്റെ ഒരു പ്രയോഗം വിവാദമാക്കി രാഷ്ട്രീയ മുതലെടുപ്പ്‌ നടത്താനും വോട്ടര്‍മാരില്‍ അനാവശ്യ മാനസിക പ്രക്ഷുബ്ധതയുണ്ടാക്കാനുമാണ്‌ കോണ്‍ഗ്രസ്‌ നേതാക്കളും യുഡിഎഫും ശ്രമിക്കുന്നത്‌.
മുങ്ങിച്ചാകാന്‍ പോകുന്നവന്‌ കച്ചിത്തുരുമ്പും ആശ്രയമാകും എന്ന്‌ പറഞ്ഞതുപോലെ പിറവത്ത്‌ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്കെതിരെ ഉപയോഗിക്കാന്‍ ലഭിക്കുന്ന എല്ലാ സാധ്യതകളും അവയുടെ യഥാര്‍ത്ഥ അവസ്ഥയില്‍ നിന്ന്‌ അടര്‍ത്തി മാറ്റി വക്രീകരിച്ച്‌ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം കൊണ്ടുപിടിച്ചു നടക്കുന്നുണ്ട്‌. ഒരു തെരഞ്ഞെടുപ്പില്‍ ഇത്തരം തന്ത്രങ്ങള്‍ സ്ഥാനാര്‍ത്ഥികളും അവരെ പിന്തുണയ്ക്കുന്ന സംഘടനകളും അവലംബിക്കുന്നത്‌ സ്വാഭാവികം.
എന്നാല്‍, സാഹചര്യങ്ങളില്‍ നിന്ന്‌ അടര്‍ത്തി മാറ്റി ഉപയോഗിക്കുന്ന പദങ്ങളും പ്രയോഗങ്ങളും സൃഷ്ടിക്കുന്ന അര്‍ത്ഥവ്യതിയാനം അനര്‍ത്ഥമായി തീരുമെന്ന്‌ ഇനിയും യുഡിഎഫ്‌ നേതൃത്വത്തിന്‌ ബോധ്യമായിട്ടില്ലെന്ന്‌ തോന്നുന്നു. ഇപ്പോള്‍ സിന്ധു ജോയിക്കെതിരെ വി.എസ്‌.അച്യുതാനന്ദന്‍ കടുത്ത അശ്ലീലം നിറഞ്ഞ പദപ്രയോഗം നടത്തിയെന്നും അത്‌ ലോകമെമ്പാടുമുള്ള സ്ത്രീകളുടെ മാന്യതയെ കെടുത്തുന്നതാണെന്നും അച്യുതാനന്ദന്‍ സ്ത്രീ സംരക്ഷകന്റെ വേഷം കെട്ടിയ സ്ത്രീപീഡകനാണെന്നും വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌. കാള പെറ്റു എന്ന്‌ കേട്ടപ്പോള്‍ കയര്‍ എടുത്ത ബുദ്ധിശൂന്യന്റെ അവസ്ഥയിലാണ്‌ ജനാധിപത്യ മഹളാ അസോസിയേഷനും അതിന്റെ സമുന്നതരെന്ന്‌ അവകാശപ്പെടുന്ന നേതാക്കന്മാരും.
പലതവണ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുന്ന അഭിസാരികയുടെ സ്ഥാനമാണ്‌ കോണ്‍ഗ്രസില്‍ സിന്ധു ജോയിക്കുള്ളത്‌ എന്നാണ്‌ ഒരു ചോദ്യത്തിനുത്തരമായി വി.എസ്‌.അച്യുതാനന്ദന്‍ പറഞ്ഞത്‌. തെരഞ്ഞെടുപ്പ്‌ കാലത്ത്‌ കൈയ്യില്‍ കിട്ടുന്നതെന്തും വിവാദമാക്കാനുള്ള മാധ്യമങ്ങളുടെ അധാര്‍മ്മികമായ മത്സരമാണ്‌ യഥാര്‍ത്ഥത്തില്‍ പ്രശ്നം വഷളാക്കിയത്‌. സിന്ധു ജോയി അഭിസാരികയാണെന്ന്‌ വി.എസ്‌.അച്യുതാനന്ദന്‍ പറഞ്ഞിട്ടില്ല. ഉപയോഗിച്ച ശേഷം തള്ളിക്കളയുന്ന അഭിസാരികയുടെ സ്ഥാനം എന്ന പ്രയോഗം ഉപമ മാത്രമാണ്‌. പ്രൈമറി ക്ലാസില്‍ , വ്യാകരണത്തിലെ അലങ്കാരശാസ്ത്രം പഠിപ്പിക്കുമ്പോള്‍ ആദ്യം വരുന്നത്‌ ഉപമയാണ്‌. ഒന്നിനോടൊന്ന്‌ സാദൃശ്യം ചൊന്നാലുപമയായത്‌ എന്നാണ്‌ പ്രമാണം. ഒരു വസ്തുവിനെയോ വ്യക്തിയെയോ അതിന്റെ മേന്മയോ മികവില്ലായ്മയോ ബോധ്യപ്പെടുത്താന്‍ ഉപയോഗിക്കുന്ന ഭാഷാ തന്ത്രമാണ്‌ ഉപമ. സാദൃശ്യം മാത്രമല്ല, സാധര്‍മ്യവും ഉപമയില്‍പ്പെടുമെന്ന്‌ വൈയാകരന്മാര്‍ പറയുന്നു. അതെന്തുമാകട്ടെ, മന്നവേന്ദ്ര വിളങ്ങുന്നു ചന്ദ്രനെപ്പോല്‍ നിന്‍മുഖം എന്ന പ്രയോഗത്തില്‍ രാജാവിന്റെ മുഖം ചന്ദ്രനാണെന്നല്ല സൂചന. മറിച്ച്‌, ചന്ദ്രനെപ്പോലെ ശോഭയുള്ളതാണ്‌ എന്നാണ്‌ വിവക്ഷ. ആ സാമാന്യ യുക്തിയില്‍ വി.എസ്‌.അച്യുതാനന്ദന്റെ പ്രയോഗത്തെ വിലയിരുത്തേണ്ടതിനു പകരം വൈകാരികമായി സമീപിക്കുകയും വക്രീകരിച്ച അര്‍ത്ഥം കണ്ടെത്തുകയും;വ്യാഖ്യാനിച്ച്‌ വഷളാക്കുകയും ചെയ്ത്‌ വി.എസിലൂടെ ഇടതുപക്ഷത്തെ ആക്രമിക്കാനും വനിതകളുടെ വോട്ട്‌ പെട്ടിയിലാക്കാനുമുള്ള യുഡിഎഫിന്റെ തരംതാണ പ്രചാരണമാണ്‌ , ആതിരേ,സത്യത്തില്‍ അധര്‍മ്മവും അശ്ലീലവും.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മലമ്പുഴയില്‍ വി.എസ്‌.അച്യതാനന്ദനെതിരെ മത്സരിച്ച യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി ലതിക സുഭാഷിനെതിരെയും ഇത്തരത്തിലുള്ള അധാര്‍മ്മിക പ്രയോഗം വി.എസ്‌.അച്യുതാനന്ദന്റെ ഭാഗത്തുനിന്നുണ്ടായി എന്ന്‌ പറഞ്ഞ്‌ യുഡിഎഫും യുഡിഎഫ്‌ അനുകൂല മാധ്യമങ്ങളും സൃഷ്ടിച്ച പുകില്‍ ആരും മറന്നിട്ടില്ല. തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ പരിഗണനയ്ക്കു വരെ ഈ വിഷയം എത്തി. "അവര്‍ (ലതിക സുഭാഷ്‌) പ്രശസ്തയാണ്‌. അത്‌ ഏത്‌ രീതിയിലുള്ള പ്രശസ്തിയാണെന്ന്‌ നിങ്ങള്‍ അന്വേഷിച്ചാല്‍ മതി" എന്നാണ്‌ അന്ന്‌ വി.എസ്‌.അച്യുതാനന്ദന്‍ പറഞ്ഞത്‌.
ആ വാക്കുകളില്‍ തൂങ്ങി അനാവശ്യമായ വ്യാഖ്യാനങ്ങള്‍ കണ്ടെത്തി ലതിക സുഭാഷിനെ വി.എസ്‌.അച്യുതാനന്ദന്‍ വേശ്യയാക്കി ചിത്രീകരിച്ചു എന്നായിരുന്നു ഉമ്മന്‍ചാണ്ടി മുതലുള്ള നേതാക്കള്‍ കേരളമൊട്ടാകെ പ്രസംഗിച്ച്‌ നടന്നത്‌. സ്ത്രീ സംരക്ഷകനെന്ന്‌ അവകാശപ്പെടുന്ന വി.എസ്‌.അച്യുതാനന്ദന്‍ കടുത്ത സ്ത്രീ പീഡകനാണെന്നും എതിരാളികളോട്‌ നിതാന്തവൈര്യം മനസ്സില്‍ സൂക്ഷിക്കുന്നവനാണെന്നും തരംകിട്ടുമ്പോള്‍ വേദിയും അവസരവും നോക്കാതെ സംസാരിക്കുമെന്നും ഒക്കെയായിരുന്നു അന്നത്തെയും ആരോപണം. അതിന്‌ മുന്‍പ്‌ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ബ്രിഗേഡിയര്‍ ഉണ്ണികൃഷ്ണന്‍ ഭവനം സന്ദര്‍ശിച്ച ശേഷം വി.എസ്‌.നടത്തിയ ഒരു പരാമര്‍ശവും ഇതുപോലെ വിവാദമായിരുന്നു. നായയുമായി ബന്ധപ്പെടുത്തി അന്ന്‌ വി.എസിനെ ക്രൂശിക്കാന്‍ മാധ്യമങ്ങളും എതിരാളികളും ഒരുപോലെ മത്സരിക്കുകയായിരുന്നു.
ആതിരേ,സംസാരഭാഷയില്‍ പലപ്പോഴും പ്രാദേശിക പ്രയോഗങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിന്‌ അര്‍ത്ഥവും നാനാര്‍ത്ഥവും ഉണ്ടാവുക സ്വാഭാവികം. വി.എസിനെപ്പോലെ പ്രായം ചെന്ന ഒരു വ്യക്തി ഉപയോഗിക്കുന്ന ഭാഷയ്ക്കും പ്രയോഗങ്ങള്‍ക്കും ആധുനിക മലയാള വായ്മൊഴി വഴക്കത്തില്‍ നിന്ന്‌ വ്യതിയാനം ഉണ്ടാകുന്നതും സ്വാഭാവികം. അതു മനസ്സിലാക്കാനും വാക്കുകള്‍ പ്രയോഗിക്കുന്ന സാഹചര്യങ്ങള്‍ ഉള്‍ക്കൊള്ളാനും അതിന്റെ പശ്ചാത്തലത്തില്‍ അര്‍ത്ഥം ഗ്രഹിക്കാനും കഴിവില്ലാതെ വരുമ്പോഴാണ്‌ ആശയപ്രകാശനത്തിലും ആശയ സ്വീകരണത്തിലും വക്രീകരണം ഉണ്ടാകുന്നത്‌. ഇനി അങ്ങനെ ഉണ്ടായില്ലെങ്കില്‍ എതിരാളികള്‍ ഉണ്ടാക്കി തീര്‍ക്കുമ്പോഴാണ്‌ അനാവശ്യ വിവാദം സൃഷ്ടിക്കപ്പെടുന്നത്‌.
പിറവത്തും സമാന രീതിയിലുള്ള വ്യാഖ്യാനങ്ങളും വക്രീകരണങ്ങളുമാണ്‌ സംഭവിച്ചത്‌. എല്ലാവര്‍ക്കും അറിവുള്ളതാണ്‌, സിപിഎം വിട്ട്‌ യുഡിഎഫിലേക്ക്‌ ചേക്കേറിയ സിന്ധു ജോയിയെ കഴിഞ്ഞ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ യുഡിഎഫ്‌ നേതൃത്വം കേരളം ഒട്ടാകെ എഴുന്നള്ളിച്ചു നടത്തിയതും അവരെ ഉപയോഗിച്ച്‌ എല്‍ഡിഎഫ്‌ വിരുദ്ധ പ്രചാരണം അഴിച്ചു വിട്ടതും അതിലൂടെ സ്ത്രീ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതും. പക്ഷേ, രാഷ്ട്രീയ പ്രബുദ്ധരായ കേരളീയര്‍ ആ തന്ത്രം തിരസ്കരിക്കുകയും ബുദ്ധിപൂര്‍വ്വകമായി തങ്ങളുടെ സമ്മതിദാനാവകാശം നിര്‍വ്വഹിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ്‌ വേളയില്‍ രാഷ്ട്രീയ സംവാദങ്ങള്‍ ഉണ്ടാകുന്നത്‌ നന്നാണ്‌ സ്വീകാര്യവുമാണ്‌. അത്‌ മത്സരിക്കുന്ന പാര്‍ട്ടികളുടെ മേന്മയും മഹിമയും വോട്ടര്‍മാര്‍ക്ക്‌ ബോധ്യപ്പെടാന്‍ കാരണമാകും. എന്നാല്‍, നിസാരമായ വാക്കു പിഴകളെ പര്‍വ്വതീകരിച്ചുള്ള പ്രചാരണങ്ങള്‍ തിരിച്ചടിയാകുമെന്ന്‌ മലമ്പുഴ തെളിയിച്ചതാണ്‌. ആ തന്ത്രമാണ്‌ യുഡിഎഫ്‌ പിറവത്തും പയറ്റുന്നത്‌. എങ്കില്‍പ്പോലും അച്യുതാനന്ദന്‍ അത്തരത്തില്‍ സംസാരിക്കാന്‍ പാടില്ലായിരുന്നു എന്ന അഭിപ്രായവും എനിക്കുണ്ട്‌. രാഷ്ട്രീയ എതിരാളികള്‍ക്ക്‌ ആയുധമായി ഉപയോഗിക്കാന്‍ വാക്കുകളും പ്രവര്‍ത്തികളും വെച്ചു നീട്ടുന്നത്‌ അവരവര്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തോട്‌ കാണിക്കുന്ന അപരാധമാണ്‌. ആ അര്‍ത്ഥത്തില്‍, ആതിരേ അച്യുതാനന്ദന്റെ ഉപമ തെറ്റായിരുന്നു, പാടില്ലാത്തതുമായിരുന്നു.

No comments: