Monday, November 16, 2009

അശോകനെ പോലെ എത്രയെത്ര പേര്‍.....!

അശോകന്റെ വിവരം പുറത്തറിഞ്ഞിട്ടും ഒരു പ്രസ്താവനയെങ്കിലും ഇറക്കി പ്രതിഷേധിക്കാന്‍ ഉമ്മന്‍ ചാണ്ടിക്കും രമേശ്‌ ചെന്നിത്തലക്കും സമയവും സന്നദ്ധതയും ഇല്ലാതെ പോയി. സംഘടിതമായ ഇത്തരം വഞ്ചനകളാണ്‌ സാധാരണക്കാരനെ ആയുധമെടുക്കാന്‍ പ്രേരിപ്പിക്കുന്നത്‌. അത്തരൊരു സാഹചര്യം ബോധപൂര്‍വം സൃഷ്ടിക്കുയകാണ്‌ ഭരണ പ്രതിപക്ഷ കക്ഷികള്‍. കാരണം ആയുധമെടുക്കുന്നവനെ മാവോയിസ്റ്റ്‌ എന്നും ഭീകരവാദിയെന്നും മുദ്ര കുത്തി വെടിവെച്ച്‌ കൊന്ന്‌ ശല്യമൊഴിവാക്കാന്‍ എളുപ്പമാണല്ലോ. ആ ദുഷ്ടതയുടെ സാക്ഷാത്‌ കാരത്തിനാണ്‌ ഉമ്മന്‍ ചാണ്ടിയും രമേശ്‌ ചെന്നിത്തലയും മറ്റും പി.കെ. ശ്രീമതിയോട്‌
കൈകോര്‍ക്കുന്നത്‌.





ആതിരേ, മെഡിക്കല്‍ കോളജുകളെ റഫറല്‍ ആശുപത്രികളാക്കിയ ശ്രീമതിയുടെ 'മരണപരിഷ്കാര'ത്തെ കുറിച്ച്‌ കഴിഞ്ഞദിവസം ഈ പംക്തിയില്‍ ചര്‍ച്ച ചെയ്തിരുന്നു. സാധാരണക്കാരായ രോഗികള്‍ ചികിത്സയ്ക്കെത്തുന്ന കമ്യൂണിറ്റി സെന്റര്‍, താലൂക്ക്‌ ആശുപത്രി, ജില്ലാ ആശുപത്രികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെയുള്ള ഈ നീക്കം രോഗികളെ ഏറെ ബുദ്ധിമുട്ടിക്കുമെന്ന്‌ തിരിച്ചറിഞ്ഞായിരുന്നു ആ ചര്‍ച്ച.
എന്നാല്‍, മെഡിക്കല്‍ കോളജുകളില്‍ പോലും സാധുക്കളായ രോഗികള്‍ക്ക്‌, അവരുടെ രോഗം എത്ര അപകടം പിടിച്ചതാണെങ്കിലും വേണ്ടത്ര ശ്രദ്ധയോ ചികിത്സയോ ലഭിക്കുന്നില്ല എന്ന സത്യം കഴിഞ്ഞദിവസം കേരള ഹൈക്കോടതിക്കു തന്നെ ബോധ്യമായി.അതിന്റെ അടിസ്ഥാനത്തില്‍ ഗവണ്‍മെന്റ്‌ ആശുപത്രികളിലെ അവസ്ഥ പരിതാപകരമാണെന്നും പാവങ്ങള്‍ക്ക്‌ ചികിത്സ ലഭിക്കുന്നില്ലെന്നും ഹൈക്കോടി ചീഫ്‌ ജസ്റ്റിസ്‌ എസ്‌.ആര്‍. ബെന്നൂര്‍ മഠും ജസ്റ്റിസ്‌ എ.കെ. ബഷീറും അടങ്ങിയ ബഞ്ച്‌ വിലയിരുത്തുകയും ചെയ്തു.
ഹൃദയവാല്വ്‌ ശസ്ത്രക്രിയയ്ക്കായി രണ്ടുമാസം മുമ്പ്‌ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിഴിഞ്ഞം മള്ളൂര്‍ സ്വദേശി അശോകിന്‌ ഇതുവരെ ശസ്ത്രക്രിയ നടത്തിയില്ലെന്നും ഇതിനകം രോഗിയുടെ ഒരുവശം തളര്‍ന്നുപോയെന്നും ചൂണ്ടിക്കാട്ടി അശോകന്റെ ഭാര്യ ടി. ഗിരിജ അയച്ച കത്ത്‌ സ്വമേധയാ ഹര്‍ജിയായി പരിഗണിക്കാന്‍ ശിപാര്‍ശ ചെയ്യുന്നതിനിടയിലാണ്‌ ആതിരേ, ഹൈക്കോടതിയില്‍ നിന്ന്‌ ഇത്തരമൊരു നിരീക്ഷണമുണ്ടായത്‌.
അടിയന്തിരമായി മെഡിക്കല്‍ പരിശോധനാ സംഘത്തിന്റെ റിപ്പോര്‍ട്ട്‌ വരുത്തി പരിശോധിച്ചപ്പോഴാണ്‌ ആരോഗ്യമേഖലയില്‍ കേരളത്തിലെ സാധാരണക്കാരോടുള്ള സര്‍ക്കാര്‍ ആശുപത്രി അധികൃതരുടെ ഈ ക്രിമിനല്‍ സ്വഭാവം ഹൈക്കോടതിക്ക്‌ ബോധ്യമായത്‌. ആരോഗ്യനിലയുടെയും സാങ്കേതികമായ കാരണങ്ങളാലുമാണ്‌ ശസ്ത്രക്രിയ വൈകിയതെന്ന മെഡിക്കല്‍ ടീമിന്റെ നിഗമനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടാണ്‌ തുടര്‍ നടപടി വൈകരുതെന്ന്‌ ഹൈക്കോടതി ഉത്തരവിട്ടത്‌.
ഇത്തരമൊരു നിഗമനത്തില്‍ ഹൈക്കോടതിയെ എത്തിച്ചത്‌ എങ്ങനെ എന്ന്‌ മനസ്സിലാക്കണമെങ്കില്‍ അശോകനില്‍ നിന്ന്‌ പറഞ്ഞുതുടങ്ങേണ്ടതുണ്ട്‌.
കഴിഞ്ഞ സെപ്റ്റംബര്‍ 14നാണ്‌ അശോകനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. 16ന്‌ കാര്‍ഡിയോ തൊറാസിക്‌ സര്‍ജറി വകുപ്പിലേക്ക്‌ മാറ്റി. ചിറി കോടിയത്‌ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ചില മരുന്നുകള്‍ ആരംഭിച്ചു. ഒക്ടോബര്‍ 6ന്‌ മരുന്ന്‌ നിര്‍ത്തി. വീണ്ടും ശസ്ത്രക്രിയയ്ക്ക്‌ തയ്യാറാകാന്‍ അശോകനോട്‌ ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും ഹാര്‍ട്ട്ലങ്ങ്‌ മെഷീന്‍ പ്രവര്‍ത്തനരഹിതമായതുകൊണ്ട്‌ ശസ്ത്രക്രിയ നടന്നില്ല. തന്മൂലം പിറ്റേന്ന്‌ രോഗിക്ക്‌ പക്ഷാഘാതമുണ്ടായി.
തുടര്‍ന്ന്‌ നടന്ന ന്യൂറോളജി പരിശോധനയില്‍ ശസ്ത്രക്രിയ ചെയ്യുന്നതിന്‌ ഈ ശാരീരിക വൈകല്യം തടസ്സമാകുകയില്ല എന്നാണ്‌ തെളിഞ്ഞത്‌.
ഡോ. രാജശേഖരന്‍ നായരുടെ ഉപദേശപ്രകാരമാണ്‌ അശോകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നാണ്‌ ചികിത്സയ്ക്ക്‌ പണം സ്വരൂപിച്ചത്‌. സെപ്റ്റംബര്‍ 23ന്‌ 12,000 രൂപ നിക്ഷേപിച്ചു. രക്തം ദാനം ചെയ്യാന്‍ എട്ടുപേരെ ഏര്‍പ്പാടാക്കി. ഇതിനിടയിലാണ്‌ പുതിയ യൂണിറ്റ്‌ ചീഫായി ഡോ. അബ്ദുള്‍ റഷീദ്‌ ചുമതലയേറ്റത്‌. അതോടെ ശസ്ത്രക്രിയ തീയതി പിന്നീട്‌ നിശ്ചയിക്കാമെന്നാണ്‌ അറിയിപ്പുണ്ടായത്‌. ഇതിനിടെ അശോകനെ പരിശോധിച്ച വിവിധ വിഭാഗങ്ങളിലെ 'വിദഗ്ധ ഡോക്ടര്‍മാരുടെ അഭിപ്രായവ്യത്യാസവും ശസ്ത്രക്രിയ നീളുന്നതിന്‌ കാരണമായിട്ടുണ്ട്‌'. ഇതുകൂടാതെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഐസിയുവിലെ അറ്റകുറ്റപ്പണികള്‍ക്കായി തീയറ്റര്‍ അടച്ചതിനെ തുടര്‍ന്ന്‌ കഴിഞ്ഞ സെപ്റ്റംബര്‍ 25ന്‌ ശേഷം ശസ്ത്രക്രിയകള്‍ ഒന്നും നടന്നിട്ടില്ല. അന്ന്‌ ഇരുപതിലേറെ രോഗികളെ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചിരുന്നെങ്കിലും വിവിധ കാരണങ്ങള്‍ പറഞ്ഞ്‌ മടക്കി അയയ്ക്കുകയായിരുന്നു. ഒന്നരമാസത്തിന്‌ ശേഷം നവംബര്‍ 13നാണ്‌ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയകള്‍ പുനഃരാരംഭിച്ചത്‌.
മരുന്നുകളുടെയും യന്ത്രങ്ങളുടെയും മറ്റു സൗകര്യങ്ങളുടെയും കാര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ സാഹചര്യം വളരെ മോശമാണെന്ന്‌ മനസ്സിലാക്കിയാണ്‌ അശോകന്റെ ഭാര്യ ഗിരിജ അയച്ച കത്ത്‌ പൊതു താല്‍പര്യ ഹര്‍ജിയായി പരിഗണിച്ചത്‌. ഇതേ തുടര്‍ന്ന്‌ ആരോഗ്യ സെക്രട്ടറി, ആരോഗ്യ ഡയറക്ടര്‍, തിരുവനന്തപുരം മെഡിക്കല്‍കോളജ്‌ പ്രിന്‍സിപ്പല്‍, മെഡിക്കല്‍ കോളജ്‌ ആശുപത്രി സൂപ്രണ്ട്‌ എന്നിവരെ എതിര്‍കക്ഷികളാക്കി കേസ്‌ എടുത്തിട്ടുമുണ്ട്‌.
ഹൈക്കോടതിയുടെ തെളിവെടുപ്പില്‍ മെഡിക്കല്‍ കോളജ്‌ പ്രിന്‍സിപ്പല്‍ ഡോ. രാംദാസ്‌ പിഷാരടിയും സീനിയര്‍ ഗവണ്‍മെന്റ്‌ പ്ലീഡര്‍ കെ. മീരയും നല്‍കിയ വിശദീകരണങ്ങള്‍ കോടതിക്ക്‌ തൃപ്തികരമായിരുന്നില്ല. അതുകൊണ്ടാണ്‌ ഗിരിജയുടെ പരാതിയില്‍ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന്‌ ഹൈക്കോടതി അംഗീകരിച്ചതും പൊതു താല്‍പര്യ ഹര്‍ജിയായി കത്ത്‌ സ്വീകരിച്ച്‌ നിയമനടപടികള്‍ക്ക്‌ തുടക്കമിട്ടത്‌.
അശോകന്റെ അവസ്ഥ ഒറ്റപ്പെട്ട ഒന്നല്ല ആതിരേ,. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന പതിനായിരക്കണക്കിന്‌ സാധുക്കള്‍ അശോകന്‌ സമാനമായ അനുഭവമുള്ളവരാണ്‌. തങ്ങളുടെ സാമ്പത്തിക പിന്നാക്കാവസ്ഥ മൂലവും സ്വാധീനം ചെലുത്താന്‍ വകയില്ലാത്തതുകൊണ്ടും ഡോക്ടര്‍മാരുടെ അവഗണനയ്ക്കും അഹന്തക്കും കീഴടങ്ങാന്‍ വിധിക്കപ്പെട്ടവരാണ്‌ ഈ സാധാരണക്കാര്‍. ജീവന്‍ രക്ഷിക്കാനെത്തിയിട്ട്‌ ജഡമായി തിരികെ പോകാനാണ്‌ ഇവരില്‍ പലര്‍ക്കും വിധി. എന്നാല്‍ അവരിലാരും തന്നെ പ്രതിഷേധിക്കാനോ കോടതിയെ സമീപിക്കാനോ തയ്യാറാകാറില്ല. രോഗം മുതല്‍ മരണം വരെയുള്ള അവസ്ഥകള്‍ ഈശ്വരകല്‍പിതമെന്ന്‌ കരുതി സഹിക്കുകയാണ്‌. ഗിരിജയെ പോലെ കോടതിയുടെ സഹായം തേടാന്‍ കഴിയാത്തത്‌ കൊണ്ട്‌ മരണത്തിലും ദുരിതത്തിലും തങ്ങളുടെ ആശകളുടെ അന്ത്യം കാണാനാണ്‌ ഇത്തരക്കാര്‍ക്ക്‌ വിധി.
ആതിരേ, പൗരന്റെ ആരോഗ്യ സംരക്ഷണത്തിന്റെ ഉത്തരവാദിത്തം സ്റ്റേറ്റിനാണ്‌. എന്നാല്‍, ഇക്കാര്യത്തില്‍ ക്രിമിനല്‍ സ്വഭാവമുള്ള അലംഭാവമാണ്‌ മാറിമാറിവരുന്ന ഭരണകൂടങ്ങളില്‍ നിന്ന്‌ സാധാരണക്കാര്‍ക്ക്‌ ലഭിക്കുന്നത്‌. പി.കെ ശ്രീമതി ആരോഗ്യമന്ത്രിയായതോടെ ഈ അവഗണനയും അപമാനവും അലംഭാവവും വര്‍ധിച്ചിട്ടുണ്ട്‌ എന്നത്‌ പകല്‍പോലെ സത്യമാണ്‌. ഇതിനിടയിലാണ്‌ സ്വകാര്യപ്രാക്ടീസ്‌ വിഷയത്തില്‍ ഡോക്ടര്‍മാരുമായി ആരോഗ്യമന്ത്രിയും സര്‍ക്കാരും കൊമ്പ്‌ കോര്‍ത്തത്‌. അതോടെ ഡോക്ടര്‍മാരുടെ പക രോഗികള്‍ക്ക്‌ നേരെ തിരിയുകയും ചെയ്തു. ഹൃദയശസ്ത്രക്രിയ പോലെ പെട്ടെന്ന്‌ നടത്തേണ്ട ശസ്ത്രക്രിയ പോലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ്‌ മുടക്കുന്നത്‌ ഈ മാനസിക ഭാവം കൊണ്ടാണ്‌. അത്യാസന്ന നിലയിലെത്തിയ രോഗിക്ക്‌ ഒരുവര്‍ഷത്തിന്‌ ശേഷം സ്കാനിംഗ്‌ നിര്‍ദേശിച്ച സംഭവവും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നാണ്‌ റിപ്പോര്‍ട്ട്‌ ചെയ്തത്‌.
ആതിരേ, ഇതെല്ലാം വ്യക്തമാക്കുന്നത്‌ കേരളത്തിലെ സാധാരണക്കാരുടെ അതിജീവന വിഷയങ്ങളില്‍ ഈ സര്‍ക്കാര്‍ പുലര്‍ത്തുന്ന കുറ്റകരമായ അനാസ്ഥ തന്നെയാണ്‌. സര്‍ക്കാരിന്റെ നടപടികളിലും നയങ്ങളിലും വീഴ്ചയോ പാളിച്ചയോ ഉണ്ടായാല്‍ അത്‌ തിരുത്താനുള്ള ഉത്തരവാദിത്തം പ്രതിപക്ഷത്തിനാണുള്ളത്‌. ആരോഗ്യ വിദ്യാഭ്യാസ മേഖലകളെ ഈ രംഗത്തെ ഷൈലോക്കുകള്‍ക്ക്‌ അടിയറ വെച്ച്‌ ശ്രീമതിയും ബേബിയും മന്ത്രിമാരായി വിലസുമ്പോഴും അതിനെതിരെ ജനകീയ പ്രക്ഷോഭം നയിക്കാന്‍ ഉമ്മന്‍ ചാണ്ടിക്കോ രമേശ്‌ ചെന്നിത്തലക്കോ കഴിയുന്നില്ല. അതായത്‌ ഇവരും ഈ കുറ്റകൃത്യങ്ങളിലെ പങ്കാളികളാണ്‌ എന്നുതന്നെയാണ്‌ അര്‍ത്ഥം. ഇടതുപക്ഷ സര്‍ക്കാരിന്റെ നയവൈകല്യം മൂലം അടുത്ത തെരഞ്ഞെടുപ്പില്‍ ഒട്ടും അധ്വാനിക്കാതെ അധികാരത്തിലേറാമെന്ന സ്വപ്നം കണ്ടിരിക്കുകയാണ്‌ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും പ്രതിപക്ഷ പാര്‍ട്ടികളിലെ മറ്റു നേതാക്കന്മാരും. ഭരണ പ്രതിപക്ഷ വ്യത്യാസം കൂടാതെയാണ്‌ നേതാക്കള്‍ കേരളത്തിലെ സാധാരണക്കാരെ വഞ്ചിച്ചുകൊണ്ടിരിക്കുന്നത്‌. അശോകന്റെ വിവരം പുറത്തറിഞ്ഞിട്ടും ഒരു പ്രസ്താവനയെങ്കിലും ഇറക്കി പ്രതിഷേധിക്കാന്‍ ഉമ്മന്‍ ചാണ്ടിക്കും രമേശ്‌ ചെന്നിത്തലക്കും സമയവും സന്നദ്ധതയും ഇല്ലാതെ പോയി. സംഘടിതമായ ഇത്തരം വഞ്ചനകളാണ്‌ സാധാരണക്കാരനെ ആയുധമെടുക്കാന്‍ പ്രേരിപ്പിക്കുന്നത്‌. അത്തരൊരു സാഹചര്യം ബോധപൂര്‍വം സൃഷ്ടിക്കുയകാണ്‌ ഭരണ പ്രതിപക്ഷ കക്ഷികള്‍. കാരണം ആയുധമെടുക്കുന്നവനെ മാവോയിസ്റ്റ്‌ എന്നും ഭീകരവാദിയെന്നും മുദ്ര കുത്തി വെടിവെച്ച്‌ കൊന്ന്‌ ശല്യമൊഴിവാക്കാന്‍ എളുപ്പമാണല്ലോ.ആതിരേ, ആ ദുഷ്ടതയുടെ സാക്ഷാത്‌ കാരത്തിനാണ്‌ ഉമ്മന്‍ ചാണ്ടിയും രമേശ്‌ ചെന്നിത്തലയും മറ്റും പി.കെ. ശ്രീമതിയോട്‌ കൈകോര്‍ക്കുന്നത്‌.

No comments: